Sunday, March 21, 2010

നാണമില്ലേ ശ്രീകാന്തേ, നാണം....?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശാപമായി എന്നും അറിയപ്പെടുന്ന ഒരു കാര്യമാണ് ടീം സെലക്ഷന്‍. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച്‌ പണ്ടേ കീറാമുട്ടിയായ ഒന്ന്‌. ലോബികളുടെ കളികള്‍ കൊണ്ട്‌ കുപ്രസിദ്ധമായിരുന്നു സെലക്ഷന്‍. സോണ്‍ തിരിച്ച്‌ സെലക്ടര്‍മാരെ നിയമിക്കുകയും, അവര്‍ ബി.സി.സി.ഐയുടെ നിയന്ത്രണം കയ്യാളുന്നവരുടെ ഏറാന്‍‌മൂളികളുമായിരുന്ന  ഒരു കാലഘട്ടമുണ്ടായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റില്‍. മുംബൈ ലോബി ശക്തമായി നിലനിന്നിരുന്ന ഒരു കാലം. ദക്ഷിണ മേഖലയില്‍ നിന്നും താരങ്ങള്‍ ടീമിലെത്താന്‍ പാടുപെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ നല്ലപ്രകടനം നടത്തിയാലും ടീമില്‍ സ്ഥാനം നേടുക എന്നത്‌ നടക്കാതിരുന്ന അവസ്ഥ. 1992 ല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ സ്ഥാനം നേടിയ, ഇന്ത്യയുടെ മുന്‍‌നായകന്‍ ഗാംഗുലിക്ക് കളിക്കാനായത്‌ വെറും 3 കളികള്‍ മാത്രം. അതിനു ശേഷം തുടര്‍ച്ചയായി 6 വര്‍ഷം ആഭ്യന്തരക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഗാംഗുലിക്ക്‌ ടീമിലെത്താനായില്ല. പിന്നീട്‌ 1997ന്‍ ഇംഗ്ലണ്ട്‌ പര്യടനത്തിലാണ് ഗാംഗുലി ടീമിലെത്തുന്നത്‌. അങ്ങനെ സെലക്ഷന്‍ എന്ന ഈ പ്രഹസ്സനം അവസാനിക്കുവാന്‍, ഗാംഗുലി ക്യാപ്റ്റനും, ജോണ്‍ റൈറ്റ്‌ കോച്ചും ആവേണ്ടി വന്നു. എന്നിരുന്നാല്‍ പോലും, പൂര്‍ണ്ണമായും സെലക്ഷനെ സുതാര്യമായില്ല എന്നതാണ് സത്യം. പിന്നീട്‌ ബംഗാള്‍ ലോബി ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്ന സമയം സെലക്ഷന്‍ കുറച്ചു കൂടി മെച്ചപ്പെട്ടു. എന്നാല്‍ വീണ്ടും മുംബൈ ലോബി ബി.സി.സിഐയുടെ തലപ്പത്ത്‌ വന്നതോടെ സെലക്ഷന്‍ വീണ്ടു പ്രഹസ്സനമാകുവാന്‍ തുടങ്ങി. അതിന്റെ പിന്നോടിയായി ഗാംഗുലി ഇന്ത്യന്‍ ക്യാപ്നറ്റ് സ്ഥാനത്തു നിന്നും നീക്കപ്പെടുകയും ഒന്നര വര്‍ഷത്തോളം ടീമിനു പുറത്തു നില്‍ക്കുകയും ചെയ്തു.

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ക്രിഷ്ണമാചാരി ശ്രീകാന്ത്‌ മുഖ്യ സെലക്ടറായതോടെ കാര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ചു. ഗാംഗുലി വീണ്ടും ടീമിലെത്തുകയും ചെയ്തു. ഒരു പരിധി വരെ സെലക്ഷനെ നന്നായി കൊണ്ടു പോകുവാന്‍ ശ്രീകാന്തിനു കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രിമിയര്‍ ലീഗെന്ന, കുട്ടിക്രിക്കറ്റിന്റെ പുതിയ രൂപത്തിന്റെ ടൂര്‍ണമെന്റു വന്നതോടെ കളി മാറി. ശ്രീകാന്ത്‌, ഇന്ത്യന്‍ നായകനായ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രമോട്ടറായി മാറി. ചെന്നൈ എന്ന സ്പിരിറ്റിന്റെ പുറത്തായിരുന്നു ഇത്‌. അതിനു പിറകെ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കളിക്കാര്‍ ഇന്ത്യന്‍ ടീമിലെത്തുവാന്‍ തുടങ്ങി. മന്‍പ്രീത്‌ സിംഗ്‌ ഗോണിയായിരുന്നു ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയത്‌. പിന്നീട്‌ പടി പടിയായി, ബദരീനാഥ്‌, റൈന, മുരളി വിജയ്‌, സുദീപ്‌ ത്യാഗി എന്നിങ്ങനെ പലരും ടീമിലെത്തി. ആഭ്യന്തര ക്രിക്കറ്റില്‍ കാര്യമായ പ്രകടനങ്ങള്‍ ഒന്നുമില്ലാത്ത അശ്വിന്‍ എന്ന കളിക്കാരനെ ആദ്യമായി നാം അറിയുന്നത്‌ ഐ.പി.എല്‍ 3 തുടങ്ങിയതിനു ശേഷമായിരുന്നു. എന്നാല്‍. അതിനു മുന്നെ പ്രഖ്യാപിച്ച ലോകകപ്പിനുള്ള 30 അംഗ സാധ്യതാ ടീമില്‍ അശ്വിന്‍ എത്തിയിരിക്കുന്നു എന്നു നാം അറിയുമ്പോള്‍, സ്വാഭാവികമായും വിരല്‍ ചൂണ്ടപ്പെടുന്നത്‌ ധോണിയുടേയും ശ്രീകാന്തിന്റേയും നേര്‍ക്കാണ്.

ഇത്തരം കുത്തഴിഞ്ഞ സെലക്ഷന്റെ മികച്ച ഉദാഹരണമാണ് നാം ഈയിടെ നടന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ ടെസ്റ്റ്‌ പരമ്പര തൂടങ്ങുന്നതിന് മുന്നെയാണ് ദുലീപ്‌ ട്രോഫി ഫൈനല്‍ നടന്നത്‌. ചരിത്രത്തിന്റെ ഭാഗമായി മാറിയ ആ ഫൈനലില്‍, ദക്ഷിണ മേഖലയുടെ ദിനേശ്‌ കാര്‍ത്തിക്ക് രണ്ട്‌ ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയപ്പോള്‍, പശ്ചിമ മേഖലയുടെ യൂസഫ്‌ പഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ നേടിയ ഇരട്ടശതകമായിരുന്നു അവര്‍ക്ക്‌ കിരീടം നേടി കൊടുത്തത്‌. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഇവര്‍ രണ്ടു പേരും സ്ഥാനം നേടിയില്ല, എന്നാല്‍ ബദരീനാഥും, മുരളി വിജയും സ്ഥാനം നേടി, ഒപ്പം വ്രുദ്ധിമാന്‍ സാഹയും. രാഹുല്‍ ദ്രാവിഡ്‌, ലക്ഷ്‌മണ്‍ എന്നിവര്‍ പരിക്കു മൂലം കളിക്കാതിരുന്ന ‍ആ ടെസ്റ്റില്‍ ഇന്ത്യയുടെ മധ്യനിര ദുര്‍ബലമായിരുന്നു. ഇന്ത്യ ഇന്നിംഗ്‌സിന് ആ ടെസ്റ്റ് തോറ്റു. രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ദിനേഷ്‌ കാര്‍ത്തിക്കിന് സ്ഥാനം ലഭിക്കുന്നു. എന്നാല്‍ അവസാന പതിനൊന്നില്‍ സ്ഥാനം നേടുവാന്‍ കാര്‍ത്തിക്കുനു കഴിഞ്ഞില്ല. ബദരീനാഥും, മുരളി വിജയും ആ ടെസ്റ്റും കളിച്ചു. കാര്‍ത്തിക്കിനെ കളിപ്പിക്കാതിരുന്നതിന് സെലക്ഷന്‍ കമ്മിറ്റി നല്‍കിയ വിശദീകരണം അതിലും രസകരമായിരുന്നു. കാര്‍ത്തിക്കിന്റെ കീപ്പിങ്‌ മോശമായതിനാലാണ് കാര്‍ത്തിക്കിനെ കളിപ്പിക്കാത്തത്‌ എന്നായിരുന്നു അത്‌. ധോണി ടീമിലുള്ളപ്പോള്‍ പിന്നെ വേറെ ഒരു കീപ്പറെ കളിപ്പിക്കേണ്ട കാര്യമില്ല. എന്നാല്‍ ഫോമിലുള്ള കാര്‍ത്തിക്കിനെ കീപ്പിങ്ങിന്റെ പേരുപറഞ്ഞ്‌ മാറ്റി നിര്‍ത്തിയ നടപടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ കളിക്കാരെ തിരുകി കയറ്റാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായിരുന്നു അതെന്ന്‌ വ്യക്തം. കാര്‍ത്തിക്കിനെ മാറ്റി നിര്‍ത്തിയപ്പോള്‍, വിക്കറ്റ്‌ കീപ്പറായ സാഹയെ കളിപ്പിച്ചു എന്നത്‌ മറ്റൊരു വിരോധാഭാസം. അതിനു ശേഷം നടന്ന ഏകദിന പരമ്പരയില്‍ സുദീപ്‌ ത്യാഗിക്കും അവസരം കിട്ടി. ഇര്‍ഫാന്‍ പഥാനെ പോലെ പ്രതിഭാധനര്‍ തിരിച്ചു വരവിന് ഒരവസരം നോക്കി നില്‍ക്കുമ്പോഴാണ്‍` സുദീപ്‌ ത്യാഗിക്ക് അവസരം നല്‍കിയത്‌.

ശ്രീകാന്തിന്റെ ഈ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ പ്രേമം അവസാനിക്കുന്നില്ല. അവരുടെ കളികളിലെല്ലാം, ചെന്നൈയുടെ ജഴ്സിയണിഞ്ഞ്‌ ടീമിന്റെ ഒപ്പം ശ്രീകാന്തും ഉണ്ടാവും. ബി.സി.സി.ഐയുടെ ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക്‌ ചേര്‍ന്ന പ്രവര്‍ത്തിയല്ല ഇത്‌. അതും മുഖ്യ സെലക്ടറുടെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക്‌. ശ്രീകാന്തിനെ ചെന്നൈയുടെ ഭാഗമാകുന്നതില്‍ നിന്നും ആരും തടയുന്നില്ല. അത്‌ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. എന്നാല്‍ മുഖ്യ സെലക്ടറുടെ സ്ഥാനത്തിരുന്നു കൊണ്ടിത്‌ ചെയ്യുന്നത്‌ ശരിയായ നടപടിയല്ല. മറ്റു സെലക്ടര്‍മാരും, മറ്റി ബി.സി.സി.ഐ പ്രതിനിധികളും അതു ചെയ്യുന്നില്ല എന്നതും പ്രസക്തമാണ്. ഇത്തരം നടപടികള്‍ ക്രിക്കറ്റിന്റെ തന്നെ അന്തസ്സ്‌ കെടുത്തുന്നതാണ്. പിന്‍‌വാതിലിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ കളിക്കാരെ ഇന്ത്യന്‍ ടീമിലെത്തിക്കുന്നതു കൂടി കാണുമ്പോള്‍, ശ്രീകാന്തെന്ന കളിക്കാരനോടുള്ള ബഹുമാനം അറിയാതെ കുറയുന്നു. മാത്രമല്ല, അറിയാതെ മനസ്സില്‍ ചോദിച്ചു പോകുന്നു... നാണമില്ലേ ശ്രീകാന്തേ.. നാണം...!!!

Friday, March 19, 2010

അങ്ങനെ ബച്ചനേയും അപമാനിച്ചു...


