Showing posts with label പ്രിയപ്പെട്ട സിനിമ. Show all posts
Showing posts with label പ്രിയപ്പെട്ട സിനിമ. Show all posts

Monday, March 9, 2015

ഒരാൾപ്പൊക്കം - ചില മായക്കാഴ്ചകൾ

വളരെക്കാലമായി കാണണമെന്ന് ആഗ്രഹിച്ച ഒരു ചിത്രമാണ് സനൽ ശശിധരന്റെ 'ഒരാൾപ്പൊക്കം'. കാഴ്ച ഫിലിം സൊസൈറ്റി പൂർണ്ണമായും ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച ചിത്രമാണിത്. പലതരം വ്യത്യസ്തകളുള്ള ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതും വ്യത്യസ്തമായ ഒരു രീതിയിൽ തന്നെ. കേരളത്തിൽ ഒരാൾപ്പൊക്കം പ്രദർശിപ്പിക്കുന്ന 'സിനിമാ വണ്ടി' എന്ന ഇനിഷിയേറ്റീവിന്റെ ഭാഗമായി, ഇന്നലെ 'ഒരാൾപ്പൊക്കം' സാൻ ഫ്രാൻസിസ്കോയിൽ പ്രദർശിക്കപ്പെട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് ബാരേ മുൻകൈ എടുത്തായിരുന്നു പ്രദർശനം. വൈകിയാണ് ഇൻവിറ്റേഷൻ കിട്ടിയതെങ്കിലും കൃത്യ സമയത്ത് തന്നെ അവിടെ എത്തിപ്പെടാൻ പറ്റി എന്നത് ഒരു ഭാഗ്യമായി കരുതുന്നു.ചിത്രം കണ്ടിറങ്ങിയപ്പോൾ തോന്നിയ വികാരങ്ങൾ ഒരു പക്ഷേ പറഞ്ഞറിയിക്കുവാൻ കഴിയില്ല എന്ന് തോന്നുന്നു. വളരെയധികം എന്നെ സ്വാധീനിച്ച എന്തോ ഒന്ന് ആ ചിത്രത്തിലുണ്ടെന്നു തോന്നി. ഒരു തവണ കൂടി ഈ ചിത്രം കാണുവാനുള്ള ഭാഗ്യമുണ്ടാകും എന്ന് കരുതുന്നു. ചിത്രം കണ്ടിറങ്ങിയപ്പോൾ, വെറുമൊരു ശരാശരി സിനിമാസ്വാദകനായ എനിക്കുണ്ടായ ചില തോന്നലുകൾ ഞാനിവിടെ കുറിക്കുന്നു.

ഒരാൾപ്പൊക്കം എന്ന ചിത്രത്തിന്റെ പേരു തന്നെ ചിത്രത്തിൽ നമുക്കായി കരുതിയിരിക്കുന്ന വൈവിധ്യങ്ങളെ സൂചിപ്പിക്കുന്ന ഒന്നാണ്. ഒരേ സമയം ഉയരത്തെയും ആഴത്തെയും സൂചിപ്പിക്കാൻ കഴിയുന്ന വാക്കാണ്‌ ഒരാൾപ്പൊക്കം. പരമ്പരാഗത സിനിമകളിൽ നിന്നും ബോധ പൂർവ്വമുള്ള ഒരു മാറിനടക്കലായി ഈ ചിത്രത്തെ നമുക്ക് കാണുവാൻ കഴിയുമെങ്കിലും, പല തലങ്ങളിൽ നിന്ന് കൊണ്ട് ജീവിതമെന്ന മിഥ്യയെ നോക്കി കാണുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ചിത്രമായിട്ടാണ് എനിക്ക് ഇതിനെ കാണുവാൻ കഴിഞ്ഞത്. ഒരേ ഫ്ലാറ്റിൽ താമസിക്കുന്ന മഹേന്ദ്രനെയും മായയെയും പരിചയപ്പെടുത്തിയാണ് ഒരാൾപ്പൊക്കം ആരംഭിക്കുന്നത്‌. അവർ വിവാഹിതരല്ല, വ്യക്തി സ്വാതന്ത്ര്യത്തെ മാനിച്ചു കൊണ്ട് പല നിബന്ധനകളോടെ ഒരുമിച്ചു ജീവിക്കുന്ന രണ്ടു പേർ.  തന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ താൻ പ്രണയത്തിലാണോ എന്ന് മഹി സംശയിച്ചു തുടങ്ങുന്നു. ലൈംഗികമായ ഒരാകർഷണം മാത്രമാണത് എന്ന് മഹി മായയോട് പറയുന്നുവെങ്കിലും അയാളുടെ ഈഗോ മായയുമായി വഴിക്കിടുന്നതിൽ അവസാനിക്കുന്നു. മായ അയാളുടെ ജീവിതത്തിൽ നിന്നും നടന്നകലുന്നു. തന്റെ ജീവിതത്തിലേക്ക് വന്ന പുതിയ പെണ്‍കുട്ടിയുമായി ജീവിതം ആസ്വദിക്കുവാൻ അയാൾ ശ്രമിക്കുന്നുവെങ്കിലും, മായയുടെ ആ ഇറങ്ങിപ്പോക്ക് സൃഷ്ടിച്ച ശൂന്യത അയാളെ വേട്ടയാടുന്നു. അവളുടെ നമ്പർ തന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യുന്ന അവസരത്തിലാണ് കേദാർനാഥിൽ നിന്നും മായയുടെ ഫോണ്‍ അയാൾക്ക് കിട്ടുന്നത്. ഹിമാലയത്തിന്റെ ചുവട്ടിൽ നിന്ന്, അതിന്റെ ഉയരം കണ്ട് മഹിയെ ഓർമ്മ വന്നു എന്ന് പറഞ്ഞായിരുന്നു അവൾ വിളിച്ചത്. അടുത്ത ദിനം ഉറക്കമുണരുന്ന മഹിയെ കാത്തിരുന്നത് ഉത്തരാഖണ്ടിൽ സംഭവിച്ച പ്രളയവും ദുരന്തവുമാണ്. മായയെ വിളിക്കുവാൻ മഹി ശ്രമിക്കുന്നുവെങ്കിലും ഫോണിൽ കിട്ടാതെ വരുന്നു. അത് മഹിയെ കൂടുതൽ അസ്വസ്ഥനാക്കുന്നു. അവളുടെ ഓർമ്മകൾ അവനെ ഒരു ഒളിച്ചോട്ടത്തിന് പ്രേരിപ്പിക്കുന്നു, ആദ്യം മുംബൈ, പിന്നെ ഡൽഹി, അവിടെ നിന്നും ഹരിദ്വാർ അങ്ങനെ മഹിയുടെ യാത്ര തുടരുന്നു.

ചിത്രത്തിന്റെ ആദ്യരംഗം മുതൽ മഹേന്ദ്രൻ എന്ന കഥാപാത്രത്തെ വരച്ചിടുന്നുണ്ട് ചിത്രത്തിൽ. അഹംബുദ്ധിയായ തന്നിലുപരി മറ്റൊന്നിനേയും വക വയ്ക്കാത്ത, താനാണ് ഏറ്റവും ഉയർന്നവൻ, താൻ ഒരിക്കലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ഒരാളാണ് എന്നിങ്ങനെ പല പല ധാരണകൾ തന്നെക്കുറിച്ച് തന്നെ പുലർത്തുന്ന ഒരു വ്യക്തിത്വം.  എന്നാൽ മറു ഭാഗത്ത് ഇതിൽ നിന്നെല്ലാം വ്യത്യസ്തയായ മായ. താനെടുത്തണിയുന്ന മുഖംമൂടികൾ പൊളിഞ്ഞു വീഴുമ്പോൾ ഒളിച്ചോടുന്ന മഹേന്ദ്രനെയും നമുക്ക് കാണിച്ചു തരുന്നുണ്ട് ചിത്രം. താൻ അന്വേഷിക്കുന്നതെന്തെന്ന് തനിക്കറിയില്ല  എന്ന് നടിക്കുന്ന മഹി തേടുന്നത് മായയെ തന്നെയാണ്. മായയെ തേടിയുള്ള യാത്രയിലുടനീളം മായ മഹിക്കൊപ്പമുണ്ടുതാനും. തുടക്കത്തിൽ നാം കാണുന്ന പരിഷ്കാരിയായ ഒരു നഗരജീവിയിൽ നിന്നും, തന്റെ ഞാനെന്ന ഭാവവും അഹംഭാവവും നഷ്ടപ്പെട്ട്, തന്റെ പഴയ ജീവിതത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ട് നിൽക്കുന്ന മഹേന്ദ്രനിലെത്തി ചിത്രം അവസാനിക്കുന്നു.  പ്രേക്ഷകർക്ക് കൂടുതൽ ആഴത്തിൽ ചിന്തിക്കുവാനും പലതരത്തിൽ തുടർ ചിന്തകൾ നടത്തുവാനുമുള്ള സ്വാതന്ത്ര്യവും നൽകി abstract ആയ ഒരു അവസാനമാണ് ചിത്രത്തിനുള്ളത്. മായ എന്ന വാക്കിനു illusion എന്നൊരർഥം നൽകിയാൽ, മായ മഹേന്ദ്രനെ സംബന്ധിച്ച് ഒരു 'മായ' തന്നെയാണ്. അവിചാരിതമായി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന്, അയാൾ പ്രതീക്ഷിക്കാതെ ഒരു ശൂന്യത സമ്മാനിച്ചിട്ടു കടന്നു പോകുന്നു. അവളെ തേടിയുള്ള അയാളുടെ യാത്രക്കിടയിൽ പലവുരു അയാൾ മായയെ കാണുന്നു, അവളുമായി സംവദിക്കുന്നു. മായയെ അന്വേഷിച്ചു പോകുമ്പോൾ മഹി കാണുന്ന, മായയുടെ മുഖമുള്ള  ഛായ എന്ന സ്ത്രീയിലും തേയില നുള്ളാൻ പോകുന്ന പെണ്‍കുട്ടികൾക്കിടയിലും, ജീപ്പിൽ നിന്നിറങ്ങി പോകുന്ന സ്ത്രീകൾക്കിടയിലുമെല്ലാം മഹി മായയെ കാണുന്നുണ്ട്. തളർന്നിട്ടും അയാളെ ഉയരത്തിലേക്ക്  കയറുവാനുള്ള പ്രേരകശക്തിയായി,  ആ നീണ്ടയാത്രയിൽ തനിക്കൊപ്പം ഒരു സഹയാത്രികയായി അവളുമുണ്ട് എന്ന് മഹി വിശ്വസിക്കുന്നു. ബാറിലിരുന്ന് മദ്യപിക്കുന്ന സമയത്താണ് മഹിക്ക് കേദാർനാഥിൽ നിന്നും മായയുടെ ഫോണ്‍ വിളി വരുന്നത്.  മായയെ തേടിയുള്ള യാത്രയിൽ അവളെ കണ്ടിട്ടുള്ള ഒരാളെ പോലും മഹിക്ക് കണ്ടെത്താനാവുന്നില്ല. ആ ഒരു തലത്തിൽ ചിന്തിച്ചാൽ മഹിക്ക് കിട്ടിയ ഫോണ്‍ കോൾ തന്നെ ഒരു illusion ആവാനുള്ള സാധ്യതയുണ്ട്. മായ കേദാർനാഥിൽ ഉണ്ടെന്ന് തോന്നലാവാം അയാളെ അങ്ങോട്ട് നയിക്കുന്നത്. എല്ലാത്തിനുമൊടുവിൽ മഹി മായയെ കണ്ടുമുട്ടുന്നതായും അവർ മടങ്ങി പോരുവാൻ തുടങ്ങുന്നതുമായ രംഗങ്ങൾ, ജീവിതത്തിൽ ചില തെറ്റുകൾ തിരുത്തുവാൻ നമുക്ക് അപൂർവ്വമായി ലഭിക്കുന്ന അവസരങ്ങളെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യ സഹജമായ വാസന, തന്റെ ഈഗോയെ മുൻനിർത്തി അവയെ നിരാകരിക്കുകയാണ്. മഹി സഞ്ചരിക്കുന്നതും ആ വഴിയെ തന്നെ!

സ്ത്രീ-പുരുഷ ബന്ധത്തെ കുറിച്ച് ചിത്രം നമ്മോട് പറയുവാൻ ശ്രമിക്കുമ്പോൾ അത് വഴി മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെക്കുറിച്ചും ചിത്രം നമ്മോട് സംവദിക്കുന്നുണ്ട്. ഇന്നത്തെ ഈ സാമൂഹിക സാഹചര്യങ്ങളിൽ പലപ്പോഴും നാം സ്ത്രീകളെ എങ്ങനെ കാണുന്നുവോ അത് പോലെ തന്നെയാണു പ്രകൃതിയെയും കാണുന്നത് എന്ന ധ്വനി ഇതിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു തോന്നുന്നു. കഥാഗതിക്കിടയിൽ വളരെ casual ആയി, ഒരു ഡാമിന്റെ വരവ് ഒരു ജനതയെ എങ്ങനെ ബാധിച്ചു എന്ന് പറഞ്ഞു പോകുന്നുവെങ്കിലും, അത്  അവശേഷിപ്പിക്കുന്നത് പ്രേക്ഷകർക്ക് ചിന്തീദ്ദ്വീപമായ വസ്തുതകളാണെന്ന് പറയാതെ വയ്യ. ഉത്തരാഖണ്ടിലെ പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് മഹിയുടെ യാത്രയെ നമുക്കായി അവതരിപ്പികുമ്പോൾ, മനുഷ്യൻ പ്രകൃതിയിൽ നടത്തിയിരിക്കുന്ന ചില ക്രൂരമായ ഇടപെടലുകളെ കുറിച്ചുള്ള ചൂണ്ടുപലക കൂടിയാണ് ഈ ചിത്രം. ഒരു environmental movie ആയി ഒരാൾപ്പൊക്കത്തെ ആരെങ്കിലും കണ്ടാൽ അതിൽ അതിശയോക്തിയില്ല എന്ന് പറയാം. ഉയർന്ന വ്യക്തി എന്ന് വ്യംഗ്യമായി അർത്ഥം വരുന്ന മഹേന്ദ്രൻ എന്ന നാമധേയത്തിലുള്ള വ്യക്തിയ, ജീവിതം എത്ര നിസ്സാരം എന്ന് കാണിച്ചു കൊടുക്കുന്നത് മായ എന്ന് പേരുള്ള ഒരു സ്ത്രീയാണ്. മഹേന്ദ്രൻ, മായ, ഛായ എന്നിങ്ങനെ വാക്കുകൾക്കൊണ്ടുള്ള സമർത്ഥമായ ഒരു കളി തന്നെ നമുക്കിതിൽ കാണാം. ഹരിദ്വാറിലേക്കുള്ള യാത്രക്കിടയിൽ മഹി ആദ്യം മായയെ കണ്ടുമുട്ടുന്ന അവസരത്തിൽ അവൾ മഹിയോട് പറയുന്നത്, അയാൾ നല്ലൊരു നടനാനെന്നാണ്. അത് അയാളെ പൊടുന്നനെ അസ്വസ്ഥനാക്കുന്നു, അല്പം കൂടി ആഴത്തിൽ ചിന്തിക്കുമ്പോൾ നമുക്ക് നമ്മെ തന്നെ മഹിയിൽ കാണുവാൻ സാധിക്കും. നമ്മെ തന്നെ മറന്നു ജീവിതത്തിലെ പല ലക്ഷ്യങ്ങൾക്കായി ഓടുന്ന നാം, പലപ്പോഴും ജീവിതത്തിൽ അഭിനയിക്കുകയാണെന്ന് നമ്മോടു വ്യംഗ്യമായി ചിത്രം പറയുന്നത് ഇങ്ങനെയുള്ള സംഭാഷണശകലങ്ങളിലൂടെയാണ്. മായയെ തേടി കുന്നിൻ മുകളിലേക്ക് നടന്നു കയറുന്ന മഹി, അവളെ കണ്ടുമുട്ടുമ്പോൾ, അവളുടെ വാക്കുകൾ കേൾക്കാതെ ഉയരത്തിലേക്ക് ഓടി കയറുന്നു. മുകളിലെത്തുന്ന മഹി മായയോട് അവൾ നടന്നു കയറിയ ദൂരം തനിക്ക് ഓടി കയറാൻ കഴിഞ്ഞുവെന്ന് അഹങ്കാരത്തോടെ പറയുമ്പോൾ, നമ്മൾ സഞ്ചരിച്ച ദൂരവും, എത്തിയ സ്ഥലവും ഒന്ന് തന്നെയെന്നാണ് മായയുടെ മറുപടി. ആ മറുപടി ശ്രദ്ധിക്കുക, ചിത്രം ഒരേ സമയം Spiritual ഉം Philosophyക്കലുമാകുന്നത് ഇത്തരം സംഭാഷണങ്ങളിലൂടെയാണ്. ജീവിതത്തിന്റെ നശ്വരതയെയും മരണമെന്ന യാഥർത്ഥ്യത്തെക്കുറിച്ചും നമ്മെ ഓർമ്മിപ്പികുകയാണ് ചിത്രമിവിടെ. മനുഷ്യ ജീവിതത്തെയും ആറടി മണ്ണിനേയും ബന്ധിപ്പിക്കുന്ന ഇത്തരം രംഗങ്ങളിലാണ്, ചിത്രത്തിനു ഒരാൾപ്പൊക്കം എന്ന പേരു നൽകിയതിന്റെ പ്രസക്തി എന്ന് തോന്നുന്നു.

അവസാനിപ്പിക്കുന്നതിന് മുന്നേ, ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കുറിച്ച് കൂടി പറയാതെ നിർത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല. മഹേന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രകാശ് ബാരെയാണ്. പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്തസ്വാമി മായയെ നമുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നു. ഇരുവരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്, എങ്കിലും എടുത്തു പറയേണ്ടത് പ്രകാശ് ബാരേയുടെ പ്രകടനമാണ്. മികച്ച ഫ്രെയിമുകളാൽ സമ്പന്നമാണ് ചിത്രം, ഏതൊരു ബിഗ്‌ ബജറ്റ് ചിത്രത്തോടും കിടപിടിക്കാൻ തക്കവണ്ണമുള്ള സിനിമാട്ടോഗ്രാഫിയാണു ചിത്രത്തിന്റേത്. ഡിജിറ്റൽ സിനിമാട്ടൊഗ്രാഫിയുടെ സാധ്യതകൾ അനന്തമാണെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഇന്ദ്രജിത്തിന്റെ ഛായാഗ്രഹണം. പശ്ചാത്തല സംഗീതവും ചിത്രത്തോട് ചേർന്നു പോകുന്നു, ചില രംഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന നിശബ്ദതയും രംഗങ്ങളുടെ ഭംഗി വർദ്ധിപ്പിച്ചിരിക്കുന്നു എന്ന് പറയാം. അപ്പുക്കുട്ടൻ ഭട്ടതിരിയുടെ ചിത്രസംയോജനവും മികച്ചതു തന്നെ. അഭിനേതാക്കളും അണിയറ പ്രവർത്തകരും തങ്ങളുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ, ഈ ചിത്രത്തിന്റെ, ചിത്രത്തിന്റെ ജീവനാഡിയായി മാറുന്നത് തിരക്കഥയും സംവിധായകൻ സനൽ ശശിധരനുമാണ്. ഫ്രോഗെന്ന ഷോർട്ട് ഫിലിമിലൂടെ നമുക്ക് പരിചിതനായ സനൽ, ഈ ചിത്രത്തിലും വേറിട്ട വഴിയിലൂടെയാണ് ചരിക്കുന്നത്. തിരക്കഥയിലും സംഭാഷണത്തിലും പുലർത്തിയ വ്യത്യസ്ത, പ്രേക്ഷകരിലേക്ക് സംവദിക്കുന്നതിൽ വിജയിച്ചിരിക്കുന്നു എന്നതിലാണ് ഈ ചിത്രത്തിന്റെ മേന്മ, അത് തന്നെയാണ് സംവിധായകനെന്ന നിലയിൽ സനലിന്റെ വിജയമെന്ന് ഞാൻ കരുതുന്നു.  Traditional സിനിമകളുടെ ചട്ടക്കൂടിനു വിരുദ്ധമായി, നിക്ഷിപ്തമായ ഒരു ഘടനക്കുള്ളിൽ നിന്നല്ല സനൽ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്, അത് കൊണ്ടു തന്നെ, വളരെ abstract ആയ ഒരു അന്ത്യമാണ് ചിത്രം സമ്മാനിക്കുന്നത്. ഒരു പക്ഷേ പ്രേക്ഷകർക്ക് ചിന്തിക്കാനുള്ള വ്യത്യസ്തമായ വഴികൾ വെട്ടിത്തുറന്നിട്ട്, ഈ ചിത്രം ഒരു ക്ലൈസ്മാക്സിൽ എത്തുന്നില്ല എന്നൊരു വാദഗതി കൂടി ഇതിനൊപ്പം ചേർത്ത് വയ്ക്കാം. ഒരേ സമയം സാമൂഹികവും മാനുഷികവും ആത്മീയവും തത്വചിന്താപരവുമായ നിരവധി കാര്യങ്ങളെ സ്പർശിച്ചു കൊണ്ടാണ് ചിത്രം കടന്നു പോകുന്നത്. ആസ്വാദനത്തിന്റെ പല തലങ്ങളിൽ നിന്ന് കൊണ്ട്, അവരവരുടെ അഭിരുചിക്കും ആസ്വാദനക്ഷമതക്കുമൊത്ത് ഈ ചിത്രം ആസ്വദിക്കുവാൻ പ്രേക്ഷകർക്ക് കഴിയുമെന്ന് തോന്നുന്നു. ഒരു പക്ഷേ ഈ ചിത്രം കൊണ്ട് സനൽ ഉദ്ദേശിക്കുന്നതും അത് തന്നെയായാകും.

Monday, November 10, 2014

'മുന്നറിയിപ്പ്' - ഒരു പുനർവായന

'മുന്നറിയിപ്പ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ചിത്രത്തിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് എന്ന നെഗറ്റീവ് റിവ്യൂ പലവുരു ഫേസ്ബുക്കിൽ വായിച്ച ശേഷമാണ് ഈ ചിത്രം കാണുവാനുള്ള ഒരു തീരുമാനത്തിൽ എത്തിയത്. പ്രവാസിയായതിനാൽ തന്നെ ചിത്രം തീയേറ്റരിൽ കാണുക എന്നൊരു ഭാഗ്യം ഉണ്ടായില്ല. ആളുകൾ ഉറപ്പായും കയറും എന്നുറപ്പുള്ള ചിത്രങ്ങൾ മാത്രമേ ഇവിടുത്തെ വിതരണക്കാർ ഇങ്ങോട്ട് കൊണ്ടുവരാറുള്ളൂ. മമ്മൂട്ടി എന്ന നടന്റെ സമീപകാല ചിത്രങ്ങൾ പലതും പരാജയത്തിന്റെ കയ്പുനീർ കുടിച്ചതും ഇത്തരം ഒരു തീരുമാനത്തിലേക്ക് അവരെ എത്തിച്ചിട്ടുണ്ടാവണം. എന്തായാലും നാട്ടിൽ ഡിവിഡി ഇറങ്ങി ഒരാഴ്ചക്കുള്ളിൽ ഇവിടെയും എത്തി മുന്നറിയിപ്പിന്റെ ഡിവിഡി.

