Tuesday, December 22, 2009

ഡഗ്ലസ് - മിസ്റ്ററി മാന്‍ (Duglus - Mystery Man)




ബാംഗ്ലൂര്‍ എന്ന മഹാനഗരത്തില്‍ വന്നതിനു ശേഷം പല വിധം ആളുകളെ കാണുവാനും പരിചയപ്പെടാനുള്ള ഒരു ഭാഗ്യം ഉണ്ടായിട്ടുണ്ട്‌. നാനാദേശത്തു നിന്നുള്ളവര്‍, പല ഭാഷ സംസാരിക്കുന്നവര്‍. ബാംഗ്ലൂരിന്റെ പ്രത്യേകതയും അതു തന്നെ. പക്ഷെ ഈ കഴിഞ്ഞ ദിവസം ഞാന്‍ ഒരു വ്യക്തിയെ പരിചയപ്പെട്ടു, പേര് ഡഗ്ലസ്സ്‌. പേരു കേട്ടിട്ടൊരു ഗോവന്‍ ടച്ച്‌ ഉണ്ടല്ലേ? എന്നാല്‍ ഇയാള്‍ ബാംഗ്ലൂരില്‍ ജനിച്ച വ്യക്തി തന്നെയാണ്. പുതിയ ഫ്ലാറ്റിലേക്ക്‌ ഈയിടെയാണ് ഞാന്‍ മാറിയത്‌. അവിടെ എന്തു സഹായത്തിനും ഒരു സെക്യൂരിറ്റി ഉണ്ടെന്നാണ് ഫ്ലാറ്റുടമ പറഞ്ഞത്‌. അയാളുടെ പേര് വെങ്കിടേശ്വര എന്നാണ്. ആളൊരു തെലുങ്കനാണ്. തെലുങ്കും മുറി ഹിന്ദിയുമൊഴിച്ച്‌ അയാള്‍ക്ക് വേറെ ഒരു ഭാഷയും അറിയില്ല. അതു കൊണ്ടു തന്നെ എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അയാളുമായി സംസാരിക്കാന്‍ ഊമകളുടെ ഭാഷ പഠിക്കണമോ എന്നാലോചിച്ചിരിക്കുമ്പോള്‍, ഒരു ദിവസം ഓഫീസില്‍ നിന്ന്‌ ഫ്ലാറ്റിലെത്തിയപ്പോള്‍ ഗേറ്റില്‍ ഒരു ചെറുപുഞ്ചിരിയുമായി പുതിയ ഒരു സെക്യൂരിറ്റി. കാര്‍ പാര്‍ക്ക്‌ ചെയ്തു ലിഫ്റ്റിന്റെ അടുത്തേക്കു നടന്നപ്പോള്‍, അയാളതാ ലിഫ്റ്റിന്റെ വാതില്‍ തുറന്നു പിടിച്ചു നില്‍ക്കുന്നു. ഞാന്‍ അടുത്തെത്തിയ ഉടനെ ഒരു ചെറു ചിരിയോടെ ഗുഡ്‌ ഈവനിങ്‌ സാര്‍ എന്നു പറഞ്ഞ്‌ എനിക്കായി വഴിമാറി തന്നു. ഞാനും ഒരു പുഞ്ചിരി സമ്മാനിച്ച്‌ ഗുഡ്‌ ഈവനിങ്‌ പറഞ്ഞ്‌ ലിഫ്റ്റില്‍ കയറി. ലിഫ്റ്റിനുള്ളില്‍ നില്‍ക്കുമ്പോള്‍ ഇനി ഇയാളോടു സംസാരിക്കാന്‍ ഞാന്‍ എതു ഭാഷ പഠിക്കേണ്ടി വരുമോ എന്നാലോചിക്കുകയായിരുന്നു ഞാന്‍. പിറ്റെ ദിവസം രാവിലെ അയാളെ അവിടെ കണ്ടില്ല. നൈറ്റ്‌ ഡ്യൂട്ടി മാത്രമാകുമെന്ന്‌ ഞാന്‍ ഊഹിച്ചു. പിന്നീടുള്ള വൈകുന്നേരങ്ങളില്‍ ഇതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. ഒരു ഞായറാഴ്ച, എന്തോ ആവശ്യത്തിന് ഞാന്‍ വെങ്കിടേശ്വരയെ കാണാന്‍ ചെന്നു, ചെന്നപ്പോള്‍ ഇയാളും അവിടെയുണ്ട്‌. ഞാന്‍ പല തവണ കാര്യങ്ങള്‍ ഹിന്ദിയില്‍ പറഞ്ഞിട്ടും വെങ്കിടേശ്വരയ്ക്ക്‌ ഒന്നും മനസ്സിലായില്ല. അവസാനം എന്റെ ടെമ്പറു തെറ്റുന്ന അവസ്ഥയില്‍ എത്തി. പെട്ടെന്ന്‌, അത്രയും നേരം നിശബ്ദനായിരുന്ന മറ്റെയാള്‍, “ഹീ ഇസ് നോട്ട്‌ അണ്ടര്‍ സ്റ്റാന്‍ഡിങ്‌, വാട്ട്‌ യു ആര്‍ സെയിങ്? ടെല്‍ മീ സാര്‍ ഐ വില്‍ ടെല്‍ ഹിം.” എന്നു പറഞ്ഞു. ഞാന്‍ ഒന്നമ്പരുന്നു. കാര്യങ്ങള്‍ അയാളോടു പറഞ്ഞു മനസ്സിലാക്കിയതു കൊണ്ടു രക്ഷപ്പെട്ടു.

