Wednesday, September 15, 2010

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ 2009 (National Film Awards 2009)


2009 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത 'കുട്ടിസ്രാങ്ക്' മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം കരസ്ഥമാക്കി. പായിലെ അഭിനയിത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനും, ബംഗാളി ചിത്രം അബൊഹൊമാനിലെ അഭിനയിത്തിന് അനന്യ ചാറ്റര്‍ജി മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി. അതേ ചിത്രത്തിന്റെ സംവിധായകനായ  ഋതുപര്‍ണ ഘോഷാണ് മികച്ച സംവിധായകന്‍. കുട്ടിസ്രാങ്ക് മൂന്നു അവാര്‍ഡുകള്‍ കൂടി നേടി. മികച്ച ഛായാഗ്രഹണത്തിന് അഞ്ജലി ശുക്ല, മികച്ച തിരക്കഥയ്ക്ക് പി.എഫ്. മാത്യൂസ് - ഹരികൃഷ്ണന്‍, മികച്ച വസ്ത്രാലങ്കാരത്തിന് ജയകുമാര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്. ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയാണ് മികച്ച മലയാളചിത്രം. പഴശ്ശിരാജയിലെ മികച്ച ശബ്ദമിശ്രണത്തിന് റസ്സൂല്‍ പൂക്കുട്ടിക്കും, ചിത്രസംയോജനത്തിന് ശ്രീകര്‍ പ്രസാദിനും, മികച്ച പശ്ചാത്തല സംഗീതത്തിന് ഇളയരാജയ്ക്കും പുരസ്കാരങ്ങള്‍ ലഭിച്ചു. മികച്ച കുട്ടികളുടെ ചിത്രമായി ശിവന്‍ സംവിധാനം ചെയ്ത കേശു തിരഞ്ഞെടുക്കപ്പെട്ടു. ബാലനടിക്കുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത കേള്‍ക്കുന്നുണ്ടോ എന്ന ചിത്രത്തിലെ അഭിനയത്തിന് ഹസ്‌നയ്ക്കു ലഭിച്ചു. സി.എസ്. വെങ്കിടേശ്വരന് മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.

ലാഹോറിലെ അഭിനയത്തിന് ഫാറൂഖ് ഷേയ്ക് മികച്ച സഹനടനായും, പായിലെ അഭിനയത്തിന് അരുന്ധതി നാഗ് മികച്ച സഹനടിയായും തിരഞ്ഞെടുക്കപ്പെട്ടു. ത്രീ ഇഡിയറ്റ്സാണ് ജനപ്രീതി നേടിയ ചിത്രം. മികച്ച പിന്നണി ഗായകന്‍ രൂപം ഇസ്ലാമും, ഗായിക നിലഞ്ജന സര്‍ക്കാറുമാണ്. ദേവ് ഡിയിലെ സംഗീതത്തിന് അമിത് ത്രിവേദിക്ക് പുരസ്കാരം ലഭിച്ചപ്പോള്‍, മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം സ്വാനന്ദ് കിര്‍ക്കറെ കരസ്ഥമാക്കി.  മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത വെല്‍ഡണ്‍ അബ്ബാ കരസ്ഥമാക്കിയപ്പോള്‍, ദേശിയോത്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്കാരം ഡര്‍ഹി 6 നേടി.

മികച്ച ചിത്രമടക്കം 11 പുരസ്ജാരങ്ങളോടെ മലയാളം തിളങ്ങിയപ്പോള്‍, ഇത്തവണയും മലയാളത്തിന് മികച്ച നടനുള്ള പുരസ്കാരം നഷ്ടമായി. പായിലെ അഭിനയത്തിന് അമിതാഭ് ബച്ചന് പുരസ്കാരം നല്‍കിയപ്പോള്‍, അതു വരെ ഒപ്പത്തിനൊപ്പം മത്സരത്തിനുണ്ടായിരുന്നത്, പാലേരി മാണിക്യത്തിലേയും പഴശ്ശിരാജയിലേയും അഭിനയ മികവില്‍ മമ്മൂട്ടിയായിരുന്നു. എന്നാല്‍ അവസാന നിമിഷത്തിലെ വീതം വെയ്പ്പില്‍, മമ്മൂട്ടി തഴയപ്പെടുകയായിരുന്നു എന്നു തോന്നുന്നു. ഒരു പക്ഷേ ഒരു മേയ്ക്ക്-അപ്പ് മാന്റെ കരവിരുതിനപ്പുറം ബച്ചന്‍ മികച്ചതായി അഭിനയിച്ചു എന്നു എനിക്കു തോന്നിയിട്ടില്ല. ഒരു പക്ഷേ അതിന്റെ ചമയത്തിന് അവാര്‍ഡ് കൊടുത്തിരുന്നെങ്കില്‍ നന്നാവുമായിരുന്നു. അല്ലാതെ അതിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം നല്‍കാനുള്ള ഒരു വകുപ്പും ഇല്ല. മേക്കപ്പു കൊണ്ടു മുഖം മറച്ച ബച്ചന്റെ മുഖം ആളുകള്‍ക്കു കാണാന്‍ പോലുമായില്ല, അതു കണ്ട് മികച്ച അഭിനയം എന്നു വിലയിരുത്തിയ ജൂറിയുടെ നിലവാരം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ഇതു മൂന്നാം തവണയാണ് ബച്ചന്‍ മലയാളത്തിന് അര്‍ഹിച്ച പുരസ്കാരം തട്ടിയെടിക്കുന്നത്. 1991ല്‍ അഗ്നീപഥില്‍ ആദ്യ ദേശീയ പുരസ്കാരം ലഭിച്ചപ്പോള്‍ അദ്ദേഹം പിന്തള്ളിയത്, പെരുന്തച്ചനില്‍ അത്യുഗ്രപ്രകടനം കാഴ്ചവച്ച തിലകനെയാണ്. 2006ല്‍ ബ്ലാക്കിലെ അഭിനയത്തിന് രണ്ടാമത് ദേശീയ പുരസ്കാരം നേടിയപ്പോള്‍ അദ്ദേഹത്തിന്റെ ഒപ്പം മത്സരിച്ചത് തന്മാത്രയിലെ അഭിനയവുമായി മോഹന്‍ലാലായിരുന്നു. ഇത്തവണ കുട്ടിസ്രാങ്കും പാലേരി മാണിക്യവുമായൊക്കെ എത്തിയ മമ്മൂട്ടിയെ മറികടന്നാണ് ബച്ചന്‍ അവാര്‍ഡ് നേടിയിരിക്കുന്നത്.

