Wednesday, May 30, 2012

അവിചാരിതം...


അന്നൊരു വെള്ളിയാഴ്ച ആയിരുന്നു.... നീണ്ട അഞ്ചു ഓഫീസ് ദിവസങ്ങള്‍ക്കൊടുവില്‍ നമ്മള്‍ കാത്തിരിക്കുന്ന ആ സുദിനം. പതിവ് പോലെ, കിടക്കുന്നതിനു മുന്നേ അവന്‍ തന്‍റെ മാക് ബുക്ക് തുറന്നു മെയിലുകള്‍ ചികഞ്ഞു. പിന്നീടു ഒരു മാത്ര ഫേസ്ബുക്കിലെക്ക് ഊളിയിട്ടു.. ഫേസ് ബുക്ക്, അതൊരിക്കലും ഒരു ലഹരി ആയിരുന്നില്ല അവന്... വല്ലപ്പോഴും സമയം കൊല്ലാനുള്ള ഒരുപാധി...  വെറുതെ ഒന്നോടിച്ചു നോക്കി പുറത്തേക്കു ഇറങ്ങാറാണ് അവന്‍റെ പതിവ്, പക്ഷെ ലോഗ് ഔട്ട്‌ ബട്ടണില്‍ ക്ലിക്ക് ചെയ്യും മുന്നേ അവന്‍റെ ശ്രദ്ധ പുതിയതായി വന്ന ഒരു ഫ്രണ്ട് റിക്വസ്റ്റില്‍ പതിഞ്ഞു. ആണ്ടിനും സംക്രാന്തിക്കും മാത്രം ഫേസ്ബുക്കില്‍ കയറുന്ന തനിക്കാരാണാവോ റിക്വസ്റ്റ് അയക്കാന്‍ എന്ന വിചാരത്തോടെയാണ് അവന്‍ അത് തുറന്നത്. ധന്യ രമേശ്‌, പേര് അത്ര പരിചിതമല്ലല്ലോ, പുഞ്ചിരി തൂകുന്ന ഒരു കൊച്ചു കുട്ടിയുടെ പടമാണ് ഡി.പി. തന്നെ അറിയാതെ ആരും റിക്വസ്റ്റ് അയക്കില്ലല്ലോ എന്നാ വിശ്വാസത്തോടെ അവന്‍ 'accept ' ബട്ടണില്‍ ക്ലിക്ക് ചെയ്തു, പിന്നെ പതിയെ ആ പ്രൊഫൈലില്‍ കൂടി സഞ്ചരിക്കുവാന്‍ തുടങ്ങി. അവളുടെ സ്ഥലം, പഠിച്ച സ്കൂള്‍ എല്ലാം തന്റേതു തന്നെ, പഠിച്ചിറങ്ങിയ വര്‍ഷവും അത് തന്നെ... അവന്‍റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി... പതിയെ അവന്‍ ഫോട്ടോസ് നോക്കി.. ആകെ ഒന്നോ രണ്ടോ ഫോട്ടോസ് മാത്രം.. അതില്‍ ഒരു ഫാമിലി ഫോട്ടോ ഉണ്ട്.. അതെ.. തന്‍റെ സംശയം ശരി തന്നെ... ഇത് അവള്‍ തന്നെ... നീണ്ട 12  വര്‍ഷങ്ങള്‍ക്കു ശേഷം.... 

അതാ ഫേസ്ബുക്ക് മെസഞ്ചര്‍-ഇല്‍ അവള്‍ തന്നെ പിംഗ് ചെയ്യുന്നു....  ഒരു 'ഹലോ' മാത്രം..


അവന്‍ അല്പം നേരം ആലോചിച്ചു.. പിന്നീടു ഒരു 'ഹലോ'   തിരിച്ചു പറഞ്ഞു...

ഉടന്‍ വന്നു അടുത്ത ചോദ്യം, "ഓര്‍മ്മയുണ്ടോ...?"

ആ ഒരു ചോദ്യം അപ്രസക്തമെന്നു പറയണം എന്ന് തോന്നി അവന്.. 
പക്ഷേ "പെട്ടെന്ന് മനസിലായില്ല, പക്ഷേ ഫോട്ടോ കണ്ടപ്പോള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല..." എന്നവന്‍ പറഞ്ഞു.

മറുപടിയായി ഒരു പുഞ്ചിരി മാത്രം...കൂടുതല്‍ സംസാരിക്കാന്‍ അവന്‍ അശക്തനായിരുന്നു... പക്ഷെ അവള്‍ കുശലാന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ മറുപടി പറയാതിരിക്കാനും കഴിഞ്ഞില്ല.

"എന്നെ തിരിച്ചറിയുമോ എന്ന് സംശയത്തോടെയാണ് ഞാന്‍ ആഡ് ചെയ്തത്...", അവള്‍ പറഞ്ഞു.

"തന്‍റെ ഫോട്ടോ കണ്ടപ്പോള്‍ മനസിലായി...", അവന്‍ മറുപടി നല്‍കി.

"അപ്പോള്‍ എന്നെ ഓര്‍ക്കുന്നുണ്ടായിരുന്നോ?", അവള്‍ ചോദിച്ചു..  അതിലെ ആകാംഷ അവന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

"തന്നെ മറന്നാല്‍ അല്ലേ...", അവന്‍ ഒരു വിഷമത്തോടെ പറഞ്ഞു.

മറുവശത്ത് നിന്ന് ഒരു മൂളല്‍ മാത്രം. അവനും നിശബ്ദത പാലിച്ചു...

"വിഷമിക്കേണ്ട... അന്ന് അതിനുള്ള പക്വത ഇല്ലായിരുന്നല്ലോ.. അന്ന് ഞാനും ഒരു പേടി തൊണ്ടി ആയിരുന്നു. ഇന്നുള്ള ധൈര്യം അന്നുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ കഥ മാറിയേനെ...", അവള്‍ പറഞ്ഞു.

"പക്വത ഇല്ലാതിരുന്നതല്ല. തന്നെ ഇഷ്ടമാണ് എന്ന് വന്നു പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.. തന്നോടുള്ള ഇഷ്ടം, അത് സീരിയസ് ആയിരുന്നു. ഒരിക്കല്‍ പോലും തന്‍റെ മനസ്സില്‍ എന്ത് എന്ന് അറിയുവാന്‍ ഞാന്‍ ശ്രമിച്ചില്ല. അത് എന്റെ തെറ്റ്....", അവന്‍ ഒരു വിഷമത്തോടെ പറഞ്ഞു.

"ഒരിക്കല്‍ താനയച്ച ഒരു ന്യൂ ഇയര്‍ കാര്‍ഡ് കിട്ടിയിരുന്നു.. അതില്‍ പക്ഷേ അഡ്രസ്സോ ഫോണ്‍ നമ്പരോ ഉണ്ടായിരുന്നില്ല...", അവള്‍ പറഞ്ഞു.

"അത് മനപൂര്‍വം ആയിരുന്നു... തന്‍റെ റിയാക്ഷന്‍ എന്താകും എന്നറിയില്ലല്ലോ...", അവന്‍ ഒരു ടെന്ഷനോടെ പറഞ്ഞു.

"സാരമില്ല... ഇങ്ങനെ കാണണം എന്നായിരിക്കും വിധി, എന്ന് എനിക്കുള്ള ഇഷ്ടം ഒരിക്കലും പറയാന്‍ പറ്റാതെയിരുന്നെങ്കില്‍ എനിക്ക് ഒരു സമാധാനവും ഉണ്ടാകില്ലായിരുന്നു.. ഇപ്പോള്‍ ഭയങ്കര സന്തോഷം തോന്നുന്നു...", അവള്‍ പറഞ്ഞു.

അവന്‍ അവിശ്വസനീയതയോടെ ആ ചാറ്റ് വിന്‍ഡോയിലേക്ക് നോക്കി.. "ദൈവമേ, ഞാനീ കേള്‍ക്കുന്നത് സത്യമോ...?", അവന്‍ മനസ്സില്‍ ചിന്തിച്ചു...
"അപ്പോള്‍ എന്നെ ഇഷ്ടമായിരുന്നു...?", അവന്‍ ഒരു നിഗൂഡമായ സന്തോഷത്തോടെ ചോദിച്ചു.

"ആയിരുന്നു... ഒരു നൂറുവട്ടം.. പക്ഷേ പേടിയായിരുന്നു...", അവള്‍ ഒന്ന് നിര്‍ത്തി. "ജീവിതത്തില്‍ ആദ്യത്തെ ഇഷ്ടം, തെറ്റിദ്ധരിക്കരുത്...അന്ന് പറയാന്‍ പറ്റിയില്ല... അത് കൊണ്ടാണ് ഞാന്‍....", അവള്‍ മുഴുമിപ്പിച്ചില്ല...

തന്‍റെ കവിളുകളിലൂടെ കണ്ണുനീര്‍ ഒലിചിറങ്ങുന്നത് അപ്പോഴാണ്‌ അവന്‍ ശ്രദ്ധിച്ചത്...

"you wont believe, there are tears in my eyes now....", അവന്‍ പറഞ്ഞു...

"ഞാനും അതെ അവസ്ഥയില്‍ തന്നെ...", അവള്‍ മറുപടി പറഞ്ഞു.

"നമ്മള്‍ വീണ്ടും കണ്ടു മുട്ടിയതില്‍ സന്തോഷം, ഫേസ്ബുക്ക് ഉണ്ടായത് നന്നായി...", അവന്‍ സന്തോഷത്തോടെ പറഞ്ഞു.

"താന്‍ വിശ്വസിക്കില്ല.. ഞാന്‍ ഫേസ്ബുക്ക് അക്കൌണ്ട് എടുത്തത് തന്നെ താന്‍ ഒരാളെ ഉദ്ദേശിച്ചാണ്. വേറെ ഒന്നിന്നും അല്ല, അന്നത്തെ എന്റെ മാനസികാവസ്ഥ തന്നോട് ഒന്ന് പറയാന്‍ തന്നോട് ഒരിക്കല്‍ എങ്കിലും സംസാരിക്കണം എന്ന് തോന്നി. ഇപ്പോള്‍ എനിക്ക് ആശ്വാസം തോന്നുന്നു..", അവള്‍ പറഞ്ഞു. അതില്‍ ഒരല്പം സങ്കടം നിറഞ്ഞു നില്‍ക്കുന്നുവോ എന്ന് അവന് തോന്നി.

"പ്രൊഫൈല്‍ ഒക്കെ നേരത്തെ ഞാന്‍ കണ്ടു വച്ചിരുന്നു..", അവള്‍ തുടര്‍ന്ന്. "പക്ഷെ ആഡ് ചെയ്യാനുള്ള ധൈര്യം ഇല്ലായിരുന്നു...", അവള്‍ പറഞ്ഞു.

"എന്താ, പണ്ട് നടന്നതില്‍ എനിക്ക് ദേഷ്യമുണ്ടാകും എന്ന് കരുതിയോ? ", അവന്‍ ചോദിച്ചു.ഒരു മൂളല്‍ മാത്രമാണ് മറുപടിയായി വന്നത്.

"ഒരിക്കലുമില്ലെടോ, തന്നോട് എന്ത് പറയണം എന്ന് അറിയില്ല. സത്യം പറഞ്ഞാല്‍ അത് തന്നെ വിഷമിപ്പിക്കുമോ എന്നും അറിയില്ല. തന്നോട് അന്ന് തോന്നിയ ഇഷ്ടം, ദാ ഇപ്പോഴും അത് പോലെ തെന്നെ എന്‍റെ മനസിന്‍റെ ഒരു കോണിലുണ്ട്. ജീവിതത്തിലെ ആദ്യ ഇഷ്ടം ആയിരുന്നു, തന്നോട്, അത് ഒരിക്കലും മറക്കാന്‍ കഴിയില്ല, ജീവിതകാലം മുഴുവന്‍ അത് കൂടെ കാണും....", അവന്‍ പറഞ്ഞു.

"ഇത്രയും മതി... സന്തോഷമായി..ആ പഴയ കാലത്തേക്ക് തിരിച്ചു പോകുന്നത് പോലെ ഒരു ഫീല്‍... എന്തോ ഭയങ്കര സന്തോഷം തോന്നുന്നു... ഞാന്‍ പോകട്ടെ.. ഇനി ഇവിടെ ഇരുന്നാല്‍ ശരിയാവില്ല...ഞാന്‍ പോവട്ടെ... പിന്നെ കാണാം....", അവള്‍ പറഞ്ഞു.

ഒരു ബൈ പറയുന്നതിന് മുന്നേ ചാറ്റ് വിന്‍ഡോ ഓഫ് ലൈന്‍ ആയി. അവന്‍ ആ ചാറ്റ് വിന്‍ഡോയിലേക്ക് നോക്കി തരിച്ചിരുന്നു... ഒരു അവിശ്വസനീയത അവനെ പിടികൂടിയിരുന്നു... 12 വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങനെ ഒക്കെ തന്‍റെ ജീവിതത്തില്‍ സംഭവിക്കുമോ എന്നായിരുന്നു അവന്‍റെ ചിന്ത മുഴുവന്‍... അവന്‍ പതിയെ ക്ലോക്കിലേക്ക് നോക്കി. സമയം പന്ത്രണ്ടര. തെല്ലു നിരാശയോടെ മാക് ബുക്ക് അടച്ചു.. ബെഡിലേക്ക് ചായുമ്പോള്‍ അവന്‍റെ മനസ് 12 വര്‍ഷം പിറകിലേക്ക് സഞ്ചരിച്ചു... പഴയ ഓര്‍മ്മകള്‍ അവന്‍റെ മനസ്സിലേക്ക് വേലിയേറ്റമായി വന്നു... പഴയ ഓര്‍മ്മകളിലൂടെ സഞ്ചരിച്ചു അവന്‍ പതിയെ ഉറക്കത്തിലേക്കു വഴുതി വീണു..

ശനിയാഴ്ച പതിവ് പോലെ അലാറം അടിച്ചു.... സമയം ഉച്ചക്ക് പന്ത്രണ്ടു മണി.. അവന്‍ പതിയെ എഴുന്നേറ്റു... മുഖം കഴുകി തിരിച്ചു വന്നു... തലേ രാത്രിയിലെ സംഭവങ്ങള്‍ അവന്‍റെ മനസ്സിലേക്ക് വീണ്ടും കടന്നു വന്നു. സന്തോഷമോ സങ്കടമോ, തനിക്കു തോന്നുന്ന വികാരമെന്തെന്നു തിരിച്ചറിയാന്‍ അവന് കഴിഞ്ഞില്ല.. തന്‍റെ മാക് ബുക്ക് തുറന്നു ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്തു. മേസേജസില്‍ പോയി തലേ രാത്രിയിലെ ചാറ്റിനായി പരതി. തന്‍റെ അവസാനത്തെ ചാറ്റ് ഇന്നേക്ക് നാല് മാസം മുന്നേ തന്‍റെ ഒരു പഴയ സുഹൃത്തുമായാണ്. അപ്പോള്‍ താന്‍ ഇന്നലെ രാത്രി സംസാരിച്ച ചാറ്റ് എവിടെ..? അവന്‍ ഒന്ന് ഞെട്ടി... അവന്‍ പെട്ടെന്ന് തന്‍റെ ഫ്രണ്ട് ലിസ്റ്റ്-ഇല്‍ നോക്കി, ധന്യ രമേശ്‌ എന്ന പേരില്‍ ആരുമില്ല.... അവസാനവട്ട ശ്രമം എന്ന നിലയില്‍ അവന്‍, ഫേസ്ബുക്കില്‍ സേര്‍ച്ച്‌ ചെയ്തു, അവിടെയും ധന്യ രമേശ്‌ എന്ന പേരിലുള്ള ആളെ അവന്‍ കണ്ടില്ല... അവന് തല കറങ്ങുന്നത് പോലെ തോന്നി..തനിക്കു എന്താണ് സംഭവിക്കുന്നത്‌... അത് തിരിച്ചറിയാനാവാതെ ഒരു മരവിപ്പോടെ അവന്‍ ഇരുന്നു. പെട്ടെന്ന് അവന്‍റെ ഐഫോണ്‍ ബെല്ലടിച്ചു... അവന്‍ പതിയെ ഫോണ്‍ അറ്റണ്ട് ചെയ്തു ചെവിയോടു ചേര്‍ത്തു, പക്ഷെ സംസാരിക്കുവാന്‍ അവന്‍ മറന്നിരുന്നു... മറു തലക്കല്‍ നിന്ന് ആരോ സംസാരിക്കുന്നുണ്ട്.. പൊടുന്നനെ അവന് സ്ഥലകാലബോധം വന്നു...ആ ശബ്ദം അവന്‍ തിരിച്ചറിഞ്ഞു. അത് അവന്‍റെ ഭാര്യയായിരുന്നു... വിറയാര്‍ന്ന ശബ്ദത്തില്‍ അവന്‍ പറഞ്ഞു.... "ഹലോ...."

