Tuesday, January 25, 2011

മലയാള സിനിമ 2010 (Malayalam Cinema 2010)

മലയാള ചലച്ചിത്ര ശാഖയെ സംബന്ധിച്ച്, വളരെ നല്ല ഒരു വര്‍ഷമാണ് കടന്നു പോയത്. ഏകദേശം 88 മലയാള ചിത്രങ്ങളും, പത്തോളം മൊഴിമാറ്റം ചെയ്യപ്പെട്ട അന്യഭാഷ ചിത്രങ്ങളുമടക്കം ഏകദേശം 100 സിനിമകളാണ് പോയ വര്‍ഷം പുറത്തിറങ്ങിയത്. മലയാള സിനിമയുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഒന്നാണ് ഈ സ്ഥിതി വിവരക്കണക്കുകള്‍ . കലാമൂല്യമുള്ള ഒട്ടേറെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി എത്തിയ ഈ വര്‍ഷം, മെഗാ ഹിറ്റുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒട്ടേറെ പുതുമുഖ സംവിധായകര്‍ കടന്നു വന്നപ്പോള്‍ ,  മലയാളത്തിലെ പ്രമുഖ സംവിധായകരെല്ലാം തന്നെ സജീവമായിരുന്നു ഈ വര്‍ഷം. പക്ഷേ ദൗര്‍ഭാഗ്യമെന്നു പറയട്ടേ, ഏകദേശം നാല്പതോളം ചിത്രങ്ങള്‍ തീയേറ്ററില്‍ വന്നതും പോയതും പ്രേക്ഷകര്‍ ആരും തന്നെ അറിഞ്ഞില്ല. ദേശീയ പുരസ്കാരങ്ങൾ പ്രഖ്യപിച്ചപ്പോൾ, മലയാള സിനിമ തലയുയർത്തിന്നു. പക്ഷേ വിവാദങ്ങൾ ഇത്തവണയും നമ്മേ വിട്ടൊഴിഞ്ഞില്ല. മലയാള സിനിമയിലെ ചില പ്രതിഭാധനർ നമ്മെ വിട്ടു പോയ ഒരു വർഷം കൂടിയാണിത്.

മലയാള സിനിമയിലെ മിക്കവാ‍റും എല്ലാ സംവിധായകരും 2010 ല്‍ സജീവമായിരുന്നു. ദ്രോണയുമായി ഷാജി കൈലാസും, ഏപ്രില്‍ ഫൂളുമായി വിജി തമ്പിയും, കഥ തുടരുന്നുമായി സത്യന്‍ അന്തിക്കാടും, പെണ്‍പട്ടണവുമായി വി.എം.വിനുവും, ശിക്കാറുമായി എം.പത്മകുമാറും, എത്സമ്മ എന്ന ആണ്‍കുട്ടിയുമായി ലാല്‍ ജോസും, പ്രാഞ്ചിയേട്ടനുമായി രഞ്ജിത്തും, അന്‍വറുമായി അമല്‍ നീരദും, ബെസ്റ്റ് ഓഫ് ലക്കുമായി എം.എ നിഷാദും, ഒരു സ്മോള്‍ ഫാമിലിയുമായി രാജസേനനും, കാണ്ഡഹാറുമായി മേജര്‍ രവിയും, മേരിക്കുണ്ടൊരു കുഞ്ഞാടുമായി ഷാഫിയും 2010 ല്‍ പ്രേക്ഷകര്‍ക്കായി എത്തി. ഹാപ്പി ഹസ്ബന്‍ഡ്സ്, ഫോര്‍ ഫ്രണ്ട്സ് എന്നീ ചിത്രങ്ങളുമായി സജി സുരേന്ദ്രനും, പ്രാമാണിയും ത്രില്ലറുമായി ബി.ഉണ്ണികൃഷ്ണനും, ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്നും ടൂര്‍ണ്ണമെന്റുമായി ലാലും എത്തി. ഒരു ഇടവേളയ്ക്കു ശേഷം, ബോഡി ഗാര്‍ഡുമായി സിദ്ദിഖും, ഒരു നാള്‍ വരും എന്ന ചിത്രവുമായി ടി.കെ.രാജീവ് കുമാറും, അപൂര്‍വ്വരാഗവുമായി സിബി മലയിലും, പാട്ടിന്റെ പാലാഴിയുമായി രാജീവ് അഞ്ചലും, സദ്ഗമയുമായി ഹരികുമാറും, സഹസ്രവുമായി ഡോ.ജനാര്‍ദ്ദനനും, മമ്മി & മീയുമായി ജീത്തു ജോസഫും, അഗെയിന്‍ കാസര്‍ഗോഡ് കാദര്‍ഭായിയുമായി തുളസീദാസും എത്തിയപ്പോള്‍, മലയാളത്തിലെ മുഴുവന്‍ സംഘടനകളേയും ഒറ്റക്കെതിര്‍ത്ത് യക്ഷിയും ഞാനുമായി വിനയനും രംഗത്തുണ്ടായിരുന്നു. സമാന്തര സിനിമാ വിഭാഗത്തില്‍, യുഗപുരുഷനുമായി ആര്‍.സുകുമാരനും, സൂഫി പറഞ്ഞ കഥയുമായി പ്രിയനന്ദനനും മലയാളത്തില്‍ വന്ന വര്‍ഷമായിരുന്നു 2010.  