അതു പോലെ കേരള സംസ്ഥാന പുരസ്കാരം ലഭിക്കാതെ പോയ കുട്ടിസ്രാങ്ക്, മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മികച്ച ചിത്രമടക്കം 6 അവാര്‍ഡുകളാണ് കുട്ടിസ്രാങ്കിനു ലഭിച്ചത്. എന്നാല്‍ ഒരു സംസ്ഥാന അവാര്‍ഡു പോലും കുട്ടിസ്രാങ്കിനു ലഭിച്ചില്ല. അതു പോലെ തന്നെ കേരള സംസ്ഥാന ജൂറി തഴഞ്ഞ റസൂല്‍ പൂക്കുട്ടിക്ക്, മികച്ച ശബ്ദമിശ്രണത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരിക്കുന്നു. ശബ്ദവും സംഗീതവും തിരിച്ചറിയാന്‍ കഴിവില്ല്ലാത്തെ ജൂറിയായിരുന്നു കേരളത്തിലേതെന്ന്, കേരള സംസ്ഥാന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച വേളയില്‍ റസൂല്‍ അഭിപ്രായപ്പെട്ടിരുന്നു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം പഴശ്ശിരാജക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ഇളയരാജയും നേടി.


മറ്റൊരു വിവാദം കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനായുള്ള പുരസ്കാരം കരസ്ഥമാക്കിയ കേശുവിനെ സംബന്ധിച്ചാണ്. രണ്ടു വിവാദങ്ങളാണ് ഇതിനെ സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്നത്. കുട്ടികള്‍ക്കുള്ള മികച്ച ചിതം തിരഞ്ഞെടുക്കാനായി, പ്രാദേശിക തലത്തില്‍ രൂപവത്ക്കരിച്ച ജൂറിയില്‍ ശിവന്റെ മകന്‍ സഞ്ജീവ് ശിവന്‍ അംഗമായിരുന്നു. എന്നാല്‍ കേശു 2001-ല്‍ ഇറങ്ങിയ ഹരികുമാര്‍ സംവിധാനം ചെയ്ത പുലര്‍വെട്ടം എന്ന ചിത്രത്തിന്റെ റീ-മേക്കാണ് കേശു. എന്‍. മോഹനന്റെ മിന്നാമിനുങ്ങ് എന്ന കഥയെ ആസ്പദമാക്കിയാണ് ഈ രണ്ടു ചിത്രവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. 2001-ല്‍ പുലര്‍വെട്ടത്തിന് അവാര്‍ഡ് ലഭിച്ചിരുന്നു. കേശുവിന് കേരള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. അന്ന്, പുലര്‍വെട്ടത്തിന്റെ സംവിധായകന്‍ ഹരികുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ വിരോധാഭാസമെന്നു പറയട്ടേ, കേശുവിന് ദേശീയ പുരസ്കാരം നല്‍കിയ ജൂറിയില്‍ ഹരികുമാറും അംഗമായിരുന്നു. എന്നിട്ടും ഈ കോപ്പിയടി അദ്ദേഹം ജൂറിയിലെ മറ്റംഗങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായില്ല എന്നു മാത്രമല്ല, പുരസ്കാരം കേശുവിനു തന്നെ ലഭിക്കുകയും ചെയ്തു.

അവാര്‍ഡ് പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തപ്പെട്ടിരിക്കുന്നു. വരും ദിനങ്ങളില്‍ അത് കത്തിപ്പടരുന്നത് നമുക്ക് കാണുവാന്‍ സാധിക്കും... എന്തായാലും ജൂറി എത്ര മികച്ചതായാലും മണ്ടത്തരം അവരുടെ കൂടപ്പിറപ്പും വിവാദങ്ങള്‍ അവരുടെ സഹയാത്രികനുമാണെന്നു തോന്നുന്നു....

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.