Monday, November 10, 2014

'മുന്നറിയിപ്പ്' - ഒരു പുനർവായന

'മുന്നറിയിപ്പ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ചിത്രത്തിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് എന്ന നെഗറ്റീവ് റിവ്യൂ പലവുരു ഫേസ്ബുക്കിൽ വായിച്ച ശേഷമാണ് ഈ ചിത്രം കാണുവാനുള്ള ഒരു തീരുമാനത്തിൽ എത്തിയത്. പ്രവാസിയായതിനാൽ തന്നെ ചിത്രം തീയേറ്റരിൽ കാണുക എന്നൊരു ഭാഗ്യം ഉണ്ടായില്ല. ആളുകൾ ഉറപ്പായും കയറും എന്നുറപ്പുള്ള ചിത്രങ്ങൾ മാത്രമേ ഇവിടുത്തെ വിതരണക്കാർ ഇങ്ങോട്ട് കൊണ്ടുവരാറുള്ളൂ. മമ്മൂട്ടി എന്ന നടന്റെ സമീപകാല ചിത്രങ്ങൾ പലതും പരാജയത്തിന്റെ കയ്പുനീർ കുടിച്ചതും ഇത്തരം ഒരു തീരുമാനത്തിലേക്ക് അവരെ എത്തിച്ചിട്ടുണ്ടാവണം. എന്തായാലും നാട്ടിൽ ഡിവിഡി ഇറങ്ങി ഒരാഴ്ചക്കുള്ളിൽ ഇവിടെയും എത്തി മുന്നറിയിപ്പിന്റെ ഡിവിഡി.

കേട്ടതിൽ കൂടുതലും നെഗറ്റീവ് റിവ്യൂസ്, എന്നിരുന്നാലും ചില സുഹൃത്തുക്കൾ പറഞ്ഞത് ഈ സിനിമ കാണണം എന്ന് തന്നെയാണ്‌. അത് കൊണ്ടു തന്നെ മുൻവിധികളോടെ സിനിമയെ സമീപിക്കാൻ അല്പം മടിയുണ്ടായിരുന്നു. വേണു എന്ന സംവിധായകൻ വർഷങ്ങൾക്ക് ശേഷം ചെയ്യുന്ന ഒരു ചിത്രം. ആദ്യ ചിത്രം തീയേറ്റരിൽ കണ്ട ഓർമ്മ ഉണ്ട്. ഒരു അറേബ്യൻ രാവുകൾ എന്ന കഥയിലെ ഒരേട്‌ പോലെ ഒരു ഫാന്റസി പ്രമേയം. നീണ്ട ഈ ഇടവേളയ്ക്ക് ശേഷം വേണു പറയുവാൻ ശ്രമിക്കുന്നതെന്ത് എന്ന് മുന്നറിയിപ്പിന്റെ ട്രെയിലറുകൾ പറഞ്ഞു തന്നിരിക്കുന്നു. അഞ്ജലി അറക്കൽ, എങ്ങും എവിടെയും എത്താതെ നിൽക്കുന്ന ഒരു യുവ ജേർണലിസ്റ്റ്. അല്പസ്വല്പം ഗോസ്റ്റ് റൈറ്റിങ്ങുമായി മുന്നോട്ട് പോകുമ്പോൾ ആകസ്മികമായി പരിചയപ്പെടുന്ന ഒരു തടവുകാരൻ, സി കെ രാഘവൻ, ഭാര്യയടക്കം രണ്ടു സ്ത്രീകളെ കൊന്നു എന്ന് കോടതി കണ്ടെത്തിയ, എന്നാൽ ജീവപര്യന്തം കാലാവധി കഴിഞ്ഞിട്ടും തനിക്ക് പോകാനൊരിടമില്ല എന്ന് പറഞ്ഞ് പുറംലോകത്തേക്ക് പോകാതെ ജയിലിൽ തന്നെ ജീവിക്കുന്ന ഒരു വ്യക്തി. താൻ ആരേയും കൊന്നിട്ടില്ല എന്ന് ആവർത്തിച്ചു പറയുന്ന, ചിന്തകളിൽ പോലും ഒരു വ്യത്യസ്തത പുലർത്തുന്ന വ്യക്തിത്വം. അയാളുടെ ചില കുറിപ്പുകൾ വായിക്കുന്ന അഞ്ജലി, ആ വ്യക്തിയെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ ശ്രമിക്കുന്നു. അങ്ങനെ അയാളെ കുറിച്ച് അഞ്ജലി ഒരു ലേഖനം എഴുതുന്നു. അത് തന്റെ കരിയറിനെ സഹായിക്കുന്നു എന്ന് കാണുമ്പോൾ, രാഘവൻ ആരോടും പറയാത്ത കാര്യങ്ങൾ തനിക്ക് ലോകത്തെ അറിയിക്കാനായാൽ എന്നു ചിന്തിക്കുന്ന അവൾ, ഒരു പുസ്തകമെഴുതുവാൻ കരാറെടുക്കുന്നു. ജയിലിൽ നിന്നിറങ്ങുന്ന രാഘവനെ കൊണ്ട്, ഒരു നിശ്ചിത കാലയളവിനുള്ളിൽ എല്ലാം എഴുതിക്കുവാൻ അഞ്ജലി ശ്രമിക്കുമ്പോൾ, ഒന്നും എഴുതുവാനാവാതെ രാഘവൻ കുഴയുന്നു. സമയ പരിധിയുടെ സമ്മർദ്ദത്തിൽ അവർ ഇരുവരും കടന്നു പോകുന്ന മാനസികാവസ്ഥയിലൂടെയും അതിന്റെ പരിണാമത്തിലേക്കുമുള്ള ഒരു സഞ്ചാരമാണ് മുന്നറിയിപ്പ് എന്ന ചിത്രം.

