Friday, May 20, 2011

ചിരിച്ച്, ചിരിപ്പിച്ച് ഒടുവില്‍ താരമായി സലീം കുമാര്‍....

സലീം കുമാര്‍... ആ പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന മുഖം, ഉണ്ടക്കണ്ണനായ, കള്ളത്തരം മുഖമുദ്രയാക്കിയ, നമ്മെ എപ്പോഴും ചിരിപ്പിക്കുന്ന ഒരു ഹാസ്യ താരം... ഹാസ്യാനുകരണ കലയില്‍ നിന്നും മലയാള ചലച്ചിത്ര ലോകത്തേക്ക് പിച്ചവെച്ചു കയറിയ ഒരു മിമിക്രിക്കാരന്‍... മിക്ക സൂപ്പര്‍ താരങ്ങളുടേയും കൂടെ അതി ഗംഭീരമായി കോമഡി ചെയ്തും, പലപ്പോഴും നമ്മെ തന്നെ ലജ്ജിപ്പിക്കുന്ന രീതിയില്‍ കോമഡിയെ വികലമാക്കിയും മലയാള സിനിമയില്‍ സലീം കുമാര്‍ നിറഞ്ഞ സാന്നിധ്യമായിട്ടു വര്‍ഷമേറെയായി. മായാവി, രാപ്പകല്‍, കല്യാണരാമന്‍ പോലെയുള്ള ചിത്രങ്ങളില്‍ അതിമനോഹരമായി കോമഡി കൈകാര്യം ചെയ്ത് നമ്മെ അമ്പരിപ്പിച്ച സലീം കുമാറിനെ, ഒരു പക്ഷേ മലയാളികള്‍ പല ചിത്രങ്ങളിലും പരിധി വിട്ട കോമഡികള്‍ കണ്ട് സംശയദൃഷ്ടിയോടെ നോക്കിയിട്ടുമുണ്ട്.

ഒരു ഹാസ്യ താരം എന്ന പരിവേഷത്തില്‍ നിന്നും പുറത്തു വരുവാനും നല്ല കഥാപാത്രങ്ങള്‍ ചെയ്യുവാനും കാര്യമായി ശ്രമിക്കാത്ത ഒരു നടനാണ് സലീം കുമാര്‍. ഒരു പക്ഷേ ആ പരിവേഷത്താല്‍ നല്ല വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്താത്തതുമാകാം. എന്നാല്‍ അതില്‍ നിന്നെല്ലാം ഇന്ന് സലീം കുമാര്‍ വ്യത്യസ്തനായിരിക്കുന്നു. 2010 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം, ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ സലീം കുമാര്‍, ഇന്ന്‍ ഒരു താരമായി വളര്‍ന്നിരിക്കുന്നു. പലരെയും ഞെട്ടിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത അവാര്‍ഡാണിതെങ്കിലും, സലീം കുമാറിനേയും അദ്ദേഹത്തിന്റെ അഭിനയപാടവത്തേയും തിരിച്ചറിഞ്ഞവരാരും ഇത് അപ്രതീക്ഷിതമെന്നു പറയില്ല. അഭിനയത്തെ ജീവിതമാര്‍ഗം എന്ന അര്‍ഥത്തില്‍ കാണുകയും വല്ലപ്പോഴും മാത്രം വന്നുചേരുന്ന നല്ല കഥാപാത്രങ്ങളെ നന്നായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു കലാകാരനാണ് സലീം കുമാറെന്ന വസ്തുത പലപ്പോഴും മലയാള സിനിമാ പ്രേമികള്‍ക്ക് അന്യമായ ഒരു വസ്തുതയാണ്.

