Monday, September 19, 2011

മമ്മൂട്ടി:ഭാഷയും ദേശവും- മലബാര്‍ കലാപത്തിലെ ഭാഷ ( ഭാഗം ഒമ്പത്)

നിസ്സഹകരണപ്രസ്ഥാനത്തോടുള്ള ജനതയുടെ ആഭിമുഖ്യത്തെ ഊട്ടിയുറപ്പിക്കാന്‍ പര്യാപ്തമായിരുന്നു മഹാത്മാഗാന്ധിയുടെയും ഖിലാഫത്ത്കമ്മറ്റിയുടെ ആദ്യസെക്രട്ടറിയായിരുന്ന ഷൗക്കത്തലിയുടെയും 1920-ലെ കോഴിക്കോട് സന്ദര്‍ശനം. എം പി നാരായണമേനോനെപ്പോലെയുള്ള അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്‌കരിച്ച് ഏറനാട്ടിലും വള്ളുവനാട്ടിലും മറ്റുമായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി , കെ എം മൗലവിസാഹിബ് തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിക്കുന്നു. ഖിലാഫത്ത് കമ്മറ്റികള്‍ വ്യാപകമായി ചേരുന്നു. മാപ്പിളമാര്‍ പ്രസ്ഥാനത്തിലേക്ക് കൂടുതലായി ആകൃഷ്ടരാകുന്നു. ബ്രിട്ടീഷ് സാമ്രാജ്യവും ജന്‍മി ഭൂവുടമകളും സവര്‍ണ്ണ ഹിന്ദുക്കളും ഒരു ചേരിയില്‍.മാപ്പിളമുസ്ലിങ്ങളും കുടിയാന്‍പാട്ടക്കാരും മറുവശത്ത്. ഇപ്രകാരം ഉരുത്തിരിഞ്ഞ പ്രക്ഷോഭപശ്ചാത്തലത്തിലാണ് 1921-ലെ മലബാര്‍കലാപം നടന്നത്.

തോമസ് ടി എസ് ഹിച്ച്‌കോക്ക് , എ എസ് പി ആമു എന്നിവര്‍ ബ്രട്ടീഷ് സര്‍ക്കാറിന്റെ നടപടികള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ തിരൂരങ്ങാടിയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ നയിച്ചത് ഏരിക്കുന്നന്‍ ആലിമുസ്ല്യാരും കിഴക്കന്‍ ഏറനാട്ടില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സീതികോയ തങ്ങളുമടക്കമുള്ള നേതാക്കളുമായിരുന്നു. ഏറനാട് , കോഴിക്കോട് വള്ളുവനാട് , പൊന്നാനി താലൂക്കുകളിലായി പടര്‍ന്നുപിടിച്ച കലാപത്തിന്റെ കേന്ദ്രഭൂമി ഏറനാടുതന്നെയായിരുന്നു. കോഴിക്കോട് മൊത്തമുണ്ടായിരുന്ന അറുപത്തിയഞ്ച് അംശങ്ങളില്‍ ഇരുപത്തിമൂന്നിടത്തും വള്ളുവനാട്ടെ നൂറ്റിപ്പതിനെട്ട് അംശങ്ങളില്‍ അറുപത്തിയെട്ടിടത്തും പൊന്നാനിയില്‍ നൂറ്റിയിരുപതില്‍ മുപ്പത്തിയഞ്ചിടത്തുമാണ് കലാപം ബാധിച്ചത്. അതേസമയം ഏറനാടന്‍ ഭൂപ്രദേശത്ത് അത് സമ്പൂര്‍ണ്ണമായിരുന്നു. ഇവിടെയുണ്ടായിരുന്ന തൊണ്ണൂറ്റിനാല് അംശങ്ങളില്‍ മുഴുവനിടത്തും കലാപത്തിന്റെ കനലുകള്‍ നീറിപ്പുകഞ്ഞു. അക്കാലയളവിലെ ജനസംഖ്യാതോത് പ്രകാരം ഇതരതാലൂക്കുകളില്‍ നിന്നു വിഭിന്നമായി ഏറനാട്ടില്‍ മുസ്ലീം ജനതതി വളരെക്കൂടുതലായിരുന്നു. ഇതും കലാപത്തിന്റെ ആക്കം കൂടാന്‍ കാരണമായി.

ഫ്യൂഡല്‍ ബന്ധങ്ങള്‍ക്കും സാമ്രാജ്യത്തിനുമെതിരെയുള്ള സായുധസമരമായിരുന്നു മലബാര്‍കലാപം. മതത്തിന്റെ ദാര്‍ശനികവശങ്ങളും പള്ളികളടക്കമുള്ള സാമൂഹികസ്ഥാപനങ്ങളുടെ സ്വാധീനവും പ്രക്ഷോഭകരുടെ ഏകീകരണത്തിനുവഴിയൊരുക്കി . എന്നാല്‍ ഇക്കാരണം കൊണ്ടുമാത്രം അവയെ കാര്‍ഷികകലാപങ്ങളുടെ കൂട്ടത്തില്‍ നിന്നും മാറ്റിനിര്‍ത്തി വിവക്ഷിക്കേണ്ടതായി വരുന്നില്ല. മലബാര്‍കലാപങ്ങള്‍ക്കും അതിനുമുന്‍പ് ഏറനാട്ടില്‍ നടന്ന കാര്‍ഷികകലാപങ്ങള്‍ക്കുമെല്ലാം ഇത്തരം മതപരമായ സ്വഭാവം ഉണ്ടായിരുന്നതായി ചരിത്രഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. ജന്മിത്തവ്യവസ്ഥയുടെ മര്‍ദ്ദനമുറകള്‍ക്കെതിരെ അന്‍പതോളം ചെറുകലാപങ്ങള്‍ക്കാണ് ഈ പ്രദേശം സാക്ഷ്യം വഹിച്ചത്. മുന്‍കാലങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പ്രദേശങ്ങളില്‍ മാപ്പിളമാര്‍ പ്രതിരോധം തീര്‍ത്തിരുന്നതിന്റെ ശക്തമായ ചരിത്രസൂചനകള്‍ വേറെയുമുണ്ട്. ഉണ്ണിമൂത്തയും അത്തന്‍ഗുരിക്കളും ചെമ്പന്‍പോക്കറുമെല്ലാം ഇംഗ്ലീഷുകാര്‍ക്കെതിരെ പഴശ്ശിയുദ്ധങ്ങളില്‍ പടപ്പന്തിയില്‍ പോരടിച്ചവരുമാണ്.

മലബാര്‍കലാപകാലത്ത് ബ്രട്ടീഷ് ഭരണത്തിന്റെ കാര്യനിര്‍വ്വാഹകരില്‍ പ്രധാനിയായിരുന്ന സര്‍ മാല്‍ക്കോം ഹെയ്‌ലിയുടെ കണക്കുകള്‍പ്രകാരം ആകെ മരണം രണ്ടായിരത്തി മുന്നൂറ്റിമുപ്പത്തിഒന്‍പതും മുറിവേറ്റവര്‍ ആയിരത്തിയറുനൂറ്റി അന്‍പത്തിരണ്ടും ശിക്ഷിക്കപ്പെട്ടവര്‍ ഇരുപത്തിനാലായിരത്തി ഒരുനൂറ്റി അറുപത്തിയേഴും തടവിലാക്കപ്പെട്ടവര്‍ മൊത്തത്തില്‍ മുപ്പത്തിയൊന്‍പതിനായിരത്തി മുന്നൂറ്റിനാല്‍പ്പത്തിയെട്ടുമാണ്. നൂറുകണക്കിനാളുകളെ വെടിവച്ചും തൂക്കിയും കൊല ചെയ്തു. മദ്രാസിലും ആന്തമാനിലുമുള്ള ജയിലുകളിലേക്ക് പലരെയുമയച്ചു. നവംബര്‍ 13 ന് പാണ്ടിക്കാട്ടുവച്ച് പട്ടാളത്തെ ആക്രമിച്ച കലാപകാരികളില്‍234 പേര്‍ വധിക്കപ്പെട്ടു. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ചരക്കുകയറ്റുന്ന വാഗണില്‍ തിരൂരില്‍ നിന്നും കോയമ്പത്തൂരേക്കു കൊണ്ടുപോകുമ്പോള്‍ അറുപത്തിയേഴുപേര്‍ ശ്വാസം മുട്ടി മരിച്ചു. ഇങ്ങനെ അടിമുതല്‍ മുടി വരെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ കൊണ്ടു രൂപപ്പെട്ടതായിരുന്നു മലബാര്‍ കലാപം

ചരിത്രവും സാമൂഹ്യബോധവും ഇഴചേര്‍ന്ന പശ്ചാത്തലത്തില്‍ നിന്നാണ് 1921 എന്ന സിനിമ തയ്യാറാവുന്നത്. യഥാര്‍ത്ഥസംഭവഗതികള്‍ക്ക് കഥാപരിവേഷം നല്‍കി ആസ്വാദ്യമാക്കുകയെന്നതായിരുന്നു ചിത്രനിര്‍മ്മാണത്തിലെ വെല്ലുവിളി. മമ്മൂട്ടി, മധു, സുരേഷ്‌ഗോപി, ടി ജി രവി, മുകേഷ്, സീമ, ഉര്‍വ്വശി തുടങ്ങി വമ്പന്‍ താരനിരയെ അണിനിരത്തി അതീവമെയ് വഴക്കത്തോടെയാണ് അക്കാലത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ഐ വി ശശി സിനിമ പൂര്‍ത്തിയാക്കിയത്. ലൊക്കേഷന്‍ കണ്ടെത്തുന്നതുമുതല്‍ ഒട്ടേറെ പരിമിതികള്‍ പിന്നണി പ്രവര്‍ത്തകര്‍ നേരിടേണ്ടതായി വന്നു. ഇലക്ട്രിസിറ്റി ഇല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തണം, ചിലയിടങ്ങളില്‍ നിന്നും ഷൂട്ടിംഗ് കാലയളവിലേക്ക്് ആളുകളെ ഒഴിപ്പിച്ചുമാറ്റണം, ചിത്രീകരണസാധ്യമായ പഴയ വീടുകളും ഇല്ലങ്ങളുംലഭ്യമാക്കണം എന്നുതുടങ്ങി നിരവധിയായിരുന്നു ബുദ്ധിമുട്ടുകള്‍. ജന്മികുടിയാന്‍ ബന്ധങ്ങള്‍ക്കും രക്തരൂക്ഷിതകലാപത്തിനുമിടയിലെ തിളങ്ങുന്ന സംവേദനമാധ്യമമായി ചിത്രത്തിന്റെ കഥാഗതിയിലുടനീളം പ്രതിധ്വനിക്കുന്ന ഏറനാട്ടിലെ പ്രാദേശികഭാഷയും നിര്‍ണ്ണായകമായിരുന്നു. ചിത്രത്തിന്റെ മൂഡ് തന്നെ രൂപപ്പെടുത്തുന്നതില്‍ ഈ പ്രാദേശികഭാഷ നിര്‍ണ്ണായകവുമായിരുന്നു.

'താഴ്ന്ന ജാതിവിഭാഗത്തില്‍പ്പെട്ടവരായിരുന്നു കൂടുതലും മതം മാറിവന്നത്. അവരൊക്കെ മുമ്പേ ജീവിച്ചുവന്ന സാഹചര്യങ്ങളിലെ ഭാഷതന്നെയാണുപയോഗിച്ചിരുന്നത്. പ്രത്യേകിച്ചും കൊണ്ടോട്ടി പോലുള്ള സ്ഥലങ്ങളില്‍ ....ഞാനെങ്ങനെയാണെന്നു വച്ചാല്‍... വമ്പത്തീ നീയാണ് പെണ്ണ് ,കണ്ടം വച്ച കോട്ട് പോലെയുള്ള പല മുസ്ലിം നാടകങ്ങളിലും അഭിനയിക്കുകയും ക്യാമ്പുകളിലൊക്കെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് എനിക്കാ ഭാഷ കൊറച്ചൊക്കെ അറിയാം. എന്റെ സുഹൃത്തുക്കളധികവും മുസ്ലീങ്ങളാണ്.നാടകമാണെങ്കില്‍ കെ ടി മുഹമ്മദ്, ഫുട്‌ബോളാണെങ്കില്‍ അബ്ദുറഹ്മാന്‍, കമന്ററിയാണെങ്കില്‍ പി എ മുഹമ്മദ് കോയ... ഞങ്ങളൊക്കെ കുടുംബസുഹൃത്തുക്കളാണ്. അവരൊക്കെ എന്നെ ആ ഭാഷ പഠിപ്പിക്കുകയായിരുന്നു. വമ്പത്തി നീയാണ് പെണ്ണ് എന്ന നാടകത്തിനുവേണ്ടി പി എന്‍ എം ആലിക്കോയയും മറ്റും വന്ന് എന്നെ പഠിപ്പിക്കുകയായിരുന്നു. അള്ളാ എന്ന വാക്ക് അറബിഭാഷയെക്കുറിച്ച് ബേസിക് ധാരണയില്ലാതെ കൃത്യമായി ഉച്ചരിക്കാനാവില്ല. നാക്കിന്റെ അറ്റം അണ്ണാക്കില്‍ തട്ടിച്ചുവേണം അള്ളാ എന്നു പറയാന്‍. അറബിവാക്കുകള്‍ പഠിപ്പിക്കുന്നതിനും അതുച്ചരിക്കുന്നതിനുമൊക്കെ തക്കതായ ശിക്ഷണം വേണം. അതിനവരെന്നെക്കൊണ്ട് പല തവണ പറയിപ്പിച്ച് റിഹേഴ്‌സലെടുത്തു... അങ്ങനെയൊക്കെ ആ ഭാഷ എനിക്ക് അറിയാം. മലപ്പുറത്തും മറ്റു പല പ്രദേശത്തും ജീവിച്ച് അവിടത്തുകാരെക്കൊണ്ടൊക്കെ പറയിപ്പിച്ചെല്ലാമാണ് ആ ഭാഷ അതിലുള്‍പ്പെടുത്തിയത്.' ചിത്രത്തിന്റെ തിരക്കഥാകാരനായ ടി ദാമോദരന്‍ മാഷ് രചനാപശ്ചാത്തലത്തേക്കുറിച്ചോര്‍ക്കുന്നു

കാദറിന് ചരിത്രത്തില്‍ കാര്യമായ സ്ഥാനമൊന്നുമില്ല. പക്ഷേ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന സാധാരണക്കാരനായ ചരിത്രപുരുഷന്റെ ഇശ്ചാശക്തിക്കൊപ്പം നിന്ന എന്തിനുംപോന്ന കുറേ ചെറുപ്പക്കാര്‍ക്കിടയില്‍ കാദര്‍ എന്ന മമ്മൂട്ടിക്കഥാപാത്രം അനിഷേധ്യസാന്നിദ്ധ്യമായിരുന്നു. ചരിത്രത്തിന്റെ പിന്നാമ്പുറത്തു നിന്നും സിനിമയില്‍ നായകപ്രാധാന്യത്തോടെയാണ് കാദര്‍ ശോഭിച്ചത്. ഇതിനു കാരണം മമ്മൂട്ടി എന്ന ജനപ്രിയ നായകന്റെ സാന്നിധ്യവും അഭിനയമികവും ഭാഷാപ്രയോഗപ്രാവീണ്യവുമാണ്. ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ആദ്യരംഗം തന്നെ കാദറിന്റെ തനതുസ്വരൂപം വ്യക്തമാക്കുന്നു.
കാദര്‍ : മൊയ്തീന്ക്കാ ഇതിലെയ്തീതെന്താന്ന് വായ്ക്കാങ്ങക്കറിയാല്ലോ.അള്ളാഹുഅക്ബര്‍...ഒരുമുസ്ലീമായങ്ങളീക്കൊടീനെ ബെടക്കാക്കിയത് ശരിയായീല്ല.ഹൈദ്രൂ...കൊണ്ടുക്കെട്ട്...
മൊയ്തീന്‍ : എടാ കാദറേ ... അഹമ്മതി കാണിച്ചാ അടിച്ചുനിന്റെ പല്ലുഞാന്‍ കൊഴിക്കും...
കാദര്‍ : ങ്ങള് പേടിപ്പിക്ക്യാണോ..
മൊയ്തീന്‍ : ടാ
കാദര്‍ : ങ്ങളിട്ട പോലീസുപ്പായത്തിന്റെ പവറുകാണിച്ചാണ്പറേണേങ്കില് ഈ മീശമുളക്കാത്ത പ്രായത്തില് പട്ടാളക്കാരന്റെ യൂണിഫോറമിട്ടോനാ ഞാന്‍ അന്യനാട്ടി നാലുകൊല്ലം തോക്കും പീരങ്കീം ചീറുന്നേനെടേല് മയ്യത്തുങ്ങളെ ചവിട്ടിമെതിച്ചു നടന്നോനാ.ഇന്റെ പല്ലുകൊഴിക്കാങ്ങക്കു പൂതിയുണ്ടേ വരീന്‍...

ഏറനാടന്‍ ഭാഷയുടെ ചിത്രമാണിത്. ഏറനാടന്‍ മലയാളത്തിന്റെ പ്രധാനസവിശേഷത പ്രാദേശികമായ പ്രത്യേകതകള്‍ തന്നെയാണ്. ബ്രട്ടീഷ് മലബാറിലെ ഏറെ പ്രശസ്തമായ ഈ താലൂക്കില്‍ ജനതയെ പൊതുവായി ബാധിക്കുന്ന ചില ഭാഷാപ്രത്യേകതകള്‍ക്കൊപ്പം നമ്പൂതിരിയും നായന്‍മാരും മാപ്പിളമാരും ചെറുമക്കളും അടക്കം വിവിധ വിഭാഗത്തില്‍പ്പെട്ടവരുടെ സാമുദായികഭേദങ്ങളും നിലവിലുണ്ട്. എങ്കിലും ഏറനാട്ടെ മലയാളമെന്നു പറയുമ്പോള്‍ സ്വാഭാവികമായും ആ ഭാഗത്തെ മുസ്ലീങ്ങളുടെ വാമൊഴിയെന്നാണ് കരുതിപ്പോരുന്നത്. പ്രദേശവാസികളില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ് എന്നതുതന്നെ അതിനു കാരണം. 1921 ലെ ജനസംഖ്യ പ്രകാരം ഏറനാട് താലൂക്കില്‍ 2,37,402 മുസ്ലീങ്ങളും 1,66,328 ഹിന്ദുക്കളും 371 ക്രിസ്ത്യാനികളുമാണുണ്ടായിരുന്നത്..

'ഏറനാടന്‍ മലയാളത്തില്‍ ഏറ്റവും പ്രധാനം അതിലെ അറബിവാക്കുകളുടെ സവിശേഷതയാണ്. അവിടത്തുകാര്‍ മൃതദേഹം എന്ന് പറയില്ല. മയ്യത്ത് എന്ന് പറയും. മരിച്ചെന്ന് അവരെപ്പറ്റി പറയില്ല. വഫാത്തായി എന്നേ പറയൂ. ഇത്തരത്തില്‍ ഒരു മുസ്ലീമിനെക്കുറിച്ചുള്ള പരാമര്‍ശമാണെന്നു വ്യക്തമാകുന്ന അനവധി വാക്കുകളാണുള്ളത്. മലയാളം പറയുമ്പോള്‍ നീ , നിയ്യ് എന്നു പറയുന്നതും ഇജ്ജ് , ഇഞ്ഞ് എന്നൊക്കെ പറയുന്നതുമെല്ലാം ഒന്നു തന്നെയാണ്. ഏറനാടന്‍ മലയാളത്തെപ്പറ്റി ഒറ്റ വാക്യത്തില്‍ പറയുകയാണെങ്കില്‍ അറബി-ഉറുദു-പേര്‍ഷ്യന്‍ വാക്കുകളുടെ സങ്കലനവും ഇസ്ലാമിക സംസ്‌കാരത്തിന്റെ സ്വാധീനവുമാണ് അതിലുള്ളത്. മലയാളത്തില്‍ വന്നിട്ടുള്ള വാക്കുകള്‍ നോക്കുക. തമാശ എന്ന വാക്കെടുക്കാം. അത് പേര്‍ഷ്യനാണ്. കത്ത് എന്ന വാക്ക് അറബിയാണ് കലാശം അറബിയാണ്. അങ്ങനെ അറബിഭാഷയിലെ നിരവധിവാക്കുകള്‍ നമ്മള്‍ ജാതിഭേദം കൂടാതെ ഉപയോഗിക്കുന്നുണ്ട്. ഒരുപക്ഷേ അതിപ്പോ കണ്ടാല്‍ മറ്റൊരുഭാഷാപദമാണെന്ന് തിരിച്ചറിയാനുമാകില്ല. ചുരുക്കത്തില്‍ അവരുടെ വാക്കുകളില്‍ അപൂര്‍വ്വമായിട്ട് പേര്‍ഷ്യന്‍ വാക്കുകളുണ്ട് , ഉറുദുവാക്കുകളുണ്ട്. പിന്നെ അവര്‍ക്കിടയിലുള്ള ഉച്ചാരണഭേദം കൊണ്ടുതന്നെ വ്യത്യസ്തമെന്നു തോന്നുന്നവ വേറെയുമുണ്ട. ' എം എന്‍ കാരശ്േശേരിയുടെ നിരീക്ഷണം ഇപ്രകാരമാണ്.

