Wednesday, March 28, 2012

അരങ്ങൊഴിഞ്ഞ തിരക്കഥാകൃത്ത്


നെടുനീളന്‍ ഡയലോഗുകള്‍ ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക്‌ സുപരിചിതമാണ്. നമ്മുടെ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളില്‍ ഇതിന്നൊരു അവിഭാജ്യ ഘടകവുമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്നേ കുറിക്കു കൊള്ളുന്ന ഡയലോഗുകള്‍ മലയാളത്തിലെ നായകന്മാരുടെ മുഖമുദ്രയാക്കി മാറിയത് ടി.ദാമോദരന്‍ എന്ന ദാമോദരന്‍ മാഷിന്‍റെ തിരക്കഥകളിലൂടെയാണ്‌. പുരുഷത്വത്തിന്റെ മൂര്‍ത്തി ഭാവങ്ങളായ കഥാപാത്രങ്ങള്‍ക്ക് ജന്മം കൊടുത്ത തിരക്കഥകൃത്തായിരുന്നു  ദാമോദരന്‍ മാഷ്‌. മലയാളസിനിമയില്‍ പുത്തന്‍ പ്രവണതകള്‍ക്ക് തുടക്കംകുറിച്ചത് ദാമോദരന്‍ മാഷ്‌ യുഗത്തോടെയാണ്. ആളുകളെ തീയേറ്റരുകളിലേക്ക് കൊണ്ടെത്തിക്കുന്ന ചിത്രങ്ങളായിരുന്നു ദാമോദരന്‍ മാഷിന്റേത്. ഒരു കാലത്ത് ഐ.വി ശശി - ടി.ദാമോദരന്‍ കൂട്ടുകെട്ട് എന്നത് സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ ഫോര്‍മുല ആയിരുന്നു. അങ്ങാടി, ഈനാട്, വാര്‍ത്ത, ആവനാഴി, ഇന്‍സ്‌പെക്ടര്‍ബല്‍റാം, 1921, അടിമകള്‍ ഉടമകള്‍, കരിമ്പന, മീന്‍, തുഷാരം-അങ്ങനെ എത്രയോ ചിത്രങ്ങള്‍. മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ ജന്മം കൊള്ളുന്നതില്‍ പ്രധാന പങ്കു വഹിച്ചത് ദാമോദരന്‍ മാഷിന്‍റെ തിരക്കഥകളായിരുന്നു. പലപ്പോഴും സാമൂഹികവും രാഷ്ടീയവുമായ വിമര്‍ശനങ്ങളായിരുന്നു ദാമോദരന്‍ മാഷിന്‍റെ കഥയുടെ ഉള്‍ക്കാമ്പ്. വാക്കുകള്‍ ചേര്‍ത്ത് വച്ച് ഡയലോഗുകള്‍ സൃഷ്ടിക്കുകയായിരുന്നില്ല ദാമോദരന്‍ മാഷിന്‍റെ ശൈലി. ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും കുരുത്തതായിരുന്നു അവയില്‍ പലതും. ഐ.വി ശശിയോടോപ്പമാണ് ദാമോദരന്‍ മാഷ്‌ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത്. എന്നാല്‍ പ്രിയദര്‍ശനോപ്പം ചെയ്ത ആര്യന്‍, അഭിമന്യു, അദ്വൈതം, കാലാപാനി എന്നീ ചിത്രങ്ങളും വന്‍ ഹിറ്റുകള്‍ ആയിരുന്നു.

