Tuesday, April 28, 2009

മലയാളിയുടെ വിഷു ചിത്രങ്ങള്‍


മലയാള സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ഒരു വിഷുക്കാലമാണ്‌ കടന്നു പോയത്‌. ഒരു പിടി മികച്ച സംവിധായകരുടെ ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തിയ ഉത്സവ കാലമായിരുന്നു ഇത്‌. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും സുരേഷ്‌ ഗോപിയും ദിലീപും ജയറാമും ചിത്രങ്ങളുമായി രംഗത്തുണ്ടായിരുന്നപ്പോള്‍, മമ്മൂട്ടി ചിത്രത്തിന്റെ അസാനിധ്യവും പ്രകടമായിരുന്നു.

മലയാളികള്‍ നെഞ്ചിലേറ്റിയ ഇരുപതാം നൂറ്റാണ്ട്‌ എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിലെ സാഗര്‍ എന്ന കഥാപാത്രത്തിന്റെ പുനര്‍ജനനമായിരുന്നു സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡ്‌ എന്ന അമല്‍ നീരദ്‌ ചിത്രം. ഇതു തന്നെയാണ്‌, വിഷു ചിത്രങ്ങളില്‍ ആദ്യം പുറത്തു വന്നതും. മോഹന്‍ ലാലും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളില്‍ അഭിനയിച്ച ഈ ചിത്രം നിര്‍മ്മിച്ചത്‌ ആന്റണി പെരുമ്പാവൂരാണ്‌. എസ്‌.എന്‍.സ്വാമിയാണ്‌ ഇതിന്റെ തിരക്കഥ രചിച്ചത്‌. റിലീസാകുന്നതിനു മുന്നെ തന്നെ പ്രേക്ഷകരില്‍ വാനോളം പ്രതീക്ഷകളുയര്‍ത്തിയ ചിത്രമായിരുന്നു ഇത്‌. അതു കൊണ്ടു തന്നെ, റിലീസ്‌ ചെയ്ത്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച ഇനീഷ്യല്‍ കളക്ഷന്‍ നേടുകയും ചെയ്തത്‌. പക്ഷേ, ലോങ്‌ റണ്ണില്‍ ഈ ചിത്രം പരാജയമായി മാറി. മോഹന്‍ലാല്‍ ഫാന്‍സ്‌ അംഗീകരിക്കുന്നില്ലെങ്കിലും, ഒരാഴ്ചക്കുള്ളില്‍ തന്നെ ഈ ചിത്രം പരാജയത്തിന്റെ പടുകുഴിയിലേക്ക്‌ കൂപ്പുകുത്തി. അഞ്ചു കൊടിയോളം മുടക്കി നിര്‍മ്മിച്ച ഈ ചിത്രം ബോക്സ്‌ ഓഫീസില്‍ വന്‍ പരാജയമായി മാറി. പരാജയത്തിലും ആശ്വാസം പകരുന്നത്‌, ഈ ചിത്രത്തിലെ മികച്ച സാങ്കേതിക വിഭാഗമാണ്‌. മലയാള സിനിമയ്ക്ക്‌ പുതുമ പകരുന്ന ഒരു ദൃശ്യ വിസ്മയമാണ്‌ അമല്‍ നീരദ്‌ ഒരുക്കിയിരിക്കുന്നത്‌.

രണ്ടാമതെത്തിയ ചിത്രമാണ്‌ ഇന്‍ ഹരിഹര്‍ നഗറിന്റെ തുടര്‍ച്ചയായ് 2 ഹരിഹര്‍ നഗര്‍. 90 കളില്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രം ഇന്നും പ്രേക്ഷക മനസ്സുകളില്‍ നിന്നും മായാതെ നില്‍ക്കുന്നു. അതിലെ നാല്‍വര്‍ സംഘം, മഹാദേവന്‍ (മുകേഷ്‌), ഗോവിന്ദന്‍കുട്ടി(സിദ്ദിഖ്‌), അപ്പുക്കുട്ടന്‍(ജഗദീഷ്‌), തോമസുകുട്ടി(അശോകന്‍) എന്നിവര്‍ വീണ്ടും ഒത്തു ചേരുകയാണ്‌, ലാല്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്തിരിക്കുന്ന ‘2 ഹരിഹര്‍നഗര്‍’ എന്ന ചിത്രത്തിലൂടെ. അവരുടെ നായികയായി മായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ലക്ഷ്മി റായി ആണ്‌. ഇന്‍ ഹരിഹര്‍ നഗറിന്റെ കഥയുമായി കൂടി ചേര്‍ന്നു പോകുന്ന രീതിയില്‍ എഴുതിയിരിക്കുന്ന കഥയാണ്‌ ഇതിന്റെ ഏറ്റവും ആകര്‍ഷണീയമായ ഘടകം. ആ നാലു കഥാപാത്രങ്ങളേയും പുനരാവിഷകരിക്കുന്നതിലും അവരുടെ വ്യക്തിത്വം പ്രകടമാക്കുന്നതിലും തിരക്കഥയും സംഭാഷണങ്ങളും വിജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം. ചിത്രത്തിലുടനീളം നര്‍മ്മഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. എന്നാല്‍ അതെല്ലം കഥാഗതിക്ക്‌ വിഘാതം വരുത്താതെ സാന്ദര്‍ഭികമായി ഉപയോഗിച്ചിരിക്കുന്നു എന്നത്‌ പ്രേക്ഷകരെ രസിപ്പിക്കുന്നു. ഈ നാല്‍വര്‍ സംഘം കടന്നു പോകുന്ന വഴികളിലെല്ലാം ചിരിയുടെ പൂരം തന്നെ സൃഷ്ടിക്കാന്‍ തിരക്കഥയ്ക്കു കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ അപ്രതീക്ഷിത ക്ലൈമാക്സും തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളും പ്രേക്ഷകരെ ത്രസിപ്പിക്ക തന്നെ ചെയ്യും. നല്ല ഒഴുക്കുള്ള തിരക്കഥയാണ്‌ ഇതിന്‌ സഹായകമായത്‌. ഏതായാലും ആ ക്രെഡിറ്റുകളെല്ലാം ചെന്നു നില്‍ക്കുന്നത്‌ ലാലില്‍ തന്നെയാണ്‌. കളക്ഷന്‍ റെക്കാര്‍ഡുകള്‍ ഭേദിച്ച്‌, പ്രേക്ഷക മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നു പറയുമ്പോള്‍ തന്നെ, പ്രേക്ഷരുടെ പ്രതീക്ഷ വാനോളമായിരിക്കും. പതിവിനു വിപരീതമായി, ഇവിടെ പ്രേക്ഷകരെ നിരാശയുടെ പടുകുഴിയിലേക്ക്‌ തള്ളിവിടാതെയാണ്‌ 2 ഹരിഹര്‍ നഗര്‍ എത്തിയിരിക്കുന്നത്‌. പ്രേക്ഷരെ മറ്റൊരു ലോകത്തേക്ക്‌ കൈപിടിച്ചു കൊണ്ടു പോകുവാന്‍ ഈ ചിത്രത്തിനു കഴിയുന്നു എന്നത്‌ എടുത്തു പറയേണ്ട ഒരു കാര്യമാണ്‌. ആക്ഷനിലൂടെയോ, വെടിവെപ്പു രംഗങ്ങളിലൂടെയോ അല്ലാതെ, സ്നേഹത്തിനു മുന്നില്‍ വില്ലനെ തോല്‍പ്പിക്കുന്ന ഇതിലെ പ്രമേയം ഒരു പുതുമയാണ്‌ മലയാളിക്ക്‌ സമ്മാനിക്കുന്നത്‌.