ഗുജറാത്തിന്റെ ബ്രാന്‍‌ഡ്‌ അംബാസിഡറായി സിനിമാ ലോകത്തെ ബിഗ്‌ ബി, അമിതാഭ്‌ ബച്ചന്‍ നിയമിതനായിട്ട്‌ അധികകാലമായില്ല. മനോരമ ന്യൂസ്‌ മേക്കര്‍ 2009 എന്ന അവാര്‍ഡ്‌ സമ്മാനിക്കാനായി കേരളത്തിലെത്തിയ ബച്ചന്‍, മനോരമാ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിന്റെ ടൂറിസം ബ്രാന്‍ഡ്‌ അംബാസിഡറാവാന്‍ താല്പര്യമുണ്ടെന്ന്‌ പറഞ്ഞത്‌. അതിനെക്കുറിച്ച്‌ ചിന്തിക്കാവുന്നതാണെന്നും, അതില്‍ അതിയായ സന്തോഷമുണ്ടെന്നുമായിരുന്നു ബച്ചന്‍ പറഞ്ഞത്‌. അതിനെ തുടര്‍ന്ന്‌, കേരളത്തിന്റെ ടൂറിസം ചുമതലയുള്ള കോടിയേരി ബാലക്രുഷ്ണന്‍, അതു പരിഗണിക്കുമെന്നും ബച്ചനെ ക്ഷണിച്ചുകൊണ്ട്‌ കത്തെഴുതുമെന്നും പറഞ്ഞു. അതിനു പിന്നോടിയായി, ടൂറിസം മന്ത്രാലയം ബച്ചന് കത്തെഴുതുകയും, ബച്ചന്‍ മറുപടി നല്‍കുകയും ചെയ്തു. ബച്ചന്‍ മറുപടി പ്രതീക്ഷിക്കുന്നതിനിടയിലാണ്, ഗുജറാത്തിന്റെ ബ്രാന്റ് അംബാസിഡര്‍ പദവിയിലുള്ള അമിതാഭ് ബച്ചനെ കേരളത്തില്‍ അതേസ്ഥാനത്ത് നിയമിക്കുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും ബച്ചനെ ഈ പദവിയില്‍ നിയമിക്കരുതെന്നും സീനിയര്‍ പാര്‍ട്ടി നേതാവ്‌ സീതാറാം യെച്ചൂരി ആവശ്യപ്പെട്ടത്. ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയ അമിതാഭ് ബച്ചനെ കേരളത്തിന്റെയും അംബാസഡര്‍ ആക്കുന്നതില്‍ താത്ത്വികപ്രശ്‌നങ്ങള്‍ ഉണ്ട് എന്നാണ് യുവ പൊളിറ്റ് ബ്യൂറോക്രാറ്റും താത്ത്വികനുമായ സീതാറാംയെച്ചൂരി പറഞ്ഞിരിക്കുന്നത്.  യെച്ചൂരി അങ്ങനെ പറഞ്ഞെങ്കില്‍ അങ്ങനെ തന്നെ എന്ന്‌ ഇടതു മുന്നണി കണ്വീനര്‍ വൈക്കം വീശ്വനും പറഞ്ഞതോടെ ബച്ചനെ ആ സ്ഥാനത്തേക്ക്‌ നിയമിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്‌ താല്പര്യമില്ല എന്നു മനസ്സിലായി. അതോടെ ഡി.വൈ.എഫ്.ഐ എന്ന കുട്ടി സഖാക്കന്മാനും അതു ഏറ്റു പറഞ്ഞു നടന്നു തുടങ്ങി.

എന്നും ഉട്ടോപ്യന്‍ ആശയങ്ങളുമായി നടക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഇടുങ്ങിയ ചിന്താഗതിയും മാനസികാവസ്ഥയും കുപ്രസിദ്ധമാണ്. പ്രത്യയശാസ്ത്രമെന്നു പറഞ്ഞ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളെയൊക്കെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട പാരമ്പര്യമുള്ളവരാണവര്‍. ഇന്ത്യയില്‍ തന്നെ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം സാന്നിധ്യമുള്ള ഇവരെ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ വംശനാശം വന്നു കൊണ്ടിരിക്കുന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. വികസന വിരോധികളെന്ന ഇരട്ടപ്പേര്‍ ഇവര്‍ക്ക്‌ പണ്ടേയുണ്ട്‌. എന്നാലും അതിന്റെ അഹങ്കാരമില്ലാത്ത അവര്‍, അതൊരു അലങ്കാരമായി കൊണ്ടൂ നടക്കുന്നുമുണ്ട്. കേരളത്തില്‍ കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത ഈ കൂട്ടര്‍ ഇപ്പോള്‍ ഐ.ടി വിപ്ലവം അട്ടിമറിക്കുന്ന പരിപാടിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്‌. ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിന്, ഏറ്റവും കൂടുതല്‍ വരുമാനം നേടി തരുന്ന ഒരു വ്യവസായമാണ് ടൂറിസം. വിദേശികളടക്കം ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് ഒരോ വര്‍ഷവും കേരളത്തിലെത്തുന്നത്‌. കേരളത്തിലെ ടൂറിസം സാധ്യതകള്‍ ഇനിയും കൂടുതലായി ഉപയോഗപ്പെടുത്തുവാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ്, കേരളാ ടൂറിസത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാകാന്‍ ബച്ചന്‍ താല്പര്യം കാണിച്ചത്‌. ബച്ചന്‍ എന്ന വ്യക്തിത്വത്തെ മുതലാക്കി കേരളത്തിലേക്ക്‌ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാനുള്ള സുവര്‍ണ്ണാവസരമാണ് അവസരവാദികളായ ഇത്തരം രാഷ്ട്രീയ കോമരങ്ങള്‍ പാഴാക്കുന്നത്‌. കേരളത്തിലെ ടൂറിസത്തെ വികസിപ്പിക്കുവാന്‍ യാതോരു നടപടിയും എടുക്കാത്ത ഇവര്‍, വികസനത്തിനായി സഹായിക്കാന്‍ സ്വമനസ്സാലെ വരുന്നവരെ അപമാനിക്കുകയും ചെയ്യുന്നു. വികസനമെന്ന വാക്കേ അലര്‍ജിയായ ഈ കൂട്ടര്‍ ഭരിക്കുന്ന ഈ നാട്‌ എന്നു നന്നാവും?

രസകരമായ കാര്യം, ബച്ചനെ വേണ്ട എന്നു വയ്ക്കുന്നതിന്റെ പിന്നിലും അവരുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയം ആണ്. ബച്ചനെ, ഗുജാറാത്ത്‌ സര്‍ക്കാര്‍ അവരുടെ ബ്രാന്‍ഡ്‌ അംബാസിഡറാക്കിയതാണ്, അദ്ദേഹത്തെ തഴയാനുള്ള കാരണം. മോഡിയെന്നൊ ഗുജറാത്ത്‌ സര്‍ക്കാരെന്നോ കേട്ടാല്‍ ഇടതന്മാര്‍ക്ക്‌ കലിപ്പാണ്. മോഡിയുടെ രാഷ്ട്രീയത്തെയോ, ബീ.ജെ.പിയുടെ രാഷ്ട്രീയത്തെയോ അല്ല താന്‍ പിന്തുണയ്ക്കുന്നതെന്നു, ഗുജറാത്തെന്ന സംസ്ഥാനത്തിന് താന്‍ മൂലം വളര്‍ച്ചയുണ്ടാകുന്നുവെങ്കില്‍, അതു തനിക്ക്‌ സന്തോഷമാണെന്നാണ് ബച്ചന്‍ പറഞ്ഞിട്ടുള്ളത്‌. അതില്‍ നിന്നും അദ്ദേഹത്തിന്റെ നിലപാട്‌ വ്യക്തമാണ്. നരേന്ദ്രമോഡി എന്ന മുഖ്യമന്ത്രിക്ക്‌ കറപുരണ്ട ഒരു ഭൂതകാലമുണ്ടെന്ന വസ്തുത അംഗീകരിച്ചാല്‍ തന്നെ, അതിന്റെ പേരില്‍ ആ സംസ്ഥാനത്ത് അദ്ദേഹം നടപ്പില്‍ വരുത്തുന്ന വികസനത്തെ തള്ളിപ്പറയുക എന്നത്‌ രാഷ്ട്രീയപരമായ അല്പത്തരമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ. ഒരു കൂട്ടക്കൊല സംഭവിച്ചതു കൊണ്ട്‌ ഗുജറാത്തില്‍ നടക്കുന്ന വികസനത്തെ അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ഇടതന്മാരുടേത്‌. തങ്ങള്‍ക്ക്‌ സാധിക്കാത്തത്‌, മറ്റുള്ളവര്‍ ചെയ്യുന്നതു കാണുമ്പോളുള്ള കണ്ണുകടിയായി മാത്രമെ നമുക്കിതിനെ കാണാന്‍ കഴിയൂ. ഗുജറാത്തിലെ വികസനത്തെ പറ്റി സംസാരിക്കവേ, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി പറഞ്ഞ അമിതാബ് അച്ചനെ കേരളത്തിന്റെ അംബാസിഡര്‍ ആക്കാന്‍ പറ്റില്ലാ എന്നാണ് ഇടതന്മാരുടെ പരമോന്നത കമ്മറ്റിയായ പോളിറ്റ്‌ ബ്യൂറോയൂടെ നിലപാടെന്നറിയുന്നു. അതാണ് യെച്ചൂരി പരസ്യമാ‍യി പറഞ്ഞത്‌. ഇതൊക്കെ കേള്‍ക്കുമ്പോള്‍ പെട്ടെന്നു മനസ്സിലേക്ക് കടന്നു വരുന്നത്‌, കിലുക്കത്തിലെ ഒരു ഡയലോഗാ, എച്ചി എന്നും എച്ചി തന്നെ..!!!

ഗുജറാത്തെന്ന പേരു കേട്ടാലെ ഉറഞ്ഞു തുള്ളുന്ന ഇടതന്മാരും, ഡി.വൈ.എഫ്.ഐയിലെ കുട്ടി സഖാക്കന്മാരും ഗുജറാത്തില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കെതിരെ ഉപരോധ സമരം തുടങ്ങുമോ എന്നു ന്യായമായും സംശയിക്കാം. അങ്ങനെയെങ്കില്‍, ടാറ്റയുടെ നാനോ കാറുകള്‍ തല്ലി തകര്‍ക്കുക, അമുല്‍ പാല്‍ വില്‍ക്കാനനുവദിക്കാതെ, പിടിച്ചെടുത്ത്‌ നശിപ്പിക്കുക, അംബുജാ സിമന്റ് കൊണ്ട് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ സമീപ ഭാവിയില്‍ തന്നെ കേരള ജനത കാണും. ബ്രാന്‍‌ഡ്‌ അംബാസിഡറാകാന്‍ താല്പര്യം പ്രകടിപ്പിച്ച ബച്ചനെ അതിന് ക്ഷണിച്ചു കൊണ്ട്‌ കത്തെഴുതുകയാണ് കേരളത്തിലെ ടൂറിസം മന്ത്രി ചെയ്തത്‌. അനുകൂലമായ മറുപടി നല്‍കിയ ബച്ചനെ,താങ്കളുടെ മഹനീയ സേവനം നമുക്കാവശ്യമില്ല എന്നു പറയുന്നതു വഴി ബച്ചനെന്ന കലാകരനെ അപമാനിക്കുകയാണ്, അദ്ദേഹത്തിന്റെ നല്ല മനസ്സിനെ പുച്ഛിക്കുകയാണ്. കേരളത്തിലൊരു സര്‍ക്കാരുള്ളപ്പോള്‍ ഇത്തരം തീരുമനങ്ങള്‍ പി.ബി എടുക്കേണ്ട ആവശ്യമുണ്ടോ എന്നതും പ്രസക്തമാണ്. എന്തായാലും ബച്ചനിപ്പോള്‍ തോന്നുന്നുണ്ടാവും, ഒന്നും വേണ്ടിയിരുന്നില്ല എന്ന്‌... 


പിന്നാമ്പുറം [ഒരു ഓര്‍ക്കുട്ട്‌ കമ്മ്യൂണിറ്റിയിലെ ചര്‍ച്ചയില്‍ നിന്നും]
ഒന്നാമന്‍: ബച്ചന്‍ അല്ലെങ്കില്‍ പിന്നെ ആരു കേരളത്തിന്റെ ടൂറിസം ബ്രാന്‍ഡ്‌ അംബാസിഡറാവും?
രണ്ടാമന്‍: അതിപ്പോള്‍, നമുക്ക്‌ സുകുമാര്‍ അഴീക്കോടിനെ ആക്കിയാലോ?
മൂന്നാമന്‍: ശരിയാ, കേരളത്തിന്‌ പുറത്തുള്ള സംസ്ഥാനങ്ങളില്‍ പ്രത്യകിച്ചു ഗോവയിലൊക്കെ ആക്കിയാല്‍ കേരളത്തിന്‌ ഗുണം ചെയ്യും.