Monday, April 30, 2012

മാസ്റ്റേഴ്സ് (Masters)


മലയാള ചലച്ചിത്ര രംഗത്ത്‌ യാതൊരു ലോജിക്കുമില്ലാത്ത തട്ടുപൊളിപ്പന്‍ ചിത്രങ്ങളുടെ സംവിധായകരില്‍ പ്രമുഖനാണ് ജോണി ആന്റണി.  ആദ്യ ചിത്രം മുതല്‍ ആളുകളെ ചിരിപ്പിക്കുക എന്നതിലുപരി മറ്റൊന്നും നല്‍കാനില്ലാത്ത ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കുന്നത്  വ്യക്തമായ കാര്യമാണ്. എന്നാല്‍ മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം അദ്ദേഹം എത്തുമ്പോള്‍, നമുക്കായി അദ്ദേഹമൊരുക്കുന്നത് വ്യത്യസ്തമായ ഒരു ചിത്രമാണ്. സ്ഥിരം തമാശ ചിത്രങ്ങളില്‍ നിന്നും വഴി മാറി, ഒരു പോലീസ് ത്രില്ലറാണ്  മാസ്റ്റേഴ്സ്.  പ്രിഥ്വിരാജും തമിഴകത്തെ സംവിധായകനും നടനുമായ ശശികുമാറും പ്രധാന കഥാപാത്രങ്ങളില്‍ വരുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു നീണ്ട താര നിര തന്നെയുണ്ട്‌. സിന്‍സിയര്‍ സിനിമക്ക് വേണ്ടി ശരത്ചന്ദ്രന്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നവാഗതനായ ജിനു എബ്രഹാമാണ്. നാം ഇന്ന് വരെ കണ്ടു വന്ന പോലീസ് ത്രില്ലര്‍ ജനുസിലുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് മാസ്റ്റേഴ്സ്. 

രണ്ടു കാറുകള്‍ കത്തിയെരിഞ്ഞ്‌ വ്യവസായ പ്രമുഖന്‍ ബാലഗംഗാധാരനും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ദക്ഷയും കൊല്ലപ്പെടുന്നു. കോട്ടയം എ.എസ്.പി-യായ ശ്രീരാമകൃഷ്ണന്‍ അന്വേഷണം ഏറ്റെടുത്ത ഉടനെ തന്നെ മറ്റു രണ്ടു കൊലപാതകങ്ങളും സംഭവിക്കുന്നു. രണ്ടു സംഭവങ്ങളിലും ശ്രീരാമകൃഷ്ണന്‍ കാണുന്ന സാദൃശ്യത അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ മുന്നോട്ടുള്ള പ്രയാണം ശ്രമകരമാകുന്നു. അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ മിലാന്‍ പോലും അന്വേഷണത്തില്‍ അദ്ദേഹത്തെ സഹായിക്കുന്നു. പിന്നീട് ഈ മരണങ്ങള്‍ക്ക് പിന്നെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ശ്രീരാമകൃഷ്ണന്‍. ഉദ്ദ്വേഗഭരിതമായ അന്വേഷണമാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം.

ഒരു നവാഗതന്‍റെ പരിഭ്രമം ഇല്ലാതെയാണ് ജിനു എബ്രഹാം ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. ഒരു കുറ്റാന്വേഷണ സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ചിത്രത്തില്‍ ഉണ്ട് എന്ന് മാത്രമല്ല, പതിവ് ശൈലിയില്‍ നിന്നും അല്പം മാറി നടക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ പല പോലീസ് ചിത്രങ്ങളിലും കാണുന്ന സ്ഥിരം ക്ലീഷേ സന്ദര്‍ഭങ്ങള്‍ ഒരു പരിധി വരെ ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.  അല്പം വിമര്‍ശനാത്മകമായി ചിന്തിച്ചാല്‍ നമ്മുടെ കേരള സമൂഹത്തിനെതിരെ പിടിച്ച ഒരു കണ്ണാടിയാണ് ഈ ചിത്രത്തിന്‍റെ കാതല്‍. നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളും അതിന്റെ ഇരകളുടെയും ജീവിതം പലപ്പോഴും സിനിമകളിലൂടെ നാം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന വിഷയങ്ങളാണ്, ലാല്‍ ജോസ്ന്റെ അച്ഛനുറങ്ങാത്ത വീട് അതിനൊരു അപവാദമായി പറയാം. അത്തരമൊരു വിഷയത്തെ കൊലപാതകങ്ങളുമായി ബന്ധിപ്പിച്ചാണ് ജിനു ഇതിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഒരു കച്ചവട സിനിമക്ക് വേണ്ട ചേരുവകളും ഇതില്‍ ഉള്‍പ്പെടുത്തി പ്രേക്ഷകരെ സംതൃപ്തരാക്കാനുള്ള ജിനുവിന്റെ ശ്രമം പാഴായില്ല എന്നാണു ചിത്രം നമുക്ക് തരുന്ന സന്ദേശം. സംഭാഷണങ്ങളിലെ മിതത്വവും, പാത്രസൃഷ്ടിയിലെ മികവും എടുത്തു പറയേണ്ടതാണ്.

പോലീസ് ത്രില്ലറുകള്‍ മലയാളിക്ക് പുതുമയല്ല. മികച്ച പോലീസ് സിനിമകള്‍ കണ്ട മലയാളികളുടെ മുന്നിലേക്ക്‌ ഒരു പോലീസ് ചിത്രം വയ്ക്കുമ്പോള്‍, അതില്‍ എന്തെങ്കിലും വ്യത്യസ്ത ഉണ്ടാവണമെന്ന നിര്‍ബന്ധ ബുദ്ധിയോടെയാവണം ജോണി ആന്റണി ഈ ചിത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. തന്റെ ഭൂതകാലത്തില്‍, തമാശ ചിത്രങ്ങള്‍ മാത്രം കൈകാര്യം ചെയ്ത സംവിധായകന്‍, അതില്‍ നിന്നും വ്യത്യതമായി നല്ല കയ്യടക്കതോടെയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തെ ഒരു കച്ചവട സിനിമകൂടിയായി കാണുന്നു എന്നത് വ്യകതാമാകുന്നത്, ആ ശ്രമത്തിനിടയില്‍ പലപ്പോഴും ആ കയ്യടക്കം നഷ്ടമാകുന്നത് കാണുമ്പോഴാണ്. വളരെ പതിയെ പറഞ്ഞു തുടങ്ങി, പ്രത്യേകിച്ചും ആദ്യ പകുതിയില്‍, പിന്നീട് വേഗത കൂടി അതിന്‍റെ പരിസമാപ്തിയില്‍  എത്തുകയാണ് ചിത്രം. പിഴവുകള്‍ അവിടിവിടെയായി കാണാമെങ്കിലും, പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാന്‍ ജോണി ആന്റണിക്ക് കഴിയുന്നു.

അഭിനയത്തില്‍ പ്രിഥ്വിരാജ് തന്‍റെ കഥാപാത്രത്തെ ഭംഗിയാക്കിയിരിക്കുന്നു. മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപിച്ച ശശികുമാറിനെ ഡബ്ബിംഗ് ചതിച്ചു. അതൊരു കല്ലുകടിയായി മാറുന്നുവെങ്കിലും, ഭംഗിയായി തന്നെ അദ്ദേഹം തന്‍റെ ആദ്യത്തെ മലയാള കഥാപാത്രത്തെ അവതരിപ്പിച്ചു. നായികമാരായ പയ്യ ബാജ്പൈ, അനന്യ എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യുവാനില്ല ചിത്രത്തില്‍. ഒരു പരിധി വരെ അവരും വന്നു പോകുന്ന കഥാപാത്രങ്ങളായി മാറുന്നു.  സിദ്ദിഖ്, ബിജു മേനോന്‍, ഷമ്മി തിലകന്‍, സലിം കുമാര്‍, മുകേഷ്, ഗീത, മിത്ര കുര്യന്‍, കാതല്‍ സന്ധ്യ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. ചിത്രത്തിന്‍റെ സാങ്കേതിക വിഭാഗം നമുക്ക് പ്രതീക്ഷ തരുന്നു. മധു നീലകണ്ടന്റെ  ചായാഗ്രഹണം മികച്ച നിലവാരം പുലര്‍ത്തുമ്പോള്‍, കെവിന്‍ തോമസിന്റെ ചിത്ര സന്നിവേശം ചിത്രത്തിന് വേഗത പകരുവാന്‍ സഹായിച്ചിരിക്കുന്നു. ചിത്രത്തിനായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്, ഒരു പക്ഷെ ചിത്രത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ ഒരു ഘടകം പശ്ചാത്തല സംഗീതമാണ്. ഷിബു ചക്രകര്‍ത്തി വരികളെഴുതി ഗോപി സുന്ദറൊരുക്കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിന് ബാധ്യതയാണ് എന്ന് പറയാതെ വയ്യ. 

 മലയാളത്തിലെ മികച്ച പോലീസ് ത്രില്ലരുകളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമൊന്നുമല്ല മാസ്റ്റേഴ്സ്, ക്ലൈമാക്സ് ഒഴികെ ഒന്നും തന്നെ പ്രേക്ഷകര്‍ക്ക്‌ ബാധ്യതയാകുന്നില്ല. എന്നാല്‍ ക്ലൈമാക്സ് എല്ലാവര്ക്കും ദഹിച്ചുവെന്നു വരില്ല. എന്നാല്‍ പതിവ് വഴികളില്‍ നിന്ന് മാറി നടന്നു ഒരുക്കിയിക്കുന്ന ഒരു മികച്ച ചിത്രം തന്നെയാണിത്. ഒരു കുറ്റാന്വേഷണ ചിത്രത്തിന് വേണ്ട വേഗതയും പിരിമുരുക്കവുമെല്ലാം, ഈ ചിത്രം  പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നു.ഒരിക്കലും ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല...

എന്‍റെ റേറ്റിംഗ് :  3.5/5.0

Sunday, April 15, 2012

ഓര്‍ഡിനറി (Ordinary)


'ഓര്‍ഡിനറി' എന്ന പേരു കേള്‍ക്കുമ്പോഴേ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന രൂപം നമ്മുടെ ആനവണ്ടിയുടെതാവും. ആ ആനവണ്ടിയും ഒരു പ്രധാന കഥാപാത്രമാകുന്ന ഒരു കഥ പറയുകയാണ്‌, നവാഗത സംവിധായകന്‍ സുഗീത് ഈ ചിത്രത്തിലൂടെ. സംവിധായകന്‍റെ കഥക്ക് തിരനാടകവും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയ - മനുപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ്. മാജിക് മൂണ്‍ പ്രൊഡക്ഷന്സിന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍,  കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ആസിഫ് അലി, ശ്രീത ശിവദാസ്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

കാടിനകത്തുള്ള ഗവി എന്ന ഗ്രാമത്തിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസും, ജീവനക്കാരും, അതില്‍ ദിവസേന യാത്ര ചെയ്യുന്ന ഗ്രാമവാസികളുമാണ് ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആ ബസ്സിന്‍റെ കണ്ടക്ടറായി ഇരവിക്കുട്ടന്‍ പിള്ള എന്ന ഇ രവി (കുഞ്ചാക്കോ ബോബന്‍) എത്തുന്നു. ബസ്സിന്‍റെ ഡ്രൈവറായ പാലക്കാടന്‍ സുകുവിനൊപ്പം (ബിജു മേനോന്‍) ഗവിയിലെത്തുന്ന ഇരവി പതിയെ ഗവിയെ ഇഷ്ടപ്പെട്ടു തുടങ്ങുകയും, ഗ്രാമവാസികളുടെ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. അതിനിടെ അവിടെ വച്ച് കണ്ടു മുട്ടുന്ന കല്യാണിയെ (ശ്രീത ശിവദാസ്) ഇരവി ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ അവിചാരിതമായ ചില കാര്യങ്ങളാണ് ഇരവിയുടെയും സുകുവിന്‍റെയും ജീവിതത്തില്‍ പിന്നെ സംഭവിക്കുന്നത്‌. ഇരവി ഒരു കൊലപാതകത്തില്‍ പ്രതിയാകുകയും ചെയ്യുന്നതോടെ ആകാംഷാഭരിതമായ ഒരു ക്ലൈമാക്സിലേക്ക് ചിത്രം എത്തുന്നു.
 
 ബസ്സുമായി ബന്ധപ്പെട്ട കഥയായത്‌ കൊണ്ടാവും ഒരു യാത്ര പോകുന്നത് പോലെയാണ് ഈ ചിത്രം നമുക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. കഥയിലെ പുതുമയെക്കാള്‍ കഥ പറഞ്ഞ രീതിയാവും ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കുക. നാം കേട്ടിട്ടുള്ള ഒരു കഥയെ, വളരെ ലളിതമായി മറ്റൊരു പശ്ചാത്തലത്തില്‍ പറയുക എന്നതാണ് സുഗീത് ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. അതിനായി നിഷാദിന്‍റെയും മനുപ്രസാദിന്റെയും തിരക്കഥയും സംഭാഷണങ്ങളും നന്നായി സഹായിച്ചിരിക്കുന്നു. സരസമായ സംഭാഷണങ്ങളും തമാശകളും നിറഞ്ഞ ആദ്യ പകുതിയില്‍ തന്നെ ഇവര്‍ക്ക് പ്രേക്ഷകരെ കയ്യിലെടുക്കുവാനായി എന്നതാണ് ഇതിന്‍റെ മേന്മ. രണ്ടാം പകുതിയില്‍ ഉദ്ദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുതിയിരിക്കുന്നുവെങ്കിലും, ചിത്രം ചെന്ന് നില്‍ക്കുന്നത് പ്രേക്ഷകര്‍ക്ക്‌ ഊഹിക്കുവാന്‍ കഴിയുന്നിടത്ത് തന്നെ എന്നത് ഒരു ന്യൂനതയായി പറയാം. ഗവി പോലൊരു ഉള്‍നാടന്‍ ഗ്രാമത്തിലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നതില്‍ അവര്‍ മികവു പുലര്‍ത്തിയിരിക്കുന്നു, പ്രത്യേകിച്ചും, ബാബുരാജ് അവതരിപിച്ച വക്കച്ചന്‍ എന്ന കഥാപാത്രം. പക്ഷെ കഥാപാത്രങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കാതെയാണ് തിരനാടകം കടന്നു പോകുന്നത് എന്നും പറയേണ്ട വസ്തുത തന്നെ. കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും കഥയെ മുന്നോട്ടു കൊണ്ട് പോകുമ്പോള്‍, ഈ ന്യൂനതകള്‍ സമര്‍ത്ഥമായി ഒളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് പറയാം.
 
സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ കഥയെ തിരശീലയില്‍ എത്തിക്കുന്ന കര്‍ത്തവ്യം ഭംഗിയായി തന്നെ സുഗീത് ചെയ്തിരിക്കുന്നു. നവാഗതനെങ്കിലും, മികച്ച രീതിയില്‍ തന്നെ ചിത്രത്തെ അവതരിപ്പിക്കുവാന്‍ സുഗീതിനു കഴിഞ്ഞിരിക്കുന്നു. അല്‍പമൊന്നു പരിഭ്രമിക്കുന്ന രണ്ടാം പകുതിയിലെ കഥയെ, പ്രേക്ഷകരെ മുഷിപ്പിക്കാതെ അവതരിപ്പിക്കുന്നു എന്നതില്‍ ഒരു സംവിധായാകന്‍റെ കയ്യടക്കം വ്യക്തം. മലയോര ഗ്രാമത്തെ അവതരിപ്പിക്കാന്‍, കുട്ടിക്കാനത്തെയും ഗവിയുടെയും  ദൃശ്യചാരുത അതിമനോഹരമായി ഫൈസല്‍ അലി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. കോട മഞ്ഞും മലനിരകളും തണുപ്പുമെല്ലാം പ്രേക്ഷകരെ ഗവിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.  ചിത്രത്തിനുതകുന്ന വിധം ക്യാമറ ചലിപ്പിക്കുവാന്‍ ഫൈസലിനു കഴിഞ്ഞിരിക്കുന്നു എന്ന് വേണം കരുതാന്‍. സാജന്‍റെ ചിത്രസംയോജനവും ചിത്രത്തോട് ചേര്‍ന്ന് പോകുന്നു. രാജീവ് നായര്‍ എഴുതി വിദ്യാസാഗര്‍ ഈണം പകര്‍ന്ന ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതില്‍ "എന്തിനീ മിഴി രണ്ടും.." എന്ന ഗാനം ശ്രവണ സുഖം പകരമുമ്പോള്‍, "തെച്ചിപ്പൂ മന്ദാരം.." എന്ന ഗാനം ചിത്രത്തോട് ചേര്‍ന്ന് പോകുന്നു. മറ്റു രണ്ടു ഗാനങ്ങളും ബോറടിപ്പിക്കാതെ കടന്നു പോകുന്നു എന്നതിനപ്പുറം, ചിത്രത്തിലവയ്ക്ക് വലിയ പ്രസക്തി ഒന്നും ഇല്ല. 