ഭാഷാശാസ്ത്രത്തില്‍ ശ്രദ്ധേയമായ ഒന്നാണ് 'മെറ്റാത്തെസിസ'്.വാക്കിനുള്ളില്‍ വര്‍ണ്ണത്തിന് സ്ഥാനമാറ്റമുണ്ടാകുന്നതാണത്. 'അങ്ങനെയായിരിക്കും' എന്നതിന് 'അങ്ങിനൈയ്ക്കാരം' എന്നു പറയും. 'ആയിരിക്കും' എന്ന വാക്കാണ് 'എൈക്കാരം' എന്നു മാറുന്നത്. ചില ഭാഗത്ത് 'അവകാശം' എന്നുള്ളതിന് 'അകവാശം' എന്നാണുച്ചരിക്കുക. ഇപ്രകാരം ക്രമവ്യതിയാനം സംഭവിച്ച നിരവധി വാക്കുകള്‍ ചൂണ്ടിക്കാട്ടാനാവും. മലയാളത്തിന്റെ സ്വനിമവിന്യാസക്രമത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറനാടന്‍ മലയാളത്തില്‍ നിരവധിയാണ്.

1875 കാലയളവില്‍ പൊന്നാനിയുടെ വടക്കേ തീരത്ത് മാനക്കാരകത്ത് കുഞ്ഞിക്കോയയും അണ്ടത്തോടുഗ്രാമത്തില്‍ മൊയ്തുമുസ്ലാരും എഴുതിയ മാലപ്പാട്ടുകളെന്നു പ്രസിദ്ധമായ മാപ്പിളപ്പാട്ടുകളും ഏറനാട്ടിലെ മാപ്പിളമഹാകവി മോയിന്‍കുട്ടിവൈദ്യരുടെ രചനകളും അറബിമലയാളസാഹിത്യസംസ്‌കാരത്തിന് പ്രചാരമേകി. 'ഖജാമു ഈനുദ്ദീന്‍' എന്ന എന്ന പേര്‍ഷ്യന്‍ എഴുത്തുകാരന്റെ രചനയെ ആധാരമാക്കി മോയിന്‍കുട്ടിവൈദ്യര്‍ എഴുതിയ 'ഹുസ്‌നുല്‍ ജമാലി'ന്റെയും 'ബദറുല്‍ മുനീറി'ന്റെയും പ്രണയകാവ്യം അറബിമലയാളത്തിലെ മഹാകാവ്യമായി മാറി. ഇത്തരത്തില്‍ മാപ്പിളമലയാളത്തിന്റെ ഏറനാടന്‍ സ്പന്ദനം രചനകളില്‍ കൊണ്ടുവന്ന സാഹിത്യകാരന്‍മാര്‍ ഉറൂബ് , ചെറുകാട്, പുലിക്കൂട്ടില്‍ ഹൈദര്‍, ചാക്കീരി മൊയ്തീന്‍കുട്ടി തുടങ്ങി ഒട്ടേറെ പേരുണ്ട്. മാപ്പിളമലയാളത്തിന്റെ തനതു സ്വഭാവം പ്രകടമാക്കുന്ന ഒരു രചന നോക്കൂ;
മൊയ്തു : ന്റെ ആലിക്കുട്ടി വഹാബ്യോളെ. പുത്യേ പള്ളിക്കക്ക് പോണത്‌കൊണ്ട് ആജ്യാര് ഭൂമി ഒയിപ്പിച്ചുംന്നാ മോല്യാര് ന്നോട് പറഞ്ഞത്. അത് കേട്ട് ഓനക്കൊണ്ട് കുലുമാല് വേണ്ടല്ലോന്നു വിചാരിച്ച് ഓനും പെണ്ണുങ്ങളും ഇബട്ന്ന് ഒയിച്ച് പോയി. ഇഞ്ഞീം ആജ്യാര് കാക്ക ഇങ്ങനെ പറീംന്ന്് ാന്‍ കരുതീട്ടിലീലായിനി
ഹാജി : ന്റെ മകം വൊഹാബ്യല്ലകാഫറായാലെന്താടാ ഇച്ച് അനക്ക്പ്പം ഇഞ്ചെ സേബൊന്നും മാണ്ടല്ലോ. യ്യ്പ്പം പാട്ടക്കോടതീല് കേസ്സും കൊടുത്ത്ക്ക്ണ്. അന്റെ മകം നടന്ന് സകല ആളെക്കൊണ്ടും ഇന്റെ പേരില് കേസ് കൊടുപ്പിച്ചിലേ,എടാ?
മൊയ്തു : ഇന്റെ ചെറുപ്പത്തില് ഞാനും ഇന്റെ വാപ്പിം ഇബടെ ബന്ന കാലത്ത്് ഇവടെ മലംകാടായിനി. കാട്ടാന് കൂട്ട് കൂട്ടല് ഈ കുന്നുമ്മലായിനി. ഞങ്ങളെ എത്തരങ്ങാനും പൈക്കളീം മൂര്യാളീം ആണ് നരി പുടിച്ചുകൊണ്ടോയത്ന്ന്്് അറിയ്വോ?
ഹാജി : ദെത്താട് അതൊക്കെ ഇവടെ പറഞ്ഞിട്ട് .
മൊയ്തു : വാപ്പ എന്നും സുബൈക്ക് ഇഞ്ഞിംകൂട്ടി പാടത്ത്ക്കങ്ങട്ട്് എറങ്ങും. ഉച്ചക്കങ്ങട് കയറ്യാപ്പിന്നെ ബാപ്പാക്ക് ബറച്ചിലും പനീം ആയി. അങ്ങനെ പനിച്ച് പനിച്ച് ബാപ്പ മരിച്ച്്. ങ്ങന്ന് ഇച്ച് പതിനെട്ട് ബയസ്സാ. അന്ന്ങ്ങളെ വാപ്പ വെറും ഒരു മേനിക്ക് ഏപ്പിച്ച്് തന്നതാണ് ഈ തലം. പിന്നെ കൂടക്കൂടെ അത് കേറി ഇപ്പം പതിനഞ്ച് മേന്യായി.താങ്ങാം ബജ്ജാത്ത മാതിര്യായി. (ജ്ജ് നല്ലൊരുമന്‌സനാകാന്‍ നോക്ക് /മുസ്ലിം സാമുദായികനാടകം/ അയ്മു ഇ കെ /1956 )

കേരളത്തിലെ മാപ്പിളമുസ്ലീം ജനത സംസാരിക്കുന്ന മാപ്പിളമലയാളം വടക്കന്‍ കേരളത്തിലെ പ്രാദേശികഭാഷാഭേദവും അറബിഭാഷയും ചേര്‍ന്ന സങ്കലനമാണ്. ഈ സംസാരഭാഷ അറബിഭാഷയുമായി അടുത്ത ബന്ധം വെളിപ്പെടുത്തുന്നതുകൊണ്ട് സാധാരണ മലയാളത്തില്‍ നിന്നും അത് വിഭിന്നവുമാകുന്നു.തീരമേഖലയിലെ വാണിജ്യഭാഷയില്‍ അറബിഭാഷ നേടിയ വിപുലയായ മുന്‍ഗണന ഇതിന്റെ കാരണങ്ങളിലൊന്നാണ്. തദ്ദേശീയരുമായുള്ള ആശയവിനിമയം സുഗമമാക്കുവാന്‍ വേണ്ടി അറബി സംസാരിക്കുന്ന മധ്യവര്‍ത്തികളെപ്പോലും ഇവിടെ പോര്‍ട്ടുഗീസുകാര്‍ നിര്‍ബന്ധിതമാക്കിയിരുന്നു. ആ നിലക്കുനോക്കുമ്പോള്‍ സംസ്‌കൃതവും മലയാളവും ചേര്‍ന്ന മണിപ്രവാളത്തിനു സമാനമായി അറബിയും മലയാളവും ചേര്‍ന്ന മാപ്പിളമലയാളത്തെയും പരിഗണിക്കാം. ക്രിസ്തുവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ കേരളീയര്‍ക്ക് അറബിഭാഷയുമായി ഇടപഴകാന്‍ കഴിഞ്ഞിരുന്നു. കേരളത്തിന് മലബാര്‍ എന്ന പേരു സമ്മാനിച്ചത് അറബി വ്യാപാരികള്‍ ആണെന്നുപോലും പണ്ഡിതാഭിപ്രായങ്ങളുണ്ട് ഇസ്ലാംമതത്തിന്റെ ആവിര്‍ഭാവത്തിന് ഒന്നോ രണ്ടോ ശതകങ്ങള്‍ക്കു ശേഷമാണ് മതപ്രചാരണത്തിനായി മുസ്ലീങ്ങള്‍ കേരളത്തിലെത്തിയത്. അറബിവംശജരില്‍പ്പെട്ട പലരും ഇന്നാട്ടിലെ സ്ത്രീകളെ വിവാഹം കഴിക്കുക കൂടി ചെയ്തതോടെ ഭാഷാസങ്കലനത്തിന് അനുകൂലസാഹചര്യങ്ങളേറി. മുസ്ലീങ്ങള്‍ക്കിടയില്‍ മതപരമായ കാര്യങ്ങള്‍ക്ക് അറബിഭാഷ നിര്‍ബന്ധിതമാകുകയും ചെയ്തു. ഉത്തരേന്ത്യയില്‍ ഉറുദു എന്നപോലെയാണ് കേരളത്തില്‍ മാപ്പിളമലയാളവും രൂപമെടുത്തത്.

പേര്‍ഷ്യന്‍ഭാഷ പോലെ അറബിയും മൈസൂര്‍ അധിനിവേശകാലത്താണ് ഭരണരംഗത്തേക്കു കടന്നുവന്നത്.സ്വാതന്ത്ര്യലബ്ധിക്കുശേഷം അറബിഭാഷ കൂടുതല്‍ വ്യാപകമായി വിദ്യാലയങ്ങളില്‍ പഠിപ്പിച്ചുവരുന്നതും സാഹിത്യകൃതികളില്‍ മുസ്ലീംഭാഷാഭേദം യഥാതഥമായി ചിത്രീകരിക്കപ്പെടുന്നതും അറബിസ്വാധീനത്തിന്റെ വര്‍ത്തമാനകാല വ്യാപ്തിക്കു നിദര്‍ശനവുമാണ്. മലയാളത്തിലേക്കുള്ള അറബിപദങ്ങളുടെ ആഗമനം പ്രധാനമായും രണ്ടുമാര്‍ഗ്ഗങ്ങളിലൂടെയായിരുന്നു; അറബിയില്‍ നിന്നു നേരിട്ടും പേര്‍ഷ്യന്‍-ഹിന്ദി ഭാഷകള്‍ വഴിയും. അത്തരം അറബിപദങ്ങളില്‍ ചിലതും അവയുടെ പ്രായോഗികാര്‍ത്ഥങ്ങളും ;

ഖിലാഫത്ത്-പ്രതിനിധിത്വം( ബ്രട്ടീഷുകാര്‍ ഈ അവകാശം അംഗീകരിക്കാതെ വന്നപ്പോഴാണ് ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത്) ജനാബ്-ശ്രീമാന്‍ , സാഹിബ്ബ് - ബഹുമാനപ്പെട്ട , ഇനാം-സമ്മാനം , കസബ,കസ്ബ-പ്രധാനനഗരം , അദാലത്-ന്യായാലയം , ഹര്‍ജി-അധികാരസ്ഥാനങ്ങളില്‍ നല്‍കുന്ന പരാതി , കാനൂന്‍-നിയമം , മഹസര്‍-സത്യവാങ്മൂലം, , വകാലത്-അഭിഭാഷകവൃത്തി , മരാമത്ത്-കേടുപോക്കല്‍ , വസൂല്‍-റവന്യൂ പിരിവ് , ഹലാക്- മരണം,സര്‍വ്വനാശം , ഉറുമാല്‍-തൂവാല , നിക്കാഹ്- വിവാഹം , തലാക്ക് - വിവാഹമോചനംമാമൂല്‍ - ആചാരം , സലാം- പ്രണാമം , ഇന്‍ക്വിലാബ്-സാമൂഹ്യ പരിവര്‍ത്തനം , കിശുമത്ത്- കൃത്രിമം,ലഹള , ഖലാസി-കപ്പലോട്ടക്കാരന്‍ , കസ്‌റത്-വ്യായാമം. അറബികള്‍ക്ക ആദ്യകാലങ്ങൡലെങ്കിലും കേരളവുമായുണ്ടായിരുന്നത് വ്യാപാരബന്ധമായിരുന്നു. അതുകൊണ്ടുതന്നെ അറബിയില്‍ നിന്നും ആദേശം ചെയ്യപ്പെട്ട പദങ്ങളില്‍ അധികവും വ്യാപാരപരവുമാണ്. അവയില്‍ ചിലത്; കബൂല്‍-ഇടപാട്, സമ്മതം , കറാര്‍- ഉടമ്പടി , ദല്ലാല്- തരകന്‍ , മക്കാനി- പീടിക , കശാപ്പ്- വധം , കബാബ് -പൊരിച്ച മാംസം

ഏറനാടന്‍ കലാപത്തിന്റെ ദൃശ്യകാവ്യമായ 1921-ല്‍ ഇത്തരമൊരു ഭാഷയുടെ കരുത്തുറ്റ സാന്നിധ്യമാണുള്ളത്.അതേപ്പറ്റി ചിത്രത്തിന്റെ സംവിധായകന്‍ ഐ വി ശശി പറയുന്നതിങ്ങനെയാണ്; 'മമ്മൂട്ടി മഞ്ചേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന ആളാണ്. ലൊക്കേഷനില്‍ വന്നിരുന്നവരില്‍ പലരോടും അദ്ദേഹത്തിന് നല്ല അടുപ്പമുണ്ടായിരുന്നു. മമ്മൂട്ടി അവരുമായൊക്കെ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും. ഉച്ചാരണത്തെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ടായിരുന്നു. പിന്നെ ഞാനും കോഴിക്കോടുകാരനാണ..്. വെസ്റ്റ്ഹില്‍.ദാമോദരന്‍ മാഷിന്റെ സ്‌ക്രിപ്റ്റ് അതേ പടി തന്നെ എടുത്താല്‍ മതിയായിരുന്നു. അതദ്ദേഹം നല്ല പോലെ വര്‍ക്കു ചെയ്തുണ്ടാക്കിയതായിരുന്നു.'

ഭാഷാവൈപുല്യം പ്രകടമാക്കുന്ന മമ്മൂട്ടിക്കഥാപാത്രങ്ങള്‍ക്കിടയില്‍ ഏറനാടിന്റെ യഥാര്‍ത്ഥശബ്ദവുമായി തലയുയര്‍ത്തി നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ അവയില്‍നിന്നെല്ലാം വിഭിന്നമായ കാഴ്ചപ്പാടോടെയാണ് കാദറിന്റെ അസ്തിത്വം നിലകൊള്ളുന്നത്. പ്രാതിനിധ്യപരമായി വന്ന് നായകനാകാന്‍ നിയോഗിക്കപ്പെട്ടവനാണ് കാദര്‍ . ബാപ്പയെ കൊന്നവരോട് പകരം വീട്ടാന്‍ വെമ്പല്‍ കൊള്ളുന്ന ദു:ഖിതനും ക്ഷുഭിതനുമായ കാദറിനെ നോക്കൂ.

കാദര്‍ : എവിടറാ ആ ചെമ്പ്രശ്ശേരി തങ്ങള്.അക്കൂട്ടത്തില്‍ പെട്ടവനല്ലേ ഇയ്യും;പറേടാ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി : കാദറേ... വേണ്ട;മാറ്

കാദര്‍: എന്നെ തടയരുത്.
കുഞ്ഞഹമ്മദ്ഹാജി : പാളയത്തിപ്പട പറ്റൂല മോനെ
കാദര്‍: അതുകൊണ്ടാണുഞാന്‍ പൊറുത്തത്.ന്റെ മുന്നിലിട്ടെന്റെ ബാപ്പാനെ തല്ലണ നോക്കിനിന്നോനാ ഞാന്‍. ആ അടി ഓരോന്നുമെന്റെ കല്‍ബിനെ കീറി മുറിച്ചപ്പോ ഞമ്മള് സഹിച്ച്് നീതിക്കും നായത്തിനുംവേണ്ടി വാദിക്കണ ആ തങ്ങള് ന്റെ ബാപ്പാനെ എന്തിന് കൊന്നെന്നെനിക്കറ്യണം. ഞാന്‍ ചോദിക്കും
കുഞ്ഞഹമ്മദ്ഹാജി : അതുചെമ്പ്രശ്ശേരി തങ്ങളോടാവരുത്.ബീരാനെക്കൊന്നതാക്കള്ള ഹമുക്ക്് അബ്ദുള്ളക്കുട്യാണ്.ഓനെത്തിരയാഞ്ഞമ്മളാളെ വിട്ടിട്ടുണ്ട്.
കാദര്‍: വേണ്ട;ഇക്കാര്യത്തി ഞമ്മളുതനിച്ചുപോവും.
കുഞ്ഞഹമ്മദ്ഹാജി : അതു ഞമ്മടെ സമ്മതത്തോടാവൂല്ല.
കാദര്‍: അതേ
കുഞ്ഞഹമ്മദ്ഹാജി : അന്റെ ചേലുക്ക് ഒടപ്പിറപ്പുകളുടെ ചോര കാണുമ്പോ ഇവര് ഓരോര്ത്തരും സ്വന്തം നെലക്ക് പകരം വീട്ടാന്‍ തൊടങ്ങ്യാല്. ഈ കാട്ടിന്റെ നടുക്ക് ഒറ്റക്കലഞ്ഞുതിര്യാനാവും ഞമ്മടെ വിധിഅതു കാണാനാ നിങ്ങക്കുമോഹമെങ്കി പോയിന്‍...പോയിനെടാ എല്ലാം.

ചരിത്രസത്യമെന്ന ജഡിലപരിമിതിയില്‍ കുരുങ്ങാതെ 1921 ആര്‍ജ്ജിച്ച ജീവചൈതന്യത്തിനുപിന്നില്‍ മമ്മൂട്ടിയുടെ താരസാന്നിധ്യവും ഒരു ഘടകമാണ്. 2004- ല്‍ പുറത്തിറങ്ങിയ ബസ്‌കണ്ടക്ടറിലെ കുഞ്ഞാക്കയെപ്പോലെ അടിമുടി ഏറനാടന്‍തുടിപ്പുകളുള്ള പല കഥാപാത്രങ്ങളെയും ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും വികാര വിചാരങ്ങള്‍കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും മാപ്പിളലഹളയെന്ന ചരിത്രസത്യത്തിന്റെ താക്കോല്‍പ്പഴുതാകാന്‍ കാദറെന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടിക്കു കഴിഞ്ഞു. ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും 1921 ല്‍ രാധാവര്‍മ്മയായി വേഷമിടുകയും ചെയ്ത സീമയുടെ അഭിപ്രായം ഇതാണ്; 'ഭാഷയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റേത് അസാധാരണമായ കഴിവാണ്. തീര്‍ച്ചയായും ആ കഥാപാത്രത്തെ അദ്ദേഹം ഉള്‍ക്കൊള്ളുകയായിരുന്നു. ആ സിനിമയില്‍ ഞങ്ങള്‍ തമ്മിലുള്ള കോംബിനേഷന്‍ സീനുകള്‍ അങ്ങനെയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഒരൊറ്റ ഫാമിലി പോലെയായിരുന്നു അന്നത്തെ സെറ്റ്. ഭാഷയുടെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും മറ്റുള്ള അഭിനേതാക്കള്‍ക്കും മമ്മൂക്കയുടെ സഹായം ലഭിച്ചിട്ടുണ്ട്. 'ഇത്രയും കാലം' എന്ന ഒരു സിനിമയിലെ ഒരു സംഭവം ഞാനോര്‍ത്തുപോകുകയാണ്.

മമ്മൂക്കയോടൊപ്പമുള്ള ഒരു സീനിലഭിനയിക്കുകയാണ്. ഞാനെത്ര ശ്രമിച്ചിട്ടും എനിക്കു വേണ്ട രീതിയില്‍ അഭിനയിക്കാന്‍ കഴിയുന്നില്ല ഒരു ടേക്കായി രണ്ടു ടേക്കായി... ഒടുവില്‍ പതിനൊന്നാമത്തെ ടേക്കിലാണത് ശരിയാവുന്നത് . അതുവരെ എന്റെ മുന്നില്‍ നിന്ന് മമ്മൂക്ക അഭിനയിച്ചുകൊണ്ടേ ഇരുന്നു; എന്റെ അഭിനയം ശരിയാവാന്‍ വേണ്ടി. ഒടുവില്‍ അസ്സലായിട്ട് അഭിനയിക്കാനായപ്പോള്‍ എല്ലാവരും എനിക്ക് ക്ലാപ്പു തന്നു. ഞാന്‍ പറഞ്ഞു ഈ ക്ലാപ്പ് എനിക്കല്ല വേണ്ടത്; മമ്മൂക്കക്കാണെന്ന്.' കലാപരമായും തൊഴില്‍പരമായും പുലര്‍ത്തുന്ന ഇത്തരം ടീംസ്പിരിറ്റ് കൂടിയാണ് മമ്മൂട്ടി എന്ന നടനെ മറ്റു ചിത്രങ്ങളിലെന്നപോലെ 1921 ലും പ്രാദേശികഭാഷാഭേദത്തിന്റെ പ്രചാരകനാകാന്‍ സഹായിച്ചത്. 


കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

മമ്മൂട്ടി:ഭാഷയും ദേശവും- വള്ളുവനാടന്‍ഭാഷയുടെ വാത്സല്യവചനങ്ങള്‍ ( ഭാഗം എട്ട്)


വള്ളുവനാടെന്ന വികാരത്തിനും തനതുസ്വത്വത്തിനും ജനതയുടെ പ്രാദേശികഭാഷാ സ്വാംശീകരണതുടര്‍ച്ചക്കും നൂറ്റാണ്ടുകളുടെ പ്രബലമായ അടിത്തറയുണ്ട്. ഉണ്ണുനീലിസന്ദേശത്തിലും ഉണ്ണിയാടി ചരിതത്തിലും പരാമര്‍ശവിധേയമായിട്ടുള്ള വള്ളുവനാട് രാജവംശത്തിന്റെ ചരിത്രത്തെയും ഐതിഹ്യത്തെയും കുറിച്ച് നിരവധി സൂചനകളാണ് നമുക്കുമുന്നിലുള്ളത്. കേരളോല്‍പ്പത്തിയിലും ഏ ഡി ഏഴാംനൂറ്റാണ്ടിലെഴുതപ്പെട്ട ജൂതപ്രമാണത്തിലും തുടങ്ങി എ ശ്രീധരമേനോന്റെ കേരളചരിത്രം വരെ ഇതുകാണാം. ഇവ ഒരേ സമയം സമാനമോ വിഭിന്നമോ ആയ നിരീക്ഷണങ്ങള്‍ വച്ചുപുലര്‍ത്തുമ്പോള്‍ത്തന്നെ വള്ളുവനാട്ടിന്റെ സംസ്‌കാരരൂപീകരണത്തില്‍ നിര്‍ണ്ണായകപങ്കു വഹിച്ച രാജവംശത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു.



തെക്ക് ഭാരതപ്പുഴ , വടക്ക് പന്തലൂര്‍ മല, കിഴക്ക് അട്ടപ്പാടി മലനിരകള്‍, പടിഞ്ഞാറ് പൊന്നാനി തീരമേഖല എന്നിവയായിരുന്നു വള്ളുവനാട് രാജവംശത്തിന്റെ അതിരുകള്‍.കൊളോണിയല്‍ കാലഘട്ടത്തോടെ വള്ളുവനാട് ബ്രട്ടീഷ് മലബാറിലെ ഏറ്റവും വലിയ താലൂക്കായി മാറി. സ്വാതന്ത്ര്യാനന്തരമുണ്ടായ പുനക്രമീകരണങ്ങളും മലപ്പുറം ജില്ലാരൂപീകരണവും വള്ളുവനാടന്‍ മേഖലകളെ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലേക്ക് വിഭജിച്ചുചേര്‍ത്തു. എന്നാല്‍ ഭൂമിശാസ്ത്രപരമായ ഇത്തരം മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പഴയ വള്ളുവനാടിന്റെ സാങ്കല്‍പ്പിക അതിര്‍ത്തിയിലെ ഭാഷക്കും സംസ്‌കാരത്തിനും ഇന്നും കൗതുകകരമായ സമാനത നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും ഹൈന്ദവഭാഷയില്‍.

ഈ ഭാഷയുടെ വര്‍ത്തമാനകാല സാധൂകരണമാണ് വാത്സല്യം എന്ന സിനിമയില്‍ നായകനും അനുബന്ധകഥാപാത്രങ്ങളും നടത്തുന്നത്. 1993 ല്‍ കൊച്ചിന്‍ ഹനീഫയുടെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിന് വള്ളുവനാടന്‍ഭാഷാകേന്ദ്രീകൃതമായി കഥയും തിരക്കഥയും സംഭാഷണങ്ങളുമൊരുക്കിയത് ഏ കെ ലോഹിതദാസായിരുന്നു.

മമ്മൂട്ടി അവതരിപ്പിച്ച മേലേടത്തു രാഘവന്‍ നായര്‍ എല്ലാ അര്‍ത്ഥത്തിലും ഒരു വള്ളുവനാടന്‍ കുടുംബനാഥനാണ്. തകര്‍ന്ന നായര്‍ത്തറവാടുകളിലൊന്നിന്റെ വക്താവായിരുന്ന അയാള്‍ മണ്ണിനെ പൊന്നാക്കി സ്വന്തം ലോകം പടുത്തുയര്‍ത്തുകയായിരുന്നു. അതിന്റെ അത്മബലം നല്‍കിയ താന്‍പോരിമയാണയാളെ വല്യമ്മാമയോടുപോലും നേര്‍ക്കുനേര്‍ നിന്നു സംസാരിക്കാന്‍ പ്രാപ്തനാക്കുന്നത്.

രാഘവന്‍ നായര്‍ : ആലത്തൂരു മാണിക്കോത്തുകാര് കുടുംബക്കാരും പണക്കാരുവാ. അതുനടക്കട്ടെ. അവനോനുചേര്‍ന്ന ബന്ധാ നല്ലത്. മേലേടത്തേ അച്ചുതന്നായര് ചെറ്റയാ. മക്കളുവതേ.
വല്യമ്മാമ : ഹും; അഹങ്കാരം.
രാഘവന്‍ നായര്‍ : ത്തിരി അഹങ്കാരണ്ടമ്മാമേ. ന്റച്ചന്‍ കേസുനടത്തിത്തൊലഞ്ഞ കുടുംബായിത്. മരിക്കുമ്പോ പുല്ലും പടേഞ്ചേം കേറിക്കിടന്ന കൊറേ ഭൂമീം മൂക്കോളം കടോം പൊട്ടിപ്പൊളിഞ്ഞ ഈ വീടും മാത്രേണ്ടായിരുന്നുള്ളൂ. ഈ തള്ളേം ഞങ്ങള് നാലുമക്കളും ഒരുനേരം നിറച്ചുണ്ണാനില്ലാണ്ട് കഴിഞ്ഞ കാലണ്ടായിട്ടുണ്ട്. അന്നൊന്നും രക്തബന്ധുക്കളെയൊന്നും ഞാന്‍ കണ്ടിട്ടില്ല... അവിടുന്ന് ഈ കാണുന്നതൊക്കെണ്ടാക്കിയത് ഞാന്‍ തന്നെയാ. ന്റെ ചോരേം നീരുമാ ഈ കാണുന്നതൊക്കെ. ആ അഹങ്കാരണ്ട്. സത്യാ.
വള്ളുവനാടന്‍ ഭാഷയുടെ ഉചിതമായ പ്രയോഗത്തിലൂടെ നോക്കിലും വാക്കിലുമെല്ലാം രാഘവന്‍നായരായി മാറുകയായിരുന്നു മമ്മൂട്ടി.
 
 പ്രാദേശികഭാഷാഭേദങ്ങളോട് മമ്മൂട്ടി ബോധപൂര്‍വ്വം താല്‍പ്പര്യം കാണിച്ചുതുടങ്ങിയ കാലവുമല്ല അത്. എന്നിട്ടും കഥാപാത്രത്തിന്റെ ജീവനസാഹചര്യത്തിനനുസൃതമായി സംഭാഷണം ചിട്ടപ്പെടുത്തുന്നതില്‍ അദ്ദേഹം അതീവശ്രദ്ധാലുവായിരുന്നെന്ന് വാത്സല്യത്തില്‍ അനുജനായി അഭിനയിച്ച നടന്‍ സിദ്ദിഖ് ഓര്‍ക്കുന്നു : അന്ന് ഞാന്‍ ഇത്തരം കാര്യങ്ങളില്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. വള്ളുവനാടന്‍ ഭാഷ വരുത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നില്ല. പക്ഷേ മമ്മൂക്ക അന്നും അത് വളരെ ശ്രദ്ധിച്ചാണ് ചെയ്തിരുന്നത്. 'ന്നെ ചതിക്കരുത് നിയ്യ് ' എന്നു പറയുമ്പോള്‍ 'നിയ്യ്' എന്നു തന്നെ അദ്ദേഹം പറയും . 'എന്നെ ചതിക്കരുത് നീ 'എന്നല്ല പറയുന്നത്.  അത്രത്തോളം ശ്രദ്ധിച്ചിരുന്നു. ആളുകളുടെ സംഭാഷണരീതിയെക്കുറിച്ച് ഇടക്ക് എന്നോടും പറയും. 'എന്താ കുഞ്ഞമ്മാമേ ...' അങ്ങനെ പറയണമെന്നൊക്കെ. അത്രത്തോളം വള്ളുവനാടന്‍ശൈലി പ്രയോഗിക്കേണ്ട റോളായിരുന്നില്ല എന്റേത്. പുറത്ത് ഹോസ്റ്റലിലുമൊക്കെ നിന്നു പഠിച്ച ആളായിട്ടാണ് ഞാന്‍ വരുന്നത്. എന്നാല്‍പ്പോലും ഞാനും മമ്മൂക്കയുമായുള്ള സീനുകളില്‍ചെലയിടത്ത് അങ്ങനെ പറഞ്ഞിട്ടുമുണ്ട്. പാടത്ത് കാള പൂട്ടുന്ന സമയത്ത് പറയുന്നില്ലേ...ഹയ് ഓടാനല്ലല്ലോ നടക്കാനല്ലേ പറഞ്ഞത്... എന്നൊക്കെ. അന്ന് എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത് മമ്മൂക്കയാണ്. ഭാഷയില്‍ അത്രത്തോളം കെയര്‍ഫുളാവണമെന്നു മമ്മൂക്ക പറയുമായിരുന്നു. അതുപോലെ ഞാനും മമ്മൂക്കയും ഒന്നിച്ചു നിന്നായിരുന്നു ആ പടത്തിന് ഡബ് ചെയ്തത്.

നമ്പൂതിരിഗ്രാമങ്ങളിലും നായന്‍മാര്‍ക്കിടയിലും കീഴാളവിഭാഗങ്ങളിലുമായി ഉല്‍കൃഷ്ടഭാഷയായും അപകൃഷ്ടഭാഷയായും മലയാളം വികസിച്ച കാലമാണ് ഇരുപതാം നൂറ്റാണ്ട്. ജന്മികുടിയാന്‍ ബന്ധങ്ങൡും ജാതിവ്യവസ്ഥയിലുമുണ്ടായ ശൈഥില്യത്തെത്തുടര്‍ന്ന് മുതലാളിത്തവ്യവസ്ഥിതിയിലേക്ക് നയിക്കപ്പെട്ട കേരളീയസമൂഹത്തിന്റെ വളര്‍ച്ചയും അധിനിവേശവും ഭാഷയില്‍ ഇടപെട്ടതും പ്രകടമായ തോതിലാണ്. അവര്‍ണജനത, നമ്പൂതിരിസമുദായവുമായി ബന്ധം പുലര്‍ത്തിയ സവര്‍ണവിഭാഗം എന്നിങ്ങനെ ഹിന്ദുസമുദായത്തില്‍ത്തന്നെ വേര്‍തിരിവ് നിലനിന്ന കാലവുമുണ്ടായിട്ടുണ്ട് . ഫ്യൂഡലിസത്തിലേക്കുള്ള പരിവര്‍ത്തനഘട്ടമായിരുന്നു അത്; പ്രത്യേകിച്ചും ഏഴുമുതല്‍ പതിനൊന്നുവരെയുള്ള നൂറ്റാണ്ട് . പെരുമക്കളും (ബ്രാഹ്മണര്‍) മക്കളും (നായര്‍, ക്ഷത്രിയസമുദായക്കാര്‍ )തമ്മിലുള്ള സമ്പര്‍ക്കത്തിന്റെ ഭാഷയായി മലയാളം വളര്‍ന്നത് ഇൗ കാലയളവിലാമെന്ന് പല ഭാഷാപണ്ഡിതരും നിരീക്ഷിച്ചിട്ടുണ്ട്. പെരുമക്കളോടിണങ്ങിപ്പോന്ന സവര്‍ണവിഭാഗം സ്വാഭാവികമായും നമ്പൂതിരിഭാഷക്കനുയോജ്യമായി നാട്ടുഭാഷ സംസാരിച്ചുതുടങ്ങി.

വള്ളുവനാടന്‍ ഭാഷ എന്നത് സാംസ്‌കാരികമായി ഉയര്‍ന്ന ഒരു ജനതയുടെ ഭാഷാന്തരത്തിന്റെ തുടര്‍ച്ച കൂടിയാണ്. എഴുത്തച്ഛനും പൂന്താനവും ഒരു പരിധിവരെ കുഞ്ചന്‍നമ്പ്യാരും (നമ്പ്യാര്‍ ലക്കിടിയില്‍ നിന്നും പ്രവര്‍ത്തനമേഖല അമ്പലപ്പുഴക്കു മാറ്റിയിരുന്നു) പരിഭേദം വരുത്തിയതാണ് ആ ഭാഷ. ബ്രട്ടീഷ് മലബാറിന്റെ ഭാഗമായിരുന്ന പഴയ വള്ളുവനാടിന് ഒരേ അര്‍ത്ഥത്തില്‍ മുസ്ലീം-ഹിന്ദു സംസ്‌കാരങ്ങളുമായി ബന്ധമുണ്ട്. മലബാറിലെ മുസ്ലീം-നായര്‍ മേധാവിത്വം തന്നെയാണ് അതിന് കാരണം. സാംസ്‌കാരികമായി ഔന്നത്യം പുലര്‍ത്തുന്ന സമുദായത്തിന്റെ -നമ്പൂതിരി, നായര്‍, മുസ്ലീം (നമ്പൂതിരി വിഭാഗത്തില്‍ നിന്നു മതപരിവര്‍ത്തനം നടത്തിയവരടക്കം) ജനത -വാമൊഴി അതു കൊണ്ടുതന്നെയാണ് പ്രാദേശികഭാഷാഭേദത്തില്‍ മേല്‍ക്കൈ നേടുന്നത്. മിക്ക ജാതി വിഭാഗങ്ങളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്പൂതിരി ജനതയുമായി അടുത്ത വ്യവഹാരമുള്ളവരായിരുന്നു. മുഖ്യധാരയില്‍ നിന്നും അകന്നുനില്‍ക്കുന്ന ചില പിന്നോക്കവിഭാഗക്കാരൊഴിച്ച് മറ്റുള്ളവരുടെ വാമൊഴിയില്‍ വള്ളുവനാടന്‍ ഭാഷ ഇഴചേര്‍ന്നത് അങ്ങനെയാണ്. ഭാഷയുടെ ആഭിജാത്യത്തിന് സവര്‍ണസാമൂഹ്യവ്യവസ്ഥ കാരണമായിട്ടുണ്ടാകാമെന്നാണ് ഇതു നല്‍കുന്ന സൂചന.

വള്ളുവനാടിന്റെ തമിഴ്ബന്ധം ചേരകാലം മുതല്‍ കണക്കിലെടുക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായ പല്ലവരാജവംശത്തിന്റെ ഒരു ശാഖയാണ് ശ്രീവില്ലിപുത്തൂര്‍ ഭരിച്ചിരുന്നതെന്നും അവിടെനിന്നും സംഘകാലത്ത് രാജാക്കന്‍മാര്‍ കേരളത്തിലെത്തിയെന്നുമാണ് വിശ്വാസ്യതയാര്‍ജ്ജിച്ചിട്ടുള്ള നിരീക്ഷകമതം. ശ്രീവല്ലഭരാജാവിന്റെ കാലത്ത് അനുയായികള്‍ കേരളത്തിലേക്കു കുടിയേറുകയും ഭാരതപ്പുഴയുടെ തീരങ്ങളിലെത്തി അങ്ങാടിപ്പുറം കേന്ദ്രമാക്കി രാജ്യം രൂപീകരിക്കുകയുമാണ് ചെയ്തത്.

വരൂ, ഇരിക്കൂ ...എന്നിങ്ങനെയുള്ള മൊഴികള്‍ ശ്രദ്ധിക്കൂ. കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലും വാ , ഇരി ...എന്നാണ് പറയാറുള്ളത്. ഉന്നതവും അഭിജാതവുമായ തമിഴ് സംസ്‌കാരം വള്ളുവനാട്ടില്‍ ഈ ചെറുവാക്കുകളില്‍പ്പോലും പ്രകടമാണ്. പോരിങ്കളാ, വരിങ്കളാ എന്നിങ്ങനെയുള്ള (വന്നുകൊള്ളൂ, പറഞ്ഞുകൊള്ളൂ, ഇരുന്നുകൊള്ളൂ പോലെ സ്‌നേഹാദരങ്ങള്‍ അന്തര്‍ലീനമായ പേച്ചുകള്‍) ശരിയായ തമിഴ് സംഭാഷണപാരമ്പര്യം. സംഘകാലസാഹിത്യങ്ങളിലെ ആഢ്യമായ സാഹിത്യഭാഷയുടെ സ്വാധീനം പോലും ഇതില്‍ ആരോപിക്കാനാവും. ആരിയംകാവിലും ചിനക്കത്തൂരും മറ്റും നടക്കുന്ന പൂരങ്ങള്‍ പോലും ദേശഭാഷാന്തരങ്ങള്‍ക്കതീതമായ ജനസാന്നിദ്ധ്യത്തിന്റെയും അവ ഇടയൊരുക്കുന്ന സാംസ്‌കാരികക്രയവിക്രയത്തിന്റയും തുടര്‍ച്ചയാണ്. തമിഴിന്റെ സ്വാധീനം പാലക്കാടുചുരം വഴിയാണ് വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ പക്കാവള്ളുവനാട്ടില്‍ തമിഴ് അധിനിവേശം അത്രത്തോളം പ്രത്യക്ഷമാകണമെന്നില്ല.

പാലക്കാടു നിന്നും മുണ്ടൂരൊക്കെയെത്തുമ്പോഴേക്കുമത് കുറഞ്ഞുവരുന്നതു കാണാം. വീട് ഓടിടുമ്പോള്‍ കുമ്മായം ഓടിനടിയിലിടുന്ന സാധാരണ കാഴ്ച തന്നെയെടുക്കാം. നിത്യജീവിതത്തിലെ ഇപ്രകാരമുള്ള ഒട്ടേറെ കാര്യങ്ങളിലും തമിഴ് സംസ്‌കാരം ഭാഷക്കതീതമായ സ്വാധീനശക്തി ആകുന്നുണ്ട്. ഇവ്വിധത്തിലൊരു സാമൂഹ്യശാസ്ത്രം പരിഗണിക്കുമ്പോള്‍ത്തന്നെ വള്ളുവനാടന്‍ വാമൊഴിവികാസത്തിന്റെ ഇതരതലങ്ങളും കാണേണ്ടതുണ്ട്. വ്യത്യസ്തവും തനതുമായ അത്തരം സാഹചര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് കല.ഒട്ടേറെ കലകളില്‍ ഒരു 'വള്ളുവനാടന്‍ ശൈലി' തന്നെ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. ചവിട്ടുകളി തനി വള്ളുവനാടന്‍ ശൈലിയിലുള്ളതാണ്. എന്നാല്‍ സാഹിത്യത്തേക്കാളുപരി ഭക്തിപ്രധാനമായി കാവുകളില്‍ അരങ്ങേറുന്ന തോല്‍പ്പാവക്കൂത്ത് തമിഴ് സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ്. മുളയംകാവ് ,ചേര്‍പ്പുളശ്ശേരി ഭാഗങ്ങളില്‍ തോല്‍പ്പാവക്കൂത്തിനും കമ്പരാമായണത്തിനുമൊക്കെയുള്ള പ്രാധാന്യം തന്നെ ഉദാഹരണം. ഒപ്പം സംസ്‌കൃതനാടകങ്ങളും കൂത്തും കൂടിയാട്ടവും ഇവിടെ സജീവസാന്നിധ്യമാകുന്നു. ഒരു സംസ്‌കാരത്തിന്റെ ഭാഗമായുണ്ടായ വാമൊഴിയാണ് വള്ളുവനാടന്‍ ഭാഷയെന്ന വിലയിരുത്തലുകള്‍ ഇത്തരം അടിത്തറകളില്‍ നിന്നാണുണ്ടാകുന്നതും.

