Saturday, March 31, 2012

മലയാള സിനിമയും മാറുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും...


ഒരു ദിവസം പൊടുന്നെ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ Girl In The Bus എന്ന പേരില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നു. ബസ്സില്‍ യാത്ര ചെയ്യുന്ന യുവാക്കള്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു. അതിനിടെ മുന്‍ സീറ്റിലിരുന്ന ഒരു സ്ത്രീയെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും, ആ സ്ത്രീ അയാളെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്യുന്നതുമായ ദൃശ്യങ്ങളടങ്ങുന്നതായിരുന്നു ആ വീഡിയോ. മൊബൈലില്‍ പകര്‍ത്തിയ ഈ രംഗങ്ങള്‍ ആകാംഷയോടെ തുറന്നു നോക്കുന്നവരുടെ മുന്നിലേക്ക്‌ ആന്‍റി-ക്ലൈമാക്സ് പോലെ എത്തുന്നത്, She is 24 Female Kochi എന്നാണ്. കഥയറിയാതെ അമ്പരക്കുന്ന കാഴ്ചക്കാര്‍ക്ക് അപ്പോഴാണ്‌ മനസ്സിലാവുന്നത്, അത് 22 Female Kottayam എന്ന ചിത്രത്തിന്‍റെ പ്രോമോ ആണ് എന്ന്.  സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളിലൂടെ തീപ്പൊരി വേഗത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോകള്‍ ലോകത്തില്‍ പല സ്ഥലങ്ങളില്‍ പരീക്ഷിച്ച വൈറല്‍ വീഡിയോ എന്ന ആശയത്തിന്‍റെ ഭാഗമാണ്. Girl In The Bus എന്ന വീഡിയോ മാത്രമല്ല, Two Girls & A Woman , Aunty In Blue Saree എന്നീ രണ്ടു വീഡിയോകള്‍ കൂടി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. 

മെയിലിലൂടെയും ഫെസ്ബുക്കിലൂടെയും അതിവേഗം പ്രചരിക്കുന്ന ഈ വീഡിയോകള്‍, പ്രേക്ഷകരെ തെല്ലൊന്നുമല്ല ആകര്‍ഷിക്കുന്നത്. ഈ ആസ്വാദകരെ ചിത്രത്തിന്‍റെ പ്രേക്ഷകരാക്കി മാറ്റാം എന്നുള്ള കണക്കു കൂട്ടലിലാകും ചിത്രത്തിന്‍റെ അണിയറയിലുള്ള ആഷിക് അബുവും കൂട്ടരും. ചിത്രത്തിന്‍റെ ട്രെയിലരുകള്‍ക്ക് മുന്നേ പ്രേക്ഷകരുടെ മുന്നിലേക്ക്‌ എത്തിയത് ഈ വീഡിയോകളാണ്. വളരെ അമച്വരിഷ് ആയിയാണ് ഈ വീഡിയോകള്‍ ഷൂട്ട്‌ ചെയ്തിരിക്കുന്നത്, അതും ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്. വളരെ കുറച്ചു കഥാപാത്രങ്ങള്‍, ലളിതമായ ആശയം, അത് ഒരൊറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കുക കൂടി ചെയ്തപ്പോള്‍ അത് പ്രേക്ഷകരെ ആകര്‍ഷിക്കുക തന്നെ ചെയ്തു എന്ന് വേണം പറയാന്‍. ഈ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന സ്വീകാര്യത അതാണ്‌ സൂചിപ്പിക്കുന്നത്.  ചിത്രത്തിന്‍റെ നവീനമായ പ്രചരണം ഈ വീഡിയോയില്‍ അവസാനിക്കുന്നില്ല. ഒരാഴ്ച മുന്നേ തന്നെ ചിത്രത്തിന്‍റെ പ്രചാരണാര്‍ത്ഥം ഏതാനും പോസ്റ്ററുകള്‍ വെളിയില്‍ വന്നിരുന്നു. അവയും സോഷ്യല്‍ മീഡിയാകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സി.എന്‍.എന്‍ - ഐ.ബി.എന്‍ റിയല്‍ ഹീറോ പുരസ്‌കാരം നേടിയ ഷീബ അമീറും, ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയ ജിസ്മിയും, ആദിവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദയാബായിയും, കര്‍ഷകശ്രീ പുരസ്കാരം നേടിയ കുഞ്ഞുമോള്‍ ജോസുമെല്ലാം ഈ ചിത്രത്തിന്‍റെ പോസ്റ്ററുകളില്‍ നിറയുന്നു. 22 Female Kottayam എന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ ഒരുക്കിയിരിക്കുന്നതിനു സമാനമായാണ് ഈ പോസ്റ്ററുകളെല്ലാം. പോസ്റ്ററുകള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ചിത്രത്തിന്‍റെ സംവിധായകന്‍ ആഷിക് അബു, പപ്പായ മീഡിയ, മല്‍ഫങ്ക്ഷന്‍ എന്നിവര്‍ക്കാണ് ഈ പ്രമോഷന്‍ ക്യാംപെയിനിന്റെ ക്രെഡിറ്റ് മുഴുവനും.

