Sunday, November 2, 2008

ഗുഡ്‌ബൈ ജംബോ


പതിനെട്ടുവര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനോട് അനില്‍ കുംബ്ലെ വിടചൊല്ലി.ടെസ്റ്റില്‍ 619-ഉം ഏകദിനത്തില്‍ 337ഉം വിക്കറ്റുകള്‍ നേടിയ കുംബ്ലെ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാള്‍ എന്ന ഖ്യാതിയോടെയാണ് കരിയറിന് വിരാമമിടുന്നത്.

എന്‍ജിനീയറിങ്ങില്‍ ബിരുദവും ലെഗ്‌സ്പിന്നില്‍ ഡോക്ടറേറ്റും- തന്റെ ദീര്‍ഘകാല സുഹൃത്തുകൂടിയായ അനില്‍ കുംബ്ലെയെ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് നിരീക്ഷിക്കുന്നതിങ്ങനെയാണ്. കഴിഞ്ഞ പതിനെട്ടുവര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റ് ഈ ജംബോ ലെഗ്‌സ്പിന്നറുടെ പ്രതിഭയെ ആശ്രയിക്കുന്നു. തന്റെ പ്രിയപ്പെട്ട വേദിയില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍, പരിക്കുകള്‍ കടുത്ത തീരുമാനത്തെ എളുപ്പമാക്കിയെന്ന് പാതി തമാശയായി കുംബ്ലെ പറയുന്നു. ഓള്‍ഡ് ട്രാഫോര്‍ഡ് മുതല്‍ ഫിറോസ് ഷാ കോട്‌ല വരെ നീണ്ട കരിയര്‍. ടെസ്റ്റില്‍ 619ഉം ഏകദിനത്തില്‍ 337ഉം വിക്കറ്റുകള്‍. ഇന്ത്യ കണ്ട മികച്ച ക്രിക്കറ്റ് പോരാളികളിലൊരാള്‍.

എട്ടുവര്‍ഷംമുമ്പ് പൊട്ടിയ താടിയെല്ലില്‍ പ്ലാസ്റ്ററിട്ട്, തലയ്ക്കുചുറ്റും കെട്ടുമായി കരീബിയന്‍ മൈതാനത്ത് കളിക്കാനിറങ്ങിയപ്പോള്‍ കുംബ്ലെയിലെ തളരാത്ത പോരാളിയെ ലോകം കണ്ടു. ആസ്പത്രിക്കിടക്കയില്‍നിന്ന് മൈതാനത്തെത്തിയ കുംബ്ലെ പതിനാല് ഓവറുകള്‍ സെന്റ് ജോണ്‍സില്‍ എറിഞ്ഞു. ആ മഹത്തായ പ്രകടനത്തിന് ഉത്തമമായ ഉപഹാരം. ഇതിഹാസങ്ങളിലൊന്നായ ബ്രയന്‍ ലാറയുടെ വിക്കറ്റ്. മത്സരശേഷം ബാംഗ്ലൂരിലോക്ക് മടങ്ങിയ കുംബ്ലെ പിറ്റേന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്നുകൂടി ഓര്‍ക്കുക. ക്രിക്കറ്റ് മൈതാനത്ത് കണ്ട ഏറ്റവും ധീരതയാര്‍ന്ന ദൃശ്യമെന്ന് ഇതിനെ വിവിയന്‍ റിച്ചാര്‍ഡ്‌സ് വാഴ്ത്തി. വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍, കുംബ്ലെയുടെ ഇടതുകൈയില്‍ പതിനൊന്ന് തുന്നിക്കെട്ടുകളുണ്ടായിരുന്നു. പോരാട്ടവീര്യത്തില്‍ അല്‍പംപോലും വെള്ളംചേര്‍ന്നിട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കുംബ്ലെ വിടപറയുന്നത്.