സലീം കുമാറിലെ നടനെ തിരിച്ചറിഞ്ഞ് നമ്മുടെ മുന്നില്‍ എത്തിച്ചത് ലാല്‍ ജോസായിരുന്നു. അച്ഛനുറങ്ങാത്തെ വീടെന്ന ചിത്രത്തിലൂടെ രൂപത്തിലും ഭാവത്തിലും അഭിനയത്തിലും വ്യത്യസ്തനായ ഒരു സലീം കുമാറിനെ മലയാളികള്‍ കണ്ടു. ആ ചിത്രം കണ്ട്, “ഓ.. ഇയാള്‍ക്ക് ഇങ്ങനെയും അഭിനയിക്കാന്‍ അറിയാമോ“ എന്ന് പറഞ്ഞ് മൂക്കത്ത് വിരല്‍ വച്ച മലയാളികളായിരുന്നു അവരിലധികവും. നിരൂപക പ്രശംസ വാങ്ങിയ ഒരു ചിത്രമായിരുന്നു അത്. അതിനൊപ്പം സലീംകുമാറിലെ നടനേയും മലയാളികള്‍ക്ക് കാണുവാനായി. ലാല്‍ ജോസെന്ന സംവിധായകന്റെ പല ചിത്രങ്ങളിലും കോമേഡിയനായി നാം സലീം കുമാറിനെ കണ്ടിട്ടുണ്ടെങ്കിലും, അച്ഛനുറങ്ങാത്ത വീട്, സിനിമാപ്രേമികള്‍ അതിശയപ്പെടുത്തിയത് സലീംകുമാറെന്ന നടന്റെ അഭിനയപാടവത്താലാണ്. സലീമിലെ തമാശക്കാരനെയല്ല, ഗൌരവക്കാരനെയാണ് താന്‍ എന്നും കണ്ടിട്ടുള്ളത് എന്നു ലാല്‍ ജോസ് പറഞ്ഞിട്ടുണ്ട്. അച്ഛനുറങ്ങാത്ത വീട്ടില്‍ സലീം കുമാര്‍ എത്തിപ്പെടാനുള്ള കാരണവും അതു തന്നെയാവും. 2006 ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന പുരസ്കാരം സലീം കുമാറിനെ തേടിയത്തി. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം മലയാളികളും ഈ ചിത്രത്തെ തിരസ്കരിക്കുകയാണുണ്ടായത്.

അധികം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും, കമലിന്റെ പെരുമഴക്കാലത്തിലെ ആമു ഇളയാപ്പ എന്ന സലീം കുമാറിന്റെ വേഷം, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മനോഹരമായ വേഷമായിരുന്നു. തികച്ചും സീരിയസായ കഥാസാഹചര്യത്തില്‍, അല്പം കോമഡി കലര്‍ത്തിയ ആ കഥാപാത്രവും, പക്ഷേ ജനങ്ങള്‍ ശ്രദ്ധിക്കാതെ പോയി. 2009 ല്‍ ഇറങ്ങിയ കേരളാ കഫേ എന്ന പരീക്ഷണ ചിത്രത്തില്‍, അന്‍വര്‍ റഷീദ് ഒരുക്കിയ “ബ്രിഡ്ജ്” എന്ന ചിത്രത്തിലുമുണ്ടായിരുന്നു സലീം കുമാറെന്ന നടനിലെ പ്രതിഭയുടെ മിന്നലാട്ടം. 15 മിനിട്ടു നേരം മാത്രം നീണ്ടു നിന്ന ആ ഹ്രസ്വചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു. പക്ഷേ ആ ചിത്രവും ഭൂരിഭാഗവും വരുന്ന പ്രേക്ഷകരും തിരസ്കരിച്ചു എന്നത് ഒരു വേദനിപ്പിക്കുന്ന സത്യമാണ്.