സിനിമയുടെ പ്രമോഷനായി പല കാലഘട്ടങ്ങളിലും പല പല രീതികളാണ് അവലംബിച്ചിരുന്നത്. പോസ്റ്ററുകള്‍ എക്കാലവും സജീവമായിരുന്നു. ബ്ലാക്ക് & വൈറ്റ് കാലഘട്ടം മുതല്‍ അവ പ്രമോഷനുകളുടെ ചുക്കാന്‍ പിടിച്ചിരുന്നു. പിന്നീട് വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ച്, നോട്ടീസ് വിതരണം ചെയ്തിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. ടെലിവിഷന്റെ പ്രസക്തി വര്‍ദ്ധിച്ചതോടെ ട്രെയിലറുകളും പരസ്യങ്ങളും ടെലിവിഷനിലൂടെ പ്രേക്ഷകരിലേക്ക് എത്തി. സോഷ്യല്‍ മീഡിയ കടന്നു വന്നതോടെ ഈ പോസ്റ്ററുകളും സിനിമാ സംബന്ധമായ ചര്‍ച്ചകളും ചെറുപ്പക്കാരിലേക്ക്‌ കുറച്ചൂടെ വേഗത്തിലും എളുപ്പത്തിലും എത്തിക്കുവാന്‍ സിനിമാ പിന്നണിക്കാര്‍ക്ക് കഴിഞ്ഞു. അപ്പോഴും ടെലിവിഷനിലെ ചര്‍ച്ചകളും ടോക്ക് ഷോകളും സാകൂതം തുടര്‍ന്നിരുന്നു. ഗൂട്ടി ഷോയും മറ്റും അതിന്‍റെ മികച്ച ഒരു ഉദാഹരണമാണ്. എന്നാല്‍ 22 Female Kottayam എന്ന ചിത്രവും അതിന്‍റെ പിന്നണി പ്രവര്‍ത്തകരും അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മലയാളികള്‍ക്ക് പുതുമ നിറഞ്ഞതാണ്‌. കഴിഞ്ഞ വര്‍ഷമിറങ്ങിയ ട്രാഫിക്, സോള്‍ട്ട് & പേപ്പര്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴി ലഭിച്ച പിന്തുണയും പ്രോത്സാഹനവും കണ്ടില്ല എന്ന് നടിക്കാന്‍ ഈ ചിത്രത്തിന്‍റെ പിറകിലുള്ളവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, നല്ലേ ചിത്രങ്ങള്‍ വേണ്ട രീതിയില്‍ അല്ലെങ്കില്‍ ശരിയായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്‌താല്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കും എന്ന തിരിച്ചറിവാകാം അവരെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. എന്തായാലും ആകാര്‍ഷകമായ പോസ്റ്ററുകളും ട്രെയിലരുകളും പ്രേക്ഷകരെ തീയെട്ടരുകളില്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, ഇത്തരം നവീനമായ ആശയങ്ങള്‍ നല്ല ചിത്രങ്ങളെ പ്രേക്ഷക മനസുകളില്‍ എത്തിക്കും എന്ന് കരുതാം. ഇത്തരം ഒരു പ്രമോഷനുമായി മുന്നോട്ടു വന്ന  ആഷിക് അബുവിനെ അഭിനന്ദിക്കുന്നതിനോടൊപ്പം 22 Female Kottayam എന്ന ചിത്രത്തിനും അതിന്‍റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും ഈ അവസരത്തില്‍ എല്ലാ വിധ ആശംസകളും നേരുന്നു....




Thursday, March 29, 2012

റിയാലിറ്റി ഷോയിലെ എസ.എം.എസ് തട്ടിപ്പുകള്‍.


മലയാളത്തില്‍ റിയാലിറ്റി ഷോകളുടെ തിരമാല തന്നെ സൃഷ്ടിച്ച ചാനലാണ്‌ ഏഷ്യാനെറ്റ്. ആദ്യമായി ചില റിയാലിറ്റി ഷോകള്‍ കൊണ്ടു വന്നപ്പോള്‍ അതില്‍ ഒരു പുതുമ കണ്ട പ്രേക്ഷകര്‍ അവയെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍ അതൊരു തുടര്‍ക്കഥയായി, അവയില്‍ പലതും, മെഗാ സീരിയലുകളെക്കാള്‍ നീളുമ്പോള്‍ അതിന്റെ പിറകില്‍ കലയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യെശ്യത്തിനുപരി നാട്ടുകാരെ പറ്റിച്ചു കാശുണ്ടാക്കുക എന്നതാണ് എന്നത് നമുക്കെല്ലാം അറിയാവുന്ന വസ്തുതയാണ്. എസ്.എം.എസിന്റെ പേരില്‍ നടക്കുന്ന ഈ തട്ടിപ്പിന്‍റെ ആറാം സീസണാണ് ഇപ്പോള്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ നടക്കുന്നത്. ഒരു പിടി പ്രതിഭയുള്ള കുട്ടികളുടെ സംഗീത വിരുന്നു ആസ്വദിക്കുകയും അവരെ പ്രോത്സാഹിപ്പിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന മലയാളികളുടെ നല്ല മനസ്സിനെ ദുരുപയോഗം ചെയ്യുന്ന പരിപാടിയാണ് എസ്.എം.എസ് വോട്ടിംഗ് എന്നത്. എസ്.എം.എസ് എന്നത് റിയാലിറ്റി ഷോയുടെ മാനദന്ധമാകുമ്പോള്‍ പലപ്പോഴും കാശ് മുടക്കി എസ്.എം.എസ് അയക്കുന്ന പ്രേക്ഷകര്‍ മണ്ടന്മാര്‍ ആകുകയാണ് പതിവ്. ആറാം സീസണിലും സംഗതികള്‍ വിഭിന്നമല്ല. 