കേട്ടതിൽ കൂടുതലും നെഗറ്റീവ് റിവ്യൂസ്, എന്നിരുന്നാലും ചില സുഹൃത്തുക്കൾ പറഞ്ഞത് ഈ സിനിമ കാണണം എന്ന് തന്നെയാണ്‌. അത് കൊണ്ടു തന്നെ മുൻവിധികളോടെ സിനിമയെ സമീപിക്കാൻ അല്പം മടിയുണ്ടായിരുന്നു. വേണു എന്ന സംവിധായകൻ വർഷങ്ങൾക്ക് ശേഷം ചെയ്യുന്ന ഒരു ചിത്രം. ആദ്യ ചിത്രം തീയേറ്റരിൽ കണ്ട ഓർമ്മ ഉണ്ട്. ഒരു അറേബ്യൻ രാവുകൾ എന്ന കഥയിലെ ഒരേട്‌ പോലെ ഒരു ഫാന്റസി പ്രമേയം. നീണ്ട ഈ ഇടവേളയ്ക്ക് ശേഷം വേണു പറയുവാൻ ശ്രമിക്കുന്നതെന്ത് എന്ന് മുന്നറിയിപ്പിന്റെ ട്രെയിലറുകൾ പറഞ്ഞു തന്നിരിക്കുന്നു. അഞ്ജലി അറക്കൽ, എങ്ങും എവിടെയും എത്താതെ നിൽക്കുന്ന ഒരു യുവ ജേർണലിസ്റ്റ്. അല്പസ്വല്പം ഗോസ്റ്റ് റൈറ്റിങ്ങുമായി മുന്നോട്ട് പോകുമ്പോൾ ആകസ്മികമായി പരിചയപ്പെടുന്ന ഒരു തടവുകാരൻ, സി കെ രാഘവൻ, ഭാര്യയടക്കം രണ്ടു സ്ത്രീകളെ കൊന്നു എന്ന് കോടതി കണ്ടെത്തിയ, എന്നാൽ ജീവപര്യന്തം കാലാവധി കഴിഞ്ഞിട്ടും തനിക്ക് പോകാനൊരിടമില്ല എന്ന് പറഞ്ഞ് പുറംലോകത്തേക്ക് പോകാതെ ജയിലിൽ തന്നെ ജീവിക്കുന്ന ഒരു വ്യക്തി. താൻ ആരേയും കൊന്നിട്ടില്ല എന്ന് ആവർത്തിച്ചു പറയുന്ന, ചിന്തകളിൽ പോലും ഒരു വ്യത്യസ്തത പുലർത്തുന്ന വ്യക്തിത്വം. അയാളുടെ ചില കുറിപ്പുകൾ വായിക്കുന്ന അഞ്ജലി, ആ വ്യക്തിയെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ ശ്രമിക്കുന്നു. അങ്ങനെ അയാളെ കുറിച്ച് അഞ്ജലി ഒരു ലേഖനം എഴുതുന്നു. അത് തന്റെ കരിയറിനെ സഹായിക്കുന്നു എന്ന് കാണുമ്പോൾ, രാഘവൻ ആരോടും പറയാത്ത കാര്യങ്ങൾ തനിക്ക് ലോകത്തെ അറിയിക്കാനായാൽ എന്നു ചിന്തിക്കുന്ന അവൾ, ഒരു പുസ്തകമെഴുതുവാൻ കരാറെടുക്കുന്നു. ജയിലിൽ നിന്നിറങ്ങുന്ന രാഘവനെ കൊണ്ട്, ഒരു നിശ്ചിത കാലയളവിനുള്ളിൽ എല്ലാം എഴുതിക്കുവാൻ അഞ്ജലി ശ്രമിക്കുമ്പോൾ, ഒന്നും എഴുതുവാനാവാതെ രാഘവൻ കുഴയുന്നു. സമയ പരിധിയുടെ സമ്മർദ്ദത്തിൽ അവർ ഇരുവരും കടന്നു പോകുന്ന മാനസികാവസ്ഥയിലൂടെയും അതിന്റെ പരിണാമത്തിലേക്കുമുള്ള ഒരു സഞ്ചാരമാണ് മുന്നറിയിപ്പ് എന്ന ചിത്രം.

 ചിത്രത്തിന്റെ കഥ സംവിധായകൻ കൂടിയായ വേണുവിന്റേതാണ്, തിരനാടകം ഒരുക്കിയിരിക്കുന്നത് മാധ്യമപ്രവർത്തകൻ കൂടിയായ ഉണ്ണി ആറും. ലളിതമായ ഒരു കഥയുടെ പുറംമോടിയിലാണ് മുന്നറിയിപ്പ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സി കെ രാഘവനും, അഞ്ജലി അറയ്ക്കലും ഈ കഥയിൽ കേന്ദ്ര കഥാപത്രങ്ങളായി നില്ക്കുമ്പോൾ അവരുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ചിത്രം നമ്മെ മുന്നോട്ട് കൊണ്ടു പോകുമ്പോൾ തന്നെ പല അവസരങ്ങളിലും, പ്രേക്ഷകരെ പല വഴികളിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ഈ ചിത്രം. രാഘവനൊപ്പമോ അഞ്ജലിക്കൊപ്പമോ ചരിക്കാൻ പ്രേക്ഷകന് സ്വാതന്ത്യം നൽകുന്ന അവസരത്തിൽ തന്നെ അതിനും പല വഴികൾ രചയിതാവ് ഈ ചിത്രത്തിൽ തുറന്നിട്ടിരിക്കുന്നു എന്നുള്ളത് പ്രസക്തമാണ്. ഇത് രണ്ടുമല്ലാതെ മൂന്നാമതൊരാളായി നിന്നും നമുക്കിവരെ കാണുവാനും അവർക്കിടയിൽ സംഭവിക്കുന്നതെന്ത് എന്ന് വിലയിരുത്തുവാനുമുള്ള അവസരവും രചയിതാവ് നൽകുന്നു. തികച്ചും ലളിതമായി പറഞ്ഞു പോകുന്ന കഥയിൽ, പക്ഷേ സൂക്ഷ്മ വായനക്കുള്ള പല തലങ്ങൾ ഒളിച്ചു വച്ചിട്ടാണ് എഴുത്തുകാരൻ കഥാപാത്രങ്ങളേയും കഥാഗതിയേയും വികസിപ്പിച്ചിരിക്കുന്നത്. അത്തരം ഒരു സങ്കീർണ്ണത ഈ ചിത്രത്തിനു സമ്മാനിച്ചതിന് നമുക്ക് വേണുവിനെയും അതിലുപരി ഉണ്ണി ആറിനെയും അഭിനന്ദിക്കാവുന്നതാണ്‌. അഭിനയിക്കുന്നത് ഏതു നടനായാലും, അയാൾക്ക് മികച്ച പ്രകടനം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് ഇതിന്റെ പാത്രസൃഷ്ടി. വ്യത്യസ്തമായി ചിന്തിക്കുന്ന രാഘവൻ എന്നെഴുതി ഒരു കഥാപത്രത്തെ സൃഷ്ടിക്കുമ്പോൾ തന്നെ, അതെങ്ങനെ എന്ന് പ്രേക്ഷകർക്ക് കാണിച്ച് തരികയും ചെയ്യുന്നുണ്ട് ഉണ്ണിയും വേണുവും. അഭിമുഖം റെക്കോർഡ് ചെയ്യുന്ന റെക്കോർഡറിന് തന്റെ ചിന്തകളെ പിടിച്ചെടുക്കാനാവുമോ എന്ന് ചോദിക്കുന്ന രാഘവനും, കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ ഓർത്ത് ശങ്കിക്കുന്ന രാഘവനുമെല്ലാം ഇതിനു ദൃഷ്ടാന്തങ്ങളാണ്. പലപ്പോഴും ചില കഥകൾ ദൃശ്യവത്കരിക്കപ്പെടുമ്പോൾ, എഴുത്തിലെ സങ്കീർണ്ണതകൾ ക്യാമറയിൽ പകർത്താൻ കഴിയാതെ പല സംവിധായകനും സിനിമയെ ഒരു ദുരന്തത്തിൽ കൊണ്ടെത്തിക്കാറുണ്ട്. ഇത്തരം ഒരു കഥ സിനിമ സിനിമയാകുമ്പോൾ അങ്ങനെ ഒരു ദുരന്തത്തിലേക്ക് എത്തുവാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ വേണു എന്ന സംവിധായകന്റെ പ്രസക്തി അവിടെയാണ്. ഉണ്ണി ആർ ഒരുക്കിയ തിരനാടകത്തിനെ ദൃശ്യവത്കരിച്ചപ്പോൾ വേണു കാണിച്ച കയ്യടക്കവും ലളിതമായി ചിത്രത്തിന്റെ സങ്കീർണ്ണതയെ വരച്ചു കാണിക്കുവാൻ കാണിച്ച ചാതുര്യവ്യം അഭിനന്ദാർഹമെന്നു തന്നെ പറയണം. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മികച്ച ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാണ് മുന്നറിയിപ്പ്. ചിത്രസംയോജനത്തിലെ ബീനാപോളിന്റെ മികവും എടുത്തു പറയുവാൻ കഴിയും.  ഈ ചിത്രത്തിന്റെ ജീവനാഡി എന്നത് ബിജിബാലൊരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതമാണ്. പ്രേക്ഷകരെ ചിത്രത്തിന്റെ താളത്തിനൊപ്പിച്ച് കൊണ്ടു പോകുവാൻ ബിജിബാലിനു കഴിഞ്ഞിരിക്കുന്നു.

തുടർച്ചയായി പത്തിലധികം ചിത്രങ്ങൾ പരാജയപ്പെടുക, മമ്മൂട്ടി എന്ന നടൻ വീണ്ടും എണ്‍പതുകളുടെ അവസാനത്തിലെ തന്റെ കരിയറിൽ സംഭവിച്ച വീഴ്ചയിലേക്ക് നടന്നു പോകുകയാണെന്നും, ഈ ന്യൂജനറേഷൻ കാലത്ത് ഇനി മമ്മൂട്ടി എന്ന നടനു പ്രസക്തിയില്ലാതായി
എന്നും, അദ്ദേഹം അഭിനയം നിർത്തി മറ്റെന്തെങ്കിലും ജോലികൾ ചെയ്യട്ടെ എന്നും പല നിരൂപക വിദഗ്ദ്ദരും അഭിപ്രായപ്പെട്ടു കണ്ടിരുന്നു. എന്നാൽ മുന്നറിയിപ്പിലെ സി കെ രാഘവൻ, മമ്മൂട്ടിയിലെ നടൻ, തന്നെ എഴുതി തള്ളാൻ സമയമായില്ല എന്ന മുന്നറിയിപ്പാണ് ഈ കൂട്ടർക്ക് നൽകുന്നത്. സി കെ രാഘവനായി സ്ക്രീനിൽ ജീവിക്കുന്നു എന്ന് നമുക്ക് തോന്നും വിധം നന്നായിയിട്ടുണ്ട് അദ്ദേഹത്തിന്റെ പ്രകടനം. ഫാൻസ്‌ അസോസിയേഷനുകൾക്ക് വേണ്ടി കെട്ടിയാടുന്ന രാജമാരേയും കമ്മത്തുമാരേയുമൊക്കെ വിട്ട് അഭിനയ സാധ്യതകളുള്ള ഇത്തരം സിനിമകൾ അദ്ദേഹം തിരഞ്ഞെടുത്തിരുന്നെങ്കിൽ എന്ന് സി കെ രാഘവനെ കാണുമ്പോൾ അറിയാതെ ആശിച്ചു പോകുന്നു. നാടകത്തിന്റെ പിൻബലവുമായാണ് അപർണ്ണ ഗോപിനാഥ് എന്ന നടി നമുക്ക് മുന്നിലേക്ക് കടന്നു വന്നത്. ശക്തമായ വേഷങ്ങൾ ഒന്നും തന്നെ ഇത് വരെ കൈകാര്യം ചെയ്തിട്ടില്ലെങ്കിലും മുന്നറിയിപ്പ് അതിനൊരു തുടക്കമാവുകയാണ്. ആ കൈകളിൽ ഭദ്രമായിരുന്നു അഞ്ജലി അറയ്ക്കൽ എന്ന കഥാപാത്രം. സി കെ രാഘവനൊപ്പം തന്നെ അഭിനയത്തിൽ മുന്നിട്ടു നിൽക്കുവാൻ അപർണ്ണയ്ക്കു കഴിഞ്ഞിരിക്കുന്നു. ചെറുതും വലുതുമായ വേഷങ്ങളിൽ രണ്‍ജി പണിക്കർ, ശ്രീരാമൻ, നെടുമുടി വേണു, ജോയ് മാത്യു, സൈജു കുറുപ്പ്, മിനോണ്‍, കൊച്ചുപ്രേമൻ എന്നിവരുണ്ടീ ചിത്രത്തിൽ. അതിഥി താരമായി എത്തുന്ന പ്രുഥ്വിരാജൊഴികെ ഒരു കഥാപാത്രവും കല്ലുകടിയായി തോന്നിയില്ല എന്ന് പറയാം. മിനോണ്‍, കൊച്ചു പ്രേമൻ എന്നിവരുടെ പ്രകടനം ശ്രദ്ദേയം.

സിനിമയുടെ തുടക്കത്തിൽ തന്നെ ഫ്രാങ്ക് കാഫ്കയെയും അദ്ദേഹത്തിന്റെ ദി ട്രയൽ എന്ന നോവലിനേയും കറിച്ച് ഒരു പത്രപ്രവർത്തകാനെ കൊണ്ട് പറയിക്കുന്നുണ്ട്. ചെയ്യാത്ത കുറ്റത്തിനു ജയിൽ വാസം അനുഭവിച്ച ജോസഫ് കെയാണ് തന്റെ ഹീറോ എന്ന് തുടക്കത്തിൽ തന്നെ പറഞ്ഞു വച്ചാണ് ചിത്രം സി കെ രാഘവനെ നമുക്ക് പരിചയപ്പെടുത്തുന്നത്. ഇരട്ട കൊലപാതകത്തിന് ജയിൽ വാസം അനുഭവിക്കുന്നു എന്ന് പറയുമ്പോഴും, അയാളുടെ ഭാര്യയെ കൊന്നത് ആയാളാണോ എന്ന് നമ്മോട് വ്യക്തമായി പറയുന്നില്ല ചിത്രം, പകരം അയാളുടെ ഭാര്യയുടെ അമ്മയുടെ വാക്കുകളിലൂടെ ഭാര്യ ഒരു ശ്വാസം മുട്ടൽകാരിയായിരുന്നുവെന്നും പറയിക്കുന്നു.  എഴുതാനാവാതെ കുഴയുന്ന എഴുത്തുകാരനും അയാളെ സമയ പരിധി കാണിച്ച് സമ്മർദ്ദത്തിലാഴ്ത്തുന്ന അയാളുടെ മേലധികാരിയും തമ്മിലുള്ള സംഘർഷം എന്ന മേലാടയണിയുന്ന ചിത്രത്തിനു പക്ഷേ വിവിധ വായനകൾ സാധ്യമാണ്. ജയിലിലെ രാഘവനും പുറത്തിറങ്ങുന്ന രാഘവനും തമ്മിലുള്ള ഒരു താരതമ്യ പഠനം, സ്വാതന്ത്യം എന്ന വാക്കിന് അല്ലെങ്കിൽ  ആ അവസ്ഥയ്ക്ക് പല വ്യക്തികൾ നൽകുന്ന നിർവചനം, മൂല്യം എന്നിവയെക്കുറിച്ചുള്ള  ആഴത്തിലുള്ള ഒരു വായനക്ക് സ്വാധ്യത കൽപ്പിക്കുന്നുണ്ട് ഈ ചിത്രം. നിഷ്കളങ്കതയുടെ പര്യായമായി നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്ന സി കെ രാഘവന്റെ ചിന്തകളും വാക്കുകളും എഴുത്തുകളുമെല്ലാം അതിനടിവരയിടുന്നുണ്ട്. എന്നാൽ കഥ പുരോഗമിക്കുമ്പോൾ നിഷ്കളങ്കത എന്നാൽ എന്താണെന്ന് അല്ലെങ്കിൽ ആരായിരുന്നു നിഷ്കളങ്കതയുടെ പര്യായം എന്ന് നമ്മെ ഒന്നുറച്ച് ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ട് രചയിതാവ്. ജയിലിൽ കഴിയുന്ന രാഘവനെ കുറിച്ചുള്ള തന്റെ ലേഘനത്തിനു 'ബ്രെയിൻ ബിഹൈൻഡ് ദി ബാർസ്' എന്ന തലക്കെട്ടാണ് അഞ്ജലി നൽകുന്നത്. ഒരേ സമയം പല തലങ്ങളിലുള്ള അർത്ഥം ആ തലക്കെട്ടിനുണ്ട്. ആ തലക്കെട്ടിന്റെ പ്രസക്തി ഒരു പക്ഷേ നമ്മെ ആദ്യം ചിന്തിപ്പിക്കുകയില്ലെങ്കിലും, ചിത്രത്തിന്റെ പരിണതിയിൽ അതിനെക്കുറിച്ചൊരു വിശകലനത്തിനും സാധ്യകൾ വെട്ടിത്തുറന്നിട്ടിട്ടുണ്ട്. അല്പം ഹാസ്യാത്മകമായി മാധ്യമ ലോകത്തെ ഇന്നത്തെ അപച്യുതിയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട് മാധ്യമ പ്രവർത്തകൻ കൂടിയായ തിരക്കഥാ രചയിതാവിവിടെ. മാധ്യമങ്ങൾ, അവരുടെ ഇന്നത്തെ പ്രവർത്തന രീതി, മാധ്യമ ലോകത്ത് എന്തും വെട്ടിപ്പിടിക്കുവാനായി, കാര്യങ്ങളെ സമീപിക്കുന്നതിൽ ഇന്നത്തെ യുവത്വം കാണിക്കുന്ന അപക്വത, അതിനവർ നൽകേണ്ടി വരുന്ന വില എന്നിങ്ങനെ പല വിഷയങ്ങളെ വിമർശനാത്മകമായി കൈകാര്യം ചെയ്തിട്ടുണ്ട് ഈ ചിത്രത്തിൽ. സിനിമയുടെ അവസാന നിമിഷങ്ങൾ കണ്ടു കഴിയുമ്പോൾ, അതുവരെ താൻ ചിന്തിച്ചു കൂടിയതെല്ലാം പാടേ തച്ചുടച്ച് വ്യത്യസ്തങ്ങളായ രീതിയിൽ കണ്ടതെല്ലാം അപഗ്രഥിക്കാനുള്ള അവസരവും പ്രേക്ഷകർക്ക് ഒരുക്കിയിട്ടാണ് മുന്നറിയിപ്പ് അവസാനിക്കുന്നത്. സിനിമയെക്കുറിച്ച് പല തലങ്ങളിൽ നിന്ന് കൊണ്ട് ഇത്തരം വായനകൾ സാധ്യമാക്കുന്ന രചനകൾ നന്നേ കുറവാകാനാണ് സാധ്യത. മുന്നറിയിപ്പൊരു മഹാത്തായ സിനിമയൊന്നുമല്ല, പക്ഷേ ഈ ചിത്രം കണ്ടു കഴിയുമ്പോൾ സി കെ രാഘവനെ കുറിച്ച് നിങ്ങൾ തീർച്ചയായും ചിന്തിക്കും...!

Monday, September 19, 2011

മമ്മൂട്ടി:ഭാഷയും ദേശവും- മലബാര്‍ കലാപത്തിലെ ഭാഷ ( ഭാഗം ഒമ്പത്)

നിസ്സഹകരണപ്രസ്ഥാനത്തോടുള്ള ജനതയുടെ ആഭിമുഖ്യത്തെ ഊട്ടിയുറപ്പിക്കാന്‍ പര്യാപ്തമായിരുന്നു മഹാത്മാഗാന്ധിയുടെയും ഖിലാഫത്ത്കമ്മറ്റിയുടെ ആദ്യസെക്രട്ടറിയായിരുന്ന ഷൗക്കത്തലിയുടെയും 1920-ലെ കോഴിക്കോട് സന്ദര്‍ശനം. എം പി നാരായണമേനോനെപ്പോലെയുള്ള അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്‌കരിച്ച് ഏറനാട്ടിലും വള്ളുവനാട്ടിലും മറ്റുമായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി , കെ എം മൗലവിസാഹിബ് തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിക്കുന്നു. ഖിലാഫത്ത് കമ്മറ്റികള്‍ വ്യാപകമായി ചേരുന്നു. മാപ്പിളമാര്‍ പ്രസ്ഥാനത്തിലേക്ക് കൂടുതലായി ആകൃഷ്ടരാകുന്നു. ബ്രിട്ടീഷ് സാമ്രാജ്യവും ജന്‍മി ഭൂവുടമകളും സവര്‍ണ്ണ ഹിന്ദുക്കളും ഒരു ചേരിയില്‍.മാപ്പിളമുസ്ലിങ്ങളും കുടിയാന്‍പാട്ടക്കാരും മറുവശത്ത്. ഇപ്രകാരം ഉരുത്തിരിഞ്ഞ പ്രക്ഷോഭപശ്ചാത്തലത്തിലാണ് 1921-ലെ മലബാര്‍കലാപം നടന്നത്.