 ചിത്രത്തിന്റെ കഥ സംവിധായകൻ കൂടിയായ വേണുവിന്റേതാണ്, തിരനാടകം ഒരുക്കിയിരിക്കുന്നത് മാധ്യമപ്രവർത്തകൻ കൂടിയായ ഉണ്ണി ആറും. ലളിതമായ ഒരു കഥയുടെ പുറംമോടിയിലാണ് മുന്നറിയിപ്പ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സി കെ രാഘവനും, അഞ്ജലി അറയ്ക്കലും ഈ കഥയിൽ കേന്ദ്ര കഥാപത്രങ്ങളായി നില്ക്കുമ്പോൾ അവരുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ചിത്രം നമ്മെ മുന്നോട്ട് കൊണ്ടു പോകുമ്പോൾ തന്നെ പല അവസരങ്ങളിലും, പ്രേക്ഷകരെ പല വഴികളിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ഈ ചിത്രം. രാഘവനൊപ്പമോ അഞ്ജലിക്കൊപ്പമോ ചരിക്കാൻ പ്രേക്ഷകന് സ്വാതന്ത്യം നൽകുന്ന അവസരത്തിൽ തന്നെ അതിനും പല വഴികൾ രചയിതാവ് ഈ ചിത്രത്തിൽ തുറന്നിട്ടിരിക്കുന്നു എന്നുള്ളത് പ്രസക്തമാണ്. ഇത് രണ്ടുമല്ലാതെ മൂന്നാമതൊരാളായി നിന്നും നമുക്കിവരെ കാണുവാനും അവർക്കിടയിൽ സംഭവിക്കുന്നതെന്ത് എന്ന് വിലയിരുത്തുവാനുമുള്ള അവസരവും രചയിതാവ് നൽകുന്നു. തികച്ചും ലളിതമായി പറഞ്ഞു പോകുന്ന കഥയിൽ, പക്ഷേ സൂക്ഷ്മ വായനക്കുള്ള പല തലങ്ങൾ ഒളിച്ചു വച്ചിട്ടാണ് എഴുത്തുകാരൻ കഥാപാത്രങ്ങളേയും കഥാഗതിയേയും വികസിപ്പിച്ചിരിക്കുന്നത്. അത്തരം ഒരു സങ്കീർണ്ണത ഈ ചിത്രത്തിനു സമ്മാനിച്ചതിന് നമുക്ക് വേണുവിനെയും അതിലുപരി ഉണ്ണി ആറിനെയും അഭിനന്ദിക്കാവുന്നതാണ്‌. അഭിനയിക്കുന്നത് ഏതു നടനായാലും, അയാൾക്ക് മികച്ച പ്രകടനം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് ഇതിന്റെ പാത്രസൃഷ്ടി. വ്യത്യസ്തമായി ചിന്തിക്കുന്ന രാഘവൻ എന്നെഴുതി ഒരു കഥാപത്രത്തെ സൃഷ്ടിക്കുമ്പോൾ തന്നെ, അതെങ്ങനെ എന്ന് പ്രേക്ഷകർക്ക് കാണിച്ച് തരികയും ചെയ്യുന്നുണ്ട് ഉണ്ണിയും വേണുവും. അഭിമുഖം റെക്കോർഡ് ചെയ്യുന്ന റെക്കോർഡറിന് തന്റെ ചിന്തകളെ പിടിച്ചെടുക്കാനാവുമോ എന്ന് ചോദിക്കുന്ന രാഘവനും, കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ ഓർത്ത് ശങ്കിക്കുന്ന രാഘവനുമെല്ലാം ഇതിനു ദൃഷ്ടാന്തങ്ങളാണ്. പലപ്പോഴും ചില കഥകൾ ദൃശ്യവത്കരിക്കപ്പെടുമ്പോൾ, എഴുത്തിലെ സങ്കീർണ്ണതകൾ ക്യാമറയിൽ പകർത്താൻ കഴിയാതെ പല സംവിധായകനും സിനിമയെ ഒരു ദുരന്തത്തിൽ കൊണ്ടെത്തിക്കാറുണ്ട്. ഇത്തരം ഒരു കഥ സിനിമ സിനിമയാകുമ്പോൾ അങ്ങനെ ഒരു ദുരന്തത്തിലേക്ക് എത്തുവാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ വേണു എന്ന സംവിധായകന്റെ പ്രസക്തി അവിടെയാണ്. ഉണ്ണി ആർ ഒരുക്കിയ തിരനാടകത്തിനെ ദൃശ്യവത്കരിച്ചപ്പോൾ വേണു കാണിച്ച കയ്യടക്കവും ലളിതമായി ചിത്രത്തിന്റെ സങ്കീർണ്ണതയെ വരച്ചു കാണിക്കുവാൻ കാണിച്ച ചാതുര്യവ്യം അഭിനന്ദാർഹമെന്നു തന്നെ പറയണം. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മികച്ച ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാണ് മുന്നറിയിപ്പ്. ചിത്രസംയോജനത്തിലെ ബീനാപോളിന്റെ മികവും എടുത്തു പറയുവാൻ കഴിയും.  ഈ ചിത്രത്തിന്റെ ജീവനാഡി എന്നത് ബിജിബാലൊരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതമാണ്. പ്രേക്ഷകരെ ചിത്രത്തിന്റെ താളത്തിനൊപ്പിച്ച് കൊണ്ടു പോകുവാൻ ബിജിബാലിനു കഴിഞ്ഞിരിക്കുന്നു.

തുടർച്ചയായി പത്തിലധികം ചിത്രങ്ങൾ പരാജയപ്പെടുക, മമ്മൂട്ടി എന്ന നടൻ വീണ്ടും എണ്‍പതുകളുടെ അവസാനത്തിലെ തന്റെ കരിയറിൽ സംഭവിച്ച വീഴ്ചയിലേക്ക് നടന്നു പോകുകയാണെന്നും, ഈ ന്യൂജനറേഷൻ കാലത്ത് ഇനി മമ്മൂട്ടി എന്ന നടനു പ്രസക്തിയില്ലാതായി
എന്നും, അദ്ദേഹം അഭിനയം നിർത്തി മറ്റെന്തെങ്കിലും ജോലികൾ ചെയ്യട്ടെ എന്നും പല നിരൂപക വിദഗ്ദ്ദരും അഭിപ്രായപ്പെട്ടു കണ്ടിരുന്നു. എന്നാൽ മുന്നറിയിപ്പിലെ സി കെ രാഘവൻ, മമ്മൂട്ടിയിലെ നടൻ, തന്നെ എഴുതി തള്ളാൻ സമയമായില്ല എന്ന മുന്നറിയിപ്പാണ് ഈ കൂട്ടർക്ക് നൽകുന്നത്. സി കെ രാഘവനായി സ്ക്രീനിൽ ജീവിക്കുന്നു എന്ന് നമുക്ക് തോന്നും വിധം നന്നായിയിട്ടുണ്ട് അദ്ദേഹത്തിന്റെ പ്രകടനം. ഫാൻസ്‌ അസോസിയേഷനുകൾക്ക് വേണ്ടി കെട്ടിയാടുന്ന രാജമാരേയും കമ്മത്തുമാരേയുമൊക്കെ വിട്ട് അഭിനയ സാധ്യതകളുള്ള ഇത്തരം സിനിമകൾ അദ്ദേഹം തിരഞ്ഞെടുത്തിരുന്നെങ്കിൽ എന്ന് സി കെ രാഘവനെ കാണുമ്പോൾ അറിയാതെ ആശിച്ചു പോകുന്നു. നാടകത്തിന്റെ പിൻബലവുമായാണ് അപർണ്ണ ഗോപിനാഥ് എന്ന നടി നമുക്ക് മുന്നിലേക്ക് കടന്നു വന്നത്. ശക്തമായ വേഷങ്ങൾ ഒന്നും തന്നെ ഇത് വരെ കൈകാര്യം ചെയ്തിട്ടില്ലെങ്കിലും മുന്നറിയിപ്പ് അതിനൊരു തുടക്കമാവുകയാണ്. ആ കൈകളിൽ ഭദ്രമായിരുന്നു അഞ്ജലി അറയ്ക്കൽ എന്ന കഥാപാത്രം. സി കെ രാഘവനൊപ്പം തന്നെ അഭിനയത്തിൽ മുന്നിട്ടു നിൽക്കുവാൻ അപർണ്ണയ്ക്കു കഴിഞ്ഞിരിക്കുന്നു. ചെറുതും വലുതുമായ വേഷങ്ങളിൽ രണ്‍ജി പണിക്കർ, ശ്രീരാമൻ, നെടുമുടി വേണു, ജോയ് മാത്യു, സൈജു കുറുപ്പ്, മിനോണ്‍, കൊച്ചുപ്രേമൻ എന്നിവരുണ്ടീ ചിത്രത്തിൽ. അതിഥി താരമായി എത്തുന്ന പ്രുഥ്വിരാജൊഴികെ ഒരു കഥാപാത്രവും കല്ലുകടിയായി തോന്നിയില്ല എന്ന് പറയാം. മിനോണ്‍, കൊച്ചു പ്രേമൻ എന്നിവരുടെ പ്രകടനം ശ്രദ്ദേയം.

