Thursday, January 29, 2009

ലവ്‌ ഇന്‍ സിംഗപ്പോര്‍ (Love In Singapore)

മമ്മൂട്ടി നായക കഥാപാത്രത്തിലെത്തിന്ന ആദ്യത്തെ റാഫി-മെക്കാര്‍ട്ടിന്‍ ചിത്രമാണ്‌ ലവ്‌ ഇന്‍ സിംഗപ്പോര്‍. കഥ, തിരക്കഥ, സംഭാഷണം എന്നിവ റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിന്റെ തന്നെയാണ്‌. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ റാഫിയാണ്‌. തെലുങ്കു നടി നവനീത്‌ കൌര്‍ ആണ്‌ ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. സലീം കുമാര്‍, രാജന്‍.പി.ദേവ്‌, ബിജു കുട്ടന്‍, ജയസൂര്യ, ജനാര്‍ദ്ദനന്‍, ലാലു അലക്സ്‌, സുരാജ്‌ വെഞ്ഞാറമൂട്‌, മങ്കാ മഹേഷ്‌, സുകുമാരി, ഗീതാ വിജയന്‍, ശ്രുതി ലക്ഷ്മി തുടങ്ങി ഒരു ചെറിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്‌. ലളിതമായ ഒരു കഥ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച്‌ അവതരിപ്പിച്ചിരിക്കുന്നു. അതാണ്‌ ലവ്‌ ഇന്‍ സിംഗപ്പോര്‍.

ഇത്‌ മച്ചുവിന്റെ (മമ്മൂട്ടി) കഥയാണ്‌. ആദ്യ രംഗത്തില്‍ തന്നെ സിംഗപ്പൂരില്‍ കറങ്ങി നടക്കുന്ന മച്ചു, ആരെയോ അന്വേഷിക്കുന്നു എന്നു പറയുന്നു. ആദ്യ പകുതിയെ ഒരു ഫ്ലാഷ്‌ ബാക്കു പോലെ അവതരിപ്പിച്ച്‌ കഥ പറഞ്ഞിരിക്കുന്നു. തെരുവില്‍ പാട്ട പറുക്കി നടന്ന ഒരു തെരുവിന്റെ സന്തതിയായ ഒരു ചെക്കന്‍ വളര്‍ന്ന്‌ കോടീശ്വരനാകുന്നു. എല്ലാവരേയും മച്ചു മച്ചു എനു വിളിക്കുന്ന അവന്റേ പേരു്‌ മച്ചു എന്നായി മാറി. ബാല്യകാല സുഹൃത്തുക്കളായ ഷുക്കൂര്‍ ഖാനും (സലീം കുമാര്‍) നാരായണ്‍ജി (ബിജുക്കുട്ടന്‍) എന്നിവരാണ്‌ മച്ചുവിന്റെ സന്തതസഹചാരികള്‍. തെരുവിന്റെ മക്കളായതിനാല്‍, സാധാരണക്കാരോട്‌ അനുകമ്പയും സ്നേഹവുമെല്ലാം മച്ചുവിനം സുഹൃത്തുക്കള്‍ക്കും ഉണ്ട്‌. കൊച്ചി നഗരത്തിലെ ഏറ്റവും വലിയ സ്ക്രാപ്പ്‌ ഡീലറായ മച്ചു, ബിസിനസ്സ്‌ ഉപദേഷ്ടാവായ സായിപ്പിനെ (നെടുമുടി വേണു) പരിചയപ്പെടുന്നതോടെ, മച്ചുവിനു മുന്നില്‍ സ്വപ്നങ്ങളുടെ മറ്റൊരു വലിയ ലോകം തുറക്കപ്പെടുകയാണ്‌. ഷെയര്‍ മാര്‍ക്കറ്റ്‌ ബിസിനസ്സ്‌ ചെയ്യുന്ന സായിപ്പ്‌ ഒരു സുപ്രഭാതത്തില്‍ മച്ചുവിന്റെ പണവും, ബിസിനസ്സില്‍ നഷ്ടം വന്നു എന്നു പറഞ്ഞ്‌, ആതമഹത്യക്കു ശ്രമിക്കുന്നു. എന്നാല്‍ അതിനു പകരമായി, മച്ചു സായിപ്പിന്റെ മകളെ കല്യാണം കഴിച്ചോളാം എന്നു പറയുന്നു. പക്ഷേ ആള്‍മാറാട്ടം നടത്തി, മച്ചുവിനെ കബളിപ്പിച്ച്‌ സായിപ്പ്‌ സിംഗപ്പൂരിലേക്കു കടന്നു കളയുന്നതോടെ കഥാഗതി തിരിയുകയാണ്‌. സായിപ്പിനെ കണ്ടുപിടിക്കാനും, കണ്ടുപിടിച്ച്‌ തന്റെ പണം തിരികെ നേടാന്‍ മച്ചു സിംഗപ്പൂരിലേക്ക്‌ തിരിക്കുന്നു. ഇതാണ്‌ ലവ്‌ ഇന്‍ സിംഗപ്പോര്‍ എന്ന ചിത്രത്തിനെ ഇതിവൃത്തം..

