Thursday, February 16, 2012

അനന്യയെ വെറുതെ വിട്ടു കൂടെ...?


മലയാള ചലച്ചിത്ര രംഗത്ത്‌ താരങ്ങള്‍ വിവാഹിതരാകുന്നത് പുതുമയുള്ള കാര്യമല്ല. അതുപോലെ ഗോസിപ്പുകള്‍ക്കും ഒരു പഞ്ഞവുമില്ല. താരങ്ങള്‍ വിവാഹിതരാകുമ്പോള്‍ മാധ്യമങ്ങള്‍ അതു ചര്‍ച്ച ചെയ്യാറുണ്ട്. സിനിമാ പ്രേക്ഷകര്‍ക്കിടയിലും അതു ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും അതു പരസ്യമായിരുന്നില്ല. സോഷ്യല്‍ മീഡിയയുടെ കടന്നു വരവോടെ, ഇപ്പോഴത്‌ ഒരു പടി കൂടി കടന്നു. എന്തും ഇതും ചര്‍ച്ച ചെയ്യപ്പെടുവാന്‍ നമുക്കിപ്പോള്‍ നവയുഗ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ബ്ലോഗുകള്‍, അങ്ങനെ പലതുമുണ്ട്. പക്ഷെ വളരെ വ്യത്യസ്തമായ ചില സംഭവ വികാസങ്ങളാണ് കുറച്ചു ദിവസമായി നാം ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ കണ്ടു വരുന്നത്. അത് നടി അനന്യയുടെ കല്യാണനിശ്ചയവുമായി ബന്ധപ്പെട്ടാണ്. അടുത്ത കാലത്ത് മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനന്യ. മലയാളത്തില്‍ മാത്രമല്ല, തമിഴിലും നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്തു ശ്രദ്ധ നേടിയ അനന്യയുടെ കല്യാണത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പെട്ടെന്നാണ് ലോകമറിഞ്ഞത്. തൃശൂര്‍കാരനായ ആഞ്ജനേയന്‍ എന്ന വ്യക്തിയുമായി അനന്യയുടെ വിവാഹനിശ്ചയം നടക്കുകയും, മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തു വരികയും ചെയ്തു. എന്നാല്‍ സൈബര്‍ ലോകത്ത് നിന്നും ഈ വിവാഹ നിശച്ചയ്തെ കുറിച്ച് പല വിധ അപവാദ പ്രചാരണങ്ങളും പുറത്തു വരുന്നു. അനന്യുടെയും അന്ജനെയന്റെയും ഫോട്ടോകള്‍ വച്ച് "കുരങ്ങന്‍റെ കയ്യില്‍ പൂമാല" എന്ന് പറഞ്ഞുള്ള വിലകുറഞ്ഞ തമാശകളെ അവഗണിക്കാമെങ്കിലും, അനന്യയെയും കുടുംബത്തെയും കുറിച്ച് വരുന്ന അപവാദങ്ങള്‍ അതിര് കടന്നു പോകുന്നു. ആഞ്ജനേയന്‍ വിവാഹിതനാണെന്നും വിവാഹ ബന്ധം വേര്‍പെടുതിയാണ് ഈ കല്യാണം നടക്കുന്നതെന്നും ഒരു കൂട്ടര്‍ എഴുതി വിട്ടു. അനന്യ വീട്ടു തടങ്കലിലാണെന്നും അനന്യയുടെ അച്ഛന് ഈ കല്യാണത്തില്‍ താല്പര്യമില്ലെന്നും മറ്റൊരു കൂട്ടര്‍. ചുരുക്കി പറഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ പല രീതിയിലുള്ള പ്രചാരണങ്ങള്‍ വന്നു തുടങ്ങി. നാലാം കിട മഞ്ഞ പത്രങ്ങള്‍ പടച്ചു വിടുന്നതിലും താണ നിലവാരത്തില്‍ കഥകള്‍ മെനയുവാനും, കമന്‍റുകള്‍ പാസാക്കുവാന്‍ യാതൊരു മടിയും കാണിക്കാതെ ചിലര്‍ വിലസിയപ്പോള്‍, മറൊരു കൂട്ടര്‍ യാതൊരു ഉളുപ്പിമില്ലാതെ അത് സ്വന്തം പ്രൊഫൈലില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. അനന്യ ഒരു സിനിമാതാരമാണ്. അവരുടെ ചിത്രങ്ങളെയും, അഭിനയത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാനും കമന്‍റുകള്‍ പറയുവാനും പ്രേക്ഷകരെന്ന നിലയില്‍ നമുക്ക് അവകാശമുണ്ട്‌. എന്നാല്‍ അവരുടെ വ്യക്തി ജീവിതത്തില്‍ കൈകടത്തുവാന്‍ ഒരുവനും അവകാശമില്ല. തലപുകഞ്ഞു ആലോചിച്ചു കഥകള്‍ മെനയുന്നവര്‍ അവര്‍ ചെയ്യുന്ന ക്രൂരതയെകുറിച്ചു അരല്പം പോലും ആലോചിക്കുന്നില്ല എന്നത് ദുഖകരമാണ്. ഇത്തരം തമാശകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും ഏല്‍പിക്കുന്ന മാനസികാഘാതം വളരെ വലുതാണ്‌. അത് കാണാതെ, വീണ്ടും വീണ്ടും ഇത്തരം സൃഷ്ടികള്‍ പടച്ചു വിടുന്നവരെ കാണുമ്പോള്‍ അറിയാതെ മനസ്സില്‍ ചോദിച്ചു പോകുന്നു. ഇവനൊന്നും അമ്മയും പെങ്ങളുമില്ലേ...!!!

ഒരു കാലത്ത് പൃഥ്വിരാജെന്ന നടനെതിരെയായിരുന്നു ഈ യുദ്ധം. അദ്ദേഹത്തെ ആക്ഷേപിക്കുവാന്‍ തുനിഞ്ഞിറങ്ങിയവരില്‍ ചിലരെ സൈബര്‍ പോലീസ് പിടികൂടിയതോടെ അതിനു തല്ക്കാലം ശമനമുണ്ടായി. പൃഥ്വിരാജു തന്നെ ഒരിക്കല്‍ പറയുകയുണ്ടായി, ഇവര്‍ എന്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന്. അവര്‍ക്കൊക്കെ ഒരു മനോസുഖം ലഭിക്കുമെന്നുള്ളതിനാല്‍ താന്‍ അതിനോട് പ്രതികരിക്കുന്നില്ല എന്നും. പക്ഷെ ഇവിടെ ആ പരിധിയും കടന്നു പോയിരിക്കുന്നു. വ്യക്തിഹത്യയും, അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും ശിക്ഷാര്‍ഹം തന്നെയാണ്. നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥിതിയില്‍, ഇത്തരം കാര്യങ്ങളില്‍ പരാതികൂടാതെ സ്വയം കേസെടുക്കുകയും ശിക്ഷാ നടപടികള്‍ ഉണ്ടാകുകയും ചെയ്താലേ ഇത്തരം ആളുകള്‍ സ്വയം നിയന്ത്രിക്കുകയുള്ളൂ. Freedom of Expression അല്ലെങ്കില്‍ ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അത് മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയും വേദനിപ്പിച്ചും ആവാന്‍ പാടില്ല. കബില്‍ സിബല്‍ മുന്നോട്ടു വച്ച 'സോഷ്യല്‍ മീഡിയ സെന്‍സറിംഗ്' എന്ന ആശയത്തോട് തത്വത്തില്‍ യോജിപ്പില്ലെങ്കിലും, ഇത്തരം നടപടികള്‍ കാണുമ്പോള്‍, അതുപോലൊന്ന് വേണമെന്ന് തന്നെ തോന്നുന്നു.

Friday, February 10, 2012

2011 ലെ മികച്ച മലയാള ചിത്രങ്ങള്‍


മലയാള സിനിന്മയെ സംബന്ധിച്ച് നല്ലൊരു വര്‍ഷമാണ് കടന്നു പോയത്‌. കഥയും തിരക്കഥയും താരങ്ങളായപ്പോള്‍, ഓര്‍മ്മിക്കാന്‍ നമുക്കൊരു പിടി ചിത്രങ്ങള്‍ കിട്ടി. എന്റെ അഭിപ്രായത്തില്‍ മലയാളത്തില്‍ 2011-ലിറങ്ങിയ പത്ത്‌ ചിത്രങ്ങള്‍ ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.
 

10. ഉറുമി  
ഒരു ഇടവേളക്കു ശേഷം മലയാളത്തിലേക്ക് എത്തിയ സന്തോഷ്‌ ശിവന്‍  പൃഥ്വിരാജിനെ നായകനാക്കി നിര്‍മ്മിച്ച  ചരിത്ര പ്രാധാന്യമുള്ള ചിത്രമായിരുന്നു ഉറുമി. ശങ്കര്‍ രാമകൃഷ്ണന്‍ കഥയും തിരക്കഥയും ഒരുക്കിയപ്പോള്‍, ഛായാഗ്രഹണം നിര്‍വഹിച്ചത് സന്തോഷ്‌ ശിവന്‍ തന്നെ. പൃഥ്വിരാജിനൊപ്പം പ്രഭുദേവ, ജനീലിയ, അമോല്‍ ഗുപ്ത, വിദ്യാ ബാലന്‍, തബു, നിത്യ മേനോന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.  ഒരു താരത്തിന്റെ സിനിമ എന്നതിനപ്പുറം, ഒരു കൂട്ടം വ്യക്തികളുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഉറുമി നമുക്ക് മുന്നിലെത്തിയത്,  ചരിത്ര സിനിമകള്‍ പലതു കണ്ട മലയാളികള്‍ക്ക് ഉറുമി വേറിട്ടൊരു ദൃശ്യാനുഭവമായിരിന്നു. കലാ മൂല്യത്തിലും ദൃശ്യമികവിലും മുന്നില്‍ നിന്ന ഉറുമിയാണ് പത്താം സ്ഥാനത്ത്.  


9. സിറ്റി ഓഫ് ഗോഡ്
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, റീമ കല്ലിങ്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രമായിരുന്നു സിറ്റി ഓഫ് ഗോഡ്. ഒരു നഗരത്തിലെ പല തട്ടുകളിലായി ജീവിക്കുന്ന ഒരു കൂട്ടം ആളുകളുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ ആകസ്മികമായി കേട്ട് പിണയുന്നതായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. ഒരു പശ്ചാത്തലത്തില്‍ നിന്നും മറ്റൊന്നിലേക്കു മാറുന്ന രീതിയിലുള്ള അവതരണം, ഒരു പക്ഷെ മലയാളികള്‍ക്ക് പുതുമ സമ്മാനിച്ചിരുന്നു. കാലാ കാലങ്ങളായി അനുവര്‍ത്തിച്ചു പോരുന്ന ആഖ്യാന ശൈലിയെ തള്ളി പറഞ്ഞു വ്യത്യസ്തമായ ഒരു അനുഭവം പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുവാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു. ഈ ചിത്രമാണ് ഒമ്പതാം സ്ഥാനത്ത്.


8. ചാപ്പ കുരിശ്‌
പലപ്പോഴും യുവത്വത്തിന്‍റെ സിനിമ എന്ന് നാം അവകാശപ്പെടുന്ന പല ചിത്രങ്ങളും അങ്ങനെ ആയിരുന്നില്ല. എന്നാല്‍ ചാപ്പ കുരിശ് അതില്‍ നിന്നും വ്യത്യസ്തമാകുന്നു, തികച്ചും ഒരു  യുവത്വത്തിന്‍റെ ചിത്രം. ഒരു നാണയത്തിലെ ചാപ്പയും കുരിശും പോലെ, ജീവിതത്തില്‍ രണ്ടു  തലങ്ങളില്‍ ജീവിക്കുന്ന രണ്ടു യുവാക്കളുടെ കഥയാണ് സമീര്‍ താഹിര്‍ ചിത്രത്തിലൂടെ പറയുന്നത്. ഫഹദ് ഫാസിലും വിനീത് ശ്രീനിവാസനുമാണ് ഈ ചിത്രത്തിലെ നായക വേഷത്തില്‍, റോമയും, രമ്യാ നമ്പീശനും നായികമാരാകുന്നു.  മലയാളത്തില്‍ ആദ്യമായി കാനന്‍ 7  ഡി കാമറ ഉപയോഗിച്ച് ചിത്രീകരിച്ച ചിത്രമാണ് ചാപ്പ കുരിശ്. മലയാളികള്‍ അധികം പരിചയിച്ചിട്ടില്ലാത്ത ദൃശ്യഭാഷയണ് 'ചാപ്പാക്കുരിശി'ല്‍ പരിചയപ്പെടുത്തുന്നത്. ഒരേ സമയം ദൃശ്യാ വിരുന്നും അതോടൊപ്പം ലാളിത്യവും സമ്മാനിക്കുന്ന ഈ ചിത്രമാണ് എട്ടാം സ്ഥാനത്ത്.



7. ബോംബെ മാര്‍ച്ച് 12
തിരകഥ രചയിതാവായ ബാബു ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബോംബെ മാര്‍ച്ച് 12 . മമ്മൂട്ടി ഉണ്ണി മുകുന്ദന്‍ റോമ തുടങ്ങിയവര്‍ പ്രധാന  വേഷത്തില്‍ അഭിനയിച്ച ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന വിഷയം തീവ്രവാദം എന്നത് തന്നെയാണ്. തീവ്രവും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥ അവതരിപ്പിച്ചിരിക്കുന്ന ശൈലി, കഥാഗതിയെ സംബന്ധിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ആകാംഷയുളവാക്കുന്നു. നല്ല തിരനാടകവും മമ്മൂട്ടി എന്ന നടന്‍റെ പക്വതയാര്‍ന്ന അഭിനയവും ഇതില്‍ കാണാം. ഈ ചിത്രമാണ് ഏഴാം സ്ഥാനത്ത്.



