Monday, September 19, 2011

മമ്മൂട്ടി:ഭാഷയും ദേശവും- മലബാര്‍ കലാപത്തിലെ ഭാഷ ( ഭാഗം ഒമ്പത്)

നിസ്സഹകരണപ്രസ്ഥാനത്തോടുള്ള ജനതയുടെ ആഭിമുഖ്യത്തെ ഊട്ടിയുറപ്പിക്കാന്‍ പര്യാപ്തമായിരുന്നു മഹാത്മാഗാന്ധിയുടെയും ഖിലാഫത്ത്കമ്മറ്റിയുടെ ആദ്യസെക്രട്ടറിയായിരുന്ന ഷൗക്കത്തലിയുടെയും 1920-ലെ കോഴിക്കോട് സന്ദര്‍ശനം. എം പി നാരായണമേനോനെപ്പോലെയുള്ള അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്‌കരിച്ച് ഏറനാട്ടിലും വള്ളുവനാട്ടിലും മറ്റുമായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി , കെ എം മൗലവിസാഹിബ് തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിക്കുന്നു. ഖിലാഫത്ത് കമ്മറ്റികള്‍ വ്യാപകമായി ചേരുന്നു. മാപ്പിളമാര്‍ പ്രസ്ഥാനത്തിലേക്ക് കൂടുതലായി ആകൃഷ്ടരാകുന്നു. ബ്രിട്ടീഷ് സാമ്രാജ്യവും ജന്‍മി ഭൂവുടമകളും സവര്‍ണ്ണ ഹിന്ദുക്കളും ഒരു ചേരിയില്‍.മാപ്പിളമുസ്ലിങ്ങളും കുടിയാന്‍പാട്ടക്കാരും മറുവശത്ത്. ഇപ്രകാരം ഉരുത്തിരിഞ്ഞ പ്രക്ഷോഭപശ്ചാത്തലത്തിലാണ് 1921-ലെ മലബാര്‍കലാപം നടന്നത്.

തോമസ് ടി എസ് ഹിച്ച്‌കോക്ക് , എ എസ് പി ആമു എന്നിവര്‍ ബ്രട്ടീഷ് സര്‍ക്കാറിന്റെ നടപടികള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ തിരൂരങ്ങാടിയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ നയിച്ചത് ഏരിക്കുന്നന്‍ ആലിമുസ്ല്യാരും കിഴക്കന്‍ ഏറനാട്ടില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സീതികോയ തങ്ങളുമടക്കമുള്ള നേതാക്കളുമായിരുന്നു. ഏറനാട് , കോഴിക്കോട് വള്ളുവനാട് , പൊന്നാനി താലൂക്കുകളിലായി പടര്‍ന്നുപിടിച്ച കലാപത്തിന്റെ കേന്ദ്രഭൂമി ഏറനാടുതന്നെയായിരുന്നു. കോഴിക്കോട് മൊത്തമുണ്ടായിരുന്ന അറുപത്തിയഞ്ച് അംശങ്ങളില്‍ ഇരുപത്തിമൂന്നിടത്തും വള്ളുവനാട്ടെ നൂറ്റിപ്പതിനെട്ട് അംശങ്ങളില്‍ അറുപത്തിയെട്ടിടത്തും പൊന്നാനിയില്‍ നൂറ്റിയിരുപതില്‍ മുപ്പത്തിയഞ്ചിടത്തുമാണ് കലാപം ബാധിച്ചത്. അതേസമയം ഏറനാടന്‍ ഭൂപ്രദേശത്ത് അത് സമ്പൂര്‍ണ്ണമായിരുന്നു. ഇവിടെയുണ്ടായിരുന്ന തൊണ്ണൂറ്റിനാല് അംശങ്ങളില്‍ മുഴുവനിടത്തും കലാപത്തിന്റെ കനലുകള്‍ നീറിപ്പുകഞ്ഞു. അക്കാലയളവിലെ ജനസംഖ്യാതോത് പ്രകാരം ഇതരതാലൂക്കുകളില്‍ നിന്നു വിഭിന്നമായി ഏറനാട്ടില്‍ മുസ്ലീം ജനതതി വളരെക്കൂടുതലായിരുന്നു. ഇതും കലാപത്തിന്റെ ആക്കം കൂടാന്‍ കാരണമായി.

ഫ്യൂഡല്‍ ബന്ധങ്ങള്‍ക്കും സാമ്രാജ്യത്തിനുമെതിരെയുള്ള സായുധസമരമായിരുന്നു മലബാര്‍കലാപം. മതത്തിന്റെ ദാര്‍ശനികവശങ്ങളും പള്ളികളടക്കമുള്ള സാമൂഹികസ്ഥാപനങ്ങളുടെ സ്വാധീനവും പ്രക്ഷോഭകരുടെ ഏകീകരണത്തിനുവഴിയൊരുക്കി . എന്നാല്‍ ഇക്കാരണം കൊണ്ടുമാത്രം അവയെ കാര്‍ഷികകലാപങ്ങളുടെ കൂട്ടത്തില്‍ നിന്നും മാറ്റിനിര്‍ത്തി വിവക്ഷിക്കേണ്ടതായി വരുന്നില്ല. മലബാര്‍കലാപങ്ങള്‍ക്കും അതിനുമുന്‍പ് ഏറനാട്ടില്‍ നടന്ന കാര്‍ഷികകലാപങ്ങള്‍ക്കുമെല്ലാം ഇത്തരം മതപരമായ സ്വഭാവം ഉണ്ടായിരുന്നതായി ചരിത്രഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. ജന്മിത്തവ്യവസ്ഥയുടെ മര്‍ദ്ദനമുറകള്‍ക്കെതിരെ അന്‍പതോളം ചെറുകലാപങ്ങള്‍ക്കാണ് ഈ പ്രദേശം സാക്ഷ്യം വഹിച്ചത്. മുന്‍കാലങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പ്രദേശങ്ങളില്‍ മാപ്പിളമാര്‍ പ്രതിരോധം തീര്‍ത്തിരുന്നതിന്റെ ശക്തമായ ചരിത്രസൂചനകള്‍ വേറെയുമുണ്ട്. ഉണ്ണിമൂത്തയും അത്തന്‍ഗുരിക്കളും ചെമ്പന്‍പോക്കറുമെല്ലാം ഇംഗ്ലീഷുകാര്‍ക്കെതിരെ പഴശ്ശിയുദ്ധങ്ങളില്‍ പടപ്പന്തിയില്‍ പോരടിച്ചവരുമാണ്.

