Showing posts with label സിനിമാലോകം. Show all posts
Showing posts with label സിനിമാലോകം. Show all posts

Monday, March 9, 2015

ഒരാൾപ്പൊക്കം - ചില മായക്കാഴ്ചകൾ

വളരെക്കാലമായി കാണണമെന്ന് ആഗ്രഹിച്ച ഒരു ചിത്രമാണ് സനൽ ശശിധരന്റെ 'ഒരാൾപ്പൊക്കം'. കാഴ്ച ഫിലിം സൊസൈറ്റി പൂർണ്ണമായും ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച ചിത്രമാണിത്. പലതരം വ്യത്യസ്തകളുള്ള ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതും വ്യത്യസ്തമായ ഒരു രീതിയിൽ തന്നെ. കേരളത്തിൽ ഒരാൾപ്പൊക്കം പ്രദർശിപ്പിക്കുന്ന 'സിനിമാ വണ്ടി' എന്ന ഇനിഷിയേറ്റീവിന്റെ ഭാഗമായി, ഇന്നലെ 'ഒരാൾപ്പൊക്കം' സാൻ ഫ്രാൻസിസ്കോയിൽ പ്രദർശിക്കപ്പെട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് ബാരേ മുൻകൈ എടുത്തായിരുന്നു പ്രദർശനം. വൈകിയാണ് ഇൻവിറ്റേഷൻ കിട്ടിയതെങ്കിലും കൃത്യ സമയത്ത് തന്നെ അവിടെ എത്തിപ്പെടാൻ പറ്റി എന്നത് ഒരു ഭാഗ്യമായി കരുതുന്നു.ചിത്രം കണ്ടിറങ്ങിയപ്പോൾ തോന്നിയ വികാരങ്ങൾ ഒരു പക്ഷേ പറഞ്ഞറിയിക്കുവാൻ കഴിയില്ല എന്ന് തോന്നുന്നു. വളരെയധികം എന്നെ സ്വാധീനിച്ച എന്തോ ഒന്ന് ആ ചിത്രത്തിലുണ്ടെന്നു തോന്നി. ഒരു തവണ കൂടി ഈ ചിത്രം കാണുവാനുള്ള ഭാഗ്യമുണ്ടാകും എന്ന് കരുതുന്നു. ചിത്രം കണ്ടിറങ്ങിയപ്പോൾ, വെറുമൊരു ശരാശരി സിനിമാസ്വാദകനായ എനിക്കുണ്ടായ ചില തോന്നലുകൾ ഞാനിവിടെ കുറിക്കുന്നു.

ഒരാൾപ്പൊക്കം എന്ന ചിത്രത്തിന്റെ പേരു തന്നെ ചിത്രത്തിൽ നമുക്കായി കരുതിയിരിക്കുന്ന വൈവിധ്യങ്ങളെ സൂചിപ്പിക്കുന്ന ഒന്നാണ്. ഒരേ സമയം ഉയരത്തെയും ആഴത്തെയും സൂചിപ്പിക്കാൻ കഴിയുന്ന വാക്കാണ്‌ ഒരാൾപ്പൊക്കം. പരമ്പരാഗത സിനിമകളിൽ നിന്നും ബോധ പൂർവ്വമുള്ള ഒരു മാറിനടക്കലായി ഈ ചിത്രത്തെ നമുക്ക് കാണുവാൻ കഴിയുമെങ്കിലും, പല തലങ്ങളിൽ നിന്ന് കൊണ്ട് ജീവിതമെന്ന മിഥ്യയെ നോക്കി കാണുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ചിത്രമായിട്ടാണ് എനിക്ക് ഇതിനെ കാണുവാൻ കഴിഞ്ഞത്. ഒരേ ഫ്ലാറ്റിൽ താമസിക്കുന്ന മഹേന്ദ്രനെയും മായയെയും പരിചയപ്പെടുത്തിയാണ് ഒരാൾപ്പൊക്കം ആരംഭിക്കുന്നത്‌. അവർ വിവാഹിതരല്ല, വ്യക്തി സ്വാതന്ത്ര്യത്തെ മാനിച്ചു കൊണ്ട് പല നിബന്ധനകളോടെ ഒരുമിച്ചു ജീവിക്കുന്ന രണ്ടു പേർ.  തന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ താൻ പ്രണയത്തിലാണോ എന്ന് മഹി സംശയിച്ചു തുടങ്ങുന്നു. ലൈംഗികമായ ഒരാകർഷണം മാത്രമാണത് എന്ന് മഹി മായയോട് പറയുന്നുവെങ്കിലും അയാളുടെ ഈഗോ മായയുമായി വഴിക്കിടുന്നതിൽ അവസാനിക്കുന്നു. മായ അയാളുടെ ജീവിതത്തിൽ നിന്നും നടന്നകലുന്നു. തന്റെ ജീവിതത്തിലേക്ക് വന്ന പുതിയ പെണ്‍കുട്ടിയുമായി ജീവിതം ആസ്വദിക്കുവാൻ അയാൾ ശ്രമിക്കുന്നുവെങ്കിലും, മായയുടെ ആ ഇറങ്ങിപ്പോക്ക് സൃഷ്ടിച്ച ശൂന്യത അയാളെ വേട്ടയാടുന്നു. അവളുടെ നമ്പർ തന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യുന്ന അവസരത്തിലാണ് കേദാർനാഥിൽ നിന്നും മായയുടെ ഫോണ്‍ അയാൾക്ക് കിട്ടുന്നത്. ഹിമാലയത്തിന്റെ ചുവട്ടിൽ നിന്ന്, അതിന്റെ ഉയരം കണ്ട് മഹിയെ ഓർമ്മ വന്നു എന്ന് പറഞ്ഞായിരുന്നു അവൾ വിളിച്ചത്. അടുത്ത ദിനം ഉറക്കമുണരുന്ന മഹിയെ കാത്തിരുന്നത് ഉത്തരാഖണ്ടിൽ സംഭവിച്ച പ്രളയവും ദുരന്തവുമാണ്. മായയെ വിളിക്കുവാൻ മഹി ശ്രമിക്കുന്നുവെങ്കിലും ഫോണിൽ കിട്ടാതെ വരുന്നു. അത് മഹിയെ കൂടുതൽ അസ്വസ്ഥനാക്കുന്നു. അവളുടെ ഓർമ്മകൾ അവനെ ഒരു ഒളിച്ചോട്ടത്തിന് പ്രേരിപ്പിക്കുന്നു, ആദ്യം മുംബൈ, പിന്നെ ഡൽഹി, അവിടെ നിന്നും ഹരിദ്വാർ അങ്ങനെ മഹിയുടെ യാത്ര തുടരുന്നു.

ചിത്രത്തിന്റെ ആദ്യരംഗം മുതൽ മഹേന്ദ്രൻ എന്ന കഥാപാത്രത്തെ വരച്ചിടുന്നുണ്ട് ചിത്രത്തിൽ. അഹംബുദ്ധിയായ തന്നിലുപരി മറ്റൊന്നിനേയും വക വയ്ക്കാത്ത, താനാണ് ഏറ്റവും ഉയർന്നവൻ, താൻ ഒരിക്കലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ഒരാളാണ് എന്നിങ്ങനെ പല പല ധാരണകൾ തന്നെക്കുറിച്ച് തന്നെ പുലർത്തുന്ന ഒരു വ്യക്തിത്വം.  എന്നാൽ മറു ഭാഗത്ത് ഇതിൽ നിന്നെല്ലാം വ്യത്യസ്തയായ മായ. താനെടുത്തണിയുന്ന മുഖംമൂടികൾ പൊളിഞ്ഞു വീഴുമ്പോൾ ഒളിച്ചോടുന്ന മഹേന്ദ്രനെയും നമുക്ക് കാണിച്ചു തരുന്നുണ്ട് ചിത്രം. താൻ അന്വേഷിക്കുന്നതെന്തെന്ന് തനിക്കറിയില്ല  എന്ന് നടിക്കുന്ന മഹി തേടുന്നത് മായയെ തന്നെയാണ്. മായയെ തേടിയുള്ള യാത്രയിലുടനീളം മായ മഹിക്കൊപ്പമുണ്ടുതാനും. തുടക്കത്തിൽ നാം കാണുന്ന പരിഷ്കാരിയായ ഒരു നഗരജീവിയിൽ നിന്നും, തന്റെ ഞാനെന്ന ഭാവവും അഹംഭാവവും നഷ്ടപ്പെട്ട്, തന്റെ പഴയ ജീവിതത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ട് നിൽക്കുന്ന മഹേന്ദ്രനിലെത്തി ചിത്രം അവസാനിക്കുന്നു.  പ്രേക്ഷകർക്ക് കൂടുതൽ ആഴത്തിൽ ചിന്തിക്കുവാനും പലതരത്തിൽ തുടർ ചിന്തകൾ നടത്തുവാനുമുള്ള സ്വാതന്ത്ര്യവും നൽകി abstract ആയ ഒരു അവസാനമാണ് ചിത്രത്തിനുള്ളത്. മായ എന്ന വാക്കിനു illusion എന്നൊരർഥം നൽകിയാൽ, മായ മഹേന്ദ്രനെ സംബന്ധിച്ച് ഒരു 'മായ' തന്നെയാണ്. അവിചാരിതമായി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന്, അയാൾ പ്രതീക്ഷിക്കാതെ ഒരു ശൂന്യത സമ്മാനിച്ചിട്ടു കടന്നു പോകുന്നു. അവളെ തേടിയുള്ള അയാളുടെ യാത്രക്കിടയിൽ പലവുരു അയാൾ മായയെ കാണുന്നു, അവളുമായി സംവദിക്കുന്നു. മായയെ അന്വേഷിച്ചു പോകുമ്പോൾ മഹി കാണുന്ന, മായയുടെ മുഖമുള്ള  ഛായ എന്ന സ്ത്രീയിലും തേയില നുള്ളാൻ പോകുന്ന പെണ്‍കുട്ടികൾക്കിടയിലും, ജീപ്പിൽ നിന്നിറങ്ങി പോകുന്ന സ്ത്രീകൾക്കിടയിലുമെല്ലാം മഹി മായയെ കാണുന്നുണ്ട്. തളർന്നിട്ടും അയാളെ ഉയരത്തിലേക്ക്  കയറുവാനുള്ള പ്രേരകശക്തിയായി,  ആ നീണ്ടയാത്രയിൽ തനിക്കൊപ്പം ഒരു സഹയാത്രികയായി അവളുമുണ്ട് എന്ന് മഹി വിശ്വസിക്കുന്നു. ബാറിലിരുന്ന് മദ്യപിക്കുന്ന സമയത്താണ് മഹിക്ക് കേദാർനാഥിൽ നിന്നും മായയുടെ ഫോണ്‍ വിളി വരുന്നത്.  മായയെ തേടിയുള്ള യാത്രയിൽ അവളെ കണ്ടിട്ടുള്ള ഒരാളെ പോലും മഹിക്ക് കണ്ടെത്താനാവുന്നില്ല. ആ ഒരു തലത്തിൽ ചിന്തിച്ചാൽ മഹിക്ക് കിട്ടിയ ഫോണ്‍ കോൾ തന്നെ ഒരു illusion ആവാനുള്ള സാധ്യതയുണ്ട്. മായ കേദാർനാഥിൽ ഉണ്ടെന്ന് തോന്നലാവാം അയാളെ അങ്ങോട്ട് നയിക്കുന്നത്. എല്ലാത്തിനുമൊടുവിൽ മഹി മായയെ കണ്ടുമുട്ടുന്നതായും അവർ മടങ്ങി പോരുവാൻ തുടങ്ങുന്നതുമായ രംഗങ്ങൾ, ജീവിതത്തിൽ ചില തെറ്റുകൾ തിരുത്തുവാൻ നമുക്ക് അപൂർവ്വമായി ലഭിക്കുന്ന അവസരങ്ങളെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യ സഹജമായ വാസന, തന്റെ ഈഗോയെ മുൻനിർത്തി അവയെ നിരാകരിക്കുകയാണ്. മഹി സഞ്ചരിക്കുന്നതും ആ വഴിയെ തന്നെ!

സ്ത്രീ-പുരുഷ ബന്ധത്തെ കുറിച്ച് ചിത്രം നമ്മോട് പറയുവാൻ ശ്രമിക്കുമ്പോൾ അത് വഴി മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെക്കുറിച്ചും ചിത്രം നമ്മോട് സംവദിക്കുന്നുണ്ട്. ഇന്നത്തെ ഈ സാമൂഹിക സാഹചര്യങ്ങളിൽ പലപ്പോഴും നാം സ്ത്രീകളെ എങ്ങനെ കാണുന്നുവോ അത് പോലെ തന്നെയാണു പ്രകൃതിയെയും കാണുന്നത് എന്ന ധ്വനി ഇതിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു തോന്നുന്നു. കഥാഗതിക്കിടയിൽ വളരെ casual ആയി, ഒരു ഡാമിന്റെ വരവ് ഒരു ജനതയെ എങ്ങനെ ബാധിച്ചു എന്ന് പറഞ്ഞു പോകുന്നുവെങ്കിലും, അത്  അവശേഷിപ്പിക്കുന്നത് പ്രേക്ഷകർക്ക് ചിന്തീദ്ദ്വീപമായ വസ്തുതകളാണെന്ന് പറയാതെ വയ്യ. ഉത്തരാഖണ്ടിലെ പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് മഹിയുടെ യാത്രയെ നമുക്കായി അവതരിപ്പികുമ്പോൾ, മനുഷ്യൻ പ്രകൃതിയിൽ നടത്തിയിരിക്കുന്ന ചില ക്രൂരമായ ഇടപെടലുകളെ കുറിച്ചുള്ള ചൂണ്ടുപലക കൂടിയാണ് ഈ ചിത്രം. ഒരു environmental movie ആയി ഒരാൾപ്പൊക്കത്തെ ആരെങ്കിലും കണ്ടാൽ അതിൽ അതിശയോക്തിയില്ല എന്ന് പറയാം. ഉയർന്ന വ്യക്തി എന്ന് വ്യംഗ്യമായി അർത്ഥം വരുന്ന മഹേന്ദ്രൻ എന്ന നാമധേയത്തിലുള്ള വ്യക്തിയ, ജീവിതം എത്ര നിസ്സാരം എന്ന് കാണിച്ചു കൊടുക്കുന്നത് മായ എന്ന് പേരുള്ള ഒരു സ്ത്രീയാണ്. മഹേന്ദ്രൻ, മായ, ഛായ എന്നിങ്ങനെ വാക്കുകൾക്കൊണ്ടുള്ള സമർത്ഥമായ ഒരു കളി തന്നെ നമുക്കിതിൽ കാണാം. ഹരിദ്വാറിലേക്കുള്ള യാത്രക്കിടയിൽ മഹി ആദ്യം മായയെ കണ്ടുമുട്ടുന്ന അവസരത്തിൽ അവൾ മഹിയോട് പറയുന്നത്, അയാൾ നല്ലൊരു നടനാനെന്നാണ്. അത് അയാളെ പൊടുന്നനെ അസ്വസ്ഥനാക്കുന്നു, അല്പം കൂടി ആഴത്തിൽ ചിന്തിക്കുമ്പോൾ നമുക്ക് നമ്മെ തന്നെ മഹിയിൽ കാണുവാൻ സാധിക്കും. നമ്മെ തന്നെ മറന്നു ജീവിതത്തിലെ പല ലക്ഷ്യങ്ങൾക്കായി ഓടുന്ന നാം, പലപ്പോഴും ജീവിതത്തിൽ അഭിനയിക്കുകയാണെന്ന് നമ്മോടു വ്യംഗ്യമായി ചിത്രം പറയുന്നത് ഇങ്ങനെയുള്ള സംഭാഷണശകലങ്ങളിലൂടെയാണ്. മായയെ തേടി കുന്നിൻ മുകളിലേക്ക് നടന്നു കയറുന്ന മഹി, അവളെ കണ്ടുമുട്ടുമ്പോൾ, അവളുടെ വാക്കുകൾ കേൾക്കാതെ ഉയരത്തിലേക്ക് ഓടി കയറുന്നു. മുകളിലെത്തുന്ന മഹി മായയോട് അവൾ നടന്നു കയറിയ ദൂരം തനിക്ക് ഓടി കയറാൻ കഴിഞ്ഞുവെന്ന് അഹങ്കാരത്തോടെ പറയുമ്പോൾ, നമ്മൾ സഞ്ചരിച്ച ദൂരവും, എത്തിയ സ്ഥലവും ഒന്ന് തന്നെയെന്നാണ് മായയുടെ മറുപടി. ആ മറുപടി ശ്രദ്ധിക്കുക, ചിത്രം ഒരേ സമയം Spiritual ഉം Philosophyക്കലുമാകുന്നത് ഇത്തരം സംഭാഷണങ്ങളിലൂടെയാണ്. ജീവിതത്തിന്റെ നശ്വരതയെയും മരണമെന്ന യാഥർത്ഥ്യത്തെക്കുറിച്ചും നമ്മെ ഓർമ്മിപ്പികുകയാണ് ചിത്രമിവിടെ. മനുഷ്യ ജീവിതത്തെയും ആറടി മണ്ണിനേയും ബന്ധിപ്പിക്കുന്ന ഇത്തരം രംഗങ്ങളിലാണ്, ചിത്രത്തിനു ഒരാൾപ്പൊക്കം എന്ന പേരു നൽകിയതിന്റെ പ്രസക്തി എന്ന് തോന്നുന്നു.

