Saturday, January 8, 2011

മമ്മൂട്ടി:ഭാഷയും ദേശവും : ലൗഡ്‌സ്​പീക്കറില്‍ ഉയര്‍ന്ന ശബ്ദം ( ഭാഗം അഞ്ച്)

'ലൗഡ്‌സ്​ പീക്കറിലെ നായകന്റെ ഭാഷയെ മധ്യതിരുവിതാംകൂര്‍ ഭാഷയായി കാണാനാവില്ല. ഓണാട്ടുകര ഭാഷ അതിലില്ല. വൈക്കം, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, കുറുവിലങ്ങാട്, പാലാ ഭാഗങ്ങളിലെല്ലാമുള്ള ഭാഷാരീതിയാണത്. കുറച്ചുകൂടി ഉച്ചത്തില്‍ സംസാരിക്കുന്നു എന്നതാണ്
മലയോരഭാഷയുടെ പ്രത്യേകത. ഉറച്ചുസംസാരിക്കുന്ന രീതിയാണ് അവര്‍ ശീലിച്ചിട്ടുള്ളത്. നഗരത്തിലെ സംസാരരീതിയില്‍ നിന്ന് നാട്ടിന്‍പുറത്തേതിന് വ്യത്യാസമുണ്ട്. ആ വ്യത്യാസമാണ് ഭാഷയിലുള്ളത്. 'ലൗഡ്‌സ്​പീക്കര്‍ എന്ന സിനിമയിലെ സ്വന്തം നായകകഥാപാത്രത്തിന്റെ ഭാഷ സംബന്ധിച്ച് മമ്മൂട്ടിയുടെ ഏറ്റവും ലളിതമായ നിരീക്ഷണമാണ് ഇത്. മറ്റൊരുതരത്തില്‍ കരുതിയാല്‍ കുടിയേറി വന്ന ഭാഷയുടെ വക്താവാണ് നായകകഥാപാത്രമായ മൈക്ക് പീലിപ്പോസ്.

ഇടുക്കി പ്രധാനമായും ഒരു കുടിയേറ്റജില്ലയാണ്. പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകള്‍ പൊതുവെ തമിഴ് സ്വാധീന മേഖലകളായിരുന്നു. തൊടുപുഴ താലൂക്കിന്റെ കുറച്ചുഭാഗങ്ങള്‍ മലയാളികളുടെ ആധിപത്യത്തിലും. പലപ്പോഴായി ഈ ഭൂപ്രദേശങ്ങളെല്ലാം കുടിയേറ്റങ്ങള്‍ക്ക് വിധേയമായി. 1940 കളുടെ ആദ്യപാദത്തോടെ അത് കൂടുതല്‍ സംഘടിതവും സംരക്ഷിതവുമായി നടന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായുണ്ടായ കൊടിയ ദാരിദ്ര്യത്തിന്റെ തുടര്‍ച്ചയായിരുന്നു അത്. അധികഭക്ഷ്യോല്‍പ്പാദനം മുന്‍നിര്‍ത്തി വനഭൂമി ഉപയോഗപ്പെടുത്താന്‍ ഭരണാധികാരികള്‍ തന്നെ ജനങ്ങളെ പ്രേരിപ്പിച്ചു.

ഇക്കാലയളവില്‍ തിരുവിതാംകൂറിലും ഭക്ഷ്യക്ഷാമം ഗണ്യമായി അനുഭവപ്പെട്ടുതുടങ്ങി. വനഭൂമി പരിമിതമായ വിസ്തൃതിയിലാണെങ്കില്‍ക്കൂടി കൃഷിയോഗ്യമായ വിളഭൂമിയാക്കാന്‍ സര്‍ക്കാര്‍തന്നെ നേതൃത്വം നല്‍കി. കൃഷി ചെയ്യാനുള്ള അധികാരം മാത്രം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നല്‍കിയ കുത്തകപ്പാട്ടവുമായി ഇത്തരത്തില്‍ മലയോരമേഖലകളില്‍ കടന്നുകൂടിയവരില്‍ അധികം പേരും മധ്യതിരുവിതാംകൂറിലെ സിറിയന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ ആയിരുന്നു. പട്ടം താണുപിള്ള തിരുവിതാംകൂര്‍-കൊച്ചി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹൈറേഞ്ച് മേഖലയില്‍ കോളനിവല്‍ക്കരണപദ്ധതികളും കൊണ്ടുവന്നു. നെടുങ്കണ്ടത്തിനടുത്തുള്ള കല്ലാര്‍ പട്ടം കോളനി ഇത്തരത്തിലുള്ള സെറ്റില്‍മെന്റ് കോളനികളില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ളതാണ്.  സംസ്ഥാന പുന:സംഘടന, കൂടുതല്‍ ഭക്ഷ്യവിളകള്‍ നട്ടുവളര്‍ത്താനുള്ള പദ്ധതി എന്നിങ്ങനെ നയപരമായ തീരുമാനങ്ങളെത്തുടര്‍ന്ന് കുടിയേറിയ കത്തോലിക്കര്‍ വാസ്തവത്തില്‍ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് ശക്തവും സുസംഘടിതവുമായ വ്യവസ്ഥ തന്നെ മലയോരമേഖലയില്‍ രൂപപ്പെടുത്തിയിട്ടുണ്ട്.

