Wednesday, December 31, 2008

മലയാള സിനിമ 2008


മലയാള സിനിമയേ സംബന്ധിച്ച്‌ മഹത്തായ ഒരു വര്‍ഷമായിരുന്നില്ല. കയറ്റിറക്കങ്ങളും പ്രതിഭയുടെ മിന്നലാട്ടങ്ങളുമായി സമ്മിശ്രമായ ഒരു വര്‍ഷമായിരുന്നു 2008. ഏകദേശം അമ്പതിലധികം ചിത്രങ്ങള്‍ പുറത്തിറങ്ങിയ ഈ വര്‍ഷം, വിജയം നേടിയവ വിരലിലെണ്ണാവുന്നതു മാത്രമായി ചുരുങ്ങി. മലയാള ചലച്ചിത്ര താര സംഘടനയായ അമ്മയുടെ ധനശേഖരണാര്‍ത്ഥം നിര്‍മ്മിച്ച ചിത്രമായ ട്വന്റി-20 പുറത്തിറങ്ങിയത്‌ ഈ വര്‍ഷമായിരുന്നു. മലയാള സിനിമ വിവാദങ്ങളില്‍ കൂടി കടന്നു പോയ വര്‍ഷം കൂടിയാണിത്‌. അമ്മയിലും മാക്ടയിലുമുണ്ടായ വിവാദങ്ങള്‍ മലയാള സിനിമയെ പ്രതികൂലമായി ബാധിച്ചു. പ്രതിഭാധനരായ ഒരു കൂട്ടം അഭിനേതാക്കള്‍ അരങ്ങൊഴിഞ്ഞ വര്‍ഷം കൂടിയായിരുന്നു 2008.

സൂപ്പര്‍ സ്റ്റാറുകളുടെ ശ്രദ്ധേയമായ സാന്നിധ്യം ഇത്തവണയും മലയാള സിനിമയില്‍ ഉണ്ടായിരുന്നു. 6 ചിത്രങ്ങളില്‍ വീതം അഭിനയിച്ച്‌ മോഹന്‍ലാലും സുരേഷ്‌ ഗോപിയും തങ്ങളുടെ സാന്നിധ്യമറിയിച്ചപ്പോള്‍, മമ്മൂട്ടി അഞ്ച്‌ ചിത്രങ്ങളിലും ജയറാമും ദിലീപും 3 ചിത്രങ്ങളില്‍ വീതം അഭിനയിച്ചു. പൃഥ്വിരാജ്‌ 4 ചിത്രങ്ങളിലും കലാഭവന്‍ മണിയും ജയസൂര്യയും യഥാക്രമം നാലും മൂന്നും ചിത്രങ്ങളില്‍ തിരശ്ശീലയില്‍ എത്തി. മോഹന്‍ലാലിന്റെ മാടമ്പി ഉജ്ജ്വല വിജയം നേടിയപ്പോള്‍ ഇന്നത്തെ ചിന്താവിഷയം, കുരുക്ഷേത്ര എന്നീ ചിത്രങ്ങള്‍ ശരാശരി വിജയത്തിലൊതുങ്ങി. കെ.പി കുമാരന്റെ ഓഫ്‌ ബീറ്റ്‌ ചിത്രമായ ആകാശഗോപുരങ്ങള്‍ മികച്ച പ്രതീക്ഷ പുലര്‍ത്തിയെങ്കിലും സാധാരണക്കാരനെ സ്വാധീനിക്കുന്നതില്‍ പരാജയപ്പെട്ടു. കോളേജ്‌ കുമാരന്‍ സമ്പൂര്‍ണ്ണ പരാജയമാകുകയും ചെയ്തു. പക്ഷേ മിഴികള്‍ സാക്ഷി, പകല്‍ നക്ഷത്രങ്ങള്‍ എന്നീ ഓഫ്‌ ബീറ്റ്‌ ചിത്രങ്ങള്‍ മോഹന്‍ ലാല്‍ എന്ന നടന്റെ സാന്നിധ്യം മൂലം കൂടുതല്‍ ആളുകളിലേക്കെത്തി എന്നതും എടുത്തു പറയേണ്ട കാര്യമാണ്‌. ആറു ചിത്രങ്ങളിലഭിനയിച്ച സുരേഷ്‌ ഗോപിക്ക്‌ ഒരു ഹിറ്റു പോലും സൃഷ്ടിക്കാനായില്ല. ഷാജി കൈലാസ്‌ ചിത്രമായ ദി സൌണ്ട്‌ ഓഫ്‌ ബൂട്ട്‌ മാത്രം മാത്രമാണ്‌ ഒരു ശാരാശരി നിലവാരം പുലര്‍ത്തിയത്‌. രൂപേഷ്‌ പോളിന്റെ മൈ മദേഴ്സ്‌ ലാപ്‌ടോപ്‌ എന്ന ഓഫ്‌ ബീറ്റ്‌ ചിത്രത്തെ തന്റെ സാനിധ്യം കൊണ്ട്‌ രക്ഷിക്കാന്‍ സുരേഷ്‌ ഗോപിക്കായില്ല. താവളവും ആയുധവും പ്രേക്ഷകരെ നിരാശരാക്കിയപ്പോള്‍ പകല്‍ നക്ഷത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ജനശ്രദ്ധയാകര്‍ഷിച്ചു. 2007 തന്റെ പേരിലാക്കിയ മമ്മൂട്ടിക്ക്‌ മികച്ച തുടക്കമാണ്‌ 2008ല്‍ ലഭിച്ചത്‌. രഞ്ജിത്ത്‌ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത കയ്യൊപ്പ്‌, ഒരു ഓഫ്‌ ബീറ്റ്‌ ചിത്രമായിരുന്നിട്ടു കൂടെ ഒരു കൊമേര്‍ഷ്യല്‍ ഹിറ്റാക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. രഞ്ജിപണിക്കരുടെ രൌദ്രം തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍, അന്‍വര്‍ റഷീദിന്റെ അണ്ണന്‍ തമ്പി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി. അതിനു ശേഷം വളരെ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ പരുന്ത്‌, ഒരു ശരാശരിയില്‍ ഒതുങ്ങി. മമ്മൂട്ടിയുടെ മികച്ച പ്രകടനം മാത്രമായിരുന്നു ആ ചിത്രത്തിന്റെ പ്ലസ്‌ പോയിന്റ്. അതിനു പിറകേ എത്തിയ മായാ ബസാര്‍ ശരാശരിക്കു താഴേ പോയത്‌ മമ്മൂട്ടിയുടെ ഇമേജിനെ സാരമായി ബാധിച്ചു. ഈ വര്‍ഷം 2 ഇരട്ട കഥാപാത്രങ്ങളെ അദ്ദേഹം തിരശ്ശീലയില്‍ എത്തിച്ചു.

കേവലം മൂന്നു ചിത്രങ്ങളില്‍ മാത്രമാണ്‌ ജയറാവും ദിലീപും തിരശ്ശീലയില്‍ എത്തിയത്‌. നോവല്‍ എന്ന ചിത്രം പ്രേക്ഷകര്‍ തിരസ്കരിച്ചപ്പോള്‍, വെറുതെ ഒരു ഭാര്യയിലൂടെ തന്റെ തിരിച്ചു വരവ്‌ ജയറാം ഗംഭീരമാക്കി. അതിന്റെ ബലത്തില്‍ പാര്‍ത്ഥന്‍ കണ്ട പരലോകത്തിനെ ഭേദപ്പെട്ട കളക്ഷന്‍ നേടി കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബ്ലെസിയുടെ കല്‍ക്കത്ത ന്യൂസായിരുന്നു, ദിലീപിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രം. ആ ചിത്രം ശരാശരിക്കുപരി എത്തിയെങ്കിലും, ലാല്‍ ജോസിന്റെ മുല്ല തികഞ്ഞ പരാജയമായി. വര്‍ഷത്തിനൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ക്രേസി ഗോപാലന്‍ എന്ന ചിത്രം അധികം പരിക്കുകളില്ലാതെ തീയേറ്ററുകളില്‍ ഓടുന്നു. ശ്രദ്ദേയമായ യാതോരു വേഷവും കലാഭവന്‍ മണിക്ക്‌ ഇത്തവണ ഉണ്ടായിരുന്നില്ല. തന്റെ സ്ഥിരം പാറ്റേണിലുള്ല ചിത്രങ്ങള്‍ ബോക്സ്‌ ഓഫീസില്‍ പരാജയമായി മാറി. പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ച വര്‍ഷമായിരുന്നു 2008. ഒരു മമ്മൂട്ടി ഫാനിന്റെ കഥ പറയുന്ന വണ്‍വേ ടിക്കറ്റ്‌ എന്ന പരീക്ഷണ ചിത്രം ശരാശരിയില്‍ഒതുങ്ങിയപ്പോള്‍ കേന്ദ്ര കഥാപാത്രമല്ലായിരുന്നെങ്കില്‍ കൂടി, തിരക്കഥയും തലപ്പാവും മികച്ച നിലവാരം പുലര്‍ത്തി. വര്‍ഷാവസാനം എത്തിയ ലോലിപോപ്പും മികച്ച അഭിപ്രായമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ഷേക്‌സ്പിയര്‍ എം.എ മലയാളം എന്ന ചിത്രത്തിന്റെ ഭേദപ്പെട്ട വിജയമാണ്‌ ജയസൂര്യക്കു ഈ വര്‍ഷം പറയാനായി ഉള്ളത്‌. അദ്ദേഹത്തിന്റെ പോസിറ്റീവ്‌ ഹിറ്റായില്ലെങ്കിലും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്‌. മറ്റു ചിത്രങ്ങളില്‍ അപ്രധാന റോളുകളിലും അദ്ദേഹം മികച്ച പ്രകടനം നടത്തി. മികച്ച കോമഡി ചിത്രങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന ഈ വര്‍ഷം, അണ്ണന്‍ തമ്പിയും ഷേക്‌സ്പിയറും മികച്ച നിലവാരം പുലര്‍ത്തി. ജഗതിയും സുരാജ്‌ വെഞ്ഞാറമൂടും, ബിജുക്കുട്ടനും ഈ രംഗത്ത്‌ നല്ല പ്രകടനം കാഴ്ച വച്ചു.

നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ ഇറങ്ങാതിരുന്ന ഈ വര്‍ഷം, അതിനൊരല്‍പമെങ്കിലും അപവാദമായത്‌, മിഴികള്‍ സാക്ഷിയും വെറുതെ ഒരു ഭാര്യയുമായിരുന്നു. സുകുമാരിയുടെ മികച്ച പ്രകടനമാണ്‌ നമുക്ക്‌ മിഴികള്‍ സാക്ഷിയില്‍ കാണാന്‍ സാധിച്ചത്‌. വെറുതെ ഒരു ഭാര്യയിലൂടെ തന്റെ കരിയറിലെ മികച്ച പ്രകടനമാണ്‌ ഗോപിക നടത്തിയത്‌. തിരക്കഥയിലെ പ്രിയാമണിയുറ്റെ പ്രകടം എടുത്തു പറയേണ്ട ഒന്നാണ്‌. ഷേക്സ്പിയറിലെ റോമയുടെ അഭിനയവും പ്രേക്ഷകരെ ആകര്‍ഷിച്ചു. ശലഭത്തിലൂടെ രമ്യാ നമ്പീശനും ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചു. മറ്റുള്ളവരെല്ലാം ചെറു ചെറു റോളുകളില്‍ ഒതുങ്ങി എന്നു പറയാം. സൂപ്പര്‍ ഹിറ്റായ മാടമ്പിയില്‍ കാവ്യാ മാധവന്റെ കഥപാത്രത്തിന്റെ ആവശ്യകത പോലുമില്ല എന്നതായിരുന്നു സ്ഥിതി. ആ ഒരു രീതിയില്‍ ചിന്തിച്ചാല്‍ തികച്ചും നിരാശാജനകമായ വര്‍ഷം എന്നു പറയേണ്ടി വരും. അമ്മയ്ക്കു വേണ്ടി നടന്‍ ദിലീപ്‌ നിര്‍മ്മിച്ച് ജോഷി സംവിധാനം ചെയ്ത ട്വന്റി-20 ഈ വര്‍ഷം പുറത്തിറങ്ങി. മൂന്നു സൂപ്പര്‍സ്റ്റാറുകളടക്കം ഏകദേശം 60-70 കലാകാരന്മാര്‍ ഈ ചിത്രവുമായി സഹകരിച്ചു. ഫാന്‍സ്‌ അസോസിയേഷനുകളെ പൂര്‍ണ്ണമായി രസിപ്പിക്കുന്ന രീതിയില്‍ ഈ ചിത്രത്തിന്റെ കഥ മെനഞ്ഞ സിബി.കെ.തോമസ്‌-ഉദയകൃഷ്ണ എന്ന ഇരട്ട കഥാകൃത്തുക്കള്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ചിരിക്കയാണ്‌. നായികമാര്‍ക്ക്‌ അത്ര പ്രാധാന്യം ഇല്ലാത്ത ഒരു ചിത്രമാണിത്‌. എല്ലാവരേയും ഒത്തൊരുമിപ്പിച്ചു ചേര്‍ത്തെ ചിത്രമൊരുക്കിയ ജോഷിയും ദിലീപും ഇതിന്‌ വലിയൊരു അഭിനന്ദനം അര്‍ഹിക്കുന്നു. സര്‍വ്വ കളക്ഷന്‍ റെക്കോര്‍ഡുകളേയും തകര്‍ത്താണിത്‌ മുന്നേറിയത്‌.

സംവിധായകരില്‍ ബ്ലെസ്സി, തന്നെ പതിവു ഫോര്‍മാറ്റില്‍ നിന്നും വ്യത്യസ്തമായി കല്‍ക്കത്ത ന്യൂസുമായിയാണ്‌ എത്തിയത്‌. ബ്ലെസിയുടെ നിലവാരത്തിലേക്കെത്തിയില്ലെങ്കിലും പ്രേക്ഷകരെ തീയേറ്ററില്‍ ഇരുത്താനീ ചിത്രത്തിനു കഴിഞ്ഞു എന്നത്‌ അദ്ദേഹത്തിന്റെ വിജയമായി. ഇന്നത്തെ ചിന്താവിഷയവുമായി വിഷുവിന്‌ തീയേറ്ററിലെത്തിയ സത്യന്‍ അന്തിക്കാട്‌ പ്രേക്ഷകരെ തികച്ചും നിരാശപ്പെടുത്തി. ഫാന്‍സ്‌ അസോസിയേഷന്റെ പിന്‍ബലത്തില്‍ തീയേറ്ററുകളില്‍ ചിത്രമോടിയെങ്കിലും, സത്യന്‍ അന്തിക്കാട്‌ തന്റെ സ്ഥിരം ഫോര്‍മുല ഒന്നു മാറ്റിപ്പിടിക്കുന്നതാണു നല്ലതെന്ന്‌ തോന്നുന്നു..അന്‍വര്‍ റഷീദ്‌ മറ്റൊരു വ്യത്യസ്തമായ അനുഭവമാണ്‌ അണ്ണന്‍ തമ്പിയില്‍ നമുക്ക്‌ നല്‍കിയത്‌. ആദ്യ രണ്ടു ചിത്രങ്ങളിലെ പോലെ തന്നെ തമാശയ്ക്കു പ്രാധാന്യം നല്‍കിയാണ്‌ ഈ ചിത്രവും അദ്ദേഹം ഒരുക്കിയത്‌. വി.കെ പ്രകാശ്‌ ഒരുക്കിയ പോസിറ്റീവ്‌ വ്യത്യസ്തമായ ഒരു അനുഭവമായി മാറി. കെ.പി കുമാരന്റെ ആകാശഗോപുരങ്ങള്‍, പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. എം.ജി.ശശിയുടെ അടയാളങ്ങള്‍ തിയേറ്ററുകളില്‍ എത്തിയെങ്കിലും പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കാതെ കടന്നു പോയി. സൈക്കിള്‍ എന്ന ചിത്രത്തിലൂടെ ജോണി ആന്റണി തന്റെ സാന്നിധ്യമറിയിച്ചു. രണ്ടു മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയ രഞ്ജിത്‌, സംവിധായകരില്‍ ഈ വര്‍ഷത്തെ ഹീറോ ആയി മാറി. വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അക്കു അക്‌ബറും, തലപ്പാവ്‌ സംവിധാനം ചെയ്ത നടന്‍ മധുപാലും തങ്ങള്‍ മലയാള സിനിമക്കൊരു മുതല്‍കൂട്ടാണെന്ന്‌ ഈ ചിത്രങ്ങളിലൂടെ വിളിച്ചറിയിച്ചിരിക്കുന്നു. ഇരട്ട സംവിധായകരായി രംഗപ്രവേശം ചെയ്ത ഷൈജു-ഷാജി, നല്ല തിരക്കഥകള്‍ ലഭിച്ചാല്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ നല്ലൊരു ചിത്രമായി എടുക്കാന്‍ തങ്ങള്‍ക്കു കഴിയും എന്നു തെളിയിച്ചിരിക്കുന്നു. രാജീവ്‌ നാഥിന്റെ പകല്‍ നക്ഷത്രങ്ങളും അശോക്‌ ആര്‍ നാഥിന്റെ മിഴികള്‍ സാക്ഷിയും വേറിട്ടൊരനുഭവമായി മാറി. ഗുല്‍മോഹറിലൂടെ ജയരാജ്‌ വ്യത്യസ്തമായൊരു കഥ പറഞ്ഞപ്പോള്‍ ഓഫ്‌ പീപ്പിള്‍ ആരേയും ആകര്‍ഷിക്കാതെ പോയി. സ്മാര്‍ട്ട്‌ സിറ്റിക്കു ശേഷം ബി.ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കിയ മാടമ്പി, പ്രേക്ഷകരെ ആകര്‍ഷിച്ചുവെങ്കിലും, പലപ്പോഴും കണ്ടു മറഞ്ഞ കഥാപാത്രങ്ങള്‍ അരോചകമായി മാറി. കാര്‍ഗ്ഗില്‍ യുദ്ധത്തിന്റെ കഥ പറഞ്ഞ മേജര്‍ രവിയുടെ കുരുക്ഷേത്ര മികച്ച ദൃശ്യാനുഭവമായെങ്കിലും ഒരു ചിത്രമെന്ന നിലയില്‍ പരാജയമായി. കമലിന്റെ മിന്നാമിന്നികൂട്ടവും ശ്രദ്ധയാകര്‍ഷിക്കാതെ കടന്നു പോയി. ബിപിന്‍ പ്രഭാകറിന്റെ വണ്‍വേ ടിക്കറ്റ്‌ വലിയൊരു പരീക്ഷണം തന്നെയായിരുന്നു. എം.പത്മകുമാറിന്റെ പരുന്താണ്‌ ഈ വര്‍ഷത്തെ നിരാശാജനകമായ ചിത്രം. മമ്മൂട്ടിയുടെ മികച്ച പ്രകടനവും ഈ ചിത്രത്തെ രക്ഷിച്ചില്ല എന്നു പറയുന്നതാവും ശരി. തന്റെ സ്ഥിരം ശൈലിയില്‍ തുളസീദാസൊരുക്കിയ കോളേജുകുമാരനും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു. ഷാജി കൈലാസിന്റെ സൌണ്ട്‌ ഓഫ്‌ ദി ബൂട്ടും ശരാശരിക്കു താഴെ ഒതുങ്ങി. മായാബസാര്‍ ശരാശരിക്കു താഴെ പോയെങ്കിലും താനൊരു ഭാവിവാഗ്ദാനമാണെന്ന്‌ തോമസ്‌ ആന്റണി തെളിയിച്ചു. മുല്ലയുമായെത്തിയ ലാല്‍ജോസും മൈ മദേഴ്സ്‌ ലാപ്ടോപ്പുമായി എത്തിയ രൂപേഷ്‌ പോളും പ്രേക്ഷകരെ ആകര്‍ഷിക്കാതെ കടന്നു പോയി. പകല്‍നക്ഷത്രങ്ങളുടെ കഥയും തിരക്കഥയും തയ്യാറാക്കിയ അനൂപ്‌ മേനോന്‌ തന്റെ കഴിവുകള്‍ അഭിനയത്തില്‍ മാത്രം ഒതുങ്ങുന്നില്ല എന്നൊരു സന്ദേശമാണ്‌ നല്‍കിയതു. മികച്ച രണ്ടു തിരക്കഥകളൊരുക്കി രഞ്ജിത്തും, തന്റെ ആദ്യ സംരഭത്തിന്‌ തിരക്കഥയെഴുതിയ മധുപാലും, വെറുതെ ഒരു ഭാര്യയുടെ തിരക്കഥ രചിച്ച കെ.ഗിരീഷ്‌കുമാറും മികച്ച ആസ്വാദന സുഖമാണ്‌ മലയാളിക്കു നല്‍കിയത്‌. എന്നാല്‍ കുരുക്ഷേത്രയുടെ തിരക്കഥയെഴുതിയ മേജര്‍ രവിയും പരുന്തിന്‌ തിരക്കഥ രചിച്ച ടി.എ.റസാഖും പ്രേക്ഷകരെ നിരാശരാക്കി. ബാലചന്ദ്ര മേനോന്റെ ദേ ഇങ്ങോട്ട്‌ നോക്യേ എന്ന ചിത്രം കനത്ത പരാജയം ഏറ്റു വാങ്ങി. കുട്ടികള്‍ക്കായി എടുത്ത റോബോയും, പുതുമുഖങ്ങളുടെ അപൂര്‍വ്വയും ഇക്കൊല്ലം തീയേറ്ററുകളില്‍ എത്തി. അതില്‍ 18 വയസ്സുകാരനായ സംവിധായകന്‍ നിതിന്‍ രാമകൃഷ്ണന്‍ അപൂര്‍വ്വയിലൂടെ അരങ്ങേറ്റം കുറിച്ചു. ഷാഹുല്‍ അമീന്റെ വെളിപാടുകളും ശ്രദ്ധയാകര്‍ഷിച്ചു.