മലബാര്‍കലാപകാലത്ത് ബ്രട്ടീഷ് ഭരണത്തിന്റെ കാര്യനിര്‍വ്വാഹകരില്‍ പ്രധാനിയായിരുന്ന സര്‍ മാല്‍ക്കോം ഹെയ്‌ലിയുടെ കണക്കുകള്‍പ്രകാരം ആകെ മരണം രണ്ടായിരത്തി മുന്നൂറ്റിമുപ്പത്തിഒന്‍പതും മുറിവേറ്റവര്‍ ആയിരത്തിയറുനൂറ്റി അന്‍പത്തിരണ്ടും ശിക്ഷിക്കപ്പെട്ടവര്‍ ഇരുപത്തിനാലായിരത്തി ഒരുനൂറ്റി അറുപത്തിയേഴും തടവിലാക്കപ്പെട്ടവര്‍ മൊത്തത്തില്‍ മുപ്പത്തിയൊന്‍പതിനായിരത്തി മുന്നൂറ്റിനാല്‍പ്പത്തിയെട്ടുമാണ്. നൂറുകണക്കിനാളുകളെ വെടിവച്ചും തൂക്കിയും കൊല ചെയ്തു. മദ്രാസിലും ആന്തമാനിലുമുള്ള ജയിലുകളിലേക്ക് പലരെയുമയച്ചു. നവംബര്‍ 13 ന് പാണ്ടിക്കാട്ടുവച്ച് പട്ടാളത്തെ ആക്രമിച്ച കലാപകാരികളില്‍234 പേര്‍ വധിക്കപ്പെട്ടു. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ചരക്കുകയറ്റുന്ന വാഗണില്‍ തിരൂരില്‍ നിന്നും കോയമ്പത്തൂരേക്കു കൊണ്ടുപോകുമ്പോള്‍ അറുപത്തിയേഴുപേര്‍ ശ്വാസം മുട്ടി മരിച്ചു. ഇങ്ങനെ അടിമുതല്‍ മുടി വരെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ കൊണ്ടു രൂപപ്പെട്ടതായിരുന്നു മലബാര്‍ കലാപം

ചരിത്രവും സാമൂഹ്യബോധവും ഇഴചേര്‍ന്ന പശ്ചാത്തലത്തില്‍ നിന്നാണ് 1921 എന്ന സിനിമ തയ്യാറാവുന്നത്. യഥാര്‍ത്ഥസംഭവഗതികള്‍ക്ക് കഥാപരിവേഷം നല്‍കി ആസ്വാദ്യമാക്കുകയെന്നതായിരുന്നു ചിത്രനിര്‍മ്മാണത്തിലെ വെല്ലുവിളി. മമ്മൂട്ടി, മധു, സുരേഷ്‌ഗോപി, ടി ജി രവി, മുകേഷ്, സീമ, ഉര്‍വ്വശി തുടങ്ങി വമ്പന്‍ താരനിരയെ അണിനിരത്തി അതീവമെയ് വഴക്കത്തോടെയാണ് അക്കാലത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ഐ വി ശശി സിനിമ പൂര്‍ത്തിയാക്കിയത്. ലൊക്കേഷന്‍ കണ്ടെത്തുന്നതുമുതല്‍ ഒട്ടേറെ പരിമിതികള്‍ പിന്നണി പ്രവര്‍ത്തകര്‍ നേരിടേണ്ടതായി വന്നു. ഇലക്ട്രിസിറ്റി ഇല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തണം, ചിലയിടങ്ങളില്‍ നിന്നും ഷൂട്ടിംഗ് കാലയളവിലേക്ക്് ആളുകളെ ഒഴിപ്പിച്ചുമാറ്റണം, ചിത്രീകരണസാധ്യമായ പഴയ വീടുകളും ഇല്ലങ്ങളുംലഭ്യമാക്കണം എന്നുതുടങ്ങി നിരവധിയായിരുന്നു ബുദ്ധിമുട്ടുകള്‍. ജന്മികുടിയാന്‍ ബന്ധങ്ങള്‍ക്കും രക്തരൂക്ഷിതകലാപത്തിനുമിടയിലെ തിളങ്ങുന്ന സംവേദനമാധ്യമമായി ചിത്രത്തിന്റെ കഥാഗതിയിലുടനീളം പ്രതിധ്വനിക്കുന്ന ഏറനാട്ടിലെ പ്രാദേശികഭാഷയും നിര്‍ണ്ണായകമായിരുന്നു. ചിത്രത്തിന്റെ മൂഡ് തന്നെ രൂപപ്പെടുത്തുന്നതില്‍ ഈ പ്രാദേശികഭാഷ നിര്‍ണ്ണായകവുമായിരുന്നു.