അഭിനയത്തില്‍ മികച്ചു നില്‍ക്കുന്നത് ബിജു മേനോനും ബാബുരാജും എന്ന് സംശയമില്ലാതെ പറയാം. സോള്‍ട്ട് & പെപ്പര്‍ ബാബുരാജിനെ ഗുണ്ടയില്‍ നിന്നും ഹാസ്യനടനാക്കി എന്ന് തോന്നുന്നു. പാലക്കാടന്‍ ഭാഷയുമായി ബിജു മേനോന്‍ കസറിയപ്പോള്‍, കുഞ്ചാക്കോ ബോബന്‍ ഇരവിയെ തെറ്റില്ലാതെ അവതരിപ്പിച്ചു എന്ന് വേണം പറയാന്‍. ശ്രീതയുടെ കല്യാണി ശരാശരിയില്‍ ഒതുങ്ങി, അതിലുപരി ഒന്നും തന്നെ തിരക്കഥ ആ കഥാപാത്രത്തിനായി ഒരുക്കിയിരുനില്ല എന്ന് പറയുന്നതാവും ശരി. അഭിനയ സാധ്യതയുള്ള വേഷങ്ങളായിരുന്നു ആന്‍ അഗസ്റ്റിന്റെതും ആസിഫ് അലിയുടെതും, പക്ഷെ നമ്മെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരുടെതും. ഭദ്രന്‍ എന്ന കഥാപാത്രത്തില്‍, ആസിഫ് അലിയെ മാത്രമേ നമുക്ക് കാണുവാനാകുന്നുള്ളൂ, ആ കഥാപാത്രത്തിനൊരു വ്യക്തിത്വം നല്‍കുന്നതില്‍ ആസിഫ് പരാജയപ്പെട്ടു. അന്ന എന്ന കഥാപാത്രത്തെ അവതരിപിച്ച ആന്‍ അഗസ്റ്റിന്‍, പലപ്പോഴും അമിതാഭിനയത്തിലേക്ക് വഴുതി വീഴുന്നതും നാം കാണുന്നു. ധര്‍മജന്‍  അവതരിപിച്ച ആന്റപ്പന്‍ കൊള്ളാം. ലാലു അലക്സ്, ജിഷ്ണു, വൈഗ, സലിം കുമാര്‍, കൊച്ചു പ്രേമന്‍, ഹേമന്ത്, നാരായണന്‍ കുട്ടി എന്നിവരും ചിത്രത്തില്‍ പല വേഷങ്ങളിലായി നമുക്ക് മുന്നില്‍ എത്തുന്നു.
 
പുതുമ അന്യം നില്‍ക്കുന്ന കഥയെങ്കിലും നല്ലൊരു അവതരണ ശൈലി കൊണ്ട് അതിനെ മറികടക്കാന്‍ സുഗീതിനും കൂട്ടര്‍ക്കും കഴിഞ്ഞിരിക്കുന്നു. നവാഗതനെങ്കിലും നല്ല കയ്യടക്കതോടെയാണ് സുഗീത് ഓര്‍ഡിനറി നമുക്കായി ഒരുക്കിയിരിക്കുന്നത്. അതില്‍ തിരക്കഥയുടെയും സംഭാഷണത്തിന്റെയും പങ്കു എടുത്തു പറയേണ്ടതാണ്. സിറ്റുവേഷനല്‍ ആയ നര്‍മ്മങ്ങളും നല്ല കഥാപാത്രങ്ങളും നമ്മെ ആകര്‍ഷിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. നമുക്കായി സുഗീതും കൂട്ടരും ഒരുക്കിയിരിക്കുന്ന ഓര്‍ഡിനറി, Extraordinary തന്നെ!!!
.


Friday, April 6, 2012

മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പീ.ഓ (Mullassery Madavankutty Nemom P.O)


സിനിമക്കുള്ളിലെ കഥ പറയുന്ന ചിത്രങ്ങള്‍ ധാരാളം നാം കണ്ടു കഴിഞ്ഞു. അവിചാരിതമായി സിനിമാ നിര്‍മ്മാതാവാവേണ്ടി വന്ന ഒരു സാധാരണക്കാരന്‍റെ കഥ പറയുകയാണ്‌ മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പി.ഓ. നവാഗതനായ കുമാര്‍ നന്ദ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സ്വാതി ഭാസ്കരാന് നിര്‍വഹിച്ചിരിക്കുന്നത്. അനൂപ്‌ മേനോന്‍, ബാല, നിഷാന്ത് സാഗര്‍, ഇന്നസെന്റ്, കെ.പി.എസ്.സി ലളിത തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. കാര്‍ത്തിക് വിഷന് വേണ്ടി സാം വര്‍ഗ്ഗീസ്, കെ.എസ് ചന്ദ്രന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 ഒരു സാധാ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, മുല്ലശ്ശേരി തറവാട്ടിലെ മാധവന്‍കുട്ടി. അമ്മ പാര്‍വതിയമ്മയും, ഭാര്യ സീതലക്ഷ്മിയും മകളുമാണ് മാധവന്‍ കുട്ടിയുടെ ലോകം. അഭിനയ കമ്പം അല്പം ഉണ്ടെങ്കിലും, സ്വന്തമായി ഒരു വീട് ഉണ്ടാക്കുക എന്നതാണ് മാധവന്‍ കുട്ടിയുടെ സ്വപ്നം. അവിചാരിതമായി ഒരു സിനിമ നിര്‍മ്മിക്കേണ്ട സാഹചര്യത്തിലേക്ക് മാധവന്‍ കുട്ടി എത്തിപ്പെടുന്നതും, പിന്നെ ആ സിനിമക്കായി കുടുംബവും, ബന്ധങ്ങളും, ഭൂമിയും പണവുമെല്ലാം നഷ്ടപ്പെടുത്തി കഷ്ടപ്പെടുന്നതുമാണ് ചിത്രത്തിന്‍റെ ബാക്കി ഭാഗം.  

ഒറ്റ വരിയില്‍ മനോഹരമായ പ്രമേയമാണ് സിനിമയുടെത്. ഒരു പിടി നല്ല കഥാപാത്രങ്ങളും, അവര്‍ കടന്നു പോകുന്ന മികച്ച കഥാ മുഹൂര്‍ത്തങ്ങളും ഈ പ്രമേയത്തെ മികച്ചതാക്കുമായിരുന്നു. പക്ഷെ അവിടെയാണ് ഈ ചിത്രത്തിന്‍റെ തിരനാടകം പരാജയപ്പെടുന്നത്. Irrational ആയ കഥാപാത്രങ്ങള്‍ ആണ് ഈ ചിത്രത്തിന്‍റെ പ്രധാന ന്യൂനത. അതിനൊപ്പിച്ച്‌ എഴുതി ചേര്‍ത്തിരിക്കുന്ന രംഗങ്ങള്‍ ഒരല്‍പം പോലും വിശ്വസനീയവുമല്ല. കഥയില്‍ ചോദ്യമില്ല എന്നാണെങ്കിലും, കണ്ടിരിക്കുന്ന പ്രേക്ഷകന്‍റെ ക്ഷമയെ ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് മിക്കതും. പഴയ പല ചിത്രങ്ങളിലും കണ്ട അമ്മ-മകന്‍ രംഗങ്ങള്‍, സ്കൂളില്‍ കല്ലു പെന്‍സിലിനായി വഴക്കിട്ട പക ഇപ്പോഴും കൂടെ കൊണ്ട് നടക്കുന്ന വില്ലന്‍, പാവത്താനായ നായകന്‍ ക്ലൈമാക്സില്‍ വീരശൂരപരാക്രമി ആകുന്നു, പണത്തിനായി വിഷമിച്ചിരിക്കുമ്പോള്‍ അവിചാരിതവും അവിശ്വസനീയവുമായി പണം വന്നു ചേരുക, അങ്ങനെ കുറെ അധികം ക്ലീഷേ രംഗങ്ങളും.

തിരനാടകത്തിലെ പിഴവുകളെ മറികടക്കാനുള്ള ഒരു ശ്രമവും സംവിധായകന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. തിരക്കഥയെ അപ്പാടെ ചിത്രീകരിക്കുക എന്ന കര്‍ത്തവ്യം മാത്രമാണ് സംവിധായകനും ഇവിടെ ചെയ്തിരിക്കുന്നത്. തന്‍റെ സിനിമ തനിക്കു പ്രേക്ഷകരോട് സംവദിക്കുവാനുള്ള മാധ്യമമാണെന്നും, സംവിധായകനെന്ന നിലയിലുള്ള കയ്യടക്കം കഥയിലെ ന്യൂനതകളെ മറികടക്കുവാന്‍ സഹായിക്കുമെന്നുള്ള വിശ്വാസവും ഇല്ലാതെയാണോ കുമാര്‍ നന്ദ തന്‍റെ ആദ്യ സംരഭത്തിനായി ഇറങ്ങി തിരിച്ചത് എന്ന് സംശയിക്കാം. സംവിധായകന്‍റെ അശ്രദ്ധ എടുത്തു കാണിക്കുന്നത് അബദ്ധജടിലമായ ചായഗ്രഹണത്തിലാണ്. പുതുമുഖമായ ശിവകുമാറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ഇടതടവില്ലാതെ ഔട്ട്‌ ഓഫ് ഫോക്കസായ രംഗങ്ങളുടെ ബഹളമാണ്. രതീഷ്‌ വേഗ ഈണം പകര്‍ന്ന "കണ്ണാരം പൊത്തി" എന്ന ഗാനം ശ്രവണ സുഖം പകരുന്നു, രവീന്ദ്രന്‍ മാഷ്‌- ഗിരീഷ്‌ പുത്തഞ്ചേരി കൂട്ടുകെട്ടിന്റെ "പാതിമായും ചന്ദ്രലേഖ" എന്ന ഗാനം മികവു പുലര്‍ത്തുന്നു. ചിത്രത്തില്‍ ആശ്വാസമാകുന്നത് ഈ ഗാനങ്ങലാകും.  

അല്പം വ്യത്യസ്തമായ വേഷം കൈകാര്യം ചെയ്യണം എന്ന ആഗ്രഹാമാകാം അനൂപ്‌ മേനോനെ ഈ ചിത്രത്തില്‍ എത്തിച്ചത്. സ്വാഭാവികമായി അഭിനയിക്കാന്‍ അനൂപ്‌ ശ്രമിച്ചെങ്കിലും, തിരക്കഥയിലെ പിഴവുകള്‍ അദ്ദേഹത്തെ അമ്പേ ചതിച്ചു. പല രംഗങ്ങളിലും അനൂപ്‌, മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നി, ഒരു പക്ഷെ നാം കണ്ടു മറന്ന രംഗങ്ങള്‍ ചിത്രത്തില്‍ കുത്തി നിറച്ചതിനാലാവാം. കെ.പി.എസ്.സി ലളിതയുടെ അമ്മ വേഷം, സ്ഥിരം പാറ്റെണിലുള്ളതായി, അതിന്‍റെ വ്യത്യസ്തമാക്കാനുള്ള ശ്രമം അവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായില്ല. നായികയായി അഭിനയിച്ച സോണാലിനു ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യുവാനില്ല. മറ്റു വേഷങ്ങള്‍ ചെയ്തവരെല്ലാം ശരാശരിയില്‍ ഒതുങ്ങി.

 സിനിമയെക്കുറിച്ച് അറിയാതെ സിനിമാ നിര്‍മ്മിക്കാന്‍ ഇറങ്ങുന്ന സാധാരണക്കാരനായ ഒരു നിര്‍മ്മാതാവിന്‍റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വരച്ചു കാണിക്കുവാന്‍ ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സിനിമ എന്ന വ്യവസായത്തിലെ പ്രശ്നങ്ങളും മോശം പ്രവണതകളും ഒക്കെ ഇതില്‍ ചര്‍ച്ചാ വിഷയമാകുന്നു. എന്നാല്‍ ഒന്നിനെയും കുറിച്ച് ആഴത്തില്‍ സംസാരിക്കാതെ എല്ലാം ഒരു വഴിപാട് പോലെ തൊട്ടു കൂട്ടി പോകാനാണ് സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിരിക്കുന്നത്. സാറ്റ്ലൈറ്റ് റൈറ്റും സിനിമാ സമരവും സംഘടനകളും നിര്‍മ്മാതാവിന്‍റെ സാമ്പത്തിക പ്രതിസന്ധികളും അങ്ങനെ എത്രയോ കാര്യങ്ങള്‍, മനോഹരമായി നമുക്കായി ഒരുക്കാന്‍ കഴിയുമായിരുന്ന ഒരു ചിത്രമായിരുന്നു മുല്ലശ്ശേരി മാധവന്‍ കുട്ടി, എന്നാല്‍ അലക്ഷ്യമായ സംവിധാനം കൊണ്ടും, തിരക്കഥയിലെ ന്യൂനതകള്‍ കൊണ്ടും,  ക്ലീഷേ രംഗങ്ങള്‍ കുത്തി നിറച്ച ഒരു പഴങ്കഥയായിപ്പോയി മുല്ലശ്ശേരി മാധവന്‍ കുട്ടി....

എന്‍റെ റേറ്റിംഗ് :
1.0/5.0

Wednesday, April 4, 2012

ഈ അടുത്ത കാലത്ത് (Ee Adutha Kalathu)


ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന ചിത്രങ്ങളിലൊന്നായിരുന്നു 'ഈ അടുത്ത കാലത്ത്'. സ്ഥിരം സിനിമാ ആഖ്യാന ശൈലിയില്‍ നിന്നും മാറി നടക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം മലയാളത്തില്‍ ഇന്ന് നടക്കുന്നുണ്ട്. സ്ഥിരം ക്ലീഷേകളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ നമ്മുടെ യുവസംവിധായകര്‍ ശ്രമിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ട്രാഫിക്ക് എന്നാ ചിത്രം നമുക്ക് സമ്മാനിച്ച മള്‍ട്ടി ലീനിയര്‍ കഥാഖ്യാനം, മറ്റു പല ചിത്രങ്ങളിലും നാം കണ്ടു. അതിനോട് സാദൃശ്യം പുലര്‍ത്തുന്ന ശൈലിയുമായാണ്, ഈ അടുത്ത കാലത്ത് എന്ന ചിത്രം നമുക്ക് മുന്നില്‍ എത്തുന്നത്‌. കോക്ക്ടെയില്‍ എന്ന ചിത്രമൊരുക്കിയ അരുണ്‍ കുമാര്‍ അരവിന്ദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം, രാഗം മൂവിസിന്‍റെ ബാനറില്‍  രാജു മല്ലിയത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. 

