Monday, July 5, 2010

കാറ്റില്‍ പറത്താനായി ഇതാ നമുക്ക്‌ മറ്റൊരു വിധി..!!!!

നാം സ്ഥിരമാ‍യി, പ്രത്യേകിച്ചും കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കാറുള്ള ഒരു കഷ്ടപ്പാടാണ് പൊതു നിരത്തില്‍ ഗതാഗതം വരെ തടഞ്ഞ്‌ നടത്തുന്ന യോഗങ്ങളും സമരങ്ങളും. തിരക്കേറിയതും, വീതികുറഞ്ഞതുമായ വഴികളില്‍ നടത്തുന്ന ഇത്തരം സമരാഭാസങ്ങളും രാഷ്ട്രീയ പേക്കൂത്തുകളും തെല്ലോന്നുമല്ല സാധാരണക്കാരെ വലയ്ക്കുന്നത്‌. അടിയന്തിരാവശ്യങ്ങള്‍ക്ക്‌ പോകുന്ന വാഹങ്ങളെ വരെ തടഞ്ഞിട്ടു, മണിക്കൂറുകളോളം, ഗതാഗത തടസ്സമുണ്ടാക്കുന്നതാണ് ഒരു യോഗത്തിന്റേയോ സമരത്തിന്റേയോ‍ വിജയത്തിന്റെ അളവുകോല്‍ എന്നു കരുതുന്ന രാഷ്ട്രീയക്കാരാണ്‌ ഇവിടെയുള്ളത്‌. ഇവയെ നിയന്ത്രിക്കേണ്ട പോലീസ്, പലപ്പോഴും നോക്കുകുത്തികളായി മാറുന്ന കാഴ്ചയാണ് നാം പലപ്പോഴും കാണുന്നത്‌. അതിനൊരു അറുതിയെന്നവണ്ണമാണ് കേരള ഹൈക്കോടതി കഴിഞ്ഞ മാസം, പൊതു നിരത്തുകളില്‍ യോഗങ്ങള്‍ നിരോധിച്ചുകൊണ്ടൂള്ള സുപ്രധാനമായ ഒരു വിധി പ്രസ്താവം നടത്തിയിരിക്കുന്നത്‌. ജനങ്ങള്‍ക്ക്‌ പൊതുവേ സ്വാഗതാര്‍ഹമായ ഒരു വിധിയാണിത്‌. വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമായുള്ള ശക്തമാ‍യ ഒരു ചുവടുവെയ്പ്പായാണ് ഇതിനെ കാണേണ്ടത്‌. ഇത്തരം ഒരു വിധിപ്രസ്താവം നടത്തിയ ജസ്റ്റീസ് ശ്രീ. സി.എന്‍ രാമചന്ദ്രന്‍ നായരും, ജസ്റ്റീസ് ശ്രീ.പി.എസ്. ഗോപിനാഥനും അഭിനന്ദനം അര്‍ഹിക്കുന്നു.