പ്രതിഭാധനരായ ഒരു പിടി പുതുമുഖ സംവിധായകരും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച വര്‍ഷാമാണ് കടന്നു പോയത്. നാ‍യകന്‍ എന്ന ചിത്രം നമുക്കായി ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി, വളരെ വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. താന്തോന്നി ഒരുക്കിയ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, കടാക്ഷം സംവിധാനം ചെയ്ത ശശി പരവൂര്‍, പോക്കിരിരാജ ഒരുക്കിയ വൈശാഖ് എന്നിവര്‍ 2010ന്റെ ആദ്യ പകുതിയില്‍ മലയാളത്തിലേക്ക് കടന്നു വന്നവരാണ്. ടി.ഡി ദാസന്‍ സ്റ്റാന്റേര്‍ഡ് 6 ബി എന്ന ചിത്രമൊരുക്കിയ മോഹന്‍ രാഘവാനായിരുന്നു ആദ്യ പകുതിയിലെ താരം. വളരെ വ്യത്യസ്തമാര്‍ന്നതും കാമ്പുള്ളതുമായ ഒരു ചിത്രം മലയാളികള്‍ക്ക് സമ്മാനിച്ച മോഹന്‍, മലയാള ചലച്ചിത്ര ലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഗായകനായും, നടനായും മലയാള സിനിമയില്‍ നാം കണ്ടിരുന്ന വിനീത് ശ്രീനിവാസന്‍, സംവിധായകനാകുന്ന കാഴ്ചയും 2010ല്‍ നാം കണ്ടു. മലര്‍വാടി ആര്‍ട്ട്സ് ക്ലബ് എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചത് വിനീതിനുള്ള അംഗീകാരമായി. ആത്മകഥയൊരുക്കിയ പ്രേം ലാല്‍, ചേകവറൊരുക്കിയ സജീവന്‍, കോളേജ് ഡേയ്സ് ഒരുക്കിയ ജി.എന്‍ കൃഷ്ണകുമാറും പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണിച്ചപ്പോള്‍, ത്രീ ചാര്‍ സൌ ബീസുമായി വന്ന ഗോവിന്ദന്‍ കുട്ടി, ജനകനുമായി വന്ന സഞ്ജീവ്, അലക്സാണ്ടര്‍ ദി ഗ്രേറ്റുമായി വന്ന മുരളി നാഗവള്ളി, രാമരാവണനുമായി വന്ന ബിജു വട്ടപ്പാറ, ഹോളിഡേയ്സുമായി വന്ന അറ്റ്ലസ് രാമചന്ദ്രന്‍, കന്യാകുമാരി എക്സ്പ്രസ്സുമായി വന്ന ടി.എസ്സ് സുരേഷ് ബാബു എന്നിവര്‍ നമ്മെ നന്നേ നിരാശപ്പെടുത്തി. ഇംഗ്ലീഷ് ചിത്രത്തിന്റെ കഥയുമായി വന്ന കോക്ക്ടെയിലിന്റെ ശില്പി അരുണ്‍കുമാര്‍ താന്‍ ഭാവിയിലേക്കൊരു വാഗ്ദാനമാണെന്നു തെളിയിച്ചപ്പോള്‍, ബെസ്റ്റ് ആക്ടറുമായി വന്ന മാര്‍ട്ടിന്‍ പ്രാക്കാട്ട്, അക്ഷരാര്‍ത്ഥത്തില്‍ മലയാളി പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം സജീവമായിരുന്നു ഈ വര്‍ഷം, മോഹന്‍ലാല്‍ അഞ്ചും, മമ്മൂട്ടി ഏഴും, ദിലീപ് അഞ്ചും, സുരേഷ് ഗോപി ഏഴും, ജയറാം മൂന്നും, പ്രിഥ്വിരാജ് അഞ്ചും ചിത്രങ്ങളില്‍ തിരശ്ശീലയിലെത്തി. ജനകന്‍, അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ഒരു നാള്‍ വരും, ശിക്കാര്‍, കാണ്ടഹാര്‍ എന്നിവയാണ് ഈ വര്‍ഷമെത്തിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍. അതില്‍ ശിക്കാര്‍ സൂപ്പര്‍ ഹിറ്റും, ഒരു നാള്‍ വരും ഹിറ്റുമായപ്പോള്‍, മറ്റു മൂന്നും ശരാ‍ശരിയില്‍ താഴെ ഒതുങ്ങി. ദ്രോണ 2010, പ്രമാണി, പോക്കിരിരാജ, കുട്ടിസ്രാങ്ക്, വന്ദേമാതരം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ബെസ്റ്റ് ആക്ടര്‍ എന്നിവയാണ് ഈ വര്‍ഷമിറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍. ബെസ്റ്റ് ഓഫ് ലക്കിലും, യുഗപുരുഷനിലും അതിഥി താരമായും മമ്മൂട്ടി എത്തി. ദ്രോണയും പ്രമാണിയും ശരാശരിയിലൊതുങ്ങിയപ്പോള്‍, വന്ദേമാതരം ബോക്സ് ഓഫീസില്‍ തകര്‍ന്നു. അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ കുട്ടിസ്രാങ്കിനെ മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചപ്പോള്‍, പ്രാഞ്ചിയേട്ടനും ബെസ്റ്റ് ആക്ടറും സൂപ്പര്‍ ഹിറ്റായി മാറി. പ്രഥ്വിരാജുമായി ഒന്നിച്ചെത്തിയ പോക്കിരിരാജ, താരാ‍രാധകരുടെ ബലത്തില്‍ ഹിറ്റായി മാറി. ദിലീപിന്റെ ബോഡി ഗാര്‍ഡും, ആഗതനും, പാപ്പി അപ്പച്ചായും, കാര്യസ്ഥനും, മേരിക്കുണ്ടൊരു കൂഞ്ഞാടുമാണ് ഈ വര്‍ഷമിറങ്ങിയത്. ബോഡി ഗാര്‍ഡു ഹിറ്റായപ്പോള്‍, ആഗതനും പാപ്പി അപ്പച്ചായും ശരാശരിയില്‍ ഒതുങ്ങി. ദിലീപിന്റെ നൂറാമതു ചിത്രമായ കാര്യസ്ഥന്‍ പ്രേക്ഷകര്‍ സ്വീകരിച്ചു. ക്രിസ്തുമസിന് പുറത്തിറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാടിനെകുറിച്ച് നല്ല അഭിപ്രായമാണ് കേള്‍ക്കുന്നത്. കടാക്ഷം, ജനകന്‍, റിങ് ടോണ്‍, രാമരാവണന്‍, സദ്ഗമയ, കന്യാകുമാരി എക്സ്പ്രസ്സ്, സഹസ്രം എന്നിവയാണ് സുരേഷ് ഗോപിയുടേതായി ഈ വര്‍ഷമിറങ്ങിയ ചിത്രങ്ങള്‍. അതില്‍ സദ്ഗമയ പ്രമേയം കൊണ്ട് ശ്രദ്ധ നേടിയപ്പോള്‍, സഹസ്രം ഒരു പരിധിവരെ പ്രേക്ഷകര്‍ സ്വീകരിച്ചു. മറ്റെല്ലാം വന്‍ പരാജയത്തിലാണ് അവസാനിച്ചത്. മമ്മീ & മീ എന്ന ചിത്രത്തിലുടനീളം ശബ്ദം കൊണ്ടും, ഒരു സീനില്‍ മാത്രമുള്ള അതിഥി വേഷത്തിലും സുരേഷ് ഗോപി നമുക്കു മുന്നിലെത്തി. ഹാപ്പി ഹസ്ബന്‍ഡ്സ്, കഥ തുടരുന്നു, ഫോര്‍ ഫ്രണ്ടസ് എന്നിവയാണ് ഈ വര്‍ഷമെത്തിയ ജയറാം ചിത്രങ്ങള്‍. ഹാപ്പി ഹസ്ബന്‍ഡ്സ് സൂപ്പര്‍ ഹിറ്റായപ്പോള്‍, കഥ തുടരുന്നു കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചു. എന്നാല്‍ ഫോര്‍ ഫ്രണ്ട്സ് ശരാശരിയില്‍ ഒതുങ്ങി. നെടുമുടി വേണുവിന് അടുത്തിടെ ലഭിച്ച രണ്ടു മികച്ച കഥാപാത്രങ്ങളായിരുന്നു എത്സമ്മയിലെ പാപ്പനും, ബെസ്റ്റ് ആക്ടറിലെ ഡെന്‍വറാശാനും. രണ്ടും അദ്ദേഹത്തിന്റെ കയ്യില്‍ ഭദ്രമായിരുന്നു. അതു പോലെ തന്നെ, ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്നിലെ ഫാദര്‍ ഡൊമനിക്ക് എന്ന വേഷം, വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് നെടുമുടിക്ക് സമ്മാനിച്ചത്.

