Sunday, July 18, 2010

ഒരു നാള്‍ വരും (Oru Naal Varum)

ഉദയനാണ് താരം എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനു ശേഷം ശ്രീനാവസന്‍ തിരക്കഥയെഴുതിയ മോഹന്‍ലാല്‍ ചിത്രമാണ് ഒരു നാള്‍ വരും. വളരെയധികം മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്തിട്ടുള്ള ടി.കെ രാജീവ്‌ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ദാമര്‍ ഫിലിംസിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. മോഹന്‍ലാലിലും ശ്രീനിവാസനുമൊപ്പം, ദേവയാനി, സുരാജ്‌ വെഞ്ഞാറമൂട്, മണിയന്‍ പിള്ള രാജു, നസ്രിയ, നെടുമുടി വേണു എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഈ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ തന്നെ സൂപ്പര്‍ നായിക സമീറ റെഡ്ഡി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നു.

ഒരു കോര്‍പ്പറേഷന്‍ ഓഫീസും അവിടുത്തെ അഴിമതിക്കാരായ ജീവനക്കാരും പശ്ചാത്തലമാകുന്ന ചിത്രത്തില്‍,  അതില്‍ തന്നെ മുന്തിയ ഒരു അഴിമതിക്കാരനായ അസിസ്റ്റന്റ് ടൌണ്‍ പ്ലാനിങ് ഓഫീസറുടേയും അദ്ദേഹത്തെ കയ്യോടെ പിടികൂടാന്‍ നടക്കുന്ന ഒരു വിജിലന്‍സ്‌ ഓഫീസറുടേയും കഥയാണ് ഒരു നാള്‍ വരും എന്ന ചിത്രം. അതിനിടയിലൂടെ ഇരുവരുടേയും കുടുംബത്തേയും കുടുംബപ്രശ്നങ്ങളേയും വരച്ചു കാണിച്ചിരിക്കുന്നു. ചിത്രത്തിന്റെ കഥയും, തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്‌ ശ്രീനിവാസന്‍ തന്നെയാണ്. അഴിമതിക്കെതിരെ സമൂഹത്തിനൊരു സന്ദേശം നല്‍കുവാന്‍ ഈ കഥ സഹായിക്കുന്നു എന്നതൊഴിച്ചാല്‍, മറ്റുള്ള എല്ലാ മേഖലകളിലും ഈ കഥ പരാജയപ്പെടുന്നു എന്നതാണ് സത്യം. ഇടക്കിടെ അല്പം ട്വിസ്റ്റുണ്ടാക്കി പ്രേക്ഷകരെ ഒന്ന്‌ അമ്പരപ്പിക്കുമെങ്കിലും, ചിത്രം പ്രതീക്ഷിച്ച ക്ലൈമാക്സില്‍ തന്നെ എത്തുന്നു എന്നത്‌ ഒരു വലിയ ന്യൂനതയാണ്.  ഹാസ്യമുദ്ദേശിച്ച്‌ പഴയ അവിഞ്ഞ കോമഡിയുമായാണ് ശ്രീനിവാസന്റെ ഇത്തവണത്തെ വരവ്‌. മെഡിസിന് പഠിക്കണമെങ്കില്‍ പ്രീഡിഗ്രി പാസ്സാവണമത്രേ തുടങ്ങിയ അറുപഴഞ്ചന്‍ കോമഡികളാണ് ഇത്തവണ ശ്രീനിവാസന്‍ തട്ടിക്കൂട്ടിയിരിക്കുന്നത്‌. (ഈ തിരക്കഥയെഴുതുന്ന വേളയില്‍ ശ്രീനിവാസന്‍ തളത്തില്‍ ദിനേശനായി കൂടു വിട്ടു കൂടു മാറിയോ എന്നൊരു സംശയം ). സാധാരണ ശ്രീനിവാസന്‍ തിരക്കഥകളില്‍ നിന്നും വിഭിന്നമായി ദ്വയാര്‍ത്ഥ പ്രയോഗങ്ങളും (എനിക്ക് ചിലതൊക്കെ അറിയാവുന്നതു കൊണ്ടാണ്.. ) ലോജിക്കില്ലാത്ത കുറെ രംഗങ്ങളും ഇതില്‍ കുത്തി നിറച്ചിട്ടുണ്ട്‌. ഹാസ്യം ഉദ്ദേശിച്ചുള്ള ഇത്തരം രംഗങ്ങള്‍‍, തീയേറ്ററുകളില്‍ ഒരു ചെറു ചിരി പോലും സൃഷ്ടിക്കാതെ കടന്നു പോകുന്നു. പാത്ര സൃഷ്ടിയില്‍ ബുദ്ധിപൂര്‍‌വ്വം ശ്രീനിവാസന്‍ ചെയ്തിരിക്കുന്ന ഒരു കാര്യമുണ്ട്‌, ശ്രീനിവാസന്റെ ഗോപീകൃഷ്ണന്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി മാത്രമാണ് ചിത്രം ചരിക്കുന്നത്‌. മറ്റു കഥാപാത്രങ്ങളെല്ലാം, അയാള്‍ക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളുമാണ്  ഗോപീകൃഷ്ണന്‍ ഇല്ലെങ്കില്‍ ചിത്രത്തിനു കാതലേ ഇല്ലാ എന്ന അവസ്ഥ.  മികച്ച ശ്രീനിവാസന്‍ ചിത്രം പ്രതീക്ഷിച്ചെത്തുന്ന നമ്മേ നിശാരപ്പെടുത്തുകയാണ് അദ്ദേഹമെന്നു സാരം.