ചിത്രത്തിന്‍റെ ആഖ്യാന രീതി റൂബിക് ക്യൂബ് പസ്സില്‍ പോലെയാണ്. ഒരേ നഗരത്തില്‍ പല സ്ഥലങ്ങളിലായി, സമൂഹത്തിന്‍റെ പല തട്ടുകളില്‍ ജീവിക്കുന്ന ആറ് പേരുടെ ജീവിതം. കാലക്രമത്തില്‍ അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പല സാഹചര്യങ്ങള്‍ കടന്നു വരുന്നു. അതില്‍ പലതും അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് കടന്നു പോകുന്നു. പിരിമുറുക്കവും ആകാംഷയും ഇടകലര്‍ന്ന ഒരു കഥാഗതിക്കൊടുവില്‍ അവര്‍ ആറ് പേരും അവരുടെ ജീവിത യാത്ര തുടര്‍ന്നു പല വഴിയില്‍ യാത്രയാകുന്നു. ഒരു റൂബിക് ക്യൂബ് സോള്‍വ് ചെയ്യുന്നത് പോലെ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ആറുകഥകള്‍ കൂട്ടിയിണക്കി ഒരു തിരനാടകമെഴുതുക എന്ന ശ്രമകരമായ ജോലി മുരളി ഗോപി ഒരുവിധം ഭംഗിയായി ചെയ്തിരിക്കുന്നു. കഥാപാത്രങ്ങളെ അവിശ്വസനീയമായ രീതിയില്‍ കൂട്ടിമുട്ടിക്കാതെ, എന്നാല്‍ നാടകീയത കളയാതെ അവരുടെ ജീവിതങ്ങളെ ബന്ധപ്പെടുതുന്നതില്‍ തിരക്കഥാകൃത്ത്‌ വിജയിച്ചിരിക്കുന്നു എന്നി വേണം പറയാന്‍. എന്നാല്‍ പഴുതുകളില്ലാത്ത തിരക്കഥയല്ല അദ്ദേഹത്തിന്റേത്. പല സന്ദര്‍ഭങ്ങളിലും പ്രേക്ഷക മനസ്സില്‍ സംശയങ്ങളും ചോദ്യങ്ങളും ബാക്കി വച്ചിട്ടാണ് കഥ മുന്നേറുന്നത്. അത് പോലെ തന്നെ ആദ്യപകുതിയില്‍ കഥ പറച്ചില്‍ ആവശ്യമുള്ളതിലും അല്പം കൂടുതലായത്, ചിത്രത്തിന്‍റെ വേഗതയെ തന്നെ ബാധിച്ചു എന്ന് വേണം കരുതാന്‍. സാമൂഹിക പ്രസക്തിയുള്ള പല കാര്യങ്ങളെയും ഒരു ഒഴുക്കന്‍ മട്ടില്‍ തൊട്ടു തലോടി പോയി എന്നതൊഴിച്ചാല്‍, ഒന്നിനെയും ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ തിരക്കഥാകൃത്ത്‌ ശ്രമിച്ചിട്ടില്ല. ഒരു പക്ഷെ കഥാഗതിക്ക് അത് അനിവാര്യമല്ലാത്തതിനാലാവണം അങ്ങനെ ഒരു രീതി അദ്ദേഹം സ്വീകരിച്ചത് എന്ന് വേണം കരുതാന്‍.

ചിത്രത്തിന്‍റെ പോസിറ്റീവായ ഒരു ഘടകം അഭിനേതാക്കളാണ്. ഇന്ദ്രജിത്തിന്റെ വിഷ്ണുവും, മുരളി ഗോപിയുടെ അജയ് കുര്യനും, മികച്ചതായപ്പോള്‍, മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച തനുശ്രീ ഘോഷ് തന്‍റെ കഥാപാത്രം മികച്ചതാക്കി. ലെന, മൈഥിലി എന്നിവരുടെ കഥാപാത്രങ്ങള്‍ ശരാശരിയില്‍ ഒതുങ്ങി. മൈഥിലിയുടെ കഥാപാത്രത്തിന്റെ ഡബ്ബിംഗ്-ലെ പിഴവ് അവര്‍ക്ക് വിനയായി. അനൂപ്‌ മേനോനും ജഗതി ശ്രീകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നെവെങ്കിലും, അവര്‍ വന്നു പോകുന്ന കഥാപാത്രമായത് കല്ലുകടിയായി. നിഷാന്‍ തന്‍റെ റുസ്തം എന്ന കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിച്ചു. ബൈജു, ഇന്ദ്രന്‍സ്, റിസ ബാവ, സരയൂ തുടങ്ങി കുറെ അധികം ചെറു ചേരി കഥാപാത്രങ്ങള്‍ വന്നും പോയിയുമിരിക്കുന്നു. തിരക്കഥക്ക് അനുയോജ്യമായ ട്രീട്മെന്ടു നല്‍കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്‍റെ ചിത്രസംയോജനവും സംവിധായകനായ അരുണ്‍ കുമാര്‍ തന്നെയാണ്. ഒരു മള്‍ട്ടി ലീനിയര്‍ ചിത്രത്തിന് ആവശ്യമുള്ള പോലെ, പല രംഗങ്ങളും നല്ല രീതിയില്‍ തന്നെ സന്നിവേശിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ വേഗതയെ ബാധിക്കുന്ന പല രംഗങ്ങളും ഒഴിവാക്കിയിരുന്നെങ്കില്‍, പ്രത്യേകിച്ചും ആദ്യ പകുതിയില്‍, ചിത്രത്തിന്‍റെ ഇഴച്ചില്‍ അല്പം കുറയ്ക്കാമായിരുന്നു. ഷെഹ്നാദ് ജലാലിന്റെ ചായാഗ്രഹണം ചിത്രം ആവശ്യപ്പെടുന്നതെന്തോ അത് നല്‍കുന്നു എന്നല്ലാതെ ഒരു തരത്തിലുള്ള വ്യത്യസ്തതയും നല്‍കുന്നില്ല. ഗോപീ സുന്ദര്‍ ഒരുക്കിയിരിക്കുന്ന രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്, അവ ചിത്രത്തിനൊരു ബാധ്യതയാകുന്നു എന്നതാണ് സത്യം. 

വിമര്‍ശനാത്മകമായി ചിന്തിച്ചാല്‍, തിരക്കഥയെ അല്പം തരനാരിഴകീറി പരിശോധിക്കണം. ഒരു പക്ഷെ തിരക്കഥകൃത്ത് ഈ കഥയെ സമീപിച്ച രീതി ചോദ്യം ചെയ്യപ്പെടാവുന്നതാണ്. സമീപകാലത്ത് ഉയര്‍ന്നു വന്ന വിളപ്പില്‍ ശാല മാലിന്യ പ്രശ്നത്തെ അല്പം ലാഘവത്തോടെയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. തോപ്പില്ശാലയിലെ സമരമുഖത്തെ നമുക്കായി പരിചയപ്പെടുത്തുമ്പോള്‍ ആ സമരത്തെ അല്പം ഇടിച്ചു താഴ്ത്തുവാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം നമുക്കതില്‍ കാണുവാന്‍ കഴിയും. അത് പോലെ, കഥയുമായി ബന്ധമില്ലാതെ, സംഘപരിവാര്‍ ശാഘയും സ്വയം സേവകരും ഇതില്‍ പല രംഗങ്ങളില്‍ കടന്നു വരുന്നതും തിരനാടകത്തില്‍ നടത്തിയിരിക്കുന്ന ബോധപൂര്‍വ്വമായ ഇടപെടലുകളാണ്. ഒരു സ്ത്രീയുടെ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രത്തിന്‍റെ കഥ കടന്നു പോകുന്നത്. നായികയുടെ ആത്മാര്‍ത്ഥ സുഹൃത്തായ സ്ത്രീയുടെ കാഴ്ചപ്പാടുകളെ അവതരിപ്പിച്ചിരിക്കുന്നതിലും വികലതകള്‍ ഉണ്ട്. പുരുഷ വിരോധിയായ ഒരു ഫെമിനിസ്റ്റായി നമുക്ക് മുന്നില്‍ എത്തിയ ആ കഥാപാത്രം കഥ പുരോഗമിക്കുമ്പോള്‍ ആ കാഴ്ചപ്പാടില്‍ നിന്നും മാറി പ്രണയ പരവശയാകുന്നു. ഇതെല്ലാം അദ്ദേഹത്തിന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകളാവും. അതിന്‍റെ പ്രതിഫലനം തിരക്കഥയില്‍ കാണുന്നു എന്ന് മാത്രം. വിളപ്പില്‍ശാല വിഷയവും, ഗുണ്ടാ വിഷയവും, ബ്ലൂഫിലിം റാക്കറ്റുമെല്ലാം കുറച്ചുകൂടി ആഴത്തില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ചിത്രത്തിന്‍റെ സാമൂഹിക പ്രതിബദ്ധത ഒന്ന് കൂടി വര്‍ദ്ധിക്കുമായിരുന്നു. ദൈര്‍ഘ്യം അല്പം കുറച്ചു, തിരനാടകത്തില്‍ ഒരല്പം കൂടു ശ്രദ്ധ പതിപ്പിചിരുന്നെവെങ്കില്‍ "ഈ അടുത്ത കാലത്ത്" ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായി മാറുവാന്‍ ഈ ചിത്രത്തിന് കഴിയുമായിരുന്നു. പക്ഷെ, തീയേറ്റരുകളിലെത്തുന്ന പ്രേക്ഷകരെ ആനന്ദിപ്പിക്കാന്‍ വേണ്ട ഘടകങ്ങളെല്ലാം ഈ ചിത്രത്തിലുണ്ട്.ഇത് പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നത് തീര്‍ച്ച.

എന്റെ റേറ്റിംഗ്. - 3.0/5.0.


Monday, April 2, 2012

ഈ ദേശാഭിമാനിയുടെ ഓരോരോ കാര്യങ്ങളേ......

ഇന്ത്യയില്‍ ഫുട്ബോള്‍ അത്ര പോപ്പുലറല്ല. എന്നാല്‍ ദൃശ്യ മാധ്യമങ്ങളുടെ കടന്നു വരവോടെ, ഇന്ത്യയിലെ യുവാക്കള്‍ ഫുട്ബോളിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. Goal.com- പോലെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇന്ത്യന്‍ ഫുട്ബോളിനായി പ്രത്യേക വിഭാഗം തന്നെ തുറന്നിരിക്കുന്നതും അതുകൊണ്ടു തന്നെ. ഇന്ത്യയിലെ മാധ്യമങ്ങള്‍ നിലവാരമുള്ള സ്പോര്‍ട്സ് ലേഖകന്മാരെ നിയമിച്ചിട്ടുമുണ്ട്. എന്നാല്‍ ദേശാഭിമാനി എന്ന പത്രത്തിന്‍റെ ലേഖകന്മാര്‍ ഇപ്പോഴും പഴയ പോലെ തന്നെ. ഈ വാര്‍ത്ത നോക്കൂ.. 
 

ഏപ്രില്‍ ഒന്നാം തീയതി, Goal.com-ല്‍ വന്ന വാര്‍ത്തയാണിത്. ഐവറി കോസ്റ്റിന്റെ പ്രധാന കളിക്കാരനും, ചെല്‍സിയ എന്ന ഇംഗ്ലീഷ് ക്ലബിലെ പ്രധാനിയുമായ ദ്രോഗ്ബ മോഹന്‍ ബാഗാനിലേക്ക് കൂടു മാറുന്നു എന്നതായിരുന്നു തലക്കെട്ട്‌. അതിന്‍റെ വിവരങ്ങള്‍ താഴേക്കു നിരത്തിയ Goal.com ഏറ്റവും ഒടുവില്‍, തങ്ങളുടെ ഏപ്രില്‍ ഫൂള്‍ സന്ദേശവും രേഖപ്പെടുത്തി. ഫുട്ബോളിനെക്കുറിച്ച് അല്പമെങ്കിലും വിവരമുള്ളവര്‍ ഈ തലക്കെട്ട്‌ കാണുമ്പോഴേ ഏപ്രില്‍ ഫൂള്‍ ആണെന്ന് തിരിച്ചറിയും. ബാക്കിയുള്ളവര്‍ ഇത് വായിച്ചു ഒടുവില്‍ എഴുതിയിരിക്കുന്ന ഏപ്രില്‍ ഫൂള്‍ സന്ദേശം കാണുമ്പോഴെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കും. എന്നാല്‍ നമ്മുടെ ദേശാഭിമാനി സ്പോര്‍ട്സ് ലേഖകന് ഇതെന്താ സംഭവം എന്ന് പിടി കിട്ടിയതെ ഇല്ല എന്ന് തോന്നുന്നു. ഇതാ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത‍.

 
ദേശാഭിമാനി സ്പോര്‍ട്സ് ലേഖകന്‍ മാത്രം കഥയറിയാതെ ആട്ടം കാണുന്ന പൊട്ടനെ പോലെ സംഭവം അത് പോലെ അങ്ങ് പകര്‍ത്തി പത്രത്തില്‍ വാര്‍ത്തയാക്കി. അവസാനം എഴുതിയ ഏപ്രില്‍ ഫൂള്‍ സന്ദേശം കണ്ടില്ലയോ അതോ കണ്ടിട്ട് മനസ്സിലായില്ലയോ എന്ന് അങ്ങേരോടു തന്നെ ചോദിക്കേണ്ടി വരും. ദേശാഭിമാനി ഇങ്ങനെ മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നത് ഇതാദ്യമായല്ല. അമേരിക്കയില്‍ നടന്ന ഏതോ ഹോട്ട് ഡോഗ് തീറ്റ മതരാതെ കുറിച്ച്, 10  മിനിറ്റില്‍ 68 പട്ടിയെ തിന്നു ലോക റെക്കോഡ് എന്ന് ഫ്രണ്ട് പേജില്‍ വെണ്ടയ്ക്ക നിരത്തിയ പ്രത്രമാണത്. ഇന്‍റര്‍നെറ്റില്‍ പരതി വാര്‍ത്തകള്‍ ഉണ്ടാക്കുമ്പോള്‍ കുറഞ്ഞ പക്ഷം അത് കൊണ്ടു ഉദ്ദേശിക്കുന്നതെന്തു എന്ന് മനസിലാക്കാന്‍ തക്ക വിവരവും ബോധവുമുള്ള ആളുകളെ ലേഖകന്മാരായി നിയമിച്ചാല്‍ അവര്‍ക്ക് കൊള്ളാം. അല്ലെങ്കില്‍ പൊതു ജന മധ്യത്തില്‍ ഇത് പോലെ പരിഹാസ്യരാകേണ്ടി വരും..... ഈ ദേശാഭിമാനിയുടെ ഓരോരോ കാര്യങ്ങളേ......

Saturday, March 31, 2012

മലയാള സിനിമയും മാറുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും...


ഒരു ദിവസം പൊടുന്നെ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ Girl In The Bus എന്ന പേരില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നു. ബസ്സില്‍ യാത്ര ചെയ്യുന്ന യുവാക്കള്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു. അതിനിടെ മുന്‍ സീറ്റിലിരുന്ന ഒരു സ്ത്രീയെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും, ആ സ്ത്രീ അയാളെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്യുന്നതുമായ ദൃശ്യങ്ങളടങ്ങുന്നതായിരുന്നു ആ വീഡിയോ. മൊബൈലില്‍ പകര്‍ത്തിയ ഈ രംഗങ്ങള്‍ ആകാംഷയോടെ തുറന്നു നോക്കുന്നവരുടെ മുന്നിലേക്ക്‌ ആന്‍റി-ക്ലൈമാക്സ് പോലെ എത്തുന്നത്, She is 24 Female Kochi എന്നാണ്. കഥയറിയാതെ അമ്പരക്കുന്ന കാഴ്ചക്കാര്‍ക്ക് അപ്പോഴാണ്‌ മനസ്സിലാവുന്നത്, അത് 22 Female Kottayam എന്ന ചിത്രത്തിന്‍റെ പ്രോമോ ആണ് എന്ന്.  സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളിലൂടെ തീപ്പൊരി വേഗത്തില്‍ പ്രചരിക്കുന്ന ഈ വീഡിയോകള്‍ ലോകത്തില്‍ പല സ്ഥലങ്ങളില്‍ പരീക്ഷിച്ച വൈറല്‍ വീഡിയോ എന്ന ആശയത്തിന്‍റെ ഭാഗമാണ്. Girl In The Bus എന്ന വീഡിയോ മാത്രമല്ല, Two Girls & A Woman , Aunty In Blue Saree എന്നീ രണ്ടു വീഡിയോകള്‍ കൂടി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. 