ഇനി നമുക്ക് പതിയെ കഥയിലേക്ക് വരാം. സ്റ്റാര്‍ സിംഗറിന്റെ എല്ലാ സീസണിലും, ഏതെങ്കിലും വിധത്തില്‍ വൈകല്യമുള്ള ഗായികാഗായകന്മാരെ ഉള്‍പ്പെടുത്തി റേറ്റിംഗ് കൂട്ടുന്ന പരിപാടിയുള്ളതാണ്. സഹതാപ തരംഗമുണര്‍ത്തി എസ്.എം.എസ് നേടാനും റേറ്റിംഗ് ഉയര്‍ത്താനും ഇത് സഹായിക്കുക പതിവാണ്. ഓട്ടിസം എന്ന രോഗബാധിതനായ സുകേഷ് കുട്ടന്‍ എന്ന ഗായകനാണ് ഇത്തവണ ഏഷ്യാനെറ്റിന്റെ നാടകത്തിലെ നായകനാകുന്നത്. രോഗ ബാധിതനെങ്കിലും, വളരെ കഴിവുള്ള ഒരു ഗായകനാണ് സുകേഷ് കുട്ടന്‍. വളരെ സങ്കീര്‍ണമായ ഗാനങ്ങള്‍ പോലും അസാധ്യമായി  പാടാന്‍ കഴിയുന്ന ഒരു യുവഗായകനാണ് അദ്ദേഹം. സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ അദ്ദേഹമത് പലതവണ തെളിയിച്ചിട്ടുള്ളതാണ്. ഈ പോസ്റ്റിനു ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത് ഈയിടെയാണ്. തമിഴ് തണ്ടര്‍ റൌണ്ടില്‍ പാടുവാന്‍ സുകേഷ് കുട്ടന്‍ എത്തിയില്ല. അദ്ദേഹത്തിന്റെ അസുഖം മൂലമോ അദ്ദേഹം പാടാന്‍ റെഡി ആയില്ല. ഒരു റൌണ്ടില്‍ പാടുവാന്‍ ഒരു ഗായകനോ ഗായികയോ മത്സരിച്ചാല്‍, മത്സരത്തിന്റെ നിയാമാവലി പ്രകാരം അയാള്‍ മത്സരത്തില്‍ നിന്നും പുറത്താകും എന്ന് അവതാരികയായ രഞ്ജിനി ഹരിദാസ് അറിയിക്കുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍. കൂലംകഷമായ ചര്‍ച്ചകള്‍ക്കൊടുവില്‍, സുകേഷ് കുട്ടന്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ കൂടെ വേണം എന്ന് ജഡ്ജസ് തീരുമാനിക്കുന്നു. അതിനായി പ്രേക്ഷകര്‍ അയക്കുന്ന എസ്.എം.എസ് തന്നെ ശരണം എന്ന് ജഡ്ജ് ചിത്ര അഭിപ്രായപ്പെടുന്നു. എല്ലാ ജഡ്ജസും ചേര്‍ന്നെടുത്ത തീരുമാനമെന്ന് ഏഷ്യാനെറ്റും പ്രഖ്യാപിക്കുന്നു. അതോടെ സുകേഷ് കുട്ടന്‍ ഓട്ടോമാറ്റിക്കായി ഡേയ്ഞ്ചാര്‍ സോണില്‍ എത്തി എന്ന് അവതാരിക പ്രഖ്യാപിക്കുന്നു. കൂടെ ആ ഗായകന് വോട്ടു ചെയ്യണം എന്ന് അവതാരികയുടെ വക പ്രത്യേകം അഭ്യര്‍ത്ഥനയും. ഇതാണ് സംഗതികളുടെ രത്നചുരുക്കം.
 
ഈ വീഡിയോ കാണൂ.. ഇതാണ് അവിടെ സംഭവിച്ച നാടകം.


ഇനി നമുക്കിതിനെ അല്പം വിലയിരുത്താം...

സുകേഷ് കുട്ടന്‍ വരില്ല എന്നും അന്നേ ദിവസം പാടില്ല എന്നും ഏഷ്യാനെറ്റിനും ജഡ്ജസ്സിനും അവതാരികക്കും അറിയാമായിരുന്നു.  

1. പക്ഷെ ഒരു നാടകമെന്നവണ്ണം സുകേഷ് കുട്ടന്റെ ഗാനം അനൌണ്സ് ചെയ്തു.
2 .  ഡാന്‍സര്‍മാര്‍ സ്റ്റേജില്‍ നിരന്നു.
3 . പൊടുന്നനെ അവിടെ മുഴുവന്‍ ഒരു കണ്ഫ്യൂഷന്‍. ആള്‍ക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ടെന്‍ഷന്‍ നിറഞ്ഞ മുഖങ്ങള്‍.
4 . ആരോ പെട്ടെന്ന് ജഡ്ജായ ചിത്രയോടു എന്തോ പറയുന്നു. അത് കേട്ട് അവര്‍ ഞെട്ടുന്നു.
5 . വികാര നിര്‍ഭരയായി രഞ്ജിനി സുകേഷ് കുട്ടന്‍ വരില്ല എന്ന് പ്രഖ്യാപിക്കുന്നു. തീരുമാനം ജഡ്ജസിനു വിടുന്നു.
6 . പിന്നെ പ്രേക്ഷകരുടെ ഹൃദയമിടിപ്പ്‌ കൂട്ടാന്‍ കുറെ ചര്‍ച്ചകള്‍, അതിനു ചേര്‍ന്ന പശ്ചാത്തല സംഗീതം.
7 . ഒടുവില്‍ കാത്തിരുന്ന ആ നിമിഷം. വിഷയം 'ഗഹനമായി' ചര്‍ച്ച ചെയ്തു എന്നും, ആ തീരുമാനം ചിത്ര പറയുമെന്നും എം.ജി.
8 . സുകേഷ് കുട്ടനെ ഒരു സ്പെഷ്യല്‍ കേസായി പരിഗണിക്കണമെന്നും, എസ്.എം.എസ് വഴി പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നും ചിത്ര.
9 . സുകേഷ് കുട്ടന് എസ്.എം.എസ് അയക്കാനുള്ള ഫോര്‍മാറ്റും നമ്പരുകളും സ്ക്രീനില്‍ ഫ്ലാഷ് ചെയ്യുന്നു.
10 . എസ്.എം.എസ് അയക്കാന്‍ ഒരു ഉത്പ്രേരകം എന്ന പോലെ, നല്ല ഗായകന്‍ നമുക്ക് വേണമെന്ന് ജഡ്ജസിന്റെ കണ്ണ് നിറഞ്ഞുള്ള ഒരു അഭിപ്രായവും.
11 . ജഡ്ജസെല്ലാം കൂടി "തിരികെ ഞാന്‍ വരുംമെന്ന.." ഗാനം
12 . അതോടെ സുകേഷ് കുട്ടന്‍ ഇനി മുന്നോട്ടുള്ള പ്രയാണത്തില്‍ വേണമെങ്കില്‍ പ്രേക്ഷകരുടെ 'വിലയേറിയ' എസ്.എം.എസ് കൂടിയെ തീരൂ എന്ന് നിറകണ്ണുകളോടെ അവതാരിക...
13 . അതിനിടക്ക് സുകേഷ് കുട്ടനും അമ്മയും ചേര്‍ന്നുള്ള കുറെ കോമ്പിനേഷന്‍ സീനുകള്‍, കൂടെ ദുഖവും കണ്ണീരും സമാസമം കൂട്ടി കലര്‍ത്തി, ഒരു സെന്റി പശ്ചാത്തല സംഗീതവും. 
14. ശുഭം

