Tuesday, November 2, 2010

മമ്മൂട്ടി: ഭാഷയും ദേശവും : കുഞ്ഞച്ചന്റെ വാമൊഴിവഴക്കങ്ങള്‍ (ഭാഗം മൂന്ന്)

കോട്ടയം നഗരമധ്യത്തില്‍ ഒരു കോമ്പസ് കുത്തിനിര്‍ത്തി പത്തുപതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു വൃത്തം വരക്കുന്നുവെന്നിരിക്കട്ടെ ആ വൃത്തത്തിനുള്ളില്‍ അതിന്റേതായ ഒരു തനത് ഭാഷയുണ്ട്. ചങ്ങനാശ്ശേരി പരിസരവും ഏറ്റുമാനൂരും കുമരകവുമെല്ലാം ഉള്‍പ്പെടുന്ന പ്രദേശത്തിന്റേതായ ഒരു ഭാഷ. ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ മുസ്ലീമെന്നോ വിവേചനമില്ലാതെ, ഏതാണ്ടെല്ലാ വിഭാഗം ആളുകള്‍ക്കിടയിലും വ്യവഹാരത്തിലുള്ള സമാനഭാഷ. ആഹാരരീതിയില്‍ പോലും ഏറെയൊന്നും വൈജാത്യങ്ങളില്ലാത്ത ഈ ഏകീകൃതസമൂഹത്തിന്റെ ഭാഷ മാത്രമായിരുന്നില്ല കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമക്കു വേണ്ടി നിശ്ചയിച്ചത്. കറകളഞ്ഞ കോട്ടയം ഭാഷ സംസാരിക്കുന്ന ചില കഥാപാത്രങ്ങള്‍ക്കിടയില്‍ നായകന്റെ പേരിന് വിശേഷണമായി കോട്ടയം എന്ന സ്ഥലനാമം കൂടി ചേര്‍ക്കുമ്പോള്‍ ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഒരു പക്ഷേ വിപണിയിലധിഷ്ഠിതമായ കാഴ്ചപ്പാടും ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ പല ദേശങ്ങളും ചുറ്റിത്തിരിഞ്ഞ് ഒടുവില്‍ ജയിലിലും എത്തിപ്പെട്ട കുഞ്ഞച്ചന്റെ ഏറിയും കുറഞ്ഞുമിരിക്കുന്ന മധ്യതിരുവിതാംകൂറിലെ സമ്മിശ്രഭാഷയുടെ ആദേശത്തിന് കോട്ടയം എന്ന നാമവിശേഷണം ശക്തമായ അച്ചുതണ്ടൊരുക്കുകയായിരുന്നു എന്നു വേണം കരുതാന്‍.