അവസാനിപ്പിക്കുന്നതിന് മുന്നേ, ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കുറിച്ച് കൂടി പറയാതെ നിർത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല. മഹേന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രകാശ് ബാരെയാണ്. പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്തസ്വാമി മായയെ നമുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നു. ഇരുവരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്, എങ്കിലും എടുത്തു പറയേണ്ടത് പ്രകാശ് ബാരേയുടെ പ്രകടനമാണ്. മികച്ച ഫ്രെയിമുകളാൽ സമ്പന്നമാണ് ചിത്രം, ഏതൊരു ബിഗ്‌ ബജറ്റ് ചിത്രത്തോടും കിടപിടിക്കാൻ തക്കവണ്ണമുള്ള സിനിമാട്ടോഗ്രാഫിയാണു ചിത്രത്തിന്റേത്. ഡിജിറ്റൽ സിനിമാട്ടൊഗ്രാഫിയുടെ സാധ്യതകൾ അനന്തമാണെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഇന്ദ്രജിത്തിന്റെ ഛായാഗ്രഹണം. പശ്ചാത്തല സംഗീതവും ചിത്രത്തോട് ചേർന്നു പോകുന്നു, ചില രംഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന നിശബ്ദതയും രംഗങ്ങളുടെ ഭംഗി വർദ്ധിപ്പിച്ചിരിക്കുന്നു എന്ന് പറയാം. അപ്പുക്കുട്ടൻ ഭട്ടതിരിയുടെ ചിത്രസംയോജനവും മികച്ചതു തന്നെ. അഭിനേതാക്കളും അണിയറ പ്രവർത്തകരും തങ്ങളുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ, ഈ ചിത്രത്തിന്റെ, ചിത്രത്തിന്റെ ജീവനാഡിയായി മാറുന്നത് തിരക്കഥയും സംവിധായകൻ സനൽ ശശിധരനുമാണ്. ഫ്രോഗെന്ന ഷോർട്ട് ഫിലിമിലൂടെ നമുക്ക് പരിചിതനായ സനൽ, ഈ ചിത്രത്തിലും വേറിട്ട വഴിയിലൂടെയാണ് ചരിക്കുന്നത്. തിരക്കഥയിലും സംഭാഷണത്തിലും പുലർത്തിയ വ്യത്യസ്ത, പ്രേക്ഷകരിലേക്ക് സംവദിക്കുന്നതിൽ വിജയിച്ചിരിക്കുന്നു എന്നതിലാണ് ഈ ചിത്രത്തിന്റെ മേന്മ, അത് തന്നെയാണ് സംവിധായകനെന്ന നിലയിൽ സനലിന്റെ വിജയമെന്ന് ഞാൻ കരുതുന്നു.  Traditional സിനിമകളുടെ ചട്ടക്കൂടിനു വിരുദ്ധമായി, നിക്ഷിപ്തമായ ഒരു ഘടനക്കുള്ളിൽ നിന്നല്ല സനൽ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്, അത് കൊണ്ടു തന്നെ, വളരെ abstract ആയ ഒരു അന്ത്യമാണ് ചിത്രം സമ്മാനിക്കുന്നത്. ഒരു പക്ഷേ പ്രേക്ഷകർക്ക് ചിന്തിക്കാനുള്ള വ്യത്യസ്തമായ വഴികൾ വെട്ടിത്തുറന്നിട്ട്, ഈ ചിത്രം ഒരു ക്ലൈസ്മാക്സിൽ എത്തുന്നില്ല എന്നൊരു വാദഗതി കൂടി ഇതിനൊപ്പം ചേർത്ത് വയ്ക്കാം. ഒരേ സമയം സാമൂഹികവും മാനുഷികവും ആത്മീയവും തത്വചിന്താപരവുമായ നിരവധി കാര്യങ്ങളെ സ്പർശിച്ചു കൊണ്ടാണ് ചിത്രം കടന്നു പോകുന്നത്. ആസ്വാദനത്തിന്റെ പല തലങ്ങളിൽ നിന്ന് കൊണ്ട്, അവരവരുടെ അഭിരുചിക്കും ആസ്വാദനക്ഷമതക്കുമൊത്ത് ഈ ചിത്രം ആസ്വദിക്കുവാൻ പ്രേക്ഷകർക്ക് കഴിയുമെന്ന് തോന്നുന്നു. ഒരു പക്ഷേ ഈ ചിത്രം കൊണ്ട് സനൽ ഉദ്ദേശിക്കുന്നതും അത് തന്നെയായാകും.

Friday, February 6, 2015

ലാലിസം വിവാദമാകുമ്പോൾ..


35 ആം ദേശീയ ഗെയിംസ് തിരുവനന്തപുരത്ത് കൊടിയേറിയപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് മാത്രമല്ല, ഒരു പിടി വിവാദങ്ങൾക്ക് കൂടിയാണ് അതിനൊപ്പം തുടക്കം കുറിച്ചത്. മാസങ്ങൾക്ക് മുന്നേ തന്നെ അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ സംഘാടകർ ഒരുക്കിയ ഉദ്ഘാടന പരിപാടിയിലെ കല്ലുകടിയായിരുന്നു ലാലിസം. മാസങ്ങൾക്ക് മുന്നേ തന്നെ മോഹൻ ലാൽ ഒരു മ്യൂസിക് ബാൻഡ് തുടങ്ങുന്നുവെന്നും സംഗീത സംവിധായകൻ രതീഷ്‌ വേഗയുമായി സഹകരിച്ചാണ് ഇത്തരം ഒരു സംരംഭത്തിനു തുടക്കം കുറിക്കുന്നതെന്നും മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലാലിസം എന്ന് പേരുള്ള ഈ ബാൻഡിന്റെ ആദ്യ പെർഫോർമൻസ് നടക്കും എന്ന വാർത്ത പുറത്ത് വന്നപ്പോൾ, വാനോളം പ്രതീക്ഷകളായിരുന്നു മോഹൻലാലിന്റെ ആരാധകർക്ക്. എന്നാൽ ഉദ്ഘാടന ദിവസം എല്ലാം കൈവിട്ടു പോകുന്ന ഒരു കാഴച്ചയാണ് നാമെല്ലാം കണ്ടത്. വ്യത്യസ്തമായി അവതരിപ്പിക്കാനുള്ള ശ്രമം അവരുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും, പലവുരു പിഴവുകൾ കൊണ്ട് റെക്കോർഡ് ചെയ്ത പാട്ടുകൾക്ക് ചുണ്ടനക്കുക എന്ന അധര വ്യായാമം മാത്രമായിരുന്നു അവരുടെ പ്രകടനം എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ പരിപാടി തീരുന്നതിനു മുന്നേ തന്നെ കാണികൾ ഒഴിഞ്ഞു പോയതും ആ പരിപാടിയുടെ ശോഭ കെടുത്തി. ഈ പ്രോഗ്രാമിന്റെ പരാജയം സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചക്ക് കളമൊരുക്കുകയാണ് ചെയ്തത്. കെട്ടടങ്ങി എന്ന് കരുതിയ 2 കോടിയുടെ വിവാദം ഉടൻ തന്നെ തലപൊക്കുകയും ലാലിസത്തെ തലനാരിഴ കീറി വിശകലം ചെയ്ത് വിമർശനത്തിന്റെ പരകോടിയിൽ നിൽക്കുന്ന അഭിപ്രായ പ്രകടനങ്ങളാണ് പിന്നീട് നാം കണ്ടത്. സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ കത്തി നിൽക്കുമ്പോൾ ലാലിസം ബാൻഡ് പിരിച്ചു വിട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും രതീഷ്‌ വേഗ അത് നിഷേധിച്ചു കൊണ്ട് കടന്നു വരികയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലെ വിവാദങ്ങൾ കത്തിപ്പടരുമ്പോൾ തന്നെ കലാ-സാംസ്കാരിക രംഗത്ത് കാര്യമായ ഒരു ചർച്ച പരസ്യമായി ഉണ്ടായില്ല എന്ന് തന്നെ പറയാം, എന്നാൽ പാലക്കാട് ശ്രീറാം ലാലിസത്തെ വിമർശിച്ച് മുന്നോട്ട് വന്നതോടെ, പല ഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു തുടങ്ങി. രാഷ്ട്രീയക്കാരും അതിലേക്ക് കടന്നതോടെ വിമർശങ്ങൾ ചെറിയ തോതിലെങ്കിലും വ്യക്തിഹത്യയിലേക്ക് നീങ്ങി.

ഇതെഴുതുന്ന അവസരത്തിൽ മോഹൻലാൽ പണം തിരികെ നൽകാമെന്ന് സർക്കാരിനെ അറിയിക്കുകയും, അത് തിരിച്ചു വാങ്ങാൻ കഴിയില്ല എന്ന് സർക്കാർ അറിയിക്കുകയും ചെയ്തു കഴിഞ്ഞു. ഈ വിവാദത്തിന്റെ ഭാവി എന്ത് എന്ന് പ്രവചിക്കാൻ കഴിയില്ല. ഒരു പക്ഷേ ഒരു വിവാദത്തിനപ്പുറം നമ്മളോ, സോഷ്യൽ മീഡിയയോ, മാധ്യമങ്ങളോ ചർച്ച ചെയ്യപ്പെടാതെ  പോയ കുറെ അധികം വശങ്ങൾ ഇതിനുണ്ടായിട്ടുണ്ട്. ഒരു ന്യൂനപക്ഷമെങ്കിലും അത് ഉയർത്തി കൊണ്ടു വരുവാൻ ശ്രമിച്ചിരുന്നെങ്കിലും പ്രസ്താവനകളുടെയും ചെളിവാരിയെറിയലിന്റെയും കുത്തൊഴുക്കിൽ അതാരും ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് വേണം കരുതാൻ. അതിലേക്ക് വിരൽ ചൂണ്ടുവാനുള്ള ഒരു എളിയ ശ്രമം മാത്രമാണിത്.

ലാലിസം പാളിയതെവിടെ?
ലാലിസം എന്ന ബാൻഡിനു രണ്ടു കോടി രൂപ പ്രതിഫലം വാങ്ങുന്നു എന്ന വാർത്ത പുറത്ത് വന്നതോടെ ആദ്യം പ്രതിഷേധവുമായി എത്തിയത് സംവിധായകൻ വിനയനായിരുന്നു. സൂപ്പർ താരങ്ങളോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ആരോപണം പ്രത്യക്ഷത്തിൽ സത്യവുമായിരുന്നു. ദേശീയ ഗെയിംസിന്റെ പ്രചരണ പരിപാടികളിൽ സച്ചിൻ ടെണ്ടൂൽക്കർ പ്രതിഫലം വാങ്ങാതെ പങ്കെടുക്കുമ്പോൾ ലാൽ 2 കോടി വാങ്ങുന്നതിലെ അനൗചിത്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ആ വിമർശനത്തിലെ യുക്തി നമുക്ക് മനസ്സിലാക്കാമെങ്കിലും, ലാൽ മാത്രമല്ല, ഇന്ത്യയിലെ തന്നെ പല ഗായകരും അതിൽ പങ്കെടുക്കുന്നുവെന്നും അവരുടെ പ്രതിഫലവുംപരിപാടിയുടെ തയ്യാറെടുപ്പുകൾക്കുമായാണ് രണ്ടു കോടിയെന്നും വിശദീകരണം വന്നപ്പോൾ, അത് പൊതുവെ സ്വീകാര്യമാകുന്ന ഒന്നായി. ഒരാഴ്ചയിലധികം നീണ്ട റിഹേഴ്സലിനൊടുവിൽ ലാലിസം തട്ടിൽ കയറിയപ്പോൾ അമ്പേ പാളി എന്ന് പറയാം. പ്രഗത്ഭാരായ പലരും പിന്നണിയിൽ പ്രവർത്തിച്ചുവെങ്കിലും അവതരണത്തിൽ ഒരു തരത്തിലും പുതുമ പകരുവാൻ പരിപാടിക്ക് കഴിഞ്ഞില്ല. മുന്നേ തന്നെ റെക്കോർഡ് ചെയ്ത പാട്ടുകൾ, പോസിറ്റീവ് ട്രാക്കിട്ട് പ്ലേ ചെയ്ത ശേഷം വരികൾക്കനുസരിച്ച് ചുണ്ടനക്കുക മാത്രമാണ് ചെയ്തത്. പരിശീലത്തിന്റെ കുറവ് കൊണ്ടോ അതോ ആസൂത്രണത്തിലെ പിഴവ് കൊണ്ടോ, ലിപ് സിങ്കിങ്ങ് ഗാനപരിപാടി ഗംഭീരമായി തന്നെ പാളി. പലപ്പോഴും പാട്ട് തുടങ്ങിട്ടും അതൊന്നുമറിയാതെ നിൽക്കുന്ന മോഹൻലാലിനെയും, മറ്റ് ചില അവസരങ്ങളിൽ പാട്ട് തീർന്നിട്ടും പാടിക്കൊണ്ടിരിക്കുന്ന മോഹൻലാലിനെയും നാം കണ്ടു. ലാലിസത്തിന്റെ ഭാഗമായി പങ്കെടുത്ത മറ്റ് ഗായകർക്കാവട്ടെ കാര്യമായ റോൾ ഒന്നും ഉണ്ടായിരുന്നില്ല. പേരിനു മാത്രമായി ഒന്നോ രണ്ടോ പാട്ടുകൾ പാടി, ചുണ്ടനക്കൽ പരിപാടിയിൽ തങ്ങൾക്കുള്ള റോൾ ഭംഗിയായി നിർവഹിച്ചു. ഒരു ബാൻഡിന്റെ പ്രകടനം കാണാനെത്തിയവർക്ക് റെക്കോർഡ് ചെയ്ത് വേദിയിൽ അവതരിപ്പിച്ച ഒരു ബാലെ പോലെയായിരുന്നു ലാലിസം. വമ്പിച്ച ജനാവലിക്ക് മുന്നിൽ അവതരിപ്പിക്കാൻ തുടങ്ങിയ പരിപാടി തീരാറായപ്പോഴേക്കും കാണികൾ ഭൂരിഭാഗവും കൊഴിഞ്ഞു പോയ അവസ്ഥയിലുമായിരുന്നു. വളരെ ഗംഭീരമായി തുടക്കം കുറിക്കേണ്ട ഒരു ബാൻഡ്, ഒന്നുമല്ലാതെ അവസാനിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.



കലയുടെ മൂല്യമെന്ത്?
'കലയ്ക്ക് നമുക്കൊരു വിലയിടാനാവില്ല' എന്ന് നമ്മുടെ കായിക മന്ത്രി പറയുകയുണ്ടായി. ലാലിസമെന്ന ബാൻഡിനു 2 കോടി രൂപ പ്രതിഫലമായി നൽകുന്നു എന്ന വിവാദം പൊട്ടിപ്പുറപ്പെട്ട അവസരത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഈ കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രി പറഞ്ഞത് വലിയൊരു തത്വമാണെങ്കിലും ഈ കാലഘട്ടത്തിൽ എല്ലാത്തിനും ഒരു വില നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഒരു സിനിമ കാണണമെങ്കിൽ അതിനൊരു നിശ്ചിത തുക നിശ്ചയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കുന്ന നടീ-നടന്മാർക്ക്, അതിലെ അണിയറ പ്രവർത്തകർക്ക് എല്ലാം ഒരു പ്രതിഫലം നിശ്ചയിചിട്ടുണ്ട്. അത് പോലെ തന്നെയാണ് ഒരു ഒരു ബാൻഡും അവരുടെ സമയത്തിന്, അവരുടെ പ്രകടനത്തിന് ഒരു മൂല്യം അവർ തന്നെ നിർണ്ണയിക്കുകയും സംഘാടകർ അത് നൽകുവാൻ ബാധ്യസ്ഥരാകുകയും ചെയ്യും. ലാലിസത്തിനു 2 കോടി എന്നത് മോഹൻലാൽ അദ്ദേഹത്തിന്റെ സമയത്തിനും പ്രതിഭയുടെ മൂല്യത്തിനുമിട്ട വിലയാകാം. ഗെയിംസിന്റെ സംഘാടകർ അദ്ദേഹവുമായി പറഞ്ഞുറപ്പിച്ച തുകയാണത്. ഇനി ഗെയിംസ് സംഘാടകർ മറ്റു ചില കലാകാരന്മാർക്ക് നൽകിയ തുക നമുക്കൊന്ന് പരിശോധിക്കാം. മട്ടന്നൂർ ശങ്കരങ്കുട്ടി ആശാനും അദ്ദേഹത്തിന്റെ നൂറോളം വരുന്ന വാദ്യമേളക്കാർക്കും പ്രതിഫലമായി നൽകിയത് 5.5 ലക്ഷം രൂപയാണ്. പോണ്ടിച്ചേരിയിൽ നിന്നുള്ള തവിൽ വാദ്യ വിദഗ്ദ്ധനായ കരുണാമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിനു പ്രതിഫലമായി നിശ്ചയിക്കപ്പെട്ടത് 2.10 ലക്ഷം രൂപ മാത്രമാണ്. ശോഭനയുടെ നൃത്തസംഘത്തിനും (40 പേർ) ഓർക്കസ്ട്രക്കുമായി നിശ്ചയിക്കപ്പെട്ട പ്രതിഫലം 25 ലക്ഷം രൂപ. കുഞ്ഞാലിമരയ്ക്കാർ എന്ന പരിപാടിക്കായി സംഗീതമൊരുക്കിയ സംഗീത സംവിധായകൻ ശരത്തിന്റെ പ്രതിഫലം, എല്ലാ ചിലവുകളുമടക്കം 12 ലക്ഷം രൂപ.  സംഘാടന സമിതിയിൽ കോഴിക്കോട് അംഗമായിരുന്ന ഗായകൻ വി.ടി മുരളിക്ക്‌ കോഴിക്കോടിന്റെ പാരമ്പര്യം നിറയുന്ന സംഗീത പരിപാടി അവതരിപ്പിക്കുവാൻ അനുവദിച്ച തുക വെറും 20000 രൂപ മാത്രം. കലയ്ക്ക്‌ മൂല്യം നിശ്ചയിക്കാനാവില്ല എന്ന തത്വം പറയാമെങ്കിലും മോഹൻലാലിന്റെ പ്രൊഫഷണൽ പോലുമല്ലാത്ത ബാൻഡിനു, അതും ആദ്യമായി തട്ടിൽ കയറുന്ന ബാൻഡിനു 1.8 കോടി രൂപ പ്രതിഫലമായി നിശ്ചയിക്കപ്പെട്ടപ്പോൾ മറ്റുള്ള കലാകാരന്മാർക്ക് പ്രതിഫലമായി നൽകിയത് തുലോം തുച്ഛമായ സംഖ്യയാണെന്ന് പറയാതെ വയ്യ. കലാ സാംസ്കാരിക രംഗത്ത് നിന്നും പ്രതിഷേധവുമായി മുന്നിട്ടു വന്നവർ ഉയർത്തിയ പ്രധാന വാദഗതി ഈ പ്രതിഫലത്തിലെ വൈരുധ്യമാണ്.  ലാലിസത്തിനു പ്രതിഫലം നിശ്ചയിക്കുന്ന അവസരത്തിൽ അത് മോഹൻലാലും ബാൻഡിന്റെ ഭാഗമായ മറ്റു ചില ഗായകരും മാത്രമാണ് ഇതിൽ ഉണ്ടായിരുന്നത്. പ്രതിഫലത്തെ ചൊല്ലി വിവാദമുയർന്നപ്പോഴാണ് ഹരിഹരൻ, കാർത്തിക്, എം ജി ശ്രീകുമാർ, സുജാത തുടങ്ങിയ ഗായകരെ ഇതിൽ ഉൾപ്പെടുത്തിയത്. അവർക്ക് നാമമാത്രമായ ഗാനങ്ങൾ നൽകി, ഭൂരിഭാഗം പാട്ടുകളും പാടിയത് ലാൽ തന്നെയായിരുന്നു. അതിൽ പങ്കെടുത്ത വിവിധ ഗായകർക്കും അവർക്കുള്ള മറ്റു സൗകര്യങ്ങൾക്കുമായി 2 കോടി രൂപ ആവശ്യമായി വരും എന്ന് പറഞ്ഞത്തിലെ യുക്തിരാഹിത്യം അവരുടെ പ്രകടനത്തിൽ നിന്ന് തന്നെ വെളിവായി എന്ന് വേണം കരുതാൻ. ഒരു നടന്റെ ബാൻഡിനെ ലോഞ്ച് ചെയ്യാൻ പൊതുജനങ്ങളുടെ പണം മുടക്കി അവസരം ഉണ്ടാക്കണമായിരുന്നോ എന്നൊരു ചോദ്യം കൂടി അവിടെ അവശേഷിപ്പിക്കുന്നു ഈ വിവാദങ്ങൾ.




