Showing posts with label കായിക രംഗം. Show all posts
Showing posts with label കായിക രംഗം. Show all posts

Monday, April 2, 2012

ഈ ദേശാഭിമാനിയുടെ ഓരോരോ കാര്യങ്ങളേ......

ഇന്ത്യയില്‍ ഫുട്ബോള്‍ അത്ര പോപ്പുലറല്ല. എന്നാല്‍ ദൃശ്യ മാധ്യമങ്ങളുടെ കടന്നു വരവോടെ, ഇന്ത്യയിലെ യുവാക്കള്‍ ഫുട്ബോളിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. Goal.com- പോലെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇന്ത്യന്‍ ഫുട്ബോളിനായി പ്രത്യേക വിഭാഗം തന്നെ തുറന്നിരിക്കുന്നതും അതുകൊണ്ടു തന്നെ. ഇന്ത്യയിലെ മാധ്യമങ്ങള്‍ നിലവാരമുള്ള സ്പോര്‍ട്സ് ലേഖകന്മാരെ നിയമിച്ചിട്ടുമുണ്ട്. എന്നാല്‍ ദേശാഭിമാനി എന്ന പത്രത്തിന്‍റെ ലേഖകന്മാര്‍ ഇപ്പോഴും പഴയ പോലെ തന്നെ. ഈ വാര്‍ത്ത നോക്കൂ.. 
 

ഏപ്രില്‍ ഒന്നാം തീയതി, Goal.com-ല്‍ വന്ന വാര്‍ത്തയാണിത്. ഐവറി കോസ്റ്റിന്റെ പ്രധാന കളിക്കാരനും, ചെല്‍സിയ എന്ന ഇംഗ്ലീഷ് ക്ലബിലെ പ്രധാനിയുമായ ദ്രോഗ്ബ മോഹന്‍ ബാഗാനിലേക്ക് കൂടു മാറുന്നു എന്നതായിരുന്നു തലക്കെട്ട്‌. അതിന്‍റെ വിവരങ്ങള്‍ താഴേക്കു നിരത്തിയ Goal.com ഏറ്റവും ഒടുവില്‍, തങ്ങളുടെ ഏപ്രില്‍ ഫൂള്‍ സന്ദേശവും രേഖപ്പെടുത്തി. ഫുട്ബോളിനെക്കുറിച്ച് അല്പമെങ്കിലും വിവരമുള്ളവര്‍ ഈ തലക്കെട്ട്‌ കാണുമ്പോഴേ ഏപ്രില്‍ ഫൂള്‍ ആണെന്ന് തിരിച്ചറിയും. ബാക്കിയുള്ളവര്‍ ഇത് വായിച്ചു ഒടുവില്‍ എഴുതിയിരിക്കുന്ന ഏപ്രില്‍ ഫൂള്‍ സന്ദേശം കാണുമ്പോഴെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കും. എന്നാല്‍ നമ്മുടെ ദേശാഭിമാനി സ്പോര്‍ട്സ് ലേഖകന് ഇതെന്താ സംഭവം എന്ന് പിടി കിട്ടിയതെ ഇല്ല എന്ന് തോന്നുന്നു. ഇതാ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത‍.

 
ദേശാഭിമാനി സ്പോര്‍ട്സ് ലേഖകന്‍ മാത്രം കഥയറിയാതെ ആട്ടം കാണുന്ന പൊട്ടനെ പോലെ സംഭവം അത് പോലെ അങ്ങ് പകര്‍ത്തി പത്രത്തില്‍ വാര്‍ത്തയാക്കി. അവസാനം എഴുതിയ ഏപ്രില്‍ ഫൂള്‍ സന്ദേശം കണ്ടില്ലയോ അതോ കണ്ടിട്ട് മനസ്സിലായില്ലയോ എന്ന് അങ്ങേരോടു തന്നെ ചോദിക്കേണ്ടി വരും. ദേശാഭിമാനി ഇങ്ങനെ മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നത് ഇതാദ്യമായല്ല. അമേരിക്കയില്‍ നടന്ന ഏതോ ഹോട്ട് ഡോഗ് തീറ്റ മതരാതെ കുറിച്ച്, 10  മിനിറ്റില്‍ 68 പട്ടിയെ തിന്നു ലോക റെക്കോഡ് എന്ന് ഫ്രണ്ട് പേജില്‍ വെണ്ടയ്ക്ക നിരത്തിയ പ്രത്രമാണത്. ഇന്‍റര്‍നെറ്റില്‍ പരതി വാര്‍ത്തകള്‍ ഉണ്ടാക്കുമ്പോള്‍ കുറഞ്ഞ പക്ഷം അത് കൊണ്ടു ഉദ്ദേശിക്കുന്നതെന്തു എന്ന് മനസിലാക്കാന്‍ തക്ക വിവരവും ബോധവുമുള്ള ആളുകളെ ലേഖകന്മാരായി നിയമിച്ചാല്‍ അവര്‍ക്ക് കൊള്ളാം. അല്ലെങ്കില്‍ പൊതു ജന മധ്യത്തില്‍ ഇത് പോലെ പരിഹാസ്യരാകേണ്ടി വരും..... ഈ ദേശാഭിമാനിയുടെ ഓരോരോ കാര്യങ്ങളേ......

Wednesday, May 18, 2011

കേരളത്തിന്റെ കൊമ്പന്മാര്‍...

കൊച്ചി ടസ്കേഴ്സ് കേരള.. ഇനി ഐ.പി.എല്ലില്‍ എന്നും ഈ പേര്‍ ഉണ്ടാകും. ഈ വര്‍ഷത്തെ ഐ.പി.എല്ലിലേക്ക് ചേര്‍ക്കപ്പെട്ട രണ്ടു പുതിയ ടീമുകളില്‍ ഒന്നാണ് നമ്മുടെ സ്വന്തം കൊമ്പന്മാര്‍. ഐ.പി.എല്ലിന്റെ യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കൊമ്പന്മാര്‍ക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനായില്ല. പക്ഷേ തലയുയര്‍ത്തി തന്നെയാണ് കൊമ്പന്മാര്‍ ഇത്തവണ കളിയവസാനിപ്പിച്ചത്. 14 കളികളില്‍ 6 ജയവും 8 തോല്‍വിയും. കരുത്തരായ കൊല്‍ക്കട്ടയെ രണ്ടു തവണയും, മുംബൈ ചെന്നൈ എന്നിവരെ ഒരു തവണയും കൊമ്പന്മാര്‍ മുട്ടുകുത്തിച്ചു. ഒരു പക്ഷേ ഈ ഐ.പി.എല്ലില്‍ എല്ലാ മെട്രോ നഗര ടീമുകളേയും തോല്‍പ്പിച്ച ഏക ടീം കൊമ്പന്മാര്‍ ആയിരിക്കും.

സന്തുലിതമായ ഒരു ടീമായിരുന്നില്ല കൊച്ചിയുടേത്. മഹേല ജയവര്‍ദ്ധനേ, ബ്രണ്ടന്‍ മക്കലം, ബ്രാഡ് ഹോഡ്ജ്, ഓവൈസ് ഷാ, ലക്ഷ്മണ്‍, പാര്‍ത്ഥിവ് പട്ടേല്‍, രവീന്ദ്ര ജഡേജ, മുത്തയ്യാ മുരളീധരന്‍, ആര്‍.പി.സിംഗ്, ശ്രീശാന്ത് എന്നീ പേരുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ താരനിബിഡമായ ടീമായിരുന്നില്ല കൊച്ചിയുടേത്. നായകനായി ആദ്യം തന്നെ, ജയവര്‍ദ്ധനയെ നിയോഗിച്ചിരുന്നു. ബാറ്റിങ്ങിനേക്കാള്‍ ബൌളിങ്ങിലായിരുന്നു കൊച്ചിയുടെ മേല്‍ക്കൈ. പക്ഷേ മഹേല എന്ന നായകനും ജെഫ് ലോസണെന്ന കോച്ചും ചേര്‍ന്ന്, ഒരു കൂട്ടം കളിക്കാരെ നല്ല ഒരു ടീമായി മാറ്റിയെടുത്തു. നല്ല പോരാട്ട വീര്യം കാഴ്ചവച്ച ടീം, പരാജയപ്പെട്ട മത്സരങ്ങള്‍ പോലും പൊരുതിയാണ് തോറ്റത്.  ശ്രീശാന്തെന്ന കേരള താരത്തെ മാത്രം അറിഞ്ഞിരുന്ന ഇന്ത്യക്കാര്‍, പ്രശാന്ത് പരമേശ്വരനേയും, റൈഫി വിന്‍സന്റ് ഗോമസിനേയും, പ്രശാന്ത പത്മനാഭനേയും ഈ ഐ.പി.എല്ലിലൂടെ പരിചയപ്പെട്ടു. അവരുടെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഐ.പി.എല്‍ എന്ന മാമാങ്കത്തിന്റെ ഭൂപടത്തിലേക്ക് നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും കൊച്ചി സ്ഥാനം പിടിച്ചത് നാമേവരേയും സന്തോഷിപ്പിച്ചിരുന്നു. കൊച്ചി ആസ്ഥാനമാക്കി, ഗുജറാത്തി ഗ്രൂപ്പാണ് ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസി തുടങ്ങിയത്. വിവാദങ്ങള്‍ സന്തതസഹചാരികളായ ഒരു ഫ്രാഞ്ചൈസിയായിരുന്നു ഇത്. ഇതിനു വേണ്ടി ലേലം നടക്കുന്നതിനു മുന്നെ ഇതിന്റെ നടത്തിപ്പ് വിവാദമാകുകയും, അതിന്റെ പേരില്‍ ശശി തരൂരിന് കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്തുപോവേണ്ടി വരികയും ചെയ്തു. ലേലത്തില്‍ കൊച്ചി എന്ന ഫ്രാഞ്ചൈസി യാഥാര്‍ത്ഥ്യമായെങ്കിലും, വിവാദങ്ങള്‍ വിട്ടൊഴിഞ്ഞില്ല. ഓഹരിയുടേയും പങ്കാളിത്തത്തിന്റേയും പേരില്‍ കണ്‍സോര്‍ഷ്യത്തില്‍ തന്നെ ആശയക്കുഴപ്പമുണ്ടാകുകയും ടീമിന്റെ ഭാവി തുലാസിലായിരുന്നു. എന്നാല്‍ അവസാന നിമിഷം പ്രശ്നങ്ങള്‍ പരിഹരിക്കുകയും, താരലേലത്തില്‍ പങ്കെടുത്ത് നല്ലൊരു ടീമിനെ സ്വന്തമാക്കുവാനും കൊച്ചിക്കു കഴിഞ്ഞിരുന്നു.

പക്ഷേ, നികുതിയിളവുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭയുമായി ഇടയേണ്ടി വന്ന കൊമ്പന്മാരുടെ മുതലാളിമാര്‍ക്ക് യാതോരു സഹായവും നല്‍കാതെ, പൂര്‍ണ്ണമായും നിസ്സഹകരണ മനോഭാവമാണ് കൊച്ചി നഗരസഭ കാണിച്ചത്. ടിക്കറ്റുകള്‍ കൃത്യമായി സീല്‍ ചെയ്തു നല്‍കാതെ, ടിക്കറ്റ് വില്പന വൈകിപ്പിച്ചും ഫ്രാഞ്ചൈസിയെ ദ്രോഹിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചത്. അതിന് സാങ്കേതികമായ കാരണങ്ങള്‍ അവര്‍ വിശദീകരിക്കുന്നുവെങ്കിലും, നമ്മുടെ സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ ഇത്തരം ഒരു സംരംഭത്തെ ഇങ്ങനെയാണോ നാം പ്രോത്സാഹിപ്പിക്കേണ്ടത് എന്ന ചോദ്യം അറിയാതെയെങ്കിലും ഉയര്‍ന്നു പോകുന്നു. അതിനൊപ്പം, ടിക്കറ്റ് നിരക്കുകള്‍ അല്പം ഉയര്‍ത്തി വച്ചതും ഫ്രാഞ്ചൈസിക്കു വിനയായി. ആദ്യത്തെ നാലു മത്സരങ്ങള്‍ കാണുവാന്‍ കാര്യമായി ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാന മത്സരത്തില്‍, ടിക്കറ്റ് നിരക്കുകള്‍ അല്പം കുറച്ചതോടെ, സ്റ്റേഡിയം നിറഞ്ഞു. ഗുജറാത്ത് സര്‍ക്കാര്‍ നികുതി രഹിതമായി മത്സരങ്ങള്‍ നടത്താമെന്നു പറഞ്ഞ് ടീമിനെ അഹമ്മദാബാദിലേക്ക കഴിച്ചു കഴിഞ്ഞു. കൊച്ചി ടീം അടുത്ത സീസണില്‍ അഹമ്മദാബാദിന്റെ സ്വന്തമായാല്‍ നാം അമ്പരക്കേണ്ടതില്ല.

പ്രതീക്ഷാജനകമായാ പ്രകടനമായിരുന്നു കൊമ്പന്മാരുടേത്. പല താരങ്ങളുടേയും അഭാവത്തിലും, വമ്പന്‍ താരങ്ങള്‍ ഇല്ലാതിരുന്നിട്ടും, ആരാധാകരെ സന്തോഷിപ്പിക്കുന്ന പ്രകടനമായിരുന്നു അവര്‍ നടത്തിയത്. പുതിയ താരങ്ങളെ അടുത്ത കൊല്ലം കൊണ്ടു വരുവാന്‍ അവര്‍ക്കു കഴിഞ്ഞാല്‍, ആദ്യ നാലിലേക്കുള്ള പ്രയാണം അത്ര കടുത്തതാവില്ല കൊമ്പന്മാര്‍ക്ക്. അതു പോലെ പുതിയ കേരളാ താരങ്ങള്‍ക്ക് ഇതിലൂടെ അന്തരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള അവസരം കൂടി ഒരുങ്ങും എന്നതും സന്തോഷം പകരുന്ന കാര്യമാണ്. എന്നാല്‍, മുന്നെ സൂചിപ്പിച്ചതു പോലെ, കൊച്ചി ടീമിന്റെ ഭാവി എന്ത് എന്നൊരു ചോദ്യം നമ്മെ വലയ്ക്കുന്നു. കൊച്ചി അഹമ്മദാബാദിലേക്ക് പോകുമോ എന്നൊരു സംശയം ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു. നമുക്ക് പ്രതീക്ഷ വയ്ക്കാം നല്ലൊരു നാളേക്കായി....

Sunday, July 25, 2010

എണ്ണൂറിന്റെ നിറവില്‍ മുരളി വിട വാങ്ങി...


ഇന്ത്യക്കെതിരെയുള്ള ഗാലെ ടെസ്റ്റിനു ശേഷം വിരമിക്കുമെന്ന്‌ മുരളീധരന്‍ പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം തന്നെ അതിനെ അവിശ്വസനീയമായാണ് കണ്ടത്‌. 800 വിക്കറ്റെന്ന അപൂര്‍വ്വമായ നേട്ടത്തിന് 8 വിക്കറ്റ് അകലെ മാത്രമായിരുന്നു മുരളി അപ്പോള്‍. മഴ ഭീഷണിയില്‍ നടന്ന ടെസ്റ്റിന്റെ ഫലത്തേക്കാള്‍,  മുരളിക്ക്‌ 8 വിക്കറ്റ് നേടാനാവുമോ എന്നതായിരുന്നു എല്ലാവരും ഉറ്റു നോക്കിയത്‌. ബ്രാഡ്മാന്‍ തന്റെ അവസാന ഇന്നിങ്സില്‍ സം‌പൂജ്യനായി മടങ്ങിയത്‌ അനുസ്മരിച്ചു കൊണ്ടാണ്, പല മാധ്യമങ്ങളും ഇതു ചര്‍ച്ച ചെയ്തത്‌.  തുടര്‍ച്ചയായി രണ്ടു ദിവസം മഴ മൂ‍ലം കളി നഷ്ടപ്പെട്ടപ്പോള്‍, ആ സ്വപ്ന നേട്ടത്തിനുമേല്‍ കരിനിഴല്‍ വീഴുകയും ചെയ്തു. മൂന്നാം ദിനം, വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്നും പിന്നോട്ടില്ല എന്ന് മുരളി വ്യക്തമാക്കിയതോടെ ലോകം മുഴുവനും മുരളീധരനില്‍ ശ്രദ്ധയൂന്നിയിരുന്നു. ആദ്യ ഇന്നിങ്സില്‍ 5 വിക്കറ്റും, രണ്ടാമിന്നിങ്ങ്സില്‍ 3 വിക്കറ്റും നേടി മുരളി 800 തികച്ചു. തന്റെ കരിയറിലെ അവസാന പന്തില്‍ വിക്കറ്റുമായി മുരളി ടെസ്റ്റ് ക്രിക്കറ്റീനോട്‌ വിട പറഞ്ഞു.

1992 ല്‍ കൊളംബോയില്‍ ആസ്ട്രേലിയക്കെതിരെയാണ് മുരളീധരന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്‌. ആദ്യ ഇന്നിങ്സില്‍ 17 ഓവറില്‍ വെറും 32 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് മുരളി വീഴ്ത്തിയത്‌. ക്രെയ്ഗ് മക്‌ഡര്‍മോട്ടായിരുന്നു മുരളിയുടെ കന്നി ഇര. മുരളീധരന്‍ അരങ്ങേറ്റം കുറിക്കുന്ന അവസരത്തില്‍, ശ്രീലങ്ക അത്ര വലിയ ശക്തിയൊന്നും ആയിരുന്നില്ല. ക്രിക്കറ്റിലെ ശിശുക്കളായാണ് അവരെ ലോകം കണ്ടിരുന്നത്‌. എന്നാല്‍ അര്‍ജുന രണതുംഗ എന്ന നായകന്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി മാറിഞ്ഞു. മുരളിയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണം എന്നു മനസ്സിലാക്കിയ രണതുംഗ അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണയും നല്‍കി. 1996-ല്‍ ശ്രീലങ്ക ആദ്യമായി ലോകകപ്പു ജയിക്കുമ്പോള്‍ മുരളി ശ്രീലങ്കന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിരുന്നു. പിന്നീട്‌ അങ്ങോട്ട്‌ ഒരു പോരാളിയുടെ തേരോട്ടാ‍മായിരുന്നു നാം കണ്ടത്‌.  133 മത്സരങ്ങളില്‍ നിന്നായി, 22.27 റണ്‍സ് ശരാശരിയില്‍ 800 വിക്കറ്റ്. അഞ്ചു വിക്കറ്റ് നേട്ടം 67 തവണ നേടിയപ്പോള്‍, 22 തവണ ഒരു ടെസ്റ്റില്‍ പത്തോ അതിലധികമോ വിക്കറ്റ്‌ നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 51 റണ്‍­സി­ന് ഒന്‍­പ­ത് വി­ക്ക­റ്റ് വീ­ഴ്‌­ത്തി­യ­താ­ണ് ഒരി­ന്നിങ്ങ്സിലെ മി­ക­ച്ച ബൗ­ളിം­ഗ്.  220 റണ്‍­സി­ന് 16 വി­ക്ക­റ്റ് വീ­ഴ്‌­ത്തി­യ­ത് മത്സ­ര­ത്തി­ലെ­യും.  ഒരു കളിയില്‍ 6 വിക്കറ്റിലധികമായിരുന്നു അദ്ദേഹത്തിനെ ശരാശരി. അതു മാത്രം നോക്കിയാല്‍ മതി, അദ്ദേഹത്തിനെ പ്രതിഭ മനസ്സിലാക്കാന്‍. 337 ഏക­ദി­ന­ങ്ങ­ളില്‍ നി­ന്ന് 515 വി­ക്ക­റ്റാ­ണ് മു­ര­ളി­യു­ടെ സമ്പാ­ദ്യം. പത്തു­ത­വണ അഞ്ചു­വി­ക്ക­റ്റ് പ്ര­ക­ട­നം. 30 റണ്‍­സി­ന് ഏഴു വി­ക്ക­റ്റാ­ണ് ഏക­ദി­ന­ത്തി­ലെ മി­ക­ച്ച ബൗ­ളിം­ഗ്. 11 ട്വ­ന്റി­20 മത്സ­ര­ങ്ങ­ളില്‍ നി­ന്ന് 13 വി­ക്ക­റ്റു­ക­ളും സ്വ­ന്ത­മാ­ക്കി.

കൈമുട്ടിനു ജന്മനായുള്ള വളവു മൂലം മുരളിയുടെ ബൌളിങ്‌ ആക്ഷനേ പറ്റി സംശയം ഉയര്‍ന്നിരുന്നു. 1995 ലെ ബോക്സിങ് ഡേ ടെസ്റ്റിനിടയില്‍ ആസ്ട്രേലിയന്‍ അമ്പയര്‍ ഡാരല്‍ ഹെയര്‍, തുടര്‍ച്ചയായി മുരളീധരനെതിരെ നോബോളുകള്‍ വിളിച്ചു. കൈ മടക്കി എറിയുന്നതിനാലാണ് താന്‍ നോബോള്‍ വിളിച്ചതെന്ന ഹെയറിന്റെ വിശദീകരണം ശ്രീലങ്കന്‍ ടീമിനെ തന്നെ ചൊടിപ്പിക്കുകയും, നായകന്‍ രണതുംഗ ടീമിനൊപ്പം ഫീല്‍ഡിനു പുറത്തു പോകുകയും ചെയ്തു. പിന്നീട് ടീം മടങ്ങി എത്തി കളിതുടര്‍ന്നുവെങ്കിലും, ലോകത്തിനു മുന്നില്‍ മുരളിയെ ചക്കര്‍ ആക്കിയത്‌ ഹെയര്‍ ആണ്. പിന്നീട്‌ റോസ്‌ എമേഴ്‌സണും മുരളി കൈമടക്കിയെറിയുന്നുവെന്നാരോപിച്ച്‌ തുടര്‍ച്ചയായി നോബോള്‍ വിളിച്ചിരുന്നു. എന്നാല്‍ ആ സമയത്ത്‌ മുരളി ടെസ്റ്റില്‍ 350 വിക്കറ്റുകളിലധികം നേടിക്കഴിഞ്ഞിരുന്നു. അദ്ദേഹം ഷെയ്‌ന്‍ വോണിന് ഭീഷണിയാകുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ ആസ്ത്രേലിയന്‍ മാധ്യമങ്ങളും , കളിക്കാരും അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു. എന്നാല്‍, ഐ.സി.സിയുടെ നിര്‍ദേശ പ്രകാരം, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സര്‍വകലാശാലയില്‍ വിവിധ പരീക്ഷണങ്ങള്‍ക്കു മുരളി വിധേനായി. പക്ഷേ അദ്ദേഹത്തിന്റെ ബൌളിങ് ആക്ഷനില്‍ പിഴവു കണ്ടുപിടിക്കുവാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ക്കും കഴിഞ്ഞില്ല എന്നതായിരുന്നു സത്യം. എന്നിരുന്നാലും മുരളിയെ മാധ്യമങ്ങള്‍ വേട്ടയാടിക്കൊണ്ടേയിരുന്നു. ഒടുവില്‍ സ്‌പിന്‍ ബൗളര്‍ക്ക്‌ പരമാവധി 15 ഡിഗ്രി വരെ കൈമുട്ടു വളയ്‌ക്കാമെന്ന്‍ ഐ.സി.സി നിയമം ഭേദഗതി ചെയ്തതോടെയാണ് ഇതൊക്കെ കെട്ടടങ്ങിയത്‌.