തോമസ് ടി എസ് ഹിച്ച്‌കോക്ക് , എ എസ് പി ആമു എന്നിവര്‍ ബ്രട്ടീഷ് സര്‍ക്കാറിന്റെ നടപടികള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ തിരൂരങ്ങാടിയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ നയിച്ചത് ഏരിക്കുന്നന്‍ ആലിമുസ്ല്യാരും കിഴക്കന്‍ ഏറനാട്ടില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സീതികോയ തങ്ങളുമടക്കമുള്ള നേതാക്കളുമായിരുന്നു. ഏറനാട് , കോഴിക്കോട് വള്ളുവനാട് , പൊന്നാനി താലൂക്കുകളിലായി പടര്‍ന്നുപിടിച്ച കലാപത്തിന്റെ കേന്ദ്രഭൂമി ഏറനാടുതന്നെയായിരുന്നു. കോഴിക്കോട് മൊത്തമുണ്ടായിരുന്ന അറുപത്തിയഞ്ച് അംശങ്ങളില്‍ ഇരുപത്തിമൂന്നിടത്തും വള്ളുവനാട്ടെ നൂറ്റിപ്പതിനെട്ട് അംശങ്ങളില്‍ അറുപത്തിയെട്ടിടത്തും പൊന്നാനിയില്‍ നൂറ്റിയിരുപതില്‍ മുപ്പത്തിയഞ്ചിടത്തുമാണ് കലാപം ബാധിച്ചത്. അതേസമയം ഏറനാടന്‍ ഭൂപ്രദേശത്ത് അത് സമ്പൂര്‍ണ്ണമായിരുന്നു. ഇവിടെയുണ്ടായിരുന്ന തൊണ്ണൂറ്റിനാല് അംശങ്ങളില്‍ മുഴുവനിടത്തും കലാപത്തിന്റെ കനലുകള്‍ നീറിപ്പുകഞ്ഞു. അക്കാലയളവിലെ ജനസംഖ്യാതോത് പ്രകാരം ഇതരതാലൂക്കുകളില്‍ നിന്നു വിഭിന്നമായി ഏറനാട്ടില്‍ മുസ്ലീം ജനതതി വളരെക്കൂടുതലായിരുന്നു. ഇതും കലാപത്തിന്റെ ആക്കം കൂടാന്‍ കാരണമായി.

ഫ്യൂഡല്‍ ബന്ധങ്ങള്‍ക്കും സാമ്രാജ്യത്തിനുമെതിരെയുള്ള സായുധസമരമായിരുന്നു മലബാര്‍കലാപം. മതത്തിന്റെ ദാര്‍ശനികവശങ്ങളും പള്ളികളടക്കമുള്ള സാമൂഹികസ്ഥാപനങ്ങളുടെ സ്വാധീനവും പ്രക്ഷോഭകരുടെ ഏകീകരണത്തിനുവഴിയൊരുക്കി . എന്നാല്‍ ഇക്കാരണം കൊണ്ടുമാത്രം അവയെ കാര്‍ഷികകലാപങ്ങളുടെ കൂട്ടത്തില്‍ നിന്നും മാറ്റിനിര്‍ത്തി വിവക്ഷിക്കേണ്ടതായി വരുന്നില്ല. മലബാര്‍കലാപങ്ങള്‍ക്കും അതിനുമുന്‍പ് ഏറനാട്ടില്‍ നടന്ന കാര്‍ഷികകലാപങ്ങള്‍ക്കുമെല്ലാം ഇത്തരം മതപരമായ സ്വഭാവം ഉണ്ടായിരുന്നതായി ചരിത്രഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. ജന്മിത്തവ്യവസ്ഥയുടെ മര്‍ദ്ദനമുറകള്‍ക്കെതിരെ അന്‍പതോളം ചെറുകലാപങ്ങള്‍ക്കാണ് ഈ പ്രദേശം സാക്ഷ്യം വഹിച്ചത്. മുന്‍കാലങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പ്രദേശങ്ങളില്‍ മാപ്പിളമാര്‍ പ്രതിരോധം തീര്‍ത്തിരുന്നതിന്റെ ശക്തമായ ചരിത്രസൂചനകള്‍ വേറെയുമുണ്ട്. ഉണ്ണിമൂത്തയും അത്തന്‍ഗുരിക്കളും ചെമ്പന്‍പോക്കറുമെല്ലാം ഇംഗ്ലീഷുകാര്‍ക്കെതിരെ പഴശ്ശിയുദ്ധങ്ങളില്‍ പടപ്പന്തിയില്‍ പോരടിച്ചവരുമാണ്.

മലബാര്‍കലാപകാലത്ത് ബ്രട്ടീഷ് ഭരണത്തിന്റെ കാര്യനിര്‍വ്വാഹകരില്‍ പ്രധാനിയായിരുന്ന സര്‍ മാല്‍ക്കോം ഹെയ്‌ലിയുടെ കണക്കുകള്‍പ്രകാരം ആകെ മരണം രണ്ടായിരത്തി മുന്നൂറ്റിമുപ്പത്തിഒന്‍പതും മുറിവേറ്റവര്‍ ആയിരത്തിയറുനൂറ്റി അന്‍പത്തിരണ്ടും ശിക്ഷിക്കപ്പെട്ടവര്‍ ഇരുപത്തിനാലായിരത്തി ഒരുനൂറ്റി അറുപത്തിയേഴും തടവിലാക്കപ്പെട്ടവര്‍ മൊത്തത്തില്‍ മുപ്പത്തിയൊന്‍പതിനായിരത്തി മുന്നൂറ്റിനാല്‍പ്പത്തിയെട്ടുമാണ്. നൂറുകണക്കിനാളുകളെ വെടിവച്ചും തൂക്കിയും കൊല ചെയ്തു. മദ്രാസിലും ആന്തമാനിലുമുള്ള ജയിലുകളിലേക്ക് പലരെയുമയച്ചു. നവംബര്‍ 13 ന് പാണ്ടിക്കാട്ടുവച്ച് പട്ടാളത്തെ ആക്രമിച്ച കലാപകാരികളില്‍234 പേര്‍ വധിക്കപ്പെട്ടു. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ചരക്കുകയറ്റുന്ന വാഗണില്‍ തിരൂരില്‍ നിന്നും കോയമ്പത്തൂരേക്കു കൊണ്ടുപോകുമ്പോള്‍ അറുപത്തിയേഴുപേര്‍ ശ്വാസം മുട്ടി മരിച്ചു. ഇങ്ങനെ അടിമുതല്‍ മുടി വരെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ കൊണ്ടു രൂപപ്പെട്ടതായിരുന്നു മലബാര്‍ കലാപം

ചരിത്രവും സാമൂഹ്യബോധവും ഇഴചേര്‍ന്ന പശ്ചാത്തലത്തില്‍ നിന്നാണ് 1921 എന്ന സിനിമ തയ്യാറാവുന്നത്. യഥാര്‍ത്ഥസംഭവഗതികള്‍ക്ക് കഥാപരിവേഷം നല്‍കി ആസ്വാദ്യമാക്കുകയെന്നതായിരുന്നു ചിത്രനിര്‍മ്മാണത്തിലെ വെല്ലുവിളി. മമ്മൂട്ടി, മധു, സുരേഷ്‌ഗോപി, ടി ജി രവി, മുകേഷ്, സീമ, ഉര്‍വ്വശി തുടങ്ങി വമ്പന്‍ താരനിരയെ അണിനിരത്തി അതീവമെയ് വഴക്കത്തോടെയാണ് അക്കാലത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ഐ വി ശശി സിനിമ പൂര്‍ത്തിയാക്കിയത്. ലൊക്കേഷന്‍ കണ്ടെത്തുന്നതുമുതല്‍ ഒട്ടേറെ പരിമിതികള്‍ പിന്നണി പ്രവര്‍ത്തകര്‍ നേരിടേണ്ടതായി വന്നു. ഇലക്ട്രിസിറ്റി ഇല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തണം, ചിലയിടങ്ങളില്‍ നിന്നും ഷൂട്ടിംഗ് കാലയളവിലേക്ക്് ആളുകളെ ഒഴിപ്പിച്ചുമാറ്റണം, ചിത്രീകരണസാധ്യമായ പഴയ വീടുകളും ഇല്ലങ്ങളുംലഭ്യമാക്കണം എന്നുതുടങ്ങി നിരവധിയായിരുന്നു ബുദ്ധിമുട്ടുകള്‍. ജന്മികുടിയാന്‍ ബന്ധങ്ങള്‍ക്കും രക്തരൂക്ഷിതകലാപത്തിനുമിടയിലെ തിളങ്ങുന്ന സംവേദനമാധ്യമമായി ചിത്രത്തിന്റെ കഥാഗതിയിലുടനീളം പ്രതിധ്വനിക്കുന്ന ഏറനാട്ടിലെ പ്രാദേശികഭാഷയും നിര്‍ണ്ണായകമായിരുന്നു. ചിത്രത്തിന്റെ മൂഡ് തന്നെ രൂപപ്പെടുത്തുന്നതില്‍ ഈ പ്രാദേശികഭാഷ നിര്‍ണ്ണായകവുമായിരുന്നു.

'താഴ്ന്ന ജാതിവിഭാഗത്തില്‍പ്പെട്ടവരായിരുന്നു കൂടുതലും മതം മാറിവന്നത്. അവരൊക്കെ മുമ്പേ ജീവിച്ചുവന്ന സാഹചര്യങ്ങളിലെ ഭാഷതന്നെയാണുപയോഗിച്ചിരുന്നത്. പ്രത്യേകിച്ചും കൊണ്ടോട്ടി പോലുള്ള സ്ഥലങ്ങളില്‍ ....ഞാനെങ്ങനെയാണെന്നു വച്ചാല്‍... വമ്പത്തീ നീയാണ് പെണ്ണ് ,കണ്ടം വച്ച കോട്ട് പോലെയുള്ള പല മുസ്ലിം നാടകങ്ങളിലും അഭിനയിക്കുകയും ക്യാമ്പുകളിലൊക്കെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് എനിക്കാ ഭാഷ കൊറച്ചൊക്കെ അറിയാം. എന്റെ സുഹൃത്തുക്കളധികവും മുസ്ലീങ്ങളാണ്.നാടകമാണെങ്കില്‍ കെ ടി മുഹമ്മദ്, ഫുട്‌ബോളാണെങ്കില്‍ അബ്ദുറഹ്മാന്‍, കമന്ററിയാണെങ്കില്‍ പി എ മുഹമ്മദ് കോയ... ഞങ്ങളൊക്കെ കുടുംബസുഹൃത്തുക്കളാണ്. അവരൊക്കെ എന്നെ ആ ഭാഷ പഠിപ്പിക്കുകയായിരുന്നു. വമ്പത്തി നീയാണ് പെണ്ണ് എന്ന നാടകത്തിനുവേണ്ടി പി എന്‍ എം ആലിക്കോയയും മറ്റും വന്ന് എന്നെ പഠിപ്പിക്കുകയായിരുന്നു. അള്ളാ എന്ന വാക്ക് അറബിഭാഷയെക്കുറിച്ച് ബേസിക് ധാരണയില്ലാതെ കൃത്യമായി ഉച്ചരിക്കാനാവില്ല. നാക്കിന്റെ അറ്റം അണ്ണാക്കില്‍ തട്ടിച്ചുവേണം അള്ളാ എന്നു പറയാന്‍. അറബിവാക്കുകള്‍ പഠിപ്പിക്കുന്നതിനും അതുച്ചരിക്കുന്നതിനുമൊക്കെ തക്കതായ ശിക്ഷണം വേണം. അതിനവരെന്നെക്കൊണ്ട് പല തവണ പറയിപ്പിച്ച് റിഹേഴ്‌സലെടുത്തു... അങ്ങനെയൊക്കെ ആ ഭാഷ എനിക്ക് അറിയാം. മലപ്പുറത്തും മറ്റു പല പ്രദേശത്തും ജീവിച്ച് അവിടത്തുകാരെക്കൊണ്ടൊക്കെ പറയിപ്പിച്ചെല്ലാമാണ് ആ ഭാഷ അതിലുള്‍പ്പെടുത്തിയത്.' ചിത്രത്തിന്റെ തിരക്കഥാകാരനായ ടി ദാമോദരന്‍ മാഷ് രചനാപശ്ചാത്തലത്തേക്കുറിച്ചോര്‍ക്കുന്നു

കാദറിന് ചരിത്രത്തില്‍ കാര്യമായ സ്ഥാനമൊന്നുമില്ല. പക്ഷേ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന സാധാരണക്കാരനായ ചരിത്രപുരുഷന്റെ ഇശ്ചാശക്തിക്കൊപ്പം നിന്ന എന്തിനുംപോന്ന കുറേ ചെറുപ്പക്കാര്‍ക്കിടയില്‍ കാദര്‍ എന്ന മമ്മൂട്ടിക്കഥാപാത്രം അനിഷേധ്യസാന്നിദ്ധ്യമായിരുന്നു. ചരിത്രത്തിന്റെ പിന്നാമ്പുറത്തു നിന്നും സിനിമയില്‍ നായകപ്രാധാന്യത്തോടെയാണ് കാദര്‍ ശോഭിച്ചത്. ഇതിനു കാരണം മമ്മൂട്ടി എന്ന ജനപ്രിയ നായകന്റെ സാന്നിധ്യവും അഭിനയമികവും ഭാഷാപ്രയോഗപ്രാവീണ്യവുമാണ്. ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ആദ്യരംഗം തന്നെ കാദറിന്റെ തനതുസ്വരൂപം വ്യക്തമാക്കുന്നു.
കാദര്‍ : മൊയ്തീന്ക്കാ ഇതിലെയ്തീതെന്താന്ന് വായ്ക്കാങ്ങക്കറിയാല്ലോ.അള്ളാഹുഅക്ബര്‍...ഒരുമുസ്ലീമായങ്ങളീക്കൊടീനെ ബെടക്കാക്കിയത് ശരിയായീല്ല.ഹൈദ്രൂ...കൊണ്ടുക്കെട്ട്...
മൊയ്തീന്‍ : എടാ കാദറേ ... അഹമ്മതി കാണിച്ചാ അടിച്ചുനിന്റെ പല്ലുഞാന്‍ കൊഴിക്കും...
കാദര്‍ : ങ്ങള് പേടിപ്പിക്ക്യാണോ..
മൊയ്തീന്‍ : ടാ
കാദര്‍ : ങ്ങളിട്ട പോലീസുപ്പായത്തിന്റെ പവറുകാണിച്ചാണ്പറേണേങ്കില് ഈ മീശമുളക്കാത്ത പ്രായത്തില് പട്ടാളക്കാരന്റെ യൂണിഫോറമിട്ടോനാ ഞാന്‍ അന്യനാട്ടി നാലുകൊല്ലം തോക്കും പീരങ്കീം ചീറുന്നേനെടേല് മയ്യത്തുങ്ങളെ ചവിട്ടിമെതിച്ചു നടന്നോനാ.ഇന്റെ പല്ലുകൊഴിക്കാങ്ങക്കു പൂതിയുണ്ടേ വരീന്‍...

ഏറനാടന്‍ ഭാഷയുടെ ചിത്രമാണിത്. ഏറനാടന്‍ മലയാളത്തിന്റെ പ്രധാനസവിശേഷത പ്രാദേശികമായ പ്രത്യേകതകള്‍ തന്നെയാണ്. ബ്രട്ടീഷ് മലബാറിലെ ഏറെ പ്രശസ്തമായ ഈ താലൂക്കില്‍ ജനതയെ പൊതുവായി ബാധിക്കുന്ന ചില ഭാഷാപ്രത്യേകതകള്‍ക്കൊപ്പം നമ്പൂതിരിയും നായന്‍മാരും മാപ്പിളമാരും ചെറുമക്കളും അടക്കം വിവിധ വിഭാഗത്തില്‍പ്പെട്ടവരുടെ സാമുദായികഭേദങ്ങളും നിലവിലുണ്ട്. എങ്കിലും ഏറനാട്ടെ മലയാളമെന്നു പറയുമ്പോള്‍ സ്വാഭാവികമായും ആ ഭാഗത്തെ മുസ്ലീങ്ങളുടെ വാമൊഴിയെന്നാണ് കരുതിപ്പോരുന്നത്. പ്രദേശവാസികളില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ് എന്നതുതന്നെ അതിനു കാരണം. 1921 ലെ ജനസംഖ്യ പ്രകാരം ഏറനാട് താലൂക്കില്‍ 2,37,402 മുസ്ലീങ്ങളും 1,66,328 ഹിന്ദുക്കളും 371 ക്രിസ്ത്യാനികളുമാണുണ്ടായിരുന്നത്..

'ഏറനാടന്‍ മലയാളത്തില്‍ ഏറ്റവും പ്രധാനം അതിലെ അറബിവാക്കുകളുടെ സവിശേഷതയാണ്. അവിടത്തുകാര്‍ മൃതദേഹം എന്ന് പറയില്ല. മയ്യത്ത് എന്ന് പറയും. മരിച്ചെന്ന് അവരെപ്പറ്റി പറയില്ല. വഫാത്തായി എന്നേ പറയൂ. ഇത്തരത്തില്‍ ഒരു മുസ്ലീമിനെക്കുറിച്ചുള്ള പരാമര്‍ശമാണെന്നു വ്യക്തമാകുന്ന അനവധി വാക്കുകളാണുള്ളത്. മലയാളം പറയുമ്പോള്‍ നീ , നിയ്യ് എന്നു പറയുന്നതും ഇജ്ജ് , ഇഞ്ഞ് എന്നൊക്കെ പറയുന്നതുമെല്ലാം ഒന്നു തന്നെയാണ്. ഏറനാടന്‍ മലയാളത്തെപ്പറ്റി ഒറ്റ വാക്യത്തില്‍ പറയുകയാണെങ്കില്‍ അറബി-ഉറുദു-പേര്‍ഷ്യന്‍ വാക്കുകളുടെ സങ്കലനവും ഇസ്ലാമിക സംസ്‌കാരത്തിന്റെ സ്വാധീനവുമാണ് അതിലുള്ളത്. മലയാളത്തില്‍ വന്നിട്ടുള്ള വാക്കുകള്‍ നോക്കുക. തമാശ എന്ന വാക്കെടുക്കാം. അത് പേര്‍ഷ്യനാണ്. കത്ത് എന്ന വാക്ക് അറബിയാണ് കലാശം അറബിയാണ്. അങ്ങനെ അറബിഭാഷയിലെ നിരവധിവാക്കുകള്‍ നമ്മള്‍ ജാതിഭേദം കൂടാതെ ഉപയോഗിക്കുന്നുണ്ട്. ഒരുപക്ഷേ അതിപ്പോ കണ്ടാല്‍ മറ്റൊരുഭാഷാപദമാണെന്ന് തിരിച്ചറിയാനുമാകില്ല. ചുരുക്കത്തില്‍ അവരുടെ വാക്കുകളില്‍ അപൂര്‍വ്വമായിട്ട് പേര്‍ഷ്യന്‍ വാക്കുകളുണ്ട് , ഉറുദുവാക്കുകളുണ്ട്. പിന്നെ അവര്‍ക്കിടയിലുള്ള ഉച്ചാരണഭേദം കൊണ്ടുതന്നെ വ്യത്യസ്തമെന്നു തോന്നുന്നവ വേറെയുമുണ്ട. ' എം എന്‍ കാരശ്േശേരിയുടെ നിരീക്ഷണം ഇപ്രകാരമാണ്.

ഭാഷാശാസ്ത്രത്തില്‍ ശ്രദ്ധേയമായ ഒന്നാണ് 'മെറ്റാത്തെസിസ'്.വാക്കിനുള്ളില്‍ വര്‍ണ്ണത്തിന് സ്ഥാനമാറ്റമുണ്ടാകുന്നതാണത്. 'അങ്ങനെയായിരിക്കും' എന്നതിന് 'അങ്ങിനൈയ്ക്കാരം' എന്നു പറയും. 'ആയിരിക്കും' എന്ന വാക്കാണ് 'എൈക്കാരം' എന്നു മാറുന്നത്. ചില ഭാഗത്ത് 'അവകാശം' എന്നുള്ളതിന് 'അകവാശം' എന്നാണുച്ചരിക്കുക. ഇപ്രകാരം ക്രമവ്യതിയാനം സംഭവിച്ച നിരവധി വാക്കുകള്‍ ചൂണ്ടിക്കാട്ടാനാവും. മലയാളത്തിന്റെ സ്വനിമവിന്യാസക്രമത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറനാടന്‍ മലയാളത്തില്‍ നിരവധിയാണ്.