വനഭൂമികയ്യേറ്റം നിയന്ത്രണാതീതമാകുകയും സാമൂഹിക-പാരിസ്ഥിതിക വിഷയമാകുകയും ചെയ്തതോടെ അനധികൃതകയ്യേറ്റക്കാരെ ഒഴിവാക്കുക എന്നതായി സര്‍ക്കാറുകള്‍ക്കു മുന്നിലെ കീറാമുട്ടി. പലപ്പോഴായി ഇതിനുവേണ്ടി നടന്ന ശ്രമങ്ങളെല്ലാം കുടിയേറ്റ മേഖലയിലെ സംഘടിതസമൂഹത്തിനു മുന്നില്‍ നിഷ്പ്രഭമായി. പിന്നീട് 1964ല്‍ കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണം കൂടി നടന്നതോടേ ഇടുക്കിയിലെ മലയോരമേഖല സിറിയന്‍ കാത്തലിക് വിഭാഗത്തിന്റെ അധീശത്വത്തിലായി എന്നുതന്നെ പറയേണ്ടിവരും.

മധ്യതിരുവിതാംകൂറിലെ പ്രത്യേകിച്ചും കോട്ടയം ഭാഗത്തെ സിറിയന്‍ കാത്തലിക് ജനത ഇടുക്കിക്കൊപ്പം മലബാറിലേക്കും കുടിയേറിയിരുന്നു. വൈജാത്യങ്ങള്‍ വളരെക്കൂടുതലുള്ള മലബാര്‍ ഭാഷയോടുചേര്‍ന്നതോടെ അവരുടെ ഭാഷാവ്യക്തിത്വത്തിനും പ്രകടമായ പരിണാമം വന്നു. അതേസമയം കോട്ടയത്തിന്റെ ഭാഗം പോലെ കിടന്നിരുന്ന ( ഇടുക്കി ജില്ല രൂപീകരിച്ചത് 1972 ലായിരുന്നെങ്കിലും അതിന്റെ ആസ്ഥാനം കോട്ടയത്തു നിന്ന് പൈനാവിലേക്ക് മാറ്റിയത് 1976ലാണ് ) ഇടുക്കിയുടെ മലയോരമേഖലയിലെ കുടിയേറ്റഭാഷ ആനുപാതികമായി കൊണ്ടുകൊടുക്കലുകള്‍ക്ക് വിധേയമായെങ്കിലും തനതുസ്വരൂപമായ കോട്ടയം നസ്രാണിഭാഷയെ ഒരളവോളം കാത്തുസൂക്ഷിക്കുക തന്നെ ചെയ്തു. പാലാ, മീനച്ചില്‍ താലൂക്കുകളിലെ ക്രൈസ്തവജനതയായിരുന്നു പ്രധാനമായും കുടിയേറ്റം നടത്തിയത്. അവരുടെ തനതായ ശൈലികളും ഭാഷാപ്രയോഗങ്ങളും വിനിമയരീതികളും ഇടുക്കിയുടെ ഭാഷയെ മൊത്തത്തില്‍ത്തന്നെ സ്വാധീനിക്കുകയും ചെയ്തു.