Wednesday, March 10, 2010

പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും കൂട്ടക്കൊല

വിവാദങ്ങളൊഴിഞ്ഞൊരു സമയം, അത്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ ഉണ്ടാവുകയേയില്ല. കാരണം അത്തരം ഒരു വാശി പണ്ടു മുതലേ പി.സി.ബിക്കുണ്ട്‌. കുറച്ചു കാലമായി വിവാദങ്ങള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ വിടാതെ പിന്തുടരുകയാണ്. ഭീകരവാദ ഭീഷണിയുടെ നിഴലില്‍ ഒരു ടീമും ഇപ്പോള്‍ പാക്കിസ്ഥാനിലേക്ക്‌ പര്യടനം നടത്തുന്നില്ല. ഞങ്ങള്‍ വരാമെന്ന്‌ അഹങ്കാരത്തോടെ പറഞ്ഞ്‌ പാക്കിസ്ഥാനിലേക്ക്‌ വിമാനം കയറിയ ശ്രീലങ്കന്‍ കളീക്കാരെ ബുള്ളറ്റുകളുമായി പാക്കിസ്ഥാനിലെ തീവ്രവാദികള്‍ എതിരേറ്റതോടെ പാക്കിസ്ഥാന്റെ ഹോം ഗ്രൌണ്ട്‌ അബുദാബിയിലേക്ക് മാറ്റി. അതിനിടെയാണ് ട്വന്റി 20 ലോകകപ്പ്‌ പാക്കിസ്ഥാന്‍ നേടുന്നത്‌. അതോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു എന്ന്‌ ക്രിക്കറ്റ് ലോകം ഒന്നടങ്കം പറഞ്ഞു. മുഹമ്മദ്‌ യൂസഫിന്റെ നേത്രുത്വത്തിലാണ് പാക്കിസ്ഥാന്‍ ആസ്ത്രേലിയാ പര്യടനത്തിന് പോയത്‌. എന്നാല്‍ അവിടെ അവരെ കാത്തിരുന്നത്‌ ദയനീയ പരാജയമായിരുന്നു. അതിനിടയില്‍ ബോളില്‍ ക്രുത്രിമം കാണിച്ചതിന് പാക്കിസ്ഥാന്റെ ട്വന്റി 20 നായകന്‍ ഷഹീദ്‌ അഫ്രീഡിയെ രണ്ട്‌ മത്സരങ്ങളില്‍ നിന്നു വിലക്കുകയും ചെയ്തു. 

ആസ്ത്രേലിയന്‍ പര്യടനത്തിന്റെ പ്രത്യാഘാതം എന്ന നിലയിലാണ് മുതിര്‍ന്ന താരങ്ങളായ യൂനിസ് ഖാനും മുഹമ്മദ് യൂസഫിനും പി.സി.ബി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്‌. ഷൊയിബ്‌ മാലിക്കിനേയും നവേദ്‌ ഉള്‍ ഹസന്‍ റാണയെയും ഒരു വര്‍ഷത്തേക്ക്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കുകയും ചെയ്തു. അതിനൊപ്പം 20 ലക്ഷം രൂപ പിഴയും ഷോയിബ്‌ മാലിക്കിനു വിധിച്ചു. കമ്രാന്‍ അക്‌മല്‍, ഉമ്രാന്‍ അക്‌മല്‍, ഷാഹീദ്‌ അഫ്രീഡി എന്നിവരെ ആറു മാസത്തെ നല്ല നടപ്പിനു ശിക്ഷിച്ചു, ഒപ്പം അഞ്ച് ദശലക്ഷം ഡോളര്‍ വീതം പിഴയും ഏര്‍പ്പെടുത്തി. ദേശീയ സ്‌പോര്‍ട്‌സ് കമ്മിറ്റി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞാഴ്ചയാണ് ആറംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ നടപടി പാക്കിസ്ഥാനിലെ മുന്‍‌കളിക്കാരുടെ വിമര്‍ശനം ഏറ്റു വാങ്ങി കഴിഞ്ഞു. മുന്‍ നായകന്‍ റഷീദ്‌ ലത്തീഫ്‌ ഈ നടപടിയെ മണ്ടത്തരം എന്നാണ് വിശേഷിപ്പിച്ചത്‌. എന്തായാലും പി.സി.ബി തലവന്‍ ഇജാസ്‌ ബട്ടിന് വിമര്‍ശനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പി.സി.ബിയുടെ കഴിവിലായ്മയാണ് ഈ നടപടികള്‍ സൂചിപ്പിക്കുന്നത്‌. 

അരക്ഷിതമായ സര്‍ക്കാര്‍ നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ ആ അരക്ഷിതാവസ്ഥ കായികരംഗത്തേക്കും വ്യാപിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്‌. ലോകകപ്പ്‌ ഹോക്കിയില്‍ ഇന്ത്യയോട്‌ തോറ്റ പാക്കിസ്ഥാന്‍ ടീമിന് വളരെയധികം പഴി കേള്‍ക്കേണ്ടി വന്നു എന്നും നാം ഓര്‍ക്കണം. അതിന്റെ പേരില്‍ ഇനിയെത്ര തലകള്‍ ഉരുളുമെന്ന്‌ കണ്ടു തന്നേ അറിയാം... അതു കൊണ്ടു തന്നെ പാക്കിസ്ഥാനിലെ കായികരംഗത്തിന്റെ, പ്രത്യേകിച്ച്‌ ക്രിക്കറ്റിന്റെ ഭാവി അത്ര ശോഭനമല്ല എന്ന സന്ദേശമാണ് ഇതു നല്‍കുന്നത്‌.

Monday, March 8, 2010

ഓസ്കാറിലെ പെണ്‍ വസന്തം

വിശ്വവിഖ്യാതമായ കൊഡാക് തിയേറ്ററില്‍, 82-ാം ഓസ്കാര്‍ പുരസ്കാരം വിതരണം ചെയ്തപ്പോള്‍, ഓസ്കാര്‍ ചരിത്രത്തിലെ തന്നെ അനര്‍ഘ നിമിഷങ്ങളായിരുന്നു അതു സമ്മാനിച്ചത്‌. 82 വര്‍ഷം നീണ്ട ഓസ്കാര്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'ദ ഹര്‍ട്ട് ലോക്കറി'ന്റെ സംവിധായിക കാതറിന്‍ ബിഗലോയാണ് ഈ അപൂര്‍വ്വ ബഹുമതിക്ക്‌ അര്‍ഹയായത്‌. തന്റെ മുന്‍ ഭര്‍ത്താവ് ജയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡചിത്രം 'അവതാറു'മായിട്ടാണ് കാതറിന്‍ ബിഗലോയുടെ 'ദ ഹര്‍ട്ട് ലോക്കര്‍' ആദ്യാവസാനം പോരാടിയത്‌. ഓസ്‌കറിന്റെ ചരിത്രത്തില്‍ മികച്ച സംവിധാനത്തിനുള്ള നാമനിര്‍ദേശം ലഭിക്കുന്ന നാലാമത്തെ വനിതയാണ് കാതറില്‍ ബിലഗോ. ലോക വനിതാദിനത്തിനെ ശതാബ്ദി ആഘോഷിച്ച വേളയിലാണ് ബിലഗോയ്ക്ക്‌ ഓസ്കാര്‍ പുരസ്കാരം ലഭിക്കുന്നത്‌ എന്നത്‌ അതിന്റെ മാറ്റേറ്റുന്നു.

കാതറില്‍ ബിലഗോയ്ക്കൊപ്പം ഓസ്കാര്‍ വേദിയില്‍ തിളങ്ങിയ മറ്റൊരു വനിത സാന്ദ്രാ ബുള്ളോക്കാണ്. ഓസ്‌കര്‍ പ്രഖ്യാപനത്തിന്റെ തലേന്ന് നടന്ന ‘റാസീസ്‘ അവാര്‍ഡ് ദാനച്ചടങ്ങില്‍ ഏറ്റവും മോശം നടിക്കുള്ള ബഹുമതി സാന്ദ്രയ്ക്കായിരുന്നു. ഓസ്കാറിലേക്ക്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടിരുന്ന സാന്ദ്രയ്ക്ക്‌ റാസീസ് പുരസ്കാരം ലഭിച്ചത്‌ അക്ഷരാര്‍ത്ഥത്തില്‍ ഹോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഓസ്‌കറിന്റെ എതിരായി കൊടുക്കുന്ന ഈ റാസീസ് അവാര്‍ഡ് നേടുന്നവര്‍ ഒരിക്കലുംഓസ്കാര്‍ നേടിയ ചരിത്രമില്ല. എന്നാല്‍ സാന്ദ്ര ബുള്ളക്ക് ആ ചരിത്രം തിരുത്തിക്കുറിച്ചു. രണ്ട് അവാര്‍ഡുകളും നേടുന്ന ആദ്യതാരവും ആദ്യ വനിതയുമായി. യഥാര്‍ഥ കഥയെ ആധാരമാക്കിയുള്ള 'ബ്ലൈന്‍ഡ് സൈഡി'ല്‍ വഴി തെറ്റിയ ഒരു കൗമാരക്കാരനെ നേര്‍വഴിയിലേക്ക് കൊണ്ടു വന്ന്‌ ഫുട്‌ബോള്‍ താരമാക്കുന്ന വീട്ടമ്മയായാണ് സാന്ദ്ര ബുള്ളക്ക് തിളങ്ങിയത്. 'ഓള്‍ എബൗട്ട് സ്റ്റീവ്' എന്ന ചിത്രത്തിലെ വേഷമാണ് റാസി പുരസ്‌കാരവേദിയില്‍ സാന്ദ്രയെ ഏറ്റവും മോശം നടിയാക്കിയത്. ഒരു കാലത്ത് ഹോളിവുഡില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമായിരുന്ന സാന്ദ്രയുടെ ആദ്യ ഓസ്‌കര്‍ നേട്ടമാണിത്.

എന്തായാലും 2010ലെ ഓസ്കാര്‍ വേദിയില്‍ തിളങ്ങിയത്‌ ഈ രണ്ടു സ്ത്രീ രത്നങ്ങളായിരുന്നു.. അവര്‍ക്ക്‌ തങ്ങളുടെ കരിയറില്‍ ഇനിയും മുന്നോട്ടു പോകുവാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട്‌.....

രവീന്ദ്ര ജഡേജ എന്തു പിഴച്ചു?

രവീന്ദ്ര ജഡേജയെ ഒരു വര്‍ഷത്തേക്ക്‌ ഐ.പി.എല്ലില്‍ നിന്നും വിലക്കിയത്‌, ക്രിക്കറ്റ്‌ പ്രേമികളെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു. ഈ കഴിഞ്ഞ ജനുവരിയിലാണ് സൗരാഷ്ട്രക്കാരനായ ജഡേജയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ.പി.എല്‍.) പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അധികൃതര്‍ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്‌. അതോടെ ഈ വര്‍ഷം നടക്കുന്ന മൂന്നാം ഐ.പി.എല്‍. സീസണില്‍ 21-കാരനായ ജഡേജ കളിക്കുന്ന കാര്യം സംശയത്തിലായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് അവരുടെ 24 അംഗ ടീം പട്ടികയില്‍നിന്ന് ജഡേജയുടെ പേര് നീക്കം ചെയ്യുകയും ചെയ്തു. ഈ വിഷയത്തില്‍ ജഡേജ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡി(ബി.സി.സി.ഐ)നെ സമീപിച്ച്‌ പ്രസിഡന്റ്‌ ശശാങ്ക്‌ മനോഹര്‍ അപ്പീല്‍ നല്‍കിയെങ്കിലും ഐ.പി.എല്‍. ഗവേണിങ്‌ കൗന്‍സില്‍ തള്ളിക്കളഞ്ഞു. കളിക്കാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം ലംഘിച്ചു എന്നു പറഞ്ഞാണ് ഐ.പി.എല്‍ ഗവേണിങ്‌ കൗന്‍സില്‍ ജഡേജയെ വിലക്കിയത്‌. മൂന്നാം ഐ.പി.എല്ലിന്‌ ജഡേജയുണ്ടാകില്ല എന്ന്‌ ഉറപ്പായി.