കടുത്ത അര്‍പ്പണബോധമുള്ള കളിക്കാരനായിരുന്നു മുരളി. ടീമിലെത്തിയതു മുതല്‍ തന്റെ ബൌളിങ്ങില്‍ ശ്രദ്ധവച്ചതാണ് മുരളിയെ ഒരു ഇതിഹാസ ബൌളര്‍ ആക്കിയത്‌. ബാറ്റിങ്ങിലോ ക്യാപ്റ്റന്‍സിയിലോ ശ്രദ്ധ വയ്ക്കാതിരുന്ന മുരളി, സംഗക്കാര, ജയവര്‍ദ്ധനെ തുടങ്ങിയ യുവ നായകരുടെ കീഴില്‍ കളിക്കുവാനും തയ്യാറായിരുന്നു. അസാമാന്യമായി വഴങ്ങുന്ന കൈക്കുഴയാണു മുരളിയെ അപകടകാരിയാക്കി മാറ്റിയത്‌. അതിനെ നൂറു ശതമാനം ഉപയോഗപ്പെടുത്താനം മുരളിക്കു കഴിഞ്ഞു. ഒരൊവറിലെ ആറു ബോളുകളും ആറു രീതിയില്‍ എറിയുവാനും, അതിലൊക്കെ വിക്കറ്റെടുക്കുവാനുള്ള സാഹചര്യങ്ങളുണ്ടാക്കുവാനും കഴിവുള്ള ബൌളറാണ് മുരളി. നീണ്ട സ്പെല്ലുകളില്‍ ബൌള്‍ ചെയ്യുവാനുള്ള ശാരീരിക ക്ഷമതയും ക്ഷമാശീലവും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ബാറ്റ്സ്മാന്റെ പിഴവിനായി കാത്തിരിക്കാതെ, ബാറ്റ്സ്മാനെ ആക്രമിച്ച്‌ പിഴവുകള്‍ക്കായി പ്രേരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അതിനായി അദ്ദേഹം പല പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്‌. അതിലൊന്നാണ്, ഇന്ന്‌ ലോക പ്രശസ്തമായ “ദൂസ്‌ര” എന്ന  ബൌളിങ് രീതി. ഇതിനെ ഫലപ്രദമായി നടപ്പിലാക്കിയത്‌ മുരളിയായിരുന്നു. അതു പോലെ തന്നെ, എറൌണ്ട്‌ ദി വിക്കറ്റ്‌ ബൌള്‍ ചെയ്ത്‌, ബാറ്റ്സ്മാനെ വിക്കറ്റിനു മുന്നില്‍ കുടുക്കുവാന്‍ സാധാരണ രീതിയില്‍ ബൌളര്‍മാര്‍ക്ക്‌ കഴിയാറില്ല. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി, ബൌളിങ്ങില്‍ പുതിയൊരു ആംഗിള്‍ അവലംബിച്ചു കൊണ്ട്‌ , അത്തരത്തില്‍ മുരളീധരന്‍ പിഴുത വിക്കറ്റുകള്‍ അനവധിയാണ്.

മുരളീധരന്റെ 800 വിക്കറ്റ് നേട്ടം എക്കാലവും നിലനില്‍ക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്‌. 18 വര്‍ഷം നീണ്ട ക്രിക്കറ്റിങ് കരിയറിനൊടുവിലാണ് മുരളീധരന്‍ ഈ നേട്ടത്തിലെത്തി നില്‍ക്കുന്നത്‌. എന്നാല്‍, മുരളീധരനേക്കാള്‍ പ്രതിഭാധനനായ സ്പിന്‍ ബൌളര്‍മാര്‍ ഉണ്ടായാല്‍പ്പോലും, 800 വിക്കറ്റ്‌ അയാള്‍ക്ക്‌ അപ്രാപ്യമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ട്വന്റി 20 ക്രിക്കറ്റിന്റെയും ഏകദിനത്തിന്റെയും വരവോടെ ടെസ്റ്റ് ക്രിക്കറ്റിനു തന്നെ ച്യുതി സംഭവിക്കുന്ന കാലമാണിത്‌. രാജ്യാന്തര തലത്തില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ എണ്ണവും കുറയുമ്പോള്‍, ഈ റെക്കോര്‍ഡ് എന്നും നിലനില്‍ക്കുമെന്നാണ് കരുതേണ്ടത്‌. ഒരു മത്സരത്തില്‍ 6 വിക്കറ്റെന്ന ശരാശരിയാണ് മുരളീധരന്റേത്‌. അതിനേക്കാള്‍ മികച്ച ശരാശരിയില്‍ പന്തെറിഞ്ഞാല്‍ പോലും, ഈ റെക്കോര്‍ഡ് തകരില്ല എന്ന അവസ്ഥ. ക്രിക്കറ്റില്‍ ആര്‍ക്കും തകര്‍ക്കാനാവില്ല എന്നു അവകാശപ്പെടാവുന്ന ഒരു റെക്കോര്‍ഡാവും ഇത്‌. ശാരീരിക ക്ഷമതയും ഫോമിലുമുള്ള മുരളി വിരമിക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍, ഇനിയൊന്നും തനിക്ക്‌ നേടാനില്ല എന്ന ചിന്തയാവണം. ഒരു പക്ഷേ ഒരു 2 വര്‍ഷം കൂടി കളിച്ചിരുന്നെങ്കില്‍ ടെസ്റ്റില്‍ 1000 വിക്കറ്റെന്ന അത്യപൂര്‍വ്വമായ നാഴികക്കല്ലില്‍ എത്തിച്ചേരാന്‍ അദ്ദേഹത്തിനു കഴിയുമെന്ന്‌ ക്രിക്കറ്റ്‌ ലോകം ഇപ്പോഴും വിശ്വസിക്കുന്നു. മുരളി എന്ന ക്രിക്കറ്റര്‍ വിരമിക്കുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത നികത്താനാവത്തതാണ്. മരതക ദ്വീപിന്റെ എന്നത്തെയും മുത്തായിരിക്കും മുരളി എന്നത്‌ തീര്‍ച്ചയാണ്. അദ്ദേഹത്തെ ഇനിയും പുല്‍മൈതാനങ്ങളില്‍ തന്റെ ദൂസ്‌രയുമായി കാണാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ...

Monday, April 19, 2010

ശശി തരൂര്‍, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം..


ഒന്നര ആഴ്ചയിലേറെ നീണ്ടു നിന്ന വിവാദത്തിനൊടുവില്‍, നാം ആദ്യമേ സംശയിച്ചതു പോലെ ശശി തരൂരിനു തന്റെ മന്ത്രിപദവി നഷ്ടമായി. ഇന്നലെ രാത്രി രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ തരൂര്‍ രാജി വയ്ക്കുകയായിരുന്നു. എന്താണ്‌ തരൂര്‍ ചെയ്ത തെറ്റ്‌ എന്ന്‌ രാജി ആവശ്യപ്പെട്ടവര്‍ ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു. കൊച്ചിക്ക്‌ ഒരു ഐ.പി.എല്‍ ടീം ലഭിക്കാനായി മുന്നിട്ടിറങ്ങി, ഉത്തരേന്ത്യന്‍ ലോബികളെ പിണക്കിയതാണോ തരൂര്‍ ചെയ്ത കുറ്റം എന്ന്‌ ഇതൊക്കെ കാണുന്നവര്‍ സംശയിച്ചു പോകും.

- കൊച്ചി, ഐ.പി.എല്ലുമായി തരൂരിനുള്ള ബന്ധം ഉപദേശകന്റെ മാത്രമാണ്‌.
- അതില്‍ ഓഹരികളോ, സാമ്പത്തിക ലാഭമോ ഇല്ല.
- ടീമിനായി മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തിട്ടില്ല.
- പത്തു പൈസ കൈക്കൂലി വാങ്ങിയിട്ടില്ല..
- സുനന്ദാ പുഷ്ക്കറിന്‌ ഓഹരി ലഭിച്ചത്‌ അവരുടെ ജോലിയുടെ പ്രതിഫലമായിട്ടായിരുന്നു.

പിന്നെ എന്താണ്‌ തരൂര്‍ ചെയ്ത കുറ്റം? അതു മാത്രം ആര്‍ക്കും അറിയില്ല. അഹമ്മദാബാദിലേക്ക്‌ പോകേണ്ടിയിരുന്ന ഒരു ടീമിനെ കൊച്ചിയില്‍ എത്തിച്ചു എന്നുള്ളതു തന്നെയാണ്‌ കുറ്റം. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയെ ചൊടിപ്പിച്ചത്‌ ഇതു തന്നെയാണ്‌. ലളിത്‌ മോഡി അവരുടെ ആയുധമായി മാത്രം മാറുകയായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സോ സി.പി.ഐ എമ്മോ പ്രതീക്ഷിക്കാത്ത വിജയമാണ്‌ തരൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത്‌. അതിന്റെ ചൊരുക്കു തീര്‍ക്കുക മാത്രമാണ്‌ സി.പി.എം ചെയ്തത്‌. സി.പി.എമ്മിന്റെ ഷുവര്‍ സീറ്റ്‌ നഷ്ടപ്പെട്ടതിന്റെ പ്രതികാരം. അതിനൊപ്പം മാധ്യമങ്ങള്‍ക്കൂടി ചേര്‍ന്നപ്പോള്‍ എല്ലാം ശുഭമായി. തരൂരിന്റെ വ്യക്തി ജീവിതത്തെ വരെ കരിവാരിത്തേക്കാന്‍ അവര്‍ ശ്രമിച്ചു. തരൂരിന്റെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തിയത്‌ മാധ്യമങ്ങളായിരുന്നു.

തരൂര്‍ രാജിവച്ച ദിവസം ഇന്ത്യന്‍ രാഷ്ട്രീയത്തിലേയും കായികരംഗത്തേയും കറുത്തദിനമായി ഞാന്‍ കാണുന്നു. തരൂര്‍ പടിയിറങ്ങുമ്പോള്‍, ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച്‌ വളരെക്കാലമായി കേട്ടു വരുന്ന ഒരു ആക്ഷേപം വീണ്ടും തെളിയിക്കപ്പെടുകയാണ്‌. വിവരവും വിദ്യാഭ്യാസവുമുള്ള രാഷ്ട്രീയക്കാരെ ഇന്ത്യന്‍ രാഷ്ട്രീയം വാഴിക്കില്ല എന്ന സത്യം വീണ്ടും പുറത്തു വരികയാണ്‌. നമുക്കിപ്പോഴും പഥ്യം അഴിമതിക്കാരും സ്കൂളിന്റെ പടികടന്നിട്ടില്ലാത്ത രാഷ്ട്രീയ കോമരങ്ങളെയാണ്‌. യാഥാര്‍ത്ഥ്യ ബോധവും ഭാവിയെക്കുറിച്ച്‌ കാഴ്ചപ്പാടുമുള്ള തരൂരിനെപ്പോലുള്ള രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വിരളമാണ്‌. അങ്ങനെയുള്ളവരെ എന്നും അകറ്റി നിര്‍ത്താന്‍ രാഷ്ട്രീയക്കാര്‍ ശ്രമിച്ചിരുന്നു. കോണ്‍ഗ്രസ്സില്‍ പോലും അസ്വാരസ്യമുണ്ടാക്കിയ തീരുമാനമായിരുന്നു, തരൂരിനെ മത്സരിപ്പിക്കുക എന്നത്‌. അന്ന്‌ പ്രതികരിക്കാന്‍ കഴിയാത്തവരാണ്‌ ഈ വിവാദത്തെ മുതലെടുത്ത്‌ തരൂരിനെ പുറത്താക്കാന്‍ മുറവിളി കൂട്ടിയത്‌.  തരൂരിലെ പോലെ സുതാര്യതയുള്ള രാഷ്ട്രീയക്കാരെ ഇവിടുത്തെ മറ്റു രാഷ്ട്രീയക്കാരും രാഷ്ട്രീയ പാര്‍ട്ടിക്കളും ഇഷ്ടപ്പെടുന്നില്ല എന്നത്‌ മറനീക്കി പുറത്തു വന്നിരിക്കയാണ്‌. ആദര്‍ശം പ്രസംഗത്തില്‍ മാത്രം സൂക്ഷിക്കുന്ന ഇത്തരം രാഷ്ട്രീയക്കാരാണ്‌ നമ്മുടെ ശാപം. അതില്‍ പാര്‍ട്ടിഭേദമില്ല എന്ന വസ്തുതയും പ്രകടമാണ്‌.

സാധാരണ രാഷ്ട്രീയക്കാരെപ്പോലെ ആയിരുന്നില്ല തരൂര്‍.  ട്വിറ്ററിലൂടെ അദ്ദേഹം സം‌വദിക്കുകയും, അദ്ദേഹം എന്തൊക്കെയാണ്‌ ചെയ്യുന്നതെന്നും ചെയ്യാന്‍ ശ്രമിക്കുന്നതെന്നും വ്യക്തമാക്കാന്‍ എന്നും ശ്രമിച്ചിരുന്നു. ഹൈഫൈ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളുമായി സം‌വദിക്കുകയും യുവജനങ്ങളുടെ ആദരവ്‌ പിടിച്ചു പറ്റുകയും ചെയ്ത വ്യക്തിയാണ്‌ തരൂര്‍.  രാജിക്കു ശേഷം അദ്ദേഹത്തിന്‌ ട്വിറ്ററിലൂടെ ലഭിക്കുന്ന പിന്തുണ സൂചിപ്പിക്കുന്നത്‌ അതാണ്‌. കാറ്റില്‍ ക്ലാസ്‌ വിവാദം പോലും, ഇവിടുത്തെ മീഡിയ ഉണ്ടാക്കിയതാണ്‌. കാറ്റില്‍ ക്ലാസ്‌ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം മനസ്സിലാകാത്ത ഇന്ത്യന്‍ മാധ്യമങ്ങളാണ്‌ വിവാദമുണ്ടാക്കിയത്‌. രാഷ്ട്രീയ ഉന്നം വച്ച്‌ ഇവിടുത്തെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും അദ്ദേഹത്തെ ആക്രമിച്ചപ്പോള്‍ പിന്തുണയ്ക്കാന്‍ ഒരാള്‍ പോലുമില്ലാതായിപ്പോയി എന്നുള്ളത്‌ ഒരു ദുഖകരമായ വസ്തുതയാണ്‌. എന്നാല്‍ ഇന്ത്യയിലെ യുവാക്കള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു കഴിഞ്ഞു. അദ്ദേഹത്തിന്‌ ട്വിറ്ററിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ലഭിക്കുന്ന പിന്തുണ അതാണ്‌ സൂചിപ്പിക്കുന്നത്‌. ഈ അവസരത്തില്‍ തരൂരിനോട്‌ പറയുവാന്‍ ഒന്നേയുള്ളൂ, ഭാരതത്തിലെ യുവജനത താങ്കള്‍ക്കൊപ്പമുണ്ട്‌, ധൈര്യമായി മുന്നോട്ടു നീങ്ങൂ.. അഴിമതിക്കാരും, വിദ്യാഭ്യാസമില്ലാത്തവരും, സ്വജനപക്ഷപാതികളുമായ രാഷ്ട്രീയക്കാരെ പടിയടച്ച്‌ പിണ്ഡം വച്ച്‌, കഴിവും, കാഴ്ചപ്പാടുമുള്ള തരൂരിനെപ്പോലെയുള്ള രാഷ്ട്രീയക്കാര്‍ നയിക്കുന്ന ഒരു ഇന്ത്യ ഉയര്‍ന്നു വരുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം... 


തരൂരിന്റെ ലോക്‌സഭയിലെ പ്രസംഗം
 


രൂര്‍ എന്‍.ഡി.ടി.വി ക്കു നല്‍കിയ അഭിമുഖം
 
 

Thursday, April 15, 2010

ഐ.പി.എല്‍ “കളി“ കാര്യമാവുമ്പോള്‍...


ഐ.പി.എല്‍ വിവാദം കത്തി നില്‍ക്കുമ്പോള്‍, കൊച്ചി ഐ.പി.എല്‍ ടീമിന്റെ ഭാവി തുലാസിലാണോ എന്ന സംശയം കേരളത്തിലെ ഓരോ ക്രിക്കറ്റ്‌ പ്രേമിക്കും ഉണ്ട്‌. കഴിഞ്ഞ ദിവസം ലളിത്‌ മോഡി തിരി കൊളുത്തിയ വിവാദമിപ്പോള്‍ മറ്റൊരു തലത്തിലേക്കെത്തി നില്‍ക്കയാണ്. കൊച്ചിയില്‍ ഇനി ഐ.പി.എല്‍ ടീമുണ്ടാകുമോ എന്നൊരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌. അഹമ്മദാബാദിനായി ചരടുവലികള്‍ നടത്തിയ മോഡിയുടെ കളികളാണ് ഇപ്പോള്‍ കേരളത്തിന്റെ ഐ.പി.എല്‍ സ്വപ്നങ്ങള്‍ തകര്‍ക്കുന്നത്. മോഡിയുടെ ആദ്യം മുതലെയുള്ള കളികളെക്കുറിച്ച്‌ ഞാന്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു.

കൊച്ചി ഫ്രാഞ്ചൈസി ലേലത്തില്‍ പിടിച്ച റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിലെ ഗുജറാത്തി വ്യവസായികളെ അടര്‍ത്തിയെടുക്കുവാനുള്ള ശ്രമം മോഡി തുടങ്ങിയിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ അതു സാധിച്ചടുക്കാം എന്നു കരുതിയ മോഡിയുടെ ആ നീക്കത്തെ ശശി തരൂര്‍ തകര്‍ത്തപ്പോള്‍, റെണ്ടേവു കണ്‍സോര്‍ഷ്യത്തിലെ ഓഹരി ഉടമകളുടെ വിവരങ്ങള്‍, കണ്‍സോര്‍ഷ്യത്തിന്റെ അനുമതി കൂടാതെ, ട്വിറ്ററിലൂടെ പുറത്തു വിട്ടാണ് മോഡി അതിന് പകരം വീട്ടിയത്‌. അതു കൂടാതെ കണ്‍സോര്‍ഷ്യത്തിലെ ഒരു ഓഹരി ഉടമയായ സുനന്ദ പുഷ്കറിന് ശശി തരൂരുമായി ബന്ധമുണ്ടെന്നും സുനന്ദയുടെ ഓഹരി വിവരങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ തരൂര്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നുമാണ് മോഡി പറഞ്ഞത്‌. എന്നാല്‍ തരൂര്‍ അതു നിഷേധിക്കുകയും മോഡിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. എന്നാല്‍ തരൂരിനെ രാഷ്ട്രീയമായി ഒതുക്കി, കൊച്ചി കണ്‍സോര്‍ഷ്യത്തെ തകര്‍ക്കാനും അതു വഴി ടീമിനെ ഗുജറാത്തില്‍ എത്തിക്കാനുമാണ് ശ്രമം.


അഹമ്മദാബാദിനു വേണ്ടി ശക്തമായി നില്‍ക്കുന്നത്‌ അദാനി ഗ്രൂപ്പാണ്. അതിനു പിറകില്‍ നരേന്ദ്രമോഡിയാണ് എന്നാണ് അറിവ്‌. റെണ്ടേവൂവിനെ അയോഗ്യരാക്കുവാനും അതു വഴി പിന്‍‌വാതിലിലൂടെ അദാനി ഗ്രൂപ്പിന് ഫ്രാഞ്ചൈസി കൈമാറാനുമായിരുന്നു ശ്രമം. അതു നടക്കാതെ വന്നപ്പോള്‍ കരാര്‍ ഒപ്പിടുന്നത്‌ വൈകിച്ച്‌, കണ്‍സോര്‍ഷ്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാനായിരുന്നു ലളിത്‌ മോഡിയുടെ ശ്രമം. എന്നാല്‍ അതും പരാജയപ്പെട്ടതോടെയാണ് ഉടമസ്ഥാവകാശത്തെ ചൊല്ലി മോഡി ആരോപണങ്ങള്‍ ഉന്നയിച്ചത്‌. കേരളത്തിനു വേണ്ടി ഐ.പി.എല്‍. നേടിയ ഫ്രാഞ്ചൈസിയിലുള്ളത് ആരൊക്കെയാണെന്ന് അതിലെ അംഗങ്ങള്‍ക്കു തന്നെ അറിയില്ലെന്ന ആരോപണമാണ് ലളിത് മോഡി പുതിയതായി ഉന്നയിച്ചത്‌. കേരള ടീമിനെക്കുറിച്ച് തനിക്കു പറയാനുള്ള കാര്യങ്ങള്‍ ഐ.പി.എല്‍. ഭരണസമിതിയില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണസമിതിയില്‍ മുന്‍‌തൂക്കമുള്ള മോഡിക്ക്‌,  കേരളത്തിന് അയോഗ്യത കല്പിക്കാനാവും, അതു വഴി അദാനി ഗ്രൂപ്പിന് അഹമ്മദാബാദിനായി രംഗത്തെത്താന്‍ കളമൊരുക്കുകയും ചെയ്യും. വിദഗ്ദമായ ആസൂത്രണമാണ് മോഡി ഈ കാര്യത്തില്‍ നടത്തുന്നത്‌. എന്തു വിലകൊടുത്തും അദാനി ഗ്രൂപ്പിന്‌ ഐ.പി.എല്‍ ഫ്രാഞ്ചൈസി നല്‍കുമെന്ന മോഡിയുടെ വാശിയാണിതിനു പിന്നില്‍. റെണ്ടേവൂ ഗ്രൂപ്പിലെ രണ്ട്‌ പ്രധാന ഗുജറാത്തി വ്യവസായികളായ മുകേഷ് പട്ടേലിന്റെയും (ശ്രീരാം വെസ്സല്‍‌സ്‌) വിപുല്‍ ഷായുടേയും (പരീനി ഡെവലപ്പേഴ്‌സ്) ഓഫീസുകളില്‍ ഈ വാരം ആദ്യം നടന്ന ഇന്‍‌കം ടാക്സ് റെയ്‌ഡുകള്‍ ഗുജറാത്ത്‌ സര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്നു വേണം കരുതാന്‍.