വളരെ ഭംഗിയായി തിരകഥ എഴുതി അവതരിപ്പിച്ച ഒരു നാടകം. സുകേഷ് കുട്ടന്‍ വരില്ല എന്നറിയാമെങ്കില്‍ പിന്നെ എന്തിനീ നാടകം. ഈ പ്രതിക്രിയാ വാതകങ്ങള്‍ ഒന്നുമില്ലാതെ വളരെ ലളിതമായി കാര്യങ്ങള്‍ പറഞ്ഞാല്‍ എന്താ എന്ന് ഞാന്‍ ചോദിക്കുന്നില്ല. കാരണം ഇത് ഏഷ്യാനെറ്റാണ്. സുകേഷ് കുട്ടന്‍ വരില്ല എന്നതിനാല്‍ ഒരു വലിയ കച്ചവട സാധ്യതയാണ് ഏഷ്യാനെറ്റ് അവിടെ കണ്ടത്. സ്ഥിരമായി ഈ പരിപാടി കണ്ടു കോള്‍മയിര്‍ കൊള്ളുന്ന മലയാളി പ്രേക്ഷകരെ പിഴിയാനുള്ള സുവര്‍ണ്ണാവസരം. അതങ്ങനെ കളയാന്‍ ഏഷ്യാനെറ്റിനു എങ്ങനെ സാധിക്കും. അതിന്‍റെ അനന്തരഫലയമായി ഉടലെടുത്ത തിരനാടകമാണ് നാം കണ്ടത്. ഇത് ആദ്യമായല്ല ഇത്തരം ഒരു സാഹചര്യം സ്റ്റാര്‍ സിംഗറില്‍ ഉണ്ടാവുന്നത്. ഇതിനു മുന്നേ റെക്കോഡ് എസ്.എം.എസ് കിട്ടി ചില ഗായകര്‍ മുന്നോട്ടു പോയിട്ടുണ്ട്, അതാവും ഇത്തരം ഒരു അവസരം മുതലാക്കാന്‍ ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചത്. ഈ എസ്.എം.എസ് തെണ്ടലിനു ക്രെടിബിളിടി നല്‍കാനാവും, മറ്റൊരു ജഡ്ജും പറയാതെ മലയാളത്തിന്റെ വാനമ്പാടിയെ കൊണ്ടു തന്നെ ഇത് പ്രഖ്യാപിപ്പിച്ചത്. ഏഷ്യാനെറ്റിന്റെ പണം വാങ്ങുന്നതിനാല്‍, അവര്‍ അത് ചെയ്യാന്‍ ബാധ്യസ്ഥയുമാണ്. പക്ഷെ പ്രേക്ഷകരെ മുതലെടുക്കുന്ന ഇത്തരം വിപണന തന്ത്രങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരന്മാര്‍ സഹകരിക്കാന്‍ പാടുണ്ടോ എന്നത് ചോദ്യമായി അവശേഷിക്കുന്നു. വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കൊടുവില്‍ സുകേഷ് കുട്ടന്‍റെ അമ്മയെ കൂടി ഈ നാടകത്തില്‍ ഭാഗഭാക്കാക്കി, അവരെ കൊണ്ടും പ്രേക്ഷകര്‍ക്ക്‌ ഒരു അഭ്യര്‍ത്ഥന. അപ്പോള്‍ പിന്നെ അടുത്ത എലിമിനെഷനില്‍ സംഭവിക്കാന്‍ പോകുന്നതെന്തു എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ..

മത്സരങ്ങള്‍ക്കായി അയക്കുന്ന എസ്.എം.എസുകള്‍ക്ക്‌ പൊതുവെ ചാര്‍ജ്ജ് കൂടുതല്‍ ആണ്. സാധാരണ നിരക്കിന്‍റെ അഞ്ചും ആരും ഇരട്ടിയാണ് ഒരു എസ.എം.എസിന്. ലാഭം ഐഡിയക്കും ഏഷ്യാനെറ്റിനും, നഷ്ടം മണ്ടന്മാര്‍ ആകുന്ന പ്രേക്ഷകര്‍ക്ക്‌... വൈകല്യങ്ങള്‍ ഉള്ളവരെ മത്സരത്തില്‍ ഉള്‍പ്പെടുത്തി, സഹതാപ തരംഗങ്ങളും ഇത്തരം നാടകങ്ങളും നടത്തി, ഈ പരിപാടി കാണുന്ന ആയിരകണക്കിനോ പതിനായിരകണക്കിനോ പ്രേക്ഷകരെ എസ്.എം.എസ്സിന്റെ പേരില്‍ പറ്റിക്കുകയാണ് ഏഷ്യാനെറ്റും ഐഡിയയും ചെയ്യുന്നത്. സുകേഷ് കുട്ടനിലെ പ്രതിഭയോട് തികച്ചും ബഹുമാനപൂര്‍വമാണ് ഞാനിതെഴുതുന്നത്. അദ്ദേഹത്തിന് എത്രയും പെട്ടെന്ന് രോഗശാന്തി ലഭിക്കട്ടെ എന്നും പ്രശസ്തനായ ഒരു ഗായകാനി അയാള്‍ മാറട്ടെ എന്നും ഞാനീ അവസരത്തില്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. അതെ സമയം, ആള്‍ക്കാരെ കൊള്ളയടിക്കുന്ന ഇത്തരം ഈ എസ്.എം.എസ് തട്ടിപ്പുകളെ നമ്മുടെ പ്രേക്ഷകര്‍ തിരിച്ചറിയുകയും, അതില്‍ അവര്‍ വഞ്ചിതരാകാതെയിരിക്കുകയും ചെയ്യട്ടെ എന്നും ആഗ്രഹിക്കുന്നു....