2008 ലെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായ വെറുതെയൊരു ഭാര്യയ്ക്ക്‌ തൂലിക ചലിപ്പിച്ച കെ.ഗിരീഷ്‌ കുമാര്‍ തിരക്കഥയെഴുതി, ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ സമസ്തകേരളം പി.ഒ. ജയറാം നായകനാകുന്ന ഈ ചിത്രത്തില്‍ ഒരു പഞ്ചായത്ത്‌ ഇലക്ഷനെ ചുറ്റിപ്പറ്റിയുള്ള കഥയാണ്‌ പറയുന്നത്‌. സെറയും പ്രിയങ്കയുമാണ്‌ നായികമാര്‍. താരനിബിഡമായ ചിത്രം, കഥയുടെ വൈകല്യം മൂലം പ്രേക്ഷകരിലെത്താതെ പോകുന്നു. ദുര്‍ബലമായ ഒരു കഥയില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന ഈ ചിത്രം, ഒരു പുതുമയും പ്രേക്ഷകനു സമ്മാനിക്കുന്നില്ല. രാഷ്ട്രീയ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ചിത്രം, രാഷ്ട്രീയക്കാരന്റെ കഥ പറയുന്നുവെന്നല്ലാതെ, രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല എന്നതാണ്‌ സത്യം. നിഷകളങ്കനായ നായകനെ എത്രയോ ചിത്രങ്ങളില്‍ കണ്ടിരിക്കുന്നു. ആരാലും ചതിക്കപെടാവുന്ന കഥാപാത്രങ്ങളെ ഇന്നത്തെ തലമുറ തിരസ്കരിച്ചിരിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ്‌ സമസ്ത കേരളം എന്ന ചിത്രത്തിന്റെ പരാജയം.

നേമം പുഷപരാജിന്റെ രണ്ടാം സംവിധാന സംരംഭമാണ്‌ ബനാറസ്‌. വിനീതും കാവ്യമാധവനും നവ്യാ നായരും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രമാണ്‌ ബനാറസ്‌. വളരെ നല്ലയൊരു ചിത്രമാണ്‌ ബനാറസ്‌, എടുത്തു പറയാന്‍ ഒന്നുമില്ലെങ്കിലും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഒരു ചിത്രമാണിത്‌. കാതലുള്ള ഒരു കഥ തന്നെയാണ്‌ ചിത്രത്തിന്റെ ശക്തി. ചിത്രം നിര്‍മ്മിച്ചിരിക്കുന്ന എം.ആര്‍ നായര്‍ തന്നെയാണ്‌ കഥയെഴുതിയിരിക്കുന്നത്‌. ചെറിയാന്‍ കല്‍പകവാടിയാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. കേരളത്തിലും ബനാറസിലുമായാണ്‌ ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നിരിക്കുന്നത്‌. കാവ്യാ മാധവനും വിനീതുമാണ്‌ ഈ ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നത്‌. നല്ല ചിത്രമായിരുന്നിട്ടു കൂടി, ഈ ചിത്രത്തിന്‌ തീയേറ്ററുകളില്‍ ഒരു ചലനമുണ്ടാക്കാനാകാതെ പോയത്‌, മലയാള സിനിമയുടെ ദുരവസ്ഥയെ സൂചിപ്പിക്കുന്നു. ചിത്രം പുറത്തിറങ്ങും മുന്നെ തന്നെ, അവാര്‍ഡ്‌ ചിത്രമെന്ന ഓമനപ്പേരു്‌ പതിഞ്ഞതാണോ ഇതിനു കാരണമെന്ന്‌ ന്യായമായും സംശയിക്കാം. തീയേറ്ററുകളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം ആളുകളില്‍ എത്താതെ പോകുന്നത്‌ നിരാശാജനകമായ ഒരു കാര്യമാണ്‌.