'താഴ്ന്ന ജാതിവിഭാഗത്തില്‍പ്പെട്ടവരായിരുന്നു കൂടുതലും മതം മാറിവന്നത്. അവരൊക്കെ മുമ്പേ ജീവിച്ചുവന്ന സാഹചര്യങ്ങളിലെ ഭാഷതന്നെയാണുപയോഗിച്ചിരുന്നത്. പ്രത്യേകിച്ചും കൊണ്ടോട്ടി പോലുള്ള സ്ഥലങ്ങളില്‍ ....ഞാനെങ്ങനെയാണെന്നു വച്ചാല്‍... വമ്പത്തീ നീയാണ് പെണ്ണ് ,കണ്ടം വച്ച കോട്ട് പോലെയുള്ള പല മുസ്ലിം നാടകങ്ങളിലും അഭിനയിക്കുകയും ക്യാമ്പുകളിലൊക്കെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് എനിക്കാ ഭാഷ കൊറച്ചൊക്കെ അറിയാം. എന്റെ സുഹൃത്തുക്കളധികവും മുസ്ലീങ്ങളാണ്.നാടകമാണെങ്കില്‍ കെ ടി മുഹമ്മദ്, ഫുട്‌ബോളാണെങ്കില്‍ അബ്ദുറഹ്മാന്‍, കമന്ററിയാണെങ്കില്‍ പി എ മുഹമ്മദ് കോയ... ഞങ്ങളൊക്കെ കുടുംബസുഹൃത്തുക്കളാണ്. അവരൊക്കെ എന്നെ ആ ഭാഷ പഠിപ്പിക്കുകയായിരുന്നു. വമ്പത്തി നീയാണ് പെണ്ണ് എന്ന നാടകത്തിനുവേണ്ടി പി എന്‍ എം ആലിക്കോയയും മറ്റും വന്ന് എന്നെ പഠിപ്പിക്കുകയായിരുന്നു. അള്ളാ എന്ന വാക്ക് അറബിഭാഷയെക്കുറിച്ച് ബേസിക് ധാരണയില്ലാതെ കൃത്യമായി ഉച്ചരിക്കാനാവില്ല. നാക്കിന്റെ അറ്റം അണ്ണാക്കില്‍ തട്ടിച്ചുവേണം അള്ളാ എന്നു പറയാന്‍. അറബിവാക്കുകള്‍ പഠിപ്പിക്കുന്നതിനും അതുച്ചരിക്കുന്നതിനുമൊക്കെ തക്കതായ ശിക്ഷണം വേണം. അതിനവരെന്നെക്കൊണ്ട് പല തവണ പറയിപ്പിച്ച് റിഹേഴ്‌സലെടുത്തു... അങ്ങനെയൊക്കെ ആ ഭാഷ എനിക്ക് അറിയാം. മലപ്പുറത്തും മറ്റു പല പ്രദേശത്തും ജീവിച്ച് അവിടത്തുകാരെക്കൊണ്ടൊക്കെ പറയിപ്പിച്ചെല്ലാമാണ് ആ ഭാഷ അതിലുള്‍പ്പെടുത്തിയത്.' ചിത്രത്തിന്റെ തിരക്കഥാകാരനായ ടി ദാമോദരന്‍ മാഷ് രചനാപശ്ചാത്തലത്തേക്കുറിച്ചോര്‍ക്കുന്നു

കാദറിന് ചരിത്രത്തില്‍ കാര്യമായ സ്ഥാനമൊന്നുമില്ല. പക്ഷേ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന സാധാരണക്കാരനായ ചരിത്രപുരുഷന്റെ ഇശ്ചാശക്തിക്കൊപ്പം നിന്ന എന്തിനുംപോന്ന കുറേ ചെറുപ്പക്കാര്‍ക്കിടയില്‍ കാദര്‍ എന്ന മമ്മൂട്ടിക്കഥാപാത്രം അനിഷേധ്യസാന്നിദ്ധ്യമായിരുന്നു. ചരിത്രത്തിന്റെ പിന്നാമ്പുറത്തു നിന്നും സിനിമയില്‍ നായകപ്രാധാന്യത്തോടെയാണ് കാദര്‍ ശോഭിച്ചത്. ഇതിനു കാരണം മമ്മൂട്ടി എന്ന ജനപ്രിയ നായകന്റെ സാന്നിധ്യവും അഭിനയമികവും ഭാഷാപ്രയോഗപ്രാവീണ്യവുമാണ്. ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ആദ്യരംഗം തന്നെ കാദറിന്റെ തനതുസ്വരൂപം വ്യക്തമാക്കുന്നു.
കാദര്‍ : മൊയ്തീന്ക്കാ ഇതിലെയ്തീതെന്താന്ന് വായ്ക്കാങ്ങക്കറിയാല്ലോ.അള്ളാഹുഅക്ബര്‍...ഒരുമുസ്ലീമായങ്ങളീക്കൊടീനെ ബെടക്കാക്കിയത് ശരിയായീല്ല.ഹൈദ്രൂ...കൊണ്ടുക്കെട്ട്...
മൊയ്തീന്‍ : എടാ കാദറേ ... അഹമ്മതി കാണിച്ചാ അടിച്ചുനിന്റെ പല്ലുഞാന്‍ കൊഴിക്കും...
കാദര്‍ : ങ്ങള് പേടിപ്പിക്ക്യാണോ..
മൊയ്തീന്‍ : ടാ
കാദര്‍ : ങ്ങളിട്ട പോലീസുപ്പായത്തിന്റെ പവറുകാണിച്ചാണ്പറേണേങ്കില് ഈ മീശമുളക്കാത്ത പ്രായത്തില് പട്ടാളക്കാരന്റെ യൂണിഫോറമിട്ടോനാ ഞാന്‍ അന്യനാട്ടി നാലുകൊല്ലം തോക്കും പീരങ്കീം ചീറുന്നേനെടേല് മയ്യത്തുങ്ങളെ ചവിട്ടിമെതിച്ചു നടന്നോനാ.ഇന്റെ പല്ലുകൊഴിക്കാങ്ങക്കു പൂതിയുണ്ടേ വരീന്‍...