പിന്നീട്‌ പലപ്പോഴായി ഞാന്‍ അയാളെ ശ്രദ്ധിച്ചു തുടങ്ങി. ഏകദേശം ഒരു 50 വയസ്സിലധികം പ്രായം വരും. സൌമ്യമായ പെരുമാറ്റം. ഒരു സെക്യൂരിറ്റിക്ക്‌ ഉണ്ടാകുന്നതിനേക്കാള്‍ നല്ല ഇംഗ്ലീഷ്‌ ഭാഷാ നൈപുണ്യം. എല്ലാവരേയും പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യും. ദീപാവലി ദിവസം, ഫ്ലാറ്റില്‍ ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. ദീപങ്ങള്‍ തെളിയിക്കുവാനും, കുട്ടികള്‍ക്ക്‌ പടക്കങ്ങള്‍ എടുത്തു കൊടുക്കുവാനും പൊട്ടിക്കുവാനും സഹായിച്ചു കൊണ്ട്‌ അയാളും അവിടെ ഉണ്ടായിരുന്നു. ആ ആഴ്ചയിലൊരു ദിവസം ഞാന്‍ അല്പം താമസിച്ചാണ് ഫ്ലാറ്റില്‍ എത്തിയത്‌. കാര്‍ ഗേറ്റിലെത്തിയപ്പോഴേക്കും ഓടി വന്ന്‌ അയാള്‍ ഗേറ്റ്‌ തുറന്നു തന്നു. ഞാന്‍ അയാളെയൊന്ന്‌ പരിചയപ്പെടുവാന്‍ തീരുമാനിച്ചു. പതിവു പോലെ ലിഫ്റ്റിന്റെ വാതില്‍ തുറന്നു പിടിച്ച്‌ അയാള്‍ നില്‍ക്കുന്നുണ്ടായിരുന്നു.
അയാള്‍ എന്നെ വിഷ്‌ ചെയ്തതും ഞാന്‍ ചോദിച്ചു, “എന്താണ് പേര്?”
ഒരു പുഞ്ചിരിയോടെ ഉടനടി മറുപടി വന്നു, “ഡഗ്ലസ്‌ സാര്‍”.
“എവിടെയാണ് വീട്‌? ബാംഗ്ലൂര്‍ ആണോ അതോ ഗോവയാണോ?”, ഞാന്‍ ചോദിച്ചു
ആദ്യം ഒരു ചിരിയാണ് മറുപടിയായി വന്നത്‌. പിന്നെ പതുക്കെ അയാള്‍ പറഞ്ഞു, “എല്ലാവരും എന്നോട്‌ ഗോവയില്‍ നിന്നാണോ എന്നു ചോദിക്കാറുണ്ട്‌. എന്റെ വീട്‌ ബാംഗ്ലൂര്‍ തന്നെയാണ്”
ഞാന്‍ ഒന്നു ചിരിച്ചു എന്നിട്ടു ചോദിച്ചു, “നൈറ്റ്‌ ഡ്യൂട്ടി മാത്രമെ ഉള്ളോ?”,
“അതെ സാര്‍, പകല്‍ ഞാനിവിടെ ഔട്ട്‌ ഹൌസില്‍ ഉണ്ടാകും”, അയാള്‍ പറഞ്ഞു.
“അപ്പോള്‍ ആഴ്ചയില്‍ ഒരിക്കലേ വീട്ടില്‍ പോകൂ?”,ഞാന്‍ വീണ്ടും ചോദിച്ചു.
അയാല്‍ ഒരല്പം സമയത്തേക്ക്‌ നിശബ്ദനായി. ഞാന്‍ ഉത്തരത്തിനായി അയാളുടെ മുഖത്തേക്ക്‌ നോക്കി.
“ഞാന്‍ ഒരു അനാഥനാണ് സാര്‍. എന്റെ അച്ഛനും അമ്മയും ഒക്കെ ചെറുപ്പത്തിലേ മരിച്ചു.”, അയാള്‍ പറഞ്ഞു.
അപ്പോഴേക്കും അടുത്ത കാര്‍ വന്ന്‌ ഹോണ്‍ മുഴക്കിക്കഴിഞ്ഞിരുന്നു.  ഞാന്‍ അയാളോടൊരു സോറി പറഞ്ഞു. അതിന്റെ ആവശ്യമില്ല സാര്‍ എന്നു പറഞ്ഞ്‌ അയാള്‍ ഗേറ്റിലേക്കോടി. ഞാന്‍ ലിഫ്റ്റില്‍ കയറി എന്റെ ഫ്ലാറ്റിലേക്കും.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, ഒരു വൈകുന്നേരം ഞാന്‍ ഫ്ലാറ്റില്‍ എത്തുമ്പോള്‍ പതിവില്ലാതെ വെങ്കിടേശ്വരയാണ് ഗേറ്റ്‌ തുറന്നത്‌. കാര്‍ പാര്‍ക്ക്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ അയാളോടു ചോദിച്ചു ഡഗ്ലസ്‌ എവിടെ എന്ന്‌. അയാള്‍ വീട്ടില്‍ പോയി എന്നു പറഞ്ഞ്‌ അയാള്‍ ഗേറ്റിനടുത്തേക്ക്‌ നടന്നു. രണ്ടു ദിവസത്തേക്കു പിന്നെ ഡഗ്ലസിനെ കണ്ടതേയില്ല. എന്നാല്‍ മൂന്നാം ദിവസം ഞാന്‍ ഫ്ലാറ്റിലെത്തുമ്പോള്‍ ഗേറ്റു തുറന്നത്‌ ഡഗ്ലസ്സായിരുന്നു. കാര്‍ പാര്‍ക്കു ചെയ്ത്‌ ലിഫ്റ്റിനടുത്തെതിയപ്പോല്‍ അയാല്‍ അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടതും ഒരു ചെറു പുഞ്ചിരിയോടെ എന്നെ വിഷ്‌ ചെയ്തു.
“ഗുഡ്‌ ഈവനിങ്‌, രണ്ടു മൂന്നു ദിവസം കണ്ടില്ലല്ലോ?”, ഞാന്‍ ചോദിച്ചു.
“ഞാന്‍ വീട്ടില്‍ പോയിരുന്നു സാര്‍”, ഡഗ്സസ്‌ മറുപടി പറഞ്ഞു.
“എവിടെയാണത്‌? ബാംഗ്ലൂരില്‍ തന്നെ അല്ലെ?’, ഞാന്‍ ചോദിച്ചു.
“അതെ സാര്‍, ഫ്രേസര്‍ ടൌണ്‍. അവിടെ ആരുമില്ല. ഇടയ്ക്കു ഞാന്‍ പോയി നോക്കും.”, അയാള്‍ മറുപടിയും പറഞ്ഞു.
അയാളോടു ബൈ പറഞ്ഞ്‌ ഞാന്‍ ലിഫ്റ്റിലേക്കു കയറി.