മാടമ്പി എന്ന ചിത്രത്തിനു ശേഷം സുരേഷ്‌ ഗോപിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഐ.ജിയാണ്‌ മറ്റൊരു വിഷു ചിത്രം. കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്‌ ഉണ്ണികൃഷ്ണന്‍ തന്നെയാണ്‌. മഹിയാണ്‌ ഈ സുരേഷ്‌ ഗോപി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന ഒരു പൊലീസ്‌ ഓഫീസറായാണ്‌ സുരേഷ്‌ ഗോപി ഇതിലെത്തുന്നത്‌. തീവ്രവാദത്തെ മറ്റൊരു കോണിലൂടെ വീക്ഷിക്കുകയാണീ ചിത്രം. അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സാണിതിന്റെ പ്രത്യേകത. ഇവയൊക്കെ മാറ്റിവച്ചാല്‍, വെറുമൊരു ശരാശരി ചിത്രമായി ഐ.ജി ഒതുങ്ങുന്നു. സുരേഷ്‌ ഗോപിയുടെ മറ്റൊരു പോലീസ്‌ ഫാഷന്‍ പരേഡ്‌ എന്നു പറഞ്ഞാല്‍ അത്‌ തെറ്റാകില്ല. കുറെ കഥാപാത്രങ്ങളെ കൂട്ടിച്ചേര്‍ത്തിരിക്കുന്നുവെന്നല്ലാതെ, അവര്‍ക്കൊന്നും കാര്യമായി ചെയ്യാനില്ല ഈ ചിത്രത്തില്‍. ബി.ഉണ്ണികൃഷ്നനില്‍ നിന്നും പ്രതീക്ഷിച്ച് ഒരു ചിത്രമായിരുന്നില്ല ഇത്‌. നിരാശാജനകമെന്നു വിലയിരുത്താം.

ഫാസിലിന്റെ തിരിച്ചു വരവ്‌, ഫാസിലും ദിലീപും ഒന്നിക്കുന്ന ആദ്യത്തെ ചിത്രം എന്നിങ്ങനെ പല പ്രത്യേകതകളോടെയാണ്‌ മോസ്‌& ക്യാറ്റ്‌ തീയേറ്ററുകളിലെത്തിയത്‌. ഫാസില്‍ തന്നെ കഥയും, തിരക്കഥയും സംഭാഷണവും നിര്‍വഹികുന്ന ഈ ചിത്രത്തില്‍ ദിലീപിനെ കൂടാതെ, ബേബി നിവേദിത, പുതുമുഖം അശ്വതി അശോക് എന്നിവരും അഭിനയിക്കുന്നു. സമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ചിത്രങ്ങളെടുത്ത്‌ ശീലമാക്കിയ ഫാസില്‍ ഇവിടേയും അത്തരമൊരു പരീക്ഷണമാണ്‌ നടത്തുന്നത്‌. എങ്ങോട്ടു പോകുന്നുവെന്നറിയാതെയൊരു കഥയും, അതിന്റെ കൂടെ ദിലീപിന്റെ നിഷകളങ്കനെന്ന രീതിയിലുള്ള അഭിനയം കൂടിയാകുമ്പോള്‍, പ്രേക്ഷകരെ കുറച്ചൊന്നുമല്ല ഈ ചിത്രം ബോറടിപ്പിക്കുന്നത്‌. ഇതിന്റെ ക്ലൈമാക്സിലും ഒരു വ്യത്യസ്തത കൊണ്ടുവരാന്‍ ഫാസിലിനു കഴിഞിട്ടില്ല. ആവര്‍ത്തന വിരസമായ രംഗങ്ങള്‍കൊണ്ട്‌ സമൃദ്ധമാണ്‌ ഈ ചിത്രം. കുട്ടികളുടെ ചിത്രമെന്ന നിലയില്‍ പോലുമിതിനെ കാണാന്‍ കഴിയില്ല എന്നത്‌ ഈ ചിത്രത്തിന്റെ ദയനീയത വ്യക്തമാക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഫാസിലിന്റെ തിരിച്ചു വരവ്‌ നിരാശാജനകമായി. തന്റെ കാലഘട്ടം അവസാനിച്ചു എന്ന തിരിച്ചറിവ്‌ ഇനിയെങ്കിലും അദ്ദേഹത്തിനുണ്ടായാല്‍ നന്ന്‌. ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ ശ്രമിക്കുന്ന ദിലീപിന്‌ വീണ്ടും നിരാശയുടെ കയ്പ്പു നീര്‍ കുടിക്കേണ്ടി വരുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്‌.

സത്യന്‍ അന്തിക്കാട്‌ ജയറാമിനെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചെയ്ത ചിത്രമാണ്‌ ഭാഗ്യദേവത. കനിഹയാണ്‌ ഇതിലെ നായിക. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു കഥ പറയുകയാണ്‌ സത്യന്‍ ഇതിലൂടെ. രജേഷ്‌ ജയരാമന്റെ കഥയാണ്‌ ചിത്രത്തിനാധാരം. സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയമാണ്‌ ചിത്രത്തില്‍ ചര്‍ച്ച് ചെയ്യപ്പെടുന്നത്‌. പ്രമേയം ആവര്‍ത്തന വിരസമെങ്കിലും, പ്രേക്ഷകരെ കൊല്ലക്കൊല ചെയ്യാതിരിക്കാന്‍ സത്യന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. ഇന്നത്തെ ചിന്താവിഷയം പോലൊരു ചിത്രമെടുത്ത സത്യന്‍, തന്നെ പിടികൂടിയ ഉപദേശമെന്ന ഭൂതത്തിന്റെ പിടിയില്‍ നിന്നും മുക്തി നേടി എന്നു തോന്നുന്നു. നല്ലൊരു സന്ദേശം നല്‍കുന്ന ഈ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. ഈ കൊല്ലമിറങ്ങിയ ചിത്രങ്ങളില്‍ തീര്‍ച്ചയായും കാണേണ്ട ചിത്രമാണിത്‌.