മലയാള ചലചിത്ര ഗാന രംഗത്ത്‌ ഒരു പിടി നല്ല ഗാനങ്ങളുണ്ടായ ഒരു വര്‍ഷം കൂടിയാണിത്‌. ഗിരീഷ്‌ പുത്തഞ്ചേരിയും അനില്‍ പനച്ചൂരാനുമാണിതില്‍ മികച്ച സംഭാവനകള്‍ നല്‍കിയത്‌. മാടമ്പിയിലെ അമ്മ മഴക്കാറിന്‌ എന്നു തുടങ്ങുന്ന ഗാനവും, കല്‍ക്കത്താ ന്യൂസിലെ എങ്ങു നിന്നു വന്ന എന്നു തുടങ്ങുന്ന ഗാനവും ജനശ്രദ്ധയാകര്‍ഷിച്ചു. ഗുല്‍മോഹറിലെ ഒരു നാള്‍ എന്നു തുടങ്ങുന്ന ഗാനവും, തിരക്കഥയിലെ പാലപ്പൂ എന്ന ഗാനവും മികച്ച നിലവാരവും പുലര്‍ത്തി. അമ്മ മഴക്കാറിന്‌ എന്ന ഗാനം ആലപിച്ച യേശുദാസ്‌ താന്‍ തന്നെയാണ്‌ ഗാനഗന്ധര്‍വ്വന്‍ എന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. സംഗീതത്തില്‍ എം.ജയചന്ദ്രനും മെജോ ജോസഫും രാഹുല്‍രാജും തങ്ങളുടെ സാന്നിധ്യം അറിയിച്ചു. ഗായകനായ വിനീത്‌ ശ്രീനിവാസന്‍ സൈക്കിള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും കാല്‍വച്ചു.

മലയാള സിനിമയെ വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്ന വര്‍ഷമായിരുന്നു 2008. മാക്ടയുടെ വിഭജനവും അമ്മ പുതിയ സംഘടനയുടെ കൂടെ നിലയുറപ്പിച്ചതും എല്ലാം വിവാദമായി. ട്വന്റി-20യില്‍ സഹകരിക്കാത്തതിന്റെ പേരില്‍ മീരാജാസ്മിനോട്‌ വിശദീകരണം ആവശ്യപെട്ട്‌ ദിലീപ്‌ അമ്മക്കു കത്തു നല്‍കിയതും, വിനയനും സൂപ്പര്‍ സ്റ്റാറുകളും തമ്മിലുള്ള വാക്‌പയറ്റുമെല്ലാം നാം 2008-ഇല്‍ കണ്ടു. ഒടുവില്‍ റിലീസിങ്‌ സംബന്ധിച്ച്‌ തീയേറ്റര്‍ ഉടമകളുമായുള്ള തര്‍ക്കം മായാബസാറിനെ ബി,സി ക്ലാസ്‌ തീയേറ്ററുകളില്‍ റിലീസ്‌ ചെയ്യിച്ചു. ട്വന്റി-20 സംബന്ധിച്ചും റിലീസിങ്‌ വിവാദമുണ്ടായെങ്കിലും അതു പെട്ടെന്നു തന്നെ കെട്ടടങ്ങി. ട്വന്റി-20യുടെ ടിക്കറ്റ്‌ നിരക്ക്‌ വര്‍ദ്ധനയില്‍ കോടതി ഇടപെട്ടതും, പോസ്റ്ററില്‍ മോഹന്‍ലാലിന്‌ നടുക്ക്‌ സ്ഥനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഫാന്‍സുകാര്‍ പിണങ്ങിയതുമെല്ലാം ഈ വര്‍ഷം മലയാളികള്‍ കണ്ടു. ഫാന്‍സുകാരുടെ മത്സരത്തിനൊടുവില്‍ മാടമ്പി അതി രാവിലെ 3 മണിക്കും പരുന്ത്‌ കൃത്യം 12:01നും റിലീസ്‌ ചെയ്ത്‌ ചരിത്രം സൃഷ്ടിക്കുന്നതും നാം ഇക്കൊല്ലം കണ്ടു. ദേ ഇങ്ങോട്ട്‌ നോക്യേയുടെ ചില ഭാഗങ്ങള്‍ തീയേറ്ററുകാര്‍ മുറിച്ചു എന്നു പറഞ്ഞ്‌ ബാലചന്ദ്ര മേനോന്‍ രംഗത്തു വന്നതും വിവാദമായി. ഭരത്‌ ഗോപി, രഘുവരന്‍, മോനീലാല്‍ എന്നി പ്രതിഭകള്‍ മലയാള സിനിമയോട്‌ വിട പറഞ്ഞ വര്‍ഷം കൂടിയാണ്‌ 2008. എന്തായാലും മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു സമ്മിശ്രമായ വര്‍ഷമായിരുന്നു 2008. ഇനി 2009-ഇല്‍ എന്തു സംഭവിക്കുമെന്ന്‌ കാത്തിരുന്നു കാണാം...

ബോക്സ്‌ ഓഫീസ്‌ ഹിറ്റുകള്‍

1. ട്വന്റി-20

2. അണ്ണന്‍ തമ്പി

3. വെറുതെ ഒരു ഭാര്യ

4. മാടമ്പി

5. തിരക്കഥ


കലാമൂല്യമേറിയ ചിത്രങ്ങള്‍

1. അടയാളങ്ങള്‍

2. കയ്യൊപ്പ്‌

3. ഗുല്‍മോഹര്‍

4. തലപ്പാവ്‌

5. പകല്‍നക്ഷത്രങ്ങള്‍ / തിരക്കഥ

നിരാശാജനകമായ ചിത്രങ്ങള്‍
1. പരുന്ത്‌
2. കോളേജ്‌ കുമാരന്‍
3. മുല്ല
4. ദേ ഇങ്ങോട്ട്‌ നോക്യേ
5. മിന്നാമിന്നിക്കൂട്ടം

അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങള്‍
1. വെറുതെ ഒരു ഭാര്യ
2. ഷേക്‌സ്പിയര്‍ എം.എ മലയാളം
3. പോസിറ്റീവ്‌
4. കയ്യൊപ്പ്‌
5. സൈക്കിള്‍

ഒരു പുതുവര്‍ഷപ്പുലരിയില്‍...

2008 കടന്നു പോയി. ജീവിതത്തില്‍ മറക്കാനാവാത്ത ചില സ്മരണകള്‍ സമ്മാനിച്ച്‌, ചില അനുഭവങ്ങള്‍ നല്‍കി, 2008 യാത്ര പറഞ്ഞു പോയി. എന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവില്‍ എത്തിയ വര്‍ഷം കൂടിയാണ്‌ കടന്നു പോയത്‌. എന്റെ വിവാഹം ഈ വര്‍ഷം മേയ്‌ 16നായിരുന്നു എന്റെ വിവാഹം. മനീഷ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന വര്‍ഷം. എന്റെ സന്തോഷങ്ങള്‍ പങ്കിടാനും, ദു:ഖങ്ങള്‍ പകുത്തെടുക്കാനും ദൈവം എനിക്കായി ഭൂമിയിലേക്കയച്ച, എന്റെ ജീവിത സഖി. എന്തോ, ജീവിതത്തെ ഒരിക്കലും ലാഘവബുദ്ധിയോടെ കാണാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. എന്നിരുന്നാല്‍ കൂടി, എന്റെ ഇതു വരെയുള്ള ജീവിതത്തെക്കുറിച്ചും, നാളെയെക്കുറിച്ചും, അടുത്ത തലമുറയെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും കൂടുതല്‍ ആലോചിക്കുവാന്‍ തുടങ്ങിയത്‌ വിവാഹത്തിന്‌ ശേഷമാണ്‌. അതെന്തുകൊണ്ടാണെന്ന്‌ എനിക്കറിയില്ല. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതിനാലാണോ, അതോ മറ്റെന്തെങ്കിലും പ്രേരണയാലാണോ, ആവോ എനിക്കറിയില്ല. എന്റെ ജീവിതത്തില്‍ പരമപ്രഥാനമായ ചില തിരുമാനങ്ങള്‍ ഞാനെടുത്ത വര്‍ഷം. ഈ ജോലി, ഇതിന്റെ ഭാവി, ഇങ്ങനെ കഷ്ടപ്പെട്ടുള്ള ജീവിതം, ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള ഈ ഓട്ടം, ഇതിങ്ങനെ എത്ര നാള്‍, എന്നതിന്‌ ഞാന്‍ തന്നെ, അല്ല ഞങ്ങള്‍ ഉത്തരം കണ്ടെത്തിയ വര്‍ഷം. സ്വാതന്ത്ര്യത്തിലെ ലോകത്തേക്ക്‌ ഒരു തീരുമാനത്തിന്റെ ദൂരം മാത്രമെയുള്ളു എന്ന്‌ തിരിച്ചറിഞ്ഞ വര്‍ഷം. അതിനായി എന്തു ത്യാഗവും സഹിക്കാം എന്ന്‌ മനസ്സില്‍ പ്രതിജ്ഞ ചെയ്ത വര്‍ഷം. അങ്ങനെ കടന്നു പോകുന്ന വര്‍ഷത്തിന്‌ വ്യക്തിപരമായി നോക്കുകയാണെങ്കില്‍ സവിശേഷതകള്‍ ഏറെ....

ഈ വര്‍ഷത്തിന്റെ അവസാനം അല്ലെങ്കില്‍ പുതുവര്‍ഷത്തിലേക്കുള്ള കാല്‍വെപ്പ് അതിമനോഹരമായിരുന്നു. പതിവിനു വിപരീതമായി ഇത്തവണ ഞാന്‍ പുതുവര്‍ഷം ആഘോഷിച്ചു. സാധാരണ വീടിനകത്തിരുന്ന്‌ പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്‌ പതിവ്‌. പക്ഷേ ഈ വര്‍ഷം വീടിനു പുറത്തത്‌ ആഘോഷിച്ചു. ഈ ഉദ്യാനനഗരത്തില്‍ എത്തിയ ശേഷം, പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കിടന്നിരുന്ന ഞങ്ങള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങിയപ്പോള്‍ ഞങ്ങള്‍ക്കു കൂട്ടായെത്തിയത്‌, എന്റെ കസിനും കുടുംബവുമാണ്‌ (ബിനു ചേട്ടനും, ഗോപിക ചേച്ചിയും മാളുക്കുട്ടിയും). വെറുതെ കറങ്ങാമെന്നു കരുതി, കറങ്ങിത്തിരിഞ്ഞു എം.ജി റോഡിലും ബ്രിഗേഡിലുമൊക്കെ പോയി. പതിവിനു വിപരീതമായി, പുതുവത്സര സമയത്ത്‌ ബാംഗ്ലൂര്‍ ശാന്തമായിരുന്നു. വീഥികളില്‍ അധികം തിരക്കുണ്ടായിരുന്നില്ല. ബൈക്കില്‍ പറന്നു നടക്കുന്ന ചെത്തു പയ്യന്മാരേയും കണ്ടില്ല. ട്രാഫിക്കും കുറവായിരുന്നു. നല്ല തണുപ്പുമുണ്ടായിരുന്നു. കാറില്‍ ഒരു റൌണ്ട്‌ കറക്കം കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. അങ്ങനെ നല്ലൊരു റെസ്റ്റോറണ്ട്‌ നോക്കി നടന്ന്‌ അവസാനം ഷാങ്‌ഹായി സല്‍സ എന്നൊരു റെസ്റ്റോറണ്ട്‌ കണ്ടുപിടിച്ചു. അവിടെ ചൈനീസ്‌, മെക്സിക്കന്‍, കൊറിയന്‍, തായി, ക്യൂബന്‍ വിഭവങ്ങള്‍ ലഭിക്കും. അങ്ങനെ, അവിടെ നിന്നും ക്യൂബന്‍ ഭക്ഷണവും കഴിച്ച്‌ ഇറങ്ങിയപ്പോള്‍ പുതുവര്‍ഷപ്പുലരിക്ക്‌ പിന്നേയും മുക്കാല്‍ മണികൂര്‍ കൂടിയുണ്ട്‌. നിരത്തുകള്‍ പൊതുവെ വിജനമായിരുന്നു. സുഹൃത്തുക്കള്‍ക്കെല്ലാം മെസേജുകള്‍ അയച്ച്‌, വിളിക്കാനുള്ളവരെ ഒക്കെ വിളിച്ചതിനു ശേഷം, ആളുകള്‍ ഉള്ള സ്ഥലം നോക്കി ഞങ്ങള്‍ കറങ്ങി നടന്നു. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ അധികമാരേയും നിരത്തുകളില്‍ കാണുവാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വീടിനടുത്തെത്തിയപ്പോള്‍ സമയം 12ന്‌ അടുത്തായിരുന്നു. കുറച്ചു നേരം അവിടെ നിന്ന്‌ സംസാരിച്ചപ്പോഴേക്കും പുതുവര്‍ഷം ആഗതമായിരുന്നു. പെട്ടെന്ന്‌ എവിടെ നിന്നോ കുറെ അധികം ആളുകള്‍ നിരത്തുകളിലെത്തി. പടക്കങ്ങളും പൂത്തിരികളും കൊണ്ട്‌ നിരത്തുകള്‍ പ്രഭാപൂരിതമായി. അകലെയുള്ള ഒരു ഫ്ലാറ്റില്‍ നിന്നും ആര്‍പ്പു വിളികും കൂവലും കേള്‍ക്കുന്നുണ്ടായിരുന്നു. അടുത്തെവിടെയോ, ആരോ കരിമരുന്നു പ്രയോഗം നടത്തി. ആകാശമാകെ അത്‌ വര്‍ണ്ന ചിത്രങ്ങള്‍ തീര്‍ത്തു. കസിനോടും കുടുംബത്തോടും യാത്ര പറഞ്ഞ്‌ ഞങ്ങള്‍ വീട്ടിലേക്ക്‌ നടന്നു. അങ്ങനെ പ്രതീക്ഷയുടെ, നന്മയുടെ, ഐശ്വര്യത്തിന്റെ ഒരു പുതുവര്‍ഷം ഞങ്ങളുടെ ജീവിതത്തിലേക്കു കടന്നു വന്നു.

എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...

Wednesday, December 24, 2008

കാലവര്‍ഷം

 
ഹുങ്കാരശബ്ദത്തോടെ തിമിര്‍ത്തു
പെയ്ത മഴ, പെയ്തൊഴിയുന്നുവല്ലോ
എങ്ങും നിശബ്ദത തളം കെട്ടി നില്‍ക്കും
ഇറ്റിറ്റു വീഴും മഴത്തുള്ളികള്‍ തന്‍ ശബ്ദം മാത്രം
സുന്ദരമാമീ സായാഹ്നത്തില്‍
അരങ്ങൊഴിഞ്ഞ മഴതന്‍ പ്രഭാവം മാത്രം
പെയ്തൊഴിഞ്ഞ പേമാരി തന്‍ അനന്തര ഫലം പോല്‍
നിറഞ്ഞു കവിയുന്നുവല്ലോ നദികളും മറ്റും
പകച്ചു നില്‍ക്കുന്നു ആ ബാലകന്‍
ഉയര്‍ന്നു പൊങ്ങും ജലനിരപ്പ്‌ കണ്ട്‌
ദിനവും നദിതന്‍ കയങ്ങളില്‍
മുങ്ങാംകുഴിയിടുമാ ബാലന്‍
ഒരിക്കലും കാണാത്ത നദിതന്‍
രൌദ്രഭാവം കണ്ടു വിറച്ചു പോയി
ആര്‍ത്തലച്ചു വരുമാ മലവെള്ളം
അവനെയും കൊണ്ടെങ്ങോ പോയ്‌ മറഞ്ഞു.
മാറ്റൊലി കൊണ്ടല്ലോ ആര്‍ത്ത നാദം
ആ മലവെള്ളപ്പാച്ചിലിന്‍ അത്യഗ്ര ശബ്ദത്തില്‍
പൊലിയുന്നുവല്ലോ, നമ്മുടെ നാട്ടില്‍
നാളത്തെ ധനമാമൊരു ജീവന്‍ കൂടി
ഉണ്ടാകുമോ ജീവഹാനിയില്ലാത്തൊരു വര്‍ഷകാലം.

Sunday, December 14, 2008

യാത്ര, ജീവിതയാത്ര

യാത്ര തുടങ്ങി ഞാന്‍ ഇന്നലെ-
ഇന്നുമാ യാത്ര തുടര്‍ന്നിടുന്നു.
എവിടെയോ സമാപിക്കുമാ-
യാത്രതന്‍ ദൈര്‍ഘ്യം പറയവയ്യ.

യാത്ര, ഇത്‌ ജീവിതമാം യാത്ര
എവിടെ തുടങ്ങിയെന്നോര്‍ത്തു ഞാന്‍
രണ്ടു പതിറ്റാണ്ടുകള്‍ക്കപ്പുറമോ, അല്ല
വെറും പൈതലിന്‍ യാത്രയെ
ജീവിതയാത്രയായ്‌ കാണവയ്യ...
നിഷ്‌കളങ്കമാം പൈതലിന്‍ മനസ്സില്‍
ഭാവിതന്‍ ഉത്‌കണ്ഠകളൊന്നുമില്ല
എന്നു മനസ്സില്‍ കളങ്കങ്ങള്‍ വീണോ
അന്നു തുടങ്ങി നാം ജീവിതയാത്ര.
പ്രശ്നങ്ങള്‍ അനുദിനം ജീവിതത്തെ
അതുവഴി നമ്മുടെ മാനസത്തെ
അങ്ങനെ നമ്മുടെ യാത്രയൊ, തെല്ല-
ലോസരപ്പെടുത്തി കളങ്കിതമാക്കുന്നു.
യാത്ര, ഇത്‌ ജീവിതമാം യാത്ര.

മനസ്സിന്‍ കാരാഗൃഹത്തില്‍ തളച്ചൊരാ
പ്രശ്നങ്ങളാം പൈങ്കിളികള്‍
അഗ്നി പര്‍വ്വതത്തിന്‍ ലാവ കണക്കെ
സംഹാര താണ്ഡവമാടി പുറത്തു വരുന്നു.
ജീവിതത്തിന്‍ ആമോദങ്ങളെ
വേരോടെ തന്നെ പിഴുതെറിഞ്ഞും
കഠിനമാം സന്താപത്തിന്‍ വിത്തുകള്‍ പാകിയും
നിര്‍ബാധം പ്രവഹിക്കുന്നുവല്ലോ...
യാത്ര, ഇത്‌ ജീവിതമാം യാത്ര...