6. ആദാമിന്‍റെ മകന്‍ അബു
2010 ലെ ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചിത്രമെന്ന നിലയിലാണ് ആദാമിന്‍റെ മകന്‍ അബു നമുക്ക് മുന്നില്‍ എത്തിയത്. ഒരു പക്ഷെ ഈ അവാര്‍ഡുകള്‍ ലഭിച്ചിരുന്നില്ലെങ്കില്‍. ആരും കാണാതെ തീയേറ്ററില്‍ വന്നു പോയ ചിത്രമായി മാറിയേനെ ആദാമിന്‍റെ മകന്‍ അബു. ഹജ്ജിനായി മക്കക്കു പോക്ക് സ്വപ്നം കണ്ടു കഴിയുന്ന ദമ്പതികളുടെ കഥ പറയുന്ന ചിത്രം, വളരെ ലളിതമായി പച്ചയായ ജീവിതം വരച്ചു കാട്ടുന്നു. സലിം കുമാറിനോടൊപ്പം  മികച്ച അഭിനയുമായി ഒരു പടം നടീ നടന്മാര്‍, അതാണ്‌ സലിം അഹമ്മദിന്‍റെ ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നത്. ആറാം സ്ഥാനത്ത് നില്‍ക്കുന്നത് അബുവാണ്.



5. ഇന്ത്യന്‍ റുപ്പി
പ്രാഞ്ചിയേട്ടന് ശേഷം രഞ്ജിത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇന്ത്യന്‍ റുപ്പി. പൃഥ്വിരാജ് റീമ കല്ലിങ്കല്‍ തിലകന്‍ ടിനി ടോം തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. പണം പെരുമഴ പെയുന്ന ഭൂമിക്കച്ചവടങ്ങളിലേക്ക് സഞ്ചരിക്കുകയാണ് രഞ്ജിത് ഈ ചിത്രത്തിലൂടെ. പണത്തിനു കടലാസിന്റെ വില പോലുമില്ലതകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോഴും, അത്യാഗ്രഹത്തിന്റെ പേരില്‍ പണത്തിനു പിറകെ പായുന്ന യുവത്വത്തിന്‍റെ കഥ പറയുകയാണ്‌ ചിത്രം. ഒരു ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് കടന്നു വന്ന തിലകന്‍ തന്നെയാണ് ഈ ചിത്രത്തിലെ താരം. ഒരു മികച്ച ചിത്രം, കലാ മൂല്യമുള്ള ചിത്രം, അതാണ്‌ ഇന്ത്യന്‍ റുപ്പി. ആ ചിത്രമാണ് അഞ്ചാം സ്ഥാനത്ത്.



4. ബ്യൂട്ടിഫുള്‍
അനൂപ്‌ മേനോന്‍ തിരക്കഥയെഴുതി വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്യൂട്ടിഫുള്‍. ജയസൂര്യ അനൂപ്‌ മേനോന്‍ മേഘ്ന രാജ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍, ശരീരം തളര്‍ന്നെങ്കിലും ജീവിതത്തെ പോസിറ്റീവായി കാണുന്ന ഒരാളുടെ കഥയാണ് പറയുന്നത്. കാമ്പുള്ള തിരക്കഥയും അര്‍ത്ഥവത്തായ സംഭാഷണങ്ങളും അതിമനോഹര ഗാനങ്ങളും ഒത്തു ചേര്‍ന്ന ഈ ചിത്രം പ്രേക്ഷകരെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചത്. വളരെ ലളിതമായി ഒരു കഥ എങ്ങനെ പറയാമെന്നു നമ്മെ കാണിച്ചു തന്നെ ബ്യൂട്ടിഫുള്‍ നാലാം സ്ഥാനത്ത്.



3. സോള്‍ട്ട് ന്‍ പെപ്പര്‍
നല്ല ഭക്ഷണം എന്നും മലയാളിയുടെ ഒരു ദൌര്‍ബല്യമാണ്. മലയാള സിനിമയില്‍ ഇത് വരെ ആരും കൈവക്കാത്ത ഈ പ്രമേയവുമായാണ് സോള്‍ട്ട് ന്‍ പെപ്പര്‍ നമ്മെ തേടി എത്തിയത്. നവാഗതരായ ശ്യാം പുഷ്കരനും ദിലീഷ് നായരും തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെതത് ആഷിക് അബുവായിരുന്നു. ലാല്‍, ശ്വേത മേനോന്‍, ബാബു രാജ്, ആസിഫ് അലി, മൈഥിലി തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം മലയാളികള്‍ക്ക് ഒരു സദ്യ തന്നെയാണ് നല്‍കിയത്. ഭക്ഷണത്തിലെ അഭിരുചികളിലൂടെ പുരോഗമിക്കുന്ന ഒരു പ്രണയ കഥ, വളരെ ലളിതമായി എന്നാല്‍ ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളോടെ പാകം ചെയ്തെടുത്തപ്പോഴാണ് ഈ ചിത്രം പിറവി കൊണ്ടത്. മലയാളത്തില്‍ ഒരു ട്രെന്‍ഡ് സെറ്ററായി  മാറിയ സോള്‍ട്ട് ന്‍ പെപ്പറാണ് മൂന്നാം സ്ഥാനത്ത്. 



2. ട്രാഫിക്‌
2010 ലെ നിരാശകളില്‍ നിന്നും കരകയറ്റുന്ന തുടക്കം മലയാള സിനിമക്ക് നല്‍കിയ ചിത്രമായിരുന്നു ട്രാഫിക്ക്. 2011 ലെ ആദ്യ ചിത്രം ഇരുകയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത് . രാജേഷ് പിള്ള എന്ന സംവിധായകനും ബോബി-സഞ്ജയ് എന്നീ തിരകഥ രചയിതാക്കളും ചേര്‍ന്നാണ് ട്രാഫിക്ക് നമുക്ക് മുന്നില്‍ എത്തിച്ചത്. ശ്രീനിവാസന്‍, അനൂപ്‌ മേനോന്‍, വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങി വളരെയധികം അഭിനേതാക്കള്‍ ഈ ചിത്രത്തിലുണ്ട്. മലയാളത്തിലെ റോഡ് മൂവി ത്രില്ലര്‍ എന്ന ഗണത്തിലേക്കാണ് ട്രാഫിക്ക് എത്തിയത്. മലയാളിക്ക് പുതുമ സമ്മാനിച്ച മള്‍ട്ടി ലീനിയര്‍ അവതരണമായിരുന്നു ഇതിന്‍റെ ഹൈലൈറ്റ്. കഥയും തിരക്കഥയും താരമായ ഈ ചിത്രമാണ് രണ്ടാം സ്ഥാനത്ത്.



1. മേല്‍വിലാസം
സൂര്യ കൃഷ്ണമൂര്‍ത്തിയുടെ  മേല്‍വിലാസം എന്ന നാടകത്തെ ആധാരമാക്കി മാധവ് രാംദാസ് സംവിധാനം ചെയ്ത ചിത്രമാണിത്. സുരേഷ് ഗോപി, പാര്‍ഥിപന്‍, തലൈവാസല്‍ വിജയ്, കക്കരവി, കൃഷ്ണകുമാര്‍, അശോകന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കള്‍. നാല് ചുവരുകള്‍ക്കുള്ളില്‍ നടക്കുന്ന ഒരു പട്ടാള കോടതി വിചാരണയുടെ കഥയാണ് ചിത്രം പറയുന്നത്.വെറും പത്തു ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം, മനോഹരമായ തിരക്കഥ കൊണ്ടും, മനോഹരമായ ദൃശ്യസന്നിവേശവും ആഖ്യാനം കൊണ്ടും പ്രേക്ഷക മനസ്സിലേക്ക് ചിന്തകളുടെ വേലിയേറ്റം തന്നെ നടത്തി. പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടു ഒരു അതി മനോഹരമായ ദൃശ്യകാവ്യം, അതാണ്‌ മേല്‍വിലാസം, പക്ഷെ ജനങ്ങള്‍ ഇതിനു വേണ്ടത്ര പിന്തുണ നല്‍കിയില്ല എന്നുള്ള ദുഃഖം കൂടി ഈ അവസരത്തില്‍ ഞാന്‍ പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു.



വിടെ പരാമര്‍ശിക്കപ്പെടാതെ പോയ ചില ചിത്രങ്ങള്‍ ഉണ്ട്. ഓര്‍മ്മ മാത്രം, ജനപ്രിയന്‍, പ്രണയം, വീട്ടിലേക്കുള്ള വഴി മുതലായവ... മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നല്ല വര്‍ഷമാണ്‌ കടന്നു പോയത്. 2012 ഉം അത് പോലെ നല്ല ചിത്രങ്ങള്‍ തരട്ടെ എന്ന് ആശംസിക്കുന്നു...

Thursday, February 9, 2012

സ്പാനിഷ് മാസാല (Spanish Masala)


ലാല്‍ ജോസ് എന്നും മലയാള സിനിമയ്ക്ക് ഒരു മിനിമം ഗ്യാരണ്ടിയുടെ മറ്റൊരു പേരാണ്. പ്രേക്ഷകര്‍ക്ക്‌ പുതുമകള്‍ സമ്മാനിക്കുക എന്നത് ലാല്‍ ജോസില്‍ നിന്നും എന്നും പ്രതീക്ഷിക്കപ്പെടുന്ന ഒരു കാര്യമാണ്. ഒരു ഇടവേളക്കൊടുവില്‍ ലാല്‍ ജോസും, ദിലീപും ഒന്നിക്കുന്ന ചിത്രമാണ് സ്പാനിഷ് മസാല. പൂര്‍ണ്ണമായി തന്നെ സ്പെയിനില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, വിനയാപ്രസാദ്, നെല്‍സണ്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. ആസ്ട്രിയക്കാരിയായ ദാനിയേല കിചെരിയാണ് നായിക. കാളപ്പോരും ടോമാട്ടീനോയും ഒക്കെ കഥയുടെ ഭാഗമാകുമ്പോള്‍ ഒരു തൃകോണ പ്രേമ കഥയാണ് ലാല്‍ ജോസ് ഈ ചിത്രത്തിലൂടെ പറയുന്നത്. ബിഗ്‌ സ്ക്രീന്‍ സിനിമാസിന്‍റെ ബാനറില്‍ നൌഷാദാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സ്റ്റേജ് ഷോകള്‍ അവതരിപ്പിക്കാനായി സ്പെയിനില്‍ എത്തുന്ന ചാര്‍ളി (ദിലീപ്), ജോലി വിസ ഇല്ലാതെ മുങ്ങുന്നു. മലയാളമല്ലാതെ ഒരു ഭാഷയും അറിയാത്ത ചാര്‍ളി, ഒരു മലയാളിയുടെ ഹോട്ടലില്‍ ദോശയുണ്ടാക്കുന്ന ജോലി തരപ്പെടുത്തുന്നു. എനാല്‍  അവിടെ ചാര്‍ളി ഉണ്ടാക്കുന്ന 'സ്പാനിഷ് മസാല' എന്ന ദോശ ചാര്‍ളിയെ എത്തിപ്പെടുന്നത്, ഇന്ത്യയിലെ മുന്‍ സ്പെയില്‍ അംബാസിഡറുടെ വീട്ടിലാണ്. അംബാസിഡറുടെ മകള്‍ കമീലയുടെ നിര്‍ദ്ദേശ പ്രകാരം, മാനേജര്‍ മേനോന്‍ (ബിജു മേനോന്‍) ആണ് ചാര്‍ളിയെ അവിടെ എത്തിക്കുന്നത്. കാമുകന്‍ രാഹുല്‍ (കുഞ്ചാക്കോ ബോബന്‍) മരിച്ച സങ്കടത്തില്‍ ജീവിക്കുന്ന അന്ധയാ കമീലയെ പെട്ടെന്ന് തന്നെ പൊടി നമ്പരുകളുമായി ചാര്‍ളി കയ്യിലെടുക്കുന്നു. സ്വന്തം അച്ഛനുമായി അകന്നു കഴിയുന്ന കമീലയെ, ചാര്‍ളി അച്ഛനുമായി ഒന്നിപ്പിക്കുന്നു. അതിനിടയില്‍ കമീലയുടെ അച്ഛന്‍ മരണപ്പെടുന്നു. തുടര്‍ന്നു ചാര്‍ളിയുടെയും കമീലയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

ബെന്നി.പി.നായരമ്പലമാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ലാല്‍ ജോസും ബെന്നിയും നമുക്ക് സമ്മാനിച്ചിട്ടുള്ള സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ചാന്തുപൊട്ട്. അത് കൊണ്ടു തന്നെ ചിത്രത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകള്‍ വളരെ വലുതാണ്‌. അവിടെയാണ് ബെന്നി നമ്മെ അല്പം നിരാശപ്പെടുത്തുന്നത്. കഥയിലെ പുതുമ എന്നത്, ഇത് സ്പെയിനില്‍ സംഭവിക്കുന്നു എന്നതില്‍ ഒതുങ്ങുന്നു എന്നതാണ് സങ്കടകരമായ വസ്തുത. ഇത്തരം പ്രമേയങ്ങള്‍ നാം ഒട്ടനവധി തവണ കണ്ടതാണ്. അത് കൊണ്ടു തന്നെ കഥയിലെ ട്വിസ്റ്റുകള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് തന്നെ. പക്ഷെ തിരക്കഥ നമ്മെ മുഷിപ്പിക്കുന്നില്ല എന്നത് എടുത്തു പറയുവാന്‍ ആഗ്രഹിക്കുന്നു. അത്യാവശ്യം സാന്ദര്‍ഭികമായ തമാശകള്‍ ഉള്‍പ്പെടുത്തി പ്രേക്ഷകരെ തീയെറ്റരുകളില്‍ പിടിച്ചിരുത്തുവാന്‍ ബെന്നിക്ക് കഴിയുന്നുണ്ട്. 

