Sunday, July 25, 2010

എണ്ണൂറിന്റെ നിറവില്‍ മുരളി വിട വാങ്ങി...


ഇന്ത്യക്കെതിരെയുള്ള ഗാലെ ടെസ്റ്റിനു ശേഷം വിരമിക്കുമെന്ന്‌ മുരളീധരന്‍ പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം തന്നെ അതിനെ അവിശ്വസനീയമായാണ് കണ്ടത്‌. 800 വിക്കറ്റെന്ന അപൂര്‍വ്വമായ നേട്ടത്തിന് 8 വിക്കറ്റ് അകലെ മാത്രമായിരുന്നു മുരളി അപ്പോള്‍. മഴ ഭീഷണിയില്‍ നടന്ന ടെസ്റ്റിന്റെ ഫലത്തേക്കാള്‍,  മുരളിക്ക്‌ 8 വിക്കറ്റ് നേടാനാവുമോ എന്നതായിരുന്നു എല്ലാവരും ഉറ്റു നോക്കിയത്‌. ബ്രാഡ്മാന്‍ തന്റെ അവസാന ഇന്നിങ്സില്‍ സം‌പൂജ്യനായി മടങ്ങിയത്‌ അനുസ്മരിച്ചു കൊണ്ടാണ്, പല മാധ്യമങ്ങളും ഇതു ചര്‍ച്ച ചെയ്തത്‌.  തുടര്‍ച്ചയായി രണ്ടു ദിവസം മഴ മൂ‍ലം കളി നഷ്ടപ്പെട്ടപ്പോള്‍, ആ സ്വപ്ന നേട്ടത്തിനുമേല്‍ കരിനിഴല്‍ വീഴുകയും ചെയ്തു. മൂന്നാം ദിനം, വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്നും പിന്നോട്ടില്ല എന്ന് മുരളി വ്യക്തമാക്കിയതോടെ ലോകം മുഴുവനും മുരളീധരനില്‍ ശ്രദ്ധയൂന്നിയിരുന്നു. ആദ്യ ഇന്നിങ്സില്‍ 5 വിക്കറ്റും, രണ്ടാമിന്നിങ്ങ്സില്‍ 3 വിക്കറ്റും നേടി മുരളി 800 തികച്ചു. തന്റെ കരിയറിലെ അവസാന പന്തില്‍ വിക്കറ്റുമായി മുരളി ടെസ്റ്റ് ക്രിക്കറ്റീനോട്‌ വിട പറഞ്ഞു.

