Saturday, August 1, 2009

ഈ പട്ടണത്തില്‍ ഭൂതം (Ee Pattanathil Bhootham)


ജോണി ആന്‍‌റ്റണിയും മമ്മൂട്ടിയും തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിനു ശേഷം ഒരുമിക്കുന്ന ചിത്രമാണ് ഈ പട്ടണത്തില്‍ ഭൂതം. സൂപ്പര്‍ ഹിറ്റ്‌ തിരക്കഥാ രചയിതാക്കളായ സിബി കെ. തോമസ് - ഉദയകൃഷ്ണ കൂട്ടുകെട്ടിന്‍‌റ്റേതാണ് കഥയും തിരക്കഥയും. കുട്ടികള്‍ക്കായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്ന്‌ സംവിധായകന്‍ അവകാശപ്പെടുന്ന ഈ ചിത്രം ഒരു ഫാന്‍‌റ്റസി ചിത്രം കൂടിയാണ്‌‍.

ഭൂതം മന്ത്രവാദിയുടെ കയ്യില്‍ നിന്നും രക്ഷപ്പെടുന്നതും, അതു ഒരു പറ്റം കുട്ടികളൂടെ കൂടെ സര്‍ക്കസ്‌ കൂടാരത്തില്‍ ഒത്തു ചേരുന്നതും, പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ്‌ കഥാതന്തു. ഇതില്‍ കൂടുതല്‍ കഥ പറയണമെങ്കില്‍ സിനിമ മുഴുവനായി പറയണം എന്നുള്ളതിനാല്‍ അതിനു ഞാന്‍ മുതിരുന്നില്ല. മലയാളത്തില്‍ ഇതിനു മുന്നേ ഇറങ്ങിയ ഫാന്‍‌റ്റസി ചിത്രങ്ങളെ പൊലെ തന്നെയാണ്‌ ഇതിന്‍‌റ്റേയും കഥ. മന്ത്രവാദി + ഭൂതവും കുടവും + കുട്ടികള്‍ + നിധി + ശുഭപര്യവസായി എന്ന ഫോര്‍മുല തന്നെയാണ്‌ ഈ ചിത്രത്തിനും ഉള്ളത്‌. ഒരു സര്‍ക്കസ്‌ കൂടാരത്തിനെ ആസ്പദമാക്കിയാണ്‌ കഥ രൂപപ്പെടുത്തിയിരിക്കുന്നത്‌. ഒരു പക്ഷേ ഈ ചിത്രം കാണുമ്പോള്‍ ഉത്തരം കിട്ടാതത വളരെയധികം ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ കടന്നു വരുന്നുവെങ്കില്‍, കണ്ണടച്ച്‌, "ഇതു കുട്ടികളുടെ സിനിമയാണ്‌, കഥയില്‍ ചോദ്യമില്ല" എന്ന്‌ മൂന്നു തവണ സ്വയം പറയുക. എന്നിട്ട്‌ സിനിമ മുഴുവന്‍ കാണുക... എന്നാലും ഒരു പരിധി വരെ നര്‍മ്മത്തില്‍ ചാലിച്ച്‌ കഥ പറഞ്ഞു പോകുവാന്‍ തിരക്കഥാകൃത്തുക്കള്‍ ശ്രമിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ മടുപ്പു തോന്നാതെ ചിത്രം കണ്ടു തീര്‍ക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയും.

മമ്മൂട്ടി ഇരട്ട വേഷങ്ങളിലാണ്‌ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. ഭൂതമായും, ബൈക്ക്‌ ജമ്പര്‍ ജിമ്മിയായും. മമ്മൂട്ടിയുടെ പ്രതിഭയുടെ ഒരംശം പോലും ചൂഷണം ചെയ്യാന്‍ കഴിയാത്ത കഥാപാത്രമാണ്‌ രണ്ടും. ഇന്നസെന്‍‌റ്റും സലീം കുമാറും രാജന്‍ പി.ദേവുമൊക്കെ ഈ സിനിമയില്‍ വെറുതെ കറങ്ങി നടക്കുന്ന കഥാപാത്രങ്ങളായി മാറി. കാവ്യ മാധവന്‍ ആദ്യമായും അവസാനമായും മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച ചിത്രവും കൂടിയാണിത്‌, പക്ഷേ എത്ര ആലോചിച്ചിട്ടും ഈ കഥാപാത്രത്തിന്റെ ആവശ്യകത എന്തായിരുന്നു എന്ന്‌ മനസ്സിലായില്ല. ഹാസ്യ രംഗങ്ങളില്‍ സുരാജ്‌ മികച്ചു നിന്നപ്പോള്‍, ഉണ്ടപക്രു നല്ല പിന്തുണയാണ്‌ നല്‍കിയത്‌. അണ്ണന്‍ തമ്പി എന്ന ചിത്രത്തിലെ എസ്‌.ഐ റോളിന്റെ തുടര്‍ച്ചയാണെന്ന്‌ തോന്നുന്നു സലീം കുമാര്‍ ചെയ്തത്‌. കഥയില്‍ കുറെ കഥാപാത്രങ്ങള്‍ എന്നതിലുപരി, കഥാപാത്രങ്ങള്‍ക്ക്‌ വേണ്ടത്ര ആഴമില്ല.