അധികം അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒന്നുമില്ലാത്ത ചിത്രങ്ങളില്‍, അഭിനേതാക്കളെല്ലാം തന്നെ നല്ല അഭിനയം കാഴ്ച വച്ചിരിക്കുന്നു. ദിലീപ് ചാര്‍ളിയെ നന്നായിയ അവതരിപ്പിച്ചപ്പോള്‍ കമീല എന്ന നായിക കഥാപാത്രത്തെ ഡാനിയേല ഒരു പരിധി വരെ നന്നാക്കി. ബിജു മേനോനും വിനയാപ്രസാദും തങ്ങളുടെ കഥാപാത്രങ്ങളെ നന്നക്കിയപ്പോള്‍, ചിത്രത്തില്‍ കയ്യടി വാങ്ങിയത് നെല്‍സണ്‍ അവതരിപിച്ച കുശിനിക്കാരനായിരുന്നു. മലയാള സിനിമയിലെ ഇന്നത്തെ അവസ്ഥയില്‍, സുരാജ് വെഞ്ഞാറമൂടു ചെയ്യേണ്ടിയിരുന്ന കഥാപാത്രമായിരുന്നു അത്. എന്നാല്‍ സധൈര്യം അതൊരു പുതുമുഖത്തെ ഏല്‍പ്പിക്കാന്‍ ലാല്‍ ജോസ് കാണിച്ച ചങ്കൂറ്റം അഭിനന്ദിക്കപ്പെടെണ്ടത് തന്നെ. നെല്‍സണ്‍ ആ കഥാപാത്രത്തെ മികച്ചതാക്കുക തന്നെ ചെയ്തു. കുഞ്ചാക്കോ ബോബന്റെ രാഹുല്‍ എന്ന കഥാപാത്രത്തെ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. അഭിനയം ശരാശരിക്കു മുകളില്‍ നില്‍ക്കുന്നു എന്നത് ചിത്രത്തിന്‍റെ പ്ലസ് പോയിന്റായി കരുതാം.
 
സംവിധായകന്‍ എന്ന നിലയില്‍ ലാല്‍ ജോസിനു കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലായിരുന്ന ചിത്രമായിരിക്കണം സ്പാനിഷ് മസാല. ശുഷ്കമായ തിരക്കഥയില്‍ പ്രത്യേകമായി ഒന്നും തന്നെ ചെയ്യുവാനില്ല എന്ന് പറയാം ലളിതമായി. സ്പെയിനിലെ മനോഹരമായ കാഴ്ചകള്‍ ചിത്രത്തില്‍ ഇടതടവില്ലാതെ ഉണ്ട്, കാളപ്പോരും ടോമാട്ടീനോയുമെല്ലാം ചിത്രത്തില്‍ നമുക്ക് കാണാം. അതിനു ലോകനാഥന്റെ ചായാഗ്രഹണം നന്നായി സഹായിച്ചിരിക്കുന്നു. രഞ്ജന്‍ എബ്രഹാമിന്റെ ചിത്ര സംയോജനം കഥയുടെ ഗതിയെയും ഒഴുക്കിനെയും ഒട്ടും ബാധിക്കാത്ത രീതിയിലായി എന്ന് നിസ്സംശയം പറയാം. ചിത്രത്തിന്‍റെ സാങ്കേതിക വിഭാഗം പ്രേക്ഷകരെ നിരാഷപ്പെടുതുന്നില്ല. ആര്‍.വേണുഗോപാലിന്റെ വരികള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് ലാല്‍ ജോസിന്റെ സ്ഥിരം സംഗീത സംവിധായകനായ വിദ്യാസാഗറാണ്. എന്നാല്‍ ആ സ്ഥിരം മാജിക്ക് ആവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല എന്ന് വേണം കരുതാന്‍. പാട്ടുകള്‍ നമ്മെ ആകര്‍ഷിക്കുന്നില്ല എന്ന് മാത്രമല്ല നിരാശപ്പെടുത്തുന്നു.

ലാല്‍ ജോസ് മാജിക്ക് ഈ ചിത്രത്തില്‍ ഇല്ല. പക്ഷെ തിരക്കഥയുടെ ന്യൂനതകള്‍ക്കപ്പുറം, കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു ചിത്രം. മിനിമം ഗ്യാരണ്ടിയുടെ വക്താവില്‍ നിന്നും ഒരു മിനിമം ഗ്യാരണ്ടി ചിത്രം. അതാണ്‌ സ്പാനിഷ് മസാല. പിന്നെ ഈ കഥ പറയാന്‍ സ്പെയിന്‍ വരെ പോകനമായിരുന്നോ ലാലു സാറേ എന്നാരെങ്കിലും ചോദിച്ചാല്‍, അങ്ങനെ നമ്മള്‍ സിനിമ മാത്രമല്ലല്ലോ, സ്പെയിനും കൂടി കണ്ടില്ലേ എന്ന് വേണമെങ്കില്‍ പറയാം.

എന്റെ റേറ്റിംഗ്: 3 /5

Wednesday, February 8, 2012

സരോജ് കുമാറിലൂടെ നാം ചര്‍ച്ച ചെയ്യേണ്ടതെന്ത്?


നവാഗതനായ സജിന്‍ രാഘവന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ അദ്ദേഹത്തെ തന്നെ നായകനാക്കി സംവിധാനം ചെയ്ത പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ എന്ന ചിത്രം ഇപ്പോള്‍ സിനിമാ ആസ്വാദകരുടെ ഇടയിലും സിനിമാ രംഗത്തും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കയാണ്. സിനിമക്കുളിലെ കഥ പറഞ്ഞ ചിത്രമായ ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. സിനിമാ രംഗത്തെ മോശം പ്രവണതകളെ കണക്കറ്റു പരിഹസിച്ച ഉദയനാണ് താരത്തിലെ സരോജ് കുമാറെന്ന കഥാപാത്രമാണ് ഈ ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍. സരോജ്കുമാറിന് മാനസാന്തരം വരുന്നിടത്താണ് 'ഉദയനാണ് താരം' അവസാനിക്കുന്നത്. എന്നാല്‍ പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ എന്ന ചിത്രത്തില്‍ സരോജ് കുമാര്‍ സിനിമ അടക്കി ഭരിക്കുന്ന സൂപ്പര്‍ താരമാണ്. എന്നാല്‍ പ്രേക്ഷകര്‍ വാനോളം പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയ  ഈ ചിത്രം  പുറത്തിറങ്ങിയപ്പോള്‍ അത് മോഹന്‍ ലാല്‍ എന്ന നടനെതിരെയുള്ള ഒളിയമ്പുകള്‍ മാത്രം നിറച്ചതാണെന്നും, അദ്ദേഹത്തെ മനപൂര്‍വ്വം കരിവാരി തേക്കാന്‍ ശ്രീനിവാസന്‍ ഇറക്കിയ ചിത്രമാണെന്നും പരാതി ഉയര്‍ന്നു. എന്തും ഇതും ഏറ്റുപിടിക്കുന്ന ഫാന്‍സുകാര്‍ ചിത്രത്തിനെതിരെ രംഗത്ത്‌ വന്നു.

ചിത്രത്തിന്റെ പ്രമേയത്തിനും ഉദ്ദേശ ശുദ്ധിക്കും അപ്പുറം അതിലെ രൂക്ഷമായ പരിഹാസ ശരങ്ങളാണ് ശ്രദ്ധ നേടിയത്. ഒരു നാള്‍ വരും എന്ന ചിത്രത്തിന്റെ പരാജയം മോഹന്‍ ലാലിനെയും ശ്രീനിവാസനെയും അകറ്റി എന്നും, ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ മോഹന്‍ ലാല്‍ വിസമ്മതിച്ചത് കാരണം, മോഹന്‍ ലാലിനെ അധിക്ഷേപിക്കാന്‍  ശ്രീനിവാസന്‍ മനപൂര്‍വ്വം ഉണ്ടാക്കിയ ചിത്രമാണിതെന്നും പല കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നു. എന്നാല്‍ മലയാള സിനിമയിലെ മോശം പ്രവണതകളെ വിമര്‍ശിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ എന്നും മോഹന്‍ ലാലിനെ ടാര്‍ഗറ്റ് ചെയ്യേണ്ട കാര്യം തനിക്കില്ല എന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. അതിനിടയില്‍ മോഹന്‍ ലാലിന്റെ വിശ്വസ്തും (ബിനാമി) ഡ്രൈവറുമായ ആന്റണി പെരുമ്പാവൂര്‍ ചിത്രത്തിന്റെ ക്യാമറാ മാന്‍ എസ്.കുമാറിനെ വിളിച്ചു ഭീഷണിപ്പെടുത്തിയത് വാര്‍ത്തയായി. ശ്രീനിവാസനെതിരെ സന്തോഷ്‌ പണ്ടിറ്റിനെ വച്ച് ചിത്രം ചെയ്യുമെന്ന് വരെ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞുവത്രേ. എന്തും ഏറ്റു പിടിക്കുന്ന സന്തോഷ്‌ പണ്ടിട്റ്റ്, ആന്റണി പെരുമ്പാവൂര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അഭിനയിക്കാന്‍ താന്‍ തയാറാണെന്ന് പരസ്യമായി പറഞ്ഞുവെങ്കിലും ആരും അതിലേക്ക് ശ്രദ്ധയൂന്നാതിരുന്നത് ഭാഗ്യമായി.

മലയാള സിനിമയുടെ മുഖം തന്നെ മാറി മറിച്ച വര്‍ഷമായിരുന്നു കടന്നു പോയത്. നാം കഴിഞ്ഞ വര്‍ഷം നേടിയതൊക്കെ അപകടപ്പെടുത്തുന്ന നിലയിലാണ് ഇക്കൊല്ലം കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. യാദൃശ്ചികമോ അല്ലാതെയോ ഇതിന്‍റെ കാരണങ്ങളും സരോജ് കുമാര്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ പലതും ഒന്നാണ്, അല്ലെങ്കില്‍ അവയുടെ മൂലകാരണങ്ങള്‍ ഒന്നാണ് എന്നത് മലയാളി പ്രേക്ഷകര്‍ക്കും സിനിമാ രംഗത്തുള്ളവര്‍ക്കും പകല്‍ പോലെ വ്യക്തമായ വസ്തുതയാണ്. അപ്പോള്‍ പിന്നെ അതിനു നേരെ നാം മുഖം മറച്ചു പിടിക്കേണ്ട കാര്യമില്ല. ദൌര്‍ഭാഗ്യവശാല്‍ നമ്മുടെ മാധ്യമങ്ങള്‍ അതിന്റെ സെന്‍സെഷണല്‍ വാര്‍ത്താ വശം മാത്രം ചര്‍ച്ച ചെയ്തപ്പോള്‍ ആ ചിത്രത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ വിസ്മരിക്കപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. സൂപ്പര്‍ താരങ്ങള്‍ സിനിമാ ലോകത്തെ നിയന്ത്രിക്കുമ്പോള്‍, അവര്‍ക്കായി, അവരുടെ താര പദവി നില നിര്‍ത്താനായി കഥകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍, നല്ല സിനിമകള്‍ മലയാളത്തില്‍ മാത്രം ഉണ്ടാകുന്നില്ല എന്ന് വിലപിക്കുന്നവര്‍, യഥാര്‍തത്തില്‍ അന്വേഷിക്കേണ്ടത് അതിലെ യഥാര്‍ത്ഥ കാരണങ്ങളെയാണ്.  മലയാള സിനിമയിലെ അത്തരം പ്രവണതകളെയും, പ്രേക്ഷകര്‍ കാണാതെ പോകുന്ന പിന്നാമ്പുറ കഥകളിലേക്കും തിരിച്ചു പിടിക്കുന്ന ഒരു കണ്ണാടിയാണ് സരോജ് കുമാറെന്ന ചിത്രം. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും, സ്വയം വിമര്‍ശനാത്മകമായി മലയാള സിനിമാ പ്രവര്‍ത്തകര്‍ ചിന്തിച്ചു തുടങ്ങുമ്പോഴേ മലയാള സിനിമയ്ക്ക് ഈ പടുകുഴിയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടാകൂ. സരോജ് കുമാര്‍ എന്ന ചിത്രം ഒരു മാറ്റമു ണ്ടാ ക്കുന്ന ചിത്രമാണെന്ന് അവകാശപ്പെടാന്‍ ഞാനൊരു മണ്ടനല്ല. പക്ഷെ നാമിതിന്‍റെ പ്രസക്തി തീര്‍ച്ചയായും ചര്‍ച്ച ചെയ്യുക തന്നെ വേണം.