ഇത്തരം ഒരു തിരക്കഥ സിനിമയാക്കുമ്പോള്‍ സംവിധായകന്റെ ഭാവനാ ശൂന്യത കൂടിയായാല്‍, അതെത്രത്തോളം ചിത്രത്തെ ബാധിക്കുമെന്ന് ഈ ചിത്രം കണ്ടാല്‍ മനസ്സിലാകും. ആവര്‍ത്തന വിരസമായ കോമഡികളും യുക്തിരഹിതമായ രംഗങ്ങളും എന്തു കൊണ്ട്‌ സംവിധായകന്റെ ശ്രദ്ധയില്‍ പതിഞ്ഞില്ല എന്നത്‌ ആരും ചോദിച്ചു പോകുന്ന ഒരു ചോദ്യമാണ്. ശ്രീനിവാസന്‍ എഴുതി വച്ചതിനെ ദൃശ്യവത്കരിക്കുക മാത്രമാണ് സംവിധായകന്‍ ചെയ്തതെന്നു തോന്നും. അഭിനേതാക്കാളുടെ കഴിവിനെ പരമാവധി ഉപയോഗിക്കുവാന്‍ സംവിധായകനു കഴിഞ്ഞെവെന്നു ചിത്രം കാണുന്നവര്‍ക്കു തോന്നുന്നില്ല. ചിത്രത്തിലെ നായികയായിട്ടുകൂടി സമീറ റെഡ്ഡി അവതരിപ്പിച്ച മീര എന്ന കഥാപാത്രം ആള്‍ക്കൂട്ടത്തിലെ ഒരാളായി മാറുന്നത്‌  ഇതിന്റെ ഒരു മികച്ച ഉദാഹരണമാണ്. കഥാതന്തുവിനെ നന്നായി വികസിപ്പിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ ഒരു മികച്ച ചിത്രമായി ഈ ചിത്രത്തെ മാറ്റുവാന്‍ കഴിയുമായിരുന്നു. ഈ കഥയെ, തിരനാടകമായി വികസിച്ചപ്പോള്‍ പറ്റിയ പാളിച്ചയും, അതിനൊപ്പം സംവിധായകന്റെ ശ്രദ്ധയില്ലായ്മയും ചേരുമ്പോഴാണ് നമ്മെ ഈ ചിത്രം മുഷിപ്പിക്കുന്നത്‌.