ലാലിസത്തെ പ്രതിരോധിച്ചാൽ...
ഏകദേശം 27 വർഷത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ ഗെയിംസ് കേരളത്തിൽ എത്തുന്നത്.  അതിനു വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പഴി കേൾക്കുന്ന അവസരത്തിലാണ് സംഘാടകർ ലാലിസത്തെ ഉദ്ഘാടനത്തിലേക്ക് കൊണ്ടു വരുന്നത്. എ ആർ രഹ്മാനെയായിരുന്നു അവർ ആദ്യം ഉദ്ദേശിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ പ്രതിഫലം താങ്ങാൻ വയ്യത്തതിനാൽ മോഹൻലാലിനോട് ഇതിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ലാലിസം എന്ന ബാൻഡിനെ കുറിച്ചുള്ള  വാർത്തകൾ പുറത്ത് വന്നിട്ട് കുറച്ചു നാളുകൾ ആയി എങ്കിലും ഈ ഒരു പ്രോഗ്രാമിന് വേണ്ടിയാകണം ആദ്യമായി അവർ റിഹേഴ്സൽ ചെയ്തിട്ടുണ്ടാകുക. കുറഞ്ഞ സമയത്തിൽ തട്ടിക്കൂട്ടിയെടുത്ത ഒരു പ്രോഗ്രാം തന്നെയാണിത് എന്ന് വ്യക്തം. ഇന്നത്തെ പല ഗാനമേളകളും പോലെ പാട്ടുകൾ റെക്കോർഡ് ചെയ്ത്, സ്റ്റേജിൽ പോസ്റ്റീവ് ട്രാക്ക് തന്നെ പ്ലേ ചെയ്ത് ചുണ്ടനക്കുക എന്ന വഴി തന്നെയാണ് അവരും സ്വീകരിച്ചത്. പലപ്പോഴും കാണികൾ അറിയുന്നില്ലെങ്കിലും, കേരളത്തിലെ ഒട്ടുമിക്ക ഗായകരും അവലംബിക്കുന്ന ഒരു രീതിയാണിത്. അവർക്കതിൽ വിജയിക്കാൻ കഴിയുന്നു എന്നിടത്താണ് ഗാനമേളയുടെ വിജയം. പഴയകാലത്ത് ഓർക്കസ്ട്രയുടെ അഭാവത്തിൽ, ഗാനമേളകളിൽ മൈനസ് ട്രാക്കിട്ട് പാട്ടുകൾ പാടിയിരുന്നു. ഇന്നത് സാങ്കേതികത വളർന്നതിനാൽ പോസിറ്റീവ് ട്രാക്ക് തന്നെ ഇട്ട് അധരവ്യായാമം നടത്തുന്ന പ്രവണതയാണ് കൂടുതലും. പല റിയാലിറ്റി ഷോകളിൽ വരെ ഇത് സംഭവിക്കുന്നു എന്ന് പാലക്കാട് ശ്രീറാം വെളുപ്പെടുത്തിയത് നമുക്ക് മുന്നിൽ നിൽക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തിയത്തിലെ പിഴവുകളാണ് ഈ പരിപാടി പരാജയപ്പെടാനുള്ള കാരണം എന്നാണ് ഞാൻ കരുതുന്നത്. തന്റെ ബാൻഡിന്റെ ആദ്യ പെർഫോർമൻസിനു അദ്ദേഹം തിരഞ്ഞെടുത്ത വേദി തെറ്റായി പോയി എന്ന് തോന്നുന്നു. ഇതൊരു പൊതു പരിപാടിയായിരുന്നു, അത്തരം ഒരു വേദി തന്റെ ബാൻഡ് തുടക്കം കുറിക്കാൻ അനുയോജ്യമാണോ എന്നൊരു സംശയമുണ്ട്, പ്രത്യേകിച്ചും ആസൂത്രണത്തിലും ആവിഷ്കാരത്തിലും പല തരം ന്യൂനതകളെ മറികടന്നാണ് തങ്ങൾ ഈ പരിപാടി അവതരിപ്പിച്ചത് എന്ന് രതീഷ്‌ വേഗ തന്നെ സമ്മതിക്കുമ്പോൾ. അവർക്ക് 100 ശതമാനം സ്വാതന്ത്ര്യത്തോടെ ആസൂത്രണം നടത്തി കൂടുതൽ ആത്മവിശ്വാസത്തോടെ നടത്താൻ കഴിയുന്ന ഒരു വേദി, അതായിരുന്നു ഉചിതമായ ഒരു വേദി. ആ തിരഞ്ഞെടുപ്പിലെ വീഴ്ചയും ആ പരാജയത്തിന്റെ ആക്കം കൂട്ടി എന്ന് നിസ്സംശയം പറയാം.

ലാലിസമായിരുന്നോ ഉചിതം?
ബാൻഡുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത ഒരു നാടാണ് കേരളം. അവിയൽ, തൈക്കുടം ബ്രിഡ്ജ്, ആഗം, മദർ ജെയിൻ തുടങ്ങി ജനപ്രീതി ആർജ്ജിച്ച ഒട്ടേറെ ബാൻഡുകൾ നമുക്കുണ്ട്. പല വേദികളിലായി നിരവധി ലൈവ് പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്ത ബാൻഡുകളാണവ.  ഒരു പക്ഷേ അവർക്ക് ലഭിക്കേണ്ടിയിരുന്ന ഒരു അവസരമായിരുന്നു ലാലിസത്തിനു ലഭിച്ചത് എന്ന് കൂടി പറയാം. മോഹൻലാൽ എന്ന നടന്റെ താരമൂല്യം കൊണ്ടാകാം ലാലിസത്തിനു നറുക്ക് വീണത്, പക്ഷേ ഇതിനേക്കാൾ നല്ലൊരു പ്രകടനം കാഴ്ചവയ്ക്കുവാൻ ആ ബാൻഡുകൾക്ക് കഴിയുമായിരുന്നു എന്നത് ഒരു വസ്തുതയായി അവശേഷിക്കുന്നു.  ദേശീയ ഗെയിംസ് ആയതിനാൽ നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള കലാരൂപങ്ങൾ അവതരിപ്പിക്കുവാനുള്ള ഒരു ശ്രമം സംഘാടകരുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. തനി കേരളീയമായ പരിപാടികൾ മാത്രമാണുണ്ടായിരുന്നത് എന്ന വിമർശനവും ഉയർന്നു കേൾക്കുന്നു.

മോഹൻലാൽ ഒരു മികച്ച നടൻ, പക്ഷേ ബാൻഡ്...?
കഴിഞ്ഞ 36 വർഷമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടന വൈഭവം അതാണ്‌ മോഹൻലാൽ. പല പല വേഷങ്ങളിൽ, ഭാവങ്ങളിൽ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, കരയിക്കുകയും ഒക്കെ ചെയ്ത നടൻ. രണ്ട് ദേശീയ പുരസ്കാരം, ഒട്ടനവധി സംസ്ഥാന പുരസ്കാരങ്ങൾ, പത്മശ്രീ, അദ്ദേഹത്തെ തേടിയെത്താത്ത ആദരങ്ങൾ ചുരുക്കം. ഒരു നടൻ എന്ന നിലയിൽ മലയാളികൾ അദ്ദേഹത്തെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ചില സിനിമകളിൽ അദ്ദേഹം പാടിയിട്ടുമുണ്ട്. ലാലിസത്തിൽ അദ്ദേഹത്തിന്റെ പങ്കാളിയായ രതീഷ്‌ വേഗ ഈണം പകർന്ന ആറ്റുമണൽ പായയിൽ എന്ന ഗാനം കൊച്ചു കുട്ടികൾ വരെ ഏറ്റുപാടിയതുമാണ്. പക്ഷേ ഒരു പ്രൊഫഷണൽ ബാൻഡ് തുടങ്ങുക, അതിലെ പ്രധാന ഗായകനായി താൻ തന്നെ മാറുക എന്നത് എത്രത്തോളം യുക്തിപരമായ തീരുമാനമാണെന്ന് ഇപ്പോഴെങ്കിലും അദ്ദേഹം ചിന്തിക്കുന്നുവെങ്കിൽ നല്ലത് എന്ന് ഞാൻ കരുതുന്നു. ആ ബാൻഡിനു ലാലിസം എന്ന പേരിട്ടത് തന്നെ ആത്മരതിപരമായ ഒരു മനോഭാവത്തിന്റെ ദൃഷ്ടാന്തമായി വേണം കരുതാൻ. സംഗീതത്തെ കുറിച്ച് പറയുവാൻ ഞാൻ ആളല്ല, എന്നിരുന്നാലും ഒരു സിനിമക്ക് വേണ്ടി, സംഗീത സംവിധായകന്റെ നിർദ്ദേശത്തിൽ മ്യൂസിക് കണ്‍സോളിൽ നിന്ന് പാടുന്നതു പോലെയല്ല ഒരു വേദിയിൽ ലൈവായി പാടുന്നത്. കൊടികെട്ടിയ ഗായകർ വരെ സമ്മതിച്ചു തരുന്ന ലളിതമായൊരു സത്യമാണത്. പണ്ടത്തെ പോലെ ഓർക്കസ്ട്രക്കൊപ്പം ലൈവ് പാടി പാട്ടുകൾ റിക്കോർഡ് ചെയ്യുന്ന സംവിധാനം മണ്‍മറഞ്ഞിട്ട് വർഷങ്ങളാകുന്നു. കണ്‍സോളിൽ ഗാനത്തിന്റെ ഒരോ ഭാഗങ്ങളും പഞ്ച് ചെയ്തെടുത്ത് മിക്സ്‌ ചെയ്താണ് നാമിന്നു കേൾക്കുന്ന ഗാനങ്ങൾ നമുക്ക് മുന്നിൽ എത്തുന്നത്. ഫാൻസിനു ദഹിക്കുമെങ്കിലും സംഗീത പ്രേമികളെ ആനന്ദിപ്പിക്കുന്ന ഒന്നല്ല അദ്ദേഹത്തിന്റെ ഗാനങ്ങൾ. അത് കൊണ്ടു തന്നെ മോഹൻലാൽ ഒരു ബാൻഡ് തുടങ്ങുന്നു എന്ന വാർത്ത കേട്ടപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയ ആശങ്കയും അത് തന്നെയായിരുന്നു.

വിമർശനങ്ങൾക്കു പിന്നിൽ...
ലാലിസത്തിന്റെ ആദ്യ പ്രകടനം പ്രേക്ഷകരെ നിരാശപ്പെടുത്തി എന്നത് സത്യം. ആരാധകരെ വരെ മുഷിപ്പിച്ചു അതെന്ന് പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. കലാ സാംസ്കാരിക രംഗത്തുള്ളവർ ഈ വിവാദത്തിലേക്ക് കടക്കാതെ മാറി നിന്നപ്പോൾ, ഗായകൻ വി ടി മുരളിയും പാലക്കാട് ശ്രീരാമുമാണ് വിമർശനങ്ങളുമായി ആദ്യം കടന്നു വന്നത്. പക്ഷേ ആ ഊർജ്ജം സംഭരിച്ച് മോഹൻലാലിനെതിരെ ആഞ്ഞടിച്ചത് ചില രാഷ്ട്രീയക്കാരായിരുന്നു. ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും ചാനൽ ചർച്ചയിലും മോഹൻലാലിനെതിരെ ഒളിഞ്ഞും തെളിഞ്ഞും അവർ അമ്പെയ്യുന്നത് നമ്മൾ കണ്ടതാണ്. ലാലിസത്തിന് മാത്രമല്ല, അതിനു മുന്നേ അവതരിപ്പിച്ച കുഞ്ഞാലി മരയ്ക്കാർ അനുസ്മരണ പരിപാടിക്കും നിലവാരമില്ലയിരുന്നുവെന്നും ചിലർ ചാനൽ ചർച്ചയിൽ വാശിയോടെ വാദിക്കുന്നത് കണ്ടു. ഭരണ പക്ഷത്ത് നിന്നവർ മന്ത്രിമാരെയും സംഘാടകരേയും സംരക്ഷിച്ചു കൊണ്ട് മോഹൻലാലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുവാനാണ് ശ്രമിച്ചത്. പ്രതിപക്ഷമോ കിട്ടിയ അവസരം മുതലാക്കി രാഷ്ട്രീയമായ വിരോധം തീർക്കുകയാണ് ചെയ്തത്. പക്ഷേ ഇതിലെല്ലാം അന്തർലീനമായ ഒരു വസ്തുത ലാലിസത്തിന്റെ പേരിൽ അദ്ദേഹത്തെ താറടിക്കുന്നുവെങ്കിലും, യഥാർഥ കാരണം മറ്റൊന്നാണെന്നതാണ്. ദി കംപ്ലീറ്റ്‌ ആക്ടർ എന്ന സൈറ്റിലെ ബ്ലോഗിലൂടെ മോഹൻലാൽ സ്ഥിരമായി ആരാധകരുമായി സംവദിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹത്തിന്റെ വാക്കുകൾ പലതും കുത്തി നോവിച്ചത് ഇവിടെ വികസനത്തിന്റെ സാരഥികളായി സ്വയം വാഴ്ത്തുകയും എന്നാൽ നാടിനു വേണ്ടി കാര്യമായൊന്നും ചെയ്യാതെ അധികാര ദുർവിനയോഗം ചെയ്യുന്ന ചില രാഷ്ട്രീയക്കാരെയാണ്. അദ്ദേഹത്തിന്റെ വാക്കുകളുടെ മൂർച്ഛ കൊണ്ട് അദ്ദേഹത്തിന്റെ ബ്ലോഗുകൾ പലതും ചർച്ചയായിരുന്നു.  അദ്ദേഹം ഫോർ എ ബെറ്റർ ടുമോറോ എന്ന തലക്കെട്ടിൽ അന്റാർട്ടിക്കയിൽ നിന്നുമെഴുതിയ ലേഖനം അവയിലൊന്നായിരുന്നു. മാധ്യമങ്ങളും നവ മാധ്യമങ്ങളും അത് ഉയർത്തിക്കാട്ടി നമ്മുടെ രാഷ്ട്രീയക്കാരെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തിരുന്നു. അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി കുട്ടികളോടായി പറഞ്ഞ വാക്കുകളെ പ്രകീർത്തിച്ചെഴുതിയ ബ്ലോഗും രാഷ്ട്രീയക്കാരെ ചൊടിപ്പിച്ചു എന്ന് കണ്ടതാണ്. തനിക്ക് വിവിധ സ്ഥാനമാനങ്ങൾ നേടാനായി മോഹൻലാൽ എന്ന 'നായർ' നടത്തുന്ന പ്രീണനമാണത് എന്ന് ഒരു യുവ എം എൽ എ തന്റെ ഫേസ്ബുക്കിൽ കുറിച്ചതും നാം കണ്ടു. ഇങ്ങനെ പലതരത്തിൽ അഭിമാനം വൃണപ്പെട്ട് നിന്നവർ ഒരവസരം കിട്ടിയപ്പോൾ ഒന്നിച്ചൊന്നായി വളഞ്ഞിട്ട് ലാലിനെ ആക്രമിക്കുവാൻ കിട്ടിയ സമയം നന്നായി ഉപയോഗപ്പെടുത്തി എന്ന് വേണം കരുതാൻ. സർക്കാരിന്റെ പണം മോഹൻലാൽ അടിച്ചു മാറ്റി എന്നൊരു വികാരം സൃഷ്ടിക്കുന്നതിൽ അവർ വിജയിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. അത് വഴി ഇനി ലാലിന്റെ ഭാഗത്ത് നിന്ന് ഇനിയുണ്ടാകുന്ന വിമർശനങ്ങളെ ഒരു മറുവാദത്തിലൂടെ പ്രതിരോധിക്കാൻ കഴിയുമെന്ന ഒരു തന്ത്രം. സന്ദേശം സിനിമയിൽ ശങ്കരാടി ഉപദേശിക്കുന്ന അതേ രാഷ്ട്രീയ കുബുദ്ധി. ഈ ആരോപണങ്ങൾ അദ്ദേഹത്തെ സ്പർശിക്കും എന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ഇത്തരം ആരോപണങ്ങൾ അദ്ദേഹത്തെ നോവിച്ചിട്ടുണ്ടാകാം. തനിക്ക് ചിലവായ പണം ഒരു ചെക്കിലൂടെ മടക്കി നൽകി ആ ഉദ്യമത്തെ മുളയിലെ നുള്ളിയിരിക്കുകയാണ് മോഹൻലാൽ. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയിട്ടും കോഴ വാങ്ങിയിട്ടും ഒരുളുപ്പുമില്ലാതെ മന്ത്രിക്കസേരയിലിരുന്ന് നമ്മെ ഭരിക്കുന്ന അഴിമതി വീരന്മാരുടെയും ചാനലുകളിൽ വന്നിരുന്ന് ലാലിസത്തെ കുറിച്ച് ഘോരഘോരം പ്രസ്ഥാവനകൾ നടത്തിയ അവരുടെ ഇറാൻമൂളികളുടേയും മുഖത്തേക്കാണ് താങ്കൾ ആ പണം പിച്ചക്കാശു പോലെ എറിഞ്ഞു കൊടുത്തത്. ആ ആർജ്ജവത്തെ,  അഭിനന്ദിക്കാതെ വയ്യ. അതിനൊരു സല്യൂട്ട്.