സരോജ് കുമാരിലെ ഒരു രംഗം പരിശോധിക്കാം. സരോജ് കുമാറിന് കേണല്‍ പദവി ലഭിക്കുമ്പോള്‍ വിളിക്കുന്ന പത്ര സമ്മേളനത്തില്‍, തനിക്കു ലഭിച്ച അംഗീകാരത്തെ കുറിച്ച് പറയുന്ന സരോജ കുമാറിനോട്, അയാളുടെ ഏറ്റവും പുതിയ ചിത്രമായ 'വെക്കടാ വെടി'യെ കുറിച്ച് ഒരു പത്രക്കാരി ചോദിക്കുന്നുണ്ട്, "പദ്മശ്രീയും ഡോക്ടറും കേണല്‍ പടവിയുമൊക്കെ ലഭിച്ച ഒരു നടന്‍ ചെയ്യാവുന്ന ഒരു ചിത്രമാണോ അതെന്ന്, സമൂഹത്തോട് ഒരു പ്രതിബദ്ധതയും ഇല്ലേ എന്ന്". അതിനുള്ള മറുപടിയായി സരോജ് കുമാര്‍ പറയുന്നത്, സിനിമയും കേണലും വേറെ എന്നാണു. അപ്പോള്‍ പത്രക്കാരി ഓര്‍മ്മിപ്പിക്കുന്നുണ്ട്, സിനിമയില്‍ അഭിനയിച്ചത് കൊണ്ടു മാത്രമാണ് ഈ പടവികളൊക്കെ ലഭിച്ചത് എന്ന്. പലപ്പോഴും, നാം ആരാധിക്കുന്ന മഹാനടന്മാര്‍ അവരുടെ കഴിവിനെ പോലും കൊഞ്ഞനം കുത്തുന്ന ചില ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ നാം  മലയാളികള്‍ അറിയാതെ അവരോടു ചോദിച്ചു പോകുന്ന ഒരു ചോദ്യമല്ലേ അത്?  കാശു കൊടുത്ത് തീയേറ്ററില്‍ കയറുന്ന പ്രേക്ഷകരില്‍ പലരും ഈ ചോദ്യങ്ങള്‍ തങ്ങളുടെ മനസിലെങ്കിലും ചോദിച്ചു പോകുന്നുണ്ട്. സരോജ് കുമാറെന്ന ചിത്രം ചര്‍ച്ച ചെയ്യപെടെണ്ടത് ഈ ഒരു വീക്ഷണ കോണിലാണ്, അല്ലാതെ ആര്‍ക്കും ഗുണം ചെയ്യാത്ത ചര്‍ച്ചകളിലൂടെയല്ല.. സരോജ് കുമാറിനെകുറിച്ചുള്ള ചര്‍ച്ചകള്‍ എത്തി നില്‍ക്കുന്നത് മോഹന്‍ ലാല്‍ എന്ന സൂപ്പര്‍ സ്റ്റാര്‍-ഇല്‍ മാത്രമാണ്. മോഹന്‍ ലാലിനെ ആക്ഷേപിച്ചു എന്ന് പറയുന്നവര്‍ മനസ്സിലാക്കേണ്ടത്, ആരും വിമര്‍ശനത്തിനതീതരല്ല എന്ന കാര്യമാണ്. മലയാളസിനിമയിലെ പൊങ്ങച്ചങ്ങളെ വിമര്‍ശിക്കുന്ന തരത്തിലുള്ള സറ്റയര്‍ മാത്രമാണ് സരോജ് കുമാര്‍... അതിനെ അതിന്‍റെ ശരിയായ രീതിയില്‍ വിലയിരുത്തി ചര്‍ച്ച ചെയ്‌താല്‍, ഒരു പക്ഷെ മലയാള സിനിമയിലെ പല മോശം പ്രവണതകളെയും ഇല്ലാതാക്കാന്‍ കഴിഞ്ഞേക്കും.. പക്ഷെ അങ്ങനെയുള്ള സാധ്യതകള്‍ ഒരു സ്വപ്നം മാത്രമാണ് എന്ന് അടിവരയിട്ടുകൊണ്ടാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌ എന്ന് വ്യക്തം... അപ്പോള്‍ പിന്നെ നാം ഇനിയും സന്തോഷ്‌ പണ്ഡിറ്റ്‌മാരെ കാണേണ്ടിയും സഹിക്കേണ്ടിയും വരും.. നമ്മുടെ തലവര...!!!

മമ്മൂട്ടി:ഭാഷയും ദേശവും- വിധേയന്റെ ശബ്ദം;അധീശന്റെയും ( ഭാഗം പതിനൊന്ന്‍)

'ടേയ്...ഇല്ലി ബാരോ ബഡ്ഡിമകനേ'

തൊമ്മിയെന്ന വയനാടന്‍ കുടിയേറ്റകര്‍ഷകന്റെ അപകര്‍ഷതകളിലേക്ക് സാഡിസത്തിന്റെയും അസഹിഷ്ണുതയുടെയും വിത്തെറിഞ്ഞുവീഴുന്ന ഈ പട്ടേലര്‍ശബ്ദം വിധേയന്‍ എന്ന സിനിമയുടെ ആദ്യസംഭാഷണവും ചിത്രത്തിന്റെ ഭാഷാസവിശേഷതയിലേക്കള്ള കൈചൂണ്ടിയുമായിരുന്നു. സക്കറിയയുടെ 'ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലിനെ ആധാരമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഭാസ്‌കരപട്ടേലര്‍ എന്ന ദക്ഷിണകര്‍ണാടകക്കാരനായി മമ്മൂട്ടിയും തൊമ്മിയായി എം ആര്‍ ഗോപകുമാറുമാണ് വേഷമിട്ടത്. ഒരു വെടിയുണ്ടപോലെ പട്ടേലര്‍ ഉതിര്‍ക്കുന്ന ശബ്ദത്തിന്റെ പ്രതിഫലനവും പ്രതികരണത്തുടര്‍ച്ചയും തൊമ്മിയില്‍ ദര്‍ശിച്ച ശേഷം മാത്രമാണ് നാം പട്ടേലരെ ആദ്യമായി സ്‌ക്രീനില്‍ കാണുന്നത്. ഈ ചിത്രത്തില്‍ ഭാസ്‌കരപട്ടേലര്‍ രണ്ടുതരം സംഭാഷണശൈലികള്‍ക്കാണ് വക്താവാകുന്നത്. തനതുജനതയോടുള്ള ആശയവിനിമയത്തിനുപയുക്തമാക്കുന്ന ഭാഷയാണ് അതില്‍ ഒന്ന്;

പട്ടേലര്‍ -സരോജാ ,നോടെ പുട്ടാ ബന്താ.'' (സരോജാ,ഇതാ നമ്മുടെ മോന്‍.). നന്നമക കൂനൂര്‍ നല്ലി ഓദിദ്ദുസാഗു. ഇന്നു ഇല്ലെല്ലാദ്രു,ദിനാഹോ ഗിബറോ സ്‌കൂല്‍ഗേ സേര്‍സോണാ (എന്റെ മോന്‍ കൂനൂരില്‍ പഠിച്ചതോക്കെ മതി. ഇനി ഇവിടുന്നു പോയി വരാവുന്ന വല്ല സ്‌കൂളിലും ചേര്‍ക്കാം.)

അളിയന്‍ - ഹാഗേ ഹെളീേ്രദ അവനഭവിഷ്യകൂടാ നാവു നോടു ബേഡേ ? പുട്ടാ എല്ലാറജകളല്ലു ബര്‍ത്തിദാനല്ലാ. (പക്ഷേ അവന്റെ ഭാവി കൂടി നമ്മള്‍ നോക്കണ്ടേ. അവന്‍ എല്ലാ അവധിക്കും വരുന്നുണ്ടല്ലോ.)

അതേസമയം പ്രദേശവാസികളുമായി ഇടപഴകുമ്പോള്‍ പട്ടേലരുടെ ഭാഷ പ്രകടമായിത്തന്നെ മാറുന്നു. അത് കന്നടത്തിന്റെയും തുളുവിന്റെയും മലയാളത്തിന്റെയും ഭാഷാംശങ്ങള്‍, ഉച്ചാരണരീതിയിലെങ്കിലും, കൂടിച്ചേര്‍ന്നതാകുന്നു.
ഭാര്യയെ കൊല്ലാനുള്ള തീരുമാനം പട്ടേലര്‍ തൊമ്മിയോടു പറയുന്ന സന്ദര്‍ഭം ശ്രദ്ധിക്കുക

പട്ടേലര്‍ -എടാ ഞാനു നിന്റെ സരോജാക്കയെ കൊല്ലാനു പോകുന്നു.
തൊമ്മി - അരുതേ...അയ്യോ യജമാനരേ.
പട്ടേലര്‍ - നീ കൂടെ വേണം.
തൊമ്മി - അയ്യോ. എന്തിനാ യജമാനരേ അവരെ കൊല്ലുന്നത്.? നല്ല അക്കയല്ലേ അവര്‍
പട്ടേലര്‍ - അവളുടെ ഉപദേശ കേട്ടു ഞാനു മടുത്തു. എന്നെ ആരും ഉപദേശിക്കുന്നത് എനിക്ക് ഇഷ്ട ഇല്ല. നിനക്കറിഞ്ഞുകൂടേ. ഞാനു എനിക്കു തോന്നിയതുപോലെ ജീവിക്കും.
തൊമ്മി - അയ്യോ യജമാനരേ ! അക്കയെ എന്തിനാ കൊല്ലുന്നത്. അവര്‍ ഒരു വഴക്കും ഉണ്ടാക്കാറില്ലല്ലോ.
പട്ടേലര്‍ - അപകട ഉണ്ടായതുപോലെ വരുത്തണം. ഞാനു തോക്കുനിറക്കുന്നതുപോലെ ഇരിക്കും. അപ്പോളൂ നീ അവളെ ദിണ്ണയിലേക്കു വിളിക്കണം. അബദ്ധത്തില് വെടി തീരും പോലെ സംഭവിക്കും. ഞാനു വെടിവച്ചതാണെന്ന് ്‌വളു അറിയാനു പാടില്ല. ആ സങ്കടത്തില് അവളു മരിക്കരുത്. നീ സങ്കടപ്പെടണ്ട.. അവളുക്കൊരപകട വന്നതായി കരുതിയാലു മതി. നീ സാക്ഷി പറയണം. അവളുടെ ആങ്ങളമാരു അത്ര ശരിയല്ല.

തുളുനാട്ടുകാരനായ ഒരാള്‍ കന്നടവും തുളുവും മലയാളവും ഒരുപോലെ സംഭാഷണപ്രധാനമായ സാമൂഹ്യക്രമത്തില്‍ ബോധപൂര്‍വ്വം മലയാളം സംസാരിക്കവാന്‍ ശ്രമിക്കുമ്പോഴുള്ള ഭാഷയാണ് പട്ടേലരുടേത്. കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ വിപുലമായ ഭാഷ. ദ്രാവിഡഗോത്രത്തില്‍പ്പെട്ട തുളുഭാഷ തെക്കന്‍ കര്‍ണ്ണാടകത്തിലെ കല്യാണഗിരിപ്പുഴയുടെയും വടക്കന്‍ മലബാറിലെ ചന്ദ്രഗിരിപ്പുഴയുടെയും മധ്യേയുള്ള പ്രദേശത്തെ എട്ടുലക്ഷത്തോളം ജനങ്ങളുടെ വാമൊഴിയാണ്. ഇവിടെ നടന്നുവരുന്ന ഭാഷാപരമായ കൊണ്ടകൊടുക്കലുകളുടെ പ്രതീകാത്മകമായ അവതരണമാണ് ഉച്ചാരണശൈലിയിലെ വൈവിധ്യം കൊണ്ട് മമ്മൂട്ടി ആകര്‍ഷകമാക്കിയിരിക്കുന്നത്.

അടിസ്ഥാനപരമായി തുളു മുഖ്യഭാഷയെന്നു കരുതാവുന്ന ദക്ഷിണകര്‍ണ്ണാടകത്തില്‍ മലയാളവും കന്നടവും കൊങ്കിണിയുമൊക്കെ ചേര്‍ന്ന ഒരുതരം ഭാഷാമിശ്രമാണ് നിലനില്‍ക്കുന്നത്. ഇവിടേക്കുള്ള വ്യാപകമായ മലയാളികുടിയേറ്റത്തിന് നൂറ്റാണ്ടോളം പഴക്കമുണ്ട്. അതോടെ അന്നാട്ടുകാര്‍ മലയാളം പറയാന്‍ പഠിച്ചു; മലയാളികള്‍ തുളു പറയാനും . തുളു മാത്രമല്ല കന്നടയും കൊങ്കിണിയുമെല്ലാം ഭാഷണഭേദങ്ങളില്‍ ഉള്‍പ്പെട്ടു. അത്തരത്തില്‍ തുളുനാട്ടുകാരന്‍ പറയുന്ന മലയാളമാണ് ഭാസ്‌കരപട്ടേലരുടേത്. മലയാളത്തിന്റെ ഉച്ചാരണരീതി പട്ടേലര്‍ക്കു വഴങ്ങുന്നില്ല. തുളു പറയുന്നതുപോലെയാണ് അയാള്‍ മലയാളം പറയുന്നത്. വിധേയന്റെ കഥാഭൂമികയില്‍ എല്ലാ ഭാഗത്തുനിന്നുമുള്ള മലയാളികളുണ്ടെങ്കിലും മധ്യകേരളത്തില്‍ നിന്നുള്ള കുടിയേറ്റകൃസ്ത്യാനികളാണ് അധികവും. ദക്ഷിണകര്‍ണ്ണാടകത്തിലെ പുത്തൂര്‍ താലൂക്കും പരിസരവുമാണ് വിധേയനിലെ കഥാഭൂമിക. മംഗലാപുരത്തുനിന്ന് കുമാരധരനദിക്കും നേത്രാവതിക്കും ഇടയിലുള്ള ഉപ്പിനങ്ങാടി, നെല്ലിയാടി വില്ലേജ് വഴി സകലേശ് പുരത്തേക്ക്... പിന്നെ ഹാസനിലേക്കുള്ള ഹൈവേ... ഇവിടെയെല്ലാം രൂഢമൂലമായ കുടിയേറ്റമാണ് നടന്നിട്ടുള്ളത്. കാസര്‍കോഡ് ജില്ലയിലെ ബന്തടുക്ക വഴിയും ഇവിടേക്കെത്താം. സമ്മിശ്രഭാഷാസംസ്‌കാരമാണ് ഇവിടെയെല്ലാം പ്രകടമാകുന്നത്. മധ്യകേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ക്കും മുന്‍പെ കച്ചവടത്തിനും മറ്റുമായി മലബാര്‍ജില്ലകളില്‍ നിന്നുമെത്തിയ മുസ്ലീങ്ങളുടെ സംഭാഷണഭാഷ മലയാളമാണോയെന്നുപോലും തിരിച്ചറിയാനാവാത്തവിധം തുളുവും കൊങ്കിണിയും കന്നടയുമായി കൂടിക്കുഴഞ്ഞുകിടക്കുന്നു.