കിക്കറ്റില്‍ കുംബ്ലെ അമരനായത് കോട്‌ലയില്‍ 1999ല്‍ പാകിസ്താനെതിരെ ഇന്നിങ്‌സില്‍ പത്തുവിക്കറ്റും വീഴ്ത്തിയതോടെയാണ്. ജിം ലേക്കറെന്ന ഇംഗ്ലീഷുകാരനുശേഷം കുംബ്ലെയ്ക്കുമാത്രം സാധ്യമായ നേട്ടം. ഒമ്പതുവിക്കറ്റുകള്‍ നേടിനിന്ന കുംബ്ലെയ്ക്ക് പത്തില്‍ പത്തും സമ്മാനിക്കാതിരിക്കാന്‍ ക്യാപ്റ്റന്‍ വസീം അക്രവുമായി ആലോചിച്ചിരുന്നുവെന്ന് വഖാര്‍ യൂനുസ് പില്‍ക്കാലത്ത് വെളിപ്പെടുത്തി. ജവഗല്‍ ശ്രീനാഥിന് വിക്കറ്റ് സമ്മാനിക്കാന്‍ വഖാര്‍ തയ്യാറെടുത്തുവെങ്കിലും, അതിനുമുമ്പെ, അക്രത്തെ ലക്ഷ്മണിന്റെ കൈകളിലെത്തിച്ച് ക്രിക്കറ്റിലെ രണ്ടാമത്തെ 'പെര്‍ഫക്ട് ടെന്‍' ഈ ബാംഗ്ലൂരുകാരന്‍ സ്വന്തമാക്കി. നൂറുശതമാനവും ഇന്ത്യന്‍ ടീമിനുവേണ്ടി അര്‍പ്പിച്ചിരുന്ന താരമായിരുന്നു കുംബ്ലെ. തന്നെക്കാള്‍ ജൂനിയര്‍മാരായ രാഹുല്‍ ദ്രാവിഡിന്റെയും സൗരവ് ഗാംഗുലിയുടെയും നായകത്വത്തിനുകീഴിലും കുംബ്ലെ പൊരുത്തക്കേടുകളില്ലാതെ പൊരുതി. പരിക്കേറ്റ് ടീമിനുപുറത്തായിരിക്കുമ്പോഴും വിശ്രമിക്കാതെ ക്യാമ്പിലെത്തി ടീമിലെ മറ്റ് സ്പിന്നര്‍മാരെ പരിശീലനത്തില്‍ കുംബ്ലെ സഹായിക്കുമായിരുന്നു.

ഇതൊക്കെയാണെങ്കിലും കുംബ്ലെ എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള ഉപകരണമായിരുന്നു. അതിന് മറുപടി നല്‍കിയത് വിക്കറ്റുകള്‍ കൊണ്ടാണ്. ഇപ്പോള്‍ ക്യാപ്റ്റനെന്ന അധികാര സ്ഥാനത്തിരിക്കുമ്പോഴും വിരമിക്കാന്‍ തീരുമാനിച്ചതും കുംബ്ലെയുടെ ധീരതയ്ക്ക് ഉദാഹരണമാണ്. കപില്‍ ദേവിന്റെ 434 വിക്കറ്റുകളുടെ റെക്കോഡ് കുംബ്ലെ മറികടക്കുമ്പോള്‍, തന്റെ മുന്‍ഗാമിയെക്കാളും 41 ടെസ്റ്റുകള്‍ കുറച്ചുമാത്രമേ കുംബ്ലെ കളിച്ചിരുന്നുള്ളൂ. ഇന്ത്യയ്ക്ക് ഏറ്റവുമധികം വിജയങ്ങള്‍ നേടിത്തന്ന സ്പിന്നറും കുംബ്ലെയാണ്. എന്നിട്ടും, പന്തിന് തിരിവില്ലെന്നും ക്ലാസിക് ലെഗ്‌സ്പിന്നിന്റെ നിലവാരത്തിലെത്തുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ കുംബ്ലെയെ വിടാതെ പിന്തുടര്‍ന്നു. വിദേശത്ത് ഫലിക്കാത്തവന്‍ എന്ന ആരോപണത്തെ കുംബ്ലെ പല അവസരങ്ങളിലും ഖണ്ഡിച്ചു. 69 വിദേശമത്സരങ്ങളില്‍ 269 വിക്കറ്റുകള്‍. പത്തുതവണ അഞ്ചുവിക്കറ്റ് നേട്ടം. ഓവലില്‍ ടെസ്റ്റ് സെഞ്ച്വറി.