സോഷ്യൽ മീഡിയയിൽ തിളങ്ങിയ ലോലിസം
എന്തിനും ഏതിനും അഭിപ്രായം പ്രകടിപ്പിക്കുവാൻ നമുക്ക് ലഭിച്ച ഒരു വേദിയാണ് നവമാധ്യമങ്ങൾ. ഇത്തരം ഒരു വേദിയുടെ അഭാവത്തിൽ, കാമ്പസുകളിൽ ഈ ആശയങ്ങൾ പരസ്പരം പങ്കു വച്ചിരുന്ന ഒരു യുവ തലമുറ നമുക്കുണ്ടായിരുന്നു. എന്നാൽ നവമാധ്യമങ്ങളുടെ രംഗപ്രവേശത്തോടെ 'വിർച്വൽ' ആയെങ്കിലും പ്രതികരിക്കുവാൻ ആളുകൾക്ക് കഴിയുന്നു എന്ന് മനസ്സിലാക്കാം. പക്ഷേ അഭിപ്രായ പ്രകടനങ്ങൾക്കും വിമർശനങ്ങൾക്കുമപ്പുറം വ്യക്തിഹത്യയിലേക്കും ശബ്ദതാരവലിയിൽ പോലുമില്ലാത്ത പദങ്ങളിലൂടെ ആളുകളെ, പ്രത്യേകിച്ചും  സെലിബ്രിട്ടികളേയും ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യൂന്ന ഒരു പ്രവണത നാം കണ്ടിട്ടുണ്ട്. സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ഷറപ്പോവക്കു ലഭിച്ച പ്രതികരണവും മോഹൻലാലിന്റെ സൈറ്റ് ഹാക്ക് ചെയ്തതിനെ തുടർന്ന് പാക്കിസ്ഥാൻ ആർമിയുടെ ഫേസ്ബുക്ക് പേജിൽ നടത്തിയ കോലാഹലങ്ങളുമെല്ലാം നാം കണ്ടതാണ്. ലാലിസത്തെയും നവമാധ്യമങ്ങൾ വെറുതെ വിട്ടില്ല എന്ന് പറയാം. ലാലിസം ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തു തുടങ്ങിയതു മുതൽ ഫേസ്ബുക്കിലും ട്വിറ്റരിലും അതിനെക്കുറിച്ചുള്ള കമന്റുകൾ വന്നു തുടങ്ങിയിരുന്നു. പരിപാടി ഒരു പരാജയത്തിലേക്ക് കൂപ്പു കുത്തിയതോടെ വിമർശനങ്ങൾ എല്ലാ പരിധികളും ലംഘിച്ചു മുന്നേറി. കഴിഞ്ഞ 36 വർഷമായി അഭ്രപാളികളിൽ നമ്മെ വിസ്മയിപ്പിച്ച ഒരു നടനെന്ന പരിഗണന പോലുമില്ലാതെയാണ് പല വിമർശനങ്ങളും ഉയർന്നു വന്നത്. സൂപ്പർ താരങ്ങളുടെ ഫാൻസ്‌ തമ്മിലുള്ള മത്സരം എന്നാൽ അധോലോക രാജാക്കന്മാർക്കിടയിലുള്ള കുടിപ്പകയേക്കാൾ രൂക്ഷമാണ്. വർഷങ്ങളായി തുടരുന്ന ഈ നിഴൽയുദ്ധത്തിലെ അവസാന കണ്ണിയായി ലാലിസത്തെ കുറിച്ചുള്ള വിമർശനങ്ങൾ. ഒരു സൂപ്പർസ്റ്റാറിന്റെ വീഴ്ച മറ്റേ സൂപ്പർ സ്റ്റാറിന്റെ ഫാൻസ്‌ നന്നായി ആസ്വദിച്ചു. ട്രോളെന്ന പേരിൽ ഫേസ്ബുക്കിലും വാട്ട്സാപ്പിലും പടച്ചു വിട്ട തമാശകൾ പലപ്പോഴും എല്ലാ സീമകളും ലംഘിച്ചവയായിരുന്നു. സാധാരണ ഇത്തരം കാര്യങ്ങളിൽ മുന്നിട്ടിറങ്ങുന്ന മോഹൻലാൽ ഫാൻസ്‌ ഇത്തവണ ഒന്നും ചെയ്യാനാകാതെ, ഒരു ന്യായീകരണവും പറയാനില്ലാതെ വിഷണ്ണരായി നിൽക്കുന്ന കാഴ്ചയും കണ്ടു. മോഹൻലാലിന്റെ കത്ത് പുറത്ത് വരുന്നത് വരെ ഈ കോലാഹലങ്ങൾ തുടർന്നു. മോഹൻലാൽ എന്ന അഭിനയ പ്രതിഭയെ മറന്നു കൊണ്ട് നടത്തിയ ഇത്തരം പ്രചാരണങ്ങൾ അപ്പോഴെങ്കിലും കെട്ടടങ്ങിയതിൽ നമുക്ക് ആശ്വസിക്കാം. ഒരു പക്ഷേ ഇത്തരം ഒരു പ്രതികരണം മോഹൻലാൽ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അദ്ദേഹത്തിന്റെ കത്തിൽ നിന്നും അത് വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ എന്തിനും ഏതിനും പടവാളെടുക്കുന്ന പ്രവണത നാം മാറ്റേണ്ടതില്ലേ എന്ന ചോദ്യം സ്വയം വിമർശനാത്മകമായി ചോദിക്കുവാൻ ഞാൻ ഈ അവസരം വിനയോഗിക്കുന്നു.

സോഷ്യൽ മീഡിയയിലെ ചില പ്രതികരണങ്ങൾ താഴെ ചേർക്കുന്നു.


















ലാലിസത്തെ സംബന്ധിച്ച വിവാദങ്ങൾ കെട്ടടങ്ങി എന്ന് കരുതുന്നു. മോഹൻലാൽ തിരിച്ചു നൽകിയ പണം സർക്കാർ സ്വീകരിച്ച് ഈ വിവാദം ഇനി മുന്നോട്ട് കൊണ്ടു പോകാതിരിക്കട്ടെ എന്ന്പ്രാർഥിക്കാം. ഒരു പക്ഷേ മാധ്യമങ്ങളും ഫാൻസും ചേർന്നു സൃഷ്ടിച്ച ഒരു ഹൈപ്പ്, അത് ലാലിസത്തെ വളർത്തുന്നതിലുപരി തളർത്തുന്നതിനാണ് കാരണമായത്. മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുന്ന എനിക്ക്, വ്യക്തിപരമായി ആ ബാൻഡിനോടുള്ള വിയോജിപ്പ് ഞാൻ മുന്നേ എഴുതി കഴിഞ്ഞു. പക്ഷേ അത് അദ്ദേഹത്തിന്റെ സ്വാതന്ത്യമാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ പിഴവുകൾ അദ്ദേഹം തിരുത്തും എന്ന് ഞാൻ കരുതുന്നു. ഇനി ഈ ബാൻഡുമായി മുന്നോട്ട് പോകുന്നുവെങ്കിൽ, വ്യക്തമായ ഒരു പദ്ധതിയോടെ, ആസൂത്രണത്തോടെ, അതിലുപരി പാളിച്ച പറ്റാത്ത ഒരാവിഷ്കാരത്തോടെ അത് തിരികെ വരും എന്ന് കരുതാം. കലാകാരന്മാർ പൊതുവെ അങ്ങനെയാണ്, സമൂഹം അവരെ എഴുതി തള്ളുന്ന അവസരത്തിൽ ഒരു ഫീനിക്സ് പക്ഷിയെ പോലെ തിരികെ വരുവാൻ അവർക്ക് കഴിയും. അതാണ്‌ കലയുടെ ശക്തി, കലാകാരന്റെ ധൈര്യം. മോഹൻലാലും അതിൽ നിന്ന് വിഭിന്നനല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ വിധ ആശംസകളും!

കടപ്പാടുകൾ
ഫോട്ടോ: ലാലിസം - ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്
ആർ ടി ഐ ഡോക്യുമെന്റ്സ് - ദി ന്യൂസ് മിനിട്ട്
വീഡിയോ - യൂട്യൂബ് അക്കൗണ്ട് ബാലു കൃഷ്ണ
ലിങ്കുകൾ - മോഹൻലാൽ ബ്ലോഗ്, മനോരമ ചാനൽ
ട്വീറ്റുകൾ - ട്വിറ്റരിൽ ലാലിസത്തെ തുടർന്നു വന്ന ട്വീറ്റുകൾ.

Monday, November 10, 2014

'മുന്നറിയിപ്പ്' - ഒരു പുനർവായന

'മുന്നറിയിപ്പ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ചിത്രത്തിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് എന്ന നെഗറ്റീവ് റിവ്യൂ പലവുരു ഫേസ്ബുക്കിൽ വായിച്ച ശേഷമാണ് ഈ ചിത്രം കാണുവാനുള്ള ഒരു തീരുമാനത്തിൽ എത്തിയത്. പ്രവാസിയായതിനാൽ തന്നെ ചിത്രം തീയേറ്റരിൽ കാണുക എന്നൊരു ഭാഗ്യം ഉണ്ടായില്ല. ആളുകൾ ഉറപ്പായും കയറും എന്നുറപ്പുള്ള ചിത്രങ്ങൾ മാത്രമേ ഇവിടുത്തെ വിതരണക്കാർ ഇങ്ങോട്ട് കൊണ്ടുവരാറുള്ളൂ. മമ്മൂട്ടി എന്ന നടന്റെ സമീപകാല ചിത്രങ്ങൾ പലതും പരാജയത്തിന്റെ കയ്പുനീർ കുടിച്ചതും ഇത്തരം ഒരു തീരുമാനത്തിലേക്ക് അവരെ എത്തിച്ചിട്ടുണ്ടാവണം. എന്തായാലും നാട്ടിൽ ഡിവിഡി ഇറങ്ങി ഒരാഴ്ചക്കുള്ളിൽ ഇവിടെയും എത്തി മുന്നറിയിപ്പിന്റെ ഡിവിഡി.

കേട്ടതിൽ കൂടുതലും നെഗറ്റീവ് റിവ്യൂസ്, എന്നിരുന്നാലും ചില സുഹൃത്തുക്കൾ പറഞ്ഞത് ഈ സിനിമ കാണണം എന്ന് തന്നെയാണ്‌. അത് കൊണ്ടു തന്നെ മുൻവിധികളോടെ സിനിമയെ സമീപിക്കാൻ അല്പം മടിയുണ്ടായിരുന്നു. വേണു എന്ന സംവിധായകൻ വർഷങ്ങൾക്ക് ശേഷം ചെയ്യുന്ന ഒരു ചിത്രം. ആദ്യ ചിത്രം തീയേറ്റരിൽ കണ്ട ഓർമ്മ ഉണ്ട്. ഒരു അറേബ്യൻ രാവുകൾ എന്ന കഥയിലെ ഒരേട്‌ പോലെ ഒരു ഫാന്റസി പ്രമേയം. നീണ്ട ഈ ഇടവേളയ്ക്ക് ശേഷം വേണു പറയുവാൻ ശ്രമിക്കുന്നതെന്ത് എന്ന് മുന്നറിയിപ്പിന്റെ ട്രെയിലറുകൾ പറഞ്ഞു തന്നിരിക്കുന്നു. അഞ്ജലി അറക്കൽ, എങ്ങും എവിടെയും എത്താതെ നിൽക്കുന്ന ഒരു യുവ ജേർണലിസ്റ്റ്. അല്പസ്വല്പം ഗോസ്റ്റ് റൈറ്റിങ്ങുമായി മുന്നോട്ട് പോകുമ്പോൾ ആകസ്മികമായി പരിചയപ്പെടുന്ന ഒരു തടവുകാരൻ, സി കെ രാഘവൻ, ഭാര്യയടക്കം രണ്ടു സ്ത്രീകളെ കൊന്നു എന്ന് കോടതി കണ്ടെത്തിയ, എന്നാൽ ജീവപര്യന്തം കാലാവധി കഴിഞ്ഞിട്ടും തനിക്ക് പോകാനൊരിടമില്ല എന്ന് പറഞ്ഞ് പുറംലോകത്തേക്ക് പോകാതെ ജയിലിൽ തന്നെ ജീവിക്കുന്ന ഒരു വ്യക്തി. താൻ ആരേയും കൊന്നിട്ടില്ല എന്ന് ആവർത്തിച്ചു പറയുന്ന, ചിന്തകളിൽ പോലും ഒരു വ്യത്യസ്തത പുലർത്തുന്ന വ്യക്തിത്വം. അയാളുടെ ചില കുറിപ്പുകൾ വായിക്കുന്ന അഞ്ജലി, ആ വ്യക്തിയെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ ശ്രമിക്കുന്നു. അങ്ങനെ അയാളെ കുറിച്ച് അഞ്ജലി ഒരു ലേഖനം എഴുതുന്നു. അത് തന്റെ കരിയറിനെ സഹായിക്കുന്നു എന്ന് കാണുമ്പോൾ, രാഘവൻ ആരോടും പറയാത്ത കാര്യങ്ങൾ തനിക്ക് ലോകത്തെ അറിയിക്കാനായാൽ എന്നു ചിന്തിക്കുന്ന അവൾ, ഒരു പുസ്തകമെഴുതുവാൻ കരാറെടുക്കുന്നു. ജയിലിൽ നിന്നിറങ്ങുന്ന രാഘവനെ കൊണ്ട്, ഒരു നിശ്ചിത കാലയളവിനുള്ളിൽ എല്ലാം എഴുതിക്കുവാൻ അഞ്ജലി ശ്രമിക്കുമ്പോൾ, ഒന്നും എഴുതുവാനാവാതെ രാഘവൻ കുഴയുന്നു. സമയ പരിധിയുടെ സമ്മർദ്ദത്തിൽ അവർ ഇരുവരും കടന്നു പോകുന്ന മാനസികാവസ്ഥയിലൂടെയും അതിന്റെ പരിണാമത്തിലേക്കുമുള്ള ഒരു സഞ്ചാരമാണ് മുന്നറിയിപ്പ് എന്ന ചിത്രം.

 ചിത്രത്തിന്റെ കഥ സംവിധായകൻ കൂടിയായ വേണുവിന്റേതാണ്, തിരനാടകം ഒരുക്കിയിരിക്കുന്നത് മാധ്യമപ്രവർത്തകൻ കൂടിയായ ഉണ്ണി ആറും. ലളിതമായ ഒരു കഥയുടെ പുറംമോടിയിലാണ് മുന്നറിയിപ്പ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സി കെ രാഘവനും, അഞ്ജലി അറയ്ക്കലും ഈ കഥയിൽ കേന്ദ്ര കഥാപത്രങ്ങളായി നില്ക്കുമ്പോൾ അവരുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ചിത്രം നമ്മെ മുന്നോട്ട് കൊണ്ടു പോകുമ്പോൾ തന്നെ പല അവസരങ്ങളിലും, പ്രേക്ഷകരെ പല വഴികളിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ഈ ചിത്രം. രാഘവനൊപ്പമോ അഞ്ജലിക്കൊപ്പമോ ചരിക്കാൻ പ്രേക്ഷകന് സ്വാതന്ത്യം നൽകുന്ന അവസരത്തിൽ തന്നെ അതിനും പല വഴികൾ രചയിതാവ് ഈ ചിത്രത്തിൽ തുറന്നിട്ടിരിക്കുന്നു എന്നുള്ളത് പ്രസക്തമാണ്. ഇത് രണ്ടുമല്ലാതെ മൂന്നാമതൊരാളായി നിന്നും നമുക്കിവരെ കാണുവാനും അവർക്കിടയിൽ സംഭവിക്കുന്നതെന്ത് എന്ന് വിലയിരുത്തുവാനുമുള്ള അവസരവും രചയിതാവ് നൽകുന്നു. തികച്ചും ലളിതമായി പറഞ്ഞു പോകുന്ന കഥയിൽ, പക്ഷേ സൂക്ഷ്മ വായനക്കുള്ള പല തലങ്ങൾ ഒളിച്ചു വച്ചിട്ടാണ് എഴുത്തുകാരൻ കഥാപാത്രങ്ങളേയും കഥാഗതിയേയും വികസിപ്പിച്ചിരിക്കുന്നത്. അത്തരം ഒരു സങ്കീർണ്ണത ഈ ചിത്രത്തിനു സമ്മാനിച്ചതിന് നമുക്ക് വേണുവിനെയും അതിലുപരി ഉണ്ണി ആറിനെയും അഭിനന്ദിക്കാവുന്നതാണ്‌. അഭിനയിക്കുന്നത് ഏതു നടനായാലും, അയാൾക്ക് മികച്ച പ്രകടനം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് ഇതിന്റെ പാത്രസൃഷ്ടി. വ്യത്യസ്തമായി ചിന്തിക്കുന്ന രാഘവൻ എന്നെഴുതി ഒരു കഥാപത്രത്തെ സൃഷ്ടിക്കുമ്പോൾ തന്നെ, അതെങ്ങനെ എന്ന് പ്രേക്ഷകർക്ക് കാണിച്ച് തരികയും ചെയ്യുന്നുണ്ട് ഉണ്ണിയും വേണുവും. അഭിമുഖം റെക്കോർഡ് ചെയ്യുന്ന റെക്കോർഡറിന് തന്റെ ചിന്തകളെ പിടിച്ചെടുക്കാനാവുമോ എന്ന് ചോദിക്കുന്ന രാഘവനും, കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ ഓർത്ത് ശങ്കിക്കുന്ന രാഘവനുമെല്ലാം ഇതിനു ദൃഷ്ടാന്തങ്ങളാണ്. പലപ്പോഴും ചില കഥകൾ ദൃശ്യവത്കരിക്കപ്പെടുമ്പോൾ, എഴുത്തിലെ സങ്കീർണ്ണതകൾ ക്യാമറയിൽ പകർത്താൻ കഴിയാതെ പല സംവിധായകനും സിനിമയെ ഒരു ദുരന്തത്തിൽ കൊണ്ടെത്തിക്കാറുണ്ട്. ഇത്തരം ഒരു കഥ സിനിമ സിനിമയാകുമ്പോൾ അങ്ങനെ ഒരു ദുരന്തത്തിലേക്ക് എത്തുവാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ വേണു എന്ന സംവിധായകന്റെ പ്രസക്തി അവിടെയാണ്. ഉണ്ണി ആർ ഒരുക്കിയ തിരനാടകത്തിനെ ദൃശ്യവത്കരിച്ചപ്പോൾ വേണു കാണിച്ച കയ്യടക്കവും ലളിതമായി ചിത്രത്തിന്റെ സങ്കീർണ്ണതയെ വരച്ചു കാണിക്കുവാൻ കാണിച്ച ചാതുര്യവ്യം അഭിനന്ദാർഹമെന്നു തന്നെ പറയണം. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മികച്ച ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാണ് മുന്നറിയിപ്പ്. ചിത്രസംയോജനത്തിലെ ബീനാപോളിന്റെ മികവും എടുത്തു പറയുവാൻ കഴിയും.  ഈ ചിത്രത്തിന്റെ ജീവനാഡി എന്നത് ബിജിബാലൊരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതമാണ്. പ്രേക്ഷകരെ ചിത്രത്തിന്റെ താളത്തിനൊപ്പിച്ച് കൊണ്ടു പോകുവാൻ ബിജിബാലിനു കഴിഞ്ഞിരിക്കുന്നു.

തുടർച്ചയായി പത്തിലധികം ചിത്രങ്ങൾ പരാജയപ്പെടുക, മമ്മൂട്ടി എന്ന നടൻ വീണ്ടും എണ്‍പതുകളുടെ അവസാനത്തിലെ തന്റെ കരിയറിൽ സംഭവിച്ച വീഴ്ചയിലേക്ക് നടന്നു പോകുകയാണെന്നും, ഈ ന്യൂജനറേഷൻ കാലത്ത് ഇനി മമ്മൂട്ടി എന്ന നടനു പ്രസക്തിയില്ലാതായി
എന്നും, അദ്ദേഹം അഭിനയം നിർത്തി മറ്റെന്തെങ്കിലും ജോലികൾ ചെയ്യട്ടെ എന്നും പല നിരൂപക വിദഗ്ദ്ദരും അഭിപ്രായപ്പെട്ടു കണ്ടിരുന്നു. എന്നാൽ മുന്നറിയിപ്പിലെ സി കെ രാഘവൻ, മമ്മൂട്ടിയിലെ നടൻ, തന്നെ എഴുതി തള്ളാൻ സമയമായില്ല എന്ന മുന്നറിയിപ്പാണ് ഈ കൂട്ടർക്ക് നൽകുന്നത്. സി കെ രാഘവനായി സ്ക്രീനിൽ ജീവിക്കുന്നു എന്ന് നമുക്ക് തോന്നും വിധം നന്നായിയിട്ടുണ്ട് അദ്ദേഹത്തിന്റെ പ്രകടനം. ഫാൻസ്‌ അസോസിയേഷനുകൾക്ക് വേണ്ടി കെട്ടിയാടുന്ന രാജമാരേയും കമ്മത്തുമാരേയുമൊക്കെ വിട്ട് അഭിനയ സാധ്യതകളുള്ള ഇത്തരം സിനിമകൾ അദ്ദേഹം തിരഞ്ഞെടുത്തിരുന്നെങ്കിൽ എന്ന് സി കെ രാഘവനെ കാണുമ്പോൾ അറിയാതെ ആശിച്ചു പോകുന്നു. നാടകത്തിന്റെ പിൻബലവുമായാണ് അപർണ്ണ ഗോപിനാഥ് എന്ന നടി നമുക്ക് മുന്നിലേക്ക് കടന്നു വന്നത്. ശക്തമായ വേഷങ്ങൾ ഒന്നും തന്നെ ഇത് വരെ കൈകാര്യം ചെയ്തിട്ടില്ലെങ്കിലും മുന്നറിയിപ്പ് അതിനൊരു തുടക്കമാവുകയാണ്. ആ കൈകളിൽ ഭദ്രമായിരുന്നു അഞ്ജലി അറയ്ക്കൽ എന്ന കഥാപാത്രം. സി കെ രാഘവനൊപ്പം തന്നെ അഭിനയത്തിൽ മുന്നിട്ടു നിൽക്കുവാൻ അപർണ്ണയ്ക്കു കഴിഞ്ഞിരിക്കുന്നു. ചെറുതും വലുതുമായ വേഷങ്ങളിൽ രണ്‍ജി പണിക്കർ, ശ്രീരാമൻ, നെടുമുടി വേണു, ജോയ് മാത്യു, സൈജു കുറുപ്പ്, മിനോണ്‍, കൊച്ചുപ്രേമൻ എന്നിവരുണ്ടീ ചിത്രത്തിൽ. അതിഥി താരമായി എത്തുന്ന പ്രുഥ്വിരാജൊഴികെ ഒരു കഥാപാത്രവും കല്ലുകടിയായി തോന്നിയില്ല എന്ന് പറയാം. മിനോണ്‍, കൊച്ചു പ്രേമൻ എന്നിവരുടെ പ്രകടനം ശ്രദ്ദേയം.