1992 ല്‍ കൊളംബോയില്‍ ആസ്ട്രേലിയക്കെതിരെയാണ് മുരളീധരന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്‌. ആദ്യ ഇന്നിങ്സില്‍ 17 ഓവറില്‍ വെറും 32 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് മുരളി വീഴ്ത്തിയത്‌. ക്രെയ്ഗ് മക്‌ഡര്‍മോട്ടായിരുന്നു മുരളിയുടെ കന്നി ഇര. മുരളീധരന്‍ അരങ്ങേറ്റം കുറിക്കുന്ന അവസരത്തില്‍, ശ്രീലങ്ക അത്ര വലിയ ശക്തിയൊന്നും ആയിരുന്നില്ല. ക്രിക്കറ്റിലെ ശിശുക്കളായാണ് അവരെ ലോകം കണ്ടിരുന്നത്‌. എന്നാല്‍ അര്‍ജുന രണതുംഗ എന്ന നായകന്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി മാറിഞ്ഞു. മുരളിയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണം എന്നു മനസ്സിലാക്കിയ രണതുംഗ അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണയും നല്‍കി. 1996-ല്‍ ശ്രീലങ്ക ആദ്യമായി ലോകകപ്പു ജയിക്കുമ്പോള്‍ മുരളി ശ്രീലങ്കന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിരുന്നു. പിന്നീട്‌ അങ്ങോട്ട്‌ ഒരു പോരാളിയുടെ തേരോട്ടാ‍മായിരുന്നു നാം കണ്ടത്‌.  133 മത്സരങ്ങളില്‍ നിന്നായി, 22.27 റണ്‍സ് ശരാശരിയില്‍ 800 വിക്കറ്റ്. അഞ്ചു വിക്കറ്റ് നേട്ടം 67 തവണ നേടിയപ്പോള്‍, 22 തവണ ഒരു ടെസ്റ്റില്‍ പത്തോ അതിലധികമോ വിക്കറ്റ്‌ നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 51 റണ്‍­സി­ന് ഒന്‍­പ­ത് വി­ക്ക­റ്റ് വീ­ഴ്‌­ത്തി­യ­താ­ണ് ഒരി­ന്നിങ്ങ്സിലെ മി­ക­ച്ച ബൗ­ളിം­ഗ്.  220 റണ്‍­സി­ന് 16 വി­ക്ക­റ്റ് വീ­ഴ്‌­ത്തി­യ­ത് മത്സ­ര­ത്തി­ലെ­യും.  ഒരു കളിയില്‍ 6 വിക്കറ്റിലധികമായിരുന്നു അദ്ദേഹത്തിനെ ശരാശരി. അതു മാത്രം നോക്കിയാല്‍ മതി, അദ്ദേഹത്തിനെ പ്രതിഭ മനസ്സിലാക്കാന്‍. 337 ഏക­ദി­ന­ങ്ങ­ളില്‍ നി­ന്ന് 515 വി­ക്ക­റ്റാ­ണ് മു­ര­ളി­യു­ടെ സമ്പാ­ദ്യം. പത്തു­ത­വണ അഞ്ചു­വി­ക്ക­റ്റ് പ്ര­ക­ട­നം. 30 റണ്‍­സി­ന് ഏഴു വി­ക്ക­റ്റാ­ണ് ഏക­ദി­ന­ത്തി­ലെ മി­ക­ച്ച ബൗ­ളിം­ഗ്. 11 ട്വ­ന്റി­20 മത്സ­ര­ങ്ങ­ളില്‍ നി­ന്ന് 13 വി­ക്ക­റ്റു­ക­ളും സ്വ­ന്ത­മാ­ക്കി.

കൈമുട്ടിനു ജന്മനായുള്ള വളവു മൂലം മുരളിയുടെ ബൌളിങ്‌ ആക്ഷനേ പറ്റി സംശയം ഉയര്‍ന്നിരുന്നു. 1995 ലെ ബോക്സിങ് ഡേ ടെസ്റ്റിനിടയില്‍ ആസ്ട്രേലിയന്‍ അമ്പയര്‍ ഡാരല്‍ ഹെയര്‍, തുടര്‍ച്ചയായി മുരളീധരനെതിരെ നോബോളുകള്‍ വിളിച്ചു. കൈ മടക്കി എറിയുന്നതിനാലാണ് താന്‍ നോബോള്‍ വിളിച്ചതെന്ന ഹെയറിന്റെ വിശദീകരണം ശ്രീലങ്കന്‍ ടീമിനെ തന്നെ ചൊടിപ്പിക്കുകയും, നായകന്‍ രണതുംഗ ടീമിനൊപ്പം ഫീല്‍ഡിനു പുറത്തു പോകുകയും ചെയ്തു. പിന്നീട് ടീം മടങ്ങി എത്തി കളിതുടര്‍ന്നുവെങ്കിലും, ലോകത്തിനു മുന്നില്‍ മുരളിയെ ചക്കര്‍ ആക്കിയത്‌ ഹെയര്‍ ആണ്. പിന്നീട്‌ റോസ്‌ എമേഴ്‌സണും മുരളി കൈമടക്കിയെറിയുന്നുവെന്നാരോപിച്ച്‌ തുടര്‍ച്ചയായി നോബോള്‍ വിളിച്ചിരുന്നു. എന്നാല്‍ ആ സമയത്ത്‌ മുരളി ടെസ്റ്റില്‍ 350 വിക്കറ്റുകളിലധികം നേടിക്കഴിഞ്ഞിരുന്നു. അദ്ദേഹം ഷെയ്‌ന്‍ വോണിന് ഭീഷണിയാകുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ ആസ്ത്രേലിയന്‍ മാധ്യമങ്ങളും , കളിക്കാരും അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു. എന്നാല്‍, ഐ.സി.സിയുടെ നിര്‍ദേശ പ്രകാരം, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സര്‍വകലാശാലയില്‍ വിവിധ പരീക്ഷണങ്ങള്‍ക്കു മുരളി വിധേനായി. പക്ഷേ അദ്ദേഹത്തിന്റെ ബൌളിങ് ആക്ഷനില്‍ പിഴവു കണ്ടുപിടിക്കുവാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ക്കും കഴിഞ്ഞില്ല എന്നതായിരുന്നു സത്യം. എന്നിരുന്നാലും മുരളിയെ മാധ്യമങ്ങള്‍ വേട്ടയാടിക്കൊണ്ടേയിരുന്നു. ഒടുവില്‍ സ്‌പിന്‍ ബൗളര്‍ക്ക്‌ പരമാവധി 15 ഡിഗ്രി വരെ കൈമുട്ടു വളയ്‌ക്കാമെന്ന്‍ ഐ.സി.സി നിയമം ഭേദഗതി ചെയ്തതോടെയാണ് ഇതൊക്കെ കെട്ടടങ്ങിയത്‌.

