Showing posts with label ഇന്റര്‍നെറ്റ്. Show all posts
Showing posts with label ഇന്റര്‍നെറ്റ്. Show all posts

Monday, March 9, 2015

ഒരാൾപ്പൊക്കം - ചില മായക്കാഴ്ചകൾ

വളരെക്കാലമായി കാണണമെന്ന് ആഗ്രഹിച്ച ഒരു ചിത്രമാണ് സനൽ ശശിധരന്റെ 'ഒരാൾപ്പൊക്കം'. കാഴ്ച ഫിലിം സൊസൈറ്റി പൂർണ്ണമായും ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച ചിത്രമാണിത്. പലതരം വ്യത്യസ്തകളുള്ള ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതും വ്യത്യസ്തമായ ഒരു രീതിയിൽ തന്നെ. കേരളത്തിൽ ഒരാൾപ്പൊക്കം പ്രദർശിപ്പിക്കുന്ന 'സിനിമാ വണ്ടി' എന്ന ഇനിഷിയേറ്റീവിന്റെ ഭാഗമായി, ഇന്നലെ 'ഒരാൾപ്പൊക്കം' സാൻ ഫ്രാൻസിസ്കോയിൽ പ്രദർശിക്കപ്പെട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് ബാരേ മുൻകൈ എടുത്തായിരുന്നു പ്രദർശനം. വൈകിയാണ് ഇൻവിറ്റേഷൻ കിട്ടിയതെങ്കിലും കൃത്യ സമയത്ത് തന്നെ അവിടെ എത്തിപ്പെടാൻ പറ്റി എന്നത് ഒരു ഭാഗ്യമായി കരുതുന്നു.ചിത്രം കണ്ടിറങ്ങിയപ്പോൾ തോന്നിയ വികാരങ്ങൾ ഒരു പക്ഷേ പറഞ്ഞറിയിക്കുവാൻ കഴിയില്ല എന്ന് തോന്നുന്നു. വളരെയധികം എന്നെ സ്വാധീനിച്ച എന്തോ ഒന്ന് ആ ചിത്രത്തിലുണ്ടെന്നു തോന്നി. ഒരു തവണ കൂടി ഈ ചിത്രം കാണുവാനുള്ള ഭാഗ്യമുണ്ടാകും എന്ന് കരുതുന്നു. ചിത്രം കണ്ടിറങ്ങിയപ്പോൾ, വെറുമൊരു ശരാശരി സിനിമാസ്വാദകനായ എനിക്കുണ്ടായ ചില തോന്നലുകൾ ഞാനിവിടെ കുറിക്കുന്നു.

ഒരാൾപ്പൊക്കം എന്ന ചിത്രത്തിന്റെ പേരു തന്നെ ചിത്രത്തിൽ നമുക്കായി കരുതിയിരിക്കുന്ന വൈവിധ്യങ്ങളെ സൂചിപ്പിക്കുന്ന ഒന്നാണ്. ഒരേ സമയം ഉയരത്തെയും ആഴത്തെയും സൂചിപ്പിക്കാൻ കഴിയുന്ന വാക്കാണ്‌ ഒരാൾപ്പൊക്കം. പരമ്പരാഗത സിനിമകളിൽ നിന്നും ബോധ പൂർവ്വമുള്ള ഒരു മാറിനടക്കലായി ഈ ചിത്രത്തെ നമുക്ക് കാണുവാൻ കഴിയുമെങ്കിലും, പല തലങ്ങളിൽ നിന്ന് കൊണ്ട് ജീവിതമെന്ന മിഥ്യയെ നോക്കി കാണുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ചിത്രമായിട്ടാണ് എനിക്ക് ഇതിനെ കാണുവാൻ കഴിഞ്ഞത്. ഒരേ ഫ്ലാറ്റിൽ താമസിക്കുന്ന മഹേന്ദ്രനെയും മായയെയും പരിചയപ്പെടുത്തിയാണ് ഒരാൾപ്പൊക്കം ആരംഭിക്കുന്നത്‌. അവർ വിവാഹിതരല്ല, വ്യക്തി സ്വാതന്ത്ര്യത്തെ മാനിച്ചു കൊണ്ട് പല നിബന്ധനകളോടെ ഒരുമിച്ചു ജീവിക്കുന്ന രണ്ടു പേർ.  തന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ താൻ പ്രണയത്തിലാണോ എന്ന് മഹി സംശയിച്ചു തുടങ്ങുന്നു. ലൈംഗികമായ ഒരാകർഷണം മാത്രമാണത് എന്ന് മഹി മായയോട് പറയുന്നുവെങ്കിലും അയാളുടെ ഈഗോ മായയുമായി വഴിക്കിടുന്നതിൽ അവസാനിക്കുന്നു. മായ അയാളുടെ ജീവിതത്തിൽ നിന്നും നടന്നകലുന്നു. തന്റെ ജീവിതത്തിലേക്ക് വന്ന പുതിയ പെണ്‍കുട്ടിയുമായി ജീവിതം ആസ്വദിക്കുവാൻ അയാൾ ശ്രമിക്കുന്നുവെങ്കിലും, മായയുടെ ആ ഇറങ്ങിപ്പോക്ക് സൃഷ്ടിച്ച ശൂന്യത അയാളെ വേട്ടയാടുന്നു. അവളുടെ നമ്പർ തന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യുന്ന അവസരത്തിലാണ് കേദാർനാഥിൽ നിന്നും മായയുടെ ഫോണ്‍ അയാൾക്ക് കിട്ടുന്നത്. ഹിമാലയത്തിന്റെ ചുവട്ടിൽ നിന്ന്, അതിന്റെ ഉയരം കണ്ട് മഹിയെ ഓർമ്മ വന്നു എന്ന് പറഞ്ഞായിരുന്നു അവൾ വിളിച്ചത്. അടുത്ത ദിനം ഉറക്കമുണരുന്ന മഹിയെ കാത്തിരുന്നത് ഉത്തരാഖണ്ടിൽ സംഭവിച്ച പ്രളയവും ദുരന്തവുമാണ്. മായയെ വിളിക്കുവാൻ മഹി ശ്രമിക്കുന്നുവെങ്കിലും ഫോണിൽ കിട്ടാതെ വരുന്നു. അത് മഹിയെ കൂടുതൽ അസ്വസ്ഥനാക്കുന്നു. അവളുടെ ഓർമ്മകൾ അവനെ ഒരു ഒളിച്ചോട്ടത്തിന് പ്രേരിപ്പിക്കുന്നു, ആദ്യം മുംബൈ, പിന്നെ ഡൽഹി, അവിടെ നിന്നും ഹരിദ്വാർ അങ്ങനെ മഹിയുടെ യാത്ര തുടരുന്നു.