ഹരിഹര്‍ നഗറും ഭാഗ്യദേവതയും പ്രേക്ഷകരുടെ മനം കവര്‍ന്നപ്പോള്‍, ബനാറസ്‌ പുതുമകൊണ്ട്‌ ശ്രദ്ധയാകര്‍ഷിച്ചു. മറ്റുള്ളവയെല്ലാം ശരാശരിക്കു താഴെയൊതുങ്ങി. വളരെ പ്രതീക്ഷയോടെ എത്തിയ സാഗര്‍ ഏലിയാസ്‌ ജാക്കിയുടെ തകര്‍ച്ചയാണ്‌ അതില്‍ പ്രധാനം. ഒരു തിരിച്ചു വരവിന്‌ ശ്രമിച്ച ഫാസില്‍ ദയനീയമായി പരാജയപ്പെട്ടു. എന്തായലും മലയാളിയുടെ വിഷു ചിത്രങ്ങള്‍ സമ്മിശ്രമായ പ്രതികരണമാണ്‌ നല്‍കുന്നത്‌.

ഹിറ്റ്‌ ചാര്‍ട്ട്‌ ഇപ്രകാരമാണ്‌:
1. 2 ഹരിഹര്‍ നഗര്‍
2. ഭാഗ്യദേവത
3. ബനാറസ്‌

Monday, April 20, 2009

2 ഹരിഹര്‍‌നഗര്‍ (2 Hariharnagar)


90 കളില്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രം ഇന്നും പ്രേക്ഷക മനസ്സുകളില്‍ നിന്നും മായാതെ നില്‍ക്കുന്നു. സിദ്ദിഖ്‌-ലാല്‍ എന്ന ഇരട്ട സംവിധായകരെ മലയാളികളുടെ മനസ്സില്‍ അരക്കിട്ടുറപ്പിച്ച ചിത്രമായിരുന്നു അത്‌. മലയാള സിനിമയിലെ ഒരു ട്രെന്‍ഡ്‌ സെറ്ററായിരുന്നു ഈ ചിത്രം. ഒന്നിലധികം നായകന്മാരുള്ള ഒട്ടനവധി ചിത്രങ്ങള്‍ അതിനു ശേഷം മലയാളത്തിലിറങ്ങി. അതിലെ നാല്‍വര്‍ സംഘം, മഹാദേവന്‍ (മുകേഷ്‌), ഗോവിന്ദന്‍കുട്ടി(സിദ്ദിഖ്‌), അപ്പുക്കുട്ടന്‍(ജഗദീഷ്‌), തോമസുകുട്ടി(അശോകന്‍) എന്നിവര്‍ വീണ്ടും ഒത്തു ചേരുകയാണ്‌, ലാല്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്തിരിക്കുന്ന ‘2 ഹരിഹര്‍നഗര്‍’ എന്ന ചിത്രത്തിലൂടെ. അവരുടെ നായികയായി മായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ലക്ഷ്മി റായി ആണ്‌. ലാല്‍ ക്രിയേഷന്‍സ്‌, പി.എന്‍.വി അസോസിയേറ്റ്‌സ്‌ എന്നിവയുടെ ബാനറില്‍ പി.എന്‍.വേണുഗോപാലും ലാലും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.

മായ (ഗീത വിജയന്) സമ്മാനിച്ച നിധിയുമായി ഹരിഹര്‍ നഗറിലേക്ക്‌ ഓടിക്കയറിയ നാല്‍വര്‍ സംഘത്തില്‍, മഹാദേവന്‍ ഇപ്പോള്‍ ഗള്‍ഫിലാണ്‌, അവിടെ ഒരു പേഴ്സണാലിറ്റി ഡെവലപ്‌മെന്റ്‌ കണ്‍സള്‍ട്ടന്റായി ജോലി നോക്കുന്നു. ഗോവിന്ദന്‍ കുട്ടി ബാംഗ്ലൂരില്‍ ബിസിനസ്സു ചെയ്യുന്നു, അതേ സമയം, അപ്പുക്കുട്ടന്‍, മുംബയില്‍ ഒരു ദന്ത ഡോക്ടറാണ്‌. തോമസുകുട്ടി, അല്ലറ ചില്ലറ ബിസിനസുകളുമായി നാട്ടില്‍ തന്നെ. തോമസുകുട്ടിയുടെ മനസമ്മതത്തിനും, കല്യാണത്തിനുമായി ഈ നാല്‍വര്‍ സംഘം വീണ്ടും ഒന്നിക്കുന്നു. അതിനിടെ മായ (ലക്ഷ്മി റായി) എന്നൊരു പെണ്‍കുട്ടിയെ അപ്രതീക്ഷിതമായി ഇവര്‍ പരിചയപ്പെടുന്നു. ആ സൌഹൃദം വളരുന്നതിനിടയില്‍, തോമസുകുട്ടിയെ കാണാതാകുന്നു. ആ കുറ്റം പോലീസ്‌ മറ്റു മൂന്നു പേരുടേയും മേല്‍ ചുമത്തുന്നതോടെ കഥ തിരിയുകയാണ്‌. അവര്‍ എത്തിപ്പെട്ടിരിക്കുന്ന ഊരാക്കുടുക്കില്‍ നിന്നും പുറത്തു കടക്കാനുള്ള നാലു പേരുടേയും ശ്രമമാണ്‌, നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ച്‌ ലാല്‍ 2 ഹരിഹര്‍ നഗറില്‍ ആവിഷകരിച്ചിരിക്കുന്നത്‌.