മെയിലിലൂടെയും ഫെസ്ബുക്കിലൂടെയും അതിവേഗം പ്രചരിക്കുന്ന ഈ വീഡിയോകള്‍, പ്രേക്ഷകരെ തെല്ലൊന്നുമല്ല ആകര്‍ഷിക്കുന്നത്. ഈ ആസ്വാദകരെ ചിത്രത്തിന്‍റെ പ്രേക്ഷകരാക്കി മാറ്റാം എന്നുള്ള കണക്കു കൂട്ടലിലാകും ചിത്രത്തിന്‍റെ അണിയറയിലുള്ള ആഷിക് അബുവും കൂട്ടരും. ചിത്രത്തിന്‍റെ ട്രെയിലരുകള്‍ക്ക് മുന്നേ പ്രേക്ഷകരുടെ മുന്നിലേക്ക്‌ എത്തിയത് ഈ വീഡിയോകളാണ്. വളരെ അമച്വരിഷ് ആയിയാണ് ഈ വീഡിയോകള്‍ ഷൂട്ട്‌ ചെയ്തിരിക്കുന്നത്, അതും ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്. വളരെ കുറച്ചു കഥാപാത്രങ്ങള്‍, ലളിതമായ ആശയം, അത് ഒരൊറ്റ ഷോട്ടില്‍ പൂര്‍ത്തിയാക്കുക കൂടി ചെയ്തപ്പോള്‍ അത് പ്രേക്ഷകരെ ആകര്‍ഷിക്കുക തന്നെ ചെയ്തു എന്ന് വേണം പറയാന്‍. ഈ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന സ്വീകാര്യത അതാണ്‌ സൂചിപ്പിക്കുന്നത്.  ചിത്രത്തിന്‍റെ നവീനമായ പ്രചരണം ഈ വീഡിയോയില്‍ അവസാനിക്കുന്നില്ല. ഒരാഴ്ച മുന്നേ തന്നെ ചിത്രത്തിന്‍റെ പ്രചാരണാര്‍ത്ഥം ഏതാനും പോസ്റ്ററുകള്‍ വെളിയില്‍ വന്നിരുന്നു. അവയും സോഷ്യല്‍ മീഡിയാകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സി.എന്‍.എന്‍ - ഐ.ബി.എന്‍ റിയല്‍ ഹീറോ പുരസ്‌കാരം നേടിയ ഷീബ അമീറും, ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയ ജിസ്മിയും, ആദിവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദയാബായിയും, കര്‍ഷകശ്രീ പുരസ്കാരം നേടിയ കുഞ്ഞുമോള്‍ ജോസുമെല്ലാം ഈ ചിത്രത്തിന്‍റെ പോസ്റ്ററുകളില്‍ നിറയുന്നു. 22 Female Kottayam എന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ ഒരുക്കിയിരിക്കുന്നതിനു സമാനമായാണ് ഈ പോസ്റ്ററുകളെല്ലാം. പോസ്റ്ററുകള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ചിത്രത്തിന്‍റെ സംവിധായകന്‍ ആഷിക് അബു, പപ്പായ മീഡിയ, മല്‍ഫങ്ക്ഷന്‍ എന്നിവര്‍ക്കാണ് ഈ പ്രമോഷന്‍ ക്യാംപെയിനിന്റെ ക്രെഡിറ്റ് മുഴുവനും.

സിനിമയുടെ പ്രമോഷനായി പല കാലഘട്ടങ്ങളിലും പല പല രീതികളാണ് അവലംബിച്ചിരുന്നത്. പോസ്റ്ററുകള്‍ എക്കാലവും സജീവമായിരുന്നു. ബ്ലാക്ക് & വൈറ്റ് കാലഘട്ടം മുതല്‍ അവ പ്രമോഷനുകളുടെ ചുക്കാന്‍ പിടിച്ചിരുന്നു. പിന്നീട് വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ച്, നോട്ടീസ് വിതരണം ചെയ്തിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. ടെലിവിഷന്റെ പ്രസക്തി വര്‍ദ്ധിച്ചതോടെ ട്രെയിലറുകളും പരസ്യങ്ങളും ടെലിവിഷനിലൂടെ പ്രേക്ഷകരിലേക്ക് എത്തി. സോഷ്യല്‍ മീഡിയ കടന്നു വന്നതോടെ ഈ പോസ്റ്ററുകളും സിനിമാ സംബന്ധമായ ചര്‍ച്ചകളും ചെറുപ്പക്കാരിലേക്ക്‌ കുറച്ചൂടെ വേഗത്തിലും എളുപ്പത്തിലും എത്തിക്കുവാന്‍ സിനിമാ പിന്നണിക്കാര്‍ക്ക് കഴിഞ്ഞു. അപ്പോഴും ടെലിവിഷനിലെ ചര്‍ച്ചകളും ടോക്ക് ഷോകളും സാകൂതം തുടര്‍ന്നിരുന്നു. ഗൂട്ടി ഷോയും മറ്റും അതിന്‍റെ മികച്ച ഒരു ഉദാഹരണമാണ്. എന്നാല്‍ 22 Female Kottayam എന്ന ചിത്രവും അതിന്‍റെ പിന്നണി പ്രവര്‍ത്തകരും അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മലയാളികള്‍ക്ക് പുതുമ നിറഞ്ഞതാണ്‌. കഴിഞ്ഞ വര്‍ഷമിറങ്ങിയ ട്രാഫിക്, സോള്‍ട്ട് & പേപ്പര്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴി ലഭിച്ച പിന്തുണയും പ്രോത്സാഹനവും കണ്ടില്ല എന്ന് നടിക്കാന്‍ ഈ ചിത്രത്തിന്‍റെ പിറകിലുള്ളവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, നല്ലേ ചിത്രങ്ങള്‍ വേണ്ട രീതിയില്‍ അല്ലെങ്കില്‍ ശരിയായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്‌താല്‍ അത് പ്രേക്ഷകര്‍ സ്വീകരിക്കും എന്ന തിരിച്ചറിവാകാം അവരെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്. എന്തായാലും ആകാര്‍ഷകമായ പോസ്റ്ററുകളും ട്രെയിലരുകളും പ്രേക്ഷകരെ തീയെട്ടരുകളില്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, ഇത്തരം നവീനമായ ആശയങ്ങള്‍ നല്ല ചിത്രങ്ങളെ പ്രേക്ഷക മനസുകളില്‍ എത്തിക്കും എന്ന് കരുതാം. ഇത്തരം ഒരു പ്രമോഷനുമായി മുന്നോട്ടു വന്ന  ആഷിക് അബുവിനെ അഭിനന്ദിക്കുന്നതിനോടൊപ്പം 22 Female Kottayam എന്ന ചിത്രത്തിനും അതിന്‍റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും ഈ അവസരത്തില്‍ എല്ലാ വിധ ആശംസകളും നേരുന്നു....




Thursday, March 29, 2012

റിയാലിറ്റി ഷോയിലെ എസ.എം.എസ് തട്ടിപ്പുകള്‍.


മലയാളത്തില്‍ റിയാലിറ്റി ഷോകളുടെ തിരമാല തന്നെ സൃഷ്ടിച്ച ചാനലാണ്‌ ഏഷ്യാനെറ്റ്. ആദ്യമായി ചില റിയാലിറ്റി ഷോകള്‍ കൊണ്ടു വന്നപ്പോള്‍ അതില്‍ ഒരു പുതുമ കണ്ട പ്രേക്ഷകര്‍ അവയെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍ അതൊരു തുടര്‍ക്കഥയായി, അവയില്‍ പലതും, മെഗാ സീരിയലുകളെക്കാള്‍ നീളുമ്പോള്‍ അതിന്റെ പിറകില്‍ കലയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യെശ്യത്തിനുപരി നാട്ടുകാരെ പറ്റിച്ചു കാശുണ്ടാക്കുക എന്നതാണ് എന്നത് നമുക്കെല്ലാം അറിയാവുന്ന വസ്തുതയാണ്. എസ്.എം.എസിന്റെ പേരില്‍ നടക്കുന്ന ഈ തട്ടിപ്പിന്‍റെ ആറാം സീസണാണ് ഇപ്പോള്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ നടക്കുന്നത്. ഒരു പിടി പ്രതിഭയുള്ള കുട്ടികളുടെ സംഗീത വിരുന്നു ആസ്വദിക്കുകയും അവരെ പ്രോത്സാഹിപ്പിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന മലയാളികളുടെ നല്ല മനസ്സിനെ ദുരുപയോഗം ചെയ്യുന്ന പരിപാടിയാണ് എസ്.എം.എസ് വോട്ടിംഗ് എന്നത്. എസ്.എം.എസ് എന്നത് റിയാലിറ്റി ഷോയുടെ മാനദന്ധമാകുമ്പോള്‍ പലപ്പോഴും കാശ് മുടക്കി എസ്.എം.എസ് അയക്കുന്ന പ്രേക്ഷകര്‍ മണ്ടന്മാര്‍ ആകുകയാണ് പതിവ്. ആറാം സീസണിലും സംഗതികള്‍ വിഭിന്നമല്ല. 

ഇനി നമുക്ക് പതിയെ കഥയിലേക്ക് വരാം. സ്റ്റാര്‍ സിംഗറിന്റെ എല്ലാ സീസണിലും, ഏതെങ്കിലും വിധത്തില്‍ വൈകല്യമുള്ള ഗായികാഗായകന്മാരെ ഉള്‍പ്പെടുത്തി റേറ്റിംഗ് കൂട്ടുന്ന പരിപാടിയുള്ളതാണ്. സഹതാപ തരംഗമുണര്‍ത്തി എസ്.എം.എസ് നേടാനും റേറ്റിംഗ് ഉയര്‍ത്താനും ഇത് സഹായിക്കുക പതിവാണ്. ഓട്ടിസം എന്ന രോഗബാധിതനായ സുകേഷ് കുട്ടന്‍ എന്ന ഗായകനാണ് ഇത്തവണ ഏഷ്യാനെറ്റിന്റെ നാടകത്തിലെ നായകനാകുന്നത്. രോഗ ബാധിതനെങ്കിലും, വളരെ കഴിവുള്ള ഒരു ഗായകനാണ് സുകേഷ് കുട്ടന്‍. വളരെ സങ്കീര്‍ണമായ ഗാനങ്ങള്‍ പോലും അസാധ്യമായി  പാടാന്‍ കഴിയുന്ന ഒരു യുവഗായകനാണ് അദ്ദേഹം. സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ അദ്ദേഹമത് പലതവണ തെളിയിച്ചിട്ടുള്ളതാണ്. ഈ പോസ്റ്റിനു ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത് ഈയിടെയാണ്. തമിഴ് തണ്ടര്‍ റൌണ്ടില്‍ പാടുവാന്‍ സുകേഷ് കുട്ടന്‍ എത്തിയില്ല. അദ്ദേഹത്തിന്റെ അസുഖം മൂലമോ അദ്ദേഹം പാടാന്‍ റെഡി ആയില്ല. ഒരു റൌണ്ടില്‍ പാടുവാന്‍ ഒരു ഗായകനോ ഗായികയോ മത്സരിച്ചാല്‍, മത്സരത്തിന്റെ നിയാമാവലി പ്രകാരം അയാള്‍ മത്സരത്തില്‍ നിന്നും പുറത്താകും എന്ന് അവതാരികയായ രഞ്ജിനി ഹരിദാസ് അറിയിക്കുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍. കൂലംകഷമായ ചര്‍ച്ചകള്‍ക്കൊടുവില്‍, സുകേഷ് കുട്ടന്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ കൂടെ വേണം എന്ന് ജഡ്ജസ് തീരുമാനിക്കുന്നു. അതിനായി പ്രേക്ഷകര്‍ അയക്കുന്ന എസ്.എം.എസ് തന്നെ ശരണം എന്ന് ജഡ്ജ് ചിത്ര അഭിപ്രായപ്പെടുന്നു. എല്ലാ ജഡ്ജസും ചേര്‍ന്നെടുത്ത തീരുമാനമെന്ന് ഏഷ്യാനെറ്റും പ്രഖ്യാപിക്കുന്നു. അതോടെ സുകേഷ് കുട്ടന്‍ ഓട്ടോമാറ്റിക്കായി ഡേയ്ഞ്ചാര്‍ സോണില്‍ എത്തി എന്ന് അവതാരിക പ്രഖ്യാപിക്കുന്നു. കൂടെ ആ ഗായകന് വോട്ടു ചെയ്യണം എന്ന് അവതാരികയുടെ വക പ്രത്യേകം അഭ്യര്‍ത്ഥനയും. ഇതാണ് സംഗതികളുടെ രത്നചുരുക്കം.
 
ഈ വീഡിയോ കാണൂ.. ഇതാണ് അവിടെ സംഭവിച്ച നാടകം.


ഇനി നമുക്കിതിനെ അല്പം വിലയിരുത്താം...

സുകേഷ് കുട്ടന്‍ വരില്ല എന്നും അന്നേ ദിവസം പാടില്ല എന്നും ഏഷ്യാനെറ്റിനും ജഡ്ജസ്സിനും അവതാരികക്കും അറിയാമായിരുന്നു.  

1. പക്ഷെ ഒരു നാടകമെന്നവണ്ണം സുകേഷ് കുട്ടന്റെ ഗാനം അനൌണ്സ് ചെയ്തു.
2 .  ഡാന്‍സര്‍മാര്‍ സ്റ്റേജില്‍ നിരന്നു.
3 . പൊടുന്നനെ അവിടെ മുഴുവന്‍ ഒരു കണ്ഫ്യൂഷന്‍. ആള്‍ക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ടെന്‍ഷന്‍ നിറഞ്ഞ മുഖങ്ങള്‍.
4 . ആരോ പെട്ടെന്ന് ജഡ്ജായ ചിത്രയോടു എന്തോ പറയുന്നു. അത് കേട്ട് അവര്‍ ഞെട്ടുന്നു.
5 . വികാര നിര്‍ഭരയായി രഞ്ജിനി സുകേഷ് കുട്ടന്‍ വരില്ല എന്ന് പ്രഖ്യാപിക്കുന്നു. തീരുമാനം ജഡ്ജസിനു വിടുന്നു.
6 . പിന്നെ പ്രേക്ഷകരുടെ ഹൃദയമിടിപ്പ്‌ കൂട്ടാന്‍ കുറെ ചര്‍ച്ചകള്‍, അതിനു ചേര്‍ന്ന പശ്ചാത്തല സംഗീതം.
7 . ഒടുവില്‍ കാത്തിരുന്ന ആ നിമിഷം. വിഷയം 'ഗഹനമായി' ചര്‍ച്ച ചെയ്തു എന്നും, ആ തീരുമാനം ചിത്ര പറയുമെന്നും എം.ജി.
8 . സുകേഷ് കുട്ടനെ ഒരു സ്പെഷ്യല്‍ കേസായി പരിഗണിക്കണമെന്നും, എസ്.എം.എസ് വഴി പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നും ചിത്ര.
9 . സുകേഷ് കുട്ടന് എസ്.എം.എസ് അയക്കാനുള്ള ഫോര്‍മാറ്റും നമ്പരുകളും സ്ക്രീനില്‍ ഫ്ലാഷ് ചെയ്യുന്നു.
10 . എസ്.എം.എസ് അയക്കാന്‍ ഒരു ഉത്പ്രേരകം എന്ന പോലെ, നല്ല ഗായകന്‍ നമുക്ക് വേണമെന്ന് ജഡ്ജസിന്റെ കണ്ണ് നിറഞ്ഞുള്ള ഒരു അഭിപ്രായവും.
11 . ജഡ്ജസെല്ലാം കൂടി "തിരികെ ഞാന്‍ വരുംമെന്ന.." ഗാനം
12 . അതോടെ സുകേഷ് കുട്ടന്‍ ഇനി മുന്നോട്ടുള്ള പ്രയാണത്തില്‍ വേണമെങ്കില്‍ പ്രേക്ഷകരുടെ 'വിലയേറിയ' എസ്.എം.എസ് കൂടിയെ തീരൂ എന്ന് നിറകണ്ണുകളോടെ അവതാരിക...
13 . അതിനിടക്ക് സുകേഷ് കുട്ടനും അമ്മയും ചേര്‍ന്നുള്ള കുറെ കോമ്പിനേഷന്‍ സീനുകള്‍, കൂടെ ദുഖവും കണ്ണീരും സമാസമം കൂട്ടി കലര്‍ത്തി, ഒരു സെന്റി പശ്ചാത്തല സംഗീതവും. 
14. ശുഭം

വളരെ ഭംഗിയായി തിരകഥ എഴുതി അവതരിപ്പിച്ച ഒരു നാടകം. സുകേഷ് കുട്ടന്‍ വരില്ല എന്നറിയാമെങ്കില്‍ പിന്നെ എന്തിനീ നാടകം. ഈ പ്രതിക്രിയാ വാതകങ്ങള്‍ ഒന്നുമില്ലാതെ വളരെ ലളിതമായി കാര്യങ്ങള്‍ പറഞ്ഞാല്‍ എന്താ എന്ന് ഞാന്‍ ചോദിക്കുന്നില്ല. കാരണം ഇത് ഏഷ്യാനെറ്റാണ്. സുകേഷ് കുട്ടന്‍ വരില്ല എന്നതിനാല്‍ ഒരു വലിയ കച്ചവട സാധ്യതയാണ് ഏഷ്യാനെറ്റ് അവിടെ കണ്ടത്. സ്ഥിരമായി ഈ പരിപാടി കണ്ടു കോള്‍മയിര്‍ കൊള്ളുന്ന മലയാളി പ്രേക്ഷകരെ പിഴിയാനുള്ള സുവര്‍ണ്ണാവസരം. അതങ്ങനെ കളയാന്‍ ഏഷ്യാനെറ്റിനു എങ്ങനെ സാധിക്കും. അതിന്‍റെ അനന്തരഫലയമായി ഉടലെടുത്ത തിരനാടകമാണ് നാം കണ്ടത്. ഇത് ആദ്യമായല്ല ഇത്തരം ഒരു സാഹചര്യം സ്റ്റാര്‍ സിംഗറില്‍ ഉണ്ടാവുന്നത്. ഇതിനു മുന്നേ റെക്കോഡ് എസ്.എം.എസ് കിട്ടി ചില ഗായകര്‍ മുന്നോട്ടു പോയിട്ടുണ്ട്, അതാവും ഇത്തരം ഒരു അവസരം മുതലാക്കാന്‍ ഏഷ്യാനെറ്റിനെ പ്രേരിപ്പിച്ചത്. ഈ എസ്.എം.എസ് തെണ്ടലിനു ക്രെടിബിളിടി നല്‍കാനാവും, മറ്റൊരു ജഡ്ജും പറയാതെ മലയാളത്തിന്റെ വാനമ്പാടിയെ കൊണ്ടു തന്നെ ഇത് പ്രഖ്യാപിപ്പിച്ചത്. ഏഷ്യാനെറ്റിന്റെ പണം വാങ്ങുന്നതിനാല്‍, അവര്‍ അത് ചെയ്യാന്‍ ബാധ്യസ്ഥയുമാണ്. പക്ഷെ പ്രേക്ഷകരെ മുതലെടുക്കുന്ന ഇത്തരം വിപണന തന്ത്രങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരന്മാര്‍ സഹകരിക്കാന്‍ പാടുണ്ടോ എന്നത് ചോദ്യമായി അവശേഷിക്കുന്നു. വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കൊടുവില്‍ സുകേഷ് കുട്ടന്‍റെ അമ്മയെ കൂടി ഈ നാടകത്തില്‍ ഭാഗഭാക്കാക്കി, അവരെ കൊണ്ടും പ്രേക്ഷകര്‍ക്ക്‌ ഒരു അഭ്യര്‍ത്ഥന. അപ്പോള്‍ പിന്നെ അടുത്ത എലിമിനെഷനില്‍ സംഭവിക്കാന്‍ പോകുന്നതെന്തു എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ..

