Monday, April 30, 2012

മാസ്റ്റേഴ്സ് (Masters)


മലയാള ചലച്ചിത്ര രംഗത്ത്‌ യാതൊരു ലോജിക്കുമില്ലാത്ത തട്ടുപൊളിപ്പന്‍ ചിത്രങ്ങളുടെ സംവിധായകരില്‍ പ്രമുഖനാണ് ജോണി ആന്റണി.  ആദ്യ ചിത്രം മുതല്‍ ആളുകളെ ചിരിപ്പിക്കുക എന്നതിലുപരി മറ്റൊന്നും നല്‍കാനില്ലാത്ത ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കുന്നത്  വ്യക്തമായ കാര്യമാണ്. എന്നാല്‍ മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം അദ്ദേഹം എത്തുമ്പോള്‍, നമുക്കായി അദ്ദേഹമൊരുക്കുന്നത് വ്യത്യസ്തമായ ഒരു ചിത്രമാണ്. സ്ഥിരം തമാശ ചിത്രങ്ങളില്‍ നിന്നും വഴി മാറി, ഒരു പോലീസ് ത്രില്ലറാണ്  മാസ്റ്റേഴ്സ്.  പ്രിഥ്വിരാജും തമിഴകത്തെ സംവിധായകനും നടനുമായ ശശികുമാറും പ്രധാന കഥാപാത്രങ്ങളില്‍ വരുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു നീണ്ട താര നിര തന്നെയുണ്ട്‌. സിന്‍സിയര്‍ സിനിമക്ക് വേണ്ടി ശരത്ചന്ദ്രന്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നവാഗതനായ ജിനു എബ്രഹാമാണ്. നാം ഇന്ന് വരെ കണ്ടു വന്ന പോലീസ് ത്രില്ലര്‍ ജനുസിലുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് മാസ്റ്റേഴ്സ്. 

രണ്ടു കാറുകള്‍ കത്തിയെരിഞ്ഞ്‌ വ്യവസായ പ്രമുഖന്‍ ബാലഗംഗാധാരനും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ദക്ഷയും കൊല്ലപ്പെടുന്നു. കോട്ടയം എ.എസ്.പി-യായ ശ്രീരാമകൃഷ്ണന്‍ അന്വേഷണം ഏറ്റെടുത്ത ഉടനെ തന്നെ മറ്റു രണ്ടു കൊലപാതകങ്ങളും സംഭവിക്കുന്നു. രണ്ടു സംഭവങ്ങളിലും ശ്രീരാമകൃഷ്ണന്‍ കാണുന്ന സാദൃശ്യത അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ മുന്നോട്ടുള്ള പ്രയാണം ശ്രമകരമാകുന്നു. അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ മിലാന്‍ പോലും അന്വേഷണത്തില്‍ അദ്ദേഹത്തെ സഹായിക്കുന്നു. പിന്നീട് ഈ മരണങ്ങള്‍ക്ക് പിന്നെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ശ്രീരാമകൃഷ്ണന്‍. ഉദ്ദ്വേഗഭരിതമായ അന്വേഷണമാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം.

ഒരു നവാഗതന്‍റെ പരിഭ്രമം ഇല്ലാതെയാണ് ജിനു എബ്രഹാം ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. ഒരു കുറ്റാന്വേഷണ സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ചിത്രത്തില്‍ ഉണ്ട് എന്ന് മാത്രമല്ല, പതിവ് ശൈലിയില്‍ നിന്നും അല്പം മാറി നടക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ പല പോലീസ് ചിത്രങ്ങളിലും കാണുന്ന സ്ഥിരം ക്ലീഷേ സന്ദര്‍ഭങ്ങള്‍ ഒരു പരിധി വരെ ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.  അല്പം വിമര്‍ശനാത്മകമായി ചിന്തിച്ചാല്‍ നമ്മുടെ കേരള സമൂഹത്തിനെതിരെ പിടിച്ച ഒരു കണ്ണാടിയാണ് ഈ ചിത്രത്തിന്‍റെ കാതല്‍. നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളും അതിന്റെ ഇരകളുടെയും ജീവിതം പലപ്പോഴും സിനിമകളിലൂടെ നാം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന വിഷയങ്ങളാണ്, ലാല്‍ ജോസ്ന്റെ അച്ഛനുറങ്ങാത്ത വീട് അതിനൊരു അപവാദമായി പറയാം. അത്തരമൊരു വിഷയത്തെ കൊലപാതകങ്ങളുമായി ബന്ധിപ്പിച്ചാണ് ജിനു ഇതിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഒരു കച്ചവട സിനിമക്ക് വേണ്ട ചേരുവകളും ഇതില്‍ ഉള്‍പ്പെടുത്തി പ്രേക്ഷകരെ സംതൃപ്തരാക്കാനുള്ള ജിനുവിന്റെ ശ്രമം പാഴായില്ല എന്നാണു ചിത്രം നമുക്ക് തരുന്ന സന്ദേശം. സംഭാഷണങ്ങളിലെ മിതത്വവും, പാത്രസൃഷ്ടിയിലെ മികവും എടുത്തു പറയേണ്ടതാണ്.