ജീവിതം തന്‍ പ്രശ്നങ്ങളില്‍
പെട്ടഴലുന്ന മനുജന്‍, തന്‍-
ജീവിതയാത്രയില്‍ ക്ലേശിക്കുന്നു
രാപാര്‍ത്തുവല്ലോ, അവരെന്നും ഒരു
വഴിയമ്പലം പോലെ വരുമാ സ്ഥലങ്ങളില്‍
ഒടുവിലവിടെ നിന്നൊരിക്കല്‍
വീണ്ടും തുടരുന്നുവല്ലോ ജീവിതമാം യാത്ര
യാത്ര, ഇത്‌ ജീവിതമാം യാത്ര

ആഹ്ലാദ തിമിര്‍പ്പിലവന്‍, ആ
വഴിയമ്പലത്തില്‍ ദിനങ്ങള്‍ കഴിച്ചു കൂട്ടി
ഒരുവേള ദു:ഖങ്ങള്‍, അല്ല
ജീവിതം തന്നെയവന്‍ വിസ്മരിക്കുന്നു.
കൊട്ടിക്കലാശത്തിന്‍ നേരത്തു വീണ്ടുമവന്‍
നഷ്ടങ്ങളെ ഓര്‍ത്ത്‌ വിലപിക്കുന്നു
പിരിഞ്ഞു പോം വേളയില്‍ വെറുതെ
യാത്ര പറഞ്ഞവന്‍ തുടരുന്നു യാത്ര
യാത്ര, ജീവിതമാം യാത്ര

പല പല ലക്ഷ്യങ്ങള്‍ കോര്‍ത്തിണക്കി
അവന്‍ നിര്‍ബാധം തുടരുന്നു യാത്ര
ഒരു പക്ഷേ ഇനിയൊരു ഇടവേളയില്ല
വിശ്രമിക്കാന്‍ ഇടത്താവളമില്ല.
ഒന്നുമാത്രം മുന്നില്‍ കണ്ടവന്‍,
അത്‌ ജീവിതത്തിന്‍ ലക്ഷ്യം മാത്രം.
നശ്വരമാകും ജീവിതത്തില്‍, മനുജന്‍
എന്തിനോ തുടരുന്നു ഈ യാത്ര...
ആത്യന്തികമാം ലക്ഷ്യമോ,
ജീവിതത്തിന്‍ ലൌകിക സുഖങ്ങള്‍ മാത്രം....
പണത്തിനായ്‌, സ്വത്തിനായ്‌ കലഹിച്ചും
അഴുക്കു ചാലുകളിലൂടെ ചരിച്ചും
വെട്ടിപ്പിടിക്കുമാ സുഖ സൌകര്യങ്ങള്‍
കേവലം ക്ഷണപ്രഭാ ചഞ്ചലം മാത്രം
ഒരു തൊഴില്‍ റ്റഃഏടി അലയുന്നൂ ചിലര്‍
നിത്യേന വയറ്റിന്‍ വിശപ്പു മാറ്റാന്‍...
ജീവിക്കുവാന്‍ അലയുന്നു ചിലര്‍, പക്ഷേ
ജീവിതത്തിന്‍ സത്യത്തെ അറിയുന്നുമില്ല

ഒടുവിലീ യാത്ര പര്യവസാനിക്കുമ്പൊഴോ
അവന്‍, ആറടി മണ്ണിന്റെ ജന്മിയായ്‌ മാറും
വെട്ടിപ്പിടിച്ചവ ബാക്കി നില്‍ക്കേ, നാം
ഈ ഊഴിയില്‍ തന്നെ അലിഞ്ഞു ചേരുന്നു.
നിര്‍ബാധം തുടര്‍ന്നൊരു യാത്ര
അത്‌ മണ്ണിലേക്കുള്ളൊരു യാത്ര
യാത്ര, ഇത്‌ ജീവിതമാം യാത്ര
യാത്ര, ഇത്‌ ജീവിതമാം യാത്ര

Tuesday, December 9, 2008

പ്രധാനമന്ത്രിക്കൊരു തുറന്ന കത്ത്‌

ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്ന പത്രത്തിന്റെ പത്രാധിപര്‍ നമ്മുടെ പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്ത്‌. ഒരു മെയില്‍ ചെയിനിന്റെ ഭാഗമായി എനിക്കു ലഭിച്ചതാണ്‌. ഞാനിത ഇവിടെ ചേര്‍ക്കുന്നു.

Dear Mr. Prime minister,


I am a typical mouse from Mumbai. In the local train compartment which has capacity of 100 persons, I travel with 500 more mouse. Mouse at least squeak but we don't even do that.

Today I heard your speech. In which you said 'NO BODY WOULD BE SPARED'. I would like to remind you that fourteen years has passed since serial bomb blast in Mumbai took place. Dawood was the main conspirator. Till today he is not caught. All our bolywood actors, our builders, our Gutka king meets him but your Government can not catch him. Reason is simple; all your ministers are hand in glove with him. If any attempt is made to catch him everybody will be exposed. Your statement 'NOBODY WOULD BE SPARED' is nothing but a cruel joke on this unfortunate people of India.

Enough is enough. As such after seeing terrorist attack carried out by about a dozen young boys I realize that if same thing continues days are not away when terrorist will attack by air, destroy our nuclear reactor and there will be one more Hiroshima. We the people are left with only one mantra. Womb to Bomb to Tomb. You promised Mumbaikar Shanghai what you have given us is Jalianwala Baug.

Today only your home minister resigned. What took you so long to kick out this joker? Only reason was that he was loyal to Gandhi family. Loyalty to Gandhi family is more important than blood of innocent people, isn't it? I am born and bought up in Mumbai for last fifty eight years. Believe me corruption in Maharashtra is worse than that in Bihar. Look at all the politician, Sharad Pawar, Chagan Bhujbal, Narayan Rane, Bal Thackray , Gopinath Munde, Raj Thackray, Vilasrao Deshmukh all are rolling in money. Vilasrao Deshmukh is one of the worst Chief minister I have seen. His only business is to increase the FSI every other day, make money and send it to Delhi so Congress can fight next election. Now the clown has found new way and will increase FSI for fisherman so they can build concrete house right on sea shore. Next time terrorist can comfortably live in those house , enjoy the beauty of sea and then attack the Mumbai at their will.

Recently I had to purchase house in Mumbai. I met about two dozen builders. Everybody wanted about 30% in black. A common person like me knows this and with all your intelligent agency & CBI you and your finance minister are not aware of it. Where all the black money goes? To the underworld isn't it? Our politicians take help of these goondas to vacate people by force. I myself was victim of it. If you have time please come to me, I will tell you everything. If this has been land of fools, idiots then I would not have ever cared to write you this letter. Just see the tragedy, on one side we are reaching moon, people are so intelligent and on other side you politician has converted nectar into deadly poison. I am everything Hindu, Muslim, Christian, Schedule caste, OBC, Muslim OBC, Christian Schedule caste, Creamy Schedule caste only what I am not is INDIAN. You politician have raped every part of mother India by your policy of divide and rule. Take example of former president Abdul Kalam. Such a intelligent person, such a fine human being. You politician didn't even spare him. Your party along with opposition joined the hands, because politician feels they are supreme and there is no place for good person.

Dear Mr Prime minister you are one of the most intelligent person, most learned person. Just wake up, be a real SARDAR. First and foremost expose all selfish politician. Ask Swiss bank to give name of all Indian account holder. Give reins of CBI to independent agency. Let them find wolf among us. There will be political upheaval but that will better than dance of death which we are witnessing every day. Just give us ambient where we can work honestly and without fear. Let there be rule of law. Everything else will be taken care of.

Choice is yours Mr. Prime Minister. Do you want to be lead by one person or you want to lead the nation of 100 Crore people?

Sunday, November 30, 2008

മുംബൈ ആക്രമണം : നാം എന്താണ്‌ പഠിക്കേണ്ടത്‌?



മൂന്ന്‌ ദിവസത്തെ രൂക്ഷമായ ഏറ്റുമുട്ടലിനൊടുവില്‍ എന്‍.എസ്‌.ജി കമാന്‍ഡോകള്‍ താജ്‌ ഹോട്ടലിന്റെ നിയന്ത്രണവും പിടിച്ചെടുത്തു. ഭീകരര്‍ കൈയടക്കിയിരുന്ന ട്രൈഡന്റ്‌ ഹോട്ടലും നരിമാന്‍ ഹൗസും ഇന്നലെ തന്നെ അവര്‍ സ്വതന്ത്രമാക്കിയിരുന്നു. മൂന്ന്‌ ഭീകരരെ വധിച്ചാണ്‌ കമാന്‍ഡോകള്‍ ഉച്ചയോടുകൂടി താജിന്റെ നിയന്ത്രണം പൂര്‍ണമായും കൈപ്പിടിയിലൊതുക്കിയത്‌. ബോംബെ ആക്രമണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ രാജി വെച്ചു. എന്നാല്‍ എവിടെയൊക്കെയാണ് നമുക്കു യഥാര്‍ത്ഥത്തില്‍ വീഴ്ച സംഭവിച്ചത്? ആരൊക്കെയാണ് ഇതിന് ഉത്തരവാദികള്‍? എവിടെയൊക്കെയാണ് നമുക്കു തിരുത്തലുകള്‍ വേണ്ടത്?

രണ്ടു കപ്പല്‍ വഴി തീവ്രവാദികള്‍ ആയുധങ്ങളുമായി കറാച്ചിയില്‍ നിന്നു ഗുജറാത്ത് വഴി ബോംബെയില്‍ എത്തുകയായിരുന്നു. ഇതു കണ്ടെത്താനും പ്രതിരോധിക്കാനും കഴിയാഞ്ഞത് കോസ്റ്റ് ഗാര്‍ഡിന്റെ വ്യക്തമായ വീഴ്ചയാണ്. ഇതില്‍ ആഭ്യന്തര വകുപ്പിനെക്കാളും ഗുരുതരമായ കഴിവുകേട് പ്രതിരോധ വകുപ്പാണ് നടത്തിയത്. അല്പമെങ്കിലും ആത്മാര്ത്ഥതയുണ്ടെന്കില്‍ ഈ വീഴ്ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ആദ്യം രാജി വെക്കെണ്ടിയിരുന്നത്. അതുപോലെ തന്നെ കോസ്റ്റ് ഗാര്‍ഡിന്റെ ഉന്നതരെ പുറത്താക്കുകയും വേണം. ഇത്രയും വലിയ ഒരു ആക്രമണം ഒരേ പോലെ പത്തു സ്ഥലത്ത് നടത്തിട്ടും ഫലപ്രദമായ വിധത്തില്‍ സൂചനകള്‍ നല്‍കാന്‍ സാധിചില്ലെന്കില്‍ പിന്നെയെന്തിന് ഒരു ഇന്റെലിജെന്‍സ്‌ വകുപ്പ്? ഇന്റെലിജെന്‍സ്‌ വകുപ്പിന്റെ കഴിവുകെട്ട മേധാവികളെ പുറത്തു ആക്കി കൊണ്ടു വകുപ്പ് അഴിച്ചു പണിയണം. ഇത്ര വലിയ ഒരു ആക്രമണം ഉണ്ടായിട്ടും നമ്മുടെ വീര ശൂര പരാക്രമികളായ എന്‍ എസ് ജീക്കാര്‍ ഡല്‍ഹിയില്‍ നിന്നു ഒരുങ്ങി കെട്ടി ബോംബെയില്‍ എത്താന്‍ ഒന്‍പതു മണിക്കൂര്‍ എടുത്തെങ്കില്‍ ഇതു പോലെ ഒരു സംഭവം തിരുവനന്തപുരത്തോ, ആസ്സാമിലോ, ലക്ഷദീപിലോ, ആണ്ടമാന്‍സിലോ ആണെന്കില്‍, എത്ര സമയം എടുക്കും? ഇത്രയും സമയം കൊണ്ടു എന്തൊക്കെ സംഭവിക്കാം. എന്‍ എസ് ജീയുടെ തലപ്പത്തുള്ളവര്‍ ഇതിന് ഉത്തരം പറഞ്ഞെ പറ്റൂ... ഈ താമസത്തിന് എന്‍ എസ് ജീ തലവന്‍ ജെ കെ ദത്തക്ക് ഉത്തരവാദിത്തം ഇല്ലേ? രാത്രി 9:40 നു ആക്രമണം നടന്നിട്ട് അവിടുത്തെ ക്രമ സമാധാനത്തിന്റെ കാവല്‍ ഭടന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ബിലാസ് റാവു ദേഷ്മുഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ കിടന്നു ഉറങ്ങുകയായിരുന്നു...അങ്ങേരു ഉണര്‍ന്നു വന്നപ്പോള്‍ മണി പതിനൊന്നു കഴിഞ്ഞു ... പിന്നെ ഒരു വിമാനം കണ്ടു പിടിച്ചപ്പം മണി രണ്ട്... ശിവരാജ് പാട്ടീലിന് രാജി വെക്കാമെങ്കില്‍ , ശിവരാജ് പാട്ടീലിന്റെ രാജി സ്വീകരിക്കാമെങ്കില്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ബിലാസ് റാവു ദേശ്മുഖിനെ അടിയന്തിരമായി പുറത്താക്കുകയാണ് വേണ്ടത്. ആക്രമണങ്ങള്‍ക്ക് എതിരെയുള്ള നടപടികള്‍ക്ക് തടസ്സമായി അവിടെ തടിച്ചു കൂടിയ മാധ്യമ പ്രവര്‍ത്തകര്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ഉത്സവങ്ങള്‍ ആക്കി മാറ്റാതിരിക്കാന്‍ ശക്തമായ നിയമ നിര്‍മാണം കൂടിയേ മതിയാവൂ.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കര, നാവിക, വായു സേനകളുടെ പ്രാദേശിക കമ്മാണ്ടുകളും ക്യാമ്പുകളും സ്ഥാപിച്ചുകൊണ്ട് അടിയന്തിരഘട്ടങ്ങളില്‍ പട്ടാളത്തിന്റെ സേവനം ഒരു മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും എല്ലാ അതിരുകളിലും ലഭ്യമാക്കണം. സാങ്കേതികമായി വളരെയേറെ മുമ്പിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ എല്ലാ അതിരുകളും, കര, സമുദ്രം, ആകാശം, വഴിയുള്ള എല്ലാ അതിരുകളും, ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിക്കാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ഉപഗ്രഹ സംവിധാനങ്ങള്‍ ഉണ്ടാവണം. ഇന്ത്യ രൂപം കൊണ്ടത് മുതല്‍ പാരയായി നില്ക്കുന്ന പാകിസ്ഥാന്‍ എന്ന കാന്‍സര്‍ മുറിച്ചുമാറ്റാന്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിക്കൊണ്ട്, ആ രാജ്യത്തെ ഭൂപടത്തില്‍ നിന്നു തുടച്ചു നീക്കണം. രാജ്യത്തിന്റെ പല ഭാഗത്തും തീവ്രവാദത്തിനു ചുക്കാന്‍ പിടിച്ചിട്ടുള്ള ദാവൂദ് ഇബ്രാഹിം എന്ന കൊടും ഭീകരനെ പാക്കിസ്ഥാനില്‍ നിന്നു റാഞ്ചിയെടുത്ത് ബോംബെയില്‍ കൊണ്ടു വന്ന്മറ്റു പലര്ക്കും പാഠമായി, പരസ്യമായി വെടി വെച്ചു കൊല്ലണം. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നിന്നിരിക്കുന്നത് നമ്മുടെ രാജ്യക്കാരായ വര്‍ഗീയ സന്ഘടകള്‍ ആണ്. ഇതുപോലെയുള്ള പ്രവര്‍ത്തങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവര്‍ക്ക് വിചാരണയും കോടതിയുമായി വര്‍ഷങ്ങളുടെ സാവകാശം നല്‍കാതെ ദിവസങ്ങള്‍ക്കു ഉള്ളില്‍ തന്നെ പരസ്യമായി ശിക്ഷ നല്‍കണം.

ഭീകരാക്രമണം യഥേഷ്ടം തുടരുമ്പോള്‍ ഇന്ത്യയുടെ ഭാവി എങ്ങോട്ട്‌ എന്നൊരു ചോദ്യം നമ്മുടെ മനസ്സില്‍ ഉയര്‍ന്നേക്കാം... ഈ വര്‍ഷം 10ലധികം സ്ഫോടനങ്ങള്‍ ഇന്ത്യയില്‍ നടന്നു. എന്നിട്ട്‌ ഒരു മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഇവിടുത്തെ സര്‍ക്കാരിനു കഴിഞ്ഞോ..? കഴിഞ്ഞ ദിവസം പത്രത്തില്‍ വായിച്ചു, അമിതാബ്‌ ബച്ചന്‍ കിടക്കക്കടിയില്‍ തോക്കുമായി ആണ്‌ കിടന്നുറങ്ങുന്നതെന്ന്‌... നമ്മെ പോലുള്ള എത്ര പേര്‍ക്കിത്‌ പറ്റും...? സാധാരണക്കാരന്‍ എന്തു ചെയ്യണം..? വിരിമാറു കാണിച്ചു കൊടുക്കണോ? സര്‍ക്കരിന്റെ കയ്യിലെ തെറ്റാണ്‌ മുംബൈ സംഭവം...തെറ്റ്‌ ഒരിക്കല്‍ സംഭവിച്ചാല്‍ ക്ഷമിക്കാം, മറ്റൊരു അവസരം കൊടുക്കാം...തുടര്‍ച്ചയായി തെറ്റുകള്‍ തന്നെ സംഭവിച്ചാലോ...? അതിനെ പിടിപ്പു കേടെന്നാ വിളിക്യാ....

സ്വാമി ശരണം


ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം

അരിവിമര്‍ദനം നിത്യനര്‍ത്തനം

ഹരിഹരാല്‍മജം ദേവമാശ്രയേ

ശരണകീര്‍ത്തനം ശക്തമാനസം

ഭരണലോലുപം നര്‍തനാലസം

അരുണഭാസുരം ഭൂതനായകം

ഹരിഹരാല്‍മജം ദേവമാശ്രയേ

പ്രണയസത്യകം പ്രാണനായകം

പ്രണതകല്‍പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍തനപ്രിയം

ഹരിഹരാല്‍മജം ദേവമാശ്രയേ

തുരഗവാഹനം സുന്ദരാനനം

വരഗദായുധം ദേവവര്‍ണിതം

ഗുരുക്രുപാകരം കീര്‍തനപ്രിയം
ഹരിഹരാല്‍മജം ദേവമാശ്രയേ


ത്രിഭുവനാര്‍ചിതം ദേവതാത്മകം

ത്രിണയനം പ്രഭും ദിവ്യശോഭിതം

ത്രിദശപൂജിതം ചിന്തിതപ്രഭം

ഹരിഹരാല്‍മജം ദേവമാശ്രയേ


ഭയഭയാപഹം ഭാവുകാവഹം

ഭുവനമോഹനം ഭൂതിഭൂഷനം
ധവളവാഹനം ദിവ്യവാരണം

ഹരിഹരാല്‍മജം ദേവമാശ്രയേ


കളമൃദുസ്മിതം സുന്ദരാനനം

കളഭകോമളം ഗാത്രമോഹനം

കളഭകേസരിം വാജിവാഹനം

ഹരിഹരാല്‍മജം ദേവമാശ്രയേ


ശ്രിതജനപ്രിയം ചിന്തിതപ്രദം

ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം

ഹരിഹരാല്‍മജം ദേവമാശ്രയേ


ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...........

