Thursday, February 16, 2012

അനന്യയെ വെറുതെ വിട്ടു കൂടെ...?


മലയാള ചലച്ചിത്ര രംഗത്ത്‌ താരങ്ങള്‍ വിവാഹിതരാകുന്നത് പുതുമയുള്ള കാര്യമല്ല. അതുപോലെ ഗോസിപ്പുകള്‍ക്കും ഒരു പഞ്ഞവുമില്ല. താരങ്ങള്‍ വിവാഹിതരാകുമ്പോള്‍ മാധ്യമങ്ങള്‍ അതു ചര്‍ച്ച ചെയ്യാറുണ്ട്. സിനിമാ പ്രേക്ഷകര്‍ക്കിടയിലും അതു ചര്‍ച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും അതു പരസ്യമായിരുന്നില്ല. സോഷ്യല്‍ മീഡിയയുടെ കടന്നു വരവോടെ, ഇപ്പോഴത്‌ ഒരു പടി കൂടി കടന്നു. എന്തും ഇതും ചര്‍ച്ച ചെയ്യപ്പെടുവാന്‍ നമുക്കിപ്പോള്‍ നവയുഗ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ബ്ലോഗുകള്‍, അങ്ങനെ പലതുമുണ്ട്. പക്ഷെ വളരെ വ്യത്യസ്തമായ ചില സംഭവ വികാസങ്ങളാണ് കുറച്ചു ദിവസമായി നാം ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ കണ്ടു വരുന്നത്. അത് നടി അനന്യയുടെ കല്യാണനിശ്ചയവുമായി ബന്ധപ്പെട്ടാണ്. അടുത്ത കാലത്ത് മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനന്യ. മലയാളത്തില്‍ മാത്രമല്ല, തമിഴിലും നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്തു ശ്രദ്ധ നേടിയ അനന്യയുടെ കല്യാണത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പെട്ടെന്നാണ് ലോകമറിഞ്ഞത്. തൃശൂര്‍കാരനായ ആഞ്ജനേയന്‍ എന്ന വ്യക്തിയുമായി അനന്യയുടെ വിവാഹനിശ്ചയം നടക്കുകയും, മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തു വരികയും ചെയ്തു. എന്നാല്‍ സൈബര്‍ ലോകത്ത് നിന്നും ഈ വിവാഹ നിശച്ചയ്തെ കുറിച്ച് പല വിധ അപവാദ പ്രചാരണങ്ങളും പുറത്തു വരുന്നു. അനന്യുടെയും അന്ജനെയന്റെയും ഫോട്ടോകള്‍ വച്ച് "കുരങ്ങന്‍റെ കയ്യില്‍ പൂമാല" എന്ന് പറഞ്ഞുള്ള വിലകുറഞ്ഞ തമാശകളെ അവഗണിക്കാമെങ്കിലും, അനന്യയെയും കുടുംബത്തെയും കുറിച്ച് വരുന്ന അപവാദങ്ങള്‍ അതിര് കടന്നു പോകുന്നു. ആഞ്ജനേയന്‍ വിവാഹിതനാണെന്നും വിവാഹ ബന്ധം വേര്‍പെടുതിയാണ് ഈ കല്യാണം നടക്കുന്നതെന്നും ഒരു കൂട്ടര്‍ എഴുതി വിട്ടു. അനന്യ വീട്ടു തടങ്കലിലാണെന്നും അനന്യയുടെ അച്ഛന് ഈ കല്യാണത്തില്‍ താല്പര്യമില്ലെന്നും മറ്റൊരു കൂട്ടര്‍. ചുരുക്കി പറഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ പല രീതിയിലുള്ള പ്രചാരണങ്ങള്‍ വന്നു തുടങ്ങി. നാലാം കിട മഞ്ഞ പത്രങ്ങള്‍ പടച്ചു വിടുന്നതിലും താണ നിലവാരത്തില്‍ കഥകള്‍ മെനയുവാനും, കമന്‍റുകള്‍ പാസാക്കുവാന്‍ യാതൊരു മടിയും കാണിക്കാതെ ചിലര്‍ വിലസിയപ്പോള്‍, മറൊരു കൂട്ടര്‍ യാതൊരു ഉളുപ്പിമില്ലാതെ അത് സ്വന്തം പ്രൊഫൈലില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. അനന്യ ഒരു സിനിമാതാരമാണ്. അവരുടെ ചിത്രങ്ങളെയും, അഭിനയത്തെയും കുറിച്ച് ചര്‍ച്ച ചെയ്യാനും കമന്‍റുകള്‍ പറയുവാനും പ്രേക്ഷകരെന്ന നിലയില്‍ നമുക്ക് അവകാശമുണ്ട്‌. എന്നാല്‍ അവരുടെ വ്യക്തി ജീവിതത്തില്‍ കൈകടത്തുവാന്‍ ഒരുവനും അവകാശമില്ല. തലപുകഞ്ഞു ആലോചിച്ചു കഥകള്‍ മെനയുന്നവര്‍ അവര്‍ ചെയ്യുന്ന ക്രൂരതയെകുറിച്ചു അരല്പം പോലും ആലോചിക്കുന്നില്ല എന്നത് ദുഖകരമാണ്. ഇത്തരം തമാശകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും ഏല്‍പിക്കുന്ന മാനസികാഘാതം വളരെ വലുതാണ്‌. അത് കാണാതെ, വീണ്ടും വീണ്ടും ഇത്തരം സൃഷ്ടികള്‍ പടച്ചു വിടുന്നവരെ കാണുമ്പോള്‍ അറിയാതെ മനസ്സില്‍ ചോദിച്ചു പോകുന്നു. ഇവനൊന്നും അമ്മയും പെങ്ങളുമില്ലേ...!!!