ചിത്രത്തിന്റെ ആദ്യരംഗം മുതൽ മഹേന്ദ്രൻ എന്ന കഥാപാത്രത്തെ വരച്ചിടുന്നുണ്ട് ചിത്രത്തിൽ. അഹംബുദ്ധിയായ തന്നിലുപരി മറ്റൊന്നിനേയും വക വയ്ക്കാത്ത, താനാണ് ഏറ്റവും ഉയർന്നവൻ, താൻ ഒരിക്കലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ഒരാളാണ് എന്നിങ്ങനെ പല പല ധാരണകൾ തന്നെക്കുറിച്ച് തന്നെ പുലർത്തുന്ന ഒരു വ്യക്തിത്വം.  എന്നാൽ മറു ഭാഗത്ത് ഇതിൽ നിന്നെല്ലാം വ്യത്യസ്തയായ മായ. താനെടുത്തണിയുന്ന മുഖംമൂടികൾ പൊളിഞ്ഞു വീഴുമ്പോൾ ഒളിച്ചോടുന്ന മഹേന്ദ്രനെയും നമുക്ക് കാണിച്ചു തരുന്നുണ്ട് ചിത്രം. താൻ അന്വേഷിക്കുന്നതെന്തെന്ന് തനിക്കറിയില്ല  എന്ന് നടിക്കുന്ന മഹി തേടുന്നത് മായയെ തന്നെയാണ്. മായയെ തേടിയുള്ള യാത്രയിലുടനീളം മായ മഹിക്കൊപ്പമുണ്ടുതാനും. തുടക്കത്തിൽ നാം കാണുന്ന പരിഷ്കാരിയായ ഒരു നഗരജീവിയിൽ നിന്നും, തന്റെ ഞാനെന്ന ഭാവവും അഹംഭാവവും നഷ്ടപ്പെട്ട്, തന്റെ പഴയ ജീവിതത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ട് നിൽക്കുന്ന മഹേന്ദ്രനിലെത്തി ചിത്രം അവസാനിക്കുന്നു.  പ്രേക്ഷകർക്ക് കൂടുതൽ ആഴത്തിൽ ചിന്തിക്കുവാനും പലതരത്തിൽ തുടർ ചിന്തകൾ നടത്തുവാനുമുള്ള സ്വാതന്ത്ര്യവും നൽകി abstract ആയ ഒരു അവസാനമാണ് ചിത്രത്തിനുള്ളത്. മായ എന്ന വാക്കിനു illusion എന്നൊരർഥം നൽകിയാൽ, മായ മഹേന്ദ്രനെ സംബന്ധിച്ച് ഒരു 'മായ' തന്നെയാണ്. അവിചാരിതമായി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന്, അയാൾ പ്രതീക്ഷിക്കാതെ ഒരു ശൂന്യത സമ്മാനിച്ചിട്ടു കടന്നു പോകുന്നു. അവളെ തേടിയുള്ള അയാളുടെ യാത്രക്കിടയിൽ പലവുരു അയാൾ മായയെ കാണുന്നു, അവളുമായി സംവദിക്കുന്നു. മായയെ അന്വേഷിച്ചു പോകുമ്പോൾ മഹി കാണുന്ന, മായയുടെ മുഖമുള്ള  ഛായ എന്ന സ്ത്രീയിലും തേയില നുള്ളാൻ പോകുന്ന പെണ്‍കുട്ടികൾക്കിടയിലും, ജീപ്പിൽ നിന്നിറങ്ങി പോകുന്ന സ്ത്രീകൾക്കിടയിലുമെല്ലാം മഹി മായയെ കാണുന്നുണ്ട്. തളർന്നിട്ടും അയാളെ ഉയരത്തിലേക്ക്  കയറുവാനുള്ള പ്രേരകശക്തിയായി,  ആ നീണ്ടയാത്രയിൽ തനിക്കൊപ്പം ഒരു സഹയാത്രികയായി അവളുമുണ്ട് എന്ന് മഹി വിശ്വസിക്കുന്നു. ബാറിലിരുന്ന് മദ്യപിക്കുന്ന സമയത്താണ് മഹിക്ക് കേദാർനാഥിൽ നിന്നും മായയുടെ ഫോണ്‍ വിളി വരുന്നത്.  മായയെ തേടിയുള്ള യാത്രയിൽ അവളെ കണ്ടിട്ടുള്ള ഒരാളെ പോലും മഹിക്ക് കണ്ടെത്താനാവുന്നില്ല. ആ ഒരു തലത്തിൽ ചിന്തിച്ചാൽ മഹിക്ക് കിട്ടിയ ഫോണ്‍ കോൾ തന്നെ ഒരു illusion ആവാനുള്ള സാധ്യതയുണ്ട്. മായ കേദാർനാഥിൽ ഉണ്ടെന്ന് തോന്നലാവാം അയാളെ അങ്ങോട്ട് നയിക്കുന്നത്. എല്ലാത്തിനുമൊടുവിൽ മഹി മായയെ കണ്ടുമുട്ടുന്നതായും അവർ മടങ്ങി പോരുവാൻ തുടങ്ങുന്നതുമായ രംഗങ്ങൾ, ജീവിതത്തിൽ ചില തെറ്റുകൾ തിരുത്തുവാൻ നമുക്ക് അപൂർവ്വമായി ലഭിക്കുന്ന അവസരങ്ങളെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യ സഹജമായ വാസന, തന്റെ ഈഗോയെ മുൻനിർത്തി അവയെ നിരാകരിക്കുകയാണ്. മഹി സഞ്ചരിക്കുന്നതും ആ വഴിയെ തന്നെ!

സ്ത്രീ-പുരുഷ ബന്ധത്തെ കുറിച്ച് ചിത്രം നമ്മോട് പറയുവാൻ ശ്രമിക്കുമ്പോൾ അത് വഴി മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെക്കുറിച്ചും ചിത്രം നമ്മോട് സംവദിക്കുന്നുണ്ട്. ഇന്നത്തെ ഈ സാമൂഹിക സാഹചര്യങ്ങളിൽ പലപ്പോഴും നാം സ്ത്രീകളെ എങ്ങനെ കാണുന്നുവോ അത് പോലെ തന്നെയാണു പ്രകൃതിയെയും കാണുന്നത് എന്ന ധ്വനി ഇതിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു തോന്നുന്നു. കഥാഗതിക്കിടയിൽ വളരെ casual ആയി, ഒരു ഡാമിന്റെ വരവ് ഒരു ജനതയെ എങ്ങനെ ബാധിച്ചു എന്ന് പറഞ്ഞു പോകുന്നുവെങ്കിലും, അത്  അവശേഷിപ്പിക്കുന്നത് പ്രേക്ഷകർക്ക് ചിന്തീദ്ദ്വീപമായ വസ്തുതകളാണെന്ന് പറയാതെ വയ്യ. ഉത്തരാഖണ്ടിലെ പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് മഹിയുടെ യാത്രയെ നമുക്കായി അവതരിപ്പികുമ്പോൾ, മനുഷ്യൻ പ്രകൃതിയിൽ നടത്തിയിരിക്കുന്ന ചില ക്രൂരമായ ഇടപെടലുകളെ കുറിച്ചുള്ള ചൂണ്ടുപലക കൂടിയാണ് ഈ ചിത്രം. ഒരു environmental movie ആയി ഒരാൾപ്പൊക്കത്തെ ആരെങ്കിലും കണ്ടാൽ അതിൽ അതിശയോക്തിയില്ല എന്ന് പറയാം. ഉയർന്ന വ്യക്തി എന്ന് വ്യംഗ്യമായി അർത്ഥം വരുന്ന മഹേന്ദ്രൻ എന്ന നാമധേയത്തിലുള്ള വ്യക്തിയ, ജീവിതം എത്ര നിസ്സാരം എന്ന് കാണിച്ചു കൊടുക്കുന്നത് മായ എന്ന് പേരുള്ള ഒരു സ്ത്രീയാണ്. മഹേന്ദ്രൻ, മായ, ഛായ എന്നിങ്ങനെ വാക്കുകൾക്കൊണ്ടുള്ള സമർത്ഥമായ ഒരു കളി തന്നെ നമുക്കിതിൽ കാണാം. ഹരിദ്വാറിലേക്കുള്ള യാത്രക്കിടയിൽ മഹി ആദ്യം മായയെ കണ്ടുമുട്ടുന്ന അവസരത്തിൽ അവൾ മഹിയോട് പറയുന്നത്, അയാൾ നല്ലൊരു നടനാനെന്നാണ്. അത് അയാളെ പൊടുന്നനെ അസ്വസ്ഥനാക്കുന്നു, അല്പം കൂടി ആഴത്തിൽ ചിന്തിക്കുമ്പോൾ നമുക്ക് നമ്മെ തന്നെ മഹിയിൽ കാണുവാൻ സാധിക്കും. നമ്മെ തന്നെ മറന്നു ജീവിതത്തിലെ പല ലക്ഷ്യങ്ങൾക്കായി ഓടുന്ന നാം, പലപ്പോഴും ജീവിതത്തിൽ അഭിനയിക്കുകയാണെന്ന് നമ്മോടു വ്യംഗ്യമായി ചിത്രം പറയുന്നത് ഇങ്ങനെയുള്ള സംഭാഷണശകലങ്ങളിലൂടെയാണ്. മായയെ തേടി കുന്നിൻ മുകളിലേക്ക് നടന്നു കയറുന്ന മഹി, അവളെ കണ്ടുമുട്ടുമ്പോൾ, അവളുടെ വാക്കുകൾ കേൾക്കാതെ ഉയരത്തിലേക്ക് ഓടി കയറുന്നു. മുകളിലെത്തുന്ന മഹി മായയോട് അവൾ നടന്നു കയറിയ ദൂരം തനിക്ക് ഓടി കയറാൻ കഴിഞ്ഞുവെന്ന് അഹങ്കാരത്തോടെ പറയുമ്പോൾ, നമ്മൾ സഞ്ചരിച്ച ദൂരവും, എത്തിയ സ്ഥലവും ഒന്ന് തന്നെയെന്നാണ് മായയുടെ മറുപടി. ആ മറുപടി ശ്രദ്ധിക്കുക, ചിത്രം ഒരേ സമയം Spiritual ഉം Philosophyക്കലുമാകുന്നത് ഇത്തരം സംഭാഷണങ്ങളിലൂടെയാണ്. ജീവിതത്തിന്റെ നശ്വരതയെയും മരണമെന്ന യാഥർത്ഥ്യത്തെക്കുറിച്ചും നമ്മെ ഓർമ്മിപ്പികുകയാണ് ചിത്രമിവിടെ. മനുഷ്യ ജീവിതത്തെയും ആറടി മണ്ണിനേയും ബന്ധിപ്പിക്കുന്ന ഇത്തരം രംഗങ്ങളിലാണ്, ചിത്രത്തിനു ഒരാൾപ്പൊക്കം എന്ന പേരു നൽകിയതിന്റെ പ്രസക്തി എന്ന് തോന്നുന്നു.