മീനച്ചില്‍, മണിമല,മൂവാറ്റുപുഴ എന്നീ നദികള്‍ ഒഴുകുന്ന മലയോരമേഖലകള്‍ കൊണ്ട് സമ്പന്നമായ ഒരു ജില്ലയിലെ കാര്‍ഷികവൃത്തിക്കുമേല്‍ക്കൈയുള്ള ജനതയുടെ നാട്ടുഭാഷ അതേപടി പകര്‍ത്തുന്ന കഥാപാത്രങ്ങള്‍ കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തില്‍ നിരവധിയുണ്ട്. ഏലിയാമ്മച്ചേടത്തിയും,മിഖായേലും,കോരയുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. നാണ്യവിളകളുടെ നാട്ടിലെ ഒരു ശരാശരി റബ്ബര്‍ അച്ചായന്റെ സംഭാഷണപ്രകൃതം നമുക്കുവരില്‍ നിഷ്പ്രയാസം ആരോപിക്കാം. മകള്‍ക്കു കല്യാണാലോചനയുമായെത്തിയ ചെറുക്കനെ കളിയാക്കി പിന്തിരിപ്പിച്ച കുഞ്ഞച്ചനോടുള്ള ഏലിയാമ്മയുടെ പരിഭവവും ശകാരവും തന്നെ ഉദാഹരണം. 'എനിക്കാ കോട്ടയം കൊജ്ഞാണനോട് രണ്ട് വര്‍ത്താനം ചോദിക്കാതെന്റെ നാക്കിന്റെ ചൊറിച്ചില്‍ മാറത്തില്ല... കുഞ്ഞച്ചോ അവിടെ നിന്നേ;അല്ലാ നീയിതെന്നാ കാട്ടായമാ കുഞ്ഞച്ചാ നീ കാണിച്ചത് ?'
ഇത്തരം തനി കോട്ടയം ഭാഷ മാത്രം പറഞ്ഞുതീര്‍ക്കുന്നതല്ല കുഞ്ഞച്ചന്റെ വാമൊഴിപ്പെരുമ .സംഘത്തിലും നസ്രാണിയിലും മറ്റും മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും കുഞ്ഞച്ചന്‍ വിഭിന്നനാകുന്നതിന്റെ ഒരു കാരണവും ഇതുതന്നെയാണ്. വ്യവഹരിക്കുന്ന ചെറുഭൂപ്രകൃതിയുടെ അതിരുകള്‍ക്കുള്ളില്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങള്‍ സ്വത്വം നിലനിര്‍ത്തുമ്പോള്‍ കോട്ടയം കുഞ്ഞച്ചന്റെ വാമൊഴിവഴക്കത്തിന്റെ ഭൂമിക കുറേക്കൂടി വിപുലപ്പെട്ടിരിക്കുന്നു. നീളന്‍ ജുബ്ബയുമിട്ട് വേഷ്ടിയുടെ കോന്തലുമുയര്‍ത്തിയുള്ള ആ നില്‍പ്പില്‍പ്പോലും ഒരു പത്തനംതിട്ട-തിരുവല്ലക്കാരനെക്കൂടി ആരോപിക്കാന്‍ കഴിയും

ആകാരപരമായി കോട്ടയം എന്ന 'ഠ' വട്ടത്തിനപ്പുറത്തേക്ക് നായകകഥാപാത്രം നേടിയ സ്വീകാര്യത ഭാഷയുടെ കാര്യത്തിലും ശരിയെന്നു കാണാന്‍ ചിത്രത്തില്‍ കുഞ്ഞച്ചനായെത്തുന്ന മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ മാത്രം മതി. വ്യത്യസ്തമായ അഭിനയ-ഭാഷണശൈലിക്ക് മമ്മൂട്ടി തുടക്കമിടുന്നത് ഈ സംഭാഷണശകലങ്ങളിലൂടെയാണ്.

കുഞ്ഞച്ചന്‍ : എടോ... കഴിഞ്ഞ കൊല്ലം ക്രിസ്മസിന് ഞാന്‍ പരോളി വന്നപ്പോ താനെന്നാ പറഞ്ഞെ. അന്നും ചന്ത കൊച്ചിക്കു പോയിട്ടൊല്ലോടോ. അന്ന് നാഷണല്‍ ഹൈവേയുല്ലോടോ.അന്നു താനെന്നാ പറഞ്ഞേ.നിന്നെയെറങ്ങിയിങ്ങോട്ടു കെട്ടിയെടറാ;നെനക്കു വര്‍ക്കുഷാപ്പല്ല വണ്ടിക്കമ്പനി തൊടങ്ങാനുള്ള കാശുതരാമെന്ന്.തനിക്കുവേണ്ടിയല്ലിയോടോ ഞാനവനെ കുത്തിമലത്തിയത്.
മുതലാളി : കൊല്ലാനൊന്നും പറഞ്ഞില്ലല്ലോ.ഒരെണ്ണം കൊടുക്കാനല്ലേ പറഞ്ഞൊള്ളൂ.
കുഞ്ഞച്ചന്‍ : അതുശരി...അടിപിടിയാവുമ്പോ അടി ചെലപ്പോ കുത്തിലെത്തിയെന്നു വരും. കുത്തുകൊണ്ടവന്‍ ചെലപ്പോ ചത്തെന്നും വരും.
മുതലാളി : നിന്റെ കേസിന് ഞാന്‍ രൂപ ഒന്നും രണ്ടുമല്ലല്ലോ ചെലവാക്കിയത്. അതൊന്നും കുഞ്ഞച്ചന്‍ മറന്നിട്ടില്ലല്ലോ.
കുഞ്ഞച്ചന്‍ : ഓ ഇയാളങ്ങൊലത്തിച്ചെലവാക്കി എന്നെയങ്ങ് രച്ചപ്പെടുത്തി. കൊല്ലമഞ്ചെട്ട് അതിനകത്തു കെടന്നിട്ടാടോ ഞാന്‍ വരുന്നത്.
ഈ സംഭാഷണം വിശദമായി പരിശോധിച്ചാല്‍ അതില്‍ കോട്ടയത്തിന്റെയും സമീപപ്രദേശങ്ങളുടെയും മധ്യതിരുവിതാംകൂറിലെ തന്നെ മറ്റു പ്രദേശങ്ങളുടെയും ഭാഷണവൈവിധ്യത്തിന്റെ സാന്നിധ്യം പ്രകടമാണ്.

കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ പ്ലോട്ടൊരുങ്ങിയത് ജനപ്രിയനോവലിസ്റ്റ് മുട്ടത്തു വര്‍ക്കിയുടെ വേലി എന്ന നോവലിനെ ആധാരമാക്കിയായിരുന്നു. വേലിയില്‍ നിന്നും ചില അംശങ്ങള്‍ സ്വീകരിച്ചപ്പോള്‍ തന്നെ അതില്‍ വില്ലനായ കുഞ്ഞച്ചനെ സിനിമയില്‍ നായകസ്ഥാനത്തേക്ക് അവരോധിച്ചു. നൂറു ശതമാനം വാണിജ്യപ്രധാനമായ സിനിമയില്‍ വ്യവസ്ഥാപിതനായകനു നിരക്കാത്ത റിയലിസ്റ്റിക് സമീപനവും സ്വീകരിച്ചു. കുഞ്ഞച്ചനടക്കം കഥാപാത്രങ്ങളെ അച്ചായന്‍ഭാഷ സംസാരിപ്പിക്കുന്നതായിരുന്നു മുട്ടത്തു വര്‍ക്കിയുടെ നോവല്‍.


സാഹിത്യ രചനയില്‍ ചന്തുമേനോനും മറ്റും അനുവര്‍ത്തിച്ച പ്രാദേശികഭാഷാവഴക്കം ഒരിടവേളക്കു ശേഷം തിരിച്ചുപിടിച്ച മുട്ടത്തു വര്‍ക്കികൃതികളുടെ മണവും ഗുണവും തന്നെയായിരുന്നു വേലിയിലും പ്രകടമായത്. പാടാത്ത പൈങ്കിളിയിലൂടെ വാമൊഴിവഴക്കത്തോടടുത്തുനില്‍ക്കുന്ന ഒരു സാഹിത്യശൈലിക്ക് തുടക്കമിട്ട അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മയിലാടും കുന്ന് എന്ന നോവലിലെ ചെറിയൊരുസന്ദര്‍ഭം തന്നെയെടുക്കാം:
'ജോയിച്ചന്‍ പോയോ ഏല്യേ?'
ബോധം തിരിച്ചെത്തിയപ്പോള്‍ കൊച്ചുമറിയത്തിന്റെ ചുണ്ടുകള്‍ അനങ്ങി.
'അവന്‍ പോയി ചേടത്തീ.' ഏലി സാന്ത്വനപ്പെടുത്തി.
'അവന്‍ എവിടെ നിന്നെങ്കിലും ലിസാമ്മയെ കൂട്ടിക്കൊണ്ട് വരും .ചേടത്തി അതോര്‍ത്തു ദു;ഖിക്ക. ദൈവം അവള്‍ക്കൊന്നും വരുത്തത്തില്ല.'
'എങ്കിലും ന്റേലീ ഞാനെങ്ങനെ സഹിക്കുമെടീ?'
കൊച്ചുമറിയം ഓര്‍ത്തോര്‍ത്തു പറഞ്ഞു.
'എങ്ങനെ സഹിക്കും; എന്റെ പെറ്റ വയറെരിയുന്നല്ലോടീ...ഏല്യേ,എന്റേലീ'
ഏലിയുടെ തോളത്തു മുഖം അടുപ്പിച്ചു കൊണ്ട് കൊച്ചുമറിയം പിന്നെയും ഏങ്ങിയേങ്ങിക്കരയുകയാണ്
'ഇനി ഞാനെന്തിനാടീ ജീവിച്ചിരിക്കുന്നെ?'
'ചേടത്തി ചുമ്മാ വല്ലതുമൊക്കെ പറയാതെ '
കൊച്ചുമറിയത്തിന്റെ പതറിക്കിടന്ന തലമുടി ഒതുക്കിക്കൊണ്ട് ഏലി പറഞ്ഞു.
' ദൈവം തരുന്ന സങ്കടോം ദുരിതോമൊക്കെ രണ്ടു കയ്യും നീട്ടിമേടിക്കാണ്ടൊക്കുമോ.ചേടത്തീ നമ്മളെക്കൊണ്ടുതന്നെ വല്ലോം സാധിക്കുമോ.?'
ഇത് കോട്ടയത്തും പാലയിലും മറ്റുമുമുള്ള നസ്രാണി ഭാഷയുടെ കൃത്യമായ മാതൃകയാണ്. മധ്യകേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വാമൊഴിവഴക്കങ്ങള്‍ വര്‍ക്കി സ്വീകരിച്ചതുപോലെ തന്നെ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയിലേക്കും ആവിഷ്‌കരിക്കുകയായിരുന്നു.