എന്നാല്‍ 2010 ല്‍ ആദാമിന്റെ മകന്‍ അബുവിലെത്തുമ്പോള്‍, സലീം കുമാര്‍ മലയാള സിനിമയിലെ തന്നെ ഒട്ടും ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത നടന്മാരുടെ നിരയിലെ പ്രധാനിയാകുകയാണ്. പ്രമുഖരായ പല അഭിനേതാക്കളേയും പിന്തള്ളി, ദേശീയ തലത്തില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയതു വഴി, തന്നിലെ നടനെ മലയാളം സിനിമ ഇതു വരെ ഉപയോഗിച്ചിട്ടില്ല എന്നു വിളിച്ചറിയിക്കയാണ് സലീം കുമാര്‍.  ഹജ്ജിന് പോവുകയെന്നത് ജീവിത ലക്ഷ്യമായും അതാണ് വലിയ പുണ്യവും എന്നു വിശ്വസിക്കുകയും, അതിനുവേണ്ടി ജീവിക്കുകയും ചെയ്യുന്ന അബുവിന്റെയും ഭാര്യ ഐഷുമ്മയുടെയും കഥയാണ് 'ആദാമിന്റെ മകന്‍ അബു'. ആദാമിന്റെ മകന്‍ അബുവായുള്ള സലിംകുമാറിന്റെ വേഷപ്പകര്‍ച്ചയും ചിത്രത്തിന്റെ പ്രമേയവും ഹൃദയത്തെ തൊടുന്നതാണെന്ന ജൂറിയുടെ അധ്യക്ഷന്‍ ജെ.പി. ദത്തയുടെ വാക്കുകള്‍ കടമെടുത്താല്‍ മാത്രം മതി, അദ്ദേഹം എത്രത്തോളം ഈ അവാര്‍ഡിന് യോഗ്യനായി മാറുന്നു എന്നു നമുക്ക് മനസ്സിലാക്കാന്‍. അതി മനോഹരമായ എഴുതപ്പെട്ട ഒരു ചിത്രത്തിലെ ഓരോ മുഹൂര്‍ത്തങ്ങളേയും അനശ്വരമാക്കുകയാണ് സലീംകുമാര്‍ ചെയ്തിരിക്കുന്നത് എന്ന് ജൂറിയംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍, സലീം കുമാറെന്ന നടനെ തിരിച്ചറിയാന്‍ നാം വൈകിപ്പോയി എന്ന് നമുക്ക് പശ്ചാത്തപിക്കേണ്ടി വരും. സലീം കുമാറെന്ന നടന്റെ കഴിവിനെ തിരിച്ചറിയുകയും, അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ച സലീം അഹമ്മദ് എന്ന സംവിധായകനോടുകൂടി ഇന്ന് മലയാള സിനിമ കടപ്പെട്ടിരിക്കുന്നു.

അതേ സമയം മലയാളി പ്രേക്ഷകര്‍ തങ്ങളുടെ ആസ്വാദന ശേഷിയെക്കുറിച്ചൊരു പുനര്‍വിചിന്തനത്തിനു സമയമായി എന്നു കൂടി ഓര്‍മ്മിപ്പിക്കുവാന്‍ ഈ സമയം ഞാന്‍ വിനയോഗിക്കുന്നു. മലയാള സിനിമയുടെ ശാപം, കഴിവുള്ള നടന്മാരും സംവിധായകരും രംഗത്തു വരാത്തതും, നല്ല കഥകള്‍ ജനിക്കാത്തതും, അതു വഴി നല്ല സിനിമകള്‍ ഇറങ്ങാത്തതാണെന്നും തുടര്‍ച്ചയായി പരാതി പറയുന്ന  മലയാള സിനിമാ പ്രേമികളോട് ഈ അവസരത്തില്‍ തിരിച്ചു ചോദിക്കുവാനുള്ളത്, അങ്ങനെ നല്ല ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ അവര്‍ കാണുകയും അതിനു പിന്തുണ നല്‍കുകയും ചെയ്യാറുണ്ടോ എന്നതുമാണ്. സൂപ്പര്‍ താരങ്ങളുടെ ചവറുകള്‍, പാല്‍ പായസം കുടിക്കുന്ന സന്തോഷത്തോടെ കുടിച്ചിറക്കി ആര്‍പ്പു വിളിക്കുന്ന മലയാളി പേക്ഷകന്‍ എന്തു കൊണ്ട് നല്ല സിനിമകള്‍ കാണുവാന്‍ തീയേറ്ററിലെത്തുന്നില്ല. പത്മരാജനും ഭരതനും മഹത്തായ സിനിമകള്‍ ചെയ്തിരുന്നു, ഇന്നതില്ല എന്നു നാഴികയ്ക്കു നാല്പതു വട്ടം വിളമ്പുന്ന ബുദ്ധിജീവികള്‍, സാമാന്യബുദ്ധിക്കു നിരക്കാത്ത സൂപ്പര്‍താര ചിത്രങ്ങളെ വിമര്‍ശിക്കാനായി കാണുമ്പോഴും, നല്ല ചിത്രങ്ങള്‍ക്ക് എന്തു കൊണ്ട് അയിത്തം കല്‍പ്പിക്കുന്നു. കഴിഞ്ഞ വര്‍ഷമിറങ്ങിയ ടി.ഡി ദാസനേയും, സൂഫി പറഞ്ഞ കഥയേയും, ആത്മകഥയേയും, പുണ്യം അഹത്തേയും തിരസ്കരിച്ച മലയാളി പ്രേക്ഷകര്‍, ഈ വര്‍ഷമിറങ്ങിയ മേല്‍ വിലാസത്തോടും, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തോടും ചിറ്റമ്മ നയം കാണിക്കുന്ന പ്രേക്ഷകര്‍ നല്ല സിനിമകളെ തളര്‍ത്തുകയാണ് ചെയ്യുന്നത്. ദേശീയ തലത്തില്‍ മലയാളത്തിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട വീട്ടിലേക്കുള്ള വഴിയുടെ സംവിധായകന്‍ ഡോ.ബിജു തന്റെ ചിത്രത്തിന് വിതരണക്കാരെ ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ത്തിയിട്ടു മാസങ്ങള്‍ കഴിഞ്ഞു. ആദാമിന്റെ മകന്‍ അബുവിന്റേയും അവസ്ഥ മറിച്ചാകുമെന്നു വിശ്വസിക്കാന്‍ തരമില്ല.