ഏറനാടന്‍ ഭാഷയുടെ ചിത്രമാണിത്. ഏറനാടന്‍ മലയാളത്തിന്റെ പ്രധാനസവിശേഷത പ്രാദേശികമായ പ്രത്യേകതകള്‍ തന്നെയാണ്. ബ്രട്ടീഷ് മലബാറിലെ ഏറെ പ്രശസ്തമായ ഈ താലൂക്കില്‍ ജനതയെ പൊതുവായി ബാധിക്കുന്ന ചില ഭാഷാപ്രത്യേകതകള്‍ക്കൊപ്പം നമ്പൂതിരിയും നായന്‍മാരും മാപ്പിളമാരും ചെറുമക്കളും അടക്കം വിവിധ വിഭാഗത്തില്‍പ്പെട്ടവരുടെ സാമുദായികഭേദങ്ങളും നിലവിലുണ്ട്. എങ്കിലും ഏറനാട്ടെ മലയാളമെന്നു പറയുമ്പോള്‍ സ്വാഭാവികമായും ആ ഭാഗത്തെ മുസ്ലീങ്ങളുടെ വാമൊഴിയെന്നാണ് കരുതിപ്പോരുന്നത്. പ്രദേശവാസികളില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ് എന്നതുതന്നെ അതിനു കാരണം. 1921 ലെ ജനസംഖ്യ പ്രകാരം ഏറനാട് താലൂക്കില്‍ 2,37,402 മുസ്ലീങ്ങളും 1,66,328 ഹിന്ദുക്കളും 371 ക്രിസ്ത്യാനികളുമാണുണ്ടായിരുന്നത്..

'ഏറനാടന്‍ മലയാളത്തില്‍ ഏറ്റവും പ്രധാനം അതിലെ അറബിവാക്കുകളുടെ സവിശേഷതയാണ്. അവിടത്തുകാര്‍ മൃതദേഹം എന്ന് പറയില്ല. മയ്യത്ത് എന്ന് പറയും. മരിച്ചെന്ന് അവരെപ്പറ്റി പറയില്ല. വഫാത്തായി എന്നേ പറയൂ. ഇത്തരത്തില്‍ ഒരു മുസ്ലീമിനെക്കുറിച്ചുള്ള പരാമര്‍ശമാണെന്നു വ്യക്തമാകുന്ന അനവധി വാക്കുകളാണുള്ളത്. മലയാളം പറയുമ്പോള്‍ നീ , നിയ്യ് എന്നു പറയുന്നതും ഇജ്ജ് , ഇഞ്ഞ് എന്നൊക്കെ പറയുന്നതുമെല്ലാം ഒന്നു തന്നെയാണ്. ഏറനാടന്‍ മലയാളത്തെപ്പറ്റി ഒറ്റ വാക്യത്തില്‍ പറയുകയാണെങ്കില്‍ അറബി-ഉറുദു-പേര്‍ഷ്യന്‍ വാക്കുകളുടെ സങ്കലനവും ഇസ്ലാമിക സംസ്‌കാരത്തിന്റെ സ്വാധീനവുമാണ് അതിലുള്ളത്. മലയാളത്തില്‍ വന്നിട്ടുള്ള വാക്കുകള്‍ നോക്കുക. തമാശ എന്ന വാക്കെടുക്കാം. അത് പേര്‍ഷ്യനാണ്. കത്ത് എന്ന വാക്ക് അറബിയാണ് കലാശം അറബിയാണ്. അങ്ങനെ അറബിഭാഷയിലെ നിരവധിവാക്കുകള്‍ നമ്മള്‍ ജാതിഭേദം കൂടാതെ ഉപയോഗിക്കുന്നുണ്ട്. ഒരുപക്ഷേ അതിപ്പോ കണ്ടാല്‍ മറ്റൊരുഭാഷാപദമാണെന്ന് തിരിച്ചറിയാനുമാകില്ല. ചുരുക്കത്തില്‍ അവരുടെ വാക്കുകളില്‍ അപൂര്‍വ്വമായിട്ട് പേര്‍ഷ്യന്‍ വാക്കുകളുണ്ട് , ഉറുദുവാക്കുകളുണ്ട്. പിന്നെ അവര്‍ക്കിടയിലുള്ള ഉച്ചാരണഭേദം കൊണ്ടുതന്നെ വ്യത്യസ്തമെന്നു തോന്നുന്നവ വേറെയുമുണ്ട. ' എം എന്‍ കാരശ്േശേരിയുടെ നിരീക്ഷണം ഇപ്രകാരമാണ്.