കുറച്ചു സമയത്തിനു ശേഷം, എന്തൊക്കെ സാധനങ്ങള്‍ വാങ്ങിക്കുവാനായി ഞാന്‍ പുറത്തേക്കിറങ്ങി. അടുത്തു തന്നെ ഒരു മലയാളിയുടെ കടയുണ്ടായിരുന്നതിനാല്‍, കാറെടുക്കതെ ഞാന്‍ നടന്നാണ് പോയത്‌. തിരിച്ചെത്തിയപ്പോള്‍ കുശലാന്വേഷണവുമായി ഡഗ്ലസ്‌ അവിടെയുണ്ടായിരുന്നു. അയാളെ കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ അതു തന്നെ അവസരം എന്നു കരുതിയതിനാല്‍ ഞാന്‍ വെറുതെ അയാളുമായി സംസാരിച്ചു തുടങ്ങി.
“വളരെക്കാലമായി ഇവിടെയാണോ?”, ഞാന്‍ ചോദിച്ചു.
“അല്ല സാര്‍, രണ്ടു മാസമേ ആയുള്ളൂ. ഇതിനു മുന്നെ വൈറ്റ്‌ ഫീല്‍ഡില്‍ ആയിരുന്നു.”, അയാള്‍ പറഞ്ഞു.
“അവിടെ എന്തു ചെയ്യുകയായിരുന്നു?”, ഞാന്‍ ആകാംഷയോടെ ചോദിച്ചു.
“സാര്‍, സെക്യൂരിറ്റി തന്നെയായിരുന്നു. ഞങ്ങളുടെ കമ്പനി ആദ്യം എന്നെ നിയമിച്ചത്‌ അവിടെയായിരുന്നു. പിന്നെയാണ് ഇവിടെ എത്തിയത്‌.”, അയാള്‍ പറഞ്ഞു.
“ഓഹോ... അപ്പോല്‍ ഫ്ലാറ്റ്‌ ഉടമ നിയമിച്ചതല്ല.”, ഞാന്‍ പറഞ്ഞു.
“അല്ല സാര്‍. ഞാനും വെങ്കിടേശ്വരയുമെല്ലാം ഈ സെക്യൂരിറ്റി കമ്പനി നിയമിച്ചവരാണ്.”, അയാള്‍ പറഞ്ഞു.
“നൈറ്റ്‌ ഡ്യൂട്ടി വളരെ ശ്രമകരമാണോ?”, ഞാന്‍ വീണ്ടും ചോദിച്ചു.
“ജോലി വലിയ പാടൊന്നുമില്ല സാര്‍, ഞാന്‍ ഇതിനോട്‌ പരിചയിച്ചു കഴിഞ്ഞു. പക്ഷേ ശമ്പളം, അതു വളരെ കുറവാണ്. കഷ്ടിച്ചു ജീവിക്കാനുള്ളതേ ഇപ്പോല്‍ കിട്ടുന്നുള്ളൂ.”, അയാള്‍ പറഞ്ഞു. ആ വാക്കുകളില്‍ ഒരു ദുഖം നിറഞ്ഞിരുന്നോ, അയാളുടെ ശബ്ദം ഇടറിയിരുന്നോ എനിക്കൊരു സംശയം തോന്നി. ഞാന്‍ ചിന്തിച്ചു നില്‍ക്കേ, അയാള്‍ തൂടര്‍ന്നു. “മാസം, 2000 രൂപ മാത്രമേ നല്‍കുന്നുള്ളൂ. അതിപ്പോല്‍ ഭക്ഷണത്തിനു പോലും തികയില്ല. കഴിഞ്ഞ മാസത്തെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. ഈ ആഴ്ച അവര്‍ തരുമെന്നാണ് പറഞ്ഞിരിക്കുന്നത്‌. അതു ദൈവത്തിനു മാത്രമേ അറിയൂ.”
“നിങ്ങള്‍ കമ്പനിയോടു ചോദിച്ചില്ലേ?”, ഞാന്‍ ചോദിച്ചു.
“ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, ഈ ആഴ്ച കിട്ടുമെന്നാണ്. നോക്കട്ടേ എന്താവുമെന്ന്‌.”, അയാള്‍ പറഞ്ഞു
“വളരെ നാളായോ ഈ കമ്പനിയില്‍ ജോലി നോക്കുന്നു?”, വീണ്ടും ഞാന്‍ ചോദിച്ചു.
“ഇപ്പോല്‍ ആറു മാസത്തില്‍ താഴയേ ആയുള്ളൂ.. പക്ഷേ ശമ്പളം കിട്ടുന്നില്ല എങ്കില്‍ ഇവിടെ നില്‍ക്കാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല.”, അയാള്‍ ഒരല്പം പരിഭവത്തോടെ പറഞ്ഞു.
“അപ്പോള്‍ അതിനു മുന്നെ...?”, ഞാന്‍ ചോദിച്ചു.
“അതൊരു വലിയ കഥയാണ് സാര്‍, വളരെയധികം സമയമെടുക്കും. പിന്നീടൊരിക്കല്‍ പറയാം.”, അയള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
“എനിക്കിപ്പോള്‍ സമയമുണ്ട്‌.”, ഒരു ചിരിയോടു കൂടി ഞാനും പറഞ്ഞു.