ഐ.പി.എല്‍ ആരംഭിച്ച 2008-ല്‍, ആ വര്‍ഷം അണ്ടര്‍-19 ലോകകപ്പിലെ തിളക്കമാര്‍ന്ന പ്രകടനമാണ് ജഡേജയ്ക്ക് രാജസ്ഥാന്‍ റോയത്സില്‍ സ്ഥാനം നേടി കൊടുത്തത്‌. 30,000 ഡോളറിനാണ് രണ്ടു വര്‍ഷത്തെ കരാര്‍ ഉണ്ടാക്കിയത്‌. എന്നാല്‍ കഴിഞ്ഞ വര്‍ഷം, രണ്ടു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടാം എന്ന റോയത്സിന്റെ വാഗ്ദാനം തിരസ്കരിച്ച ജഡേജ, അപ്പോഴുണ്ടായിരുന്ന കരാര്‍ കാലാവധി തീരുന്നതു വരെ കളിക്കാം എന്നു സമ്മതിച്ചു, അതായത്‌ 2009 ഡിസംബര്‍ 31 വരെ. ഈ ഡിസംബറില്‍ കരാര്‍ കാലാവധി തീരുകയും റോയത്സ്‌ പുതിയ കരാര്‍ നല്‍കാതിരുന്നതോടെ ജഡേജക്ക്‌ ഒരു ടീമിലും സ്ഥാനം കിട്ടിയില്ല. അതോടെ മറ്റു ഫ്രാഞ്ചൈസികളുമായി ജഡേജ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ റോയത്സ്‌ അധിക്രുതരെ ഇത്‌ ചൊടിപ്പിക്കുകയൂം, ജഡേജയ്ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. ജഡേജയെ ആദ്യം കരാര്‍ ചെയ്യിച്ച റോയല്‍സ് ടീം വേണ്ടെന്നു പറഞ്ഞാല്‍മാത്രമേ അദ്ദേഹത്തിനു മറ്റു ടീമുകളുമായി കരാറിലേര്‍പ്പെടാനാകൂ എന്നാണ് അവര്‍ അവകാശപ്പെടുന്നത്‌. എന്നാല്‍ 2009 ഡിസംബര്‍ 31ന് കരാര്‍ അവസാനിച്ചതോടെ തനിക്കിനി റോയത്സുമായി ബാധ്യതയൊന്നുമില്ല എന്നാണ് ജഡേജ ബി.സി.സി.ഐക്ക്‌ അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം നല്‍കിയ കരാര്‍ ജഡേജ വേണ്ട എന്നു പറഞ്ഞതാണ് റോയത്സ്‌ ഇങ്ങനെ ഒരു നടപടി എടുക്കാന്‍ കാരണം എന്നാണ് അറിയുന്നത്‌. ജഡേജയ്ക്ക്‌ നല്‍കുന്ന വേതനം അണ്ടര്‍-19 കളിക്കാരന്റെ വേതനമാണ്. ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായി മാറിയ ജഡേജയെ ഇതുവരെ അന്താരാഷ്ട്ര കളിക്കാരന്‍ എന്ന വിഭാഗത്തിലേക്ക്‌ മാറ്റിയിട്ടില്ല. അതു കൊണ്ടു തന്നെ ജഡേജയ്ക്ക്‌ നല്‍കുന്ന വേതനം വളരെ കുറവാണ് എന്നതാണ് സത്യം. അതു കൊണ്ടു കൂടിയാവണം ജഡേജ മറ്റൊരു ഫ്രാഞ്ചൈസിയുമായി കരാറിലേര്‍പ്പെടാന്‍ ശ്രമിച്ചത്‌. പുതിയ കാരാര്‍ നല്‍കാതിരുന്ന റോയത്സ്‌, ജഡേജയെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ വേതനം നല്‍കാതെ കരാറിലെത്തിക്കാനുള്ള ശ്രമമായിരുന്നു അത്‌ എന്നു വേണം സംശയിക്കാന്‍. ഈ സീസണില്‍ റോയല്‍സിനുവേണ്ടി കളിക്കാന്‍ ഇനിയും ജഡേജയ്ക്ക് അവസരമുണ്ടെന്ന് റോയല്‍സ് ടീമധികൃതര്‍ സൂചിപ്പിച്ചു. ഐ.പി.എല്‍. നേതൃത്വത്തിന്റെ മധ്യസ്ഥതയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. അതില്‍ നിന്നും അവരുടെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്.

റോയത്സുമായി കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ ജഡേജയ്ക്ക്‌ മേല്‍ റോയത്സിനു യാതോരു നിയന്ത്രണവുമില്ല, എന്നിട്ടു കൂടി ഐ.പി.എല്‍ ഗവേണിങ്‌ ബോഡി റോയത്സിന്റെ കൂടിയാണ് നിന്നത്‌. ഐ.പി.എല്ലിലെ പണാധിപത്യത്തിന്റെ നഗ്നമായ കാഴ്ചയാണിത്‌. ഒരു കളിക്കാരന്റെ കരിയര്‍ കുരുതി കൊടുത്തും ഒരു ഫ്രാഞ്ചൈസിയെ പിണക്കാത്തിരിക്കാനുള്ള ലളിത്‌ മോഡിയെന്ന ദുരാഗ്രഹിയായ ഐ.പി.എല്‍ മേധാവിയുടെ കളിയാണിത്‌. ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനായി തുടങ്ങിയ ഐ.പി.എല്‍, ഒരു യുവകളിക്കാരനെ ട്രീറ്റ്‌ ചെയ്യുന്ന രീതി കാണുമ്പോള്‍, ബി.സി.സി.ഐയും ഐ.പി.എല്ലും ക്രിക്കറ്റിനേക്കാളധികം പണത്തെ സ്നേഹിക്കുന്നു എന്ന ആരോപണത്തിന് ബലമേറുകയാണ്... ആദ്യ സീസണില്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ജഡേജ രണ്ടു സീസണിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ടാം ഐ.പി.എല്ലില്‍ റോയല്‍സിന്റെ ടോപ് സ്കോററായിരുന്നു. 13 മത്സരങ്ങളില്‍ നിന്ന് ജഡേജ 295 റണ്‍സാണു നേടിയത്. ഐ.പി.എല്ലിലെ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യന്‍ ടീമില്‍ എത്തുകയും ചെയ്തു. ബി.സി.സി.ഐയുടെ പണത്തിനോടുള്ള ആര്‍ത്തിക്കിടയില്‍, പാവം രവീന്ദ്ര ജഡേജ എന്തു പിഴച്ചു?

Letter to the Editor of The Hindu on MF Hussain Issue

This is a Letter  to the Editor of The Hindu, from a practicing Christian lady who was Professor in Stella Maris College, Chennai till recently; now settled at Baroda, regarding an Edit in The Hindu in favour of bringing back MF Hussain to India.

Dear Ram,

I have taken time to write this to you Ram-for the simple reason that we have known you for so many years- you and The Hindu bring back happy memories Please take what I am putting down as those that come from an agonized soul. You know that I do not mince words and what I have to say I will-I call a spade a spade-now it is too late for me to learn the tricks of being called a ‘secularist’ if that means a bias for, one, and a bias against, another.

Hussain is now a citizen of Qatar-this has generated enough of heat and less of light. Qatar you know better than me is not a country which respects democracy or freedom of expression. Hussain says he has complete freedom-I challenge him to paint a picture of Mohammed fully clad.

There is no second opinion that artists have the Right of Freedom of expression. Is such a right restricted only to Hussain? Will that right not flow to Dan Brown-why was his film-Da Vinci Code not screened? Why was Satanic Verses banned-does Salman Rushdie not have that freedom of expression? Similarly why is Taslima hunted and hounded and why fatwas have been issued on both these writers? Why has Qatar not offered citizenship to Taslima? In the present rioting in Shimoga in Karnataka against the article Taslima wrote against the tradition of burqua which appeared in the Out Look in Jan 2007.No body protested then either in Delhi or in any other part of the country; now when it reappears in a Karnataka paper there is rioting. Is there a political agenda to create a problem in Karnataka by the intolerant goons? Why has the media not condemned this insensitivity and intolerance of the Muslims against Taslima’s views? When it comes to the Sangh Parivar it is quick to call them goons and intolerant etc. Now who are the goons and where is this tolerance and sensitivity?

Regarding Hussain’s artistic freedom it seems to run unfettered in an expression of sexual perversion only when he envisages the Hindu Gods and Goddesses. There is no quarrel had he painted a nude woman sitting on the tail of a monkey. The point is he captioned it as Sita. Nobody would have protested against the sexual perversion and his orientatation to sexual signs and symbols. But would he dare to caption it as ‘Fatima enjoying in Jannat with animals’?

Next example-is the painting of Saraswati copulating with a lion. Here again his perversion is evident and so is his intent. Even that lets concede cannot be faulted-each one’s sexual orientation is each one’s business I suppose. But he captioned it as Saraswati. This is the problem. It is Hussain’s business to enjoy in painting his sexual perversion. But why use Saraswati and Sita for his perverted expressions? Use Fatima and watch the consequence. Let the media people come to his rescue then. Now that he is in a country that gives him complete freedom let him go ahead and paint Fatima copulating with a lion or any other animal of his choice. And then turn around and prove to India-the Freedom of expression he enjoys in Qatar.

Talking about Freedom of Expression-this is the Hussain who supported Emergency-painted Indira Gandhi as Durga slaying Jayaprakas Narayan. He supported the jailing of artists and writers. Where did this Freedom of Expression go? And you call him secularist? Would you support the jailing of artists and writers Ram –would you support the abeyance of the Constitution and all that we held sacred in democracy and the excessiveness of Indira Gandhi to gag the media-writers- political opponents? Tell me honesty why does Hussain expect this Freedom when he himself did not support others with the same freedom he wants? And the media has rushed to his rescue. Had it been a Ram who painted such obnoxious, .degrading painting-the reactions of the media and the elite ‘secularists’ would have been different; because there is a different perception/and index of secularism when it comes to Ram-and a different perception/and index  of secularism when it comes to Rahim/Hussain.

It brings back to my mind an episode that happened to The Hindu some years ago.[1991]. You had a separate weekly page for children with cartoons, quizzes, and with poems and articles of school children. In one such weekly page The Hindu printed a venerable bearded man-fully robed with head dress, mouthing some passages of the Koran-trying to teach children .It was done not only in good faith but as a part of inculcating values to children from the Koran. All hell broke loose. Your office witnessed goons who rushed in-demanded an apology-held out threats. In Ambur,Vaniambadi and Vellore the papers stands were burned-the copies of The Hindu were consigned to the fire. A threat to raise the issue in Parliament through a Private Members Bill was held out-Hectic activities went on-I am not sure of the nature and the machinations behind the scene. But The Hindu next day brought out a public apology in its front page. Where were you Ram? How secular and tolerant were the Muslims?

Well this is of the past-today it is worse because the communal temperature in this country is at a all high-even a small friction can ignite and demolition the country’s peace and harmony. It is against this background that one should view Hussain who is bent on abusing and insulting the Hindu Gods and Goddesses. Respect for religious sentiments, need to maintain peace and harmony should also be part of the agenda of an artist-if he is great. If it is absent then he cannot say that he respects India and express his longing for India.

Let’s face it-he is a fugitive of law. Age and religion are immaterial. What does the media want-that he be absolved by the courts? Even for that he has to appear in the courts-he cannot run away-After all this is the country where he lived and gave expression to his pervert sadist, erotic artistic mind under Freedom of Expression. I simply cannot jump into the bandwagon of the elite ‘secularist’ and uphold what he had done. With his brush he had committed jihad-bloodletting.

The issue is just not nudity-Yes the temples-the frescos in Konarak and Kajhuraho have nude figures-But does it say that they are Sita, Sarswati or any goddesses? We have the Yoni and the Phallus as sacred signs of Life-of Siva and Shakthi-take these icons to the streets, paint them -give it a caption it become vulgar. Times have changed. Even granted that our ancients sculptured and painted naked forms and figures, with a pervert mind to demean religion is no license to repeat that in today’s changed political and social scenario and is not a sign of secularism and tolerance. I repeat there is no quarrel with nudity-painters have time and again found in it the perfection of God’s hand craft.

Let me wish Hussain peace in Qatar-the totalitarian regime with zero tolerance May be he will convince the regime there to permit freedom of expression in word, writing and painting. For this he could start experimenting painting forms and figure of Mohamed the Prophet-and his family And may I fervently wish that the media-especially The Hindu does not discriminate goons-let it not substitute tolerance for intolerance when it comes to  Rahim and Antony and another index for Ram.

I hope you will read this in the same spirit that I have written. All the best to you Ram.

Dr Mrs Hilda Raja, Vadodara

Thanks Mr.Ramu Kartha, for sending me this mail... Thanks a lot!!!

Friday, March 5, 2010

കേരളത്തിന്റെ ഐ.പി.എല്‍ ടീം സ്വപ്നം പൊലിഞ്ഞു...