കാട്ടാനയോടും മലമ്പനിയോടുമൊക്കെ മല്ലടിച്ച് മണ്ണില്‍ പൊന്നു വിളയിച്ച കുടിയേറ്റജനതക്ക് പോരാട്ടത്തിന്റെതായ വീര്യമുണ്ടായിരുന്നു. ഈ വീര്യം അവരുടെ വിനിമയമാധ്യമത്തിലും പ്രകടമായിരുന്നു. ചുറ്റും ട്രഞ്ച് കുഴിച്ച് അതിനു നടുവില്‍ പുല്ലുകൊണ്ടുണ്ടാക്കിയ വീട്ടിലും ഏറുമാടത്തിലും മറ്റുമായി താമസിച്ചിരുന്നവര്‍ ഗതകാലസ്മരണകള്‍ അയവിറക്കുമ്പോള്‍പ്പോലും ഒരു തരം 'എക്‌സാജറേഷന്‍' ഭാഷയുടെ ശൗര്യത്തിന്റെ ഭാഗമായി കടന്നു വരുന്നു. മൈക്ക് പിലിപ്പോസ് എന്ന കഥാപാത്രത്തെ സിനിമയില്‍ ആദ്യമായി കാട്ടുന്ന സീന്‍ തന്നെ നോക്കൂ ;



 'തോപ്രാംകുടി അന്ന് കൊടുങ്കാടാ. ആനയും കാട്ടുപോത്തുമൊക്കെയുണ്ട്.ഏറുമാടത്തേന്ന് അപ്പനെറങ്ങിയപ്പഴാ കാണുന്നെ...എന്നതാ..? എന്നതാ..? ഒരൊന്നാന്തരം ഒറ്റയാന്‍ നേരെ മുന്നി നിക്കുവാ... ട്രഞ്ചിനപ്പറത്ത് തീ കൊടുത്തിട്ടുണ്ട്. അപ്പനൊരു തീക്കൊള്ളിയെടുത്തേച്ചും പറയുവാ; ഒന്നുകി ഞാന്‍... അല്ലെങ്കി നീയെന്ന്. രണ്ടുപേരും മൊകത്തോടു മൊകം നോക്കി ഒരൊറ്റ നിപ്പാ. ഒടുക്കം ആരു തോറ്റു...?'

ആദിദ്രാവിഡഭാഷയും ആദിവാസിഗോത്രഭാഷയും ചേരുന്ന ഇടുക്കിയുടെ യഥാര്‍ത്ഥഭാഷയില്‍ മീനച്ചില്‍ താലൂക്കിലെയും മൂവാറ്റുപുഴയിലെയും ശുദ്ധ അച്ചായന്‍ ഭാഷ ആദേശം നടത്തിയതായി ഭാഷാപരിണാമത്തിന്റെ പൂര്‍വ്വദശകള്‍ കൂടി കണക്കിലെടുത്താല്‍ കാണാവുന്നതാണ്. ഒരു സവിശേഷജനതയുടെ ഐക്യബോധം ഭാഷക്ക് വേറിട്ടൊരു ഊറ്റം നല്‍കുകയും ചെയ്തു. പിന്നീട് ഈ കുടിയേറ്റ വിഭാഗം മുന്നോട്ടു വന്ന വഴികളിലെല്ലാം സ്വന്തം മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും പള്ളിക്കൂടങ്ങളും മറ്റും സ്ഥാപിക്കുകയും അനന്തരഫലമെന്നോണം ക്രിസ്ത്യന്‍ മേധാവിത്വമുള്ള ഭാഷയും സംസ്‌കാരവും ഇടുക്കിയില്‍ മൊത്തത്തില്‍ രൂപപ്പെടുകയും ചെയ്തു.