ഇന്‍ ഹരിഹര്‍ നഗറിന്റെ കഥയുമായി കൂടി ചേര്‍ന്നു പോകുന്ന രീതിയില്‍ എഴുതിയിരിക്കുന്ന കഥയാണ്‌ ഇതിന്റെ ഏറ്റവും ആകര്‍ഷണീയമായ ഘടകം. ആ നാലു കഥാപാത്രങ്ങളേയും പുനരാവിഷകരിക്കുന്നതിലും അവരുടെ വ്യക്തിത്വം പ്രകടമാക്കുന്നതിലും തിരക്കഥയും സംഭാഷണങ്ങളും വിജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം. ചിത്രത്തിലുടനീളം നര്‍മ്മഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. എന്നാല്‍ അതെല്ലം കഥാഗതിക്ക്‌ വിഘാതം വരുത്താതെ സാന്ദര്‍ഭികമായി ഉപയോഗിച്ചിരിക്കുന്നു എന്നത്‌ പ്രേക്ഷകരെ രസിപ്പിക്കുന്നു. ഈ നാല്‍വര്‍ സംഘം കടന്നു പോകുന്ന വഴികളിലെല്ലാം ചിരിയുടെ പൂരം തന്നെ സൃഷ്ടിക്കാന്‍ തിരക്കഥയ്ക്കു കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ അപ്രതീക്ഷിത ക്ലൈമാക്സും തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളും പ്രേക്ഷകരെ ത്രസിപ്പിക്ക തന്നെ ചെയ്യും. നല്ല ഒഴുക്കുള്ള തിരക്കഥയാണ്‌ ഇതിന്‌ സഹായകമായത്‌. ഏതായാലും ആ ക്രെഡിറ്റുകളെല്ലാം ചെന്നു നില്‍ക്കുന്നത്‌ ലാലില്‍ തന്നെയാണ്‌. കഥയും തിരക്കഥയും സംഭാഷണങ്ങളുമൊരുക്കിയ ലാല്‍, തന്റെ തിരിച്ചു വരവില്‍ എല്ലാ പഴുതുകളുമടച്ചിട്ടാണ്‌ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതെന്ന്‌ വ്യക്തം. പ്രേക്ഷരെ ചിരിപ്പിക്കാന്‍ ദ്വയാര്‍ത്ഥ പ്രയോഗമുള്ള തമാശകള്‍ വേണ്ട എന്നും നല്ല തമാശകള്‍ എന്നും പ്രേക്ഷകര്‍ ഏറ്റുവാങ്ങുമെന്നും ഇതിലൂടെ ലാല്‍ തെളിയിച്ചിരിക്കുകയാണ്‌. പത്തില്‍ പത്തും ലാലിന്‌ തന്നെ.

അഭിനയത്തില്‍ നാലുപേരും ഒന്നിനൊന്ന്‌ മികച്ചു നിന്നെങ്കിലും മണ്ടത്തരങ്ങള്‍ കാട്ടി കയ്യടി വാങ്ങുന്നത്‌ ജഗദീഷാണ്‌. സിദ്ദിഖും തന്നെ കഥാപാത്രത്തെ മികച്ചതായി അഭിനയിപ്പിച്ചു. തോമസുകുട്ടിയെ കുറച്ചു കൂടി പരുക്കനായാണ്‌ അശോകന്‍ അവതരിപ്പിച്ചിരിക്കുന്നത്‌. എന്നാലും, പ്രായം ഈ നാല്‍വര്‍സംഘത്തെ ബാധിച്ചു എന്നത്‌ വ്യക്തമാണ്‌. മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മി റായി, പരമാവധി ആ കഥാപാത്രത്തോട്‌ നീതിപുലര്‍ത്തിയിട്ടുണ്ട്‌. സലീം കുമാര്‍, ജനാര്‍ദ്ദനന്‍, കൊച്ചു പ്രേമന്‍, അറ്റ്ലസ്‌ രാമചന്ദ്രന്‍, രോഹിണി, ലെന തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഈ നാല്‍വര്‍ സംഘത്തെ കൂടാതെ, ആദ്യ ഭാഗത്തിലുണ്ടായിരുന്ന രണ്ടു കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്‌. അതിലൊന്ന്‌ പോലീസുകാരനായി അഭിനയിക്കുന്ന അപ്പാഹാജയും, ഗോവിന്ദന്‍കുട്ടിയുടെ വേലക്കാരനുമാണ്‌. അപ്പാഹാജയുടെ കഥാപത്രത്തിന്‌ നാലു പേരോടുമുള്ള വൈരാഗ്യം പലപ്പോഴും രസകരമായ നിമിഷങ്ങള്‍ സൃഷ്ടിക്കുന്നു. അപ്പാഹജ, പോലീസുകാരന്റെ റോള്‍ മനോഹരമായി ചെയ്തിരിക്കുന്നു. വില്ലനായി വരുന്ന സുദീപ്‌ തോയും തന്റെ കഥാപാത്രത്തെ ആകര്‍ഷകമാക്കിയിരിക്കുന്നു. ചിത്രത്തിനൊടുവില്‍ '2 ഹരിഹര്‍‌നഗറി’ലെ താരങ്ങളെ പരിചയപ്പെടുത്തുന്നതിനിടയില്‍ (ഓം ശാന്തി ഓം സ്റ്റൈല്‍) ‘ഇന്‍ ഹരിഹര്‍‌നഗറി’ലെ താരങ്ങളായ ഗീത വിജയന്‍, കവിയൂര്‍ പൊന്നമ്മ, രേഖ തുടങ്ങിയവരും ഇതില്‍ തലകാണിക്കുന്നുണ്ട്.