യുവതാരങ്ങളില്‍ പ്രിഥ്വിരാജാണ് മലയാളത്തില്‍ നിറഞ്ഞു നിന്നത്. പുണ്യം അഹം, താന്തോന്നി, പോക്കിരിരാജ, അന്‍വര്‍, ദി ത്രില്ലര്‍ എന്നിങ്ങനെ അഞ്ചു ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി ഇറങ്ങി. ഓഫ് ബീറ്റ് ചിത്രമായ പുണ്യം അഹം നിരൂപക ശ്രദ്ധ നേടിയപ്പോള്‍, താന്തോന്നി ശരാശരിയിലും താഴെയായിപ്പോയി. പോക്കിരിരാജ സൂപ്പര്‍ഹിറ്റായപ്പോള്‍, അന്‍വറും ത്രില്ലറും ശരാശരി നിലവാരം പുലര്‍ത്തി. എന്നാല്‍ മണിരത്നം ചിത്രമായ രാവണനിലെ വേഷം പ്രിഥ്വിയെ ഇന്ത്യയിലാകെ പ്രശസ്തനാക്കി. പ്രിഥ്വിരാജെന്ന യുവനടനു ലഭിക്കാവുന്ന മികച്ച അവസരങ്ങളിലൊന്നായിരുന്നു അത്, അദ്ദേഹമത് നന്നായി വിനയോഗിക്കുകയും ചെയ്തു. ഹാപ്പി ഹസ്ബന്‍ഡ്സ്,  നായകന്‍, ചേകവര്‍, എത്സമ്മ എന്ന ആണ്‍കുട്ടി, കോളേജ് ഡേയ്സ് എന്നീ ചിത്രങ്ങളിലാണ് ഇന്ദ്രജിത്ത് എത്തിയത്. അതിന്‍ നായകനിലെയും എത്സമ്മയിലേയും, ഹാപ്പി ഹസ്ബന്‍ഡ്സിലേയും വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍, ചേകവര്‍ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയി. കോളേജ് ഡേയ്സ് ശരാശരിയില്‍ ഒതുങ്ങുകയും ചെയ്തു. ഹാപ്പി ഹസ്ബന്‍ഡ്സ്, നല്ലവന്‍, കോക്ക് ടെയില്‍, ഫോര്‍ ഫ്രണ്ടസ് എന്നീ ചിത്രങ്ങളിലാണ് ജയസൂര്യ നമ്മുടെ മുന്നിലെത്തിയത്. കോക്ക് ടെയിലിലേയും ഫോര്‍ ഫ്രണ്ട്സിലേയും  വേഷങ്ങള്‍ ജയസൂര്യ എന്ന നടനെ വളരെയധികം ഉപയോഗപ്പെടുത്തുന്നവയായിരുന്നു. ഇത് ജയസൂര്യയുടെ കരിയറിന് നല്ല മൈലേജ് നല്‍കുമെന്നതില്‍ യാതോരു സംശയവുമില്ല. മമ്മീ & മീ, സകുടുംബം ശ്യാമള, എത്സമ്മ എന്ന ആണ്‍കുട്ടി, ഒരിടത്തൊരു പോസ്റ്റുമാന്‍, ഫോര്‍ ഫ്രണ്ട്സ് എന്നിവയാണ് കുഞ്ചാക്കോ ബോബന്റേതായി ഇറങ്ങിയ ചിത്രങ്ങള്‍. അതില്‍ മമ്മീ & മീയിലേയും, എത്സമ്മയിലേയും കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടപ്പെട്ടു. കഥ തുടരുന്നു, അപൂര്‍വ്വ രാ‍ഗം എന്നിവയിലെ അഭിനയത്തിലൂടെ ആസിഫ് അലി വലരെയധികം ശ്രദ്ധിക്കപ്പെട്ടു. നിഷാന്‍, കൈലാഷ് എന്നിവരും സജീവമായിരുന്നെങ്കിലും, അപൂര്‍വ്വരാഗത്തിലെ നിഷാന്റെ വേഷവും, ശിക്കാറിലെ കൈലാഷിന്റെ വേഷവും മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. ചെറുവേഷങ്ങളില്‍ അധികവും അഭിനയിച്ച അനൂപ് മേനോന്‍, പക്ഷേ കോക്ക് ടെയിലില്‍ തിളങ്ങി.