മുതിര്‍ന്നവരെ സിറിയന്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ അല്ലെങ്കില്‍ നസ്രാണികള്‍ക്കിടയില്‍ പൊതുവെ സംബോധന ചെയ്യുന്നത് 'അച്ചായന്‍' എന്നാണ്. കോട്ടയം,പത്തനംതിട്ട,ഇടുക്കി എന്നീ ജില്ലകളിലെല്ലാം നസ്രാണികള്‍ക്കിടയില്‍ ഇതു തന്നെയാണ് പ്രചാരത്തിലുള്ളത്. അതേ സമയം ഇതിനുള്ള അപവാദങ്ങള്‍ ചുരുക്കം ചിലയിടങ്ങളില്‍ പ്രാദേശികമായി കെണ്ടത്താം. കോട്ടയം ചുറ്റുവട്ടത്തില്‍ (വേളൂര്‍,കുമരകം പോലെയുള്ള സ്ഥലങ്ങള്‍ ഉദാഹരണം) 'അച്ചായന്‍' സംബോധനപോലെ തന്നെ ക്രിസ്ത്യാനികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരത്തിലുള്ള 'ചേട്ടന്‍' എന്ന പദം പരിശോധിക്കാം.ഏലിയാമ്മച്ചേടത്തിയുടെ പെണ്‍മക്കള്‍ രണ്ടുപേരും കുഞ്ഞച്ചനെ 'ചേട്ട'നെന്ന് സംബോധനചെയ്യുമ്പോള്‍ തനി കോട്ടയത്തുകാര്‍ ആയിമാറുന്നു. അതേസമയം മിഖായേലിനെ 'ചേട്ടാ' എന്നു വിളിച്ചുകൊണ്ട് കോട്ടയത്തുകാരനാകാനും 'എന്തോന്നാ' തുടങ്ങിയ പ്രയോഗങ്ങളിലൂടെ അച്ചായന്‍നാടിന്റെ അതിരുകള്‍ക്കൊപ്പം മധ്യതിരുവിതാംകൂറിന്റെ ശബ്ദമാകാനും കുഞ്ഞച്ചന് കഴിയുന്നു.
ജന്മം കൊണ്ട് കോട്ടയത്തുകാരനായ മമ്മൂട്ടിയുടെ അനായാസമായ ഭാഷാപ്രയോഗനൈപുണ്യവും കൂടിച്ചേര്‍ന്നതോടെ കോട്ടയം കുഞ്ഞച്ചന്‍ ജനങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രമായി.മിഖായേലിന്റെ വീട്ടില്‍ രാത്രിയില്‍ മദ്യപിച്ചെത്തി കോപവും താപവും അവമാനവും സഹിക്കാതെ വെല്ലുവിളി നടത്തുന്ന കോട്ടയം കുഞ്ഞച്ചന്റെ വാക്കുകള്‍ തന്നെ നോക്കൂ.