അവസാനിപ്പിക്കുന്നതിന് മുന്നേ, ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കുറിച്ച് കൂടി പറയാതെ നിർത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല. മഹേന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രകാശ് ബാരെയാണ്. പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്തസ്വാമി മായയെ നമുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നു. ഇരുവരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്, എങ്കിലും എടുത്തു പറയേണ്ടത് പ്രകാശ് ബാരേയുടെ പ്രകടനമാണ്. മികച്ച ഫ്രെയിമുകളാൽ സമ്പന്നമാണ് ചിത്രം, ഏതൊരു ബിഗ്‌ ബജറ്റ് ചിത്രത്തോടും കിടപിടിക്കാൻ തക്കവണ്ണമുള്ള സിനിമാട്ടോഗ്രാഫിയാണു ചിത്രത്തിന്റേത്. ഡിജിറ്റൽ സിനിമാട്ടൊഗ്രാഫിയുടെ സാധ്യതകൾ അനന്തമാണെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഇന്ദ്രജിത്തിന്റെ ഛായാഗ്രഹണം. പശ്ചാത്തല സംഗീതവും ചിത്രത്തോട് ചേർന്നു പോകുന്നു, ചില രംഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന നിശബ്ദതയും രംഗങ്ങളുടെ ഭംഗി വർദ്ധിപ്പിച്ചിരിക്കുന്നു എന്ന് പറയാം. അപ്പുക്കുട്ടൻ ഭട്ടതിരിയുടെ ചിത്രസംയോജനവും മികച്ചതു തന്നെ. അഭിനേതാക്കളും അണിയറ പ്രവർത്തകരും തങ്ങളുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ, ഈ ചിത്രത്തിന്റെ, ചിത്രത്തിന്റെ ജീവനാഡിയായി മാറുന്നത് തിരക്കഥയും സംവിധായകൻ സനൽ ശശിധരനുമാണ്. ഫ്രോഗെന്ന ഷോർട്ട് ഫിലിമിലൂടെ നമുക്ക് പരിചിതനായ സനൽ, ഈ ചിത്രത്തിലും വേറിട്ട വഴിയിലൂടെയാണ് ചരിക്കുന്നത്. തിരക്കഥയിലും സംഭാഷണത്തിലും പുലർത്തിയ വ്യത്യസ്ത, പ്രേക്ഷകരിലേക്ക് സംവദിക്കുന്നതിൽ വിജയിച്ചിരിക്കുന്നു എന്നതിലാണ് ഈ ചിത്രത്തിന്റെ മേന്മ, അത് തന്നെയാണ് സംവിധായകനെന്ന നിലയിൽ സനലിന്റെ വിജയമെന്ന് ഞാൻ കരുതുന്നു.  Traditional സിനിമകളുടെ ചട്ടക്കൂടിനു വിരുദ്ധമായി, നിക്ഷിപ്തമായ ഒരു ഘടനക്കുള്ളിൽ നിന്നല്ല സനൽ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്, അത് കൊണ്ടു തന്നെ, വളരെ abstract ആയ ഒരു അന്ത്യമാണ് ചിത്രം സമ്മാനിക്കുന്നത്. ഒരു പക്ഷേ പ്രേക്ഷകർക്ക് ചിന്തിക്കാനുള്ള വ്യത്യസ്തമായ വഴികൾ വെട്ടിത്തുറന്നിട്ട്, ഈ ചിത്രം ഒരു ക്ലൈസ്മാക്സിൽ എത്തുന്നില്ല എന്നൊരു വാദഗതി കൂടി ഇതിനൊപ്പം ചേർത്ത് വയ്ക്കാം. ഒരേ സമയം സാമൂഹികവും മാനുഷികവും ആത്മീയവും തത്വചിന്താപരവുമായ നിരവധി കാര്യങ്ങളെ സ്പർശിച്ചു കൊണ്ടാണ് ചിത്രം കടന്നു പോകുന്നത്. ആസ്വാദനത്തിന്റെ പല തലങ്ങളിൽ നിന്ന് കൊണ്ട്, അവരവരുടെ അഭിരുചിക്കും ആസ്വാദനക്ഷമതക്കുമൊത്ത് ഈ ചിത്രം ആസ്വദിക്കുവാൻ പ്രേക്ഷകർക്ക് കഴിയുമെന്ന് തോന്നുന്നു. ഒരു പക്ഷേ ഈ ചിത്രം കൊണ്ട് സനൽ ഉദ്ദേശിക്കുന്നതും അത് തന്നെയായാകും.

Monday, March 28, 2011

പ്രിഥ്വിരാജിനെ പേടിക്കുന്നതാര്?

മലയാള സിനിമയില്‍ ഏകദേശം ഒരു പത്തു വര്‍ഷം പിറകിലേക്ക് സഞ്ചരിച്ചാല്‍, മമ്മൂട്ടി-മോഹന്‍ലാല്‍ യുഗത്തിനു ശേഷം ആരെന്ന ചോദ്യം പ്രസക്തമായിരുന്നു. വളരെ പെട്ടെന്നു പ്രശസ്തിയിലെത്തിയ കുഞ്ചാക്കോ ബോബന്‍, ജനപ്രിയ നായകനായി ഉയര്‍ന്നു വന്ന ദിലീപ് എന്നിവരെയാണ് ആ സ്ഥാനങ്ങളിലേക്ക് പ്രേക്ഷകര്‍ കണ്ടിരുന്നത്.  എന്നാല്‍ കുഞ്ചാക്കോ ബോബന്‍ നിറം മങ്ങുകയും, ദിലീപ് ചിത്രങ്ങളിലെ ആവര്‍ത്തന വിരസത ജനങ്ങളെ മടുപ്പിക്കുകയും ചെയ്തതോടെ, പുതിയൊരു കാത്തിരിപ്പിന് തുടക്കമാകുകയായിരുന്നു. എന്നാല്‍ 2000നു ശേഷം ഒരു പിടി താരങ്ങള്‍, ഏകദേശം ഒരേ കാലഘട്ടത്തില്‍ മലയാളത്തില്‍ എത്തിച്ചേര്‍ന്നു. പഴയകാല നായകനായ സുകുമാരന്റെ മക്കളായ പൃഥ്വിരാജും, ഇന്ദ്രജിത്തും അങ്ങനെയാണ് മലയാളികള്‍ക്കു മുന്നിലെത്തുന്നത്. രഞ്ജിത്തിന്റെ നന്ദനത്തിലൂടെ തുടക്കം കുറിച്ച പൃഥ്വിരാജാണ് അതില്‍ തിളങ്ങിയത്. ആദ്യ കാല ചിത്രങ്ങളില്‍, നന്ദനവും, എ.കെ സാജന്റെ സ്റ്റോപ്പ് വയലന്‍സിലും തിളങ്ങിയ പൃഥ്വിക്ക്, വലിയ ബ്രേക്കായത് സ്വപ്നക്കൂടായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെടാത്ത ചിത്രങ്ങള്‍ വലിച്ചു വാരി ചെയ്ത്, സ്വയം കുഴിച്ച കുഴിയില്‍ ഇടക്കൊന്നു വീണുവെങ്കിലും, പല നല്ല കഥാപാത്രങ്ങളും പൃഥ്വിയെ തേടിയെത്തി. അമ്മക്കിളിക്കൂട്, ശ്യാമപ്രസാദിന്റെ അകലെ, പോലീസ്, ദൈവനാമത്തില്‍, അച്ഛനുറങ്ങാത്ത വീട്, വര്‍ഗ്ഗം, ക്ലാസ്മേറ്റ്സ്, വാസ്തവം, ചോക്ലേറ്റ്, തലപ്പാവ്, തിരക്കഥ, അര്‍ജ്ജുനന്‍ സാക്ഷി തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. അതില്‍ വാസ്തവത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. തമിഴില്‍, കനാ കണ്ടേന്‍, മൊഴി, സത്തം പോടാതേ തൂടങ്ങി ഒരു പിടി ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഉദയനാണു താരം എന്ന ചിത്രം തമിഴില്‍ വെള്ളിത്തിരയായി റീമേക്ക് ചെയ്തപ്പോള്‍, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിയായിരുന്നു. എന്നാല്‍ മണിരത്നത്തിന്റെ രാവണന്‍ എന്ന ചിത്രം അദ്ദേഹത്തിനു ലഭിച്ച അംഗീകാരമായി മാറി. പുതിയ മുഖം എന്ന ചിത്രം ഇറങ്ങിയപ്പോള്‍ അദ്ദേഹം സൂപ്പര്‍ സ്റ്റാര്‍ പദവില്‍ അവരോധിക്കപ്പെട്ടു. (സ്വയം അവരോധിച്ചും എന്ന് ഒരു കൂട്ടം ഫാന്‍സുകാര്‍ പറയുന്നു.) 

