Wednesday, February 9, 2011

ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍....

ഒരു വര്‍ഷം മുന്നെ, കഴിഞ്ഞ ഫെബ്രുവരി 10ന്  നമുക്കു മുന്നിലേക്ക് ഗിരീഷ് പുത്തഞ്ചേരിയുടെ മരണവാര്‍ത്ത ന്യൂസ് ചാനലുകളില്‍ ബ്രേക്കിങ് ന്യൂസായാണ് കടന്നു വന്നത്. ഒരു പക്ഷേ മലയാള സിനിമാഗാന ശാഖയെ സ്നേഹിക്കുന്നവര്‍ക്ക്, അത് ബ്രേക്കിങ് ന്യൂസിനേക്കാള്‍ ഒരു ഷോക്കിങ് ന്യൂസായിരുന്നു. മഹാനായ ആ കവി നമ്മെ വിട്ടു പോയിട്ട് ഇന്ന്‍ ഒരു വര്‍ഷം തികയുകയാണ്. അദ്ദേഹത്തെ മലയാളികള്‍ക്കു പരിചയപ്പെടുത്തേണ്ട കാര്യമില്ല. വയലാറും ശ്രീകുമാരന്‍ തമ്പിയും ഓ.എന്‍.വിയും അടക്കി വാണിരുന്ന മലയാള ഗാനരചനാ ശാഖയിലേക്ക്‌ ഒരു സുപ്രഭാതത്തില്‍ മനസ്സില്‍ നിറയെ കവിതയും ജീവിതാനുഭവങ്ങളുമായി ഒരു കടന്നു വന്ന ചെറുപ്പക്കാരനായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി. ഭാവ സാന്ദ്രമായ ഗാനങ്ങളെഴുതി മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിക്കുവാന്‍‍, ഗിരീഷ് പിന്നെ അധിക സമയമെടുത്തില്ല. ചകവാളത്തിനപ്പുറം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയാണ് ഗിരീഷ് പുത്തഞ്ചേരി സിനിമാഗാന രചനയിലേക്ക് കടന്നു വന്നത്. അതിനു മുന്നെ ആകാശവാണിയുടെ വിവിധ നിലയങ്ങള്‍ക്കായി ലളിതഗാനങ്ങളും, എച്ച്.എം.വി., തരംഗിണി തുടങ്ങിയ റെക്കോഡിങ് കമ്പനികള്‍ക്കുവേണ്ടിയും ടെലിവിഷന്‍ ചാനലുകള്‍ക്കുവേണ്ടിയും ഗാനങ്ങള്‍ എഴുതിയിരുന്നു. എന്നാല്‍ ജോണിവാക്കര്‍ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ഗിരീഷിന്റെ കരിയറിലെ വഴിത്തിരിവായത്. അതു ഹിറ്റായതോടെ ഗിരീഷ് മലയാള സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. പിന്നീട് ഹിറ്റു ഗാനങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു കൊണ്ടായിരുന്നു ഗിരീഷ് മലയാളികളുടെ മനസ്സിലേക്ക് നടന്നു കയറിയത്. രവീന്ദ്രന്‍ മാഷിനൊപ്പവും, വിദ്യാസാഗറിനൊപ്പവും, എം.ജയചന്ദ്രനൊപ്പവുമാണ് ഗിരീഷ് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയ ശിക്കാര്‍ എന്ന ചിത്രത്തിലെ ഗാനങ്ങളും മലയാളികളെ തെല്ലൊന്നുമല്ല ആകര്‍ഷിച്ചത്.

ഉപജീവന മാര്‍ഗ്ഗത്തിനായി സിനിമാഗാനങ്ങളെഴുതുവാന്‍ വരികയും, പിന്നീട്, അദ്ദേഹം മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറി. അദ്ദേഹത്തിന്റെ മരണ ശേഷം, വളരെയധികം ഗാനരചയിതാക്കള്‍ കടന്നു വന്നുവെങ്കിലും, അവരൊന്നും ഗിരീഷിന് പകരം വയ്ക്കാന്‍ കഴിയില്ല എന്ന സത്യം വേദനയോടെ നാം തിരിച്ചറിയുന്നു. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ വരികളൊരുക്കുകയാണ് ഗിരീഷ് ചെയ്തിട്ടുള്ളത്. കഥയെയും, കഥാപാത്രങ്ങളേയും അടുത്തറിയുകയും, തന്നെ കഥാപാത്രത്തിന്റെ സ്ഥാനത്തു നിര്‍ത്തി, കാവ്യ ഭംഗി നഷ്ടപ്പെടാതെ, ട്യൂണുകള്‍ക്കൊപ്പിച്ച് വരികളെഴുതുവാന്‍ ഗിരീഷിനുണ്ടായിരുന്നു പ്രാവീണ്യം പുതിയ തലമുറയിലെ ഗാനരചയിതാക്കള്‍ക്കുണ്ടോ എന്നു സംശയിക്കേണ്ടിയിരുന്നു. അവിടെയാണ് അദ്ദേഹം വ്യത്യസ്തനാവുന്നതും, അദ്ദേഹത്തിന്റെ വിടവാങ്ങള്‍ നമുക്ക് വല്ലത്ത ഒരു ശൂന്യത സമ്മാനിക്കുന്നതും... ഗിരീഷ് പുത്തഞ്ചേരി മരിക്കുന്നില്ല... അദ്ദേഹത്തിന്റെ വരികളിലൂടെ എന്നും മലയാളികളുടെ മനസ്സില്‍ അദ്ദേഹം ജീവിക്കും, അനശ്വരനായി....

ഈ പോസ്റ്റിലെ കാര്‍ട്ടൂണ്‍ ഞാന്‍ കടം കൊണ്ടതാണ്. ഇതു വരച്ച ശ്രീ.ജെ.കാരപ്പറമ്പലിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ ഈ സമയത്ത അറിയിക്കുന്നു.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.