Thursday, February 9, 2012

സ്പാനിഷ് മാസാല (Spanish Masala)


ലാല്‍ ജോസ് എന്നും മലയാള സിനിമയ്ക്ക് ഒരു മിനിമം ഗ്യാരണ്ടിയുടെ മറ്റൊരു പേരാണ്. പ്രേക്ഷകര്‍ക്ക്‌ പുതുമകള്‍ സമ്മാനിക്കുക എന്നത് ലാല്‍ ജോസില്‍ നിന്നും എന്നും പ്രതീക്ഷിക്കപ്പെടുന്ന ഒരു കാര്യമാണ്. ഒരു ഇടവേളക്കൊടുവില്‍ ലാല്‍ ജോസും, ദിലീപും ഒന്നിക്കുന്ന ചിത്രമാണ് സ്പാനിഷ് മസാല. പൂര്‍ണ്ണമായി തന്നെ സ്പെയിനില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, വിനയാപ്രസാദ്, നെല്‍സണ്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. ആസ്ട്രിയക്കാരിയായ ദാനിയേല കിചെരിയാണ് നായിക. കാളപ്പോരും ടോമാട്ടീനോയും ഒക്കെ കഥയുടെ ഭാഗമാകുമ്പോള്‍ ഒരു തൃകോണ പ്രേമ കഥയാണ് ലാല്‍ ജോസ് ഈ ചിത്രത്തിലൂടെ പറയുന്നത്. ബിഗ്‌ സ്ക്രീന്‍ സിനിമാസിന്‍റെ ബാനറില്‍ നൌഷാദാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സ്റ്റേജ് ഷോകള്‍ അവതരിപ്പിക്കാനായി സ്പെയിനില്‍ എത്തുന്ന ചാര്‍ളി (ദിലീപ്), ജോലി വിസ ഇല്ലാതെ മുങ്ങുന്നു. മലയാളമല്ലാതെ ഒരു ഭാഷയും അറിയാത്ത ചാര്‍ളി, ഒരു മലയാളിയുടെ ഹോട്ടലില്‍ ദോശയുണ്ടാക്കുന്ന ജോലി തരപ്പെടുത്തുന്നു. എനാല്‍  അവിടെ ചാര്‍ളി ഉണ്ടാക്കുന്ന 'സ്പാനിഷ് മസാല' എന്ന ദോശ ചാര്‍ളിയെ എത്തിപ്പെടുന്നത്, ഇന്ത്യയിലെ മുന്‍ സ്പെയില്‍ അംബാസിഡറുടെ വീട്ടിലാണ്. അംബാസിഡറുടെ മകള്‍ കമീലയുടെ നിര്‍ദ്ദേശ പ്രകാരം, മാനേജര്‍ മേനോന്‍ (ബിജു മേനോന്‍) ആണ് ചാര്‍ളിയെ അവിടെ എത്തിക്കുന്നത്. കാമുകന്‍ രാഹുല്‍ (കുഞ്ചാക്കോ ബോബന്‍) മരിച്ച സങ്കടത്തില്‍ ജീവിക്കുന്ന അന്ധയാ കമീലയെ പെട്ടെന്ന് തന്നെ പൊടി നമ്പരുകളുമായി ചാര്‍ളി കയ്യിലെടുക്കുന്നു. സ്വന്തം അച്ഛനുമായി അകന്നു കഴിയുന്ന കമീലയെ, ചാര്‍ളി അച്ഛനുമായി ഒന്നിപ്പിക്കുന്നു. അതിനിടയില്‍ കമീലയുടെ അച്ഛന്‍ മരണപ്പെടുന്നു. തുടര്‍ന്നു ചാര്‍ളിയുടെയും കമീലയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

ബെന്നി.പി.നായരമ്പലമാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ലാല്‍ ജോസും ബെന്നിയും നമുക്ക് സമ്മാനിച്ചിട്ടുള്ള സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ചാന്തുപൊട്ട്. അത് കൊണ്ടു തന്നെ ചിത്രത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകള്‍ വളരെ വലുതാണ്‌. അവിടെയാണ് ബെന്നി നമ്മെ അല്പം നിരാശപ്പെടുത്തുന്നത്. കഥയിലെ പുതുമ എന്നത്, ഇത് സ്പെയിനില്‍ സംഭവിക്കുന്നു എന്നതില്‍ ഒതുങ്ങുന്നു എന്നതാണ് സങ്കടകരമായ വസ്തുത. ഇത്തരം പ്രമേയങ്ങള്‍ നാം ഒട്ടനവധി തവണ കണ്ടതാണ്. അത് കൊണ്ടു തന്നെ കഥയിലെ ട്വിസ്റ്റുകള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് തന്നെ. പക്ഷെ തിരക്കഥ നമ്മെ മുഷിപ്പിക്കുന്നില്ല എന്നത് എടുത്തു പറയുവാന്‍ ആഗ്രഹിക്കുന്നു. അത്യാവശ്യം സാന്ദര്‍ഭികമായ തമാശകള്‍ ഉള്‍പ്പെടുത്തി പ്രേക്ഷകരെ തീയെറ്റരുകളില്‍ പിടിച്ചിരുത്തുവാന്‍ ബെന്നിക്ക് കഴിയുന്നുണ്ട്. 