 2002 ല്‍ നിന്നും 2011ല്‍ എത്തി നില്‍ക്കേ, പൃഥ്വി എന്ന നടന്‍ വളരെയധികം വളര്‍ന്നിരിക്കുന്നു എന്നത് വ്യക്തമാണ്. അദ്ദേഹത്തിന്റെ ഫാന്‍സുകാര്‍ പറയുന്നത് മോഹന്‍ലാല്‍-മമ്മൂട്ടി ദ്വയത്തിനു വെല്ലുവിളിയായി ഉയര്‍ന്നു വരുവാന്‍ പൃഥ്വിക്കു കഴിഞ്ഞിരിക്കുന്നു എന്നതാണ്. രാവണന്‍ എന്ന ചിത്രം അദ്ദേഹത്തിനു നല്‍കിയ മൈലേജും വളരെ വലുതാണ്. ഇന്നത്തെ സിനിമാ വ്യവസായത്തില്‍, ഏതൊരു ചിത്രത്തിന്റേയും വിധി നിര്‍ണ്ണയിക്കുന്നത്, അതിനു ലഭിക്കുന്ന ഇനിഷ്യല്‍ കളക്ഷനാണെന്നത് വ്യക്തമാണ്. കളക്ഷനില്ലാത്ത പക്ഷം, ഹോള്‍ഡ് ഓവറായി പോകുന്ന പല നല്ലചിത്രങ്ങളും നമ്മള്‍ ഇപ്പോള്‍ കാണാറുണ്ട്. പുതിയമുഖം എന്ന ചിത്രം മുതലിങ്ങോട്ട് നോക്കിയാല്‍, പൃഥ്വി ചിത്രങ്ങള്‍ക്ക് ഒരു മിനിമം ഓഡിയന്‍ ഉണ്ട്. അതായത്, മിക്കവാറും എല്ലാ ചിത്രങ്ങള്‍ക്കും നല്ല ഇനിഷ്യല്‍ കളക്ഷന്‍ ലഭിക്കുന്നു എന്നതാണ്. പ്രമുഖ ഒരു സംവിധായകന്റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തിയാല്‍, മോഹന്‍ലാലിന്റേയോ മമ്മൂട്ടിയുടെയോ ചിത്രങ്ങള്‍ക്കു ലഭിക്കുന്ന ഇനിഷ്യല്‍ കളക്ഷന്‍ നേടാന്‍ കഴിവുള്ള ഒരു സ്റ്റാര്‍ തന്നെയാണ് പൃഥ്വി. ഒന്നോ രണ്ടോ തീയേറ്ററുകളില്‍ പടമിറങ്ങിയാലും ആളുകള്‍ ടിക്കറ്റു കിട്ടാതെ തിരിച്ചു പോകുന്ന ഒരവസ്ഥ ഇപ്പോഴുണ്ട്. ഈയിടെ ബോക്സോഫീസ് വിജയമാകാത്ത അന്‍വര്‍, ത്രില്ലര്‍ തുടങ്ങിയ ചിത്രങ്ങളുടെ ഇനിഷ്യല്‍ കളക്ഷന്‍ അതാണ് സൂചിപ്പിക്കുന്നത്. വരും കാലങ്ങളില്‍, കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കൂടി ശ്രദ്ധ കാണിച്ചാല്‍ പൃഥ്വിരാജെന്ന നടന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയേക്കാം.

പക്ഷേ നമ്മുടെ സംസാര വിഷയം അതല്ല. പൃഥ്വിരാജ് സൂപ്പര്‍ സ്റ്റാര്‍ ആകുകയോ അല്ലയോ എന്നതല്ല, അതിലുപരി ഒരു യൂത്ത് സ്റ്റാര്‍ എന്ന നിലയില്‍ അദ്ദേഹത്തെ പേടിക്കുന്നതാര് എന്നതാണ്. പൃഥ്വിരാജിന്റെ സിനിമകള്‍ ഹിറ്റായി തുടങ്ങുന്ന സമയത്തെ കേട്ടു തുടങ്ങിയ ഒരു കാര്യമാണിത്. ആരോ പൃഥ്വിരാജിനെ പേടിക്കുന്നു, അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഫാന്‍സിനേക്കള്‍ കൂടുതല്‍ കൂവല്‍ തൊഴിലാളികളാണ് കയറുന്നത്. സത്യം എന്ന സിനിമ ഇറങ്ങിയ സമയത്ത്, വിനയന്‍ പരസ്യമായി പറഞ്ഞ ഒരു വസ്തുതയുണ്ട്. ആ സിനിമ കാണുവാന്‍ കയറുന്ന പലരും, ആദ്യവസാനം വെറുതെ കൂവുകയാണെന്ന്. അതില്‍ അഭിനയിച്ച ആ കുട്ടി വരുന്ന രംഗത്തു പോലും കൂവലുണ്ടായി എന്നും, തനിക്കത് നേരിട്ടു ബോധ്യപ്പെട്ടതുമാണെന്നും. ഈ കൂവല്‍ തൊഴിലാളികള്‍ ഇപ്പോഴും തീയേറ്ററില്‍ സജീവമാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ആദ്യകാലങ്ങളില്‍, പൃഥ്വിരാജിന്റെ സിനിമയ്ക്ക് ആളെ കയറ്റി കൂവിക്കുന്നത്, ദിലീപ് ഫാന്‍സായിരുന്നു എന്നായിരുന്നു പൊതുവെയുള്ള സംസാരം. എന്നാല്‍ ജനപ്രിയ നായകന്റെ ഗ്രാഫ് താഴേക്കു പോകുകയും, പൃഥ്വിയുടെ ഗ്രാഫ് കുത്തനെ ഉയരുകയും ചെയ്യുമ്പോഴും, ഇത്തരം കൂവല്‍ തൊഴിലാളികള്‍ തീയേറ്ററുകളില്‍ സജീവമാണ്. അന്‍വര്‍ എന്ന ചിത്രം കാണുവാന്‍ പോയപ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം അതിന് വിശ്വാസ്യത പകരുന്നു. പൃഥ്വിരാജിനെ കാണിക്കുന്ന രംഗങ്ങളിലും ഒരോ ഡയലോഗിനും കൂവലുകള്‍ ഉണ്ടായിരുന്നു. പടത്തിലെ മോശം രംഗങ്ങള്‍ക്കൊന്നും കൂവലുമുണ്ടായിരുന്നില്ല. അതില്‍ നിന്നും വ്യക്തമാണ് ചിത്രം മോശമായതു കൊണ്ട് കൂവുന്നതല്ല, മുന്‍ ധാരണയോടെ വന്ന് ചിത്രം മോശമാക്കാനായി കൂവുന്നതാണ്. പല സ്ഥലങ്ങളിലും പ്രേക്ഷകരുടെ പരാതിയെ തുടര്‍ന്ന് , ഇത്തരക്കാരെ പോലീസിലേല്‍പ്പിച്ചിട്ടുമുണ്ട്. 