Wednesday, March 28, 2012

അരങ്ങൊഴിഞ്ഞ തിരക്കഥാകൃത്ത്


നെടുനീളന്‍ ഡയലോഗുകള്‍ ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക്‌ സുപരിചിതമാണ്. നമ്മുടെ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളില്‍ ഇതിന്നൊരു അവിഭാജ്യ ഘടകവുമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്നേ കുറിക്കു കൊള്ളുന്ന ഡയലോഗുകള്‍ മലയാളത്തിലെ നായകന്മാരുടെ മുഖമുദ്രയാക്കി മാറിയത് ടി.ദാമോദരന്‍ എന്ന ദാമോദരന്‍ മാഷിന്‍റെ തിരക്കഥകളിലൂടെയാണ്‌. പുരുഷത്വത്തിന്റെ മൂര്‍ത്തി ഭാവങ്ങളായ കഥാപാത്രങ്ങള്‍ക്ക് ജന്മം കൊടുത്ത തിരക്കഥകൃത്തായിരുന്നു  ദാമോദരന്‍ മാഷ്‌. മലയാളസിനിമയില്‍ പുത്തന്‍ പ്രവണതകള്‍ക്ക് തുടക്കംകുറിച്ചത് ദാമോദരന്‍ മാഷ്‌ യുഗത്തോടെയാണ്. ആളുകളെ തീയേറ്റരുകളിലേക്ക് കൊണ്ടെത്തിക്കുന്ന ചിത്രങ്ങളായിരുന്നു ദാമോദരന്‍ മാഷിന്റേത്. ഒരു കാലത്ത് ഐ.വി ശശി - ടി.ദാമോദരന്‍ കൂട്ടുകെട്ട് എന്നത് സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ ഫോര്‍മുല ആയിരുന്നു. അങ്ങാടി, ഈനാട്, വാര്‍ത്ത, ആവനാഴി, ഇന്‍സ്‌പെക്ടര്‍ബല്‍റാം, 1921, അടിമകള്‍ ഉടമകള്‍, കരിമ്പന, മീന്‍, തുഷാരം-അങ്ങനെ എത്രയോ ചിത്രങ്ങള്‍. മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ ജന്മം കൊള്ളുന്നതില്‍ പ്രധാന പങ്കു വഹിച്ചത് ദാമോദരന്‍ മാഷിന്‍റെ തിരക്കഥകളായിരുന്നു. പലപ്പോഴും സാമൂഹികവും രാഷ്ടീയവുമായ വിമര്‍ശനങ്ങളായിരുന്നു ദാമോദരന്‍ മാഷിന്‍റെ കഥയുടെ ഉള്‍ക്കാമ്പ്. വാക്കുകള്‍ ചേര്‍ത്ത് വച്ച് ഡയലോഗുകള്‍ സൃഷ്ടിക്കുകയായിരുന്നില്ല ദാമോദരന്‍ മാഷിന്‍റെ ശൈലി. ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും കുരുത്തതായിരുന്നു അവയില്‍ പലതും. ഐ.വി ശശിയോടോപ്പമാണ് ദാമോദരന്‍ മാഷ്‌ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത്. എന്നാല്‍ പ്രിയദര്‍ശനോപ്പം ചെയ്ത ആര്യന്‍, അഭിമന്യു, അദ്വൈതം, കാലാപാനി എന്നീ ചിത്രങ്ങളും വന്‍ ഹിറ്റുകള്‍ ആയിരുന്നു.

ഓളവും തീരവും എന്ന സിനിമയില്‍ മുഖം കാണിച്ചുകൊണ്ടാണ് സിനിമാലോകത്ത്  ആദ്യമെത്തിയ ദാമോദരന്‍ മാഷ്,  'ലവ് മാരേജ്' എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചുകൊണ്ടാണ് തിരക്കഥാലോകത്തേക്ക് കടന്നുവരുന്നത്. ഭരതനു വേണ്ടി കാറ്റത്തെ കളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങളും അദ്ദേഹം തിരക്കഥയെഴുതി. മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും ചര്‍ച്ച ചെയ്ത വിഷയങ്ങളായിരുന്നു ഈ ചിത്രങ്ങളില്‍ അദ്ദേഹം നമുക്കായി പങ്കു വച്ചത്.  അതില്‍ കാറ്റത്തെ കളിക്കൂടെന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് ഗോപിക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു. മണിരത്നം ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ഉണരൂ എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും ദാമോദരന്‍ മാഷ്‌ തന്നെ. ആക്ഷന്‍ ചിത്രങ്ങള്‍ മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്. ജി.എസ വിജയന് വേണ്ടി ആനവാല്‍ മോതിരം, ഹരിദാസിന് വേണ്ടി കാട്ടിലെ തടി തേവരുടെ ആന, പ്രിയദര്‍ശന് വേണ്ടി മേഘം എന്നിങ്ങനെ മുഴുനീള കോമഡി ചിത്രങ്ങളും അദ്ദേഹം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച പോലീസ് ചിത്രങ്ങളുടെ മുന്‍ നിരയില്‍ സ്ഥാനം പിടിക്കുന്ന ആവനാഴിയും ഇന്‍സ്പെക്ടര്‍ ബല്‍റാമും ജന്മം കൊണ്ടത് അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നാണ്. അതിന്റെ മൂന്നാം ഭാഗമായ ബല്‍റാം / താരാദാസ് എന്ന ചിത്രത്തില്‍ അദ്ദേഹം എസ്.എന്‍ സ്വാമിക്കൊപ്പം തിരക്കഥയെഴുതി. ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങളെയും അഭിനയ മൂഹൂര്‍ത്തങ്ങളും നമുക്ക് സമ്മാനിച്ച ദാമോദരന്‍ മാഷ്‌ അവസാനം തിരക്കഥ എഴുതിയത് വി.എം വിനു സംവിധാനം ചെയ്ത എസ് യുവര്‍ ഓണര്‍ എന്ന ചിത്രത്തിനായിരുന്നു. പിന്നീട് കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. 