പോലീസ് ത്രില്ലറുകള്‍ മലയാളിക്ക് പുതുമയല്ല. മികച്ച പോലീസ് സിനിമകള്‍ കണ്ട മലയാളികളുടെ മുന്നിലേക്ക്‌ ഒരു പോലീസ് ചിത്രം വയ്ക്കുമ്പോള്‍, അതില്‍ എന്തെങ്കിലും വ്യത്യസ്ത ഉണ്ടാവണമെന്ന നിര്‍ബന്ധ ബുദ്ധിയോടെയാവണം ജോണി ആന്റണി ഈ ചിത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. തന്റെ ഭൂതകാലത്തില്‍, തമാശ ചിത്രങ്ങള്‍ മാത്രം കൈകാര്യം ചെയ്ത സംവിധായകന്‍, അതില്‍ നിന്നും വ്യത്യതമായി നല്ല കയ്യടക്കതോടെയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തെ ഒരു കച്ചവട സിനിമകൂടിയായി കാണുന്നു എന്നത് വ്യകതാമാകുന്നത്, ആ ശ്രമത്തിനിടയില്‍ പലപ്പോഴും ആ കയ്യടക്കം നഷ്ടമാകുന്നത് കാണുമ്പോഴാണ്. വളരെ പതിയെ പറഞ്ഞു തുടങ്ങി, പ്രത്യേകിച്ചും ആദ്യ പകുതിയില്‍, പിന്നീട് വേഗത കൂടി അതിന്‍റെ പരിസമാപ്തിയില്‍  എത്തുകയാണ് ചിത്രം. പിഴവുകള്‍ അവിടിവിടെയായി കാണാമെങ്കിലും, പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാന്‍ ജോണി ആന്റണിക്ക് കഴിയുന്നു.

അഭിനയത്തില്‍ പ്രിഥ്വിരാജ് തന്‍റെ കഥാപാത്രത്തെ ഭംഗിയാക്കിയിരിക്കുന്നു. മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപിച്ച ശശികുമാറിനെ ഡബ്ബിംഗ് ചതിച്ചു. അതൊരു കല്ലുകടിയായി മാറുന്നുവെങ്കിലും, ഭംഗിയായി തന്നെ അദ്ദേഹം തന്‍റെ ആദ്യത്തെ മലയാള കഥാപാത്രത്തെ അവതരിപ്പിച്ചു. നായികമാരായ പയ്യ ബാജ്പൈ, അനന്യ എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യുവാനില്ല ചിത്രത്തില്‍. ഒരു പരിധി വരെ അവരും വന്നു പോകുന്ന കഥാപാത്രങ്ങളായി മാറുന്നു.  സിദ്ദിഖ്, ബിജു മേനോന്‍, ഷമ്മി തിലകന്‍, സലിം കുമാര്‍, മുകേഷ്, ഗീത, മിത്ര കുര്യന്‍, കാതല്‍ സന്ധ്യ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. ചിത്രത്തിന്‍റെ സാങ്കേതിക വിഭാഗം നമുക്ക് പ്രതീക്ഷ തരുന്നു. മധു നീലകണ്ടന്റെ  ചായാഗ്രഹണം മികച്ച നിലവാരം പുലര്‍ത്തുമ്പോള്‍, കെവിന്‍ തോമസിന്റെ ചിത്ര സന്നിവേശം ചിത്രത്തിന് വേഗത പകരുവാന്‍ സഹായിച്ചിരിക്കുന്നു. ചിത്രത്തിനായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്, ഒരു പക്ഷെ ചിത്രത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ ഒരു ഘടകം പശ്ചാത്തല സംഗീതമാണ്. ഷിബു ചക്രകര്‍ത്തി വരികളെഴുതി ഗോപി സുന്ദറൊരുക്കിയിരിക്കുന്ന ഗാനങ്ങള്‍ ചിത്രത്തിന് ബാധ്യതയാണ് എന്ന് പറയാതെ വയ്യ. 

 മലയാളത്തിലെ മികച്ച പോലീസ് ത്രില്ലരുകളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമൊന്നുമല്ല മാസ്റ്റേഴ്സ്, ക്ലൈമാക്സ് ഒഴികെ ഒന്നും തന്നെ പ്രേക്ഷകര്‍ക്ക്‌ ബാധ്യതയാകുന്നില്ല. എന്നാല്‍ ക്ലൈമാക്സ് എല്ലാവര്ക്കും ദഹിച്ചുവെന്നു വരില്ല. എന്നാല്‍ പതിവ് വഴികളില്‍ നിന്ന് മാറി നടന്നു ഒരുക്കിയിക്കുന്ന ഒരു മികച്ച ചിത്രം തന്നെയാണിത്. ഒരു കുറ്റാന്വേഷണ ചിത്രത്തിന് വേണ്ട വേഗതയും പിരിമുരുക്കവുമെല്ലാം, ഈ ചിത്രം  പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നു.ഒരിക്കലും ഈ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല...

എന്‍റെ റേറ്റിംഗ് :  3.5/5.0

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.