കാലം മുന്നോട്ടു പോകുന്തോറും മലയാളികള്‍ക്കിടയില്‍ ഇന്റര്‍നെറ്റിന്റെ പ്രചാരം കൂടി വരുന്നു. അതോടെ സിനിമാ സംബന്ധമായ ചര്‍ച്ചകള്‍ക്ക് പുതിയ മാനങ്ങള്‍ കൈവരികയായിരുന്നു. സിനിമാ വാരികകളില്‍ നിന്നും സിനിമാ സംബന്ധമായ വിവരങ്ങള്‍ മനസ്സിലാക്കിയിരുന്നവര്‍, ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെയും സംവദിക്കുവാന്‍ തുടങ്ങി. അതിനൊപ്പം, ബൂലോകവും ഇതില്‍ ഒരു പ്രധാന ഭാഗധേയം നിര്‍വഹിക്കുന്നു. കൂവല്‍ തൊഴിലാളികളേ പോലെ ഒരു വിഭാഗം ബൂലോകത്തും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലും ഇപ്പോളുണ്ട്. സിനിമകള്‍ പുറത്തിറങ്ങുന്നതിനു മുന്നെ തന്നെ, സിനിമയെക്കുറിച്ചുള്ള നെഗറ്റീവ് കമന്റുകള്‍ പടച്ചു വിടുക എന്നതാണ് ഇവരുടെ പ്രധാന ജോലി. ഏതു ചര്‍ച്ചയിലും കടന്നു കയറുകയും, ഇറങ്ങാന്‍ പോകുന്ന സിനിമകള്‍ വരെ മോശമാണ് എന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും, അതു മാത്രമല്ല, ആ അഭിപ്രായങ്ങള്‍ വായനക്കാരില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ച ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. പല സിനിമാ സംബന്ധമായ ചര്‍ച്ചകള്‍ നടക്കുന്ന ഫോറങ്ങളിലും, ചിത്രമിറങ്ങി ഒരു ഷോ കഴിയുമ്പോഴേക്കും നെഗറ്റീവ് റിവ്യൂസുമായി രംഗപ്രവേശം ചെയ്യുന്ന ഇത്തരക്കാരെ നമുക്ക് കാണുവാന്‍ കഴിയും. പണ്ടോക്കെ ആദ്യ ഷോ കഴിയുമ്പോള്‍ ചിത്രത്തെക്കുറിച്ചൂള്ള ഒരു അഭിപ്രായം നമുക്ക് ലഴിച്ചിരുന്നുവെങ്കില്‍, ഇപ്പോഴതിനായി ക്രെഡിബിളിറ്റിയുള്ള നിരൂപണങ്ങള്‍ക്ക് കാത്തു നില്‍ക്കേണ്ടി വരുന്നു എന്ന സ്ഥിതി സംജാതമായിരിക്കുന്നു. ബൂലോകത്ത് ഈ ജോലിയില്‍ വ്യാപൃതരായിരിക്കുന്ന പലരും അനോണിമസ് പ്രൊഫൈലുകളിലാണ് വിലസുന്നത്. ഇവിടേയും പ്രധാന ഇര പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ തന്നെ. അന്‍വര്‍, ത്രില്ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇറങ്ങുന്നതിനു മുന്നേയും, അവയുടെ പരാജയത്തിനു ശേഷവും ഇത്തരക്കാര്‍ സോഷ്യന്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ കാണിച്ചു കൂട്ടുന്ന പരാക്രമങ്ങള്‍ കണ്ടാല്‍, മുജ്ജന്മത്തില്‍ അവര്‍ കംസനും പൃഥ്വി കൃഷ്ണനുമായിരുന്നുവെന്നും തോന്നിപ്പോകും. രാവണ്‍ എന്ന ചിത്രമിറങ്ങിയ സമയത്ത്, യൂട്യൂബിലൂടെയായിരുന്നു ഇത്തരക്കാരുടെ പരാക്രമങ്ങള്‍. ഇപ്പോഴിത ഉറൂമി ഇറങ്ങുന്നതിനു മുന്നെ ഇത്തരക്കാര്‍ പരാക്രമങ്ങളുമായി, ഇന്റര്‍നെറ്റില്‍ സജീവമായിട്ടുണ്ട്.


പലപ്പോഴും ഇത്തരം ചര്‍ച്ചകളും, പരാക്രമങ്ങളും കാണുമ്പോള്‍ എനിക്കു തോന്നിയ ഒരു കാര്യമുണ്ട്. പൃഥ്വിയെ പേടിക്കുന്നതാരാണ്? സൂപ്പര്‍ താരങ്ങളോ അതോ അവരുടെ ഫാന്‍സുകളോ? ആരുടെ കോട്ടയിലാണ് പൃഥ്വിയുടെ വളര്‍ച്ച വിള്ളലുകള്‍ വീഴ്ത്തുന്നത്? സൂപ്പര്‍ താരങ്ങളാണ് ഇതിനു പിന്നില്‍ എന്ന് എനിക്കു വിശ്വസിക്കുവാന്‍ കഴിയുന്നില്ല. കാരണം അതിന്റെ ആവശ്യം അവര്‍ക്കില്ല എന്നാണ് എനിക്കു തോന്നുന്നത്. പക്ഷേ മലയാള സിനിമാലോകത്ത്, സമാനമായ ആശയങ്ങളുള്ളവര്‍ ഒരു കോക്കസായി മാറുന്നുണ്ട് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അതു കൊണ്ടു തന്നെയാണ് കൂടുതല്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ പുറത്തു വരുന്നത്. ഈ കൂവല്‍ തൊഴിലാളികളും, ഇന്റര്‍നെറ്റിലെ കൂലി തെറി വിളിക്കാരുമെല്ലാം, ഒരുപറ്റം വിളറിപൂണ്ട  ഫാന്‍സ് മാത്രമാണ്. ഇത്തരം പരാക്രമങ്ങളുമായി വിലസുന്ന ഇവരില്‍ പലരുടേയും കൂറ് അല്ലെങ്കില്‍ ആരാധന മലയാളത്തിലെ ഒരു അതിമാനുഷിക സൂപ്പര്‍ താരത്തോടാണെന്നുള്ളത്, പല ചര്‍ച്ചകളിലും പ്രകടമായി വരുന്നതാണ്. അവയെല്ലാം പലപ്പോഴും വിമര്‍ശന വിധേയമായിട്ടുണ്ടെങ്കിലും, അവരത് നിര്‍ത്തുവാനുള്ള ഭാവമില്ല. സ്വന്തം സൂപ്പര്‍ താരത്തെ, ചവറുകള്‍ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കാതെ, മറ്റു യുവനടന്മാരുടെ ചിത്രങ്ങളെ കരിവാരിത്തേക്കാന്‍ ശ്രമിച്ചിട്ടെന്തു കാര്യം !!!! 

വാല്‍ക്കഷണം - ഇതിന്റെ പേരില്‍ ഇനി എന്നെ പൃഥ്വിരാജ് ഫാന്‍സ് ആക്കുമോ ???