ഒരു ചെറിയ പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു തുടങ്ങി....

ഡഗ്ലസ്‌ ജനിച്ചത്‌ ബാംഗ്ലൂര്‍ തന്നെയാണ്‌. അയാളുടെ അച്ഛന്‍ ഒരു കമ്പനിയിലെ ജോലിക്കാരനായിരുന്നു, അമ്മ വീട്ടമ്മയും. ഡഗ്ലസ്സിന് 2 വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. അതിനു ശേഷം അയാളുടെ അച്ഛന്‍ ഒരു സ്ഥിരം മദ്യപാനിയായി. അഞ്ചു വയസ്സു തികയുന്നതിനു മുന്നെ, അച്ഛനും മരിച്ചതോടെ അനാഥനായി മാറി അയാള്‍. ബന്ധുക്കള്‍ ആരും അയാളെ ഏറ്റടുക്കാന്‍ വന്നില്ല. ഒടുവില്‍, അടുത്തുള്ള പള്ളിയിലെ പാതിരി ഡഗ്ലസ്സിനെ കൂട്ടിക്കൊണ്ടു പോയി. പള്ളിയോടു ചേര്‍ന്നു നടത്തിയിരുന്ന സെന്റ്.സ്റ്റീഫന്‍സ്‌ ഓര്‍ഫണേജില്‍ മറ്റ്‌ അനാഥക്കുട്ടികളോടൊപ്പം അയാളും കഴിഞ്ഞു. അനാഥാലയത്തിന്റെ ചിലവില്‍, അയാള്‍ പത്താം ക്ലാസ്‌ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്നുള്ള പഠനം നടന്നില്ല കാരണം പത്താം ക്ലാസ്‌ കഴിഞ്ഞതും, അയാള്‍ ജോലി അന്വേഷിച്ചിറങ്ങി. ജോലിയന്വേഷിച്ചിറങ്ങിയ അയാള്‍ എന്തു ജോലിയും ചെയ്യുവാന്‍ തയ്യാറായിരുന്നു. ആദ്യം ഒരു പലചരക്കു കടയിലും പിന്നെ ഒരു പെട്രോള്‍ പമ്പിലും അയാള്‍ ജോലി നോക്കി. മൂന്നു വര്‍ഷത്തോളം ജോലി നോക്കിയിട്ടും പച്ച പിടിക്കാതിരുന്നതിനാല്‍, അയാള്‍ ഒരു സ്റ്റാര്‍ ഹോട്ടല്‍ ബാറിലെ സപ്ലയര്‍ ജോലിയില്‍ പ്രവേശിച്ചു. അത്‌ അയാളുടെ ജീവിതത്തിലെ ഒരു ടേണിങ്‌ പോയിന്റാവുമെന്ന്‌ അയാള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അവിടെ ജോലിയില്‍ പ്രവേശിച്ചതിനു ശേഷം അയാള്‍ അവിടുത്തെ ഒരു കസ്റ്റമറെ പരിചയപ്പെട്ടു. എല്ലാ വെള്ളിയാഴ്ചയും രാത്രി 10 മണിയോടെ എത്തി, ഒരു ജോണി വാക്കര്‍ വാങ്ങി, ഒരു ചുരുട്ടു വലിച്ചു പോകുന്ന ഒരു ഗോവക്കാരന്‍ ഡിസൂസ. ബാറിലെ ജോലിയും അത്ര സുഖകരമായി പോകാത്തതിനാല്‍ വിഷമിച്ചിരുന്ന ഡഗ്ലസ്സിന്റെ മുന്നിലേക്ക്‌ ഒരു ദൈവദൂതനെ പോലെയാണ് ഡിസൂസ എത്തിയത്‌. ഗോവയില്‍ സ്വന്തമായി ബിസിനസ്സു ചെയ്യുന്ന ഡിസൂസയോട്‌ അടുത്തതു തന്നെ ഒരു നല്ല ജോലി ഒപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു. ആ സൌഹ്രുദം വളര്‍ന്നതോടെ, ഡിസൂസ അയാളെ ഗോവയിലേക്ക്‌ ക്ഷണിച്ചു, നല്ലൊരു ജോലിയും ഓഫര്‍ ചെയ്തു.