അതിനിടെ ലേലത്തില്‍ നിന്ന് പിന്മാറാന്‍ 50 മില്യണ്‍ ഡോളര്‍ മോഡി വാഗ്ദാനം ചെയ്തു എന്ന് കൊച്ചി ഐ.പി.എല്‍ സി.എ.ഓ, ശൈലേന്ദ്ര ഗെയ്ക്ക്‌ വാദ്‌ വെളിപ്പിടുത്തിയിരുന്നു. അതു പോലെ തന്നെ, ലേലത്തിന്റെ സമയത്ത് ടീമിനു വേണ്ടീ ക്വോട്ട്‌ ചെയ്യേണ്ട പരമാവധി വിലയെപറ്റി മോഡി റെണ്ടേവൂവിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായി റെണ്ടേവൂ പറയുന്നു. എന്നാല്‍ ആ നിര്‍ദ്ദേശം അനുസരിക്കാതെ മുന്നോട്ട്‌ നീങ്ങിയ റെണ്ടേവൂ ലേലത്തില്‍ അദാനി ഗ്രൂപ്പിനെ പിന്നിലാക്കി ഫ്രാഞ്ചൈസി നേടുകയാണ് ചെയ്തത്‌. അതിനു പിന്നാലെ കൊച്ചി ടീമിനെ തകര്‍ക്കാന്‍ ഗൂഢ നീക്കങ്ങള്‍ നടത്തിയ മോഡി, ഇപ്പോള്‍ പരസ്യമായി തന്നെ, കൊച്ചി ടീമിനെതിരെ രംഗത്തെത്തിയിരികുകയാണ്. ഇനിയൊരു ലേലം നടത്തി അദാനി ഗ്രൂപ്പിന് ടീം നല്‍കുവാന്‍ കഴിയുകയില്ല എന്ന്‌ മോഡിക്ക്‌ ഉത്തമ ബോധ്യമുണ്ട്‌. അതു കൊണ്ട് പുതിയൊരു തന്ത്രമാണ് മോഡി പയറ്റുന്നത്‌. ആ തന്ത്രത്തിന്റെ ഭാഗമായി, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തെക്കോണ്ട്‌ ടീമിനെ കൊച്ചിയില്‍ നിന്നും അഹമ്മദാബാദിലെത്തിക്കുക എന്ന തന്ത്രമാണ് പയറ്റുന്നത്‌. കളി നടത്താന്‍ ബി.സി.സി.ഐ സ്റ്റേഡിയമില്ല എന്ന കീറാമുട്ടി മുന്നില്‍ വച്ചാവും ലളിത് മോഡി, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തോട്‌ വിലപേശുക. അതിന് ബി.സി.സി.ഐയുടെ മൌനാനുവാദവും ഉണ്ട്‌. ഇതിന്റെ പേരില്‍ ലളിത് മോഡിയെ പിണക്കാന്‍ ബി.സി.സി.ഐക്കോ ശരത്‌ പവാറിനോ താല്പര്യമുണ്ടാകില്ല. ഐ.പി.എല്‍ എന്ന പണം കായ്ക്കുന്ന മരത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ ആര്‍ക്കാ‌ താല്പര്യമുണ്ടാകുക? ആ കളിയുടെ ഭാഗമാണ്, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിലെ നാലു ഓഹരി ഉടമകള്‍ക്ക്‌ തന്നെ കണ്ടുവെന്നും, അവര്‍ക്ക്‌ കൊച്ചിയില്‍ താല്പര്യമില്ലന്നും, അഹമ്മദാബാദാണ് പഥ്യമെന്നും ശരത് പവാര്‍ പുതിയ പ്രസ്താവന ഇറക്കിയിരിക്കുന്നത്‌.  റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിലെ ഓഹരി ഉടമകളുടെ വിവരങ്ങള്‍ പുറത്താക്കിയതിന്റെ പേരില്‍ മോഡിക്കെതിരെ കണ്‍സോര്‍ഷ്യം നിയമനടപടികള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിനു ബദലായി, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ മോഡി ഭീഷണി മുഴക്കിക്കഴിഞ്ഞു. ഓഹരി ഉടമകളുമായി സംസാരിച്ചത്‌ “തന്റെ ഓഫീസ്‌ അംഗങ്ങളുടെ” സാന്നിധ്യത്തിലാണെന്നും, അവരെല്ലാം സാക്ഷികളാണെന്നുമാണ് മോഡിയുടെ വാദം. ആ കേസ്‌ വെറുമൊരു ഉമ്മാക്കി മാത്രമാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയും. അതു മറ്റൊരു സമ്മര്‍ദ്ദ തന്ത്രം മാത്രം.


എന്നാല്‍ ആശങ്കാ ജനകമായ വസ്തുത അതൊന്നുമല്ല. കൊച്ചി ഐ.പി.എല്‍ ടീമിനെ രക്ഷിക്കുവാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌ ശശി തരൂര്‍ മാത്രമാണ്. എന്നാല്‍ കേരളത്തിന്റെ താല്പര്യം സംരക്ഷിക്കാതെ രാഷ്ട്രീയക്കാരെല്ലാം തരൂരിലെ ക്രൂശിക്കാനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌. അതിനൊപ്പം കേരളത്തിനെതിരെ ഉത്തരേന്ത്യന്‍ ലോബി ഒന്നടങ്കം അണിനിരന്നിരിക്കുകയാണ്. തരൂരിനെ നിശബ്ദനാക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്ന ഈ അവസ്ഥയില്‍, കേരളത്തിന്റെ ഐ.പി.എല്‍ ടീമിനെ രക്ഷിക്കുക എന്ന കര്‍ത്തവ്യം റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിലൊതുങ്ങിയിരിക്കയാണ്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ അതി ജീവിച്ച്‌, ടീമിനെ രക്ഷിച്ചു പിടിക്കാന്‍, തരൂര്‍ മുന്നിട്ടിറങ്ങിയാല്‍, ഐ.പി.എല്‍ ടീമിനെ തട്ടിയെടുക്കാന്‍ മോഡി വിയര്‍ക്കേണ്ടി വരും. ഐ.പി.എല്‍ കേരളത്തിന് സമ്മാനിക്കാവുന്ന വികസന സാധ്യതകളെ മുന്നില്‍ കണ്ട്‌, കേരളത്തിലെ യുവജനതയും ക്രിക്കറ്റിനെ സ്നേഹിക്കുന്നവരും രാഷ്ട്രീയം മറന്ന്‌ തരൂരിനൊപ്പം നില്‍ക്കുകയാണ് വേണ്ടത്‌.

Monday, April 12, 2010

കള്ളനാര്, കള്ളനു കഞ്ഞി വച്ചവനാര് ?

ബി.സി.സി.ഐയുടെ ബുദ്ധിയില്‍ ഉദിച്ച എമണ്ടന്‍ ആശയമായിരുന്നു ഐ.പി.എല്‍. ഇന്ത്യ ട്വന്റി-20 ലോകകപ്പ്‌ നേടിയതിനു പിന്നാലെ 8 ടീമുകളെ ഉള്‍പ്പെടുത്തി ഒരു ട്വന്റി-20 ടൂര്‍ണ്ണമെന്റ്‌ തുടങ്ങാന്‍ ബി.സി.സി.ഐ തീരുമാനിക്കയായിരുന്നു. അതിനായി ഐ.പി.എല്‍ ഗവേണിങ്‌ ബോഡി ഉണ്ടാക്കുകയും ലളിത് മോഡിയെ അതിന്റെ കമ്മീഷണറായി നിയമിക്കയും ചെയ്തു. ഐ.പി.എല്ലിന്റെ രണ്ടു സീസണ്‍ കഴിഞ്ഞതോടെ ലളിത്‌ മോഡി ശക്തനായി വളര്‍ന്നു. പൊന്മുട്ടയിടുന്ന താറാവായി ഐ.പി.എല്ലിനെ കണ്ട ബി.സി.സി.ഐ, ലളിത്‌ മോഡിക്ക്‌ സര്‍വ്വ സ്വാതന്ത്ര്യവും അനുവദിച്ചു. ഐ.പി.എല്ലിനെ നാലാം സീസണിനായി രണ്ടു ടീമുകളെക്കൂടി ഉള്‍പ്പെടുത്തും എന്ന്‌ മോഡി കഴിഞ്ഞ വര്‍ഷമേ വെളിപ്പെടുത്തിയതാണ്. അതോടെയാണ് ഈ കഥയുടെ തുടക്കം.

800 കോടി രൂപയ്ക്കാണ് ആദ്യ സീസണില്‍ ടീമുകളെ ഫ്രാഞ്ചൈസികള്‍ ഏറ്റെടുത്തത്‌. നാലാം സീസണില്‍ പുതിയ് രണ്ടു ടീമുകള്‍ കൂടി വരുന്നു എന്നു കേട്ടപ്പോള്‍ നമ്മുടെ പ്രിയദര്‍ശന്‍ സാറും ലാലേട്ടനും കൂടി കൊച്ചിക്കായി ഒരു ടീമിനെ കൊണ്ടു വരുമെന്ന്‌ പ്രഖ്യാപിച്ച്‌ രംഗത്തിറങ്ങി. ഒട്ടനവധി ബിസിനസ്‌ ഗ്രൂപ്പുകള്‍ മത്സര രംഗത്തുണ്ടായിട്ടും ദേശീയ മാധ്യമങ്ങള്‍ വരെ ഈ പ്രിയദര്‍ശന്‍-ലാലേട്ടന്‍ കൂട്ടുകെട്ടിന്റെ പുതിയ ഈ സംരഭത്തെക്കുറിച്ച്‌ വാതോരാതെ സംസാരിച്ചു തുടങ്ങി. ബോളിവുഡ്‌ താരങ്ങളും മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പും ഇതിനെ പിന്തുണയ്ക്കും എന്നൊരു ശ്രുതിയും കേട്ടിരുന്നു. ആദ്യ ലേലം നടക്കേണ്ടിയിരുന്ന മാര്‍ച്ച്‌ ആദ്യവാരത്തിന് വെറും ഏഴു ദിവസം മുന്നെ, ലളിത്‌ മോഡി പുതിയ രണ്ടു ‘ചെറിയ’ നിബന്ധനകള്‍ ലേലത്തിനായി കൂട്ടിച്ചേര്‍ത്തു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ വെറും 5000 കോടി രൂപയുടെ ബാങ്ക്‌ ഗ്യാരണ്ടി ഉണ്ടാവണമെന്നും, ആദ്യമെ തന്നെ 300 കോടി കെട്ടു വയ്ക്കണമെന്നും. ഈ നിബന്ധന അറിഞ്ഞതോടെ പ്രിയദര്‍ശനും ലാലേട്ടനും സമസ്താപരാധം പറഞ്ഞ്‌ പിന്മാറി. എന്നാല്‍ ആ കൂട്ടത്തില്‍ ലേലത്തിനായി കാത്തു നിന്ന പത്തോളം ഗ്രൂപ്പുകളും പിന്‍‌വാങ്ങി. സംഗതി ബി.സി.സി.ഐ പ്രസിഡന്റ്‌ ശശാങ്ക്‌ മനോഹര്‍ അറിഞ്ഞു. പുള്ളിക്കാരന്‍ ശരത്‌ പവാറുമായി ചര്‍ച്ച നടത്തി ഈ നിബന്ധനകള്‍ മാറ്റണമെന്നു മോഡിയോട്‌ ആവശ്യപ്പെട്ടു. ഒടുവില്‍ ബി.സി.സി.ഐയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി, ആദ്യം ലേലം മാറ്റി വച്ചു. പിന്നീട്‌ നിബന്ധനകളും മാറ്റി. എന്നാല്‍ അദ്ദ്യത്തെ തിക്താനുഭവത്തില്‍ തന്നെ മനം മടുത്ത പ്രിയദര്‍ശന്‍, ഇനി ലേലത്തിനില്ല എന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചു. അതോടെ കേരളത്തിന് ഒരു ഐ.പി.എല്‍ ടീമെന്ന സ്വപ്നം പൊലിഞ്ഞു തുടങ്ങി. രണ്ടാം വട്ടം ലേല നടപടികള്‍ തുടങ്ങിയപ്പോള്‍ മത്സരത്തിനുണ്ടായിരുന്നത്‌, പൂനയ്ക്കു വേണ്ടി സഹാറാ ഗ്രൂപ്പും അഹമ്മദാബാദിനു വേണ്ടീ വീഡിയോകോണും അദാനി ഗ്രൂപ്പുമായിരുന്നു. എതിരില്ലാതെ തന്നെ ഇവര്‍ ടീമുകളെ സ്വന്തമാക്കുമെന്ന് എല്ലാവരും പ്രവചിച്ചു. എന്നാല്‍ പ്രവചനങ്ങളെ അട്ടിമറിച്ച്‌ അവസാന നിമിഷം റെണ്ടേവു കണ്‍സോര്‍ഷ്യം കൊച്ചി ടീമിനെ സ്വന്തമാക്കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂരായിരുന്നു ഇതിന്റെ ചരടുവലികള്‍ക്കു പിന്നില്‍. ടീം മോഹിച്ചു നടന്ന അദാനി ഗ്രൂപ്പും വീഡിയോക്കോണും അതോടെ നിരാശരായി മടങ്ങി. 
  
ലേലത്തിനു മുന്നെ മോഡി കളികള്‍ തുടങ്ങിയിരുന്നു. ബി.സി.സി.ഐയുടെ അനുവാദം കൂടാതെ ലേലത്തിന്റെ നിബന്ധനകള്‍ മാറ്റിയത്‌ ശരത്‌ പവാറിന് താല്‍‌പര്യമുള്ള സഹാറാ ഗ്രൂപ്പിനേയും, ലളിത്‌ മോഡിക്കു താല്പര്യമുള്ള അദാനി ഗ്രൂപിനേയും വീഡിയോക്കോണിനേയും സഹായിക്കാനായിരുന്നു. അതു പാളിയെങ്കിലും പ്രിയദര്‍ശനും കൂട്ടരും പിന്മാറിയതോടെ പഴയ നിബന്ധനകള്‍ വച്ച്‌ അനായാസമായി പൂനെയും അഹമ്മദാബാദും ടീമുകള്‍ ലേലം ചെയ്യപ്പെടും എന്നായിരുന്നു മോഡിയുടെ കണക്കു കൂട്ടലുകള്‍. എന്നാല്‍ ആ സ്വപ്നത്തില്‍ വെള്ളം കോരിയൊഴിച്ചായിരുന്നു റെണ്ടേവുവുന്റെ കടന്നു വരവ്‌. അത്‌ തെല്ലൊന്നുമല്ല മോഡിയെ അലോസരപ്പെടുത്തിയത്‌. ബിഡിങ്ങ്‌ കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ ബി.സി.സി.ഐയുമായി കരാര്‍ ഒപ്പിടണമെന്നാണ് വ്യവസ്ഥ. അതിനു മുന്നെ തന്നെ, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തില്‍ ഭാഗമായന്ന ഗുജറാത്തി ഗ്രൂപ്പുകള്‍ക്കുമേല്‍,  കണ്‍സോര്‍ഷ്യത്തില്‍ നിന്നും പിന്മാറാനായി രാഷ്ട്രീയ തലത്തില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഗുജറാത്തി ഗ്രൂപ്പുകള്‍ കേരളാ ടീമിനെ അല്ല പിന്തുണ്ടയ്ക്കേണ്ടതെന്നും, കണ്‍സോര്‍ഷ്യം തകര്‍ന്നാല്‍ വീണ്ടും ബിഡിങ്‌ നടക്കുമെന്നും, ആ സമയത്ത്‌ അദാനി ഗ്രൂപ്പും വീഡിയോക്കോണുമായി ചേര്‍ന്ന്` അഹമ്മദാബാദിനായി ലേലം നടത്തി ടീമുണ്ടാക്കണമെന്നുമായിരുന്നു സമ്മര്‍ദ്ദം. എന്നാല്‍ ശശി തരൂരിന്റെ ഇടപെടല്‍ ആ നീക്കത്തെ തകര്‍ത്തു. അതിനിടെ ചില പ്രമുഖ ദേശീയ മാധ്യമങ്ങളില്‍, റെണ്ടേവൂ കണ്‍സോര്‍ഷ്യം തകര്‍ന്നു എന്നൊരു വാര്‍ത്ത ഐ.പി.എല്ലിനെ ഉദ്ധരിച്ച്‌ വന്നിരുന്നു. ഈ വാര്‍ത്ത റെണ്ടേവൂ കണ്‍സോര്‍ഷ്യം നിഷേധിച്ചിരുന്നു. കൂടാതെ അറിയപ്പെടാത്ത ആള്‍ക്കാര്‍ക്ക്‌ റെണ്ടേവൂ കണ്‍സോര്‍ഷ്യം ഓഹരി വിറ്റു എന്ന്‌ മറ്റൊരു വാര്‍ത്ത പുറത്തു വന്നു. അത്‌ ടീമിന്റെ അംഗീകാരം തന്നെ നഷ്ടപ്പെടുത്താന്‍ കാരണമാകുമായിരുന്നു. എന്നാല്‍ തങ്ങള്‍ ആദ്യം നല്‍കിയ ലിസ്റ്റിലെ ഓഹരി ഉടമകള്‍ മാത്രമേ തങ്ങള്‍ക്കുള്ളൂ എന്ന്‌ റെണ്ടേവൂ കണ്‍സോര്‍ഷ്യം പ്രഖ്യാപിച്ചതൊടെ ആ വിവാദത്തിനും അന്ത്യമായി. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഈ വിവരങ്ങള്‍ എവിടെ നിന്നും ലഭിച്ചു എന്നത്` ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ബി.സി.സി.ഐയുമായി കരാര്‍ ഒപ്പിടാന്‍ ബാംഗ്ലൂര്‍ എത്തിയ റെണ്ടേവൂ കണ്‍സോര്‍ഷ്യത്തെ കാണുവാന്‍ ലളിത്‌ മോഡി കൂട്ടാക്കിയില്ല. അന്നു നടന്ന ഐ.പി.എല്‍ മത്സരം കാണുവാന്‍ പോയ മോഡി തിരിച്ച്‌ ഹോട്ടലിലെത്തിയത്‌ രാത്രി പന്ത്രണ്ടരയോടെയായിരുന്നു. കരാര്‍ ഒപ്പിടല്‍ നീട്ടി വയ്പ്പിക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെങ്കിലും, ഹോട്ടലില്‍ കാത്തിരുന്ന റെണ്ടേവൂ കണ്‍സോര്‍ഷ്യം ആ രാത്രിയില്‍ തന്നെ കരാര്‍ ഒപ്പിട്ടു. 
    
എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം തന്നെ, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിന്റെ ഓഹരി ഉടമകളുടെ വിവരങ്ങല്‍ പ്രസിദ്ധപ്പെടുത്തി. മോഡിയുടെ വെളിപ്പെടുത്തല്‍ പ്രകാരം റോന്ദേവൂവിന് 25 ശതമാനം സൗജന്യ ഓഹരിയുണ്ട്. ഇതിനു പുറമെ റോന്ദേവൂവിന് ഒരു ശതമാനം, ആങ്കറിന് 27 ശതമാനം, പരിണീക്ക് 26 ശതമാനം, ഫിലിം വേവ്‌സ് കമ്പൈനിന് 12 ശതമാനം, ആനന്ദ് ശ്യാമിന് എട്ടു ശതമാനം, വിവേക് വേണുഗോപാലിന് ഒരു ശതമാനം എന്നിങ്ങനെയാണ് ഓഹരികളുള്ളത്. റോന്ദേവൂവിന്റെ സൗജന്യ ഓഹരികള്‍ കിസാന്‍ ഗെയ്ക്‌വാദ്, ശൈലേന്ദ്ര ഗെയ്ക്‌വാദ്, പുഷ്പ ഗെയ്ക്‌വാദ്, സുനന്ദ പുഷ്‌കര്‍, പൂജ ഗുലാത്തി, ജയന്ത് കോട്ടല്‍വാര്‍, വിഷ്ണു പ്രസാദ്, സന്ദീപ് അഗര്‍വാള്‍ എന്നിവര്‍ക്കാണെന്നും മോഡി പറഞ്ഞു. ഐ.പി.എല്‍ ടീമുടമകളുടെ അംഗീകാരത്തൊടെ മാത്രമെ ഓഹരിയുടമകളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താവൂ എന്നാണ് ചട്ടം. എന്നാല്‍ ലളിത്‌ മോഡി അതു ലംഘിച്ച്‌, ട്വിറ്ററില്‍ ഓഹരി ഉടമകളുടെ വിവരങ്ങള്‍ പുറത്താക്കുകയായിരുന്നു. അതിനൊപ്പം, ഓഹരി ഉടമകളിലൊരാളായ സുനന്ദ പുഷ്കര്‍ എന്ന കാശ്മീര്‍ സ്വദേശിനിയുടെ വിവരങ്ങള്‍ പുറത്തു വിടരുതെന്ന്‌ ഒരു കേന്ദ്രമന്ത്രി വിളിച്ച്‌ ആവശ്യപ്പെട്ടിരുന്നു എന്നും മോഡി, റോഷന്‍ ദേവ് എന്നൊരാളിന്റെ ട്വീറ്റിനു മറുപടിയായി കൂട്ടിച്ചേര്‍ത്തു. അതിനിടയില്‍ ശശി തരൂര്‍ സുനന്ദ പുഷ്കറിനെ വിവാഹം ചെയ്യുവാന്‍ പോകുന്നു എന്ന വാര്‍ത്ത പരന്നു. തരൂര്‍ അതു നിഷേധിക്കുകയും ചെയ്തിട്ടുണ്ട്‌. തരൂരിന് റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിലുള്ള താല്പര്യം വെളിവാക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തല്‍. സംഭവം വിവാദമായതോടെ റെണ്ടേവൂ കണ്‍സോര്‍ഷ്യം ലളിത്‌ മോഡിക്കെതിരെ ബി.സി.സി.ഐയില്‍ പരാതി നല്‍കി. കൂടാതെ മോഡിക്ക്‌ വക്കീല്‍ നോട്ടീസുമയച്ചു കഴിഞ്ഞു. ഇതു വരെ ഉള്ള 8 ടീമിന്റേയും ഓഹരിയുടമകളുടെ വിവരങ്ങള്‍ പുറത്തു വിടാത്ത മോഡി, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടത് കണ്‍സോര്‍ഷ്യത്തിനുള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി, കണ്‍സോര്‍ഷ്യത്തെ തകര്‍ക്കാനാണെന്ന്‌ ന്യായമായും സംശയിക്കാം. ലളിത്‌ മോഡിയെ ബി.സി.സി.ഐ പ്രസിഡന്റ്‌ ശശാങ്ക്‌ മനോഹര്‍ ശകാരിച്ചു എന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്‌. എന്തായാലും മോഡിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യമാണ് റെണ്ടേവൂ കണ്‍സോര്‍ഷ്യം ബി.സി.സി.ഐക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. 
  