1875 കാലയളവില്‍ പൊന്നാനിയുടെ വടക്കേ തീരത്ത് മാനക്കാരകത്ത് കുഞ്ഞിക്കോയയും അണ്ടത്തോടുഗ്രാമത്തില്‍ മൊയ്തുമുസ്ലാരും എഴുതിയ മാലപ്പാട്ടുകളെന്നു പ്രസിദ്ധമായ മാപ്പിളപ്പാട്ടുകളും ഏറനാട്ടിലെ മാപ്പിളമഹാകവി മോയിന്‍കുട്ടിവൈദ്യരുടെ രചനകളും അറബിമലയാളസാഹിത്യസംസ്‌കാരത്തിന് പ്രചാരമേകി. 'ഖജാമു ഈനുദ്ദീന്‍' എന്ന എന്ന പേര്‍ഷ്യന്‍ എഴുത്തുകാരന്റെ രചനയെ ആധാരമാക്കി മോയിന്‍കുട്ടിവൈദ്യര്‍ എഴുതിയ 'ഹുസ്‌നുല്‍ ജമാലി'ന്റെയും 'ബദറുല്‍ മുനീറി'ന്റെയും പ്രണയകാവ്യം അറബിമലയാളത്തിലെ മഹാകാവ്യമായി മാറി. ഇത്തരത്തില്‍ മാപ്പിളമലയാളത്തിന്റെ ഏറനാടന്‍ സ്പന്ദനം രചനകളില്‍ കൊണ്ടുവന്ന സാഹിത്യകാരന്‍മാര്‍ ഉറൂബ് , ചെറുകാട്, പുലിക്കൂട്ടില്‍ ഹൈദര്‍, ചാക്കീരി മൊയ്തീന്‍കുട്ടി തുടങ്ങി ഒട്ടേറെ പേരുണ്ട്. മാപ്പിളമലയാളത്തിന്റെ തനതു സ്വഭാവം പ്രകടമാക്കുന്ന ഒരു രചന നോക്കൂ;
മൊയ്തു : ന്റെ ആലിക്കുട്ടി വഹാബ്യോളെ. പുത്യേ പള്ളിക്കക്ക് പോണത്‌കൊണ്ട് ആജ്യാര് ഭൂമി ഒയിപ്പിച്ചുംന്നാ മോല്യാര് ന്നോട് പറഞ്ഞത്. അത് കേട്ട് ഓനക്കൊണ്ട് കുലുമാല് വേണ്ടല്ലോന്നു വിചാരിച്ച് ഓനും പെണ്ണുങ്ങളും ഇബട്ന്ന് ഒയിച്ച് പോയി. ഇഞ്ഞീം ആജ്യാര് കാക്ക ഇങ്ങനെ പറീംന്ന്് ാന്‍ കരുതീട്ടിലീലായിനി
ഹാജി : ന്റെ മകം വൊഹാബ്യല്ലകാഫറായാലെന്താടാ ഇച്ച് അനക്ക്പ്പം ഇഞ്ചെ സേബൊന്നും മാണ്ടല്ലോ. യ്യ്പ്പം പാട്ടക്കോടതീല് കേസ്സും കൊടുത്ത്ക്ക്ണ്. അന്റെ മകം നടന്ന് സകല ആളെക്കൊണ്ടും ഇന്റെ പേരില് കേസ് കൊടുപ്പിച്ചിലേ,എടാ?
മൊയ്തു : ഇന്റെ ചെറുപ്പത്തില് ഞാനും ഇന്റെ വാപ്പിം ഇബടെ ബന്ന കാലത്ത്് ഇവടെ മലംകാടായിനി. കാട്ടാന് കൂട്ട് കൂട്ടല് ഈ കുന്നുമ്മലായിനി. ഞങ്ങളെ എത്തരങ്ങാനും പൈക്കളീം മൂര്യാളീം ആണ് നരി പുടിച്ചുകൊണ്ടോയത്ന്ന്്് അറിയ്വോ?
ഹാജി : ദെത്താട് അതൊക്കെ ഇവടെ പറഞ്ഞിട്ട് .
മൊയ്തു : വാപ്പ എന്നും സുബൈക്ക് ഇഞ്ഞിംകൂട്ടി പാടത്ത്ക്കങ്ങട്ട്് എറങ്ങും. ഉച്ചക്കങ്ങട് കയറ്യാപ്പിന്നെ ബാപ്പാക്ക് ബറച്ചിലും പനീം ആയി. അങ്ങനെ പനിച്ച് പനിച്ച് ബാപ്പ മരിച്ച്്. ങ്ങന്ന് ഇച്ച് പതിനെട്ട് ബയസ്സാ. അന്ന്ങ്ങളെ വാപ്പ വെറും ഒരു മേനിക്ക് ഏപ്പിച്ച്് തന്നതാണ് ഈ തലം. പിന്നെ കൂടക്കൂടെ അത് കേറി ഇപ്പം പതിനഞ്ച് മേന്യായി.താങ്ങാം ബജ്ജാത്ത മാതിര്യായി. (ജ്ജ് നല്ലൊരുമന്‌സനാകാന്‍ നോക്ക് /മുസ്ലിം സാമുദായികനാടകം/ അയ്മു ഇ കെ /1956 )

കേരളത്തിലെ മാപ്പിളമുസ്ലീം ജനത സംസാരിക്കുന്ന മാപ്പിളമലയാളം വടക്കന്‍ കേരളത്തിലെ പ്രാദേശികഭാഷാഭേദവും അറബിഭാഷയും ചേര്‍ന്ന സങ്കലനമാണ്. ഈ സംസാരഭാഷ അറബിഭാഷയുമായി അടുത്ത ബന്ധം വെളിപ്പെടുത്തുന്നതുകൊണ്ട് സാധാരണ മലയാളത്തില്‍ നിന്നും അത് വിഭിന്നവുമാകുന്നു.തീരമേഖലയിലെ വാണിജ്യഭാഷയില്‍ അറബിഭാഷ നേടിയ വിപുലയായ മുന്‍ഗണന ഇതിന്റെ കാരണങ്ങളിലൊന്നാണ്. തദ്ദേശീയരുമായുള്ള ആശയവിനിമയം സുഗമമാക്കുവാന്‍ വേണ്ടി അറബി സംസാരിക്കുന്ന മധ്യവര്‍ത്തികളെപ്പോലും ഇവിടെ പോര്‍ട്ടുഗീസുകാര്‍ നിര്‍ബന്ധിതമാക്കിയിരുന്നു. ആ നിലക്കുനോക്കുമ്പോള്‍ സംസ്‌കൃതവും മലയാളവും ചേര്‍ന്ന മണിപ്രവാളത്തിനു സമാനമായി അറബിയും മലയാളവും ചേര്‍ന്ന മാപ്പിളമലയാളത്തെയും പരിഗണിക്കാം. ക്രിസ്തുവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ കേരളീയര്‍ക്ക് അറബിഭാഷയുമായി ഇടപഴകാന്‍ കഴിഞ്ഞിരുന്നു. കേരളത്തിന് മലബാര്‍ എന്ന പേരു സമ്മാനിച്ചത് അറബി വ്യാപാരികള്‍ ആണെന്നുപോലും പണ്ഡിതാഭിപ്രായങ്ങളുണ്ട് ഇസ്ലാംമതത്തിന്റെ ആവിര്‍ഭാവത്തിന് ഒന്നോ രണ്ടോ ശതകങ്ങള്‍ക്കു ശേഷമാണ് മതപ്രചാരണത്തിനായി മുസ്ലീങ്ങള്‍ കേരളത്തിലെത്തിയത്. അറബിവംശജരില്‍പ്പെട്ട പലരും ഇന്നാട്ടിലെ സ്ത്രീകളെ വിവാഹം കഴിക്കുക കൂടി ചെയ്തതോടെ ഭാഷാസങ്കലനത്തിന് അനുകൂലസാഹചര്യങ്ങളേറി. മുസ്ലീങ്ങള്‍ക്കിടയില്‍ മതപരമായ കാര്യങ്ങള്‍ക്ക് അറബിഭാഷ നിര്‍ബന്ധിതമാകുകയും ചെയ്തു. ഉത്തരേന്ത്യയില്‍ ഉറുദു എന്നപോലെയാണ് കേരളത്തില്‍ മാപ്പിളമലയാളവും രൂപമെടുത്തത്.

പേര്‍ഷ്യന്‍ഭാഷ പോലെ അറബിയും മൈസൂര്‍ അധിനിവേശകാലത്താണ് ഭരണരംഗത്തേക്കു കടന്നുവന്നത്.സ്വാതന്ത്ര്യലബ്ധിക്കുശേഷം അറബിഭാഷ കൂടുതല്‍ വ്യാപകമായി വിദ്യാലയങ്ങളില്‍ പഠിപ്പിച്ചുവരുന്നതും സാഹിത്യകൃതികളില്‍ മുസ്ലീംഭാഷാഭേദം യഥാതഥമായി ചിത്രീകരിക്കപ്പെടുന്നതും അറബിസ്വാധീനത്തിന്റെ വര്‍ത്തമാനകാല വ്യാപ്തിക്കു നിദര്‍ശനവുമാണ്. മലയാളത്തിലേക്കുള്ള അറബിപദങ്ങളുടെ ആഗമനം പ്രധാനമായും രണ്ടുമാര്‍ഗ്ഗങ്ങളിലൂടെയായിരുന്നു; അറബിയില്‍ നിന്നു നേരിട്ടും പേര്‍ഷ്യന്‍-ഹിന്ദി ഭാഷകള്‍ വഴിയും. അത്തരം അറബിപദങ്ങളില്‍ ചിലതും അവയുടെ പ്രായോഗികാര്‍ത്ഥങ്ങളും ;

ഖിലാഫത്ത്-പ്രതിനിധിത്വം( ബ്രട്ടീഷുകാര്‍ ഈ അവകാശം അംഗീകരിക്കാതെ വന്നപ്പോഴാണ് ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത്) ജനാബ്-ശ്രീമാന്‍ , സാഹിബ്ബ് - ബഹുമാനപ്പെട്ട , ഇനാം-സമ്മാനം , കസബ,കസ്ബ-പ്രധാനനഗരം , അദാലത്-ന്യായാലയം , ഹര്‍ജി-അധികാരസ്ഥാനങ്ങളില്‍ നല്‍കുന്ന പരാതി , കാനൂന്‍-നിയമം , മഹസര്‍-സത്യവാങ്മൂലം, , വകാലത്-അഭിഭാഷകവൃത്തി , മരാമത്ത്-കേടുപോക്കല്‍ , വസൂല്‍-റവന്യൂ പിരിവ് , ഹലാക്- മരണം,സര്‍വ്വനാശം , ഉറുമാല്‍-തൂവാല , നിക്കാഹ്- വിവാഹം , തലാക്ക് - വിവാഹമോചനംമാമൂല്‍ - ആചാരം , സലാം- പ്രണാമം , ഇന്‍ക്വിലാബ്-സാമൂഹ്യ പരിവര്‍ത്തനം , കിശുമത്ത്- കൃത്രിമം,ലഹള , ഖലാസി-കപ്പലോട്ടക്കാരന്‍ , കസ്‌റത്-വ്യായാമം. അറബികള്‍ക്ക ആദ്യകാലങ്ങൡലെങ്കിലും കേരളവുമായുണ്ടായിരുന്നത് വ്യാപാരബന്ധമായിരുന്നു. അതുകൊണ്ടുതന്നെ അറബിയില്‍ നിന്നും ആദേശം ചെയ്യപ്പെട്ട പദങ്ങളില്‍ അധികവും വ്യാപാരപരവുമാണ്. അവയില്‍ ചിലത്; കബൂല്‍-ഇടപാട്, സമ്മതം , കറാര്‍- ഉടമ്പടി , ദല്ലാല്- തരകന്‍ , മക്കാനി- പീടിക , കശാപ്പ്- വധം , കബാബ് -പൊരിച്ച മാംസം

ഏറനാടന്‍ കലാപത്തിന്റെ ദൃശ്യകാവ്യമായ 1921-ല്‍ ഇത്തരമൊരു ഭാഷയുടെ കരുത്തുറ്റ സാന്നിധ്യമാണുള്ളത്.അതേപ്പറ്റി ചിത്രത്തിന്റെ സംവിധായകന്‍ ഐ വി ശശി പറയുന്നതിങ്ങനെയാണ്; 'മമ്മൂട്ടി മഞ്ചേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന ആളാണ്. ലൊക്കേഷനില്‍ വന്നിരുന്നവരില്‍ പലരോടും അദ്ദേഹത്തിന് നല്ല അടുപ്പമുണ്ടായിരുന്നു. മമ്മൂട്ടി അവരുമായൊക്കെ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും. ഉച്ചാരണത്തെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ടായിരുന്നു. പിന്നെ ഞാനും കോഴിക്കോടുകാരനാണ..്. വെസ്റ്റ്ഹില്‍.ദാമോദരന്‍ മാഷിന്റെ സ്‌ക്രിപ്റ്റ് അതേ പടി തന്നെ എടുത്താല്‍ മതിയായിരുന്നു. അതദ്ദേഹം നല്ല പോലെ വര്‍ക്കു ചെയ്തുണ്ടാക്കിയതായിരുന്നു.'

ഭാഷാവൈപുല്യം പ്രകടമാക്കുന്ന മമ്മൂട്ടിക്കഥാപാത്രങ്ങള്‍ക്കിടയില്‍ ഏറനാടിന്റെ യഥാര്‍ത്ഥശബ്ദവുമായി തലയുയര്‍ത്തി നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ അവയില്‍നിന്നെല്ലാം വിഭിന്നമായ കാഴ്ചപ്പാടോടെയാണ് കാദറിന്റെ അസ്തിത്വം നിലകൊള്ളുന്നത്. പ്രാതിനിധ്യപരമായി വന്ന് നായകനാകാന്‍ നിയോഗിക്കപ്പെട്ടവനാണ് കാദര്‍ . ബാപ്പയെ കൊന്നവരോട് പകരം വീട്ടാന്‍ വെമ്പല്‍ കൊള്ളുന്ന ദു:ഖിതനും ക്ഷുഭിതനുമായ കാദറിനെ നോക്കൂ.

കാദര്‍ : എവിടറാ ആ ചെമ്പ്രശ്ശേരി തങ്ങള്.അക്കൂട്ടത്തില്‍ പെട്ടവനല്ലേ ഇയ്യും;പറേടാ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി : കാദറേ... വേണ്ട;മാറ്

കാദര്‍: എന്നെ തടയരുത്.
കുഞ്ഞഹമ്മദ്ഹാജി : പാളയത്തിപ്പട പറ്റൂല മോനെ
കാദര്‍: അതുകൊണ്ടാണുഞാന്‍ പൊറുത്തത്.ന്റെ മുന്നിലിട്ടെന്റെ ബാപ്പാനെ തല്ലണ നോക്കിനിന്നോനാ ഞാന്‍. ആ അടി ഓരോന്നുമെന്റെ കല്‍ബിനെ കീറി മുറിച്ചപ്പോ ഞമ്മള് സഹിച്ച്് നീതിക്കും നായത്തിനുംവേണ്ടി വാദിക്കണ ആ തങ്ങള് ന്റെ ബാപ്പാനെ എന്തിന് കൊന്നെന്നെനിക്കറ്യണം. ഞാന്‍ ചോദിക്കും
കുഞ്ഞഹമ്മദ്ഹാജി : അതുചെമ്പ്രശ്ശേരി തങ്ങളോടാവരുത്.ബീരാനെക്കൊന്നതാക്കള്ള ഹമുക്ക്് അബ്ദുള്ളക്കുട്യാണ്.ഓനെത്തിരയാഞ്ഞമ്മളാളെ വിട്ടിട്ടുണ്ട്.
കാദര്‍: വേണ്ട;ഇക്കാര്യത്തി ഞമ്മളുതനിച്ചുപോവും.
കുഞ്ഞഹമ്മദ്ഹാജി : അതു ഞമ്മടെ സമ്മതത്തോടാവൂല്ല.
കാദര്‍: അതേ
കുഞ്ഞഹമ്മദ്ഹാജി : അന്റെ ചേലുക്ക് ഒടപ്പിറപ്പുകളുടെ ചോര കാണുമ്പോ ഇവര് ഓരോര്ത്തരും സ്വന്തം നെലക്ക് പകരം വീട്ടാന്‍ തൊടങ്ങ്യാല്. ഈ കാട്ടിന്റെ നടുക്ക് ഒറ്റക്കലഞ്ഞുതിര്യാനാവും ഞമ്മടെ വിധിഅതു കാണാനാ നിങ്ങക്കുമോഹമെങ്കി പോയിന്‍...പോയിനെടാ എല്ലാം.

ചരിത്രസത്യമെന്ന ജഡിലപരിമിതിയില്‍ കുരുങ്ങാതെ 1921 ആര്‍ജ്ജിച്ച ജീവചൈതന്യത്തിനുപിന്നില്‍ മമ്മൂട്ടിയുടെ താരസാന്നിധ്യവും ഒരു ഘടകമാണ്. 2004- ല്‍ പുറത്തിറങ്ങിയ ബസ്‌കണ്ടക്ടറിലെ കുഞ്ഞാക്കയെപ്പോലെ അടിമുടി ഏറനാടന്‍തുടിപ്പുകളുള്ള പല കഥാപാത്രങ്ങളെയും ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും വികാര വിചാരങ്ങള്‍കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും മാപ്പിളലഹളയെന്ന ചരിത്രസത്യത്തിന്റെ താക്കോല്‍പ്പഴുതാകാന്‍ കാദറെന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടിക്കു കഴിഞ്ഞു. ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും 1921 ല്‍ രാധാവര്‍മ്മയായി വേഷമിടുകയും ചെയ്ത സീമയുടെ അഭിപ്രായം ഇതാണ്; 'ഭാഷയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റേത് അസാധാരണമായ കഴിവാണ്. തീര്‍ച്ചയായും ആ കഥാപാത്രത്തെ അദ്ദേഹം ഉള്‍ക്കൊള്ളുകയായിരുന്നു. ആ സിനിമയില്‍ ഞങ്ങള്‍ തമ്മിലുള്ള കോംബിനേഷന്‍ സീനുകള്‍ അങ്ങനെയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഒരൊറ്റ ഫാമിലി പോലെയായിരുന്നു അന്നത്തെ സെറ്റ്. ഭാഷയുടെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും മറ്റുള്ള അഭിനേതാക്കള്‍ക്കും മമ്മൂക്കയുടെ സഹായം ലഭിച്ചിട്ടുണ്ട്. 'ഇത്രയും കാലം' എന്ന ഒരു സിനിമയിലെ ഒരു സംഭവം ഞാനോര്‍ത്തുപോകുകയാണ്.

മമ്മൂക്കയോടൊപ്പമുള്ള ഒരു സീനിലഭിനയിക്കുകയാണ്. ഞാനെത്ര ശ്രമിച്ചിട്ടും എനിക്കു വേണ്ട രീതിയില്‍ അഭിനയിക്കാന്‍ കഴിയുന്നില്ല ഒരു ടേക്കായി രണ്ടു ടേക്കായി... ഒടുവില്‍ പതിനൊന്നാമത്തെ ടേക്കിലാണത് ശരിയാവുന്നത് . അതുവരെ എന്റെ മുന്നില്‍ നിന്ന് മമ്മൂക്ക അഭിനയിച്ചുകൊണ്ടേ ഇരുന്നു; എന്റെ അഭിനയം ശരിയാവാന്‍ വേണ്ടി. ഒടുവില്‍ അസ്സലായിട്ട് അഭിനയിക്കാനായപ്പോള്‍ എല്ലാവരും എനിക്ക് ക്ലാപ്പു തന്നു. ഞാന്‍ പറഞ്ഞു ഈ ക്ലാപ്പ് എനിക്കല്ല വേണ്ടത്; മമ്മൂക്കക്കാണെന്ന്.' കലാപരമായും തൊഴില്‍പരമായും പുലര്‍ത്തുന്ന ഇത്തരം ടീംസ്പിരിറ്റ് കൂടിയാണ് മമ്മൂട്ടി എന്ന നടനെ മറ്റു ചിത്രങ്ങളിലെന്നപോലെ 1921 ലും പ്രാദേശികഭാഷാഭേദത്തിന്റെ പ്രചാരകനാകാന്‍ സഹായിച്ചത്. 


കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

മമ്മൂട്ടി:ഭാഷയും ദേശവും- വള്ളുവനാടന്‍ഭാഷയുടെ വാത്സല്യവചനങ്ങള്‍ ( ഭാഗം എട്ട്)


വള്ളുവനാടെന്ന വികാരത്തിനും തനതുസ്വത്വത്തിനും ജനതയുടെ പ്രാദേശികഭാഷാ സ്വാംശീകരണതുടര്‍ച്ചക്കും നൂറ്റാണ്ടുകളുടെ പ്രബലമായ അടിത്തറയുണ്ട്. ഉണ്ണുനീലിസന്ദേശത്തിലും ഉണ്ണിയാടി ചരിതത്തിലും പരാമര്‍ശവിധേയമായിട്ടുള്ള വള്ളുവനാട് രാജവംശത്തിന്റെ ചരിത്രത്തെയും ഐതിഹ്യത്തെയും കുറിച്ച് നിരവധി സൂചനകളാണ് നമുക്കുമുന്നിലുള്ളത്. കേരളോല്‍പ്പത്തിയിലും ഏ ഡി ഏഴാംനൂറ്റാണ്ടിലെഴുതപ്പെട്ട ജൂതപ്രമാണത്തിലും തുടങ്ങി എ ശ്രീധരമേനോന്റെ കേരളചരിത്രം വരെ ഇതുകാണാം. ഇവ ഒരേ സമയം സമാനമോ വിഭിന്നമോ ആയ നിരീക്ഷണങ്ങള്‍ വച്ചുപുലര്‍ത്തുമ്പോള്‍ത്തന്നെ വള്ളുവനാട്ടിന്റെ സംസ്‌കാരരൂപീകരണത്തില്‍ നിര്‍ണ്ണായകപങ്കു വഹിച്ച രാജവംശത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു.



തെക്ക് ഭാരതപ്പുഴ , വടക്ക് പന്തലൂര്‍ മല, കിഴക്ക് അട്ടപ്പാടി മലനിരകള്‍, പടിഞ്ഞാറ് പൊന്നാനി തീരമേഖല എന്നിവയായിരുന്നു വള്ളുവനാട് രാജവംശത്തിന്റെ അതിരുകള്‍.കൊളോണിയല്‍ കാലഘട്ടത്തോടെ വള്ളുവനാട് ബ്രട്ടീഷ് മലബാറിലെ ഏറ്റവും വലിയ താലൂക്കായി മാറി. സ്വാതന്ത്ര്യാനന്തരമുണ്ടായ പുനക്രമീകരണങ്ങളും മലപ്പുറം ജില്ലാരൂപീകരണവും വള്ളുവനാടന്‍ മേഖലകളെ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലേക്ക് വിഭജിച്ചുചേര്‍ത്തു. എന്നാല്‍ ഭൂമിശാസ്ത്രപരമായ ഇത്തരം മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പഴയ വള്ളുവനാടിന്റെ സാങ്കല്‍പ്പിക അതിര്‍ത്തിയിലെ ഭാഷക്കും സംസ്‌കാരത്തിനും ഇന്നും കൗതുകകരമായ സമാനത നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും ഹൈന്ദവഭാഷയില്‍.

ഈ ഭാഷയുടെ വര്‍ത്തമാനകാല സാധൂകരണമാണ് വാത്സല്യം എന്ന സിനിമയില്‍ നായകനും അനുബന്ധകഥാപാത്രങ്ങളും നടത്തുന്നത്. 1993 ല്‍ കൊച്ചിന്‍ ഹനീഫയുടെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിന് വള്ളുവനാടന്‍ഭാഷാകേന്ദ്രീകൃതമായി കഥയും തിരക്കഥയും സംഭാഷണങ്ങളുമൊരുക്കിയത് ഏ കെ ലോഹിതദാസായിരുന്നു.

മമ്മൂട്ടി അവതരിപ്പിച്ച മേലേടത്തു രാഘവന്‍ നായര്‍ എല്ലാ അര്‍ത്ഥത്തിലും ഒരു വള്ളുവനാടന്‍ കുടുംബനാഥനാണ്. തകര്‍ന്ന നായര്‍ത്തറവാടുകളിലൊന്നിന്റെ വക്താവായിരുന്ന അയാള്‍ മണ്ണിനെ പൊന്നാക്കി സ്വന്തം ലോകം പടുത്തുയര്‍ത്തുകയായിരുന്നു. അതിന്റെ അത്മബലം നല്‍കിയ താന്‍പോരിമയാണയാളെ വല്യമ്മാമയോടുപോലും നേര്‍ക്കുനേര്‍ നിന്നു സംസാരിക്കാന്‍ പ്രാപ്തനാക്കുന്നത്.