'എറങ്ങിവാടാ കോരക്കഴുവെറടാമോനേ. എടാ പാപ്പീ... അപ്പീ...മാത്താ...പോത്താ...എവിടറാ.നിന്റെ ചേട്ടന്‍ ചത്തോടാ.ഏറക്കിവിടറാ അവനെ.ഇന്നവന്റെ കൊടലെടുത്ത് മപ്പാസടിച്ചിട്ടുതന്നെ കാര്യം.കോട്ടയം കുഞ്ഞച്ചനെ തല്ലാന്‍ ചങ്കൊറപ്പുള്ള ഏത് ഉപ്പുകണ്ടം ചട്ടമ്പിയാടാ ഉള്ളത്.കണ്ണീ മണ്ണു വാരിയിട്ടിട്ടാണോടാ ആമ്പിള്ളേരെ തല്ലുന്നെ.ഇതെന്നാടാ പൂഴിക്കടകനടിയോ.നീയാരാടാ തച്ചോളി ഒതേനനോ പന്നക്കഴുവെറടാമോനെ.എറങ്ങി വരികേലെടാ...എറങ്ങിവരികേല...എനിക്കറിയാം;നീയൊക്കെ എട്ടും പത്തും പേരും കൂടി ഓര്‍ക്കാപ്പുറത്തുവന്നു തല്ലും.നിന്റെ വീട്ടുമുറ്റത്താടാ നിക്കുന്നെ.ധൈര്യമൊണ്ടേ ആണാണേയെറങ്ങിവാടാ കോരക്കഴുവേറീ.'
വാമൊഴി വഴക്കത്തിലും അതിന്റെ ആവിഷ്‌കരണത്തിലും തികഞ്ഞ പൂര്‍ണ്ണതയാണ് മമ്മൂട്ടി ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്. ആ കയ്യടക്കമാണ് കോട്ടയത്തും ചുറ്റുവട്ടത്തുമുള്ള ഭാഷയെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതമാക്കിയതും.

'മധ്യതിരുവിതാംകൂര്‍ എന്നു പറയുമ്പോള്‍ അതിനെന്തെങ്കിലും മാറ്റം വരുന്നത് ശരിക്കും ഓണാട്ടുകരക്ക് പോകുമ്പോഴാണ്. കായലിന് ചുറ്റുമുള്ള കരകളില്‍ ഭാഷയില്‍ വ്യത്യാസം വരും. ഓണാട്ടുകര വരെ ഇതിന്റെ വേരിയേഷന്‍സ് ആണ് .മധ്യതിരുവിതാംകൂറിലാണ് കുറച്ചുകൂടെ സ്​പഷ്ടവും സ്ഫുടവുമായ മലയാളം.പിന്നെ അവരുടെ ചില എക്‌സ്​പ്രഷന്‍സാണ്...എന്തുവാടേ എന്നൊക്കെ...അതു മാത്രമേ മാറുന്നുള്ളൂ.ഞാനിപ്പോ സാധാരണ സംസാരിക്കുന്ന ഭാഷയുടെ ഒരു ഏറ്റക്കുറച്ചിലുണ്ടല്ലോ...അതുതന്നെ .ഞാന്‍ ശരിക്കും കോട്ടയത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുകാരനാണ്.അതുകൊണ്ടുതന്നെ കോട്ടയം ഭാഷ എന്നെ സ്വാധീനിച്ചിട്ടില്ല. അതേ സമയം ആ ഭാഷ ഞാന്‍ സ്വാംശീകരിച്ചിട്ടുണ്ട്.-മമ്മൂട്ടി അഭിപ്രായപ്പെടുന്നു.