തിരക്കഥയിലെന്ന പോലെ അഭിനയത്തിലും ശ്രീനിവാസന്‍ പുതുമയൊന്നും കൊണ്ടു വരുന്നില്ല. കേന്ദ്രകഥാപാത്രമായിട്ടു കൂടി, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുവാന്‍ ശ്രീനിവാസനു കഴിയുന്നില്ല. അദ്ദേഹത്തിന്റെ എക്സപ്രഷന്‍ ഭീകരമായിക്കൊണ്ടിരിക്കയാണ്. (പച്ചാളം ഭാസി സ്റ്റൈലില്‍ പറഞ്ഞാല്‍ പശു ചാണകമിടാന്‍ നില്‍ക്കുന്ന അതേ എക്സ്പ്രഷനാണ് പല രംഗങ്ങളിലും.) മോഹന്‍ ലാലിന്റെ രണ്ടു ഭാവങ്ങളെയാണ് നാമീ ചിത്രത്തില്‍ കാണുന്നത്‌. അതില്‍ രണ്ടാമത്തെ ഭാഗം തന്മയത്വത്തോടെ അദ്ദേഹം ചെയ്തിരിക്കുന്നു. എന്നാല്‍ ആദ്യ ഭാഗം ഓവര്‍ ആക്ടിങ്ങിലൂടെ ബോറാക്കിയിട്ടുമുണ്ട്‌. അമിത വിനയം മുഖത്തു വരുത്തി കൈകാര്യം ചെയ്തിരിക്കുന്ന ഈ ഭാഗം ഒരു പക്ഷേ കോമഡി ഉദ്ദേശിച്ചാവാം. എന്നാല്‍ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ അതിനു കഴിയാതെ പോയി എന്നു തോന്നി. പാത്ര സൃഷ്ടികൊണ്ട്‌ കൊലപ്പെടുത്തിയ കഥാപാത്രമാണ്, ശ്രീനിവാസന്റെ ഭാര്യയായി അഭിനയിക്കുന്ന ദേവയാനിയുടേത്‌. കഥാപാത്രത്തെ ലളിതമാക്കി, അവസാനം മന്ദബുദ്ധിയായി മാറിയിരിക്കയാണ്, രാജലക്ഷ്മി എന്ന കഥാപാത്രം. ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രീതിയിലൂടെ നര്‍മ്മം കൊണ്ടുവരാന്‍ ശ്രമിച്ചിരിക്കുന്നുവെങ്കിലും അതില്‍ തിരക്കഥാകൃത്ത്‌ പരാജയപ്പെടുന്നതായി നമുക്ക്‌ കാണാം. മോഹന്‍ലാലിന്റെ ഭാര്യ മീരയെ അവതരിപ്പിച്ചിരിക്കുന്നത്‌ സമീറാ റെഡ്ഡിയാണ്. മിക്കവാറും എല്ലാ സീനുകളിലും ഒരേ ഭാവത്തില്‍ പ്രത്യക്ഷപ്പെടുന്ന സമീറ, ചുറ്റും സംഭവിക്കുന്നതെന്ത്‌ എന്നറിയാത്തതു കൊണ്ടോ, അതോ സംവിധായകന്‍ പറഞ്ഞു മനസ്സിലാക്കാത്തതു കൊണ്ടോ ചിത്രത്തിന്റെ ആദ്യവസാനം അവര്‍ ഒരേ രീതിയില്‍ തന്നെ അഭിനയിക്കുന്നു. ഈ കഥാപാത്രത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്നാരെങ്കിലും ചോദിച്ചാല്‍, ഒരു പുതുമയ്ക്ക്‌ ഉള്‍പ്പെടുത്തിയതാണെന്നു പറയാം. ഒരു റിട്ടയര്‍ ഹവീല്‍ദാറായ നെടുമുടി വേണുവിന്റെ കഥാപാത്രം ശരാശരിയില്‍ ഒതുങ്ങി. ചെറിയ റോളുകളില്‍ സിദ്ദിഖും, മണിയന്‍ പിള്ള രാജുവും, ജയകൃഷ്ണനും, ഇന്ദ്രന്‍സും ചിത്രത്തിലുണ്ട്‌. കോട്ടയം നസീറിന്റെ റോള്‍ ചെറുതെങ്കിലും, അതു നമുക്ക്‌ കുറച്ചെങ്കിലും ചിരിക്കാനുള്ള വക നല്‍കുന്നു. എടുത്തു പറയേണ്ട അഭിനയം ശ്രീനിവാസന്റെ മകളായി അഭിനയിച്ച നസ്രിയയുടേതും, മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച അസ്തറിന്റേതുമാണ്. അസ്വാഭാവികതയില്ലാതെ തന്നെ ഈ രണ്ടു കഥാപാത്രങ്ങളേയും അവര്‍ അവതരിപ്പിച്ചിരിക്കുന്നു. സുരാജ് തന്റെ കഥാപാത്രത്തോട്‌ നീതിപുലര്‍ത്തുന്നുവെങ്കിലും, പഴഞ്ചന്‍ കോമഡികള്‍ ഒട്ടും ഏശാതെ വരുന്നത്‌  ആ കഥാപാത്രത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്‌.