ഗോവയില്‍ ഡഗ്ലസ്സിന് ലഭിച്ചത്‌ ഒരു ഡാന്‍സ്‌ ബാറിലെ വെയിറ്ററുടെ ജോലിയാണ്. പക്ഷേ നല്ല ശമ്പളവും, ഭക്ഷണവും, താമസ സൌകര്യവും ലഭിച്ചതോടെ അയാള്‍ അവിടെ തന്നെ താമസമാക്കി. എന്നാല്‍, അവിടെ നിന്നും ഡിസൂസ എന്ന വ്യക്തിയെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ഗോവയിലെ പ്രമുഖനായ ഒരു അധോലകസംഘത്തിലെ മുതിര്‍ന്ന അംഗം. പ്രധാന ജോലി സ്വര്‍ണ്ണ കള്ളക്കടത്ത്‌. അയാളുടെ തന്നെ ഡാന്‍സ് ബാറിലാണ് ഡഗ്ലസ്സിന് ജോലി കൊടുത്തതും. അയാളുടെ കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രവും അതു തന്നെ ആയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട്‌ ഡിസൂസയുടെ വിശ്വസ്തമായി മാറിയ ഡഗ്ലസ്സിനെ അയാള്‍ തന്റെ ബിസിനസ്സിലും ഉള്‍പ്പെടുത്തി. ആ യുവരക്തത്തെ ഫലപ്രദമായി ഉപയോഗിച്ച ഡിസൂസ, ഡഗ്ലസ്സിലൂടെ പല നേട്ടങ്ങളും ഉണ്ടാക്കി. ഡിസൂസയുടെ പാര്‍ട്ട്‌ണര്‍ എന്ന  നിലയിലേക്ക്‌ ഡഗ്ലസ്സ്‌ വളരുന്നതിനിടയിലാണ്, അയാളുടെ സംഘത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും, ഡിസൂസ ഒരു അപകടത്തില്‍ കൊല്ലപ്പെടുന്നതും. ആ അവസരം മുതലാക്കി, അവരുടെ സംഘത്തിന്റെ മുഖ്യ എതിരാളികളായിരുന്നു റൊസാരിയോ ഗ്രൂപ്പ്‌ അവരെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ആ‍രംഭിച്ചു. ഡിസൂസയുടെ സംഘത്തിലെ പലരും തെരുവുകളില്‍ കൊല്ലപ്പെട്ടു. പക്ഷേ റൊസാരിയോ ഗ്രൂപ്പിലെ പ്രമുഖനായിരുന്ന ആനന്ദ്‌ ഗൌഡ, ഡഗ്ലസ്സിന്റെ കഴിവുകള്‍ മനസ്സിലാക്കി, അയാളെ ആ ഗ്രൂപ്പിലേക്ക്‌ ചേര്‍ത്തു. ജീവനു തന്നെ ഭീഷണിയുണ്ടായിരുന്ന സമയത്ത്‌, ആ അഭയം ഡഗ്ലസ്സിന് ഒരു അനുഗ്രഹമായിരുന്നു. തന്റെ കഴിവുകള്‍ക്കൊണ്ട്‌ ആ ഗ്രൂപ്പിലും ഡിസൂസ നല്ല നിലയിലേക്ക്‌ ഉയര്‍ന്നു. സ്വര്‍ണ്ണത്തിന്റെ ബിസിനസ്സില്‍ മാത്രമായിരുന്നില്ല റൊസാരിയോ ഗ്രൂപ്പ്‌ ഇടപെട്ടിരുന്നത്, മയക്കു മരുന്നിന്റെ പ്രമുഖ ഏജന്റുമാര്‍ ആയിരുന്നു അവര്‍. എന്നാല്‍ ആനന്ദ്‌ ഗൌഡയുടെ സഹായത്തൊടെ സ്വര്‍ണ്ണക്കടത്തില്‍ മാത്രമായി ഡഗ്ലസ്സ് ഒതുങ്ങി, പക്ഷേ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, ഗോവന്‍ പോലീസ്‌ ഈ ഗ്രൂപ്പിനെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വീണ്ടും ഗോവന്‍ തെരുവുകളില്‍ ചോരയൊഴുകി. ജീവന്‍ രക്ഷിക്കാനായി ആനന്ദ്‌ ഗൌഡ ബാംഗ്ലൂരിലേക്ക്‌ പലായനം ചെയ്തു. അതോടെ ഡഗ്ലസ്സിനും ഗോവയോട്‌ വിടപറയാതെ നിവര്‍ത്തി ഇല്ലാതായി. അയാള്‍ നേരെ പോയത്‌ ബോംബെയ്ക്കായിരുന്നു.