സിനിമയുടെ തുടക്കത്തിൽ തന്നെ ഫ്രാങ്ക് കാഫ്കയെയും അദ്ദേഹത്തിന്റെ ദി ട്രയൽ എന്ന നോവലിനേയും കറിച്ച് ഒരു പത്രപ്രവർത്തകാനെ കൊണ്ട് പറയിക്കുന്നുണ്ട്. ചെയ്യാത്ത കുറ്റത്തിനു ജയിൽ വാസം അനുഭവിച്ച ജോസഫ് കെയാണ് തന്റെ ഹീറോ എന്ന് തുടക്കത്തിൽ തന്നെ പറഞ്ഞു വച്ചാണ് ചിത്രം സി കെ രാഘവനെ നമുക്ക് പരിചയപ്പെടുത്തുന്നത്. ഇരട്ട കൊലപാതകത്തിന് ജയിൽ വാസം അനുഭവിക്കുന്നു എന്ന് പറയുമ്പോഴും, അയാളുടെ ഭാര്യയെ കൊന്നത് ആയാളാണോ എന്ന് നമ്മോട് വ്യക്തമായി പറയുന്നില്ല ചിത്രം, പകരം അയാളുടെ ഭാര്യയുടെ അമ്മയുടെ വാക്കുകളിലൂടെ ഭാര്യ ഒരു ശ്വാസം മുട്ടൽകാരിയായിരുന്നുവെന്നും പറയിക്കുന്നു.  എഴുതാനാവാതെ കുഴയുന്ന എഴുത്തുകാരനും അയാളെ സമയ പരിധി കാണിച്ച് സമ്മർദ്ദത്തിലാഴ്ത്തുന്ന അയാളുടെ മേലധികാരിയും തമ്മിലുള്ള സംഘർഷം എന്ന മേലാടയണിയുന്ന ചിത്രത്തിനു പക്ഷേ വിവിധ വായനകൾ സാധ്യമാണ്. ജയിലിലെ രാഘവനും പുറത്തിറങ്ങുന്ന രാഘവനും തമ്മിലുള്ള ഒരു താരതമ്യ പഠനം, സ്വാതന്ത്യം എന്ന വാക്കിന് അല്ലെങ്കിൽ  ആ അവസ്ഥയ്ക്ക് പല വ്യക്തികൾ നൽകുന്ന നിർവചനം, മൂല്യം എന്നിവയെക്കുറിച്ചുള്ള  ആഴത്തിലുള്ള ഒരു വായനക്ക് സ്വാധ്യത കൽപ്പിക്കുന്നുണ്ട് ഈ ചിത്രം. നിഷ്കളങ്കതയുടെ പര്യായമായി നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്ന സി കെ രാഘവന്റെ ചിന്തകളും വാക്കുകളും എഴുത്തുകളുമെല്ലാം അതിനടിവരയിടുന്നുണ്ട്. എന്നാൽ കഥ പുരോഗമിക്കുമ്പോൾ നിഷ്കളങ്കത എന്നാൽ എന്താണെന്ന് അല്ലെങ്കിൽ ആരായിരുന്നു നിഷ്കളങ്കതയുടെ പര്യായം എന്ന് നമ്മെ ഒന്നുറച്ച് ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നുണ്ട് രചയിതാവ്. ജയിലിൽ കഴിയുന്ന രാഘവനെ കുറിച്ചുള്ള തന്റെ ലേഘനത്തിനു 'ബ്രെയിൻ ബിഹൈൻഡ് ദി ബാർസ്' എന്ന തലക്കെട്ടാണ് അഞ്ജലി നൽകുന്നത്. ഒരേ സമയം പല തലങ്ങളിലുള്ള അർത്ഥം ആ തലക്കെട്ടിനുണ്ട്. ആ തലക്കെട്ടിന്റെ പ്രസക്തി ഒരു പക്ഷേ നമ്മെ ആദ്യം ചിന്തിപ്പിക്കുകയില്ലെങ്കിലും, ചിത്രത്തിന്റെ പരിണതിയിൽ അതിനെക്കുറിച്ചൊരു വിശകലനത്തിനും സാധ്യകൾ വെട്ടിത്തുറന്നിട്ടിട്ടുണ്ട്. അല്പം ഹാസ്യാത്മകമായി മാധ്യമ ലോകത്തെ ഇന്നത്തെ അപച്യുതിയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട് മാധ്യമ പ്രവർത്തകൻ കൂടിയായ തിരക്കഥാ രചയിതാവിവിടെ. മാധ്യമങ്ങൾ, അവരുടെ ഇന്നത്തെ പ്രവർത്തന രീതി, മാധ്യമ ലോകത്ത് എന്തും വെട്ടിപ്പിടിക്കുവാനായി, കാര്യങ്ങളെ സമീപിക്കുന്നതിൽ ഇന്നത്തെ യുവത്വം കാണിക്കുന്ന അപക്വത, അതിനവർ നൽകേണ്ടി വരുന്ന വില എന്നിങ്ങനെ പല വിഷയങ്ങളെ വിമർശനാത്മകമായി കൈകാര്യം ചെയ്തിട്ടുണ്ട് ഈ ചിത്രത്തിൽ. സിനിമയുടെ അവസാന നിമിഷങ്ങൾ കണ്ടു കഴിയുമ്പോൾ, അതുവരെ താൻ ചിന്തിച്ചു കൂടിയതെല്ലാം പാടേ തച്ചുടച്ച് വ്യത്യസ്തങ്ങളായ രീതിയിൽ കണ്ടതെല്ലാം അപഗ്രഥിക്കാനുള്ള അവസരവും പ്രേക്ഷകർക്ക് ഒരുക്കിയിട്ടാണ് മുന്നറിയിപ്പ് അവസാനിക്കുന്നത്. സിനിമയെക്കുറിച്ച് പല തലങ്ങളിൽ നിന്ന് കൊണ്ട് ഇത്തരം വായനകൾ സാധ്യമാക്കുന്ന രചനകൾ നന്നേ കുറവാകാനാണ് സാധ്യത. മുന്നറിയിപ്പൊരു മഹാത്തായ സിനിമയൊന്നുമല്ല, പക്ഷേ ഈ ചിത്രം കണ്ടു കഴിയുമ്പോൾ സി കെ രാഘവനെ കുറിച്ച് നിങ്ങൾ തീർച്ചയായും ചിന്തിക്കും...!

Tuesday, September 30, 2014

ഓർക്കുട്ട് ഇനി വെറുമൊരു ഓർമ്മക്കൂട്ട്

എന്നന്നേക്കുമായി ഓർക്കുട്ട് അവസാനിക്കാൻ പോകുന്നു. ഇത് വെറും ഒരു ഓർമ്മയായി മാറുന്നു എന്ന് വിശ്വസിക്കുവാൻ ഇപ്പോഴും സാധിക്കുന്നില്ല. എന്നന്നേക്കുമായി അടച്ചു പൂട്ടുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, എന്തിനോ വെറുതെ ഒരു ഓർമ്മക്കുറിപ്പ് എഴുതണം എന്നൊരു തോന്നൽ.  ഒരു പക്ഷേ മറ്റു പലരെ പോലെയും, ആദ്യമായി ഞാൻ ഭാഗഭാക്കായ സോഷ്യൽ മീഡിയ, അത് ഓർക്കുട്ട് ആയിരുന്നു. ഇന്ന് ഫേസ്ബുക്ക്, ഗൂഗിൾ പ്ലസ്, ട്വിറ്റർ എന്ന് വേണ്ട, സംവദിക്കുവാൻ നമുക്ക് സോഷ്യൽ മീഡിയകൾ പലതാണ്. ആ അവസരത്തിൽ ഇത്തരമൊരു കുറിപ്പ് ബാലിശമല്ലേ എന്ന് തോന്നാം. ഒരു മാധ്യമത്തെ, അതും ഫേസ്ബുക്ക് എന്ന നവമാധ്യമം കടന്നു വന്നപ്പോൾ ഉപേക്ഷിച്ച ഒരു മാധ്യമത്തെ, വർഷങ്ങളായി ആരും തിരിഞ്ഞു നോക്കാൻ പോലും ശ്രമിക്കാത്ത മാധ്യമത്തെ, അതിന്റെ അന്ത്യനിമിഷങ്ങളിൽ ഓർത്ത് കണ്ണീർ പൊഴിക്കുന്നതിലെ സാംഗത്യമെന്ത് എന്ന് പലരും ചിന്തിച്ചേക്കാം. പക്ഷേ ഇതാവും ആ അവസരം, അല്ലെങ്കിൽ ഇനി ഒരു അവസരം ഉണ്ടാവില്ല ഒരു പക്ഷേ ഒന്ന് തിരിഞ്ഞു നോക്കാൻ, എല്ലാം ഒന്ന് ഓർത്തെടുക്കുവാൻ.