ഭാഷാശാസ്ത്രത്തില്‍ ശ്രദ്ധേയമായ ഒന്നാണ് 'മെറ്റാത്തെസിസ'്.വാക്കിനുള്ളില്‍ വര്‍ണ്ണത്തിന് സ്ഥാനമാറ്റമുണ്ടാകുന്നതാണത്. 'അങ്ങനെയായിരിക്കും' എന്നതിന് 'അങ്ങിനൈയ്ക്കാരം' എന്നു പറയും. 'ആയിരിക്കും' എന്ന വാക്കാണ് 'എൈക്കാരം' എന്നു മാറുന്നത്. ചില ഭാഗത്ത് 'അവകാശം' എന്നുള്ളതിന് 'അകവാശം' എന്നാണുച്ചരിക്കുക. ഇപ്രകാരം ക്രമവ്യതിയാനം സംഭവിച്ച നിരവധി വാക്കുകള്‍ ചൂണ്ടിക്കാട്ടാനാവും. മലയാളത്തിന്റെ സ്വനിമവിന്യാസക്രമത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറനാടന്‍ മലയാളത്തില്‍ നിരവധിയാണ്.

1875 കാലയളവില്‍ പൊന്നാനിയുടെ വടക്കേ തീരത്ത് മാനക്കാരകത്ത് കുഞ്ഞിക്കോയയും അണ്ടത്തോടുഗ്രാമത്തില്‍ മൊയ്തുമുസ്ലാരും എഴുതിയ മാലപ്പാട്ടുകളെന്നു പ്രസിദ്ധമായ മാപ്പിളപ്പാട്ടുകളും ഏറനാട്ടിലെ മാപ്പിളമഹാകവി മോയിന്‍കുട്ടിവൈദ്യരുടെ രചനകളും അറബിമലയാളസാഹിത്യസംസ്‌കാരത്തിന് പ്രചാരമേകി. 'ഖജാമു ഈനുദ്ദീന്‍' എന്ന എന്ന പേര്‍ഷ്യന്‍ എഴുത്തുകാരന്റെ രചനയെ ആധാരമാക്കി മോയിന്‍കുട്ടിവൈദ്യര്‍ എഴുതിയ 'ഹുസ്‌നുല്‍ ജമാലി'ന്റെയും 'ബദറുല്‍ മുനീറി'ന്റെയും പ്രണയകാവ്യം അറബിമലയാളത്തിലെ മഹാകാവ്യമായി മാറി. ഇത്തരത്തില്‍ മാപ്പിളമലയാളത്തിന്റെ ഏറനാടന്‍ സ്പന്ദനം രചനകളില്‍ കൊണ്ടുവന്ന സാഹിത്യകാരന്‍മാര്‍ ഉറൂബ് , ചെറുകാട്, പുലിക്കൂട്ടില്‍ ഹൈദര്‍, ചാക്കീരി മൊയ്തീന്‍കുട്ടി തുടങ്ങി ഒട്ടേറെ പേരുണ്ട്. മാപ്പിളമലയാളത്തിന്റെ തനതു സ്വഭാവം പ്രകടമാക്കുന്ന ഒരു രചന നോക്കൂ;
മൊയ്തു : ന്റെ ആലിക്കുട്ടി വഹാബ്യോളെ. പുത്യേ പള്ളിക്കക്ക് പോണത്‌കൊണ്ട് ആജ്യാര് ഭൂമി ഒയിപ്പിച്ചുംന്നാ മോല്യാര് ന്നോട് പറഞ്ഞത്. അത് കേട്ട് ഓനക്കൊണ്ട് കുലുമാല് വേണ്ടല്ലോന്നു വിചാരിച്ച് ഓനും പെണ്ണുങ്ങളും ഇബട്ന്ന് ഒയിച്ച് പോയി. ഇഞ്ഞീം ആജ്യാര് കാക്ക ഇങ്ങനെ പറീംന്ന്് ാന്‍ കരുതീട്ടിലീലായിനി
ഹാജി : ന്റെ മകം വൊഹാബ്യല്ലകാഫറായാലെന്താടാ ഇച്ച് അനക്ക്പ്പം ഇഞ്ചെ സേബൊന്നും മാണ്ടല്ലോ. യ്യ്പ്പം പാട്ടക്കോടതീല് കേസ്സും കൊടുത്ത്ക്ക്ണ്. അന്റെ മകം നടന്ന് സകല ആളെക്കൊണ്ടും ഇന്റെ പേരില് കേസ് കൊടുപ്പിച്ചിലേ,എടാ?
മൊയ്തു : ഇന്റെ ചെറുപ്പത്തില് ഞാനും ഇന്റെ വാപ്പിം ഇബടെ ബന്ന കാലത്ത്് ഇവടെ മലംകാടായിനി. കാട്ടാന് കൂട്ട് കൂട്ടല് ഈ കുന്നുമ്മലായിനി. ഞങ്ങളെ എത്തരങ്ങാനും പൈക്കളീം മൂര്യാളീം ആണ് നരി പുടിച്ചുകൊണ്ടോയത്ന്ന്്് അറിയ്വോ?
ഹാജി : ദെത്താട് അതൊക്കെ ഇവടെ പറഞ്ഞിട്ട് .
മൊയ്തു : വാപ്പ എന്നും സുബൈക്ക് ഇഞ്ഞിംകൂട്ടി പാടത്ത്ക്കങ്ങട്ട്് എറങ്ങും. ഉച്ചക്കങ്ങട് കയറ്യാപ്പിന്നെ ബാപ്പാക്ക് ബറച്ചിലും പനീം ആയി. അങ്ങനെ പനിച്ച് പനിച്ച് ബാപ്പ മരിച്ച്്. ങ്ങന്ന് ഇച്ച് പതിനെട്ട് ബയസ്സാ. അന്ന്ങ്ങളെ വാപ്പ വെറും ഒരു മേനിക്ക് ഏപ്പിച്ച്് തന്നതാണ് ഈ തലം. പിന്നെ കൂടക്കൂടെ അത് കേറി ഇപ്പം പതിനഞ്ച് മേന്യായി.താങ്ങാം ബജ്ജാത്ത മാതിര്യായി. (ജ്ജ് നല്ലൊരുമന്‌സനാകാന്‍ നോക്ക് /മുസ്ലിം സാമുദായികനാടകം/ അയ്മു ഇ കെ /1956 )