കാര്‍ഷികമേഖലയെന്ന നിലയിലും വള്ളുവനാടിന് പ്രാധാന്യമുണ്ട്. കോള്‍നിലങ്ങളുടെ അതിര്‍ത്തികള്‍ കൂടിയാണത്. അതുകൊണ്ടുതന്നെ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരുടെ നാടന്‍പാട്ടുകള്‍ക്കും പേച്ചുകള്‍ക്കും വള്ളുവനാടന്‍ സ്പര്‍ശമുണ്ടാകുക സ്വാഭാവികമാണ്. ശുദ്ധമായ നാടോടിഭാഷയുടെ കൃത്രിമത്വമില്ലാത്ത ആവിഷ്‌കാരം, അടിയോന്‍ -ഉടയോന്‍ ബന്ധങ്ങളില്‍പ്പോലും കണ്ടെത്താനാകുന്ന സഹജീവിസ്‌നേഹവും നിഷ്‌കളങ്കതയും,മാനുഷികത പ്രകടമാകുന്ന ആവിഷ്‌കാരങ്ങള്‍, ചോടുകളിപ്പാട്ടുകള്‍ പോലെയുള്ള ജനകീയകലാരൂപങ്ങള്‍, പൊറാട്ടുനാടകങ്ങള്‍ എന്നിവയെല്ലാം വാമെഴിവഴക്കത്തെ സ്വാധീനിച്ച ഘടകങ്ങളാണ്. ഒറ്റപ്പാലം, പാലപ്പുറം പൊറാട്ടുനാടകങ്ങളുടെ തനിമ ഇന്നും പ്രകീര്‍ത്തിക്കപ്പെടുന്നതു തന്നെ ഒരുദാഹരണമായെടുക്കാം. നാടോടിഭാഷയിലുള്ള സ്‌നേഹത്തിന്റെ വഴക്കം - വരാട്ടോ... കാണാട്ടോ എന്നുള്ളതൊക്കെ-പ്രകടമാണിവിടെ. നിരവധി പ്രാദേശികപദങ്ങളും പഴഞ്ചൊല്ലുകളും വള്ളുവനാടിന്റേതു മാത്രമെന്നു പറയാവുന്നവയുമുണ്ട്.

പില്‍ക്കാലത്ത് മാധ്യമങ്ങളുടെ ശക്തമായ കടന്നുവരവോടെ വള്ളുവനാടന്‍ ഭാഷ സവര്‍ണ്ണഭാഷ എന്ന വിശേഷണവും ഏറ്റുപിടിച്ചു. അതിനുമുന്‍പുതന്നെ വള്ളുവനാടന്‍ഭാഷയുടെ പ്രത്യേകതകള്‍ സാഹിതീയശ്രമങ്ങളില്‍ സ്ഥാനം നേടിയിരുന്നു. എം ടി വാസുദേവന്‍നായര്‍, സി രാധാകൃഷ്ണന്‍ തുടങ്ങിയ എഴുത്തുകാരുടെ ഒരു നിര തന്നെയുണ്ടായിരുന്നു. അവരാവിഷ്‌കരിച്ചതിലധികവും കൂട്ടുകുടുംബങ്ങളുടെ കഥകളാണ്. അന്നൊക്കെ വള്ളുവനാട്ടിലെ സാഹിത്യം നായര്‍ത്തറവാടുകളുടെ ഭാഗമായാണ് പ്രധാനമായും നിലകൊണ്ടിരുന്നത്.അഭിജാതമെന്നു പറയാവുന്ന ഒരു ഭാഷയാണത്.

വലിയമ്മാമ മുറ്റത്തിറങ്ങി. മുറ്റത്തിന്റെ വക്കിലേക്ക് നടന്ന് വാഴത്തടത്തിലേക്ക് ഒച്ചയോടെ തുപ്പി തിരിച്ചുവന്ന് പറഞ്ഞു.
'ഭാഗിച്ചോട്ടെ'
അധികാരി വീണ്ടും ഉച്ചത്തില്‍ ചിരിച്ചു.
'അങ്ങനെ പറഞ്ഞോണ്ടായില്യല്ലോ.'
'ഭാഗിയ്ക്ക്‌ണേന് നിക്കെന്താ? ഈ കീറാമാറാപ്പ് ന്റെ തലേന്ന് പോയി. പക്ഷേ അധികാരി,ഒരു കാര്യംണ്ട്...'
'എന്തൊക്ക്യാച്ചാല്‍ കുഞ്ഞിക്കണ്ണന്‍ നായര് പറയ്യാ.'
'ഈ തറവാട്-അധികാര്യോട് പറേണ്ട ആവശ്യല്ല്യ. അച്ചുമ്മാന്‍ ണ്ടായിരുന്ന കാലത്ത് നായര്‌സമുദായത്തില് ണ്ടായിരുന്നില്യ ഇവിട്‌ത്തെന്തി നെല.'
'നിക്കറിയും,നിക്കറിയും'
'അതാ പറഞ്ഞത്. അധികാരിക്കറീം. ഇപ്ലത്തെ ചെറ് വാല്യക്കാര്‍ക്ക് അറീല്യ. അറ്‌റ്വത്തിനാലാളാ ഭാഗിക്കുമ്പോ. കൊത്തിപ്പിരിഞ്ഞ് പോയപ്പോ ശ്രീത്വം മുക്കാലും പോയി. ന്നാലും ഒരു ഭഗോതി ഇരിക്ക്ണ് സ്ഥലാ. അതും അധികാരിക്കു നിശ്ശംണ്ടല്ലോ.'
(നാലുകെട്ട്/നോവല്‍/ എം ടി വാസുദേവന്‍നായര്‍ )

അത്തരം ഐഡന്റിറ്റിയുള്ള ഭാഷ ആദ്യം സാഹിത്യവല്‍ക്കരിക്കപ്പെടുകയും പിന്നീട് സിനിമാവല്‍ക്കരിക്കപ്പെടുകയും ചെയ്തപ്പോഴാണ് പലപ്പോഴും കൃത്രിമവല്‍ക്കരിക്കപ്പെട്ടത്. ഡയലക്ട് എന്നതിനെക്കാള്‍ പ്രാദേശികസ്വത്വമാണ് ഇവിടെ ഭാഷ. ഇല്യ എന്നു നീട്ടിപ്പറഞ്ഞാല്‍ വള്ളുവനാടായി എന്ന് കരുതുന്ന അവ്യക്തമായ ഭാഷാജ്ഞാനമാണ് ചില സിനിമകളിലെങ്കിലും ഭാഷയെ വികൃതമായി ചിത്രീകരി്ച്ചുവരുന്നത്. വള്ളുവനാടന്‍ ഭാഷക്ക് സുതാര്യതയുണ്ട്.സന്ദര്‍ഭമനുസരിച്ചാണ് പലപ്പോഴും അതിന്റെ പ്രയോഗം.

'വന്നിരുന്നു' എന്നതിന് പലയിടങ്ങളിലും 'വന്ന്ണു' എന്നാണ് പറയുന്നത്. 'കിണറ്റിന്‍ കരയിലേക്കെ'ന്നത് 'കിണ്ടിങ്കലേക്ക്' ആകും. 'ഒട്ടുമില്ല' എന്ന അര്‍ത്ഥത്തില്‍ 'ഇല്യേയില്ല്യ' എന്നതുപോലെ പ്രയോഗങ്ങളും നിരവധി. തൃത്താലയിലുള്ള പ്രയോഗങ്ങളില്‍പ്പലതും ഒറ്റപ്പാലത്ത് വ്യത്യസ്തതമാകാം. കോങ്ങാടും മറ്റും പാലക്കാട് ശൈലി പ്രകടമാകും. ചേര്‍പ്പുളശ്ശേരി, തൃത്താല, പുലാമന്തോള്‍, പട്ടാമ്പി, പള്ളിപ്പുറം എന്നിവിടങ്ങളിലൊക്കെ ശുദ്ധവള്ളുവനാടന്‍ വാമൊഴിയാണുള്ളത്. എം ടി വാസുദേവന്‍നായരുടെയും നന്തനാരുടെയും കൃതികളിലെ നാടന്‍പ്രയോഗങ്ങളുടെ ആധിക്യമുള്ള ഭാഷയും ഇതുതന്നെ.

'എങ്കില്‍ വരൂ' എന്നതിന് 'ന്നാ വരൂട്ടോ' എന്നാണിവിടെ പറയുന്നത്. പാലക്കാട് ഭാഗത്തേക്കു പോകുമ്പോഴത് 'വരിന്‍' എന്നുമാറും. 'ശരി' എന്നു പറയണ്ടിടത്ത് 'എന്നാ ശരീട്ടോ' എന്നാവും പറയുക. 'ട്ടോ' എന്നും മറ്റും ചേര്‍ത്ത് ഒന്നുകൂടി ഉറപ്പ് പകരുന്ന വാമൊഴിയാണത്. മാത്രമല്ല, സന്ദര്‍ഭോചിതമായി ചില പദങ്ങളും വന്നുചേരാറുണ്ട്. 'ലവലേശല്ല്യ ' എന്ന പദമെടുക്കുക. 'ഒട്ടുമില്ല' എന്ന അര്‍ത്ഥത്തിലാണ് ഈ വാക്കുപയോഗിക്കുന്നത്. സാധാരണ ഉച്ചാരണത്തിനുമപ്പുറമുള്ള ഊന്നിപ്പറച്ചിലുണ്ടവിടെ. ചില ഈണങ്ങളും വരാറുണ്ട്. സംഭാഷണങ്ങളിലൂടെ,പ്രാദേശികഭേദങ്ങളോടുകൂടി വളര്‍ന്ന ഭാഷയായിരിക്കാമത്.

പൊതുമാനദണ്ഡങ്ങളുള്ള ഭാഷയെന്ന് വള്ളുവനാടന്‍ ഭാഷയെ വിശേഷിപ്പിക്കാനാവില്ല. നിത്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ആളുകള്‍ക്കിടയില്‍ ചെറുതും വലുതുമായ വ്യതിയാനങ്ങള്‍ വള്ളുവനാട്ടിലുണ്ടെന്നിരിക്കെ അത് ഭാഷയിലും പ്രകടമാണ്. ഇവിടെ കീഴാളഭാഷയുടെ വരമൊഴിക്കും തനത് വ്യക്തിത്വമുണ്ട്. സാധാരണക്കാരുടെ ആശയാവിഷ്‌കരണങ്ങളിലേക്കു നോക്കിയാല്‍ അവിടെയും കാണാം വള്ളുവനാടിന്റെ സ്പര്‍ശം. കോട്ടയം-മദ്ധ്യതിരുവിതാംകൂര്‍ മേഖലകളിലെ നമ്പൂതിരിമാര്‍ സംസാരിക്കുന്നതും വള്ളുവനാട്ടിലെ നമ്പൂതിരിമാര്‍ സംസാരിക്കുന്നതും തമ്മില്‍ കാര്യമായ വ്യതിയാനങ്ങളുണ്ട്. ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടി പോലെയുള്ള കൃതികളില്‍ ഭാഷയുടെ ഇത്തരം പ്രാദേശികസ്വഭാവങ്ങള്‍ സാന്ദ്രമാണ്്. 'വെറുക്കനെ വെറുക്കനെ 'എന്ന് 'വെറുതെ'ക്കു പറയുന്നതു പോലെ നിരവധി നാടന്‍ പദങ്ങള്‍ ആ കൃതിയില്‍ കാണാം. എവിടെ നിന്നു വന്നെന്നും രൂപപ്പെട്ടെന്നും ഊഹാപോഹങ്ങളേറെയുള്ളപ്പോഴും ഒന്നു വ്യക്തമാണ്. വള്ളുവനാടന്‍ ഭാഷ് ദീര്‍ഘകാലമായി നിലനില്‍ക്കുന്നുണ്ട്. അത് തുടര്‍ന്നുകൊണ്ടുമിരിക്കുന്നു.

മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന മനുഷ്യന്റെ ജീവിതഗന്ധിയായ കഥ പറഞ്ഞ ലോഹിതദാസിന് വാത്സല്യം ചിത്രീകരിച്ച രീതിയോട് ചിലപ്പോഴെങ്കിലും പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഉദാഹരണത്തിന് കല്യാണത്തിനുശേഷം ബിന്ദുപണിക്കര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഭര്‍ത്താവിനൊപ്പം വീട്ടില്‍ നിന്നുപോകുന്ന സീന്‍ തന്നെയെടുക്കാം. വീട്ടിനു മുന്നില്‍ ഓട്ടോറിക്ഷ വന്നു നില്‍ക്കുന്നതും അവരതില്‍ കയറിപ്പോകുന്നതുമായാണ് ഷൂട്ടുചെയ്തിട്ടുള്ളത്. ഗ്രാമസൗന്ദര്യത്തിന്റെ ദൃശ്യങ്ങള്‍ മനസ്സില്‍ ആവോളമുണ്ടായിരുന്ന ലോഹിതദാസിന് അതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. 'അതു ഷൂട്ടുചെയ്തതിനു ശേഷം ലോഹിതദാസ് ഇക്കാര്യം വലിയ വിഷമത്തോടെ പറഞ്ഞിട്ടുണ്ട്. ആ വീടിനുമുന്നില്‍ നീണ്ടുകിടക്കുന്ന കൊയ്ത്തുകഴിഞ്ഞ ഒരു പാടമുണ്ട്. കല്യാണം കഴിഞ്ഞ് ചെറുക്കനും പെണ്ണും തനിച്ച് ഈ പാടത്തിന്റെ വരമ്പത്തൂടെ പോകുന്നത് ഞാനവതരിപ്പിക്കുന്ന കഥാപാത്രം മുകളില്‍ നിന്ന് നോക്കിക്കാണുന്നതായിരുന്നു ലോഹിതദാസിന്റെ മനസ്സിലുള്ള ദൃശ്യം. എന്നാല്‍ ഹനീഫിക്ക കൊച്ചിസിറ്റിയില്‍ വളര്‍ന്ന ആളായതുകൊണ്ടാവും ഇങ്ങനെയൊരു വിഷ്വല്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. ഭാഷയുടെ കാര്യത്തിലും അതില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന രീതിയിലുമൊക്കെ ക്രഡിറ്റ് ലോഹിതദാസിനുതന്നെ കൊടുക്കണം. ഹനീഫിക്ക അത്ര ഡീപ്പായിട്ടു പോയിരുന്നില്ല. അതദ്ദേഹത്തിന്റെ വീഴ്ചയായിട്ടല്ല ഞാന്‍ പറയുന്നത്; വള്ളുവനാടന്‍ ഭാഷാരീതി അദ്ദേഹത്തിനു പരിചിതമായിരുന്നില്ലെന്നാണ്.'' സിദ്ദിക് ഓര്‍ക്കുന്നു.

വള്ളുവനാടിന്റെ ആത്മാവിനെ തൊട്ടറിയാന്‍ കഴിയാതെപോയ സന്ദര്‍ഭങ്ങള്‍ ചിത്രത്തില്‍ ചൂണ്ടിക്കാണിക്കപ്പെടാമെങ്കിലും അത്തരം കുറവുകളെ മറികടക്കുന്ന തരത്തിലായിരുന്നു മമ്മൂട്ടിയുടെ പക്വതയാര്‍ന്ന അഭിനയവും ഭാഷണവൈദഗ്ധ്യവും. തറവാട്ടില്‍ നിന്ന് എല്ലാം ത്യജിച്ച് ഭാര്യക്കും കുഞ്ഞിനുമൊപ്പം ഇറങ്ങിപ്പോകുകയും മറ്റൊരു മൊട്ടക്കുന്നിലെ ഒന്നുമില്ലായ്മയില്‍ നിന്ന്് ജീവിതം തുടങ്ങുകയും ചെയ്യുന്ന മേലേടത്തു രാഘവന്‍നായര്‍ പശ്ചാത്താപിച്ചെത്തുന്ന അനുജനെ സമാധാനിപ്പിച്ചയച്ചതിനുശേഷം ഭാര്യയോടു പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കൂ.

'എല്ലാ വെഷമോം മാറി. സന്തോഷായെനിക്ക് . അവന്‍ വന്ന്വല്ലോ. നിക്കതു മതി. പാവാ അവന്‍... ഒരു സാധു.'

ഇവിടെ കാണികളുടെ കണ്ണു നനയുന്നതിനു കാരണം വള്ളുവനാടിന്റെ യഥാര്‍ത്ഥ നൈര്‍മ്മല്യവും കാപട്യങ്ങളില്ലാത്ത വാമൊഴിയും നേരിട്ടെന്നതുപോലെ അനുഭവിപ്പിക്കാന്‍ മമ്മൂട്ടിക്കു കഴിയുന്നതുകൊണ്ടാണ്. പ്രാദേശികസ്വത്വങ്ങളുടെയും അതതുവാമൊഴിവഴക്കങ്ങളുടെയും ഈ നേരിട്ടനുഭവിക്കലില്‍ മമ്മൂട്ടി നേടിവരുന്ന ഔന്നത്യമാണ് അദ്ദേഹത്തെ മറ്റു നടന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും.



കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

Monday, May 23, 2011

സീനിയേഴ്സ് (Seniors)

അടുത്ത കാലത്ത് മലയാള സിനിമ എന്ന പേരില്‍ ഇറങ്ങുന്ന ചവറുകളെ സഹിക്കാന്‍ കഴിയാത്തതിനാല്‍, സിനിമ കാഴ്ച ഒരു മാസത്തേക്ക് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയാണ് സീനിയേഴ്സ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഒരു ചാനലില്‍ നിന്ന് കേട്ടറിയുന്നത്. പഠനം കഴിഞ്ഞു പോയവര്‍ കാമ്പസിലേക്ക് പി.ജി കോഴ്സിനായി തിരിച്ചു വരുന്നതു പശ്ചാത്തലമാകുന്ന സിനിമ എന്നൊക്കെ കേട്ടപ്പോള്‍ ഒന്നു കണ്ടുകളയാം എന്നു തോന്നി. പോക്കിരിരാജ എന്ന ചിത്രത്തിനു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണ് സീനിയേഴ്സ്.  വൈശാഖ് റിലീസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജയറാം, കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍, ബിജു മേനോന്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു വലിയ താരനിര തന്നെയുണ്ട്.

പത്മനാഭന്‍ അഥവാ പപ്പു (ജയറാം), റെക്സ് ഇമ്മാനുവല്‍ (കുഞ്ചാക്കോ ബോബന്‍), ഫിലിപ്പ് ഇടിക്കുള (ബിജു മേനോന്‍), റഷീദ് മുന്ന (മനോജ്.കെ.ജയന്‍) എന്നിവരുടെ കഥയാണ് സീനിയേഴ്സ് പറയുന്നത്. കോളേജില്‍ സഹപാഠികളായിരുന്നു ഇവര്., കോളേജില്‍ നടന്ന ഒരു കൊലപാതകത്തില്‍ പപ്പു പ്രതിയാകുന്നു. കൊന്നതാരെന്നറിയാത്തതിനാല്‍, അവര്‍ നാലു പേരും ഈ കേസില്‍ പ്രതിയാകുമെന്ന സാഹചര്യത്തില്‍, പപ്പു ആ കുറ്റം ഏറ്റെടുക്കുകയായിരുന്നു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പപ്പു 12 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തുന്നു. ആ വരവില്‍, പപ്പുവിന്റെ ആഗ്രഹപ്രകാരം അവര്‍ നാലു പേരും അതേ കോളേജില്‍ പി.ജിക്ക് അഡ്മിഷന്‍ വാങ്ങുന്നു. പിന്നീട് അവിടെ നടക്കുന്നത്, 12 വര്‍ഷം മുന്നെ സംഭവിച്ച കാര്യങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു. പപ്പു വീണ്ടും കാമ്പസിലേക്ക് മടങ്ങി വന്നതെന്തിന്? എന്താണ് അയാള്‍ അവിടെ ചെയ്യാന്‍ ബാക്കി വച്ചിരിക്കുന്ന കാര്യങ്ങള്‍... ഇതാണ് സീനിയേഴ്സ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത് സച്ചി-സേതു കൂട്ടുകെട്ടാണ്. മലയാള സിനിമയുടെ ചേരുവകള്‍ സമാസമം ചേര്‍ത്ത്, എന്റര്‍ടെയിനറായാണ് അവര്‍ ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിരിക്കുന്നത്. ഒടുവിലൊരല്പം സസ്പെന്‍സ് നമുക്കായി അവര്‍ കാത്തു വച്ചിരിക്കുന്നു. സച്ചി-സേതു എന്ന തിരക്കഥാകൃത്തുക്കളുടെ സമീപകാല പ്രകടനം നോക്കിയാല്‍ വളരെയധികം ഭേദപ്പെട്ട രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങിയിരിക്കുന്നത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ അതിപ്രസരം തമാശരംഗങ്ങളിലുണ്ടോ എന്നാരെങ്കിലും സംശയിച്ചാല്‍ അവര്‍ക്ക് തെറ്റിയിട്ടില്ല. തമാശയെന്ന പേരില്‍, ഇത്തരം സംഭാഷണങ്ങള്‍ അനവധി ഈ ചിത്രത്തില്‍ കാണാമെന്നത് തിരക്കഥയുടെ ഒരു ന്യൂനതയാണ്. പഴുതുകളില്ലാത്ത തിരക്കഥയെന്ന് അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും, ആ പഴുതുകളെ പലരീതിയിലും അടച്ച് പ്രേക്ഷകരുടെ ശ്രദ്ധപതിയാതെ കൊണ്ടുപോകുവാന്‍ സംവിധായകനായ വൈശാഖിനു കഴിഞ്ഞിട്ടുണ്ട്. സംവിധയാകനെന്ന നിലയില്‍ വൈശാഖിന്റെ കയ്യടക്കം ചിത്രത്തെ ആകര്‍ഷകമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഒരു ഐറ്റം സോങ്ങൊഴിച്ചാല്‍, പ്രേക്ഷകരെ ബോറടിപ്പിക്കുന്ന ഒരു രംഗം പോലും ചിത്രത്തിലില്ല എന്നു വേണം പറയാന്‍. അതിനൊരപവാദമായി വേണമെങ്കില്‍ പറയാവുന്നത്, സുരാജ് വെഞ്ഞാറമൂട് കടന്നുവരുന്ന ചിലരംഗങ്ങളാണ്. സുരാജൊഴിച്ച്, കഥാപാത്ര നിര്‍ണ്ണയം എവിടെയും പാളിയിടട്ടുമില്ല.