സംവേദനമാധ്യമത്തില്‍ കുടിയേറ്റജനത നടത്തിയ ഇടപെടലുകള്‍ക്ക് ഉദാഹരണങ്ങള്‍ നിരവധിയാണ്. കാലാകാലങ്ങളായി നിലനിന്നിരുന്ന സ്ഥലനാമങ്ങളില്‍ വ്യാപകമായുണ്ടായ മാറ്റം തന്നെ ഒരുദാഹരണം. ലൗഡ്‌സ്​പീക്കറിലെ നായകന്‍ തോപ്രാംകുടിക്കാരനാണ്. തോപ്രാന്‍ എന്ന ആദിവാസി താമസിച്ചിരുന്ന കുടിയാണ് കാലാന്തരത്തില്‍ തോപ്രാംകുടിയായത്. ഇത്തരത്തില്‍ ജീവിച്ചിരുന്ന ആദിവാസികളുടെ പേരിലാണ് പല സ്ഥലങ്ങളും അറിയപ്പെടുന്നതുതന്നെ. ആദിവാസിപ്പെണ്‍കുട്ടികളുടെ പേരില്‍ നിന്ന് രൂപം കൊണ്ട സ്ഥലങ്ങളായ തങ്കമണി , രാജകുമാരി എന്നിങ്ങനെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. അതുപോലെ പ്രകൃതിയുമായും ജീവജാലങ്ങളുമായും ധാരണയെത്തുന്ന സ്ഥലനാമങ്ങളും നിരവധിയാണ് ; ആന വീണ സ്ഥലം ആനക്കുഴിയായതു പോലെ.

ഇത്തരം സ്ഥലനാമങ്ങളില്‍ പലതിനും ക്രിസ്ത്യന്‍ കുടിയേറ്റജനതയുടെ മതപരവും ഭാഷാപരവുമായ മേല്‍ക്കോയ്മയില്‍ പേരുമാറ്റം സംഭവിച്ചു. ഇടുക്കിക്കും കട്ടപ്പനക്കും ഇടയിലുള്ള പത്താംമൈല്‍ കാല്‍വരി മൗണ്ടായതും ചട്ടിക്കുഴി മരിയാപുരമായതും ചിന്നാര്‍ ബഥേലായതുമെല്ലാം ഇങ്ങനെയാണ്. കുടിയേറ്റ ജനത പ്രാദേശികമായി ആര്‍ജ്ജിച്ച സ്വാധീനശക്തി തെളിയിക്കുന്ന സ്ഥലനാമങ്ങള്‍ ഇനിയുമുണ്ട്. സീബാമല, വിമലഗിരി, സെന്റ് തോമസ് മൗണ്ട്, രാജമുടി, രാജപുരം എന്നിങ്ങനെ പോകുന്നു അത്. ചരിത്രപരമായപ്രാധാന്യമുള്ള അയ്യപ്പന്‍ കോവിലും കാഞ്ചിയാറും മറ്റും ഇന്നവിടെയില്ല. അയ്യപ്പന്‍കോവിലെന്ന് പഞ്ചായത്തിന് പേരുണ്ടെങ്കിലും അതിന്റെ ആസ്ഥാനം മാട്ടുക്കട്ടയാണ്.

കാര്‍ഷികവൃത്തിയുമായി ചേര്‍ന്നുനില്‍ക്കുന്ന പുത്തന്‍ പദാവലികളുടെ പ്രവേശനവും നിലവിലുള്ളവയുടെ പരിഷ്‌കരണവും എക്കാലത്തും പ്രാദേശികഭാഷകളുടെ വളര്‍ച്ചക്ക് ഒരളവോളം അനുകൂലമായിട്ടുണ്ട്. ലോകനിലവാരത്തില്‍ത്തന്നെ ഏലം കൃഷിക്ക് പേരു കേട്ട സ്ഥലങ്ങളിലൊന്നാണ് ഇടുക്കി. ഇടുക്കിയുടേതു മാത്രമെന്നു പറയാവുന്ന കൃഷിയിനങ്ങളും കാര്‍ഷികപരിചരണരീതികളും ഉണ്ടെന്നുപറഞ്ഞാല്‍പ്പോലും അതില്‍ അതിശയോക്തിയില്ല. കളയെടുപ്പ്, വളപ്രയോഗം, വിളവെടുപ്പ് തുടങ്ങിയ പ്രവൃത്തികളുമായി ബന്ധപ്പെട്ട പദപ്രയോഗങ്ങള്‍ ഭാഷയില്‍ കടന്നു വരുന്നത് അങ്ങനെയാണ്.