കേരളത്തിലെ മാപ്പിളമുസ്ലീം ജനത സംസാരിക്കുന്ന മാപ്പിളമലയാളം വടക്കന്‍ കേരളത്തിലെ പ്രാദേശികഭാഷാഭേദവും അറബിഭാഷയും ചേര്‍ന്ന സങ്കലനമാണ്. ഈ സംസാരഭാഷ അറബിഭാഷയുമായി അടുത്ത ബന്ധം വെളിപ്പെടുത്തുന്നതുകൊണ്ട് സാധാരണ മലയാളത്തില്‍ നിന്നും അത് വിഭിന്നവുമാകുന്നു.തീരമേഖലയിലെ വാണിജ്യഭാഷയില്‍ അറബിഭാഷ നേടിയ വിപുലയായ മുന്‍ഗണന ഇതിന്റെ കാരണങ്ങളിലൊന്നാണ്. തദ്ദേശീയരുമായുള്ള ആശയവിനിമയം സുഗമമാക്കുവാന്‍ വേണ്ടി അറബി സംസാരിക്കുന്ന മധ്യവര്‍ത്തികളെപ്പോലും ഇവിടെ പോര്‍ട്ടുഗീസുകാര്‍ നിര്‍ബന്ധിതമാക്കിയിരുന്നു. ആ നിലക്കുനോക്കുമ്പോള്‍ സംസ്‌കൃതവും മലയാളവും ചേര്‍ന്ന മണിപ്രവാളത്തിനു സമാനമായി അറബിയും മലയാളവും ചേര്‍ന്ന മാപ്പിളമലയാളത്തെയും പരിഗണിക്കാം. ക്രിസ്തുവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ കേരളീയര്‍ക്ക് അറബിഭാഷയുമായി ഇടപഴകാന്‍ കഴിഞ്ഞിരുന്നു. കേരളത്തിന് മലബാര്‍ എന്ന പേരു സമ്മാനിച്ചത് അറബി വ്യാപാരികള്‍ ആണെന്നുപോലും പണ്ഡിതാഭിപ്രായങ്ങളുണ്ട് ഇസ്ലാംമതത്തിന്റെ ആവിര്‍ഭാവത്തിന് ഒന്നോ രണ്ടോ ശതകങ്ങള്‍ക്കു ശേഷമാണ് മതപ്രചാരണത്തിനായി മുസ്ലീങ്ങള്‍ കേരളത്തിലെത്തിയത്. അറബിവംശജരില്‍പ്പെട്ട പലരും ഇന്നാട്ടിലെ സ്ത്രീകളെ വിവാഹം കഴിക്കുക കൂടി ചെയ്തതോടെ ഭാഷാസങ്കലനത്തിന് അനുകൂലസാഹചര്യങ്ങളേറി. മുസ്ലീങ്ങള്‍ക്കിടയില്‍ മതപരമായ കാര്യങ്ങള്‍ക്ക് അറബിഭാഷ നിര്‍ബന്ധിതമാകുകയും ചെയ്തു. ഉത്തരേന്ത്യയില്‍ ഉറുദു എന്നപോലെയാണ് കേരളത്തില്‍ മാപ്പിളമലയാളവും രൂപമെടുത്തത്.

പേര്‍ഷ്യന്‍ഭാഷ പോലെ അറബിയും മൈസൂര്‍ അധിനിവേശകാലത്താണ് ഭരണരംഗത്തേക്കു കടന്നുവന്നത്.സ്വാതന്ത്ര്യലബ്ധിക്കുശേഷം അറബിഭാഷ കൂടുതല്‍ വ്യാപകമായി വിദ്യാലയങ്ങളില്‍ പഠിപ്പിച്ചുവരുന്നതും സാഹിത്യകൃതികളില്‍ മുസ്ലീംഭാഷാഭേദം യഥാതഥമായി ചിത്രീകരിക്കപ്പെടുന്നതും അറബിസ്വാധീനത്തിന്റെ വര്‍ത്തമാനകാല വ്യാപ്തിക്കു നിദര്‍ശനവുമാണ്. മലയാളത്തിലേക്കുള്ള അറബിപദങ്ങളുടെ ആഗമനം പ്രധാനമായും രണ്ടുമാര്‍ഗ്ഗങ്ങളിലൂടെയായിരുന്നു; അറബിയില്‍ നിന്നു നേരിട്ടും പേര്‍ഷ്യന്‍-ഹിന്ദി ഭാഷകള്‍ വഴിയും. അത്തരം അറബിപദങ്ങളില്‍ ചിലതും അവയുടെ പ്രായോഗികാര്‍ത്ഥങ്ങളും ;