പഠന സംബന്ധമായി കംപ്യൂട്ടർ ഉണ്ടായിരുന്നുവെങ്കിലും, ഇന്റർനെറ്റ് നെറ്റ് എന്ന ലോകത്ത് എന്റെ സഹചാരികൾ യാഹൂ മെയിലും ചാറ്റും മാത്രമായിരുന്നു. ഒരു നൊസ്റ്റാൾജിയ പോലെ ആ രണ്ട് അക്കൗണ്ടും ഞാനിപ്പോഴും കൊണ്ടു നടക്കുന്നു എന്നത് മറ്റൊരു കാര്യം. ആ ലോകത്തേക്ക് ആദ്യമായി കടന്നു വന്ന അപരിചിതനായിരുന്നു ജീമെയിൽ. അല്പം വിഷമത്തോടെയെങ്കിലും യാഹൂ മെയിലിനൊപ്പം ഞാൻ പതിയെ ജീമെയിലിനേയും ഒപ്പം ചേർത്തു. അതിന്റെ വളർച്ച, അതിൽ കൂടുതലായി ചേർത്തു വന്ന ഫീച്ചറുകൾ, യാഹുവിന്റെ കട്ട ഫാൻ ആയിരുന്ന എന്നെ, മുഴുവനായും തന്നെ ജീമെയിലിലേക്ക് പറിച്ചു നടുവാൻ പ്രേരിപ്പിച്ചു. ആ കാലത്ത് ഞാൻ ജോലി നോക്കിയിരുന്ന കമ്പനിയിൽ ജീമെയിലോ യാഹൂ മെയിലോ ഒന്നും തന്നെ തുറക്കുവാൻ പോലും അനുവദിച്ചിരുന്നില്ല. ബ്ലോഗിങ്ങ് എന്ന അസ്കിത അന്ന് വേർഡ്‌പ്രസ്സിൽ ആയിരുന്നു പ്രധാനമായും തീർത്തിരുന്നത്, കശ്മലന്മാർ, എന്റെ ബ്ലോഗിങ്ങ് കൂടിയിട്ടോ എന്തോ മാസങ്ങൾക്കുള്ളിൽ അതും അവന്മാർ ബ്ലോക്കി. ആ കാലത്താണ് ഓർക്കുട്ടിന്റെ കടന്നു വരവ്. അവനെയും കമ്പനിക്കാർ ബ്ലോക്കി. ഒരു അക്കൗണ്ട് ഉണ്ടാക്കിയെങ്കിലും വിരലിലെണ്ണാവുന്ന സുഹൃത്തുക്കൾ മാത്രം. അതും കോളേജിൽ സഹപാഠികൾ, കുറച്ചു സഹപ്രവർത്തകർ. അത് നോക്കുന്നത് തന്നെ മാസത്തിലൊരിക്കൽ വീട്ടിൽ പോകുമ്പോൾ. അന്നത്തെ മണിക്കൂറിന് 40 രൂപ ഇന്റർനെറ്റ് ചാർജ്ജ് കാരണം ഇന്റർനെറ്റ് കഫേയുടെ അടുത്തു കൂടെ പോലും അന്ന് പോവാറില്ല.