നാണം കെട്ട ഇന്ത്യന്‍ മാധ്യമങ്ങള്‍


ഭാരതത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട്‌ നവംബര്‍ 26ന്‌ ഭീകരവാദികള്‍ മുംബൈയില്‍ ആക്രമണം നടത്തില്‍. ഛത്രപതി ശിവാജി ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷനിലടക്കം ഏഴു സ്ഥലങ്ങളില്‍ വെടിവെപ്പും സ്ഫോടനവും നടത്തിയ അവര്‍, താജ്‌ ഒബ്‌റൊയ്‌ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും, ജൂതന്മാര്‍ അധിവസിക്കുന്ന നരിമാന്‍ഹൌസിലും ആക്രമണം നടത്തി, അനേകം പേരെ ബന്ദികളാക്കുകയും ചെയ്തു. നമ്മുറ്റെ സൈന്യം 60 മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെയാണ്‌ അവരെ കീഴ്പ്പെടുത്തി, ഇതെല്ലാം സ്വതന്ത്രമാക്കിയത്‌. അതിനിടയില്‍ ഏകദേശം 190 ജീവന്‍ നഷ്ടപ്പെട്ടു. ഏതാനും വീരജവാന്മാരെയും പോലീസ്‌ ഉദ്യോഗസ്ഥരേയും നമുക്ക്‌ നഷ്ടമായി. ഇന്ത്യന്‍ സൈന്യം ഭീകരര്‍ക്കെതിരെ പോരാടുമ്പോള്‍ ഇവിടുത്തെ ദൃശ്യമാധ്യമങ്ങള്‍ ചെയ്തു കൊണ്ടിരുന്നത്‌ രാജ്യദ്രോഹത്തിന്‌ തുല്യമായ കുറ്റമായിരുന്നു. പത്ര ധര്‍മ്മമെന്ന പേരില്‍, പോലീസിന്റേയും കമാണ്ടോകളുടേയും വിലക്കിനെ മറികടന്ന്‌, പോരാട്ടം നടക്കുന്ന സ്ഥലത്തെത്തുകയും, അവിടെ നടക്കുന്നതെല്ലാം തത്സമയ സംപ്രേക്ഷണം എന്ന പേരില്‍ അണുവിട തെറ്റാതെ ചാനലിലൂടെ വിളമ്പിക്കൊണ്ടിരുന്നു. കമാണ്ടോകള്‍ ആക്രമണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതും അതിന്റെ വിശദാംശങ്ങളും പരസ്യമായി ചാനലിലൂടെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു...ചിലര്‍, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ സൈന്യത്തിന്റെ പദ്ധതികളെ ദൃശ്യവത്കരിച്ച്‌ കാണിക്കുന്നുണ്ടായിരുന്നു. പ്ലാനുകള്‍ വളരെ ശ്രദ്ധയോടെ തന്നെ ജനങ്ങള്‍ അറിയിക്കാന്‍ അവര്‍ പാടുപെടുന്നുണ്ടായിരുന്നു. സൈന്യത്തിന്റെ നടപടികള്‍ 60 മണിക്കൂര്‍ നീണ്ടു പോകാനുള്ള കാരണമായി വിമര്‍ശകരും സൈനിക നടപടിക്ക്‌ നേതൃത്വം കൊടുത്തവരും പറയുന്നത്‌ ഇതാണ്‌.ഭീകരവാദികള്‍ക്ക്‌ സൈന്യത്തിന്റെ നീക്കത്തെക്കുറിച്ച്‌ ഏകദേശം ഒരു ധാരണയുണ്ടായിരുന്നു എന്നായിരുന്ന അവര്‍ പറഞ്ഞത്‌. അതിനര്‍ത്ഥം മാധ്യമങ്ങളുടെ ഈ വിവരക്കേട്‌ ഭീകരവാദികളെ സഹായിച്ചു എന്നതാണ്‌.

അനേകം വീരയോദ്ധാക്കളുടേയും സാധാരണക്കാരുടേയും മരണത്തിന്‌ ഇവിടുത്തെ മാധ്യമങ്ങളും കാരണക്കാരായി എന്നതാണ്‌ സത്യം. ഇതൊക്കെ ആയിരുന്നാലും ചനലുകളിലൂടെ മനുഷ്യാവകാശ ലംഘനത്തെയും മാധ്യമ ധര്‍മ്മത്തെക്കുറിച്ചും വിളിച്ചു കൂവാന്‍ ഇപ്പോഴും ഇവര്‍ക്കു മടിയില്ല എന്നതാണ്‌ സത്യം... ഈ വ്യവസ്ഥിതി എന്നു മാറുന്നുവോ അന്നേ നമ്മുടെ നാട്‌ രക്ഷപെടൂ...

Monday, November 17, 2008

സരോജ (Saroja)


തമിഴില്‍ "ചെന്നൈ 600028" എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ വെങ്കട്ട്‌ പ്രഭുവിന്റെ രണ്ടാം ചിത്രമാണ്‌, "സരോജ". ആദ്യ ചിത്രത്തിന്റെ വിജയത്തോടെ വളരെ വലിയ പ്രതീക്ഷയോടെയാണ്‌ ഞാനീ ചിത്രം കാണുവാനിരുന്നത്‌. ഒരിക്കല്‍ കൂടി കഴിവുള്ള കലാകാരനാണ്‌ താനെന്ന്‌ ഈ ചിത്രത്തിലൂടെ വെങ്കട്ട്‌ പ്രഭു തെളിയിച്ചിരിക്കുന്നു. അവതരണ ശൈലികൊണ്ടും, കഥാഖ്യാന രീതികൊണ്ടും വ്യത്യസ്തമായ ഒരു ചിത്രമാണ്‌ സരോജ. പ്രകാശ്‌ രാജ്‌, ജയറാം, എസ്‌.പി.ചേരന്‍, വൈഭവ്‌, ശിവ, പ്രേംജി ഗംഗൈ അമരന്‍, വേഗ, നിഖിത എന്നിവരോടൊപ്പം, തമിഴിലെ ഒരു പിടി ടെലിവിഷന്‍ സീരിയല്‍ താരങ്ങളും ഇതില്‍ അഭിനയിച്ചിരിക്കുന്നു.

മൂന്നുദിവസത്തെ സംഭവ വികാസങ്ങളാണ്‌ വെങ്കട്‌ ഉദ്ദ്വേഗജനകമായ കഥയിലൂടെ പറയുന്നത്‌. ചിത്രം തുടങ്ങുന്നത്‌ മൂന്ന്‌ വ്യത്യസ്തമായ
സ്ഥലങ്ങളിലാണ്‌. ഒറീസയിലെ ഒരു ഹൈവേയിലൂടെ ഓടുന്ന കെമിക്കല്‍ നിറച്ച ഒരു ടാങ്കര്‍ ലോറി, ഹൈദരാബാദിലെ ഒരു കോടീശ്വരനായ വിശ്വനാഥിന്റെ(പ്രകാശ്‌ രാജ്‌) വീട്‌, ചെന്നെയിലെ കല്യാണ നിശ്ചയം നടക്കുന്ന ഒരു മണ്ഡപം. അങ്ങനെ മൂന്ന്‌ സ്ഥലത്തേക്കാണ്‌ ക്യാമറ നമ്മെ കൊണ്ടത്തിക്കുന്നത്‌. ചെന്നൈയില്‍ നിന്ന് നാലു ചെറുപ്പക്കാര്‍ ക്രിക്കറ്റ് കാണാന്‍ ഹൈദരാബാദിലേക്കു പുറപ്പെടുന്നു.ജഗപതിബാബു (എസ്.പി.ചേരന്‍),സഹോദരന്‍ റാംബാബു (വൈഭവ്), ടെലിവിഷന്‍താരമായ അജയ് രാജ് (ശിവ), ഏതുപെണ്‍കുട്ടിയെക്കണ്ടാലും പ്രണയം തോന്നുന്ന ഗണേഷ്‌കുമാര്‍(പ്രേംജി ഗംഗൈ അമരന്‍) എന്നിവരാണത്. ഇതില്‍ ജഗപതിബാബു മാത്രമാണ് വിവാഹിതന്‍. ഉത്തരവാദിത്വബോധമില്ലാത്ത ചെറുപ്പക്കാര്‍ക്കൊപ്പം കറങ്ങിനടക്കുന്നതിന് ഭാര്യയുടെ കുറ്റപ്പെടുത്തല്‍ ഏറ്റുവാങ്ങുമ്പോഴും എല്ലാത്തിനെയും സരസമായി കണ്ട് ജീവിതത്തെ ഹൃദ്യമാക്കുന്ന സമീപനമാണ് അദ്ദേഹത്തിന്‍േറത്. ടെലിവിഷന്‍താരമെന്ന നിലയില്‍ പ്രസിദ്ധനായ അജയിന്റെ വിവാഹനിശ്ചയത്തിന്റെ പിറ്റേന്നായിരുന്നു ഈ യാത്ര.ഉല്ലാസവാന്മാരായ സുഹൃത്തുക്കളാണവര്‍. തികച്ചും സാധാരണക്കാരായ യുവാക്കള്‍.

ഹൈദരബാദിലേക്കുള്ള വഴിയില്‍ ആദ്യം കാണിക്കുന്ന കെമിക്കല്‍ ടാങ്കര്‍ അപകടത്തില്‍ പെട്ടു കിടക്കുന്നു. അതു കാരണം ഹൈവേ മുഴുവന്‍
ബ്ലോക്കാകുന്നു. മടങ്ങി പോകാമെന്ന്‌ ജഗപതി ബാബു പറയുന്നുവെങ്കിലും അതിനു കൂട്ടാക്കാതെ, അവര്‍ വന്നവഴിയെ തിരിച്ചു പോയി, ഒരു ഷോര്‍ട്ട്‌ കട്ടിലൂടെ ഹൈദരാബാദിനു തിരിക്കുന്നു. രാത്രി, അപരിചിതവും ആളനക്കമില്ലാത്തതുമായ വഴി. പ്രേതങ്ങളെക്കുറിച്ചായി ചര്‍ച്ച. പെട്ടെന്നൊരാള്‍ വണ്ടിയിലിടിച്ചു തെറിച്ചുവീണു. വെടിയേറ്റൊരു പോലീസുകാരനായിരുന്നു അത്. നമ്മുടെ യുവസംഘം കാണെക്കാണെ വലിയൊരു പ്രശ്‌നത്തില്‍ച്ചെന്നു പെടുകയാണ്. അതിനിടെ വിശ്വനാഥിന്റെ മകള്‍ സരോജയെ (വേഗ) ആരോ തട്ടിക്കൊണ്ടു പോകുന്നു. വിശ്വനാഥിന്റെ സുഹൃത്തായ പോലീസ്‌ ഓഫീസര്‍ രവിചന്ദറിന്റെ (ജയറാം) സഹായത്തോടെ അവര്‍ കുട്ടിയെ കടത്തിക്കൊണ്ടു പോയവരെ കണ്ടെത്താന്‍ ശ്രമിക്കുന്നു. പക്ഷേ, ഫോണ്‌ ട്രേസ്‌ ചെയ്യാനുള്ള അവരുടെ ശ്രമം പരാജയപ്പെടുന്നു. സരോജയെ തട്ടിക്കൊണ്ടുവന്ന് ഒളിവില്‍പ്പാര്‍പ്പിച്ചിട്ടുള്ള സംഘത്തിന്റെ കേന്ദ്രത്തിലാണ് അവരെത്തിപ്പെട്ടത്. മകളെക്കണ്ടെത്താന്‍ സുഹൃത്തായ പോലീസുദ്യോഗസ്ഥനായ രവിചന്ദ്രന്റെ(ജയറാം) സഹായത്തോടെ ശ്രമിക്കുന്ന വിശ്വനാഥിന്റെ ഉല്‍ക്കണ്ഠയുടെ ദൃശ്യങ്ങള്‍ ഇതിനിടയില്‍ പലതവണ വന്നുപോകുന്നുണ്ട്. സരോജയുടെ മോചനദ്രവ്യമായി 20കോടി രൂപയാണ് സംഘത്തലവന്‍ സമ്പത്ത് (സമ്പത്ത്) ആവശ്യപ്പെടുന്നത്. ഏതു വ്യവസ്ഥയ്ക്കും വിശ്വനാഥ് തയ്യാറാണെന്നറിയുന്നതോടെ സമ്പത്തിന്റെ ആഹ്ലാദം പതഞ്ഞുയരുന്നു. കാമുകി കല്യാണിയുമൊത്ത് (നികിത) നൃത്തമാടിക്കൊണ്ടാണ് അയാളത് ആഘോഷിക്കുന്നത്. ഈയിടത്തേക്കാണ് നമ്മുടെ ചെറുപ്പക്കാരെത്തി സരോജയെ മോചിപ്പിക്കുന്നത്.

ബുദ്ധിപൂര്‍വമുള്ള നീക്കങ്ങളിലൂടെ അവര്‍ രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളാണ് പിന്നീട് സിനിമയെ ഉദ്വേഗഭരിതമാക്കുന്നത്. ചെറുപ്പക്കാരുടെ സംഘം തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന്റെ കേന്ദ്രത്തിലെത്തുന്നതുമുതലാണ് സിനിമയിലെ പ്രധാനഘട്ടങ്ങള്‍. അതു മുഴുവന്‍ രാത്രിയിലാണ്. ശക്തിശരവണന്റെ ക്യാമറ ഈ ഘട്ടത്തില്‍ നമ്മെ വിസ്മയിപ്പിക്കാതിരിക്കില്ല. രാത്രിയുടെ ഇരുട്ടും പ്രദേശത്തിന്റെ നിഗൂഢതയും ഒട്ടും ചോര്‍ന്നു പോകാതെ സംഭവങ്ങളൊപ്പിയെടുക്കുന്നു അദ്ദേഹത്തിന്റെ ക്യാമറ. അവസാനമുഹൂര്‍ത്തത്തില്‍പ്പോലും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു സംവിധായകന്‍. അത് തികച്ചും വിശ്വസനീയമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നതാണ് പ്രധാനം. പ്രകാശ്‌ രാജും യുവതാരങ്ങളും സരോജയായി അഭിനയിച്ചിരിക്കുന്ന വേഗയും മികച്ച നിലവാരത്തിലുള്ള പ്രകടനമാണ്‌ കാഴ്‌ച വച്ചിരിക്കുന്നത്‌. ജയറാമിന്റെ പ്രകടനം എടുത്തു പറയത്തക്ക ഒന്നാണ്‌. ഇത്തരം ഒരു റോള്‍ സ്വീകരിച്ച്‌, അതിന്റെ ഭംഗിയാക്കിയിരിക്കുന്നതിന്‌ ജയറാം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. സംഗീതത്തിന്‌ അമിത പ്രാധാന്യം ഇല്ലെങ്കിലും യുവന്‍ ശങ്കര്‍ രാജാ തന്റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. ശക്തി ശരവണന്റെ ഛായാഗ്രഹണവും മികവാര്‍ന്നതാണ്‌. സിനിമ തുടങ്ങുന്ന നിമിഷം മുതല്‍ പ്രേക്ഷകരെ കൂടെക്കൊണ്ടുപോകാന്‍ സംവിധായകനു കഴിയുന്നു. എന്തൊക്കെയാണ് നടക്കുന്നതെന്ന ജിജ്ഞാസ അവസാനസെക്കന്‍ഡുവരെയും നിലനില്‍ക്കുന്നതിനാല്‍, സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകര്‍ക്ക് ആഹ്ലാദം ബാക്കിയാകുന്നു. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നറിയാത്തൊരു കഥയായി ഈ സിനിമ മാറുന്നത് പകുതിയോളം സമയം കഴിയുമ്പോഴാണ്. എന്നാല്‍, തുടങ്ങുന്ന ദൃശ്യത്തില്‍ത്തന്നെ അപ്രതീക്ഷിതമായതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീതിയാണ് നമുക്കനുഭവപ്പെടുന്നത്. ഓരോ കഥാപാത്രത്തിന്റെയും അവതരണം,സംഭവങ്ങളുടെ കാലാനുക്രമമായ വികാസം, ആകസ്മികമായ പരിണാമങ്ങള്‍ എന്നിവയൊക്കെ ഇതുവരെ കാണാത്തൊരുതരം പുതുമയോടെയും വ്യക്തതയോടെയും ആവിഷ്‌കരിച്ചിരിക്കുന്നു. വളരെ സാവകാശത്തോടു കൂടിയാണ് സംവിധായകന്‍ ഈ കഥ പറഞ്ഞുതുടങ്ങുന്നത്. ഓരോ സെക്കന്‍ഡിനെയും സൂക്ഷ്മമായി പിന്തുടരാനാണ് സംവിധായകന്റെ സംവിധായകന്‍ ശ്രമിക്കുന്നത്‌ എന്നു തോന്നും. തുടക്കത്തില്‍ ലളിതവും സമാധാനപരവുമായിത്തോന്നുന്ന സംഭവങ്ങള്‍ പോകെപ്പോകെ സങ്കീര്‍ണവും സംഘര്‍ഷഭരിതവും ഉദ്വേഗപൂര്‍ണവുമാകുന്നു. അത്തരത്തിലുള്ള മാറ്റത്തിനുചേരും മട്ടില്‍ ആഖ്യാനവും ഗതിവേഗമാര്‍ജിക്കുന്നു. ആകസ്മികമായി വരുന്ന അപകടങ്ങളെ അതിജീവനത്തിനുള്ള സ്വാഭാവികചോദനയുടെ മാത്രം ബലത്തില്‍ എതിരിടുന്ന യുവാക്കളുടെ പക്ഷത്ത് നാം നിലയുറപ്പിക്കുന്നത് സ്വാഭാവികം. എന്നാല്‍ വില്ലന്‍പക്ഷത്ത് അണിനിരക്കുന്ന ചിലരിലും നന്മയുടെ അംശങ്ങളുണ്ടെന്ന് സംവിധായകന്‍ രേഖപ്പെടുത്തുന്നുണ്ട്. തട്ടിക്കൊണ്ടു പോകല്‍സംഘത്തിന്റെ തലവനായ സമ്പത്തിന് കല്യാണിയോടുള്ള പ്രണയം ഈ കുഴപ്പങ്ങള്‍ക്കൊക്കെയിടയിലും നമ്മുടെയുള്ളിലൊരു ചലനം സൃഷ്ടിക്കുന്നത് അതുകൊണ്ടാണ്. എല്ലാ കഥാപാത്രങ്ങളെയും അവരവരുടെ പക്ഷത്തുനിന്നു നോക്കിക്കാണുകയും മനുഷ്യസഹജമായ പ്രത്യേകതകളോടെ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ സംവിധായകന്‍ വിജയിച്ചതുകൊണ്ടാണ് ഇത്തരത്തില്‍ വ്യക്തിത്വമുള്ള വില്ലന്മാര്‍ സൃഷ്ടിക്കപ്പെട്ടത്.

Friday, November 14, 2008

എന്തുകൊണ്ട് ഇന്ത്യക്കാര്‍ ഗാംഗുലിയെ സ്‌നേഹിക്കുന്നു...?

കടപ്പാട്‌ : പി.ബാലചന്ദ്രന്‍ മാതൃഭൂമി.
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്‌ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു വന്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നു. ഹെല്‍മെറ്റിന്റെ അഴികള്‍ക്കിടയിലൂടെ ഇടക്കിടെ കണ്ണു ചിമ്മിക്കൊണ്ടുള്ള നോട്ടവും മിഡോണില്‍ നഖം കടിച്ചുകൊണ്ടുള്ള നില്പുമൊക്കെയായുള്ള 'ദാദ'യുടെ രൂപം ഇനി പഴയ കളികളുടെ കാസറ്റിലോ നമ്മുടെ സ്വന്തം ഓര്‍മയിലോ ആയി മാത്രം മാറും.

ഏതു കളികളുടെയും നിലനില്പിനും പ്രചാരത്തിനും നല്ല കളിക്കാര്‍ മാത്രമല്ല വേറിട്ട 'ക്യാരക്ടറുകളും' അത്യാവശ്യമാണ്. ഇവാന്‍ ലെന്‍ഡല്‍ ടെന്നീസിന്റെ ഔന്നത്യത്തിലേക്കു കുതിച്ച 1980-ന്റെ അവസാനങ്ങളില്‍ ടെന്നീസ് ലോകത്തുള്ള ഒരു ചൊല്ലുണ്ട്. ഇവാന്‍ ലെന്‍ഡല്‍ ഒരു ഫൈനല്‍ ജയിക്കുന്നതിനെക്കാള്‍ കൂടുതല്‍ പേര്‍ ജിമ്മി കോണേഴ്‌സ് പ്രാക്ടീസ് ചെയ്യുന്നിടത്തു വന്നു കൂടാറുണ്ട് എന്ന്. ലെന്‍ഡല്‍ മഹാനായ കളിക്കാരനായിരുന്നു. എന്നാല്‍ കോണേഴ്‌സ് ഒരു നല്ല കളിക്കാരനും സ്വന്തം പ്രത്യേകതകള്‍ കൊണ്ട് കാണികള്‍ക്കു പ്രിയങ്കരനുമായിരുന്നു.

ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ ഒരു 'ക്യാരക്ടര്‍' ആയിരുന്നു സൗരവ് ഗാംഗുലി. മികച്ച കളിക്കാരന്‍, അല്പം തന്റേടം, ആരെയും കൂസാത്ത ശരീരഭാഷ, നല്ല സംവേദകന്‍- ഇന്ത്യന്‍ ക്രിക്കറ്റിന് ഗാംഗുലി പലതുമായിരുന്നു. ഒരുപക്ഷേ, സ്വയം താഴ്ത്തിക്കാട്ടിയ ഒരു ബൗളറും. ബൗളിങ്ങിലും അല്പം താത്പര്യമെടുത്തിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ സ്ഥാനം ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റിലായേനെ.

