Sunday, August 8, 2010

Once Upon a Time in Mumbai


ഹിന്ദി ചിത്രങ്ങള്‍ കാണുവാനായി മള്‍ട്ടിപ്ലക്സില്‍ പോയ കാലം തന്നെ മറന്നു. മിക്കതും മസാല ചിത്രങ്ങള്‍. അതിനായി കാശും സമയവും കളയുവാനില്ല എന്ന തീരുമാനം തന്നെയാണ് അതിനു പിന്നില്‍. എന്നാല്‍ മുംബൈ അധോലോകം അടക്കി വാണിരുന്ന ഹാജി മസ്താന്റെയും ദാവൂദ് ഇബ്രാഹിമിന്റേയും ജീവിതകഥയെ ആസ്പദമാക്കി ഒരു ചിത്രം ഇറങ്ങുന്നു എന്നറിഞ്ഞപ്പോള്‍ അതു തീയേറ്ററില്‍ കാണാന്‍ ഉറപ്പിച്ചിരുന്നു. ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ എക്താ കപൂ‍റും ശോഭാ കപൂറും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ് Once Upon a Time in Mumbai. കച്ചേ ദാഗേ എന്ന ചിത്രത്തിന്റെ സംവിധായകനായ മിലന്‍ ലുധിരയയാണ് ഈ ചിത്രത്തിന്റേയും സംവിധായകന്‍. അജയ് ദേവ്‌ഗണ്‍, ഇമ്രാന്‍ ഹാഷ്മി, കങ്കണാ രണാവത്ത്‌, പ്രാച്ചി ദേശായി, രണ്‍ദീപ് ഹൂഡ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.
 
ചിത്രം ആരംഭിക്കുന്നത്‌ 1993 ലെ മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ്. അതേ ദിവസം തന്നെ, ഡി.സി.പി ആഗ്നൈല്‍ വിത്സണ്‍ (രണ്‍ദീപ് ഹൂഡ) ആത്മഹത്യയ്ക്കു ശ്രമിക്കുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലില്‍, 18 വര്‍ഷം മുന്നെ, മുംബൈ സ്ഫോടനത്തിന് ഉത്തരവാദിയായ ഷോയിബ്‌ ഖാനെ (ഇമ്രാന്‍ ഹാഷ്മി) വളര്‍ന്നു ഡോണാകാന്‍ അനുവദിച്ചതിന്റെ കുറ്റബോധത്തിലാണ് താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്‌ എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. പിന്നീട്‌ ഫ്ലാഷ് ബാക്കിലൂടെയാണ് കഥ പുരോഗമിക്കുന്നത്‌. സ്വന്തം നാട്ടില്‍ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ അതില്‍‌പ്പെട്ടാണ് സുല്‍ത്താന്‍ മിര്‍സ മുംബൈയിലെത്തുന്നത്‌. ചെറുതായിരിക്കുമ്പോള്‍ കല്‍ക്കരി ഖനികളില്‍ ജോലി ചെയ്ത സുല്‍ത്താല്‍, അന്നു മുതലെ ചെറിയ തോതില്‍ സ്വര്‍ണ്ണ കള്ളക്കടത്തും മറ്റും നടത്തിയിരുന്നു. സുല്‍ത്താന്‍ മിര്‍സ (അജയ് ദേവ്ഗണ്‍) വളര്‍ന്നു വലുതായപ്പോഴും ഇത്തരം കള്ളക്കടത്തുകള്‍ തുടര്‍ന്നു പോന്നു. മിര്‍സയുടെ വലംകൈയായി പാട്രിക്കും (നവേദ് അസ്ലം).  എന്നാല്‍ മനസ്സില്‍ നന്മ സൂക്ഷിച്ചിരുന്ന സുല്‍ത്താന്‍ മിര്‍സ പാവപ്പെട്ടവരെ സഹായിക്കാന്‍ യാതോരു മടിയും കാണിച്ചിരുന്നില്ല. നിയമത്തിനു സാധിക്കാത്തത്‌ മിര്‍സയ്ക്കു കഴിഞ്ഞിരുന്നു എന്നതിനാല്‍, സാധാരണക്കാരന് നീതി ലഭിക്കാന്‍ മിര്‍സയെ സമീപിച്ചിരുന്നു. അതു കൊണ്ടു തന്നെ, പാവപ്പെട്ടവരുടെ അടുത്തയാളായി മിര്‍സ മാറി. സ്വര്‍ണ്ണവും, വാച്ചും പോലെ നിരുപദ്രവകരമായ സാധനങ്ങള്‍ മാത്രമെ മിര്‍സ കള്ളക്കടത്തു നടത്തിയിരുന്നുള്ളു. ബോംബയിലെ അധോലോക നേതാക്കളെ ഒരു കുടക്കീഴില്‍ നിര്‍ത്തി മുന്നോട്ട് കൊണ്ടു പോയി അവരുടെ തലവനായി മിര്‍സ മാറി. അതിനിടെയാണ് ആഗ്നെസ് വിത്സണ്‍ മുംബൈയിലെത്തുന്നത്‌. മിര്‍സയ്ക്കു തടയിടാനായി അയാള്‍ മിര്‍സയുടെ കാമുകിയായ സിനിമാ താരം റെഹാനയുടെ (കങ്കണാ റണാവത്ത്) ചിത്രങ്ങളെ തടയാന്‍ ശ്രമിക്കുന്നു. അതിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥനായ ഖാന്റെ മകന്‍ ഷോയിബ്‌ ഖാന്‍ മിര്‍സയ്ക്കൊപ്പം ചേരുന്നത്‌. എന്നെങ്കിലും ഷോയിബിനെ ഉപയോഗിച്ച്‌ സുല്‍ത്താനെ തകര്‍ക്കാമെന്ന് ആഗ്നെസ് കണക്കുകൂട്ടുന്നു. സുല്‍ത്താന്‍ മുംബൈ അടക്കി വാഴുവാന്‍ ആഗ്രഹിച്ചപ്പോള്‍, ഷോയിബ് അയാളെക്കാള്‍ ഉയരത്തില്‍ വളരാന്‍ ആഗ്രഹിച്ചു. തുടര്‍ന്നുണ്ടാകുന്ന ഉദ്ദ്വേഗഭരിതമായ സംഭവങ്ങളാണ് ചിത്രത്തില്‍ ബാക്കി.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌ രജത്‌ അറോറയാണ്. 1970 കളിലെ മുംബൈ അധോലോകത്തെ ഭരിച്ചിരുന്ന ഹാജി മസ്താന്റെ ജീവിതത്തെ ആധാരമാക്കിയാണ് രജത്‌ ഈ കഥ എഴുതിയിരിക്കുന്നത്‌. ഹാജി മസ്താന്റെ ജീവിതവും ദാവൂദ് ഇബ്രാഹിമിന്റെ ഉദയവുമാണ് ഇതിന്റെ പ്രധാന പ്രമേയം. മനോഹരമായി തന്നെയാണ് ചിത്രത്തിന്റെ തിരനാടകം രജത്‌ എഴുതിയിരിക്കുന്നത്‌. 70കളിലെ മുംബൈയെ വരച്ചു കാട്ടുന്നതിലും സുല്‍ത്താനെയും ഷോയിബിനെയും, അവരുടെ ജീവിത രീതികളേയും ലക്ഷ്യത്തേയും മാര്‍ഗ്ഗത്തെയും അവതരിപ്പിക്കുന്നതില്‍ രജത്‌ വിജയിച്ചിരിക്കുന്നു. ഈ ചിത്രത്തിലൂടെ എന്താണ് സംവിധായകന്‍ പറയുവാന്‍ ആഗ്രഹികുന്നതോ അതു നടപ്പിലാക്കുന്നതില്‍ തിരക്കഥയും സംഭാഷണങ്ങളും സഹായിക്കുന്നു. അതിമനോഹരമായി തന്നെയാണ് മിലന്‍ ലുധിര ചിത്രത്തെ നമുക്കായി അവതരിപ്പിച്ചിരിക്കുന്നത്‌. സംവിധായകന്റെ കരസ്പര്‍ശം എല്ലാ ഭാഗങ്ങളിലും വ്യക്തമാണ്. കച്ചേ ദാഗേ എന്ന ചിത്രത്തിനു ശേഷം മിലന്റെ ഏറ്റവും നല്ല സൃഷ്ടിയാണ് Once Upon a Time in Mumbai. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്‌ അസീം മിശ്രയാണ്, ചിത്രസംയോജനം അഖിവ് അലിയും. പ്രീതം സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ആകര്‍ഷകമാണ്. പശ്ചാത്തല സംഗീതം എടുത്തു പറയേണ്ട ഒന്നാണ്. സന്ദര്‍ഭോചിതമായി ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തല സംഗീതം അതീവ ആകര്‍ഷകരമാണ്. 