 
അഭിനയത്തില്‍ മികച്ചു നില്‍ക്കുന്നത് ബിജു മേനോനും, മനോജ്.കെ.ജയനും തന്നെ. ഇത്രയും വ്യത്യസ്തതയുള്ള റോളുകളില്‍ അവരെ നാമിതുവരെ മലയാളത്തില്‍ കണ്ടിട്ടില്ല. ജയറാം ഒരു മുഴുനീള കഥാപാത്രമാകുമ്പോള്‍, കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെടുന്നു. അനന്യ, പത്മപ്രിയ എന്നിവര്‍ നായികമാരാകുമ്പോള്‍, കഥാഗതിക്കനുസരിച്ചുള്ള പ്രാധാന്യം മാത്രമേ അവര്‍ക്ക് ലഭിക്കുന്നുള്ളൂ. സിദ്ധിഖ്, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, ജ്യോതിര്‍മയി, ലക്ഷ്മിപ്രിയ, രാധാവര്‍മ്മ, ഷമ്മി തിലകന്‍, സുരാജ് വെഞ്ഞാറമൂട്, നാരായണന്‍ കുട്ടി എന്നിവരും ചിത്രത്തിലുണ്ട്. മീരാനന്ദന്‍ പ്രധാനപ്പെട്ട ഒരു അതിഥിവേഷം അഭിനയിച്ചപ്പോള്‍, തികച്ചും ‘അതിഥിതാരമായി‘ ലാലു അലക്സും ചിത്രത്തിലുണ്ട്. ബിജു മേനോന്റെ മകനായി വേഷമിട്ട ബാലതാരവും മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. പതിവു പോലെ, യാതോരു വ്യത്യസ്തതയും കൊണ്ടുവരാനാകാതെ സുരാജിന്റെ, തവള തമ്പി നമ്മെ കൊല്ലാകൊല ചെയ്യും. ആ കഥാപാത്രം ഒരു പക്ഷേ സലീംകുമാറിന്റെ കൈകളില്‍ ഭദ്രമായിരുന്നേനെ. സുരാജെന്ന ഹാസ്യതാരത്തെ, മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷാജിയാണ്. ശരാശരിക്കു മുകളിലുള്ള ഒരു പ്രകടനമാണ് ക്യാമറക്കു പിന്നില്‍ ഷാജിയിയുടേത്. അതിനൊപ്പം മഹേഷ് നാരായണന്റെ ചിത്രസംയോജനവും ശ്രദ്ധേയമാണ്. പ്രേക്ഷകര്‍ക്ക് ബോറടിപ്പിക്കാതെ, ചിത്രത്തെ എഡിറ്റ് ചെയ്തു ചേര്‍ക്കുവാന്‍ മഹേഷിനു കഴിഞ്ഞിട്ടുണ്ട്. സാങ്കേതിക വിഭാഗത്തിന്റെ ഈ പ്രകടനം ചിത്രത്തില്‍ പ്രകടമാണ്. ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനം ചിത്രത്തൊട് ചേര്‍ന്നു പോകുമ്പോള്‍, അഭിനന്ദാര്‍ഹമായ പ്രകടനം ചമയം കൈകാര്യം ചെയ്ത രഞ്ജിത്ത് അമ്പാടിയുടേയും, വസ്താലങ്കാരം കൈകാര്യം ചെയ്തിരിക്കുന്ന എസ്.ബി സതീശന്റേതുമാണ്. പഴയകാലവും ഇന്നത്തെ കാലവും ചിത്രീകരിക്കുന്നതില്‍ അവരുടെ കരവിരുത് പ്രകടമാണ്.  സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത മാഫിയ ശശിയാണ്.

അനില്‍ പനച്ചൂരാനും സന്തോഷ് വര്‍മ്മയുമെഴുതി ജാസി ഗിഫ്റ്റ്, അല്‍ഫോണ്‍സ് ജോസഫ് എന്നിവര്‍ സംഗീത സവിധാനം നിര്‍വഹിച്ചിരിക്കുന്ന രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ആദ്യത്തെ ഗാനമായ ‘ആരാമം നിറഞ്ഞാല്‍‘ എന്ന അടിപൊളി  ഗാനത്തിന്റെ സംഗീത സംവിധാനം അല്‍ഫോണ്‍സ് ജോസഫും പാടിയിരിക്കുന്നതെ ബെന്നി ദയാലും ലക്ഷ്മിയും ചേര്‍ന്നാണ്. ചിത്രത്തിനൊപ്പം ചേര്‍ന്നു പോകുന്ന ഈ ഗാനം ശ്രവണസുഖമുള്ളതുമാണ്. പക്ഷേ ജാസി ഗിഫ്റ്റ്, ഇമ്രാന്‍, അനുരാധ എന്നിവര്‍ ചേര്‍ന്നു പാടിയ ‘ഇത്തിരി ചക്ക നുള്ളി‘ എന്ന രണ്ടാമത്തെ ഐറ്റം സോങ്ങ് പ്രേക്ഷകരെ അല്പം ബോറടിപ്പിക്കുന്നു. ചിത്രത്തിന്റെ കാതലായ, ‘കാര്‍മല്‍‘ എന്ന നാടകത്തിനു വേണ്ടി അല്‍ഫോണ്‍സ് ഒരുക്കിയിരിക്കുന്ന ഇന്‍സ്ട്രമെന്റല്‍ സോങ്ങ് മികച്ച നിലവാരം പുലര്‍ത്തുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിനെ ആകര്‍ഷകമാക്കുന്നതില്‍ അതിനുള്ള പങ്കൊന്ന് വേറെ തന്നെയാണ്. ഒരു നൊസ്റ്റാള്‍ജിയ പകരാന്‍, അനിയത്തി പ്രാവിന്റെ തീം സോങ്ങിനെ റീമിക്സ് ചെയ്ത ബാക്ക്ഗ്രൌണ്ട് സ്കോറായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിത്രത്തിന്റെ നൃത്തസംവിധാനം ശരാശരിയിലൊതുങ്ങുന്നു.

അത്യുഗ്രന്‍ ചിത്രം എന്നൊരിക്കലും സീനിയേഴ്സിന്റെ വിശേഷിപ്പിക്കാനാവില്ല. പക്ഷേ കോമാളിത്തരങ്ങള്‍ അരങ്ങുവാഴുന്ന മലയാള സിനിമയില്‍, വ്യത്യസ്തമായ ഒരു ചിത്രമായി സീനിയേഴ്സിന് സ്ഥാനം പിടിക്കാം. പ്രേക്ഷകരെ കയ്യിലെടുക്കാന്‍ വേണ്ട എല്ലാ മസാലകളും സീനിയേഴ്സിലുണ്ട്. അതിനൊപ്പം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ക്ലൈമാക്സും. ചിത്രം കഴിയുമ്പോള്‍ തീയേറ്ററിലുയരുന്ന ഒരു കയ്യടി ചിത്രത്തിന്റെ അണിയറയിലുള്ളവര്‍ക്കുള്ള പ്രചോദനമായി കാണാം. 2011 മലയാള സിനിമയുടെ തിരിച്ചു വരവായി കണക്കാക്കപ്പെടുന്ന വര്‍ഷമാണ്. സൂപ്പര്‍ സ്റ്റാറും മള്‍ട്ടി സ്റ്റാറുകളും ആ തിരിച്ചു വരവിനെ പിന്നോട്ടടിക്കുമ്പോള്‍, സീനിയേഴ്സ് അതിന്റെ വിരുദ്ധഗതിയില്‍ മുന്നോട്ട് നടക്കുന്നു. സീനിയേഴ്സ് പോലെ പ്രേക്ഷകര്‍ (ഫാന്‍സ് അല്ല) ഇഷ്ടപ്പെടുന്ന ചിത്രങ്ങള്‍ ഇനിയുമുണ്ടാകട്ടേ എന്നു നമുക്ക് ആശിക്കാം....

എന്റെ റേറ്റിങ്: 6.5/10

Sunday, May 22, 2011

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2011

2011 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  ബുദ്ധദേവ് ദാസ് ഗുപ്ത അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.  ദേശീയ അവാര്‍ഡിന് പിന്നാലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സലീം അഹമ്മദിന്റെ ‘ആദാമിന്റെ മകന്‍ അബു’ സ്വന്തമാക്കി. ആദാമിന്റെ മകനിലെ അബുവിനെ അവിസ്മരണീയമാക്കിയ സലിംകുമാറിനെ മികച്ച നടനായും ഗദ്ദാമയിലെ മികച്ച പ്രകടനത്തോടെ  കാവ്യ മാധവനെ നടിയായും തിരഞ്ഞെടുത്തു. ഗ്രീക്ക് മിത്തോളജിയെ മലയാളവത്കരിച്ച് ഒരുക്കിയ 'ഇലക്ട്ര' സംവിധാനം ചെയ്ത ശ്യാമപ്രസാദിനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കിയ 'മകരമഞ്ഞ്' ആണ് മികച്ച രണ്ടാമത്തെ കഥാചിത്രം. 'ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് VI ബി'യിലെ അഭിനയത്തിന് ബിജു മേനോന്‍ മികച്ച രണ്ടാമത്തെ നടനായും 'കഥ തുടരുന്നു' എന്ന സിനിമയിലെ വേഷത്തിലൂടെ മംമ്ത മോഹന്‍ദാസ് മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത് സംവിധാനം ചെയ്ത 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റാണ്’ ജനപ്രിയ ചിത്രവും കലാമൂല്യമേറിയ ചിത്രവും. 'യുഗപുരുഷനി’ലെ അഭിനയത്തിന് തലൈവാസല്‍ വിജയ്, 'ചിത്രസൂത്രം' ഒരുക്കിയ വിപിന്‍ വിജയ്, 'ആത്മകഥ' സംവിധാനം ചെയ്ത പ്രേംലാല്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

തിരക്കഥാകൃത്ത്-സലിം അഹമ്മദ് (ആദാമിന്റെ മകന്‍ അബു)
ഗാനചരന-റഫീഖ് അഹമ്മദ് (സദ്ഗമയ)
സംഗീത സംവിധായകന്‍-എം ജയചന്ദ്രന്‍ (ചിത്രം-കരയിലേക്ക് ഒരു കടല്‍ ദൂരം)
പിന്നണി ഗായകന്‍-ഹരിഹരന്‍ (ചിത്രം-പാട്ടിന്റെ പാലാഴി)
പിന്നണി ഗായിക-രാജലക്ഷ്മി (ചിത്രം-ജനകന്‍)
പശ്ചാത്തല സംഗീതം-ഐസക് തോമസ് കോട്ടുകാപ്പള്ളി (ചിത്രം-സദ്ഗമയ, ആദാമിന്റെ മകന്‍ അബു)
ഹാസ്യതാരം-സുരാജ് വെഞ്ഞാറന്മൂട് (ചിത്രം-ഒരു നാള്‍ വരും)
മേക്കപ്പ്മാന്‍-പട്ടണം റഷീദ്
ചിത്രസംയോജനം-സോബിന്‍.കെ സോമന്‍ (ചിത്രം-പകര്‍ന്നാട്ടം)
നവാഗത സംവിധായകന്‍-മോഹന്‍ രാഘവന്‍ (ചിത്രം-ടി. ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ഢക ബി)
കളര്‍ലാബ്-പ്രസാദ് കളര്‍ ലാബ്
ഛായാഗ്രഹണം-എം.ജെ രാധാകൃഷ്ണന്‍ (ചിത്രം-വീട്ടിലേക്കുള്ള വഴി), ഷഹനാദ് ജലാല്‍ (ചിത്രസൂത്രം)
ബാലതാരം - കൃഷ്ണ പത്മകുമാര്‍ (ചിത്രം-ജനകന്‍)
ശബ്ദലേഖനം-ശുഭദീപ് സെന്‍ഗുപ്ത (ചിത്രസൂത്രം)

Friday, May 20, 2011

ചിരിച്ച്, ചിരിപ്പിച്ച് ഒടുവില്‍ താരമായി സലീം കുമാര്‍....

സലീം കുമാര്‍... ആ പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന മുഖം, ഉണ്ടക്കണ്ണനായ, കള്ളത്തരം മുഖമുദ്രയാക്കിയ, നമ്മെ എപ്പോഴും ചിരിപ്പിക്കുന്ന ഒരു ഹാസ്യ താരം... ഹാസ്യാനുകരണ കലയില്‍ നിന്നും മലയാള ചലച്ചിത്ര ലോകത്തേക്ക് പിച്ചവെച്ചു കയറിയ ഒരു മിമിക്രിക്കാരന്‍... മിക്ക സൂപ്പര്‍ താരങ്ങളുടേയും കൂടെ അതി ഗംഭീരമായി കോമഡി ചെയ്തും, പലപ്പോഴും നമ്മെ തന്നെ ലജ്ജിപ്പിക്കുന്ന രീതിയില്‍ കോമഡിയെ വികലമാക്കിയും മലയാള സിനിമയില്‍ സലീം കുമാര്‍ നിറഞ്ഞ സാന്നിധ്യമായിട്ടു വര്‍ഷമേറെയായി. മായാവി, രാപ്പകല്‍, കല്യാണരാമന്‍ പോലെയുള്ള ചിത്രങ്ങളില്‍ അതിമനോഹരമായി കോമഡി കൈകാര്യം ചെയ്ത് നമ്മെ അമ്പരിപ്പിച്ച സലീം കുമാറിനെ, ഒരു പക്ഷേ മലയാളികള്‍ പല ചിത്രങ്ങളിലും പരിധി വിട്ട കോമഡികള്‍ കണ്ട് സംശയദൃഷ്ടിയോടെ നോക്കിയിട്ടുമുണ്ട്.

ഒരു ഹാസ്യ താരം എന്ന പരിവേഷത്തില്‍ നിന്നും പുറത്തു വരുവാനും നല്ല കഥാപാത്രങ്ങള്‍ ചെയ്യുവാനും കാര്യമായി ശ്രമിക്കാത്ത ഒരു നടനാണ് സലീം കുമാര്‍. ഒരു പക്ഷേ ആ പരിവേഷത്താല്‍ നല്ല വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്താത്തതുമാകാം. എന്നാല്‍ അതില്‍ നിന്നെല്ലാം ഇന്ന് സലീം കുമാര്‍ വ്യത്യസ്തനായിരിക്കുന്നു. 2010 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം, ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ സലീം കുമാര്‍, ഇന്ന്‍ ഒരു താരമായി വളര്‍ന്നിരിക്കുന്നു. പലരെയും ഞെട്ടിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത അവാര്‍ഡാണിതെങ്കിലും, സലീം കുമാറിനേയും അദ്ദേഹത്തിന്റെ അഭിനയപാടവത്തേയും തിരിച്ചറിഞ്ഞവരാരും ഇത് അപ്രതീക്ഷിതമെന്നു പറയില്ല. അഭിനയത്തെ ജീവിതമാര്‍ഗം എന്ന അര്‍ഥത്തില്‍ കാണുകയും വല്ലപ്പോഴും മാത്രം വന്നുചേരുന്ന നല്ല കഥാപാത്രങ്ങളെ നന്നായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു കലാകാരനാണ് സലീം കുമാറെന്ന വസ്തുത പലപ്പോഴും മലയാള സിനിമാ പ്രേമികള്‍ക്ക് അന്യമായ ഒരു വസ്തുതയാണ്.

സലീം കുമാറിലെ നടനെ തിരിച്ചറിഞ്ഞ് നമ്മുടെ മുന്നില്‍ എത്തിച്ചത് ലാല്‍ ജോസായിരുന്നു. അച്ഛനുറങ്ങാത്തെ വീടെന്ന ചിത്രത്തിലൂടെ രൂപത്തിലും ഭാവത്തിലും അഭിനയത്തിലും വ്യത്യസ്തനായ ഒരു സലീം കുമാറിനെ മലയാളികള്‍ കണ്ടു. ആ ചിത്രം കണ്ട്, “ഓ.. ഇയാള്‍ക്ക് ഇങ്ങനെയും അഭിനയിക്കാന്‍ അറിയാമോ“ എന്ന് പറഞ്ഞ് മൂക്കത്ത് വിരല്‍ വച്ച മലയാളികളായിരുന്നു അവരിലധികവും. നിരൂപക പ്രശംസ വാങ്ങിയ ഒരു ചിത്രമായിരുന്നു അത്. അതിനൊപ്പം സലീംകുമാറിലെ നടനേയും മലയാളികള്‍ക്ക് കാണുവാനായി. ലാല്‍ ജോസെന്ന സംവിധായകന്റെ പല ചിത്രങ്ങളിലും കോമേഡിയനായി നാം സലീം കുമാറിനെ കണ്ടിട്ടുണ്ടെങ്കിലും, അച്ഛനുറങ്ങാത്ത വീട്, സിനിമാപ്രേമികള്‍ അതിശയപ്പെടുത്തിയത് സലീംകുമാറെന്ന നടന്റെ അഭിനയപാടവത്താലാണ്. സലീമിലെ തമാശക്കാരനെയല്ല, ഗൌരവക്കാരനെയാണ് താന്‍ എന്നും കണ്ടിട്ടുള്ളത് എന്നു ലാല്‍ ജോസ് പറഞ്ഞിട്ടുണ്ട്. അച്ഛനുറങ്ങാത്ത വീട്ടില്‍ സലീം കുമാര്‍ എത്തിപ്പെടാനുള്ള കാരണവും അതു തന്നെയാവും. 2006 ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന പുരസ്കാരം സലീം കുമാറിനെ തേടിയത്തി. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം മലയാളികളും ഈ ചിത്രത്തെ തിരസ്കരിക്കുകയാണുണ്ടായത്.

അധികം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും, കമലിന്റെ പെരുമഴക്കാലത്തിലെ ആമു ഇളയാപ്പ എന്ന സലീം കുമാറിന്റെ വേഷം, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മനോഹരമായ വേഷമായിരുന്നു. തികച്ചും സീരിയസായ കഥാസാഹചര്യത്തില്‍, അല്പം കോമഡി കലര്‍ത്തിയ ആ കഥാപാത്രവും, പക്ഷേ ജനങ്ങള്‍ ശ്രദ്ധിക്കാതെ പോയി. 2009 ല്‍ ഇറങ്ങിയ കേരളാ കഫേ എന്ന പരീക്ഷണ ചിത്രത്തില്‍, അന്‍വര്‍ റഷീദ് ഒരുക്കിയ “ബ്രിഡ്ജ്” എന്ന ചിത്രത്തിലുമുണ്ടായിരുന്നു സലീം കുമാറെന്ന നടനിലെ പ്രതിഭയുടെ മിന്നലാട്ടം. 15 മിനിട്ടു നേരം മാത്രം നീണ്ടു നിന്ന ആ ഹ്രസ്വചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു. പക്ഷേ ആ ചിത്രവും ഭൂരിഭാഗവും വരുന്ന പ്രേക്ഷകരും തിരസ്കരിച്ചു എന്നത് ഒരു വേദനിപ്പിക്കുന്ന സത്യമാണ്.