കടുത്ത അര്‍പ്പണബോധമുള്ള കളിക്കാരനായിരുന്നു മുരളി. ടീമിലെത്തിയതു മുതല്‍ തന്റെ ബൌളിങ്ങില്‍ ശ്രദ്ധവച്ചതാണ് മുരളിയെ ഒരു ഇതിഹാസ ബൌളര്‍ ആക്കിയത്‌. ബാറ്റിങ്ങിലോ ക്യാപ്റ്റന്‍സിയിലോ ശ്രദ്ധ വയ്ക്കാതിരുന്ന മുരളി, സംഗക്കാര, ജയവര്‍ദ്ധനെ തുടങ്ങിയ യുവ നായകരുടെ കീഴില്‍ കളിക്കുവാനും തയ്യാറായിരുന്നു. അസാമാന്യമായി വഴങ്ങുന്ന കൈക്കുഴയാണു മുരളിയെ അപകടകാരിയാക്കി മാറ്റിയത്‌. അതിനെ നൂറു ശതമാനം ഉപയോഗപ്പെടുത്താനം മുരളിക്കു കഴിഞ്ഞു. ഒരൊവറിലെ ആറു ബോളുകളും ആറു രീതിയില്‍ എറിയുവാനും, അതിലൊക്കെ വിക്കറ്റെടുക്കുവാനുള്ള സാഹചര്യങ്ങളുണ്ടാക്കുവാനും കഴിവുള്ള ബൌളറാണ് മുരളി. നീണ്ട സ്പെല്ലുകളില്‍ ബൌള്‍ ചെയ്യുവാനുള്ള ശാരീരിക ക്ഷമതയും ക്ഷമാശീലവും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ബാറ്റ്സ്മാന്റെ പിഴവിനായി കാത്തിരിക്കാതെ, ബാറ്റ്സ്മാനെ ആക്രമിച്ച്‌ പിഴവുകള്‍ക്കായി പ്രേരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അതിനായി അദ്ദേഹം പല പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്‌. അതിലൊന്നാണ്, ഇന്ന്‌ ലോക പ്രശസ്തമായ “ദൂസ്‌ര” എന്ന  ബൌളിങ് രീതി. ഇതിനെ ഫലപ്രദമായി നടപ്പിലാക്കിയത്‌ മുരളിയായിരുന്നു. അതു പോലെ തന്നെ, എറൌണ്ട്‌ ദി വിക്കറ്റ്‌ ബൌള്‍ ചെയ്ത്‌, ബാറ്റ്സ്മാനെ വിക്കറ്റിനു മുന്നില്‍ കുടുക്കുവാന്‍ സാധാരണ രീതിയില്‍ ബൌളര്‍മാര്‍ക്ക്‌ കഴിയാറില്ല. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി, ബൌളിങ്ങില്‍ പുതിയൊരു ആംഗിള്‍ അവലംബിച്ചു കൊണ്ട്‌ , അത്തരത്തില്‍ മുരളീധരന്‍ പിഴുത വിക്കറ്റുകള്‍ അനവധിയാണ്.