സാമൂഹിക പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ജനപ്രിയ സിനിമകള്‍ ഒരുക്കുക എന്നതായിരുന്നു ദാമോദരന്‍ മാഷിന്‍റെ ശൈലി. മലബാറിലെ ജീവിതവും സാമൂഹിക പശ്ചാത്തലവും ആധാരമാക്കി ഒട്ടേറെ സിനിമകള്‍ അദ്ദേഹം നമുക്കായി എഴുതി. അഴിമതിയും സ്വജന പക്ഷപാതവും തീവ്രവാദവും വര്‍ഗീയതയുമെല്ലാം അദ്ദേഹത്തിന്‍റെ തൂലികയ്ക്ക് വിഷങ്ങളായി. ഇന്നും നാം ആരാധനയോടെ കാണുന്ന പല കഥാപാത്രങ്ങളെ സൃഷ്ടിച്ചതും, ഓര്‍ത്തു വയ്ക്കാവുന്ന കുറെയധികം ചിത്രങ്ങളും നമുക്ക് സമ്മാനിച്ച മാഷ്‌, എന്നും ചര്‍ച്ച ചെയ്യപ്പെടെണ്ട വിഷയങ്ങളാണ് നമുക്കായിബാക്കി വയ്ക്കുന്നത്. അദ്ദേഹം നമ്മോടു വിട പറയുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ തിരകഥകൃത്താണ് നമ്മെ വിട്ടു പോകുന്നത്, ആര്‍ജവമുള്ള ഒരെഴുത്താണ് നിലച്ചിരിക്കുന്നത്... അദ്ദേഹത്തിന് മണിച്ചിമിഴിന്റെ ബാഷ്പാഞ്ജലി......

Saturday, March 24, 2012

ജോസ് പ്രകാശ് - ആദരാഞ്ജലികള്‍


ജോസ് പ്രകാശ്, ആ പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത് , കോട്ടും സ്യൂട്ടുമിട്ട്, കൂളിംഗ് ഗ്ലാസും വച്ച്, പൈപ്പ് സിഗാറും കത്തിച്ചു, ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയുമായി, "ഹലോ മിസ്ടര്‍ പെരേര' എന്ന് പറഞ്ഞു വരുന്ന വില്ലന്‍ കഥാപാത്രമാണ്. 70 -80 കാലഘട്ടങ്ങളില്‍ ഒട്ടു മിക്ക വാണീജ്യ സിനിമകളുടെയും അവിഭാജ്യ ഘടകമായി മാറിയ കഥാപാത്രമായിരുന്നു ഈ വില്ലന്‍. ദുഷ്ടനായ ഗുണ്ടാ തലവനായും, വിദേശ രാജ്യങ്ങളില്‍ കള്ളകടത്ത് നടത്തുന്ന അധോലോക നായകാനായും, ഒറ്റുകാരെ മുതലകള്‍ക്ക് കൊടുക്കുന്ന കൊടും വില്ലനായും  എത്രയോ ചിത്രങ്ങളില്‍ ജോസ് പ്രകാശിനെ നാം കണ്ടു. അദ്ദേഹത്തിന്റെ ചില ട്രേഡ് മാര്‍ക്ക് ഡയലോഗുകള്‍, പിനീട് മിമിക്രിക്കാരുടെ സ്ഥിരം ഡയലോഗായി മാറുകയും ചെയ്തു. മലയാളത്തിലെ ഏറ്റവും സ്റൈലിഷ് ആയ വില്ലന്‍ ആരെന്നു ചോദിച്ചാല്‍ നിസംശയം പറയാന്‍ കഴിയും, അത് ജോസ് പ്രകാശ് തന്നെ. അന്നത്തെ കാലഘട്ടത്തില്‍ ചടുലമായി ഇംഗ്ലീഷ് സംസാരിച്ചു പ്രേക്ഷകരെ കോരിത്തരിപ്പിച്ച മോഡേന്‍ വില്ലനായിരുന്നു ജോസ് പ്രകാശ്. അതില്‍ അദ്ദേഹം ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും, ഒരിക്കലും അദ്ദേഹം പ്രേക്ഷകരെ ബോറടിപ്പിച്ചിരുന്നില്ല. ഗായകനാവാന്‍ സിനിമയിലെത്തി, വില്ലനായി മാറിയ വ്യക്തിയാണ് ജോസ് പ്രകാശ്. 1953-ല്‍ ശരിയോ തെറ്റോ എന്ന ചിത്രത്തിലൂടെയാണ് ജോസ് പ്രകാശ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 350 ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 1990-കളോടെ അദ്ദേഹം മുഖ്യധാര സിനിമയില്‍ നിന്നും മാറി നിന്ന ജോസ് പ്രകാശ്, ഇടക്ക് ചില ചെറു കഥാപാത്രങ്ങളിലൂടെ നമുക്ക് മുന്നിലെത്തി. ഒടുവില്‍ നാം അദ്ദേഹത്തെ കണ്ടത് ട്രാഫിക്ക് എന്നാ ചിത്രത്തില്‍ ആയിരുന്നു. അദ്ദേഹം നമ്മോടു വിട പറഞ്ഞു സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ദാനിയേല്‍ പുരസ്കാരം അദ്ദേഹത്തെ തേടി എത്തി. വൈകി വന്ന പുരസ്കാരം എന്ന് വിളിക്കാമെങ്കിലും, അദ്ദേഹം ആദരിക്കപ്പെട്ടു എന്നതില്‍ നമുക്ക് അഭിമാനിക്കാം. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലൂടെ, എന്നും അദ്ദേഹം മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും... മലയാളത്തിലെ ഏറ്റവും സ്റൈലിഷ് ആയ വില്ലന്റെ സ്മരണയ്ക്ക് മുന്നില്‍ എന്റെ ആദരാഞ്ജലികള്‍....