Wednesday, July 21, 2010

എപ്പിക്കും മാതൃഭൂമിയും പിന്നെ ബൂലോകവും


ജൂലൈ മാസത്തിലെ ഒരു പ്രഭാതം പൊട്ടി വിടരുന്നു. കാലത്തെ കട്ടന്‍‌കാപ്പിയുടെ കൂടെ മുന്നിലെത്തിയ മാതൃഭൂമി പത്രം വിടര്‍ത്തിയപ്പോള്‍ ദാ കിടക്കുന്നു ഒരു ഞെട്ടിക്കുന്ന വാര്‍ത്ത... “ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നൊരു ബ്രൗസര്‍ വരുന്നു. സ്വതന്ത്ര സോഫ്ട്‌വേറില്‍ അധിഷ്ഠിതമായ 'എപ്പിക്ക്' ആണ്, ബ്രൗസര്‍രംഗം അടക്കിവാഴുന്ന ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും ഗൂഗിള്‍ ക്രോമിനുമിടയിലേക്ക് മത്സരത്തിന് എത്തുന്നത്. ഇന്ത്യയില്‍ രൂപംകൊടുത്ത ആദ്യ നെറ്റ്ബ്രൗസറായ 'എപ്പിക്' വ്യാഴാഴ്ച മുതല്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം" ഇതായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. സംഭവം കൊള്ളാമല്ലോ..? ഇന്‍റര്‍നെറ്റ് എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും ഗൂഗിള്‍ ക്രോമിനും ഗോമ്പറ്റീഷനായി ഒരു ഇന്ത്യന്‍ ബ്രൌസര്‍. ലവന്മാരു പുലി തന്നെയെന്നു പറഞ്ഞു ഒരു നിമിഷമെങ്കിലും ആവേശഭരിതനായിപ്പോയി ഞാന്‍. ഇനി ഇതു ഡൌണ്‍ലോഡ്‌ ചെയ്യണമെങ്കില്‍ വ്യാഴാഴ്ച വരെ കാത്തിരിക്കണമല്ലോ എന്ന സങ്കടത്തിലാണ് പേപ്പര്‍ ഞാന്‍ മടക്കി വച്ചത്‌.

അങ്ങനെ കാത്തിരുന്ന ആ സുദിനം വന്നെത്തി. എപ്പിക്ക് ബ്രൌസര്‍ പുറത്തിറങ്ങി. എന്റെ കഷ്ടകാലത്തിന് ഞാന്‍ ഈ കാര്യമങ്ങു മറന്നു പോയി. ഓഫീസിലെത്തെ ട്വിറ്ററിലെ എപ്പിക്ക്‌ ട്വീറ്റ് പ്രവാഹം കണ്ടപ്പോഴാണ് സംഗതി ഓര്‍മ്മ വന്നത്‌. എന്നാ പിന്നെ അതങ്ങ്‌ ഡൌണ്‍ലോഡ് ചെയ്തേക്കാം എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഇടിവെട്ടിയവനെ പാമ്പുകടിച്ചതു പോലെ ഓഫീസ് നെറ്റ്വര്‍ക്ക്‌ ഒടുക്കത്തെ സ്ലോ.. ഓഫീസ് സമയത്ത്‌  ഫേസ്‌ബുക്കും ഫാം‌വില്ലയും തുറന്നു വച്ചിരിക്കുന്നവരെ മനസ്സില്‍ ശപിച്ചു കൊണ്ട്‌, ഓര്‍ക്കുട്ടിലേക്ക്‌ ലോഗിന്‍ ചെയ്യുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. വൈകിട്ട്‌ വീട്ടില്‍ ചെന്നപ്പോഴൊന്നും ഇതിനെക്കുറിച്ച്‌ ഓര്‍ത്തുമില്ല. അവസാനം ശനിയാഴ്ചയെന്ന സുദിനത്തില്‍, രാവിലെ 10.52 എന്ന ശുഭമുഹൂര്‍ത്തത്തില്‍ എപ്പിക്ക്‌ ബ്രൌസര്‍ ഡൌണ്‍ലോഡ്‌ ചെയ്തു. അവരുടെ വെബ്‌സൈറ്റില്‍ മോസില എന്നു കണ്ടപ്പോള്‍ ഒന്നു പേടിച്ചു, ഇനിയെങ്ങാനും സൈറ്റുമാറിപ്പോയോ? ഇല്ല. എനിക്കു തെറ്റിയില്ല. ഇന്‍‌സ്റ്റാള്‍ ചെയ്തു വന്നപ്പോല്‍ സംഭവമതാ കിടിലം. ഒടുക്കത്തെ ലുക്ക് & ഫീല്‍. കൂടെ ഒരുപാട്‌ ആഡ്‌-ഓണുകളും. ട്വിറ്റര്‍, ഓര്‍ക്കുട്ട്‌, ഫേസ്‌ബുക്ക്, ജിമെയില്‍, മാപ്പ്.. എന്തിന് കമ്പ്യൂട്ടറിനായുള്ള ആന്റി വൈറസ് വരെ .. ഹോ ഒന്നും പറയേണ്ട. കണ്ടപ്പോഴേ രോമാഞ്ചം വന്നു പോയി.. ബാംഗ്ലൂരിലെ ഒരു കൂട്ടം ഐ.ടി ബുദ്ധിശാലികള്‍ ഇത്രയും പണി ഒപ്പിച്ചല്ലോ..!!!  അവന്മാരെ സമ്മതിക്കാതെ തരമില്ല.  ഒരു നിമിഷം എന്റെ ദേശസ്നേഹം ഉണര്‍ന്നു. കണ്ട സായിപ്പന്മാരുണ്ടാക്കിയ കൂതറ ബ്രൌസറൊന്നും ഇനി ഉപയോഗിക്കില്ലെന്ന് ഞാന്‍ ദൃഢപ്രതിഞ്ജ ചെയ്തു. അപ്പോഴേ ഒപ്പേറയും ക്രോമും ഞാന്‍ അടിച്ചു ദൂരെ കളഞ്ഞു. ഫയര്‍ ഫോക്സും, ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററും വയറ്റിപ്പിഴപ്പിന്റെ ഭാഗമായതിനാല്‍ ഞാന്‍ കണ്‍‌ട്രോള്‍ ചെയ്തു, അവരെ വെറുതെ വിട്ടു.

അതുവരെ ഫയര്‍ഫോക്സില്‍ വിരാജിച്ചു നടന്ന ഞാന്‍, അങ്ങനെ എപ്പിക്കിന്റെ ഒരു വന്‍ ആരാധകനായി മാറി. എപ്പിക്ക്‌ ഫാന്‍സ് അസോസിയേഷനെ പറ്റി വരെ ആലോചിച്ച്‌, ഒരു ഓര്‍ക്കുട്ട്` കമ്മ്യൂണിറ്റി തുടങ്ങിയാലെന്താ എന്നാലോചിച്ചിരിക്കുമ്പോഴാണ്, ദാ കിടക്കുന്നു ട്വിറ്റര്‍ ടൈം ലൈനില്‍ ഒരു ട്വീറ്റ്. Epic Browser is an Epic Fail !!! കണ്ടയുടനെ തന്നെ എന്റെ രക്തം തിളച്ചു. ആരെടാ ഇവന്‍ എപ്പിക്കിനെ തെറിവിളിക്കുന്നവന്‍. വല്ല സായിപ്പുമാണെന്നു കരുതി പ്രൊഫൈല്‍ നോക്കിയപ്പോള്‍, പ്രതീക്ഷ അസ്ഥാനത്തായി. ഒരു പാവം ബാംഗ്ലൂര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍, പരമോപരി ഒരു മല്ലു...സോറി മലയാളി.. ജാഡ തെണ്ടി, അസൂയ, അല്ലാതെന്താ? കഷ്ടപ്പെട്ട്‌ കുറെ ഇന്ത്യക്കാര്‍, ലോകത്ത്‌ ബ്രൌസര്‍ രംഗത്തെ കുത്തകക്കാരായ ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററിനും ഫയര്‍ഫോക്സിനും വെല്ലുവിളിയായി ഒരു ബ്രൌസര്‍ ഉണ്ടാക്കിയപ്പോള്‍ അഭിനന്ദിച്ചില്ലേലും, ആക്ഷേപിക്കാതെ ഇരുന്നു കൂടേടാ എന്നു അറിയാതെ ഞാന്‍ ചോദിച്ചു പോയി. അവന് ഒരു മറുപടി ട്വീറ്റ് റ്റൈപ്പു ചെയ്യുമ്പോഴാണ് ദാ വരുന്നു അടുത്ത ട്വീറ്റ്. EPIC = FIREFOX + AD-Ons ഇവന്‍ അടി മേടിക്കാതെ പോകൂല്ലേ..? ഇവനാരെടാ, ദേശസ്നേഹം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഐ.ടി ബുദ്ധിജീവിയോ? എന്നാലിവനിന്ന്‌ മറുപടി എഴുതിയിട്ടു തന്നെ കാര്യം എന്നു കരുതി, വീണ്ടും ടൈപ്പ്‌ ചെയ്യാന്‍ തുടങ്ങുകയും ദാ വരുന്നു അടുത്ത ട്വീറ്റ്. Using Epic is a risk, its not secure!!! ശ്ശെടാ.. ഇവനെ കൊണ്ടു തോറ്റല്ലോ.? ഇവനിന്ന്‌ എന്റെ കയ്യില്‍ നിന്നും തെറി കേള്‍ക്കും, അത്രയും വിചരിച്ചു കൊണ്ട്‌, ഞാന്‍ എപ്പിക്കില്‍ ഓപ്പണ്‍ ചെയ്തു വച്ചിരുന്ന ജിമെയില്‍ അപ്പോഴേ ലോഗ്‌ഔട്ട്‌ ചെയ്തു. ഇനി ഇവന്‍ പറയുന്നതെങ്ങാനും ശരിയാണെങ്കിലോ? എന്നാ പിന്നെ ഒന്ന്‌  നോക്കിയിട്ടു തന്നെ കാര്യമെന്നു ഞാനും കരുതി...