ഭാസ്‌കരപട്ടേലര്‍ക്കും തൊമ്മിക്കും ജീവന്‍ നല്‍കാന്‍ യഥാര്‍ത്ഥജീവിതത്തില്‍ നിന്നും രണ്ടു വ്യക്തികളെ കണ്ടെടുക്കുകയായിരുന്നു സക്കറിയ. രണ്ടു ദശാബ്ദത്തോളം മണ്ണഗുണ്ടിയില്‍ തോട്ടം നടത്തിയിരുന്ന സക്കറിയക്ക് കുടിയേറ്റക്കാരനും വസ്തു ഇടനിലക്കാരനുമായിരുന്ന കുഞ്ഞുകുഞ്ഞുചേട്ടനില്‍ നിന്നാണ് തൊമ്മിയെയും ഭാസ്‌കരപട്ടേലരെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഭാസ്‌കരപട്ടേലര്‍ എന്ന മുഖ്യകഥാപാത്രത്തിന് പ്രചോദനമായ ശേഖരപട്ടേലരെക്കുറിച്ചുള്ള സംഭവകഥകള്‍ വളരെ വിഭിന്നമായിരുന്നു.

മണ്ണഗുണ്ടിയില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെ ഉദിനചന്തയില്‍ കുഞ്ഞുകുഞ്ഞുചേട്ടന്റെ സഹോദരന്റെ കള്ളുഷാപ്പില്‍ കള്ളൊഴിച്ചുകൊടുക്കുന്ന ജോലിക്കാരനായിരുന്നു തൊമ്മി. കുഞ്ഞുകുഞ്ഞുചേട്ടന്‍ ഒരു ദിവസം തൊമ്മിയെ സക്കറിയക്കു കാട്ടിക്കൊടുത്തു. അന്നാണ് അയാള്‍ക്ക് ശേഖരപട്ടേലരില്‍ നിന്നും ഒളിവെടികൊണ്ട കഥ പറഞ്ഞതും. മംഗലാപുരത്ത് ഹോസ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും വെടിച്ചീളുകള്‍ പുറത്തെടുക്കുന്നത് ചെലവുള്ളകാര്യമായിരുന്നു. എന്നുമാത്രമല്ല അതവിടെയിരിക്കുന്നതുകൊണ്ട് കാര്യമായ പ്രശനങ്ങളൊന്നുമുണ്ടാകാന്‍ സാധ്യതയുമില്ലായിരുന്നു. അതുകൊണ്ടുതന്നെ വെടിച്ചീളുകള്‍ നീക്കം ചെയ്ിതില്ല. ചില്ലിരിക്കുന്ന ഭാഗം തൊമ്മി തന്നെയാണ് സക്കറിയക്കുകാട്ടിക്കൊടുത്തതും. ഇത്തരം നിരവധി സൂചനകളില്‍ നിന്നുമാണ് ഭാവനാഭരിതമായ കഥ സക്കറിയ എഴുതുന്നത്.



'ഒരുതരം തുളുമലയാളമാണ് പട്ടേലരുടെ ഭാഷ.1982 മുതല്‍ 2000 വരെയുള്ള കാലത്തായിരുന്നു എനിക്കവിടെ തോട്ടമുണ്ടായിരുന്നത്. ഞാന്‍ പഠിച്ചത് മൈസൂറിലും ബാംഗഌരിലുമൊക്കെയായിരുന്നു. അതുകൊണ്ട് കന്നട എനിക്കറിയാം. അന്ന് ഹോസ്റ്റലിലും മറ്റും തുളു പറയുന്ന കുട്ടികള്‍ ധാരാളമുണ്ടായിരുന്നു; പ്രത്യേകിച്ചും മൈസൂറില്‍... വളരെ മധുരമുള്ള ഭാഷയാണ് തുളു. കൊച്ചുകുട്ടികള്‍ സംസാരിക്കുന്നതു പോലെയാണത്. ഞാന്‍ കണ്ട പട്ടേലരെ ഏറ്റവും ശക്തമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്. വളരെ ജനുവിനായ പെര്‍ഫോര്‍മന്‍സ്. ക്യാരക്ടറിനെ ഉള്‍ക്കൊണ്ടതുമാത്രമല്ല; എനിക്കു തോന്നുന്നത് മമ്മൂട്ടി അന്നാട്ടിലെത്തി വളരെ കഷ്ടപ്പെട്ട് ആ ഭാഷയുടെ ഇന്‍ോണേഷന്‍ നന്നായി പഠിച്ചിട്ടുണ്ടാവുമെന്നാണ് .സാധാരണനിലയില്‍ അത്തരം ഭാഷ നമ്മള്‍ വഴിയിലൊക്കെ നിന്നു കേള്‍ക്കുമ്പോഴും ഒരു ആര്‍ട്ടിസ്റ്റ് പ്രസന്റ് ചെയ്യുമ്പോഴും രണ്ടും രണ്ടു രീതിയിലാണ് വരുന്നത്. എന്നാലിവിടെ മമ്മൂട്ടി തുളുമലയാളം സംസാരിച്ചപ്പോള്‍ അതിന് വേറൊരു മാനം വന്നു ചേര്‍ന്നു. അദ്ദേഹമത് നന്നായി പഠിച്ച് അവതരിപ്പിക്കുകയാണുണ്ടായത്.'-സക്കറിയ പറയുന്നു

ഭാസ്‌കരപട്ടേലരുടെ കന്നടയും തുളുവും കലര്‍ന്ന ഭാഷ മറ്റു സിനിമകള്‍ക്കും പ്രചോദനമായി. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് അത്തരം സിനിമയാണ്. മലയാളഭാഷ അറിയാത്തതിനാല്‍ കുറ്റാരോപിതനായ ഒരു കര്‍ണ്ണാടകക്കാരന്‍ ബാലന്റെ കഥയാണത്. പിന്നീട് കാലാന്തരത്തില്‍ ഇന്നാട്ടുകാരുമായി കൂടുതല്‍ ഇടപഴകുന്ന അയാള്‍ കന്നടയും തുളുവും കലര്‍ന്ന മലയാളത്തിലാണ് സംസാരിക്കുന്നത്.

'വിധേയന്‍ എന്ന പടത്തിലെ മമ്മൂക്കയുടെ പ്രസന്റേഷന്‍ തന്നെയാണ് അതിന് ഇന്‍സ്പിറേഷനായത്. അതിലദ്ദേഹം ആ സ്ലാംഗ് നന്നായി അവതരിപ്പിച്ചിട്ടണ്ട്. എന്നാലത് ഒരു ക്ലാസ് ഓഡിയന്‍സ് മാത്രമേ കണ്ടിട്ടുള്ളൂ. അങ്ങനെയാണ് കോമണ്‍ ഓഡിയന്‍സിനു മൊത്തത്തില്‍ രസകരമാകുന്ന വിധത്തില്‍ ഈയൊരു ഭാഷ സംസാരിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചത്. കുറച്ചുവാക്കുകളേ എനിക്കു കന്നടയിലും തുളുവിലുമൊക്കെയായി അറിയാമായിരുന്നുള്ളൂ.. ഭാഷ കുറച്ചു സ്റ്റഡി ചെയ്യേിവന്നു. കന്നട ഭാഷയിലെ ഒരു അസിസ്റ്റന്റ് ഡയറക്ടറെ ഈ ഭാഷ മുന്‍നിര്‍ത്തി പോസ്റ്റ് ചെയ്തു. അയാളുടെ സഹായത്തോടെയാണ് ഷൂട്ടിംഗ് സമയത്ത് ഭാഷയില്‍ മാറ്റങ്ങള്‍  വരുത്തിയത്. ഭാഷ അറിയുന്ന ഒരാള്‍ കൂട്ടത്തില്‍ വേണമെന്ന് മമ്മൂക്ക തന്നെയാണ് ആവശ്യപ്പെട്ടത്. ലൊക്കേഷനില്‍ വച്ച് സ്‌ക്രിപ്റ്റിലെ പല വാക്കുകളും കന്നടയിലും തുളുവിലും ചേര്‍ക്കുന്നതിനുള്ള ഇന്‍സ്ട്രക്ഷനും മമ്മൂക്കയുടെ ഭാഗത്തുനിന്നുമുണ്ടായി. 'ചട്ടമ്പിനാടിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ഓര്‍ക്കുന്നു.

തുളുമലയാളങ്ങള്‍ക്ക് ഒരു കാലത്ത് ഒരൊറ്റ ലിപി നടപ്പുണ്ടായിരുന്നുവെന്നുവേണം കരുതാന്‍. തുളു ലിപി കാലഹരണപ്പെട്ടതെങ്ങനെയെന്ന് തുളു അക്കാദമി മുന്‍സെക്രട്ടറി പാല്‍ത്താഡി രാമകൃഷ്ണആചാര്‍ നിരീക്ഷിക്കുന്നതിങ്ങനെയാണ് : തുളുനാട് കര്‍ണ്ണാടകത്തിന്റെ അധീനതയിലായതോടെ തുളുവര്‍ക്കും കന്നട അനിവാര്യമായി. ഔദ്യോഗികഭാഷ കന്നടമായപ്പോള്‍ എഴുത്തുകുത്തുകളെല്ലാം ആ ഭാഷയിലായി. അങ്ങനെ കന്നടലിപി മേല്‍ക്കോയ്മ നേടി. തുളുഗ്രന്ഥങ്ങള്‍ കന്നടഭാഷയില്‍ എഴുതുന്ന പതിവ് തുടങ്ങിയതും അങ്ങനെയാണ്.

തുളുമഹാഭാരതവും വിഷ്ണുതുംഗന്റേതെന്നു കരുതുന്ന മഹാഭാഗവതവും പിന്നീട് ലഭ്യമായ കാവേരിമാഹാത്മ്യവും ദേവീമാഹാത്മ്യവുമടക്കമുള്ള പ്രാചീനകൃതികളെല്ലാം തുളു ലിപിയില്‍ എഴുതപ്പെട്ടവയായിരുന്നു. പിന്നീട് ബാസല്‍മിഷന്‍കാര്‍ രചനാപ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജിതമാക്കാനും തുളുലിഖിതസാഹിത്യത്തിന് കന്നട ലിപി വ്യാപകമാക്കാനും ഇടയൊരുക്കി. 'മത്തായന സുവാര്‍ത്തെ(മത്തായിയുടെ സുവിശേഷം)'യാണ് കന്നടലിപിയില്‍ അച്ചടിച്ച ആദ്യ തുളുകൃതി. കൃഷ്ണസാലിയനും മാധവപെരാജെയും മംവിട്ടലനുമടക്കം ഒട്ടേറെ പേര്‍ ഗദ്യസാഹിത്യത്തിലും മറ്റും വിരാജിച്ചതങ്ങനെയാണ്.

മന്ദരകേശവഭട്ടിന്റെ 'മന്ദരരാമായണ' ആധുനികകവിതാശാഖയിലെ പ്രമുഖരചനയാണ്.
മലയാളം, തുളു, കന്നട എന്നീ ഭാഷകളെല്ലാം ദ്രാവിഡ ഭാഷാഗോത്രത്തില്‍പ്പെട്ടവയാണെന്നതുകൊണ്ടു തന്നെ കൗതുകകരമായ സമാനതകളും ശ്രദ്ധേയമായ ഭിന്നതകളും അവക്കുണ്ടുതാനും. ഉദാഹരണത്തിന് മാനവേതരപ്രത്യയങ്ങള്‍ തന്നെയെടുക്കാം. തുളുഭാഷയില്‍ അവ രണ്ടുതരത്തിലാണുള്ളത്; ' ലു ' വും ' കുലു 'വും
ബോറി (കാള) - ബോറിലു (കാളകള്‍)
മര (മരം) - മരകുലു (മരങ്ങള്‍)
മലയാളത്തില്‍ ഈ സ്ഥാനത്ത് 'കല്‍' പ്രത്യയവും കന്നടത്തില്‍ 'ഗളു' പ്രത്യയവുമാണുള്ളത്
മരം- മരങ്ങള്‍ (മലയാളം)
മറ - മറഗളു (കന്നട)

മലയാളം,തുളു, കന്നട ബന്ധം വ്യക്തമാക്കുന്ന വാക്കുകളില്‍ ചിലത് ചുവടെ കൊടുക്കുന്നു.
്മലയാളം - വില, എതിര്‍ , കോഴി , പെണ്ണ്, വേണ്ട
തുളു - ബിലെ , എദിര് , കോറി , പൊണ്ണ് , ബോഡ്ചി
കന്നട - ബെലെ , എദുറു , കോളി , ഹെണ്ണു , ബേഡ


വിഭക്തിയിലും സര്‍വ്വനാമങ്ങളിലുമെല്ലാം കൗതുകകരമായ ഈ ബന്ധം നിലനില്‍ക്കുന്നു. ക്രിയാരൂപങ്ങളുടെ പ്രത്യേകത തന്നെ നോക്കൂ
നിങ്ങള്‍ എഴുതുന്നു(മലയാളം) - ബറെയുത്തീറി(കന്നട) - ബറെപറെ(തുളു)

അതിര്‍ത്തിഭാഷ മേല്‍ക്കൈ നേടിയ ഒട്ടേറെ രചനകള്‍ മലയാളത്തിലുമുണ്ട്. തുളുവും കന്നടയും സംഭാഷണഭാഷയായ അതിര്‍ത്തിഗ്രാമങ്ങളുടെ വികാരഭേദങ്ങള്‍ പങ്കുവക്കുന്ന ഈ കൃതികളുടെ ആകര്‍ഷണം തന്നെ മിക്കപ്പോഴും നാട്ടുഭാഷകളാണ്

