Monday, August 31, 2009

തീച്ചിറകേറി ഇന്ത്യ

ഈ വര്‍ഷത്തെ ബെല്‍ജിയം ഗ്രാന്‍ഡ്‌ പ്രീ എഫ്‌ 1 കാറോട്ട മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ വിജയ്‌ മല്യയുടെ ഉടമസ്ഥതയിലുള്ള “ഫോഴ്സ് ഇന്ത്യ”യുടെ പ്രകടനത്തെക്കുറിച്ച്‌ മാത്രുഭൂമിയില്‍ വന്ന വാര്‍ത്ത...

നരേന്‍ കാര്‍ത്തികേയന്റെ നഷ്ടസ്വപ്‌നങ്ങള്‍ക്കെല്ലാമിതാ പരിഹാരം. കാത്തിരിപ്പിനൊടുവില്‍ വേഗതയുടെ ട്രാക്കില്‍ ഇന്ത്യയുടെ തീക്കുതിപ്പും. ജിയാന്‍ കാര്‍ലോ ഫിസിക്കെലയെന്ന ഇറ്റാലിയന്‍ ഡ്രൈവറുടെ ചിറകിലേറി ഇന്ത്യ ഫോര്‍മുല വണ്ണിന്റെ ചരിത്രത്തില്‍ അസുലഭമായൊരു അധ്യായമാണ് എഴുതിച്ചേര്‍ത്തത്.

ബെല്‍ജിയം ഗ്രാന്‍പ്രീയുടെ ട്രാക്കില്‍ ജിയാന്‍ കാര്‍ലോ ഫിസിക്കെലയുടെ മികവില്‍ ഫോഴ്‌സ് ഇന്ത്യ സഫലമാക്കിയത് മദ്യരാജാവ് ഡോ. വിജയ് മല്ല്യയുടെ മാത്രമല്ല, ഇന്ത്യയിലെ റേസിങ് ആരാധകരുടെയും രണ്ടു വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പാണ്. രണ്ടു വര്‍ഷക്കാലത്തെ മുപ്പതു മത്സരങ്ങള്‍ നീണ്ട തോല്‍വികളുടെയും തിരിച്ചടികളുടെയും പരമ്പരയ്‌ക്കൊടുവിലാണ് ഫോഴ്‌സ് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഫോര്‍മുല വണ്ണിന്റെ വിജയപീഠത്തില്‍ സ്ഥാനം നേടിയത്. നരേന്‍ കാര്‍ത്തികേയന്‍ എന്ന സര്‍ക്യൂട്ടിലെ ആദ്യ ഇന്ത്യന്‍ ഡ്രൈവര്‍ വീണിടത്താണ് ഇറ്റലിക്കാരന്‍ ജിയാന്‍ കാര്‍ലോ ഫിസിക്കെല ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ബെല്‍ജിയം ഗ്രാന്‍പ്രീയില്‍ രണ്ടാമതായി ഫിനിഷ് ചെയ്തത്. ഫെരാരിയുടെ കിമി റെയ്‌ക്കോനനു പിറകില്‍ ഒരു സെക്കന്‍ഡില്‍ കുറഞ്ഞ സമയത്തുള്ള ഈ ഫിനിഷ് വഴി എട്ട് പോയിന്റാണ് ഫോഴ്‌സ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ട്രാക്കില്‍ അരങ്ങേറ്റം കുറിച്ച ഫോഴ്‌സ് ഇന്ത്യ മുപ്പത് റേസുകള്‍ക്ക് ശേഷം ആദ്യമായാണ് ഫോര്‍മുല വണ്ണില്‍ പോയിന്റ് നേടുന്നത്. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയന്‍ ഗ്രാന്‍പ്രീയില്‍ അഡ്രിയന്‍ സുതിലും മൊണാക്കോയില്‍ ഫിസിക്കെലയും നേടിയ ഒന്‍പതാം സ്ഥാനങ്ങളായിരുന്നു ഇതുവരെ ഫോഴ്‌സിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍. സുട്ടിലിന് ബെല്‍ജിയം ഗ്രാന്‍പ്രീയില്‍ പതിനൊന്നാമതായേ ഫിനിഷ് ചെയ്യാനായുള്ളൂ.