പ്രകടനങ്ങളിലല്ല, പ്രവൃത്തിയിലാണ് കാര്യമെന്ന് വിശ്വസിക്കുന്ന പഴയതലമുറക്കാരോടാണ് കുംബ്ലെയ്ക്ക് സാമ്യം. അതുകൊണ്ടാണ് തന്റെ സമകാലികരായ താരങ്ങള്‍ ആഘോഷിക്കപ്പെട്ടപ്പോഴും കുംബ്ലെ ആ തലത്തിലേക്ക് ഉയരാതിരുന്നത്. ഇന്ത്യ കഴിഞ്ഞ പതിനെട്ടുവര്‍ഷത്തിനിടെ വിജയിച്ച 53 ടെസ്റ്റുകളില്‍ 43 എണ്ണത്തിലും ഭാഗമാവുകയെന്നത് നിസ്സാര കാര്യമല്ല. ഇന്ത്യയുടെ വിജയത്തില്‍ കുംബ്ലെയുടെ പങ്ക് എത്രത്തോളമെന്നത് ഈ 43 വിജയങ്ങളില്‍ അദ്ദേഹം നേടിയ 288 വിക്കറ്റുകള്‍ ഉത്തരം പറയും. ഇതില്‍ 20 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നേട്ടങ്ങള്‍ക്ക് കീര്‍ത്തിയേറ്റുന്നു. തന്റെ കാലത്തായിരുന്നെങ്കില്‍, കുംബ്ലെയ്ക്ക് ഇന്ത്യന്‍ ടീമില്‍ ഇടംകിട്ടില്ലെന്നായിരുന്നു ഒരിക്കല്‍ ഏറാപ്പള്ളി പ്രസന്നയുടെ പ്രസ്താവം. ഇന്ത്യയുടെ സ്പിന്‍ തൂണുകളെന്നറിയപ്പെടുന്ന പ്രസന്നയും ബിഷന്‍ സിങ് ബേദിയും ചന്ദ്രശേഖറും വെങ്കട്ടരാഘവനും പിച്ച് വാണ എഴുപതുകളില്‍ ഇന്ത്യ നേടിയതിനേക്കാള്‍ വിജയങ്ങള്‍ കുംബ്ലെയുടെ കാലത്തുണ്ടായി എന്നതാണ് വാസ്തവം. നാല്‍വര്‍ സംഘം ഒരുമിച്ചോ അല്ലാതെയോ ടീമിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യ കളിച്ചത് 98 ടെസ്റ്റുകളാണ്. ജയിച്ചത് 23ലും.

കടപ്പാട്‌ : മാതൃഭൂമി

4 comments:

  1. Kumble brings down curtain on a glorious career.............
    End of an era..........

    I feel sad.......

    It reminds me of Gavaskar and Kapil .....................

    (Anil was my classmate in Bangalore).

    Best wishes mate ....

    ReplyDelete
  2. ഇന്നലെ കണ്ണു നിറഞ്ഞുപോയി...

    ഗംഭീര്‍, ദ്രാവിഡ്, മിശ്ര, ലക്ഷ്മ്മണ്‍ എല്ലാവരും കുംബ്ലെയുടെ കാച്ചുകള്‍(മൈകല്‍ ക്ലാര്‍ക്) താഴെയിട്ട് ടെസ്റ്റായിരുന്നു ഇത്..