രാഘവന്‍ നായര്‍ : ആലത്തൂരു മാണിക്കോത്തുകാര് കുടുംബക്കാരും പണക്കാരുവാ. അതുനടക്കട്ടെ. അവനോനുചേര്‍ന്ന ബന്ധാ നല്ലത്. മേലേടത്തേ അച്ചുതന്നായര് ചെറ്റയാ. മക്കളുവതേ.
വല്യമ്മാമ : ഹും; അഹങ്കാരം.
രാഘവന്‍ നായര്‍ : ത്തിരി അഹങ്കാരണ്ടമ്മാമേ. ന്റച്ചന്‍ കേസുനടത്തിത്തൊലഞ്ഞ കുടുംബായിത്. മരിക്കുമ്പോ പുല്ലും പടേഞ്ചേം കേറിക്കിടന്ന കൊറേ ഭൂമീം മൂക്കോളം കടോം പൊട്ടിപ്പൊളിഞ്ഞ ഈ വീടും മാത്രേണ്ടായിരുന്നുള്ളൂ. ഈ തള്ളേം ഞങ്ങള് നാലുമക്കളും ഒരുനേരം നിറച്ചുണ്ണാനില്ലാണ്ട് കഴിഞ്ഞ കാലണ്ടായിട്ടുണ്ട്. അന്നൊന്നും രക്തബന്ധുക്കളെയൊന്നും ഞാന്‍ കണ്ടിട്ടില്ല... അവിടുന്ന് ഈ കാണുന്നതൊക്കെണ്ടാക്കിയത് ഞാന്‍ തന്നെയാ. ന്റെ ചോരേം നീരുമാ ഈ കാണുന്നതൊക്കെ. ആ അഹങ്കാരണ്ട്. സത്യാ.
വള്ളുവനാടന്‍ ഭാഷയുടെ ഉചിതമായ പ്രയോഗത്തിലൂടെ നോക്കിലും വാക്കിലുമെല്ലാം രാഘവന്‍നായരായി മാറുകയായിരുന്നു മമ്മൂട്ടി.
 
 പ്രാദേശികഭാഷാഭേദങ്ങളോട് മമ്മൂട്ടി ബോധപൂര്‍വ്വം താല്‍പ്പര്യം കാണിച്ചുതുടങ്ങിയ കാലവുമല്ല അത്. എന്നിട്ടും കഥാപാത്രത്തിന്റെ ജീവനസാഹചര്യത്തിനനുസൃതമായി സംഭാഷണം ചിട്ടപ്പെടുത്തുന്നതില്‍ അദ്ദേഹം അതീവശ്രദ്ധാലുവായിരുന്നെന്ന് വാത്സല്യത്തില്‍ അനുജനായി അഭിനയിച്ച നടന്‍ സിദ്ദിഖ് ഓര്‍ക്കുന്നു : അന്ന് ഞാന്‍ ഇത്തരം കാര്യങ്ങളില്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. വള്ളുവനാടന്‍ ഭാഷ വരുത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നില്ല. പക്ഷേ മമ്മൂക്ക അന്നും അത് വളരെ ശ്രദ്ധിച്ചാണ് ചെയ്തിരുന്നത്. 'ന്നെ ചതിക്കരുത് നിയ്യ് ' എന്നു പറയുമ്പോള്‍ 'നിയ്യ്' എന്നു തന്നെ അദ്ദേഹം പറയും . 'എന്നെ ചതിക്കരുത് നീ 'എന്നല്ല പറയുന്നത്.  അത്രത്തോളം ശ്രദ്ധിച്ചിരുന്നു. ആളുകളുടെ സംഭാഷണരീതിയെക്കുറിച്ച് ഇടക്ക് എന്നോടും പറയും. 'എന്താ കുഞ്ഞമ്മാമേ ...' അങ്ങനെ പറയണമെന്നൊക്കെ. അത്രത്തോളം വള്ളുവനാടന്‍ശൈലി പ്രയോഗിക്കേണ്ട റോളായിരുന്നില്ല എന്റേത്. പുറത്ത് ഹോസ്റ്റലിലുമൊക്കെ നിന്നു പഠിച്ച ആളായിട്ടാണ് ഞാന്‍ വരുന്നത്. എന്നാല്‍പ്പോലും ഞാനും മമ്മൂക്കയുമായുള്ള സീനുകളില്‍ചെലയിടത്ത് അങ്ങനെ പറഞ്ഞിട്ടുമുണ്ട്. പാടത്ത് കാള പൂട്ടുന്ന സമയത്ത് പറയുന്നില്ലേ...ഹയ് ഓടാനല്ലല്ലോ നടക്കാനല്ലേ പറഞ്ഞത്... എന്നൊക്കെ. അന്ന് എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത് മമ്മൂക്കയാണ്. ഭാഷയില്‍ അത്രത്തോളം കെയര്‍ഫുളാവണമെന്നു മമ്മൂക്ക പറയുമായിരുന്നു. അതുപോലെ ഞാനും മമ്മൂക്കയും ഒന്നിച്ചു നിന്നായിരുന്നു ആ പടത്തിന് ഡബ് ചെയ്തത്.

നമ്പൂതിരിഗ്രാമങ്ങളിലും നായന്‍മാര്‍ക്കിടയിലും കീഴാളവിഭാഗങ്ങളിലുമായി ഉല്‍കൃഷ്ടഭാഷയായും അപകൃഷ്ടഭാഷയായും മലയാളം വികസിച്ച കാലമാണ് ഇരുപതാം നൂറ്റാണ്ട്. ജന്മികുടിയാന്‍ ബന്ധങ്ങൡും ജാതിവ്യവസ്ഥയിലുമുണ്ടായ ശൈഥില്യത്തെത്തുടര്‍ന്ന് മുതലാളിത്തവ്യവസ്ഥിതിയിലേക്ക് നയിക്കപ്പെട്ട കേരളീയസമൂഹത്തിന്റെ വളര്‍ച്ചയും അധിനിവേശവും ഭാഷയില്‍ ഇടപെട്ടതും പ്രകടമായ തോതിലാണ്. അവര്‍ണജനത, നമ്പൂതിരിസമുദായവുമായി ബന്ധം പുലര്‍ത്തിയ സവര്‍ണവിഭാഗം എന്നിങ്ങനെ ഹിന്ദുസമുദായത്തില്‍ത്തന്നെ വേര്‍തിരിവ് നിലനിന്ന കാലവുമുണ്ടായിട്ടുണ്ട് . ഫ്യൂഡലിസത്തിലേക്കുള്ള പരിവര്‍ത്തനഘട്ടമായിരുന്നു അത്; പ്രത്യേകിച്ചും ഏഴുമുതല്‍ പതിനൊന്നുവരെയുള്ള നൂറ്റാണ്ട് . പെരുമക്കളും (ബ്രാഹ്മണര്‍) മക്കളും (നായര്‍, ക്ഷത്രിയസമുദായക്കാര്‍ )തമ്മിലുള്ള സമ്പര്‍ക്കത്തിന്റെ ഭാഷയായി മലയാളം വളര്‍ന്നത് ഇൗ കാലയളവിലാമെന്ന് പല ഭാഷാപണ്ഡിതരും നിരീക്ഷിച്ചിട്ടുണ്ട്. പെരുമക്കളോടിണങ്ങിപ്പോന്ന സവര്‍ണവിഭാഗം സ്വാഭാവികമായും നമ്പൂതിരിഭാഷക്കനുയോജ്യമായി നാട്ടുഭാഷ സംസാരിച്ചുതുടങ്ങി.

വള്ളുവനാടന്‍ ഭാഷ എന്നത് സാംസ്‌കാരികമായി ഉയര്‍ന്ന ഒരു ജനതയുടെ ഭാഷാന്തരത്തിന്റെ തുടര്‍ച്ച കൂടിയാണ്. എഴുത്തച്ഛനും പൂന്താനവും ഒരു പരിധിവരെ കുഞ്ചന്‍നമ്പ്യാരും (നമ്പ്യാര്‍ ലക്കിടിയില്‍ നിന്നും പ്രവര്‍ത്തനമേഖല അമ്പലപ്പുഴക്കു മാറ്റിയിരുന്നു) പരിഭേദം വരുത്തിയതാണ് ആ ഭാഷ. ബ്രട്ടീഷ് മലബാറിന്റെ ഭാഗമായിരുന്ന പഴയ വള്ളുവനാടിന് ഒരേ അര്‍ത്ഥത്തില്‍ മുസ്ലീം-ഹിന്ദു സംസ്‌കാരങ്ങളുമായി ബന്ധമുണ്ട്. മലബാറിലെ മുസ്ലീം-നായര്‍ മേധാവിത്വം തന്നെയാണ് അതിന് കാരണം. സാംസ്‌കാരികമായി ഔന്നത്യം പുലര്‍ത്തുന്ന സമുദായത്തിന്റെ -നമ്പൂതിരി, നായര്‍, മുസ്ലീം (നമ്പൂതിരി വിഭാഗത്തില്‍ നിന്നു മതപരിവര്‍ത്തനം നടത്തിയവരടക്കം) ജനത -വാമൊഴി അതു കൊണ്ടുതന്നെയാണ് പ്രാദേശികഭാഷാഭേദത്തില്‍ മേല്‍ക്കൈ നേടുന്നത്. മിക്ക ജാതി വിഭാഗങ്ങളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്പൂതിരി ജനതയുമായി അടുത്ത വ്യവഹാരമുള്ളവരായിരുന്നു. മുഖ്യധാരയില്‍ നിന്നും അകന്നുനില്‍ക്കുന്ന ചില പിന്നോക്കവിഭാഗക്കാരൊഴിച്ച് മറ്റുള്ളവരുടെ വാമൊഴിയില്‍ വള്ളുവനാടന്‍ ഭാഷ ഇഴചേര്‍ന്നത് അങ്ങനെയാണ്. ഭാഷയുടെ ആഭിജാത്യത്തിന് സവര്‍ണസാമൂഹ്യവ്യവസ്ഥ കാരണമായിട്ടുണ്ടാകാമെന്നാണ് ഇതു നല്‍കുന്ന സൂചന.

വള്ളുവനാടിന്റെ തമിഴ്ബന്ധം ചേരകാലം മുതല്‍ കണക്കിലെടുക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായ പല്ലവരാജവംശത്തിന്റെ ഒരു ശാഖയാണ് ശ്രീവില്ലിപുത്തൂര്‍ ഭരിച്ചിരുന്നതെന്നും അവിടെനിന്നും സംഘകാലത്ത് രാജാക്കന്‍മാര്‍ കേരളത്തിലെത്തിയെന്നുമാണ് വിശ്വാസ്യതയാര്‍ജ്ജിച്ചിട്ടുള്ള നിരീക്ഷകമതം. ശ്രീവല്ലഭരാജാവിന്റെ കാലത്ത് അനുയായികള്‍ കേരളത്തിലേക്കു കുടിയേറുകയും ഭാരതപ്പുഴയുടെ തീരങ്ങളിലെത്തി അങ്ങാടിപ്പുറം കേന്ദ്രമാക്കി രാജ്യം രൂപീകരിക്കുകയുമാണ് ചെയ്തത്.

വരൂ, ഇരിക്കൂ ...എന്നിങ്ങനെയുള്ള മൊഴികള്‍ ശ്രദ്ധിക്കൂ. കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലും വാ , ഇരി ...എന്നാണ് പറയാറുള്ളത്. ഉന്നതവും അഭിജാതവുമായ തമിഴ് സംസ്‌കാരം വള്ളുവനാട്ടില്‍ ഈ ചെറുവാക്കുകളില്‍പ്പോലും പ്രകടമാണ്. പോരിങ്കളാ, വരിങ്കളാ എന്നിങ്ങനെയുള്ള (വന്നുകൊള്ളൂ, പറഞ്ഞുകൊള്ളൂ, ഇരുന്നുകൊള്ളൂ പോലെ സ്‌നേഹാദരങ്ങള്‍ അന്തര്‍ലീനമായ പേച്ചുകള്‍) ശരിയായ തമിഴ് സംഭാഷണപാരമ്പര്യം. സംഘകാലസാഹിത്യങ്ങളിലെ ആഢ്യമായ സാഹിത്യഭാഷയുടെ സ്വാധീനം പോലും ഇതില്‍ ആരോപിക്കാനാവും. ആരിയംകാവിലും ചിനക്കത്തൂരും മറ്റും നടക്കുന്ന പൂരങ്ങള്‍ പോലും ദേശഭാഷാന്തരങ്ങള്‍ക്കതീതമായ ജനസാന്നിദ്ധ്യത്തിന്റെയും അവ ഇടയൊരുക്കുന്ന സാംസ്‌കാരികക്രയവിക്രയത്തിന്റയും തുടര്‍ച്ചയാണ്. തമിഴിന്റെ സ്വാധീനം പാലക്കാടുചുരം വഴിയാണ് വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ പക്കാവള്ളുവനാട്ടില്‍ തമിഴ് അധിനിവേശം അത്രത്തോളം പ്രത്യക്ഷമാകണമെന്നില്ല.

പാലക്കാടു നിന്നും മുണ്ടൂരൊക്കെയെത്തുമ്പോഴേക്കുമത് കുറഞ്ഞുവരുന്നതു കാണാം. വീട് ഓടിടുമ്പോള്‍ കുമ്മായം ഓടിനടിയിലിടുന്ന സാധാരണ കാഴ്ച തന്നെയെടുക്കാം. നിത്യജീവിതത്തിലെ ഇപ്രകാരമുള്ള ഒട്ടേറെ കാര്യങ്ങളിലും തമിഴ് സംസ്‌കാരം ഭാഷക്കതീതമായ സ്വാധീനശക്തി ആകുന്നുണ്ട്. ഇവ്വിധത്തിലൊരു സാമൂഹ്യശാസ്ത്രം പരിഗണിക്കുമ്പോള്‍ത്തന്നെ വള്ളുവനാടന്‍ വാമൊഴിവികാസത്തിന്റെ ഇതരതലങ്ങളും കാണേണ്ടതുണ്ട്. വ്യത്യസ്തവും തനതുമായ അത്തരം സാഹചര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് കല.ഒട്ടേറെ കലകളില്‍ ഒരു 'വള്ളുവനാടന്‍ ശൈലി' തന്നെ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. ചവിട്ടുകളി തനി വള്ളുവനാടന്‍ ശൈലിയിലുള്ളതാണ്. എന്നാല്‍ സാഹിത്യത്തേക്കാളുപരി ഭക്തിപ്രധാനമായി കാവുകളില്‍ അരങ്ങേറുന്ന തോല്‍പ്പാവക്കൂത്ത് തമിഴ് സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ്. മുളയംകാവ് ,ചേര്‍പ്പുളശ്ശേരി ഭാഗങ്ങളില്‍ തോല്‍പ്പാവക്കൂത്തിനും കമ്പരാമായണത്തിനുമൊക്കെയുള്ള പ്രാധാന്യം തന്നെ ഉദാഹരണം. ഒപ്പം സംസ്‌കൃതനാടകങ്ങളും കൂത്തും കൂടിയാട്ടവും ഇവിടെ സജീവസാന്നിധ്യമാകുന്നു. ഒരു സംസ്‌കാരത്തിന്റെ ഭാഗമായുണ്ടായ വാമൊഴിയാണ് വള്ളുവനാടന്‍ ഭാഷയെന്ന വിലയിരുത്തലുകള്‍ ഇത്തരം അടിത്തറകളില്‍ നിന്നാണുണ്ടാകുന്നതും.

കാര്‍ഷികമേഖലയെന്ന നിലയിലും വള്ളുവനാടിന് പ്രാധാന്യമുണ്ട്. കോള്‍നിലങ്ങളുടെ അതിര്‍ത്തികള്‍ കൂടിയാണത്. അതുകൊണ്ടുതന്നെ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരുടെ നാടന്‍പാട്ടുകള്‍ക്കും പേച്ചുകള്‍ക്കും വള്ളുവനാടന്‍ സ്പര്‍ശമുണ്ടാകുക സ്വാഭാവികമാണ്. ശുദ്ധമായ നാടോടിഭാഷയുടെ കൃത്രിമത്വമില്ലാത്ത ആവിഷ്‌കാരം, അടിയോന്‍ -ഉടയോന്‍ ബന്ധങ്ങളില്‍പ്പോലും കണ്ടെത്താനാകുന്ന സഹജീവിസ്‌നേഹവും നിഷ്‌കളങ്കതയും,മാനുഷികത പ്രകടമാകുന്ന ആവിഷ്‌കാരങ്ങള്‍, ചോടുകളിപ്പാട്ടുകള്‍ പോലെയുള്ള ജനകീയകലാരൂപങ്ങള്‍, പൊറാട്ടുനാടകങ്ങള്‍ എന്നിവയെല്ലാം വാമെഴിവഴക്കത്തെ സ്വാധീനിച്ച ഘടകങ്ങളാണ്. ഒറ്റപ്പാലം, പാലപ്പുറം പൊറാട്ടുനാടകങ്ങളുടെ തനിമ ഇന്നും പ്രകീര്‍ത്തിക്കപ്പെടുന്നതു തന്നെ ഒരുദാഹരണമായെടുക്കാം. നാടോടിഭാഷയിലുള്ള സ്‌നേഹത്തിന്റെ വഴക്കം - വരാട്ടോ... കാണാട്ടോ എന്നുള്ളതൊക്കെ-പ്രകടമാണിവിടെ. നിരവധി പ്രാദേശികപദങ്ങളും പഴഞ്ചൊല്ലുകളും വള്ളുവനാടിന്റേതു മാത്രമെന്നു പറയാവുന്നവയുമുണ്ട്.

പില്‍ക്കാലത്ത് മാധ്യമങ്ങളുടെ ശക്തമായ കടന്നുവരവോടെ വള്ളുവനാടന്‍ ഭാഷ സവര്‍ണ്ണഭാഷ എന്ന വിശേഷണവും ഏറ്റുപിടിച്ചു. അതിനുമുന്‍പുതന്നെ വള്ളുവനാടന്‍ഭാഷയുടെ പ്രത്യേകതകള്‍ സാഹിതീയശ്രമങ്ങളില്‍ സ്ഥാനം നേടിയിരുന്നു. എം ടി വാസുദേവന്‍നായര്‍, സി രാധാകൃഷ്ണന്‍ തുടങ്ങിയ എഴുത്തുകാരുടെ ഒരു നിര തന്നെയുണ്ടായിരുന്നു. അവരാവിഷ്‌കരിച്ചതിലധികവും കൂട്ടുകുടുംബങ്ങളുടെ കഥകളാണ്. അന്നൊക്കെ വള്ളുവനാട്ടിലെ സാഹിത്യം നായര്‍ത്തറവാടുകളുടെ ഭാഗമായാണ് പ്രധാനമായും നിലകൊണ്ടിരുന്നത്.അഭിജാതമെന്നു പറയാവുന്ന ഒരു ഭാഷയാണത്.

വലിയമ്മാമ മുറ്റത്തിറങ്ങി. മുറ്റത്തിന്റെ വക്കിലേക്ക് നടന്ന് വാഴത്തടത്തിലേക്ക് ഒച്ചയോടെ തുപ്പി തിരിച്ചുവന്ന് പറഞ്ഞു.
'ഭാഗിച്ചോട്ടെ'
അധികാരി വീണ്ടും ഉച്ചത്തില്‍ ചിരിച്ചു.
'അങ്ങനെ പറഞ്ഞോണ്ടായില്യല്ലോ.'
'ഭാഗിയ്ക്ക്‌ണേന് നിക്കെന്താ? ഈ കീറാമാറാപ്പ് ന്റെ തലേന്ന് പോയി. പക്ഷേ അധികാരി,ഒരു കാര്യംണ്ട്...'
'എന്തൊക്ക്യാച്ചാല്‍ കുഞ്ഞിക്കണ്ണന്‍ നായര് പറയ്യാ.'
'ഈ തറവാട്-അധികാര്യോട് പറേണ്ട ആവശ്യല്ല്യ. അച്ചുമ്മാന്‍ ണ്ടായിരുന്ന കാലത്ത് നായര്‌സമുദായത്തില് ണ്ടായിരുന്നില്യ ഇവിട്‌ത്തെന്തി നെല.'
'നിക്കറിയും,നിക്കറിയും'
'അതാ പറഞ്ഞത്. അധികാരിക്കറീം. ഇപ്ലത്തെ ചെറ് വാല്യക്കാര്‍ക്ക് അറീല്യ. അറ്‌റ്വത്തിനാലാളാ ഭാഗിക്കുമ്പോ. കൊത്തിപ്പിരിഞ്ഞ് പോയപ്പോ ശ്രീത്വം മുക്കാലും പോയി. ന്നാലും ഒരു ഭഗോതി ഇരിക്ക്ണ് സ്ഥലാ. അതും അധികാരിക്കു നിശ്ശംണ്ടല്ലോ.'
(നാലുകെട്ട്/നോവല്‍/ എം ടി വാസുദേവന്‍നായര്‍ )

അത്തരം ഐഡന്റിറ്റിയുള്ള ഭാഷ ആദ്യം സാഹിത്യവല്‍ക്കരിക്കപ്പെടുകയും പിന്നീട് സിനിമാവല്‍ക്കരിക്കപ്പെടുകയും ചെയ്തപ്പോഴാണ് പലപ്പോഴും കൃത്രിമവല്‍ക്കരിക്കപ്പെട്ടത്. ഡയലക്ട് എന്നതിനെക്കാള്‍ പ്രാദേശികസ്വത്വമാണ് ഇവിടെ ഭാഷ. ഇല്യ എന്നു നീട്ടിപ്പറഞ്ഞാല്‍ വള്ളുവനാടായി എന്ന് കരുതുന്ന അവ്യക്തമായ ഭാഷാജ്ഞാനമാണ് ചില സിനിമകളിലെങ്കിലും ഭാഷയെ വികൃതമായി ചിത്രീകരി്ച്ചുവരുന്നത്. വള്ളുവനാടന്‍ ഭാഷക്ക് സുതാര്യതയുണ്ട്.സന്ദര്‍ഭമനുസരിച്ചാണ് പലപ്പോഴും അതിന്റെ പ്രയോഗം.

'വന്നിരുന്നു' എന്നതിന് പലയിടങ്ങളിലും 'വന്ന്ണു' എന്നാണ് പറയുന്നത്. 'കിണറ്റിന്‍ കരയിലേക്കെ'ന്നത് 'കിണ്ടിങ്കലേക്ക്' ആകും. 'ഒട്ടുമില്ല' എന്ന അര്‍ത്ഥത്തില്‍ 'ഇല്യേയില്ല്യ' എന്നതുപോലെ പ്രയോഗങ്ങളും നിരവധി. തൃത്താലയിലുള്ള പ്രയോഗങ്ങളില്‍പ്പലതും ഒറ്റപ്പാലത്ത് വ്യത്യസ്തതമാകാം. കോങ്ങാടും മറ്റും പാലക്കാട് ശൈലി പ്രകടമാകും. ചേര്‍പ്പുളശ്ശേരി, തൃത്താല, പുലാമന്തോള്‍, പട്ടാമ്പി, പള്ളിപ്പുറം എന്നിവിടങ്ങളിലൊക്കെ ശുദ്ധവള്ളുവനാടന്‍ വാമൊഴിയാണുള്ളത്. എം ടി വാസുദേവന്‍നായരുടെയും നന്തനാരുടെയും കൃതികളിലെ നാടന്‍പ്രയോഗങ്ങളുടെ ആധിക്യമുള്ള ഭാഷയും ഇതുതന്നെ.