സുല്‍ത്താന്‍ മിര്‍സയായി അജയ്‌ ദേവ്ഗണ്‍ തിളങ്ങിയിരിക്കുന്നു. രൂപത്തിലും ഭാവത്തിലും സംഭാഷണങ്ങളിലുമെല്ലാം ഒരു അധോലോക നായകനായി അജയ്‌ ദേവ്‌ഗണ്‍ മാറിയിരിക്കുന്നു. വളരെക്കാലത്തിനു ശേഷമാണ് അജയ്‌ ദേവ്‌ഗണ്‍ നല്ലോരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഇത്‌ അദ്ദേഹത്തിന്റെ ഒരു തിരിച്ചു വരവായി നമുക്ക്‌ കണക്കാക്കാം. നല്ല ചിത്രങ്ങളില്‍ പൊതുവെ ഇമ്രാന്‍ ഹാഷ്മിയെ നാം കണ്ടിട്ടില്ല. ചുടുചുംബന രംഗങ്ങളുടെ അകമ്പടിയോടെയാവും ഇമ്രാന്‍ നമുക്ക്‌ മുന്നില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്`. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു നെഗറ്റീവ്‌ റോളാണ് ഇമ്രാന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ഈ റോള്‍ ഇമ്രാനിണങ്ങുമോ എന്ന്‌ നാം ആദ്യം സംശയിച്ചാലും പിന്നീട്‌ ആ സംശയം മാറ്റാന്‍ തക്കവണ്ണമുള്ള പ്രകടനം ഇമ്രാന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ട്‌. സുല്‍ത്താന്‍ മിര്‍സയുടെ കാമുകിയായി എത്തുന്ന കങ്കണാ റണാവത്തും തന്റെ റോള്‍ മികച്ചതാക്കിയിരിക്കുന്നു. അഭിനയ സാധ്യതയില്ലാത്ത റോളായിരുന്നിട്ടു കൂടി, കഥയിലെ ഒരു പ്രധാന കഥാപാത്രമായി കങ്കണയുടെ റഹാന മാറിയിരിക്കുന്നു. ഷോയിബിന്റെ കാമുകിയായി എത്തുന്ന മും‌താസെന്ന കഥാപാത്രത്തെയാണ് പ്രാചി ദേശായി അവതരിപ്പിക്കുന്നത്‌. ഇമ്രാന്റെ കഥാപാത്രത്തിന്റെ നിഴലായി മാറാനെ ഈ കഥാപാത്രത്തിനു കഴിയുന്നുള്ളൂ. എടുത്തു പറയേണ്ട പ്രകടനം, അഗ്നൈല്‍ വിത്സണെ അവതരിപ്പിച്ച രണ്‍‌ദീപ് ഹൂഡയുടേതാണ്. തന്റെ കഥാപാത്രത്തെ അത്യന്തം മികച്ചതാക്കാന്‍ രണ്‍‌ദീപിനു കഴിഞ്ഞിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.

ബോളിവുഡില്‍ കച്ചവട കണ്ണുള്ള മസാല ചിത്രങ്ങള്‍ മാത്രമെ ഇറങ്ങുന്നുള്ളൂ എന്നാണ് പൊതുവെയുള്ള പരാതി. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് Once Upon a Time in Mumbai. മികച്ച തിരക്കഥയും, മികച്ച സംവിധാനവും അതിനൊപ്പം ഒരു പിടി താരങ്ങളുടെ മികച്ച പ്രകടനവും ഒത്തു ചേര്‍ന്നതാണ് ഈ ചിത്രം. അധോലോക ചിത്രമെന്നു കേള്‍കുമ്പോള്‍ കാര്‍ ചേസും വെടിവെപ്പു രംഗങ്ങളും ഓര്‍മ്മ വരുന്ന നമ്മുടെ മുന്നിലേക്ക്‌ അതൊന്നുമില്ലാതെ അതി മനോഹരമായി രണ്ട്‌ അധോലോക രാജാക്കന്മാരുടെ കഥ പറഞ്ഞു തരികയാണ് Once Upon a Time in Mumbai. ഈ ചിത്രം കാണുന്ന ആരേയും നിരാശപ്പെടുത്താതെയാണ് ഇത്‌ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നത്‌ കൊണ്ടു തന്നെ, പ്രേക്ഷകരെ എല്ലാം ഈ ചിത്രം ആകര്‍ഷിക്കുമെന്നത്‌ തീര്‍ച്ച.

എന്റെ റേറ്റിങ്‌: 9.0/10

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.