Monday, August 23, 2010

ഓർമ്മയിലെ രക്ഷാബന്ധൻ....

എന്നാണ് ആദ്യമായി ഞാൻ രക്ഷാബന്ധൻ ആഘോഷിച്ചത്‌...? ഓർമ്മയില്ല... നാലാം തരത്തിൽ എത്തുന്നതു വരെ രക്ഷാബന്ധൻ എന്ന പരിപാടിയെക്കുറിച്ച്‌ വലിയ വിവരമൊന്നും ഇല്ലായിരുന്നു. അതിന് അടിസ്ഥാനപരമായി ഒരു കാരണവുമുണ്ട്‌. അതുവരെ ഞാൻ പഠിച്ചത് കൃസ്തീയ സഭയുടെ കീഴിലുള്ള ഒരു വിദ്യാലയത്തിലാണ്. അവിടെ ഇത്തരം പരിപാടികളെക്കുറിച്ച്‌ ഒരു വിവരവും നൽകില്ല. എന്നാൽ പഠനം സരസ്വതി വിദ്യാഭവനിലേക്കു മാറിയതോടെയാണ് രക്ഷാബന്ധനെന്ന ആഘോഷത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ കിട്ടിയത്‌. ഭാരത സംസ്കാരത്തെക്കുറിച്ചും, ഹൈന്ദവതയെക്കുറിച്ചും ചെറുതല്ലാത്ത വിവരങ്ങൾ ലഭ്യമായതും അവിടെ നിന്നു തന്നെ. ഒരു ദിവസം ഉച്ചകഴിഞ്ഞ്, പതിവില്ലാതെ സ്കൂളിൽ അസംബ്ലിക്ക് വിളിച്ചപ്പോൽ ഒന്നു അമ്പരന്നു. എന്താണ് കാര്യം എന്നറിയാതെ ഗ്രൌണ്ടിലെത്തിയപ്പോൾ, അവിടെ സ്കൂളിന്റെ ചില രക്ഷാധികാരികൾ വന്നെത്തിയിരുന്നു. അന്ന് അവിടെ വന്നിരുന്ന രാധാകൃഷ്ണൻ ചേട്ടനിൽ നിന്നാണ് ആദ്യമായി ഞാൻ രക്ഷാബന്ധൻ എന്നും, രാ‍ഖി എന്നും ആദ്യമായി കേൾക്കുന്നത്‌. ആദ്യം സംഭവം പിടികിട്ടിയില്ലെങ്കിലും പിന്നെ കാര്യങ്ങള്‍ മനസ്സിലായി. എന്റെ കൂടെ പഠിച്ചിരുന്ന ഗണേശ് അയ്യര്‍ രാഖി കെട്ടുന്നതിനെ സംബന്ധിച്ച് പുരാണങ്ങളില്‍ നിന്നുള്ള ഒരു കഥയും പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. ദേവാസുര യുദ്ധത്തിനിടയില്‍ .ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രപത്നി ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി,രാഖി കെട്ടികൊടുക്കുകയും, അതിന്റെ ബലത്തിൽ, ഇന്ദ്രൻ അസുരന്മാരെ പരാജയപ്പെടുത്തി, തിരിച്ച് വന്ന ആ ദിവസം മുതൽ ‘രക്ഷാബന്ധൻ‘ എന്ന ഉത്സവം ആരംഭിച്ചുവെന്നാണ് വിശ്വാസം. എന്നാല്‍ പിന്നീടാണ് സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് നിലവില്‍ വന്നത്.  രാഖി കെട്ടിക്കഴിഞ്ഞാല്‍, സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥനായി മാറുന്നു. അന്യസ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാൽ അവളെ അവർ സഹോദരിയായി അംഗീകരിക്കണം എന്നാണ്.