സ്വര്‍ണ്ണത്തിന്റെ ബിസിനസ്സ്‌ ചെയ്തിരുന്ന കാലത്തെ പരിചയത്തിന്റെ പേരില്‍, ബോംബെയില്‍ ഒരു ജോലി തരപ്പെടുത്താന്‍ ശ്രമിച്ചു, മാനസികമായി അധോലകവുമായി അകലം പാലിച്ചതിനാല്‍ ആ വഴിയിലേക്ക്‌ അയാള്‍ തിരിഞ്ഞില്ല. ഒടുവില്‍ ഒരു ഏജന്റിന്റെ സഹായത്തോടെ അയാള്‍ സൌദിയിലേക്ക് കടന്നു. അവിടെ രണ്ടു വര്‍ഷം അറബികളുടെ എണ്ണപ്പാടത്ത്‌ ജോലി നോക്കി. കടുത്ത ജീവിത സാഹചര്യങ്ങളെ അതിജീവിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതോടെ ഏകദേശം നാലു വര്‍ഷത്തോളം അവിടെ ജോലി നോക്കി. എന്നാല്‍ വിസയുടെ പ്രശ്നം വന്നതോടെ സ്മ്പാദ്യമെല്ലാം അവിടെ ഉപേക്ഷിച്ച്‌ പൊതു മാപ്പു വാങ്ങി, തിരിച്ചു പോരേണ്ടി വന്നു. തിരിച്ചു ബോംബെയിലെത്തി, രണ്ടു വര്‍ഷത്തോളം ചെറിയ ജോലികളുമായി കഴിഞ്ഞു. എന്നാല്‍ അതു കൊണ്ട്‌ പിടിച്ചു നിലക്കാനാവില്ല എന്നു വന്നതോടെ, ഗോവയ്ക്കു മടങ്ങിയാലോ എന്നായി ആലോചന. പക്ഷേ ജീവഭയം ഉള്ളതിനാല്‍, അയാള്‍ ഗോവയ്ക്കു പോകാതെ ബാംഗ്ലൂര്‍ക്കു പോന്നു, ആനന്ദ്‌ ഗൌഡയെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ആ വരവ്‌. എന്നാല്‍ അത് പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല. ഏകദേശം ഒന്നര വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍, അയാള്‍ ഗൌഡയെ കണ്ടെത്തി. കള്ളക്കടത്തെല്ലാം ഉപേക്ഷിച്ച്‌, ഒതുങ്ങിക്കഴിഞ്ഞിരുന്ന ഗൌഡയ്ക്ക്‌ ഡഗ്ലസ്സിനെ സാമ്പത്തികമായി സഹായിക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ജീവിക്കാനായി എന്തും ചെയ്യാം എന്ന മനോഭാവമുണ്ടായിരുന്ന ഡഗ്ലസ്സിനെ അയാള്‍ ഒരു സ്വര്‍ണ്ണക്കടത്തുകാരന് പരിചയപ്പെടുത്തി. സ്വര്‍ണ്ണവുമായി, വിവിധ സ്ഥലങ്ങളിലേക്ക്‌ പോകുക, ആവശ്യക്കാരന് നല്‍കുക എന്നതായിരുന്നു ജോലി, റിസ്ജ്‌ കൂടിയ ജോലി ആയിരുന്നതിനാല്‍ കിട്ടിയിരുന്ന പ്രതിഫലവും വളരെയധികമായിരുന്നു. അതില്‍ ശോഭിച്ചതോടെ, ഡഗ്ലസ്സ്‌ ബാംഗ്ലൂരിലെ ഒരു പ്രധാന സ്വര്‍ണ്ണ ഏജന്റായി മാറി. ഒറ്റയ്ക്ക്‌ എല്ലാം കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാല്‍, അയാള്‍ക്ക്‌ സഹായികളും ഉണ്ടായി. വളരെയധികം പണം സമ്പാദിച്ച അവര്‍, പക്ഷേ ഒന്നും എവിടേയും നിക്ഷേപിച്ചില്ല. പണമെല്ലാം പല സ്ഥലങ്ങളിലായി സൂക്ഷിക്കുകയായിരുന്നു പതിവ്‌. ഒരു തവണ കേരളത്തിലേക്ക്‌ സ്വര്‍ണ്ണവുമായി പോയ ഡഗ്ലസ്സിനെ പോലീസ്‌ പിന്തുടര്‍ന്നു. എന്നാല്‍ അവരെ വെട്ടിച്ച്‌ സമര്‍ത്ഥമായി രക്ഷപെട്ട ഡഗ്ലസ്സ്‌ ബാംഗ്ലൂരിലെത്തിയപ്പോഴേക്കും, അതുവരെ സമ്പാദിച്ച പണവുമായി കൂടെയുള്ളവര്‍ കടന്നിരുന്നു. വിശ്വസിച്ചവര്‍ ചതിച്ചപ്പോള്‍, പണക്കാരനില്‍ നിന്നും ഒന്നുമില്ലാത്തവനിലേക്കുള്ള മാറ്റം ഒരു രാത്രി കൊണ്ടായിരുന്നു. സമ്പാദിച്ച പണം, സ്ഥലങ്ങള്‍ വാങ്ങി നിക്ഷേപിക്കുവാന്‍ പല തവണ ഉപദേശിച്ചിരുന്നു ഗൌഡ. അയാളെ വീണ്ടും സഹായിക്കാന്‍ ഗൌഡ തയാറുമായിരുന്നു. എന്നാല്‍ ആ ഫീല്‍ഡില്‍ നിന്നും മാറി നില്‍ക്കാനാഗ്രഹിച്ച ഡഗ്ലസ്സ്‌ വീണ്ടും ബാര്‍ ഹോട്ടലിലെ സപ്ലയറായി. പിന്നീട്‌ 10 വര്‍ഷത്തോളം അയാള്‍ പല പല ബാറുകളിലായി ജോലി നോക്കി. ഒടുവിലാ ജോലി മടുത്തപ്പോള്‍, കൊറിയര്‍ ബോയി ആയും, പെട്രോള്‍ ബങ്കിലുമെല്ലാം അയാള്‍ ജോലി നോക്കി. ഒടുവില്‍ അയാള്‍ സെക്യൂരിറ്റി സര്‍വീസില്‍ ചേര്‍ന്നു. അങ്ങനെയാണയാള്‍ എന്റെ ഫ്ലാറ്റില്‍ എത്തുന്നത്‌.