സംസാരിക്കുന്നവരുടെ സാമൂഹ്യസ്ഥിതി അനുസരിച്ച്് ഭാഷക്ക് ഉച്ചനീചത്വങ്ങള്‍ കല്‍പ്പിക്കപ്പെടുന്നത് സാധാരണമാണ്. കോട്ടയം,ചങ്ങനാശ്ശേരി,പാലാ എന്നിവിടങ്ങളിലൊക്കെ ഭാഷയില്‍ കത്തോലിക്കരുടെയും ക്‌നാനായക്കാരുടെയും ആധിപത്യമാണുള്ളത്.സാമ്പത്തികമായും അധീശത്വപരമായും മേല്‍ക്കൈയുള്ളതുകൊണ്ട് അവരുടെ ഭാഷയും ആധിപത്യം പുലര്‍ത്തുന്നുവെന്നു പറയാം.തിരുവല്ല,കോഴഞ്‌ചേരി,പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് വരുമ്പോള്‍ പ്രസ്തുതഭാഷയില്‍ പ്രകടമായ വ്യത്യാസം സംഭവിക്കുന്നു.ഹിന്ദു സംസ്‌കാരത്തോട് അതിന് കൂടുതല്‍ അടുപ്പമുണ്ട്. ഭാഷാപരമായ പങ്കുവക്കല്‍ ഇവിടെ വേണ്ടുവോളം നടക്കുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ സ്വാധീനമേഖലയിലെത്തുമ്പോഴേക്കും ഭാഷയുടെ കാര്യത്തിലുള്ള യാഥാസ്ഥിതികനില മാറുകയും അത് കൂടുതല്‍ വശഗമാകുകയും ചെയ്യുന്നു. മതം മാറിയുള്ള കല്യാണമടക്കം പൊതുധാരയിലുള്ള അവര്‍ കുറേക്കൂടി ഭാഷാപരമായ കൊണ്ടുകൊടുക്കലുകള്‍ക്ക് തയ്യാറാവുന്നു.അതേ സമയം റോമന്‍ കാത്തലിക് വിഭാഗത്തിനിടയില്‍ മതം മാറിയുള്ള വിവാഹവും മറ്റും അനുവദനീയമല്ല. അവരുടെയിടയിലാണ് 'അച്ചായന്‍ഭാഷ' പരമാവധി പ്രാദേശികസ്വഭാവം ആര്‍ജ്ജിച്ചിട്ടുള്ളതും.

സ്വന്തം കുലത്തില്‍ നിന്നല്ലാതെ ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് വിവാഹം അനുവദനീയമല്ലാത്ത ഒരു ജനതക്കിടയില്‍ കുഞ്ഞച്ചനിലെ അച്ചായന്‍ ഭാഷ വിതുമ്പുന്നതിപ്രകാരമാണ്.
കുഞ്ഞച്ചന്‍ : ഞാനൊരനാഥനും പോക്രീമായതുകൊണ്ട് എനിക്കാരും പെണ്ണു തരികേലന്നേ.ഞാനെന്നാ ചെയ്യാനാ...?'
മിഖായേല്‍ : എന്നാലും ഒരു പെണ്ണൊക്കെ വേണ്ടേ?
കുഞ്ഞച്ചന്‍ : ഓ;രണ്ടുമൂന്നു പെണ്ണുങ്ങടെ കൂടെ ഞാന്‍ പൊറുത്തതാ.ഒന്നും കൊണമില്ല.കൊറേയെണ്ണം എന്നെയിട്ടേച്ചും പോയി.ബാക്കിയൊള്ളതിനെ ഇട്ടേച്ചു ഞാനുമിങ്ങുപോന്നു.
 കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശിയായ തിരക്കഥാകൃത്ത് ഡന്നീസ് ജോസഫ് തീര്‍ത്തും പരിചിതമായ ഒരു വാമൊഴിവഴക്കത്തിനകത്ത് നിന്നുകൊണ്ടാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് സംഭാഷണം രചിച്ചത്.കോട്ടയത്തിന്റെ നാട്ടുഭാഷാവഴക്കങ്ങളുടെ മിനിയേച്ചറായ കുറുവിലങ്ങാട് ദേവമാതാ കോളജിലെ അഞ്ചുവര്‍ഷത്തെ വിദ്യാഭ്യാസവും അവിടുത്തെ ഹോസ്റ്റല്‍ ജീവിതവും രചനാഭാഷയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായിരുന്നെന്നും സംഘമെന്ന സിനിമയിലെ കുട്ടപ്പായിയെ സൃഷ്ടിച്ചതും ഭാഷാപരമായി ഇതേ പാറ്റേണില്‍ തന്നെയായിരുന്നെന്നും ഡെന്നീസ് ജോസഫ് ഓര്‍ക്കുന്നു.
'പടം തുടങ്ങുന്നതിന് മുന്‍പ് മമ്മൂട്ടി മുഴുവന്‍ സ്‌ക്രിപ്റ്റും വാങ്ങിയിരുന്നു.അതിലഭിനയിച്ച പല ആളുകളെയും കോട്ടയം ഭാഷ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. '-ഡന്നീസ് ജോസഫ് പറയുന്നു.