ഹൈറേഞ്ച് ഭാഷയില്‍ സാധാരണമായ പ്രയോഗങ്ങളിലൊന്നാണ് ' ഉഴവു വെട്ടിച്ചുടുക' എന്നത്. അതിനര്‍ത്ഥം കാടുവെട്ടി തീയിട്ട് കൃഷിക്കനുയോജ്യമാക്കിയെടുക്കുക എന്നാണ്. പല സ്ഥലങ്ങളിലും പ്രാദേശികഭാഷയില്‍ വ്യാപകമായി ഉപയോഗത്തില്‍ വന്ന ബ്ലേഡ് എന്ന വാക്ക് ഇടുക്കിയുടെ സംഭാവനയാണെന്നു പറയേണ്ടി വരും. മലയോരമേഖലയില്‍ സജീവമായിരുന്ന സ്വകാര്യപണമിടപാടിന്റെയും കൊള്ളപ്പലിശയുടെയും സ്വാഭാവികസൃഷ്ടികളായിരുന്നു അത്തരം പദങ്ങള്‍ . പലിശക്കടവും ജപ്തിയും ബാങ്ക് നടപടികളുമെല്ലാം ഭാഷാപ്രയോഗത്തില്‍പ്പോലും ഇടപെട്ട ഒരു കാലഘട്ടത്തിന്റെ പ്രതിനിധി കൂടിയാണ് മൈക്ക് പീലിപ്പോസ്.

മൈക്ക് : എന്റെ സ്തലമായിരുന്നെ പോട്ടേന്നു വച്ചേനെ. ഇതപ്പനായിട്ടൊണ്ടാക്കിയതാ. തന്നേമല്ല... ഉരുളുപൊട്ടി മലയിടിഞ്ഞുവന്നപ്പോ അതിനടീപ്പെട്ടാ എന്റപ്പന്‍ ചത്തത്. എന്റപ്പനതിനടീലെവിടെയോ ഉണ്ട്. അതു പോവാന്നു വച്ചാ എനിക്കു ജീവന്‍ പോന്നേന് തുല്യമാ...
മേനോന്‍ : കാര്‍ഷികവായ്പയാണോ?
മൈക്ക് : എന്നാപ്പിന്നെ എഴുതിത്തള്ളിയേനെ. ഇതു കാട്ടിക്കുന്നേലപ്പച്ചന്‍ചേട്ടന്റെ കാശാ. ബ്ലേഡുമല്ല; അറക്കവാളാ... എല്ലാ കൃഷീംകൂടൊരുമിച്ചു ചതിക്കുമെന്ന് ഞാന്‍ വിചാരിച്ചോ. കൃഷിക്കാര് പന്ത്രണ്ടുപേരാ വെഷമടിച്ചു വടിയായത്. ചെലരു മുങ്ങി... മൈക്കിനെ അതിനൊന്നും കിട്ടില്ല.

'വന്നാറുന്നു. പോയാറുന്നു' എന്നിങ്ങനെ 'റ'കാരത്തിന്റെ ആധിക്യം കൂടുതലുള്ള കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളിലെ ഭാഷ കോട്ടയം,പാലാ ഭാഷയോടു ചേര്‍ന്ന് ചെറുതെങ്കിലും വ്യക്തമായ വ്യതിയാനം നേടിയ സങ്കരവകഭേദമാണ് ഹൈറേഞ്ച് ഭാഷ. 'ആന കാനത്തില്‍ പട്ടയന്വേഷിച്ച് നടക്കുവാ'- എന്ന വാചകം തന്നെയെടുക്കുക. കാനം എന്നാണ് അവിടെ കാടിന് പറയുന്നത്. കോട്ടയം ഭാഷയില്‍ ഇത്തരമൊരു പ്രയോഗം കാണാനില്ല.


'വെളുുുുുുുുപ്പിനെ തോപ്രാംകുടീന്ന് കാലുകൊടുത്തതാ' -വെളുപ്പിനെ എന്ന പദത്തില്‍ കാണുന്ന പതിവില്‍ കവിഞ്ഞ നീട്ടല്‍ ഇത്തരത്തിലുള്ള പല പദങ്ങളുടെയും പ്രത്യേകതയും നാടന്‍ ഭാഷയുടെ ശക്തിവിശേഷവുമാണ്. ആക്‌സിലറേറ്റര്‍ അമര്‍ത്തിയതാണെന്നോ വേഗത്തില്‍ വരുകയാണെന്നോ ധ്വനിപ്പിക്കാന്‍ 'കാലുകൊടുക്കുക' എന്നും സ്ഥലം വിടുന്നതിന് 'സ്റ്റാന്റു വിടുക' എന്നും മറ്റുമുള്ള പ്രയോഗങ്ങളും ഇവിടെ പതിവാണ്. വൃക്ക വില്‍ക്കാനായി നഗരത്തിലെ ആശുപത്രിയിലെത്തിയ മൈക്കിന്റെ സ്വതസിദ്ധമായ നാടന്‍ശൈലി ഇത്തരം പദാവലിയാല്‍ സമൃദ്ധമാണ്;

