Sunday, March 21, 2010

നാണമില്ലേ ശ്രീകാന്തേ, നാണം....?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശാപമായി എന്നും അറിയപ്പെടുന്ന ഒരു കാര്യമാണ് ടീം സെലക്ഷന്‍. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച്‌ പണ്ടേ കീറാമുട്ടിയായ ഒന്ന്‌. ലോബികളുടെ കളികള്‍ കൊണ്ട്‌ കുപ്രസിദ്ധമായിരുന്നു സെലക്ഷന്‍. സോണ്‍ തിരിച്ച്‌ സെലക്ടര്‍മാരെ നിയമിക്കുകയും, അവര്‍ ബി.സി.സി.ഐയുടെ നിയന്ത്രണം കയ്യാളുന്നവരുടെ ഏറാന്‍‌മൂളികളുമായിരുന്ന  ഒരു കാലഘട്ടമുണ്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റില്‍. മുംബൈ ലോബി ശക്തമായി നിലനിന്നിരുന്ന ഒരു കാലം. ദക്ഷിണ മേഖലയില്‍ നിന്നും താരങ്ങള്‍ ടീമിലെത്താന്‍ പാടുപെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ നല്ലപ്രകടനം നടത്തിയാലും ടീമില്‍ സ്ഥാനം നേടുക എന്നത്‌ നടക്കാതിരുന്ന അവസ്ഥ. 1992 ല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ സ്ഥാനം നേടിയ, ഇന്ത്യയുടെ മുന്‍‌നായകന്‍ ഗാംഗുലിക്ക് കളിക്കാനായത്‌ വെറും 3 കളികള്‍ മാത്രം. അതിനു ശേഷം തുടര്‍ച്ചയായി 6 വര്‍ഷം ആഭ്യന്തരക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഗാംഗുലിക്ക്‌ ടീമിലെത്താനായില്ല. പിന്നീട്‌ 1997ന്‍ ഇംഗ്ലണ്ട്‌ പര്യടനത്തിലാണ് ഗാംഗുലി ടീമിലെത്തുന്നത്‌. അങ്ങനെ സെലക്ഷന്‍ എന്ന ഈ പ്രഹസ്സനം അവസാനിക്കുവാന്‍, ഗാംഗുലി ക്യാപ്റ്റനും, ജോണ്‍ റൈറ്റ്‌ കോച്ചും ആവേണ്ടി വന്നു. എന്നിരുന്നാല്‍ പോലും, പൂര്‍ണ്ണമായും സെലക്ഷനെ സുതാര്യമായില്ല എന്നതാണ് സത്യം. പിന്നീട്‌ ബംഗാള്‍ ലോബി ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്ന സമയം സെലക്ഷന്‍ കുറച്ചു കൂടി മെച്ചപ്പെട്ടു. എന്നാല്‍ വീണ്ടും മുംബൈ ലോബി ബി.സി.സിഐയുടെ തലപ്പത്ത്‌ വന്നതോടെ സെലക്ഷന്‍ വീണ്ടു പ്രഹസ്സനമാകുവാന്‍ തുടങ്ങി. അതിന്റെ പിന്നോടിയായി ഗാംഗുലി ഇന്ത്യന്‍ ക്യാപ്നറ്റ് സ്ഥാനത്തു നിന്നും നീക്കപ്പെടുകയും ഒന്നര വര്‍ഷത്തോളം ടീമിനു പുറത്തു നില്‍ക്കുകയും ചെയ്തു.