കുട്ടികള്‍ക്കിഷ്ടപ്പെടുന്ന രീതിയിലാണ്‌ ജോണി ആന്‍‌റ്റണി ചിത്രത്തെ ഒരുക്കിയിരിക്കുന്നത്‌. നര്‍മ്മ രംഗങ്ങളിലൂടെ കഥ പറയുവാന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നു. പിന്നെ ഭൂതവും കുട്ടികളുമായുള്ള ബന്ധം നന്നായി ചിത്രീകരിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍ മമ്മൂട്ടി എന്ന നടനെ അല്‍പം പോലും ഉപയോഗിക്കാന്‍ സംവിധായകന്‌ കഴിഞ്ഞിട്ടില്ല. ലളിതമായ കഥാതന്തുവില്‍, വഴിപോക്കരെ പോലെ വരുന്ന കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂ... ഇന്നസെന്‍‌റ്റിനേയോ കാവ്യമാധവനെയോ കേന്ദ്രഭാഗത്ത്‌ കൊണ്ടുവരാന്‍ പോലും സംവിധായകന്‍ ശ്രമിച്ചിട്ടില്ല എന്നത്‌ പ്രധാന ന്യൂനതയായി പറയാം. ഇങ്ങനെയൊക്കെയായാലും രണ്ടര മണിക്കൂര്‍ നേരം കുട്ടികളെ തീയേറ്ററില്‍ പിടിച്ചിരുത്താന്‍ അദ്ദേഹത്തിന്‌ കഴിയുന്നു എന്നത്‌ വിജയമായി അദ്ദേഹത്തിന്‌ അവകാശപ്പെടാം.

ഒരു ഫാന്‍‌റ്റസി ചിത്രമെന്ന നിലയില്‍ നല്ല ഇഫക്ടുകള്‍ ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്‌. പലപ്പോഴും മലയാള ചിത്രങ്ങളില്‍ ഗ്രാഫിക്സ്‌ ഉപയോക്കുമ്പോള്‍ അരോചകമായി തോന്നിയിരുന്നു. ഈ ചിത്രത്തില്‍ അത്‌ അല്പം ഭേദമായി തോന്നുന്നു. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ബോധപൂര്‍വ്വമായൊരു ശ്രമം ഈ ചിത്രത്തിന്റെ ഇഫക്ടുകള്‍ ചെയ്ത ദുര്‍ഗ്ഗാപ്രസാദിന്‍‌റ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്‌ എന്നു തോന്നുന്നു. അതേ സമയം, ഛായാഗ്രഹണം നിലവരത്തിലേക്ക്‌ ഉയര്‍ന്നില്ല. രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിങ്‌ മികച്ച നിലവാരം പുലര്‍ത്തി. മനു ജഗത്തിന്‍‌റ്റെ കലാസംവിധാനം ശരാശരിയിലൊതുങ്ങി എന്നു പറയാം. മാഫിയ ശശിയാണ്‌ സംഘട്ടന രംഗങ്ങള്‍ ചെയ്തിരിക്കുന്നത്‌. ചില ആക്ഷന്‍ സീക്വന്‍സുകള്‍ കണ്ടപ്പോള്‍, പ്രത്യേകിച്ച്‌ ബൈക്ക്‌, കുതിര സവാരി ഷോട്ടുകള്‍, മമ്മൂട്ടിയെന്താ രജനീകാന്തിനു പഠിക്കുവാണോ എന്നു തോന്നുപ്പോകും. അതില്‍ തന്നെ, കയറു കെട്ടിയാണ്‌ ഇത്‌ ചെയ്തിരിക്കുന്നത്‌ എന്ന്‌ വ്യക്തമായി പ്രേക്ഷകന്‌ തിരിച്ചറിയാന്‍ കഴിയുന്നത്‌ കല്ലുകടിയായി മാറി.

ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ ഷാന്‍ റഹ്മാനാണ്‌. ഗിരീഷ്‌ പുത്തഞ്ചേരിയാണ്‌ ഗാന രചന. "മാമരങ്ങളേ....", "അടിപൊളീ ഭൂതം.." എന്നീ ഗാനങ്ങള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളവയാണ്‌.... അതില്‍ മാമരങ്ങളേ എന്ന ഗാനം മനോഹരമായി ചിത്രീകരിച്ചിട്ടുമുണ്ട്‌. എന്നാല്‍ അടിപൊളി ഭൂതം എന്ന ഗാനം കുട്ടികളെ മാത്രമേ രസിപ്പിക്കൂ.. അതു മാത്രമല്ല, ഇതൊരു തിരുകി കയറ്റലായി തോന്നുകയും ചെയ്യും. മമ്മൂട്ടി നൃത്ത രംഗങ്ങളില്‍ കുറച്ചു കൂടി മെച്ചപ്പെട്ടിട്ടുണ്ട്‌. അതിന്റെ ക്രെഡിറ്റ്‌ കൂള്‍ ജയന്തിന്‌ തന്നെ നല്‍കാം. മമ്മൂട്ടിക്കായി ചെയ്യാന്‍ പറ്റുന്ന നൃത്തച്ചുവടുകളുണ്ടാക്കാന്‍ നന്നേ കഷ്ടപ്പെട്ടിരിക്കും. "ചാം ചക്ക " ഗാനം വൃത്തികേടായിട്ടില്ല എന്നു പറയാം. രാജാമണിയുടെ പശ്ചാത്തല സംഗീതം പൊതുവേ നല്ലതാണെങ്കിലും, പല രംഗങ്ങളിലും അതൊരു അഭംഗിയായി തോന്നി.

+
- വളരെക്കാലത്തിനു ശേഷം കുട്ടികള്‍ക്കയി ഒരു ചിത്രം
- നല്ല ഗ്രാഫിക്സ്‌
- ഷാന്‍ റഹ്മാന്‍ എന്ന സംഗീത സംവിധായകന്‍
- സുരാജിന്റെ പ്രകടനം

-
- സ്ഥിരം ഫോര്‍മുല
- ദുര്‍ബലമായ കഥാതന്തുവും
- കഥാപാത്രങ്ങളുടെ ആഴമില്ലായ്മ.

മമ്മൂട്ടി ഭൂതമാകുന്നു എന്നതൊഴിച്ച്‌, ഒരു പുതുമയും ഈ ചിത്രത്തില്‍ അവകാശപ്പെടാനില്ല. നമ്മള്‍ കാലാകാലങ്ങളായി കണ്ടു വന്ന ഭൂത ചിത്രങ്ങളുടെ ഫോര്‍മുല തന്നെ ഇവിടേയും, പക്ഷേ ഒരു പുതിയ കുപ്പിയിലാണെന്നു മാത്രം. കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രം, ഒരു പക്ഷേ അവരുടെ രക്ഷിതാക്കള്‍ക്ക്‌ ദഹിക്കാതെ പോയേക്കാം. അമിത പ്രതീക്ഷകളില്ലാതെ തീയേറ്ററില്‍ പോയാല്‍ സമാധാനമായി പടം കണ്ടിറങ്ങിപ്പോരാം. എന്തായാലും ലവ്‌ ഇന്‍ സിംഗപ്പൂര്‍ പോലെയൊരു ദുരന്തമായി ഇതു മാറില്ല എന്ന്‌ ഉറപ്പിക്കാം. കുട്ടികളെ ലക്‌ഷ്യമാക്കി ഇറക്കിയ ഈ ചിത്രം അവധിക്കാലത്ത്‌ റിലീസ്‌ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു എന്നു തോന്നി. ഈ മഴക്കാലത്ത്‌ ഇതൊരു വന്‍ റിസ്കാണ്‌....


ഈ ലേഖനം പാഥേയത്തില്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.