'ഒറങ്ങുവാന്നോ. ഒറങ്ങുവാന്നേ ഒറങ്ങിക്കോ. ഞാന്‍ ശല്യപ്പെടുത്തുന്നില്ല. ഹൊ; എന്നാ മുടിഞ്ഞ ചൂടാ... തോപ്രാംകുടീന്ന് വെളുുുുുുപ്പിനെ കാലുകൊടുത്തതാ... മോണിംഗ്‌സ്റ്റാറില്. നല്ല പിടിപ്പീരാരുന്നു. ഏഴുമണിയായപ്പോ മൂവാറ്റുപുഴ സ്റ്റാന്റു പിടിച്ചു. അയിരിക്കട്ടെ; എന്നാ പിണഞ്ഞതാ.... എന്റെ പേര് പീലിപ്പോസ്. മൈക്കെന്നാ എല്ലാരും വിളിക്കുന്നെ. എന്റപ്പന്റെ പേരും മൈക്കെന്നായിരുന്നു.... സാറേ... ഒറങ്ങുവാന്നോ. ഒറങ്ങിക്കോ. നമ്മളാരേം ശല്യപ്പെടുത്തുന്നില്ല.'

'ഒരു കാലഘട്ടത്തില്‍ കുടിയേറ്റജനതക്കിടയില്‍ ഏറ്റവുമധികം വായിക്കപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ പൗരധ്വനി, ജനനി, മനോരാജ്യം എന്നിവയൊക്കെയായിരുന്നു. അന്നതില്‍ എഴുതിക്കൊണ്ടിരുന്ന മുട്ടത്തു വര്‍ക്കി, കാനം ഈ ജെ തുടങ്ങിയവരുടെ രചനകള്‍ ഹൈറേഞ്ചിനെ സംബന്ധിക്കുന്ന ഭാഷാപ്രയോഗങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. അത് ഇടുക്കി ജനതയെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.' പരിസ്ഥിതി പ്രവര്‍ത്തകനും ഇടുക്കി സ്വദേശിയുമായ ജോണ്‍ പെരുവന്താനം പറയുന്നു. മേല്‍പ്പറഞ്ഞ എഴുത്തുകാര്‍ ഇടുക്കിയില്‍ ജനിച്ചവരോ മീനച്ചില്‍ താലൂക്കിന്റേതായ ഭാഷയില്‍ നിന്ന് കാര്യമായി വ്യതിചലിച്ച് എഴുതിയിരുന്നവരോ അല്ല. എന്നിട്ടും ആ രചനകള്‍ ഇടുക്കിയിലെ സാധാരണജനതയുടെ ദൈനംദിന ഭാഷയെ പ്രതിഫലിപ്പിച്ചിരുന്നു. അതേ സമയം ജനപ്രിയ സാഹിത്യവും വര്‍ഗ്ഗസംസ്‌കൃതികളായ രചനകളും ഗൗരവസ്വഭാവമുള്ള രചനകളും ഇടുക്കിയിലെ തന്നെ പഴയതും പുതിയതുമായ എഴുത്തുകാരില്‍ നിന്ന് അപൂര്‍വ്വമായെങ്കിലും ഉണ്ടാകുന്നുമുണ്ട്.

ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും മലയോരമേഖലയിലെ പ്രാദേശികഭാഷയില്‍ കാര്യമായ വികാസം ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ കത്തോലിക്കന്‍ വൈദികനായ ഫാദര്‍ ആബേലിനെപ്പോലുള്ളവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

-നിത്യനായ ദൈവത്തിന്‍ പുത്രനാണ് നീ
ലോകൈകരക്ഷകനാം ക്രിസ്തുവാണു നീ
ഇസ്രയേലി രാജരാജനാണു നീ
ശക്തനായ ദൈവത്തില്‍ ദിവ്യയാണു നീ....
(ഫാദര്‍ ആബേലിന്റെ രചനയില്‍ നിന്ന് )

ജനഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഫാദര്‍ ആബേല്‍ രചിച്ച ഒട്ടേറെ ഗാനങ്ങള്‍ കുടിയേറ്റ ഭാഷാരൂപീകരണത്തില്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്. ഇടുക്കിയിലെ ക്രിസ്തീയദേവാലയങ്ങളില്‍ പലയിടത്തും ജനനം മുതല്‍ മരണം വരെയുള്ള ശുശ്രൂഷാ ചടങ്ങുകള്‍ക്ക് ഫാദര്‍ ആബേലിന്റെ രചനകളാണ് സ്വീകരിച്ചിട്ടുള്ളത്. ഓണം പോലെയുള്ള ആഘോഷങ്ങള്‍ മലയോരമേഖലയില്‍ സ്പന്ദനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയത് സമീപകാലത്താണെന്നതും ശ്രദ്ധേയമാണ്. അതിനുമുന്‍പ് ക്രിസ്തുമസും പെസഹവ്യാഴവും കുരിശിന്റെ വഴിയുമെല്ലാമായിരുന്നു മലയോരമേഖലയിലെ പ്രധാന അനുഷ്ഠാനങ്ങള്‍. 1960 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തില്‍ നാട്ടിലെ പ്രധാന ഉത്സവങ്ങള്‍ വരെ പള്ളിപ്പെരുന്നാളുകളായിരുന്നു. ഇതു വ്യക്തമാക്കുന്നത് കുടിയേറ്റജനതയുടെ പ്രാദേശികഭാഷയില്‍ മതം എത്രത്തോളം സ്വാധീനശക്തിയായിട്ടുണ്ടെന്നാണ്.

ജാതിഭാഷയുടെ ശാസ്ത്രീയത സംബന്ധിച്ച് വിരുദ്ധാഭിപ്രായങ്ങള്‍ ഭാഷാപഠനത്തില്‍ സജീവമാണ്. ഗ്രാമീണജീവിതത്തിലെ 'സോഷ്യല്‍ വേരിയബിളാ'യ ജാതി നഗരജീവിതത്തില്‍ പരാമര്‍ശപ്രാധാന്യമുള്ളതല്ലെന്ന അഭിപ്രായഗതി പോലും ഭാഷാ പണ്ഠിതന്‍മാര്‍ക്കിടയിലുണ്ട്. എന്നാല്‍ ഒരു ജാതിവിഭാഗത്തിന്റെ ഒട്ടാകെയുള്ള ഭാഷയോ,ജാതീയമായ സ്വാധീനം പൊതുഭാഷയില്‍ വരുത്തിയ പരിഭേദങ്ങളോ അവഗണിക്കാനാവില്ലെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഇടുക്കിയിലെ മലയോരഭാഷ. ജാതിഭാഷ സത്യവും സംസ്‌കാരത്തിന്റെ ഭാഗവുമാണെന്ന തിരിച്ചറിവുകൂടിയാണത്.

ലൗഡ്‌സ്​പീക്കര്‍ എന്ന സിനിമയുടെ ഏറ്റവും വലിയ കരുത്ത് മമ്മൂട്ടിയുടെ അസാധാരണമായ അഭിനയപാടവമാണ്. ചിത്രത്തിന്റെ ആദ്യാവസാനം നമുക്ക് മമ്മൂട്ടി എന്ന വ്യക്തിയെയോ നടനെയോ കാണാന്‍ കഴിയില്ല. മൈക്ക് പിലിപ്പോസ് എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വത്തിന് അണുവിട പോലും ചോരാത്ത അഭിനയപിന്തുണയാണ് മമ്മൂട്ടി നല്‍കിയത്. മണ്ണിന്റെ സ്പര്‍ശം നഷ്ടപ്പെടുത്താതിരിക്കാന്‍ ചെരിപ്പുപോലും ഉപക്ഷേിച്ച അങ്ങേയറ്റം 'ഡൗണ്‍ റ്റു എര്‍ത്ത്'ആയ കഥാപാത്രമാണത്.