കച്ചകെട്ടി ഇറങ്ങിയാല്‍ വിവരങ്ങള്‍ പല വഴിയും വരും, ട്വിറ്ററില്‍ നോക്കി ഇരുന്നപ്പോള്‍ ദാ എപ്പിക്കിന്റെ ഗുണഗണങ്ങള്‍ ദാ “ബസ്സില്‍” കയറി വരുന്നു.  കൊട്ടിഘോഷിച്ചു പുറത്തു വന്ന എപ്പിക്ക്‌ ഒരു പുതിയ ബ്രൌസര്‍ അല്ല എന്നതാണ് പരമമായ സത്യം. മോസില ഫയര്‍ഫോക്സിനെ ബ്യൂട്ടിപാര്‍ലറില്‍ കയറി എപ്പിക്കായി പുറത്തിറക്കി എന്നതാണ് ഇതിനു പിന്നിലെ ഗുട്ടന്‍സ്. മോസില ഇപ്പോള്‍ തന്നെ, ഫയര്‍ഫോക്സിനൊപ്പം ആഡ്‌-ഓണ്‍സ് കൂട്ടിച്ചേര്‍ക്കുവാന്‍ അനുവദിക്കുന്നുണ്ട്‌. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആയ മോസില ഫയര്‍ഫോക്സിനൊപ്പം ചില പുതിയ ആഡ്-ഓണുകള്‍ ചേര്‍ത്ത്‌, പുതിയ രൂപത്തില്‍ പുറത്തിറക്കിയതാണ് എപ്പിക്ക്‌. കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്ന് ഇതുണ്ടാക്കിയവര്‍ അറിഞ്ഞില്ല എന്നു തോന്നുന്നു. കാരണം, ആ ആഡ്‌-ഓണുകളെല്ലാം തന്നെ അബദ്ധജഡിലമാണ്. ബ്രൌസര്‍ എന്നാല്‍ നാട്ടുകാര്‍ പലവിധ സൈറ്റുകള്‍ ബ്രൌസ് ചെയ്യാനുള്ള ഉപാധിയാണ്. ജിമെയിലേക്കും, യാഹുവിലേക്കും, ഫേസ്‌ബുക്കിലേക്കും പിന്നെ പല പല സൈറ്റുകളിലേക്കും പ്രവേശിക്കാനുള്ള കവാടമാണ്  പുതിയ ആഡ്-ഓണുകള്‍. എന്നാല്‍ ഇവയുടെ സുരക്ഷിതത്വം ഒരു ചോദ്യചിഹ്നം തന്നെയാണ്. പ്രധാനപ്പെട്ട വിവരങ്ങള്‍ കൈമാറുവാന്‍ സാധാരണ ഉപയോഗിക്കുന്നത്‌ https പ്രോട്ടോക്കോള്‍ ആണ്. എന്നാല്‍ എപ്പിക്കിലെ സൈഡ് ബാര്‍ ആപ്ലിക്കേഷന്‍ ഉപയൊഗിക്കുന്നത്‌ മൊബൈല്‍ ഉപയോഗത്തിനായുള്ള wap based സൈറ്റുകളാണ്. ഇവ പൊതുവെ സുരക്ഷിതമല്ല. അതു കൊണ്ടു തന്നെ, വളരെ എളുപ്പത്തില്‍ നിങ്ങളുടെ യൂസര്‍ നേമും പാസ്‌വേര്‍ഡും ഒക്കെ അടിച്ചു മാറ്റാന്‍ ഹാക്കിങ്ങിനെക്കുറിച്ച്‌ ശരാശരി അറിവുള്ള ഏതൊരാള്‍ക്കും സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന ന്യൂനത.

എപ്പിക്ക്‌ വാഗ്ദാനം ചെയ്യുന്ന മറ്റൊരു സൈഡ് ബാര്‍ ആപ്ലിക്കേഷനാണ്, ഇതില്‍ തന്നെയുള്ള ആന്റി-വൈറസ് സോഫ്റ്റ്വെയര്‍. സംഭവം കലക്കന്‍ തന്നെ. മിക്കാവാറും എല്ലാ ആന്റി-വൈറസ് സോഫ്റ്റെവെയറുകളും സൌജന്യ സേവനം വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ ഇവിടെ എപ്പിക്കിലെ ആന്റി വൈറസ് ആപ്ലിക്കേഷന്‍ അതു വാഗ്ദാനം ചെയ്യുന്നു. കാല്‍ക്കാശു മുടക്കാതെ, കമ്പ്യൂട്ടറിലെ ഫോള്‍ഡറുകള്‍ സെര്‍ച്ച്‌ ചെയ്തു വൈറസിനെ ഈ ആപ്ലിക്കേഷന്‍ വെട്ടി നിരത്തും, ഇതില്‍ കൂടുതല്‍ എന്താ വേണ്ടത്‌!!! പക്ഷേ ഒരു ചെറിയ പ്രശ്നമേയുള്ളൂ. ഇത് ഹാക്കര്‍മാര്‍ക്ക് പണി എളുപ്പമാക്കും. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും വളരെ എളുപ്പത്തില്‍ അതിപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. നിങ്ങള്‍ അറിയുക പോലും ഇല്ല. എപ്പിക്കിന്റെ മറ്റൊരു സവിശേഷത, ഈ ബ്രൈസറിന് ലൈസന്‍സ് ഇല്ല എന്നുള്ളതാണ്. ലൈസന്‍സ് അവതരിപ്പിക്കാത്തതിനാല്‍ ഇതിനു ലൈസന്‍സില്ല എന്നു വിശ്വസിക്കുകയേ തരമുള്ളൂ. എപ്പിക്കിന്റെ ഔദ്യോഗിക വെബ്‌ സൈറ്റ് അരിച്ചു പറുക്കിയിട്ടും, മരുന്നിനു പോലും ഒരു ലൈസന്‍സ് വിവരം അതില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മോസിലയില്‍ നിന്നാണല്ലോ എപ്പിക്ക്‌ രൂപം കൊള്ളുന്നത്‌. മോസില ഉപയോഗിക്കുന്നത്‌  “മോസില പബ്ലിക്ക് ലൈസന്‍‌സാ”ണ് (MPL). അതു പ്രകാരം നോക്കിയാല്‍, മോസില ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന എല്ലാ സോഫ്റ്റ്വെയറുകള്‍ക്കും  MPL ലൈസന്‍സ് ഉണ്ടാവേണ്ടതാണ്. എന്നാല്‍ എപ്പിക്കിനിത്‌ ബാധകമല്ല എന്നു തോന്നുന്നു. സംഭവം ഇന്ത്യനല്ലേ.. ഇനി കുന്നംകുളം-ചാവക്കാടാണോ എന്നു അന്വേഷിക്കേണ്ടിയിരിക്കുന്നു!!!