സുരാജ് വെഞ്ഞാറമൂടും സലീം കുമാറും നിറം മങ്ങുന്ന കാഴ്ചയാണ് നാം 2010ല്‍ കണ്ടത്. എത്സമ്മയും കാര്യസ്ഥനുമൊഴിച്ചാല്‍, സുരാജ് മലയാളി പ്രേക്ഷകര്‍ക്ക് അസഹ്യമായി മാറുന്നത് നാം കണ്ടു. സലീം കുമാറിന്റെയും സ്ഥിതി മറിച്ചല്ല. പക്ഷേ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം ഒരു തിരിച്ചു വരവിന് കളമൊരുക്കിയിട്ടുണ്ട്. സുരാജ്-സലീം കുമാര്‍ പ്രഭാവത്തില്‍പ്പെട്ട് ഒതുങ്ങിപ്പോയ ജഗതി ശ്രീകുമാറിന്റേയും ഇന്നസെന്റിന്റേയും തിരിച്ചു വരവും 2010 സംഭവിച്ചു. പാപ്പി അപ്പച്ചാ, പ്രാഞ്ചിയേട്ടന്‍ എന്നീ സിനിമകളായിരുന്നു ഇന്നസെന്റിന് ജീവശ്വാസം നല്‍കിയത്. എത്സമ്മ, മലവാര്‍ടി തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിനു പിടിവള്ളിയായി. വില്ലന്മാരില്‍ തിളങ്ങിയത്, ദ്രോണ 2010ലെ മനോജ്.കെ.ജയനും, നായകനിലെ സിദ്ധിഖുമാണ്. യുവത്വത്തിന്റെ സിനിമയായ അപൂര്‍വ്വരാ‍ഗത്തില്‍ വ്യത്യസ്തമായ ഒരി വില്ലനെ അവതരിപ്പിച്ച ആസിഫ് അലി ശ്രദ്ധ നേടി. ദി ത്രില്ലര്‍ എന്ന ചിത്രത്തില്‍ മാര്‍ട്ടിന്‍ ദിനകറെന്ന വില്ലന്‍ കഥാപാത്രത്തെ വ്യത്യസ്തമാക്കിയ സമ്പത്ത് രാജാണ്, ഒരു പക്ഷേ ഈ വര്‍ഷത്തെ മികച്ച വില്ലന്‍. മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബിജുമേനോന്റെ നെഗറ്റീവ് റോളും ശ്രദ്ധേയമായി.

ഇന്ത്യന്‍ സിനിമയിലെ തന്നെ രണ്ടു ഇതിഹാസ താരങ്ങള്‍ ഈ വര്‍ഷം മലയാളത്തിലെത്തി. അതിഥി താരമായി 20 വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് കമലഹാസന്‍ തിരിച്ചെത്തിയത് ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ്. ബോളിവുഡില്‍ നിന്നും, അമിതാഭ് ബച്ചന്‍ മലയാളത്തിലെത്തിയത് കാണ്ഡഹാറിലൂടെയാണ്. പക്ഷേ ഈ താരങ്ങളുടെ സാന്നിധ്യം, ഈ രണ്ടു ചിത്രങ്ങളേയും രക്ഷിച്ചില്ല എന്നത് വിരോധാഭാസമായി തോന്നാം. തമിഴില്‍ നിന്നു സത്യരാജും(ആഗതന്‍), ശരത്കുമാറും (ഒരിടത്തൊരു പോസ്റ്റ്മാന്‍) മുഴുനീള കഥാപാത്രമായി നമുക്കു മുന്നില്‍ എത്തി. പക്ഷേ ആ ചിത്രങ്ങളെ അത് ഒട്ടും സഹായിച്ചില്ല എന്നു വേണം കരുതുവാന്‍. ഒരു ഇടവേളയ്ക്കു ശേഷം ത്യാഗരാജന്‍ ബോഡിഗാര്‍ഡിലൂടെ മലയാളത്തിലേക്ക് തിരിച്ചത്തി. തെന്നിന്ത്യന്‍ സംവിധായകന്‍ സമുദ്രക്കനി, ശിക്കാറില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. യുഗപുരുഷനിലെ നായകനായും, ശിക്കാറിലെ സഹനടനായും, തമിഴ് താരം തലൈവാസല്‍ വിജയ് മലയാളത്തില്‍ സാന്നിധ്യം അറിയിച്ചു. അന്‍വറില്‍ സ്റ്റാലിന്‍ മണിമാരന്‍ എന്ന പോലീസ് ഓഫീസറായി പ്രകാശ് രാജ് ഒരിടവേളക്കു ശേഷം മലയാളത്തില്‍ തിരിച്ചത്തി.

