Wednesday, April 4, 2012

ഈ അടുത്ത കാലത്ത് (Ee Adutha Kalathu)


ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന ചിത്രങ്ങളിലൊന്നായിരുന്നു 'ഈ അടുത്ത കാലത്ത്'. സ്ഥിരം സിനിമാ ആഖ്യാന ശൈലിയില്‍ നിന്നും മാറി നടക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം മലയാളത്തില്‍ ഇന്ന് നടക്കുന്നുണ്ട്. സ്ഥിരം ക്ലീഷേകളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ നമ്മുടെ യുവസംവിധായകര്‍ ശ്രമിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ട്രാഫിക്ക് എന്നാ ചിത്രം നമുക്ക് സമ്മാനിച്ച മള്‍ട്ടി ലീനിയര്‍ കഥാഖ്യാനം, മറ്റു പല ചിത്രങ്ങളിലും നാം കണ്ടു. അതിനോട് സാദൃശ്യം പുലര്‍ത്തുന്ന ശൈലിയുമായാണ്, ഈ അടുത്ത കാലത്ത് എന്ന ചിത്രം നമുക്ക് മുന്നില്‍ എത്തുന്നത്‌. കോക്ക്ടെയില്‍ എന്ന ചിത്രമൊരുക്കിയ അരുണ്‍ കുമാര്‍ അരവിന്ദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം, രാഗം മൂവിസിന്‍റെ ബാനറില്‍  രാജു മല്ലിയത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. 

ചിത്രത്തിന്‍റെ ആഖ്യാന രീതി റൂബിക് ക്യൂബ് പസ്സില്‍ പോലെയാണ്. ഒരേ നഗരത്തില്‍ പല സ്ഥലങ്ങളിലായി, സമൂഹത്തിന്‍റെ പല തട്ടുകളില്‍ ജീവിക്കുന്ന ആറ് പേരുടെ ജീവിതം. കാലക്രമത്തില്‍ അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പല സാഹചര്യങ്ങള്‍ കടന്നു വരുന്നു. അതില്‍ പലതും അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് കടന്നു പോകുന്നു. പിരിമുറുക്കവും ആകാംഷയും ഇടകലര്‍ന്ന ഒരു കഥാഗതിക്കൊടുവില്‍ അവര്‍ ആറ് പേരും അവരുടെ ജീവിത യാത്ര തുടര്‍ന്നു പല വഴിയില്‍ യാത്രയാകുന്നു. ഒരു റൂബിക് ക്യൂബ് സോള്‍വ് ചെയ്യുന്നത് പോലെ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ആറുകഥകള്‍ കൂട്ടിയിണക്കി ഒരു തിരനാടകമെഴുതുക എന്ന ശ്രമകരമായ ജോലി മുരളി ഗോപി ഒരുവിധം ഭംഗിയായി ചെയ്തിരിക്കുന്നു. കഥാപാത്രങ്ങളെ അവിശ്വസനീയമായ രീതിയില്‍ കൂട്ടിമുട്ടിക്കാതെ, എന്നാല്‍ നാടകീയത കളയാതെ അവരുടെ ജീവിതങ്ങളെ ബന്ധപ്പെടുതുന്നതില്‍ തിരക്കഥാകൃത്ത്‌ വിജയിച്ചിരിക്കുന്നു എന്നി വേണം പറയാന്‍. എന്നാല്‍ പഴുതുകളില്ലാത്ത തിരക്കഥയല്ല അദ്ദേഹത്തിന്റേത്. പല സന്ദര്‍ഭങ്ങളിലും പ്രേക്ഷക മനസ്സില്‍ സംശയങ്ങളും ചോദ്യങ്ങളും ബാക്കി വച്ചിട്ടാണ് കഥ മുന്നേറുന്നത്. അത് പോലെ തന്നെ ആദ്യപകുതിയില്‍ കഥ പറച്ചില്‍ ആവശ്യമുള്ളതിലും അല്പം കൂടുതലായത്, ചിത്രത്തിന്‍റെ വേഗതയെ തന്നെ ബാധിച്ചു എന്ന് വേണം കരുതാന്‍. സാമൂഹിക പ്രസക്തിയുള്ള പല കാര്യങ്ങളെയും ഒരു ഒഴുക്കന്‍ മട്ടില്‍ തൊട്ടു തലോടി പോയി എന്നതൊഴിച്ചാല്‍, ഒന്നിനെയും ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ തിരക്കഥാകൃത്ത്‌ ശ്രമിച്ചിട്ടില്ല. ഒരു പക്ഷെ കഥാഗതിക്ക് അത് അനിവാര്യമല്ലാത്തതിനാലാവണം അങ്ങനെ ഒരു രീതി അദ്ദേഹം സ്വീകരിച്ചത് എന്ന് വേണം കരുതാന്‍.