മൊത്തത്തില്‍ നോക്കിയാല്‍ എപ്പിക്കൊരു അബദ്ധ പഞ്ചാംഗമാണ്. ഇന്റര്‍നെറ്റിലെ ബ്രൌസര്‍ കുത്തക ഭീകരന്മാരെ വെല്ലുവിളിക്കാന്‍ ഇറങ്ങിയ എപ്പിക്കിന് നേരെ എഴുന്നേറ്റു നില്‍ക്കാനുള്ള ത്രാണിയില്ല എന്നതാണ് സത്യം. സുരക്ഷിതത്വം ഇല്ലാത്ത ഈ ബ്രൌസര്‍ വെറുതെ പത്രം വായിക്കാനും, സെര്‍ച്ച് ചെയ്തു കളിക്കാനും കൊള്ളാം. എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെ അല്പജ്ഞാനികളായ ചില പത്രക്കാര്‍ ഇവിടെ ഇതാഘോഷിക്കുകയാണ്. കാളപെറ്റു എന്ന കേട്ടാപാടെ കയറുമായി ഇറങ്ങിയിരിക്കയാണ് ചിലര്‍. മാതൃഭൂമിയില്‍ വന്ന ഐ.ടി ലേഖകന്റെ റിപ്പോര്‍ട്ട്‌ വായിച്ചാല്‍, ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററും ഫയര്‍ഫോക്സുമൊക്കെ മാര്‍ക്കറ്റില്‍ നിന്നു തന്നെ അപ്രത്യക്ഷമാക്കുമീ എപ്പിക്കെന്നു തോന്നും. അമ്മാതി തട്ടിവിടലാണ് ടിയാന്‍ നടത്തിയിരിക്കുനത്‌. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണെന്നോ, എപ്പിക്കെന്ന സോഫ്റ്ററ്റ്വെയറിന്റെ പരിമിതികളെന്തെന്നോ മനസ്സിലാക്കാതെ “ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് “ എന്നൊക്കെ വെണ്ടക്കാ അക്ഷരത്തില്‍ പത്രത്തില്‍ നിരത്തുന്ന മണ്ടന്മാരാണ് ഐ.ടി ലേഖകനെന്ന പേരില്‍ പത്രങ്ങളില്‍ കുത്തിയിരിക്കുന്നത്‌ എന്ന്‌ വിശ്വസിക്കാന്‍ തന്നെ പ്രയാസം. ഇത്തരം മണ്ടത്തരങ്ങള്‍ പടച്ചു വിടുന്നവരുടെ പ്രധാന ന്യായം എപ്പിക്ക്‌ ഇന്ത്യന്‍ ബ്രൌസറാണെന്നും, ഇന്ത്യക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കണമെന്നുമാണ്. സ്വദേശി ഉത്പന്നത്തോട് സ്നേഹം കാട്ടി, അവസാ‍നം എന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഇന്റര്‍നെറ്റ്‌ ബാങ്കിങ് വിവരങ്ങളും ഏതെങ്കിലും ഹാക്കര്‍ തെണ്ടി അടിച്ചു മാറ്റിയാല്‍, ഈ വിഡ്ഢിത്തം പുലമ്പി നടക്കുന്ന പത്രക്കാരന്‍ സമാധാനം പറയുമോ?

അതിനിടെ ബൂലോകത്തിലും തുടങ്ങി വിപ്ലവം. അല്പജ്ഞാനികളായ ചില പത്രക്കാരെ വിമര്‍ശിച്ചത്‌ വര്‍ഗ്ഗബോധമുള്ള ചില പത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ബൂലോകത്ത്‌ നിറഞ്ഞാടി പാവം ഐ.ടി കൂലിപ്പണിക്കാരെ പച്ചക്ക്‌ തെറി വിളിച്ചു. വിമര്‍ശിച്ചവരെ ബുദ്ധിജീവികളും അസഹിഷ്ണരുമാക്കി മാറ്റി. മണ്ടത്തരമെഴുതുന്ന ഐ.ടി ലേഖകരെ വിമര്‍ശിക്കാന്‍ പാടില്ല എന്നും, വിമര്‍ശിച്ചാല്‍ എഴുതി തുലച്ചുകളയും എന്ന ഭീഷണി വരെ എത്തി കാര്യങ്ങള്‍. പാവം ഐ.ടി ബുദ്ധിജീവികള്‍, പണി ചെയ്യുന്നതിനിടയില്‍ ട്വിറ്ററിലും ബസ്സിലും ഒക്കെ കയറി ഇത്തരം വിമര്‍ശനങ്ങള്‍ പറയുമ്പോള്‍ ഓര്‍ക്കണം, എഞ്ചിനീയറിങ്ങും എം.സി.എയുമൊന്നും പഠിക്കാതെ സാങ്കേതിക കാര്യങ്ങളില്‍ അഗ്രഗണ്യരായ ആളുകള്‍ പത്ര പ്രവര്‍ത്തന രംഗത്തും ബൂലോകത്തും ഉണ്ട്‌. അവര്‍ക്ക്‌ ഇത്തരം കാര്യങ്ങളിലെ വിവരങ്ങള്‍ ദൈവം നേരിട്ടു വന്നു പഠിപ്പിച്ചു കൊടുക്കുന്നതാണ്. അവരെ കാര്യങ്ങള്‍ പഠിപ്പിക്കുവാനോ, പറഞ്ഞു മനസ്സിലാക്കുവാനോ നിങ്ങള്‍ ആരുമല്ല. സായിപ്പുണ്ടാക്കിയ സോഫ്റ്റ്‌വെയറില്‍് പെയിന്റടിച്ച്‌ മെയ്‌ഡ് ഇന്‍ ഇന്ത്യ എന്ന ലേബലൊട്ടിച്ച്‌ ഇറക്കുന്നവരെ അവര്‍ പുകഴ്ത്തും യോഗ്യന്മാരാക്കും, അതൊന്നും നിങ്ങളെ ബാധിക്കുന്ന കാര്യമല്ല അതു കൊണ്ടു തന്നെ, നിങ്ങള്‍ മിണ്ടിപ്പോകരുത്‌... നിങ്ങള്‍ വെറും ബുദ്ധിജീവികള്‍.. തരുന്ന കാശിനു പണി ചെയ്ത്‌ എവിടെയെങ്കിലും കഴിഞ്ഞോണം.. അല്ലാതെ പ്രതികരിക്കരുത്‌, ഇതിലൊന്നും ഇടപെട്ടു പോകരുത്‌... സുരേഷ്‌ ഗോപിയുടെ ഭാഷയില്‍ പറഞ്ഞാല്‍ “That's none of your business to know!!!“  എന്തായാലും ഈ തമാശകള്‍ എവിടെ വരെ പോകുമെന്നു കാത്തിരുന്നു കാണുക തന്നെ വേണം.. ഇപ്പോ പേടി, എന്നെ ഇനി ഐ.ടി ബുദ്ധിജീവി ആക്കുമോ എന്നാ... അങ്ങനെയെങ്കില്‍ അതെന്റെ മാനേജറെ കാണിച്ച്‌ അടുത്ത അപ്രൈസലിലെങ്കിലും നല്ല റേറ്റിങ് വാങ്ങണം.. ഈ ബൂലോകത്തിന്റെ ഒരോ കാര്യങ്ങളേ....!!!

വാല്‍ക്കഷണം: ഇതിക്കെ കാണുമ്പോള്‍, എന്റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞ കഥയാണ് ഓര്‍മ്മവരുന്നത്‌. അദ്ദേഹം എം.സി.എ പഠിക്കുന്ന സമയത്ത്‌, ഒരു അദ്ധ്യാപകണ്‍ ഉപരിപഠനത്തിനായി അമേരിക്കയില്‍ പോയി തിരിച്ചു വന്നു. അദ്ദേഹം ആദ്യമായി പറഞ്ഞത്‌ ഇപ്രകാരമാണ്. “A new breed of programming language is coming which will change the entire programming world. നിങ്ങളാരും അറിഞ്ഞിരിക്കാന്‍ സാധ്യതയില്ല... അതിന്റെ പേരാണ് “സി-ഹാഷ് (C#) “ അപ്പോള്‍ ഒരു കുരുത്തം കെട്ടവന്‍ പറഞ്ഞു.. “സാറേ, അതു സി ഹാഷല്ല, സി -ഷാര്‍പ്പാണ്“ അതു കേട്ടു സാര്‍, “തന്നോടാരാ ഇതൊക്കെ പറഞ്ഞേ... Get Out of my class!!!"
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.