'എങ്കില്‍ വരൂ' എന്നതിന് 'ന്നാ വരൂട്ടോ' എന്നാണിവിടെ പറയുന്നത്. പാലക്കാട് ഭാഗത്തേക്കു പോകുമ്പോഴത് 'വരിന്‍' എന്നുമാറും. 'ശരി' എന്നു പറയണ്ടിടത്ത് 'എന്നാ ശരീട്ടോ' എന്നാവും പറയുക. 'ട്ടോ' എന്നും മറ്റും ചേര്‍ത്ത് ഒന്നുകൂടി ഉറപ്പ് പകരുന്ന വാമൊഴിയാണത്. മാത്രമല്ല, സന്ദര്‍ഭോചിതമായി ചില പദങ്ങളും വന്നുചേരാറുണ്ട്. 'ലവലേശല്ല്യ ' എന്ന പദമെടുക്കുക. 'ഒട്ടുമില്ല' എന്ന അര്‍ത്ഥത്തിലാണ് ഈ വാക്കുപയോഗിക്കുന്നത്. സാധാരണ ഉച്ചാരണത്തിനുമപ്പുറമുള്ള ഊന്നിപ്പറച്ചിലുണ്ടവിടെ. ചില ഈണങ്ങളും വരാറുണ്ട്. സംഭാഷണങ്ങളിലൂടെ,പ്രാദേശികഭേദങ്ങളോടുകൂടി വളര്‍ന്ന ഭാഷയായിരിക്കാമത്.

പൊതുമാനദണ്ഡങ്ങളുള്ള ഭാഷയെന്ന് വള്ളുവനാടന്‍ ഭാഷയെ വിശേഷിപ്പിക്കാനാവില്ല. നിത്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ആളുകള്‍ക്കിടയില്‍ ചെറുതും വലുതുമായ വ്യതിയാനങ്ങള്‍ വള്ളുവനാട്ടിലുണ്ടെന്നിരിക്കെ അത് ഭാഷയിലും പ്രകടമാണ്. ഇവിടെ കീഴാളഭാഷയുടെ വരമൊഴിക്കും തനത് വ്യക്തിത്വമുണ്ട്. സാധാരണക്കാരുടെ ആശയാവിഷ്‌കരണങ്ങളിലേക്കു നോക്കിയാല്‍ അവിടെയും കാണാം വള്ളുവനാടിന്റെ സ്പര്‍ശം. കോട്ടയം-മദ്ധ്യതിരുവിതാംകൂര്‍ മേഖലകളിലെ നമ്പൂതിരിമാര്‍ സംസാരിക്കുന്നതും വള്ളുവനാട്ടിലെ നമ്പൂതിരിമാര്‍ സംസാരിക്കുന്നതും തമ്മില്‍ കാര്യമായ വ്യതിയാനങ്ങളുണ്ട്. ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടി പോലെയുള്ള കൃതികളില്‍ ഭാഷയുടെ ഇത്തരം പ്രാദേശികസ്വഭാവങ്ങള്‍ സാന്ദ്രമാണ്്. 'വെറുക്കനെ വെറുക്കനെ 'എന്ന് 'വെറുതെ'ക്കു പറയുന്നതു പോലെ നിരവധി നാടന്‍ പദങ്ങള്‍ ആ കൃതിയില്‍ കാണാം. എവിടെ നിന്നു വന്നെന്നും രൂപപ്പെട്ടെന്നും ഊഹാപോഹങ്ങളേറെയുള്ളപ്പോഴും ഒന്നു വ്യക്തമാണ്. വള്ളുവനാടന്‍ ഭാഷ് ദീര്‍ഘകാലമായി നിലനില്‍ക്കുന്നുണ്ട്. അത് തുടര്‍ന്നുകൊണ്ടുമിരിക്കുന്നു.

മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന മനുഷ്യന്റെ ജീവിതഗന്ധിയായ കഥ പറഞ്ഞ ലോഹിതദാസിന് വാത്സല്യം ചിത്രീകരിച്ച രീതിയോട് ചിലപ്പോഴെങ്കിലും പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഉദാഹരണത്തിന് കല്യാണത്തിനുശേഷം ബിന്ദുപണിക്കര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഭര്‍ത്താവിനൊപ്പം വീട്ടില്‍ നിന്നുപോകുന്ന സീന്‍ തന്നെയെടുക്കാം. വീട്ടിനു മുന്നില്‍ ഓട്ടോറിക്ഷ വന്നു നില്‍ക്കുന്നതും അവരതില്‍ കയറിപ്പോകുന്നതുമായാണ് ഷൂട്ടുചെയ്തിട്ടുള്ളത്. ഗ്രാമസൗന്ദര്യത്തിന്റെ ദൃശ്യങ്ങള്‍ മനസ്സില്‍ ആവോളമുണ്ടായിരുന്ന ലോഹിതദാസിന് അതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. 'അതു ഷൂട്ടുചെയ്തതിനു ശേഷം ലോഹിതദാസ് ഇക്കാര്യം വലിയ വിഷമത്തോടെ പറഞ്ഞിട്ടുണ്ട്. ആ വീടിനുമുന്നില്‍ നീണ്ടുകിടക്കുന്ന കൊയ്ത്തുകഴിഞ്ഞ ഒരു പാടമുണ്ട്. കല്യാണം കഴിഞ്ഞ് ചെറുക്കനും പെണ്ണും തനിച്ച് ഈ പാടത്തിന്റെ വരമ്പത്തൂടെ പോകുന്നത് ഞാനവതരിപ്പിക്കുന്ന കഥാപാത്രം മുകളില്‍ നിന്ന് നോക്കിക്കാണുന്നതായിരുന്നു ലോഹിതദാസിന്റെ മനസ്സിലുള്ള ദൃശ്യം. എന്നാല്‍ ഹനീഫിക്ക കൊച്ചിസിറ്റിയില്‍ വളര്‍ന്ന ആളായതുകൊണ്ടാവും ഇങ്ങനെയൊരു വിഷ്വല്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. ഭാഷയുടെ കാര്യത്തിലും അതില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന രീതിയിലുമൊക്കെ ക്രഡിറ്റ് ലോഹിതദാസിനുതന്നെ കൊടുക്കണം. ഹനീഫിക്ക അത്ര ഡീപ്പായിട്ടു പോയിരുന്നില്ല. അതദ്ദേഹത്തിന്റെ വീഴ്ചയായിട്ടല്ല ഞാന്‍ പറയുന്നത്; വള്ളുവനാടന്‍ ഭാഷാരീതി അദ്ദേഹത്തിനു പരിചിതമായിരുന്നില്ലെന്നാണ്.'' സിദ്ദിക് ഓര്‍ക്കുന്നു.

വള്ളുവനാടിന്റെ ആത്മാവിനെ തൊട്ടറിയാന്‍ കഴിയാതെപോയ സന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ ചൂണ്ടിക്കാണിക്കപ്പെടാമെങ്കിലും അത്തരം കുറവുകളെ മറികടക്കുന്ന തരത്തിലായിരുന്നു മമ്മൂട്ടിയുടെ പക്വതയാര്‍ന്ന അഭിനയവും ഭാഷണവൈദഗ്ധ്യവും. തറവാട്ടില്‍ നിന്ന് എല്ലാം ത്യജിച്ച് ഭാര്യക്കും കുഞ്ഞിനുമൊപ്പം ഇറങ്ങിപ്പോകുകയും മറ്റൊരു മൊട്ടക്കുന്നിലെ ഒന്നുമില്ലായ്മയില്‍ നിന്ന്് ജീവിതം തുടങ്ങുകയും ചെയ്യുന്ന മേലേടത്തു രാഘവന്‍നായര്‍ പശ്ചാത്താപിച്ചെത്തുന്ന അനുജനെ സമാധാനിപ്പിച്ചയച്ചതിനുശേഷം ഭാര്യയോടു പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കൂ.

'എല്ലാ വെഷമോം മാറി. സന്തോഷായെനിക്ക് . അവന്‍ വന്ന്വല്ലോ. നിക്കതു മതി. പാവാ അവന്‍... ഒരു സാധു.'

ഇവിടെ കാണികളുടെ കണ്ണു നനയുന്നതിനു കാരണം വള്ളുവനാടിന്റെ യഥാര്‍ത്ഥ നൈര്‍മ്മല്യവും കാപട്യങ്ങളില്ലാത്ത വാമൊഴിയും നേരിട്ടെന്നതുപോലെ അനുഭവിപ്പിക്കാന്‍ മമ്മൂട്ടിക്കു കഴിയുന്നതുകൊണ്ടാണ്. പ്രാദേശികസ്വത്വങ്ങളുടെയും അതതുവാമൊഴിവഴക്കങ്ങളുടെയും ഈ നേരിട്ടനുഭവിക്കലില്‍ മമ്മൂട്ടി നേടിവരുന്ന ഔന്നത്യമാണ് അദ്ദേഹത്തെ മറ്റു നടന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും.



കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

Sunday, April 17, 2011

മമ്മൂട്ടി:ഭാഷയും ദേശവും- പൂരത്തിന്റെ നാട്ടിലെ പ്രാഞ്ചിഭാഷ( ഭാഗം ഏഴ്)

പാലക്കാടുനിന്നും ഇരിങ്ങാലക്കുടയെന്ന മറ്റൊരു രാജ്യത്തേക്കുള്ള വിദേശയാത്രയാണ് ഒ വി വിജയന്റെ പ്രശസ്തമായ ഇരിങ്ങാലക്കുട എന്ന ചെറുകഥയുടെ ഇതിവൃത്തം. സഞ്ചാരികള്‍ ഇരിങ്ങാലക്കുടയെത്തുമ്പോള്‍ കാണുന്നതെല്ലാം വ്യത്യസ്തമായ കാര്യങ്ങളാണ്. ഭാഷ ഒട്ടും തന്നെ മനസ്സിലാവുന്നില്ല. അവിടെ ഇന്ത്യക്കാരുണ്ടോ എന്ന അന്വേഷണമാണ് പിന്നീടു നടത്തുന്നത്. കഥയിലെ ഒരു ഭാഗം ഇങ്ങനെയാണ്. -ഇരിങ്ങാലക്കുടയിലെ വിശേഷപദാര്‍ത്ഥങ്ങള്‍ വല്ലതും വാങ്ങിക്കളയാം എന്നുകരുതി ഞാന്‍ മൂപ്പനോടൊപ്പം ഒരു കടയില്‍ കയറി. മരുന്നുകടയായിരുന്നു അത്.

'എന്തുവാങ്ങാം,മൂപ്പാ?' ഞാന്‍ ചോദിച്ചു.
'സ്‌ട്രെപ്റ്റാമൈസിന്‍'മൂപ്പന്‍ പറഞ്ഞു.
'കഴിഞ്ഞല്ലാ' പീടികക്കാരന്‍ പറഞ്ഞു.
എനിക്കുമനസ്സിലായില്ല. മൂപ്പന്‍ പരിഭാഷപ്പെടുത്തി 'കളിഞ്ഞു'

ഇരിങ്ങാലക്കുട ഭാഷക്ക് ഇന്തോ ആര്യന്‍ വിഭാഗത്തില്‍പ്പെട്ട ഭാഷകളോടു ഗണ്യമായ അടുപ്പമുണ്ട്. ഒരു ദന്തവൈദ്യനായിരുന്ന എനിക്ക് ഈ സാദൃശ്യം പെട്ടെന്ന് വ്യക്തമായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പീടികക്കാരന്‍ ടെലഫോണെടുത്ത് ആരെയോ വിളിച്ച് ഇരിങ്ങാലക്കുടഭാഷയില്‍ പറഞ്ഞു.  'ഡാാാ, അന്തോണ്യേ, സ്‌റ്റ്രെപ്റ്റമൈസിനിണ്ട്്ാ? ഡാ, നീയ്യാ വേഷങ്കെട്ട്് കളാ. ഡാാ, എന്തൂട്ട്് വര്‍ത്താനാ ഈ പറേണ്? പഴേ കസ്റ്റമറണ്. ആ അന്ത്രൂന്റെ കയ്യീ കൊടുത്തയക്ക്.' എന്നിട്ട് പച്ച മലയാളത്തില്‍ എന്നോട് ' ഭഗവാന്‍, താങ്കള്‍ കാംക്ഷിക്കുന്ന സിദ്ധൗഷധം ഇനിയും കാലവിളംബമെന്യേ ഭഗവല്‍ സന്നിധിയില്‍ ആഗതമാവും '

സറ്റയറിന്റെ മേമ്പൊടിയോടെ ഭാഷാവ്യതിയാനം കഥാവിഷയമാക്കുകയായിരുന്നു ഒ വി വിജയന്‍. സൂക്ഷ്മാംശബദ്ധമായ ഇത്തരം ഭാഷാഭേദങ്ങളുടെ വൈവിധ്യം പല മാനദണ്ഡങ്ങളാലും ഏറെ പ്രകടമാകുന്ന നഗരമാണ് സാംസ്‌കാരികതലസ്ഥാനമായ തൃശൂര്‍.

'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്' എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രാഞ്ചി ടിപ്പിക്കല്‍ തൃശൂര്‍ ഭാഷയുടെ വക്താവാണ്. തൃശൂരിലെ അരിയങ്ങാടിയും അതിനുചുറ്റും വികസിച്ചിരിക്കുന്ന നസ്രാണിഭാഷയുമാണ് പ്രാഞ്ചിയേട്ടനെ അസ്സല്‍ തൃശൂര്‍ക്കാരനാക്കുന്നത്. കാപട്യങ്ങളില്ലാത്ത പ്രാഞ്ചിയുടെ ആത്മവിശ്വാസമാണ് അയാളെ പുണ്യാളനോടുപോലും സൗഹാര്‍ദ്ദം സ്ഥാപിക്കത്തക്ക വിധത്തില്‍ സത്യസന്ധനായ തൃശൂര്‍ക്കാരനാക്കുന്നത്.

പ്രാഞ്ചി (പുണ്യാളനോട്) : അപ്പൊ ഇക്കണ്ട കാലം കേരളത്തിലെ സത്യക്രിസ്ത്യാനികള് മലയാളത്തില് വേദപുസ്തകം വായിച്ചതും പ്രാര്‍ത്ഥിച്ചത്വൊക്കെ വേസ്റ്റായി, ഇല്ലേ? മ്മക്കും മ്മടെ ആള്വാള്‍ക്കും ഒന്നും മനസ്സിലായ്ട്ടില്ല്യാന്ന് ചുരുക്കം. അത് വല്യ ചതിയായ്‌പ്പോയിട്ടാ... നിക്ക് ഈ ഡൗട്ട് നേര്‍ത്തേ ഇണ്ടായിര്ന്ന്. ഞാന്‍ സണ്‍ഡേക്ലാസ്സിലെ അച്ചനോട് ചോയിച്ചതാ; അച്ച, അച്ചാ യേശുക്രിസ്തൂന്ന് ഒരു പേര് ജീസസ്സിന്ള്ള കാര്യം ആള്‍ക്കറിയ്യോന്ന്. മണലുകൂട്ടി തൊടമ്മലെ തൊലി ഒരുറുപ്പ്യ വട്ടത്തില് പിച്ചിയെട്ത്തു ഗഡീ.

ഒടുവില്‍ ഇതാ പ്രാഞ്ചിയേട്ടനും പുണ്യാളനും. തികച്ചും തൃശൂര്‍ക്കാരുടെ സിനിമ എന്നു വിളിക്കാവുന്ന ഒന്ന്. തൃശൂരിന്റെ അരിയങ്ങാടിയും പുത്തന്‍ പള്ളിയും ബാനര്‍ജിക്ലബ്ബും സാഹിത്യ അക്കാദമിയുമൊക്കെ ലൊക്കേഷനുകളില്‍ തിളങ്ങി നില്‍ക്കുന്നു.- 'മലയാളസിനിമയിലെ വ്യത്യസ്തമായ ചില കയ്യൊപ്പുകള്‍' എന്ന ടൈറ്റിലില്‍ രഞ്ജിത്തിന്റെ തിരക്കഥകള്‍ക്ക് സാറാജോസഫ് എഴുതിയ ആമുഖം ഇങ്ങനെ പ്രസ്താവിക്കുന്നു.

ഭാഷാപരമായ വ്യതിയാനങ്ങള്‍ പ്രാദേശികതയുടെ പരിഛേദങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ - കൊടുങ്ങല്ലൂരും കുന്നംകുളത്തും ഷൊര്‍ണൂരും മറ്റും - പ്രകടമായിരിക്കുമ്പോള്‍ തന്നെ തൃശൂര്‍നഗരത്തിന്റെ ടിപ്പിക്കല്‍ ഭാഷാഭേദത്തിലും വ്യക്തമായി സ്വാധീനം ചെലുത്തുന്നു. തൊഴില്‍, സമുദായം, ഭൂമിശാസ്ത്രപരമായ പ്രവണതകള്‍, സാംസ്‌കാരികപശ്ചാത്തലം എന്നിവയെല്ലാം ഇത്തരം പ്രാദേശികഭാഷാഭേദങ്ങള്‍ക്ക് ഇടയൊരുക്കുന്നു.

'തൃശൂരും അയ്യന്തോളും ലാലൂരും അന്തിക്കാടും ഒല്ലൂരുമൊക്കെയുള്ള പ്രാദേശികഭാഷയില്‍ത്തന്നെ കാര്യമായ വ്യതിയാനങ്ങളുണ്ട് . തൃശൂര്‍ ഭാഷയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവരും പറഞ്ഞു വല്ലാതെയാക്കിയ രണ്ടു പദങ്ങളാണ് ശവി, കന്നാലി എന്നിവ. അങ്ങാടിയുടെ ഭാഷയാണത്. ഞാനാദ്യം തന്നെ തീരുമാനിച്ചു ആ രണ്ടു പദങ്ങള്‍ പടത്തില്‍ നിന്ന് ഒഴിവാക്കണമെന്ന്,.'
പ്രാഞ്ചി ആന്റ് ദി സെയിന്റിന്റെ സംവിധായകന്‍ രഞ്ജിത് പറയുന്നു. 'അതുപോലെ തൃശൂര്‍ ഭാഷയില്‍ ഞാന്‍ കാണുന്ന പ്രത്യേകത കാര്യങ്ങള്‍ വളരെ ഫ്രാങ്കായി പറയുന്നു എന്നതാണ് വലിപ്പച്ചെറുപ്പമൊന്നും ഇക്കാര്യത്തില്‍ തടസമേയല്ല. സ്വന്തം പ്രാദേശികഭാഷയില്‍ത്തന്നെ അവര്‍ ആരോടും എന്തും ചോദിക്കും.' തൃശൂര്‍കാരനില്‍ രഞ്ജിത് കണ്ട ഈ ആത്മാര്‍ത്ഥത തന്നെയാണ് പ്രാഞ്ചിയേട്ടനെക്കൊണ്ട് പുണ്യാളനുമായി സംസാരിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.

ടിപ്പിക്കല്‍ തൃശൂര്‍ ഭാഷ ഏറ്റവുമധികം സമരസപ്പെട്ടിരിക്കുന്നത് നസ്രാണി ഭാഷയോടാണ്. അതേ സമയം ഏതാണ്ടെല്ലാ തൃശൂര്‍ക്കാരുടെയും മലയാളത്തില്‍ പറച്ചിലിന്റെ ഈണത്തിന് ഒരു ഏകതാനതയുണ്ടുതാനും. അങ്ങാടിജീവിതവുമായി ബന്ധപ്പെട്ട് രൂപീകൃതമായ പ്രാദേശികഭാഷാഭേദത്തിന്റെ പാരമ്പര്യം ക്രിസ്ത്യാനികള്‍ക്കുതന്നെയാണ് കൂടുതലായി അവകാശപ്പെടാനാവുക. വള്ളുവനാടന്‍ ഭാഷാശൈലിയില്‍ നിന്ന് പരമാവധി അകലുമ്പോള്‍ത്തന്നെ അത് കൊച്ചി ഭാഷാഭേദത്തിന്റെ സ്വാധീനവലയത്തില്‍ അധിഷ്ഠിതമാകുകയും ചെയ്യുന്നു. പദങ്ങളിലുണ്ടാകുന്ന വര്‍ണ്ണലോപം തന്നെ മാതൃകയായെടുക്കാം .'നമ്മള്‍ ' എന്ന പദം കൊച്ചിയില്‍ അന്ത്യവര്‍ണ്ണം ലോപിച്ച് 'നമ്മ, നുമ്മ' എന്നിങ്ങനെയും തൃശൂരില്‍ ആദ്യവര്‍ണ്ണം ലോപിച്ച് 'മ്മള് 'എന്നായും മാറുന്നു. ലോപം പദത്തിന്റെ ആദിമധ്യാന്തങ്ങളിലെവിടെയാണെങ്കിലും ശരി പ്രയോഗത്തിലെ ചുരുക്കലാണ് ഇവിടെ ശ്രദ്ധേയമാകുന്നത്.