ക്യാപ്റ്റന്‍സി: പട്ടൗഡി, ഗാംഗുലി
നയിക്കുന്നവനെയാണ് നായകന്‍ എന്നു വിളിക്കേണ്ടത്. ഇതു വെച്ചു നോക്കിയാല്‍ എന്റെ നിരീക്ഷണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പേരെടുത്തു പറയേണ്ട രണ്ടു പേരാണ് ക്യാപ്റ്റന്മാരുടെ പട്ടികയിലുള്ളത്. നവാബ് ഓഫ് പട്ടൗഡി (മന്‍സൂര്‍ അലിഖാന്‍)യും സൗരവ് ഗാംഗുലിയും. എന്താണ് ഒരു ക്യാപ്റ്റനു വേണ്ട ഗുണഗണങ്ങളെന്നു വര്‍ണിക്കണമെങ്കില്‍ അതിനു മാത്രമായി ഒരു ലേഖനം ആവശ്യമായി വരും. അതിനു മുതിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ കളിയെപ്പറ്റിയുള്ള അറിവ്, ടീമംഗങ്ങളെ നിയന്ത്രിക്കാനും അതേസമയം സുരക്ഷാബോധം നല്കി പ്രചോദിപ്പിക്കാനുമുള്ള കഴിവ്, ആത്മവിശ്വാസം സ്വയമുണ്ടാവുകയും അത് ടീമംഗങ്ങള്‍ക്ക് പകരാന്‍ സാധിക്കുകയും ചെയ്യുക എന്നിവ ഒഴിവാക്കാനാവാത്ത ഗുണങ്ങളാണ്. വിജയങ്ങളുടെ എണ്ണം നോക്കിയാല്‍ മേല്‍ സൂചിപ്പിച്ച ഇരുവരെക്കാള്‍ കൂടുതല്‍ ഫലസിദ്ധി നേടിയ ക്യാപ്റ്റന്മാര്‍ ഉണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ഇവര്‍ക്കുള്ള നായകമേന്മ ഉണ്ടായിരുന്നില്ല.

അറുപതുകളില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഒന്നുമല്ലാതിരുന്ന കാലഘട്ടത്തിലാണ് തീരെ ചെറുപ്പമായിരുന്ന പട്ടൗഡി ഇന്ത്യയുടെ ക്യാപ്റ്റനാവുന്നത്. ദുരഭിമാനികളായ സീനിയര്‍ താരങ്ങള്‍, തികച്ചും നിര്‍ജീവമായ ബൗളിങ് നിര, ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതിലുള്ള പരിമിതികള്‍, ഇതിനെല്ലാം പുറമെ വെള്ളക്കാരനെ നേരിടുമ്പോഴുള്ള അപകര്‍ഷബോധം! ഈ പ്രതികൂല ഘടകങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഗ്രസിച്ചുകൊണ്ടിരുന്ന സ്ഥിതിയിലാണ് പട്ടൗഡി ഇന്ത്യയുടെ ക്യാപ്റ്റനാവുന്നത്. ഓരോ പ്രശ്‌നങ്ങളെയും ധീരമായി അഭിമുഖീകരിച്ചും പറ്റുന്നത്ര തരണം ചെയ്തുമാണ് പട്ടൗഡി ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിച്ചത്. ഫാസ്റ്റ് ബൗളര്‍മാരുടെ അഭാവം നികത്താന്‍ നല്ലൊരളവുവരെ മികച്ച സ്പിന്നര്‍മാര്‍ക്കു കഴിയും എന്നു തിരിച്ചറിയാനും പില്ക്കാലത്ത് ലോകപ്രശസ്തരായ ബേദി, പ്രസന്ന, ചന്ദ്രശേഖര്‍, വെങ്കട് എന്നീ സ്പിന്നര്‍മാരെ തേച്ചുമിനുക്കി ആക്രമണകാരികളാക്കാനും മറ്റു ടീമുകളേക്കാള്‍ താഴെയല്ല ഇന്ത്യന്‍ ടീം എന്ന ബോധം ഇന്ത്യന്‍ കളിക്കാരിലുണര്‍ത്തുവാനും കഴിഞ്ഞതാണ് പട്ടൗഡി എന്ന ക്യാപ്റ്റന്റെ വിജയം. സമനിലയ്ക്കു വേണ്ടി മാത്രം പദ്ധതിയിട്ട് ക്രിക്കറ്റു കളിച്ചിരുന്ന ഇന്ത്യക്കാരില്‍ വിജയത്വര കുത്തിവച്ചത് പട്ടൗഡിയാണ്. അതിന്റെ ഫലം കൂടുതലും അനുഭവിച്ചത് പിന്‍തുടര്‍ച്ചക്കാരനായി ക്യാപ്റ്റനായ അജിത് വഡേക്കറായിരുന്നു എന്നത് ചരിത്രത്തിന്റെ ഭാഗം.

ആര്‍ക്കും അടുത്തിടപഴകാനാവുന്ന ഒരു ജനപ്രിയ ക്യാപ്റ്റനൊന്നുമായിരുന്നില്ല സൗരവ് ഗാംഗുലി. എന്നാല്‍ തങ്ങളെ തിരിച്ചറിയാനും സംരക്ഷിക്കാനും കഴിവുള്ള ക്യാപ്റ്റനാണ് 'ദാദ' എന്ന വിശ്വാസം കളിക്കാര്‍ക്കിടയിലുണ്ടായിരുന്നു. സൗരവിന്റെ സമീപനസവിശേഷതയും ജഗ്‌മോഹന്‍ ഡാല്‍മിയ എന്ന അക്കാലത്തെ സര്‍വശക്തന്‍ നല്‍കിവന്നിരുന്ന പിന്തുണയുടെ നിഴലും ഇദ്ദേഹത്തിന്റെ സ്വീകാര്യതയ്ക്ക് സഹായകമായി. കളിക്കാരുടെ കഴിവുകളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാന്‍ കഴിവുള്ള ക്യാപ്റ്റനായിരുന്നു ഗാംഗുലി. മധ്യനിര ബാറ്റ്‌സ്മാനായി ഡല്‍ഹിക്കുവേണ്ടി കളിച്ചിരുന്ന വീരേന്ദര്‍ സെവാഗിനെ ഓപ്പണറാക്കി മാറ്റി വിജയിപ്പിച്ചതിലും അസ്ഥിരതയില്‍ പെട്ടുഴലുകയായിരുന്ന ഹര്‍ഭജന്‍സിങ്ങിനെ മുന്‍നിര ബൗളറായി വളര്‍ത്തിയതിലും മൊഹമ്മദ് കൈഫിനെയും യുവരാജ്‌സിങ്ങിനെയും പോഷിപ്പിച്ചു കൊണ്ടുവരുന്നതിലും (യാദൃച്ഛികതയാണോ എന്നറിയില്ല ക്യാപ്റ്റന്‍സിയില്‍ നിന്നും ഗാംഗുലി മാറിയതിനു ശേഷമുള്ള ഇവരുടെ ഗ്രാഫ് താഴോട്ടായിരുന്നു എന്നു ശ്രദ്ധിക്കുക) സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റന്‍ തിളങ്ങി.

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ വെച്ചും അവരുടെ നാട്ടില്‍വെച്ചും ടീമിനെ വിദഗ്ധമായി നയിച്ചതും പാകിസ്താനില്‍വെച്ചുള്ള പരമ്പരയുമാണ് ടെസ്റ്റ് മത്സരങ്ങളിലെ ഗാംഗുലിയെന്ന ക്യാപ്ടന്റെ 'ഹൈപോയിന്റ്‌സ്' എന്നു പറയാം. ദക്ഷിണാഫ്രിക്കയില്‍വെച്ച് ലോകകപ്പ് ഫൈനല്‍വരേയ്ക്കും നയിച്ചതും ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫി മത്സരങ്ങളും ഏകദിനമത്സരങ്ങളിലെ ഗാംഗുലിയുടെ നായകമികവ് എടുത്തു കാണിച്ചു.
സച്ചിന്‍ തെണ്ടുല്‍ക്കറെയും അസ്ഹറുദീനെയും പോലെ വിരസമായ ശൈലിയില്‍ ടീമിനെ നയിച്ചിരുന്ന ക്യാപ്റ്റന്മാര്‍ക്കു ശേഷം കാര്യങ്ങള്‍ സംഭവിപ്പിക്കാന്‍ വ്യഗ്രത കാട്ടുന്ന ഗാംഗുലിയുടെ ക്യാപ്റ്റന്‍സി ശൈലി ടീമംഗങ്ങളും കാണികളും ഒരുപോലെ ആസ്വദിച്ചു. മുന്‍നിരയില്‍ നിന്നു നയിക്കാന്‍ താത്പര്യപ്പെട്ട ഗാംഗുലിയെ പിന്‍നിരയില്‍ നിന്നു തുണയ്ക്കാന്‍ തയ്യാറായ ജോണ്‍റൈറ്റ് എന്ന പരിശീലകനും ഗാംഗുലിയുടെ രീതികള്‍ക്കു തുണയായി. എന്നാല്‍ ഗാംഗുലിയെ രണ്ടാം നിരയിലേക്ക് മാറ്റി സ്വയം നേതൃത്വം ഏറ്റെടുക്കാനുള്ള ആവേശത്തോടെ ഗ്രെഗ്ചാപ്പല്‍ എന്ന പരിശീലകന്‍ വാളെടുത്തതോടെ ഗാംഗുലി എന്ന വീരനായകന്റെ പതനം ആരംഭിച്ചു. താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീണു എന്നും വേണമെങ്കില്‍ പറയാം. സൗരവ്തന്നെ മുന്‍കൈയെടുത്താണല്ലോ ചാപ്പലിനെ ഇന്ത്യയുടെ പരിശീലകനാക്കിയത്! ആത്മവിശ്വാസത്തില്‍ അഗ്രഗണ്യനായ, അപകര്‍ഷബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു നായകനായിരുന്നു ഗാംഗുലി. ഇംഗ്ലണ്ടില്‍ നടന്ന ഷര്‍ട്ടൂരി വീശിയുള്ള ആഹ്ലാദപ്രകടനമൊക്കെ മേല്പറഞ്ഞതിന്റെ പ്രതീകാത്മകമായ ബഹിര്‍സ്ഫുരണങ്ങളായി കണ്ടാല്‍ മതി.

ഗാംഗുലി എന്ന ബാറ്റ്‌സ്മാന്‍
ഏതൊരു ചരമക്കുറിപ്പിനും ഒരു പൊതുസ്വഭാവമുണ്ടല്ലോ. പരേതന്‍ സദ്ഗുണസമ്പന്നനും എല്ലാം തികഞ്ഞവനുമായിരുന്നു എന്ന രീതിയിലുള്ള ഒരു ശൈലി. പലപ്പോഴും വാസ്തവവിരുദ്ധമാണെന്നുള്ള ഉത്തമബോധ്യത്തോടെയാണ് ഇവ എഴുതപ്പെടാറ്. ഏതായാലും ഗാംഗുലിയുടെ വിടവാങ്ങല്‍ വേളയില്‍ അത്തരത്തിലുള്ള ഒരു അവാസ്തവ വര്‍ണനയ്ക്ക് എനിക്കു താത്പര്യമില്ല. ധാരാളം കുറവുകളുള്ള ബാറ്റിങ്ഘടനയാണ് ഗാംഗുലിയുടേത്. ബാറ്റിങ്ങിലെ മഹാന്മാരുടെ പട്ടികയില്‍ ഗാംഗുലിക്ക് സ്ഥാനം നല്കാനാവില്ല. എന്നാല്‍ നാല്പതിലേറെ റണ്‍സിന്റെ ടെസ്റ്റ് ശരാശരിയുള്ള ബാറ്റ്‌സ്മാനെ മികച്ചവനായി അംഗീകരിച്ചേ മതിയാകൂ. ഒരു നല്ല ബാറ്റ്‌സ്മാന്‍ സാങ്കേതികമായി പൂര്‍ണനായിരിക്കണമെന്നില്ല. തന്റെ ശക്തികളിലൂന്നി ദൗര്‍ബല്യങ്ങള്‍ക്ക് മറയിട്ടുകൊണ്ട് ബാറ്റു ചെയ്യുന്നതാണ് ബാറ്റിങ്ങിലെ വിജയമന്ത്രം. ടെക്‌നിക്കുകളിലെ പോരായ്മകളെ നിശ്ചയദാര്‍ഢ്യം കൊണ്ടും പോരാട്ടവീര്യം കൊണ്ടും അതിജീവിച്ച മികച്ച ബാറ്റ്‌സ്മാനായിട്ടാണ് ഗാംഗുലി ഓര്‍ക്കപ്പെടേണ്ടത്.

വെര്‍ട്ടിക്കല്‍ ബാറ്റ്‌സ്‌ട്രോക്കുകളില്‍ മികവു കാട്ടിയിരുന്ന ഗാംഗുലി ഹൊറിസോണ്ടല്‍ സ്‌ട്രോക്കുകളില്‍ മിടുക്കനായിരുന്നില്ല.ഡ്രൈവ് സ്‌ട്രോക്കുകളില്‍ പ്രത്യേകിച്ചും ഓഫ്‌ഡ്രൈവിലും കവര്‍ ഡ്രൈവിലും സ്‌ക്വയര്‍ ഡ്രൈവിലും പ്രഗത്ഭനായിരുന്ന ഗാംഗുലി, ലെഗ്സ്റ്റമ്പില്‍ വരുന്ന ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കു നേരെ പരുങ്ങാറുണ്ട്. ഇത്തരം പന്തുകള്‍ക്ക് നേരെ സൈഡ്ഓണ്‍ ശൈലിയില്‍ കളിക്കാന്‍ ശ്രമിക്കാറുള്ള ഇദ്ദേഹം കരിയറിന്റെ ഒരു ഘട്ടത്തിലും ഈ കുറവ് പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ല. കൈക്കുഴകള്‍ 'റോള്‍' ചെയ്യാതെയുള്ള സ്‌ക്വയര്‍ കട്ടും പലതവണ ഇദ്ദേഹത്തെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഒരു കാലഘട്ടത്തില്‍ ഒരു ഡീപ്ഗള്ളിയെയും ഒരു ബാക്ക്‌വേഡ് പോയിന്റിനെയും നിയോഗിച്ചുകൊണ്ട് ഗാംഗുലിയെ കുഴിയില്‍ ചാടിക്കാന്‍ പലതവണ ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്.

1991-ല്‍ ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പൂര്‍വമേഖലയ്ക്ക് നല്‍കിയ ഒരു പ്രാതിനിധ്യം (ഔദാര്യം) എന്ന നിലയിലാണ് സൗരവ്ഗാംഗുലിയെ ക്രിക്കറ്റ് നിരീക്ഷകര്‍ കണ്ടത്. ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞുവന്നപ്പോഴാകട്ടെ നിഷേധിയായ ഒരു 'അശുപയ്യനെന്ന' പേരാണ് ടീമിലെ പല സീനിയര്‍ താരങ്ങളും ഗാംഗുലിക്ക് നല്‍കിയത്. റിസര്‍വ് ബഞ്ചുകളിലിരിക്കേണ്ട കളിക്കാര്‍ ചെയ്യേണ്ട പല ജോലികളും ചെയ്യാന്‍ 'മഹാരാജാവ്' വിമുഖത പ്രകടിപ്പിച്ചതാണ് പ്രധാനമായും സീനിയര്‍ താരങ്ങളെ ചൊടിപ്പിച്ചത്.

പിന്നീടുള്ള രണ്ടു വര്‍ഷം ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിസ്മൃതനായിരുന്നു. 1996-ലാണ് ആഭ്യന്തര ക്രിക്കറ്റിലെ തുടര്‍ച്ചയായ നല്ല പ്രകടനങ്ങളിലൂടെ സൗരവ് തിരിച്ച് ഇന്ത്യന്‍ ടീമിലെത്തുന്നത്. ഇംഗ്ലണ്ടിലേക്കു പോയ ഇന്ത്യന്‍ ടീമില്‍ ഇത്തവണ റിസര്‍വ് ബഞ്ചിലല്ല പ്ലേയിങ് ഇലവനിലായിരുന്നു ഗാംഗുലിയുടെ സ്ഥാനം. മധ്യനിരയിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട സൗരവ്ഗാംഗുലിയുടെ നീണ്ട വിജയഗാഥയുടെ ആരംഭം കുറിക്കപ്പെട്ടു. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ എന്ന സ്ഥാനത്തിന് മറ്റൊരവകാശിയില്ല. ഓഫ് ഡ്രൈവ് ഷോട്ടുകളിലുള്ള വൈവിധ്യവും മികവും ഗാംഗുലിയുടെ ബാറ്റിങ്ങിന്റെ ചാരുതയാണ്. സ്പിന്നര്‍മാരെ ഉയര്‍ത്തിയടിച്ച് അതിര്‍ത്തി കടത്തി 'ആറുകള്‍' നേടാന്‍ അനായാസമായി ഗാംഗുലിക്കു കഴിയും. മുത്തയ്യമുരളീധരനെതിരെ ഇംഗ്ലണ്ടില്‍ വെച്ചു നടന്ന ലോകകപ്പില്‍ നേടിയ സെഞ്ച്വറിയില്‍ ഈ മികവ് ഏറ്റവും തെളിയിക്കപ്പെട്ടു. ഓഫ്‌സ്പിന്നര്‍മാരെ ക്രീസ് വിട്ടിറങ്ങി ലോഫ്റ്റഡ് ഷോട്ടുകള്‍ കളിക്കുന്നത് ഇടംകൈയന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് എളുപ്പമല്ല എന്നു മനസ്സിലാക്കണം. മധ്യനിര ബാറ്റ്‌സ്മാനായി രംഗത്തുവന്ന ഇദ്ദേഹം അനായാസമായിത്തന്നെ ഏകദിന മത്സരങ്ങളില്‍ ഓപ്പണറായി തിളങ്ങിയത് അദ്ദേഹത്തിന്റെ ബാറ്റിങ് രീതിയിലെ ഫ്‌ളെക്‌സിബിലിറ്റി' വ്യക്തമാക്കുന്നു.

എന്തുകൊണ്ട് ഇന്ത്യക്കാര്‍ ഗാംഗുലിയെ സ്‌നേഹിച്ചു?
എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള സംശയമാണ് മേലെ സൂചിപ്പിച്ചത്. അത്‌ലറ്റിക്കായി ഓടിനടക്കുന്ന മികച്ച ഫീല്‍ഡര്‍മാരുടെ കാലഘട്ടത്തിലെ ഒരു മെല്ലെപ്പോക്കുകാരനായിരുന്നു ഗാംഗുലി. ചുറുചുറുക്കോടെയുള്ള റണ്ണോട്ടം ആവശ്യമായി വരുന്ന ഏകദിന മത്സരങ്ങളില്‍ എടുക്കാവുന്ന റണ്ണുകള്‍പോലും ഓടാന്‍ പലപ്പോഴും ഉദ്യമിക്കാത്ത പ്രകൃതക്കാരനായിരുന്നു. സിംഗിളുകള്‍ നേടാനുള്ള പുത്തന്‍ ജനുസ്സിലുള്ള സ്‌ട്രോക്കുകളൊന്നും 'മാസ്റ്റര്‍' ചെയ്യാന്‍ ഗാംഗുലി ശ്രമിച്ചിട്ടില്ല. ആരംഭകാലം മുതലുള്ള തന്റെ പല ബാറ്റിങ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം നേടാന്‍ അദ്ദേഹം വിമുഖനായിരുന്നു. ചിരി വന്നില്ലെങ്കിലും ചിരിച്ചു കാട്ടി എല്ലാവരെയും പ്രീതിപ്പെടുത്തുന്ന ഒരു പബ്ലിക് റിലേഷന്‍ വിദഗ്ധനല്ലായിരുന്നു ഗാംഗുലി ഒരുകാലത്തും. ഓട്ടോഗ്രാഫ് പ്രേമികള്‍ക്കും ഗാംഗുലി അപ്രാപ്യനായിരുന്നു.

ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഗാംഗുലിയെ ഗാഢമായി സ്‌നേഹിച്ചു. വേഗത്തെയും ചടുലതയെയും ആസ്വദിക്കുന്ന സാധാരണ ക്രിക്കറ്റ് പ്രേമികള്‍പോലും സൗരവിനെ ഇഷ്ടപ്പെട്ടു. ഒരു കളിക്കാരന്‍ ഒഴിവാക്കപ്പെട്ടശേഷം ജനകീയ സമരത്തിലൂടെയും മാധ്യമസമ്മര്‍ദങ്ങളിലൂടെയും ദേശീയടീമില്‍ തിരിച്ചെത്തിയ ചരിതം ഗാംഗുലിക്കുമാത്രം അവകാശപ്പെട്ടതാണ്. ഇന്ത്യക്കാര്‍ ഗ്രെഗ്ചാപ്പലിനെ വെറുത്തെങ്കില്‍ അതിനു കാരണവും ഗാംഗുലിയോടുള്ള ആരാധനയാണ്. ആത്മാഭിമാനിയായ, ആത്മവിശ്വാസിയായ, സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കാത്ത ഒരു വീരനായകന്റെ പ്രതിച്ഛായയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഗാംഗുലി നേടിയെടുത്തത്. ഇതുതന്നെയാവണം ഗാംഗുലി ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനാവാന്‍ കാരണവും.