ഒരു കാലത്ത് പൃഥ്വിരാജെന്ന നടനെതിരെയായിരുന്നു ഈ യുദ്ധം. അദ്ദേഹത്തെ ആക്ഷേപിക്കുവാന്‍ തുനിഞ്ഞിറങ്ങിയവരില്‍ ചിലരെ സൈബര്‍ പോലീസ് പിടികൂടിയതോടെ അതിനു തല്ക്കാലം ശമനമുണ്ടായി. പൃഥ്വിരാജു തന്നെ ഒരിക്കല്‍ പറയുകയുണ്ടായി, ഇവര്‍ എന്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന്. അവര്‍ക്കൊക്കെ ഒരു മനോസുഖം ലഭിക്കുമെന്നുള്ളതിനാല്‍ താന്‍ അതിനോട് പ്രതികരിക്കുന്നില്ല എന്നും. പക്ഷെ ഇവിടെ ആ പരിധിയും കടന്നു പോയിരിക്കുന്നു. വ്യക്തിഹത്യയും, അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും ശിക്ഷാര്‍ഹം തന്നെയാണ്. നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥിതിയില്‍, ഇത്തരം കാര്യങ്ങളില്‍ പരാതികൂടാതെ സ്വയം കേസെടുക്കുകയും ശിക്ഷാ നടപടികള്‍ ഉണ്ടാകുകയും ചെയ്താലേ ഇത്തരം ആളുകള്‍ സ്വയം നിയന്ത്രിക്കുകയുള്ളൂ. Freedom of Expression അല്ലെങ്കില്‍ ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അത് മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയും വേദനിപ്പിച്ചും ആവാന്‍ പാടില്ല. കബില്‍ സിബല്‍ മുന്നോട്ടു വച്ച 'സോഷ്യല്‍ മീഡിയ സെന്‍സറിംഗ്' എന്ന ആശയത്തോട് തത്വത്തില്‍ യോജിപ്പില്ലെങ്കിലും, ഇത്തരം നടപടികള്‍ കാണുമ്പോള്‍, അതുപോലൊന്ന് വേണമെന്ന് തന്നെ തോന്നുന്നു.

2 comments:

  1. ഇവരുടെയൊക്കെ ചൂരലിനു അടിക്കണം :(

    ReplyDelete
  2. ചൂരലിന് തന്നെ അടിക്കണം... പറ്റുമെങ്കില്‍ ചങ്ങലക്കിടണം...

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.