'ഈ സഭെക്ക് ബത്ത്്ണ ശ്രീരാമഗ്ല ബാക്കി മാത്തെരഗ്ല സ്വാഗത. ചീയോദ കൃഷികര്‌ന സഭെ ആത്തിപ്പുണ്ടു. എനി മുളു നടപ്പുണെം സുമാര്‍ ദിനാന്ത് ഇന്‍ച്ചിനെ ഒഞ്ച് സഭെ നടപ്പാവൗഡുന്ത് യോജനെ മാര്‍പ്പുണെ...'
ശ്രീരാമയെ അധ്യക്ഷനായി വിളിച്ച് സ്വാഗതപ്രാസംഗികന്‍ വാക്കുകള്‍ അവസാനിപ്പിച്ചു. ശ്രീരാമ എഴുനേറ്റു
'ഏന് ലാസ്റ്റ്‌ഗെ പാത്തെര്‍വ്വെ. നിക്ക്‌ല് മാത്താര്‍ള നിക്ക്‌ല് അഭിപ്രായപണ്‍ലേ. എന്‍ക്കളെഗ് എഞ്ചിണ മണ്‍പൊളി '
നീലകണ്ഠന്‍ പതുക്കെ ചോദിച്ചു
'തുളു ഭാഷയാണോ '
സുബ്ബനായിക് തലകുലുക്കി.
' ഹൗതു . ഈടെ മറാഠിയും കറാഡഭാഷയും കന്നടയും വീട്ടില്‍ പറയ്ന്നവര്ണ്ട് പക്ഷേല് ഒന്നിച്ചുകൂടിയാല് എല്ലാവരും തുളുഭാഷയേ പറിയൂ'
(എന്‍മകജെ / നോവല്‍ / അംബികാസുതന്‍ മാങ്ങാട്)

തെയ്യം,യക്ഷഗാനം,പാവകളി,തുടിനൃത്തം തുടങ്ങിയ അനുഷ്ഠാനകലകളിലും തൗളവസങ്കല്‍പ്പം പ്രകടമാണ്. പാടിപ്പതിഞ്ഞതും സര്‍വ്വസാധാരണവുമായ പഴംപാട്ടുകള്‍ മിക്കതും തുളുനാടന്‍ജനതയുടെ ജീവനസാഹചര്യങ്ങളുടെ തുറന്നുപറച്ചില്‍ കൂടിയാണ്. കൂട്ടുകുടുംബങ്ങളെപ്പോലെ കഴിഞ്ഞിരുന്ന തുളുനാട്ടിലെ ജനവിഭാഗങ്ങള്‍ കാലക്രമേണ തൊഴില്‍ക്കൂട്ടങ്ങളായതിനെ ആധാരമാക്കിയുള്ള പഴം പാട്ടാണ് ചുവടെ;

മല്ല മല്ല ഒക്കെലാക്‌ലു
പട്ടണേരെ മെഗ്ദി ബാലെലു
മഡലേരെ പല്‍ദി ബാലെലു ലേലെലേലെലാ
കഡലേര് മഡലേര് പാല് പാല് കൊണ്ടെര്
പാല് മല്‍ത്തൊണ്ടേര്
ഒഡിദാംതി ഉപ്പുനീര കഡലകണ്ട
മരകലെര് പാല് ദെത്തെര്
ചപ്പെനീര നെലകണ്ട ബാറെഗെര്
പാല് ദെത്തെര്
കരെ ബരിതചീപ നീര മരനകല
ബെംദെര് മഡലെരെഡോ...

മലയാളഭാഷ ഈ ജനതയുടെ വാമൊഴിവഴക്കങ്ങളിലേക്കും തുളുനാടന്‍ ഭാഷാഭേദങ്ങള്‍ മലയാളികളിലേക്കും പരസ്പരപൂരകമായി ചേര്‍ന്നതോടെയാണ് അതിര്‍ത്തിഗ്രാമങ്ങളിലെ സമ്മിശ്രഭാഷ ഉടലെടുത്തത്. തുളു-മലയാളം ബന്ധത്തിന്റെ ഗാഢത തിരിച്ചറിയാന്‍ വടക്കന്‍പാട്ടുകള്‍ മാത്രം മതിയാവും. തുളുനാടന്‍ കളരിയും ,തുളുനാടന്‍ കോട്ടയും ,തുളുനാടന്‍ ഗുരിക്കളും തുളുനാടന്‍ വിദ്യയും വടക്കന്‍പാട്ടുകളുടെ ജീവസ്പന്ദങ്ങളാണ്. 'അമ്പരപ്പ,അഡുക്കള,കീശാന്തി,ഓലക്കുട' തുടങ്ങി തുളുനിഘണ്ടുവില്‍ നിന്നെടുത്ത നിരവധി പദങ്ങളും പരസ്പരാദേശങ്ങളിലൂടെ സമാനപദങ്ങളായിട്ടുണ്ട്. തുളു മലയാളസംസ്‌കാരത്തിന്റെ ഭാഗമായ പൊലിപ്പാട്ടുകള്‍ രണ്ട് നാടുകളിലെയും സാംസ്‌കാരികസമാനതയുമാണ്. കാസര്‍ഗോഡും അതിര്‍ത്തിപ്രദേശങ്ങളിലുമൊക്കെ ഭാഷാഭേദങ്ങളില്‍ വൈവിധ്യങ്ങള്‍ ഒട്ടേറെയുണ്ട്. ചെറുവത്തൂരും നീലേശ്വരത്തുമുള്ള മലയാളഭാഷാഭേദങ്ങളല്ല കാഞ്ഞങ്ങാടും ബേക്കലുമുള്ളത്. ഇപ്രകാരമുള്ള വടക്കന്‍ഭാഷാഭേദങ്ങളുടെ വൈവിധ്യത്തെ തെല്ലൊന്നുമല്ല തുളുഭാഷ പരിപോഷിപ്പിച്ചിട്ടുള്ളത്. തുളുനാട്ടിലെ പല ആചാരങ്ങളും പദങ്ങളും അതിര്‍ത്തി പ്രദേശങ്ങളിലേക്കു കടന്നുകയറിയതോടെ തെക്കന്‍ മലയാളത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമായൊരു ഭാഷാഭേദം രൂപപ്പെട്ടുവെന്നുവേണം പറയാന്‍. ബങ്കരമഞ്ചേശ്വരം, വൊര്‍ക്കാടി തുടങ്ങിയ അതിര്‍ത്തിപ്രദേശങ്ങളിലെ ഭാഷണമലയാളം മനസ്സിലാക്കാന്‍ പോലും പ്രയാസമാണ്. തുളു-കന്നട ഭാഷകളുടെ ആധിക്യവും അവ്യക്തമലയാളവും കൂടിച്ചേര്‍ന്ന ദുര്‍ഗ്രഹഭാഷാഭേദമായി ചിലപ്പോഴെങ്കിലും അതു മാറുന്നു.


കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

മമ്മൂട്ടി:ഭാഷയും ദേശവും- പാലേരിഭാഷയിലെ മാണിക്യം ( ഭാഗം പത്ത്)

പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമയില്‍ രക്തബന്ധം വിധിവഴിയിലെത്തിക്കുന്ന മൂന്നു കഥാപാത്രങ്ങളാണ് മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജിയും ഹരിദാസും ഖാലിദും. ആഗോളമലയാളിക്കു നിശ്ചയിക്കാവുന്ന സംഭാഷണഭാഷയാണ് ഹരിദാസിന്റേത്. പരിഷ്‌കൃതമെങ്കിലും അനിയന്ത്രിതമായ ആത്മവിശ്വാസം നല്‍കുന്ന ഗര്‍വ്വ് ഖാലിദിന്റെ ഭാഷക്കുണ്ട്.അതേസമയം നാടന്‍ഭാഷയുടെ ഉഗ്രപ്രതാപവുമായി നിലകൊള്ളുകയാണ് അഹമ്മദ്ഹാജി. അഭിനയവൈജാത്യത്തിന്റെ അഭൗമതലങ്ങള്‍ അനുഭവിപ്പിച്ച മമ്മൂട്ടി മലയാളഭാഷയുടെ പ്രാദേശികതയുടെയും ഉച്ചാരണഭേദത്തിന്റെയും താരതമ്യപഠനത്തിനുതകുന്ന മൂന്നു കഥാപാത്രങ്ങളായി ഈ ചിത്രത്തില്‍ ജീവിക്കുകയായിരുന്നു. പുറംലോകവുമായുള്ള നിരന്തരബന്ധവും ദീര്‍ഘകാലത്തെ വിദൂരവാസവുമെല്ലാം ഹരിദാസിനെയും ഖാലിദിനെയും സ്വന്തം ഭാഷാങ്കണങ്ങളില്‍ നിന്നകറ്റിയപ്പോള്‍ കോഴിക്കോടിന്റെ വടക്കന്‍പ്രദേശങ്ങളില്‍ വിപുലപ്പെട്ട ഭാഷാസ്വഭാവങ്ങളില്‍ പലതിന്റെയും വക്താവാകുകയായിരുന്നു അഹമ്മദ് .


ചിത്രത്തിന്റെ അന്‍പത്തിയഞ്ചാം സീനെടുക്കാം;മുരിക്കുംകുന്നത്തുവീടാണ് പശ്ചാത്തലം. ഒരു തോര്‍ത്തു മാത്രമുടുത്ത് മുറ്റത്തുനില്‍ക്കുന്ന അഹമ്മദ്ഹാജിയുടെ മുന്നിലേക്ക് വേലായുധനും ഇരുപത്തിയൊന്നുകാരനായ കേശവനും വരുന്നു.


വേലായുധന്‍ : (ഭവ്യതയോടെ) ചെക്കനൊരു മടി. വീട്ട്‌ച്ചെന്ന് മുടിമുറിക്കലും വടിക്കലൊക്കെ ഓന്റെ അച്ഛന്റെ കാലം കൊണ്ട് കയിഞ്ഞീന്ന്. നടക്ക് നായിന്റെ മോനേന്ന് പറഞ്ഞപ്പോ കൂടെപ്പോന്നു.


ഹാജി ഒന്നമര്‍ത്തിച്ചിരിച്ചു.


ഹാജി : അപ്പുക്കുട്ടി മരിച്ചപ്പോ പുതിയ പരിഷ്‌കാരാ, ചെക്കന്റെ വക. ന്നിട്ട് നെന്റെ അമ്മെനെ മാറ്റി പുതിയ ആളെ എടുത്തോ...
(ഉച്ചത്തില്‍) ന്താടാ...അപ്പൊ ചെലതെല്ലാം മാറ്റാന്‍ കയ്യൂല. ഞ്ഞ് അതിനൊട്ട് മെനക്കെട്യേം വേണ്ട. വിളിക്കുമ്പം ഇവിടെത്തിക്കോളണം...
(പുശ്ചഭാവത്തില്‍) അമ്പട്ടന്റെ മോന്‍ മരിക്കുമ്പരെ അമ്പട്ടന്‍ തന്ന്യാ. മന്ഷ്യമ്മാരെ മുടി കളയാന്‍ ജനിച്ചോന്‍ അതു മര്യാദക്ക് ചെയ്യ. അല്ലാണ്ട് അന്റെ കമ്യൂണിസം ഈന്റാത്തോട്ട് കേറ്റാന്‍ നോക്കേണ്ട. ഇബ്ട്‌പ്പോ പാലേരീല് അമ്മദാജീന്റെ കമ്യൂണിസാ നടക്ക്‌ന്നേ... അത് തിരിഞ്ഞിക്കോ നായിന്റെ മോനെ അനക്ക്.


മയ്യഴിപ്പുഴക്കും കോരപ്പുഴക്കുമിടയിലുള്ള വാമൊഴിയാണ് അഹമ്മദ്ഹാജിയും വേലായുധനും പറയുന്നത്. കൂടുതല്‍ സൂക്ഷ്മാംശങ്ങളിലേക്കുപോയാലത് വടകരത്താലുക്കിലെ കുറുമ്പ്രനാട്, കടത്തനാട് പ്രദേശങ്ങളില്‍ വിപുലമായിട്ടുള്ള ഭാഷ എന്ന നിലക്കും വിവക്ഷിക്കാം. കുറ്റിയാടിയിലും നാദാപുരത്തും പാലേരിയിലും ആവളയിലുമെല്ലാം അതിന് സാമുദായികപ്രാധാന്യവും സമാനതയും ലഭിക്കുന്ന സാഹചര്യത്തിലാണിത്. 'പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'യില്‍ മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജി വക്താവാകുന്നത് പൂര്‍ണ്ണമായും ഏറനാട്ടിലേതു പോലെയുള്ള മാപ്പിളഭാഷക്കല്ല. മലപ്പുറം ഭാഷയുടെ വികസിതമോ അവികസിതമോ ആയ ശൈലീഭേദം കൂടിയാണ് ഏറനാടന്‍ ഭാഷ.പ്രസ്തുതഭാഷയില്‍ നിന്ന് വ്യതിയാനങ്ങളുള്ളതാണ് പഴയ നാട്ടുരാജ്യങ്ങളായിരുന്ന കുറുമ്പ്രനാടിന്റെയും കടത്തനാടിന്റെയും മറ്റും ഭാഷ.