ബിച്ചു തിരുമല രചിച്ച്‌, ബാലകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച് ഇന്‍ ഹരിഹര്‍ നഗറിലെ ഗാനങ്ങളെ അല്പമൊന്ന്‌ റീമിക്സ്‌ ചെയ്താണ്‌ ഇവിടേയും ഉപയോഗിച്ചിരിക്കുന്നത്‌. "ഉന്നം മറന്നും","ഏകാന്ത ചന്ദ്രികയും" റീ-മിക്സ്‌ ചെയ്തത്‌, പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നത്‌ തന്നെ, അലക്സ്‌ പോളിനു മിക്സിങ്ങില്‍ ഒട്ടും തന്നെ പിഴച്ചില്ല എന്നുള്ളത്‌ വ്യക്തമാക്കുന്നു. "അടവുകള്‍ പതിനെട്ടും.." എന്നു തുടങ്ങുന്ന അവസാനത്തെ ഗാനവും മികച്ച നിലവാരം പുലര്‍ത്തുന്നു. ഗാനങ്ങള്‍ ആലപിച്ചവരുടെ നിര നീണ്ടതാണെങ്കിലും, വിനീത്‌ ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്‌, വിധു പ്രതാപ്‌, എം.ജി ശ്രീകുമാര്‍ എന്നിവര്‍ നന്നായി തന്നെ ഗാനങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വേണുവിന്റെ ഛായാഗ്രഹണവും വി.സാജന്റെ ചിത്രസംയോജനവും മികച്ച നിലവാരം പുലര്‍ത്തിയിരിക്കുന്നു. ഒഴുക്കുള്ള തിരക്കഥയെ ദൃശ്യവതകരിച്ചപ്പോള്‍, ആ ഒഴുക്ക്‌ അതിലും കൊണ്ടുവരാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരിക്കുന്നു. സംഘട്ടന രംഗങ്ങള്‍ കുറവെങ്കിലും, മാഫിയ ശശി തന്റെ ഭാഗം ഭംഗിയാക്കിയിരിക്കുന്നു. പി.എന്‍.മണിയുടെ മേക്കപ്പും എസ്.ബി.സതീശിന്റെ വസ്ത്രാലങ്കാരവും നന്നെങ്കിലും, മുകേഷിന്റേയും അശോകന്റേയും കഥാപത്രങ്ങളുടെ പ്രായം മറയ്ക്കാന്‍ പറ്റാത്തതായി തോന്നി. അതേ സമയം ജഗദീഷിനും സിദ്ദിഖിനും വേഷവിധാനങ്ങള്‍ ഇണങ്ങുന്നതായി തോന്നി. സാബു കൊളോണിയ ചെയ്തിരിക്കുന്ന പോസ്റ്ററുകളും ഗ്രാഫിക്സുകളും മികച്ച നിലവാരം പുലര്‍ത്തുന്നു. പതിവു പോലെ സുനില്‍ ഗുരുവായുരിന്റെ സ്റ്റില്‍സും നന്നയിരുന്നു. ചിത്രത്തിന്റെ ടൈറ്റിലുകള്‍ക്കിടയിലൂടെ ഇന്‍ ഹരിഹര്‍ നഗറിനെ പ്രേക്ഷക മനസ്സിലെത്തിക്കുവാനുള്ള ശ്രമം ഫലവത്തായി എന്നു വേണം പറയുവാന്‍. ചിത്രത്തിനൊരു കണ്ടുന്യുവിറ്റി കിട്ടാന്‍ ഇതു സഹായകമായി. ഓം ശാന്തി ഓം സ്റ്റൈലില്‍, താരങ്ങളെ പരിചയപ്പെടുത്തി ചിത്രമവസാനിപ്പിച്ച രീതിയും മലയാള സിനിമക്കൊരു പുതുമയായി.

കളക്ഷന്‍ റെക്കാര്‍ഡുകള്‍ ഭേദിച്ച്‌, പ്രേക്ഷക മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നു പറയുമ്പോള്‍ തന്നെ, പ്രേക്ഷരുടെ പ്രതീക്ഷ വാനോളമായിരിക്കും. പതിവിനു വിപരീതമായി, ഇവിടെ പ്രേക്ഷകരെ നിരാശയുടെ പടുകുഴിയിലേക്ക്‌ തള്ളിവിടാതെയാണ്‌ 2 ഹരിഹര്‍ നഗര്‍ എത്തിയിരിക്കുന്നത്‌. ആദ്യ ചിത്രത്തിലെ കഥയുമായി ചേര്‍ന്നു നില്‍ക്കുന്ന ഒരു രണ്ടാം ഭാഗം എന്നതു തന്നെയാണ്‌ ഇതിന്റെ വിജയ രഹസ്യം. ഓര്‍മ്മിക്കാനും, ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാനും വളരെയധികം മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഒരു ചിത്രമയിരുന്നു ഇന്‍ ഹരിഹര്‍ നഗര്‍. പക്ഷേ രണ്ടാം ഭാഗത്തില്‍ അത്തരം രംഗങ്ങള്‍ നന്നേ കുറവാണ്‌. എന്നിരുന്നാലും പ്രേക്ഷരെ മറ്റൊരു ലോകത്തേക്ക്‌ കൈപിടിച്ചു കൊണ്ടു പോകുവാന്‍ ഈ ചിത്രത്തിനു കഴിയുന്നു എന്നത്‌ എടുത്തു പറയേണ്ട ഒരു കാര്യമാണ്‌. ആക്ഷനിലൂടെയോ, വെടിവെപ്പു രംഗങ്ങളിലൂടെയോ അല്ലാതെ, സ്നേഹത്തിനു മുന്നില്‍ വില്ലനെ തോല്‍പ്പിക്കുന്ന ഇതിലെ പ്രമേയം ഒരു പുതുമയാണ്‌ മലയാളിക്ക്‌ സമ്മാനിക്കുന്നത്‌. എന്തായലും കാശുകൊടുത്ത്‌ സിനിമ കാണാന്‍ കയറുന്ന ഏതൊരു പ്രേക്ഷകനും രണ്ടര മണിക്കൂര്‍ non-stop entertainment ഈ ചിത്രം വാഗ്ദാനം ചെയ്യുന്നു.


വാല്‍ക്കഷണം: സാഗര്‍ ഏലിയാസ്‌ ജാക്കി പോലെയുള്ള രണ്ടാം ഭാഗങ്ങള്‍ പ്രേക്ഷകരെ കൊല്ലാക്കൊല ചെയ്യുന്ന അവസരത്തില്‍, ഇത്തരമൊരു തുടര്‍ക്കഥ പ്രേക്ഷകര്‍ കൊതിച്ചു പോകുന്നതാണ്‌.