മുരളീധരന്റെ 800 വിക്കറ്റ് നേട്ടം എക്കാലവും നിലനില്‍ക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്‌. 18 വര്‍ഷം നീണ്ട ക്രിക്കറ്റിങ് കരിയറിനൊടുവിലാണ് മുരളീധരന്‍ ഈ നേട്ടത്തിലെത്തി നില്‍ക്കുന്നത്‌. എന്നാല്‍, മുരളീധരനേക്കാള്‍ പ്രതിഭാധനനായ സ്പിന്‍ ബൌളര്‍മാര്‍ ഉണ്ടായാല്‍പ്പോലും, 800 വിക്കറ്റ്‌ അയാള്‍ക്ക്‌ അപ്രാപ്യമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ട്വന്റി 20 ക്രിക്കറ്റിന്റെയും ഏകദിനത്തിന്റെയും വരവോടെ ടെസ്റ്റ് ക്രിക്കറ്റിനു തന്നെ ച്യുതി സംഭവിക്കുന്ന കാലമാണിത്‌. രാജ്യാന്തര തലത്തില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ എണ്ണവും കുറയുമ്പോള്‍, ഈ റെക്കോര്‍ഡ് എന്നും നിലനില്‍ക്കുമെന്നാണ് കരുതേണ്ടത്‌. ഒരു മത്സരത്തില്‍ 6 വിക്കറ്റെന്ന ശരാശരിയാണ് മുരളീധരന്റേത്‌. അതിനേക്കാള്‍ മികച്ച ശരാശരിയില്‍ പന്തെറിഞ്ഞാല്‍ പോലും, ഈ റെക്കോര്‍ഡ് തകരില്ല എന്ന അവസ്ഥ. ക്രിക്കറ്റില്‍ ആര്‍ക്കും തകര്‍ക്കാനാവില്ല എന്നു അവകാശപ്പെടാവുന്ന ഒരു റെക്കോര്‍ഡാവും ഇത്‌. ശാരീരിക ക്ഷമതയും ഫോമിലുമുള്ള മുരളി വിരമിക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍, ഇനിയൊന്നും തനിക്ക്‌ നേടാനില്ല എന്ന ചിന്തയാവണം. ഒരു പക്ഷേ ഒരു 2 വര്‍ഷം കൂടി കളിച്ചിരുന്നെങ്കില്‍ ടെസ്റ്റില്‍ 1000 വിക്കറ്റെന്ന അത്യപൂര്‍വ്വമായ നാഴികക്കല്ലില്‍ എത്തിച്ചേരാന്‍ അദ്ദേഹത്തിനു കഴിയുമെന്ന്‌ ക്രിക്കറ്റ്‌ ലോകം ഇപ്പോഴും വിശ്വസിക്കുന്നു. മുരളി എന്ന ക്രിക്കറ്റര്‍ വിരമിക്കുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത നികത്താനാവത്തതാണ്. മരതക ദ്വീപിന്റെ എന്നത്തെയും മുത്തായിരിക്കും മുരളി എന്നത്‌ തീര്‍ച്ചയാണ്. അദ്ദേഹത്തെ ഇനിയും പുല്‍മൈതാനങ്ങളില്‍ തന്റെ ദൂസ്‌രയുമായി കാണാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ...

0 പ്രതികരണങ്ങള്‍:

അഭിപ്രായങ്ങള്‍ അറിയിക്കൂ...

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.