Tuesday, December 29, 2009

ഫ്രെഡി പടിയിറങ്ങുന്നു

ആഷസ് പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയാനുള്ള ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്‍േറാഫിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്ത് അമ്പരപ്പുളവാക്കിയിരിക്കുകയാണ്. ഇയാന്‍ ബോതത്തിന് ശേഷം ഇംഗ്‌ളീഷ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടറായി വിലയിരുത്തപ്പെടുന്ന ഫ്‌ളിന്‍േറാഫിന്റ വിരമിക്കല്‍ ഇംഗ്‌ളണ്ടിന്റെ ടെസ്റ്റ് ടീമിന് നഷ്ടം തന്നെയാണ്. വിടാതെ പിന്തുടരുന്ന പരിക്കുകളാണ് 31 വയസ്സെന്ന ചെറു പ്രായത്തില്‍ വിരമിക്കല്‍ തീരുമാനമെടുക്കാന്‍ ഫ്‌ളിന്‍േറാഫിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഏക ദിന ക്രിക്കറ്റിലും ട്വന്റി 20യിലും തുടര്‍ന്നും കളിക്കുമെന്ന പ്രിയപ്പെട്ട ഫ്രെഡിയുടെ (ഇതാണ് ഫ്‌ളിന്‍േറാഫിന്റെ ഓമനപ്പേര് ) വെളിപ്പെടുത്തല്‍ ഇംഗ്‌ളണ്ടിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരുന്നതാണ്.

2005ലെ ആഷസ് വിജയത്തിന്റെ ആണിക്കല്ലായി വിശേപ്പിക്കപ്പെടുന്ന ഫ്‌ളിന്‍േറാഫ് ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും തലയെടുപ്പുള്ള സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ കരിയര്‍ ഇഴ കീറി പരിശോധിച്ചാല്‍ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനായില്ലെന്നതാണു വാസ്തവം. ആറടി നാലിഞ്ചു ഉയരമുള്ള ഈ ആജാനബാഹുവിന് ബാറ്റുകൊണ്ടും ബോളുകൊണ്ടും എതിരാളികളുടെ മുട്ടുവിറപ്പിക്കാന്‍ കഴിഞ്ഞിരുന്നു. പരിക്കും അലസതയും സ്ഥിരമായ ഫോം നിലനിറുത്തുന്നതില്‍ നിന്നും അദ്ദേഹത്തെ തടയുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രതിഭയോട് നീതി പുലര്‍ത്താതെ പോയ ഒരു കരിയര്‍.

കഴിവുമായി തട്ടിച്ചു നോല്‍ക്കുമ്പോള്‍ ഫ്‌ളിന്‍േറാഫ് നേടാവുന്നതിനടുത്തൊന്നുമെത്തിയില്ലെന്നതിന് അദ്ദേഹത്തന്റെ കരിയര്‍ സ്റ്റാറ്റിക്‌സ് തന്നെ തെളിവ്. ആഷസ് പരമ്പര വരെ 76 ടെസ്റ്റുകളില്‍3708 റണ്‍സാണ് സമ്പാദ്യം. നേടാനായത് അഞ്ച് സെഞ്ച്വറികള്‍ മാത്രവും. ഏക ദിനത്തില്‍ വെറും മൂന്നു സെഞ്ച്വറിയടക്കം 141 മത്സരങ്ങളില്‍ 3394 റണ്‍സും ഫ്‌ളിന്‍േറാഫ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
എന്നാല്‍ ബൗളിങില്‍ കുറച്ചു കൂടി മികവു പുലര്‍ത്താന്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ക്ക് സാധിച്ചുവെന്നു പറയാം. ടെസ്റ്റില്‍ 219 വിക്കറ്റുകളെന്ന അഭിമാനകരമായ നേട്ടം ഫ്രെഡിക്ക് സ്വന്തമായിട്ടുണ്ട്. ഏകദിനത്തിലും വിക്കറ്റുകളുടെ എണ്ണത്തില്‍ (169) സെഞ്ച്വറി നേട്ടം പിന്നിടാന്‍ അദ്ദേഹത്തിനായി.

പരിക്ക് തളര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ടെസ്റ്റില്‍ കുറച്ചു കൂടി നേട്ടങ്ങള്‍ ഇംഗ്ലണ്ടിന് നല്‍കാന്‍ ഫ്‌ളിന്‍േറാഫിനു കഴിയുമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ നാലുവര്‍ഷത്തില്‍ രണ്ടു വര്‍ഷത്തോളം പരിക്ക് അദ്ദേഹത്തിന്റെ കരിയര്‍ അപഹരിച്ചു. നിരന്തരമായ പരിക്ക് തളര്‍ത്തിയപ്പോള്‍ കൂടുതല്‍ അധ്വാനം ആവശ്യപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പിന്‍മാറുകയെന്ന് ബുദ്ധിപൂര്‍വ്വമായ തീരുമാനമാണ് ഫ്‌ളിന്‍േറാഫ് എടുത്തത്.


ഓള്‍ റൗണ്ട് മികവുകൊണ്ട് ഏകദിന ക്രിക്കറ്റിലും ട്വന്റി 20 യിലും നേട്ടങ്ങള്‍ കൊയ്യാമെന്ന ഉറച്ച വിശ്വാസവും ഫ്‌ളിന്‍േറാഫിനുണ്ട്. അടുത്ത രണ്ടു ലോകകപ്പിലും ഇംഗ്‌ളണ്ട് ടീമില്‍ കളിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പ്രഖ്യാപിച്ചും കഴിഞ്ഞു. ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണിലെ വിലപിടിച്ച താരമായിരുന്നു ഫ്‌ളിന്‍േറാഫ്. ഫ്‌ളിന്‍േറാഫ് ടെസ്റ്റില്‍ നിന്നും വിരമിച്ചതോടെ അദ്ദേഹത്തിന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും താരത്തിന്റെ സേവനം
പൂര്‍ണമായി ലഭിക്കുകയാണ്. ഇംഗ്ലണ്ടിനും (ഏകദിന ടീമിനും) സൂപ്പര്‍ കിങ്‌സിനും ഒരു പോലെ പ്രതീക്ഷ നല്‍കുകയാണ് ഫ്‌ളിന്‍േറാഫിന്റെ പുത്തന്‍ അവതാരം.

കടപ്പാട്: പി.ജെ.ജോസ്‌ - മാത്രുഭൂമി

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.