Crew Behind 2 Harihar Nagar
സംവിധാനം: ലാല്‍
നിര്‍മ്മാണം: പി.എന്‍.വേണുഗോപാല്‍, ലാല്‍
സംഗീതം: അലക്സ്‌ പോള്‍, ബാലകൃഷ്ണന്‍
ഗാനരചന: ബിച്ചു തിരുമല
ഛായഗ്രഹണം: വേണു
ചിത്രസംയോജനം: വി.സാജന്‍
സംഘട്ടനം: മാഫിയ ശശി
പരസ്യകല: സാബു കൊളോണിയ
സ്റ്റില്‍സ്‌: സുനില്‍ ഗുരുവായൂര്‍
മേക്കപ്പ്‌: പി.എന്‍.മണി
വസ്ത്രാലങ്കാരം:എസ്.ബി.സതീശ്‌
ബാനര്‍:ലാല്‍ ക്രിയേഷന്‍സ്‌, പി.എന്‍.വി അസോസിയേറ്റ്‌സ്‌
അഭിനേതാക്കള്‍: മുകേഷ്‌, സിദ്ദിഖ്‌, ജഗദീഷ്‌, അശോകന്‍, ലക്ഷ്മി റായ്‌, ജനാര്‍ദ്ദനന്‍, കൊച്ചു പ്രേമന്‍, സലീം കുമാര്‍, അപ്പാ ഹാജ, വിനീത്‌, സുദീപ്‌ തോ, കുഞ്ചന്‍, ചലി പാല, നാരയണന്‍ കുട്ടി, ലെന, രോഹിണി തുടങ്ങിയവര്‍

Tuesday, April 14, 2009

വിഷുസ്മരണകള്‍


വിഷു എന്നു കേല്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക്‌ കടന്നു വരുന്നത്‌, ചെറുപ്പക്കാലത്തെ വിഷുക്കാലമാണ്‌. മധ്യവേനലവധിയുടെ ഇടയിലാണ്‌ വിഷു വരുന്നത്‌.... അവധി തുടങ്ങിയാല്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ദിനമാണ്‌ വിഷു. പല കാരണങ്ങളുണ്ട്‌, സമപ്രായക്കാരായ കുട്ടികള്‍ വരും, കൈനീട്ടം, അമ്മയുടെ തറവാട്ടില്‍ പോകാം അങ്ങനെ പലതും...

കണിക്കൊന്നയും കണിവെള്ളരിയ്ക്കയും നിലവിളക്കും അഷ്ടമംഗല്യവും വച്ചു അലംകൃതമായ ഉണ്ണിക്കണ്ണന്റെ തിരുമുഖം കണി കണ്ടാണ്‌ നാം വിഷു ദിനം തുടങ്ങുന്നതു തന്നെ. അതി രാവിലെ, ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്‍പ്പിച്ച്‌, കണ്ണുകള്‍ പൊത്തി, അമ്മ നമ്മെ വിഷുക്കണി കാണിക്കുന്നു. ഇരുട്ടില്‍ നിന്നും വെളിച്ചത്തേക്ക്‌ നയിക്കുന്നു, അല്ലെങ്കില്‍ തിന്മയുടെ ലോകത്തു നിന്നും നന്മയുടെ ലോകത്തേക്കൊരു കാല്‍വയ്പ്പ്‌, ഒരു പുതുവര്‍ഷം നന്മയുടെതാകട്ടെ, സമൃദ്ധി കണ്‍കണ്ട്‌ ഉണര്‍ന്നാല്‍ ആ വര്‍ഷം സമൃദ്ധിയുടേതാവും അങ്ങനെ പല പല വിശ്വാസങ്ങളാണ്‌ ഇതിനു പിറകിലുള്ളത്‌. പാതി ഉറക്കത്തില്‍ കണികണ്ട്‌, തലേന്ന്‌ തന്നെ മേടിച്ചു വച്ചിരിക്കുന്ന കമ്പിത്തിരിയും പൂത്തിരിയും ഓലപ്പടക്കവുമെല്ലാമായി മുറ്റത്തേക്ക്‌. മറ്റുള്ളവരെ ഉണര്‍ത്താനായി ആദ്യം മാലപ്പടക്കം, അതിനു പിറകെ ഓലപ്പടക്കങ്ങള്‍. കുട്ടികള്‍ എഴുന്നേറ്റു വരുമ്പോള്‍ അവര്‍ക്കായി, പൂത്തിരിയും മത്താപ്പും കമ്പിത്തിരിയും... നേരം വെളുക്കുന്നതു വരെ ഇതു തന്നെയാവും മുഖ്യപരിപാടി. അയല്‍വക്കത്തെ കുട്ടികളുമായി മത്സരിച്ച്‌ പടക്കം പൊട്ടിക്കുന്ന പരിപാടിയുമുണ്ട്‌.

രാവിലെ തന്നെ കുളിച്ച്‌ അമ്പലത്തില്‍ പോകും. അവിടെ തിരുമേനിയുടെ കയ്യില്‍ നിന്നു കിട്ടുന്ന ഒരു രൂപ നാണയമാണ്‌ ആദ്യത്തെ വിഷുക്കൈനീട്ടം. പിന്നീട്‌ വീട്ടിലെത്തിയാല്‍ മുത്തച്ഛന്റെ കയ്യില്‍ നിന്നാദ്യം, പിന്നെ അച്ഛന്റെ കയ്യില്‍ നിന്നും അമ്മയുടെ കൈയ്യില്‍ നിന്നും കൈനീട്ടം വാങ്ങും. പിന്നെ ബന്ധുക്കളുടെ കൈകളില്‍ നിന്നെല്ലാം "പിരിവു" പോലെ കൈനീട്ടം വാങ്ങലാണ്‌ പരിപാടി... അന്നത്തെ ദിവസത്തേക്കായി, എവിടെ നിന്നെങ്കിലും ഒരു പേഴ്സ്‌ സംഘടിപ്പിച്ചു വച്ചിട്ടുണ്ടാകും, കളക്ഷന്‍ സൂക്ഷിക്കാം. ഒരോ പത്തു മിനിട്ടിലും അത്‌ എണ്ണിത്തിട്ടപ്പെടുത്തുക എന്നതാണ്‌ പ്രധാനപരിപാടി. എണ്ണിയാല്‍ കൂടുമോ എന്നറിയേണ്ടേ? അതുപോലെ തന്നെ, സമപ്രായക്കാരായ് മറ്റുള്ളവര്‍ക്ക്‌ എത്ര കൈനീട്ടം കിട്ടി എന്നു നോക്കും, ഏറ്റവും കൂടുതല്‍ കിട്ടുന്നയാളാണ്‌ രാജാവ്‌. അയാളെ എപ്പോഴും അസൂയയോടെയാണ്‌ മറ്റുള്ളവര്‍ കാണുക.

പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍ ഊഞ്ഞാലിലും മറ്റു കളികളിലുമായി ഉച്ചവരെ. അതിനിടയില്‍ കുറച്ചു നേരം ടി.വിയുടെ മുന്നില്‍. ഇന്നത്തെ പോലെ കുറെയധികം ചാനലുകളും, അതിലെല്ലാം വിഷു പരിപാടികളുമൊന്നും അന്നില്ല. ഒരേയൊരു ചാനല്‍, ക്രൂരദര്‍ശന്‍ അഥവാ ദൂരദര്‍ശന്‍. ഓണമായാലും വിഷുവായാലും അതില്‍ മുടങ്ങാതെ വരുന്ന ഒരു പ്രോഗ്രാമുണ്ടായിരുന്നു, മോഹന്‍ലാല്‍ പാടുന്ന "പൂക്കച്ച മഞ്ഞക്കച്ച.." എന്നു തുടങ്ങുന്ന ഒരു പാട്ട്‌. പിന്നെ സദ്യ. അച്ഛന്റെ തറവാട്ടില്‍ കുട്ടികള്‍ക്കെല്ലാം നിലത്ത്‌ പായവിരിച്ച്‌ തൂശനിലയിലാണ്‌ വിഷു സദ്യ.. രണ്ടു കൂട്ടം പായസം എന്തായാലുമുണ്ടാകും... കാളനും കൂട്ടുകറിയും ഇഞ്ചിക്കറിയുമെല്ലാം കൂട്ടി നല്ലൊ സദ്യ. അതു തീര്‍ന്നാല്‍ പിന്നെ ഒരോട്ടമാണ്‌ ടി.വിയുടെ മുന്നിലേക്ക്‌. അന്നൊക്കെ ഏതെങ്കിലും വിശേഷദിവസം വന്നാല്‍ മാത്രമേ ടിവില്‍ അല്‍പ്പമെങ്കിലും പുതിയ ഒരു സിനിമവരൂ. അതു കാണാന്‍ ഇരിക്കുന്നത്‌ എല്ലാവരും ഒരുമിച്ചാവും.

സിനിമ തീരുന്നതിന്‌ മുന്നെ തന്നെ അമ്മയുടെ വിളിവരും. അമ്മയുടെ തറവാട്ടിലേക്ക്‌ പോവാനായി. വൈകിട്ട്‌ നാലുമണിക്ക്‌ തൊടുപുഴയില്‍ നിന്നും പലായിലേക്ക്‌ രാമപുരം വഴി പോകുന്ന ജീസസ്‌ ബസ്‌. അലൂമിനിയം കളറില്‍, കടും പച്ച വരകളുള്ള ഒരു ബസ്‌, അതിലാണ്‌ അമ്മയുടെ തറവാട്ടിലേക്ക്‌. അവിടെയെത്തുമ്പോള്‍ സമയം അഞ്ചരയാകും. പിന്നെ കൈനീട്ടം വാങ്ങി, ഉപ്പേരിയൊക്കെ കഴിച്ച്‌ അങ്ങനെ അവിടെ. ചെറിയ തോതില്‍ പടക്കങ്ങള്‍ അവിടേയും കാണും. അതു പൊട്ടിക്കും, അപ്പോഴേക്കും രാത്രിയാവും... പിന്നെ ചെറിയൊരു സദ്യയും, ഉറക്കവും... എന്റെ മധ്യവേനലവധിക്കാലം അവിടെ തുടങ്ങുകയായി...

ഇന്ന്‌ പിറകോട്ടു ചിന്തിക്കുമ്പോള്‍ അതെല്ലാം ഓര്‍മ്മകള്‍ മാത്രം... തിരക്കേറിയ ജീവിതത്തിനിടയില്‍ ഒരു വഴിപാടു പോലെ വിഷു ആഘോഷിക്കുമ്പോള്‍, ഈ സ്മരണകള്‍ ആനന്ദവും, അതേ സമയം വേദനയും സമ്മാനിക്കുന്നു.... ഇനിയൊരു മടക്കമുണ്ടാകില്ല എന്നറിയാം... എന്നാലും വെറുതേ ആശിച്ചു പോകുകയാണ്‌.... അങ്ങോട്ടൊന്ന്‌ മടങ്ങുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍....


സന്തോഷത്തിന്റെയും സമൃദ്ധിയുടേയും
വരും നാളുകളേക്കുറിച്ചുള്ള പ്രതീക്ഷകള്‍
സാഫല്യമാകാന്‍.....
എല്ലാവര്‍ക്കും വിഷുദിനാശംസകള്‍!

Monday, April 13, 2009

വിഷുദിനാശംസകള്‍ !!


കണ്‍ നിറയെ കണീകൊന്ന വിരിയട്ടെ
ജീവിതത്തിലെന്നെന്നും ഐശ്വര്യം നിറയട്ടെ
എല്ലാവര്‍ക്കും ഐശ്വര്യത്തിന്റേയും സമ്പദ്‌ സമൃദ്ധിയുടേയും ഒരു വിഷു ആശംസിക്കുന്നു...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.