ക്രിക്കറ്റിലെ പുതു തരംഗമായ ട്വന്റി-20 ഫോര്‍മാറ്റിന്റെ ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐ.പി.എല്‍) കേരളത്തിന്റെ ഒരു ടീമുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക്‌ തിരിച്ചടി. സംവിധായകന്‍ പ്രിയദര്‍ശനും, മോഹന്‍ലാലും, പ്രിയദര്‍ശന്റെ ബോളിവുഡ്‌ സുഹ്രുത്തുക്കളും ചേര്‍ന്ന്‌ അടുത്തു നടക്കാനിരിക്കുന്ന ഐ.പി.എല്‍ ടീമിനെ ലേലത്തില്‍ കൊച്ചിക്കായി പങ്കെടുക്കും എന്ന വാര്‍ത്തയുണ്ടായിരുന്നു. സിറ്റി ക്രിക്കറ്റേഴ്സ്‌ എന്നായിരിക്കും ടീമിന്റെ പേരെന്നും പറഞ്ഞു കേട്ടിരുന്നു. പ്രിയദര്‍ശനും മോഹന്‍ലാലും അതു സ്ഥിതീകരിക്കുകയും ചെയ്തിരിന്നു. അവര്‍ക്കൊപ്പം കേരളത്തിലെ വന്‍‌കിട ബിസിനസ്സ്‌ ഗ്രൂപ്പായ മുത്തൂറ്റും ചേരുമെന്ന്‌ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ കൊച്ചിക്കായി ഒരു ടീമിനെ നേടിയെടുക്കുക അത്ര പ്രയാസമൂള്ള കാര്യമാകില്ല എന്നായിരുന്നു പൊതുവെയുണ്ടായിരുന്ന വിലയിരുത്തല്‍. എന്നാല്‍, ഐ.പി.എല്‍. ടീം രൂപവത്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് ചലച്ചിത്രതാരം മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും പിന്‍മാറി.ഐ.പി.എല്‍. അധികൃതര്‍ നിബന്ധനകള്‍ അവസാനനിമിഷം മാറ്റിയതാണ് ഇതിനു കാരണമെന്നാണ് അറിയുന്നത്‌. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 5000 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കണമെന്ന നിബന്ധന മൂലമാണ് പിന്‍മാറുന്നതെന്ന് പ്രിയദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ടീമുകള്‍ 300 കോടി രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഇത് ഏഴ് ദിവസം മുന്‍പ് മാത്രമാണ് മാറ്റിയത്‌.

എന്നാല്‍ പണത്തിന്റെ കളിയായ ഐ.പി.എല്‍, ഇത്തരമൊരു നിബന്ധന മുന്നോട്ടു വച്ചത്‌ ചില സ്വാര്‍ത്ഥ താല്പര്യങ്ങളുടെ പുറത്താണെന്ന്‌ പറയപ്പെടുന്നു. ഇത്തരം നിബന്ധനകള്‍ അവസാന നിമിഷം വയ്ക്കുക വഴി, ഐ.പി.എല്ലിന് താല്പര്യമുള്ള ആര്‍ക്കോ ടീമിനെ വില്‍ക്കുവാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണെന്ന സംശയം ബലപ്പെടുന്നു. പണമെന്നു കേട്ടാല്‍ കമിഴ്ന്നു വീഴുന്ന ലളീത്‌ മോഡിയാണ് ഐ.പി.എല്‍ കമ്മീഷണര്‍ എന്നുള്ളതും ഇത്തരം സംശയങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്നു. വ്യക്തിപരമായ താല്‍പര്യം സംരക്ഷിക്കുവാന്‍ മോഡി നടത്തുന്ന കളികളാണിവയെന്ന്‌ ന്യായമായും സംശയിക്കാം. ഇത്തവണത്തെ കളിക്കാരുടെ ലേലത്തില്‍, ഐ.പി.എല്ലിനു കാശുണ്ടാക്കാനായി പുതിയ നിബന്ധനകള്‍ വച്ചത്‌ എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുക എന്നതില്‍ കവിഞ്ഞ്‌ കാശുണ്ടാക്കുക എന്നതാണ്‌ ഐ.പി.എല്ലിന്റേയൂം ബി.സി.സി.ഐയുടേയും ലക്ഷ്യം. അതിനായി ക്രിക്കറ്റിനെ പ്രോത്സാഹിപ്പിച്ച ഐ.സി.എല്ലിനെ അവര്‍ സമ്മര്‍ദ്ദം ചെലുത്തി നശിപ്പിച്ചു. ഇവരുടെ കയ്യില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ മോചിപ്പിക്കുവാന്‍ കഴിഞ്ഞാലെ ഇന്ത്യയിലെ ക്രിക്കറ്റ്‌ രക്ഷപ്പെടൂ....

പിന്നാമ്പുറം: എന്തു കൊണ്ട്‌ ലളീത്‌ മോഡി പുതിയ നിബന്ധനകള്‍ വച്ചു ? കഥയിങ്ങനെ... കഴിഞ്ഞ ദിവസമാണ് ലളിത്‌ മോഡി ഒരു മലയാള പത്രം വായിക്കുന്നത്‌. അതില്‍ ദാ വെണ്ടക്കാ അക്ഷരത്തില്‍ കിടക്കുന്നു ഒരു വാര്‍ത്ത. മോഹന്‍ ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയാകരുത്‌ - സുകുമാര്‍ അഴീക്കോട്‌ ലളിത്‌ മോഡി കാര്യങ്ങള്‍ അന്വേഷിച്ചു. സംഭവത്തിന്റെ ഏകദേശ രൂപം പിടികിട്ടിയതോടെ മോഹന്‍ലാലെങ്ങാനും കൊച്ചി ടീം വാങ്ങിയാലുണ്ടാകാന്‍ പോകുന്ന പുകില്‍ ആലോചിച്ച ലളിത്‌ മോഡിക്ക്‌ ടെന്‍ഷനായി. ആ രാത്രി, കിടന്നിട്ട്‌ മോഡിക്ക്‌ ഉറക്കം വന്നില്ല. ഒന്നു മയങ്ങുമ്പോള്‍ അഴീക്കോടിനെ സ്വപ്നം കണ്ട്‌ ഞെട്ടി ഉണര്‍ന്നു, ഒരു തവണയല്ല, പല തവണ... ഉറക്കമില്ല്ലാത്ത ആ രാത്രിയില്‍, ലളിത്‌ മോഡി തീരുമാനിച്ചു. പുതിയ നിബന്ധന വയ്ക്കാം, മോഹന്‍ലാലിനെ ഒഴിവാക്കാം.. അഴീക്കോടില്‍ നിന്നും രക്ഷപ്പെടാം... പുള്ളീ ആരാ മോന്‍....?

Wednesday, March 3, 2010

അഴീക്കോടിനെ അങ്കത്തില്‍ തോല്‍പ്പിക്കാനാവില്ല മക്കളേ....!!!

മലയാള സിനിമയില്‍ തിലകന്‍ വിവാദം കത്തി നില്‍ക്കുമ്പോഴാണ് സുകുമാര്‍ അഴീക്കോടെന്ന വീരശൂര പരാക്രമി കളത്തിലിറങ്ങുന്നത്‌... ആരെയും എതിരിടാനുള്ള തന്റേടത്തോടെയാണ് ഈ പരാക്രമിയുടെ വരവ്‌. പല അങ്കങ്ങളും ജയിച്ചു വന്ന പുത്തൂരം വീട്ടിലെ ആരോമലുണ്ണിയാണ് അഴീക്കോട്‌. അമ്മ തിലകനോട്‌ കാണിക്കുന്നത് അനീതിയാണെന്നു പരസ്യമായി പറഞ്ഞാണ് അഴീക്കോട്‌ വിവാദത്തിലേക്ക്‌ ഒരു ലോങ്‌ ജമ്പ്‌ നടത്തിയത്‌. അതിനൊപ്പം മോഹന്‍ ലാല്‍ തന്നെ വിളിച്ചിരുന്നുവെന്നും, തിലകനുമായുള്ള പ്രശ്നം അഴീക്കോടിന്റെ മധ്യസ്ഥതയില്‍ പരിഹരിക്കണമെന്ന്‌ ദുബായില്‍ നിന്നു വിളിച്ച്‌ മോഹന്‍ ലാല്‍ പറഞ്ഞുവെന്നായിരുന്നു അഴീക്കോട്‌ പറഞ്ഞത്‌. അഴീക്കോടിനെ വിളിച്ചെന്നു പറഞ്ഞ മോഹന്‍ലാല്‍, മധ്യസ്ഥതയ്ക്ക്‌ അഴീക്കോടിനെ ക്ഷണിച്ചു എന്നത്‌ വാസ്തവ വിരുദ്ധമാണെന്നു മാധ്യമങ്ങളോട്‌ പറഞ്ഞു. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ മോഹന്‍ ലാല്‍ അഭിനയിച്ചതിന്റെ പറ്റി അഴീക്കോട്‌ ഒരു പരസ്യ പ്രസ്താവന നടത്തിയിരുന്നു. മോഹന്‍ലാല്‍ അഭിനയത്തിലൂടെ നേടിയ മൂല്യം സ്വര്‍ണക്കടയുടെ പരസ്യത്തിന് വേണ്ടി ഉപയോഗിക്കുന്നത് ധനമോഹം കൊണ്ടാണെന്നും അദ്ദേഹം ഈ പ്രായത്തിലും പ്രണയരംഗങ്ങളില്‍ അഭിനയിയ്ക്കുന്നത് അശ്ലീലമാണെന്നും അഴീക്കോട് ചാനല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അതിനെ പറ്റി ചോദിക്കാനാണ് താന്‍ അഴീക്കോടിനെ വിളിച്ചതെന്നും, അല്ലാതെ മധ്യസ്ഥതയ്ക്ക്‌ ക്ഷണിക്കാനല്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. തന്റെ മേല്‍ എന്തിനാണ് കുതിര കയറുന്നതെന്നും, താന്‍ അഴീക്കോടിനൊരു ഇരയല്ലെന്നും അഴീക്കോടിനോട്‌ പറഞ്ഞതായും മോഹന്‍ലാല്‍ പറഞ്ഞു. അഴീക്കോടിന് എന്തോ മതിഭ്രമം ബാധിച്ചിരിയ്ക്കുകയാണെന്നും ശുദ്ധ അസംബന്ധമാണ് അദ്ദേഹം വിളിച്ചുപറയുന്നതെന്നും പറഞ്ഞ ലാല്‍, തിലകന്‍ പ്രശ്‌നത്തില്‍ ചിലരുടെ ആവേശം അസുഖമായി മാറിയിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. അമ്മ എന്ന സംഘടനയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അമ്മ പരിഹരിക്കുമെന്നും, അഴീക്കോടിന്റെ പ്രവര്‍ത്തന മേഖലയല്ലാ സിനിമാ എന്നതിനാല്‍, ഈ കാര്യത്തില്‍ അദ്ദേഹം ഇടപെടേണ്ട എന്നുമാണ് ലാല്‍ പറഞ്ഞത്‌... താന്‍‌ സ്വര്‍ണ്ണക്കടയുടെ പരസ്യത്തിലഭിനയിച്ചാല്‍ അയാള്‍ക്കെന്താ എന്നു കൂടി മോഹന്‍ലാല്‍ ചോദിച്ചതോടെ പ്രശ്നം ചൂടു പിടിച്ചു.