ഗാംഗുലി പടിയിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനു സംഭവിക്കുന്ന നഷ്ടം എന്താണ്? സാങ്കേതികപരിമിതികളെ ആത്മവിശ്വാസംകൊണ്ട് അതിജീവിച്ച ഒരു മികച്ച ബാറ്റ്‌സ്മാനെ, അപൂര്‍വമായി മാത്രം രംഗത്തിനു ലഭിക്കുന്ന ബുദ്ധിവൈഭവവും നേതൃഗുണവും ഒത്തിണങ്ങിയ നായകനെ, വെല്ലുവിളികളെ നേരിടാന്‍ ത്രാണിയുള്ള മികച്ച പോരാളിയെ, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന മഹാമേരു രംഗം നിറഞ്ഞു നില്ക്കുമ്പോഴും സ്വന്തം പ്രസക്തി ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞ വ്യക്തിപ്രഭാവത്തെ, ഇപ്രകാരം പലപല നഷ്ടങ്ങള്‍! പക്ഷേ, ആരും ഒരു രംഗത്തും ചിരഞ്ജീവികളാവുന്നില്ലല്ലോ.

വളരെയേറെ അനശ്വരമായ മധുര സ്മരണകളുണര്‍ത്തുന്ന സ്‌ട്രോക്കുകളുടെ ഓര്‍മകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു നല്‍കിക്കൊണ്ടാണ് ഗാംഗുലി രംഗം വിടുന്നത്. വരുംകാലത്ത് ആര് ഓഫ്‌ഡ്രൈവ് സ്‌ട്രോക്കുകള്‍ കളിക്കുമ്പോഴും ആര് സ്‌ക്വയര്‍ ഡ്രൈവ് സ്‌ട്രോക്കുകള്‍ കളിക്കുമ്പോഴും ഗാംഗുലിയുമായി താരതമ്യം ചെയ്യപ്പെടും. അതാണ് മഹത്വത്തിന്റെ ലക്ഷണം. സച്ചിന്‍, സൗരവ്, രാഹുല്‍, ലക്ഷ്മണ്‍ സംഗമം ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും ശക്തമായ മധ്യനിര ബാറ്റിങ് നിരയാണ്. ഈ ചുമരിലെ ആദ്യത്തെ കല്ലാണ് മാറ്റപ്പെട്ടിരിക്കുന്നത്.

എന്തുകൊണ്ട് വിരമിക്കുന്നില്ല എന്നു ചോദിക്കപ്പെടുന്നതിനെക്കാള്‍ ഉത്തമം എന്തുകൊണ്ട് വിരമിക്കുന്നു എന്നു ചോദിക്കപ്പെടുന്നതാണ്. അതു വെച്ചുനോക്കിയാല്‍ ഗാംഗുലിയുടെ ഈ വിടവാങ്ങല്‍ പ്രഖ്യാപനം ഉചിതമായ സമയത്താണ് എന്നതില്‍ സംശയമില്ല. മഹാരാജാവ് തലയുയര്‍ത്തിപ്പിടിച്ചുതന്നെയാണ് രംഗം വിടുന്നത്. നിറഞ്ഞ മനസ്സോടെ തികഞ്ഞ ആദരവോടെ നമുക്കദ്ദേഹത്തെ യാത്രയയ്ക്കാം.

Thursday, November 13, 2008

മംഗളം മഹാരാജന്‍......



കടപ്പാട്‌: പി.ടി.ബേബി, മാതൃഭൂമി

ഫുട്‌ബോളില്‍ ഡീഗോ മാറഡോണക്കൊപ്പമായിരുന്നു ദൈവം. ക്രിക്കറ്റില്‍ സൗരവ്ഗാംഗുലിയുടെ ഓഫ്‌സൈഡില്‍ ദൈവം സദാ നിലയുറപ്പിച്ചു. രണ്ടു താരങ്ങള്‍ക്കും ഒരു ദൈവികോന്മാദം (divine delerium) ഉണ്ടായത് ഈ സാന്നിദ്ധ്യംകൊണ്ടാവാം. ആരാധകര്‍ക്ക് ഇവരെപ്രതിയുണ്ടായത് ഉന്മാദഭ്രാന്തും. ഒരു പൂ ചോദിച്ചപ്പോള്‍ പൂമരംതന്നെ കിട്ടിയാലോ? ഗാംഗുലിയും അതുപോലെയാണ്. ആരാധനയ്ക്ക് വേണ്ടുവോളം പൂക്കള്‍ തരും. ആരാധകരുടെ പുഷ്പാര്‍ച്ചനയായിരുന്നു മഹാരാജാവിന്റെ കരിയറിലെ വലിയ പിന്‍ബലം. ഗാംഗുലി പാഡഴിക്കുമ്പോള്‍ കഴിഞ്ഞുപോകുന്നത് വീരാരാധനയുടെ ഒരു വ്യാഴവട്ട വസന്തകാലമാണ്.

ഇടംകൈയില്‍ ശക്തി ആവാഹിച്ച് ആദ്യപന്ത് നേരിടാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ദാദയെ പ്രതിഷ്ഠിച്ച ഹൃദയങ്ങളുടെ മിടിപ്പ് കൂടും. ഒരു ബൗണ്‍സറിനോ ഷോര്‍ട്ട്പിച്ച് ബോളിനോ ബാറ്റ് വെച്ച് ഏതെങ്കിലും കൈകളില്‍ കുടുങ്ങുമോ? ശക്തിപോലെത്തന്നെ ദൗര്‍ബല്യങ്ങളും കൂടുതലാണല്ലോ ഈ രാജകുമാരന്. ഓരോ പന്തിലും നിരന്തര പ്രാര്‍ഥനകള്‍... ആകാംക്ഷ... ഒരു പത്തിരുപത്തഞ്ച് റണ്‍സാകുമ്പോഴാണ് സമാധാനത്തോടെ ഒന്ന് ചാഞ്ഞിരുന്ന് കളി കാണാനാവുക. സിക്‌സറോ ബൗണ്ടറിയോ ഇടയ്ക്ക് പായുമ്പോള്‍ രക്തയോട്ടം കൂടും, ആവേശം ഇരമ്പും. കോളേജ് ടീമില്‍ കാമുകന്റെ കളി കാണാന്‍ വരുന്ന കാമുകിയുടേതുപോലാവും അപ്പോള്‍ മനസ്സ്. അവളെസംബന്ധിച്ച് കാമുകന്റെ പ്രകടനം മാത്രമാണ് പ്രധാനം. അവള്‍ ആര്‍ത്തിരമ്പുന്നതും കണ്ണീരൊഴുക്കുന്നതും പ്രാര്‍ഥിക്കുന്നതും വിരല്‍ കടിക്കുന്നതും അവനു വേണ്ടി മാത്രമാണ്. അങ്ങനെ ദാദയെപ്രതിമാത്രം കണ്ട എത്രയോ കളികള്‍.

പ്രിയ സൗരവ്... നിങ്ങളെച്ചൊല്ലിയുള്ള ഹൃദയവികാരവിചാരങ്ങള്‍ ഇതാ അവസാനിക്കുകയാണ്. നിങ്ങള്‍ പാഡഴിക്കുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ അഭിരുചികള്‍ കണ്ടെത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇത്ര തീവ്രമായി സൗരവ് ആരാധിക്കപ്പെട്ടത് എന്തുകൊണ്ടാണ്? 'ചട്ടപ്പടി പ്രതിഭ'കളെ കുറെ നമ്മള്‍ കണ്ടിട്ടുണ്ട്. പരീക്ഷകളിലെല്ലാം ഡിസ്റ്റിങ്ഷന്‍ കിട്ടുകയും പഠിത്തം വിട്ട് മറ്റൊന്നും ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥിയെപ്പോലെയാണവര്‍. ആ ഗണത്തില്‍ സൗരവ് പെടില്ല. ക്ലാസ്മുറിയുടെ ജനാലകള്‍ക്കപ്പുറത്തേക്ക് അദ്ദേഹത്തിന്റെ മനസ്സും ശരീരവും കടന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് എരിവും പുളിയും ഉണ്ടായത് ഗാംഗുലിയുടെ കാലം മുതലാണ്. ഒരു കൊച്ചു മാടമ്പിതന്നെയായിരുന്നു സൗരവ്. ഉള്‍വലിയുന്നൊരു പൂച്ചക്കുട്ടിയായിരുന്നെങ്കില്‍ കുറെ റണ്ണുകളും കുറെ വിക്കറ്റും വാരിക്കൂട്ടി, വിവാദങ്ങളിലൊന്നും തലയിടാതെ ചട്ടപ്പടി കളിച്ച് വിരമിക്കുമായിരുന്നു. പക്ഷേ, കളിമികവിനൊപ്പം കടുവയുടെ ക്രൗര്യംകൂടി സൗരവിനുണ്ടായിരുന്നു. ഇന്ത്യയുടെ ഏറ്റവും വിജയിയായ ക്യാപ്ടനാകുന്നത് അങ്ങനെയാണ്.

ദാദ, ബംഗാള്‍ കടുവ, മഹാരാജ... എത്ര ഗംഭീരമായ വിശേഷണങ്ങള്‍. ദാദയെന്ന പേര് കേള്‍ക്കുമ്പോള്‍ മുംബൈയും ധാരാവിയുമൊക്കെയാണ് ഓര്‍മ വരുന്നത്. ചങ്കൂറ്റത്തിന്റെയും താന്‍പോരിമയുടെയും വിശേഷണമാണത്. അഹങ്കാരികളായ ഓസ്‌ട്രേലിയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദാദയുടെ ബാറ്റിന്റെയും നാവിന്റെയും സമീപനത്തിന്റെയും ചൂടറിഞ്ഞു. സായിപ്പിനെ കാണുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കവാത്ത് മറക്കാതായി. ഇടംകൈയന്‍ ബാറ്റിങ്, വലംകൈയന്‍ ബൗളിങ്... പിന്നെ രണ്ടു കൈയും വിട്ടുള്ള വേറെ ചില കളികള്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൈയടി നേടിയ താരം സൗരവ്ഗാംഗുലിതന്നെയാണ്. ലോര്‍ഡ്‌സില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയും ആദ്യ പരമ്പരയില്‍ത്തന്നെ മാന്‍ ഓഫ് ദി സീരിസുമായി ഒരു ഇടിത്തീപോലെയാണ് ഗാംഗുലി ക്രിക്കറ്റിലേക്ക് വന്നുവീണത്. അന്നുതൊട്ടിന്നോളം ഒരു ഫയര്‍ ബ്രാന്‍ഡ് തന്നെയായിരുന്നു ഗാംഗുലി. ഓര്‍ക്കുന്നില്ലേ, ഗാംഗുലി വിരിമാറ് കാണിച്ച് ലോകത്തെ ഞെട്ടിച്ച ആ ദിവസം. ഇംഗ്ലണ്ടില്‍ നാറ്റ്‌വെസ്റ്റ് ഏകദിന പരമ്പര ഇന്ത്യ നേടിയപ്പോള്‍ വിജയാഹ്ലാദത്തില്‍ ഷര്‍ട്ടൂരി ചുഴറ്റിയ ഗാംഗുലി ആരാധകര്‍ക്ക് സമ്മോഹനമായ കാഴ്ചയാണൊരുക്കിയത്. ഒരു രാജ്യസ്‌നേഹിയുടെ വീരോചിത പ്രകടനമായിരുന്നു അത്. പ്രിയ സൗരവ്, നിങ്ങളെ എങ്ങനെ, അത്രമേല്‍ സ്‌നേഹിക്കാതിരിക്കും?

സൗരവ്ഗാംഗുലി എങ്ങനെ? അദ്ദേഹത്തിന്റെ ടീമംഗങ്ങളോടുതന്നെ നമുക്ക് ചോദിക്കാം. മഹേന്ദ്രസിങ് ധോനിയും ഹര്‍ഭജന്‍സിങ്ങും യുവ്‌രാജ്‌സിങ്ങുമൊക്കെ ആ നേതൃപാടവത്തിനും ദീര്‍ഘവീക്ഷണത്തിനും മാര്‍ക്കിട്ടുതരും. ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റു മത്സരം ടിവിയില്‍ കാണുമ്പോഴാണ് ഗാംഗുലി ഒരു യുവ വിക്കറ്റ് കീപ്പറെ ശ്രദ്ധിക്കുന്നത്. ഉടനെ തന്റെ പരിചയക്കാരനായ ഒരു റിപ്പോര്‍ട്ടറെ വിളിച്ച് ഗാംഗുലി പറഞ്ഞു- ആ പയ്യനെ നോക്കൂ, അവന്‍ ലോകമറിയുന്ന കളിക്കാരനാവും. അവനെ എനിക്ക് വേണം. ഇന്നത്തെ ഇന്ത്യയുടെ ഏകദിന ക്യാപ്ടന്‍ മഹേന്ദ്രസിങ് ധോനിയായിരുന്നു ആ പയ്യന്‍.

ഹര്‍ഭജന്‍സിങ്ങ്-നിങ്ങള്‍ക്ക് മറക്കാനാവുമോ ദാദയെ? ഗുരുതരമായ അച്ചടക്കലംഘനങ്ങളും കൈമടക്കിയെറിയുന്നെന്ന ആരോപണവുംമൂലം സര്‍ദാര്‍ജി ടീമിന് പുറത്തായ കാലം. ഇനിയൊരു മടങ്ങിവരവില്ലെന്ന നിഗമനത്തില്‍ ജീവിതമാര്‍ഗത്തിനായി അമേരിക്കയില്‍ ട്രക്ക് ഡ്രൈവറായി പോകാനൊരുങ്ങിയതാണ് സിങ്ജി. പക്ഷേ, പ്രതിഭാസമ്പന്നനായ ഈ ഓഫ്‌സ്പിന്നറെ ടീമിലെടുക്കണമെന്ന് ഗാംഗുലി ശക്തിയായി വാദിച്ചു. ആ ഒറ്റ നിര്‍ബന്ധത്തിലാണ് ഹര്‍ഭജന്‍ ടീമിലെത്തുന്നത്. ഒരു കുഞ്ഞുപോക്കിരിയാണെങ്കിലും ഇന്ത്യയെ എത്രയെത്ര കളിയില്‍ സര്‍ദാര്‍ജി ജയിപ്പിച്ചെടുത്തു!

സര്‍ദാര്‍ജിയുടെ നാട്ടുകാരനായ യുവ്‌രാജ്‌സിങ്ങും ദാദയുടെ കടുത്ത ആരാധകനായിരുന്നു. ഒരിക്കല്‍ ടീമിലേക്ക് യുവ്‌രാജിനെ ഗാംഗുലി മടക്കിക്കൊണ്ടുവന്നു. അന്ന് മഹാരാജാവിനെക്കുറിച്ച് യുവരാജാവ് ഇങ്ങനെ പറഞ്ഞു-ഇങ്ങനെയൊരു ക്യാപ്ടനു വേണ്ടി മരിക്കാന്‍വരെ ഞാന്‍ തയ്യാറാണ്. ഒരു ചാവേര്‍സംഘത്തെതന്നെയാണ് ഗാംഗുലി വളര്‍ത്തിയെടുത്തത്. മാനത്ത് ഒരുമിച്ച് പറക്കുന്ന പക്ഷികളെപ്പോലെ അന്ന് ഇന്ത്യന്‍ ടീമില്‍ ഒരുമയുണ്ടായിരുന്നു. വിജയങ്ങള്‍ ഇന്ത്യക്ക് ശീലമായത് അങ്ങനെയാണ്.

പ്രിയ സൗരവ്... ഇന്ത്യന്‍ ക്രിക്കറ്റിന്റെ വ്രണങ്ങളെ ഉണക്കാന്‍ വന്ന വൈദ്യനായിരുന്നല്ലോ നിങ്ങള്‍. വാതുവെപ്പ് കഥകള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ചപ്പോള്‍, തോല്‍വികളിലേക്ക് ഇന്ത്യ തുടര്‍ച്ചയായി കൂപ്പുകുത്തിയപ്പോള്‍ ആ പ്രതിസന്ധിയിലേക്കാണ് നിങ്ങള്‍ നായകനായി വരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വരണ്ട ചുണ്ടുകളിലാണ് നിങ്ങള്‍ സ്‌നേഹപൂര്‍വം ചുംബിച്ചത്. നൊമ്പരങ്ങളില്‍ നിന്ന് നിര്‍വൃതിയിലേക്കാണ് നമ്മളെ കൈപിടിച്ചുയര്‍ത്തിയത്.

എന്നിട്ടും കുരിശും ആണികളുമൊരുക്കി ഒരു സംഘം നിങ്ങളുടെ പതനം കാത്തിരുന്നില്ലേ? ഫോം നഷ്ടപ്പെട്ട ഒരു ചെറിയ ഇടവേളയില്‍ ഗ്രെഗ് ചാപ്പല്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍ കോച്ച് നിങ്ങളുടെ തലയ്ക്ക് വേണ്ടി മുറവിളി കൂട്ടിയില്ലേ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാഥനെ ക്രൂശിക്കാന്‍ ആര്‍ത്തുവിളിച്ചില്ലേ? ഇന്ത്യന്‍ ദേശീയതയുടെ പര്യായമായി മാറിയ ഒരു താരത്തിനെ വിദേശിയുടെ വാക്കും കേട്ട് ക്യാപ്ടന്‍ പദവിയില്‍നിന്നു ഇറക്കിവിട്ടു. പിന്നീട് ടീമിന് പുറത്താക്കി. ഒരു കുരിശുമരണത്തിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടെന്ന് ചാപ്പല്‍ കരുതിയില്ല. ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും സഹതാപവോട്ട് മേടിച്ചല്ല, സൗരവ് ടീമില്‍ തിരിച്ചെത്തിയത്. സ്വന്തം കഴിവുകൊണ്ടു മാത്രമാണ്. ചരിത്രത്തില്‍ ഇങ്ങനെ ഫീനിക്‌സിനെപ്പോലെ തിരിച്ചുവന്നവര്‍ എത്രയുണ്ടാവും? സാക്ഷാല്‍ ചാപ്പല്‍ പോയിട്ടും നാടന്‍ ചാപ്പലുമാര്‍ വാള്‍പ്പിടിയില്‍ കൈവെച്ച് കാത്തിരിക്കുകയായിരുന്നു. ഒരിന്നിങ്‌സിലെ പരാജയംപോലും അവര്‍ ഗാംഗുലിക്കെതിരായ ആയുധമാക്കി. ശ്രീലങ്കന്‍ പര്യടനത്തില്‍ തിളങ്ങാതായതോടെ അവര്‍ വാളിന് മൂര്‍ച്ച കൂട്ടി. ഗാംഗുലി പുറത്തേക്ക്. ഏതാനും മാസങ്ങള്‍ക്കു മുമ്പുവരെ ഇതായിരുന്നില്ല സ്ഥിതി. ഏപ്രിലിലാണ് കാണ്‍പുരില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 87 റണ്‍സടിക്കുന്നതും ഇന്ത്യയെ ജയിപ്പിക്കുന്നതും. കഴിഞ്ഞ ഡിസംബറിലാണ് പാകിസ്താനെതിരായ പരമ്പരയില്‍ മാന്‍ ഓഫ് ദ സീരിസാവുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ തന്റെ ആദ്യത്തെ സെഞ്ച്വറി നേടിയ സൗരവ് ബാംഗ്ലൂരില്‍ ആദ്യ ഡബിള്‍ സെഞ്ച്വറിയും സ്വന്തമാക്കി. ഒടുവില്‍ സെലക്ടര്‍മാര്‍ തട്ടിക്കളിക്കുമെന്ന് ബോധ്യമായതോടെ, അഭിമാനത്തിന് മുറിവേറ്റ ദാദ പാഡഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തീവ്രമായി ആരാധിക്കപ്പെട്ടതിനൊപ്പം എന്തൊക്കെ കുറ്റങ്ങളാണ് പ്രിയ ദാദാ, നിങ്ങള്‍ക്കെതിരെ ചുമത്തപ്പെട്ടത്? ഷോര്‍ട്ട് പിച്ച്‌ബോള്‍ കളിക്കാനറിയില്ല, ബൗണ്‍സര്‍ കളിക്കാനറിയില്ല. ഷോയബ് അക്തറിനെ നേരിടുമ്പോള്‍ മുട്ടിടിക്കും. ഫീല്‍ഡിങ്ങില്‍ അലസനാണ്... ക്രിക്കറ്റില്‍ ഒരു സകലകലാവല്ലഭനൊന്നുമല്ല ദാദ. എന്നുവെച്ച് ഇപ്പറഞ്ഞ ആരോപണങ്ങളെല്ലാം ആ തലയില്‍ വെച്ച് കെട്ടിക്കൊടുക്കുന്നത് ശരിയാണോ? അക്തറുണ്ടായിരുന്ന കളിയില്‍ ഗാംഗുലി സെഞ്ച്വറി നേടിയിട്ടുണ്ട്. ബൗണ്‍സറും ഷോര്‍ട്ട് പിച്ച് ബോളുകളും നേരിടാതെയാണോ ടെസ്റ്റിലും ഏകദിനത്തിലുമായി 37 സെഞ്ച്വറികള്‍ നേടിയത്? പതിനെണ്ണായിരത്തോളം റണ്‍സടിച്ചത്? ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി വളര്‍ന്നത്?