സിനിമയുടെ തുടക്കത്തിൽ തന്നെ ഫ്രാങ്ക് കാഫ്കയെയും അദ്ദേഹത്തിന്റെ ദി ട്രയൽ എന്ന നോവലിനേയും കറിച്ച് ഒരു പത്രപ്രവർത്തകാനെ കൊണ്ട് പറയിക്കുന്നുണ്ട്. ചെയ്യാത്ത കുറ്റത്തിനു ജയിൽ വാസം അനുഭവിച്ച ജോസഫ് കെയാണ് തന്റെ ഹീറോ എന്ന് തുടക്കത്തിൽ തന്നെ പറഞ്ഞു വച്ചാണ് ചിത്രം സി കെ രാഘവനെ നമുക്ക് പരിചയപ്പെടുത്തുന്നത്. ഇരട്ട കൊലപാതകത്തിന് ജയിൽ വാസം അനുഭവിക്കുന്നു എന്ന് പറയുമ്പോഴും, അയാളുടെ ഭാര്യയെ കൊന്നത് ആയാളാണോ എന്ന് നമ്മോട് വ്യക്തമായി പറയുന്നില്ല ചിത്രം, പകരം അയാളുടെ ഭാര്യയുടെ അമ്മയുടെ വാക്കുകളിലൂടെ ഭാര്യ ഒരു ശ്വാസം മുട്ടൽകാരിയായിരുന്നുവെന്നും പറയിക്കുന്നു.  എഴുതാനാവാതെ കുഴയുന്ന എഴുത്തുകാരനും അയാളെ സമയ പരിധി കാണിച്ച് സമ്മർദ്ദത്തിലാഴ്ത്തുന്ന അയാളുടെ മേലധികാരിയും തമ്മിലുള്ള സംഘർഷം എന്ന മേലാടയണിയുന്ന ചിത്രത്തിനു പക്ഷേ വിവിധ വായനകൾ സാധ്യമാണ്. ജയിലിലെ രാഘവനും പുറത്തിറങ്ങുന്ന രാഘവനും തമ്മിലുള്ള ഒരു താരതമ്യ പഠനം, സ്വാതന്ത്യം എന്ന വാക്കിന് അല്ലെങ്കിൽ  ആ അവസ്ഥയ്ക്ക് പല വ്യക്തികൾ നൽകുന്ന നിർവചനം, മൂല്യം എന്നിവയെക്കുറിച്ചുള്ള  ആഴത്തിലുള്ള ഒരു വായനക്ക് സ്വാധ്യത കൽപ്പിക്കുന്നുണ്ട് ഈ ചിത്രം. നിഷ്കളങ്കതയുടെ പര്യായമായി നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്ന സി കെ രാഘവന്റെ ചിന്തകളും വാക്കുകളും എഴുത്തുകളുമെല്ലാം അതിനടിവരയിടുന്നുണ്ട്. എന്നാൽ കഥ പുരോഗമിക്കുമ്പോൾ നിഷ്കളങ്കത എന്നാൽ എന്താണെന്ന് അല്ലെങ്കിൽ ആരായിരുന്നു നിഷ്കളങ്കതയുടെ പര്യായം എന്ന് നമ്മെ ഒന്നുറച്ച് ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ട് രചയിതാവ്. ജയിലിൽ കഴിയുന്ന രാഘവനെ കുറിച്ചുള്ള തന്റെ ലേഘനത്തിനു 'ബ്രെയിൻ ബിഹൈൻഡ് ദി ബാർസ്' എന്ന തലക്കെട്ടാണ് അഞ്ജലി നൽകുന്നത്. ഒരേ സമയം പല തലങ്ങളിലുള്ള അർത്ഥം ആ തലക്കെട്ടിനുണ്ട്. ആ തലക്കെട്ടിന്റെ പ്രസക്തി ഒരു പക്ഷേ നമ്മെ ആദ്യം ചിന്തിപ്പിക്കുകയില്ലെങ്കിലും, ചിത്രത്തിന്റെ പരിണതിയിൽ അതിനെക്കുറിച്ചൊരു വിശകലനത്തിനും സാധ്യകൾ വെട്ടിത്തുറന്നിട്ടിട്ടുണ്ട്. അല്പം ഹാസ്യാത്മകമായി മാധ്യമ ലോകത്തെ ഇന്നത്തെ അപച്യുതിയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട് മാധ്യമ പ്രവർത്തകൻ കൂടിയായ തിരക്കഥാ രചയിതാവിവിടെ. മാധ്യമങ്ങൾ, അവരുടെ ഇന്നത്തെ പ്രവർത്തന രീതി, മാധ്യമ ലോകത്ത് എന്തും വെട്ടിപ്പിടിക്കുവാനായി, കാര്യങ്ങളെ സമീപിക്കുന്നതിൽ ഇന്നത്തെ യുവത്വം കാണിക്കുന്ന അപക്വത, അതിനവർ നൽകേണ്ടി വരുന്ന വില എന്നിങ്ങനെ പല വിഷയങ്ങളെ വിമർശനാത്മകമായി കൈകാര്യം ചെയ്തിട്ടുണ്ട് ഈ ചിത്രത്തിൽ. സിനിമയുടെ അവസാന നിമിഷങ്ങൾ കണ്ടു കഴിയുമ്പോൾ, അതുവരെ താൻ ചിന്തിച്ചു കൂടിയതെല്ലാം പാടേ തച്ചുടച്ച് വ്യത്യസ്തങ്ങളായ രീതിയിൽ കണ്ടതെല്ലാം അപഗ്രഥിക്കാനുള്ള അവസരവും പ്രേക്ഷകർക്ക് ഒരുക്കിയിട്ടാണ് മുന്നറിയിപ്പ് അവസാനിക്കുന്നത്. സിനിമയെക്കുറിച്ച് പല തലങ്ങളിൽ നിന്ന് കൊണ്ട് ഇത്തരം വായനകൾ സാധ്യമാക്കുന്ന രചനകൾ നന്നേ കുറവാകാനാണ് സാധ്യത. മുന്നറിയിപ്പൊരു മഹാത്തായ സിനിമയൊന്നുമല്ല, പക്ഷേ ഈ ചിത്രം കണ്ടു കഴിയുമ്പോൾ സി കെ രാഘവനെ കുറിച്ച് നിങ്ങൾ തീർച്ചയായും ചിന്തിക്കും...!

Monday, April 30, 2012

മാസ്റ്റേഴ്സ് (Masters)


മലയാള ചലച്ചിത്ര രംഗത്ത്‌ യാതൊരു ലോജിക്കുമില്ലാത്ത തട്ടുപൊളിപ്പന്‍ ചിത്രങ്ങളുടെ സംവിധായകരില്‍ പ്രമുഖനാണ് ജോണി ആന്റണി.  ആദ്യ ചിത്രം മുതല്‍ ആളുകളെ ചിരിപ്പിക്കുക എന്നതിലുപരി മറ്റൊന്നും നല്‍കാനില്ലാത്ത ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കുന്നത്  വ്യക്തമായ കാര്യമാണ്. എന്നാല്‍ മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം അദ്ദേഹം എത്തുമ്പോള്‍, നമുക്കായി അദ്ദേഹമൊരുക്കുന്നത് വ്യത്യസ്തമായ ഒരു ചിത്രമാണ്. സ്ഥിരം തമാശ ചിത്രങ്ങളില്‍ നിന്നും വഴി മാറി, ഒരു പോലീസ് ത്രില്ലറാണ്  മാസ്റ്റേഴ്സ്.  പ്രിഥ്വിരാജും തമിഴകത്തെ സംവിധായകനും നടനുമായ ശശികുമാറും പ്രധാന കഥാപാത്രങ്ങളില്‍ വരുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു നീണ്ട താര നിര തന്നെയുണ്ട്‌. സിന്‍സിയര്‍ സിനിമക്ക് വേണ്ടി ശരത്ചന്ദ്രന്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നവാഗതനായ ജിനു എബ്രഹാമാണ്. നാം ഇന്ന് വരെ കണ്ടു വന്ന പോലീസ് ത്രില്ലര്‍ ജനുസിലുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് മാസ്റ്റേഴ്സ്. 

രണ്ടു കാറുകള്‍ കത്തിയെരിഞ്ഞ്‌ വ്യവസായ പ്രമുഖന്‍ ബാലഗംഗാധാരനും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ദക്ഷയും കൊല്ലപ്പെടുന്നു. കോട്ടയം എ.എസ്.പി-യായ ശ്രീരാമകൃഷ്ണന്‍ അന്വേഷണം ഏറ്റെടുത്ത ഉടനെ തന്നെ മറ്റു രണ്ടു കൊലപാതകങ്ങളും സംഭവിക്കുന്നു. രണ്ടു സംഭവങ്ങളിലും ശ്രീരാമകൃഷ്ണന്‍ കാണുന്ന സാദൃശ്യത അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ മുന്നോട്ടുള്ള പ്രയാണം ശ്രമകരമാകുന്നു. അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ മിലാന്‍ പോലും അന്വേഷണത്തില്‍ അദ്ദേഹത്തെ സഹായിക്കുന്നു. പിന്നീട് ഈ മരണങ്ങള്‍ക്ക് പിന്നെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ശ്രീരാമകൃഷ്ണന്‍. ഉദ്ദ്വേഗഭരിതമായ അന്വേഷണമാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം.

ഒരു നവാഗതന്‍റെ പരിഭ്രമം ഇല്ലാതെയാണ് ജിനു എബ്രഹാം ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. ഒരു കുറ്റാന്വേഷണ സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ചിത്രത്തില്‍ ഉണ്ട് എന്ന് മാത്രമല്ല, പതിവ് ശൈലിയില്‍ നിന്നും അല്പം മാറി നടക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ പല പോലീസ് ചിത്രങ്ങളിലും കാണുന്ന സ്ഥിരം ക്ലീഷേ സന്ദര്‍ഭങ്ങള്‍ ഒരു പരിധി വരെ ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.  അല്പം വിമര്‍ശനാത്മകമായി ചിന്തിച്ചാല്‍ നമ്മുടെ കേരള സമൂഹത്തിനെതിരെ പിടിച്ച ഒരു കണ്ണാടിയാണ് ഈ ചിത്രത്തിന്‍റെ കാതല്‍. നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളും അതിന്റെ ഇരകളുടെയും ജീവിതം പലപ്പോഴും സിനിമകളിലൂടെ നാം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന വിഷയങ്ങളാണ്, ലാല്‍ ജോസ്ന്റെ അച്ഛനുറങ്ങാത്ത വീട് അതിനൊരു അപവാദമായി പറയാം. അത്തരമൊരു വിഷയത്തെ കൊലപാതകങ്ങളുമായി ബന്ധിപ്പിച്ചാണ് ജിനു ഇതിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഒരു കച്ചവട സിനിമക്ക് വേണ്ട ചേരുവകളും ഇതില്‍ ഉള്‍പ്പെടുത്തി പ്രേക്ഷകരെ സംതൃപ്തരാക്കാനുള്ള ജിനുവിന്റെ ശ്രമം പാഴായില്ല എന്നാണു ചിത്രം നമുക്ക് തരുന്ന സന്ദേശം. സംഭാഷണങ്ങളിലെ മിതത്വവും, പാത്രസൃഷ്ടിയിലെ മികവും എടുത്തു പറയേണ്ടതാണ്.

പോലീസ് ത്രില്ലറുകള്‍ മലയാളിക്ക് പുതുമയല്ല. മികച്ച പോലീസ് സിനിമകള്‍ കണ്ട മലയാളികളുടെ മുന്നിലേക്ക്‌ ഒരു പോലീസ് ചിത്രം വയ്ക്കുമ്പോള്‍, അതില്‍ എന്തെങ്കിലും വ്യത്യസ്ത ഉണ്ടാവണമെന്ന നിര്‍ബന്ധ ബുദ്ധിയോടെയാവണം ജോണി ആന്റണി ഈ ചിത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. തന്റെ ഭൂതകാലത്തില്‍, തമാശ ചിത്രങ്ങള്‍ മാത്രം കൈകാര്യം ചെയ്ത സംവിധായകന്‍, അതില്‍ നിന്നും വ്യത്യതമായി നല്ല കയ്യടക്കതോടെയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തെ ഒരു കച്ചവട സിനിമകൂടിയായി കാണുന്നു എന്നത് വ്യകതാമാകുന്നത്, ആ ശ്രമത്തിനിടയില്‍ പലപ്പോഴും ആ കയ്യടക്കം നഷ്ടമാകുന്നത് കാണുമ്പോഴാണ്. വളരെ പതിയെ പറഞ്ഞു തുടങ്ങി, പ്രത്യേകിച്ചും ആദ്യ പകുതിയില്‍, പിന്നീട് വേഗത കൂടി അതിന്‍റെ പരിസമാപ്തിയില്‍  എത്തുകയാണ് ചിത്രം. പിഴവുകള്‍ അവിടിവിടെയായി കാണാമെങ്കിലും, പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാന്‍ ജോണി ആന്റണിക്ക് കഴിയുന്നു.

അഭിനയത്തില്‍ പ്രിഥ്വിരാജ് തന്‍റെ കഥാപാത്രത്തെ ഭംഗിയാക്കിയിരിക്കുന്നു. മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപിച്ച ശശികുമാറിനെ ഡബ്ബിംഗ് ചതിച്ചു. അതൊരു കല്ലുകടിയായി മാറുന്നുവെങ്കിലും, ഭംഗിയായി തന്നെ അദ്ദേഹം തന്‍റെ ആദ്യത്തെ മലയാള കഥാപാത്രത്തെ അവതരിപ്പിച്ചു. നായികമാരായ പയ്യ ബാജ്പൈ, അനന്യ എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യുവാനില്ല ചിത്രത്തില്‍. ഒരു പരിധി വരെ അവരും വന്നു പോകുന്ന കഥാപാത്രങ്ങളായി മാറുന്നു.  സിദ്ദിഖ്, ബിജു മേനോന്‍, ഷമ്മി തിലകന്‍, സലിം കുമാര്‍, മുകേഷ്, ഗീത, മിത്ര കുര്യന്‍, കാതല്‍ സന്ധ്യ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. ചിത്രത്തിന്‍റെ സാങ്കേതിക വിഭാഗം നമുക്ക് പ്രതീക്ഷ തരുന്നു. മധു നീലകണ്ടന്റെ  ചായാഗ്രഹണം മികച്ച നിലവാരം പുലര്‍ത്തുമ്പോള്‍, കെവിന്‍ തോമസിന്റെ ചിത്ര സന്നിവേശം ചിത്രത്തിന് വേഗത പകരുവാന്‍ സഹായിച്ചിരിക്കുന്നു. ചിത്രത്തിനായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്, ഒരു പക്ഷെ ചിത്രത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ ഒരു ഘടകം പശ്ചാത്തല സംഗീതമാണ്. ഷിബു ചക്രകര്‍ത്തി വരികളെഴുതി ഗോപി സുന്ദറൊരുക്കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിന് ബാധ്യതയാണ് എന്ന് പറയാതെ വയ്യ. 

 മലയാളത്തിലെ മികച്ച പോലീസ് ത്രില്ലരുകളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമൊന്നുമല്ല മാസ്റ്റേഴ്സ്, ക്ലൈമാക്സ് ഒഴികെ ഒന്നും തന്നെ പ്രേക്ഷകര്‍ക്ക്‌ ബാധ്യതയാകുന്നില്ല. എന്നാല്‍ ക്ലൈമാക്സ് എല്ലാവര്ക്കും ദഹിച്ചുവെന്നു വരില്ല. എന്നാല്‍ പതിവ് വഴികളില്‍ നിന്ന് മാറി നടന്നു ഒരുക്കിയിക്കുന്ന ഒരു മികച്ച ചിത്രം തന്നെയാണിത്. ഒരു കുറ്റാന്വേഷണ ചിത്രത്തിന് വേണ്ട വേഗതയും പിരിമുരുക്കവുമെല്ലാം, ഈ ചിത്രം  പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നു.ഒരിക്കലും ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല...

എന്‍റെ റേറ്റിംഗ് :  3.5/5.0

Sunday, April 15, 2012

ഓര്‍ഡിനറി (Ordinary)


'ഓര്‍ഡിനറി' എന്ന പേരു കേള്‍ക്കുമ്പോഴേ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന രൂപം നമ്മുടെ ആനവണ്ടിയുടെതാവും. ആ ആനവണ്ടിയും ഒരു പ്രധാന കഥാപാത്രമാകുന്ന ഒരു കഥ പറയുകയാണ്‌, നവാഗത സംവിധായകന്‍ സുഗീത് ഈ ചിത്രത്തിലൂടെ. സംവിധായകന്‍റെ കഥക്ക് തിരനാടകവും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയ - മനുപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ്. മാജിക് മൂണ്‍ പ്രൊഡക്ഷന്സിന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍,  കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ആസിഫ് അലി, ശ്രീത ശിവദാസ്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

കാടിനകത്തുള്ള ഗവി എന്ന ഗ്രാമത്തിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസും, ജീവനക്കാരും, അതില്‍ ദിവസേന യാത്ര ചെയ്യുന്ന ഗ്രാമവാസികളുമാണ് ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആ ബസ്സിന്‍റെ കണ്ടക്ടറായി ഇരവിക്കുട്ടന്‍ പിള്ള എന്ന ഇ രവി (കുഞ്ചാക്കോ ബോബന്‍) എത്തുന്നു. ബസ്സിന്‍റെ ഡ്രൈവറായ പാലക്കാടന്‍ സുകുവിനൊപ്പം (ബിജു മേനോന്‍) ഗവിയിലെത്തുന്ന ഇരവി പതിയെ ഗവിയെ ഇഷ്ടപ്പെട്ടു തുടങ്ങുകയും, ഗ്രാമവാസികളുടെ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. അതിനിടെ അവിടെ വച്ച് കണ്ടു മുട്ടുന്ന കല്യാണിയെ (ശ്രീത ശിവദാസ്) ഇരവി ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ അവിചാരിതമായ ചില കാര്യങ്ങളാണ് ഇരവിയുടെയും സുകുവിന്‍റെയും ജീവിതത്തില്‍ പിന്നെ സംഭവിക്കുന്നത്‌. ഇരവി ഒരു കൊലപാതകത്തില്‍ പ്രതിയാകുകയും ചെയ്യുന്നതോടെ ആകാംഷാഭരിതമായ ഒരു ക്ലൈമാക്സിലേക്ക് ചിത്രം എത്തുന്നു.
 