ഖിലാഫത്ത്-പ്രതിനിധിത്വം( ബ്രട്ടീഷുകാര്‍ ഈ അവകാശം അംഗീകരിക്കാതെ വന്നപ്പോഴാണ് ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത്) ജനാബ്-ശ്രീമാന്‍ , സാഹിബ്ബ് - ബഹുമാനപ്പെട്ട , ഇനാം-സമ്മാനം , കസബ,കസ്ബ-പ്രധാനനഗരം , അദാലത്-ന്യായാലയം , ഹര്‍ജി-അധികാരസ്ഥാനങ്ങളില്‍ നല്‍കുന്ന പരാതി , കാനൂന്‍-നിയമം , മഹസര്‍-സത്യവാങ്മൂലം, , വകാലത്-അഭിഭാഷകവൃത്തി , മരാമത്ത്-കേടുപോക്കല്‍ , വസൂല്‍-റവന്യൂ പിരിവ് , ഹലാക്- മരണം,സര്‍വ്വനാശം , ഉറുമാല്‍-തൂവാല , നിക്കാഹ്- വിവാഹം , തലാക്ക് - വിവാഹമോചനംമാമൂല്‍ - ആചാരം , സലാം- പ്രണാമം , ഇന്‍ക്വിലാബ്-സാമൂഹ്യ പരിവര്‍ത്തനം , കിശുമത്ത്- കൃത്രിമം,ലഹള , ഖലാസി-കപ്പലോട്ടക്കാരന്‍ , കസ്‌റത്-വ്യായാമം. അറബികള്‍ക്ക ആദ്യകാലങ്ങൡലെങ്കിലും കേരളവുമായുണ്ടായിരുന്നത് വ്യാപാരബന്ധമായിരുന്നു. അതുകൊണ്ടുതന്നെ അറബിയില്‍ നിന്നും ആദേശം ചെയ്യപ്പെട്ട പദങ്ങളില്‍ അധികവും വ്യാപാരപരവുമാണ്. അവയില്‍ ചിലത്; കബൂല്‍-ഇടപാട്, സമ്മതം , കറാര്‍- ഉടമ്പടി , ദല്ലാല്- തരകന്‍ , മക്കാനി- പീടിക , കശാപ്പ്- വധം , കബാബ് -പൊരിച്ച മാംസം

ഏറനാടന്‍ കലാപത്തിന്റെ ദൃശ്യകാവ്യമായ 1921-ല്‍ ഇത്തരമൊരു ഭാഷയുടെ കരുത്തുറ്റ സാന്നിധ്യമാണുള്ളത്.അതേപ്പറ്റി ചിത്രത്തിന്റെ സംവിധായകന്‍ ഐ വി ശശി പറയുന്നതിങ്ങനെയാണ്; 'മമ്മൂട്ടി മഞ്ചേരിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന ആളാണ്. ലൊക്കേഷനില്‍ വന്നിരുന്നവരില്‍ പലരോടും അദ്ദേഹത്തിന് നല്ല അടുപ്പമുണ്ടായിരുന്നു. മമ്മൂട്ടി അവരുമായൊക്കെ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും. ഉച്ചാരണത്തെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ടായിരുന്നു. പിന്നെ ഞാനും കോഴിക്കോടുകാരനാണ..്. വെസ്റ്റ്ഹില്‍.ദാമോദരന്‍ മാഷിന്റെ സ്‌ക്രിപ്റ്റ് അതേ പടി തന്നെ എടുത്താല്‍ മതിയായിരുന്നു. അതദ്ദേഹം നല്ല പോലെ വര്‍ക്കു ചെയ്തുണ്ടാക്കിയതായിരുന്നു.'

ഭാഷാവൈപുല്യം പ്രകടമാക്കുന്ന മമ്മൂട്ടിക്കഥാപാത്രങ്ങള്‍ക്കിടയില്‍ ഏറനാടിന്റെ യഥാര്‍ത്ഥശബ്ദവുമായി തലയുയര്‍ത്തി നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ അവയില്‍നിന്നെല്ലാം വിഭിന്നമായ കാഴ്ചപ്പാടോടെയാണ് കാദറിന്റെ അസ്തിത്വം നിലകൊള്ളുന്നത്. പ്രാതിനിധ്യപരമായി വന്ന് നായകനാകാന്‍ നിയോഗിക്കപ്പെട്ടവനാണ് കാദര്‍ . ബാപ്പയെ കൊന്നവരോട് പകരം വീട്ടാന്‍ വെമ്പല്‍ കൊള്ളുന്ന ദു:ഖിതനും ക്ഷുഭിതനുമായ കാദറിനെ നോക്കൂ.

കാദര്‍ : എവിടറാ ആ ചെമ്പ്രശ്ശേരി തങ്ങള്.അക്കൂട്ടത്തില്‍ പെട്ടവനല്ലേ ഇയ്യും;പറേടാ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി : കാദറേ... വേണ്ട;മാറ്

കാദര്‍: എന്നെ തടയരുത്.
കുഞ്ഞഹമ്മദ്ഹാജി : പാളയത്തിപ്പട പറ്റൂല മോനെ
കാദര്‍: അതുകൊണ്ടാണുഞാന്‍ പൊറുത്തത്.ന്റെ മുന്നിലിട്ടെന്റെ ബാപ്പാനെ തല്ലണ നോക്കിനിന്നോനാ ഞാന്‍. ആ അടി ഓരോന്നുമെന്റെ കല്‍ബിനെ കീറി മുറിച്ചപ്പോ ഞമ്മള് സഹിച്ച്് നീതിക്കും നായത്തിനുംവേണ്ടി വാദിക്കണ ആ തങ്ങള് ന്റെ ബാപ്പാനെ എന്തിന് കൊന്നെന്നെനിക്കറ്യണം. ഞാന്‍ ചോദിക്കും
കുഞ്ഞഹമ്മദ്ഹാജി : അതുചെമ്പ്രശ്ശേരി തങ്ങളോടാവരുത്.ബീരാനെക്കൊന്നതാക്കള്ള ഹമുക്ക്് അബ്ദുള്ളക്കുട്യാണ്.ഓനെത്തിരയാഞ്ഞമ്മളാളെ വിട്ടിട്ടുണ്ട്.
കാദര്‍: വേണ്ട;ഇക്കാര്യത്തി ഞമ്മളുതനിച്ചുപോവും.
കുഞ്ഞഹമ്മദ്ഹാജി : അതു ഞമ്മടെ സമ്മതത്തോടാവൂല്ല.
കാദര്‍: അതേ
കുഞ്ഞഹമ്മദ്ഹാജി : അന്റെ ചേലുക്ക് ഒടപ്പിറപ്പുകളുടെ ചോര കാണുമ്പോ ഇവര് ഓരോര്ത്തരും സ്വന്തം നെലക്ക് പകരം വീട്ടാന്‍ തൊടങ്ങ്യാല്. ഈ കാട്ടിന്റെ നടുക്ക് ഒറ്റക്കലഞ്ഞുതിര്യാനാവും ഞമ്മടെ വിധിഅതു കാണാനാ നിങ്ങക്കുമോഹമെങ്കി പോയിന്‍...പോയിനെടാ എല്ലാം.