എന്നാല്‍ രാഷ്ട്രീയക്കാര്‍ അതിനെതിരെ പരസ്യമായി പുറത്തു വന്നു കഴിഞ്ഞു. പരസ്പരം ചേരി തിരിഞ്ഞു പോരടിക്കുന്ന രാഷ്ട്രീയക്കാര്‍, ജനങ്ങള്‍ക്ക്‌ അനുഗ്രഹമാകുന്ന ഈ വിധിക്കെതിരെ തോളോടു തോള്‍ ചേര്‍ന്ന്‌ പ്രതിരോധത്തിനിറങ്ങുന്നു എന്നതാണ് വാസ്തവം. ഇതു പ്രായോഗികമല്ലാ‍ത്ത വിധിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്‌. നടപ്പിലാ‍ക്കാ‍ന്‍ ബുദ്ധിമുട്ടാണ് എന്നാണ് മന്ത്രിമാര്‍ പറയുന്നത്‌. ഏതു സ്ഥലത്ത്‌ യോഗങ്ങള്‍ നടന്നാലും, അവിടെ മൈക്ക്‌ പെര്‍മിഷന്‍ വാങ്ങണമെന്ന ഒരു നിയമം ഇപ്പോഴേ നിലവിലുണ്ട്‌. അതിനൊപ്പം, യോഗസ്ഥലം കൂടി പരിശോധിച്ചാല്‍ മാത്രം മതി, ഈ വിധി നടപ്പിലാക്കാന്‍. ഈ വിധി നടപ്പിലായാല്‍,ദേവാലയങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും തടയേണ്ടി വരും എന്നതാണ് മറ്റൊരു  മറുവാദം. അത്‌ സാമുദായിക വികാരങ്ങളെ വൃണപ്പെടുത്തുന്നതാവും എന്നതു കൊണ്ടു ഇതു നടപ്പിലാക്കാന്‍ കഴിയില്ല എന്നു പോലീസ് മന്ത്രി. ദേവലയങ്ങളിലെ ഉത്സവമോ പെരുന്നാളോ വര്‍ഷത്തില്‍ ഒരിക്കലേ വരൂ.  എന്നാല്‍ ദിവസേന യോഗം കൂടുന്ന രാഷ്ട്രീയ പാര്‍ട്ടികളാണോ അതോ ദേവാ‍ലങ്ങളിലെ ഘോഷയാത്രകളാണോ ജനങ്ങള്‍ക്ക്‌ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുക എന്ന് ജനങ്ങള്‍ക്കെല്ലാം നന്നായി അറിയാം. അതു മാത്രമല്ല, ജാതിമതഭേദമന്യേ ജനങ്ങള്‍ പങ്കെടുക്കുന്ന ഒന്നാണ് ദേവാലയങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും. രാ‍ഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന യോഗങ്ങളില്‍, പല സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ കൊണ്ടിറക്കുന്ന അണികളെ മാറ്റിനിര്‍ത്തിയാല്‍ എത്ര പൊതുജനങ്ങള്‍ പങ്കെടുക്കുന്നു? അതില്‍ നിന്നു തന്നെ, പൊതുജനങ്ങള്‍ക്ക്‌ ഇത്തരം യോഗങ്ങളോടുള്ള മനോഭാവം മനസ്സിലാ‍ക്കാന്‍ കഴിയും. എന്നിട്ടും, .ഈ വിധിക്കെതിരെ, പൊതുജനങ്ങളുടെ പേരില്‍, രാഷ്ട്രീയക്കാര്‍ മുതലക്കണ്ണീരൊഴുക്കുകയാണ്.

ഒരു പക്ഷേ ഈ വിധിയും കാറ്റില്‍ പറത്തെപ്പെടുമോ എന്ന്‌ നമുക്ക്‌ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ബന്ദ് നിരോധിച്ചപ്പോള്‍ ഹര്‍ത്താലിനെ ബന്ദാക്കിയവരാണ് ഇവിടുത്തെ രാഷ്ട്രീയക്കാ‍ര്‍. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ച വിധി, ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കിയ വിധി, വാഹനങ്ങളില്‍ സ്പീഡ്‌ ഗവേര്‍ണറുകള്‍ പിടിപ്പിക്കണമെന്ന വിധി.. അങ്ങനെ കാറ്റില്‍ പറത്തപ്പെട്ട എത്രയോ വിധികള്‍ നമുക്ക്‌ മുന്നില്‍ ഉണ്ട്‌ ? അതിലൊന്നായി ഇതും മാറുമോ എന്നൊരു സംശയം ഇപ്പോഴേ ജനങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. അതിലവരെ കുറ്റം പറയാനാകുമോ? ഈ വിധിയുടെ ‘വിധി’ എന്താകുമെന്ന്‌ നമുക്ക്‌ കാത്തിരുന്നു കാണാം.

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.