
ലോകകപ്പ് യോഗ്യതാമത്സരങ്ങളില്‍ കിതച്ചുനീങ്ങുന്ന അര്‍ജന്റീന ടീമിന് പുതിയ കോച്ചിന്റെ വരവ് ആവേശം പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പത്തു ടീമുകളുള്ള സൗത്ത് അമേരിക്കന്‍ ഗ്രൂപ്പില്‍ പരാഗ്വേക്കും ചിലിക്കും പുറകിലായി മൂന്നാം സ്ഥാനത്താണിപ്പോള്‍ അര്‍ജന്റീന. ഈ ഗ്രൂപ്പില്‍ നിന്ന് നാലു ടീമുകള്‍ക്കേ ഫൈനല്‍ റൗണ്ടില്‍ ഇടം ലഭിക്കൂ എന്നത് അര്‍ജന്റീനയുടെ ഉറക്കം കെടുത്തുന്നു. എട്ടു മത്സരങ്ങള്‍ കൂടിയാണ് അര്‍ജന്റീനയ്ക്ക് ഇനിയുള്ളത്. ബ്രസീല്‍, ഇക്വഡോര്‍, ഉറുഗ്വേ, ബൊളിവിയ... ഇനിയുള്ള മത്സരങ്ങളിലെല്ലാം ഏറ്റുമുട്ടാനുള്ളത് കരുത്തന്‍മാരോടും. രണ്ടാഴ്ച മുമ്പ് ചിലിയുമായി നടന്ന മത്സരത്തിലേറ്റ തോല്‍വിയെത്തുടര്‍ന്ന് കോച്ച് ആല്‍ഫിയോ ബേസില്‍ രാജിവെച്ചിരുന്നു. അങ്ങനെയാണ് മറഡോണയ്ക്ക് നറുക്ക് വീണത്. ലയണല്‍ മെസി, കാര്‍ലോസ് ടെവസ്, റിക്വല്‍മെ - എണ്ണം പറഞ്ഞ കളിക്കാര്‍ ടീമിലുണ്ടെങ്കിലും കഴിഞ്ഞ കുറെ കാലമായി ഇവര്‍െക്കാന്നും മികച്ച പ്രകടനം പുറെത്തടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ സ്ഥിതിക്ക് മാറ്റം വരുത്താന്‍ മറഡോണയെന്ന പരിശീലകനു കഴിയുമെന്നാണ് ആരാധകര്‍ കരുതുന്നത്.
മറഡോണ എന്ന് പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എ.എഫ്.എ. അധികൃതരുമായി മറഡോണയും മുന്‍കാല ഫുട്‌ബോള്‍ താരം കാര്‍ലോസ് ബിലാര്‍ഡോയും ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ബിലാര്‍ഡോ ടീമിന്റെ മാനേജരാകുമെന്നും ധാരണയായി. നിലവില്‍ താത്കാലിക പരിശീലകന്റെ റോളിലുള്ള സെര്‍ജിയോ ബാറ്റിസ്റ്റ തന്നെയാകും നവംബറില്‍ സ്‌കോട്‌ലന്‍ഡുമായുള്ള സൗഹൃദമത്സരത്തിനും ടീമിനെ സജ്ജമാക്കുക. ആ കളിക്കുശേഷമാകും മറഡോണ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കുക എന്നറിയുന്നു.
വ്യക്തിജീവിതത്തില്‍ പലവിധ പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന മറഡോണയ്ക്ക് പുതിയ നിയമനം ഏറെ നേട്ടമാകുമെന്ന് വിലയിരുത്തെപ്പടുന്നു. ഒരു ടീമെന്ന നിലയ്ക്ക് അര്‍ജന്റീനയ്ക്ക് ഇെതത്രത്തോളം ഗുണം ചെയ്യും എന്ന കാര്യത്തില്‍ പലരും സംശയമുയര്‍ത്തുന്നുണ്ട്. എടുത്തുചാട്ടക്കാരനെന്ന ദുഷ്‌പ്പേരുള്ള ഡീഗോ പരിശീലകനായാല്‍ എല്ലാ മത്സരങ്ങളിലും റഫറിക്കെതിരെ തര്‍ക്കമുണ്ടാകുമെന്ന് ചിലര്‍ വിമര്‍ശനമുന്നയിക്കുന്നു. മറഡോണയുടെ വരവോടെ ടീമിനു ലഭിക്കുന്ന അമിതമായ മാധ്യമശ്രദ്ധ കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമെന്നും ആശങ്കകളുണ്ട്. അര്‍ജന്റീനയിലെ 'ല നേസിയന്‍' പത്രം നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ 72.3 ശതമാനം പേരും ഈ നിയമനത്തെ എതിര്‍ത്തു. 'ജീവിതത്തില്‍ ഏല്ലായ്‌പ്പോഴുമെന്ന പോലെ അയാള്‍ വീണ്ടുമൊരു അപകടത്തില്‍ ചാടുകയാണ്. ലോകം മുഴുവന്‍ വാഴ്ത്തപ്പെടുന്ന മറഡോണ ഏന്ന മിത്ത് തകര്‍ന്നടിയാന്‍ പോലും ഇത് കാരണമാകും''- 'ല നേസിയന്‍' കോളമിസ്റ്റ് ഡാനിയല്‍ ആര്‍ക്കുച്ചി മുന്നറിയിപ്പ് നല്‍കുന്നു. ഫുട്‌ബോള്‍ പണ്ഡിതന്‍മാരുടെ ഉപദേശമൊന്നും വകവെക്കാതെ തീരുമാനവുമായി മുന്നോട്ടുപോകാനുള്ള നിലപാടില്‍ തന്നെയാണ് എ.എഫ് .എ. രക്തത്തില്‍ സോക്കര്‍ വേഗം കലര്‍ന്ന, മനസ്സ് മുഴുവന്‍ ഡ്രിബഌങ് തന്ത്രങ്ങള്‍ നിറച്ച, ഫുട്‌ബോള്‍ തന്നെ ജീവിതമാക്കിയ ഒരുവനേക്കാള്‍ (അവനെത്ര പാപിയാണെങ്കിലും) മികച്ചൊരു പരിശീലകനെ ടീമിനു കിട്ടാനില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. ഗ്യാലറികള്‍ എന്നും ഡീഗോയ്‌ക്കൊപ്പം നില്‍ക്കുമെന്നും.
കടപ്പട് : കായികരംഗം, മാതൃഭൂമി
ഗാലറികൾ കൂടെ നിന്നേക്കാം,പക്ഷേ നല്ല കളിക്കാരൻ നല്ല പരിശീലകനായ ചരിത്രം കുറവ്.പ്രത്യേകിച്ചും എല്ലാവിഷയങ്ങാളിലും സ്വകീയമായ വീക്ഷണമുള്ള മറഡോണയെപ്പോലൊരാൾ...
ReplyDeleteകാത്തിരുന്നു കാണാം.