സ്വന്തം കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരിക്കുന്നത്‌ ഞാന്‍ കണ്ടു. കണ്ണുകള്‍ തുടച്ച്‌ മുഖത്തൊരു പുഞ്ചിരി വരുത്തി. എന്നിട്ടയാള്‍ പറഞ്ഞു. “ഇതാണ് സാര്‍ എന്റെ കഥ. ഞാനൊരു ക്രിമിനലാണെന്ന്‌ സാറിനിപ്പോള്‍ തോന്നുന്നുണ്ടോ? “, അയാള്‍ ചോദിച്ചു.
“ഏയ്‌...അങ്ങനെ ഒന്നും ഇല്ല...”, ഞാന്‍ പറഞ്ഞു.
“ഞാന്‍ എന്റെ കഥ ആരോടെങ്കിലും പറഞ്ഞാല്‍ പിന്നെ എന്റെ ജോലിയും പോകും...ആദ്യമായി ആണ് ഞാന്‍ ഒരാളോട് ഇതൊക്കെ പറയുന്നത്‌...”, അയാള്‍ പറഞ്ഞു.
ഞാന്‍ പതിയെ അയാളുടെ മുഖത്തേക്ക്‌ നോക്കി.
“കറങ്ങി നടന്ന സമയത്ത്‌, പണം മാത്രമായിരുന്നു ലക്ഷ്യം. അന്നൊരു കല്യാണം പോലും കഴിച്ചില്ല. അതു കൊണ്ടിപ്പോള്‍ ഒറ്റത്തടി. സുഖം, ആരേയും നോക്കേണ്ട...?”, അയാള്‍ പറഞ്ഞു. “ഇപ്പോള്‍ ആ പണവും ഇല്ല....” അയാള്‍ തുടര്‍ന്നു.
“അതൊക്കെ ശരിയാകും....”, ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു...
“ഞാന്‍ ചിലപ്പോള്‍ ഇവിടെ നിന്നും പോകും, ഞാന്‍ പറഞ്ഞിരുന്നില്ലേ ശമ്പളം ലഭിക്കുന്നില്ല എന്ന്‌? ഇവിടെ തുടരാന്‍ വളരെ പാ‍ടാണ്...”, അയാള്‍ പറഞ്ഞു.
“എങ്ങോട്ടു പോകും..?”, ഞാന്‍ ആകാംഷയോടെ ചോദിച്ചു.
“അറിയില്ല സാര്‍, കുറച്ചു കൂടി നല്ല ജോലി കണ്ടു പിടിക്കണം.”, അയാള്‍ പറഞ്ഞു. “സാറിന്റെ നമ്പര്‍ തരണേ? ഞാന്‍ വിളീക്കാം”, അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ എന്റെ വിസിറ്റിംഗ്‌ കാര്‍ഡ്‌ നല്‍കി. “ഞാന്‍ പോകുമെന്ന്‌ ഉറപ്പില്ലാ, ഞാന്‍ സൂചിപ്പിച്ചെന്നേയുള്ളൂ...”, അയാള്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.
“നിങ്ങളുടെ നമ്പര്‍?”, ഞാന്‍ ചോദിച്ചു
“എനിക്ക്‌ മൊബൈലില്ല സാര്‍...”, അയാള്‍ പറഞ്ഞു.
“ശരി... അപ്പോള്‍ നാളെ കാണാം... ഗൂഡ്‌ നൈറ്റ്‌...”, ഞാന്‍ പറഞ്ഞു.
“ഗൂഡ്‌ നൈറ്റ്‌ സാര്‍.... നാളെ കാണാം...”, അയാള്‍ പറഞ്ഞു...