Thursday, March 15, 2012

ഉന്നം (Unnam)


മലയാള സിനിമ പുതുമ തേടിയുള്ള യാത്രയിലാണ്. ഒരേ അച്ചില്‍ വാര്‍ത്ത‍ ചിത്രങ്ങള്‍ മലയാളിക്ക് മടുത്തു തുടങ്ങി എന്നതിന്‍റെ തെളിവാണ് മലയാളത്തില്‍ കാണുന്ന ഈ മാറ്റങ്ങള്‍. സിബി മലയിലിന്‍റെ പുതു ചിത്രമായ വയലിന്‍ അത്തരത്തില്‍ പുതുമ തേടിയുള്ള ഒരു യാത്രയാണ്. മലയാളിക്ക് പരിചിതമല്ലാത്ത ഒരു കഥ പറയുക എന്നതാണ് ചിത്രത്തിന്‍റെ ഉന്നം. അത് കൊണ്ടാണെന്ന് തോന്നുന്നു, കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ ബോളിവുഡില്‍ ഇറങ്ങിയ ജോണി ഗദ്ദാര്‍ എന്നാ ചിത്രത്തിന്‍റെ റീമേക്കായി ഉന്നത്തെ മലയാളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭാഗ്യവശാല്‍, ഔദ്യോഗികമായി തന്നെ അത് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ആസിഫ് അലി, ലാല്‍, ശ്രീനിവാസന്‍ എന്നിവരെ ഒന്നുപ്പിച്ചാണ് സിബി ഉന്നം ഒരുക്കിയിരിക്കുന്നത്.

ബാംഗ്ലൂരില്‍ പോലീസ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണക്ക് (ശ്രീനിവാസന്‍) ഒരു ലോറിയില്‍ നിന്നും 5 കോടി രൂപയുടെ മയക്കു മരുന്ന് ലഭിക്കുന്നു. അത് വില്‍ക്കാനായി, കൊച്ചിയിലെ ഒരു പഴയ കള്ളക്കടത്ത്കാരനായ സണ്ണിയെ (ലാല്‍) അയാള്‍ സമീപിക്കുന്നു. ഭാര്യയുടെ മരണ ശേഷം എല്ലാ ബിസിനസ്സും നിര്‍ത്തി ജീവിക്കുന്ന സണ്ണി പക്ഷെ തന്‍റെ സുഹൃത്തുക്കളായ അലോഷി (ആസിഫ് അലി), മുരുഗന്‍ അണ്ണന്‍ (നെടുമുടി വേണു), ടോമി (പ്രശാന്ത് നാരായണ്‍), ബഷീര്‍ എന്നിവര്‍ക്ക് വേണ്ടി അത് ഏറ്റെടുക്കുന്നു. ബാലകൃഷ്ണയെ കാണാന്‍ പണവുമായി ബാംഗ്ലൂര്‍ക്ക് തിരിക്കുന്ന ബഷീര്‍ കൊല്ലപ്പെടുന്നു. പിന്നീട് യാവരുറെ ജീവിതത്തില്‍ സംഭവിക്കുന്ന ഉദ്ദ്വെഗ ഭരിതമായ കഥയാണ് ഉന്നം പറയുന്നത്.

ജോണി  ഗദ്ദാരിനെ അധികരിച്ചാണ് കഥ ഒരുക്കിയിരിക്കുന്നത്. ഏകദേശം അത് പോലെ തന്നെ കഥ മലയാളത്തിലേക്ക് പറിച്ചു നട്ടിട്ടുണ്ട്. പക്ഷെ ജോണി ഗദ്ദാര്‍ നമുക്ക് പകര്‍ന്നു തന്ന ചടുലത ഉന്നതിനു നഷ്ടപ്പെട്ടിരിക്കുന്നു. ചിത്രത്തിന്‍റെ തിരനാടകം ഒരുക്കിയ സ്വാതി ഭാസ്കര്‍ അതില്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. പെട്ടെന്ന് നോക്കിയാല്‍ കൊള്ളാമല്ലോ കഥ എന്ന് തോന്നുമെങ്കിലും, അല്പം ചിന്തിച്ചാല്‍ ആ കഥ അവിടിവിടെയായി പാളുന്നത് നമുക്ക് കാണാം. കഥയില്‍ ചോദ്യമില്ലതതിനാല്‍ കുഴപ്പമില്ല. എന്നാല്‍ ജോണി ഗദ്ദാറില്‍ നിന്നും വ്യതിചലിച്ചു നടക്കാന്‍ നോക്കിയ അവസരങ്ങളില്‍ എല്ലാം കഥ ഒരു ഞാണിന്മേല്‍ കളിയാണ് നടത്തുന്നത്. ചിത്രം ആവശ്യപ്പെടുന്ന ചടുലതയോ സസ്പെന്‍സോ നല്‍കാനാവാതെ തിരക്കഥ അമ്പേ പരാജയപ്പെടുന്നിടതാണ് ഈ സിനിമയുടെ പരാജയം.