 ബസ്സുമായി ബന്ധപ്പെട്ട കഥയായത്‌ കൊണ്ടാവും ഒരു യാത്ര പോകുന്നത് പോലെയാണ് ഈ ചിത്രം നമുക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. കഥയിലെ പുതുമയെക്കാള്‍ കഥ പറഞ്ഞ രീതിയാവും ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കുക. നാം കേട്ടിട്ടുള്ള ഒരു കഥയെ, വളരെ ലളിതമായി മറ്റൊരു പശ്ചാത്തലത്തില്‍ പറയുക എന്നതാണ് സുഗീത് ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. അതിനായി നിഷാദിന്‍റെയും മനുപ്രസാദിന്റെയും തിരക്കഥയും സംഭാഷണങ്ങളും നന്നായി സഹായിച്ചിരിക്കുന്നു. സരസമായ സംഭാഷണങ്ങളും തമാശകളും നിറഞ്ഞ ആദ്യ പകുതിയില്‍ തന്നെ ഇവര്‍ക്ക് പ്രേക്ഷകരെ കയ്യിലെടുക്കുവാനായി എന്നതാണ് ഇതിന്‍റെ മേന്മ. രണ്ടാം പകുതിയില്‍ ഉദ്ദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുതിയിരിക്കുന്നുവെങ്കിലും, ചിത്രം ചെന്ന് നില്‍ക്കുന്നത് പ്രേക്ഷകര്‍ക്ക്‌ ഊഹിക്കുവാന്‍ കഴിയുന്നിടത്ത് തന്നെ എന്നത് ഒരു ന്യൂനതയായി പറയാം. ഗവി പോലൊരു ഉള്‍നാടന്‍ ഗ്രാമത്തിലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നതില്‍ അവര്‍ മികവു പുലര്‍ത്തിയിരിക്കുന്നു, പ്രത്യേകിച്ചും, ബാബുരാജ് അവതരിപിച്ച വക്കച്ചന്‍ എന്ന കഥാപാത്രം. പക്ഷെ കഥാപാത്രങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കാതെയാണ് തിരനാടകം കടന്നു പോകുന്നത് എന്നും പറയേണ്ട വസ്തുത തന്നെ. കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും കഥയെ മുന്നോട്ടു കൊണ്ട് പോകുമ്പോള്‍, ഈ ന്യൂനതകള്‍ സമര്‍ത്ഥമായി ഒളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് പറയാം.
 
സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ കഥയെ തിരശീലയില്‍ എത്തിക്കുന്ന കര്‍ത്തവ്യം ഭംഗിയായി തന്നെ സുഗീത് ചെയ്തിരിക്കുന്നു. നവാഗതനെങ്കിലും, മികച്ച രീതിയില്‍ തന്നെ ചിത്രത്തെ അവതരിപ്പിക്കുവാന്‍ സുഗീതിനു കഴിഞ്ഞിരിക്കുന്നു. അല്‍പമൊന്നു പരിഭ്രമിക്കുന്ന രണ്ടാം പകുതിയിലെ കഥയെ, പ്രേക്ഷകരെ മുഷിപ്പിക്കാതെ അവതരിപ്പിക്കുന്നു എന്നതില്‍ ഒരു സംവിധായാകന്‍റെ കയ്യടക്കം വ്യക്തം. മലയോര ഗ്രാമത്തെ അവതരിപ്പിക്കാന്‍, കുട്ടിക്കാനത്തെയും ഗവിയുടെയും  ദൃശ്യചാരുത അതിമനോഹരമായി ഫൈസല്‍ അലി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. കോട മഞ്ഞും മലനിരകളും തണുപ്പുമെല്ലാം പ്രേക്ഷകരെ ഗവിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.  ചിത്രത്തിനുതകുന്ന വിധം ക്യാമറ ചലിപ്പിക്കുവാന്‍ ഫൈസലിനു കഴിഞ്ഞിരിക്കുന്നു എന്ന് വേണം കരുതാന്‍. സാജന്‍റെ ചിത്രസംയോജനവും ചിത്രത്തോട് ചേര്‍ന്ന് പോകുന്നു. രാജീവ് നായര്‍ എഴുതി വിദ്യാസാഗര്‍ ഈണം പകര്‍ന്ന ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതില്‍ "എന്തിനീ മിഴി രണ്ടും.." എന്ന ഗാനം ശ്രവണ സുഖം പകരമുമ്പോള്‍, "തെച്ചിപ്പൂ മന്ദാരം.." എന്ന ഗാനം ചിത്രത്തോട് ചേര്‍ന്ന് പോകുന്നു. മറ്റു രണ്ടു ഗാനങ്ങളും ബോറടിപ്പിക്കാതെ കടന്നു പോകുന്നു എന്നതിനപ്പുറം, ചിത്രത്തിലവയ്ക്ക് വലിയ പ്രസക്തി ഒന്നും ഇല്ല. 

അഭിനയത്തില്‍ മികച്ചു നില്‍ക്കുന്നത് ബിജു മേനോനും ബാബുരാജും എന്ന് സംശയമില്ലാതെ പറയാം. സോള്‍ട്ട് & പെപ്പര്‍ ബാബുരാജിനെ ഗുണ്ടയില്‍ നിന്നും ഹാസ്യനടനാക്കി എന്ന് തോന്നുന്നു. പാലക്കാടന്‍ ഭാഷയുമായി ബിജു മേനോന്‍ കസറിയപ്പോള്‍, കുഞ്ചാക്കോ ബോബന്‍ ഇരവിയെ തെറ്റില്ലാതെ അവതരിപ്പിച്ചു എന്ന് വേണം പറയാന്‍. ശ്രീതയുടെ കല്യാണി ശരാശരിയില്‍ ഒതുങ്ങി, അതിലുപരി ഒന്നും തന്നെ തിരക്കഥ ആ കഥാപാത്രത്തിനായി ഒരുക്കിയിരുനില്ല എന്ന് പറയുന്നതാവും ശരി. അഭിനയ സാധ്യതയുള്ള വേഷങ്ങളായിരുന്നു ആന്‍ അഗസ്റ്റിന്റെതും ആസിഫ് അലിയുടെതും, പക്ഷെ നമ്മെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരുടെതും. ഭദ്രന്‍ എന്ന കഥാപാത്രത്തില്‍, ആസിഫ് അലിയെ മാത്രമേ നമുക്ക് കാണുവാനാകുന്നുള്ളൂ, ആ കഥാപാത്രത്തിനൊരു വ്യക്തിത്വം നല്‍കുന്നതില്‍ ആസിഫ് പരാജയപ്പെട്ടു. അന്ന എന്ന കഥാപാത്രത്തെ അവതരിപിച്ച ആന്‍ അഗസ്റ്റിന്‍, പലപ്പോഴും അമിതാഭിനയത്തിലേക്ക് വഴുതി വീഴുന്നതും നാം കാണുന്നു. ധര്‍മജന്‍  അവതരിപിച്ച ആന്റപ്പന്‍ കൊള്ളാം. ലാലു അലക്സ്, ജിഷ്ണു, വൈഗ, സലിം കുമാര്‍, കൊച്ചു പ്രേമന്‍, ഹേമന്ത്, നാരായണന്‍ കുട്ടി എന്നിവരും ചിത്രത്തില്‍ പല വേഷങ്ങളിലായി നമുക്ക് മുന്നില്‍ എത്തുന്നു.
 
പുതുമ അന്യം നില്‍ക്കുന്ന കഥയെങ്കിലും നല്ലൊരു അവതരണ ശൈലി കൊണ്ട് അതിനെ മറികടക്കാന്‍ സുഗീതിനും കൂട്ടര്‍ക്കും കഴിഞ്ഞിരിക്കുന്നു. നവാഗതനെങ്കിലും നല്ല കയ്യടക്കതോടെയാണ് സുഗീത് ഓര്‍ഡിനറി നമുക്കായി ഒരുക്കിയിരിക്കുന്നത്. അതില്‍ തിരക്കഥയുടെയും സംഭാഷണത്തിന്റെയും പങ്കു എടുത്തു പറയേണ്ടതാണ്. സിറ്റുവേഷനല്‍ ആയ നര്‍മ്മങ്ങളും നല്ല കഥാപാത്രങ്ങളും നമ്മെ ആകര്‍ഷിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. നമുക്കായി സുഗീതും കൂട്ടരും ഒരുക്കിയിരിക്കുന്ന ഓര്‍ഡിനറി, Extraordinary തന്നെ!!!
.


Friday, April 6, 2012

മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പീ.ഓ (Mullassery Madavankutty Nemom P.O)


സിനിമക്കുള്ളിലെ കഥ പറയുന്ന ചിത്രങ്ങള്‍ ധാരാളം നാം കണ്ടു കഴിഞ്ഞു. അവിചാരിതമായി സിനിമാ നിര്‍മ്മാതാവാവേണ്ടി വന്ന ഒരു സാധാരണക്കാരന്‍റെ കഥ പറയുകയാണ്‌ മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പി.ഓ. നവാഗതനായ കുമാര്‍ നന്ദ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സ്വാതി ഭാസ്കരാന് നിര്‍വഹിച്ചിരിക്കുന്നത്. അനൂപ്‌ മേനോന്‍, ബാല, നിഷാന്ത് സാഗര്‍, ഇന്നസെന്റ്, കെ.പി.എസ്.സി ലളിത തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. കാര്‍ത്തിക് വിഷന് വേണ്ടി സാം വര്‍ഗ്ഗീസ്, കെ.എസ് ചന്ദ്രന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 ഒരു സാധാ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, മുല്ലശ്ശേരി തറവാട്ടിലെ മാധവന്‍കുട്ടി. അമ്മ പാര്‍വതിയമ്മയും, ഭാര്യ സീതലക്ഷ്മിയും മകളുമാണ് മാധവന്‍ കുട്ടിയുടെ ലോകം. അഭിനയ കമ്പം അല്പം ഉണ്ടെങ്കിലും, സ്വന്തമായി ഒരു വീട് ഉണ്ടാക്കുക എന്നതാണ് മാധവന്‍ കുട്ടിയുടെ സ്വപ്നം. അവിചാരിതമായി ഒരു സിനിമ നിര്‍മ്മിക്കേണ്ട സാഹചര്യത്തിലേക്ക് മാധവന്‍ കുട്ടി എത്തിപ്പെടുന്നതും, പിന്നെ ആ സിനിമക്കായി കുടുംബവും, ബന്ധങ്ങളും, ഭൂമിയും പണവുമെല്ലാം നഷ്ടപ്പെടുത്തി കഷ്ടപ്പെടുന്നതുമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം.  

ഒറ്റ വരിയില്‍ മനോഹരമായ പ്രമേയമാണ് സിനിമയുടെത്. ഒരു പിടി നല്ല കഥാപാത്രങ്ങളും, അവര്‍ കടന്നു പോകുന്ന മികച്ച കഥാ മുഹൂര്‍ത്തങ്ങളും ഈ പ്രമേയത്തെ മികച്ചതാക്കുമായിരുന്നു. പക്ഷെ അവിടെയാണ് ഈ ചിത്രത്തിന്‍റെ തിരനാടകം പരാജയപ്പെടുന്നത്. Irrational ആയ കഥാപാത്രങ്ങള്‍ ആണ് ഈ ചിത്രത്തിന്‍റെ പ്രധാന ന്യൂനത. അതിനൊപ്പിച്ച്‌ എഴുതി ചേര്‍ത്തിരിക്കുന്ന രംഗങ്ങള്‍ ഒരല്‍പം പോലും വിശ്വസനീയവുമല്ല. കഥയില്‍ ചോദ്യമില്ല എന്നാണെങ്കിലും, കണ്ടിരിക്കുന്ന പ്രേക്ഷകന്‍റെ ക്ഷമയെ ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് മിക്കതും. പഴയ പല ചിത്രങ്ങളിലും കണ്ട അമ്മ-മകന്‍ രംഗങ്ങള്‍, സ്കൂളില്‍ കല്ലു പെന്‍സിലിനായി വഴക്കിട്ട പക ഇപ്പോഴും കൂടെ കൊണ്ട് നടക്കുന്ന വില്ലന്‍, പാവത്താനായ നായകന്‍ ക്ലൈമാക്സില്‍ വീരശൂരപരാക്രമി ആകുന്നു, പണത്തിനായി വിഷമിച്ചിരിക്കുമ്പോള്‍ അവിചാരിതവും അവിശ്വസനീയവുമായി പണം വന്നു ചേരുക, അങ്ങനെ കുറെ അധികം ക്ലീഷേ രംഗങ്ങളും.

തിരനാടകത്തിലെ പിഴവുകളെ മറികടക്കാനുള്ള ഒരു ശ്രമവും സംവിധായകന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. തിരക്കഥയെ അപ്പാടെ ചിത്രീകരിക്കുക എന്ന കര്‍ത്തവ്യം മാത്രമാണ് സംവിധായകനും ഇവിടെ ചെയ്തിരിക്കുന്നത്. തന്‍റെ സിനിമ തനിക്കു പ്രേക്ഷകരോട് സംവദിക്കുവാനുള്ള മാധ്യമമാണെന്നും, സംവിധായകനെന്ന നിലയിലുള്ള കയ്യടക്കം കഥയിലെ ന്യൂനതകളെ മറികടക്കുവാന്‍ സഹായിക്കുമെന്നുള്ള വിശ്വാസവും ഇല്ലാതെയാണോ കുമാര്‍ നന്ദ തന്‍റെ ആദ്യ സംരഭത്തിനായി ഇറങ്ങി തിരിച്ചത് എന്ന് സംശയിക്കാം. സംവിധായകന്‍റെ അശ്രദ്ധ എടുത്തു കാണിക്കുന്നത് അബദ്ധജടിലമായ ചായഗ്രഹണത്തിലാണ്. പുതുമുഖമായ ശിവകുമാറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ഇടതടവില്ലാതെ ഔട്ട്‌ ഓഫ് ഫോക്കസായ രംഗങ്ങളുടെ ബഹളമാണ്. രതീഷ്‌ വേഗ ഈണം പകര്‍ന്ന "കണ്ണാരം പൊത്തി" എന്ന ഗാനം ശ്രവണ സുഖം പകരുന്നു, രവീന്ദ്രന്‍ മാഷ്‌- ഗിരീഷ്‌ പുത്തഞ്ചേരി കൂട്ടുകെട്ടിന്റെ "പാതിമായും ചന്ദ്രലേഖ" എന്ന ഗാനം മികവു പുലര്‍ത്തുന്നു. ചിത്രത്തില്‍ ആശ്വാസമാകുന്നത് ഈ ഗാനങ്ങലാകും.  

അല്പം വ്യത്യസ്തമായ വേഷം കൈകാര്യം ചെയ്യണം എന്ന ആഗ്രഹാമാകാം അനൂപ്‌ മേനോനെ ഈ ചിത്രത്തില്‍ എത്തിച്ചത്. സ്വാഭാവികമായി അഭിനയിക്കാന്‍ അനൂപ്‌ ശ്രമിച്ചെങ്കിലും, തിരക്കഥയിലെ പിഴവുകള്‍ അദ്ദേഹത്തെ അമ്പേ ചതിച്ചു. പല രംഗങ്ങളിലും അനൂപ്‌, മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നി, ഒരു പക്ഷെ നാം കണ്ടു മറന്ന രംഗങ്ങള്‍ ചിത്രത്തില്‍ കുത്തി നിറച്ചതിനാലാവാം. കെ.പി.എസ്.സി ലളിതയുടെ അമ്മ വേഷം, സ്ഥിരം പാറ്റെണിലുള്ളതായി, അതിന്‍റെ വ്യത്യസ്തമാക്കാനുള്ള ശ്രമം അവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായില്ല. നായികയായി അഭിനയിച്ച സോണാലിനു ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യുവാനില്ല. മറ്റു വേഷങ്ങള്‍ ചെയ്തവരെല്ലാം ശരാശരിയില്‍ ഒതുങ്ങി.

 സിനിമയെക്കുറിച്ച് അറിയാതെ സിനിമാ നിര്‍മ്മിക്കാന്‍ ഇറങ്ങുന്ന സാധാരണക്കാരനായ ഒരു നിര്‍മ്മാതാവിന്‍റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വരച്ചു കാണിക്കുവാന്‍ ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സിനിമ എന്ന വ്യവസായത്തിലെ പ്രശ്നങ്ങളും മോശം പ്രവണതകളും ഒക്കെ ഇതില്‍ ചര്‍ച്ചാ വിഷയമാകുന്നു. എന്നാല്‍ ഒന്നിനെയും കുറിച്ച് ആഴത്തില്‍ സംസാരിക്കാതെ എല്ലാം ഒരു വഴിപാട് പോലെ തൊട്ടു കൂട്ടി പോകാനാണ് സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിരിക്കുന്നത്. സാറ്റ്ലൈറ്റ് റൈറ്റും സിനിമാ സമരവും സംഘടനകളും നിര്‍മ്മാതാവിന്‍റെ സാമ്പത്തിക പ്രതിസന്ധികളും അങ്ങനെ എത്രയോ കാര്യങ്ങള്‍, മനോഹരമായി നമുക്കായി ഒരുക്കാന്‍ കഴിയുമായിരുന്ന ഒരു ചിത്രമായിരുന്നു മുല്ലശ്ശേരി മാധവന്‍ കുട്ടി, എന്നാല്‍ അലക്ഷ്യമായ സംവിധാനം കൊണ്ടും, തിരക്കഥയിലെ ന്യൂനതകള്‍ കൊണ്ടും,  ക്ലീഷേ രംഗങ്ങള്‍ കുത്തി നിറച്ച ഒരു പഴങ്കഥയായിപ്പോയി മുല്ലശ്ശേരി മാധവന്‍ കുട്ടി....