എന്നാല്‍ 2010 ല്‍ ആദാമിന്റെ മകന്‍ അബുവിലെത്തുമ്പോള്‍, സലീം കുമാര്‍ മലയാള സിനിമയിലെ തന്നെ ഒട്ടും ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത നടന്മാരുടെ നിരയിലെ പ്രധാനിയാകുകയാണ്. പ്രമുഖരായ പല അഭിനേതാക്കളേയും പിന്തള്ളി, ദേശീയ തലത്തില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയതു വഴി, തന്നിലെ നടനെ മലയാളം സിനിമ ഇതു വരെ ഉപയോഗിച്ചിട്ടില്ല എന്നു വിളിച്ചറിയിക്കയാണ് സലീം കുമാര്‍.  ഹജ്ജിന് പോവുകയെന്നത് ജീവിത ലക്ഷ്യമായും അതാണ് വലിയ പുണ്യവും എന്നു വിശ്വസിക്കുകയും, അതിനുവേണ്ടി ജീവിക്കുകയും ചെയ്യുന്ന അബുവിന്റെയും ഭാര്യ ഐഷുമ്മയുടെയും കഥയാണ് 'ആദാമിന്റെ മകന്‍ അബു'. ആദാമിന്റെ മകന്‍ അബുവായുള്ള സലിംകുമാറിന്റെ വേഷപ്പകര്‍ച്ചയും ചിത്രത്തിന്റെ പ്രമേയവും ഹൃദയത്തെ തൊടുന്നതാണെന്ന ജൂറിയുടെ അധ്യക്ഷന്‍ ജെ.പി. ദത്തയുടെ വാക്കുകള്‍ കടമെടുത്താല്‍ മാത്രം മതി, അദ്ദേഹം എത്രത്തോളം ഈ അവാര്‍ഡിന് യോഗ്യനായി മാറുന്നു എന്നു നമുക്ക് മനസ്സിലാക്കാന്‍. അതി മനോഹരമായ എഴുതപ്പെട്ട ഒരു ചിത്രത്തിലെ ഓരോ മുഹൂര്‍ത്തങ്ങളേയും അനശ്വരമാക്കുകയാണ് സലീംകുമാര്‍ ചെയ്തിരിക്കുന്നത് എന്ന് ജൂറിയംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍, സലീം കുമാറെന്ന നടനെ തിരിച്ചറിയാന്‍ നാം വൈകിപ്പോയി എന്ന് നമുക്ക് പശ്ചാത്തപിക്കേണ്ടി വരും. സലീം കുമാറെന്ന നടന്റെ കഴിവിനെ തിരിച്ചറിയുകയും, അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ച സലീം അഹമ്മദ് എന്ന സംവിധായകനോടുകൂടി ഇന്ന് മലയാള സിനിമ കടപ്പെട്ടിരിക്കുന്നു.

അതേ സമയം മലയാളി പ്രേക്ഷകര്‍ തങ്ങളുടെ ആസ്വാദന ശേഷിയെക്കുറിച്ചൊരു പുനര്‍വിചിന്തനത്തിനു സമയമായി എന്നു കൂടി ഓര്‍മ്മിപ്പിക്കുവാന്‍ ഈ സമയം ഞാന്‍ വിനയോഗിക്കുന്നു. മലയാള സിനിമയുടെ ശാപം, കഴിവുള്ള നടന്മാരും സംവിധായകരും രംഗത്തു വരാത്തതും, നല്ല കഥകള്‍ ജനിക്കാത്തതും, അതു വഴി നല്ല സിനിമകള്‍ ഇറങ്ങാത്തതാണെന്നും തുടര്‍ച്ചയായി പരാതി പറയുന്ന  മലയാള സിനിമാ പ്രേമികളോട് ഈ അവസരത്തില്‍ തിരിച്ചു ചോദിക്കുവാനുള്ളത്, അങ്ങനെ നല്ല ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ അവര്‍ കാണുകയും അതിനു പിന്തുണ നല്‍കുകയും ചെയ്യാറുണ്ടോ എന്നതുമാണ്. സൂപ്പര്‍ താരങ്ങളുടെ ചവറുകള്‍, പാല്‍ പായസം കുടിക്കുന്ന സന്തോഷത്തോടെ കുടിച്ചിറക്കി ആര്‍പ്പു വിളിക്കുന്ന മലയാളി പേക്ഷകന്‍ എന്തു കൊണ്ട് നല്ല സിനിമകള്‍ കാണുവാന്‍ തീയേറ്ററിലെത്തുന്നില്ല. പത്മരാജനും ഭരതനും മഹത്തായ സിനിമകള്‍ ചെയ്തിരുന്നു, ഇന്നതില്ല എന്നു നാഴികയ്ക്കു നാല്പതു വട്ടം വിളമ്പുന്ന ബുദ്ധിജീവികള്‍, സാമാന്യബുദ്ധിക്കു നിരക്കാത്ത സൂപ്പര്‍താര ചിത്രങ്ങളെ വിമര്‍ശിക്കാനായി കാണുമ്പോഴും, നല്ല ചിത്രങ്ങള്‍ക്ക് എന്തു കൊണ്ട് അയിത്തം കല്‍പ്പിക്കുന്നു. കഴിഞ്ഞ വര്‍ഷമിറങ്ങിയ ടി.ഡി ദാസനേയും, സൂഫി പറഞ്ഞ കഥയേയും, ആത്മകഥയേയും, പുണ്യം അഹത്തേയും തിരസ്കരിച്ച മലയാളി പ്രേക്ഷകര്‍, ഈ വര്‍ഷമിറങ്ങിയ മേല്‍ വിലാസത്തോടും, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തോടും ചിറ്റമ്മ നയം കാണിക്കുന്ന പ്രേക്ഷകര്‍ നല്ല സിനിമകളെ തളര്‍ത്തുകയാണ് ചെയ്യുന്നത്. ദേശീയ തലത്തില്‍ മലയാളത്തിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട വീട്ടിലേക്കുള്ള വഴിയുടെ സംവിധായകന്‍ ഡോ.ബിജു തന്റെ ചിത്രത്തിന് വിതരണക്കാരെ ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ത്തിയിട്ടു മാസങ്ങള്‍ കഴിഞ്ഞു. ആദാമിന്റെ മകന്‍ അബുവിന്റേയും അവസ്ഥ മറിച്ചാകുമെന്നു വിശ്വസിക്കാന്‍ തരമില്ല.

നല്ല ചിത്രങ്ങള്‍ മലയാളത്തിലുണ്ടാകുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുവാന്‍ മലയാളികള്‍ തയാറാകുന്നില്ല എന്ന വസ്തുത നമുക്കാകെ നാണക്കേടുണ്ടാക്കുന്നു. അതിനൊരു മാറ്റമുണ്ടാകുന്ന അന്നു മാത്രമെ മലയാള സിനിമ ശരിയായ ദിശയില്‍ സഞ്ചരിക്കുവാന്‍ തുടങ്ങുകയുള്ളൂ. സലീം അഹമ്മദ് എന്ന സംവിധായകന്റേയും, സലീം കുമാറെന്ന നടന്റേയും ഈ ശ്രമങ്ങള്‍ മലയാളി പ്രേക്ഷകരുടെ കണ്ണു തുറപ്പിച്ചെങ്കിലെന്ന് നമുക്കീ അവസരത്തില്‍ പ്രാര്‍ത്ഥിക്കാം. അതോടൊപ്പം, പി.ജെ ആന്റണി, ഭരത് ഗോപി, ബാലന്‍ കെ. നായര്‍, പ്രേംജി, മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി, ബാലചന്ദ്രമേനോന്‍, മുരളി എന്നീ മഹാ നടന്മാരുടെ ഇടയിലേക്ക്, തന്റെ പരിശ്രമം കൊണ്ട് നടന്നു കയറിയ സലീം കുമാറിന് എല്ലാ വിധ ആശംസകളും നേരാം. അദ്ദേഹത്തിന്റെ കഴിവുകള്‍ വിനയോഗിക്കുവാന്‍ മലയാള സിനിമയ്ക്ക് കഴിയുമാറാകട്ടേ എന്നും ഈ അവസരത്തില്‍ നമുക്ക് പ്രത്യാശിക്കാം..
കാര്‍ട്ടൂണ്‍ വരച്ചത് - ജയരാജ് 

Thursday, May 19, 2011

മലയാളികളുടെ അഭിമാനമായി ദേശീയ ചലച്ചിത്ര അവാര്‍ഡ്

2010-ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അത് മലയാളികളുടെ മികവിനുള്ള അംഗീകാരമായി മാറി. സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബു മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ആ ചിത്രത്തിലെ അഭിനയത്തിന് സലീം കുമാറിനെ മികച്ച നടനായി തിരഞ്ഞെടുത്തു. മധുഅമ്പാട്ടിന് ഛായാഗ്രഹണത്തിനും ഐസക് തോമസ് കൊട്ടുകാപള്ളിക്ക് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ഈ ചിത്രം നേടിക്കൊടുത്തു. മികച്ച മലയാള ചിത്രമായി ഡോ. ബിജു സംവിധാനം ചെയ്ത 'വീട്ടിലേക്കുള്ള വഴി' തിരഞ്ഞെടുത്തു. സഹനടിക്കുള്ള പുരസ്‌കാരം തമിഴ് ചിത്രമായ 'നമ്മഗ്രാമ'ത്തിലൂടെ സുകുമാരിക്ക് ലഭിച്ചു. വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം 'നമ്മഗ്രാമ'ത്തിന് വസ്ത്രങ്ങളൊരുക്കിയ ഇന്ദ്രന്‍സ് ജയനിലൂടെ മലയാളത്തിലെത്തി. കലാസംവിധാനത്തിലുള്ള പുരസ്‌കാരം 'യന്തിരനി'ലൂടെ മലയാളിയായ സാബു സിറിളിനെ തേടി വീണ്ടുമെത്തി. ഗദ്ദാമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരത്തിനായി കാവ്യാമാധവനും അവസാന റൌണ്ടു വരെ മത്സരത്തിലുണ്ടായിരുന്നെങ്കിലും, അവസാന നിമിഷം ഒഴിവാക്കപ്പെട്ടു. രാവണിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച സന്തോഷ് ശിവനും അവാര്‍ഡ് പ്രതീക്ഷിച്ചെങ്കിലും, നിരാശനാകേണ്ടി വന്നു.

മലയാളികള്‍ ആരുമില്ലാതിരുന്ന ജൂറിയുടെ അധ്യക്ഷന്‍ ജെ.പി ദത്തയായിരുന്നു. പതിവ് തെറ്റിച്ച് അവാര്‍ഡുകള്‍ ബോളിവുഡിനു നല്‍കാതെ, നല്ല പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ക്കു നല്‍കുവാന്‍ ഈ ജൂറി ശ്രമിച്ചിട്ടുണ്ട്. തമിഴ്, മറാത്തി, മലയാളം സിനിമകളെയാണ് കൂടുതലായി ഇവര്‍ പിന്തുണച്ചത്. വിവാദങ്ങളുണ്ടാകാതെ ഇത്തവണ അവാര്‍ഡ് പ്രഖ്യാപനം നടന്നു എന്നതും ശ്രദ്ധേയമാണ്. തന്റെ ചിത്രം എന്താണെന്നു ജൂറിക്ക് മനസിലാകാത്തതാവാം അവാര്‍ഡ് കിട്ടാതിരിക്കാന്‍ കാരണമെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞുവെങ്കിലും, അതൊരു വിവാദത്തിലേക്ക് പോയിട്ടില്ല. ജൂറിയില്‍ മലയാളികളുടെ അസാന്നിധ്യമാണ് മലയാളത്തിന് ഇത്തരം നേട്ടമുണ്ടാവനിടയാക്കിയതെന്ന നടന്‍ ദിലീപിന്റെ പ്രസ്താവനയ്ക്കെതിരെ, സിബി മലയില്‍ രംഗത്തെത്തിയെങ്കിലും, അതു പിന്നീടൊരു വിവാദമാകാതെ കെട്ടടങ്ങി.

എന്തായാലും മലയാളികളെ സംബന്ധിച്ച അഭിമാനിക്കാവുന്ന ഒരു വര്‍ഷമാണിത്. മികച്ച ചിത്രവും മികച്ച നടനും വളരെക്കാലത്തിനു ശേഷം മലയാളത്തിലെത്തിയിരിക്കുന്നു. ഹാസ്യതാരമായി സിനിമയിലെത്തെ അനവധി മിഴിവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തിയ സലിംകുമാറിനെ തേടി മികച്ച നടനുള്ള പുരസ്കാരം എത്തുമ്പോള്‍, അത് മലയാളികള്‍ക്കെല്ലാം ആനന്ദം നല്‍കുന്ന ഒന്നാണ്.

Wednesday, May 18, 2011

കേരളത്തിന്റെ കൊമ്പന്മാര്‍...

കൊച്ചി ടസ്കേഴ്സ് കേരള.. ഇനി ഐ.പി.എല്ലില്‍ എന്നും ഈ പേര്‍ ഉണ്ടാകും. ഈ വര്‍ഷത്തെ ഐ.പി.എല്ലിലേക്ക് ചേര്‍ക്കപ്പെട്ട രണ്ടു പുതിയ ടീമുകളില്‍ ഒന്നാണ് നമ്മുടെ സ്വന്തം കൊമ്പന്മാര്‍. ഐ.പി.എല്ലിന്റെ യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കൊമ്പന്മാര്‍ക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനായില്ല. പക്ഷേ തലയുയര്‍ത്തി തന്നെയാണ് കൊമ്പന്മാര്‍ ഇത്തവണ കളിയവസാനിപ്പിച്ചത്. 14 കളികളില്‍ 6 ജയവും 8 തോല്‍വിയും. കരുത്തരായ കൊല്‍ക്കട്ടയെ രണ്ടു തവണയും, മുംബൈ ചെന്നൈ എന്നിവരെ ഒരു തവണയും കൊമ്പന്മാര്‍ മുട്ടുകുത്തിച്ചു. ഒരു പക്ഷേ ഈ ഐ.പി.എല്ലില്‍ എല്ലാ മെട്രോ നഗര ടീമുകളേയും തോല്‍പ്പിച്ച ഏക ടീം കൊമ്പന്മാര്‍ ആയിരിക്കും.

സന്തുലിതമായ ഒരു ടീമായിരുന്നില്ല കൊച്ചിയുടേത്. മഹേല ജയവര്‍ദ്ധനേ, ബ്രണ്ടന്‍ മക്കലം, ബ്രാഡ് ഹോഡ്ജ്, ഓവൈസ് ഷാ, ലക്ഷ്മണ്‍, പാര്‍ത്ഥിവ് പട്ടേല്‍, രവീന്ദ്ര ജഡേജ, മുത്തയ്യാ മുരളീധരന്‍, ആര്‍.പി.സിംഗ്, ശ്രീശാന്ത് എന്നീ പേരുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ താരനിബിഡമായ ടീമായിരുന്നില്ല കൊച്ചിയുടേത്. നായകനായി ആദ്യം തന്നെ, ജയവര്‍ദ്ധനയെ നിയോഗിച്ചിരുന്നു. ബാറ്റിങ്ങിനേക്കാള്‍ ബൌളിങ്ങിലായിരുന്നു കൊച്ചിയുടെ മേല്‍ക്കൈ. പക്ഷേ മഹേല എന്ന നായകനും ജെഫ് ലോസണെന്ന കോച്ചും ചേര്‍ന്ന്, ഒരു കൂട്ടം കളിക്കാരെ നല്ല ഒരു ടീമായി മാറ്റിയെടുത്തു. നല്ല പോരാട്ട വീര്യം കാഴ്ചവച്ച ടീം, പരാജയപ്പെട്ട മത്സരങ്ങള്‍ പോലും പൊരുതിയാണ് തോറ്റത്.  ശ്രീശാന്തെന്ന കേരള താരത്തെ മാത്രം അറിഞ്ഞിരുന്ന ഇന്ത്യക്കാര്‍, പ്രശാന്ത് പരമേശ്വരനേയും, റൈഫി വിന്‍സന്റ് ഗോമസിനേയും, പ്രശാന്ത പത്മനാഭനേയും ഈ ഐ.പി.എല്ലിലൂടെ പരിചയപ്പെട്ടു. അവരുടെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഐ.പി.എല്‍ എന്ന മാമാങ്കത്തിന്റെ ഭൂപടത്തിലേക്ക് നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും കൊച്ചി സ്ഥാനം പിടിച്ചത് നാമേവരേയും സന്തോഷിപ്പിച്ചിരുന്നു. കൊച്ചി ആസ്ഥാനമാക്കി, ഗുജറാത്തി ഗ്രൂപ്പാണ് ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസി തുടങ്ങിയത്. വിവാദങ്ങള്‍ സന്തതസഹചാരികളായ ഒരു ഫ്രാഞ്ചൈസിയായിരുന്നു ഇത്. ഇതിനു വേണ്ടി ലേലം നടക്കുന്നതിനു മുന്നെ ഇതിന്റെ നടത്തിപ്പ് വിവാദമാകുകയും, അതിന്റെ പേരില്‍ ശശി തരൂരിന് കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്തുപോവേണ്ടി വരികയും ചെയ്തു. ലേലത്തില്‍ കൊച്ചി എന്ന ഫ്രാഞ്ചൈസി യാഥാര്‍ത്ഥ്യമായെങ്കിലും, വിവാദങ്ങള്‍ വിട്ടൊഴിഞ്ഞില്ല. ഓഹരിയുടേയും പങ്കാളിത്തത്തിന്റേയും പേരില്‍ കണ്‍സോര്‍ഷ്യത്തില്‍ തന്നെ ആശയക്കുഴപ്പമുണ്ടാകുകയും ടീമിന്റെ ഭാവി തുലാസിലായിരുന്നു. എന്നാല്‍ അവസാന നിമിഷം പ്രശ്നങ്ങള്‍ പരിഹരിക്കുകയും, താരലേലത്തില്‍ പങ്കെടുത്ത് നല്ലൊരു ടീമിനെ സ്വന്തമാക്കുവാനും കൊച്ചിക്കു കഴിഞ്ഞിരുന്നു.

പക്ഷേ, നികുതിയിളവുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭയുമായി ഇടയേണ്ടി വന്ന കൊമ്പന്മാരുടെ മുതലാളിമാര്‍ക്ക് യാതോരു സഹായവും നല്‍കാതെ, പൂര്‍ണ്ണമായും നിസ്സഹകരണ മനോഭാവമാണ് കൊച്ചി നഗരസഭ കാണിച്ചത്. ടിക്കറ്റുകള്‍ കൃത്യമായി സീല്‍ ചെയ്തു നല്‍കാതെ, ടിക്കറ്റ് വില്പന വൈകിപ്പിച്ചും ഫ്രാഞ്ചൈസിയെ ദ്രോഹിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചത്. അതിന് സാങ്കേതികമായ കാരണങ്ങള്‍ അവര്‍ വിശദീകരിക്കുന്നുവെങ്കിലും, നമ്മുടെ സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ ഇത്തരം ഒരു സംരംഭത്തെ ഇങ്ങനെയാണോ നാം പ്രോത്സാഹിപ്പിക്കേണ്ടത് എന്ന ചോദ്യം അറിയാതെയെങ്കിലും ഉയര്‍ന്നു പോകുന്നു. അതിനൊപ്പം, ടിക്കറ്റ് നിരക്കുകള്‍ അല്പം ഉയര്‍ത്തി വച്ചതും ഫ്രാഞ്ചൈസിക്കു വിനയായി. ആദ്യത്തെ നാലു മത്സരങ്ങള്‍ കാണുവാന്‍ കാര്യമായി ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാന മത്സരത്തില്‍, ടിക്കറ്റ് നിരക്കുകള്‍ അല്പം കുറച്ചതോടെ, സ്റ്റേഡിയം നിറഞ്ഞു. ഗുജറാത്ത് സര്‍ക്കാര്‍ നികുതി രഹിതമായി മത്സരങ്ങള്‍ നടത്താമെന്നു പറഞ്ഞ് ടീമിനെ അഹമ്മദാബാദിലേക്ക കഴിച്ചു കഴിഞ്ഞു. കൊച്ചി ടീം അടുത്ത സീസണില്‍ അഹമ്മദാബാദിന്റെ സ്വന്തമായാല്‍ നാം അമ്പരക്കേണ്ടതില്ല.

പ്രതീക്ഷാജനകമായാ പ്രകടനമായിരുന്നു കൊമ്പന്മാരുടേത്. പല താരങ്ങളുടേയും അഭാവത്തിലും, വമ്പന്‍ താരങ്ങള്‍ ഇല്ലാതിരുന്നിട്ടും, ആരാധാകരെ സന്തോഷിപ്പിക്കുന്ന പ്രകടനമായിരുന്നു അവര്‍ നടത്തിയത്. പുതിയ താരങ്ങളെ അടുത്ത കൊല്ലം കൊണ്ടു വരുവാന്‍ അവര്‍ക്കു കഴിഞ്ഞാല്‍, ആദ്യ നാലിലേക്കുള്ള പ്രയാണം അത്ര കടുത്തതാവില്ല കൊമ്പന്മാര്‍ക്ക്. അതു പോലെ പുതിയ കേരളാ താരങ്ങള്‍ക്ക് ഇതിലൂടെ അന്തരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള അവസരം കൂടി ഒരുങ്ങും എന്നതും സന്തോഷം പകരുന്ന കാര്യമാണ്. എന്നാല്‍, മുന്നെ സൂചിപ്പിച്ചതു പോലെ, കൊച്ചി ടീമിന്റെ ഭാവി എന്ത് എന്നൊരു ചോദ്യം നമ്മെ വലയ്ക്കുന്നു. കൊച്ചി അഹമ്മദാബാദിലേക്ക് പോകുമോ എന്നൊരു സംശയം ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു. നമുക്ക് പ്രതീക്ഷ വയ്ക്കാം നല്ലൊരു നാളേക്കായി....

Sunday, April 24, 2011

ഈ പോരാട്ടം, നല്ലൊരു നാളേക്കായി...