താന്‍പോരിമയും കുറച്ചൊക്കെ തലക്കനവും ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിനെ മാതൃകാപരമായി തന്നെയാണ് ഗാംഗുലി നയിച്ചത്. അതിരുവിട്ട പെരുമാറ്റങ്ങളൊന്നും ദാദയില്‍ നിന്നുണ്ടായില്ല. അടിപിടി കേസുകളിലും വംശീയപ്രശ്‌നങ്ങളിലും ഉള്‍പ്പെട്ടില്ല. സ്റ്റീവ്‌വോയെ ടോസിനു കാത്തുനിര്‍ത്തിയതുപോലുള്ള ചില സാഹസങ്ങള്‍ ചെയ്തിട്ടുണ്ട്. ചില അഹങ്കാരങ്ങള്‍ക്ക് മറുപടി കൊടുക്കുകയേ അതുവഴി ഉദ്ദേശിച്ചിരുന്നുള്ളൂ. സംസാരവും പെരുമാറ്റവും പരിധി വിടാതിരിക്കാന്‍ ഗാംഗുലി എക്കാലവും ശ്രദ്ധിച്ചിരുന്നു. മനോഭാവം ശരിയല്ലെന്നു മാധ്യമങ്ങള്‍ നിരന്തരം എഴുതിയപ്പോള്‍ ബിസിസിഐ പ്രസിഡണ്ട് ശരത്പവാര്‍തന്നെ ഒരിക്കല്‍ ഇന്ത്യന്‍ ടീമിലെ ഓരോരുത്തരോടും ഗാംഗുലിയെപറ്റി അന്വേഷിച്ചു. ഒരാള്‍പോലും ഗാംഗുലിയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്ന് പവാര്‍ സാക്ഷ്യപ്പെടുത്തി.

ആരാധകര്‍ അഭിമാനിക്കുന്ന മറ്റൊന്നുണ്ട്-ഒരു മാതൃകാ കുടുംബനാഥനെന്ന ഗാംഗുലിയുടെ സല്‍പ്പേര്. ഭാര്യ ഡോണയും മകള്‍ സനയും മിക്കപ്പോഴും ഗാംഗുലിയുടെ പരാമര്‍ശങ്ങളില്‍ കടന്നുവരാറുണ്ട്. ഒരു ഹോട്ടല്‍ മുറിയിലെത്തിയാല്‍ ഗാംഗുലി ആദ്യം ചെയ്യുക ഭാര്യയുടെയും മകളുടെയും ഫോട്ടോ മേശപ്പുറത്ത് വെക്കുകയാണ്. കൊല്‍ക്കത്തയില്‍ 48 മുറികളുള്ള നാലുനില മന്ദിരത്തില്‍ അമ്പതംഗ കൂട്ടുകുടുംബത്തോടൊപ്പം കഴിയുന്ന താരരാജാവിന് കൂട്ടായ്മയെക്കുറിച്ച് നല്ല ബോധമുണ്ട്. ഗാംഗുലിയുടെ അഞ്ചു വര്‍ഷത്തെ ക്യാപ്ടന്‍സിയില്‍ ഇന്ത്യന്‍ ടീം ഒരു കുടുംബത്തെപ്പോലെ കഴിഞ്ഞത് ഈ സമീപനംകൊണ്ടാണ്. ഏകദിനത്തില്‍ സച്ചിനൊപ്പം സൗരവ് ഓപ്പണ്‍ ചെയ്തിരുന്ന ആ സുവര്‍ണകാലം ഓര്‍മ വരുന്നു. ഇത്ര ആവേശത്തോടെ ഒരു കാലത്തും കളി കാണാനിരുന്നിട്ടില്ല. സ്റ്റെപ്പൗട്ട് ചെയ്തുള്ള സിക്‌സറുകളും ഓഫ്‌സൈഡിലൂടെ അനായാസം പായുന്ന ബൗണ്ടറികളും മായാത്ത ചിത്രങ്ങളാണ്.

പ്രിയപ്പെട്ട ദാദാ... നിങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന കാലം ഓരോര്‍മച്ചിത്രമായി ഞങ്ങള്‍ മനസ്സില്‍ ചില്ലിട്ട് സൂക്ഷിക്കുന്നു. ക്രിക്കറ്റിന്റെ ഏതു വഴിയിലാവും ഇനി നിങ്ങള കണ്ടുമുട്ടുക? പരിശീലകനായോ കമന്റേറ്ററായോ സെലക്ടറായോ...? അതോ രാഷ്ട്രീയത്തിലോ ബിസിനസ്സിലോ? എവിടെയായാലും ഞങ്ങളുടെ മനസ്സില്‍ ദാദ എന്നും വീരനായകന്‍ തന്നെയായിരിക്കും.

Monday, November 10, 2008

ദാദയുടെ വിടവാങ്ങല്‍...ധീരം..വീരോചിതം...


മഹാരാജാ, കൊല്‍ക്കട്ടയുടെ രാജകുമാരന്‍, ഓഫ്‌സൈഡിലെ ദൈവം, ദാദാ അങ്ങനെ പല പല വിളിപ്പേരുകളില്‍ അറിയപ്പെടുന്ന, സൌരവ്‌ ചണ്ഡിദാസ്‌ ഗാംഗുലി, ഇന്ത്യന്‍ ക്രിക്കറ്റിലെ പുരുഷത്വത്തിന്റെ പര്യായമായ വ്യക്തിത്വം, ഒടുവില്‍ ഇന്ത്യന്‍ ടീമിനോട്‌ വിടപറഞ്ഞു. ആസ്‌ത്രേലിയക്കെതിരെയുള്ള ടെസ്റ്റ്‌ പരമ്പരയിലെ അവസാന മത്സരത്തില്‍, ഇന്ത്യക്ക്‌ ജയവും പരമ്പരയും നേടി കൊടുത്തുകൊണ്ടാണ്‌ ഗാംഗുലി വിടവാങ്ങുന്നത്‌. പരമ്പര തുടങ്ങിയതിനു ശേഷം വിടവാങ്ങല്‍ പ്രഖ്യാപിച്ച ഗാംഗുലി, പരമ്പരയിലുടനീളം മികച്ച പ്രകടനമാണ്‌ കാഴ്ചവച്ചത്‌. അവസാന ഇന്നിങ്‌സില്‍ റണ്‍സ്‌ നേടാതെ പുറത്തായെങ്കിലും മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലി തല ഉയര്‍ത്തിപ്പിടിച്ചുതന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന്‌ വിടവാങ്ങി. 'ഓഫ്‌ സൈഡിലെ ദൈവം' എന്നറിയപ്പെടുന്ന ഗാംഗുലി പരമ്പരയില്‍ ഒരു സെഞ്ച്വറിയടക്കം 324 റണ്‍സ്‌ നേടി വിമര്‍ശകരുടെ വായടപ്പിക്കുന്ന കളി കാഴ്‌ചവെച്ചു. നാഗ്‌പുര്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ നേടിയ 85 റണ്‍സ്‌ ഇന്ത്യന്‍ ഇന്നിങ്‌സിന്‌ കരുത്തുനല്‌കി. രണ്ടാം ഇന്നിങ്‌സില്‍ ആദ്യ പന്തില്‍ത്തന്നെ പുറത്തായെങ്കിലും ടീം ജയിച്ചതോടെ ആ നിരാശ മറികടക്കാന്‍ 'മഹാരാജ'യ്‌ക്കായി. അവസാന ഇന്നിംഗ്‌സില്‍ സംപൂജ്യനായി മടങ്ങിയ ഗാംഗുലി, തന്റെ വിടവാങ്ങല്‍ ബ്രാഡ്‌മാന്റെ അവസാന ഇന്നിംഗ്‌സ്‌ പോലെ തന്നെയാക്കിയത്‌ യാദൃശ്ചികമായി മാറി. ആദ്യ ഇന്നിംഗ്‌സില്‍ ശതകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അതൊരു അവിസ്മരണീയമായ വിടവാങ്ങലായി മാറിയേനേ.

1992ല്‍, ആസ്ത്രേലിയക്കെതിരെ ഏകദിനത്തിലാണ്‌ ഗാംഗുലി അരങ്ങേറ്റം കുറിക്കുന്നത്‌. എന്നാല്‍ ആദ്യ മത്സരത്തില്‍ 3 റണ്‍സ്‌ മാത്രമെടുത്ത്‌ പുറത്തായ ഗാംഗുലി, അതോടെ ടീമില്‍ നിന്നും പുറത്തായി. ടീമംഗങ്ങള്‍ക്കു വേണ്ടി, ഫീല്‍ഡിലേക്ക്‌ വെള്ളവുമായി പോകാന്‍ ഗാംഗുലി വിസമ്മതിച്ചു എന്ന വിവാദവും ഉയര്‍ന്നു കേട്ടു. ഗാംഗുലി അത്‌ നിഷേധിച്ചെങ്കിലും, അതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍, ഗാംഗുലിക്കു നേരെ ഏകദേശം കൊട്ടിയടച്ചതു പോലെയായി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ തുടര്‍ച്ചയായി നടത്തിയിട്ടും ക്രിക്കറ്റിലെ മുംബൈ ലോബി, ഗാംഗുലിയെ പലതവണ തഴഞ്ഞു. ഒടുവില്‍ നാലു വര്‍ഷത്തിനു ശേഷം, ഗാംഗുലിയെ ഇംഗ്ലണ്ട്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. പക്ഷേ, കളിക്കാന്‍ അവസരം ലഭിക്കാന്‍ ഒരു സാധ്യതയുമില്ലാതിരുന്ന അവസരത്തില്‍ ഇങ്ങനെയുള്ള ഒരു സെലക്ഷന്‍, ഗാംഗുലിയുടെ മനോവീര്യം തകര്‍ക്കാന്‍ മാത്രമായിരുന്നു. പക്ഷേ ദൈവനിയോഗം മറ്റൊന്നായിരുന്നു. നായകന്‍ അസ്‌ഹറുമായി വഴക്കിട്ട്‌ സിദ്ധു ടീം വിട്ടതോടെ, പകരക്കാരനാകാനുള്ള നറുക്ക്‌ ഗാംഗുലിക്കു വീണു. അങ്ങനെ ഗാംഗുലി ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ 1996ല്‍ അരങ്ങേറ്റം കുറിച്ചു. മുന്‍നിര വിക്കറ്റുകള്‍ ഒന്നൊന്നായി പൊഴിഞ്ഞപ്പോള്‍ ക്രീസിലെത്തിയ ഗാംഗുലിക്ക്‌ കൂട്ടായി മറ്റൊരു അരങ്ങേറ്റക്കാരനുമുണ്ടായിരുന്നു. രാഹുല്‍ ദ്രാവിഡ്‌. ഗാംഗുലി അരങ്ങേറ്റത്തില്‍ തന്നെ ശതകം പൂര്‍ത്തിയാക്കുകയും ചെയ്തു. അവര്‍ പോരാട്ട വീര്യം കാണിച്ചപ്പോള്‍, ഇന്ത്യക്കൊരു മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനായി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഇവരുടെ കൈകളില്‍ ഭദ്രമാണെന്നു തെളിയിക്കുന്നതായിരുന്നു, ഈ രണ്ട്‌ യുവാക്കളുടെ പ്രകടനം.

തുടക്കം തന്നെ ശ്രദ്ധേയമാക്കിയ ഗാംഗുലി പിന്നെ തിരിഞ്ഞു നോക്കിയില്ല. അടുത്ത ടെസ്റ്റില്‍ നോട്ടിംഗ്‌ഹാമിലും ശതകം തികച്ച ഗാംഗുലി, ഇനി തന്നെ തഴയാനാവില്ല എന്ന സന്ദേശം സെലക്ഷന്‍ കമ്മറ്റിക്കു നല്കി. ടെസ്റ്റ്‌ ക്രിക്കറ്റിലെ പ്രകടനങ്ങള്‍ ഏകദിന ടീമിലും ഇടം നേടിക്കൊടുക്കുന്നതിന്‌ ഗാംഗുലിയെ സഹായിച്ചു. ആ കാലയളവില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച പ്രകടനം തുടര്‍ന്ന ഗാംഗുലി, ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. തെണ്ടൂല്‍ക്കറിന്റെ നായകത്വത്തില്‍, ടോറോന്റോയില്‍ സഹാറാ കപ്പ്‌ നേടുന്നതില്‍ ഗാംഗുലി പ്രധാന പങ്കു വഴിച്ചു. ബാറ്റു കൊണ്ടും ബോളുകൊണ്ടും ഒരു പോലെ പാക്കിസ്ഥാന്റെ ചിറകുകള്‍ അരിഞ്ഞ ഗാംഗുലി, ആ പരമ്പരയുടെ താരവുമായി മാറി. തെണ്ടൂല്‍ക്കര്‍ എന്ന നായകന്റെ കീഴില്‍ ഇന്ത്യ വിജയിച്ച ഏക വിദേശ പരമ്പരയും അതായിരുന്നു. അതിനിടെ ഏകദിനത്തില്‍ സച്ചിനൊപ്പം ഓപ്പണറുടെ വേഷത്തില്‍ അവതരിച്ച ഗാംഗുലി, ഇന്ത്യക്കു മികച്ച തുടക്കങ്ങള്‍ നല്‍കി. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വിനാശകരമായ കൂട്ടുകെട്ടെന്ന പദവിയും ഇവര്‍ നേടി. ഇവര്‍ മികച്ച തുടക്കം നല്‍കിയ മത്സരങ്ങളെല്ലാം ഇന്ത്യ അനായാസേന വിജയിച്ചു. 1998ല്‍ ധാക്കയില്‍ നടന്ന ഇന്‍ഡിപെന്‍ഡന്‍സ്‌ കപ്പില്‍ ഗാംഗുലിയുടെ വിസ്ഫോടകകരമായ ബാറ്റിംഗ്‌, ഇന്ത്യക്ക്‌ റെക്കോര്‍ഡ്‌ വിജയം നേടിക്കൊടുക്കാന്‍ സഹായിച്ചു. ശതകം ​തികച്ച ഗാംഗുലി, കളിയിലെ താരവുമായി. ആ വര്‍ഷം ഫോമിന്റെ അത്യുന്നതിയിലെത്തിയ ഗാംഗുലി, മികച്ച പ്രകടനങ്ങള്‍്‌ തുടര്‍ന്നു കൊണ്ടേ ഇരുന്നു. ശ്രീലങ്കയ്ക്കെതിരെ, സച്ചിനൊപ്പം റെക്കോര്‍ഡ്‌ ഓപ്പണിംഗ്‌ കൂട്ടുകെട്ട്‌, പരമ്പര വിജയം, ഷാര്‍ജ്ജയില്‍ മികച്ച പ്രകടനം അങ്ങനെ പല നേട്ടങ്ങളും കൊയ്തു. പക്ഷേ ആ വര്‍ഷം തന്നെ പരിക്കുമായി കുറച്ചു നാള്‍ മാറി നില്‍ക്കേണ്ടി വന്നു. ഇംഗ്ലണ്ടിലെ ലോകകപ്പിന്‌ ടീമില്‍ തിരിച്ചെത്തിയ ഗാംഗുലി, ശ്രീലങ്കയ്ക്കെതിരെ 183 റണ്‍സടിച്ച്‌ മികച്ച പ്രകടനം നടത്തി. പക്ഷേ ഇന്ത്യക്കാ ലോകകപ്പ്‌ നിരാശയുടേതായി മാറി.

2000ല്‍ സച്ചില്‍ നായകസ്ഥാനത്തു നിന്നു പിന്മാറാന്‍ തീരുമാനിച്ചപ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റിന്‌ അടുത്ത നായകന്‍ ആരു്‌ എന്നതിനേക്കുറിച്ചൊരു സംശയവുമുണ്ടായില്ല. കോഴവിവാദത്തിലും, ദക്ഷിണാഫ്രിക്കയോട്‌ ഇന്ത്യയില്‍ ടെസ്റ്റ്‌ പരമ്പര തോറ്റതിനും ശേഷം, മനോവീര്യം നശിച്ച ഒരു ടീമിനെ, ഗാംഗുലി ഏറ്റെടുക്കുകയായിരുന്നു. ടെസ്റ്റിലെ തോല്‍വിക്ക്‌ ഗാംഗുലിയുടെ ടീം ഏകദിന പരമ്പരയില്‍ മറുപടി നല്‍കി. അക്രമണോത്സുക ക്രിക്കറ്റിന്‌ പുതിയ മാനങ്ങള്‍ നല്‍കിയ ഗാംഗുലി, ടീമിനു മൊത്തം പ്രേരക ശക്തിയായി, മുന്നില്‍ നിന്നു പോരാടി. ഓഫ്‌ സൈഡില്‍ എട്ടു ഫീല്‍ഡര്‍മാരെ വിന്യസിച്ച്‌ ഗാംഗുലിക്കെതിരെ ആക്രമണം നടത്തിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ പൊള്ളോക്കിന്‌ ഓഫ്‌സൈഡിലൂടെ ബൌണ്ടറികളും സിക്സറുകളും പായിച്ചാണ്‌ ഗാംഗുലി മറുപടി നല്‍കിയത്‌. പരമ്പരയിലുടനീളം ഈ പോരാട്ടം തുടര്‍ന്നെന്നെങ്കിലും അന്തിമ വിജയം ഗാംഗുലിക്കായിരുന്നു. ഓഫ്‌സൈഡിലെ ദൈവം എന്ന വിളിപ്പേരു്‌ അന്വര്‍ത്ഥമാക്കുന്ന പ്രകടനമായിരുന്നു അത്‌. ആ പരമ്പര ഇന്ത്യക്കു സമ്മാനിച്ച ഗാംഗുലി, പരമ്പരയിലെ താരവുമായി മാറി. പിന്നീടങ്ങോട്ട്‌ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. യുവതാരങ്ങള്‍ക്ക്‌ അവസരങള്‍ നിഷേധിക്കുന്ന സെലക്ഷന്‍ കമ്മറ്റി നയങ്ങളെ എതിര്‍ത്ത ഗാംഗുലി, യുവതാരങ്ങള്‍ക്ക്‌ അവസരങ്ങള്‍ വാരിക്കോരി നല്‍കി. ഒരു മോശം പ്രകടനത്തിന്റെ പേരില്‍ പുറത്തക്കുന്ന നയം അവസാനിപ്പിച്ച ഗാംഗുലി, താരങ്ങളുടെ കഴിവ്‌ കണ്ടറിഞ്ഞ്‌ പ്രോത്സാഹനം നല്‍കി. യുവരാജും കൈഫും സെവാഗും ധോനിയും സഹീറും ഭാജിയുമെല്ലാം ഗാംഗുലിയുടെ ഈ നയത്തിന്റെ ഗുണഭോക്താക്കളായിരുന്നു. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സീനിയര്‍ താരങ്ങള്‍ക്ക്‌ അര്‍ഹമായ പരിഗണന നല്‍കിയ ഗാംഗുലി, നായകത്വത്തിന്റെ സമ്പൂര്‍ണ്ണതയായി വിശേഷിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ കോച്ചിനു പകരം ജോണ്‍ റൈറ്റിനെ കോച്ചാക്കി മാറ്റിയ ഗാംഗുലി, ഒരു സന്തുലിത ടീം വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചു. ടീം ഉയരങ്ങളിലേക്ക്‌ കുതിക്കുമ്പോള്‍ മികച്ച പ്രകടനങ്ങളിലൂടെ ഗാംഗുലി തന്റെ ടീമിന്റെ മനോവീര്യം ഉയര്‍ത്തി. കിവീസിനെതിരെയുള്ള ഏകദിനപരമ്പരയില്‍, ഇന്ത്യക്കാരെ കുഴക്കിയ വെട്ടോറിക്കെതിരെ ആക്രമണമഴിച്ചുവിട്ട ഗാംഗുലി, കിവീസ്‌ ക്യാപ്റ്റനെ ഒരു ഏകദിനത്തില്‍, ടീമിലുണ്ടായിട്ടു കൂടി, വെട്ടോറിക്ക്‌ പന്തു നല്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള പോരാട്ട വീര്യമാണ്‌ ഗാംഗുലി കാണിച്ചത്‌.