നല്ല ചിത്രങ്ങള്‍ മലയാളത്തിലുണ്ടാകുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുവാന്‍ മലയാളികള്‍ തയാറാകുന്നില്ല എന്ന വസ്തുത നമുക്കാകെ നാണക്കേടുണ്ടാക്കുന്നു. അതിനൊരു മാറ്റമുണ്ടാകുന്ന അന്നു മാത്രമെ മലയാള സിനിമ ശരിയായ ദിശയില്‍ സഞ്ചരിക്കുവാന്‍ തുടങ്ങുകയുള്ളൂ. സലീം അഹമ്മദ് എന്ന സംവിധായകന്റേയും, സലീം കുമാറെന്ന നടന്റേയും ഈ ശ്രമങ്ങള്‍ മലയാളി പ്രേക്ഷകരുടെ കണ്ണു തുറപ്പിച്ചെങ്കിലെന്ന് നമുക്കീ അവസരത്തില്‍ പ്രാര്‍ത്ഥിക്കാം. അതോടൊപ്പം, പി.ജെ ആന്റണി, ഭരത് ഗോപി, ബാലന്‍ കെ. നായര്‍, പ്രേംജി, മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി, ബാലചന്ദ്രമേനോന്‍, മുരളി എന്നീ മഹാ നടന്മാരുടെ ഇടയിലേക്ക്, തന്റെ പരിശ്രമം കൊണ്ട് നടന്നു കയറിയ സലീം കുമാറിന് എല്ലാ വിധ ആശംസകളും നേരാം. അദ്ദേഹത്തിന്റെ കഴിവുകള്‍ വിനയോഗിക്കുവാന്‍ മലയാള സിനിമയ്ക്ക് കഴിയുമാറാകട്ടേ എന്നും ഈ അവസരത്തില്‍ നമുക്ക് പ്രത്യാശിക്കാം..
കാര്‍ട്ടൂണ്‍ വരച്ചത് - ജയരാജ് 

2 comments:

  1. ജൂറിയില്‍ മലയാളി ഉണ്ടായിരുന്നെങ്കില്‍.. എന്ന സലീമിന്റെയും മറ്റും പറച്ചില്‍ ഒരു ചൊറിച്ചിലായി എവിടെയോ ബാക്കി നില്‍ക്കുന്നു. ഇത് പറഞ്ഞവര്‍ ഉദ്ദേശിച്ചത് താപ്പാനകളുടെ പാരകളെ ആവാമെങ്കിലും, മലയാളിയുടെ അപകര്‍ഷത ബോധത്തെയും അതില്‍ നിന്ന ഉരുത്തിരിയുന്ന, പരസ്പരം അംഗീകരിക്കാനുള്ള വൈമാനസ്യത്തെയും ഇതിനോടു ചേര്‍ത്ത് ജഡ്ജ് ചെയ്യാവുന്നതാണ്.

    http://thrimanam.blogspot.com/

    ReplyDelete
  2. അതല്പം അസ്ഥാനത്തായി പോയില്ലേ എന്നൊരു സംശയമുണ്ട്. കാരണം മലയാളികളിരുന്നപ്പോഴും മലയാള സിനിമ ആദരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ മലയാളികള്‍ ജൂറിയില്‍ ഇരുന്ന കഴിഞ്ഞ വര്‍ഷം വിവാദങ്ങള്‍ക്കും പഞ്ഞമില്ലായിരുന്നു. :)

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.