അടുത്ത ദിവസം രാവിലെ ഓഫീസിലേക്ക്‌ പോകുമ്പോള്‍ വെങ്കിടേശ്വര  ആണ് ഡ്യൂട്ടിയില്‍. വൈകിട്ട്‌ തിരികെ എത്തിയപ്പോള്‍ അപ്പോഴും വെങ്കിടേശ്വര തന്നെയാണ്  ഡ്യൂട്ടിയില്‍. ഞാന്‍ അയാളോടു തിരക്കിയപ്പോള്‍ ഡഗ്ലസ്സ്‌ പോയി എന്നു പറഞ്ഞു. അതൊരു ഷോക്കായിരുന്നു. എങ്ങോട്ടാണ് അയാള്‍ പോയതെന്ന്‌ ഞാന്‍ ചോദിച്ചു. പക്ഷേ, വെങ്കിടേശ്വരയ്ക്ക്‌ അതിനെക്കുറിച്ച്‌ യാതോരു അറിവും ഇല്ല. സ്വന്തമായി മൊബൈല്‍ ഇല്ലാത്തെ മനുഷ്യനെ കണ്ടെത്താനാവും എന്ന്‌ എനിക്കൊരു പ്രതീക്ഷയും ഇല്ല. ഈ സംഭവം കഴിഞ്ഞിട്ട്‌ 2 മാസമായി. ഇപ്പോഴും പരിചയമില്ലാത്ത നമ്പറില്‍ നിന്നു കോളുകള്‍ വരുമ്പോള്‍ ഞാന്‍ ഒരു നിമിഷം ആഗ്രഹിക്കും, അതു ഡഗ്ലസ്സ്‌ ആയിരുന്നെങ്കില്‍ എന്ന്......

2 comments:

  1. കാത്തിരിക്കൂ. ചിലപ്പോള്‍ വന്നേക്ക്കാം ഒരു കാള്‍

    പിന്നെ ബാക്ക് ഗ്രൌണ്ട് ഒന്നും അത്ര വിശ്വസനീയമല്ല. ഇതൊക്കെ ആര്‍ക്കും പറഞ്ഞുണ്ടാക്കാം. പക്ഷേ പറയുന്ന സ്റ്റൈലില്‍ നിന്ന് യഥാര്‍ത്ഥ്യമാണോ മിഥ്യയാണൊ എന്ന് മനസ്സിലാക്കം. ചിലപ്പോള്‍ സത്യമായിരിക്കും
    :-)
    ഉപാസന

    ReplyDelete
  2. @ ഉപാസന
    ഒരു മിസ്റ്ററി എനിക്കും തോന്നിയിരുന്നു...

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.