മത്സരങ്ങള്‍ക്കായി അയക്കുന്ന എസ്.എം.എസുകള്‍ക്ക്‌ പൊതുവെ ചാര്‍ജ്ജ് കൂടുതല്‍ ആണ്. സാധാരണ നിരക്കിന്‍റെ അഞ്ചും ആരും ഇരട്ടിയാണ് ഒരു എസ.എം.എസിന്. ലാഭം ഐഡിയക്കും ഏഷ്യാനെറ്റിനും, നഷ്ടം മണ്ടന്മാര്‍ ആകുന്ന പ്രേക്ഷകര്‍ക്ക്‌... വൈകല്യങ്ങള്‍ ഉള്ളവരെ മത്സരത്തില്‍ ഉള്‍പ്പെടുത്തി, സഹതാപ തരംഗങ്ങളും ഇത്തരം നാടകങ്ങളും നടത്തി, ഈ പരിപാടി കാണുന്ന ആയിരകണക്കിനോ പതിനായിരകണക്കിനോ പ്രേക്ഷകരെ എസ്.എം.എസ്സിന്റെ പേരില്‍ പറ്റിക്കുകയാണ് ഏഷ്യാനെറ്റും ഐഡിയയും ചെയ്യുന്നത്. സുകേഷ് കുട്ടനിലെ പ്രതിഭയോട് തികച്ചും ബഹുമാനപൂര്‍വമാണ് ഞാനിതെഴുതുന്നത്. അദ്ദേഹത്തിന് എത്രയും പെട്ടെന്ന് രോഗശാന്തി ലഭിക്കട്ടെ എന്നും പ്രശസ്തനായ ഒരു ഗായകാനി അയാള്‍ മാറട്ടെ എന്നും ഞാനീ അവസരത്തില്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. അതെ സമയം, ആള്‍ക്കാരെ കൊള്ളയടിക്കുന്ന ഇത്തരം ഈ എസ്.എം.എസ് തട്ടിപ്പുകളെ നമ്മുടെ പ്രേക്ഷകര്‍ തിരിച്ചറിയുകയും, അതില്‍ അവര്‍ വഞ്ചിതരാകാതെയിരിക്കുകയും ചെയ്യട്ടെ എന്നും ആഗ്രഹിക്കുന്നു....



Wednesday, March 28, 2012

അരങ്ങൊഴിഞ്ഞ തിരക്കഥാകൃത്ത്


നെടുനീളന്‍ ഡയലോഗുകള്‍ ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക്‌ സുപരിചിതമാണ്. നമ്മുടെ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളില്‍ ഇതിന്നൊരു അവിഭാജ്യ ഘടകവുമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്നേ കുറിക്കു കൊള്ളുന്ന ഡയലോഗുകള്‍ മലയാളത്തിലെ നായകന്മാരുടെ മുഖമുദ്രയാക്കി മാറിയത് ടി.ദാമോദരന്‍ എന്ന ദാമോദരന്‍ മാഷിന്‍റെ തിരക്കഥകളിലൂടെയാണ്‌. പുരുഷത്വത്തിന്റെ മൂര്‍ത്തി ഭാവങ്ങളായ കഥാപാത്രങ്ങള്‍ക്ക് ജന്മം കൊടുത്ത തിരക്കഥകൃത്തായിരുന്നു  ദാമോദരന്‍ മാഷ്‌. മലയാളസിനിമയില്‍ പുത്തന്‍ പ്രവണതകള്‍ക്ക് തുടക്കംകുറിച്ചത് ദാമോദരന്‍ മാഷ്‌ യുഗത്തോടെയാണ്. ആളുകളെ തീയേറ്റരുകളിലേക്ക് കൊണ്ടെത്തിക്കുന്ന ചിത്രങ്ങളായിരുന്നു ദാമോദരന്‍ മാഷിന്റേത്. ഒരു കാലത്ത് ഐ.വി ശശി - ടി.ദാമോദരന്‍ കൂട്ടുകെട്ട് എന്നത് സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ ഫോര്‍മുല ആയിരുന്നു. അങ്ങാടി, ഈനാട്, വാര്‍ത്ത, ആവനാഴി, ഇന്‍സ്‌പെക്ടര്‍ബല്‍റാം, 1921, അടിമകള്‍ ഉടമകള്‍, കരിമ്പന, മീന്‍, തുഷാരം-അങ്ങനെ എത്രയോ ചിത്രങ്ങള്‍. മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ ജന്മം കൊള്ളുന്നതില്‍ പ്രധാന പങ്കു വഹിച്ചത് ദാമോദരന്‍ മാഷിന്‍റെ തിരക്കഥകളായിരുന്നു. പലപ്പോഴും സാമൂഹികവും രാഷ്ടീയവുമായ വിമര്‍ശനങ്ങളായിരുന്നു ദാമോദരന്‍ മാഷിന്‍റെ കഥയുടെ ഉള്‍ക്കാമ്പ്. വാക്കുകള്‍ ചേര്‍ത്ത് വച്ച് ഡയലോഗുകള്‍ സൃഷ്ടിക്കുകയായിരുന്നില്ല ദാമോദരന്‍ മാഷിന്‍റെ ശൈലി. ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും കുരുത്തതായിരുന്നു അവയില്‍ പലതും. ഐ.വി ശശിയോടോപ്പമാണ് ദാമോദരന്‍ മാഷ്‌ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത്. എന്നാല്‍ പ്രിയദര്‍ശനോപ്പം ചെയ്ത ആര്യന്‍, അഭിമന്യു, അദ്വൈതം, കാലാപാനി എന്നീ ചിത്രങ്ങളും വന്‍ ഹിറ്റുകള്‍ ആയിരുന്നു.

ഓളവും തീരവും എന്ന സിനിമയില്‍ മുഖം കാണിച്ചുകൊണ്ടാണ് സിനിമാലോകത്ത്  ആദ്യമെത്തിയ ദാമോദരന്‍ മാഷ്,  'ലവ് മാരേജ്' എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചുകൊണ്ടാണ് തിരക്കഥാലോകത്തേക്ക് കടന്നുവരുന്നത്. ഭരതനു വേണ്ടി കാറ്റത്തെ കളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങളും അദ്ദേഹം തിരക്കഥയെഴുതി. മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും ചര്‍ച്ച ചെയ്ത വിഷയങ്ങളായിരുന്നു ഈ ചിത്രങ്ങളില്‍ അദ്ദേഹം നമുക്കായി പങ്കു വച്ചത്.  അതില്‍ കാറ്റത്തെ കളിക്കൂടെന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് ഗോപിക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു. മണിരത്നം ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ഉണരൂ എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും ദാമോദരന്‍ മാഷ്‌ തന്നെ. ആക്ഷന്‍ ചിത്രങ്ങള്‍ മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്. ജി.എസ വിജയന് വേണ്ടി ആനവാല്‍ മോതിരം, ഹരിദാസിന് വേണ്ടി കാട്ടിലെ തടി തേവരുടെ ആന, പ്രിയദര്‍ശന് വേണ്ടി മേഘം എന്നിങ്ങനെ മുഴുനീള കോമഡി ചിത്രങ്ങളും അദ്ദേഹം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച പോലീസ് ചിത്രങ്ങളുടെ മുന്‍ നിരയില്‍ സ്ഥാനം പിടിക്കുന്ന ആവനാഴിയും ഇന്‍സ്പെക്ടര്‍ ബല്‍റാമും ജന്മം കൊണ്ടത് അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നാണ്. അതിന്റെ മൂന്നാം ഭാഗമായ ബല്‍റാം / താരാദാസ് എന്ന ചിത്രത്തില്‍ അദ്ദേഹം എസ്.എന്‍ സ്വാമിക്കൊപ്പം തിരക്കഥയെഴുതി. ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങളെയും അഭിനയ മൂഹൂര്‍ത്തങ്ങളും നമുക്ക് സമ്മാനിച്ച ദാമോദരന്‍ മാഷ്‌ അവസാനം തിരക്കഥ എഴുതിയത് വി.എം വിനു സംവിധാനം ചെയ്ത എസ് യുവര്‍ ഓണര്‍ എന്ന ചിത്രത്തിനായിരുന്നു. പിന്നീട് കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. 

സാമൂഹിക പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ജനപ്രിയ സിനിമകള്‍ ഒരുക്കുക എന്നതായിരുന്നു ദാമോദരന്‍ മാഷിന്‍റെ ശൈലി. മലബാറിലെ ജീവിതവും സാമൂഹിക പശ്ചാത്തലവും ആധാരമാക്കി ഒട്ടേറെ സിനിമകള്‍ അദ്ദേഹം നമുക്കായി എഴുതി. അഴിമതിയും സ്വജന പക്ഷപാതവും തീവ്രവാദവും വര്‍ഗീയതയുമെല്ലാം അദ്ദേഹത്തിന്‍റെ തൂലികയ്ക്ക് വിഷങ്ങളായി. ഇന്നും നാം ആരാധനയോടെ കാണുന്ന പല കഥാപാത്രങ്ങളെ സൃഷ്ടിച്ചതും, ഓര്‍ത്തു വയ്ക്കാവുന്ന കുറെയധികം ചിത്രങ്ങളും നമുക്ക് സമ്മാനിച്ച മാഷ്‌, എന്നും ചര്‍ച്ച ചെയ്യപ്പെടെണ്ട വിഷയങ്ങളാണ് നമുക്കായിബാക്കി വയ്ക്കുന്നത്. അദ്ദേഹം നമ്മോടു വിട പറയുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ തിരകഥകൃത്താണ് നമ്മെ വിട്ടു പോകുന്നത്, ആര്‍ജവമുള്ള ഒരെഴുത്താണ് നിലച്ചിരിക്കുന്നത്... അദ്ദേഹത്തിന് മണിച്ചിമിഴിന്റെ ബാഷ്പാഞ്ജലി......

Saturday, March 24, 2012

ജോസ് പ്രകാശ് - ആദരാഞ്ജലികള്‍


ജോസ് പ്രകാശ്, ആ പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത് , കോട്ടും സ്യൂട്ടുമിട്ട്, കൂളിംഗ് ഗ്ലാസും വച്ച്, പൈപ്പ് സിഗാറും കത്തിച്ചു, ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയുമായി, "ഹലോ മിസ്ടര്‍ പെരേര' എന്ന് പറഞ്ഞു വരുന്ന വില്ലന്‍ കഥാപാത്രമാണ്. 70 -80 കാലഘട്ടങ്ങളില്‍ ഒട്ടു മിക്ക വാണീജ്യ സിനിമകളുടെയും അവിഭാജ്യ ഘടകമായി മാറിയ കഥാപാത്രമായിരുന്നു ഈ വില്ലന്‍. ദുഷ്ടനായ ഗുണ്ടാ തലവനായും, വിദേശ രാജ്യങ്ങളില്‍ കള്ളകടത്ത് നടത്തുന്ന അധോലോക നായകാനായും, ഒറ്റുകാരെ മുതലകള്‍ക്ക് കൊടുക്കുന്ന കൊടും വില്ലനായും  എത്രയോ ചിത്രങ്ങളില്‍ ജോസ് പ്രകാശിനെ നാം കണ്ടു. അദ്ദേഹത്തിന്റെ ചില ട്രേഡ് മാര്‍ക്ക് ഡയലോഗുകള്‍, പിനീട് മിമിക്രിക്കാരുടെ സ്ഥിരം ഡയലോഗായി മാറുകയും ചെയ്തു. മലയാളത്തിലെ ഏറ്റവും സ്റൈലിഷ് ആയ വില്ലന്‍ ആരെന്നു ചോദിച്ചാല്‍ നിസംശയം പറയാന്‍ കഴിയും, അത് ജോസ് പ്രകാശ് തന്നെ. അന്നത്തെ കാലഘട്ടത്തില്‍ ചടുലമായി ഇംഗ്ലീഷ് സംസാരിച്ചു പ്രേക്ഷകരെ കോരിത്തരിപ്പിച്ച മോഡേന്‍ വില്ലനായിരുന്നു ജോസ് പ്രകാശ്. അതില്‍ അദ്ദേഹം ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും, ഒരിക്കലും അദ്ദേഹം പ്രേക്ഷകരെ ബോറടിപ്പിച്ചിരുന്നില്ല. ഗായകനാവാന്‍ സിനിമയിലെത്തി, വില്ലനായി മാറിയ വ്യക്തിയാണ് ജോസ് പ്രകാശ്. 1953-ല്‍ ശരിയോ തെറ്റോ എന്ന ചിത്രത്തിലൂടെയാണ് ജോസ് പ്രകാശ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 350 ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 1990-കളോടെ അദ്ദേഹം മുഖ്യധാര സിനിമയില്‍ നിന്നും മാറി നിന്ന ജോസ് പ്രകാശ്, ഇടക്ക് ചില ചെറു കഥാപാത്രങ്ങളിലൂടെ നമുക്ക് മുന്നിലെത്തി. ഒടുവില്‍ നാം അദ്ദേഹത്തെ കണ്ടത് ട്രാഫിക്ക് എന്നാ ചിത്രത്തില്‍ ആയിരുന്നു. അദ്ദേഹം നമ്മോടു വിട പറഞ്ഞു സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ദാനിയേല്‍ പുരസ്കാരം അദ്ദേഹത്തെ തേടി എത്തി. വൈകി വന്ന പുരസ്കാരം എന്ന് വിളിക്കാമെങ്കിലും, അദ്ദേഹം ആദരിക്കപ്പെട്ടു എന്നതില്‍ നമുക്ക് അഭിമാനിക്കാം. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലൂടെ, എന്നും അദ്ദേഹം മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും... മലയാളത്തിലെ ഏറ്റവും സ്റൈലിഷ് ആയ വില്ലന്റെ സ്മരണയ്ക്ക് മുന്നില്‍ എന്റെ ആദരാഞ്ജലികള്‍....