അധികം അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒന്നുമില്ലാത്ത ചിത്രങ്ങളില്‍, അഭിനേതാക്കളെല്ലാം തന്നെ നല്ല അഭിനയം കാഴ്ച വച്ചിരിക്കുന്നു. ദിലീപ് ചാര്‍ളിയെ നന്നായിയ അവതരിപ്പിച്ചപ്പോള്‍ കമീല എന്ന നായിക കഥാപാത്രത്തെ ഡാനിയേല ഒരു പരിധി വരെ നന്നാക്കി. ബിജു മേനോനും വിനയാപ്രസാദും തങ്ങളുടെ കഥാപാത്രങ്ങളെ നന്നക്കിയപ്പോള്‍, ചിത്രത്തില്‍ കയ്യടി വാങ്ങിയത് നെല്‍സണ്‍ അവതരിപിച്ച കുശിനിക്കാരനായിരുന്നു. മലയാള സിനിമയിലെ ഇന്നത്തെ അവസ്ഥയില്‍, സുരാജ് വെഞ്ഞാറമൂടു ചെയ്യേണ്ടിയിരുന്ന കഥാപാത്രമായിരുന്നു അത്. എന്നാല്‍ സധൈര്യം അതൊരു പുതുമുഖത്തെ ഏല്‍പ്പിക്കാന്‍ ലാല്‍ ജോസ് കാണിച്ച ചങ്കൂറ്റം അഭിനന്ദിക്കപ്പെടെണ്ടത് തന്നെ. നെല്‍സണ്‍ ആ കഥാപാത്രത്തെ മികച്ചതാക്കുക തന്നെ ചെയ്തു. കുഞ്ചാക്കോ ബോബന്റെ രാഹുല്‍ എന്ന കഥാപാത്രത്തെ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. അഭിനയം ശരാശരിക്കു മുകളില്‍ നില്‍ക്കുന്നു എന്നത് ചിത്രത്തിന്‍റെ പ്ലസ് പോയിന്റായി കരുതാം.
 
സംവിധായകന്‍ എന്ന നിലയില്‍ ലാല്‍ ജോസിനു കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലായിരുന്ന ചിത്രമായിരിക്കണം സ്പാനിഷ് മസാല. ശുഷ്കമായ തിരക്കഥയില്‍ പ്രത്യേകമായി ഒന്നും തന്നെ ചെയ്യുവാനില്ല എന്ന് പറയാം ലളിതമായി. സ്പെയിനിലെ മനോഹരമായ കാഴ്ചകള്‍ ചിത്രത്തില്‍ ഇടതടവില്ലാതെ ഉണ്ട്, കാളപ്പോരും ടോമാട്ടീനോയുമെല്ലാം ചിത്രത്തില്‍ നമുക്ക് കാണാം. അതിനു ലോകനാഥന്റെ ചായാഗ്രഹണം നന്നായി സഹായിച്ചിരിക്കുന്നു. രഞ്ജന്‍ എബ്രഹാമിന്റെ ചിത്ര സംയോജനം കഥയുടെ ഗതിയെയും ഒഴുക്കിനെയും ഒട്ടും ബാധിക്കാത്ത രീതിയിലായി എന്ന് നിസ്സംശയം പറയാം. ചിത്രത്തിന്‍റെ സാങ്കേതിക വിഭാഗം പ്രേക്ഷകരെ നിരാഷപ്പെടുതുന്നില്ല. ആര്‍.വേണുഗോപാലിന്റെ വരികള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് ലാല്‍ ജോസിന്റെ സ്ഥിരം സംഗീത സംവിധായകനായ വിദ്യാസാഗറാണ്. എന്നാല്‍ ആ സ്ഥിരം മാജിക്ക് ആവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല എന്ന് വേണം കരുതാന്‍. പാട്ടുകള്‍ നമ്മെ ആകര്‍ഷിക്കുന്നില്ല എന്ന് മാത്രമല്ല നിരാശപ്പെടുത്തുന്നു.

ലാല്‍ ജോസ് മാജിക്ക് ഈ ചിത്രത്തില്‍ ഇല്ല. പക്ഷെ തിരക്കഥയുടെ ന്യൂനതകള്‍ക്കപ്പുറം, കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു ചിത്രം. മിനിമം ഗ്യാരണ്ടിയുടെ വക്താവില്‍ നിന്നും ഒരു മിനിമം ഗ്യാരണ്ടി ചിത്രം. അതാണ്‌ സ്പാനിഷ് മസാല. പിന്നെ ഈ കഥ പറയാന്‍ സ്പെയിന്‍ വരെ പോകനമായിരുന്നോ ലാലു സാറേ എന്നാരെങ്കിലും ചോദിച്ചാല്‍, അങ്ങനെ നമ്മള്‍ സിനിമ മാത്രമല്ലല്ലോ, സ്പെയിനും കൂടി കണ്ടില്ലേ എന്ന് വേണമെങ്കില്‍ പറയാം.

എന്റെ റേറ്റിംഗ്: 3 /5

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.