ഭാവനയും, സംവൃതയും, കനിഹയും, മീരാ ജാസ്മിനും, നിത്യാ മേനോനും, നവ്യാ നായരും, ധന്യാ മേരി വര്‍ഗ്ഗീസും, ശ്വേതാ മേനോനും മലയാളത്തില്‍ സജീവമയിരുന്നു കഴിഞ്ഞ വര്‍ഷം. വാരിവലിച്ചു ചിത്രങ്ങള്‍ ചെയ്യാതിരുന്ന രണ്ടു പേര്‍ സംവൃതയും ശ്വേതാ മേനോനുമാണ്. നവ്യാ നായര്‍ വിവാഹിതയായതും, വിവാഹത്തിനു ശേഷം കാവ്യാ മാധവന്‍ അഭിനയ രംഗത്തേക്ക് തിരിച്ചു വന്നതിനും 2010 സാക്ഷ്യം വഹിച്ചു. നായികാ പ്രാധാന്യമുള്ള ചിത്രങ്ങളൊന്നും തന്നെ മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയില്ല. അതിനൊരപവാദമെന്നത് എത്സമ്മ എന്ന ആണ്‍കുട്ടിയും, പാട്ടിന്റെ പാലാഴിയും, സൂഫി പറഞ്ഞ കഥയും, പെണ്‍പട്ടണവും മാത്രമാണ്.  ഏകദേശം 100 ചിത്രങ്ങളിറങ്ങിയ മലയാള സിനിമയില്‍ വെറും നാലു ചിത്രങ്ങള്‍ മാത്രമാണ് നായികാ പ്രാധാന്യമേറിയത് എന്നു പറയുമ്പോള്‍, നമ്മുടെ സിനിമാ നിര്‍മ്മാതാക്കള്‍ ലാഭം മാത്രം നോക്കി ചിത്രമെടുക്കുന്നു എന്ന ആരോപണം ബലപ്പെടുന്നു. എത്സമ്മയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ആന്‍ അഗസ്റ്റില്‍ ഈ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. സൂഫി പറഞ്ഞ കഥയിലും ആത്മകഥയിലും അഭിനയിച്ച ശര്‍ബാനി മുഖര്‍ജി ഏറെ ശ്രദ്ധിക്കപ്പെട്ടു. നല്ല കഥയുമായി വന്ന പാട്ടിന്റെ പാലാഴിയിലെ മീരാ ജാസ്മിന്റെ പ്രകടനം ശ്രദ്ധേയമായെങ്കിലും ചിത്രത്തിന്റെ പരാജയം അതിന്റെ നിറം മങ്ങിച്ചു. മമ്മി & മീയിലെ അര്‍ച്ചന കവിയുടേയും ഊര്‍വ്വശിയുടേയും പ്രകടനം മികച്ചതായിരുന്നു. സ്ത്രീകളെ കേന്ദ്ര കഥാപാത്രമാക്കി ഇറങ്ങിയ പെണ്‍പട്ടണം പക്ഷേ ശ്രദ്ധിക്കാതെ പോയി. ബോഡി ഗാര്‍ഡിലൂടെ നയന്‍ താരയും, അന്‍വറിലൂടെ മമ്താ മോഹന്‍ ദാസും മലയാളത്തിലേക്ക് തിരിച്ചു വന്നു. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നമിത ബ്ലാക്ക് സ്റ്റാലിയന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. ഒറ്റപ്പെട്ട പ്രകടനങ്ങള്‍ മാറ്റി വച്ചാല്‍, നായികമാരെ സംബന്ധിച്ച് 2010 നിരാശാജനകമായ വര്‍ഷമായിരുന്നു.

കലാമൂല്യമേറിയ കുറെയധികം ചിത്രങ്ങള്‍ 2010ല്‍ ഇറങ്ങി. സൂഫി പറഞ്ഞ കഥ, ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി, കഥ തുടരുന്നു, മമ്മി & മീ, അപൂര്‍വ്വരാഗം, മലര്‍വാടി ആര്‍ട്ട്സ് ക്ലബ്, പെണ്‍പട്ടണം, പാട്ടിന്റെ പാലാഴി, ആത്മക്ഥ, എത്സമ്മ എന്ന ആണ്‍കുട്ടി, കോക്ക്ടെയില്‍, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, പുണ്യം അഹം, ബെസ്റ്റ് ആക്ടര്‍ അങ്ങനെ ഒരു പിടി നല്ല ചിത്രങ്ങള്‍ ഈ വര്‍ഷത്തില്‍ പുറത്തിറങ്ങി. പക്ഷേ ആരാധകരുടെ ബലത്തില്‍ മാത്രം ഹിറ്റായി മാറിയ ചിത്രമായിരുന്നു പോക്കിരിരാജ. അതു പോലെ, ഹരിഹര്‍ നഗറിന്റെ തുടര്‍ച്ചയായി വന്ന ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്നും ഹിറ്റായി മാറി, പക്ഷേ മുന്‍ ഭാഗങ്ങളെപ്പോലെ വലിയ ഒരു ഹിറ്റായി മാറാന്‍ ഇതിനു കഴിഞ്ഞില്ല. ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തിന്റെ സീക്വലായി വന്ന സീനിയര്‍ മാന്‍ഡ്രേക്കും, കാദര്‍ഭായി സീക്വന്‍സില്‍ വന്ന അഗെയിന്‍ കാദര്‍ഭായിയും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു. പ്രേക്ഷകര്‍ ഈ ചിത്രങ്ങളെ അമ്പേ തിരസ്കരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അതു പോലെ, കോമഡി ചിത്രമായി ഒരുക്കിയ ഏപ്രില്‍ ഫൂളും, അഡ്വക്കേറ്റ് ലക്ഷ്മണന്‍ ലേഡീസ് ഓണ്‍ലി,  ഒരു സ്മോള്‍ ഫാമിലി തുടങ്ങിയ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ ഒരാഴ്ച പോലും പിന്നിടുന്നതിനു മുന്നെ പോകുന്ന കാഴ്ചയാണ് കണ്ടത്. കോമഡി എന്ന പേരില്‍ കൊണ്ടു വരുന്ന കോപ്രായങ്ങളുടെ ഗതി ഇങ്ങനെ തന്നെയായിരിക്കുമെന്നൊരു സന്ദേശം ഇതു നല്‍കുന്നു.

