Wednesday, December 15, 2010

മാധ്യമ ധര്‍മ്മം പുലരട്ടേ (എഡിറ്റോറിയല്‍ : പാഥേയം)

അഴിമതി ഭാരതത്തെ കാര്‍ന്നു തിന്നുവാന്‍ തുടങ്ങിയിട്ടു കാലമേറെയായി. പല രാഷ്ട്രീയ പാര്‍ട്ടികളും മാറി മാറി നമ്മെ ഭരിച്ചിട്ടും, അഴിമതിക്കു മാത്രം യാതോരു കുറവും വന്നില്ല.  അധികാരമെന്നാല്‍ അഴിമതി നടത്തുവാന്‍ ജനങ്ങള്‍ നല്‍കുന്ന കൈവശാധികാ‍രമാണെന്ന്‍ ധരിച്ചു വച്ചിരിക്കുന്ന ഒരു കൂട്ടര്‍ ഭരിക്കുന്ന ഭാരതത്തിലാണ് നാമിന്ന് ജീവിക്കുന്നത്. പണ്ടൊക്കെ, സ്വന്തം കീശ വീര്‍പ്പിക്കാനായി മാത്രമായിരുന്നു അഴിമതിയുണ്ടായിരുന്നത്. എന്നാല്‍ ഭാരതത്തില്‍ കോര്‍പ്പറേറ്റുകളുടെ ഉദയത്തൊടെ അഴിമതിക്കു പുതിയ മാനം കൈവന്നിരിക്കയാണ്. അടുത്തിടെ പുറത്തു വന്ന നീരാ റാഡിയാ ടേപ്പുകള്‍ നമുക്ക് കാട്ടിത്തരുന്നത്, അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളില്‍ നടക്കുന്ന ന നിഗൂഢ ലക്ഷ്യങ്ങത്തോടെയുള്ള കരുനീക്കങ്ങളെയാണ്. ഭാരതം എക്കാലവും ബഹുമാനിച്ചു പോന്നിട്ടുള്ള ടാറ്റാ കുടുംബത്തേയും, ഇത്തരം കോര്‍പ്പറേറ്റ് കളികള്‍ക്ക് പേരു കേട്ട അംബാനി കുടുംബത്തേക്കുറിച്ചും ഈ ടേപ്പുകള്‍ പരമര്‍ശിക്കുന്നു. 2ജി സ്പെക്ട്രം ഇടപാടില്‍ നടന്നിരിക്കുന്നത് 1.76 ലക്ഷം കോടി രൂപയുടെ അഴിമതിയാണെന്നു വ്യക്തമായിരിക്കയാണ്. ഒരു പക്ഷേ ഇന്ത്യ ഇതു വരെ കണ്ട ഏറ്റവും വലിയ അഴിമതിയും ഇതു തന്നെയാണ്. അതിന്റെ ഭാഗമായി, പിന്നാമ്പുറങ്ങളില്‍ നടന്ന ചരടുവലികളിലേക്കാണ് നീരാ റാഡിയ ടേപ്പുകള്‍ വിരല്‍ ചൂണ്ടുന്നത്. ടാറ്റായുമായും, അംബാനിമാരുമായും അടുത്ത ബന്ധമുള്ള നീരാ റാഡിയ, രണ്ടാം യു.പി.എ സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണ സമയത്ത്, ഇപ്പോള്‍ അഴിമതി ആരോപണത്തില്‍ കുടുങ്ങി രാജി വച്ച എ.രാജയെ വീണ്ടും ടെലിക്കോം മന്ത്രിയാക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി നടത്തിയ ശ്രമങ്ങള്‍ ഈ ടേപ്പുകളില്‍ വ്യക്തമാണ്. ഓപ്പണ്‍ മാഗസിനും ഔട്ട് ലുക്കും പുറത്തു വിട്ട വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, കോര്‍പ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുവാനും ഈ അഴിമതി മൂടി വയ്ക്കുവാനുമാണ് ഇത്തരം ഒരു ശ്രമം നടന്നിരിക്കുന്നത് എന്നു വ്യക്തമാണ്.