ചിത്രത്തിന്‍റെ പോസിറ്റീവായ ഒരു ഘടകം അഭിനേതാക്കളാണ്. ഇന്ദ്രജിത്തിന്റെ വിഷ്ണുവും, മുരളി ഗോപിയുടെ അജയ് കുര്യനും, മികച്ചതായപ്പോള്‍, മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച തനുശ്രീ ഘോഷ് തന്‍റെ കഥാപാത്രം മികച്ചതാക്കി. ലെന, മൈഥിലി എന്നിവരുടെ കഥാപാത്രങ്ങള്‍ ശരാശരിയില്‍ ഒതുങ്ങി. മൈഥിലിയുടെ കഥാപാത്രത്തിന്റെ ഡബ്ബിംഗ്-ലെ പിഴവ് അവര്‍ക്ക് വിനയായി. അനൂപ്‌ മേനോനും ജഗതി ശ്രീകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നെവെങ്കിലും, അവര്‍ വന്നു പോകുന്ന കഥാപാത്രമായത് കല്ലുകടിയായി. നിഷാന്‍ തന്‍റെ റുസ്തം എന്ന കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിച്ചു. ബൈജു, ഇന്ദ്രന്‍സ്, റിസ ബാവ, സരയൂ തുടങ്ങി കുറെ അധികം ചെറു ചേരി കഥാപാത്രങ്ങള്‍ വന്നും പോയിയുമിരിക്കുന്നു. തിരക്കഥക്ക് അനുയോജ്യമായ ട്രീട്മെന്ടു നല്‍കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. ചിത്രത്തിന്‍റെ ചിത്രസംയോജനവും സംവിധായകനായ അരുണ്‍ കുമാര്‍ തന്നെയാണ്. ഒരു മള്‍ട്ടി ലീനിയര്‍ ചിത്രത്തിന് ആവശ്യമുള്ള പോലെ, പല രംഗങ്ങളും നല്ല രീതിയില്‍ തന്നെ സന്നിവേശിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ വേഗതയെ ബാധിക്കുന്ന പല രംഗങ്ങളും ഒഴിവാക്കിയിരുന്നെങ്കില്‍, പ്രത്യേകിച്ചും ആദ്യ പകുതിയില്‍, ചിത്രത്തിന്‍റെ ഇഴച്ചില്‍ അല്പം കുറയ്ക്കാമായിരുന്നു. ഷെഹ്നാദ് ജലാലിന്റെ ചായാഗ്രഹണം ചിത്രം ആവശ്യപ്പെടുന്നതെന്തോ അത് നല്‍കുന്നു എന്നല്ലാതെ ഒരു തരത്തിലുള്ള വ്യത്യസ്തതയും നല്‍കുന്നില്ല. ഗോപീ സുന്ദര്‍ ഒരുക്കിയിരിക്കുന്ന രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്, അവ ചിത്രത്തിനൊരു ബാധ്യതയാകുന്നു എന്നതാണ് സത്യം. 

വിമര്‍ശനാത്മകമായി ചിന്തിച്ചാല്‍, തിരക്കഥയെ അല്പം തരനാരിഴകീറി പരിശോധിക്കണം. ഒരു പക്ഷെ തിരക്കഥകൃത്ത് ഈ കഥയെ സമീപിച്ച രീതി ചോദ്യം ചെയ്യപ്പെടാവുന്നതാണ്. സമീപകാലത്ത് ഉയര്‍ന്നു വന്ന വിളപ്പില്‍ ശാല മാലിന്യ പ്രശ്നത്തെ അല്പം ലാഘവത്തോടെയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. തോപ്പില്ശാലയിലെ സമരമുഖത്തെ നമുക്കായി പരിചയപ്പെടുത്തുമ്പോള്‍ ആ സമരത്തെ അല്പം ഇടിച്ചു താഴ്ത്തുവാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം നമുക്കതില്‍ കാണുവാന്‍ കഴിയും. അത് പോലെ, കഥയുമായി ബന്ധമില്ലാതെ, സംഘപരിവാര്‍ ശാഘയും സ്വയം സേവകരും ഇതില്‍ പല രംഗങ്ങളില്‍ കടന്നു വരുന്നതും തിരനാടകത്തില്‍ നടത്തിയിരിക്കുന്ന ബോധപൂര്‍വ്വമായ ഇടപെടലുകളാണ്. ഒരു സ്ത്രീയുടെ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രത്തിന്‍റെ കഥ കടന്നു പോകുന്നത്. നായികയുടെ ആത്മാര്‍ത്ഥ സുഹൃത്തായ സ്ത്രീയുടെ കാഴ്ചപ്പാടുകളെ അവതരിപ്പിച്ചിരിക്കുന്നതിലും വികലതകള്‍ ഉണ്ട്. പുരുഷ വിരോധിയായ ഒരു ഫെമിനിസ്റ്റായി നമുക്ക് മുന്നില്‍ എത്തിയ ആ കഥാപാത്രം കഥ പുരോഗമിക്കുമ്പോള്‍ ആ കാഴ്ചപ്പാടില്‍ നിന്നും മാറി പ്രണയ പരവശയാകുന്നു. ഇതെല്ലാം അദ്ദേഹത്തിന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകളാവും. അതിന്‍റെ പ്രതിഫലനം തിരക്കഥയില്‍ കാണുന്നു എന്ന് മാത്രം. വിളപ്പില്‍ശാല വിഷയവും, ഗുണ്ടാ വിഷയവും, ബ്ലൂഫിലിം റാക്കറ്റുമെല്ലാം കുറച്ചുകൂടി ആഴത്തില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ചിത്രത്തിന്‍റെ സാമൂഹിക പ്രതിബദ്ധത ഒന്ന് കൂടി വര്‍ദ്ധിക്കുമായിരുന്നു. ദൈര്‍ഘ്യം അല്പം കുറച്ചു, തിരനാടകത്തില്‍ ഒരല്പം കൂടു ശ്രദ്ധ പതിപ്പിചിരുന്നെവെങ്കില്‍ "ഈ അടുത്ത കാലത്ത്" ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായി മാറുവാന്‍ ഈ ചിത്രത്തിന് കഴിയുമായിരുന്നു. പക്ഷെ, തീയേറ്റരുകളിലെത്തുന്ന പ്രേക്ഷകരെ ആനന്ദിപ്പിക്കാന്‍ വേണ്ട ഘടകങ്ങളെല്ലാം ഈ ചിത്രത്തിലുണ്ട്.ഇത് പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നത് തീര്‍ച്ച.

എന്റെ റേറ്റിംഗ്. - 3.0/5.0.


0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.