എന്നാല്‍ രാഖി എന്നതിനെ അത്തരമൊരു സങ്കല്‍പ്പത്തില്‍ കാണുവാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ചെറുപ്രായം ആയതു കൊണ്ടാവാം. രാഖിയില്‍ എന്നെ ആകര്‍ഷിച്ചത്, ചുവന്ന ചരടില്‍ അല്ലെങ്കില്‍ കാവി ചരടില്‍ പല നിറങ്ങളിലുള്ള പൂക്കള്‍. പലരുടേയും കൈകളില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍. കാണാന്‍ തന്നെ ഒരു അഴകായിരുന്നു. ജാതി-മതഭേദമന്യേ അന്നു ഞങ്ങള്‍ സുഹൃത്തുക്കള്‍ രാഖി കെട്ടിയിരുന്നു. അതു കെട്ടി ഒരു ഗമയില്‍ നടക്കുക എന്നതു തന്നെയായിരുന്നു അതിന്റെ പിന്നിലെ ചേതോവികാരം. എന്നാല്‍ സ്കൂള്‍ മാറിയതോടെ, രാഖി സ്കൂളില്‍ നിന്നും കിട്ടുക എന്നത് അസാധ്യമായി. രാഖി കിട്ടാനുള്ള വഴികള്‍ കണ്ടെത്തുക എന്നതായി പിന്നീടുള്ള ജോലി. ഞാന്‍ പഠിക്കുന്ന സമയത്ത്, സ്കൂള്‍ രാഷ്ട്രീയം നിലവിലുണ്ട്. അന്നൊക്കെ രാഖി ധരിക്കുന്നവരൊക്കെ ആര്‍.എസ്സ്.എസ്സ്കാര്‍ അല്ലെങ്കില്‍ എ.ബി.വി.പിക്കാര്‍ ആണ് എന്നൊരു ധാരണ എല്ലാവരിലും ഉണ്ടായിരുന്നു. ഒരു പക്ഷേ അത് പല അധ്യാപകരിലും ഉണ്ടായിരുന്നു. എന്നാല്‍ രാഖി കെട്ടാതിരിക്കുവാന്‍ എനിക്കതൊരു കാരണമായി മാറിയില്ല. കൂട്ടുകാര്‍ വഴി അന്വേഷിച്ചപ്പോള്‍ ആര്‍.എസ്സ്.എസ്സ് ശാഖകളില്‍ വിദ്യാബന്ധന്‍ ആഘോസിക്കുമെന്നും, അവിടെ ചെന്നാല്‍ രാഖി കിട്ടുമെന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ അവിടെ പോകുവാന്‍ വീട്ടില്‍ നിന്നും അനുവാദം കിട്ടില്ല. അതിനാല്‍ എനിക്കും രാഖി മേടിച്ചു കൊണ്ടു വരുവാന്‍ സുഹൃത്തുക്കളെ ഏല്‍പ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ അവര്‍ കൊണ്ടു വരാതിരിക്കുന്നതും ഒരു പതിവായിരുന്നു. പക്ഷേ ഭാഗ്യം എന്റെ കൂടെയായതിനാല്‍, സ്കൂളിലെ “എ.ബി.വി.പി” അനുഭാവികള്‍ക്കെല്ലാം രാഖി നല്‍കുന്നതിനായി സ്കൂളിന്റെ അടുത്തു തന്നെയുള്ള ഒരു വീട്ടില്‍ വച്ച് രക്ഷാബന്ധന്‍ സംഘടിപ്പിച്ചു. രക്ഷാബന്ധനോടടുത്ത ഒരു ദിവസം ഉച്ചഭക്ഷണ സമയത്താവും അതു നടക്കുക. ഊണു കഴിച്ച ശേഷം, എന്റെ എ.ബി.വി.പി സുഹൃത്തുക്കള്‍ക്കൊപ്പം ഞാനും പോയി, രാഖി വാങ്ങി വന്നു. എന്റെ കയ്യില്‍ രാഖി കണ്ടതോടെ അധ്യാപകര്‍ വരെ ചോദിച്ചു, നീയും ആര്‍.എസ്സ്.എസ്സ്കാരനാണോ എന്ന്. അല്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാത്തതിനാല്‍ ഒരു ചിരി മാത്രമായിരുന്നു, അതിനുള്ള മറുപടി.

രാഖിയോടുള്ള ഇഷ്ടം കൊണ്ട് സ്കൂളില്‍ പഠിക്കുന്ന കാലമത്രയും, എല്ലാ രക്ഷാബന്ധന്‍ സമയത്തും രാഖി ഞാന്‍ ധരിച്ചിരുന്നു. എന്നാല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷമുള്ള കാലം, പ്ലസ്ടു തലമായാലും, എഞ്ചിനീയറിങ് പഠന കാലമായാലും, ഇതില്‍ നിന്നെല്ലാം എനിക്ക് അകന്നു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. സാഹചര്യങ്ങള്‍ അത്തരത്തിലായതിനാലാവാം. പക്ഷേ ഇന്നും കുട്ടികളുടെ കയ്യിലെ രാഖി കാണുമ്പോള്‍, അറിയാതെ ഞാനാ കാലം ഓര്‍ക്കും....

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.