അങ്ങനെ വെറുതെ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാന്‍ കഴിയുമോ എന്നൊരു ചോദ്യം ഉയരാം. ആരാണ് ഈ ലളിത്‌ മോഡി എന്നു നമുക്കൊന്നു പരിശോധിക്കാം. ഐ.പി.എല്‍ കമ്മീഷണര്‍ എന്നതല്ലാതെ ബി.സി.സി.ഐയുമായി മോഡിക്ക്‌ എന്താണ് ബന്ധം?  മോഡി ബി.സി.സി.ഐയിലെ അംഗമല്ല എന്നതാണ് സത്യം. മോഡി പ്രതിനിധാനം ചെയ്തിരുന്ന രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്റെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌, കഴിഞ്ഞ വര്‍ഷം രണ്ടു തവണ മത്സരിച്ച്‌ തോറ്റ ഒരു വ്യക്തിയാണ് ലളിത് മോഡി. ആ സ്ഥാനം നഷ്ടമായതോടെ ബി.സി.സി.ഐയിലെ വോട്ടിങ്‌ അവകാശവും അദ്ദേഹത്തിന് നഷ്ടമായി. ഐ.പി.എല്‍ കമ്മീഷണര്‍ എന്ന നിലയില്‍ പ്രത്യേക ക്ഷണിതാവായി മാത്രമാണ് മോഡിക്ക്‌ ബി.സി.സി.ഐയില്‍ ഇരിക്കാനാവുക, അതു മാത്രമാണ് മോഡിക്ക്‌ ബി.സി.സി.ഐയുമായുള്ള ബന്ധം. ബി.സി.സി.ഐയുടെ നിയന്ത്രണത്തിലാണ് ഐ.പി.എല്‍ എങ്കിലും, ബി.സി.സി.ഐയുടെ മേല്‍നോട്ടം ഇതിനില്ല എന്നതാണ് സത്യം. ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഒരു വസ്തുതയും ബി.സി.സി.ഐയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നതു വ്യക്തമാണ്. മോഡി എന്ന വ്യക്തിയ ചുറ്റിപ്പറ്റിയാണ് എല്ലാം. തീരുമാനങ്ങളും നിയമങ്ങളും നിബന്ധനകളുമെല്ലാം ഒരാളുടെ വക. തികഞ്ഞ ഏകാധിപത്യം. ഓരോ വര്‍ഷവും കോടികള്‍ തങ്ങളുടെ ഖജനാവില്‍ എത്തുന്നത്‌ കൊണ്ട്‌ ബി.സി.സി.ഐ മൌനം പാലിക്കുകയും ചെയ്യുമ്പോള്‍, ആ മൌനം മറയാക്കി സ്വന്തം ബിസിനസ്സ്‌ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനാണ് മോഡി ശ്രമിക്കുന്നത്‌. കൊച്ചി ടീമിന് ഒരോ ഘട്ടത്തിലും പാരകള്‍ പണിയുന്ന ഈ ഐ.പി.എല്‍ കമ്മീഷണറുടെ ഉദ്ദേശ്യം വ്യക്തമാണ്. അടുത്ത വെടി മോഡി പൊട്ടിച്ചു കഴിഞ്ഞു. കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം ഇല്ല എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്റെ നിയന്ത്രണത്തില്‍ സ്റ്റേഡിയം ഇല്ലെങ്കിലും, ജി.സി.ഡി.എയുടെ കീഴിലുള്ള കൊച്ചിയിലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്താല്‍ അവര്‍ അനുമതി നല്‍കിക്കഴിഞ്ഞ ശേഷമാണ് മോഡിയുടെ ഈ വെടിപൊട്ടിക്കല്‍. അതില്‍ കടിച്ചു തൂങ്ങി മത്സരങ്ങള്‍ ഇവിടെ നിന്നും മാറ്റാന്‍ മോഡി ശ്രമിക്കുമെന്ന്‌ തീര്‍ച്ച. ഈ ഏകാധിപതിയെ ഉടന്‍ തളച്ചില്ലെങ്കില്‍, റെണ്ടേവൂ കണ്‍സോര്‍ഷ്യത്തിന്റെ കൊച്ചി ടീമിന് ഐ.പി.എല്‍ കളിക്കാന്‍ ഇത്തിരി വിഷമിക്കേണ്ടി വരും എന്നത്‌ തീര്‍ച്ച..... അപ്പോഴും ചോദ്യം അവശേഷിക്കുന്നു... ഇതില്‍ കള്ളനാര്, കള്ളനു കഞ്ഞിവച്ചവനാര്...???

കൊച്ചി ഐ.പി.എല്‍ ടീമിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ലളിത്‌ മോഡിക്കെതിരെയുള്ള പ്രതിഷേധത്തില്‍ ഞങ്ങള്‍ക്കൊപ്പം പങ്കു ചേരൂ... ഇതാ ഈ ഓര്‍ക്കുട്ട്‌ കമ്മ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യൂ, പ്രതികരിക്കൂ....

Tuesday, April 6, 2010

മാധ്യമങ്ങളേ, നിങ്ങള്‍ക്കു വേറെ പണിയില്ലേ...?

കഴിഞ്ഞ ആഴ്ച മാധ്യമങ്ങള്‍ ഒന്നടങ്കം ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു സാനിയാ -ഷോയിബ്‌ മാലിക്‌ വിവാഹം. പ്രശസ്ത ഇന്ത്യന്‍ ടെന്നീസ്‌ താരം സാനിയാ മിര്‍സ, പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ ഷോയിബ്‌ മാലിക്കിനെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന അഭ്യൂഹമാണ് ആദ്യമായി പടര്‍ന്നത്‌. അതോടെ വാര്‍ത്താ മാധ്യമങ്ങളില്‍ ഫ്ലാഷ്‌ ന്യൂസുകള്‍ വന്നു തുടങ്ങി. ആ വിവരം സാനിയയുടെ പിതാവ്‌ സ്ഥിതീകരിച്ചതോടെ പിന്നെ സാനിയ-ഷോയിബ്‌ വിവാഹം മാധ്യമങ്ങള്‍ ഏറ്റടുത്തു. തന്റെ ബാല്യകാല സുഹ്രുത്തും, സഹപാഠിയുമായിരുന്ന സൊഹ്റാബ് മിര്‍സയുമായി സാനിയായുടെ വിവാഹനിശ്ചയവും മോതിരം മാറലും നടന്നിരുന്നു. എന്നാല്‍ ഇടയ്ക്കു വച്ച്‌ സാനിയാ ഈ വിവാഹം വേണ്ടെന്നു വച്ചിരുന്നു. ഷോയിബുമായുള്ള വിവാഹക്കാര്യം പുറത്തറിഞ്ഞതോടെ, ഈ വിവാഹം മുടങ്ങലും ചര്‍ച്ചയായി. അതിനിടെ ഒരു പാക്കിസ്ഥാനിയെ സാനിയ കല്യാണം കഴിക്കുന്നതു ശരിയോ എന്ന ചര്‍ച്ചയുമായി മറ്റൊരു മാധ്യമം രംഗത്തു വന്നത്‌. ആ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടയില്‍, പാകിസ്ഥാനില്‍ നിന്നും മറ്റൊരു വെടിപൊട്ടി. കല്യാണത്തിനു ശേഷം സാനിയ പാക്കിസ്ഥാനു വേണ്ടി കളിക്കണം എന്ന്. അതോടെ മാധ്യമങ്ങളുടെ ദേശസ്നേഹമുണര്‍ന്നു. ചര്‍ച്ചകള്‍ കല്യാണത്തില്‍ നിന്നും നയതന്ത്രബന്ധത്തിലേക്ക്‌ വഴുതി മാറി. ഇതിക്കെ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ പെട്ടെന്നാണ്, ഷോയിബ്‌ കല്യാണം കഴിച്ചതാണെന്ന്‌, ആയിഷ എന്ന യുവതിയെ ഉദ്ധരിച്ചുകൊണ്ട്‌ പാക്കിസ്ഥാനിലെ ഒരു മാധ്യമം വെളിപ്പെടുത്തുന്നത്‌. പോരെ പൊടി പൂരം. മാധ്യമങ്ങള്‍ ചര്‍ച്ചകളും ഭാവനാ സമ്പുഷ്ടമായ കഥകളും പ്രസിദ്ധീകരിച്ച്‌ ആഘോഷം തുടര്‍ന്നു. അതിനിടയില്‍ ഷോയിബ്‌ ഹൈദരാബാദിലെത്തി, സാനിയക്കൊപ്പം പത്രക്കാരെ കാണുന്നു. അതെല്ലാ മാധ്യമങ്ങളിലും ലൈവ്‌ ടെലിക്കാസ്റ്റ്‌. ഷോയിബിനെ പോലീസ്‌ ചോദ്യം ചെയ്തതും പാസ്പോര്‍ട്ട്‌ പിടിച്ചെടുത്തതുമാണ് ഏറ്റവും പുതിയ ചര്‍ച്ചാ വിഷയം. ഇതു വിവാഹം മാറ്റി വയ്ക്കുമോ എന്നതാണ് മാധ്യമങ്ങള്‍ ഉത്കണ്ഠാകുലരായി നോക്കി നില്‍ക്കുന്ന അടുത്ത വാര്‍ത്ത. ഈ വിഷയത്തില്‍ ഉണ്ടാകുന്ന ഒരോ വഴിത്തിരിവുകളും അപ്പപ്പോള്‍ നാട്ടുകാരെ അറിയിക്കാന്‍ വെമ്പല്‍ കൊണ്ട്‌ നടക്കുകയാണ് മാധ്യമങ്ങള്‍... ഹോ.. എന്തൊരു മാധ്യമധര്‍മ്മം... കേട്ടിട്ടു തന്നെ കോരിത്തരിക്കുന്നു..

അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ, ഈ മാധ്യമങ്ങള്‍ക്ക്‌ വേറെ ഒരു പണിയും ഇല്ലേ...? കല്യാണം കഴിക്കുന്നത്‌ ഒരാളുടെ സ്വകാര്യപരമായ കാര്യം. അത്‌ ആ‍രാണെന്നും, വിവഹശേഷം എങ്ങനെ ജീവിക്കണമെന്നും, എവിടെ ജീവിക്കണമെന്നും തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം ആ വ്യക്തിക്കില്ലേ? ആ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റവും, അവഹേളനവുമല്ലേ ഇത്തരം ചര്‍ച്ചകള്‍...? ഒരാളുടെ സ്വകാര്യതയില്‍ കടന്നു കയറീ ലൈവ്‌ ചര്‍ച്ചകള്‍ നടത്തുന്നതാണോ മാധ്യമധര്‍മ്മം. സെന്‍സേഷണലിസത്തില്‍ മാത്രം വിശ്വസിക്കുന്ന ഇത്തരം മാധ്യമങ്ങളെ പടിയടച്ചു പിണ്ഡം വയ്ക്കണം..

വാല്‍ക്കഷ്ണം: ഇക്കണക്കിനു പോയാല്‍, നാളെ മുതല്‍ ഈ നാട്ടിലെ കൊള്ളാവുന്ന പെമ്പിള്ളേരുടെ തന്തമാരെല്ലാം, ചാനല്‍ ഓഫീസിനു മുന്നില്‍ ക്യൂ നിന്ന്‌ മക്കളുടെ കല്യാണത്തിന്റെ വിവരങ്ങളും വരന്മാരുടെ വിവരങ്ങളും അവരില്‍ നിന്നും സെര്‍ട്ടിഫൈ ചെയ്തു വാങ്ങേണ്ടി വരുമല്ലോ..? ഇല്ലെങ്കില്‍ അതേ പറ്റി ലൈവ്‌ ചര്‍ച്ച നടത്തിയാലോ പഹയന്മാര്‍..!!!!

Sunday, March 21, 2010

നാണമില്ലേ ശ്രീകാന്തേ, നാണം....?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശാപമായി എന്നും അറിയപ്പെടുന്ന ഒരു കാര്യമാണ് ടീം സെലക്ഷന്‍. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച്‌ പണ്ടേ കീറാമുട്ടിയായ ഒന്ന്‌. ലോബികളുടെ കളികള്‍ കൊണ്ട്‌ കുപ്രസിദ്ധമായിരുന്നു സെലക്ഷന്‍. സോണ്‍ തിരിച്ച്‌ സെലക്ടര്‍മാരെ നിയമിക്കുകയും, അവര്‍ ബി.സി.സി.ഐയുടെ നിയന്ത്രണം കയ്യാളുന്നവരുടെ ഏറാന്‍‌മൂളികളുമായിരുന്ന  ഒരു കാലഘട്ടമുണ്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റില്‍. മുംബൈ ലോബി ശക്തമായി നിലനിന്നിരുന്ന ഒരു കാലം. ദക്ഷിണ മേഖലയില്‍ നിന്നും താരങ്ങള്‍ ടീമിലെത്താന്‍ പാടുപെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ നല്ലപ്രകടനം നടത്തിയാലും ടീമില്‍ സ്ഥാനം നേടുക എന്നത്‌ നടക്കാതിരുന്ന അവസ്ഥ. 1992 ല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ സ്ഥാനം നേടിയ, ഇന്ത്യയുടെ മുന്‍‌നായകന്‍ ഗാംഗുലിക്ക് കളിക്കാനായത്‌ വെറും 3 കളികള്‍ മാത്രം. അതിനു ശേഷം തുടര്‍ച്ചയായി 6 വര്‍ഷം ആഭ്യന്തരക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഗാംഗുലിക്ക്‌ ടീമിലെത്താനായില്ല. പിന്നീട്‌ 1997ന്‍ ഇംഗ്ലണ്ട്‌ പര്യടനത്തിലാണ് ഗാംഗുലി ടീമിലെത്തുന്നത്‌. അങ്ങനെ സെലക്ഷന്‍ എന്ന ഈ പ്രഹസ്സനം അവസാനിക്കുവാന്‍, ഗാംഗുലി ക്യാപ്റ്റനും, ജോണ്‍ റൈറ്റ്‌ കോച്ചും ആവേണ്ടി വന്നു. എന്നിരുന്നാല്‍ പോലും, പൂര്‍ണ്ണമായും സെലക്ഷനെ സുതാര്യമായില്ല എന്നതാണ് സത്യം. പിന്നീട്‌ ബംഗാള്‍ ലോബി ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്ന സമയം സെലക്ഷന്‍ കുറച്ചു കൂടി മെച്ചപ്പെട്ടു. എന്നാല്‍ വീണ്ടും മുംബൈ ലോബി ബി.സി.സിഐയുടെ തലപ്പത്ത്‌ വന്നതോടെ സെലക്ഷന്‍ വീണ്ടു പ്രഹസ്സനമാകുവാന്‍ തുടങ്ങി. അതിന്റെ പിന്നോടിയായി ഗാംഗുലി ഇന്ത്യന്‍ ക്യാപ്നറ്റ് സ്ഥാനത്തു നിന്നും നീക്കപ്പെടുകയും ഒന്നര വര്‍ഷത്തോളം ടീമിനു പുറത്തു നില്‍ക്കുകയും ചെയ്തു.

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ക്രിഷ്ണമാചാരി ശ്രീകാന്ത്‌ മുഖ്യ സെലക്ടറായതോടെ കാര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ചു. ഗാംഗുലി വീണ്ടും ടീമിലെത്തുകയും ചെയ്തു. ഒരു പരിധി വരെ സെലക്ഷനെ നന്നായി കൊണ്ടു പോകുവാന്‍ ശ്രീകാന്തിനു കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗെന്ന, കുട്ടിക്രിക്കറ്റിന്റെ പുതിയ രൂപത്തിന്റെ ടൂര്‍ണമെന്റു വന്നതോടെ കളി മാറി. ശ്രീകാന്ത്‌, ഇന്ത്യന്‍ നായകനായ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രമോട്ടറായി മാറി. ചെന്നൈ എന്ന സ്പിരിറ്റിന്റെ പുറത്തായിരുന്നു ഇത്‌. അതിനു പിറകെ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കളിക്കാര്‍ ഇന്ത്യന്‍ ടീമിലെത്തുവാന്‍ തുടങ്ങി. മന്‍പ്രീത്‌ സിംഗ്‌ ഗോണിയായിരുന്നു ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയത്‌. പിന്നീട്‌ പടി പടിയായി, ബദരീനാഥ്‌, റൈന, മുരളി വിജയ്‌, സുദീപ്‌ ത്യാഗി എന്നിങ്ങനെ പലരും ടീമിലെത്തി. ആഭ്യന്തര ക്രിക്കറ്റില്‍ കാര്യമായ പ്രകടനങ്ങള്‍ ഒന്നുമില്ലാത്ത അശ്വിന്‍ എന്ന കളിക്കാരനെ ആദ്യമായി നാം അറിയുന്നത്‌ ഐ.പി.എല്‍ 3 തുടങ്ങിയതിനു ശേഷമായിരുന്നു. എന്നാല്‍. അതിനു മുന്നെ പ്രഖ്യാപിച്ച ലോകകപ്പിനുള്ള 30 അംഗ സാധ്യതാ ടീമില്‍ അശ്വിന്‍ എത്തിയിരിക്കുന്നു എന്നു നാം അറിയുമ്പോള്‍, സ്വാഭാവികമായും വിരല്‍ ചൂണ്ടപ്പെടുന്നത്‌ ധോണിയുടേയും ശ്രീകാന്തിന്റേയും നേര്‍ക്കാണ്.

ഇത്തരം കുത്തഴിഞ്ഞ സെലക്ഷന്റെ മികച്ച ഉദാഹരണമാണ് നാം ഈയിടെ നടന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ ടെസ്റ്റ്‌ പരമ്പര തൂടങ്ങുന്നതിന് മുന്നെയാണ് ദുലീപ്‌ ട്രോഫി ഫൈനല്‍ നടന്നത്‌. ചരിത്രത്തിന്റെ ഭാഗമായി മാറിയ ആ ഫൈനലില്‍, ദക്ഷിണ മേഖലയുടെ ദിനേശ്‌ കാര്‍ത്തിക്ക് രണ്ട്‌ ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയപ്പോള്‍, പശ്ചിമ മേഖലയുടെ യൂസഫ്‌ പഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ നേടിയ ഇരട്ടശതകമായിരുന്നു അവര്‍ക്ക്‌ കിരീടം നേടി കൊടുത്തത്‌. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഇവര്‍ രണ്ടു പേരും സ്ഥാനം നേടിയില്ല, എന്നാല്‍ ബദരീനാഥും, മുരളി വിജയും സ്ഥാനം നേടി, ഒപ്പം വ്രുദ്ധിമാന്‍ സാഹയും. രാഹുല്‍ ദ്രാവിഡ്‌, ലക്ഷ്‌മണ്‍ എന്നിവര്‍ പരിക്കു മൂലം കളിക്കാതിരുന്ന ‍ആ ടെസ്റ്റില്‍ ഇന്ത്യയുടെ മധ്യനിര ദുര്‍ബലമായിരുന്നു. ഇന്ത്യ ഇന്നിംഗ്‌സിന് ആ ടെസ്റ്റ് തോറ്റു. രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ദിനേഷ്‌ കാര്‍ത്തിക്കിന് സ്ഥാനം ലഭിക്കുന്നു. എന്നാല്‍ അവസാന പതിനൊന്നില്‍ സ്ഥാനം നേടുവാന്‍ കാര്‍ത്തിക്കുനു കഴിഞ്ഞില്ല. ബദരീനാഥും, മുരളി വിജയും ആ ടെസ്റ്റും കളിച്ചു. കാര്‍ത്തിക്കിനെ കളിപ്പിക്കാതിരുന്നതിന് സെലക്ഷന്‍ കമ്മിറ്റി നല്‍കിയ വിശദീകരണം അതിലും രസകരമായിരുന്നു. കാര്‍ത്തിക്കിന്റെ കീപ്പിങ്‌ മോശമായതിനാലാണ് കാര്‍ത്തിക്കിനെ കളിപ്പിക്കാത്തത്‌ എന്നായിരുന്നു അത്‌. ധോണി ടീമിലുള്ളപ്പോള്‍ പിന്നെ വേറെ ഒരു കീപ്പറെ കളിപ്പിക്കേണ്ട കാര്യമില്ല. എന്നാല്‍ ഫോമിലുള്ള കാര്‍ത്തിക്കിനെ കീപ്പിങ്ങിന്റെ പേരുപറഞ്ഞ്‌ മാറ്റി നിര്‍ത്തിയ നടപടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ കളിക്കാരെ തിരുകി കയറ്റാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായിരുന്നു അതെന്ന്‌ വ്യക്തം. കാര്‍ത്തിക്കിനെ മാറ്റി നിര്‍ത്തിയപ്പോള്‍, വിക്കറ്റ്‌ കീപ്പറായ സാഹയെ കളിപ്പിച്ചു എന്നത്‌ മറ്റൊരു വിരോധാഭാസം. അതിനു ശേഷം നടന്ന ഏകദിന പരമ്പരയില്‍ സുദീപ്‌ ത്യാഗിക്കും അവസരം കിട്ടി. ഇര്‍ഫാന്‍ പഥാനെ പോലെ പ്രതിഭാധനര്‍ തിരിച്ചു വരവിന് ഒരവസരം നോക്കി നില്‍ക്കുമ്പോഴാണ്‍` സുദീപ്‌ ത്യാഗിക്ക് അവസരം നല്‍കിയത്‌.