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ, ഇത്രയധികം പ്രതിഭാധനരെ നഷ്ടപ്പെട്ട മറ്റൊരു വര്‍ഷം ഉണ്ടാകില്ല. വില്ലനായും, നായകനായും, സംവിധായകനായും, കൊമേഡിയനായും നമ്മേ രസിപ്പിച്ച കൊച്ചിന്‍ ഹനീഫയാണ് ആദ്യം നമ്മെ വിട്ടു പിരിഞ്ഞത്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത നാം ഉള്‍ക്കൊള്ളുന്നതിനു മുന്നെ, ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരി നമ്മെ വിട്ടു പിരിഞ്ഞു, ഒരു പക്ഷേ മലയാളികളെ മുഴുവന്‍ നൊമ്പരപ്പെടുത്തിയ ഒരു വിയോഗമായിരുന്നു അത്. സന്തോഷ് ജോഗിയെയും നടന്‍ ശ്രീനാഥിനേയും നമുക്ക് നഷ്ടപ്പെട്ടത് ആത്മഹത്യയിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ബാലനിലെ നായിക, എം.കെ കമലം നമ്മെ വിട്ടു പിരിഞ്ഞതും ഈ വര്‍ഷം തന്നെ. സ്ഫോടനം, ഗജകേസരിയോഗം, കാട്ടുകുതിര, കാര്‍ണിവല്‍ തുടങ്ങി മലയാളത്തിനു സൂപ്പര്‍ ഹിറ്റുകള്‍ പലതു സമ്മാനിച്ച പി.ജി.വിശ്വംഭരന്‍ പ്രായാധിക്യം മൂലമുള്ള അസുഖത്താല്‍ നമ്മേ വിട്ടു പിരിഞ്ഞത് കഴിഞ്ഞ ജൂണിലായിരുന്നു. ഏകദേശം അതേ സമയത്തു തന്നെ, പഴയകാല നായിക അടൂര്‍ പങ്കജം അന്തരിച്ചു. വളരെക്കാലമായി അസുഖമായി കിടപ്പിലായിരുന്നു അവര്‍. സംഗീത സംവിധായകനും പിന്നണി ഗായകനുമായ എം.ജി രാധാകൃഷ്ണനെ നമുക്ക് നഷ്ടമായത് പൊടുന്നനെയായിരുന്നു. അപ്രതീക്ഷിതമായ ഒരു വിയോഗമായിരുന്നു അത്. ഇനിയും ചെയ്യാനുള്ള കഥാപാത്രങ്ങള്‍ ബാക്കി വച്ച് സുബൈര്‍ എന്ന നടന്‍ നമ്മെ വിട്ടുപിരിഞ്ഞതും ഈ വര്‍ഷം തന്നെ. നടനും തിരക്കഥാകൃത്തും ഗായകനും സംവിധായകനുമായ വേണു നാഗവള്ളി ഈ സെപ്തംബറില്‍ നമ്മോട് വിട പറഞ്ഞു. കരള്‍ സംബന്ധമായ രോഗം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം. പിന്നണി ഗായികയായ സ്വര്‍ണ്ണ ലത നമ്മെ വിട്ടു പോയതും അതേ മാസം തന്നെ. ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രമേ പാടിയിട്ടുള്ളൂ എങ്കിലും, മലയാളികള്‍ക്കു സുപരിചിതയായിരുന്നു സ്വര്‍ണ്ണലത. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു പഴയകാല നടിയുടെ ദുരിതപര്‍വ്വം നമ്മുടെ മാധ്യമങ്ങള്‍ എടുത്തു കാണിക്കുകയും, പിന്നീട് പല സംഘടനകളും അവര്‍ക്കായി രംഗത്തു വരികയും ചെയ്തിരുന്നു. ആ നടി, കോഴിക്കോട് ശാന്താ ദേവി, കേരളാ കഫേയിലെ ബ്രിഡ്ജ് എന്ന ഹ്രസ്വചിത്രത്തിലൂടെ നമ്മുടെ കണ്ണു നനയിച്ച ആ നടി നമ്മെ വിട്ടു പിരിഞ്ഞത് ഈ നംവബറിലാണ്. ഞാന്‍ ആദ്യമെ പറഞ്ഞു പോലെ, ഇത്രയധികം പ്രതിഭാധനര്‍ നമ്മെ, ഒരുമിച്ച് വിട്ടു പിരിഞ്ഞ മറ്റൊരു വര്‍ഷം ഉണ്ടായിട്ടില്ല് എന്നു തോന്നുന്നു.