ലേക്ക്‌സ്,ലാറ്റക്‌സ്,ലെറ്റേഴ്‌സ് എന്നിവയുടെ ജില്ലയെന്നാണ് കോട്ടയം അറിയപ്പെടുന്നതുതന്നെ.1991ലെ സെന്‍സസ് അനുസരിച്ച്് ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ പട്ടണം കോട്ടയമാണ്. 1962 ല്‍ സാര്‍വത്രികസഭയുടെ ഇരുപതാം വത്തിക്കാന്‍ സുന്നഹദോസ് ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ കൈക്കൊണ്ട നിര്‍ണ്ണായക തീരുമാനങ്ങളിലൊന്ന്് അതത് രാജ്യങ്ങളുടെയും ദേശങ്ങളുടെയും സാംസ്‌കാരികസ്ഥിതിയുമായി സമരസപ്പെട്ട് സഭാപ്രവര്‍ത്തനവും ആരാധനാരീതിയും ക്രമീകരിക്കുക എന്നതായിരുന്നു. പൊതുആരാധനയുടെ നിര്‍ദ്ദിഷ്ടമുറകള്‍ വരെ മലയാളഭാഷയുടെ പ്രാദേശികസ്വഭാവം സ്വീകരിച്ചതങ്ങനെയാണ്.എങ്കില്‍പ്പോലും വിഭിന്നമായ എക്‌സ്​പ്രഷന്റെ, നീട്ടലിന്റെയും കുറുക്കലിന്റെയും ,പുറംചട്ട അതില്‍ അന്തര്‍ലീനമായിരുന്നു.

നിയോജകങ്ങളുടെ ഉപയോഗത്തിലാണ് ഈ പ്രാദേശിക ഭാഷാഭേദത്തിന്റെ മറ്റൊരു സവിശേഷത പ്രകടമാകുന്നത്.ബഹുമാനസൂചക നിയോജകങ്ങളായ വരൂ,തരൂ എന്നിവ സാധാരണ സംഭാഷണങ്ങളില്‍ കടന്നുവരാറില്ല. പകരം ഏകവചന നിയോജകങ്ങളാണ് ഉപയോഗിക്കുന്നത്.ഭയത്തിന് പകരം ഫയമെന്നു പറയുക.വാക്കുകള്‍ക്ക് പൊതുവെ ദീര്‍ഘം കൂടുതല്‍ ഉപയോഗിക്കുക(പ്രത്യേകിച്ചും കോട്ടയം ജില്ലയിലെ പാലയിലും മറ്റുമെത്തുമ്പോള്‍ ഭാഷയിലെ നീട്ടലുകള്‍ വര്‍ദ്ധിക്കും) 'ഓ;എന്നതാ മറിയക്കൊച്ചേ 'എന്നും മറ്റുമുള്ള ഉച്ചാരണങ്ങളും വരാറണ്ട്