വനഭൂമിയിലും മലയോരത്തുമെല്ലാമായി ജീവിതത്തെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ യത്‌നിക്കുന്നതിനിടയില്‍ നഗരത്തിലെത്തിയിട്ടും അപരിചിതത്വങ്ങള്‍ അപകര്‍ഷതയാകാതെ വളരെപ്പെട്ടെന്നുതന്നെ എല്ലാവരോടും ഇഴുകിച്ചേരാന്‍ അയാള്‍ക്കു കഴിയുന്നു. ശുദ്ധനും സമാധാനകാംക്ഷിയുമാണെന്നിരിക്കെത്തന്നെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം ഏറ്റവും ശക്തമായി അയാള്‍ പ്രതികരിക്കുന്നുണ്ട്. നാട്ടിന്‍പുറത്തിന്റെ നന്മകള്‍ വ്യക്തിഗുണമായി കാത്തുസൂക്ഷിക്കുന്ന മൈക്ക് സൂക്ഷ്മാംശത്തില്‍പ്പോലും ജാഗ്രതയുള്ള അഭിനയം ആവശ്യപ്പെടുന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തെ നൂറു ശതമാനവും ജാജ്ജ്വലമാക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു.

'മമ്മൂട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത ശബ്ദത്തിന്റെ മോഡുലേഷനാണ്. ഞാന്‍ കാഞ്ഞിരപ്പള്ളിക്കാരന്‍ ക്രിസ്ത്യാനിയാ. കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് അവന്റെ ഭാര്യയെ നിലക്ക് നിര്‍ത്തേണ്ടത് എങ്ങനെയാണെന്നറിയാം എന്നിങ്ങനെയുള്ള കൂടെവിടെ സിനിമയിലെ ഡയലോഗ് ഒരു ചാട്ടുളി പോലെയാണ് മലയാളസിനിമ കേട്ടത്. ഭാഷാപ്രയോഗത്തിലെ ഈ കഴിവ് മമ്മൂട്ടി എന്ന നടന്റെ സ്റ്റാര്‍ഡത്തെയും പെര്‍ഫോമന്‍സിനെയും തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്. അതുവരെ ഇവിടെയണ്ടായിരുന്ന താരസിംഹാസനങ്ങള്‍ പലതും തകര്‍ന്നുവീഴാനും ഒരു കാരണം മമ്മൂട്ടി അനായാസേന ഭാഷ പ്രയോഗിച്ചതാണ്. നിലവിലുണ്ടായിരുന്ന ബലം പിടിച്ചുള്ള സംസാരരീതി മാറി മനുഷ്യന്‍ സംസാരിക്കുന്നതുപോലെ സംസാരിക്കുകയായിരുന്നു. അവിടെയാണ് സ്ലാംഗിന്റെ പ്രാധാന്യം' - ലൗഡ്‌സ്​പീക്കറിന്റെ സംവിധായകന്‍ ജയരാജ് പറയുന്നു.

മൈക്ക് : പ്രായമായ അമ്മച്ചിയല്ലേ. എത്രനേരമെന്നു വച്ചാ മിണ്ടാതേം പറയാതേമിരിക്കുന്നെ. കൊച്ചു കാശൊക്കെയൊണ്ടാക്കി തിരിച്ചു വരുമ്പം അമ്മച്ചിയില്ലാത്ത സ്ഥിതിയൊന്നാലോചിച്ചുനോക്കിയേ. എന്തോത്തിനാ ഈ പെടാപ്പാടൊക്കെ പെട്ടേന്നന്നേരം തോന്നും. സങ്കടോം വരും. എന്റമ്മച്ചിയെ ഫോട്ടോത്തെപ്പോലും ഞാന്‍ കണ്ടിട്ടില്ല . അതുകൊണ്ട് പറഞ്ഞതാ. അങ്ങു ക്ഷമീര്.

വ്യക്തവും ലളിതവുമായ ഈ നാട്ടുഭാഷയും നിഷ്‌കളങ്കനായ ഒരു മലയോരകര്‍ഷകനും പ്രേക്ഷകമനസ്സില്‍ മായാത്ത മുദ്രയാണ് പതിപ്പിച്ചത്.മൈക്ക് എന്ന കഥാപാത്രത്തിന് മമ്മൂട്ടി നല്‍കിയ ഊര്‍ജ്ജം തന്നെയായിരുന്നു ഒരു തരത്തില്‍ ഇതിനു കാരണം.


കടപ്പാട് - മാതൃഭൂമിക്കായി മനോജ് ഭാരതി എഴുതിയ ലേഖനം. ലേഖനത്തിന്റെ യഥാര്‍ത്ഥ രൂപം ഈ ലിങ്കില്‍ വായിക്കാം...

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.