വിവാദങ്ങള്‍ക്കു യാതോരു ക്ഷാമവുമില്ലായിരുന്ന വര്‍ഷമായിരുന്നു 2010. തിലകന്‍ വിവാദമായിരുന്നു കഴിഞ്ഞ വര്‍ഷത്തിന്റെ ഹൈലൈറ്റ്. അദ്ദേഹം അമ്മയുമായും ഫെഫ്കയുമായും കോര്‍ത്തതാണ് അനാവശ്യ വിവാദം സൃഷ്ടിച്ചത്. അതിനെ തുടര്‍ന്ന്‍ സുകുമാര്‍ അഴീക്കോടടക്കമുള്ള സാംസ്കാരിക നായകര്‍ തിലകനായി രംഗത്തു വന്ന് മോഹന്‍ലാലുമായും, ഇന്നസെന്റുമായും പരസ്യ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും, ഒരു പക്ഷേ മലയാള സാംസ്കാരിക രംഗത്തെ ലജ്ജിപ്പിക്കുന്ന രീതിയിലേക്ക് തരം താഴുകയും ചെയ്തു. പിന്നെടെല്ലാം ശാന്തമായെങ്കിലും, തിലകനെ അമ്മയില്‍ നിന്നും പുറത്തായി. മലയാളത്തിലെ നിര്‍മ്മാതാക്കളുടെ സംഘടന, താരങ്ങളെ റിയാലിറ്റി ഷോയില്‍ നിന്നും, ചാനലില്‍ അവതാരകരാകുന്നതില്‍ നിന്നു വിലക്കിയതും വിവാദമായിരുന്നു. അതിനെ തുടര്‍ന്നു സുരേഷ ഗോപിയും ജഗദീഷും തമ്മില്‍ ചെറിയ തോതില്‍ പരസ്യ വാഗ്വാദമുണ്ടായെങ്കിലും അതു പെട്ടെന്നു തന്നെ കെട്ടടങ്ങി. പതിവു പോലെ സംസ്ഥാന അവാര്‍ഡു നിര്‍ണ്ണയം പുലിവാലായി. മലയാളിത്തമില്ലാത്ത ശബ്ദലേഖനമാണെന്നായിരുന്നു റസൂല്‍ പൂക്കുട്ടിയുടേതെന്നും പഴശ്ശിരാജയില്‍ ഹംഗേറിയന്‍ സംഗീതം കൂടുതല്‍ ഉപയോഗിച്ചു എന്നുമായിരുന്നു ജൂറിയുടെ വിശകലനം വിവാദമായി. കുട്ടിസ്രാങ്കിനെ തഴഞ്ഞതും ചെറിയ തോതില്‍ അലോസരപ്പെടുത്തി, പക്ഷേ എല്ലാവരും ഒരു പോലെ വിമര്‍ശിച്ച ഘടകം, ജൂറിയുടെ കഴിവില്ലായ്മയാണ്. എന്നാല്‍ ദേശീയ അവാര്‍ഡു വന്നതോടെ വിവാദങ്ങള്‍ മുറുകി, മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടിയെ മറികടന്ന് അമിതാഭ് ബച്ചന് അവാര്‍ഡ് കൊടുത്തതും, പാലേരി മാണിക്യത്തെ തഴഞ്ഞതും വിവാദമായി. കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച, ശിവന്റെ കേശു എന്ന ചിത്രം തന്റെ ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് അവകാശപ്പെട്ട് ജൂറി അംഗം കൂടിയായ ഹരികുമാര്‍ രംഗത്തു വന്നത് വന്‍ വിവാദമായി. അതു പോലെ ശിവന്റെ മകന്‍ ജൂറി അംഗമായിരുന്ന പാനല്‍, ശിവന് അവാര്‍ഡ് നല്‍കിയതിന്റെ ധാര്‍മ്മികതയെ സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്തതും വിവാദമായി. അതിനു ശേഷം ഇന്ത്യന്‍ പനോരമയിലേക്ക് മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍, പാലേരി മാണിക്യത്തെ തഴഞ്ഞത് മറ്റൊരു വിവാദത്തിനു തിരി കൊളുത്തി. ദേശീയ അവാര്‍ഡിനെ ചോദ്യം ചെയ്ത തന്നോട്, ചിത്രത്തെ തഴയുക വഴി ശിവന്‍ പകപോക്കല്‍ നടത്തി എന്ന് ആരോപിച്ച് രഞ്ജിത്ത് വിമര്‍ശനം നടത്തുകയും, ശിവന്‍ അതിനു മറുവാദവുമായി വരികയും ചെയ്തതോടെ വിവാദം മുറുകി. വര്‍ഷത്തിനൊടുവില്‍, കയം എന്ന സിനിമയുടെ സ്റ്റില്ലുകള്‍ മുസ്ലി പവര്‍ എക്സ്ട്രായുടെ പരസ്യത്തിനായി തന്റെ അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന് നടി ശ്വേതാമേനോന്‍ പരാതി നല്‍കിയതും മാധ്യമ ശ്രദ്ധ നേടിയ ഒരു വിവാദമായിരുന്നു.

2009നെ അപേക്ഷിച്ച് കലാമൂല്യമുള്ള ചിത്രങ്ങള്‍ അല്പം കുറവായിരുന്നു ഈ വര്‍ഷം. വര്‍ഷത്തിന്റെ ആദ്യപകുതി നമ്മെ നന്നേ നിരാശപ്പെടുത്തുന്നതുമായിരുന്നു. അതിനിപ്പം വിട്ടു മാറാതെ നിന്ന വിവാദങ്ങളും മലയാള സിനിമയുടെ നിറം കെടുത്തി. എന്നാല്‍ രണ്ടാം പകുതി ആ ദുഖഭാരം കുറച്ചു എന്നു വേണം പറയുവാന്‍. കുട്ടിസ്രാങ്കിനെ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് നമുക്കേറെ സന്തോഷം പകര്‍ന്നു. അതിനൊപ്പം ഒരു പിടി നല്ല ചിത്രങ്ങള്‍ തീയേറ്ററില്‍ എത്തിയതും ഒരു പുത്തനുണര്‍വ്വിനു കാരണമായി. 2011ലേക്കായി നല്ല ചിത്രങ്ങള്‍ അണിയറയിലൊരുങ്ങുന്നു എന്നു കേള്‍ക്കുന്നു. നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്കായി ലഭിക്കട്ടേ എന്ന് ഈ അവസരത്തില്‍ ആശംസിക്കുന്നു....