ഏകദിനത്തിലും ടെസ്റ്റിലും മികച്ച നേട്ടങ്ങള്‍, ഇന്ത്യക്കകത്തും പുറത്തും ഗാംഗുലിയുടെ ടീം കൈവരിച്ചു. നാറ്റ്‌വെസ്റ്റ്‌ വിജയം, ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനല്‍, ചാമ്പ്യന്‍സ്‌ ട്രോഫി സംയുക്ത ചാമ്പ്യന്‍, 2003ലെ ലോകകപ്പിലെ റണ്ണറപ്പ്‌ തുടങ്ങിയത്‌, ഗാംഗുലിയുടെ തൊപ്പിയെ പൊന്‍തൂവലുകളായി മാറി. ലോകകപ്പില്‍ മോശം പ്രകടനത്തോടെ തുടങ്ങിയ ഇന്ത്യ, എല്ലാവരാലും എഴുതി തള്ളപ്പെട്ട്‌ നില്‍ക്കുന്ന അവസരത്തില്‍, മികച്ച പ്രകടനത്തോടെ ഫൈനല്‍ വരെ എത്തിക്കാന്‍ ഗാംഗുലിക്കു കഴിഞ്ഞു. നാറ്റ്‌വെസ്റ്റ്‌ ഫൈനലില്‍ റെക്കോര്‍ഡ്‌ ടോട്ടല്‍ പിന്‍തുടരുമ്പോള്‍ ഗാംഗുലി നല്‍കിയ തുടക്കം, യുവരാജിനും കൈഫിനും പകര്‍ന്ന ആവേശമാണ്‌, ഇന്ത്യയെ വിജയത്തിലേക്ക്‌ എത്തിച്ചത്‌. ഇന്ത്യ വിജയറണ്‍ നേടിയപ്പോള്‍ ലോര്‍ഡ്സിനെ ബാല്‍ക്കണിയില്‍ നിന്ന്‌, സ്വന്തം ഷര്‍ട്ട്‌ ചുഴറ്റി ആഹ്ലാദം പ്രകടിപ്പിച്ച ഗാംഗുലിയെ ഇന്ത്യക്കാര്‍ക്ക്‌ മറക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ നടന്ന ടെസ്റ്റ്‌ പരമ്പരയില്‍ ലോകചാമ്പ്യന്മാരെ മുട്ടുകുത്തിച്ചതില്‍ ഗാംഗുലി എന്ന നായകന്‍ വഹിച്ച പങ്ക്‌ നിസ്സാരമല്ല. ആദ്യ ടെസ്റ്റ്‌ പരാജയപ്പെട്ടപ്പോള്‍, ടീമിനു മൊത്തം ആവേശം പകര്‍ന്നു നല്‍കി, അവസാന രണ്ടു ടെസ്റ്റും ജയിച്ച്‌ പരമ്പര സ്വന്തമാക്കിയപ്പോള്‍, ഗാംഗുലിയുടെ നായകത്വത്തിന്റെ മികവിനെയാണ്‌ എല്ലാവരും പ്രകീര്‍ത്തിച്ചത്‌. ഇന്ത്യ ആസ്ത്രേലിയായില്‍ പര്യടനം നടത്തിയപ്പോള്‍, ആദ്യ ടെസ്റ്റില്‍ ശതകം തികച്ച്‌ ടീമിനെ മുഴുവനായി ആവേശം കൊള്ളിച്ച ഗാംഗുലി, ആ പരമ്പര സമനിലയില്‍ എത്തിക്കാനും, ഓസീസിനെ അവിടെ വച്ചു തോല്‍പ്പിക്കുന്നതിലും നിര്‍ണ്ണായക പങ്ക്‌ വഹിച്ചു. 49 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച ഗാംഗുലി, 21 ടെസ്റ്റുകളില്‍ വിജയം കണ്ടു. അതില്‍ 11 എണ്ണം വിദേശത്താണെന്നുള്ളത്‌ അതിന്റെ മാറ്റ്‌ വര്‍ദ്ധിപ്പിക്കുന്നു. ശ്രീലങ്ക, ഇംഗ്ലണ്ട്‌, പാക്കിസ്ഥാന്‍, വെസ്റ്റ്‌ഇന്‍ഡീസ്‌, ആസ്ത്രേലിയ, സിംബാബ്‌വേ എന്നിവടങ്ങളിലെല്ലാം ടെസ്റ്റുകള്‍ ഇന്ത്യ ജയിച്ചത്‌ സൌരവിന്റെ നായകത്വത്തിന്റെ കീഴിലുമായിരുന്നു. അങ്ങനെ ഇന്ത്യക്ക്‌ ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌ വിജയം നേടിക്കൊടുത്ത നായകന്‍ എന്ന പദവിയും അദ്ദേഹം സ്വന്തമാക്കി.

എന്നാല്‍ ഗ്രെഗ്‌ ചാപ്പല്‍ ഇന്ത്യന്‍ കോച്ചാവുകയും, ക്രിക്കറ്റ്‌ ബോര്‍ഡ്‌ വീണ്ടും മുംബൈ ലോബിയുടെ കീഴില്‍ വരികയും ചെയ്തതോടെ, ഗാംഗുലി എന്ന നായകന്റെ പടിയിറക്കം ആരംഭിച്ചു. ആസ്ത്രേലിയക്കെതിരായ പരമ്പരയില്‍, ഗാംഗുലി ആവശ്യപ്പെട്ടതില്‍ നിന്നും വിഭിന്നമായി ഫാസ്റ്റ്‌ ബൌളിംഗിനെ തുണയ്ക്കുന്ന പിച്ചൊരുക്കിയാണ്‌ ബോര്‍ഡ്‌ ഗാംഗുലിയെ ചതിച്ചത്‌. ഇതില്‍ പ്രതിഷേധിച്ച്‌, ആ മത്സരത്തില്‍ നിന്നും ഗാംഗുലി വിട്ടു നിന്നു. ആ പരമ്പര ഇന്ത്യയില്‍ വച്ച്‌ നമുക്ക്‌ നഷ്ടമായതോടെ, ബോര്‍ഡ്‌, ഗാംഗുലിയെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതിനിടെ ഫോം നഷ്ടപ്പെട്ട ഗാംഗുലി, തന്റെ കരിയറിലെ ഏറ്റവും ശ്രമകരമായ കാലഘട്ടത്തിലൂടെ കടന്നു പോയി. ഒടുവില്‍ സിംബാബ്‌വേ പര്യടനത്തിനിടയില്‍, ശതകം തികച്ചതിനു ശേഷം ഗാംഗുലി നടത്തിയ പത്ര സമ്മേളനം വിവാദമായി. ഗ്രെഗ്‌ ചാപ്പലിനെതിരെ പരസ്യമായി വിമര്‍ശനമഴിച്ചു വിട്ട ഗംഗുലി, ബോര്‍ഡിന്റെ അപ്രീതിക്കു പാത്രമായി. തുടര്‍ന്ന്‌ പരിക്കിനെ തുടര്‍ന്ന്‌ ടീമിന്‌ പുറത്തായ ഗാംഗുലിക്ക്‌, നായകസ്ഥാനവും, ടീമിലെ സ്ഥാനവും ഒരുമിച്ച്‌ നഷ്ടമായി. തുടര്‍ന്ന്‌ ആഭ്യന്തര ക്രിക്കറ്റിലും കൌണ്ടിയിലുമായി കളി തുടര്‍ന്ന ഗാംഗുലിയുടെ കരിയര്‍ അവസാനിച്ചു എന്ന്‌ ക്രിക്കറ്റ്‌ പണ്ഡിതര്‍ വിധിയെഴുതി. അജയ്‌ ജഡേജയെപ്പോലുള്ള കുറച്ചു പേര്‍ മാത്രം ഗാംഗുലി തിരിച്ചു വരുമെന്ന്‌ ഉറച്ച്‌ വിശ്വസിച്ചു. ലോകകപ്പിനുള്ള സാധ്യതാ ടീമില്‍ പോലും സ്ഥാനം പിടിക്കാന്‍ ഗാംഗുലിക്കു കഴിഞ്ഞില്ല. ഒടുവില്‍ വെസ്റ്റിന്‍ഡീസില്‍ നിന്നും നാണം കെട്ട്‌ തിരിച്ചു വന്ന ഇന്ത്യന്‍ ടീം തകര്‍ന്നു എന്നു പറയാം. മനോവീര്യം നഷ്ടപ്പെട്ട ടീമിനെ പുറത്തു നിന്നു കൊണ്ടു പോലും ഗംഗുലി പ്രോത്സാഹിപ്പിച്ചു. പെപ്സിയുടെ പരസ്യത്തില്‍ "നിങ്ങള്‍ എന്ന മറന്നിട്ടില്ലല്ലോ അല്ലേ?" എന്നു ചോദിച്ച്‌ ആരാധകരുടെ മുന്നിലെത്തിയ ഗാംഗുലിയെ "ഇല്ല" എന്നു പറഞ്ഞാണ്‌ അവര്‍ സ്വീകരിച്ചത്‌.

ആഭ്യന്തര ക്രിക്കറ്റില്‍ കഠിനാധ്വാനം ചെയ്ത ഗാംഗുലി, 9 മാസത്തെ ഇടവേളയ്ക്കു ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ്‌ ടീമില്‍ മടങ്ങിയെത്തി. 2006ല്‍ ജോഹന്നാസ്‌ ബര്‍ഗില്‍, ഇന്ത്യയുടെ മുന്‍നിര കളിക്കാര്‍ പരാജയപ്പെട്ടപ്പോള്‍, അര്‍ദ്ധ ശതകം തികച്ച്‌ ടീമിന്റെ രക്ഷകനായി മാറിയ ഗാംഗുലി, തന്റെ രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ചു. മടങ്ങിവരവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്‌മാനായിരുന്നു ഗാംഗുലി. 2007-ല്‍ പാകിസ്‌താനെതിരെ മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കി. ആ വര്‍ഷം 61.44 ശരാശരിയോടെ 1106 റണ്‍സ്‌ നേടിയ ഗാംഗുലി റണ്‍വേട്ടയില്‍ ദക്ഷിണാഫ്രിക്കയുടെ ജാക്ക്‌ കാലിസിന്‌ മാത്രം പിന്നിലായിരുന്നു. 2007 ജനുവരിയില്‍ ഏകദിനത്തിലേക്കു മടങ്ങി വന്ന ഗാംഗുലി, നാഗ്‌പൂരില്‍ വെസ്റ്റ്‌ഇന്‍ഡീസിനെതിരെ 98 റണ്‍സെടുത്തായിരുന്നു തുടങ്ങിയത്. ശതകങ്ങളൊന്നും തികച്ചില്ലെങ്കിലും ഏതാനും അര്‍ദ്ധശതകങ്ങളിലൂടെ, പലപ്പോഴും ഇന്ത്യയുടെ രക്ഷകനായി മാറിയ ഗാംഗുലി, ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ്‌ നേടിയ ലോകത്തെ അഞ്ചാമത്തെ താരവുമായിരുന്നു. പക്ഷേ ഇതൊക്കെ ആയിരുന്നിട്ടും, സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടും അദ്ദേഹത്തെ വീണ്ടും ഏകദിന ടീമില്‍ നിന്നും തഴഞ്ഞു. ധോനിയാണതിനു പിന്നില്‍ എന്ന്‌ പ്രചരിച്ചിരുന്നെങ്കിലും, അദ്ദേഹം ഒരിക്കലും അതിനോട്‌ പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ തിളങ്ങാനാവാതെ പോയത്‌ അദ്ദേഹത്തിന്‌ റെസ്റ്റ്‌ ഓഫ് ഇന്ത്യ ടീമില്‍ ഇടം നഷ്ടമാക്കി. അതോടെ ഗാംഗുലിയുടെ കരിയറിന്‌ വിരാമമാകാന്‍ പോകുന്നു എന്നു കരുതിയെങ്കിലും, സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി കൃഷ്ണമാചാരി ശ്രീകാന്ത്‌ സ്ഥാനമേറ്റതോടെ, ഗാംഗുലി ആസ്ത്രേലിയക്കെതിരായ ടെസ്റ്റ്‌ ടീമിന്റെ ഭാഗമായി. തന്നെ ക്രൂശിക്കാന്‍ തയ്യാറായി നിന്ന വിമര്‍ശകരുടെ മുന്നില്‍ വാതില്‍ കൊട്ടിയടച്ചവണ്ണം, ബാംഗ്ലൂരില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ അദ്ദേഹം തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. പരമ്പര തുടങ്ങിയ ശേഷം അപ്രതീക്ഷിതമായായിരുന്നു ഗാംഗുലിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം. അവസാന പരമ്പരയിലും സഹജസ്വഭാവമായ വീറും വാശിയും ഗാംഗുലിയുടെ കളിയില്‍ പ്രകടമായിരുന്നു.

ഫീല്‍ഡില്‍ ആക്രമോത്സുക ക്രിക്കറ്റിന്‌ പേരുകേട്ട ഗാംഗുലി, ജീവിതത്തില്‍ തികച്ചും ശാന്തനായ വ്യക്തിയാണ്‌. എതിരാളികളെ വാക്‌പയറ്റിലൂടെ സമ്മര്‍ദ്ദത്തിലാഴ്ത്തുക എന്ന ഓസ്‌ട്രേലിയന്‍ തന്ത്രം, സമര്‍ത്ഥമായി അവര്‍ക്കെതിരെ ഉപയോഗിച്ച നായകനാണ്‌ ഗാംഗുലി. ഇന്ത്യയിലായാലും ആസ്‌ടേലിയായിലായാലും സ്റ്റിവോയും സംഘത്തിന്റേയും സമ്മര്‍ദ്ദങ്ങള്‍ അവര്‍ക്കു നേരെ തിരിച്ചയച്ചായിരുന്നു ഗാംഗുലിയുടെ പോരാട്ടം. ഗാംഗുലിയുടെ ഈ അക്രമണോത്സുകത, ഫീല്‍ഡില്‍ പല താരങ്ങളുമായുള്ള വാഗ്ഗ്വാദങ്ങളില്‍ കൊണ്ടെത്തിച്ചു. തന്റെ കീഴില്‍ കളിക്കുന്ന താരങ്ങളെ എന്തു വിലകൊടുത്തും, എതിരാളികളുടെ സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ നിന്നും സംരക്ഷിച്ചു പിടിക്കുവാന്‍ ശ്രമിച്ചതിനാലാവണം, ടീമംഗങ്ങള്‍ അദ്ദേഹത്തെ ദാദാ എന്നു വിളിച്ചിരുന്നത്‌. എതിരാളികളുടെ തന്ത്രങ്ങള്‍ മനസ്സിലാക്കി, എതിര്‍ തന്ത്രം മെനഞ്ഞിരുന്ന അദ്ദേഹം, അവസാന ബോള്‍ എറിയുന്നതുവരെ പരാജയം സമ്മതിച്ചിരുന്നില്ല. ടെക്‌സ്റ്റ്‌ ബുക്ക്‌ ക്രിക്കറ്റില്‍ നിന്നും വിഭിന്നമായി, ഫീല്‍ഡിലെ സാഹചര്യമനുസരിച്ച്‌ തന്ത്രങ്ങള്‍ മെനഞ്ഞതായിരുന്നു അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വിഭിന്നമാക്കിയത്‌. ശ്രീലങ്കയില്‍ നടന്ന ചാമ്പ്യന്‍സ്‌ ട്രോഫി അതിന്‌ മികച്ച ഉദാഹരണമാണ്‌. യുവതാരങ്ങള്‍ക്കൊപ്പം ഇടകലരാനും അവരെ പ്രോത്സാഹിപ്പിക്കാനും ഒരു മടിയും കാട്ടാതിരുന്ന ഗാംഗുലി, നായകനായിരുന്നപ്പോള്‍ ഫീല്‍ഡില്‍ വാട്ടര്‍മാനായും പോയി, വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിനിടയില്‍, ഇന്ത്യയുടെ വിജയത്തിനായി, ഒരു കുടുംബം നടത്തിയ പൂജയില്‍, ഭാജിക്കും, സഹീറിനും പങ്കെടുക്കാന്‍ കഴിയില്ല എന്നു വന്നപ്പോള്‍, അവരില്ലാത്ത പൂജയില്‍ താനുമില്ല എന്നു പറഞ്ഞ്‌ സ്വയം മാറി നിന്ന ഗാംഗുലി, ടീമംഗങ്ങളുടെ ഇടയില്‍ അസൂയാവഹമായ ആദരവ്‌ നേടിയിരുന്നു. നാറ്റ്‌വെസ്റ്റ്‌ പരമ്പര വിജയത്തിനു പിന്നാലെ ഷര്‍ട്ടൂരി ചുഴറ്റിയ ഗാംഗുലി, ഫ്ലിന്റോഫ്‌, മുംബെയില്‍ വച്ച്‌ ഷര്‍ട്ടൂരിയതിന്‌ നല്‍കിയ മറുപടിയാണ്‌. ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കാന്‍ കഴിവുള്ള വേറെ ഒരു ക്യാപ്‌ടനും ഇന്ത്യക്കുണ്ടായിരുന്നില്ല, ഇനി ഉണ്ടാകുകയുമില്ല.

സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയന്‍ ലാറയും കത്തിനില്‍ക്കുമ്പോള്‍, ഗാംഗുലിയും റണ്‍സ്‌ കൊണ്ടായാലും കളിയുടെ സൗന്ദര്യം കൊണ്ടായാലും ലോകക്രിക്കറ്റില്‍ തന്‍േറതായ ഇടം കണ്ടെത്തി. ടെസ്റ്റിലും ഏകദിനത്തിലുമായി 18000-ത്തിലേറെ റണ്‍സാണ്‌ ആ ബാറ്റില്‍നിന്ന്‌ പിറന്നത്‌. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരു പോലെ മാന്ത്രികത കാട്ടിയ ഗാംഗുലിയോട്‌ തുലനം ചെയ്യാവുന്ന കളിക്കാര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പോലും കുറവാണ്‌. അങ്ങനെ ഒരു കളിക്കാരനോട്‌ നമ്മുടെ രാജ്യത്തെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ കാണിച്ചത്‌, തീര്‍ച്ചയായും മാപ്പര്‍ഹിക്കാത്ത തെറ്റാണ്‌. എന്നാല്‍ ഒന്നോ രണ്ടോ ഇന്നിങ്‌സില്‍ പരാജയപ്പെടുമ്പോള്‍ ഉയര്‍ന്നുവരുന്ന അനാവശ്യവിമര്‍ശനങ്ങളാണ്‌ ഗാംഗുലിയുടെ മനം മടുപ്പിച്ചത്‌. ടീം മൊത്തം പരാജയപ്പെടുമ്പോഴും സെലക്ടര്‍മാര്‍ തന്റെ നേരെ മാത്രം വാളോങ്ങുകയാണെന്ന്‌ ഗാംഗുലി പരാതിപ്പെട്ടിരുന്നു. ഒരു പരിധിവരെ അതു സത്യമാണ്‌. ഇനി ഐ.പി.എല്ലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു പറഞ്ഞ ഗാംഗുലി, ഷാരൂഖ്‌ ഖാന്റെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ നായകനാണ്‌. ഗാംഗുലിയുടെ ഓഫ്‌സൈഡ്‌ സ്‌ട്രോക്കുകളുടെ സൗന്ദര്യം ഇനി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ആഭ്യന്തരക്രിക്കറ്റിലും മാത്രമെ ആരാധകര്‍ക്ക്‌ കാണാന്‍ കഴിയൂ. പക്ഷേ, ഗാംഗുലിയുടെ ആത്മകഥയ്ക്കായി ആരാധകര്‍ മുറവിളി തുടങ്ങിക്കഴിഞ്ഞു. അതു പുറത്തു വന്നാല്‍, ഒരു ഭൂകമ്പം തന്നെ ഒരു പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ചേക്കും. നമുക്കതിനായി കാത്തിരിക്കാം...
ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.