എന്നാല്‍ പിന്നീടങ്ങോട്ടു അഴീക്കോടിന്റെ വ്യക്തിഹത്യയാണ് നാം കണ്ടത്‌. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിനിടെ ഹേമമാലിനിയുടെ നെഞ്ചത്തു നോക്കി അടിപൊളിയായിട്ടുണ്ടെന്ന് പറഞ്ഞ ലാലിന് അടി കിട്ടാത്ത കുറവുണ്ടെന്നായിരുന്നു അഴീക്കോടു മാഷിന്റെ ഒരു കണ്ടുപിടുത്തം. അഭിനയജീവിതത്തിലൂടെ ലാല്‍ നേടിയെടുത്ത പ്രശസ്തിയും അംഗീകാരവും മദ്യത്തിനും സ്വര്‍ണത്തിനും പുറമെ വന്‍കിട റിയല്‍ എസ്റ്റേറ്റ്-ഫൈനാന്‍ഷ്യല്‍ കമ്പനികളുടെ പരസ്യങ്ങളിലൂടെ വില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ സ്വന്തം സഹോദരന്റെ സ്വത്തു തട്ടിയെടുത്തവാനാണെന്നും പറഞ്ഞു കൊണ്ടായിരുന്നു അഴീക്കോടിന്റെ മറ്റൊരു ആക്രമണം. മോഹന്‍ ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയാകരുതെന്നും, വിഗ് അഴിച്ചുവച്ചാല്‍ മോഹന്‍ലാല്‍ വെറും അസ്ഥിപഞ്ജരമാണെന്നുമാണ് അഴീക്കോട്‌ പറഞ്ഞത്‌. അതിനിടയില്‍ അദ്ദേഹത്തിന്റെ യുദ്ധം അമ്മയുടെ പ്രസിഡന്റ്‌ ഇന്നസെന്റിലേക്കും നീണ്ടു. നടന്‍ ഇന്നസെന്റ് ഇന്നസെന്റല്ല എന്നും വിവരമില്ലാതതവനായിരുന്നുവെന്നുമായിരുന്നു അഴീക്കോടിന്റെ കമന്റ്‌. പ്രായമായാല്‍ പ്രായമായ കഥാപാത്രം ചെയ്യണമെന്ന്‌ മോഹന്‍ലാലിനെ ഉപദേശിക്കാനും അദ്ദേഹം മറന്നില്ല. മോഹന്‍ ലാലിനെക്കാള്‍ സുന്ദരനാണ് താനെന്നും അഴീക്കോട്‌ അവകാശപ്പെട്ടു. മോഹന്‍ ലാലും മമ്മൂട്ടിയും ഒണങ്ങിയ ഒരു വടവൃക്ഷം പോലെ നില്‍ക്കുകയാണെന്നും മറ്റ് യുവതാരങ്ങളെ വളരാന്‍ സമ്മതിക്കുന്നില്ലെന്നും അഴീക്കോട് പറഞ്ഞു.അതിനിടെയാണ് മോഹന്‍ലാല്‍ ഖാദിയുടെ ഗുഡ്‌വില്‍ അംബാസിഡറായി മാറിയത്‌. അതിനെതിരേയുമെത്തി അഴീക്കോടിന്റെ കമന്റ്‌. മദ്യത്തിന്റെ പരസ്യത്തിലഭിനയിച്ച്‌ വൈകിട്ടെന്താ പരിപാടി എന്നു പറഞ്ഞു നടക്കുന്ന ആളെ പിടിച്ച്‌ ഗുഡ്‌വില്‍ അംബാസിഡര്‍ ആക്കുന്നതിനു പകരം വല്ല ഗാന്ധിയന്മാരെ അംബാസിഡറാക്കാനായിരുന്നു വ്യവസായ മന്ത്രിയോട്‌ അഴീക്കോട്‌ ആവശ്യപ്പെട്ടത്‌. മോഹന്‍ ലാലിന് ഡി.ലിറ്റ്‌ നല്‍കാനുള്ള ശങ്കരാചാര്യ യൂണിവേഴ്സിറ്റിയുടെ തീരുമാനത്തേയും അഴീക്കോട്‌ വിമര്‍ശിച്ചു. ഒടുവില്‍ മോഹന്‍ലാല്‍ സൈനികവേഷത്തില്‍ സ്വര്‍ണക്കടയുടെ പരസ്യത്തില്‍ വന്നത് കണക്കിലെടുത്ത്, അദ്ദേഹത്തിനു നല്‍കിയ ലഫ്റ്റനന്റ് കേണല്‍ ബഹുമതി പിന്‍വലിക്കണം എന്നും, പ്രതിരോധവകുപ്പ് മന്ത്രി എ.കെ. ആന്റണി ഇക്കാര്യം പരിഗണിക്കണമെന്ന് അഴീക്കോട് ആവശ്യപ്പെട്ടു.

ചുരുക്കത്തില്‍ പറഞ്ഞാല്‍ മോഹന്‍ലാലിനെ കേരളത്തില്‍ ജീവിക്കാനോ അഭിനയിക്കാനോ അനുവദിക്കില്ല എന്ന്‌ അഴീക്കോട്‌ മാഷ്‌ കളരി പരമ്പര ദൈവങ്ങളെ സാക്ഷി നിര്‍ത്തി പ്രതിജ്ഞയെടുത്തു കഴിഞ്ഞു. മോഹന്‍ലാലിനും അമ്മയ്ക്കുമെതിരെ അവസാന ശ്വാസം വരെ പോരാട്ടം തുടരുമെന്ന സൂചനയാണ് അഴീക്കോട്‌ മാധ്യമങ്ങളിലൂടെ നല്‍കുന്നത്. എന്തായാലും സംഗതി ജോറായി. മാധ്യമങ്ങള്‍ മൂന്നാലു ദിവസം കാര്യമായി തന്നെ ആഘോചിച്ചു. പ്രൈം ടൈമില്‍ ചര്‍ച്ചകള്‍ നടത്തി ചാനലുകാരും ആഘോഷം ഗംഭീരമാക്കി. അതോടെ അഴീക്കോട്‌ ആവേശ ഭരിതനായി.... പത്രക്കാരെയോ ചാനലുകാരുടേയോ തലവെട്ടം കണ്ടാല്‍ അപ്പോള്‍, ഉറയില്‍ വച്ച വാള്‍ വലിച്ചൂരി മോഹന്‍ലാലുമായി അങ്കം വെട്ടും. ഈ അങ്കം വെട്ടിനിടയില്‍ രക്ഷപെട്ടത്‌ മറ്റൊരു ചേകവനായിരുന്നു. ശ്രീമാന്‍ ടി പത്മനാഭന്‍. മോഹന്‍ലാലിനെ അങ്കത്തിനായി ലഭിക്കുന്നതിനു മുന്നെ, ആ ചേകവനായിരുന്നുവല്ലോ അഴീക്കോടിന്റെ പ്രധാന എതിരാളീ. ആ ചേകവന് ഇനിയൊമൊരു അങ്കത്തിന് ബാല്യമില്ല എന്നറിഞ്ഞതു കൊണ്ടാണാവോ അഴീക്കോട്‌ മോഹന്‍ ലാല്‍ ചേകവന്റെ അങ്കത്തിനു വിളിച്ചത്‌.? എന്തായാലും ഇപ്പോള്‍ അഴീക്കോട്‌ അങ്കം ഒറ്റക്കാണ് വെട്ടുന്നത്‌. മോഹന്‍ ലാല്‍ ചേകവന്‍ ചുരിക മാറ്റാന്‍, ടൈം ഔട്ട്‌ വിളിച്ച്‌ പോയപ്പോഴും, തനിക്കറിയാവുന്ന അടവുകളെല്ലാം നാട്ടാരെ കാണിച്ച്‌ കയ്യടി നേടുകയാണ് അഴീക്കോട്‌. ആവേശം തണുക്കുവോളം കസര്‍ത്തു കാണിക്കട്ടേ എന്നു മോഹന്‍ ലാല്‍ ചേകവനും കരുതിക്കാണും.

എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്‌. വെള്ളപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞ ഡയലോഗാണ്‌. സൌമ്യമായി പരിഹരിക്കേണ്ട വിഷയത്തില്‍ അഴീക്കോടിന്റെ ഇടപെടലാണ് വിവാദമുണ്ടക്കിയതെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്‌. വിളിക്കാത്ത സ്ഥലത്ത്‌ ഉണ്ണാന്‍ പോകുന്നത്‌ അദ്ദേഹത്തിന്റെ മാത്രം സംസ്കാരമാണെന്നും പറഞ്ഞ വെള്ളാപ്പള്ളി. കാലാ കാലങ്ങളില്‍ അഴീക്കോടിന് തോണ്ടാന്‍ ആരെയെങ്കിലും വേണമെന്നും, ഒന്നും കിട്ടിയില്ലെങ്കില്‍ തന്നെ തോണ്ടുമെന്നും പരിഹാസ രൂപേണ കൂട്ടിച്ചേര്‍ത്തു. നമ്മള്‍ ഒന്നാലോചിച്ചാല്‍ സംഭവം സത്യമല്ലേ..? ഒരു മികച്ച പ്രാസംഗികനായ സുകുമാര്‍ അഴീക്കോട്‌ “ഇന്ത്യന്‍ ഭരണഘടനയൂടെ” ബലത്തിലാണ് എവിടേയും വലിഞ്ഞു കയറി ചെന്ന്‌ അഭിപ്രായങ്ങള്‍ പറയുന്നത്‌. എന്നാല്‍ അഭിപ്രായം പറഞ്ഞ്‌ നിര്‍ത്തുക മാത്രമല്ല, അവിടെ കിടന്ന്‌ കുത്തി മറിഞ്ഞ്‌ ദേഹം മുഴുവന്‍ ചെളിയാക്കും. എന്നിട്ട്‌ ചെളിയായതിന് മറ്റുള്ളവരെ ചീത്ത വിളിക്കും, കാലാ കാലങ്ങളായി നാം കണ്ടു വരുന്ന ഒരു പ്രതിഭാസമാണിത്‌. നാക്കിന് എല്ലില്ലാ എന്നു വിചാരിച്ച്‌ എന്തും പറയാമെന്ന്‌ അഴീക്കോടിന് ഒരു വിചാരം ഉണ്ട്‌. അതു മാത്രമല്ല, തനിക്കു മാത്രമെ അങ്ങനെ ഒരു അധികാരം ഇന്ത്യന്‍ ഭരണഘടന കല്‍പ്പിച്ചു തന്നിട്ടുള്ളു എന്നൊരു മൌഢ്യ ധാരണയും അദ്ദേഹത്തിനുണ്ട്‌. അദ്ദേഹം പറയുന്നത്‌ കമാ എന്നൊരക്ഷരം മിണ്ടാതെ കേട്ടിരുന്നോണം, മറുപടി പറയാനോ വിമര്‍ശിക്കാനോ മലയാളക്കരയിലാരും വളര്‍ന്നിട്ടില്ല. അങ്ങനെ വളര്‍ന്നിട്ടുണ്ടെങ്കില്‍ ചുരുങ്ങിയത്‌ ഒരു തത്ത്വമസി എങ്കിലും എഴുതിയ ആളായിരിക്കണം. അഴീക്കോട്‌ ബഹുമാന്യനാണ്, നല്ലൊരു പ്രാസംഗികനും എഴുത്തുകാരനുമാണ്, എന്നാല്‍ ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസന്‍സായി പ്രസംഗകലയേ അദ്ദേഹം കാണുന്നുവെങ്കില്‍ അത്‌ അദ്ദേഹത്തിന്റെ അഹന്തയുടെ ഭാഗം മാത്രമാണ്. വിളിക്കാത്ത സദ്യയ്ക്കു ഉണ്ണാന്‍ പോയിട്ട്, ഇവിടൊന്നും കിട്ടീല്ലാ, എന്നു പറഞ്ഞിട്ട്‌ എന്തു കാര്യം... ഇതൊക്കെ കാണിക്കുന്നത്‌, സംസ്കാരമില്ലാത്ത സംസ്കാരിക നായകനാണ് അഴീക്കോട്‌ എന്നാണ്. ബഹുമാനം നേടിയെടുക്കേണ്ടത്‌ സ്വന്തം പ്രവര്‍ത്തിയിലൂടെയാണ്, അല്ലാതെ അതു പിടിച്ചു വാങ്ങാന്‍ കിട്ടില്ല എന്നു അദ്ദേഹം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ സംഭവത്തില്‍ വലിഞ്ഞു കയറി വിവാദമുണ്ടാക്കിയ അദ്ദേഹത്തിന്റേത്‌, വിവാദമില്ലാത്തതിന്റെ ക്രുമികടി മാത്രമാണെന്ന്‌ മലയാളികള്‍ക്കെല്ലാം മനസ്സിലായി. അങ്ങനെ ജനങ്ങള്‍ക്ക്‌ മുന്നില്‍ അഴീക്കോട്‌ ഒരിക്കല്‍ കൂടി അപഹാസ്യനായി എന്നതു മാത്രമാണ് മെച്ചം.... ഉള്ള ബഹുമാനവും കളഞ്ഞു കുളിച്ചു എന്നു സാരം....

തല്‍ക്കാലം അഴീക്കോട്‌ ചേകവന്‍ ഒറ്റക്ക്‌ അങ്കം വെട്ടട്ടെ...!!! മടുക്കുമ്പോള്‍ കസര്‍ത്തു നിര്‍ത്തി, ജയിച്ചതായി സ്വയം പ്രഖ്യാപിച്ച്‌ പോക്കോളും.. അല്ലാതെ അഴീക്കോടിനെ അങ്കത്തില്‍ തോല്‍പ്പിക്കാനാവില്ല മക്കളേ....!!! അല്ല പിന്നെ...!!!

വാല്‍ക്കഷണം: എന്തൊക്കെയായലും അഴീക്കോട്‌ ചേകവന്‍ ഒരു ഉപകാരം മലയാള സിനിമയ്ക്ക്‌ ചെയ്തു. വര്‍ഷങ്ങളായി രണ്ടു ചേരിയില്‍ നിന്നു സിന്ദാബാദ്‌ വിളിച്ചിരുന്ന മമ്മൂട്ടി ഫാന്‍സിനേയും മോഹന്‍ലാല്‍ ഫാന്‍സിനേയും ഒരുമിപ്പിച്ചു. അവരിപ്പോള്‍ അടയും ചക്കരയും പോലെയാ... ശത്രുവിന്റെ ശത്രു... മിത്രം തന്നെ!!! അതാണ് ഫാന്‍സ്‌!!!

ഇന്ത്യാവിഷന്‍ പൊളിട്രിക്സ് വീഡിയോ 01
ഇന്ത്യാവിഷന്‍ പൊളിട്രിക്സ് വീഡിയോ 02

Tuesday, March 2, 2010

ഇനി കടന്നു വരാത്ത പദനിസ്വനം....