ഫോഴ്‌സ് ഇന്ത്യയില്‍ ചരിത്രത്തിലാദ്യമായി പോള്‍ പൊസിഷനില്‍ തുടങ്ങാനായ ഫിസിക്കെലയ്ക്ക് തുടക്കം മുതല്‍ തന്നെ കടുത്ത വെല്ലുവിളിയാണ് കിമി റെയ്‌ക്കോനനില്‍ നിന്നു നേരിടേണ്ടിവന്നത്. ഓപ്പണിങ് ലാപ്പില്‍ ജെന്‍സണ്‍ ബട്ടന്റെ ബ്രോണും ലൂയിസ് ഹാമില്‍ട്ടന്റെ മെക്‌ലാറനുമെല്ലാം ഉള്‍പ്പെട്ട ഒരു അപകടപരമ്പരയ്ക്കുശേഷം സേഫ്റ്റി കാര്‍ ട്രാക്കിലിറങ്ങിയതിന്റെ ആനുകൂല്യം മുതലാക്കി റെയ്‌കോനന്‍ ഫിസിക്കെലയെ മറികടന്നു. വേഗതയില്‍ ഫിസിക്കെല ഒട്ടും പിറകിലായിരുന്നില്ലെങ്കിലും കൈനറ്റിക് എനര്‍ജി റിക്കവറി സിസ്റ്റം (KERS) എന്ന സാങ്കേതികസംവിധാനത്തിന്റെ സഹായത്താല്‍ കുതിച്ച റെയ്‌കോനന്‍ ഈ ലീഡ് പിന്നീട് വിട്ടുകൊടുത്തില്ല. പതിമ്മൂന്ന് ലാപ്പുകള്‍ ശേഷിക്കേ ഇരുവരും ഒന്നിച്ച് പിറ്റ് സ്‌റ്റോപ്പെടുത്തെങ്കിലും റെയ്‌കോനനായിരുന്നു ഒരു സെക്കന്‍ഡിന്റെ ആനുകൂല്യത്തില്‍ റിപ്പയര്‍ കഴിഞ്ഞ് പെട്ടന്ന് ട്രാക്കിലിറങ്ങിയത്. ഈയൊരു ആനുകൂല്യമാണ് ഫിനിഷ് വരെ റെയ്‌കോനന് തുണയായത്. രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടെങ്കിലും നിരവധി അപകടങ്ങളും ബട്ടനും ഹാമില്‍ട്ടണും ഉള്‍പ്പടെ നാലുപേരുടെ പിന്‍വാങ്ങലുകളും കണ്ട റേസില്‍ അമിതാവേശവും അത്യത്സാഹവും കാണിക്കാതെ, റിസ്‌ക്കുകള്‍ക്കൊന്നും പോകാതെയാണ് ഫിസിക്കെല ഫോഴ്‌സ് ഇന്ത്യയെ നാല്‍പ്പതിനാലു ലാപ്പുകളില്‍ നയിച്ചത്.


റെയ്‌കോനന്റെയും ഫിസിക്കെലെയുടെയും പിറ്റ്‌സ്‌റ്റോപ്പ് മുതലാക്കി റെഡ്‌ബുള്ളിന്റെ സെബാസ്റ്റിയന്‍ വെറ്റല്‍ ഇടയ്ക്ക് ലീഡ് കൈവരിച്ചെങ്കിലും അവസാന കുതിപ്പില്‍ ഇരുവര്‍ക്കും വഴിമാറികൊടുക്കേണ്ടിവന്നു. ഇത് പതിനെട്ടാം തവണയാണ് 2007ലെ ലോകചാമ്പ്യനായ റെയ്‌ക്കോനന്‍ ഒരു റേസില്‍ ഒന്നാമതെത്തുന്നത്. 2008ലെ സ്​പാനിഷ് ഗ്രാന്‍പ്രീയിലെ കിരീടനേട്ടത്തിന് ശേഷം ആദ്യമായും. പന്ത്രണ്ടു വര്‍ഷത്തെ ഫോര്‍മുല വണ്‍ കരിയറില്‍ ജോര്‍ദന്‍, ബെനട്ടണ്‍, സോബര്‍, റെനോ എന്നീ കാറുകളില്‍ മത്സരിച്ച് മൂന്ന് റേസുകളില്‍ വിജയിച്ച ചരിത്രമുണ്ട് ഫോഴ്‌സ് ഇന്ത്യയുടെ ഫിസിക്കെലയ്ക്ക്.

റെഡ്‌ബുള്ളിന്റെ സെബാസ്റ്റിയന്‍ വെറ്റലാണ് മൂന്നാമതായി ഓടിച്ചെത്തിയത്. ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണിനും നിലവില്‍ ലീഡ് ചെയ്യുന്ന ബ്രോണിന്റെ ജെന്‍സന്‍ ബട്ടണും അപകടത്തെ തുടര്‍ന്ന് ആദ്യ ലാപ്പില്‍ തന്നെ പിന്‍വാങ്ങേണ്ടിവന്നതാണ് റേസിന്റെ മറ്റൊരു പ്രത്യേകത. റെനോയുടെ ഫെര്‍ണാണ്ടോ അലോണ്‍സോ കാറിന്റെ ടയര്‍ പൊളിഞ്ഞതിനെ തുടര്‍ന്ന് 26 ലാപ്പുകള്‍ക്ക് ശേഷം പിന്‍വാങ്ങി. അവസാന ലാപ്പില്‍ എഞ്ചിന് തീപിടിച്ചെങ്കിലും ജെന്‍സണ്‍ ബട്ടന്റെ ബ്രോണ്‍ ടീമംഗം റൂബന്‍സ് ബാരിച്ചെല്ലൊ ഏഴാമതായി ഫിനിഷ് ചെയ്ത് രണ്ട് പോയിന്റ് നേടി.

ഈ സീസണില്‍ പന്ത്രണ്ട് റേസുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ 72 പോയിന്റുമായി ജെന്‍സണ്‍ ബട്ടന്‍ വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. 56 പോയിന്റുമായി ബ്രോണിന്റെ തന്നെ ബാരിച്ചെല്ലോ രണ്ടാം സ്ഥാനത്തും 53 പോയിന്റുമായി റെനോയുടെ സെബാസ്റ്റിയന്‍ വെറ്റല്‍ മൂന്നാം സ്ഥാനത്തുമാണ്. ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ 27 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ടീമിനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രോണിന് 128 പോയിന്റുണ്ട്. 104.5 പോയിന്റുമായി റെനോയാണ് രണ്ടാമത്. എട്ട് പോയിന്റുള്ള ഫോഴ്‌സ് ഇന്ത്യ ഒന്‍പതാം സ്ഥാനത്താണ്.

1 comment:

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.