കാസര്‍ഗോഡെന്നു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന ചില ചിത്രങ്ങളാവും നമുക്ക് മുന്നില്‍ വരിക. വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ വരാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. എന്‍ഡോസള്‍ഫാന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും,  അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനേക്കുറിച്ചും 2002-ല്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഒക്കുപേഷണല്‍ ഹെല്‍ത്ത് (NIOH) നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍, കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ തന്നെ, എന്‍ഡോസള്‍ഫാന്റെ ഉത്പാദനവും വിതരണവും നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതിനു ശേഷം, പല തവണ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും കൃഷി മന്ത്രാലയവും അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെങ്കിലും, നിരോധനം നടപ്പിലായില്ല. എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ ദൂഷ്യവശങ്ങള്‍ കണ്ട് ലോകത്തിലുടനീളം 61 രാജ്യങ്ങളില്‍ ഇതു നിരോധിക്കപ്പെട്ടിട്ടുണ്ട്. അതില്‍ മലേഷ്യയിലും, ബ്രസീലിലും ഇതു നിരോധിക്കാനുള്ള ഉത്പ്രേരകമായത്, കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ വിവരങ്ങള്‍ അവര്‍ മനസ്സിലാക്കിയതിനാലാണ്. പക്ഷേ ഇന്ത്യയും നമ്മുടെ ഭരണകൂടവും ഇതുവരെ അതു കണ്ടതായി നടിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷാന്ത്യം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കാസര്‍ഗോട്ടെത്തുകയും, തെളിവെടുപ്പ് നടത്തി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ വീണ്ടും ഒരു പഠനത്തിനാണ് നീക്കം നടത്തുന്നത്. എന്‍ഡോസള്‍ഫാന്‍ അനുകൂലികളായ ആളുകളെ നിറച്ച ഒരു സമിതിയെ പഠനത്തിനും നിയോഗിച്ചു. അതിന്റെ റിപ്പോര്‍ട്ട് എന്താകും എന്നു നമുക്കിപ്പോഴേ ഊഹിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാനെ അനുകൂലിച്ച ഏക രാജ്യം ഇന്ത്യയായിരുന്നു. അന്ന് നിരോധനത്തെ പിന്തുണച്ചിരുന്നെങ്കില്‍, വളരെ എളുപ്പത്തില്‍ എന്‍ഡോസള്‍ഫാന്‍  നമുക്ക് നിരോധിക്കുവാന്‍ കഴിയുമായിരുന്നു. തലമുറകളിലേക്ക് വരെ ദൂഷ്യവശങ്ങള്‍ എത്തുന്ന ഈ എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ വിഷത്തിന്റെ 70 ശതമാനം ഉത്പാദനം ഇന്ത്യയിലാണ്. അതിന്റെ വാണീജ്യ സാധ്യതകളെ തകര്‍ക്കുന്ന നടപടിയാവും, എന്‍ഡോസള്‍ഫാന്‍  നിരോധനം, അതാണ് ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത്. അതിനൊപ്പം ഇതിന്റെ കുത്തക വിതരണക്കാരുടെ സമ്മര്‍ദ്ദവും. എന്തായാലും ഈ നടപടികള്‍ ശുഭസൂചകമല്ല.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം കേരളത്തിന്റെയകത്ത് ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കയാണ്. മാധ്യമങ്ങള്‍ ഏറ്റെടുത്ത പോരാട്ടത്തിലേക്ക് സാമൂഹിക പ്രവര്‍ത്തകരും, പരിസ്ഥിതി സ്നേഹികളും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമൊപ്പം, ജനങ്ങളും പങ്കു ചേര്‍ന്നിരിക്കുന്നു. നവയുഗ മാധ്യമങ്ങളായ സോഷ്യന്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ട്വിറ്റര്‍, ഫേസ്ബുക്ക്, ഓര്‍ക്കുട്ട് തുടങ്ങിയവയിലും പ്രതിഷേധാഗ്നികള്‍ ആളിക്കത്തുന്നുണ്ട്. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും, അവരുടെ പിന്തുണ നേടാനും ഇതിനു കഴിയുന്നുണ്ട്. എന്നിരുന്നാല്‍ കൂടി എന്‍ഡോസള്‍ഫാന്‍ അനുകൂല വിഭാഗം ഇതിനെതിരായുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഒട്ടേറെ പെയ്ഡ് എന്‍ഡോസള്‍ഫാന്‍ ഏജന്റുമാര്‍ സോഷ്യന്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ഇപ്പോളുണ്ട്. അവരുടെ പ്രധാന ഉദ്ദേശ്യം, തെറ്റായ വിവരങ്ങള്‍ നല്‍കി ആള്‍ക്കാരെ ഈ പോരാട്ടത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നതാണ്. ഗൂഗിള്‍ പോയി ‘ban endosulfan‘ എന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്ന സൈറ്റ്, http://www.whybanendosulfan.org/ എന്നതാണ്. അതില്‍ പൂര്‍ണ്ണമായും എന്‍ഡോസള്‍ഫാന്‍ അനുകൂല വസ്തുതകള്‍ മാത്രമാണ്. ഇതു വരെ നടന്ന പഠനങ്ങളെല്ലാം തെറ്റ് എന്ന രീതിയിലുള്ള കാര്യങ്ങള്‍, ഇതു വായിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ പര്യാപ്തമാണ്.

എന്‍ഡോസള്‍ഫാനടക്കമുള്ള കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച വിചിന്തനം നടക്കുന്ന ജനീവ കണ്‍വെന്‍ഷന്‍ ആരംഭിക്കുന്ന ദിവസമാണ് ഇന്ന്, ഏപ്രില്‍ 25. ഈ ദിവസം എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനമായി ആചരിച്ചു കൊണ്ടാണ് കേരളത്തിലെ സമരം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നത്. സാമൂഹിക പ്രവര്‍ത്തകരും, പരിസ്ഥിതി സ്നേഹികളും, രാഷ്ട്രീയക്കാരും, കലാ-സാംസ്കാരിക രംഗത്തു നിന്നുള്ള പ്രമുഖരും ഈ സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്, ഇന്ന് ഉപവാസമനുഷ്ഠിക്കുന്നു. ഈ പോരാട്ടം ശക്തി പ്രാപിക്കട്ടേ എന്നും, ഈ ജനകീയ പ്രക്ഷോഭം നമ്മുടെ ഭരണചക്രം തിരിക്കുന്ന പുംഗവന്മാരുടെ കണ്ണു തുറപ്പിക്കട്ടേ എന്നും നമുക്കീ അവസരത്തില്‍ പ്രാര്‍ത്ഥിക്കാം. വരും തലമുറകള്‍ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മണിച്ചിമിഴും കൈകോര്‍ക്കുന്നു....

Sunday, April 17, 2011

മമ്മൂട്ടി:ഭാഷയും ദേശവും- പൂരത്തിന്റെ നാട്ടിലെ പ്രാഞ്ചിഭാഷ( ഭാഗം ഏഴ്)

പാലക്കാടുനിന്നും ഇരിങ്ങാലക്കുടയെന്ന മറ്റൊരു രാജ്യത്തേക്കുള്ള വിദേശയാത്രയാണ് ഒ വി വിജയന്റെ പ്രശസ്തമായ ഇരിങ്ങാലക്കുട എന്ന ചെറുകഥയുടെ ഇതിവൃത്തം. സഞ്ചാരികള്‍ ഇരിങ്ങാലക്കുടയെത്തുമ്പോള്‍ കാണുന്നതെല്ലാം വ്യത്യസ്തമായ കാര്യങ്ങളാണ്. ഭാഷ ഒട്ടും തന്നെ മനസ്സിലാവുന്നില്ല. അവിടെ ഇന്ത്യക്കാരുണ്ടോ എന്ന അന്വേഷണമാണ് പിന്നീടു നടത്തുന്നത്. കഥയിലെ ഒരു ഭാഗം ഇങ്ങനെയാണ്. -ഇരിങ്ങാലക്കുടയിലെ വിശേഷപദാര്‍ത്ഥങ്ങള്‍ വല്ലതും വാങ്ങിക്കളയാം എന്നുകരുതി ഞാന്‍ മൂപ്പനോടൊപ്പം ഒരു കടയില്‍ കയറി. മരുന്നുകടയായിരുന്നു അത്.

'എന്തുവാങ്ങാം,മൂപ്പാ?' ഞാന്‍ ചോദിച്ചു.
'സ്‌ട്രെപ്റ്റാമൈസിന്‍'മൂപ്പന്‍ പറഞ്ഞു.
'കഴിഞ്ഞല്ലാ' പീടികക്കാരന്‍ പറഞ്ഞു.
എനിക്കുമനസ്സിലായില്ല. മൂപ്പന്‍ പരിഭാഷപ്പെടുത്തി 'കളിഞ്ഞു'

ഇരിങ്ങാലക്കുട ഭാഷക്ക് ഇന്തോ ആര്യന്‍ വിഭാഗത്തില്‍പ്പെട്ട ഭാഷകളോടു ഗണ്യമായ അടുപ്പമുണ്ട്. ഒരു ദന്തവൈദ്യനായിരുന്ന എനിക്ക് ഈ സാദൃശ്യം പെട്ടെന്ന് വ്യക്തമായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പീടികക്കാരന്‍ ടെലഫോണെടുത്ത് ആരെയോ വിളിച്ച് ഇരിങ്ങാലക്കുടഭാഷയില്‍ പറഞ്ഞു.  'ഡാാാ, അന്തോണ്യേ, സ്‌റ്റ്രെപ്റ്റമൈസിനിണ്ട്്ാ? ഡാ, നീയ്യാ വേഷങ്കെട്ട്് കളാ. ഡാാ, എന്തൂട്ട്് വര്‍ത്താനാ ഈ പറേണ്? പഴേ കസ്റ്റമറണ്. ആ അന്ത്രൂന്റെ കയ്യീ കൊടുത്തയക്ക്.' എന്നിട്ട് പച്ച മലയാളത്തില്‍ എന്നോട് ' ഭഗവാന്‍, താങ്കള്‍ കാംക്ഷിക്കുന്ന സിദ്ധൗഷധം ഇനിയും കാലവിളംബമെന്യേ ഭഗവല്‍ സന്നിധിയില്‍ ആഗതമാവും '

സറ്റയറിന്റെ മേമ്പൊടിയോടെ ഭാഷാവ്യതിയാനം കഥാവിഷയമാക്കുകയായിരുന്നു ഒ വി വിജയന്‍. സൂക്ഷ്മാംശബദ്ധമായ ഇത്തരം ഭാഷാഭേദങ്ങളുടെ വൈവിധ്യം പല മാനദണ്ഡങ്ങളാലും ഏറെ പ്രകടമാകുന്ന നഗരമാണ് സാംസ്‌കാരികതലസ്ഥാനമായ തൃശൂര്‍.

'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്' എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന പ്രാഞ്ചി ടിപ്പിക്കല്‍ തൃശൂര്‍ ഭാഷയുടെ വക്താവാണ്. തൃശൂരിലെ അരിയങ്ങാടിയും അതിനുചുറ്റും വികസിച്ചിരിക്കുന്ന നസ്രാണിഭാഷയുമാണ് പ്രാഞ്ചിയേട്ടനെ അസ്സല്‍ തൃശൂര്‍ക്കാരനാക്കുന്നത്. കാപട്യങ്ങളില്ലാത്ത പ്രാഞ്ചിയുടെ ആത്മവിശ്വാസമാണ് അയാളെ പുണ്യാളനോടുപോലും സൗഹാര്‍ദ്ദം സ്ഥാപിക്കത്തക്ക വിധത്തില്‍ സത്യസന്ധനായ തൃശൂര്‍ക്കാരനാക്കുന്നത്.

പ്രാഞ്ചി (പുണ്യാളനോട്) : അപ്പൊ ഇക്കണ്ട കാലം കേരളത്തിലെ സത്യക്രിസ്ത്യാനികള് മലയാളത്തില് വേദപുസ്തകം വായിച്ചതും പ്രാര്‍ത്ഥിച്ചത്വൊക്കെ വേസ്റ്റായി, ഇല്ലേ? മ്മക്കും മ്മടെ ആള്വാള്‍ക്കും ഒന്നും മനസ്സിലായ്ട്ടില്ല്യാന്ന് ചുരുക്കം. അത് വല്യ ചതിയായ്‌പ്പോയിട്ടാ... നിക്ക് ഈ ഡൗട്ട് നേര്‍ത്തേ ഇണ്ടായിര്ന്ന്. ഞാന്‍ സണ്‍ഡേക്ലാസ്സിലെ അച്ചനോട് ചോയിച്ചതാ; അച്ച, അച്ചാ യേശുക്രിസ്തൂന്ന് ഒരു പേര് ജീസസ്സിന്ള്ള കാര്യം ആള്‍ക്കറിയ്യോന്ന്. മണലുകൂട്ടി തൊടമ്മലെ തൊലി ഒരുറുപ്പ്യ വട്ടത്തില് പിച്ചിയെട്ത്തു ഗഡീ.

ഒടുവില്‍ ഇതാ പ്രാഞ്ചിയേട്ടനും പുണ്യാളനും. തികച്ചും തൃശൂര്‍ക്കാരുടെ സിനിമ എന്നു വിളിക്കാവുന്ന ഒന്ന്. തൃശൂരിന്റെ അരിയങ്ങാടിയും പുത്തന്‍ പള്ളിയും ബാനര്‍ജിക്ലബ്ബും സാഹിത്യ അക്കാദമിയുമൊക്കെ ലൊക്കേഷനുകളില്‍ തിളങ്ങി നില്‍ക്കുന്നു.- 'മലയാളസിനിമയിലെ വ്യത്യസ്തമായ ചില കയ്യൊപ്പുകള്‍' എന്ന ടൈറ്റിലില്‍ രഞ്ജിത്തിന്റെ തിരക്കഥകള്‍ക്ക് സാറാജോസഫ് എഴുതിയ ആമുഖം ഇങ്ങനെ പ്രസ്താവിക്കുന്നു.

ഭാഷാപരമായ വ്യതിയാനങ്ങള്‍ പ്രാദേശികതയുടെ പരിഛേദങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ - കൊടുങ്ങല്ലൂരും കുന്നംകുളത്തും ഷൊര്‍ണൂരും മറ്റും - പ്രകടമായിരിക്കുമ്പോള്‍ തന്നെ തൃശൂര്‍നഗരത്തിന്റെ ടിപ്പിക്കല്‍ ഭാഷാഭേദത്തിലും വ്യക്തമായി സ്വാധീനം ചെലുത്തുന്നു. തൊഴില്‍, സമുദായം, ഭൂമിശാസ്ത്രപരമായ പ്രവണതകള്‍, സാംസ്‌കാരികപശ്ചാത്തലം എന്നിവയെല്ലാം ഇത്തരം പ്രാദേശികഭാഷാഭേദങ്ങള്‍ക്ക് ഇടയൊരുക്കുന്നു.

'തൃശൂരും അയ്യന്തോളും ലാലൂരും അന്തിക്കാടും ഒല്ലൂരുമൊക്കെയുള്ള പ്രാദേശികഭാഷയില്‍ത്തന്നെ കാര്യമായ വ്യതിയാനങ്ങളുണ്ട് . തൃശൂര്‍ ഭാഷയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവരും പറഞ്ഞു വല്ലാതെയാക്കിയ രണ്ടു പദങ്ങളാണ് ശവി, കന്നാലി എന്നിവ. അങ്ങാടിയുടെ ഭാഷയാണത്. ഞാനാദ്യം തന്നെ തീരുമാനിച്ചു ആ രണ്ടു പദങ്ങള്‍ പടത്തില്‍ നിന്ന് ഒഴിവാക്കണമെന്ന്,.'
പ്രാഞ്ചി ആന്റ് ദി സെയിന്റിന്റെ സംവിധായകന്‍ രഞ്ജിത് പറയുന്നു. 'അതുപോലെ തൃശൂര്‍ ഭാഷയില്‍ ഞാന്‍ കാണുന്ന പ്രത്യേകത കാര്യങ്ങള്‍ വളരെ ഫ്രാങ്കായി പറയുന്നു എന്നതാണ് വലിപ്പച്ചെറുപ്പമൊന്നും ഇക്കാര്യത്തില്‍ തടസമേയല്ല. സ്വന്തം പ്രാദേശികഭാഷയില്‍ത്തന്നെ അവര്‍ ആരോടും എന്തും ചോദിക്കും.' തൃശൂര്‍കാരനില്‍ രഞ്ജിത് കണ്ട ഈ ആത്മാര്‍ത്ഥത തന്നെയാണ് പ്രാഞ്ചിയേട്ടനെക്കൊണ്ട് പുണ്യാളനുമായി സംസാരിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.

ടിപ്പിക്കല്‍ തൃശൂര്‍ ഭാഷ ഏറ്റവുമധികം സമരസപ്പെട്ടിരിക്കുന്നത് നസ്രാണി ഭാഷയോടാണ്. അതേ സമയം ഏതാണ്ടെല്ലാ തൃശൂര്‍ക്കാരുടെയും മലയാളത്തില്‍ പറച്ചിലിന്റെ ഈണത്തിന് ഒരു ഏകതാനതയുണ്ടുതാനും. അങ്ങാടിജീവിതവുമായി ബന്ധപ്പെട്ട് രൂപീകൃതമായ പ്രാദേശികഭാഷാഭേദത്തിന്റെ പാരമ്പര്യം ക്രിസ്ത്യാനികള്‍ക്കുതന്നെയാണ് കൂടുതലായി അവകാശപ്പെടാനാവുക. വള്ളുവനാടന്‍ ഭാഷാശൈലിയില്‍ നിന്ന് പരമാവധി അകലുമ്പോള്‍ത്തന്നെ അത് കൊച്ചി ഭാഷാഭേദത്തിന്റെ സ്വാധീനവലയത്തില്‍ അധിഷ്ഠിതമാകുകയും ചെയ്യുന്നു. പദങ്ങളിലുണ്ടാകുന്ന വര്‍ണ്ണലോപം തന്നെ മാതൃകയായെടുക്കാം .'നമ്മള്‍ ' എന്ന പദം കൊച്ചിയില്‍ അന്ത്യവര്‍ണ്ണം ലോപിച്ച് 'നമ്മ, നുമ്മ' എന്നിങ്ങനെയും തൃശൂരില്‍ ആദ്യവര്‍ണ്ണം ലോപിച്ച് 'മ്മള് 'എന്നായും മാറുന്നു. ലോപം പദത്തിന്റെ ആദിമധ്യാന്തങ്ങളിലെവിടെയാണെങ്കിലും ശരി പ്രയോഗത്തിലെ ചുരുക്കലാണ് ഇവിടെ ശ്രദ്ധേയമാകുന്നത്.

വളരെക്കുറച്ച് കാര്യം പറഞ്ഞ് പെട്ടെന്നവസാനിപ്പിക്കുക എന്നത് വ്യാപാരസമൂഹത്തിന്റെ രീതിയാണ്. അത് ധ്വനിപ്രധാനമായിരിക്കുകയും ചെയ്യും. തൃശൂരിലെ അങ്ങാടിജീവിതത്തിന്റെ പുരാതനചിത്രം നായരങ്ങാടിയില്‍ നിന്ന് പരിശോധിച്ചു തുടങ്ങിയാല്‍പ്പോലും വാമൊഴിയിലെ സംക്ഷിപ്തസ്വഭാവം വ്യക്തമാകും. നായന്‍മാര്‍ നടത്തിയ കച്ചവടം പുരോഗമനപരമാകാത്ത കാലയളവില്‍ കൃസ്ത്യാനികളെ ഇവിടെയെത്തിച്ച് കച്ചവടപരമായ ചുമതലകള്‍ നല്‍കിയത് ആധുനിക തൃശൂരിന്റെ ശില്‍പ്പിയായ ശക്തന്‍ തമ്പുരാനായിരുന്നു. 1776-ല്‍ ടിപ്പുസുല്‍ത്താന്റെ ആക്രമണത്തെത്തുടര്‍ന്ന് ക്ഷേത്രനഗരമായ തൃശ്ശിവപേരൂര്‍ ഛിന്നഭിന്നമായി. സാമ്പത്തികമായി നേരിട്ട തകര്‍ച്ചയില്‍ നിന്നു കരകയറാനും തൃശൂരിനെ ഒരു വാണിജ്യകേന്ദ്രമാക്കാനുമുള്ള ഉറച്ച തീരുമാനത്തോടെയാണ് ശക്തന്‍തമ്പുരാന്‍ ക്രിസ്ത്യാനികളെ തൃശൂരിലേക്ക് ക്ഷണിച്ചത്. 18-ാം നൂറ്റാണ്ടിന്റെ ആദ്യകാലയളവുവരെ തൃശ്ശിവപേരൂരില്‍ കൃസ്ത്യാനികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. 1794 മുതല്‍ ഇവിടെ സ്ഥിരതാമസമാക്കിയ ക്രിസ്ത്യാനികള്‍ കഠിനാദ്ധ്വാനത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കച്ചവടത്തിന്റെയും സാമ്പത്തികസ്രോതസുകളുടെയും വ്യക്തമായ അടിത്തറ പാകി. കുടിയിരുത്തപ്പെട്ട നസ്രാണികളുടെ ഭാഷ ഇവിടുത്തെ സവിശേഷഭാഷയുമായി സമരസപ്പെടുകയായിരുന്നു.