Thursday, March 15, 2012

ഉന്നം (Unnam)


മലയാള സിനിമ പുതുമ തേടിയുള്ള യാത്രയിലാണ്. ഒരേ അച്ചില്‍ വാര്‍ത്ത‍ ചിത്രങ്ങള്‍ മലയാളിക്ക് മടുത്തു തുടങ്ങി എന്നതിന്‍റെ തെളിവാണ് മലയാളത്തില്‍ കാണുന്ന ഈ മാറ്റങ്ങള്‍. സിബി മലയിലിന്‍റെ പുതു ചിത്രമായ വയലിന്‍ അത്തരത്തില്‍ പുതുമ തേടിയുള്ള ഒരു യാത്രയാണ്. മലയാളിക്ക് പരിചിതമല്ലാത്ത ഒരു കഥ പറയുക എന്നതാണ് ചിത്രത്തിന്‍റെ ഉന്നം. അത് കൊണ്ടാണെന്ന് തോന്നുന്നു, കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ ബോളിവുഡില്‍ ഇറങ്ങിയ ജോണി ഗദ്ദാര്‍ എന്നാ ചിത്രത്തിന്‍റെ റീമേക്കായി ഉന്നത്തെ മലയാളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭാഗ്യവശാല്‍, ഔദ്യോഗികമായി തന്നെ അത് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ആസിഫ് അലി, ലാല്‍, ശ്രീനിവാസന്‍ എന്നിവരെ ഒന്നുപ്പിച്ചാണ് സിബി ഉന്നം ഒരുക്കിയിരിക്കുന്നത്.

ബാംഗ്ലൂരില്‍ പോലീസ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണക്ക് (ശ്രീനിവാസന്‍) ഒരു ലോറിയില്‍ നിന്നും 5 കോടി രൂപയുടെ മയക്കു മരുന്ന് ലഭിക്കുന്നു. അത് വില്‍ക്കാനായി, കൊച്ചിയിലെ ഒരു പഴയ കള്ളക്കടത്ത്കാരനായ സണ്ണിയെ (ലാല്‍) അയാള്‍ സമീപിക്കുന്നു. ഭാര്യയുടെ മരണ ശേഷം എല്ലാ ബിസിനസ്സും നിര്‍ത്തി ജീവിക്കുന്ന സണ്ണി പക്ഷെ തന്‍റെ സുഹൃത്തുക്കളായ അലോഷി (ആസിഫ് അലി), മുരുഗന്‍ അണ്ണന്‍ (നെടുമുടി വേണു), ടോമി (പ്രശാന്ത് നാരായണ്‍), ബഷീര്‍ എന്നിവര്‍ക്ക് വേണ്ടി അത് ഏറ്റെടുക്കുന്നു. ബാലകൃഷ്ണയെ കാണാന്‍ പണവുമായി ബാംഗ്ലൂര്‍ക്ക് തിരിക്കുന്ന ബഷീര്‍ കൊല്ലപ്പെടുന്നു. പിന്നീട് യാവരുറെ ജീവിതത്തില്‍ സംഭവിക്കുന്ന ഉദ്ദ്വെഗ ഭരിതമായ കഥയാണ് ഉന്നം പറയുന്നത്.

ജോണി  ഗദ്ദാരിനെ അധികരിച്ചാണ് കഥ ഒരുക്കിയിരിക്കുന്നത്. ഏകദേശം അത് പോലെ തന്നെ കഥ മലയാളത്തിലേക്ക് പറിച്ചു നട്ടിട്ടുണ്ട്. പക്ഷെ ജോണി ഗദ്ദാര്‍ നമുക്ക് പകര്‍ന്നു തന്ന ചടുലത ഉന്നതിനു നഷ്ടപ്പെട്ടിരിക്കുന്നു. ചിത്രത്തിന്‍റെ തിരനാടകം ഒരുക്കിയ സ്വാതി ഭാസ്കര്‍ അതില്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. പെട്ടെന്ന് നോക്കിയാല്‍ കൊള്ളാമല്ലോ കഥ എന്ന് തോന്നുമെങ്കിലും, അല്പം ചിന്തിച്ചാല്‍ ആ കഥ അവിടിവിടെയായി പാളുന്നത് നമുക്ക് കാണാം. കഥയില്‍ ചോദ്യമില്ലതതിനാല്‍ കുഴപ്പമില്ല. എന്നാല്‍ ജോണി ഗദ്ദാറില്‍ നിന്നും വ്യതിചലിച്ചു നടക്കാന്‍ നോക്കിയ അവസരങ്ങളില്‍ എല്ലാം കഥ ഒരു ഞാണിന്മേല്‍ കളിയാണ് നടത്തുന്നത്. ചിത്രം ആവശ്യപ്പെടുന്ന ചടുലതയോ സസ്പെന്‍സോ നല്‍കാനാവാതെ തിരക്കഥ അമ്പേ പരാജയപ്പെടുന്നിടതാണ് ഈ സിനിമയുടെ പരാജയം.

അഭിനയത്തിന്‍റെ കാര്യത്തില്‍ ആസിഫ് അലി പിന്നെയും നിരാശപ്പെടുത്തി. നീല്‍ നിതിന്‍ മുകേഷ് മികച്ചതാക്കിയ വേഷമാണ് ആസിഫ് വെറുതെ ഉഴപ്പിക്കളഞ്ഞത്. അഭിനയ സാധ്യതയുണ്ടായിട്ടും ഒരു തരിമ്പു പോലും അതിനെ മുതലാക്കാന്‍ കഴിയാതെ പോയത് ആസിഫ് അലിയുടെ പരാജയം തന്നെ.  അത് പോലെ തന്നെ ലാല്‍ അവതരിപ്പിച്ച സണ്ണി എന്നാ വേഷം, ധര്‍മ്മേന്ദ്ര എന്ന നടന്‍റെ ഏഴയലത്ത് പോലുമെത്താന്‍ ലാലിന് കഴിഞ്ഞില്ല. മുരുഗന്‍ അണ്ണന്‍ എന്ന ക്യാരക്ടരിനു നെടുമുടി വേണുവിന്റെ കാസ്റിംഗ് നിരാശപ്പെടുത്തി. അത് പോലെ തന്നെ, മുരുഗന്റെ ഭാര്യാ വേഷം ചെയ്ത ശ്വേത മേനോനും നിരാശപ്പെടുത്തി. റീമ കല്ലിങ്ങലിന്റെ കഥാപാത്രവും തഥൈവ. ശ്രീനിവാസന്‍റെ ബാലകൃഷ്ണ എന്ന പോലീസുകാരന്‍ അല്പം വ്യത്യസ്തമായിരുന്നു എന്ന് വേണം കരുതാന്‍. ആശ്വാസമായത് പ്രശാന്ത് നാരായണ്‍ അവതരിപ്പിച്ച ടോമി ഈപ്പന്‍ എന്ന കഥാപാത്രമാണ്. അല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രം പ്രശാന്ത് മികച്ചതാക്കി. ബഷീറായി അഭിനയിച്ച നടന്‍ തികച്ചും അമച്വരിഷ് ആയതു പോലെ തോന്നി.

സിബി മലയില്‍ എന്ന സംവിധായകന്‍ മലയാളത്തിനു നല്‍കിയിട്ടുള്ള മികച്ച ചിത്രങ്ങള്‍ അനവധിയാണ്. ആഗസ്ത് 1  പോലെയുള്ള സസ്പെന്‍സ് ത്രില്ലറുകള്‍ ഒരുക്കിയ സിബിമലയില്‍, ഉന്നത്തിലെത്തുമ്പോള്‍ ആ കരവിരുത് പ്രകടമാക്കാതെ പോകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. റിമേക്കെന്ന നിലയില്‍ പരിമിതികള്‍ ഉണ്ടെങ്കിലും, പൂര്‍ണ്ണതയില്ലാത്ത തിരനാടകത്തില്‍, സംവിധായകന്റെ കയ്യടക്കം കൂടി ഇല്ലാതാവുമ്പോള്‍, ഉന്നം പ്രേക്ഷകര്‍ക്ക്‌ ഓര്‍ത്തിരിക്കാന്‍ ഒന്നും സമ്മാനിക്കുന്നില്ല എന്നു പറയാതെ വയ്യ. ഒരു പക്ഷെ, സിബി മലയില്‍ എന്ന സംവിധായകന്‍റെ പരിചയ സമ്പത്ത് ഏറ്റവും കൂടുതല്‍ വിനയോഗിക്കാന്‍ കഴിയുമായിരുന്ന ഒരു ചിത്രമായിരുന്നു ഉന്നം. പക്ഷെ ഈ ചിത്രത്തില്‍ സിബി മലയില്‍ എന്ന സംവിധായകനെ നാം വളരെയധികം മിസ്സ്‌ ചെയ്യും. അജയന്‍ വിന്‍സെന്റിന്റെ ചായാഗ്രഹണം ചിത്രത്തിന്‍റെ പ്ലസ് പോയിന്റാണ്. ബിജിത്ത് ബാലിന്റെ ചിത്രസംയോജനം വേഗത നല്‍കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ജോണ്‍.പി.വര്‍ക്കി എന്ന പുതുമുഖം ഈണം പകര്‍ന്നിരിക്കുന്ന ഗാനങ്ങള്‍ ബഹളമയമായി എന്ന് മാത്രമല്ല, ചിത്രത്തെ അതൊട്ടും സഹായിക്കുന്നുമില്ല.
  
പ്രതീക്ഷകള്‍ സമ്മാനിച്ച്‌ കടന്നു വന്ന ഉന്നം, ഓര്‍ത്തു വക്കാന്‍ ഒരു നിമിഷം പോലും സമ്മാനിക്കാതെ കടന്നു പോക്കുന്നു. അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആകും എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസിഫ് അലി, ഒരു നല്ല നടനില്‍ നിന്ന് പോലും വളരെയകലെയാണ് എന്ന് വിളിച്ചു പറയുന്ന ചിത്രം. പുതുമകള്‍ തേടി പായുമ്പോള്‍, മലയാളികള്‍ക്ക് പരിചിതമല്ലാത്ത ഇത്തരം റിമേക്ക് സംരംഭങ്ങള്‍ നല്ലതാണ്, പക്ഷെ അവ മൂലചിത്രത്തോട് അല്പമെങ്കിലും നീതി പുലര്‍ത്തണം, അതും സിബി മലയില്‍ പോലൊരു മുതിര്‍ന്ന സംവിധായകന്‍ ചിത്രമൊരുക്കുമ്പോള്‍. വളരെ വികലമായൊരു റിമേക്ക്, അതാണ്‌ ഉന്നം. ജോണി ഗദ്ദാര്‍ എന്ന ചിത്രത്തോട് ഒരു ശതമാനം പോലും നീതി പുലര്‍ത്താത്ത ചിത്രമാണ് ഉന്നം എന്ന് പറയേണ്ടി വരുന്നതില്‍ ദുഖമുണ്ട് പക്ഷെ.... 

എന്‍റെ റേറ്റിംഗ്: 2 .0  / 5 .0  


Thursday, February 16, 2012

അനന്യയെ വെറുതെ വിട്ടു കൂടെ...?


മലയാള ചലച്ചിത്ര രംഗത്ത്‌ താരങ്ങള്‍ വിവാഹിതരാകുന്നത് പുതുമയുള്ള കാര്യമല്ല. അതുപോലെ ഗോസിപ്പുകള്‍ക്കും ഒരു പഞ്ഞവുമില്ല. താരങ്ങള്‍ വിവാഹിതരാകുമ്പോള്‍ മാധ്യമങ്ങള്‍ അതു ചര്‍ച്ച ചെയ്യാറുണ്ട്. സിനിമാ പ്രേക്ഷകര്‍ക്കിടയിലും അതു ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും അതു പരസ്യമായിരുന്നില്ല. സോഷ്യല്‍ മീഡിയയുടെ കടന്നു വരവോടെ, ഇപ്പോഴത്‌ ഒരു പടി കൂടി കടന്നു. എന്തും ഇതും ചര്‍ച്ച ചെയ്യപ്പെടുവാന്‍ നമുക്കിപ്പോള്‍ നവയുഗ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ബ്ലോഗുകള്‍, അങ്ങനെ പലതുമുണ്ട്. പക്ഷെ വളരെ വ്യത്യസ്തമായ ചില സംഭവ വികാസങ്ങളാണ് കുറച്ചു ദിവസമായി നാം ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ കണ്ടു വരുന്നത്. അത് നടി അനന്യയുടെ കല്യാണനിശ്ചയവുമായി ബന്ധപ്പെട്ടാണ്. അടുത്ത കാലത്ത് മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനന്യ. മലയാളത്തില്‍ മാത്രമല്ല, തമിഴിലും നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്തു ശ്രദ്ധ നേടിയ അനന്യയുടെ കല്യാണത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പെട്ടെന്നാണ് ലോകമറിഞ്ഞത്. തൃശൂര്‍കാരനായ ആഞ്ജനേയന്‍ എന്ന വ്യക്തിയുമായി അനന്യയുടെ വിവാഹനിശ്ചയം നടക്കുകയും, മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തു വരികയും ചെയ്തു. എന്നാല്‍ സൈബര്‍ ലോകത്ത് നിന്നും ഈ വിവാഹ നിശച്ചയ്തെ കുറിച്ച് പല വിധ അപവാദ പ്രചാരണങ്ങളും പുറത്തു വരുന്നു. അനന്യുടെയും അന്ജനെയന്റെയും ഫോട്ടോകള്‍ വച്ച് "കുരങ്ങന്‍റെ കയ്യില്‍ പൂമാല" എന്ന് പറഞ്ഞുള്ള വിലകുറഞ്ഞ തമാശകളെ അവഗണിക്കാമെങ്കിലും, അനന്യയെയും കുടുംബത്തെയും കുറിച്ച് വരുന്ന അപവാദങ്ങള്‍ അതിര് കടന്നു പോകുന്നു. ആഞ്ജനേയന്‍ വിവാഹിതനാണെന്നും വിവാഹ ബന്ധം വേര്‍പെടുതിയാണ് ഈ കല്യാണം നടക്കുന്നതെന്നും ഒരു കൂട്ടര്‍ എഴുതി വിട്ടു. അനന്യ വീട്ടു തടങ്കലിലാണെന്നും അനന്യയുടെ അച്ഛന് ഈ കല്യാണത്തില്‍ താല്പര്യമില്ലെന്നും മറ്റൊരു കൂട്ടര്‍. ചുരുക്കി പറഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ പല രീതിയിലുള്ള പ്രചാരണങ്ങള്‍ വന്നു തുടങ്ങി. നാലാം കിട മഞ്ഞ പത്രങ്ങള്‍ പടച്ചു വിടുന്നതിലും താണ നിലവാരത്തില്‍ കഥകള്‍ മെനയുവാനും, കമന്‍റുകള്‍ പാസാക്കുവാന്‍ യാതൊരു മടിയും കാണിക്കാതെ ചിലര്‍ വിലസിയപ്പോള്‍, മറൊരു കൂട്ടര്‍ യാതൊരു ഉളുപ്പിമില്ലാതെ അത് സ്വന്തം പ്രൊഫൈലില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. അനന്യ ഒരു സിനിമാതാരമാണ്. അവരുടെ ചിത്രങ്ങളെയും, അഭിനയത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാനും കമന്‍റുകള്‍ പറയുവാനും പ്രേക്ഷകരെന്ന നിലയില്‍ നമുക്ക് അവകാശമുണ്ട്‌. എന്നാല്‍ അവരുടെ വ്യക്തി ജീവിതത്തില്‍ കൈകടത്തുവാന്‍ ഒരുവനും അവകാശമില്ല. തലപുകഞ്ഞു ആലോചിച്ചു കഥകള്‍ മെനയുന്നവര്‍ അവര്‍ ചെയ്യുന്ന ക്രൂരതയെകുറിച്ചു അരല്പം പോലും ആലോചിക്കുന്നില്ല എന്നത് ദുഖകരമാണ്. ഇത്തരം തമാശകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും ഏല്‍പിക്കുന്ന മാനസികാഘാതം വളരെ വലുതാണ്‌. അത് കാണാതെ, വീണ്ടും വീണ്ടും ഇത്തരം സൃഷ്ടികള്‍ പടച്ചു വിടുന്നവരെ കാണുമ്പോള്‍ അറിയാതെ മനസ്സില്‍ ചോദിച്ചു പോകുന്നു. ഇവനൊന്നും അമ്മയും പെങ്ങളുമില്ലേ...!!!