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ക്രിഷ്ണമാചാരി ശ്രീകാന്ത്‌ മുഖ്യ സെലക്ടറായതോടെ കാര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ചു. ഗാംഗുലി വീണ്ടും ടീമിലെത്തുകയും ചെയ്തു. ഒരു പരിധി വരെ സെലക്ഷനെ നന്നായി കൊണ്ടു പോകുവാന്‍ ശ്രീകാന്തിനു കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗെന്ന, കുട്ടിക്രിക്കറ്റിന്റെ പുതിയ രൂപത്തിന്റെ ടൂര്‍ണമെന്റു വന്നതോടെ കളി മാറി. ശ്രീകാന്ത്‌, ഇന്ത്യന്‍ നായകനായ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രമോട്ടറായി മാറി. ചെന്നൈ എന്ന സ്പിരിറ്റിന്റെ പുറത്തായിരുന്നു ഇത്‌. അതിനു പിറകെ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കളിക്കാര്‍ ഇന്ത്യന്‍ ടീമിലെത്തുവാന്‍ തുടങ്ങി. മന്‍പ്രീത്‌ സിംഗ്‌ ഗോണിയായിരുന്നു ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയത്‌. പിന്നീട്‌ പടി പടിയായി, ബദരീനാഥ്‌, റൈന, മുരളി വിജയ്‌, സുദീപ്‌ ത്യാഗി എന്നിങ്ങനെ പലരും ടീമിലെത്തി. ആഭ്യന്തര ക്രിക്കറ്റില്‍ കാര്യമായ പ്രകടനങ്ങള്‍ ഒന്നുമില്ലാത്ത അശ്വിന്‍ എന്ന കളിക്കാരനെ ആദ്യമായി നാം അറിയുന്നത്‌ ഐ.പി.എല്‍ 3 തുടങ്ങിയതിനു ശേഷമായിരുന്നു. എന്നാല്‍. അതിനു മുന്നെ പ്രഖ്യാപിച്ച ലോകകപ്പിനുള്ള 30 അംഗ സാധ്യതാ ടീമില്‍ അശ്വിന്‍ എത്തിയിരിക്കുന്നു എന്നു നാം അറിയുമ്പോള്‍, സ്വാഭാവികമായും വിരല്‍ ചൂണ്ടപ്പെടുന്നത്‌ ധോണിയുടേയും ശ്രീകാന്തിന്റേയും നേര്‍ക്കാണ്.

ഇത്തരം കുത്തഴിഞ്ഞ സെലക്ഷന്റെ മികച്ച ഉദാഹരണമാണ് നാം ഈയിടെ നടന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ ടെസ്റ്റ്‌ പരമ്പര തൂടങ്ങുന്നതിന് മുന്നെയാണ് ദുലീപ്‌ ട്രോഫി ഫൈനല്‍ നടന്നത്‌. ചരിത്രത്തിന്റെ ഭാഗമായി മാറിയ ആ ഫൈനലില്‍, ദക്ഷിണ മേഖലയുടെ ദിനേശ്‌ കാര്‍ത്തിക്ക് രണ്ട്‌ ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയപ്പോള്‍, പശ്ചിമ മേഖലയുടെ യൂസഫ്‌ പഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ നേടിയ ഇരട്ടശതകമായിരുന്നു അവര്‍ക്ക്‌ കിരീടം നേടി കൊടുത്തത്‌. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഇവര്‍ രണ്ടു പേരും സ്ഥാനം നേടിയില്ല, എന്നാല്‍ ബദരീനാഥും, മുരളി വിജയും സ്ഥാനം നേടി, ഒപ്പം വ്രുദ്ധിമാന്‍ സാഹയും. രാഹുല്‍ ദ്രാവിഡ്‌, ലക്ഷ്‌മണ്‍ എന്നിവര്‍ പരിക്കു മൂലം കളിക്കാതിരുന്ന ‍ആ ടെസ്റ്റില്‍ ഇന്ത്യയുടെ മധ്യനിര ദുര്‍ബലമായിരുന്നു. ഇന്ത്യ ഇന്നിംഗ്‌സിന് ആ ടെസ്റ്റ് തോറ്റു. രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ദിനേഷ്‌ കാര്‍ത്തിക്കിന് സ്ഥാനം ലഭിക്കുന്നു. എന്നാല്‍ അവസാന പതിനൊന്നില്‍ സ്ഥാനം നേടുവാന്‍ കാര്‍ത്തിക്കുനു കഴിഞ്ഞില്ല. ബദരീനാഥും, മുരളി വിജയും ആ ടെസ്റ്റും കളിച്ചു. കാര്‍ത്തിക്കിനെ കളിപ്പിക്കാതിരുന്നതിന് സെലക്ഷന്‍ കമ്മിറ്റി നല്‍കിയ വിശദീകരണം അതിലും രസകരമായിരുന്നു. കാര്‍ത്തിക്കിന്റെ കീപ്പിങ്‌ മോശമായതിനാലാണ് കാര്‍ത്തിക്കിനെ കളിപ്പിക്കാത്തത്‌ എന്നായിരുന്നു അത്‌. ധോണി ടീമിലുള്ളപ്പോള്‍ പിന്നെ വേറെ ഒരു കീപ്പറെ കളിപ്പിക്കേണ്ട കാര്യമില്ല. എന്നാല്‍ ഫോമിലുള്ള കാര്‍ത്തിക്കിനെ കീപ്പിങ്ങിന്റെ പേരുപറഞ്ഞ്‌ മാറ്റി നിര്‍ത്തിയ നടപടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ കളിക്കാരെ തിരുകി കയറ്റാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായിരുന്നു അതെന്ന്‌ വ്യക്തം. കാര്‍ത്തിക്കിനെ മാറ്റി നിര്‍ത്തിയപ്പോള്‍, വിക്കറ്റ്‌ കീപ്പറായ സാഹയെ കളിപ്പിച്ചു എന്നത്‌ മറ്റൊരു വിരോധാഭാസം. അതിനു ശേഷം നടന്ന ഏകദിന പരമ്പരയില്‍ സുദീപ്‌ ത്യാഗിക്കും അവസരം കിട്ടി. ഇര്‍ഫാന്‍ പഥാനെ പോലെ പ്രതിഭാധനര്‍ തിരിച്ചു വരവിന് ഒരവസരം നോക്കി നില്‍ക്കുമ്പോഴാണ്‍` സുദീപ്‌ ത്യാഗിക്ക് അവസരം നല്‍കിയത്‌.

ശ്രീകാന്തിന്റെ ഈ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ പ്രേമം അവസാനിക്കുന്നില്ല. അവരുടെ കളികളിലെല്ലാം, ചെന്നൈയുടെ ജഴ്സിയണിഞ്ഞ്‌ ടീമിന്റെ ഒപ്പം ശ്രീകാന്തും ഉണ്ടാവും. ബി.സി.സി.ഐയുടെ ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക്‌ ചേര്‍ന്ന പ്രവര്‍ത്തിയല്ല ഇത്‌. അതും മുഖ്യ സെലക്ടറുടെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക്‌. ശ്രീകാന്തിനെ ചെന്നൈയുടെ ഭാഗമാകുന്നതില്‍ നിന്നും ആരും തടയുന്നില്ല. അത്‌ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. എന്നാല്‍ മുഖ്യ സെലക്ടറുടെ സ്ഥാനത്തിരുന്നു കൊണ്ടിത്‌ ചെയ്യുന്നത്‌ ശരിയായ നടപടിയല്ല. മറ്റു സെലക്ടര്‍മാരും, മറ്റി ബി.സി.സി.ഐ പ്രതിനിധികളും അതു ചെയ്യുന്നില്ല എന്നതും പ്രസക്തമാണ്. ഇത്തരം നടപടികള്‍ ക്രിക്കറ്റിന്റെ തന്നെ അന്തസ്സ്‌ കെടുത്തുന്നതാണ്. പിന്‍‌വാതിലിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ കളിക്കാരെ ഇന്ത്യന്‍ ടീമിലെത്തിക്കുന്നതു കൂടി കാണുമ്പോള്‍, ശ്രീകാന്തെന്ന കളിക്കാരനോടുള്ള ബഹുമാനം അറിയാതെ കുറയുന്നു. മാത്രമല്ല, അറിയാതെ മനസ്സില്‍ ചോദിച്ചു പോകുന്നു... നാണമില്ലേ ശ്രീകാന്തേ.. നാണം...!!!
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.