പറയുന്ന ഭാഷാഭേദത്തില്‍ത്തന്നെ ചിലരെങ്കിലും എഴുതുക,പൊന്തക്കാടെന്നും കുറ്റിക്കാടെന്നുമൊക്കെപ്പറയുന്നതിന്് പകരം പൊള്ളക്കാടെന്ന തരത്തില്‍ ഒറ്റപ്പെട്ട തീര്‍ത്തും പ്രദേശികമായ വാക്കുകള്‍ക്ക് രൂപം നല്‍കുക തുടങ്ങി നിരവധി കൗതുകങ്ങളും ഈ വാമൊഴിവഴക്കത്തിന്റെ ഭാഗമാണ്. നസ്രാണി,മാപ്പിള എന്നിങ്ങനെയുള്ള സാധാരണ വിശേഷണങ്ങള്‍ കൂടാതെ താരിഫ് എന്ന പദവുമായി ബന്ധപ്പെട്ട തരകന്‍,മിലിട്ടറി ട്രെയിനിംഗിലെ പ്രാവീണ്യം മുന്‍നിര്‍ത്തി പണിക്കര്‍ തുടങ്ങിയ പ്രത്യേകപദങ്ങളും ഈ ഭാഷയുടേതായി ചൂണ്ടിക്കാട്ടാനുണ്ട്.

'കോട്ടയത്തിന്റെ കഥ പറയുന്ന സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യണമെന്നായിരുന്നു നിര്‍മ്മാതാവിന്റെ ആവശ്യം.നെയ്യാറ്റിന്‍കരക്കടുത്തുള്ള അമ്പൂരി കോട്ടയം പറിച്ചുനട്ടതു പോലെയുള്ള സ്ഥലമാണ്.സ്‌ക്രിപ്റ്റില്‍ എന്തെല്ലാമുണ്ടോ അതെല്ലാമവിടെയുണ്ട്. റബര്‍-കുരുമുളക് കൃഷി, വലിയ പള്ളി,താറിടാത്ത റോഡ്... എല്ലാം കൂടൊരു നല്ല ലുക്ക് ... ആ സ്ഥലമാണ് ഓടാങ്കര എന്ന ഗ്രാമമാക്കി മാറ്റിയെടുത്തത് .ക്രിസ്ത്യന്‍സ്ലാങ്ങും കള്‍ച്ചറും പശ്ചാത്തലമാക്കിയ ചിത്രങ്ങള്‍ പൊതുവെ ഓടാറുണ്ടായിരുന്നില്ല.കോട്ടയം,ചങ്ങനാശ്ശേരി ഏരിയ സിനിമാ ചരിത്രത്തില്‍ത്തന്നെ ക്ലിക്കായിട്ടില്ലന്നു പറയാം. ആ ചരിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍ തിരുത്തിയത്' -സംവിധായകന്‍ ടി എസ് സുരേഷ് ബാബു പറയുന്നു.
പ്രാദേശികഭാഷാവിനിമയം പരിചിതമാക്കുന്നതില്‍ കോട്ടയം കുഞ്ഞച്ചന്‍ നേടിയത് അസൂയാവഹമായ വിജയമായിരുന്നു.ചലച്ചിത്രത്തിന്റെ ജയാപജയങ്ങളെക്കുറിച്ചുള്ള മുന്‍വിധികളെയെല്ലാം അപ്രസക്തമാക്കിയതിന് പ്രധാനകാരണം മമ്മൂട്ടിയുടെ താരസാന്നിധ്യം തന്നെയാണ് .ഉറച്ച ആത്മവിശ്വാസത്തോടെ ചിത്രത്തിലോരിടത്ത് കുഞ്ഞച്ചനുയര്‍ത്തുന്ന വെല്ലുവിളിയില്ലേ;'കോട്ടയമെവിടെക്കെടക്കുന്നു ഉപ്പുകണ്ടമെവിടെക്കെടക്കുന്നു. കുഞ്ഞച്ചനോടാണോടാ കളി.'എന്നിങ്ങനെ.വാമൊഴിവഴക്കത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതിലും പുനരാവിഷ്‌കരിക്കുന്നതിലും മമ്മൂട്ടി എന്ന നടന്റെ അപ്രതിരോധ്യമായ അധീശത്വത്തെ ഈ വാക്കുകള്‍ പോലും പ്രതീകവല്‍ക്കരിക്കുന്നുണ്ട്. 

കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.