അല്പമെങ്കിലും ആശ്വാസം പകരുന്നത് ചിത്രത്തിന്റെ സാങ്കേതിക വിഭാഗമാണ്. മനോജ്‌ പിള്ളയുടെ ഛായാഗ്രഹണം നിലവാരം പുലര്‍ത്തുമ്പോള്‍, ചിത്ര സംയോജകന്‍ ബി.അജിത്‌കുമാര്‍ തന്റെ റോള്‍ ഭംഗിയാക്കി എന്നത്‌ ചിത്രത്തെ വളരെയേറെ സഹായിക്കുന്നു. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്ന സിറിള്‍ കുരുവിള, ചമയം നിര്‍വഹിച്ചിരിക്കുന്ന പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന കുമാര്‍ ഇടപ്പാള്‍ എന്നിവരും ചിത്രത്തിനുതകുന്ന രീതിയില്‍ തങ്ങളുടെ ജോലി നിര്‍വഹിച്ചിരിക്കുന്നു. ഏറ്റവും ആകര്‍ഷകമായി തോന്നിയത്‌ ചിത്രത്തിന്റെ ടൈറ്റിലുകളാണ്. ലളിതമായും എന്നാല്‍ മനോഹരമായാണ് ടൈറ്റിലുകള്‍ ചെയ്തിരിക്കുന്നത്‌. ഗായകന്‍ എം.ജി ശ്രീകുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌. ഗാനരചന മുരുകന്‍ കാട്ടാക്കടയും. "മാവിന്‍ ചോട്ടിലെ..." എന്ന ഒരേയൊരു ഗാനമാണ്‌ ചിത്രത്തിലുള്ളത്‌. ഈ ഗാനം ശരാശരിയിലൊതുങ്ങുന്നു. പക്ഷേ വരികള്‍ മനോഹരവുമാണ്.  "പാടാന്‍ നിനക്കൊരു..." എന്ന ഗാനം ചിത്രത്തിന്റെ ഒടുവില്‍ ചേര്‍ത്തിരിക്കുന്നു. ഇതൊരു ഫ്ലാഷ് ബാക്കായി അവതരിപ്പിച്ചിരുന്നെങ്കില്‍ ചിത്രത്തോട്‌ ചേര്‍ന്നു പോകുമായിരുന്നു എന്നു തോന്നി. ചിത്രത്തിന്റെ റീ റിക്കോര്‍ഡിങ്‌ ചെയ്തിരിക്കുന്നതും എം.ജി ശ്രീകുമാറാണ്. അതു ചിത്രത്തോട്‌ വളരെയധികം ചേര്‍ന്നു പോകുന്നുവെങ്കിലും, പലപ്പോഴും അതൊരു ടോം & ജെറി ഫീല്‍ തരുന്നുണ്ട്‌.