ശ്രീകാന്തിന്റെ ഈ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ പ്രേമം അവസാനിക്കുന്നില്ല. അവരുടെ കളികളിലെല്ലാം, ചെന്നൈയുടെ ജഴ്സിയണിഞ്ഞ്‌ ടീമിന്റെ ഒപ്പം ശ്രീകാന്തും ഉണ്ടാവും. ബി.സി.സി.ഐയുടെ ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക്‌ ചേര്‍ന്ന പ്രവര്‍ത്തിയല്ല ഇത്‌. അതും മുഖ്യ സെലക്ടറുടെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക്‌. ശ്രീകാന്തിനെ ചെന്നൈയുടെ ഭാഗമാകുന്നതില്‍ നിന്നും ആരും തടയുന്നില്ല. അത്‌ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. എന്നാല്‍ മുഖ്യ സെലക്ടറുടെ സ്ഥാനത്തിരുന്നു കൊണ്ടിത്‌ ചെയ്യുന്നത്‌ ശരിയായ നടപടിയല്ല. മറ്റു സെലക്ടര്‍മാരും, മറ്റി ബി.സി.സി.ഐ പ്രതിനിധികളും അതു ചെയ്യുന്നില്ല എന്നതും പ്രസക്തമാണ്. ഇത്തരം നടപടികള്‍ ക്രിക്കറ്റിന്റെ തന്നെ അന്തസ്സ്‌ കെടുത്തുന്നതാണ്. പിന്‍‌വാതിലിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ കളിക്കാരെ ഇന്ത്യന്‍ ടീമിലെത്തിക്കുന്നതു കൂടി കാണുമ്പോള്‍, ശ്രീകാന്തെന്ന കളിക്കാരനോടുള്ള ബഹുമാനം അറിയാതെ കുറയുന്നു. മാത്രമല്ല, അറിയാതെ മനസ്സില്‍ ചോദിച്ചു പോകുന്നു... നാണമില്ലേ ശ്രീകാന്തേ.. നാണം...!!!

Wednesday, March 10, 2010

പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും കൂട്ടക്കൊല

വിവാദങ്ങളൊഴിഞ്ഞൊരു സമയം, അത്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ ഉണ്ടാവുകയേയില്ല. കാരണം അത്തരം ഒരു വാശി പണ്ടു മുതലേ പി.സി.ബിക്കുണ്ട്‌. കുറച്ചു കാലമായി വിവാദങ്ങള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ വിടാതെ പിന്തുടരുകയാണ്. ഭീകരവാദ ഭീഷണിയുടെ നിഴലില്‍ ഒരു ടീമും ഇപ്പോള്‍ പാക്കിസ്ഥാനിലേക്ക്‌ പര്യടനം നടത്തുന്നില്ല. ഞങ്ങള്‍ വരാമെന്ന്‌ അഹങ്കാരത്തോടെ പറഞ്ഞ്‌ പാക്കിസ്ഥാനിലേക്ക്‌ വിമാനം കയറിയ ശ്രീലങ്കന്‍ കളീക്കാരെ ബുള്ളറ്റുകളുമായി പാക്കിസ്ഥാനിലെ തീവ്രവാദികള്‍ എതിരേറ്റതോടെ പാക്കിസ്ഥാന്റെ ഹോം ഗ്രൌണ്ട്‌ അബുദാബിയിലേക്ക് മാറ്റി. അതിനിടെയാണ് ട്വന്റി 20 ലോകകപ്പ്‌ പാക്കിസ്ഥാന്‍ നേടുന്നത്‌. അതോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു എന്ന്‌ ക്രിക്കറ്റ് ലോകം ഒന്നടങ്കം പറഞ്ഞു. മുഹമ്മദ്‌ യൂസഫിന്റെ നേത്രുത്വത്തിലാണ് പാക്കിസ്ഥാന്‍ ആസ്ത്രേലിയാ പര്യടനത്തിന് പോയത്‌. എന്നാല്‍ അവിടെ അവരെ കാത്തിരുന്നത്‌ ദയനീയ പരാജയമായിരുന്നു. അതിനിടയില്‍ ബോളില്‍ ക്രുത്രിമം കാണിച്ചതിന് പാക്കിസ്ഥാന്റെ ട്വന്റി 20 നായകന്‍ ഷഹീദ്‌ അഫ്രീഡിയെ രണ്ട്‌ മത്സരങ്ങളില്‍ നിന്നു വിലക്കുകയും ചെയ്തു. 

ആസ്ത്രേലിയന്‍ പര്യടനത്തിന്റെ പ്രത്യാഘാതം എന്ന നിലയിലാണ് മുതിര്‍ന്ന താരങ്ങളായ യൂനിസ് ഖാനും മുഹമ്മദ് യൂസഫിനും പി.സി.ബി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്‌. ഷൊയിബ്‌ മാലിക്കിനേയും നവേദ്‌ ഉള്‍ ഹസന്‍ റാണയെയും ഒരു വര്‍ഷത്തേക്ക്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കുകയും ചെയ്തു. അതിനൊപ്പം 20 ലക്ഷം രൂപ പിഴയും ഷോയിബ്‌ മാലിക്കിനു വിധിച്ചു. കമ്രാന്‍ അക്‌മല്‍, ഉമ്രാന്‍ അക്‌മല്‍, ഷാഹീദ്‌ അഫ്രീഡി എന്നിവരെ ആറു മാസത്തെ നല്ല നടപ്പിനു ശിക്ഷിച്ചു, ഒപ്പം അഞ്ച് ദശലക്ഷം ഡോളര്‍ വീതം പിഴയും ഏര്‍പ്പെടുത്തി. ദേശീയ സ്‌പോര്‍ട്‌സ് കമ്മിറ്റി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞാഴ്ചയാണ് ആറംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ നടപടി പാക്കിസ്ഥാനിലെ മുന്‍‌കളിക്കാരുടെ വിമര്‍ശനം ഏറ്റു വാങ്ങി കഴിഞ്ഞു. മുന്‍ നായകന്‍ റഷീദ്‌ ലത്തീഫ്‌ ഈ നടപടിയെ മണ്ടത്തരം എന്നാണ് വിശേഷിപ്പിച്ചത്‌. എന്തായാലും പി.സി.ബി തലവന്‍ ഇജാസ്‌ ബട്ടിന് വിമര്‍ശനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പി.സി.ബിയുടെ കഴിവിലായ്മയാണ് ഈ നടപടികള്‍ സൂചിപ്പിക്കുന്നത്‌. 

അരക്ഷിതമായ സര്‍ക്കാര്‍ നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ ആ അരക്ഷിതാവസ്ഥ കായികരംഗത്തേക്കും വ്യാപിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്‌. ലോകകപ്പ്‌ ഹോക്കിയില്‍ ഇന്ത്യയോട്‌ തോറ്റ പാക്കിസ്ഥാന്‍ ടീമിന് വളരെയധികം പഴി കേള്‍ക്കേണ്ടി വന്നു എന്നും നാം ഓര്‍ക്കണം. അതിന്റെ പേരില്‍ ഇനിയെത്ര തലകള്‍ ഉരുളുമെന്ന്‌ കണ്ടു തന്നേ അറിയാം... അതു കൊണ്ടു തന്നെ പാക്കിസ്ഥാനിലെ കായികരംഗത്തിന്റെ, പ്രത്യേകിച്ച്‌ ക്രിക്കറ്റിന്റെ ഭാവി അത്ര ശോഭനമല്ല എന്ന സന്ദേശമാണ് ഇതു നല്‍കുന്നത്‌.

Monday, March 8, 2010

രവീന്ദ്ര ജഡേജ എന്തു പിഴച്ചു?

രവീന്ദ്ര ജഡേജയെ ഒരു വര്‍ഷത്തേക്ക്‌ ഐ.പി.എല്ലില്‍ നിന്നും വിലക്കിയത്‌, ക്രിക്കറ്റ്‌ പ്രേമികളെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു. ഈ കഴിഞ്ഞ ജനുവരിയിലാണ് സൗരാഷ്ട്രക്കാരനായ ജഡേജയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ.പി.എല്‍.) പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അധികൃതര്‍ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്‌. അതോടെ ഈ വര്‍ഷം നടക്കുന്ന മൂന്നാം ഐ.പി.എല്‍. സീസണില്‍ 21-കാരനായ ജഡേജ കളിക്കുന്ന കാര്യം സംശയത്തിലായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് അവരുടെ 24 അംഗ ടീം പട്ടികയില്‍നിന്ന് ജഡേജയുടെ പേര് നീക്കം ചെയ്യുകയും ചെയ്തു. ഈ വിഷയത്തില്‍ ജഡേജ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡി(ബി.സി.സി.ഐ)നെ സമീപിച്ച്‌ പ്രസിഡന്റ്‌ ശശാങ്ക്‌ മനോഹര്‍ അപ്പീല്‍ നല്‍കിയെങ്കിലും ഐ.പി.എല്‍. ഗവേണിങ്‌ കൗന്‍സില്‍ തള്ളിക്കളഞ്ഞു. കളിക്കാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ചു എന്നു പറഞ്ഞാണ് ഐ.പി.എല്‍ ഗവേണിങ്‌ കൗന്‍സില്‍ ജഡേജയെ വിലക്കിയത്‌. മൂന്നാം ഐ.പി.എല്ലിന്‌ ജഡേജയുണ്ടാകില്ല എന്ന്‌ ഉറപ്പായി.

ഐ.പി.എല്‍ ആരംഭിച്ച 2008-ല്‍, ആ വര്‍ഷം അണ്ടര്‍-19 ലോകകപ്പിലെ തിളക്കമാര്‍ന്ന പ്രകടനമാണ് ജഡേജയ്ക്ക് രാജസ്ഥാന്‍ റോയത്സില്‍ സ്ഥാനം നേടി കൊടുത്തത്‌. 30,000 ഡോളറിനാണ് രണ്ടു വര്‍ഷത്തെ കരാര്‍ ഉണ്ടാക്കിയത്‌. എന്നാല്‍ കഴിഞ്ഞ വര്‍ഷം, രണ്ടു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടാം എന്ന റോയത്സിന്റെ വാഗ്ദാനം തിരസ്കരിച്ച ജഡേജ, അപ്പോഴുണ്ടായിരുന്ന കരാര്‍ കാലാവധി തീരുന്നതു വരെ കളിക്കാം എന്നു സമ്മതിച്ചു, അതായത്‌ 2009 ഡിസംബര്‍ 31 വരെ. ഈ ഡിസംബറില്‍ കരാര്‍ കാലാവധി തീരുകയും റോയത്സ്‌ പുതിയ കരാര്‍ നല്‍കാതിരുന്നതോടെ ജഡേജക്ക്‌ ഒരു ടീമിലും സ്ഥാനം കിട്ടിയില്ല. അതോടെ മറ്റു ഫ്രാഞ്ചൈസികളുമായി ജഡേജ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ റോയത്സ്‌ അധിക്രുതരെ ഇത്‌ ചൊടിപ്പിക്കുകയൂം, ജഡേജയ്ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. ജഡേജയെ ആദ്യം കരാര്‍ ചെയ്യിച്ച റോയല്‍സ് ടീം വേണ്ടെന്നു പറഞ്ഞാല്‍മാത്രമേ അദ്ദേഹത്തിനു മറ്റു ടീമുകളുമായി കരാറിലേര്‍പ്പെടാനാകൂ എന്നാണ് അവര്‍ അവകാശപ്പെടുന്നത്‌. എന്നാല്‍ 2009 ഡിസംബര്‍ 31ന് കരാര്‍ അവസാനിച്ചതോടെ തനിക്കിനി റോയത്സുമായി ബാധ്യതയൊന്നുമില്ല എന്നാണ് ജഡേജ ബി.സി.സി.ഐക്ക്‌ അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം നല്‍കിയ കരാര്‍ ജഡേജ വേണ്ട എന്നു പറഞ്ഞതാണ് റോയത്സ്‌ ഇങ്ങനെ ഒരു നടപടി എടുക്കാന്‍ കാരണം എന്നാണ് അറിയുന്നത്‌. ജഡേജയ്ക്ക്‌ നല്‍കുന്ന വേതനം അണ്ടര്‍-19 കളിക്കാരന്റെ വേതനമാണ്. ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായി മാറിയ ജഡേജയെ ഇതുവരെ അന്താരാഷ്ട്ര കളിക്കാരന്‍ എന്ന വിഭാഗത്തിലേക്ക്‌ മാറ്റിയിട്ടില്ല. അതു കൊണ്ടു തന്നെ ജഡേജയ്ക്ക്‌ നല്‍കുന്ന വേതനം വളരെ കുറവാണ് എന്നതാണ് സത്യം. അതു കൊണ്ടു കൂടിയാവണം ജഡേജ മറ്റൊരു ഫ്രാഞ്ചൈസിയുമായി കരാറിലേര്‍പ്പെടാന്‍ ശ്രമിച്ചത്‌. പുതിയ കാരാര്‍ നല്‍കാതിരുന്ന റോയത്സ്‌, ജഡേജയെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ വേതനം നല്‍കാതെ കരാറിലെത്തിക്കാനുള്ള ശ്രമമായിരുന്നു അത്‌ എന്നു വേണം സംശയിക്കാന്‍. ഈ സീസണില്‍ റോയല്‍സിനുവേണ്ടി കളിക്കാന്‍ ഇനിയും ജഡേജയ്ക്ക് അവസരമുണ്ടെന്ന് റോയല്‍സ് ടീമധികൃതര്‍ സൂചിപ്പിച്ചു. ഐ.പി.എല്‍. നേതൃത്വത്തിന്റെ മധ്യസ്ഥതയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. അതില്‍ നിന്നും അവരുടെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്.

റോയത്സുമായി കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ ജഡേജയ്ക്ക്‌ മേല്‍ റോയത്സിനു യാതോരു നിയന്ത്രണവുമില്ല, എന്നിട്ടു കൂടി ഐ.പി.എല്‍ ഗവേണിങ്‌ ബോഡി റോയത്സിന്റെ കൂടിയാണ് നിന്നത്‌. ഐ.പി.എല്ലിലെ പണാധിപത്യത്തിന്റെ നഗ്നമായ കാഴ്ചയാണിത്‌. ഒരു കളിക്കാരന്റെ കരിയര്‍ കുരുതി കൊടുത്തും ഒരു ഫ്രാഞ്ചൈസിയെ പിണക്കാത്തിരിക്കാനുള്ള ലളിത്‌ മോഡിയെന്ന ദുരാഗ്രഹിയായ ഐ.പി.എല്‍ മേധാവിയുടെ കളിയാണിത്‌. ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനായി തുടങ്ങിയ ഐ.പി.എല്‍, ഒരു യുവകളിക്കാരനെ ട്രീറ്റ്‌ ചെയ്യുന്ന രീതി കാണുമ്പോള്‍, ബി.സി.സി.ഐയും ഐ.പി.എല്ലും ക്രിക്കറ്റിനേക്കാളധികം പണത്തെ സ്നേഹിക്കുന്നു എന്ന ആരോപണത്തിന് ബലമേറുകയാണ്... ആദ്യ സീസണില്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ജഡേജ രണ്ടു സീസണിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ടാം ഐ.പി.എല്ലില്‍ റോയല്‍സിന്റെ ടോപ് സ്കോററായിരുന്നു. 13 മത്സരങ്ങളില്‍ നിന്ന് ജഡേജ 295 റണ്‍സാണു നേടിയത്. ഐ.പി.എല്ലിലെ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യന്‍ ടീമില്‍ എത്തുകയും ചെയ്തു. ബി.സി.സി.ഐയുടെ പണത്തിനോടുള്ള ആര്‍ത്തിക്കിടയില്‍, പാവം രവീന്ദ്ര ജഡേജ എന്തു പിഴച്ചു?

Friday, March 5, 2010

കേരളത്തിന്റെ ഐ.പി.എല്‍ ടീം സ്വപ്നം പൊലിഞ്ഞു...

ക്രിക്കറ്റിലെ പുതു തരംഗമായ ട്വന്റി-20 ഫോര്‍മാറ്റിന്റെ ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐ.പി.എല്‍) കേരളത്തിന്റെ ഒരു ടീമുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക്‌ തിരിച്ചടി. സംവിധായകന്‍ പ്രിയദര്‍ശനും, മോഹന്‍ലാലും, പ്രിയദര്‍ശന്റെ ബോളിവുഡ്‌ സുഹ്രുത്തുക്കളും ചേര്‍ന്ന്‌ അടുത്തു നടക്കാനിരിക്കുന്ന ഐ.പി.എല്‍ ടീമിനെ ലേലത്തില്‍ കൊച്ചിക്കായി പങ്കെടുക്കും എന്ന വാര്‍ത്തയുണ്ടായിരുന്നു. സിറ്റി ക്രിക്കറ്റേഴ്സ്‌ എന്നായിരിക്കും ടീമിന്റെ പേരെന്നും പറഞ്ഞു കേട്ടിരുന്നു. പ്രിയദര്‍ശനും മോഹന്‍ലാലും അതു സ്ഥിതീകരിക്കുകയും ചെയ്തിരിന്നു. അവര്‍ക്കൊപ്പം കേരളത്തിലെ വന്‍‌കിട ബിസിനസ്സ്‌ ഗ്രൂപ്പായ മുത്തൂറ്റും ചേരുമെന്ന്‌ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ കൊച്ചിക്കായി ഒരു ടീമിനെ നേടിയെടുക്കുക അത്ര പ്രയാസമൂള്ള കാര്യമാകില്ല എന്നായിരുന്നു പൊതുവെയുണ്ടായിരുന്ന വിലയിരുത്തല്‍. എന്നാല്‍, ഐ.പി.എല്‍. ടീം രൂപവത്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് ചലച്ചിത്രതാരം മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും പിന്‍മാറി.ഐ.പി.എല്‍. അധികൃതര്‍ നിബന്ധനകള്‍ അവസാനനിമിഷം മാറ്റിയതാണ് ഇതിനു കാരണമെന്നാണ് അറിയുന്നത്‌. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 5000 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കണമെന്ന നിബന്ധന മൂലമാണ് പിന്‍മാറുന്നതെന്ന് പ്രിയദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ടീമുകള്‍ 300 കോടി രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഇത് ഏഴ് ദിവസം മുന്‍പ് മാത്രമാണ് മാറ്റിയത്‌.

എന്നാല്‍ പണത്തിന്റെ കളിയായ ഐ.പി.എല്‍, ഇത്തരമൊരു നിബന്ധന മുന്നോട്ടു വച്ചത്‌ ചില സ്വാര്‍ത്ഥ താല്പര്യങ്ങളുടെ പുറത്താണെന്ന്‌ പറയപ്പെടുന്നു. ഇത്തരം നിബന്ധനകള്‍ അവസാന നിമിഷം വയ്ക്കുക വഴി, ഐ.പി.എല്ലിന് താല്പര്യമുള്ള ആര്‍ക്കോ ടീമിനെ വില്‍ക്കുവാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണെന്ന സംശയം ബലപ്പെടുന്നു. പണമെന്നു കേട്ടാല്‍ കമിഴ്ന്നു വീഴുന്ന ലളീത്‌ മോഡിയാണ് ഐ.പി.എല്‍ കമ്മീഷണര്‍ എന്നുള്ളതും ഇത്തരം സംശയങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്നു. വ്യക്തിപരമായ താല്‍പര്യം സംരക്ഷിക്കുവാന്‍ മോഡി നടത്തുന്ന കളികളാണിവയെന്ന്‌ ന്യായമായും സംശയിക്കാം. ഇത്തവണത്തെ കളിക്കാരുടെ ലേലത്തില്‍, ഐ.പി.എല്ലിനു കാശുണ്ടാക്കാനായി പുതിയ നിബന്ധനകള്‍ വച്ചത്‌ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുക എന്നതില്‍ കവിഞ്ഞ്‌ കാശുണ്ടാക്കുക എന്നതാണ്‌ ഐ.പി.എല്ലിന്റേയൂം ബി.സി.സി.ഐയുടേയും ലക്ഷ്യം. അതിനായി ക്രിക്കറ്റിനെ പ്രോത്സാഹിപ്പിച്ച ഐ.സി.എല്ലിനെ അവര്‍ സമ്മര്‍ദ്ദം ചെലുത്തി നശിപ്പിച്ചു. ഇവരുടെ കയ്യില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ മോചിപ്പിക്കുവാന്‍ കഴിഞ്ഞാലെ ഇന്ത്യയിലെ ക്രിക്കറ്റ്‌ രക്ഷപ്പെടൂ....

പിന്നാമ്പുറം: എന്തു കൊണ്ട്‌ ലളീത്‌ മോഡി പുതിയ നിബന്ധനകള്‍ വച്ചു ? കഥയിങ്ങനെ... കഴിഞ്ഞ ദിവസമാണ് ലളിത്‌ മോഡി ഒരു മലയാള പത്രം വായിക്കുന്നത്‌. അതില്‍ ദാ വെണ്ടക്കാ അക്ഷരത്തില്‍ കിടക്കുന്നു ഒരു വാര്‍ത്ത. മോഹന്‍ ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയാകരുത്‌ - സുകുമാര്‍ അഴീക്കോട്‌ ലളിത്‌ മോഡി കാര്യങ്ങള്‍ അന്വേഷിച്ചു. സംഭവത്തിന്റെ ഏകദേശ രൂപം പിടികിട്ടിയതോടെ മോഹന്‍ലാലെങ്ങാനും കൊച്ചി ടീം വാങ്ങിയാലുണ്ടാകാന്‍ പോകുന്ന പുകില്‍ ആലോചിച്ച ലളിത്‌ മോഡിക്ക്‌ ടെന്‍ഷനായി. ആ രാത്രി, കിടന്നിട്ട്‌ മോഡിക്ക്‌ ഉറക്കം വന്നില്ല. ഒന്നു മയങ്ങുമ്പോള്‍ അഴീക്കോടിനെ സ്വപ്നം കണ്ട്‌ ഞെട്ടി ഉണര്‍ന്നു, ഒരു തവണയല്ല, പല തവണ... ഉറക്കമില്ല്ലാത്ത ആ രാത്രിയില്‍, ലളിത്‌ മോഡി തീരുമാനിച്ചു. പുതിയ നിബന്ധന വയ്ക്കാം, മോഹന്‍ലാലിനെ ഒഴിവാക്കാം.. അഴീക്കോടില്‍ നിന്നും രക്ഷപ്പെടാം... പുള്ളീ ആരാ മോന്‍....?