വയലാറും ശ്രീകുമാരന്‍ തമ്പിയും ഓ.എന്‍.വിയും അടക്കി വാണിരുന്ന മലയാള ഗാനരചനാ ശാഖയിലേക്ക്‌ ഒരു സുപ്രഭാതത്തില്‍ മനസ്സില്‍ നിറയെ കവിതയും ജീവിതാനുഭവങ്ങളുമായി ഒരു ചെറുപ്പക്കാരന്‍ കടന്നു വന്നു. ഗിരീഷ്‌ പുത്തഞ്ചേരി... ലാളിത്യമാര്‍ന്ന വരികളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സിലേക്കാണ് പിച്ചവച്ചത്‌... എന്നാല്‍ ഈ കഴിഞ്ഞ ഫെബ്രുവരി 11ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. ഗിരീഷ്‌ പുത്തഞ്ചേരിയുടെ ഗാനങ്ങളെ കോര്‍ത്തിണക്കി ഒരു ലേഖനമെഴുതണമെന്ന്‌ പാഥേയം ആവശ്യപ്പെട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ ഒരു വിഷമവ്രുത്തത്തിലാകുകയായിരുന്നു. ഏകദേശം 328 ചിത്രങ്ങളിലായി 1556 ഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്‌. അതെല്ലാം ഒന്നിനൊന്നു മികച്ചതും. അവയെല്ലാം ഉള്‍പ്പെടുത്തി ഒരു ലേഖനമെഴുതുക എന്നത് സാധ്യമായ ഒരു കാര്യമല്ല... അതിനാല്‍ അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട പത്തു ഗാനങ്ങളെക്കുറിച്ച്‌ ഞാന്‍ എഴുതുകയാണ്... എനിക്കു മാത്രമല്ല, മലയാളികള്‍ക്കെല്ലാം ഈ ഗാനങ്ങള്‍ ഇഷ്ടമായിരിക്കുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു...

സൂര്യകിരീടം വീണുടഞ്ഞു : ദേവാസുരമെന്ന ചിത്രത്തില്‍ ഈ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്‌ എം.ജി രാധാക്രുഷ്ണനാണ്. ആലാപനം എം.ജി ശ്രീകുമാറും. കഥാഗതിയിലെ അതി പ്രധാനമായ ഒരു ഗാനമാണിത്‌. ചെയ്ത പാപങ്ങളെ തിരിച്ചറിച്ച്‌, അതില്‍ മനം നൊന്ത്‌ ഒരു മാനസാന്തരത്തിലൂടെ കടന്നു പോകുന്ന നായകന്റെ മനോഗതിയെ അതി ഭംഗിയായി വരികളാക്കുവാന്‍ ഗിരീഷ്‌ പുത്തഞ്ചേരിക്കു കഴിഞ്ഞിട്ടുണ്ട്‌. “ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ“ എന്ന ഒരൊറ്റവരി, ആ കഥാപാത്രത്തിന്റെ ഉള്ളിലേക്ക്‌ എത്രമാത്രം ഗിരീഷ്‌ കടന്നു ചെന്നിട്ടുണ്ട്‌ എന്ന്‌ മനസ്സിലാക്കാന്‍. എന്നാല്‍ ട്രിവാന്‍ഡ്രം ക്ലബ്ബിലെ മുറിയിലിരുന്ന്‌ 10 മിനിട്ടു കൊണ്ടാണ് ഇത്‌ ഗിരീഷ്‌ എഴുതി തീര്‍ത്തതെന്ന്‌ എം.ജി രാധാക്രുഷ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു. അതില്‍ നിന്നു തന്നെ, അദ്ദേഹത്തിന്റെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന കവിത്വത്തെ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കും.