അക്കാലത്തെ ബി എസ് എൻ എലിന്റെ ഡയലപ് കണക്ഷൻ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉള്ള ആ ശബ്ദം തന്നെ വളരെ ഇമ്പമുള്ളതായിരുന്നു. 54 kbps സ്പീഡ് കിട്ടുമായിരുന്ന ആ സമയത്ത് വല്ലപ്പോഴും 72 ഓ 90 ഓ കിട്ടിയാൽ ലോട്ടറി. ഇനി കണക്ഷൻ കിട്ടിയാലോ, ഒന്നിലധികം വിൻഡോകൾ തുറക്കാൻ പറ്റില്ല, സ്ലോ ആകും. അന്നീ ടാബുകൾ ഇല്ലാത്തതിനാൽ നമ്മുടെ പഴയ ഇന്റർനെറ്റ് എസ്ക്പ്ലോറർ ആണ്.  ഒരു മണിക്കൂറെടുക്കും മെയിൽ ചെക്ക് ചെയ്യാൻ അത് കഴിഞ്ഞായിരുന്നു പ്രധാനമായും ഓർക്കുട്ടിലേക്ക് കയറുന്നത്. ആദ്യമൊക്കെ നല്ല ബോറായി തോന്നിയ ഈ സംഭവം, ഒരിക്കൽ ഉപേക്ഷിച്ചതാണ്. ആയിടെയാണ് നമ്മുടെ ഒരു സഹപ്രവർത്തകൻ പ്രോക്സി വഴി ഇത് കമ്പനിയിലും ആക്സസ് ചെയ്യാം എന്ന് കണ്ടുപിടിച്ചത്. അതോടെ അത് ഞങ്ങളുടെ ടീമിൽ മുഴുവൻ ഒരു ജ്വരമായി മാറി. ആദ്യകാലങ്ങളിൽ സ്ക്രാപ്പുകളുടെ എണ്ണമെടുക്കുന്നവർ വരെ ഉണ്ടായിരുന്നു അവിടെ.  നെറ്റ്വർക്കിംഗ് ടീം മേടിക്കുന്ന കാശിനു കൂറ് കാണിച്ച് ഈ പ്രോക്സികളും ബ്ലോക്ക് ചെയ്തപ്പോ, പിന്നെ പുതിയ പ്രോക്സികൾക്കായി ഓട്ടം തുടങ്ങി. ഒരു പ്രോക്സിക്ക് ഒന്നോ രണ്ടോ ദിവസമായിരുന്നു ആയുസ്സ്. നമ്മൾ പ്രോക്സി കണ്ടുപിടിക്കുന്നു, അവരത് ബ്ലോക്ക് ചെയ്യുന്നു. നമ്മൾ അടുത്ത പ്രോക്സി കണ്ടുപിടിക്കുന്നു, അവർ അതും ബ്ലോക്ക് ചെയ്യുന്നു. ഈ ക്യാറ്റ് & മൗസ് ഗെയിം കുറെ കാലം കളിച്ചു കഴിഞ്ഞപ്പോൾ, പ്രോക്സി കണ്ടുപിടിച്ച് ഞങ്ങളും, ബ്ലോക്ക് ചെയ്ത് നെറ്റ്വർക്കിംഗ് ടീമും തളർന്നു.

പിന്നെ ബാംഗ്ലൂർ എന്ന പുതിയ തട്ടകത്തിലേക്ക് എത്തിയപ്പോളാണ് ഓർക്കുട്ടിനെ അടുത്തറിയുന്നത്. ഓർക്കുട്ടിങ്ങ് വെറുതെ സ്ക്രാപ്പിങ്ങ് മാത്രമായി ഒതുക്കിയിരുന്ന ഞാൻ പല കമ്മ്യൂണിറ്റികളിലും ജോയിൻ ചെയ്തു. കൂടുതലായും മലയാളം ബേസ് ആയ കമ്മ്യൂണിറ്റികൾ ആയിരുന്നു അവയിൽ പലതും. അതൊരു നല്ല തുടക്കം ആയിരുന്നു. മന്ദാരം, എന്റെ മലയാളം, പാഥേയം, സോപാനം, കണിക്കൊന്ന തുടങ്ങി ഒരുപിടി നല്ല കമ്മ്യൂണിറ്റികളിൽ ഭാഗമായി. അവിടെ നിന്നും. ഞാൻ ഇത് വരെ കണ്ടിട്ടില്ലാത്ത കുറെയധികം നല്ല ആളുകളെ പരിചയപ്പെട്ടു. ആശയപരമായം സൌഹൃദപരമായുമുള്ള ഒരുപാട് ചർച്ചകളുടെ ഭാഗമാകുവാൻ കഴിഞ്ഞു. സോഷ്യൽ മീഡിയ എന്നത് വെറുമൊരു വിനോദോപാധി എന്നതിനപ്പുറം   പരസ്പരം ആശങ്ങൾ പങ്കുവെക്കുവാനും കൂടുതൽ അറിവുകൾ നേടുവാനുമുള്ള സ്ഥലം കൂടിയാണ് എന്ന് തിരിച്ചറിയുന്നത് ആ സമയത്താണ്. അത് ഒരുപാട് നല്ല സുഹൃത്തക്കളെ എനിക്ക് സമ്മാനിച്ചു. സമാനപരമായ ചിന്താഗതികൾ പുലർത്തുന്നവരും, ആശയപരമായ വിരുദ്ധചേരികളിൽ നിന്നിരുന്നവരും അവരിൽ ഉണ്ടായിരുന്നു. രസകരമായ വസ്തുത, ഓർക്കുട്ട് ഫേസ്ബുക്കിനു വഴിമാറിയപ്പോൾ ഇവരെല്ലാം അവിടെയും സുഹൃത്തുക്കളായി എന്നതാണ്. ആശയപരമായ ചില ചർച്ചകൾ അതിന്റെ പരിധികൾ തന്നെ ലംഘിച്ചു കൊണ്ട് വൻ അങ്കം വെട്ടിനു വഴിവച്ച സംഭവങ്ങൾ ഇന്നും ഓർക്കുമ്പോൾ തലകുത്തി നിന്ന് ചിരിക്കാറുണ്ട്. പലപ്പോഴും കമ്മ്യൂണിറ്റികളിൽ കിടന്ന് കടിപിടി കൂടുന്നവർ, അത് പോസ്റ്റ് ചെയ്യുന്ന അവസരത്തിൽ ഒരു ഫോണ്‍ സംഭാഷണത്തിന്റെ ഇരുതലയ്ക്കൽ ഇരുന്നു അതുടണ്ടാക്കാൻ പോകുന്ന കോലാഹലമോർത്ത് ചിരിച്ചതും ഈ അവസരത്തിൽ ഓർക്കുന്നു.