Tuesday, December 29, 2009

ഫ്രെഡി പടിയിറങ്ങുന്നു

ആഷസ് പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയാനുള്ള ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്‍േറാഫിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്ത് അമ്പരപ്പുളവാക്കിയിരിക്കുകയാണ്. ഇയാന്‍ ബോതത്തിന് ശേഷം ഇംഗ്‌ളീഷ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടറായി വിലയിരുത്തപ്പെടുന്ന ഫ്‌ളിന്‍േറാഫിന്റ വിരമിക്കല്‍ ഇംഗ്‌ളണ്ടിന്റെ ടെസ്റ്റ് ടീമിന് നഷ്ടം തന്നെയാണ്. വിടാതെ പിന്തുടരുന്ന പരിക്കുകളാണ് 31 വയസ്സെന്ന ചെറു പ്രായത്തില്‍ വിരമിക്കല്‍ തീരുമാനമെടുക്കാന്‍ ഫ്‌ളിന്‍േറാഫിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഏക ദിന ക്രിക്കറ്റിലും ട്വന്റി 20യിലും തുടര്‍ന്നും കളിക്കുമെന്ന പ്രിയപ്പെട്ട ഫ്രെഡിയുടെ (ഇതാണ് ഫ്‌ളിന്‍േറാഫിന്റെ ഓമനപ്പേര് ) വെളിപ്പെടുത്തല്‍ ഇംഗ്‌ളണ്ടിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരുന്നതാണ്.

2005ലെ ആഷസ് വിജയത്തിന്റെ ആണിക്കല്ലായി വിശേപ്പിക്കപ്പെടുന്ന ഫ്‌ളിന്‍േറാഫ് ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും തലയെടുപ്പുള്ള സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ കരിയര്‍ ഇഴ കീറി പരിശോധിച്ചാല്‍ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനായില്ലെന്നതാണു വാസ്തവം. ആറടി നാലിഞ്ചു ഉയരമുള്ള ഈ ആജാനബാഹുവിന് ബാറ്റുകൊണ്ടും ബോളുകൊണ്ടും എതിരാളികളുടെ മുട്ടുവിറപ്പിക്കാന്‍ കഴിഞ്ഞിരുന്നു. പരിക്കും അലസതയും സ്ഥിരമായ ഫോം നിലനിറുത്തുന്നതില്‍ നിന്നും അദ്ദേഹത്തെ തടയുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രതിഭയോട് നീതി പുലര്‍ത്താതെ പോയ ഒരു കരിയര്‍.

കഴിവുമായി തട്ടിച്ചു നോല്‍ക്കുമ്പോള്‍ ഫ്‌ളിന്‍േറാഫ് നേടാവുന്നതിനടുത്തൊന്നുമെത്തിയില്ലെന്നതിന് അദ്ദേഹത്തന്റെ കരിയര്‍ സ്റ്റാറ്റിക്‌സ് തന്നെ തെളിവ്. ആഷസ് പരമ്പര വരെ 76 ടെസ്റ്റുകളില്‍3708 റണ്‍സാണ് സമ്പാദ്യം. നേടാനായത് അഞ്ച് സെഞ്ച്വറികള്‍ മാത്രവും. ഏക ദിനത്തില്‍ വെറും മൂന്നു സെഞ്ച്വറിയടക്കം 141 മത്സരങ്ങളില്‍ 3394 റണ്‍സും ഫ്‌ളിന്‍േറാഫ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
എന്നാല്‍ ബൗളിങില്‍ കുറച്ചു കൂടി മികവു പുലര്‍ത്താന്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ക്ക് സാധിച്ചുവെന്നു പറയാം. ടെസ്റ്റില്‍ 219 വിക്കറ്റുകളെന്ന അഭിമാനകരമായ നേട്ടം ഫ്രെഡിക്ക് സ്വന്തമായിട്ടുണ്ട്. ഏകദിനത്തിലും വിക്കറ്റുകളുടെ എണ്ണത്തില്‍ (169) സെഞ്ച്വറി നേട്ടം പിന്നിടാന്‍ അദ്ദേഹത്തിനായി.

പരിക്ക് തളര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ടെസ്റ്റില്‍ കുറച്ചു കൂടി നേട്ടങ്ങള്‍ ഇംഗ്ലണ്ടിന് നല്‍കാന്‍ ഫ്‌ളിന്‍േറാഫിനു കഴിയുമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ നാലുവര്‍ഷത്തില്‍ രണ്ടു വര്‍ഷത്തോളം പരിക്ക് അദ്ദേഹത്തിന്റെ കരിയര്‍ അപഹരിച്ചു. നിരന്തരമായ പരിക്ക് തളര്‍ത്തിയപ്പോള്‍ കൂടുതല്‍ അധ്വാനം ആവശ്യപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പിന്‍മാറുകയെന്ന് ബുദ്ധിപൂര്‍വ്വമായ തീരുമാനമാണ് ഫ്‌ളിന്‍േറാഫ് എടുത്തത്.


ഓള്‍ റൗണ്ട് മികവുകൊണ്ട് ഏകദിന ക്രിക്കറ്റിലും ട്വന്റി 20 യിലും നേട്ടങ്ങള്‍ കൊയ്യാമെന്ന ഉറച്ച വിശ്വാസവും ഫ്‌ളിന്‍േറാഫിനുണ്ട്. അടുത്ത രണ്ടു ലോകകപ്പിലും ഇംഗ്‌ളണ്ട് ടീമില്‍ കളിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പ്രഖ്യാപിച്ചും കഴിഞ്ഞു. ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണിലെ വിലപിടിച്ച താരമായിരുന്നു ഫ്‌ളിന്‍േറാഫ്. ഫ്‌ളിന്‍േറാഫ് ടെസ്റ്റില്‍ നിന്നും വിരമിച്ചതോടെ അദ്ദേഹത്തിന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും താരത്തിന്റെ സേവനം
പൂര്‍ണമായി ലഭിക്കുകയാണ്. ഇംഗ്ലണ്ടിനും (ഏകദിന ടീമിനും) സൂപ്പര്‍ കിങ്‌സിനും ഒരു പോലെ പ്രതീക്ഷ നല്‍കുകയാണ് ഫ്‌ളിന്‍േറാഫിന്റെ പുത്തന്‍ അവതാരം.

കടപ്പാട്: പി.ജെ.ജോസ്‌ - മാത്രുഭൂമി

Monday, August 31, 2009

തീച്ചിറകേറി ഇന്ത്യ

ഈ വര്‍ഷത്തെ ബെല്‍ജിയം ഗ്രാന്‍ഡ്‌ പ്രീ എഫ്‌ 1 കാറോട്ട മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ വിജയ്‌ മല്യയുടെ ഉടമസ്ഥതയിലുള്ള “ഫോഴ്സ് ഇന്ത്യ”യുടെ പ്രകടനത്തെക്കുറിച്ച്‌ മാത്രുഭൂമിയില്‍ വന്ന വാര്‍ത്ത...

നരേന്‍ കാര്‍ത്തികേയന്റെ നഷ്ടസ്വപ്‌നങ്ങള്‍ക്കെല്ലാമിതാ പരിഹാരം. കാത്തിരിപ്പിനൊടുവില്‍ വേഗതയുടെ ട്രാക്കില്‍ ഇന്ത്യയുടെ തീക്കുതിപ്പും. ജിയാന്‍ കാര്‍ലോ ഫിസിക്കെലയെന്ന ഇറ്റാലിയന്‍ ഡ്രൈവറുടെ ചിറകിലേറി ഇന്ത്യ ഫോര്‍മുല വണ്ണിന്റെ ചരിത്രത്തില്‍ അസുലഭമായൊരു അധ്യായമാണ് എഴുതിച്ചേര്‍ത്തത്.

ബെല്‍ജിയം ഗ്രാന്‍പ്രീയുടെ ട്രാക്കില്‍ ജിയാന്‍ കാര്‍ലോ ഫിസിക്കെലയുടെ മികവില്‍ ഫോഴ്‌സ് ഇന്ത്യ സഫലമാക്കിയത് മദ്യരാജാവ് ഡോ. വിജയ് മല്ല്യയുടെ മാത്രമല്ല, ഇന്ത്യയിലെ റേസിങ് ആരാധകരുടെയും രണ്ടു വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പാണ്. രണ്ടു വര്‍ഷക്കാലത്തെ മുപ്പതു മത്സരങ്ങള്‍ നീണ്ട തോല്‍വികളുടെയും തിരിച്ചടികളുടെയും പരമ്പരയ്‌ക്കൊടുവിലാണ് ഫോഴ്‌സ് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഫോര്‍മുല വണ്ണിന്റെ വിജയപീഠത്തില്‍ സ്ഥാനം നേടിയത്. നരേന്‍ കാര്‍ത്തികേയന്‍ എന്ന സര്‍ക്യൂട്ടിലെ ആദ്യ ഇന്ത്യന്‍ ഡ്രൈവര്‍ വീണിടത്താണ് ഇറ്റലിക്കാരന്‍ ജിയാന്‍ കാര്‍ലോ ഫിസിക്കെല ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ബെല്‍ജിയം ഗ്രാന്‍പ്രീയില്‍ രണ്ടാമതായി ഫിനിഷ് ചെയ്തത്. ഫെരാരിയുടെ കിമി റെയ്‌ക്കോനനു പിറകില്‍ ഒരു സെക്കന്‍ഡില്‍ കുറഞ്ഞ സമയത്തുള്ള ഈ ഫിനിഷ് വഴി എട്ട് പോയിന്റാണ് ഫോഴ്‌സ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ട്രാക്കില്‍ അരങ്ങേറ്റം കുറിച്ച ഫോഴ്‌സ് ഇന്ത്യ മുപ്പത് റേസുകള്‍ക്ക് ശേഷം ആദ്യമായാണ് ഫോര്‍മുല വണ്ണില്‍ പോയിന്റ് നേടുന്നത്. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയന്‍ ഗ്രാന്‍പ്രീയില്‍ അഡ്രിയന്‍ സുതിലും മൊണാക്കോയില്‍ ഫിസിക്കെലയും നേടിയ ഒന്‍പതാം സ്ഥാനങ്ങളായിരുന്നു ഇതുവരെ ഫോഴ്‌സിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍. സുട്ടിലിന് ബെല്‍ജിയം ഗ്രാന്‍പ്രീയില്‍ പതിനൊന്നാമതായേ ഫിനിഷ് ചെയ്യാനായുള്ളൂ.


ഫോഴ്‌സ് ഇന്ത്യയില്‍ ചരിത്രത്തിലാദ്യമായി പോള്‍ പൊസിഷനില്‍ തുടങ്ങാനായ ഫിസിക്കെലയ്ക്ക് തുടക്കം മുതല്‍ തന്നെ കടുത്ത വെല്ലുവിളിയാണ് കിമി റെയ്‌ക്കോനനില്‍ നിന്നു നേരിടേണ്ടിവന്നത്. ഓപ്പണിങ് ലാപ്പില്‍ ജെന്‍സണ്‍ ബട്ടന്റെ ബ്രോണും ലൂയിസ് ഹാമില്‍ട്ടന്റെ മെക്‌ലാറനുമെല്ലാം ഉള്‍പ്പെട്ട ഒരു അപകടപരമ്പരയ്ക്കുശേഷം സേഫ്റ്റി കാര്‍ ട്രാക്കിലിറങ്ങിയതിന്റെ ആനുകൂല്യം മുതലാക്കി റെയ്‌കോനന്‍ ഫിസിക്കെലയെ മറികടന്നു. വേഗതയില്‍ ഫിസിക്കെല ഒട്ടും പിറകിലായിരുന്നില്ലെങ്കിലും കൈനറ്റിക് എനര്‍ജി റിക്കവറി സിസ്റ്റം (KERS) എന്ന സാങ്കേതികസംവിധാനത്തിന്റെ സഹായത്താല്‍ കുതിച്ച റെയ്‌കോനന്‍ ഈ ലീഡ് പിന്നീട് വിട്ടുകൊടുത്തില്ല. പതിമ്മൂന്ന് ലാപ്പുകള്‍ ശേഷിക്കേ ഇരുവരും ഒന്നിച്ച് പിറ്റ് സ്‌റ്റോപ്പെടുത്തെങ്കിലും റെയ്‌കോനനായിരുന്നു ഒരു സെക്കന്‍ഡിന്റെ ആനുകൂല്യത്തില്‍ റിപ്പയര്‍ കഴിഞ്ഞ് പെട്ടന്ന് ട്രാക്കിലിറങ്ങിയത്. ഈയൊരു ആനുകൂല്യമാണ് ഫിനിഷ് വരെ റെയ്‌കോനന് തുണയായത്. രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടെങ്കിലും നിരവധി അപകടങ്ങളും ബട്ടനും ഹാമില്‍ട്ടണും ഉള്‍പ്പടെ നാലുപേരുടെ പിന്‍വാങ്ങലുകളും കണ്ട റേസില്‍ അമിതാവേശവും അത്യത്സാഹവും കാണിക്കാതെ, റിസ്‌ക്കുകള്‍ക്കൊന്നും പോകാതെയാണ് ഫിസിക്കെല ഫോഴ്‌സ് ഇന്ത്യയെ നാല്‍പ്പതിനാലു ലാപ്പുകളില്‍ നയിച്ചത്.


റെയ്‌കോനന്റെയും ഫിസിക്കെലെയുടെയും പിറ്റ്‌സ്‌റ്റോപ്പ് മുതലാക്കി റെഡ്‌ബുള്ളിന്റെ സെബാസ്റ്റിയന്‍ വെറ്റല്‍ ഇടയ്ക്ക് ലീഡ് കൈവരിച്ചെങ്കിലും അവസാന കുതിപ്പില്‍ ഇരുവര്‍ക്കും വഴിമാറികൊടുക്കേണ്ടിവന്നു. ഇത് പതിനെട്ടാം തവണയാണ് 2007ലെ ലോകചാമ്പ്യനായ റെയ്‌ക്കോനന്‍ ഒരു റേസില്‍ ഒന്നാമതെത്തുന്നത്. 2008ലെ സ്​പാനിഷ് ഗ്രാന്‍പ്രീയിലെ കിരീടനേട്ടത്തിന് ശേഷം ആദ്യമായും. പന്ത്രണ്ടു വര്‍ഷത്തെ ഫോര്‍മുല വണ്‍ കരിയറില്‍ ജോര്‍ദന്‍, ബെനട്ടണ്‍, സോബര്‍, റെനോ എന്നീ കാറുകളില്‍ മത്സരിച്ച് മൂന്ന് റേസുകളില്‍ വിജയിച്ച ചരിത്രമുണ്ട് ഫോഴ്‌സ് ഇന്ത്യയുടെ ഫിസിക്കെലയ്ക്ക്.

റെഡ്‌ബുള്ളിന്റെ സെബാസ്റ്റിയന്‍ വെറ്റലാണ് മൂന്നാമതായി ഓടിച്ചെത്തിയത്. ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണിനും നിലവില്‍ ലീഡ് ചെയ്യുന്ന ബ്രോണിന്റെ ജെന്‍സന്‍ ബട്ടണും അപകടത്തെ തുടര്‍ന്ന് ആദ്യ ലാപ്പില്‍ തന്നെ പിന്‍വാങ്ങേണ്ടിവന്നതാണ് റേസിന്റെ മറ്റൊരു പ്രത്യേകത. റെനോയുടെ ഫെര്‍ണാണ്ടോ അലോണ്‍സോ കാറിന്റെ ടയര്‍ പൊളിഞ്ഞതിനെ തുടര്‍ന്ന് 26 ലാപ്പുകള്‍ക്ക് ശേഷം പിന്‍വാങ്ങി. അവസാന ലാപ്പില്‍ എഞ്ചിന് തീപിടിച്ചെങ്കിലും ജെന്‍സണ്‍ ബട്ടന്റെ ബ്രോണ്‍ ടീമംഗം റൂബന്‍സ് ബാരിച്ചെല്ലൊ ഏഴാമതായി ഫിനിഷ് ചെയ്ത് രണ്ട് പോയിന്റ് നേടി.

ഈ സീസണില്‍ പന്ത്രണ്ട് റേസുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ 72 പോയിന്റുമായി ജെന്‍സണ്‍ ബട്ടന്‍ വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. 56 പോയിന്റുമായി ബ്രോണിന്റെ തന്നെ ബാരിച്ചെല്ലോ രണ്ടാം സ്ഥാനത്തും 53 പോയിന്റുമായി റെനോയുടെ സെബാസ്റ്റിയന്‍ വെറ്റല്‍ മൂന്നാം സ്ഥാനത്തുമാണ്. ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ 27 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ടീമിനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രോണിന് 128 പോയിന്റുണ്ട്. 104.5 പോയിന്റുമായി റെനോയാണ് രണ്ടാമത്. എട്ട് പോയിന്റുള്ള ഫോഴ്‌സ് ഇന്ത്യ ഒന്‍പതാം സ്ഥാനത്താണ്.

Friday, November 14, 2008

എന്തുകൊണ്ട് ഇന്ത്യക്കാര്‍ ഗാംഗുലിയെ സ്‌നേഹിക്കുന്നു...?

കടപ്പാട്‌ : പി.ബാലചന്ദ്രന്‍ മാതൃഭൂമി.
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്‌ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു വന്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നു. ഹെല്‍മെറ്റിന്റെ അഴികള്‍ക്കിടയിലൂടെ ഇടക്കിടെ കണ്ണു ചിമ്മിക്കൊണ്ടുള്ള നോട്ടവും മിഡോണില്‍ നഖം കടിച്ചുകൊണ്ടുള്ള നില്പുമൊക്കെയായുള്ള 'ദാദ'യുടെ രൂപം ഇനി പഴയ കളികളുടെ കാസറ്റിലോ നമ്മുടെ സ്വന്തം ഓര്‍മയിലോ ആയി മാത്രം മാറും.

ഏതു കളികളുടെയും നിലനില്പിനും പ്രചാരത്തിനും നല്ല കളിക്കാര്‍ മാത്രമല്ല വേറിട്ട 'ക്യാരക്ടറുകളും' അത്യാവശ്യമാണ്. ഇവാന്‍ ലെന്‍ഡല്‍ ടെന്നീസിന്റെ ഔന്നത്യത്തിലേക്കു കുതിച്ച 1980-ന്റെ അവസാനങ്ങളില്‍ ടെന്നീസ് ലോകത്തുള്ള ഒരു ചൊല്ലുണ്ട്. ഇവാന്‍ ലെന്‍ഡല്‍ ഒരു ഫൈനല്‍ ജയിക്കുന്നതിനെക്കാള്‍ കൂടുതല്‍ പേര്‍ ജിമ്മി കോണേഴ്‌സ് പ്രാക്ടീസ് ചെയ്യുന്നിടത്തു വന്നു കൂടാറുണ്ട് എന്ന്. ലെന്‍ഡല്‍ മഹാനായ കളിക്കാരനായിരുന്നു. എന്നാല്‍ കോണേഴ്‌സ് ഒരു നല്ല കളിക്കാരനും സ്വന്തം പ്രത്യേകതകള്‍ കൊണ്ട് കാണികള്‍ക്കു പ്രിയങ്കരനുമായിരുന്നു.

ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ ഒരു 'ക്യാരക്ടര്‍' ആയിരുന്നു സൗരവ് ഗാംഗുലി. മികച്ച കളിക്കാരന്‍, അല്പം തന്റേടം, ആരെയും കൂസാത്ത ശരീരഭാഷ, നല്ല സംവേദകന്‍- ഇന്ത്യന്‍ ക്രിക്കറ്റിന് ഗാംഗുലി പലതുമായിരുന്നു. ഒരുപക്ഷേ, സ്വയം താഴ്ത്തിക്കാട്ടിയ ഒരു ബൗളറും. ബൗളിങ്ങിലും അല്പം താത്പര്യമെടുത്തിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ സ്ഥാനം ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റിലായേനെ.

ക്യാപ്റ്റന്‍സി: പട്ടൗഡി, ഗാംഗുലി
നയിക്കുന്നവനെയാണ് നായകന്‍ എന്നു വിളിക്കേണ്ടത്. ഇതു വെച്ചു നോക്കിയാല്‍ എന്റെ നിരീക്ഷണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പേരെടുത്തു പറയേണ്ട രണ്ടു പേരാണ് ക്യാപ്റ്റന്മാരുടെ പട്ടികയിലുള്ളത്. നവാബ് ഓഫ് പട്ടൗഡി (മന്‍സൂര്‍ അലിഖാന്‍)യും സൗരവ് ഗാംഗുലിയും. എന്താണ് ഒരു ക്യാപ്റ്റനു വേണ്ട ഗുണഗണങ്ങളെന്നു വര്‍ണിക്കണമെങ്കില്‍ അതിനു മാത്രമായി ഒരു ലേഖനം ആവശ്യമായി വരും. അതിനു മുതിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ കളിയെപ്പറ്റിയുള്ള അറിവ്, ടീമംഗങ്ങളെ നിയന്ത്രിക്കാനും അതേസമയം സുരക്ഷാബോധം നല്കി പ്രചോദിപ്പിക്കാനുമുള്ള കഴിവ്, ആത്മവിശ്വാസം സ്വയമുണ്ടാവുകയും അത് ടീമംഗങ്ങള്‍ക്ക് പകരാന്‍ സാധിക്കുകയും ചെയ്യുക എന്നിവ ഒഴിവാക്കാനാവാത്ത ഗുണങ്ങളാണ്. വിജയങ്ങളുടെ എണ്ണം നോക്കിയാല്‍ മേല്‍ സൂചിപ്പിച്ച ഇരുവരെക്കാള്‍ കൂടുതല്‍ ഫലസിദ്ധി നേടിയ ക്യാപ്റ്റന്മാര്‍ ഉണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ഇവര്‍ക്കുള്ള നായകമേന്മ ഉണ്ടായിരുന്നില്ല.