    ആദ്യമായി ടീമിലെത്തി 1990-ലെ ഇംഗ്ലണ്ട് പര്യടനത്തിനിടയില്‍ ക്യാച്ച് താഴെയിട്ടതിനു കപില്‍ കുംബ്ലേയെ ചീത്ത പറഞ്ഞതൊക്കെ ഇന്നലെ ബേദി നിയോ സ്പോര്‍ട്സില്‍ പറഞ്ഞു...വെങ്ഗ് സാര്‍ക്കര്‍ കുംബ്ലെയെ മിനിയാന്ന് വിമര്‍ശിച്ചതെന്തിനാണ്? കൊള്ളില്ലെങ്കില്‍ കുംബ്ലേയെ ക്യാപ്റ്റനാക്കിയതെന്തിന്? അപമാനിക്കാനോ? സാര്‍ക്കറുടെ "യുവ" റ്റീം "കൊണ്ടു വന്ന" 2007 ലോകകപ്പ് എവീടെ? എന്തിനു ദ്രാവിഡ് ക്യാപ്റ്റന്‍സി രാജിവെച്ചു?

    കഴിഞ്ഞ ശ്റിലങ്കന്‍ പര്യടനത്തിനിടയില്‍ കുംബ്ലെ കോപിച്ചെന്ന് കേരള കിക്കറ്റ് ബോര്‍ഡിന്‍റെ ടി.സി.മാത്യു അനവസര കമന്‍റായി ഏഷ്യാനെറ്റിലും തട്ടിവിട്ടു. പത്രക്കാര്‍ക്ക് ടീമിനു വേണ്ടി കോച്ച് നല്‍കുന്ന ഉന്മേഷ വാക്യങ്ങള്‍ കിട്ടിയപ്പോഴായിരുന്നു അത്.

    കുംബ്ലെയില്‍ ഏറ്റവും വിശ്വാസമര്‍പിച്ച ആക്രമണ ബൗളിംഗ് സ്വഭാവത്തിനു മൂര്‍ച്ച കൂട്ടിയത് അസറുദ്ദീനാണ്. (കുംബ്ലെ ഇന്നലെ സൂചിപ്പിച്ചു), 'ഹീറോ കപ്പ്' ജയം ആണ് ഓര്‍മയില്‍ തിളങ്ങുന്നത്...

    കുംബ്ലെയുടെ 600 ടെസ്റ്റ് വിക്കറ്റ് നേട്ടം തിരുത്താനുള്ള ബൗളര്‍മാര്‍ നമുക്കിപ്പോഴില്ല.

    ReplyDelete
  3. @ ഒതേനന്‍,

    താങ്കളുടെ പഴയ സഹപാഠിയുടെ കരിയറിന്‌ തിരശ്ശീല വീഴുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗം അവസാനിക്കയാണ്‌. ആശംസകള്‍, ആ മഹത്‌ വ്യക്തിയുടെ സഹപാഠി ആയതിന്‌...

    @ കുമാരന്‍,

    നമോവാകം

    @ ആചാര്യന്‍,

    വിക്കറ്റു നേടാനാവത്തത്‌ ഒരു ദുഖകരമായ ഒന്നായി. പക്ഷേ 13 സ്റ്റിച്ചുമായി കളിച്ച്‌ തന്റെ പോരാട്ട വീര്യത്തിന്‌ ഒരു കുറവും വന്നിട്ടില്ല എന്നദ്ദേഹം തെളിയിച്ചു. പലരുടേയും കണ്ണു നിറയിച്ച ഒരു വിടവാങ്ങലായി അത്‌.

    ReplyDelete

മണിച്ചിമിഴിലെ ഈ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി ഇവിടെ രേഖപ്പെടുത്തു. അഭിപ്രായങ്ങള്‍ മോഡറേഷനു വിധേയമാക്കിയതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അഭിപ്രായങ്ങള്‍ക്കും സഹകരണത്തിനും നന്ദി...

ഈ ബ്ലോഗ്ഗില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്.
© 2011 - 2012. All rights reserved to Manichimizh.blogspot.com.