അഭിനയത്തില്‍ മമ്മൂട്ടി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചിരിക്കുന്നു. മമ്മൂട്ടിയെ പോലൊരു നടന്‌ അഭിനയിച്ചു ഫലിപ്പിക്കാന്‍ തക്കതൊന്നും ഈ ചിത്രത്തില്‍ ഇല്ല എന്നു തന്നെ പറയാം. ഒരു വിധം നല്ല രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്തിട്ടുമുണ്ട്‌. എന്നാല്‍ സഹചാരികളായി വരുന്ന സലീംകുമാറും ബിജുക്കുട്ടനും വളരെ നന്നായി തന്നെ തമാശ രംഗങ്ങള്‍ കോര്‍ത്തിണക്കി അഭിനയിച്ചിരിക്കുന്നു. ചെറിയ റോളെങ്കിലും ജയസൂര്യ, തന്റെ അഭിനയം മികച്ചതാക്കി. രാജന്‍.പി.ദേവിന്റെ കഥാപാത്രത്തെ എവിടോക്കെയോ കണ്ടു മറന്നതു പോലെ തോന്നി. സുരാജ്‌ വെഞ്ഞാറമൂടിന്റെ കഥാപാത്രം സ്ഥിരം പാറ്റേണിലുള്ളതാണെങ്കിലും, വളരെക്കുറച്ച്‌ തമാശ രംഗങ്ങളേ കൈകാര്യം ചെയ്യുന്നുള്ളു. ജനാര്‍ദ്ദനനും, സുകുമാരിയും, ഗീതാവിജയനുമെല്ലാം വന്നു പോകുന്ന കഥാപാത്രങ്ങളായപ്പോള്‍, ചെറുതെങ്കിലും, ലാലു അലക്സ്‌ തന്റെ പോലീസ്‌ വേഷത്തെ മോശമാക്കിയില്ല. നായിക നവനീത്‌ കൌര്‍ ഇടക്കിടെ വന്നു പോകുമെന്നല്ലാതെ, അവസാന സീനില്‍ വരെ കാര്യമായൊന്നും ചെയ്യാനില്ല. ദൌര്‍ഭാഗ്യവശാല്‍ കഥ ചുറ്റിപറ്റി നില്‍ക്കുന്നത്‌ ഈ കഥാപാത്രത്തേയും. റാമ്പ്‌ രംഗങ്ങളില്‍ മമ്മൂട്ടിയുടെ അഭിനയം മികച്ചതായിരുന്നു. വിവിധ വേഷഭൂഷാദികളില്‍ രംഗത്തെത്തുന്ന മമ്മൂട്ടി, ഇപ്പോഴും താന്‍ തന്നെയാണ്‌ മലയാളത്തിലെ ഏറ്റവും ചെറുപ്പം നിലനിര്‍ത്തുന്ന നടന്‍ എന്ന്‌ നിസ്സംശയം തെളിയിച്ചിരിക്കുന്നു.

വളരെ ലളിതമായ കഥ എന്നത്‌, ഈ കഥയുടെ പ്ലസ്സ്‌ ആകുമ്പോള്‍, അതു തന്നെ ഈ കഥയുടെ ന്യൂനതയുമാകുന്നു. ഒട്ടനവധി മികച്ച തമാശരംഗങ്ങള്‍ ഉണ്ടങ്കിലും, അവയെ കോര്‍ത്തിണക്കിയപ്പോള്‍ ഒരല്‍പം അഭംഗി തോന്നി. അതാണ്‌ റാഫി-മെക്കാര്‍ട്ടിന്റെ ഈ തിരക്കഥയുടെ പ്രധാന പ്രശ്നമായി തോന്നിയതു്‌. പക്ഷേ, മച്ചുവിനെ പറ്റിക്കുവാന്‍ നടത്തുന്ന ആള്‍മാറാട്ട രംഗങ്ങളും, ജയസൂര്യയുടെ രംഗപ്രവേശവുമെല്ലാം മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. തന്റെ ശക്തി ഉപയോഗിക്കുന്നതില്‍ കൂടുതല്‍ സ്വന്തം ബുദ്ധി ഉപയോഗിച്ച്‌, ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന മച്ചുവിനെയാണ്‌ നാം കാണുക. അമാനുഷിക കഥാപാത്രമില്ല എന്നത്‌ ഈ കഥയുടെ ഒരു പ്ലസ്സാണ്‌. സംവിധാനത്തില്‍ റാഫി-മെക്കാര്‍ട്ടിന്‍ ഒരുപാട്‌ പിന്നോക്കം പോയിരുന്നു. ഒരു ലളിതമായ കഥയില്‍ ഇത്രയും വലിയൊരു ചിത്രം നിര്‍മ്മിക്കുക എന്നത്‌ തന്നെ ഒരു വലിയ പരീക്ഷണമാണ്‌. കഥാപാത്രങ്ങളില്‍ കുറച്ചു കൂടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ചിത്രത്തെ ഇനിയും മികച്ചതാക്കി മാറ്റാം കഴിയുമായിരുന്നു എന്ന്‌ തോന്നി. കഥയുടെ തുടക്കം കണ്ടാലെ ഒടുക്കം ഊഹിക്കാമെങ്കിലും, അവസാനം ഊഹത്തിനപ്പുറത്തേക്കെത്തിച്ചിരിക്കുന്നു എന്നത്‌ ഒരു നല്ല കാര്യമാണ്‌.