എന്‍റെ റേറ്റിംഗ് :
1.0/5.0

Wednesday, April 4, 2012

ഈ അടുത്ത കാലത്ത് (Ee Adutha Kalathu)


ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന ചിത്രങ്ങളിലൊന്നായിരുന്നു 'ഈ അടുത്ത കാലത്ത്'. സ്ഥിരം സിനിമാ ആഖ്യാന ശൈലിയില്‍ നിന്നും മാറി നടക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം മലയാളത്തില്‍ ഇന്ന് നടക്കുന്നുണ്ട്. സ്ഥിരം ക്ലീഷേകളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ നമ്മുടെ യുവസംവിധായകര്‍ ശ്രമിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ട്രാഫിക്ക് എന്നാ ചിത്രം നമുക്ക് സമ്മാനിച്ച മള്‍ട്ടി ലീനിയര്‍ കഥാഖ്യാനം, മറ്റു പല ചിത്രങ്ങളിലും നാം കണ്ടു. അതിനോട് സാദൃശ്യം പുലര്‍ത്തുന്ന ശൈലിയുമായാണ്, ഈ അടുത്ത കാലത്ത് എന്ന ചിത്രം നമുക്ക് മുന്നില്‍ എത്തുന്നത്‌. കോക്ക്ടെയില്‍ എന്ന ചിത്രമൊരുക്കിയ അരുണ്‍ കുമാര്‍ അരവിന്ദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം, രാഗം മൂവിസിന്‍റെ ബാനറില്‍  രാജു മല്ലിയത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. 

ചിത്രത്തിന്‍റെ ആഖ്യാന രീതി റൂബിക് ക്യൂബ് പസ്സില്‍ പോലെയാണ്. ഒരേ നഗരത്തില്‍ പല സ്ഥലങ്ങളിലായി, സമൂഹത്തിന്‍റെ പല തട്ടുകളില്‍ ജീവിക്കുന്ന ആറ് പേരുടെ ജീവിതം. കാലക്രമത്തില്‍ അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പല സാഹചര്യങ്ങള്‍ കടന്നു വരുന്നു. അതില്‍ പലതും അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് കടന്നു പോകുന്നു. പിരിമുറുക്കവും ആകാംഷയും ഇടകലര്‍ന്ന ഒരു കഥാഗതിക്കൊടുവില്‍ അവര്‍ ആറ് പേരും അവരുടെ ജീവിത യാത്ര തുടര്‍ന്നു പല വഴിയില്‍ യാത്രയാകുന്നു. ഒരു റൂബിക് ക്യൂബ് സോള്‍വ് ചെയ്യുന്നത് പോലെ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ആറുകഥകള്‍ കൂട്ടിയിണക്കി ഒരു തിരനാടകമെഴുതുക എന്ന ശ്രമകരമായ ജോലി മുരളി ഗോപി ഒരുവിധം ഭംഗിയായി ചെയ്തിരിക്കുന്നു. കഥാപാത്രങ്ങളെ അവിശ്വസനീയമായ രീതിയില്‍ കൂട്ടിമുട്ടിക്കാതെ, എന്നാല്‍ നാടകീയത കളയാതെ അവരുടെ ജീവിതങ്ങളെ ബന്ധപ്പെടുതുന്നതില്‍ തിരക്കഥാകൃത്ത്‌ വിജയിച്ചിരിക്കുന്നു എന്നി വേണം പറയാന്‍. എന്നാല്‍ പഴുതുകളില്ലാത്ത തിരക്കഥയല്ല അദ്ദേഹത്തിന്റേത്. പല സന്ദര്‍ഭങ്ങളിലും പ്രേക്ഷക മനസ്സില്‍ സംശയങ്ങളും ചോദ്യങ്ങളും ബാക്കി വച്ചിട്ടാണ് കഥ മുന്നേറുന്നത്. അത് പോലെ തന്നെ ആദ്യപകുതിയില്‍ കഥ പറച്ചില്‍ ആവശ്യമുള്ളതിലും അല്പം കൂടുതലായത്, ചിത്രത്തിന്‍റെ വേഗതയെ തന്നെ ബാധിച്ചു എന്ന് വേണം കരുതാന്‍. സാമൂഹിക പ്രസക്തിയുള്ള പല കാര്യങ്ങളെയും ഒരു ഒഴുക്കന്‍ മട്ടില്‍ തൊട്ടു തലോടി പോയി എന്നതൊഴിച്ചാല്‍, ഒന്നിനെയും ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ തിരക്കഥാകൃത്ത്‌ ശ്രമിച്ചിട്ടില്ല. ഒരു പക്ഷെ കഥാഗതിക്ക് അത് അനിവാര്യമല്ലാത്തതിനാലാവണം അങ്ങനെ ഒരു രീതി അദ്ദേഹം സ്വീകരിച്ചത് എന്ന് വേണം കരുതാന്‍.

ചിത്രത്തിന്‍റെ പോസിറ്റീവായ ഒരു ഘടകം അഭിനേതാക്കളാണ്. ഇന്ദ്രജിത്തിന്റെ വിഷ്ണുവും, മുരളി ഗോപിയുടെ അജയ് കുര്യനും, മികച്ചതായപ്പോള്‍, മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച തനുശ്രീ ഘോഷ് തന്‍റെ കഥാപാത്രം മികച്ചതാക്കി. ലെന, മൈഥിലി എന്നിവരുടെ കഥാപാത്രങ്ങള്‍ ശരാശരിയില്‍ ഒതുങ്ങി. മൈഥിലിയുടെ കഥാപാത്രത്തിന്റെ ഡബ്ബിംഗ്-ലെ പിഴവ് അവര്‍ക്ക് വിനയായി. അനൂപ്‌ മേനോനും ജഗതി ശ്രീകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നെവെങ്കിലും, അവര്‍ വന്നു പോകുന്ന കഥാപാത്രമായത് കല്ലുകടിയായി. നിഷാന്‍ തന്‍റെ റുസ്തം എന്ന കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിച്ചു. ബൈജു, ഇന്ദ്രന്‍സ്, റിസ ബാവ, സരയൂ തുടങ്ങി കുറെ അധികം ചെറു ചേരി കഥാപാത്രങ്ങള്‍ വന്നും പോയിയുമിരിക്കുന്നു. തിരക്കഥക്ക് അനുയോജ്യമായ ട്രീട്മെന്ടു നല്‍കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്‍റെ ചിത്രസംയോജനവും സംവിധായകനായ അരുണ്‍ കുമാര്‍ തന്നെയാണ്. ഒരു മള്‍ട്ടി ലീനിയര്‍ ചിത്രത്തിന് ആവശ്യമുള്ള പോലെ, പല രംഗങ്ങളും നല്ല രീതിയില്‍ തന്നെ സന്നിവേശിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ വേഗതയെ ബാധിക്കുന്ന പല രംഗങ്ങളും ഒഴിവാക്കിയിരുന്നെങ്കില്‍, പ്രത്യേകിച്ചും ആദ്യ പകുതിയില്‍, ചിത്രത്തിന്‍റെ ഇഴച്ചില്‍ അല്പം കുറയ്ക്കാമായിരുന്നു. ഷെഹ്നാദ് ജലാലിന്റെ ചായാഗ്രഹണം ചിത്രം ആവശ്യപ്പെടുന്നതെന്തോ അത് നല്‍കുന്നു എന്നല്ലാതെ ഒരു തരത്തിലുള്ള വ്യത്യസ്തതയും നല്‍കുന്നില്ല. ഗോപീ സുന്ദര്‍ ഒരുക്കിയിരിക്കുന്ന രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്, അവ ചിത്രത്തിനൊരു ബാധ്യതയാകുന്നു എന്നതാണ് സത്യം. 

വിമര്‍ശനാത്മകമായി ചിന്തിച്ചാല്‍, തിരക്കഥയെ അല്പം തരനാരിഴകീറി പരിശോധിക്കണം. ഒരു പക്ഷെ തിരക്കഥകൃത്ത് ഈ കഥയെ സമീപിച്ച രീതി ചോദ്യം ചെയ്യപ്പെടാവുന്നതാണ്. സമീപകാലത്ത് ഉയര്‍ന്നു വന്ന വിളപ്പില്‍ ശാല മാലിന്യ പ്രശ്നത്തെ അല്പം ലാഘവത്തോടെയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. തോപ്പില്ശാലയിലെ സമരമുഖത്തെ നമുക്കായി പരിചയപ്പെടുത്തുമ്പോള്‍ ആ സമരത്തെ അല്പം ഇടിച്ചു താഴ്ത്തുവാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം നമുക്കതില്‍ കാണുവാന്‍ കഴിയും. അത് പോലെ, കഥയുമായി ബന്ധമില്ലാതെ, സംഘപരിവാര്‍ ശാഘയും സ്വയം സേവകരും ഇതില്‍ പല രംഗങ്ങളില്‍ കടന്നു വരുന്നതും തിരനാടകത്തില്‍ നടത്തിയിരിക്കുന്ന ബോധപൂര്‍വ്വമായ ഇടപെടലുകളാണ്. ഒരു സ്ത്രീയുടെ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രത്തിന്‍റെ കഥ കടന്നു പോകുന്നത്. നായികയുടെ ആത്മാര്‍ത്ഥ സുഹൃത്തായ സ്ത്രീയുടെ കാഴ്ചപ്പാടുകളെ അവതരിപ്പിച്ചിരിക്കുന്നതിലും വികലതകള്‍ ഉണ്ട്. പുരുഷ വിരോധിയായ ഒരു ഫെമിനിസ്റ്റായി നമുക്ക് മുന്നില്‍ എത്തിയ ആ കഥാപാത്രം കഥ പുരോഗമിക്കുമ്പോള്‍ ആ കാഴ്ചപ്പാടില്‍ നിന്നും മാറി പ്രണയ പരവശയാകുന്നു. ഇതെല്ലാം അദ്ദേഹത്തിന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകളാവും. അതിന്‍റെ പ്രതിഫലനം തിരക്കഥയില്‍ കാണുന്നു എന്ന് മാത്രം. വിളപ്പില്‍ശാല വിഷയവും, ഗുണ്ടാ വിഷയവും, ബ്ലൂഫിലിം റാക്കറ്റുമെല്ലാം കുറച്ചുകൂടി ആഴത്തില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ചിത്രത്തിന്‍റെ സാമൂഹിക പ്രതിബദ്ധത ഒന്ന് കൂടി വര്‍ദ്ധിക്കുമായിരുന്നു. ദൈര്‍ഘ്യം അല്പം കുറച്ചു, തിരനാടകത്തില്‍ ഒരല്പം കൂടു ശ്രദ്ധ പതിപ്പിചിരുന്നെവെങ്കില്‍ "ഈ അടുത്ത കാലത്ത്" ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായി മാറുവാന്‍ ഈ ചിത്രത്തിന് കഴിയുമായിരുന്നു. പക്ഷെ, തീയേറ്റരുകളിലെത്തുന്ന പ്രേക്ഷകരെ ആനന്ദിപ്പിക്കാന്‍ വേണ്ട ഘടകങ്ങളെല്ലാം ഈ ചിത്രത്തിലുണ്ട്.ഇത് പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നത് തീര്‍ച്ച.

എന്റെ റേറ്റിംഗ്. - 3.0/5.0.


Saturday, March 31, 2012

മലയാള സിനിമയും മാറുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും...


ഒരു ദിവസം പൊടുന്നെ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ Girl In The Bus എന്ന പേരില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നു. ബസ്സില്‍ യാത്ര ചെയ്യുന്ന യുവാക്കള്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു. അതിനിടെ മുന്‍ സീറ്റിലിരുന്ന ഒരു സ്ത്രീയെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും, ആ സ്ത്രീ അയാളെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്യുന്നതുമായ ദൃശ്യങ്ങളടങ്ങുന്നതായിരുന്നു ആ വീഡിയോ. മൊബൈലില്‍ പകര്‍ത്തിയ ഈ രംഗങ്ങള്‍ ആകാംഷയോടെ തുറന്നു നോക്കുന്നവരുടെ മുന്നിലേക്ക്‌ ആന്‍റി-ക്ലൈമാക്സ് പോലെ എത്തുന്നത്, She is 24 Female Kochi എന്നാണ്. കഥയറിയാതെ അമ്പരക്കുന്ന കാഴ്ചക്കാര്‍ക്ക് അപ്പോഴാണ്‌ മനസ്സിലാവുന്നത്, അത് 22 Female Kottayam എന്ന ചിത്രത്തിന്‍റെ പ്രോമോ ആണ് എന്ന്.  സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളിലൂടെ തീപ്പൊരി വേഗത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോകള്‍ ലോകത്തില്‍ പല സ്ഥലങ്ങളില്‍ പരീക്ഷിച്ച വൈറല്‍ വീഡിയോ എന്ന ആശയത്തിന്‍റെ ഭാഗമാണ്. Girl In The Bus എന്ന വീഡിയോ മാത്രമല്ല, Two Girls & A Woman , Aunty In Blue Saree എന്നീ രണ്ടു വീഡിയോകള്‍ കൂടി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. 

മെയിലിലൂടെയും ഫെസ്ബുക്കിലൂടെയും അതിവേഗം പ്രചരിക്കുന്ന ഈ വീഡിയോകള്‍, പ്രേക്ഷകരെ തെല്ലൊന്നുമല്ല ആകര്‍ഷിക്കുന്നത്. ഈ ആസ്വാദകരെ ചിത്രത്തിന്‍റെ പ്രേക്ഷകരാക്കി മാറ്റാം എന്നുള്ള കണക്കു കൂട്ടലിലാകും ചിത്രത്തിന്‍റെ അണിയറയിലുള്ള ആഷിക് അബുവും കൂട്ടരും. ചിത്രത്തിന്‍റെ ട്രെയിലരുകള്‍ക്ക് മുന്നേ പ്രേക്ഷകരുടെ മുന്നിലേക്ക്‌ എത്തിയത് ഈ വീഡിയോകളാണ്. വളരെ അമച്വരിഷ് ആയിയാണ് ഈ വീഡിയോകള്‍ ഷൂട്ട്‌ ചെയ്തിരിക്കുന്നത്, അതും ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്. വളരെ കുറച്ചു കഥാപാത്രങ്ങള്‍, ലളിതമായ ആശയം, അത് ഒരൊറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കുക കൂടി ചെയ്തപ്പോള്‍ അത് പ്രേക്ഷകരെ ആകര്‍ഷിക്കുക തന്നെ ചെയ്തു എന്ന് വേണം പറയാന്‍. ഈ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന സ്വീകാര്യത അതാണ്‌ സൂചിപ്പിക്കുന്നത്.  ചിത്രത്തിന്‍റെ നവീനമായ പ്രചരണം ഈ വീഡിയോയില്‍ അവസാനിക്കുന്നില്ല. ഒരാഴ്ച മുന്നേ തന്നെ ചിത്രത്തിന്‍റെ പ്രചാരണാര്‍ത്ഥം ഏതാനും പോസ്റ്ററുകള്‍ വെളിയില്‍ വന്നിരുന്നു. അവയും സോഷ്യല്‍ മീഡിയാകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സി.എന്‍.എന്‍ - ഐ.ബി.എന്‍ റിയല്‍ ഹീറോ പുരസ്‌കാരം നേടിയ ഷീബ അമീറും, ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയ ജിസ്മിയും, ആദിവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദയാബായിയും, കര്‍ഷകശ്രീ പുരസ്കാരം നേടിയ കുഞ്ഞുമോള്‍ ജോസുമെല്ലാം ഈ ചിത്രത്തിന്‍റെ പോസ്റ്ററുകളില്‍ നിറയുന്നു. 22 Female Kottayam എന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ ഒരുക്കിയിരിക്കുന്നതിനു സമാനമായാണ് ഈ പോസ്റ്ററുകളെല്ലാം. പോസ്റ്ററുകള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ചിത്രത്തിന്‍റെ സംവിധായകന്‍ ആഷിക് അബു, പപ്പായ മീഡിയ, മല്‍ഫങ്ക്ഷന്‍ എന്നിവര്‍ക്കാണ് ഈ പ്രമോഷന്‍ ക്യാംപെയിനിന്റെ ക്രെഡിറ്റ് മുഴുവനും.

സിനിമയുടെ പ്രമോഷനായി പല കാലഘട്ടങ്ങളിലും പല പല രീതികളാണ് അവലംബിച്ചിരുന്നത്. പോസ്റ്ററുകള്‍ എക്കാലവും സജീവമായിരുന്നു. ബ്ലാക്ക് & വൈറ്റ് കാലഘട്ടം മുതല്‍ അവ പ്രമോഷനുകളുടെ ചുക്കാന്‍ പിടിച്ചിരുന്നു. പിന്നീട് വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ച്, നോട്ടീസ് വിതരണം ചെയ്തിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. ടെലിവിഷന്റെ പ്രസക്തി വര്‍ദ്ധിച്ചതോടെ ട്രെയിലറുകളും പരസ്യങ്ങളും ടെലിവിഷനിലൂടെ പ്രേക്ഷകരിലേക്ക് എത്തി. സോഷ്യല്‍ മീഡിയ കടന്നു വന്നതോടെ ഈ പോസ്റ്ററുകളും സിനിമാ സംബന്ധമായ ചര്‍ച്ചകളും ചെറുപ്പക്കാരിലേക്ക്‌ കുറച്ചൂടെ വേഗത്തിലും എളുപ്പത്തിലും എത്തിക്കുവാന്‍ സിനിമാ പിന്നണിക്കാര്‍ക്ക് കഴിഞ്ഞു. അപ്പോഴും ടെലിവിഷനിലെ ചര്‍ച്ചകളും ടോക്ക് ഷോകളും സാകൂതം തുടര്‍ന്നിരുന്നു. ഗൂട്ടി ഷോയും മറ്റും അതിന്‍റെ മികച്ച ഒരു ഉദാഹരണമാണ്. എന്നാല്‍ 22 Female Kottayam എന്ന ചിത്രവും അതിന്‍റെ പിന്നണി പ്രവര്‍ത്തകരും അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മലയാളികള്‍ക്ക് പുതുമ നിറഞ്ഞതാണ്‌. കഴിഞ്ഞ വര്‍ഷമിറങ്ങിയ ട്രാഫിക്, സോള്‍ട്ട് & പേപ്പര്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴി ലഭിച്ച പിന്തുണയും പ്രോത്സാഹനവും കണ്ടില്ല എന്ന് നടിക്കാന്‍ ഈ ചിത്രത്തിന്‍റെ പിറകിലുള്ളവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, നല്ലേ ചിത്രങ്ങള്‍ വേണ്ട രീതിയില്‍ അല്ലെങ്കില്‍ ശരിയായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്‌താല്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കും എന്ന തിരിച്ചറിവാകാം അവരെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. എന്തായാലും ആകാര്‍ഷകമായ പോസ്റ്ററുകളും ട്രെയിലരുകളും പ്രേക്ഷകരെ തീയെട്ടരുകളില്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, ഇത്തരം നവീനമായ ആശയങ്ങള്‍ നല്ല ചിത്രങ്ങളെ പ്രേക്ഷക മനസുകളില്‍ എത്തിക്കും എന്ന് കരുതാം. ഇത്തരം ഒരു പ്രമോഷനുമായി മുന്നോട്ടു വന്ന  ആഷിക് അബുവിനെ അഭിനന്ദിക്കുന്നതിനോടൊപ്പം 22 Female Kottayam എന്ന ചിത്രത്തിനും അതിന്‍റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും ഈ അവസരത്തില്‍ എല്ലാ വിധ ആശംസകളും നേരുന്നു....