അറുപതുകളില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഒന്നുമല്ലാതിരുന്ന കാലഘട്ടത്തിലാണ് തീരെ ചെറുപ്പമായിരുന്ന പട്ടൗഡി ഇന്ത്യയുടെ ക്യാപ്റ്റനാവുന്നത്. ദുരഭിമാനികളായ സീനിയര്‍ താരങ്ങള്‍, തികച്ചും നിര്‍ജീവമായ ബൗളിങ് നിര, ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതിലുള്ള പരിമിതികള്‍, ഇതിനെല്ലാം പുറമെ വെള്ളക്കാരനെ നേരിടുമ്പോഴുള്ള അപകര്‍ഷബോധം! ഈ പ്രതികൂല ഘടകങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഗ്രസിച്ചുകൊണ്ടിരുന്ന സ്ഥിതിയിലാണ് പട്ടൗഡി ഇന്ത്യയുടെ ക്യാപ്റ്റനാവുന്നത്. ഓരോ പ്രശ്‌നങ്ങളെയും ധീരമായി അഭിമുഖീകരിച്ചും പറ്റുന്നത്ര തരണം ചെയ്തുമാണ് പട്ടൗഡി ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിച്ചത്. ഫാസ്റ്റ് ബൗളര്‍മാരുടെ അഭാവം നികത്താന്‍ നല്ലൊരളവുവരെ മികച്ച സ്പിന്നര്‍മാര്‍ക്കു കഴിയും എന്നു തിരിച്ചറിയാനും പില്ക്കാലത്ത് ലോകപ്രശസ്തരായ ബേദി, പ്രസന്ന, ചന്ദ്രശേഖര്‍, വെങ്കട് എന്നീ സ്പിന്നര്‍മാരെ തേച്ചുമിനുക്കി ആക്രമണകാരികളാക്കാനും മറ്റു ടീമുകളേക്കാള്‍ താഴെയല്ല ഇന്ത്യന്‍ ടീം എന്ന ബോധം ഇന്ത്യന്‍ കളിക്കാരിലുണര്‍ത്തുവാനും കഴിഞ്ഞതാണ് പട്ടൗഡി എന്ന ക്യാപ്റ്റന്റെ വിജയം. സമനിലയ്ക്കു വേണ്ടി മാത്രം പദ്ധതിയിട്ട് ക്രിക്കറ്റു കളിച്ചിരുന്ന ഇന്ത്യക്കാരില്‍ വിജയത്വര കുത്തിവച്ചത് പട്ടൗഡിയാണ്. അതിന്റെ ഫലം കൂടുതലും അനുഭവിച്ചത് പിന്‍തുടര്‍ച്ചക്കാരനായി ക്യാപ്റ്റനായ അജിത് വഡേക്കറായിരുന്നു എന്നത് ചരിത്രത്തിന്റെ ഭാഗം.

ആര്‍ക്കും അടുത്തിടപഴകാനാവുന്ന ഒരു ജനപ്രിയ ക്യാപ്റ്റനൊന്നുമായിരുന്നില്ല സൗരവ് ഗാംഗുലി. എന്നാല്‍ തങ്ങളെ തിരിച്ചറിയാനും സംരക്ഷിക്കാനും കഴിവുള്ള ക്യാപ്റ്റനാണ് 'ദാദ' എന്ന വിശ്വാസം കളിക്കാര്‍ക്കിടയിലുണ്ടായിരുന്നു. സൗരവിന്റെ സമീപനസവിശേഷതയും ജഗ്‌മോഹന്‍ ഡാല്‍മിയ എന്ന അക്കാലത്തെ സര്‍വശക്തന്‍ നല്‍കിവന്നിരുന്ന പിന്തുണയുടെ നിഴലും ഇദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്ക് സഹായകമായി. കളിക്കാരുടെ കഴിവുകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാന്‍ കഴിവുള്ള ക്യാപ്റ്റനായിരുന്നു ഗാംഗുലി. മധ്യനിര ബാറ്റ്‌സ്മാനായി ഡല്‍ഹിക്കുവേണ്ടി കളിച്ചിരുന്ന വീരേന്ദര്‍ സെവാഗിനെ ഓപ്പണറാക്കി മാറ്റി വിജയിപ്പിച്ചതിലും അസ്ഥിരതയില്‍ പെട്ടുഴലുകയായിരുന്ന ഹര്‍ഭജന്‍സിങ്ങിനെ മുന്‍നിര ബൗളറായി വളര്‍ത്തിയതിലും മൊഹമ്മദ് കൈഫിനെയും യുവരാജ്‌സിങ്ങിനെയും പോഷിപ്പിച്ചു കൊണ്ടുവരുന്നതിലും (യാദൃച്ഛികതയാണോ എന്നറിയില്ല ക്യാപ്റ്റന്‍സിയില്‍ നിന്നും ഗാംഗുലി മാറിയതിനു ശേഷമുള്ള ഇവരുടെ ഗ്രാഫ് താഴോട്ടായിരുന്നു എന്നു ശ്രദ്ധിക്കുക) സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റന്‍ തിളങ്ങി.

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ വെച്ചും അവരുടെ നാട്ടില്‍വെച്ചും ടീമിനെ വിദഗ്ധമായി നയിച്ചതും പാകിസ്താനില്‍വെച്ചുള്ള പരമ്പരയുമാണ് ടെസ്റ്റ് മത്സരങ്ങളിലെ ഗാംഗുലിയെന്ന ക്യാപ്ടന്റെ 'ഹൈപോയിന്റ്‌സ്' എന്നു പറയാം. ദക്ഷിണാഫ്രിക്കയില്‍വെച്ച് ലോകകപ്പ് ഫൈനല്‍വരേയ്ക്കും നയിച്ചതും ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫി മത്സരങ്ങളും ഏകദിനമത്സരങ്ങളിലെ ഗാംഗുലിയുടെ നായകമികവ് എടുത്തു കാണിച്ചു.
സച്ചിന്‍ തെണ്ടുല്‍ക്കറെയും അസ്ഹറുദീനെയും പോലെ വിരസമായ ശൈലിയില്‍ ടീമിനെ നയിച്ചിരുന്ന ക്യാപ്റ്റന്മാര്‍ക്കു ശേഷം കാര്യങ്ങള്‍ സംഭവിപ്പിക്കാന്‍ വ്യഗ്രത കാട്ടുന്ന ഗാംഗുലിയുടെ ക്യാപ്റ്റന്‍സി ശൈലി ടീമംഗങ്ങളും കാണികളും ഒരുപോലെ ആസ്വദിച്ചു. മുന്‍നിരയില്‍ നിന്നു നയിക്കാന്‍ താത്പര്യപ്പെട്ട ഗാംഗുലിയെ പിന്‍നിരയില്‍ നിന്നു തുണയ്ക്കാന്‍ തയ്യാറായ ജോണ്‍റൈറ്റ് എന്ന പരിശീലകനും ഗാംഗുലിയുടെ രീതികള്‍ക്കു തുണയായി. എന്നാല്‍ ഗാംഗുലിയെ രണ്ടാം നിരയിലേക്ക് മാറ്റി സ്വയം നേതൃത്വം ഏറ്റെടുക്കാനുള്ള ആവേശത്തോടെ ഗ്രെഗ്ചാപ്പല്‍ എന്ന പരിശീലകന്‍ വാളെടുത്തതോടെ ഗാംഗുലി എന്ന വീരനായകന്റെ പതനം ആരംഭിച്ചു. താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീണു എന്നും വേണമെങ്കില്‍ പറയാം. സൗരവ്തന്നെ മുന്‍കൈയെടുത്താണല്ലോ ചാപ്പലിനെ ഇന്ത്യയുടെ പരിശീലകനാക്കിയത്! ആത്മവിശ്വാസത്തില്‍ അഗ്രഗണ്യനായ, അപകര്‍ഷബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു നായകനായിരുന്നു ഗാംഗുലി. ഇംഗ്ലണ്ടില്‍ നടന്ന ഷര്‍ട്ടൂരി വീശിയുള്ള ആഹ്ലാദപ്രകടനമൊക്കെ മേല്പറഞ്ഞതിന്റെ പ്രതീകാത്മകമായ ബഹിര്‍സ്ഫുരണങ്ങളായി കണ്ടാല്‍ മതി.

ഗാംഗുലി എന്ന ബാറ്റ്‌സ്മാന്‍
ഏതൊരു ചരമക്കുറിപ്പിനും ഒരു പൊതുസ്വഭാവമുണ്ടല്ലോ. പരേതന്‍ സദ്ഗുണസമ്പന്നനും എല്ലാം തികഞ്ഞവനുമായിരുന്നു എന്ന രീതിയിലുള്ള ഒരു ശൈലി. പലപ്പോഴും വാസ്തവവിരുദ്ധമാണെന്നുള്ള ഉത്തമബോധ്യത്തോടെയാണ് ഇവ എഴുതപ്പെടാറ്. ഏതായാലും ഗാംഗുലിയുടെ വിടവാങ്ങല്‍ വേളയില്‍ അത്തരത്തിലുള്ള ഒരു അവാസ്തവ വര്‍ണനയ്ക്ക് എനിക്കു താത്പര്യമില്ല. ധാരാളം കുറവുകളുള്ള ബാറ്റിങ്ഘടനയാണ് ഗാംഗുലിയുടേത്. ബാറ്റിങ്ങിലെ മഹാന്മാരുടെ പട്ടികയില്‍ ഗാംഗുലിക്ക് സ്ഥാനം നല്കാനാവില്ല. എന്നാല്‍ നാല്പതിലേറെ റണ്‍സിന്റെ ടെസ്റ്റ് ശരാശരിയുള്ള ബാറ്റ്‌സ്മാനെ മികച്ചവനായി അംഗീകരിച്ചേ മതിയാകൂ. ഒരു നല്ല ബാറ്റ്‌സ്മാന്‍ സാങ്കേതികമായി പൂര്‍ണനായിരിക്കണമെന്നില്ല. തന്റെ ശക്തികളിലൂന്നി ദൗര്‍ബല്യങ്ങള്‍ക്ക് മറയിട്ടുകൊണ്ട് ബാറ്റു ചെയ്യുന്നതാണ് ബാറ്റിങ്ങിലെ വിജയമന്ത്രം. ടെക്‌നിക്കുകളിലെ പോരായ്മകളെ നിശ്ചയദാര്‍ഢ്യം കൊണ്ടും പോരാട്ടവീര്യം കൊണ്ടും അതിജീവിച്ച മികച്ച ബാറ്റ്‌സ്മാനായിട്ടാണ് ഗാംഗുലി ഓര്‍ക്കപ്പെടേണ്ടത്.

വെര്‍ട്ടിക്കല്‍ ബാറ്റ്‌സ്‌ട്രോക്കുകളില്‍ മികവു കാട്ടിയിരുന്ന ഗാംഗുലി ഹൊറിസോണ്ടല്‍ സ്‌ട്രോക്കുകളില്‍ മിടുക്കനായിരുന്നില്ല.ഡ്രൈവ് സ്‌ട്രോക്കുകളില്‍ പ്രത്യേകിച്ചും ഓഫ്‌ഡ്രൈവിലും കവര്‍ ഡ്രൈവിലും സ്‌ക്വയര്‍ ഡ്രൈവിലും പ്രഗത്ഭനായിരുന്ന ഗാംഗുലി, ലെഗ്സ്റ്റമ്പില്‍ വരുന്ന ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കു നേരെ പരുങ്ങാറുണ്ട്. ഇത്തരം പന്തുകള്‍ക്ക് നേരെ സൈഡ്ഓണ്‍ ശൈലിയില്‍ കളിക്കാന്‍ ശ്രമിക്കാറുള്ള ഇദ്ദേഹം കരിയറിന്റെ ഒരു ഘട്ടത്തിലും ഈ കുറവ് പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ല. കൈക്കുഴകള്‍ 'റോള്‍' ചെയ്യാതെയുള്ള സ്‌ക്വയര്‍ കട്ടും പലതവണ ഇദ്ദേഹത്തെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഒരു കാലഘട്ടത്തില്‍ ഒരു ഡീപ്ഗള്ളിയെയും ഒരു ബാക്ക്‌വേഡ് പോയിന്റിനെയും നിയോഗിച്ചുകൊണ്ട് ഗാംഗുലിയെ കുഴിയില്‍ ചാടിക്കാന്‍ പലതവണ ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്.

1991-ല്‍ ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പൂര്‍വമേഖലയ്ക്ക് നല്‍കിയ ഒരു പ്രാതിനിധ്യം (ഔദാര്യം) എന്ന നിലയിലാണ് സൗരവ്ഗാംഗുലിയെ ക്രിക്കറ്റ് നിരീക്ഷകര്‍ കണ്ടത്. ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞുവന്നപ്പോഴാകട്ടെ നിഷേധിയായ ഒരു 'അശുപയ്യനെന്ന' പേരാണ് ടീമിലെ പല സീനിയര്‍ താരങ്ങളും ഗാംഗുലിക്ക് നല്‍കിയത്. റിസര്‍വ് ബഞ്ചുകളിലിരിക്കേണ്ട കളിക്കാര്‍ ചെയ്യേണ്ട പല ജോലികളും ചെയ്യാന്‍ 'മഹാരാജാവ്' വിമുഖത പ്രകടിപ്പിച്ചതാണ് പ്രധാനമായും സീനിയര്‍ താരങ്ങളെ ചൊടിപ്പിച്ചത്.

പിന്നീടുള്ള രണ്ടു വര്‍ഷം ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിസ്മൃതനായിരുന്നു. 1996-ലാണ് ആഭ്യന്തര ക്രിക്കറ്റിലെ തുടര്‍ച്ചയായ നല്ല പ്രകടനങ്ങളിലൂടെ സൗരവ് തിരിച്ച് ഇന്ത്യന്‍ ടീമിലെത്തുന്നത്. ഇംഗ്ലണ്ടിലേക്കു പോയ ഇന്ത്യന്‍ ടീമില്‍ ഇത്തവണ റിസര്‍വ് ബഞ്ചിലല്ല പ്ലേയിങ് ഇലവനിലായിരുന്നു ഗാംഗുലിയുടെ സ്ഥാനം. മധ്യനിരയിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട സൗരവ്ഗാംഗുലിയുടെ നീണ്ട വിജയഗാഥയുടെ ആരംഭം കുറിക്കപ്പെട്ടു. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ എന്ന സ്ഥാനത്തിന് മറ്റൊരവകാശിയില്ല. ഓഫ് ഡ്രൈവ് ഷോട്ടുകളിലുള്ള വൈവിധ്യവും മികവും ഗാംഗുലിയുടെ ബാറ്റിങ്ങിന്റെ ചാരുതയാണ്. സ്പിന്നര്‍മാരെ ഉയര്‍ത്തിയടിച്ച് അതിര്‍ത്തി കടത്തി 'ആറുകള്‍' നേടാന്‍ അനായാസമായി ഗാംഗുലിക്കു കഴിയും. മുത്തയ്യമുരളീധരനെതിരെ ഇംഗ്ലണ്ടില്‍ വെച്ചു നടന്ന ലോകകപ്പില്‍ നേടിയ സെഞ്ച്വറിയില്‍ ഈ മികവ് ഏറ്റവും തെളിയിക്കപ്പെട്ടു. ഓഫ്‌സ്പിന്നര്‍മാരെ ക്രീസ് വിട്ടിറങ്ങി ലോഫ്റ്റഡ് ഷോട്ടുകള്‍ കളിക്കുന്നത് ഇടംകൈയന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് എളുപ്പമല്ല എന്നു മനസ്സിലാക്കണം. മധ്യനിര ബാറ്റ്‌സ്മാനായി രംഗത്തുവന്ന ഇദ്ദേഹം അനായാസമായിത്തന്നെ ഏകദിന മത്സരങ്ങളില്‍ ഓപ്പണറായി തിളങ്ങിയത് അദ്ദേഹത്തിന്റെ ബാറ്റിങ് രീതിയിലെ ഫ്‌ളെക്‌സിബിലിറ്റി' വ്യക്തമാക്കുന്നു.

എന്തുകൊണ്ട് ഇന്ത്യക്കാര്‍ ഗാംഗുലിയെ സ്‌നേഹിച്ചു?
എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള സംശയമാണ് മേലെ സൂചിപ്പിച്ചത്. അത്‌ലറ്റിക്കായി ഓടിനടക്കുന്ന മികച്ച ഫീല്‍ഡര്‍മാരുടെ കാലഘട്ടത്തിലെ ഒരു മെല്ലെപ്പോക്കുകാരനായിരുന്നു ഗാംഗുലി. ചുറുചുറുക്കോടെയുള്ള റണ്ണോട്ടം ആവശ്യമായി വരുന്ന ഏകദിന മത്സരങ്ങളില്‍ എടുക്കാവുന്ന റണ്ണുകള്‍പോലും ഓടാന്‍ പലപ്പോഴും ഉദ്യമിക്കാത്ത പ്രകൃതക്കാരനായിരുന്നു. സിംഗിളുകള്‍ നേടാനുള്ള പുത്തന്‍ ജനുസ്സിലുള്ള സ്‌ട്രോക്കുകളൊന്നും 'മാസ്റ്റര്‍' ചെയ്യാന്‍ ഗാംഗുലി ശ്രമിച്ചിട്ടില്ല. ആരംഭകാലം മുതലുള്ള തന്റെ പല ബാറ്റിങ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം നേടാന്‍ അദ്ദേഹം വിമുഖനായിരുന്നു. ചിരി വന്നില്ലെങ്കിലും ചിരിച്ചു കാട്ടി എല്ലാവരെയും പ്രീതിപ്പെടുത്തുന്ന ഒരു പബ്ലിക് റിലേഷന്‍ വിദഗ്ധനല്ലായിരുന്നു ഗാംഗുലി ഒരുകാലത്തും. ഓട്ടോഗ്രാഫ് പ്രേമികള്‍ക്കും ഗാംഗുലി അപ്രാപ്യനായിരുന്നു.

ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഗാംഗുലിയെ ഗാഢമായി സ്‌നേഹിച്ചു. വേഗത്തെയും ചടുലതയെയും ആസ്വദിക്കുന്ന സാധാരണ ക്രിക്കറ്റ് പ്രേമികള്‍പോലും സൗരവിനെ ഇഷ്ടപ്പെട്ടു. ഒരു കളിക്കാരന്‍ ഒഴിവാക്കപ്പെട്ടശേഷം ജനകീയ സമരത്തിലൂടെയും മാധ്യമസമ്മര്‍ദങ്ങളിലൂടെയും ദേശീയടീമില്‍ തിരിച്ചെത്തിയ ചരിതം ഗാംഗുലിക്കുമാത്രം അവകാശപ്പെട്ടതാണ്. ഇന്ത്യക്കാര്‍ ഗ്രെഗ്ചാപ്പലിനെ വെറുത്തെങ്കില്‍ അതിനു കാരണവും ഗാംഗുലിയോടുള്ള ആരാധനയാണ്. ആത്മാഭിമാനിയായ, ആത്മവിശ്വാസിയായ, സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കാത്ത ഒരു വീരനായകന്റെ പ്രതിച്ഛായയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഗാംഗുലി നേടിയെടുത്തത്. ഇതുതന്നെയാവണം ഗാംഗുലി ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനാവാന്‍ കാരണവും.

ഗാംഗുലി പടിയിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനു സംഭവിക്കുന്ന നഷ്ടം എന്താണ്? സാങ്കേതികപരിമിതികളെ ആത്മവിശ്വാസംകൊണ്ട് അതിജീവിച്ച ഒരു മികച്ച ബാറ്റ്‌സ്മാനെ, അപൂര്‍വമായി മാത്രം രംഗത്തിനു ലഭിക്കുന്ന ബുദ്ധിവൈഭവവും നേതൃഗുണവും ഒത്തിണങ്ങിയ നായകനെ, വെല്ലുവിളികളെ നേരിടാന്‍ ത്രാണിയുള്ള മികച്ച പോരാളിയെ, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന മഹാമേരു രംഗം നിറഞ്ഞു നില്ക്കുമ്പോഴും സ്വന്തം പ്രസക്തി ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞ വ്യക്തിപ്രഭാവത്തെ, ഇപ്രകാരം പലപല നഷ്ടങ്ങള്‍! പക്ഷേ, ആരും ഒരു രംഗത്തും ചിരഞ്ജീവികളാവുന്നില്ലല്ലോ.

വളരെയേറെ അനശ്വരമായ മധുര സ്മരണകളുണര്‍ത്തുന്ന സ്‌ട്രോക്കുകളുടെ ഓര്‍മകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു നല്‍കിക്കൊണ്ടാണ് ഗാംഗുലി രംഗം വിടുന്നത്. വരുംകാലത്ത് ആര് ഓഫ്‌ഡ്രൈവ് സ്‌ട്രോക്കുകള്‍ കളിക്കുമ്പോഴും ആര് സ്‌ക്വയര്‍ ഡ്രൈവ് സ്‌ട്രോക്കുകള്‍ കളിക്കുമ്പോഴും ഗാംഗുലിയുമായി താരതമ്യം ചെയ്യപ്പെടും. അതാണ് മഹത്വത്തിന്റെ ലക്ഷണം. സച്ചിന്‍, സൗരവ്, രാഹുല്‍, ലക്ഷ്മണ്‍ സംഗമം ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും ശക്തമായ മധ്യനിര ബാറ്റിങ് നിരയാണ്. ഈ ചുമരിലെ ആദ്യത്തെ കല്ലാണ് മാറ്റപ്പെട്ടിരിക്കുന്നത്.

എന്തുകൊണ്ട് വിരമിക്കുന്നില്ല എന്നു ചോദിക്കപ്പെടുന്നതിനെക്കാള്‍ ഉത്തമം എന്തുകൊണ്ട് വിരമിക്കുന്നു എന്നു ചോദിക്കപ്പെടുന്നതാണ്. അതു വെച്ചുനോക്കിയാല്‍ ഗാംഗുലിയുടെ ഈ വിടവാങ്ങല്‍ പ്രഖ്യാപനം ഉചിതമായ സമയത്താണ് എന്നതില്‍ സംശയമില്ല. മഹാരാജാവ് തലയുയര്‍ത്തിപ്പിടിച്ചുതന്നെയാണ് രംഗം വിടുന്നത്. നിറഞ്ഞ മനസ്സോടെ തികഞ്ഞ ആദരവോടെ നമുക്കദ്ദേഹത്തെ യാത്രയയ്ക്കാം.

Thursday, November 13, 2008

മംഗളം മഹാരാജന്‍......