ഈ ചിതത്തിന്റെ ഗാനങ്ങളൊരുക്കിയിരിക്കുന്നത്‌ സുരേഷ്‌ പിറ്റേഴ്സാണ്‌. ഗാനരചന, രാജീവ്‌ ആലുങ്കലും സന്തോഷ്‌ വര്‍മ്മയും. റാഫി മെക്കാര്‍ട്ടിന്റെ സ്ഥിരം ടീമായ സുരേഷ്‌ പീറ്റേഴ്സിന്‌, ആ പഴയ പ്രഭാവം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. വെറുതെ കുറച്ചു ശബ്ദങ്ങള്‍ കുത്തിനിറച്ചതു പോലെ അനുഭവപ്പെട്ടു. ഗാനങ്ങളുടെ വരികള്‍, ഒരിത്തിരി ശ്രമപ്പെട്ട്‌ അറിയാന്‍ ശ്രമിച്ചെങ്കിലും അവയും നിരാശപകരുന്നതായിരുന്നു. മോഹന്‍ സിത്താരയുടെ പിന്നണി സംഗീതം മികച്ചതായി തോന്നി. ചിത്രത്തിന്റെ സാങ്കേതിക മികവ്‌ ആരേയും ആകര്‍ഷിക്കുന്നതാണ്‌. സിംഗപ്പൂരിന്റെ ഭംഗി ഒപ്പിയെടുത്ത ക്യാമറാമാന്‍ സഞ്ജീവ്‌ ശങ്കര്‍, റാമ്പ്‌ സീനുകളേയും മികച്ച രീതിയില്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. കലാസംവിധാനത്തില്‍ ബോബന്റെ കഴിവും സഞ്ജീവിനെ സഹായിച്ചിട്ടുണ്ടാവണം. ഹരിഹരപുത്രന്റെ എഡിറ്റിംഗും നന്നയി, പക്ഷേ ഇടക്കു ഒന്നു രണ്ടിടങ്ങളില്‍ സീനുകള്‍ തമ്മില്‍ ബന്ധമില്ലാത്തതു പോലെ തോന്നി, പിന്നെ എന്റെ സുഹൃത്താണ്‌ പറഞ്ഞത്‌, അത്‌ തീയേറ്ററുകാര്‍ കത്രിക വച്ചതാണെന്ന്‌!!! അധികം സംഘട്ടന രംഗങ്ങള്‍ ഇതില്‍ ഇല്ല. ഉള്ളവ ഭംഗിയായി ചെയ്തിരിക്കുന്നു.

ഇതൊരു ഫാന്‍സിനു വേണ്ടിയുള്ള സിനിമ എന്നു വേണമെങ്കില്‍ പറയാം, പക്ഷേ അമാനുഷികമായി ഒന്നുമില്ല എന്നത്‌ അവരെ നിരാശരാക്കിയിരിക്കും, തീര്‍ച്ച. അഭിനയത്തേക്കാള്‍ ഇതിന്റെ ദൌര്‍ബല്യമായി എനിക്ക്‌ തോന്നിയത്‌ തിരക്കഥയും സംവിധാനവുമാണ്‌. ഈ ചിത്രത്തെ ഇതിലും മികച്ചതാക്കാന്‍, ഒരു മികച്ച തിരക്കഥാകൃത്തിനും, സംവിധായകനും കഴിയും എന്നു തോന്നിപ്പോയി, പലവട്ടം. ഈ ചിത്രത്തിന്റെ ആകെ തുക എന്നത്‌, കുടുംബവുമായി അല്‍പനേരം തീയേറ്ററില്‍ പോയിരുന്ന്‌ ചിരിക്കാം. പക്ഷേ ഒരിക്കലും ഒരു നിരൂപകന്റെ മനസ്സുമായി ഇതു കാണാന്‍ പോകരുത്‌, അതു നിങ്ങളെ നിരാശപ്പെടുത്തും....

3 comments:

  1. ചിത്രം കണ്ട ഒന്നു രണ്ടു സുഹൃത്തുക്കളില്‍ നിന്നും നല്ല പ്രതികരണമല്ല ലഭിച്ചത്. പൊതു അഭിപ്രായവും അനുകൂലമല്ലല്ലോ.

    ReplyDelete
  2. മമ്മുക്ക റാമ്പ് സീനില്‍ ഇട്ടതു ചെല്‍സിയുട തൊപ്പി
    ഹും ഞാന്‍ ഈനി ആ പടംക്കാണില്ല .....

    മാഞ്ചസ്റ്റര്‍ സിദാബാദ് ...

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.