2 comments:

  1. ഡാ വളരെ നല്ല ഭാഷയും അവലോകനവും...മറ്റു പോസ്റ്റുകള്‍ സമയം എടുത്തു വായിച്ചു അഭിപ്രായം പറയാം..
    ഒരു മലയാളം സിനിമയും ധൈര്യ പൂര്‍വ്വം കാണാന്‍ പറ്റില്ല എന്നതാണ് വസ്തുത... കണ്ടു കഴിഞ്ഞു സമയം പാഴാക്കി എന്ന് തോന്നാത്ത സിനിമകള്‍ ഒരു കൈയുടെ വിരലില്‍ എണ്ണാന്‍ പറ്റും... അതാണ്‌ അവസ്ഥ...
    പറയുമ്പോള്‍ തോന്നും മൂരാച്ചി ത്തരം ആണെന്ന്... പക്ഷെ ചില ഇംഗ്ലീഷ് സിനിമകള്‍ (വന്‍ ബജറ്റ് സിനിമകള്‍ അല്ല)
    കാണുമ്പോള്‍ വേദനയോടെ ഓര്‍കാറുണ്ട് എന്ത് കൊണ്ട് മലയാളത്തില്‍ ഇത് പോലൊന്ന് ഉണ്ടാകുന്നില്ല...
    a beautiful mind, shawshank redeption,good will hunting എന്നിവ ചില ഉദാഹരണങ്ങള്‍ ...ഇവയൊന്നും വന്‍ മുതല്‍ മുടക്ക് ഉള്ളവയല്ല... പക്ഷെ കഥയുടെ ശക്തി കൊണ്ട് മനസിനെ സ്പര്ശിക്കുന്നവയാണ്.... മറ്റൊന്ന് rainman ...
    ഈ സിനിമയെ അനുകരിച്ചു ഉണ്ടാക്കിയ അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ കണ്ടപ്പോള്‍ ആണ് ശെരിക്കും നിരാശ ആയിപോയത്...പാസഞ്ചര്‍ ,ട്രാഫിക് ,അപൂര്‍വ രാഗം പോലെ ഉള്ള ചിത്രങ്ങള്‍ വീണ്ടും ഉണ്ടാകട്ടെ...
    ഉയര്‍ന്നു വരുന്ന താരങ്ങള്‍ എങ്കിലും ഇത്തരം കഥകളെ സ്നേഹിച്ചാല്‍ മതിയായിരുന്നു...
    കാവിലെ ഉത്സവ മത്സരവും, പെരുന്നാള്‍ തര്‍ക്കവും, തമ്പുരാന്‍ കളികളും ,അതിര്‍ത്തി ഗ്രാമ കഥകളും
    പോയി തുലയട്ടെ...സത്യാ സന്ധമായ കഥകള്‍ ഉണ്ടായാല്‍ താരങ്ങളും അഭിനേതാക്കള്‍ ആയി മാറിയേക്കാം...
    ഒരു കാര്യം - ശ്രീനിവാസന്റെ ആത്മ കഥ ഒരു നല്ല സിനിമ ആയിരുന്നു...അത് സാമ്പത്തിക പരാജയം ആയിരുന്നെങ്കില്‍ പിന്നെ നമ്മുടെ കാഴ്ച ശീലങ്ങള്‍ ഒന്ന് സ്വയം പരിശോദിക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു...

    ReplyDelete
  2. മലയാളികളുടെ ആസ്വാദന ശീലം ഇപ്പോഴും ഒരു മിഥ്യയാണെന്നാണ് എന്റെ വിലയിരുത്തല്‍. കാരണം, നല്ല ചിത്രങ്ങളെ അവര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിന്റെ ഉദാഹരണങ്ങളാണ് പാസഞ്ചറും, അപൂര്‍വ്വരാഗവും, കോക്ക്ടെയിലും, ട്രാഫിക്കുമെല്ലാം, പക്ഷേ ഇപ്പോഴുമവര്‍ അഭിനേതാക്കളെ നോക്കിയല്ലേ സിനിമകള്‍ കാണുന്നത് എന്നൊരു സംശയം. കഴിഞ്ഞ വര്‍ഷത്തെ മികച്ച മൂ‍ന്നു ചിത്രങ്ങളായിരുന്നു സൂഫി പറഞ്ഞ കഥ, ടി.ഡി ദാസന്‍ സ്റ്റാന്റേര്‍ഡ് 6 ബി, ആത്മകഥ എന്നിവ. അവ സാമ്പത്തികമായി പരാജയപ്പെട്ടു. അതു പോലെ 2009 ല്‍ ഇറങ്ങിയ പരീക്ഷണ ചിത്രമായ കേരളാ കഫേയും, പാലേരി മാണിക്യവും സാ‍മ്പത്തികമായി വിജയിക്കാതെ പോയതും ഇത്തരം ആസ്വാദന ശീലം മൂലമാണെന്നു തോന്നുന്നു. മലയാള സിനിമയിലെ യഥാര്‍ത്ഥ പ്രതിസന്ധി നല്ല ചിത്രങ്ങള്‍ ഇല്ല എന്നതല്ല, നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ കാണുന്നില്ല എന്നതാണ്.

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.