ആരോ വിരല്‍ മീട്ടി: വിദ്യാസാഗറിന്റെ സംഗീതത്തില്‍ പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിബി മലയില്‍ ചിത്രത്തിലെ ഒരു ഗാനമാണിത്‌. ഈ ചിത്രത്തിന്റെ കമ്പോസിങ്‌ സമയത്ത്‌, വിദ്യാസാഗര്‍ ഹാര്‍മോണിയത്തില്‍ വായിച്ച ഒരു ഈണം കേട്ട്‌, ആരോ വിരല്‍ മീട്ടി എന്ന് ഗിരീഷ്‌ പറയുകയായിരുന്നു. ആ മൂന്നു വാക്കുകള്‍ കൊണ്ട്‌ നിമിഷ നേരം കൊണ്ട്‌ ഗിരീഷ്‌ ഒരു കവിത രചിച്ചു. അതിനു പിന്നീട്‌ വിദ്യാസാഗര്‍ ആകര്‍ഷകമായ ഈണം നല്‍കുകയുമായിരുന്നു. “വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി“ എന്ന്‌ ഗിരീഷ്‌ എഴുതി തീര്‍ത്തപ്പോള്‍, സിബി മലയില് സ്രുഷ്ടിച്ച മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങള്‍ അതില്‍ പ്രതിഫലിക്കയായിരുന്നു. ഒരു സംവിധായകന്‍ തന്നില്‍ നിന്നും ആഗ്രഹിക്കുന്നതെന്ത്‌ എന്ന്‌ മനസ്സിലാക്കി അതിനൊപ്പിച്ച കവിതകള്‍ നിമിഷ നേരം കൊണ്ട്‌ എഴുതുവാന്‍ ഗിരീഷിനു കഴിഞ്ഞിരുന്നു.
പിന്നെയും പിന്നെയും ആരോ കിനാവിന്റെ : ഗിരീഷിന്റെ തൂലികയില്‍ നിന്നും ജന്മമെടുത്ത മറ്റൊരു മനോഹരമായ പ്രണയഗാനം. ക്രുഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌ എന്ന കമല്‍ ചിത്രത്തിനായി വിദ്യാസാഗര്‍ ഈണം പകര്‍ന്ന ഗാനമാണിത്‌. ചിത്രത്തിലെ ഈ രംഗത്തിനായി വിദ്യാസാഗറും കമലും ചേര്‍ന്ന്‌ കൂടിയാലോചനകള്‍ നടത്തി ഒരു ട്യൂണുണ്ടാക്കി, എന്നാല്‍ ഗിരീഷ്‌ എത്രയെഴുതിയിട്ടും, കമല്‍ ഉദ്ദേശിച്ച പ്രണയത്തിന്റെ തീവ്രത ആ വരികള്‍ക്ക്‌ കിട്ടുന്നില്ല. ഗിരീഷ്‌ പലവട്ടാം മാറ്റി എഴുതിയെങ്കിലും കമലിന് എന്തോ ചേര്‍ച്ചയില്ലായ്മ തോന്നി. ഒടുവില്‍ വിദ്യാസാഗര്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചു. ഗിരീഷ്‌ എഴുതട്ടെ, ഞാന്‍ മറ്റൊരു ട്യൂണി അതിനിടാം. അതു പറഞ്ഞ്‌ നിമിഷങ്ങള്‍ക്കകം വരികള്‍ റെഡി. ആ ഗാനമാണ് യേശുദാസിന്റെ അനുഗ്രഹീത ശബ്ദത്തിലൂടെ നാം കേട്ടത്‌...
ജൂണിലെ നിലാ മഴയില്‍: എം.ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ വിജി തമ്പി സംവിധാനം ചെയ്ത നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തിലെ ഗാനമാണിത്‌. മഴയുടെ പശ്ചാത്തലത്തിലുള്ള പ്രണയഗാനമെന്നാണ് വിജി തമ്പി ഈ പാട്ടിനെ പറ്റി ഉദ്ദേശിച്ചിരുന്നത്‌. ജയചന്ദ്രന്റെ ട്യൂണ്‍ കേട്ട ശേഷം ഗിരീഷ്‌ ഒരു കവിതയെഴുതി. എന്നാല്‍ ഗിരീഷിനു തന്നെ അതില്‍ ഒരു ത്രുപ്തി തോന്നിയില്ല. അദ്ദേഹം അത്‌ മാറ്റി മറ്റൊരു കവിതയെഴുതി, അതും നിമിഷ നേരം കൊണ്ട്‌. അതാ‍ണ് ജൂണിലെ നിലാമഴയില്‍ എന്ന ഗാനം. “ഇതളായ് വിരിഞ്ഞ പൂവു പോല്‍ ഹൃദയം കവര്‍ന്നു തന്നു നീ“ എന്ന വരികളില്‍ഊടനീളം നിറഞ്ഞു നില്‍ക്കുന്നത്‌ പ്രണയമെന്ന ഭാവമാണ്.... അദ്ദേഹം ആദ്യമെഴുതിയ ഗാനം പിന്നീട്‌ വിദ്യാസാഗര്‍ പട്ടാളം എന്ന ചിത്രത്തില്‍ ഒരു ഗാനമാക്കി.,.. ആരോരാള്‍ പുലര്‍ മഴയില്‍... എന്ന ഗാനം...
കണ്ണു നട്ടു കാത്തിരുന്നിട്ടും: കഥാവശേഷന്‍ എന്ന ടി.വി ചന്ദ്രന്‍ ചിത്രത്തില്‍ എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനമാണിത്‌. കഥാനായകന്‍ ഒരു കള്ളനെ കൊണ്ട്‌, അയാള്‍ മോഷ്ടിക്കുന്ന ഹാര്‍മോണിയം വായിച്ച്‌ പാട്ടു പാടിക്കുന്നതാണ് ഗാനത്തിന്റെ സന്ദര്‍ഭം. വികാരനിര്‍ഭരമായ സന്ദര്‍ഭത്തില്‍ തന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളും വേദനകളും ആ കള്ളന്‍ ഓര്‍മ്മിച്ചെടുക്കുകയാണ് ഈ ഗാനത്തിലൂടെ. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഗിരീഷ്‌ പറഞ്ഞു. താനെഴുതിയ വരി, “കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്തു ഞാൻ, അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നൂ, അന്നത്തെയന്തിയിൽ അത്താഴപ്പാത്രത്തിൽ അമ്മ തൻ കണ്ണീരോ തിളച്ചിരുന്നു.” ഇത്രയും വികാര തീവ്രമാകാന്‍ കാരണം, തന്റെ ജീവിതത്തിലുണ്ടായ ഒരു അനുഭവമാണ് ഇതെഴുതാന്‍ പ്രേരകമായത്‌ എന്നാണ്. ചെറുപ്പത്തില്‍ താന്‍ അനുഭവിച്ച പട്ടിണിയും പരിവട്ടവും, താന്‍ കണ്ട അമ്മയുടെ കണ്‍നുനീരും കവിതയായി അദ്ദേഹത്തിന്റെ തൂലികയിലെത്തുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്‌. കഥാപാത്രങ്ങളുടെ സ്ഥാനത്ത്‌ സ്വയം പ്രതിഷ്ഠിച്ച്‌, സ്വന്തം ജീവിതാനുഭവത്തില്‍ നിന്നും കവിതകള്‍ സ്രുഷ്ടിക്കുവാന്‍ ഗിരീഷിനുണ്ടായിരുന്ന കഴിവ്‌ അദ്വിതീയമായിരുന്നു. ഈ ഗാനത്തിന് അദ്ദേഹത്തിന് കേരള സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു.
ഹരിമുരളീ രവം : ഷാജി കൈലാസ്‌ സംവിധാനം ചെയ്ത ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ രവീന്ദ്രന്‍ സംഗീത സംവിധാനം ചെയ്ത്‌ യേശുദാസ്‌ ആലപിച്ച സൂപ്പര്‍ ഹിറ്റ്‌ ഗാനമാണ് ഹരിമുരളീ രവം. സന്ദര്‍ഭത്തിന് അനുയോജ്യമായി ഒരു ഹിന്ദുസ്ഥാനി ടച്ചുള്ള ഗാനം സ്രുഷ്ടിക്കുവാന്‍ രവീന്ദ്രന്‍ മാഷ്‌ തീരുമാനിച്ചപ്പോള്‍ വരികളെഴുതുവാന്‍ ഗിരീഷിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്‌. ഈ ഗാനത്തിന്റെ പിറവിയെ പറ്റിയും ഗിരീഷ്‌ വാചാലനായിട്ടുണ്ട്‌. മദ്രാസ്സില്‍ ചിത്രത്തിന്റെ പൂജയുടെ തലേ ദിവസം രവീന്ദ്രന്‍ മാഷും, ഗിരീഷും ഒരു ഹോട്ടലില്‍ കമ്പോസിങ്ങിനായി റൂമെടുക്കുന്നു. രണ്ടാളും ഒന്നു മിനുങ്ങി കിടന്നുറങ്ങി. രാവിലെ പൂജയ്ക്കു പോകുവാന്‍ പ്രൊഡക്ഷന്‍ എസ്കിക്യൂട്ടീവ് കാറുമായി വന്നപ്പോഴാണ് ഇരുവരും എഴുന്നേല്‍ക്കുന്നത്‌. പാട്ടാണെങ്കില്‍ എവിടെയും എത്തിയിട്ടുമില്ല, മാഷു ചോദിച്ചു, നിന്റെ കയ്യില്‍ വല്ലതും ഉണ്ടോ? എന്റെ കയ്യില്‍ ഒന്നുമില്ല രവിയേട്ടന്റെ കയ്യിലോ..? ഒന്നുമില്ല എന്നു മാഷും. കുളിച്ചു റെഡിയായി പൂജാ സ്ഥലത്തേക്ക്‌ അവര്‍ യാത്രയായി. ആ യാത്രക്കിടയിലാണ് ഹരിമുരളീരവം എന്ന ഹിറ്റു ഗാനം ലഭിക്കുന്നത്‌. സംഗീതത്തില്‍ അവഗാഹമുണ്ടായിരുന്ന ഗിരീഷിന്, മാഷോരുക്കിയ ട്യൂണിന് വരികളെഴുതുവാന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. അതി മനോഹരമായി ഹരിമുരളീ രവത്തിന്റെ വരികള്‍ അദ്ദേഹം എഴുതി തീര്‍ത്തു.
മറന്നിട്ടുമെന്തിനോ: ലാല്‍ ജോസ്‌ സംവിധാനം ചെയ്ത രണ്ടാം ഭാവത്തിലെ ഗാനം, വിദ്യാസാഗറാണ് ഇതിന് സംഗീതമൊരുക്കിയിരിക്കുന്നത്‌. ലാല്‍ ജോസ്‌ സന്ദര്‍ഭം വിവരിച്ചു കൊടുത്തപ്പോള്‍ വിദ്യാസാഗര്‍ ട്യൂണ്‍ പറഞ്ഞു. എന്നാല്‍ ഗിരീഷ്‌ എഴുതിയിട്ട്‌ എല്ലാം പാത്തോസ്‌ തന്നെയാണ് വരുന്നത്‌. പല വരികളും മാറി മാറി എഴുതിയെങ്കിലും എല്ലാം പാത്തോസ്‌ തന്നെ. ഒടുവില്‍ ഗിരീഷ് പറഞ്ഞു. ഈ ട്യൂണിന് എനിക്ക് പാത്തോസ്‌ മാത്രമെ വരുന്നുള്ളൂ. എന്തു ചെയ്യണം? വിദ്യാസാഗര്‍ ഇടപെട്ടു പറഞ്ഞു, ഗിരീഷ്‌ എഴുതൂ, ഞാന്‍ ട്യൂണ്‍ ചെയ്യാം. ഉടനെ ഗിരീഷ്‌ എഴുതി, മറന്നിട്ടുമെന്തിനോ മനസ്സില് തുളുമ്പുന്നു മൌനാനുരാഗത്തിന് ലോല ഭാവം... ആ വരി ലാല്‍ ജോസിനെ വായിച്ചു കേള്‍പ്പിച്ചപ്പോള്‍, വിദ്യാസാഗര്‍ ചിരിക്കുകയായിരുന്നു, ഒരു അര്‍ത്ഥഗര്‍ഭമായ ചിരി. തന്റെ ഹാര്‍മോണിയം എടുത്തു വച്ച്‌ ആ വരികള്‍ക്ക്‌ ട്യൂണൊരുക്കി. അതു മതിയെന്ന്‌ ലാല്‍ ജോസ്‌ പറഞ്ഞു. പിന്നെ ഏറെ താമസിച്ചില്ല, മറന്നിട്ടുമെന്തിനോ എന്ന ഗാനം പിറവി കൊണ്ടു. ലാല്‍ ജോസ്‌ തന്റെ ഇന്റര്‍വ്യൂവില്‍ വളരെ വികാര നിര്‍ഭരമായാണ് ഗിരീഷിന്റെയുള്ളിലെ കവിയെക്കുറിച്ചും, ഈ ഗാനത്തിന്റെ പിറവിയേക്കുറിച്ചും പറഞ്ഞത്‌.
അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു: ഗിരീഷിന്റെ തൂലികയില്‍ നിന്നും ജന്മം കൊണ്ട മറ്റൊരു അനുപമമായ ഗാനം. ബി.ഉണ്ണിക്രുഷ്ണന്റെ മാടമ്പി എന്ന ചിത്രത്തില്‍ എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനമാണിത്‌. അമ്മയ്ക്കു വേണ്ടി ഒരു ഗാനം വേണമെന്ന്‌ ഉന്നിക്രുഷ്ണന്‍ പറഞ്ഞപ്പോള്‍, സ്വന്തം അമ്മയെ ഓര്‍ത്തു കൊണ്ടാണ് ഗിരീഷ്‌ ഈ വരികളൊരുക്കിയത്‌. മഴയെ അഗാധമായി പ്രണയിച്ച ആ കവിക്ക്‌ അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു എന്നെഴുതുവാനായി അധിക സമയം വേണ്ടി വന്നില്ല എന്നതാണ് സത്യം. ഒരേ സമയം, സംഗീത സംവിധായകനേയും ഗായകനേയും കരയിപ്പിച്ച ഗാനമാണിത്‌. ഹിന്ദോളത്തിലാണ് ഇതിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്‌. അതില്‍ പോലും ഗിരീഷിന്റെ സംഭാവനയുണ്ട്‌ എന്ന്‌ എം.ജയചന്ദ്രന്‍ അമ്രുത ചാനലിനു നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്‌. മനസ്സില്‍ സംഗീതം നിറഞ്ഞു നിന്നിരുന്നതിനാല്‍, രാഗഭാവമറിഞ്ഞ്‌ വരികളൊരുക്കുവാന്‍ ഗിരീഷിനു കഴിഞ്ഞിരുന്നു എന്ന്‌ സംഗീത സവിധായകര്‍ ഒരു പോലെ സമ്മതിക്കുന്ന കാര്യമാണ്.
ഉറങ്ങാതെ : നേമം പുഷ്പരാജൊരുക്കിയ ഗൌരീ ശങ്കരമെന്ന ഗാനത്തിലെ അതീവ സുന്ദരമായ ഒരു പ്രണയഗാനമാണിത്‌. ഇതിന്റെ സംഗീതം പകര്‍ന്നിരിക്കുന്നത്‌ എം.ജയചന്ദ്രനും. പ്രണയത്തിന്റെ മൂര്‍ത്തീഭാവത്തെ വിളിച്ചറിയിക്കുന്ന ഒരു ഗാനമാണിത്‌. “പാതിരാ വനമുല്ല ജാലകം വഴിയെന്റെ മോതിര വിരലിന്മേൽ ഉമ്മ വെച്ചു..” എന്നെഴുതാന്‍ വളരെയധികം റൊമാന്റിക്കായാ ഒരു കവിക്കു മാത്രമെ കഴിയൂ‍. പ്രണയം മനസ്സില്‍ സൂക്ഷിച്ച ഒരു കവിയായിരുനു ഗിരീഷ്‌. തന്റെ ബാല്യകാലത്തെ നഷ്ടപ്പെട്ട പ്രണയം ഒരു പ്രതികാരമായി കണ്ടതാണ് അതി തീവ്രമാ‍യ പ്രണയഗാനങ്ങള്‍ എഴുതാന്‍ തന്നെ സഹായിച്ചതെന്ന്‌ ഗിരീഷ്‌ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്‌. ഈ ഗാനത്തിന് അദ്ദേഹത്തിന് കേരള സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു.
നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ : അഗ്നിദേവന്‍ എന്ന ചിത്രത്തില്‍ എം.ജി രാധാക്രുഷ്ണന്‍ സംഗീത സംവിധാനം ചെയ്ത്‌, എം.ജി ശ്രീകുമാര്‍ ആലപിച്ച ഗാനമാണിത്‌. രാവിനേയും നിലാവിനേയും അകമഴിഞ്ഞു സ്നേഹിച്ച കവിയായായിരുന്നു ഗിരീഷ്‌. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളെ എന്നു എഴുതുവാന്‍ പ്രണയത്തെ ഇഷ്ടപ്പെടുന്ന, പ്രക്രുതിയെ അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരു നാട്ടിന്‍ പുറത്തുകാരനെ കഴിയൂ. ലളിത സുന്ദരമായ വരികളിലൂടെ അതി മനോഹരമായി അതു വരച്ചുകാട്ടുവാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവു പ്രകടമാക്കുന്ന ഒരു ഗാനമാണ് നിലാവിന്റെ നീല ഭസ്മക്കുറിയണിഞ്ഞവളേ എന്നത്‌.... ഈ ഗാനത്തിനാണ് ആദ്യമായി ഒരു സംസ്ഥാന അവാര്‍ഡ്‌ അദ്ദേഹത്തെ തേടിയെത്തിയത്‌..
ഈ പത്തു ഗാനങ്ങളിലൊതുക്കി നിര്‍ത്താവുന്നതല്ല ഗിരീഷ്‌ പുത്തഞ്ചേരി എന്ന പ്രതിഭയുടെ സ്രുഷ്ടികള്‍... ദില്‍സേയിലെ ജിയാ ചലെയിലെ മലയാളം വരികള്‍, മായാമയൂരത്തിലെ കൈക്കുടന്ന നിറയെ തിരുമധുരം തരും, രാവണപ്രഭുവിലെ ആകാശദീപങ്ങള്‍ സാക്ഷി.., ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലെ.., പുനരധിവാസത്തിലെ അവാര്‍ഡു നേടിയ കനകമുന്തിരികള്‍.., ഈ പുഴയും കടന്നിലെ രാത്തിങ്കള്‍ പൂത്താലിചാര്‍ത്തി..., മിന്നാരത്തിലെ നിലാവേ മായുമോ..., ഹിറ്റ്ലറിലെ നീയുറങ്ങിയോ നിലാവേ..., വടക്കും നാഥനിലെ കളഭം തരാം..., നന്ദനത്തിലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടിയ കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍..., സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ എത്രോ ജന്മമായ്.., ഒരു രാത്രി കൂടി വിടവാങ്ങവേ.., കാലാപാനിയിലെ ആറ്റിറമ്പിലെ കൊമ്പിലേ.., അങ്ങനെ ഒരവധിക്കാലത്ത് എന്ന ചിത്രത്തിലെ പുലര്‍വെയിലും പകല്‍മുകിലും..., കന്മദത്തിലെ മൂവന്തി താഴ്വരയില്‍.... അങ്ങനെ മനോഹര ഗാനങ്ങളുടെ നിരനീളുന്നു... അദ്ദേഹത്തിനെ ഗാനങ്ങളില്‍ മിക്കതും മലയാളികള്‍ നെഞ്ചിലേറ്റിയവയുമായിരുന്നു... ലാളിത്യമാര്‍ന്ന വരികളെഴുതി നമ്മെ വിസ്മയിപ്പിച്ച ഗിരീഷിന് അടിപൊളി പാട്ടുകളും വളരെ എളുപ്പത്തില്‍ എഴുതാന്‍ കഴിഞ്ഞിരുന്നു. പ്രണയവര്‍ണ്ണങ്ങളിലെ ആലേലോ പൂലേലോ, നരസിംഹത്തിലെ ധാം ധി നക്ക തില്ലം തില്ലം, ചന്ദ്രലേഖയിലെ അമ്മൂമ്മക്കിളി വായാടി..., അലിഭായിയിലെ ആടിമേഘ ചുവടുവറ്റി.., ജോണിവാക്കറിലെ ശാന്തമീ രാത്രിയില്‍.... എന്നിങ്ങനെ ആ ഗാനങ്ങളുടേയും എണ്ണം വളരെയധികമാണ്.... പദങ്ങളാകുന്ന അമ്പോടുങ്ങാത്ത ആവനാഴിയാണ് താനെന്നു അഹങ്കാരത്തൊടെ പറഞ്ഞിരുന്ന കവിയായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി. ഇനിയാ തൂലികയില്‍ വിരിയുന്ന ഗാനങ്ങള്‍ ആസ്വദിക്കുവാനുള്ള ഭാഗ്യം മലയാളികള്‍ക്കില്ലല്ലോ എന്നത്‌ നമ്മള്‍ ഒരോരുത്തരുടേയും സ്വകാര്യ ദുഖമായി തുടരും. ഗിരീഷിലെ കവിയെ നാം പൂര്‍ണ്ണമായും ഉപയോഗിച്ചിരുന്നോ എന്നാലോചിച്ചാല്‍ ഇല്ല എന്നൊരുത്തരമാകും നമുക്ക്‌ ലഭിക്കുക. ആ മഹാപ്രതിഭയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട്‌.......

ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക...
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.