വളരെക്കുറച്ച് കാര്യം പറഞ്ഞ് പെട്ടെന്നവസാനിപ്പിക്കുക എന്നത് വ്യാപാരസമൂഹത്തിന്റെ രീതിയാണ്. അത് ധ്വനിപ്രധാനമായിരിക്കുകയും ചെയ്യും. തൃശൂരിലെ അങ്ങാടിജീവിതത്തിന്റെ പുരാതനചിത്രം നായരങ്ങാടിയില്‍ നിന്ന് പരിശോധിച്ചു തുടങ്ങിയാല്‍പ്പോലും വാമൊഴിയിലെ സംക്ഷിപ്തസ്വഭാവം വ്യക്തമാകും. നായന്‍മാര്‍ നടത്തിയ കച്ചവടം പുരോഗമനപരമാകാത്ത കാലയളവില്‍ കൃസ്ത്യാനികളെ ഇവിടെയെത്തിച്ച് കച്ചവടപരമായ ചുമതലകള്‍ നല്‍കിയത് ആധുനിക തൃശൂരിന്റെ ശില്‍പ്പിയായ ശക്തന്‍ തമ്പുരാനായിരുന്നു. 1776-ല്‍ ടിപ്പുസുല്‍ത്താന്റെ ആക്രമണത്തെത്തുടര്‍ന്ന് ക്ഷേത്രനഗരമായ തൃശ്ശിവപേരൂര്‍ ഛിന്നഭിന്നമായി. സാമ്പത്തികമായി നേരിട്ട തകര്‍ച്ചയില്‍ നിന്നു കരകയറാനും തൃശൂരിനെ ഒരു വാണിജ്യകേന്ദ്രമാക്കാനുമുള്ള ഉറച്ച തീരുമാനത്തോടെയാണ് ശക്തന്‍തമ്പുരാന്‍ ക്രിസ്ത്യാനികളെ തൃശൂരിലേക്ക് ക്ഷണിച്ചത്. 18-ാം നൂറ്റാണ്ടിന്റെ ആദ്യകാലയളവുവരെ തൃശ്ശിവപേരൂരില്‍ കൃസ്ത്യാനികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. 1794 മുതല്‍ ഇവിടെ സ്ഥിരതാമസമാക്കിയ ക്രിസ്ത്യാനികള്‍ കഠിനാദ്ധ്വാനത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കച്ചവടത്തിന്റെയും സാമ്പത്തികസ്രോതസുകളുടെയും വ്യക്തമായ അടിത്തറ പാകി. കുടിയിരുത്തപ്പെട്ട നസ്രാണികളുടെ ഭാഷ ഇവിടുത്തെ സവിശേഷഭാഷയുമായി സമരസപ്പെടുകയായിരുന്നു.

സാറാ ജോസഫിന്റെ 'ആലാഹയുടെ പെണ്‍മക്കള്‍' ഈ ഭാഷാസവിശേഷതയുടെ പഠനാര്‍ഹമായ ഉദാഹരണങ്ങളിലൊന്നാണ്. അമ്മാമയുടെ വാമൊഴി കഥാചരിത്രം എന്ന ഭാഗം നോക്കുക;

'ആരീം പറഞ്ഞട്ട് കാര്യല്യ ക്ടാവേ. ഇദ് അങ്ങന്‍ത്തെ ഒര് സലണ്. കണ്ടോടത്ത്്‌ന്നൊക്കെ ആളില്ല്യാത്ത ശവങ്ങളും ചത്തതും ചീഞ്ഞതും ഒക്ക്യാ കൊണ്ടന്ന് ഇവിട്യാ തട്ടും. തല്ലിക്കൊന്ന പേപ്പട്ടീണ്ടാവും .തെണ്ടന്‍തല്ലിച്ചത്ത പോത്തുണ്ടാവും. അതിന്റെ മീതക്ക് ചത്ത മനിഷ്യരാ വലിച്ചെറിയും. അതങ്ങടാ കെടന്ന് ചീഞ്ഞട്ട് അഞ്ചുവെളക്കിന്റവട വര ശൂരടിക്കും. പേടിച്ചട്ട് ഒര് മനിഷ്യന്‍ ഈ വഴിക്കാ നടക്കില്ല. നീയെന്തൂട്ടാ ക്ടാവേ പറയണേ? അന്ന് ഗോസായിക്കുന്ന് ഒറ്റക്ക് കേറാന്‍ ദയിര്യള്ള ഒരാങ്കുട്ടീല്യ തൃശൂരങ്ങാടീല്ന്ന്! അറിയ്വോ? നട്ടുച്ചയ്ക്ക്്ണ് പിശാശ്ക്കഌടെ തേര്‍വാഴ്ച. നിന്റപ്പാപ്പന്‍ കണ്ണോണ്ടാ കണ്ടട്ട്ണ്ട്. തന്ത വല്യേ ദയിര്യശാല്യാ. ബേന്റ് സെറ്റില്‍ത്തെ ചങ്ങാതിമാരോടാ വാത് വച്ചട്ട് ഒറ്റക്ക് ഗോസായിക്കുന്നാ കേറി. തന്തേനെ എരികേറ്റിവിട്ടത് മ്മടെ മുണ്ടനെറപ്പായീരപ്പനാ, നഗാരം കൊട്ടണ ചാക്കുണ്ണി! മ്മടെ പൊട്ടന്‍ തന്ത ഗോസായിക്കുന്നാ കഴിഞ്ഞപ്പ വെറയ്കാനാ തൊടങ്ങീല്ല്യോ? ന്തൂട്ടായാലും ഗോസായിക്കുന്നാ കഴിഞ്ഞ കോക്കാഞ്ചറിണേ.ഇപ്പ, മ്മടെ തലവെട്ട്യള്‍ടെ ശീമബങ്കളാവ് നിക്കണ സലല്യേ, അവടെത്ത്യപ്പോ തന്ത ഒരു നില്‍പാ നിന്നു! എന്തൂട്ട്ണ്? നട്ടുച്ചയ്ക്ക് പന്തങ്ങളും പിടിച്ചട്ട് വരിവര്യായിട്ട്്ണ് പ്രേതങ്ങള് പോണേ. കര്‍ത്താവീശോ മിശിഹായേ. തന്ത ഉട്‌ത്തേലാ മുള്ളി. അപ്പവടെ വീണു. പിന്നെ തരി ബോദണ്ടാ? കൊറേ നേരം തട്ടും തറേല്യാണ്ട് ആ കെടപ്പാ കെടന്നു.' (ആലാഹയുടെ പെണ്‍മക്കള്‍/ നോവല്‍/ സാറാജോസഫ്)

കൊടുങ്ങല്ലൂര്‍ ഭാഗത്തെ 'ഞങ്ങള്‍' തൃശൂരെത്തുമ്പോള്‍ 'മ്മള് ' ആയി മാറുന്നു. ഭാഷാപരമായും വ്യാകരണപരമായും ഉള്ള വിപുലമായ വ്യതിയാനങ്ങളാണ് തൃശൂര്‍ഭാഷയുടെ പ്രത്യേകത. 'മ്മളിപ്പൊ ദെവിടേക്കാ പോണേ..?' - ഭാഷ ചുരുക്കുകയാണിവിടെ .'കുട്ടി' എന്നതിന് 'ക്ടാവെ'ന്നു പറയും. അതു പിന്നെയും പരിണമിച്ച് 'ക്‌റാവ'ാകുന്ന (ട എന്നത് റ യാകുന്നു) സ്ഥലവുമുണ്ട്. പറയുന്നതിലുള്ള എളുപ്പമാക്കല്‍ ജീവിതവീക്ഷണത്തിന്റെ ഭാഗമായി വരുന്നതാകാം ഇതിനു കാരണം. ഇത്തരം ഒഴിവാക്കലുകള്‍ ഒരുവശത്തുള്ളപ്പോള്‍ത്തന്നെ ചില വാക്കുകളില്‍ കൂട്ടിച്ചേര്‍ക്കലുകളും നടക്കുന്നുണ്ട്. 'തമ്മില്‍ തമ്മില്‍' എന്നുള്ളതിന് 'തമ്മാമ്മില്‍' എന്നു പറയുന്നത് അപ്രകാരമാണ് . ഇത് തൃശൂരില്‍ മാത്രമുള്ള പ്രയോഗമാണ്. കോവിലനെപ്പോലെയുള്ള എഴുത്തുകാര്‍ ഇത്തരം പ്രയോഗങ്ങള്‍ രചനകളില്‍ നിര്‍ലോഭം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 'നിന്നെക്കൊണ്ടുകൂട്ടിയാ കൂട്വൊടാ...' എന്നിങ്ങനെ സവിശേഷപ്രയോഗങ്ങള്‍ വേറെയും നിരവധിയുണ്ട്. അന്ത്യലോപം, ആദ്യലോപം തുടങ്ങിയ നിയമങ്ങള്‍ ഒരുപക്ഷേ ഏറ്റവുമധികം പ്രകടമാകുന്ന പ്രാദേശികഭാഷാഭേദം തൃശൂരിന്റെതായിരിക്കും. അപ്പൊഴുത്- അപ്പോള്‍ - അപ്പോ - -പ്പോ, ക്ലീനര്‍ ലോപിച്ചാല്‍ കിളി. ഇങ്ങനെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട് . ദ്രാവിഡഭാഷയിലെ അംഗീകൃത നിയമങ്ങള്‍ പലതുമാണ് ഈ ഭാഷാന്തരങ്ങളില്‍ സാധൂകരിക്കപ്പെടുന്നത്.

ഇവ്വിധത്തിലുള്ള സൂക്ഷ്മവും സ്ഥൂലവുമായ വ്യതിയാനങ്ങള്‍ അണുവിട വ്യതിചലിക്കാതെ പ്രകടിപ്പിക്കുവാനാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ ശ്രമിച്ചിട്ടുള്ളത്.

പ്രാഞ്ചി : വെല സലാവുദ്ദീന്‍ പറഞ്ഞ വെല തന്നെ. വക്കുപൊട്ടാണ്ടെ ആ കാഷ് ഞാനങ്ങ് തരും... പക്ഷേ ഒരു ചെറിയപ്രശ്‌നണ്ട്... ഈ കൂട്ടുകുടുംബസെറ്റപ്പ്ന്ന് പറഞ്ഞാ... ഞാനിത് കൊറേ ഡീല് ചെയ്തിട്ട്ള്ളതാ.ഇപ്പോ മ്മളൊരു സ്ഥലം കണ്ട് , വെലൊറപ്പിച്ച് , അഡ്വാന്‍സാ വീശും... അപ്പ,ദാ വര്ണു ഒരു പാര്‍ട്ടി. ന്റെ ഭാഗം വില്‍ക്കണില്ലാന്ന് പറഞ്ഞ് ഒരു കോടാലി എടുത്തെറിയും ആ എടപാടില്‍ക്ക്... അങ്ങനെണ്ടായിട്ടിണ്ട്... അങ്ങനെ വല്ലതും ഇവ്‌ടൊണ്ടോ.. അതാ എനിക്ക് ക്ലിയറാവണ്ടെ... എന്താ ഉതുപ്പേട്ടാ... മമ്മൂട്ടി എന്ന നടന്‍ നൂറുശതമാനവും കച്ചവടക്കാരനായ തൃശൂര്‍ക്കാരന്‍ അരിപ്രാഞ്ചി ആയി മാറുകയാണിവിടെ.

പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റില്‍ അഭിനയിച്ചിരിക്കുന്നവരില്‍ അധികവും തൃശൂര്‍കാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്നസെന്റ്, ഇടവേള ബാബു, ബിജുമേനോന്‍, ടി ജി രവി, ശ്രീജിത്ത് രവി എന്നിവരെല്ലാം തൃശൂര്‍കാരാണ്. ടിനിടോം ആലുവക്കാരനാണെങ്കിലും തൃശൂര്‍ഭാഷയെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നു. സിനിമയില്‍ ആദ്യന്തം നിറയുന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഇവരോടൊപ്പം ചേരുമ്പോള്‍ ഭാഷാപരമായുണ്ടാകാനിടയുള്ള താരതമ്യപ്പെടുത്തലുകളെപ്പോലും അനായാസം മറികടക്കാന്‍ മമ്മൂട്ടിക്കു കഴിഞ്ഞു. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ കയ്യില്‍ സുഭദ്രമായ ഒരു കഥാപാത്രത്തെയും അതിനുതകുന്ന വാമൊഴിവൈവിധ്യത്തെയും സൃഷ്ടിച്ച സാഹചര്യം  രഞ്ജിത്ത് ഇങ്ങനെയോര്‍ക്കുന്നു.

'5വര്‍ഷം അതായത് 19 വയസ് മുതല്‍ 23വയസുവരെ ഞാന്‍ ജീവിച്ചിരുന്ന സ്ഥലമാണ് തൃശൂര്‍. സ്‌കൂള്‍ ഓഫ് ഡ്രാമയിലുണ്ടായിരുന്നപ്പോള്‍... ആ പീരീഡില്‍ തൃശൂര്‍ ഭാഷയുടെ കൃത്യമായ ഒരു ഒബ്‌സര്‍വേഷന് അവസരമുണ്ടായിരുന്നു.'

നസ്രാണികള്‍ക്കിടയില്‍ നിന്നാണ് വ്യാപാരസമൂഹത്തിന്റെ ഭാഷ വികാസമെടുത്തത്. ഇതര സാമൂഹികഘടകങ്ങള്‍ക്കൊപ്പം തൊഴിലും ഭാഷാസമൂഹങ്ങളെ രൂപീകരിക്കാന്‍ കാരണമാകുന്നുണ്ട്. വാണിയംകുളത്ത് കാലികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ചന്തയില്‍പ്പോലും അവരുടേതായ ഭാഷയുണ്ട; കച്ചവടക്കാര്‍ക്കുമാത്രം മനസ്സിലാവുന്ന ഭാഷയാണതെന്നു മാത്രം. ചെറിയ മുതല്‍ മുടക്കു കൊണ്ട് വലിയ ലാഭമുണ്ടാക്കുന്ന ബിസിനസ് രീതി ഭാഷയില്‍ വരുന്നത് ഇപ്രകാരമാണ്. ഒരുദാഹരണം നോക്കൂ. എന്തു കൂട്ടമാണ് - എന്താണ് വിശേഷം എന്നാണ് അതിന്റെ അര്‍ത്ഥം; 'എന്തൂട്ടറ' എന്നാണ് പറയുക.

ഇവിടെ നസ്രാണികള്‍ക്കിടയിലും വാമൊഴിവ്യതിയാനങ്ങള്‍ നിരവധിയുണ്ട്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റില്‍ വിദ്യാസമ്പന്നരായ കഥാപാത്രങ്ങള്‍ക്കിടയില്‍ക്കാണുന്ന ഭാഷാപ്രത്യേകതകള്‍ അതു വെളിപ്പെടുത്തുന്നവയാണ് . തൃശൂരിലെ അരിയങ്ങാടി,അഞ്ചുവിളക്ക് എന്നിവിടങ്ങളിലൊക്കെയുള്ള ടിപ്പിക്കല്‍ തൃശൂര്‍ഭാഷയുടെ കളിയാണ് പ്രാഞ്ചിയും കൂട്ടരും നടത്തുന്നത്. മിക്കവാറും പള്ളികളോടൊക്കെ ചേര്‍ന്ന് വീടുകളില്‍ നിരനിരയായി രൂപപ്പെട്ട അങ്ങാടിജീവിതത്തിന്റെ ഉപോല്‍പ്പന്നം കൂടിയാണിത്. തൃശൂര്‍അങ്ങാടിക്കും ഒല്ലൂരിനും ഇടക്കുള്ള സ്ഥലങ്ങള്‍, ആരാധനാലയത്തെ ചുറ്റിപ്പറ്റിയുള്ള ജീവിത പശ്ചാത്തലം എന്നിവയില്‍ നിന്നെല്ലാമാണ് പ്രാഞ്ചിയില്‍ നാം കാണുന്ന ഭാഷ രൂപമെടുത്തത്. പ്രാഞ്ചിയേട്ടന്റെ മനസ്സു പിടിച്ചടക്കിയ സുന്ദരി പത്മശ്രീയും മറ്റും പ്രതിനിധാനം ചെയ്യുന്ന തിരുവമ്പാടി ക്ഷേത്രപരിസരം, കിഴക്കുംപാട്ടുകര തുടങ്ങിയ ഭാഗങ്ങളില്‍ ഭാഷ തന്നെ ഒന്നു വേറെയാണ്.

ഇവിടുത്തെ വ്യാകരണസംബന്ധിയായ വ്യതിയാനം പ്രധാനമായും വേറൊരുതരത്തിലുള്ള ക്രിസ്തീയരൂപീകരണത്തിന്റെ ഭാഗം കൂടിയാണ് . തൃശൂര്‍ നഗരത്തില്‍ നിന്നു മാറി കുന്നംകുളത്തുള്ള പ്രാദേശികഭാഷാവ്യതിയാനങ്ങള്‍ പരിശോധിക്കാം. ഇവിടെയുള്ള നസ്രാണിവിഭാഗം തൃശൂര്‍ നഗരത്തിലേതുപോലെ കത്തോലിക്കരല്ല. കുന്നംകുളത്തുകാര്‍ നിര്‍മ്മിക്കുന്ന വീടിന്റെ പാറ്റേണില്‍പ്പോലും സാംസ്‌കാരികമായ വ്യതിയാനം ദൃശ്യമാണ്. ഇവര്‍ വീടു പണിയുന്നത് റോഡിലേക്കുകയറ്റിയാണ്; പറമ്പെല്ലാം വീടിന്റെ പിന്‍ഭാഗത്തുമുണ്ടാവും.

തൃശൂരില്‍ നസ്രാണിഭാഷയും നായര്‍ഭാഷയും തമ്മില്‍ കാര്യമായ വ്യതിയാനങ്ങളുണ്ട്. 'എന്തൂട്ട്‌റ' എന്ന് ഒരു നായരോ നമ്പൂതിരിയോ ചോദിക്കാറില്ല. അവര്‍ക്ക് അവരുടേതായ ഭാഷാഭേദം തന്നെയുണ്ട് .എന്നാല്‍ വ്യാപാരസമൂഹവുമായുള്ള അടുത്ത സഹകരണം കൊണ്ട് പല വാക്കുകളിലും ഐകരൂപ്യം ഉണ്ടായിട്ടുണ്ടുതാനും. പൂങ്കുന്നം ഭാഗത്തേക്കു പോകുന്ന വഴി പ്രധാനമായും ബ്രാഹ്മണന്‍മാരുടെ സാന്നിധ്യമേഖലയാണ്; പ്രത്യേകിച്ചും തമിഴ്ബ്രാഹ്മണന്‍മാര്‍. ഗോസായിക്കുന്ന് പൊതുവെ ക്രിസ്ത്യാനികള്‍ താമസിച്ചിരുന്ന സ്ഥലമാണ്. അവരുടെ സ്വാധീനം ഒല്ലൂര്‍ വരെ നീളും. ഇവിടെയെല്ലാം വാമൊഴിവഴക്കങ്ങളില്‍ ചെറുതും വലുതുമായ വ്യതിയാനങ്ങളുണ്ടാകുന്നുണ്ട്. അയ്യന്തോളുകാരുടെ ഭാഷയല്ല നഗരത്തിലേത്. തൃശൂര്‍ നഗരഭാഷയില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട് കുന്നംകുളംഭാഷക്ക്. മണലൂര്‍ വരുന്ന ഭാഷാഭേദം മറ്റ് സ്ഥലങ്ങളില്‍ ഉണ്ടാകണമെന്നില്ല. ഏനാമ്മാവ് ഭാഗത്ത് മുസ്ലീങ്ങളാണ് കൂടുതലുള്ളത്. സ്വാഭാവികമായി അവരുടെ അധീശത്വം അവിടുത്തെ ഭാഷാഭേദത്തില്‍ പ്രകടമാവും. നാട്ടികയിലെത്തുമ്പോള്‍ പ്രാധാന്യം ഈഴവവിഭാഗത്തിനാകുന്നു.
'പ്രാഞ്ചിയേട്ടനില്‍ പ്രാദേശികമായി നിലനില്‍ക്കുന്ന സ്‌ലാങ്ങിനെ അതേപടി കൊണ്ടുവരാന്‍ മമ്മൂട്ടിക്കു കഴിഞ്ഞിട്ടുണ്ട്. സമ്മതിച്ചു കൊടുക്കണം. വലിയ കഴിവാണത്. ഒരു പക്ഷേ എഴുതാനത് എളുപ്പമായിരിക്കും എന്നാല്‍ പറയുന്നതത്ര ഈസിയല്ല... വിവിധഭാഷാഭേദങ്ങള്‍ സിനിമയിലൂടെ ഏറ്റവും ഫലപ്രദമായി പറഞ്ഞയാളാണദ്ദേഹം.' സാറാ ജോസഫ് വിലയിരുത്തുന്നു.

കുറിക്കുകൊള്ളുന്ന നര്‍മ്മം, സര്‍കാസം കലര്‍ന്ന ജീവിതവീക്ഷണം എന്നിവയൊക്കെ തൃശൂര്‍കാരെയും അവരുടെ ഭാഷയെയും വേറിട്ടതാക്കുന്നു. അതേസമയം ഭാഷ വളരെ ഋജുവാണുതാനും; വളച്ചുകെട്ടലില്ല. ആലങ്കാരികഭാഷയിലവര്‍ വിശ്വസിക്കുകയും ചെയ്യുന്നില്ല. ഭാഷയെ ഏറ്റവും ചുരുക്കി ഉപയോഗിക്കുന്നവരാണ് തൃശൂര്‍കാര്‍; കുന്നംകുളത്തുകാര്‍ പ്രത്യേകിച്ചും. വി കെ എന്‍, ടി ഡി രാമകൃഷ്ണന്‍, ഐപ്പ് പാറമേല്‍ തുടങ്ങി ഈ ഭാഷയുടെ പ്രയോക്താക്കളായ സാഹിത്യകാരന്‍മാരും നിരവധിയാണ്.

തൃശൂരിന്റെ വാമൊഴിചരിതത്തില്‍ കാലം രേഖപ്പെടുത്തുന്ന കഥാപാത്രമാണ് പ്രാഞ്ചി.ചിത്രത്തിന്റെ അവസാനസംഭാഷണമായി പ്രാഞ്ചി പുണ്യാളനോടാവശ്യപ്പെടുന്നതിങ്ങനെയാണ്.
പ്രാഞ്ചി : പുണ്യാളോ... ഞങ്ങളപ്പനും മോനും കൂടെ ഒരു പരീക്ഷ്യഴുതാന്‍ പോവ്വാട്ടോ... ഒരു ആള്‍ ദ ബെസ്റ്റ് പറഞ്ഞേ...


ചിത്രം കാണുന്ന സമസ്തപ്രേക്ഷകരും ഇവിടെ പ്രാഞ്ചിക്ക് ആള്‍ ദി ബസ്റ്റ് പറയുന്നു. കാണികള്‍ക്ക് ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസെന്ന പ്രാഞ്ചിയേട്ടന്‍ എത്രത്തോളം സ്വീകാര്യനായി എന്നതിന് മറ്റു തെളിവുകളുടെ ആവശ്യമില്ല. ഒപ്പം തൃശൂര്‍ഭാഷയുടെ അംബാസഡറായി മാറുന്ന മമ്മൂട്ടിയുടെ അഭിനയത്തികവിന് കരുത്താര്‍ന്ന മറ്റൊരു അഭ്രസാക്ഷ്യവുമാകുന്നു ഈ കഥാപാത്രം .

കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

Wednesday, April 6, 2011

ഉറുമി (Urumi)

ചരിത്രത്തിന്റെ ഏടുകള്‍ ചലച്ചിത്ര കാവ്യങ്ങളായി മാറുക എന്നത് മലയാള സിനിമയെ സംബന്ധിച്ചടത്തോളം പുതിയൊരു കാര്യമല്ല. കേരള ചരിത്രത്തിലെ വീരപുരുഷന്മാരേയും പ്രധാനപ്പെട്ട സംഭവ വികാസങ്ങളേയുമെല്ലാം നാം തിരശ്ശീലയില്‍ കണ്ടു കഴിഞ്ഞു. അതിപ്പോള്‍ കേരള വര്‍മ്മ പഴശ്ശിരാജയില്‍ എത്തി നില്‍ക്കുകയാണ്. ആ ഗണത്തിലേക്കാണ് ഉറുമി എത്തിച്ചേരുന്നത്. നമുക്ക് മുന്നിലെത്തിയ ചരിത്ര സിനിമകളിലെല്ലാം തന്നെ, ചരിത്രത്തിന്റെ നേര്‍ പരിച്ഛേദമാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഒരു കാലഘട്ടത്തിലെ ചില സാങ്കല്പിക കഥാപാത്രങ്ങളുടേയും അവരുടെ പോരാട്ട വീര്യത്തിന്റേയും കഥ പറയുകയാണ് ഉറുമിയിലൂടെ. ചരിത്രത്തിനും സാങ്കല്പികതയ്ക്കുമിടയിലൂടെയുള്ള നൂല്‍പ്പാലത്തിലൂടെയാണ് ഉറുമി എന്ന ചിത്രം സഞ്ചരിക്കുന്നത്.

ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍, നടന്‍ പൃഥ്വിരാജ്, വ്യവസായി ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന്‍ തുടങ്ങിയ ആഗസ്ത് സിനിമ എന്ന സിനിമാ കമ്പിനിയുടെ ബാനറില്‍, ഇവര്‍ തന്നെ നിര്‍മ്മിച്ച ചിത്രമാണ് ഉറുമി. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സന്തോഷ് ശിവന്‍ മലയാളികള്‍ക്കായി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഒരു പക്ഷേ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ഉറുമി. സാങ്കേതിക വശങ്ങളില്‍ സമീപകാല മലയാള സിനിമയെ പിന്തള്ളുന്ന ഉറുമി, താരനിര കൊണ്ടും സമ്പുഷ്ടമാണ്. പൃഥ്വിരാജിനെ കൂടാതെ, പ്രഭുദേവ, ജനീലിയ ഡിസൂസ, വിദ്യാ ബാലന്‍, ആര്യ, തബു, ജഗതി ശ്രീകുമാര്‍, നിത്യാ മേനോന്‍, അമോല്‍ ഗുപ്ത, ശശി കലിംഗ എന്നിവരും ഈ ചിത്രത്തിലുണ്ട്. ഇവര്‍ക്കൊപ്പം ഗാമയേയും കൂട്ടരേയും അവതരിപ്പിക്കുന്ന ഏതാനും വിദേശ നടന്മാരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

പതിനഞ്ചാം നൂറ്റാണ്ടിലാണ് ആദ്യമായി കടലു കടന്ന് വിദേശീയര്‍ മലയാള മണ്ണില്‍ കാലുകുത്തുന്നത്. പോര്‍ച്ചുഗീസുകാരനായ വാസ്കോ ഡ ഗാമയാണ് കാപ്പാട്ട് കപ്പലിറങ്ങിയത്. കേരളത്തിലെ കുരുമുളകടങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ അനന്തമായ വ്യാപാര സാധ്യതകള്‍ കണ്ട ഗാമ, പോര്‍ച്ചുഗലിലേക്ക് മടങ്ങിയെങ്കിലും, പിന്നീട് 1502-ല്‍ പോര്‍ച്ചുഗല്‍ രാജാവായ മാനുവല്‍ ഒന്നാമന്റെ നിര്‍ദ്ദേശാനുസരണം വീണ്ടും കേരളത്തിലെത്തി. എന്നാല്‍ ആ വരവില്‍, മെക്കയില്‍ നിന്നും തീര്‍ത്ഥാടകരുമായി മടങ്ങിയ കപ്പല്‍ ഗാ‍മ ആക്രമിക്കുകയും, അവരെ കൊല്ലുകയും ചെയ്യുന്നു. ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഉറുമിക്കു വേണ്ടിയുള്ള കഥാ സാഹചര്യം ഒരുക്കിയിരിക്കുന്നത്. ആ ആക്രമണത്തില്‍‍ നിന്നും രക്ഷപ്പെട്ട ഒരേ ഒരാള്‍ ചിറക്കല്‍ കുത്തുവിളക്കിന്റെ മകന്‍, കേളു നയനാരായിരുന്നു. തന്റെ അച്ഛനെ വധിച്ച ഗാമയുടെ തലയരിയുമെന്ന് പ്രതിജ്ഞയെടുക്കുന്ന കേളു, കപ്പലില്‍ കൊല്ലപ്പെട്ടവര്‍ ബാക്കി വക്കുന്ന സ്വര്‍ണ്ണം കൊണ്ട് ഒരു ഉറുമി തീര്‍ക്കുന്നു. ആ ഉറുമിയുമായി, 1524-ലെ ഗാമയുടെ അടുത്ത വരവിനായി കാത്തിരിക്കുന്നു. ഒടുവില്‍ ഗാമയെത്തുമ്പോള്‍, ഗാമയുമായുള്ള കേളു നയനാരുടെ പോരാട്ടമാണ് ചിത്രത്തിന്റെ കഥ.

ശങ്കര്‍ രാമകൃഷ്ണനാണ് ഉറുമിയുടെ കഥയും, തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ കഥയൊരുക്കിയിരിക്കുന്നതില്‍ ശങ്കര്‍ പ്രകടിപ്പിച്ചിരികുന്ന കരവിരുത് ഇതില്‍ പ്രകടമാണ്. ചരിത്രത്തില്‍ നിന്നും ഭാവനയില്‍ മെനഞ്ഞ കഥ ഉറുമിക്കായി കണ്ടെത്തുമ്പോള്‍, അതിലുണ്ടാകാവുന്ന കടമ്പകളെ സമര്‍ത്ഥമായി മറികടക്കാന്‍ ശങ്കറിന് കഴിഞ്ഞിട്ടുണ്ട്. ചിത്രം ആരംഭിക്കുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും, പിന്നെ അതിനെ പതിയെ പതിനഞ്ചാം നൂറ്റാണ്ടിലേക്ക് പറിച്ചു നടുകയും ചെയ്യുന്ന രീതിയും ആകര്‍ഷകമായി മാറി. പഴുതുകള്‍ നല്‍കാതെ എഴുതിയിരിക്കുന്ന തിരക്കഥ, ചിത്രത്തിന്റെ വാണീജ്യ താല്പര്യങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നതാണെന്നു തോന്നുന്നു. കാരണം, വിദ്യാ ബാലനേയും തബുവിനേയും പോലുള്ള അഭിനേതാക്കളെ ചിത്രത്തിലെത്തിച്ചതും, ഈ തിരക്കഥയിലെ ഇത്തരം ഇടപെടലുകളാണ്. തിരക്കഥ മികച്ചു നില്‍ക്കുമ്പോള്‍, അല്പമെങ്കിലും പാളുന്നത് സംഭാഷണങ്ങളാണ്. പല കഥാപാത്രങ്ങളുടേയും സംഭാഷണങ്ങള്‍ ഇടയ്ക്ക് കല്ലുകടി ഉണ്ടാക്കുന്നുണ്ട്. അതു പോലേ അങ്ങിങ്ങായി ദ്വയാര്‍ത്ഥ പ്രയോഗങ്ങളും കടന്നു വരുന്നു. പക്ഷേ അതു സ്ഥിരം പാറ്റേണില്‍, തമാശ സൃഷ്ടിക്കുവാനായി ചെയ്തിട്ടുള്ളതല്ല എന്നത് ഒരു വസ്തുതയാണ്.

ശക്തമായ തിരക്കഥയെ പരിപൂര്‍ണ്ണമായി ഉപയോഗിക്കുകയും അതിനെ താന്‍ മനസ്സില്‍ കണ്ട രീതിയില്‍ ചിത്രീകരിക്കുകയും ചെയ്യുക എന്ന കര്‍ത്തവ്യം വളരെ ഭംഗിയായി സന്തോഷ് ശിവനെന്ന സംവിധായകന്‍ നിര്‍വഹിച്ചിരിക്കുന്നു. അതാണ് ഉറുമിയെ ഒരു സന്തോഷ ശിവന്‍ ചിത്രമാക്കി മാറ്റുന്നത്. കഥാപാത്ര നിര്‍ണ്ണയത്തിലും സംവിധായകന്റെ മികവ് വ്യക്തമാണ്. പ്രഭുദേവയും ജനീലിയയുമെല്ലാം, ഉറുമിയിലെത്തിയിരിക്കുന്നത് അതിന്റെ തെളിവാണ്. ഒരു ഛായാഗ്രാഹകന്‍ സംവിധായകനാകുമ്പോള്‍ എന്നും സംഭവിക്കുന്നതു പോലെ, ചിത്രത്തിനുടനീളം ദൃശ്യ ഭംഗി പകരാന്‍ സന്തോഷ് ശിവനു കഴിയുന്നു. ചിത്രത്തെ ആകര്‍ഷമാക്കുന്നതില്‍ ഈ ഒരു വസ്തുത വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. പക്ഷേ പല സ്ഥലങ്ങളിലും സന്തോഷ് ശിവന്റെ അശോകയിലെ രംഗങ്ങളുമായി ഉറുമിയിലെ പല രംഗങ്ങള്‍ക്കും ഒരു വിദൂര സാമ്യം തോന്നുന്നുണ്ട്. മനോഹരമായി പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളെ ക്രോഡീകരിച്ചി‍രിക്കുന്നത് ശ്രീകര്‍ പ്രസാദെന്ന ചിത്രസംയോജകനാണ്. ഒരു ഏച്ചുകെട്ടലുമില്ലാതെയാണ് ശ്രീകര്‍ പ്രസാദ് ഉറുമിയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത്. അമിതമായി എഫക്റ്റുകള്‍ ഉപയോഗിച്ചിട്ടില്ലെന്നത് മാത്രമല്ല, ഉപയോഗിച്ചിരിക്കുന്നവ അതി വിദഗ്ദ്ധമായി ചിത്രത്തോട് കൂട്ടിയിണക്കിയിരിക്കുന്നു. പക്ഷേ അവിടിവിടെയായി ഉപയോഗിച്ചിരിക്കുന്ന സ്ലോമോഷനുകള്‍, അല്പം കൂടുതലായി പോയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഉറുമിയുടെ പ്രയോഗങ്ങളുടെ ‍ ആകര്‍ഷണം എപ്പോഴും അവ വേഗത്തില്‍ കാണിക്കുമ്പോഴാണ്, ഇതില്‍ അവ പൂര്‍ണ്ണമായും സ്ലോമോഷനിനേക്ക് മാറ്റിയിരിക്കുന്നു. കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരം പിഴവുകള്‍ ഒഴിവാക്കാമായിരുന്നു.

വന്‍ മുതല്‍ മുടക്കില്‍ ഇത്രയും വലിയ ചിത്രമെടുക്കുമ്പോള്‍, അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീ നടന്മാരെ കണ്ടെത്തുക എന്നത്. ഒരു പക്ഷേ, ഉറുമിയില്‍ ഇതിന് മുഴുവന്‍ മാര്‍ക്കും കൊടുക്കുവാന്‍ കഴിയുന്നു. പ്രധാന കഥാപാത്രമായ കേളു നയനാരെ പൃഥ്വിരാജ് നന്നായി അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ അവിടിവിടെയായുള്ള മസിലുപിടുത്തം ഒരല്പം ഒഴിവാക്കാമായിരുന്നു. കേളു നയനാരുടെ സന്തത സഹചാരിയായ വവ്വാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭുദേവ, അഭിനയത്തില്‍ നാമിതുവരെ കാണാത്ത അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം വിളിച്ചറിയിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ചിത്രത്തിലെ സര്‍പ്രൈസ് പാക്കേജ് എന്നത്, ജനീലിയ ഡിസൂസ അവതരിപ്പിച്ച അറയ്ക്കല്‍ ആയിഷ എന്ന കഥാപാത്രമാണ്. ചോക്ലേറ്റ് കഥാപാത്രങ്ങളില്‍ മാത്രം ഇതുവരെ അവരെ കണ്ടിരുന്ന നമ്മെ ഞെട്ടിക്കുന്ന പ്രകടനമാണ് ജനീലിയയുടേത്. വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രമായിട്ടുകൂടി, ആയിഷയെ തന്റേടത്തോടെ ഏറ്റടുത്ത്, മികച്ചതാക്കിയതില്‍ ജനീലിയ തീര്‍ച്ചയായുമൊരു കയ്യടി അര്‍ഹിക്കുന്നുണ്ട്. അതു പോലെ മറ്റൊരു മനോഹരമായ പ്രകടനം, ചെഞ്ചേരിക്കുറുപ്പിനെ അവതരിപ്പിച്ച ജഗതി ശ്രീകുമാറിന്റേതാണ്. സ്ത്രൈണം കലര്‍ന്ന ആദ്യ വേഷവും, പിന്നീട് പ്രതിനായക രൂപത്തിലേക്കുള്ള ഭാവപകര്‍ച്ചയും അതിമനോഹരമായാണ് ജഗതി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിറയ്ക്കല്‍ ബാലയെ അവതരിപ്പിച്ചിരിക്കുന്ന നിത്യാമേനോനും, ഭാനു വിക്രമനെ അവതരിപ്പിച്ചിരിക്കുന്ന അങ്കുര്‍ ഖന്നയും, ചിറക്കല്‍ രാജാവിനെ അവതരിപ്പിച്ചിരിക്കുന്ന അമോല്‍ ഗുപ്തയും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. വാസ്കോ ഡ ഗാമയായി റോബി പ്രാറ്റ്, എസ്താവിയോ ഡ ഗാമയായി അലക്സ് ഒനീല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ചെറുതെങ്കിലും ചിറയ്ക്കല്‍ കൊത്തുവാള്‍ എന്ന കഥാപാത്രത്തെ തമിഴ് നടന്‍ ആര്യയും ഭംഗിയാക്കിയിരിക്കുന്നു. വിദ്യാ ബാലന്‍ രണ്ടു കാലഘട്ടത്തിലെ കഥാപാത്രങ്ങളായി തിരശ്ശീലയിലെത്തുമ്പോള്‍, തബു ഒരു ഗാനത്തില്‍ മാത്രമൊതുങ്ങുന്നു.

ചിത്രത്തിന്റെ മികവുകൂട്ടാന്‍ ഗാനരംഗങ്ങള്‍ സഹായിക്കുമ്പോള്‍, വളരെക്കാലത്തിനു ശേഷം കുറെയധികം നല്ല ഗാനങ്ങളും ഈ ചിത്രത്തിലൂടെ പിറവി കൊണ്ടിട്ടുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എങ്ങാണ്ടിയൂര്‍ ചന്ദ്രശേഖരന്‍, റഫീഖ് അഹമ്മദ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയിരിക്കുന്നത്, സംഗീത സംവിധാനം ദീപക് ദേവ്. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ഗാനം, യേശുദാസും ശ്വേത മോഹനും ചേര്‍ന്നു പാടിയ, “ആരോ നീ ആരോ“ എന്ന ഗാനമാണ്. അതിമനോഹരമായി ഇതു ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ജോബ് കുര്യനും, റിതയും ചേര്‍ന്നു പാടിയ “ആരാണെ ആരാണേ” എന്ന ഗാനം ആലാപന ശൈലികൊണ്ടും ചിത്രീകരണം കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുമ്പോള്‍, ചിത്രത്തില്‍ ഒരു ഓളം പ്രതീതി നല്‍കാന്‍ ഇതു സഹായിക്കുന്നുണ്ട്. മഞ്ജരി പാടിയ, ”ചിമ്മി ചിമ്മി” എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയപ്പോള്‍, “ചലനം ചലനം”, “അപ്പാ” എന്നീ ഗാനങ്ങള്‍ മനോഹരമായി ആലപിച്ച പുതുശബ്ദം രശ്മി സതീഷും ഏറെ പ്രശംസ പിടിച്ചു പറ്റി. “തെലു തെലെ” എന്ന ഗാനം ആലപിച്ച രഞ്ജി, ആലാപന ശൈലികൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. “വടക്കു വടക്ക്” എന്ന ഗാനം ചിത്രത്തില്‍ ആലപിച്ചിരിക്കുന്നത് പൃഥ്വിരാജാണ്. ചിത്രങ്ങളുടെ നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഹമ്മദ് ഖാന്‍, മധു ഗോപിനാഥ്, വക്കം സജീവ്, ഉല്ലാസ് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ്. അതിമനോഹരമായി അവരാ ജോലി നിര്‍വഹിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ, ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെടുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാ‍ണ്, സൌണ്ട് മിക്സിങ് രാജ് കൃഷ്ണനും. ചിത്രത്തിലുടനീളം ഇവരുടെ മികവ് പ്രകടമാണ്.

ചരിത്രത്തിന്റെ കഥപറയുമ്പോള്‍, ആ കാലഘട്ടത്തിന്റെ വേഷവിധാനങ്ങളും അതിനൊപ്പിച്ചുള്ള കഥാപരിസരവും ആവശ്യമാണ്. മഹാരാഷ്ട്രയിലെ മല്‍ഷേജ ഖട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഭൂരിഭാഗവും സെറ്റുകള്‍ നിര്‍മ്മിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സെറ്റുകളൊരുക്കുന്നതില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബുവിന്റെ കരവിരുത് എത്ര അഭിനന്ദിച്ചാലും മതിവരില്ല. അത്ര ഭംഗിയായാണ് ഉറുമിയുടെ കഥാപരിസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിനായി വേഷവിധാനങ്ങള്‍ ഒരുക്കിയ ഏകാ ലഖാനി ഇതിനായി ഒരു നല്ല പഠനം തന്നെ നടത്തിയിട്ടുണ്ടെന്നു വ്യക്തം. കഥാപാത്രങ്ങളെ ഒരുക്കുന്നതില്‍ ചമയം നിര്‍വഹിച്ചിരിക്കുന്ന രഞ്ജിത്ത അമ്പാടി വലിയൊരു പങ്കു വഹിച്ചിരിക്കുന്നു. പലപ്പോഴും ചരിത്ര സിനിമകളില്‍. വേഷവിധാനങ്ങളിലും കഥാപരിസരങ്ങളിലും പ്രകടമായി കണ്ടുവരുന്ന കല്ലുകടി ഉറുമിയില്‍ കാണുന്നില്ല എന്നതു തന്നെ ഈ മൂന്നുപേരുടേയും മികവായി നമുക്ക് കാണാം. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് അനല്‍ അരശാണ്. കളരിപയറ്റിലെ ചുവടുകളും മറ്റും ഇടകലര്‍ത്തി അതിമനോഹരമായാണ് അനല്‍ ഉറുമിയുടെ സംഘട്ടനങ്ങള്‍ ചെയ്തിട്ടുള്ളത്. സാധാരണ നാം കാണുന്ന ട്രപ്പീസുകളി ഇതില്‍ ഇല്ല എന്നു തന്നെ പറയാം. അനല്‍ അരശിനൊപ്പം അഭിനന്ദിക്കപ്പെടേണ്ടത്, ചെറു സമയത്തിനുള്ളില്‍, കളരിപയറ്റും ഉറുമിപ്രയോഗവും പഠിച്ച് ഇതില്‍ അവതരിപ്പിച്ച ഇതിലെ, ജനീലിയ, പ്രഭുദേവ, പൃഥ്വിരാജ് തുടങ്ങിയ അഭിനേതാക്കളേയാണ്. അവരുടെ ആത്മാര്‍ത്ഥമായ ശ്രമവും, സംഘട്ടന രംഗങ്ങള്‍ക്ക് മിഴിവു പകരാന്‍ സഹായിച്ചു എന്നു വേണം കരുതാന്‍.

ചരിത്ര സിനിമകള്‍ പലതു കണ്ട മലയാളികള്‍ക്ക് ഉറുമി വേറിട്ടൊരു ദൃശ്യാനുഭവമായിരിക്കും. ഒരു താരത്തിന്റെ സിനിമ എന്നതിനപ്പുറം, ഒരു കൂട്ടം വ്യക്തികളുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഉറുമി നമുക്ക് മുന്നിലെത്തുന്നത്. ഒരു സിനിമയെന്നാല്‍ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യവും അവരുടെ കണ്ടുപഴകിയ നമ്പറുകളുമാണെന്നു വിശ്വസിക്കുന്നവരുടെ കണ്ണു തുറപ്പിക്കുവാനുതകുന്ന ചിത്രമാണ് ‘ഉറുമി’. ഒരു ചിത്രത്തിലെ എല്ലാ വിഭാഗവും ഇത്രയുമധികം ഒരു ചിത്രത്തിനായി സംഭാവനകള്‍ നല്‍കുന്ന മലയാള സിനിമകള്‍ അത്യപൂര്‍വ്വമാണ്. ആ ശ്രേണിയിലേക്കാണ് ഉറുമി വന്നു ചേര്‍ന്നിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ നിന്നും നിര്‍മ്മിക്കാന്‍ കഴിയുമെന്നും, അങ്ങനെയുള്ളവ മലയാളി പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നുമുള്ള ഒരു സന്ദേശം ഈ ചിത്രം നമുക്ക് തരുന്നുണ്ട്. ഉറുമി പോലെയുള്ള ചിത്രങ്ങള്‍ നമുക്കിന്ന് അനിവാര്യമാണ്. മലയാള സിനിമയെ ഗ്ലോബലാക്കാനുള്ള ശ്രമത്തിന്റെ ആദ്യ കാല്‍വയ്പാണിത്. ഇത്തരമൊരു സിനിമ മലയാളികള്‍ക്ക് സമ്മാനിച്ച ഇതിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഒരായിരം പൂച്ചെണ്ടുകള്‍.

എന്റെ റേറ്റിങ് : 8.5/10

വാല്‍ക്കഷണം : ഉറുമി ഇറങ്ങിയ അന്നുമുതല്‍, ബ്ലോഗുകള്‍, ചലച്ചിത്ര ഫോറങ്ങള്‍, ഓര്‍ക്കുട്ട് കമ്മ്യൂണിറ്റികള്‍ എന്നിവ വഴി ഇതിനെതിരെ നിരന്തരമായി നെഗറ്റീവ് കമന്റുകള്‍ പറഞ്ഞു നടക്കുന്ന ഒരു കൂട്ടം യൂണിവേഴ്സല്‍ താര ഫാന്‍സിനോട് ഒരേ ഒരു ചോദ്യം. “ഇനിയെങ്കിലും നിര്‍ത്തിക്കൂടെ?”
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.