അഭിനയത്തിന്‍റെ കാര്യത്തില്‍ ആസിഫ് അലി പിന്നെയും നിരാശപ്പെടുത്തി. നീല്‍ നിതിന്‍ മുകേഷ് മികച്ചതാക്കിയ വേഷമാണ് ആസിഫ് വെറുതെ ഉഴപ്പിക്കളഞ്ഞത്. അഭിനയ സാധ്യതയുണ്ടായിട്ടും ഒരു തരിമ്പു പോലും അതിനെ മുതലാക്കാന്‍ കഴിയാതെ പോയത് ആസിഫ് അലിയുടെ പരാജയം തന്നെ.  അത് പോലെ തന്നെ ലാല്‍ അവതരിപ്പിച്ച സണ്ണി എന്നാ വേഷം, ധര്‍മ്മേന്ദ്ര എന്ന നടന്‍റെ ഏഴയലത്ത് പോലുമെത്താന്‍ ലാലിന് കഴിഞ്ഞില്ല. മുരുഗന്‍ അണ്ണന്‍ എന്ന ക്യാരക്ടരിനു നെടുമുടി വേണുവിന്റെ കാസ്റിംഗ് നിരാശപ്പെടുത്തി. അത് പോലെ തന്നെ, മുരുഗന്റെ ഭാര്യാ വേഷം ചെയ്ത ശ്വേത മേനോനും നിരാശപ്പെടുത്തി. റീമ കല്ലിങ്ങലിന്റെ കഥാപാത്രവും തഥൈവ. ശ്രീനിവാസന്‍റെ ബാലകൃഷ്ണ എന്ന പോലീസുകാരന്‍ അല്പം വ്യത്യസ്തമായിരുന്നു എന്ന് വേണം കരുതാന്‍. ആശ്വാസമായത് പ്രശാന്ത് നാരായണ്‍ അവതരിപ്പിച്ച ടോമി ഈപ്പന്‍ എന്ന കഥാപാത്രമാണ്. അല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രം പ്രശാന്ത് മികച്ചതാക്കി. ബഷീറായി അഭിനയിച്ച നടന്‍ തികച്ചും അമച്വരിഷ് ആയതു പോലെ തോന്നി.

സിബി മലയില്‍ എന്ന സംവിധായകന്‍ മലയാളത്തിനു നല്‍കിയിട്ടുള്ള മികച്ച ചിത്രങ്ങള്‍ അനവധിയാണ്. ആഗസ്ത് 1  പോലെയുള്ള സസ്പെന്‍സ് ത്രില്ലറുകള്‍ ഒരുക്കിയ സിബിമലയില്‍, ഉന്നത്തിലെത്തുമ്പോള്‍ ആ കരവിരുത് പ്രകടമാക്കാതെ പോകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. റിമേക്കെന്ന നിലയില്‍ പരിമിതികള്‍ ഉണ്ടെങ്കിലും, പൂര്‍ണ്ണതയില്ലാത്ത തിരനാടകത്തില്‍, സംവിധായകന്റെ കയ്യടക്കം കൂടി ഇല്ലാതാവുമ്പോള്‍, ഉന്നം പ്രേക്ഷകര്‍ക്ക്‌ ഓര്‍ത്തിരിക്കാന്‍ ഒന്നും സമ്മാനിക്കുന്നില്ല എന്നു പറയാതെ വയ്യ. ഒരു പക്ഷെ, സിബി മലയില്‍ എന്ന സംവിധായകന്‍റെ പരിചയ സമ്പത്ത് ഏറ്റവും കൂടുതല്‍ വിനയോഗിക്കാന്‍ കഴിയുമായിരുന്ന ഒരു ചിത്രമായിരുന്നു ഉന്നം. പക്ഷെ ഈ ചിത്രത്തില്‍ സിബി മലയില്‍ എന്ന സംവിധായകനെ നാം വളരെയധികം മിസ്സ്‌ ചെയ്യും. അജയന്‍ വിന്‍സെന്റിന്റെ ചായാഗ്രഹണം ചിത്രത്തിന്‍റെ പ്ലസ് പോയിന്റാണ്. ബിജിത്ത് ബാലിന്റെ ചിത്രസംയോജനം വേഗത നല്‍കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ജോണ്‍.പി.വര്‍ക്കി എന്ന പുതുമുഖം ഈണം പകര്‍ന്നിരിക്കുന്ന ഗാനങ്ങള്‍ ബഹളമയമായി എന്ന് മാത്രമല്ല, ചിത്രത്തെ അതൊട്ടും സഹായിക്കുന്നുമില്ല.
  
പ്രതീക്ഷകള്‍ സമ്മാനിച്ച്‌ കടന്നു വന്ന ഉന്നം, ഓര്‍ത്തു വക്കാന്‍ ഒരു നിമിഷം പോലും സമ്മാനിക്കാതെ കടന്നു പോക്കുന്നു. അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആകും എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസിഫ് അലി, ഒരു നല്ല നടനില്‍ നിന്ന് പോലും വളരെയകലെയാണ് എന്ന് വിളിച്ചു പറയുന്ന ചിത്രം. പുതുമകള്‍ തേടി പായുമ്പോള്‍, മലയാളികള്‍ക്ക് പരിചിതമല്ലാത്ത ഇത്തരം റിമേക്ക് സംരംഭങ്ങള്‍ നല്ലതാണ്, പക്ഷെ അവ മൂലചിത്രത്തോട് അല്പമെങ്കിലും നീതി പുലര്‍ത്തണം, അതും സിബി മലയില്‍ പോലൊരു മുതിര്‍ന്ന സംവിധായകന്‍ ചിത്രമൊരുക്കുമ്പോള്‍. വളരെ വികലമായൊരു റിമേക്ക്, അതാണ്‌ ഉന്നം. ജോണി ഗദ്ദാര്‍ എന്ന ചിത്രത്തോട് ഒരു ശതമാനം പോലും നീതി പുലര്‍ത്താത്ത ചിത്രമാണ് ഉന്നം എന്ന് പറയേണ്ടി വരുന്നതില്‍ ദുഖമുണ്ട് പക്ഷെ.... 

എന്‍റെ റേറ്റിംഗ്: 2 .0  / 5 .0  


ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.