ആദ്യം വിരുദ്ധ  ചേരികളില്‍ നില്‍ക്കുകയും പിന്നീടൊന്നാകുകയും ചെയ്യുന്ന, ഉദയനാണു താരത്തിന്റെ അതേ പാറ്റേണിലാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്‌. മൂര്‍ച്ഛയ്യൂള്ള തിരക്കഥയും നിറഞ്ഞ ഹാസ്യവും അതിനൊപ്പം സമൂഹത്തിനായൊരു സന്ദേശവും അതാണ് ശ്രീനിവാസന്‍ ചിത്രങ്ങളുടെ പൊതുവെയുള്ള ഒരു മുഖമുദ്ര‍. അതില്‍ നിന്നും വ്യതിചലിക്കാന്‍ ശ്രമിക്കാതെ തന്നെയാണ് ശ്രീനിവാസന്‍ ഇതിനും തിരക്കഥയൊരുക്കിയിരിക്കുന്നത്‌. പക്ഷേ തിരക്കഥയിലെ കാമ്പില്ലായ്മയും, പഴക്കം ചെന്ന്‍ കേട്ടു മറന്ന ഹാസ്യവും ഇതിന്റെ പ്രധാന ന്യൂനതകളായി മാറുന്നു. അതിനൊപ്പം സംവിധാനത്തിലെ പാകപ്പിഴകള്‍ കൂടിയാകുമ്പോള്‍ ചിത്രം നമ്മെ നിരാശരാക്കുന്നു. ഒരു മോഹന്‍ലാല്‍-ശ്രീനിവാസന്‍ ചിത്രത്തില്‍ നിന്നും നമ്മള്‍ ആഗ്രഹിക്കുന്നതൊന്നും തന്നെ ഈ ചിത്രത്തില്‍ നിന്നും ലഭിക്കുന്നില്ല എന്നത്‌ ദുഖകരമായ വസ്തുതകളാണ്. അവരുടെ സുവര്‍ണ്ണ കാലഘട്ടത്തെ ഒരു നിമിഷമെങ്കിലും നാം ഓര്‍ത്തു പോകുകയും ചെയ്യും. ‘ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡം‘ എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസന്റെ ഏറ്റവും മോശം തിരക്കഥകളിലൊന്നാണിത്‌. എന്നാല്‍ അഴിമതിക്കെതിരെയൊരു സന്ദേശം നല്‍കുവാനും, ബോധവത്കരണം നടത്തുവാനും തിരക്കഥയ്ക്കു കഴിയുന്നുണ്ട്‌ എന്നതാണ് എടുത്തു പറയാന്‍ കഴിയുന്ന മേന്മ. നല്ലൊരു കഥാതന്തു, ഇതിനേക്കാള്‍ നല്ല നിലയില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നില്ലേ എന്ന ചോദ്യം പ്രേക്ഷക മനസ്സുകളില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്‌.

എന്റെ റേറ്റിങ്ങ്: 4.2/10.0

6 comments:

  1. നല്ലൊരു അവലോകനം

    ReplyDelete
  2. ഒരു നാള്‍ വരും വിജയത്തിലേക്ക് തന്റെ അവലോകനം pazhayedo

    ReplyDelete
  3. ee padam super hittayi kazhinju thante avalokanam pazhayi

    ReplyDelete
  4. @ ദിനേശ്

    വിജയമോ പരാജയമോ അല്ല ഞാന്‍ എഴുതിയത്‌. ഈ ചിത്രത്തിന്റെ അവലോകനമാണ്.

    ReplyDelete
  5. The review from the first reliable source!!! Yes INDIAN EXPRESS rated this movie as FAMILY HIT


    Link: http://www.indianexpress.com/news/Orunaal-Varum--FAMILY-HIT/649285/

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.