ഓളവും തീരവും എന്ന സിനിമയില്‍ മുഖം കാണിച്ചുകൊണ്ടാണ് സിനിമാലോകത്ത്  ആദ്യമെത്തിയ ദാമോദരന്‍ മാഷ്,  'ലവ് മാരേജ്' എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചുകൊണ്ടാണ് തിരക്കഥാലോകത്തേക്ക് കടന്നുവരുന്നത്. ഭരതനു വേണ്ടി കാറ്റത്തെ കളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങളും അദ്ദേഹം തിരക്കഥയെഴുതി. മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും ചര്‍ച്ച ചെയ്ത വിഷയങ്ങളായിരുന്നു ഈ ചിത്രങ്ങളില്‍ അദ്ദേഹം നമുക്കായി പങ്കു വച്ചത്.  അതില്‍ കാറ്റത്തെ കളിക്കൂടെന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് ഗോപിക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു. മണിരത്നം ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ഉണരൂ എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും ദാമോദരന്‍ മാഷ്‌ തന്നെ. ആക്ഷന്‍ ചിത്രങ്ങള്‍ മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്. ജി.എസ വിജയന് വേണ്ടി ആനവാല്‍ മോതിരം, ഹരിദാസിന് വേണ്ടി കാട്ടിലെ തടി തേവരുടെ ആന, പ്രിയദര്‍ശന് വേണ്ടി മേഘം എന്നിങ്ങനെ മുഴുനീള കോമഡി ചിത്രങ്ങളും അദ്ദേഹം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച പോലീസ് ചിത്രങ്ങളുടെ മുന്‍ നിരയില്‍ സ്ഥാനം പിടിക്കുന്ന ആവനാഴിയും ഇന്‍സ്പെക്ടര്‍ ബല്‍റാമും ജന്മം കൊണ്ടത് അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നാണ്. അതിന്റെ മൂന്നാം ഭാഗമായ ബല്‍റാം / താരാദാസ് എന്ന ചിത്രത്തില്‍ അദ്ദേഹം എസ്.എന്‍ സ്വാമിക്കൊപ്പം തിരക്കഥയെഴുതി. ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങളെയും അഭിനയ മൂഹൂര്‍ത്തങ്ങളും നമുക്ക് സമ്മാനിച്ച ദാമോദരന്‍ മാഷ്‌ അവസാനം തിരക്കഥ എഴുതിയത് വി.എം വിനു സംവിധാനം ചെയ്ത എസ് യുവര്‍ ഓണര്‍ എന്ന ചിത്രത്തിനായിരുന്നു. പിന്നീട് കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. 

സാമൂഹിക പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ജനപ്രിയ സിനിമകള്‍ ഒരുക്കുക എന്നതായിരുന്നു ദാമോദരന്‍ മാഷിന്‍റെ ശൈലി. മലബാറിലെ ജീവിതവും സാമൂഹിക പശ്ചാത്തലവും ആധാരമാക്കി ഒട്ടേറെ സിനിമകള്‍ അദ്ദേഹം നമുക്കായി എഴുതി. അഴിമതിയും സ്വജന പക്ഷപാതവും തീവ്രവാദവും വര്‍ഗീയതയുമെല്ലാം അദ്ദേഹത്തിന്‍റെ തൂലികയ്ക്ക് വിഷങ്ങളായി. ഇന്നും നാം ആരാധനയോടെ കാണുന്ന പല കഥാപാത്രങ്ങളെ സൃഷ്ടിച്ചതും, ഓര്‍ത്തു വയ്ക്കാവുന്ന കുറെയധികം ചിത്രങ്ങളും നമുക്ക് സമ്മാനിച്ച മാഷ്‌, എന്നും ചര്‍ച്ച ചെയ്യപ്പെടെണ്ട വിഷയങ്ങളാണ് നമുക്കായിബാക്കി വയ്ക്കുന്നത്. അദ്ദേഹം നമ്മോടു വിട പറയുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ തിരകഥകൃത്താണ് നമ്മെ വിട്ടു പോകുന്നത്, ആര്‍ജവമുള്ള ഒരെഴുത്താണ് നിലച്ചിരിക്കുന്നത്... അദ്ദേഹത്തിന് മണിച്ചിമിഴിന്റെ ബാഷ്പാഞ്ജലി......

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.