ഇത്തരം അഴിമതികള്‍ പുറത്തു കൊണ്ടു വരുന്നതില്‍ നമ്മൂടെ മാധ്യമങ്ങള്‍ കാണിച്ചിട്ടുള്ള ആര്‍ജ്ജവം പ്രശംസനീയമാണ്. പക്ഷേ റാഡിയ ടേപ്പുകള്‍ പുറത്തു വരുമ്പോള്‍, നാം കാണുന്ന ദൃശ്യം, ചില മാധ്യമ പ്രവര്‍ത്തകര്‍ ആരോപണ വിധേയരായി നില്‍ക്കുന്നു എന്നാണ്. രാജ്യത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ, വീര്‍ സംഖ്വിയും ബര്‍ഗ്ഗ ദത്തുമെല്ലാം ഈ അവീശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ്. കോര്‍പ്പറേറ്റുകള്‍ക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമിടയിലെ സന്ദേശവാഹകരായി ഈ മാധ്യമ സുഹൃത്തുക്കള്‍ തരം താണു പോയി എന്നു നാം തിരിച്ചറിയുമ്പോള്‍, മാധ്യമങ്ങളുടെ വിശ്വാസ്യതയെയാണ് അതു ചോദ്യം ചെയ്യുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ഈ അധപതനം തെല്ലൊന്നുമല്ല നമ്മെ ആശങ്കപ്പെടുത്തുന്നത്. നാം കാണുകയും ശ്രവിക്കുകയും വായിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ പോലും ഒരു ഉപജാപത്തിന്റെ ബാക്കിപത്രമെന്നവണ്ണം, നമ്മെ തെറ്റിദ്ധരിപ്പിക്കാന്‍ ഉണ്ടാക്കപ്പെട്ടതാണെന്നു ജനങ്ങള്‍ തെറ്റിദ്ധരിച്ചാല്‍ അല്ലെങ്കില്‍ അങ്ങനെ വിശ്വസിച്ചാല്‍ അവരെ നമുക്കു കുറ്റം പറയാനകുമോ? തനിക്ക് ഒരു സന്ദേശവാഹകയുടെ വേഷമില്ല എന്നു ബര്‍ഗ്ഗ ദത്ത് ആവര്‍ത്തിക്കുമ്പോള്‍, അവര്‍ മുന്നോട്ടു വയ്ക്കുന്നത്, വാര്‍ത്താ ശേഖരണത്തിന്റെ ഭാഗമായാ‍ണ് അവര്‍ നീരാ റാഡിയയുമായി സംസാരിച്ചത് എന്നാണ്. റാഡിയ കരുണാനിധിയുമായും ബര്‍ഗ്ഗ കോണ്‍ഗ്രസ്സുമായുമാണ് സംസാരിച്ചിരുന്നത് എന്നത് ടേപ്പുകള്‍ വെളിപ്പെടുത്തുന്നു. ഒരു ഇടനിലക്കാരിയുടെ വേഷമാണതില്‍ അവര്‍ക്ക് എന്ന വ്യക്തവുമാണ്. ബര്‍ഗ്ഗ ഒരു ഇടനിലക്കാരി അല്ലെങ്കില്‍, നീരാ റാഡിയയെപ്പോലൊരു ലോബിയിസ്റ്റ് മന്ത്രിസഭാ രൂപീകരണത്തില്‍, അഴിമതി ആരോപിതനായ എ.രാജയെപ്പോലെ ഒരാള്‍ക്കു വേണ്ടി ശ്രമിക്കുന്നത്, എന്തു കൊണ്ട് ബര്‍ഗ്ഗ പുറം ലോകത്തെ അറിയിച്ചില്ല എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. വാര്‍ത്താ ശേഖരണത്തിനായി ആളുകളെ തിരഞ്ഞെടുത്തതിലെ പിഴവ് എന്നു പറഞ്ഞവര്‍ക്ക് കൈ കഴുകാന്‍ കഴിയില്ല, കാരണം 2ജി സ്പെക്ട്രം അഴിമതിയുടെ വിവരങ്ങള്‍ പുറത്തു വരികയും, അതു മന്ത്രിസഭയെ തന്നെ പിടിച്ച് ഉലയ്ക്കുകയും ചെയ്തിരുന്ന അവസരത്തിലും ബര്‍ഗ്ഗ നിശബ്ദയായിരുന്നു. എന്നാല്‍ റാഡിയാ ടേപ്പുകള്‍ പുറത്തു വന്നപ്പോള്‍ തനിക്കൊന്നും അറിയില്ല എന്നു പറഞ്ഞു കൈകഴുകനുള്ള ശ്രമമാണ് ദത്ത് നടത്തുന്നത്. ഇതൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, മാധ്യമ പ്രവര്‍ത്തകര്‍ പാലിക്കേണ്ട മര്യാദകളേക്കുറിച്ചും അവരുടെ ധര്‍മ്മത്തെക്കുറിച്ചുമാണ്. മാധ്യമപ്രവര്‍ത്തകര്‍  വാര്‍ത്തകള്‍ കണ്ടെത്തുന്ന ആളുകള്‍ മാത്രമായി തരം താഴുക എന്നത്, നമ്മുടെ മാധ്യമങ്ങള്‍ക്കു തന്നെ അപമാനകരമാണ്. അതിലുപരി തനിക്ക്, തന്റെ രാജ്യത്തോടും, ഇവിടുത്തെ ജനങ്ങളോളും ഒരു പ്രതിബദ്ധതയുണ്ടെന്ന് ഓരോ മാധ്യമ പ്രവര്‍ത്തകനും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ നിങ്ങളെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, അത് അവരിലേക്ക് നിങ്ങള്‍ സത്യം എത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിനെ ആധാരമാക്കി മാത്രമാണ്. കേവലമായ പണക്കൊതികൊണ്ട് അവരെ വഞ്ചിക്കുന്നവര്‍ക്ക്, എന്നും ജനവഞ്ചകരുടെ സ്ഥാനമേ അവരുടെ മനസ്സിലും ചരിത്രത്തിലുമുണ്ടാകൂ. ഈ അവസരത്തില്‍, രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി പുറത്തു കൊണ്ടുവരാന്‍ സഹായിച്ച ശ്രീ.ഗോപീകൃഷ്ണനേയും ഓപ്പണ്‍ മാഗസിന്റെ എഡിറ്ററായ ശ്രീ.മനൂ ജോസഫിനേയും പാഥേയം അഭിനന്ദിക്കുകയാണ്. ഒരു പക്ഷേ, ഭാരതത്തിലെ പേരു കേട്ട മാധ്യമ പ്രവര്‍ത്തകര്‍ വരെ, ഇവരുടെ ജനങ്ങളോടുള്ള പ്രതിബദ്ധതയും രാജ്യത്തോടുള്ള കടപ്പാടും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഇവരെപ്പൊലെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഇനിയും മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുമെന്ന് നമുക്ക് കരുതം, അവര്‍ക്കെല്ലാ ഭാവുകങ്ങളും നേരാം. അതോടൊപ്പം എല്ലാ പാഥേയം വരിക്കാര്‍ക്കും പാഥേയത്തിന്റേയും അണിയറപ്രവര്‍ത്ത്കരുടേയും ബക്രീദ്-കിസ്തുമസ് ആശംസകള്‍ നേരുന്നു....

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.