സാറാ ജോസഫിന്റെ 'ആലാഹയുടെ പെണ്‍മക്കള്‍' ഈ ഭാഷാസവിശേഷതയുടെ പഠനാര്‍ഹമായ ഉദാഹരണങ്ങളിലൊന്നാണ്. അമ്മാമയുടെ വാമൊഴി കഥാചരിത്രം എന്ന ഭാഗം നോക്കുക;

'ആരീം പറഞ്ഞട്ട് കാര്യല്യ ക്ടാവേ. ഇദ് അങ്ങന്‍ത്തെ ഒര് സലണ്. കണ്ടോടത്ത്്‌ന്നൊക്കെ ആളില്ല്യാത്ത ശവങ്ങളും ചത്തതും ചീഞ്ഞതും ഒക്ക്യാ കൊണ്ടന്ന് ഇവിട്യാ തട്ടും. തല്ലിക്കൊന്ന പേപ്പട്ടീണ്ടാവും .തെണ്ടന്‍തല്ലിച്ചത്ത പോത്തുണ്ടാവും. അതിന്റെ മീതക്ക് ചത്ത മനിഷ്യരാ വലിച്ചെറിയും. അതങ്ങടാ കെടന്ന് ചീഞ്ഞട്ട് അഞ്ചുവെളക്കിന്റവട വര ശൂരടിക്കും. പേടിച്ചട്ട് ഒര് മനിഷ്യന്‍ ഈ വഴിക്കാ നടക്കില്ല. നീയെന്തൂട്ടാ ക്ടാവേ പറയണേ? അന്ന് ഗോസായിക്കുന്ന് ഒറ്റക്ക് കേറാന്‍ ദയിര്യള്ള ഒരാങ്കുട്ടീല്യ തൃശൂരങ്ങാടീല്ന്ന്! അറിയ്വോ? നട്ടുച്ചയ്ക്ക്്ണ് പിശാശ്ക്കഌടെ തേര്‍വാഴ്ച. നിന്റപ്പാപ്പന്‍ കണ്ണോണ്ടാ കണ്ടട്ട്ണ്ട്. തന്ത വല്യേ ദയിര്യശാല്യാ. ബേന്റ് സെറ്റില്‍ത്തെ ചങ്ങാതിമാരോടാ വാത് വച്ചട്ട് ഒറ്റക്ക് ഗോസായിക്കുന്നാ കേറി. തന്തേനെ എരികേറ്റിവിട്ടത് മ്മടെ മുണ്ടനെറപ്പായീരപ്പനാ, നഗാരം കൊട്ടണ ചാക്കുണ്ണി! മ്മടെ പൊട്ടന്‍ തന്ത ഗോസായിക്കുന്നാ കഴിഞ്ഞപ്പ വെറയ്കാനാ തൊടങ്ങീല്ല്യോ? ന്തൂട്ടായാലും ഗോസായിക്കുന്നാ കഴിഞ്ഞ കോക്കാഞ്ചറിണേ.ഇപ്പ, മ്മടെ തലവെട്ട്യള്‍ടെ ശീമബങ്കളാവ് നിക്കണ സലല്യേ, അവടെത്ത്യപ്പോ തന്ത ഒരു നില്‍പാ നിന്നു! എന്തൂട്ട്ണ്? നട്ടുച്ചയ്ക്ക് പന്തങ്ങളും പിടിച്ചട്ട് വരിവര്യായിട്ട്്ണ് പ്രേതങ്ങള് പോണേ. കര്‍ത്താവീശോ മിശിഹായേ. തന്ത ഉട്‌ത്തേലാ മുള്ളി. അപ്പവടെ വീണു. പിന്നെ തരി ബോദണ്ടാ? കൊറേ നേരം തട്ടും തറേല്യാണ്ട് ആ കെടപ്പാ കെടന്നു.' (ആലാഹയുടെ പെണ്‍മക്കള്‍/ നോവല്‍/ സാറാജോസഫ്)

കൊടുങ്ങല്ലൂര്‍ ഭാഗത്തെ 'ഞങ്ങള്‍' തൃശൂരെത്തുമ്പോള്‍ 'മ്മള് ' ആയി മാറുന്നു. ഭാഷാപരമായും വ്യാകരണപരമായും ഉള്ള വിപുലമായ വ്യതിയാനങ്ങളാണ് തൃശൂര്‍ഭാഷയുടെ പ്രത്യേകത. 'മ്മളിപ്പൊ ദെവിടേക്കാ പോണേ..?' - ഭാഷ ചുരുക്കുകയാണിവിടെ .'കുട്ടി' എന്നതിന് 'ക്ടാവെ'ന്നു പറയും. അതു പിന്നെയും പരിണമിച്ച് 'ക്‌റാവ'ാകുന്ന (ട എന്നത് റ യാകുന്നു) സ്ഥലവുമുണ്ട്. പറയുന്നതിലുള്ള എളുപ്പമാക്കല്‍ ജീവിതവീക്ഷണത്തിന്റെ ഭാഗമായി വരുന്നതാകാം ഇതിനു കാരണം. ഇത്തരം ഒഴിവാക്കലുകള്‍ ഒരുവശത്തുള്ളപ്പോള്‍ത്തന്നെ ചില വാക്കുകളില്‍ കൂട്ടിച്ചേര്‍ക്കലുകളും നടക്കുന്നുണ്ട്. 'തമ്മില്‍ തമ്മില്‍' എന്നുള്ളതിന് 'തമ്മാമ്മില്‍' എന്നു പറയുന്നത് അപ്രകാരമാണ് . ഇത് തൃശൂരില്‍ മാത്രമുള്ള പ്രയോഗമാണ്. കോവിലനെപ്പോലെയുള്ള എഴുത്തുകാര്‍ ഇത്തരം പ്രയോഗങ്ങള്‍ രചനകളില്‍ നിര്‍ലോഭം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 'നിന്നെക്കൊണ്ടുകൂട്ടിയാ കൂട്വൊടാ...' എന്നിങ്ങനെ സവിശേഷപ്രയോഗങ്ങള്‍ വേറെയും നിരവധിയുണ്ട്. അന്ത്യലോപം, ആദ്യലോപം തുടങ്ങിയ നിയമങ്ങള്‍ ഒരുപക്ഷേ ഏറ്റവുമധികം പ്രകടമാകുന്ന പ്രാദേശികഭാഷാഭേദം തൃശൂരിന്റെതായിരിക്കും. അപ്പൊഴുത്- അപ്പോള്‍ - അപ്പോ - -പ്പോ, ക്ലീനര്‍ ലോപിച്ചാല്‍ കിളി. ഇങ്ങനെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട് . ദ്രാവിഡഭാഷയിലെ അംഗീകൃത നിയമങ്ങള്‍ പലതുമാണ് ഈ ഭാഷാന്തരങ്ങളില്‍ സാധൂകരിക്കപ്പെടുന്നത്.

ഇവ്വിധത്തിലുള്ള സൂക്ഷ്മവും സ്ഥൂലവുമായ വ്യതിയാനങ്ങള്‍ അണുവിട വ്യതിചലിക്കാതെ പ്രകടിപ്പിക്കുവാനാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ ശ്രമിച്ചിട്ടുള്ളത്.

പ്രാഞ്ചി : വെല സലാവുദ്ദീന്‍ പറഞ്ഞ വെല തന്നെ. വക്കുപൊട്ടാണ്ടെ ആ കാഷ് ഞാനങ്ങ് തരും... പക്ഷേ ഒരു ചെറിയപ്രശ്‌നണ്ട്... ഈ കൂട്ടുകുടുംബസെറ്റപ്പ്ന്ന് പറഞ്ഞാ... ഞാനിത് കൊറേ ഡീല് ചെയ്തിട്ട്ള്ളതാ.ഇപ്പോ മ്മളൊരു സ്ഥലം കണ്ട് , വെലൊറപ്പിച്ച് , അഡ്വാന്‍സാ വീശും... അപ്പ,ദാ വര്ണു ഒരു പാര്‍ട്ടി. ന്റെ ഭാഗം വില്‍ക്കണില്ലാന്ന് പറഞ്ഞ് ഒരു കോടാലി എടുത്തെറിയും ആ എടപാടില്‍ക്ക്... അങ്ങനെണ്ടായിട്ടിണ്ട്... അങ്ങനെ വല്ലതും ഇവ്‌ടൊണ്ടോ.. അതാ എനിക്ക് ക്ലിയറാവണ്ടെ... എന്താ ഉതുപ്പേട്ടാ... മമ്മൂട്ടി എന്ന നടന്‍ നൂറുശതമാനവും കച്ചവടക്കാരനായ തൃശൂര്‍ക്കാരന്‍ അരിപ്രാഞ്ചി ആയി മാറുകയാണിവിടെ.

പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റില്‍ അഭിനയിച്ചിരിക്കുന്നവരില്‍ അധികവും തൃശൂര്‍കാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്നസെന്റ്, ഇടവേള ബാബു, ബിജുമേനോന്‍, ടി ജി രവി, ശ്രീജിത്ത് രവി എന്നിവരെല്ലാം തൃശൂര്‍കാരാണ്. ടിനിടോം ആലുവക്കാരനാണെങ്കിലും തൃശൂര്‍ഭാഷയെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നു. സിനിമയില്‍ ആദ്യന്തം നിറയുന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഇവരോടൊപ്പം ചേരുമ്പോള്‍ ഭാഷാപരമായുണ്ടാകാനിടയുള്ള താരതമ്യപ്പെടുത്തലുകളെപ്പോലും അനായാസം മറികടക്കാന്‍ മമ്മൂട്ടിക്കു കഴിഞ്ഞു. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ കയ്യില്‍ സുഭദ്രമായ ഒരു കഥാപാത്രത്തെയും അതിനുതകുന്ന വാമൊഴിവൈവിധ്യത്തെയും സൃഷ്ടിച്ച സാഹചര്യം  രഞ്ജിത്ത് ഇങ്ങനെയോര്‍ക്കുന്നു.

'5വര്‍ഷം അതായത് 19 വയസ് മുതല്‍ 23വയസുവരെ ഞാന്‍ ജീവിച്ചിരുന്ന സ്ഥലമാണ് തൃശൂര്‍. സ്‌കൂള്‍ ഓഫ് ഡ്രാമയിലുണ്ടായിരുന്നപ്പോള്‍... ആ പീരീഡില്‍ തൃശൂര്‍ ഭാഷയുടെ കൃത്യമായ ഒരു ഒബ്‌സര്‍വേഷന് അവസരമുണ്ടായിരുന്നു.'

നസ്രാണികള്‍ക്കിടയില്‍ നിന്നാണ് വ്യാപാരസമൂഹത്തിന്റെ ഭാഷ വികാസമെടുത്തത്. ഇതര സാമൂഹികഘടകങ്ങള്‍ക്കൊപ്പം തൊഴിലും ഭാഷാസമൂഹങ്ങളെ രൂപീകരിക്കാന്‍ കാരണമാകുന്നുണ്ട്. വാണിയംകുളത്ത് കാലികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ചന്തയില്‍പ്പോലും അവരുടേതായ ഭാഷയുണ്ട; കച്ചവടക്കാര്‍ക്കുമാത്രം മനസ്സിലാവുന്ന ഭാഷയാണതെന്നു മാത്രം. ചെറിയ മുതല്‍ മുടക്കു കൊണ്ട് വലിയ ലാഭമുണ്ടാക്കുന്ന ബിസിനസ് രീതി ഭാഷയില്‍ വരുന്നത് ഇപ്രകാരമാണ്. ഒരുദാഹരണം നോക്കൂ. എന്തു കൂട്ടമാണ് - എന്താണ് വിശേഷം എന്നാണ് അതിന്റെ അര്‍ത്ഥം; 'എന്തൂട്ടറ' എന്നാണ് പറയുക.

ഇവിടെ നസ്രാണികള്‍ക്കിടയിലും വാമൊഴിവ്യതിയാനങ്ങള്‍ നിരവധിയുണ്ട്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റില്‍ വിദ്യാസമ്പന്നരായ കഥാപാത്രങ്ങള്‍ക്കിടയില്‍ക്കാണുന്ന ഭാഷാപ്രത്യേകതകള്‍ അതു വെളിപ്പെടുത്തുന്നവയാണ് . തൃശൂരിലെ അരിയങ്ങാടി,അഞ്ചുവിളക്ക് എന്നിവിടങ്ങളിലൊക്കെയുള്ള ടിപ്പിക്കല്‍ തൃശൂര്‍ഭാഷയുടെ കളിയാണ് പ്രാഞ്ചിയും കൂട്ടരും നടത്തുന്നത്. മിക്കവാറും പള്ളികളോടൊക്കെ ചേര്‍ന്ന് വീടുകളില്‍ നിരനിരയായി രൂപപ്പെട്ട അങ്ങാടിജീവിതത്തിന്റെ ഉപോല്‍പ്പന്നം കൂടിയാണിത്. തൃശൂര്‍അങ്ങാടിക്കും ഒല്ലൂരിനും ഇടക്കുള്ള സ്ഥലങ്ങള്‍, ആരാധനാലയത്തെ ചുറ്റിപ്പറ്റിയുള്ള ജീവിത പശ്ചാത്തലം എന്നിവയില്‍ നിന്നെല്ലാമാണ് പ്രാഞ്ചിയില്‍ നാം കാണുന്ന ഭാഷ രൂപമെടുത്തത്. പ്രാഞ്ചിയേട്ടന്റെ മനസ്സു പിടിച്ചടക്കിയ സുന്ദരി പത്മശ്രീയും മറ്റും പ്രതിനിധാനം ചെയ്യുന്ന തിരുവമ്പാടി ക്ഷേത്രപരിസരം, കിഴക്കുംപാട്ടുകര തുടങ്ങിയ ഭാഗങ്ങളില്‍ ഭാഷ തന്നെ ഒന്നു വേറെയാണ്.

ഇവിടുത്തെ വ്യാകരണസംബന്ധിയായ വ്യതിയാനം പ്രധാനമായും വേറൊരുതരത്തിലുള്ള ക്രിസ്തീയരൂപീകരണത്തിന്റെ ഭാഗം കൂടിയാണ് . തൃശൂര്‍ നഗരത്തില്‍ നിന്നു മാറി കുന്നംകുളത്തുള്ള പ്രാദേശികഭാഷാവ്യതിയാനങ്ങള്‍ പരിശോധിക്കാം. ഇവിടെയുള്ള നസ്രാണിവിഭാഗം തൃശൂര്‍ നഗരത്തിലേതുപോലെ കത്തോലിക്കരല്ല. കുന്നംകുളത്തുകാര്‍ നിര്‍മ്മിക്കുന്ന വീടിന്റെ പാറ്റേണില്‍പ്പോലും സാംസ്‌കാരികമായ വ്യതിയാനം ദൃശ്യമാണ്. ഇവര്‍ വീടു പണിയുന്നത് റോഡിലേക്കുകയറ്റിയാണ്; പറമ്പെല്ലാം വീടിന്റെ പിന്‍ഭാഗത്തുമുണ്ടാവും.

തൃശൂരില്‍ നസ്രാണിഭാഷയും നായര്‍ഭാഷയും തമ്മില്‍ കാര്യമായ വ്യതിയാനങ്ങളുണ്ട്. 'എന്തൂട്ട്‌റ' എന്ന് ഒരു നായരോ നമ്പൂതിരിയോ ചോദിക്കാറില്ല. അവര്‍ക്ക് അവരുടേതായ ഭാഷാഭേദം തന്നെയുണ്ട് .എന്നാല്‍ വ്യാപാരസമൂഹവുമായുള്ള അടുത്ത സഹകരണം കൊണ്ട് പല വാക്കുകളിലും ഐകരൂപ്യം ഉണ്ടായിട്ടുണ്ടുതാനും. പൂങ്കുന്നം ഭാഗത്തേക്കു പോകുന്ന വഴി പ്രധാനമായും ബ്രാഹ്മണന്‍മാരുടെ സാന്നിധ്യമേഖലയാണ്; പ്രത്യേകിച്ചും തമിഴ്ബ്രാഹ്മണന്‍മാര്‍. ഗോസായിക്കുന്ന് പൊതുവെ ക്രിസ്ത്യാനികള്‍ താമസിച്ചിരുന്ന സ്ഥലമാണ്. അവരുടെ സ്വാധീനം ഒല്ലൂര്‍ വരെ നീളും. ഇവിടെയെല്ലാം വാമൊഴിവഴക്കങ്ങളില്‍ ചെറുതും വലുതുമായ വ്യതിയാനങ്ങളുണ്ടാകുന്നുണ്ട്. അയ്യന്തോളുകാരുടെ ഭാഷയല്ല നഗരത്തിലേത്. തൃശൂര്‍ നഗരഭാഷയില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട് കുന്നംകുളംഭാഷക്ക്. മണലൂര്‍ വരുന്ന ഭാഷാഭേദം മറ്റ് സ്ഥലങ്ങളില്‍ ഉണ്ടാകണമെന്നില്ല. ഏനാമ്മാവ് ഭാഗത്ത് മുസ്ലീങ്ങളാണ് കൂടുതലുള്ളത്. സ്വാഭാവികമായി അവരുടെ അധീശത്വം അവിടുത്തെ ഭാഷാഭേദത്തില്‍ പ്രകടമാവും. നാട്ടികയിലെത്തുമ്പോള്‍ പ്രാധാന്യം ഈഴവവിഭാഗത്തിനാകുന്നു.
'പ്രാഞ്ചിയേട്ടനില്‍ പ്രാദേശികമായി നിലനില്‍ക്കുന്ന സ്‌ലാങ്ങിനെ അതേപടി കൊണ്ടുവരാന്‍ മമ്മൂട്ടിക്കു കഴിഞ്ഞിട്ടുണ്ട്. സമ്മതിച്ചു കൊടുക്കണം. വലിയ കഴിവാണത്. ഒരു പക്ഷേ എഴുതാനത് എളുപ്പമായിരിക്കും എന്നാല്‍ പറയുന്നതത്ര ഈസിയല്ല... വിവിധഭാഷാഭേദങ്ങള്‍ സിനിമയിലൂടെ ഏറ്റവും ഫലപ്രദമായി പറഞ്ഞയാളാണദ്ദേഹം.' സാറാ ജോസഫ് വിലയിരുത്തുന്നു.

കുറിക്കുകൊള്ളുന്ന നര്‍മ്മം, സര്‍കാസം കലര്‍ന്ന ജീവിതവീക്ഷണം എന്നിവയൊക്കെ തൃശൂര്‍കാരെയും അവരുടെ ഭാഷയെയും വേറിട്ടതാക്കുന്നു. അതേസമയം ഭാഷ വളരെ ഋജുവാണുതാനും; വളച്ചുകെട്ടലില്ല. ആലങ്കാരികഭാഷയിലവര്‍ വിശ്വസിക്കുകയും ചെയ്യുന്നില്ല. ഭാഷയെ ഏറ്റവും ചുരുക്കി ഉപയോഗിക്കുന്നവരാണ് തൃശൂര്‍കാര്‍; കുന്നംകുളത്തുകാര്‍ പ്രത്യേകിച്ചും. വി കെ എന്‍, ടി ഡി രാമകൃഷ്ണന്‍, ഐപ്പ് പാറമേല്‍ തുടങ്ങി ഈ ഭാഷയുടെ പ്രയോക്താക്കളായ സാഹിത്യകാരന്‍മാരും നിരവധിയാണ്.

തൃശൂരിന്റെ വാമൊഴിചരിതത്തില്‍ കാലം രേഖപ്പെടുത്തുന്ന കഥാപാത്രമാണ് പ്രാഞ്ചി.ചിത്രത്തിന്റെ അവസാനസംഭാഷണമായി പ്രാഞ്ചി പുണ്യാളനോടാവശ്യപ്പെടുന്നതിങ്ങനെയാണ്.
പ്രാഞ്ചി : പുണ്യാളോ... ഞങ്ങളപ്പനും മോനും കൂടെ ഒരു പരീക്ഷ്യഴുതാന്‍ പോവ്വാട്ടോ... ഒരു ആള്‍ ദ ബെസ്റ്റ് പറഞ്ഞേ...


ചിത്രം കാണുന്ന സമസ്തപ്രേക്ഷകരും ഇവിടെ പ്രാഞ്ചിക്ക് ആള്‍ ദി ബസ്റ്റ് പറയുന്നു. കാണികള്‍ക്ക് ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസെന്ന പ്രാഞ്ചിയേട്ടന്‍ എത്രത്തോളം സ്വീകാര്യനായി എന്നതിന് മറ്റു തെളിവുകളുടെ ആവശ്യമില്ല. ഒപ്പം തൃശൂര്‍ഭാഷയുടെ അംബാസഡറായി മാറുന്ന മമ്മൂട്ടിയുടെ അഭിനയത്തികവിന് കരുത്താര്‍ന്ന മറ്റൊരു അഭ്രസാക്ഷ്യവുമാകുന്നു ഈ കഥാപാത്രം .

കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.