ജനാധിപത്യകേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യത്തെ കൊലപാതകക്കേസായിരുന്നു മാണിക്യത്തിന്റേത്. 1950കളില്‍ നടന്ന സംഭവത്തെ ആധാരമാക്കി ടി പി രാജീവന്‍ രചിച്ച നോവലിന്റെ ചലച്ചിത്രഭാഷ്യം ജന്‍മി-കുടിയാന്‍ ബന്ധങ്ങളിലെ വൈവിധ്യവും വൈരുധ്യവുമായിരുന്നു ഭൂമികയാക്കിയത്. നായര്‍ജന്‍മികളുടെ ആശ്രിതര്‍ ഏറിയകൂറും പുലയവിഭാഗത്തില്‍പെട്ടവരായിരുന്നെങ്കില്‍ മുസ്ലീംജന്‍മികളെ ആശ്രയിച്ചവരധികവും തീയ്യ സമുദായത്തില്‍പ്പെട്ടവരായിരുന്നു. ജാതിഘടനയുടെ തീവ്രതയും മരുമക്കത്തായസമ്പ്രദായവും ഉള്‍ച്ചേര്‍ന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയും അവയുടെ സാമൂഹികപ്രകാശനങ്ങളും മലബാര്‍ മാന്വലില്‍ വിവരിക്കുന്നിടത്ത് ജനസഞ്ചയത്തെപ്പറ്റി വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ് - ഉത്തരമലബാറിലെ തീയ്യസമുദായക്കാരായ സ്ത്രീകളും പുരുഷന്‍മാരും നോക്കിലും നടപ്പിലും നായന്‍മാരെപ്പോലെ അനന്യസാധാരണമായ വൃത്തിയും ശുചിത്വവും പുലര്‍ത്തുന്നു.മലബാര്‍ ജില്ലയില്‍ ഒരു യൂറോപ്യന്റെ കണ്ണില്‍ ഏറ്റവും മതിപ്പുണ്ടാക്കുക പുരാതനകടത്തനാട്ടേയും ഇരുവഴിനാട്ടിലേയും കോട്ടയത്തെയും സ്ത്രീപുരുഷന്‍മാരായിരിക്കുമെന്ന് പൊതുവില്‍ പറയുന്നതില്‍ തെറ്റില്ല - ഈ പറഞ്ഞ സ്ത്രീപുരുഷന്‍മാരില്‍ ഗണ്യമായ വിഭാഗം തീയ്യസമുദായത്തില്‍പ്പെട്ടവരാണെന്നും പത്തൊന്‍പതാംനൂറ്റാണ്ടിന്റെ അന്തിമദശകങ്ങളില്‍ വില്യംലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


അന്നത്തെ സാമൂഹികക്രമങ്ങളില്‍ മേല്‍വിവരിച്ച സമുദായങ്ങളോരോന്നും സുപ്രധാനമായിരുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. അത്തരം സാഹചര്യത്തുടര്‍ച്ചയില്‍ നിന്നുകൊണ്ട് വര്‍ത്തമാനകാലത്തേക്കു കഥാഗതിയെ കൂട്ടിക്കൊണ്ടുവരാനുള്ള 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'യുടെ ശ്രമങ്ങളെയാണ് മൂന്നുവേഷങ്ങളിലൂടെ മമ്മൂട്ടി വിസ്മയകരമായി പിന്തുണക്കുന്നത്്.




'കോഴിക്കോട്ടെ ആളുകള്‍ തന്നെയാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നവരില്‍ ഭൂരിപക്ഷവും. അവര്‍ക്ക് പ്രത്യേകിച്ച് ഭാഷാപരമായ ട്രയിനിംഗിന്റെ ആവശ്യമില്ല. ഈ ഡയലക്ട് അവര്‍ക്കറിയാം. അതിലെ പ്രധാനക്യാരക്ടറുകളിലൊന്നാണ് പൊക്കന്‍. അയാളെന്റെ നാട്ടുകാരനാണ്. കുറ്റിയാടിക്കാരന്‍ ശ്രീജിത് ... അതു പോലെ പലരും തൊട്ടടുത്ത പഞ്ചായത്തുകാരാണ് പിന്നെ മമ്മൂട്ടി... അദ്ദേഹം ചെയ്ത മൂന്നാമത്തെ വേഷമില്ലേ... ഖാലിദ് .അതെന്റെ ക്രിയേഷനല്ല; സംവിധായകന്റേതാണ്. ഹാജി എന്ന കഥാപാത്രമുണ്ടല്ലോ... അത് ഞാന്‍ മനസ്സില്‍ കണ്ട അതേ രീതിയിലാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്.അഭിനയത്തിലും ഭാഷയിലുമെല്ലാം... എനിക്കത് വല്ലാത്തൊരല്‍ഭുതമായിരുന്നു '-നോവലിസ്റ്റ് ടി പി രാജീവന്‍ പറയുന്നു. കലയുടെയും സാഹിത്യത്തിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ഭാഷാപരമായ നിരീക്ഷണം ഇങ്ങനെയാണ്. 'മയ്യഴി ഒരു ഈഴവ, തീയ്യ സ്വാധീന മേഖലയാണ്. മുകുന്ദന്റെ രചനകളൊക്കെ നോക്കിയാല്‍ മതി. ആ ഡയലക്ടാണത്.മാഹിപ്പുഴയുടെ അടുത്തുനിന്നും കോരപ്പുഴയുടെ ഭാഗത്തേക്കു വരുമ്പോള്‍ മുസ്ലീങ്ങള്‍ക്കു പ്രാധാന്യം ഏറിത്തുടങ്ങി... ഹിന്ദുക്കളിലാണെങ്കില്‍ നായരും തീയരും... അപ്പോള്‍ പ്രധാനമായും ഈ മൂന്ന് കമ്മ്യൂണിറ്റിയുടെയും ഭാഷയുടെ ചേര്‍ച്ചയാണ് സിനിമയിലുള്ളത്.'


വടക്കേമലബാറില്‍ സാമാന്യേനയും കണ്ണൂരും കാസര്‍ഗോഡും പ്രത്യേകിച്ചും കന്നടയുടെ സ്വാധീനം പരാമര്‍ശവിധേയമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പുറമെ നിന്നുള്ളവരുടെ കുടിയേറ്റമുണ്ടാകുകയും ചെയ്തു. അതുവരെ ഒരു ആദിവാസിമേഖലയുടെ പ്രതീതി പ്രദേശത്തിനുണ്ടായിരുന്നു. സ്വാഭാവികമായും ആദിവാസികള്‍ക്കിടയിലുള്ള ഭാഷാഭേദം അവിടെ പൊതുരീതിയും ആയിട്ടുണ്ടാകണം. പിന്നീട് മേലാള-കീഴാളഭാഷ, വിവിധ തൊഴില്‍സംസ്‌കാരം, ജാതിസംസ്‌കാരം എന്നിങ്ങനെ ബാഹ്യസ്വാധീനങ്ങളില്‍പ്പെട്ട് വ്യതിരിക്തമായ നില ആര്‍ജ്ജിക്കാനും ഭാഷക്ക് കഴിഞ്ഞിരിക്കണം. മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജിയുടെ ഭാഷ പ്രാദേശികഭാഷാഭേദത്തിന്റെ നേര്‍പകര്‍പ്പാണ്. ഓരോ പ്രദേശത്തെയും മുസ്ലീംഭാഷ അതത് പ്രദേശത്തെ സ്ലാങ്ങാണെന്നതിന്റെ ലളിതമായ ഉദാഹരണം കൂടിയാണത്.




'എനിക്കുതോന്നുന്നത് ഇവിടെ ആളുകളൊക്കെ കുറച്ചുകൂടി സ്‌ട്രോങ്ങ് പേഴ്‌സണാലിറ്റികളാണെന്നാണ്. ഒരു റഫ്‌നസുമുണ്ട് എന്നാല്‍ ഓമനത്വവുമുണ്ട്. അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ തോന്നും ഭയങ്കര റൂഡ് ആണെന്ന്. എന്നാല്‍ അങ്ങനെയല്ല. വളരെ സിംപിള്‍ ആണെന്നതാണ് സത്യംഎനിക്കവിടുത്തെ സ്ത്രീകളെയും ആള്‍ക്കാരെയും പറ്റി തോന്നിയത് അവരൊക്കെ സെല്‍ഫ് ഡിസിഷന്‍ മേക്കേഴ്‌സാണ് എന്നാണ്. ഞാന്‍ മേക്കപ്പ് ചെയ്യുന്ന വീട്ടില്‍ത്തന്നെ വളരെ സ്‌ട്രോംഗ് ക്യാരക്ടറായ ഒരു മുത്തശ്ശിയുണ്ടായിരുന്നു. നടക്കാന്‍ തന്നെ പറ്റില്ല എങ്കിലും എനിക്കാരുടെയും ഹെല്‍പ്പ് വേണ്ട എന്നൊരു നിലപാട്. എന്റെ മുത്തശ്ശന്റെ പഴയ ഫ്രണ്ട്‌സൊക്കെയുണ്ട്. അവരുടെയൊക്കെ സംസാരരീതിയാണ് ഈ ആഹമ്മദ് ഹാജീടെ സ്്‌റ്റൈല്‍ ഓഫ് ടോക്കിംഗ്.് ഈയൊരു ലാംഗ്വേജ് ഏറനാടന്‍ മലയാളത്തില്‍ നിന്നു വരുമ്പോള്‍ അതിന് മൈനൂട്ട് ആയ ഒട്ടേറെ ഡീറ്റയിലിംഗ് ഉണ്ട്. .ആ മൈനൂട്ട് ഡീറ്റയിലിംഗ് കാണിക്കുന്നതില്‍ മമ്മൂക്ക എക്‌സലന്റായിരുന്നു. വളരെ നോര്‍മലായും സസ്‌റ്റൈനബിളായുമാണ് മമ്മൂക്ക സംസാരിച്ചിരുന്നത്.' -ചിത്രത്തില്‍ അഹമ്മദ് ഹാജിയുടെ ഇഷ്ടക്കാരിയായി മികച്ച അഭിനയം കാഴ്ചവെച്ച ശ്വേതാമേനോന്‍ അഭിപ്രായപ്പെടുന്നു.


പാലേരിയിലെ ഭാഷക്ക് മറ്റെല്ലാ പ്രാദേശികഭേദങ്ങളിലുമുള്ളതുപോലെ പ്രാചീനമലയാളവുമായി പ്രകടമായ ബന്ധമുണ്ട്. 'ഓന്‍,ഓള്‍' എന്നിങ്ങനെയുള്ള സംബോധനാപദങ്ങള്‍ പരിശോധിക്കാം. ഭാഷാപരമായി 'ഓന്‍' അല്ലെങ്കില്‍ 'ഓള്‍' പഴയ മലയാളമാണ്. 'അവ' എന്ന പദാംശം ഭാഷയില്‍ എവിടെ വന്നാലും 'ഓ' എന്നായി മാറും. 'പടച്ചവന്‍ പടച്ചോനും കണ്ടവന്‍ കണ്ടോനും കേട്ടവന്‍ കേട്ടോനും എടുത്തവള്‍ എടുത്തോളു' മാകുന്നത് അങ്ങനെയാണ്. ഭാഷയിലെ ആദേശസന്ധിനിയമമാണിത്. ഭാഷക്ക് പൂര്‍വ്വകാലത്തു നിശ്ചയിക്കപ്പെട്ട സന്ധിനിയമത്തെ അനുകൂലിക്കുന്ന സ്ഥിതി ഭാഷാഭേദത്തിന്റെ പഴക്കത്തെക്കുറിച്ചുള്ള സൂചന കൂടിയാണ്.ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട് 'കീഞ്ഞു' എന്ന വാക്കെടുക്കാം. 'കിഴ്' എന്നതിന്റെ കൂടെ ഭൂതകാലപ്രത്യയമായ 'തു' ചേര്‍ത്താല്‍ 'കീഴ്തു' എന്നായി മാറും. പിന്നീടിത് ഭാഷാനിയമപ്രകാരം 'കീഴ്ഞു' എന്നാകും. 'ഴ'കാരവും 'ഞ'കാരവും അടുത്തു വരില്ല എന്ന നിയമനുസരിക്കുമ്പോഴത് 'കീഞ്ഞു' ആയിമാറും. വ്യാകരണവും ഭാഷാപരിണാമവും ചേരുംപടി ചേരുന്ന പ്രക്രിയയാണത്.


പ്രാചീനസാഹിത്യകൃതികളില്‍ നിന്നുതന്നെ ഇത്തരം ഭാഷാപരമായ ഉദാഹരണങ്ങള്‍ കണ്ടെത്താം. പിറകില്‍ എന്നതിനു പകരം ഉപയോഗി്ക്കുന്ന 'വയ്യപുറം' തന്നെയെടുക്കാം. 'വഴുകിയപുറം' എന്നതിന്റെ ശരിയല്ലാത്ത ഉച്ചാരണമാണത്. ഇത് സാഹിത്യത്തില്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. കടത്തനാട്ട് ഉദയവര്‍മ്മരാജ 1892ല്‍ ഹസ്തലക്ഷണദീപിക ആദ്യമായി മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തപ്പോള്‍ 'പൃഷ്ഠം' എന്ന സംസ്‌കൃതപദത്തിനു പകരം ഉപയോഗിച്ചത് 'വയ്യപുറം' എന്നാണ്. അയല്‍പക്കമെന്ന അര്‍ത്ഥത്തില്‍ 'അങ്ങട്ട' കൃഷ്ണഗാഥയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ വടക്കേ മലബാറിലുണ്ടായ സാഹിത്യകൃതിയാണ് കൃഷ്ണഗാഥ. വടക്കന്‍ പാട്ടുകളിലെ നാടോടിവിജ്ഞാനീയവും കടന്ന് സാഹിത്യത്തിലെ പിന്‍തുടര്‍ച്ചക്കാരിലേക്കെത്തുമ്പോള്‍ ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ കഥകള്‍, കടത്തനാട്ടുമാധവിയമ്മയുടെയും വി ടി കുമാരന്റെയും കവിതകള്‍ ,എം മുകുന്ദന്റെയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും രചനകള്‍ എന്നിവയെല്ലാം കടത്തനാടന്‍ സ്പന്ദങ്ങള്‍ പ്രതിഫലിപ്പിക്കുന്നവയാണ്. അത്തരം മാതൃകാപരമായ സന്ദര്‍ഭങ്ങളിലൊന്ന് ഇവ്വിധമാണ്.