കടപ്പാട്‌: പി.ടി.ബേബി, മാതൃഭൂമി

ഫുട്‌ബോളില്‍ ഡീഗോ മാറഡോണക്കൊപ്പമായിരുന്നു ദൈവം. ക്രിക്കറ്റില്‍ സൗരവ്ഗാംഗുലിയുടെ ഓഫ്‌സൈഡില്‍ ദൈവം സദാ നിലയുറപ്പിച്ചു. രണ്ടു താരങ്ങള്‍ക്കും ഒരു ദൈവികോന്മാദം (divine delerium) ഉണ്ടായത് ഈ സാന്നിദ്ധ്യംകൊണ്ടാവാം. ആരാധകര്‍ക്ക് ഇവരെപ്രതിയുണ്ടായത് ഉന്മാദഭ്രാന്തും. ഒരു പൂ ചോദിച്ചപ്പോള്‍ പൂമരംതന്നെ കിട്ടിയാലോ? ഗാംഗുലിയും അതുപോലെയാണ്. ആരാധനയ്ക്ക് വേണ്ടുവോളം പൂക്കള്‍ തരും. ആരാധകരുടെ പുഷ്പാര്‍ച്ചനയായിരുന്നു മഹാരാജാവിന്റെ കരിയറിലെ വലിയ പിന്‍ബലം. ഗാംഗുലി പാഡഴിക്കുമ്പോള്‍ കഴിഞ്ഞുപോകുന്നത് വീരാരാധനയുടെ ഒരു വ്യാഴവട്ട വസന്തകാലമാണ്.

ഇടംകൈയില്‍ ശക്തി ആവാഹിച്ച് ആദ്യപന്ത് നേരിടാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ദാദയെ പ്രതിഷ്ഠിച്ച ഹൃദയങ്ങളുടെ മിടിപ്പ് കൂടും. ഒരു ബൗണ്‍സറിനോ ഷോര്‍ട്ട്പിച്ച് ബോളിനോ ബാറ്റ് വെച്ച് ഏതെങ്കിലും കൈകളില്‍ കുടുങ്ങുമോ? ശക്തിപോലെത്തന്നെ ദൗര്‍ബല്യങ്ങളും കൂടുതലാണല്ലോ ഈ രാജകുമാരന്. ഓരോ പന്തിലും നിരന്തര പ്രാര്‍ഥനകള്‍... ആകാംക്ഷ... ഒരു പത്തിരുപത്തഞ്ച് റണ്‍സാകുമ്പോഴാണ് സമാധാനത്തോടെ ഒന്ന് ചാഞ്ഞിരുന്ന് കളി കാണാനാവുക. സിക്‌സറോ ബൗണ്ടറിയോ ഇടയ്ക്ക് പായുമ്പോള്‍ രക്തയോട്ടം കൂടും, ആവേശം ഇരമ്പും. കോളേജ് ടീമില്‍ കാമുകന്റെ കളി കാണാന്‍ വരുന്ന കാമുകിയുടേതുപോലാവും അപ്പോള്‍ മനസ്സ്. അവളെസംബന്ധിച്ച് കാമുകന്റെ പ്രകടനം മാത്രമാണ് പ്രധാനം. അവള്‍ ആര്‍ത്തിരമ്പുന്നതും കണ്ണീരൊഴുക്കുന്നതും പ്രാര്‍ഥിക്കുന്നതും വിരല്‍ കടിക്കുന്നതും അവനു വേണ്ടി മാത്രമാണ്. അങ്ങനെ ദാദയെപ്രതിമാത്രം കണ്ട എത്രയോ കളികള്‍.

പ്രിയ സൗരവ്... നിങ്ങളെച്ചൊല്ലിയുള്ള ഹൃദയവികാരവിചാരങ്ങള്‍ ഇതാ അവസാനിക്കുകയാണ്. നിങ്ങള്‍ പാഡഴിക്കുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ അഭിരുചികള്‍ കണ്ടെത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇത്ര തീവ്രമായി സൗരവ് ആരാധിക്കപ്പെട്ടത് എന്തുകൊണ്ടാണ്? 'ചട്ടപ്പടി പ്രതിഭ'കളെ കുറെ നമ്മള്‍ കണ്ടിട്ടുണ്ട്. പരീക്ഷകളിലെല്ലാം ഡിസ്റ്റിങ്ഷന്‍ കിട്ടുകയും പഠിത്തം വിട്ട് മറ്റൊന്നും ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥിയെപ്പോലെയാണവര്‍. ആ ഗണത്തില്‍ സൗരവ് പെടില്ല. ക്ലാസ്മുറിയുടെ ജനാലകള്‍ക്കപ്പുറത്തേക്ക് അദ്ദേഹത്തിന്റെ മനസ്സും ശരീരവും കടന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് എരിവും പുളിയും ഉണ്ടായത് ഗാംഗുലിയുടെ കാലം മുതലാണ്. ഒരു കൊച്ചു മാടമ്പിതന്നെയായിരുന്നു സൗരവ്. ഉള്‍വലിയുന്നൊരു പൂച്ചക്കുട്ടിയായിരുന്നെങ്കില്‍ കുറെ റണ്ണുകളും കുറെ വിക്കറ്റും വാരിക്കൂട്ടി, വിവാദങ്ങളിലൊന്നും തലയിടാതെ ചട്ടപ്പടി കളിച്ച് വിരമിക്കുമായിരുന്നു. പക്ഷേ, കളിമികവിനൊപ്പം കടുവയുടെ ക്രൗര്യംകൂടി സൗരവിനുണ്ടായിരുന്നു. ഇന്ത്യയുടെ ഏറ്റവും വിജയിയായ ക്യാപ്ടനാകുന്നത് അങ്ങനെയാണ്.

ദാദ, ബംഗാള്‍ കടുവ, മഹാരാജ... എത്ര ഗംഭീരമായ വിശേഷണങ്ങള്‍. ദാദയെന്ന പേര് കേള്‍ക്കുമ്പോള്‍ മുംബൈയും ധാരാവിയുമൊക്കെയാണ് ഓര്‍മ വരുന്നത്. ചങ്കൂറ്റത്തിന്റെയും താന്‍പോരിമയുടെയും വിശേഷണമാണത്. അഹങ്കാരികളായ ഓസ്‌ട്രേലിയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദാദയുടെ ബാറ്റിന്റെയും നാവിന്റെയും സമീപനത്തിന്റെയും ചൂടറിഞ്ഞു. സായിപ്പിനെ കാണുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കവാത്ത് മറക്കാതായി. ഇടംകൈയന്‍ ബാറ്റിങ്, വലംകൈയന്‍ ബൗളിങ്... പിന്നെ രണ്ടു കൈയും വിട്ടുള്ള വേറെ ചില കളികള്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൈയടി നേടിയ താരം സൗരവ്ഗാംഗുലിതന്നെയാണ്. ലോര്‍ഡ്‌സില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയും ആദ്യ പരമ്പരയില്‍ത്തന്നെ മാന്‍ ഓഫ് ദി സീരിസുമായി ഒരു ഇടിത്തീപോലെയാണ് ഗാംഗുലി ക്രിക്കറ്റിലേക്ക് വന്നുവീണത്. അന്നുതൊട്ടിന്നോളം ഒരു ഫയര്‍ ബ്രാന്‍ഡ് തന്നെയായിരുന്നു ഗാംഗുലി. ഓര്‍ക്കുന്നില്ലേ, ഗാംഗുലി വിരിമാറ് കാണിച്ച് ലോകത്തെ ഞെട്ടിച്ച ആ ദിവസം. ഇംഗ്ലണ്ടില്‍ നാറ്റ്‌വെസ്റ്റ് ഏകദിന പരമ്പര ഇന്ത്യ നേടിയപ്പോള്‍ വിജയാഹ്ലാദത്തില്‍ ഷര്‍ട്ടൂരി ചുഴറ്റിയ ഗാംഗുലി ആരാധകര്‍ക്ക് സമ്മോഹനമായ കാഴ്ചയാണൊരുക്കിയത്. ഒരു രാജ്യസ്‌നേഹിയുടെ വീരോചിത പ്രകടനമായിരുന്നു അത്. പ്രിയ സൗരവ്, നിങ്ങളെ എങ്ങനെ, അത്രമേല്‍ സ്‌നേഹിക്കാതിരിക്കും?

സൗരവ്ഗാംഗുലി എങ്ങനെ? അദ്ദേഹത്തിന്റെ ടീമംഗങ്ങളോടുതന്നെ നമുക്ക് ചോദിക്കാം. മഹേന്ദ്രസിങ് ധോനിയും ഹര്‍ഭജന്‍സിങ്ങും യുവ്‌രാജ്‌സിങ്ങുമൊക്കെ ആ നേതൃപാടവത്തിനും ദീര്‍ഘവീക്ഷണത്തിനും മാര്‍ക്കിട്ടുതരും. ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റു മത്സരം ടിവിയില്‍ കാണുമ്പോഴാണ് ഗാംഗുലി ഒരു യുവ വിക്കറ്റ് കീപ്പറെ ശ്രദ്ധിക്കുന്നത്. ഉടനെ തന്റെ പരിചയക്കാരനായ ഒരു റിപ്പോര്‍ട്ടറെ വിളിച്ച് ഗാംഗുലി പറഞ്ഞു- ആ പയ്യനെ നോക്കൂ, അവന്‍ ലോകമറിയുന്ന കളിക്കാരനാവും. അവനെ എനിക്ക് വേണം. ഇന്നത്തെ ഇന്ത്യയുടെ ഏകദിന ക്യാപ്ടന്‍ മഹേന്ദ്രസിങ് ധോനിയായിരുന്നു ആ പയ്യന്‍.

ഹര്‍ഭജന്‍സിങ്ങ്-നിങ്ങള്‍ക്ക് മറക്കാനാവുമോ ദാദയെ? ഗുരുതരമായ അച്ചടക്കലംഘനങ്ങളും കൈമടക്കിയെറിയുന്നെന്ന ആരോപണവുംമൂലം സര്‍ദാര്‍ജി ടീമിന് പുറത്തായ കാലം. ഇനിയൊരു മടങ്ങിവരവില്ലെന്ന നിഗമനത്തില്‍ ജീവിതമാര്‍ഗത്തിനായി അമേരിക്കയില്‍ ട്രക്ക് ഡ്രൈവറായി പോകാനൊരുങ്ങിയതാണ് സിങ്ജി. പക്ഷേ, പ്രതിഭാസമ്പന്നനായ ഈ ഓഫ്‌സ്പിന്നറെ ടീമിലെടുക്കണമെന്ന് ഗാംഗുലി ശക്തിയായി വാദിച്ചു. ആ ഒറ്റ നിര്‍ബന്ധത്തിലാണ് ഹര്‍ഭജന്‍ ടീമിലെത്തുന്നത്. ഒരു കുഞ്ഞുപോക്കിരിയാണെങ്കിലും ഇന്ത്യയെ എത്രയെത്ര കളിയില്‍ സര്‍ദാര്‍ജി ജയിപ്പിച്ചെടുത്തു!

സര്‍ദാര്‍ജിയുടെ നാട്ടുകാരനായ യുവ്‌രാജ്‌സിങ്ങും ദാദയുടെ കടുത്ത ആരാധകനായിരുന്നു. ഒരിക്കല്‍ ടീമിലേക്ക് യുവ്‌രാജിനെ ഗാംഗുലി മടക്കിക്കൊണ്ടുവന്നു. അന്ന് മഹാരാജാവിനെക്കുറിച്ച് യുവരാജാവ് ഇങ്ങനെ പറഞ്ഞു-ഇങ്ങനെയൊരു ക്യാപ്ടനു വേണ്ടി മരിക്കാന്‍വരെ ഞാന്‍ തയ്യാറാണ്. ഒരു ചാവേര്‍സംഘത്തെതന്നെയാണ് ഗാംഗുലി വളര്‍ത്തിയെടുത്തത്. മാനത്ത് ഒരുമിച്ച് പറക്കുന്ന പക്ഷികളെപ്പോലെ അന്ന് ഇന്ത്യന്‍ ടീമില്‍ ഒരുമയുണ്ടായിരുന്നു. വിജയങ്ങള്‍ ഇന്ത്യക്ക് ശീലമായത് അങ്ങനെയാണ്.

പ്രിയ സൗരവ്... ഇന്ത്യന്‍ ക്രിക്കറ്റിന്റെ വ്രണങ്ങളെ ഉണക്കാന്‍ വന്ന വൈദ്യനായിരുന്നല്ലോ നിങ്ങള്‍. വാതുവെപ്പ് കഥകള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ചപ്പോള്‍, തോല്‍വികളിലേക്ക് ഇന്ത്യ തുടര്‍ച്ചയായി കൂപ്പുകുത്തിയപ്പോള്‍ ആ പ്രതിസന്ധിയിലേക്കാണ് നിങ്ങള്‍ നായകനായി വരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വരണ്ട ചുണ്ടുകളിലാണ് നിങ്ങള്‍ സ്‌നേഹപൂര്‍വം ചുംബിച്ചത്. നൊമ്പരങ്ങളില്‍ നിന്ന് നിര്‍വൃതിയിലേക്കാണ് നമ്മളെ കൈപിടിച്ചുയര്‍ത്തിയത്.

എന്നിട്ടും കുരിശും ആണികളുമൊരുക്കി ഒരു സംഘം നിങ്ങളുടെ പതനം കാത്തിരുന്നില്ലേ? ഫോം നഷ്ടപ്പെട്ട ഒരു ചെറിയ ഇടവേളയില്‍ ഗ്രെഗ് ചാപ്പല്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍ കോച്ച് നിങ്ങളുടെ തലയ്ക്ക് വേണ്ടി മുറവിളി കൂട്ടിയില്ലേ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാഥനെ ക്രൂശിക്കാന്‍ ആര്‍ത്തുവിളിച്ചില്ലേ? ഇന്ത്യന്‍ ദേശീയതയുടെ പര്യായമായി മാറിയ ഒരു താരത്തിനെ വിദേശിയുടെ വാക്കും കേട്ട് ക്യാപ്ടന്‍ പദവിയില്‍നിന്നു ഇറക്കിവിട്ടു. പിന്നീട് ടീമിന് പുറത്താക്കി. ഒരു കുരിശുമരണത്തിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടെന്ന് ചാപ്പല്‍ കരുതിയില്ല. ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും സഹതാപവോട്ട് മേടിച്ചല്ല, സൗരവ് ടീമില്‍ തിരിച്ചെത്തിയത്. സ്വന്തം കഴിവുകൊണ്ടു മാത്രമാണ്. ചരിത്രത്തില്‍ ഇങ്ങനെ ഫീനിക്‌സിനെപ്പോലെ തിരിച്ചുവന്നവര്‍ എത്രയുണ്ടാവും? സാക്ഷാല്‍ ചാപ്പല്‍ പോയിട്ടും നാടന്‍ ചാപ്പലുമാര്‍ വാള്‍പ്പിടിയില്‍ കൈവെച്ച് കാത്തിരിക്കുകയായിരുന്നു. ഒരിന്നിങ്‌സിലെ പരാജയംപോലും അവര്‍ ഗാംഗുലിക്കെതിരായ ആയുധമാക്കി. ശ്രീലങ്കന്‍ പര്യടനത്തില്‍ തിളങ്ങാതായതോടെ അവര്‍ വാളിന് മൂര്‍ച്ച കൂട്ടി. ഗാംഗുലി പുറത്തേക്ക്. ഏതാനും മാസങ്ങള്‍ക്കു മുമ്പുവരെ ഇതായിരുന്നില്ല സ്ഥിതി. ഏപ്രിലിലാണ് കാണ്‍പുരില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 87 റണ്‍സടിക്കുന്നതും ഇന്ത്യയെ ജയിപ്പിക്കുന്നതും. കഴിഞ്ഞ ഡിസംബറിലാണ് പാകിസ്താനെതിരായ പരമ്പരയില്‍ മാന്‍ ഓഫ് ദ സീരിസാവുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ തന്റെ ആദ്യത്തെ സെഞ്ച്വറി നേടിയ സൗരവ് ബാംഗ്ലൂരില്‍ ആദ്യ ഡബിള്‍ സെഞ്ച്വറിയും സ്വന്തമാക്കി. ഒടുവില്‍ സെലക്ടര്‍മാര്‍ തട്ടിക്കളിക്കുമെന്ന് ബോധ്യമായതോടെ, അഭിമാനത്തിന് മുറിവേറ്റ ദാദ പാഡഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തീവ്രമായി ആരാധിക്കപ്പെട്ടതിനൊപ്പം എന്തൊക്കെ കുറ്റങ്ങളാണ് പ്രിയ ദാദാ, നിങ്ങള്‍ക്കെതിരെ ചുമത്തപ്പെട്ടത്? ഷോര്‍ട്ട് പിച്ച്‌ബോള്‍ കളിക്കാനറിയില്ല, ബൗണ്‍സര്‍ കളിക്കാനറിയില്ല. ഷോയബ് അക്തറിനെ നേരിടുമ്പോള്‍ മുട്ടിടിക്കും. ഫീല്‍ഡിങ്ങില്‍ അലസനാണ്... ക്രിക്കറ്റില്‍ ഒരു സകലകലാവല്ലഭനൊന്നുമല്ല ദാദ. എന്നുവെച്ച് ഇപ്പറഞ്ഞ ആരോപണങ്ങളെല്ലാം ആ തലയില്‍ വെച്ച് കെട്ടിക്കൊടുക്കുന്നത് ശരിയാണോ? അക്തറുണ്ടായിരുന്ന കളിയില്‍ ഗാംഗുലി സെഞ്ച്വറി നേടിയിട്ടുണ്ട്. ബൗണ്‍സറും ഷോര്‍ട്ട് പിച്ച് ബോളുകളും നേരിടാതെയാണോ ടെസ്റ്റിലും ഏകദിനത്തിലുമായി 37 സെഞ്ച്വറികള്‍ നേടിയത്? പതിനെണ്ണായിരത്തോളം റണ്‍സടിച്ചത്? ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി വളര്‍ന്നത്?

താന്‍പോരിമയും കുറച്ചൊക്കെ തലക്കനവും ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിനെ മാതൃകാപരമായി തന്നെയാണ് ഗാംഗുലി നയിച്ചത്. അതിരുവിട്ട പെരുമാറ്റങ്ങളൊന്നും ദാദയില്‍ നിന്നുണ്ടായില്ല. അടിപിടി കേസുകളിലും വംശീയപ്രശ്‌നങ്ങളിലും ഉള്‍പ്പെട്ടില്ല. സ്റ്റീവ്‌വോയെ ടോസിനു കാത്തുനിര്‍ത്തിയതുപോലുള്ള ചില സാഹസങ്ങള്‍ ചെയ്തിട്ടുണ്ട്. ചില അഹങ്കാരങ്ങള്‍ക്ക് മറുപടി കൊടുക്കുകയേ അതുവഴി ഉദ്ദേശിച്ചിരുന്നുള്ളൂ. സംസാരവും പെരുമാറ്റവും പരിധി വിടാതിരിക്കാന്‍ ഗാംഗുലി എക്കാലവും ശ്രദ്ധിച്ചിരുന്നു. മനോഭാവം ശരിയല്ലെന്നു മാധ്യമങ്ങള്‍ നിരന്തരം എഴുതിയപ്പോള്‍ ബിസിസിഐ പ്രസിഡണ്ട് ശരത്പവാര്‍തന്നെ ഒരിക്കല്‍ ഇന്ത്യന്‍ ടീമിലെ ഓരോരുത്തരോടും ഗാംഗുലിയെപറ്റി അന്വേഷിച്ചു. ഒരാള്‍പോലും ഗാംഗുലിയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്ന് പവാര്‍ സാക്ഷ്യപ്പെടുത്തി.

ആരാധകര്‍ അഭിമാനിക്കുന്ന മറ്റൊന്നുണ്ട്-ഒരു മാതൃകാ കുടുംബനാഥനെന്ന ഗാംഗുലിയുടെ സല്‍പ്പേര്. ഭാര്യ ഡോണയും മകള്‍ സനയും മിക്കപ്പോഴും ഗാംഗുലിയുടെ പരാമര്‍ശങ്ങളില്‍ കടന്നുവരാറുണ്ട്. ഒരു ഹോട്ടല്‍ മുറിയിലെത്തിയാല്‍ ഗാംഗുലി ആദ്യം ചെയ്യുക ഭാര്യയുടെയും മകളുടെയും ഫോട്ടോ മേശപ്പുറത്ത് വെക്കുകയാണ്. കൊല്‍ക്കത്തയില്‍ 48 മുറികളുള്ള നാലുനില മന്ദിരത്തില്‍ അമ്പതംഗ കൂട്ടുകുടുംബത്തോടൊപ്പം കഴിയുന്ന താരരാജാവിന് കൂട്ടായ്മയെക്കുറിച്ച് നല്ല ബോധമുണ്ട്. ഗാംഗുലിയുടെ അഞ്ചു വര്‍ഷത്തെ ക്യാപ്ടന്‍സിയില്‍ ഇന്ത്യന്‍ ടീം ഒരു കുടുംബത്തെപ്പോലെ കഴിഞ്ഞത് ഈ സമീപനംകൊണ്ടാണ്. ഏകദിനത്തില്‍ സച്ചിനൊപ്പം സൗരവ് ഓപ്പണ്‍ ചെയ്തിരുന്ന ആ സുവര്‍ണകാലം ഓര്‍മ വരുന്നു. ഇത്ര ആവേശത്തോടെ ഒരു കാലത്തും കളി കാണാനിരുന്നിട്ടില്ല. സ്റ്റെപ്പൗട്ട് ചെയ്തുള്ള സിക്‌സറുകളും ഓഫ്‌സൈഡിലൂടെ അനായാസം പായുന്ന ബൗണ്ടറികളും മായാത്ത ചിത്രങ്ങളാണ്.

പ്രിയപ്പെട്ട ദാദാ... നിങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന കാലം ഓരോര്‍മച്ചിത്രമായി ഞങ്ങള്‍ മനസ്സില്‍ ചില്ലിട്ട് സൂക്ഷിക്കുന്നു. ക്രിക്കറ്റിന്റെ ഏതു വഴിയിലാവും ഇനി നിങ്ങള കണ്ടുമുട്ടുക? പരിശീലകനായോ കമന്റേറ്ററായോ സെലക്ടറായോ...? അതോ രാഷ്ട്രീയത്തിലോ ബിസിനസ്സിലോ? എവിടെയായാലും ഞങ്ങളുടെ മനസ്സില്‍ ദാദ എന്നും വീരനായകന്‍ തന്നെയായിരിക്കും.
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.