ഒട്ടേറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഓർക്കുട്ട്. ഫേക്കുകൾ നടമാടിയിരുന്ന കാലത്ത് കുറെയധികം നല്ല വ്യക്തിത്വങ്ങളെ പരിചയപ്പെടുവാനും സൗഹൃദം സൂക്ഷിക്കുവാനും കഴിഞ്ഞു.  പാഥേയം എന്ന ഓണ്‍ലൈൻ മാഗസിന്റെ കാര്യം പരാമർശിക്കാതെ പോകുവാൻ ഈ അവസരത്തിൽ കഴിയുകയില്ല. പാഥേയം എന്ന ഓർക്കുട്ട് കമ്മ്യൂണിറ്റിയിൽ നിന്നുമായിരുന്നു ആ മാഗസിന്റെ ജനനം. വളരെ നന്നായി അത് നടത്തുവാൻ അതിന്റെ എഡിറ്റോറിയൽ ബോർഡിനു കഴിഞ്ഞു എന്നതും, അതുമായി കുറച്ചു കാലം സഹകരിക്കുവാൻ എനിക്ക് ഭാഗ്യമുണ്ടായി എന്നതും ഓർക്കുകയാണിപ്പോൾ. പിന്നീട് ഫേസ്ബുക്ക് വൻ പ്രചാരം നേടിയപ്പോൾ ഓർക്കുട്ടിനെ എല്ലാവരും ഉപേക്ഷിച്ചു. കമ്മ്യൂണിറ്റികൾ നിർജ്ജീവമായപ്പോൾ ഒഴുക്കിനൊപ്പം നീന്തുക എന്നതേ എനിക്കും ചെയ്യുവനായുള്ളൂ. ഫേസ്ബുക്കിൽ എത്തിയപ്പോൾ ആദ്യം ചെയ്തത്, എല്ലാ ഓർക്കുട്ട് കമ്മ്യൂണിറ്റികളും അവിടെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു. അത് വിജയം കാണാതെ പോയപ്പോൾ, എല്ലാ ഓർക്കുട്ട് സുഹൃത്തുക്കളെയും ഫ്രണ്ട്സ് ആക്കി മാറ്റി. ഇന്ന് ഫേസ്ബുക്ക് നമ്മുടെ ജീവിതത്തിൽ പ്രബലമായ ഒരു സ്വാധീനം ചെലുത്തുമ്പോൾ, ഓർക്കുട്ട് പതിയെ ഒന്ന് മത്സരിക്കുവാൻ പോലുമാകാതെ പിൻവാങ്ങുകയാണ്. പലരും മറക്കുന്ന ഒരു വസ്തുതയുണ്ട്, അവരുടെ സുഹൃദ് വലയത്തിലെ ഭൂരിഭാഗം ആളുകളും ഓർക്കുട്ടിൽ നിന്നുള്ളവരാണ്. ഞാൻ ഫേസ്ബുക്കിൽ നിന്നും പരിചയപ്പെട്ടവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ഓർക്കുട്ട് എന്നന്നേക്കുമായി വിട പറയുമ്പോൾ, ആ നല്ല നാളുകളെ ഒരു ഗൃഹാതുരത്വം പോലെ ഓർക്കുന്നു. കൂടെ ഒരല്പം സങ്കടവും, ഓർക്കുട്ടിനെ പൂർണ്ണമായും ഒഴിവാക്കിയതിനാലും, ഇനിയിപ്പോൾ ഒരു മടങ്ങിപ്പോക്ക് ഇല്ലാത്തതിനാലും... ഇനി ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് മാത്രം... 
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.