Wednesday, March 28, 2012

അരങ്ങൊഴിഞ്ഞ തിരക്കഥാകൃത്ത്


നെടുനീളന്‍ ഡയലോഗുകള്‍ ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക്‌ സുപരിചിതമാണ്. നമ്മുടെ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളില്‍ ഇതിന്നൊരു അവിഭാജ്യ ഘടകവുമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്നേ കുറിക്കു കൊള്ളുന്ന ഡയലോഗുകള്‍ മലയാളത്തിലെ നായകന്മാരുടെ മുഖമുദ്രയാക്കി മാറിയത് ടി.ദാമോദരന്‍ എന്ന ദാമോദരന്‍ മാഷിന്‍റെ തിരക്കഥകളിലൂടെയാണ്‌. പുരുഷത്വത്തിന്റെ മൂര്‍ത്തി ഭാവങ്ങളായ കഥാപാത്രങ്ങള്‍ക്ക് ജന്മം കൊടുത്ത തിരക്കഥകൃത്തായിരുന്നു  ദാമോദരന്‍ മാഷ്‌. മലയാളസിനിമയില്‍ പുത്തന്‍ പ്രവണതകള്‍ക്ക് തുടക്കംകുറിച്ചത് ദാമോദരന്‍ മാഷ്‌ യുഗത്തോടെയാണ്. ആളുകളെ തീയേറ്റരുകളിലേക്ക് കൊണ്ടെത്തിക്കുന്ന ചിത്രങ്ങളായിരുന്നു ദാമോദരന്‍ മാഷിന്റേത്. ഒരു കാലത്ത് ഐ.വി ശശി - ടി.ദാമോദരന്‍ കൂട്ടുകെട്ട് എന്നത് സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ ഫോര്‍മുല ആയിരുന്നു. അങ്ങാടി, ഈനാട്, വാര്‍ത്ത, ആവനാഴി, ഇന്‍സ്‌പെക്ടര്‍ബല്‍റാം, 1921, അടിമകള്‍ ഉടമകള്‍, കരിമ്പന, മീന്‍, തുഷാരം-അങ്ങനെ എത്രയോ ചിത്രങ്ങള്‍. മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ ജന്മം കൊള്ളുന്നതില്‍ പ്രധാന പങ്കു വഹിച്ചത് ദാമോദരന്‍ മാഷിന്‍റെ തിരക്കഥകളായിരുന്നു. പലപ്പോഴും സാമൂഹികവും രാഷ്ടീയവുമായ വിമര്‍ശനങ്ങളായിരുന്നു ദാമോദരന്‍ മാഷിന്‍റെ കഥയുടെ ഉള്‍ക്കാമ്പ്. വാക്കുകള്‍ ചേര്‍ത്ത് വച്ച് ഡയലോഗുകള്‍ സൃഷ്ടിക്കുകയായിരുന്നില്ല ദാമോദരന്‍ മാഷിന്‍റെ ശൈലി. ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും കുരുത്തതായിരുന്നു അവയില്‍ പലതും. ഐ.വി ശശിയോടോപ്പമാണ് ദാമോദരന്‍ മാഷ്‌ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത്. എന്നാല്‍ പ്രിയദര്‍ശനോപ്പം ചെയ്ത ആര്യന്‍, അഭിമന്യു, അദ്വൈതം, കാലാപാനി എന്നീ ചിത്രങ്ങളും വന്‍ ഹിറ്റുകള്‍ ആയിരുന്നു.

ഓളവും തീരവും എന്ന സിനിമയില്‍ മുഖം കാണിച്ചുകൊണ്ടാണ് സിനിമാലോകത്ത്  ആദ്യമെത്തിയ ദാമോദരന്‍ മാഷ്,  'ലവ് മാരേജ്' എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചുകൊണ്ടാണ് തിരക്കഥാലോകത്തേക്ക് കടന്നുവരുന്നത്. ഭരതനു വേണ്ടി കാറ്റത്തെ കളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങളും അദ്ദേഹം തിരക്കഥയെഴുതി. മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും ചര്‍ച്ച ചെയ്ത വിഷയങ്ങളായിരുന്നു ഈ ചിത്രങ്ങളില്‍ അദ്ദേഹം നമുക്കായി പങ്കു വച്ചത്.  അതില്‍ കാറ്റത്തെ കളിക്കൂടെന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് ഗോപിക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു. മണിരത്നം ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ഉണരൂ എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും ദാമോദരന്‍ മാഷ്‌ തന്നെ. ആക്ഷന്‍ ചിത്രങ്ങള്‍ മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്. ജി.എസ വിജയന് വേണ്ടി ആനവാല്‍ മോതിരം, ഹരിദാസിന് വേണ്ടി കാട്ടിലെ തടി തേവരുടെ ആന, പ്രിയദര്‍ശന് വേണ്ടി മേഘം എന്നിങ്ങനെ മുഴുനീള കോമഡി ചിത്രങ്ങളും അദ്ദേഹം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച പോലീസ് ചിത്രങ്ങളുടെ മുന്‍ നിരയില്‍ സ്ഥാനം പിടിക്കുന്ന ആവനാഴിയും ഇന്‍സ്പെക്ടര്‍ ബല്‍റാമും ജന്മം കൊണ്ടത് അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നാണ്. അതിന്റെ മൂന്നാം ഭാഗമായ ബല്‍റാം / താരാദാസ് എന്ന ചിത്രത്തില്‍ അദ്ദേഹം എസ്.എന്‍ സ്വാമിക്കൊപ്പം തിരക്കഥയെഴുതി. ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങളെയും അഭിനയ മൂഹൂര്‍ത്തങ്ങളും നമുക്ക് സമ്മാനിച്ച ദാമോദരന്‍ മാഷ്‌ അവസാനം തിരക്കഥ എഴുതിയത് വി.എം വിനു സംവിധാനം ചെയ്ത എസ് യുവര്‍ ഓണര്‍ എന്ന ചിത്രത്തിനായിരുന്നു. പിന്നീട് കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. 

സാമൂഹിക പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ജനപ്രിയ സിനിമകള്‍ ഒരുക്കുക എന്നതായിരുന്നു ദാമോദരന്‍ മാഷിന്‍റെ ശൈലി. മലബാറിലെ ജീവിതവും സാമൂഹിക പശ്ചാത്തലവും ആധാരമാക്കി ഒട്ടേറെ സിനിമകള്‍ അദ്ദേഹം നമുക്കായി എഴുതി. അഴിമതിയും സ്വജന പക്ഷപാതവും തീവ്രവാദവും വര്‍ഗീയതയുമെല്ലാം അദ്ദേഹത്തിന്‍റെ തൂലികയ്ക്ക് വിഷങ്ങളായി. ഇന്നും നാം ആരാധനയോടെ കാണുന്ന പല കഥാപാത്രങ്ങളെ സൃഷ്ടിച്ചതും, ഓര്‍ത്തു വയ്ക്കാവുന്ന കുറെയധികം ചിത്രങ്ങളും നമുക്ക് സമ്മാനിച്ച മാഷ്‌, എന്നും ചര്‍ച്ച ചെയ്യപ്പെടെണ്ട വിഷയങ്ങളാണ് നമുക്കായിബാക്കി വയ്ക്കുന്നത്. അദ്ദേഹം നമ്മോടു വിട പറയുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ തിരകഥകൃത്താണ് നമ്മെ വിട്ടു പോകുന്നത്, ആര്‍ജവമുള്ള ഒരെഴുത്താണ് നിലച്ചിരിക്കുന്നത്... അദ്ദേഹത്തിന് മണിച്ചിമിഴിന്റെ ബാഷ്പാഞ്ജലി......

Saturday, March 24, 2012

ജോസ് പ്രകാശ് - ആദരാഞ്ജലികള്‍


ജോസ് പ്രകാശ്, ആ പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത് , കോട്ടും സ്യൂട്ടുമിട്ട്, കൂളിംഗ് ഗ്ലാസും വച്ച്, പൈപ്പ് സിഗാറും കത്തിച്ചു, ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയുമായി, "ഹലോ മിസ്ടര്‍ പെരേര' എന്ന് പറഞ്ഞു വരുന്ന വില്ലന്‍ കഥാപാത്രമാണ്. 70 -80 കാലഘട്ടങ്ങളില്‍ ഒട്ടു മിക്ക വാണീജ്യ സിനിമകളുടെയും അവിഭാജ്യ ഘടകമായി മാറിയ കഥാപാത്രമായിരുന്നു ഈ വില്ലന്‍. ദുഷ്ടനായ ഗുണ്ടാ തലവനായും, വിദേശ രാജ്യങ്ങളില്‍ കള്ളകടത്ത് നടത്തുന്ന അധോലോക നായകാനായും, ഒറ്റുകാരെ മുതലകള്‍ക്ക് കൊടുക്കുന്ന കൊടും വില്ലനായും  എത്രയോ ചിത്രങ്ങളില്‍ ജോസ് പ്രകാശിനെ നാം കണ്ടു. അദ്ദേഹത്തിന്റെ ചില ട്രേഡ് മാര്‍ക്ക് ഡയലോഗുകള്‍, പിനീട് മിമിക്രിക്കാരുടെ സ്ഥിരം ഡയലോഗായി മാറുകയും ചെയ്തു. മലയാളത്തിലെ ഏറ്റവും സ്റൈലിഷ് ആയ വില്ലന്‍ ആരെന്നു ചോദിച്ചാല്‍ നിസംശയം പറയാന്‍ കഴിയും, അത് ജോസ് പ്രകാശ് തന്നെ. അന്നത്തെ കാലഘട്ടത്തില്‍ ചടുലമായി ഇംഗ്ലീഷ് സംസാരിച്ചു പ്രേക്ഷകരെ കോരിത്തരിപ്പിച്ച മോഡേന്‍ വില്ലനായിരുന്നു ജോസ് പ്രകാശ്. അതില്‍ അദ്ദേഹം ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും, ഒരിക്കലും അദ്ദേഹം പ്രേക്ഷകരെ ബോറടിപ്പിച്ചിരുന്നില്ല. ഗായകനാവാന്‍ സിനിമയിലെത്തി, വില്ലനായി മാറിയ വ്യക്തിയാണ് ജോസ് പ്രകാശ്. 1953-ല്‍ ശരിയോ തെറ്റോ എന്ന ചിത്രത്തിലൂടെയാണ് ജോസ് പ്രകാശ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 350 ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 1990-കളോടെ അദ്ദേഹം മുഖ്യധാര സിനിമയില്‍ നിന്നും മാറി നിന്ന ജോസ് പ്രകാശ്, ഇടക്ക് ചില ചെറു കഥാപാത്രങ്ങളിലൂടെ നമുക്ക് മുന്നിലെത്തി. ഒടുവില്‍ നാം അദ്ദേഹത്തെ കണ്ടത് ട്രാഫിക്ക് എന്നാ ചിത്രത്തില്‍ ആയിരുന്നു. അദ്ദേഹം നമ്മോടു വിട പറഞ്ഞു സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ദാനിയേല്‍ പുരസ്കാരം അദ്ദേഹത്തെ തേടി എത്തി. വൈകി വന്ന പുരസ്കാരം എന്ന് വിളിക്കാമെങ്കിലും, അദ്ദേഹം ആദരിക്കപ്പെട്ടു എന്നതില്‍ നമുക്ക് അഭിമാനിക്കാം. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലൂടെ, എന്നും അദ്ദേഹം മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും... മലയാളത്തിലെ ഏറ്റവും സ്റൈലിഷ് ആയ വില്ലന്റെ സ്മരണയ്ക്ക് മുന്നില്‍ എന്റെ ആദരാഞ്ജലികള്‍....

Thursday, February 16, 2012

അനന്യയെ വെറുതെ വിട്ടു കൂടെ...?


മലയാള ചലച്ചിത്ര രംഗത്ത്‌ താരങ്ങള്‍ വിവാഹിതരാകുന്നത് പുതുമയുള്ള കാര്യമല്ല. അതുപോലെ ഗോസിപ്പുകള്‍ക്കും ഒരു പഞ്ഞവുമില്ല. താരങ്ങള്‍ വിവാഹിതരാകുമ്പോള്‍ മാധ്യമങ്ങള്‍ അതു ചര്‍ച്ച ചെയ്യാറുണ്ട്. സിനിമാ പ്രേക്ഷകര്‍ക്കിടയിലും അതു ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും അതു പരസ്യമായിരുന്നില്ല. സോഷ്യല്‍ മീഡിയയുടെ കടന്നു വരവോടെ, ഇപ്പോഴത്‌ ഒരു പടി കൂടി കടന്നു. എന്തും ഇതും ചര്‍ച്ച ചെയ്യപ്പെടുവാന്‍ നമുക്കിപ്പോള്‍ നവയുഗ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ബ്ലോഗുകള്‍, അങ്ങനെ പലതുമുണ്ട്. പക്ഷെ വളരെ വ്യത്യസ്തമായ ചില സംഭവ വികാസങ്ങളാണ് കുറച്ചു ദിവസമായി നാം ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ കണ്ടു വരുന്നത്. അത് നടി അനന്യയുടെ കല്യാണനിശ്ചയവുമായി ബന്ധപ്പെട്ടാണ്. അടുത്ത കാലത്ത് മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനന്യ. മലയാളത്തില്‍ മാത്രമല്ല, തമിഴിലും നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്തു ശ്രദ്ധ നേടിയ അനന്യയുടെ കല്യാണത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പെട്ടെന്നാണ് ലോകമറിഞ്ഞത്. തൃശൂര്‍കാരനായ ആഞ്ജനേയന്‍ എന്ന വ്യക്തിയുമായി അനന്യയുടെ വിവാഹനിശ്ചയം നടക്കുകയും, മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തു വരികയും ചെയ്തു. എന്നാല്‍ സൈബര്‍ ലോകത്ത് നിന്നും ഈ വിവാഹ നിശച്ചയ്തെ കുറിച്ച് പല വിധ അപവാദ പ്രചാരണങ്ങളും പുറത്തു വരുന്നു. അനന്യുടെയും അന്ജനെയന്റെയും ഫോട്ടോകള്‍ വച്ച് "കുരങ്ങന്‍റെ കയ്യില്‍ പൂമാല" എന്ന് പറഞ്ഞുള്ള വിലകുറഞ്ഞ തമാശകളെ അവഗണിക്കാമെങ്കിലും, അനന്യയെയും കുടുംബത്തെയും കുറിച്ച് വരുന്ന അപവാദങ്ങള്‍ അതിര് കടന്നു പോകുന്നു. ആഞ്ജനേയന്‍ വിവാഹിതനാണെന്നും വിവാഹ ബന്ധം വേര്‍പെടുതിയാണ് ഈ കല്യാണം നടക്കുന്നതെന്നും ഒരു കൂട്ടര്‍ എഴുതി വിട്ടു. അനന്യ വീട്ടു തടങ്കലിലാണെന്നും അനന്യയുടെ അച്ഛന് ഈ കല്യാണത്തില്‍ താല്പര്യമില്ലെന്നും മറ്റൊരു കൂട്ടര്‍. ചുരുക്കി പറഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ പല രീതിയിലുള്ള പ്രചാരണങ്ങള്‍ വന്നു തുടങ്ങി. നാലാം കിട മഞ്ഞ പത്രങ്ങള്‍ പടച്ചു വിടുന്നതിലും താണ നിലവാരത്തില്‍ കഥകള്‍ മെനയുവാനും, കമന്‍റുകള്‍ പാസാക്കുവാന്‍ യാതൊരു മടിയും കാണിക്കാതെ ചിലര്‍ വിലസിയപ്പോള്‍, മറൊരു കൂട്ടര്‍ യാതൊരു ഉളുപ്പിമില്ലാതെ അത് സ്വന്തം പ്രൊഫൈലില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. അനന്യ ഒരു സിനിമാതാരമാണ്. അവരുടെ ചിത്രങ്ങളെയും, അഭിനയത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാനും കമന്‍റുകള്‍ പറയുവാനും പ്രേക്ഷകരെന്ന നിലയില്‍ നമുക്ക് അവകാശമുണ്ട്‌. എന്നാല്‍ അവരുടെ വ്യക്തി ജീവിതത്തില്‍ കൈകടത്തുവാന്‍ ഒരുവനും അവകാശമില്ല. തലപുകഞ്ഞു ആലോചിച്ചു കഥകള്‍ മെനയുന്നവര്‍ അവര്‍ ചെയ്യുന്ന ക്രൂരതയെകുറിച്ചു അരല്പം പോലും ആലോചിക്കുന്നില്ല എന്നത് ദുഖകരമാണ്. ഇത്തരം തമാശകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും ഏല്‍പിക്കുന്ന മാനസികാഘാതം വളരെ വലുതാണ്‌. അത് കാണാതെ, വീണ്ടും വീണ്ടും ഇത്തരം സൃഷ്ടികള്‍ പടച്ചു വിടുന്നവരെ കാണുമ്പോള്‍ അറിയാതെ മനസ്സില്‍ ചോദിച്ചു പോകുന്നു. ഇവനൊന്നും അമ്മയും പെങ്ങളുമില്ലേ...!!!

ഒരു കാലത്ത് പൃഥ്വിരാജെന്ന നടനെതിരെയായിരുന്നു ഈ യുദ്ധം. അദ്ദേഹത്തെ ആക്ഷേപിക്കുവാന്‍ തുനിഞ്ഞിറങ്ങിയവരില്‍ ചിലരെ സൈബര്‍ പോലീസ് പിടികൂടിയതോടെ അതിനു തല്ക്കാലം ശമനമുണ്ടായി. പൃഥ്വിരാജു തന്നെ ഒരിക്കല്‍ പറയുകയുണ്ടായി, ഇവര്‍ എന്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന്. അവര്‍ക്കൊക്കെ ഒരു മനോസുഖം ലഭിക്കുമെന്നുള്ളതിനാല്‍ താന്‍ അതിനോട് പ്രതികരിക്കുന്നില്ല എന്നും. പക്ഷെ ഇവിടെ ആ പരിധിയും കടന്നു പോയിരിക്കുന്നു. വ്യക്തിഹത്യയും, അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും ശിക്ഷാര്‍ഹം തന്നെയാണ്. നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥിതിയില്‍, ഇത്തരം കാര്യങ്ങളില്‍ പരാതികൂടാതെ സ്വയം കേസെടുക്കുകയും ശിക്ഷാ നടപടികള്‍ ഉണ്ടാകുകയും ചെയ്താലേ ഇത്തരം ആളുകള്‍ സ്വയം നിയന്ത്രിക്കുകയുള്ളൂ. Freedom of Expression അല്ലെങ്കില്‍ ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അത് മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയും വേദനിപ്പിച്ചും ആവാന്‍ പാടില്ല. കബില്‍ സിബല്‍ മുന്നോട്ടു വച്ച 'സോഷ്യല്‍ മീഡിയ സെന്‍സറിംഗ്' എന്ന ആശയത്തോട് തത്വത്തില്‍ യോജിപ്പില്ലെങ്കിലും, ഇത്തരം നടപടികള്‍ കാണുമ്പോള്‍, അതുപോലൊന്ന് വേണമെന്ന് തന്നെ തോന്നുന്നു.
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.