ഒരു കാലത്ത് പൃഥ്വിരാജെന്ന നടനെതിരെയായിരുന്നു ഈ യുദ്ധം. അദ്ദേഹത്തെ ആക്ഷേപിക്കുവാന്‍ തുനിഞ്ഞിറങ്ങിയവരില്‍ ചിലരെ സൈബര്‍ പോലീസ് പിടികൂടിയതോടെ അതിനു തല്ക്കാലം ശമനമുണ്ടായി. പൃഥ്വിരാജു തന്നെ ഒരിക്കല്‍ പറയുകയുണ്ടായി, ഇവര്‍ എന്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന്. അവര്‍ക്കൊക്കെ ഒരു മനോസുഖം ലഭിക്കുമെന്നുള്ളതിനാല്‍ താന്‍ അതിനോട് പ്രതികരിക്കുന്നില്ല എന്നും. പക്ഷെ ഇവിടെ ആ പരിധിയും കടന്നു പോയിരിക്കുന്നു. വ്യക്തിഹത്യയും, അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും ശിക്ഷാര്‍ഹം തന്നെയാണ്. നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥിതിയില്‍, ഇത്തരം കാര്യങ്ങളില്‍ പരാതികൂടാതെ സ്വയം കേസെടുക്കുകയും ശിക്ഷാ നടപടികള്‍ ഉണ്ടാകുകയും ചെയ്താലേ ഇത്തരം ആളുകള്‍ സ്വയം നിയന്ത്രിക്കുകയുള്ളൂ. Freedom of Expression അല്ലെങ്കില്‍ ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അത് മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയും വേദനിപ്പിച്ചും ആവാന്‍ പാടില്ല. കബില്‍ സിബല്‍ മുന്നോട്ടു വച്ച 'സോഷ്യല്‍ മീഡിയ സെന്‍സറിംഗ്' എന്ന ആശയത്തോട് തത്വത്തില്‍ യോജിപ്പില്ലെങ്കിലും, ഇത്തരം നടപടികള്‍ കാണുമ്പോള്‍, അതുപോലൊന്ന് വേണമെന്ന് തന്നെ തോന്നുന്നു.

Friday, February 10, 2012

2011 ലെ മികച്ച മലയാള ചിത്രങ്ങള്‍


മലയാള സിനിന്മയെ സംബന്ധിച്ച് നല്ലൊരു വര്‍ഷമാണ് കടന്നു പോയത്‌. കഥയും തിരക്കഥയും താരങ്ങളായപ്പോള്‍, ഓര്‍മ്മിക്കാന്‍ നമുക്കൊരു പിടി ചിത്രങ്ങള്‍ കിട്ടി. എന്റെ അഭിപ്രായത്തില്‍ മലയാളത്തില്‍ 2011-ലിറങ്ങിയ പത്ത്‌ ചിത്രങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.
 

10. ഉറുമി  
ഒരു ഇടവേളക്കു ശേഷം മലയാളത്തിലേക്ക് എത്തിയ സന്തോഷ്‌ ശിവന്‍  പൃഥ്വിരാജിനെ നായകനാക്കി നിര്‍മ്മിച്ച  ചരിത്ര പ്രാധാന്യമുള്ള ചിത്രമായിരുന്നു ഉറുമി. ശങ്കര്‍ രാമകൃഷ്ണന്‍ കഥയും തിരക്കഥയും ഒരുക്കിയപ്പോള്‍, ഛായാഗ്രഹണം നിര്‍വഹിച്ചത് സന്തോഷ്‌ ശിവന്‍ തന്നെ. പൃഥ്വിരാജിനൊപ്പം പ്രഭുദേവ, ജനീലിയ, അമോല്‍ ഗുപ്ത, വിദ്യാ ബാലന്‍, തബു, നിത്യ മേനോന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.  ഒരു താരത്തിന്റെ സിനിമ എന്നതിനപ്പുറം, ഒരു കൂട്ടം വ്യക്തികളുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഉറുമി നമുക്ക് മുന്നിലെത്തിയത്,  ചരിത്ര സിനിമകള്‍ പലതു കണ്ട മലയാളികള്‍ക്ക് ഉറുമി വേറിട്ടൊരു ദൃശ്യാനുഭവമായിരിന്നു. കലാ മൂല്യത്തിലും ദൃശ്യമികവിലും മുന്നില്‍ നിന്ന ഉറുമിയാണ് പത്താം സ്ഥാനത്ത്.  


9. സിറ്റി ഓഫ് ഗോഡ്
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, റീമ കല്ലിങ്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രമായിരുന്നു സിറ്റി ഓഫ് ഗോഡ്. ഒരു നഗരത്തിലെ പല തട്ടുകളിലായി ജീവിക്കുന്ന ഒരു കൂട്ടം ആളുകളുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ ആകസ്മികമായി കേട്ട് പിണയുന്നതായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. ഒരു പശ്ചാത്തലത്തില്‍ നിന്നും മറ്റൊന്നിലേക്കു മാറുന്ന രീതിയിലുള്ള അവതരണം, ഒരു പക്ഷെ മലയാളികള്‍ക്ക് പുതുമ സമ്മാനിച്ചിരുന്നു. കാലാ കാലങ്ങളായി അനുവര്‍ത്തിച്ചു പോരുന്ന ആഖ്യാന ശൈലിയെ തള്ളി പറഞ്ഞു വ്യത്യസ്തമായ ഒരു അനുഭവം പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുവാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു. ഈ ചിത്രമാണ് ഒമ്പതാം സ്ഥാനത്ത്.


8. ചാപ്പ കുരിശ്‌
പലപ്പോഴും യുവത്വത്തിന്‍റെ സിനിമ എന്ന് നാം അവകാശപ്പെടുന്ന പല ചിത്രങ്ങളും അങ്ങനെ ആയിരുന്നില്ല. എന്നാല്‍ ചാപ്പ കുരിശ് അതില്‍ നിന്നും വ്യത്യസ്തമാകുന്നു, തികച്ചും ഒരു  യുവത്വത്തിന്‍റെ ചിത്രം. ഒരു നാണയത്തിലെ ചാപ്പയും കുരിശും പോലെ, ജീവിതത്തില്‍ രണ്ടു  തലങ്ങളില്‍ ജീവിക്കുന്ന രണ്ടു യുവാക്കളുടെ കഥയാണ് സമീര്‍ താഹിര്‍ ചിത്രത്തിലൂടെ പറയുന്നത്. ഫഹദ് ഫാസിലും വിനീത് ശ്രീനിവാസനുമാണ് ഈ ചിത്രത്തിലെ നായക വേഷത്തില്‍, റോമയും, രമ്യാ നമ്പീശനും നായികമാരാകുന്നു.  മലയാളത്തില്‍ ആദ്യമായി കാനന്‍ 7  ഡി കാമറ ഉപയോഗിച്ച് ചിത്രീകരിച്ച ചിത്രമാണ് ചാപ്പ കുരിശ്. മലയാളികള്‍ അധികം പരിചയിച്ചിട്ടില്ലാത്ത ദൃശ്യഭാഷയണ് 'ചാപ്പാക്കുരിശി'ല്‍ പരിചയപ്പെടുത്തുന്നത്. ഒരേ സമയം ദൃശ്യാ വിരുന്നും അതോടൊപ്പം ലാളിത്യവും സമ്മാനിക്കുന്ന ഈ ചിത്രമാണ് എട്ടാം സ്ഥാനത്ത്.



7. ബോംബെ മാര്‍ച്ച് 12
തിരകഥ രചയിതാവായ ബാബു ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബോംബെ മാര്‍ച്ച് 12 . മമ്മൂട്ടി ഉണ്ണി മുകുന്ദന്‍ റോമ തുടങ്ങിയവര്‍ പ്രധാന  വേഷത്തില്‍ അഭിനയിച്ച ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന വിഷയം തീവ്രവാദം എന്നത് തന്നെയാണ്. തീവ്രവും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥ അവതരിപ്പിച്ചിരിക്കുന്ന ശൈലി, കഥാഗതിയെ സംബന്ധിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ആകാംഷയുളവാക്കുന്നു. നല്ല തിരനാടകവും മമ്മൂട്ടി എന്ന നടന്‍റെ പക്വതയാര്‍ന്ന അഭിനയവും ഇതില്‍ കാണാം. ഈ ചിത്രമാണ് ഏഴാം സ്ഥാനത്ത്.



6. ആദാമിന്‍റെ മകന്‍ അബു
2010 ലെ ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചിത്രമെന്ന നിലയിലാണ് ആദാമിന്‍റെ മകന്‍ അബു നമുക്ക് മുന്നില്‍ എത്തിയത്. ഒരു പക്ഷെ ഈ അവാര്‍ഡുകള്‍ ലഭിച്ചിരുന്നില്ലെങ്കില്‍. ആരും കാണാതെ തീയേറ്ററില്‍ വന്നു പോയ ചിത്രമായി മാറിയേനെ ആദാമിന്‍റെ മകന്‍ അബു. ഹജ്ജിനായി മക്കക്കു പോക്ക് സ്വപ്നം കണ്ടു കഴിയുന്ന ദമ്പതികളുടെ കഥ പറയുന്ന ചിത്രം, വളരെ ലളിതമായി പച്ചയായ ജീവിതം വരച്ചു കാട്ടുന്നു. സലിം കുമാറിനോടൊപ്പം  മികച്ച അഭിനയുമായി ഒരു പടം നടീ നടന്മാര്‍, അതാണ്‌ സലിം അഹമ്മദിന്‍റെ ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നത്. ആറാം സ്ഥാനത്ത് നില്‍ക്കുന്നത് അബുവാണ്.



5. ഇന്ത്യന്‍ റുപ്പി
പ്രാഞ്ചിയേട്ടന് ശേഷം രഞ്ജിത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇന്ത്യന്‍ റുപ്പി. പൃഥ്വിരാജ് റീമ കല്ലിങ്കല്‍ തിലകന്‍ ടിനി ടോം തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. പണം പെരുമഴ പെയുന്ന ഭൂമിക്കച്ചവടങ്ങളിലേക്ക് സഞ്ചരിക്കുകയാണ് രഞ്ജിത് ഈ ചിത്രത്തിലൂടെ. പണത്തിനു കടലാസിന്റെ വില പോലുമില്ലതകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോഴും, അത്യാഗ്രഹത്തിന്റെ പേരില്‍ പണത്തിനു പിറകെ പായുന്ന യുവത്വത്തിന്‍റെ കഥ പറയുകയാണ്‌ ചിത്രം. ഒരു ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് കടന്നു വന്ന തിലകന്‍ തന്നെയാണ് ഈ ചിത്രത്തിലെ താരം. ഒരു മികച്ച ചിത്രം, കലാ മൂല്യമുള്ള ചിത്രം, അതാണ്‌ ഇന്ത്യന്‍ റുപ്പി. ആ ചിത്രമാണ് അഞ്ചാം സ്ഥാനത്ത്.



4. ബ്യൂട്ടിഫുള്‍
അനൂപ്‌ മേനോന്‍ തിരക്കഥയെഴുതി വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്യൂട്ടിഫുള്‍. ജയസൂര്യ അനൂപ്‌ മേനോന്‍ മേഘ്ന രാജ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍, ശരീരം തളര്‍ന്നെങ്കിലും ജീവിതത്തെ പോസിറ്റീവായി കാണുന്ന ഒരാളുടെ കഥയാണ് പറയുന്നത്. കാമ്പുള്ള തിരക്കഥയും അര്‍ത്ഥവത്തായ സംഭാഷണങ്ങളും അതിമനോഹര ഗാനങ്ങളും ഒത്തു ചേര്‍ന്ന ഈ ചിത്രം പ്രേക്ഷകരെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചത്. വളരെ ലളിതമായി ഒരു കഥ എങ്ങനെ പറയാമെന്നു നമ്മെ കാണിച്ചു തന്നെ ബ്യൂട്ടിഫുള്‍ നാലാം സ്ഥാനത്ത്.



3. സോള്‍ട്ട് ന്‍ പെപ്പര്‍
നല്ല ഭക്ഷണം എന്നും മലയാളിയുടെ ഒരു ദൌര്‍ബല്യമാണ്. മലയാള സിനിമയില്‍ ഇത് വരെ ആരും കൈവക്കാത്ത ഈ പ്രമേയവുമായാണ് സോള്‍ട്ട് ന്‍ പെപ്പര്‍ നമ്മെ തേടി എത്തിയത്. നവാഗതരായ ശ്യാം പുഷ്കരനും ദിലീഷ് നായരും തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെതത് ആഷിക് അബുവായിരുന്നു. ലാല്‍, ശ്വേത മേനോന്‍, ബാബു രാജ്, ആസിഫ് അലി, മൈഥിലി തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം മലയാളികള്‍ക്ക് ഒരു സദ്യ തന്നെയാണ് നല്‍കിയത്. ഭക്ഷണത്തിലെ അഭിരുചികളിലൂടെ പുരോഗമിക്കുന്ന ഒരു പ്രണയ കഥ, വളരെ ലളിതമായി എന്നാല്‍ ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളോടെ പാകം ചെയ്തെടുത്തപ്പോഴാണ് ഈ ചിത്രം പിറവി കൊണ്ടത്. മലയാളത്തില്‍ ഒരു ട്രെന്‍ഡ് സെറ്ററായി  മാറിയ സോള്‍ട്ട് ന്‍ പെപ്പറാണ് മൂന്നാം സ്ഥാനത്ത്. 



2. ട്രാഫിക്‌
2010 ലെ നിരാശകളില്‍ നിന്നും കരകയറ്റുന്ന തുടക്കം മലയാള സിനിമക്ക് നല്‍കിയ ചിത്രമായിരുന്നു ട്രാഫിക്ക്. 2011 ലെ ആദ്യ ചിത്രം ഇരുകയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത് . രാജേഷ് പിള്ള എന്ന സംവിധായകനും ബോബി-സഞ്ജയ് എന്നീ തിരകഥ രചയിതാക്കളും ചേര്‍ന്നാണ് ട്രാഫിക്ക് നമുക്ക് മുന്നില്‍ എത്തിച്ചത്. ശ്രീനിവാസന്‍, അനൂപ്‌ മേനോന്‍, വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങി വളരെയധികം അഭിനേതാക്കള്‍ ഈ ചിത്രത്തിലുണ്ട്. മലയാളത്തിലെ റോഡ് മൂവി ത്രില്ലര്‍ എന്ന ഗണത്തിലേക്കാണ് ട്രാഫിക്ക് എത്തിയത്. മലയാളിക്ക് പുതുമ സമ്മാനിച്ച മള്‍ട്ടി ലീനിയര്‍ അവതരണമായിരുന്നു ഇതിന്‍റെ ഹൈലൈറ്റ്. കഥയും തിരക്കഥയും താരമായ ഈ ചിത്രമാണ് രണ്ടാം സ്ഥാനത്ത്.



1. മേല്‍വിലാസം
സൂര്യ കൃഷ്ണമൂര്‍ത്തിയുടെ  മേല്‍വിലാസം എന്ന നാടകത്തെ ആധാരമാക്കി മാധവ് രാംദാസ് സംവിധാനം ചെയ്ത ചിത്രമാണിത്. സുരേഷ് ഗോപി, പാര്‍ഥിപന്‍, തലൈവാസല്‍ വിജയ്, കക്കരവി, കൃഷ്ണകുമാര്‍, അശോകന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കള്‍. നാല് ചുവരുകള്‍ക്കുള്ളില്‍ നടക്കുന്ന ഒരു പട്ടാള കോടതി വിചാരണയുടെ കഥയാണ് ചിത്രം പറയുന്നത്.വെറും പത്തു ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം, മനോഹരമായ തിരക്കഥ കൊണ്ടും, മനോഹരമായ ദൃശ്യസന്നിവേശവും ആഖ്യാനം കൊണ്ടും പ്രേക്ഷക മനസ്സിലേക്ക് ചിന്തകളുടെ വേലിയേറ്റം തന്നെ നടത്തി. പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടു ഒരു അതി മനോഹരമായ ദൃശ്യകാവ്യം, അതാണ്‌ മേല്‍വിലാസം, പക്ഷെ ജനങ്ങള്‍ ഇതിനു വേണ്ടത്ര പിന്തുണ നല്‍കിയില്ല എന്നുള്ള ദുഃഖം കൂടി ഈ അവസരത്തില്‍ ഞാന്‍ പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു.



വിടെ പരാമര്‍ശിക്കപ്പെടാതെ പോയ ചില ചിത്രങ്ങള്‍ ഉണ്ട്. ഓര്‍മ്മ മാത്രം, ജനപ്രിയന്‍, പ്രണയം, വീട്ടിലേക്കുള്ള വഴി മുതലായവ... മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നല്ല വര്‍ഷമാണ്‌ കടന്നു പോയത്. 2012 ഉം അത് പോലെ നല്ല ചിത്രങ്ങള്‍ തരട്ടെ എന്ന് ആശംസിക്കുന്നു...
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.