ചരിത്രസത്യമെന്ന ജഡിലപരിമിതിയില്‍ കുരുങ്ങാതെ 1921 ആര്‍ജ്ജിച്ച ജീവചൈതന്യത്തിനുപിന്നില്‍ മമ്മൂട്ടിയുടെ താരസാന്നിധ്യവും ഒരു ഘടകമാണ്. 2004- ല്‍ പുറത്തിറങ്ങിയ ബസ്‌കണ്ടക്ടറിലെ കുഞ്ഞാക്കയെപ്പോലെ അടിമുടി ഏറനാടന്‍തുടിപ്പുകളുള്ള പല കഥാപാത്രങ്ങളെയും ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും വികാര വിചാരങ്ങള്‍കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും മാപ്പിളലഹളയെന്ന ചരിത്രസത്യത്തിന്റെ താക്കോല്‍പ്പഴുതാകാന്‍ കാദറെന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടിക്കു കഴിഞ്ഞു. ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും 1921 ല്‍ രാധാവര്‍മ്മയായി വേഷമിടുകയും ചെയ്ത സീമയുടെ അഭിപ്രായം ഇതാണ്; 'ഭാഷയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റേത് അസാധാരണമായ കഴിവാണ്. തീര്‍ച്ചയായും ആ കഥാപാത്രത്തെ അദ്ദേഹം ഉള്‍ക്കൊള്ളുകയായിരുന്നു. ആ സിനിമയില്‍ ഞങ്ങള്‍ തമ്മിലുള്ള കോംബിനേഷന്‍ സീനുകള്‍ അങ്ങനെയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഒരൊറ്റ ഫാമിലി പോലെയായിരുന്നു അന്നത്തെ സെറ്റ്. ഭാഷയുടെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും മറ്റുള്ള അഭിനേതാക്കള്‍ക്കും മമ്മൂക്കയുടെ സഹായം ലഭിച്ചിട്ടുണ്ട്. 'ഇത്രയും കാലം' എന്ന ഒരു സിനിമയിലെ ഒരു സംഭവം ഞാനോര്‍ത്തുപോകുകയാണ്.

മമ്മൂക്കയോടൊപ്പമുള്ള ഒരു സീനിലഭിനയിക്കുകയാണ്. ഞാനെത്ര ശ്രമിച്ചിട്ടും എനിക്കു വേണ്ട രീതിയില്‍ അഭിനയിക്കാന്‍ കഴിയുന്നില്ല ഒരു ടേക്കായി രണ്ടു ടേക്കായി... ഒടുവില്‍ പതിനൊന്നാമത്തെ ടേക്കിലാണത് ശരിയാവുന്നത് . അതുവരെ എന്റെ മുന്നില്‍ നിന്ന് മമ്മൂക്ക അഭിനയിച്ചുകൊണ്ടേ ഇരുന്നു; എന്റെ അഭിനയം ശരിയാവാന്‍ വേണ്ടി. ഒടുവില്‍ അസ്സലായിട്ട് അഭിനയിക്കാനായപ്പോള്‍ എല്ലാവരും എനിക്ക് ക്ലാപ്പു തന്നു. ഞാന്‍ പറഞ്ഞു ഈ ക്ലാപ്പ് എനിക്കല്ല വേണ്ടത്; മമ്മൂക്കക്കാണെന്ന്.' കലാപരമായും തൊഴില്‍പരമായും പുലര്‍ത്തുന്ന ഇത്തരം ടീംസ്പിരിറ്റ് കൂടിയാണ് മമ്മൂട്ടി എന്ന നടനെ മറ്റു ചിത്രങ്ങളിലെന്നപോലെ 1921 ലും പ്രാദേശികഭാഷാഭേദത്തിന്റെ പ്രചാരകനാകാന്‍ സഹായിച്ചത്. 


കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

2 comments:

  1. ഏറനാടന്‍ ഭാഷാശൈലിയെ വിശദമായി പഠിച്ച് തയ്യാറാക്കിയ പോലെ. നല്ല ലേഖനം. ഭാവുകങ്ങള്‍ നേരുന്നു.

    ReplyDelete
  2. അയ്യോ.. ഇതു ഞാന്‍ എഴുതിയ ലേഖനം അല്ല... മാതൃഭൂമിയില്‍ മനോജ് ഭാരതി എഴുതി വരുന്ന ലേഖനമാണ്... ലിങ്ക് ഞാന്‍ പോസ്റ്റിന്റെ അവസാനം ചേര്‍ത്തിട്ടുണ്ട്.... നന്ദി..

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.