-മേശക്കടിച്ചുകൊണ്ട് മുസലിയാര്‍ ഒച്ചയെടുത്തു.
'എന്താടാ,നത്തിന്റെ മാതിരി കുത്തിരിക്ക്ന്ന് ?പുസ്തകമെടുത്ത് ബായിക്ക് നായിന്റെ മക്കളെ'
കുഞ്ഞാലി ചോദിച്ചു
'എന്താ മൊയില്യാറെ ബായിക്കണ്ടത്'
' പാഠമാലതന്നെ ഹമ്‌ക്കേ'
കാച്ചിയും തട്ടവുമിട്ടപെണ്‍കുട്ടികളും മെട്ടേ വടിച്ച ആണ്‍കുട്ടികളും ഒത്തൊരുമിച്ചു പാടിത്തുടങ്ങി.
'അരികത്തമ്പോടുവരുന്നുണ്ടമ്മേ ഞാന്‍
കരയായ്‌കോമനേ കരള്‍ വാടീ...'
പാഠമാല അവര്‍ വളരെ നേരം പാടിക്കൊണ്ടിരിക്കവേ ഒരട്ടഹാസം.
'മതിയാക്കടാ കാഫറിന്റെ പാട്ട്'
മേശക്കടിച്ചുകൊണ്ടു തന്നെ മുസലിയാര്‍കൂവി. എന്തുപറയുമ്പോഴും അയാള്‍ക്കു മേശക്കടിക്കണം. ആ അടിയില്‍ നിന്നു കിട്ടുന്ന ഒരു ശക്തി കൊണ്ടാണ് അയാള്‍അട്ടഹസിക്കുന്നതെന്നു തോന്നും.
കുട്ടികള്‍ഒരു ചരടുപോലെ പെട്ടെന്നു നിന്നു.
'എല്ലാവരും പോയി പാത്തിറ്റ് ബരിന്‍.തണ്ണീം കുടിക്കേണ്ട കൂട്ടര്‍ തണ്ണീനും കുടിക്കീം'
മൂത്രമൊഴിക്കാനായി പള്ളിക്കുളത്തിലേക്ക് ആണ്‍കുട്ടികളും, അടുത്ത മാപ്പിളപ്പുരയിലേക്ക് പെണ്‍കുട്ടികളും പതിവു പോലെ ഓടി.
( സ്മാരകശിലകള്‍/ പുനത്തില്‍കുഞ്ഞബ്ദുള്ള /നോവല്‍ )


മൂത്രമൊഴിക്കുക എന്നതിന് ഇവിടെ മുസ്ലീങ്ങള്‍ക്കിടയില്‍ 'പാത്തുക' എന്ന പദമാണ്് സാധാരണ ഉപയോഗിക്കുന്നത്. തീയവിഭാഗത്തില്‍പ്പെട്ടവര്‍ 'വീത്തി' എന്ന് പറയും. ഇപ്രകാരമാണ് ജാതിവ്യത്യാസങ്ങള്‍ ഭാഷയെ സ്വാധീനിക്കുന്നത്. അതേസമയം പുതിയൊരു തലമുറ പ്രാദേശികഭാഷാഭേദങ്ങളുടെ ഉപയോഗത്തില്‍ നിന്നു വിട്ടുനിന്നു തുടങ്ങിയിട്ടുമുണ്ട്. മാനകമലയാളവും മാപ്പിളമലയാളവും പലപ്രകാരത്തില്‍ ഇവിടെ മുസ്ലീംഭാഷാഭേദത്തില്‍ സമന്വയിക്കുന്നു. മാപ്പിളമലയാളത്തില്‍ 'ള,ശ,ഷ' എന്നീ വ്യഞ്ജനങ്ങള്‍ ഇല്ലെങ്കിലും ഇവിടെ അത് ഉപയോഗത്തിലുണ്ട്. അതേസമയം ഇതര ഭാഷാഭേദങ്ങളിലെ 'വ' മാപ്പിള മലയാളത്തില്‍ 'വ'യോ 'ബ'യോആയി ഉച്ചരിക്കപ്പെടുന്നു എന്നതും ഇവിടെ ഭാഷയെ സംബന്ധിച്ചിടത്തോളം ശരിയാകുന്നുമുണ്ട്.


പ്രാദേശികഭേദമെന്ന് നാം വിലയിരുത്തുന്ന പല വാക്കുകളും ചരിത്രപരമായി നിലനിന്നിരുന്നതും പ്രവര്‍ത്തനസ്വാതന്ത്ര്യമുണ്ടായിരുന്നവയുമാണ്. 'അജന്‍' എന്ന വാക്കെടുക്കുക. ഭാഷാശാസ്ത്രമനുസരിച്ച് പഴയമലയാളത്തിലത് 'അയന്‍ 'എന്നാണ് പറഞ്ഞിരുന്നത്. 'ജ'കാരവും 'യ'കാരവും തമ്മില്‍ പരസ്പരവിനിമയമാണ് ഇവിടെ സാധ്യമാകുന്നത്. 'നിയ്യ്' എന്നത് പ്രാദേശികമായി 'നിജ്ജ് 'എന്നു രൂപപ്പെടുന്നതും ഇപ്രകാരമാണ്. പക്ഷേ 'അജന്‍-അയന്‍' ഭാഷാവിനിമയം പോലെ പല വാക്കുകളും
സര്‍വ്വസാധാരണവും സ്വീകാര്യവും ആയിത്തീര്‍ന്നെങ്കിലും 'നിജ്ജ്' 'നിയ്യ്' പോലെയുള്ള വിനിമയങ്ങള്‍ തീര്‍ത്തും പ്രാദേശികമായി നില കൊള്ളുകയും ചിലപ്പോഴെങ്കിലും ഫലിതദ്യോതകമാകുകയും ചെയ്യുന്നു. 'നിയ്യ് , നിജ്ജ് 'എന്നത് പലേരിയിലെത്തുമ്പോള്‍ 'ഇഞ്ഞി' ആയി മാറുന്നു. ഇതുപോലെ ഓരോ സമുദായത്തിന്റെയും സംസ്‌കാരവുമായി ബന്ധപ്പെട്ട നിരവധി വാക്കുകള്‍ വേറെയുമുണ്ട്. 'പടാപ്പുറം' എന്നൊരു വാക്കുകേട്ടാല്‍ അത് മുസ്ലീങ്ങള്‍ നിസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന കട്ടിലിന്റെ പ്രാദേശികപദമാണെന്നു് വ്യക്തമാകും.


'ഡിമോഗ്രാഫിക് ആയ മുസ്ലീങ്ങളുടെ വിതരണം ഒരിക്കലും തുല്യനിലയിലായിരുന്നില്ല എന്നതിന്റെ സൂചന കൂടിയാണിത്. അതായത് ഏതെങ്കിലുമൊരു പ്രത്യേകഭാഷയോ സംസ്‌കാരമോ കൊണ്ടല്ല അവര്‍ കേരളത്തിലുടനീളം സഞ്ചരിച്ചത്.അതത് പ്രദേശത്തിന്റെ ഭാഷയും സംസ്‌കാരവും സ്വാംശീകരിക്കുകയായിരുന്നു. അതില്‍ കുറെയെങ്കിലും മാറ്റം വന്നത് 1921-നു ശേഷമാണ്. ഖിലാഫത്ത് മൂവ്‌മെന്റിന്റെ കാലയളവോളം ഇവിടെ വ്യക്തിനാമങ്ങളില്‍പ്പോലും ജാതിക്കതീതമായ സമാനതയുണ്ടായിരുന്നു. വൈക്കം മുഹമ്മദ്ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന കൃതിയില്‍ ഇത്തരം സാഹചര്യം യഥാതഥമായിത്തന്നെ പകര്‍ത്തിയിട്ടുണ്ട്. നായകകഥാപാത്രത്തിന്റെ പേരിലെ ജാതി മനസ്സിലാവാതെനില്‍ക്കുന്ന കുഞ്ഞുപാത്തുമ്മ നിങ്ങളൊക്കെ ഇസ്ലാം തന്നെയല്ലേഎന്നാണ് ശങ്കിക്കുന്നത്. ഞാന്‍ പറയുന്നതെന്തെന്നുവച്ചാല്‍ മുസ്ലീങ്ങളുടെ മാത്രം ഭാഷ എന്നൊന്നില്ലെന്നാണ്.'- മടപ്പള്ളി ഗവണ്‍മെന്റ് കോളജ് ഭാഷാധ്യാപകനും ഗവേഷകനുമായ രാജേന്ദ്രന്‍ എടത്തുംകര പറയുന്നു.


അഹമ്മദ് ഹാജിയുടെ കണ്ണില്‍ ചീരു ആദ്യമായി പതിയുന്ന രംഗം നോക്കൂ. കുളിക്കടവില്‍നിന്ന് നനഞ്ഞ വസ്ത്രങ്ങളുമായി പോകുന്ന ചീരുവിലും അവളുടെ നഗ്നമായ പിന്‍പുറത്തും വിടനെപ്പോലെ നോക്കി ആസ്വദിക്കുന്ന ഹാജി വേലായുധനോട് (ശൃംഗാരഭാവത്തില്‍) : വേലായ്ധാ...
വേലായുധന്‍ : മ്മളെ ഒതേനേട്ടന്റെ തിയ്യത്ത്യാ.
അഹമ്മദ് ഹാജി : ഇത്തറേം കാലം ഏടെ ഒളിപ്പിച്ച വെച്ചാ നായ് .ഇവന് ഇത്രേം നല്ലൊന്നിനെ ഏട്ന്ന കിട്ടി. ഉം...


(പിന്നെയും നടന്നു ;പുഴക്കരയിലൂടെ)


അഹമ്മദ് ഹാജി : വേലായ്ധാ.
വേലായുധന്‍ : ഓ
അഹമ്മദ് ഹാജി : നനഞ്ഞ പെണ്ണ് .വാസനസോപ്പിന്റെ മണം...എനിയ്ക്ക് ഓളെ ഒന്നുകാണണം.
വേലായുധന്‍ : ഒതേനേട്ടന്‍...
അഹമ്മദ് ഹാജി : ഒതേനന്‍...തച്ചോളി മാണിക്കോത്തെ ഒതേനനൊന്ന്വല്ലല്ലോ ? ആയാലും കൊയപ്പൊല്ല. ഞാന്‍ മുരിക്കും കുന്നത്തെ അഹമ്മദാ... ഞ്ഞ് പറേന്നത് കേക്ക്
വേലായുധന്‍ : ഓ
അഹമ്മദ് ഹാജി ഹാജി : ഉം ... ഈ നടപ്പ് വെറുതെ ആയില്ല. ഉള്ള പേരുദോഷംകൂട്ടാനായിട്ട്് ഈ പെണ്ണുങ്ങളിങ്ങനെ എറങ്ങി നടന്നാ എന്താടോ ചെയ്യാ...ങേ...



മലബാറിലെ മലയാളത്തിന് പൊതുവെയുള്ള വ്യത്യാസങ്ങളിലേക്കും കോഴിക്കോട് ജില്ലയുടെ വടക്കന്‍മേഖലകളിലെ പ്രാദേശികവൈജാത്യങ്ങളിലേക്കും വെളിച്ചം വീശാന്‍ കരുത്തുള്ള ഇത്തരം സംഭാഷണങ്ങളായിരുന്നു ചിത്രത്തിന്റെ ജീവന്‍.


ഷൂട്ടിംഗിനു മുന്‍പുതന്നെ അഭിനേതാക്കള്‍ക്കായി നടത്തിയ പ്രത്യേകപരിശീലനക്യാമ്പും ചിത്രത്തിന്റെ റിസള്‍ട്ടിനെ മെച്ചപ്പെടുത്തിയെന്നുവേണം കരുതാന്‍. പ്രശസ്തസാഹിത്യകാരി സാറാ ജോസഫ് അഭിപ്രായപ്പെടുന്നതിങ്ങനെയാണ് -'യഥാര്‍ത്ഥചരിത്രമെന്നതാണ് രാജീവന്റെ നോവലിന്റെ കേന്ദ്രബിന്ദു. യഥാര്‍ത്ഥചരിത്രത്തിന്റെ കര്‍തൃത്വവും സാക്ഷികളും അനാവരണം ചെയ്യപ്പെടുമ്പോള്‍ അസ്വസ്ഥതകളുണ്ടാവുക സ്വാഭാവികം ആ രീതിയില്‍ രാജീവന്റെ നോവലിനോട് നീതി പുലര്‍ത്താന്‍ രഞ്ജിത്തിന്റെ സിനിമക്ക് കഴിയുകയും ചെയ്തു'


പ്രദേശികഭാഷാഭേദത്തിന്‍െ ഉള്‍ക്കരുത്ത് യുക്തിഭദ്രമായി സ്വന്തം സിനിമകളില്‍ പരീക്ഷിച്ചുവരുന്ന രഞ്ജിത്തിന്റെ മറ്റൊരു വിജയം കൂടിയായിരുന്നു 'പാലേരിമാണിക്യം ഒരു പാതിരാകോലപാതകത്തിന്റെ കഥ' . ഭാഷാഭേദം കൈകാര്യം ചെയ്യുന്നതില്‍ പ്രഥമഗണനീയനായ മമ്മൂട്ടിയും ഒപ്പം ചേര്‍ന്നതോടെ വടക്കന്‍ കോഴിക്കോടിന്റെ ഉത്തരമേഖലയിലെ പ്രാദേശികഭാഷാഭേദങ്ങളിലൊന്നുകൂടി പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠ നേടി.

കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

Tuesday, February 7, 2012

ഇടവേളക്കു ശേഷം.....

ഒരു ഇടവേളക്കു ശേഷം ഞാന്‍ വീണ്ടും ബൂലോകത്ത് സജീവമാകുകയാണ്... നല്ല പോസ്റ്റുകളും സംവാദങ്ങളുമായി ഇനിയും കാണാം...

നന്ദി...
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.